Total Pageviews

Sunday, December 30, 2012

ക്രിസ്മസ് കരോൾ


പാട്ടും വാദ്യവും കേട്ട് 
കുട്ടികൾക്കൊപ്പം
കരോൾ സംഘത്തെ സ്വീകരിക്കാൻ
വാതിൽ തുറന്നിട്ടു കാത്തു നിന്നു.
ഞങ്ങളെ ശ്രദ്ധിക്കാതെ അവർ
അടുത്ത വീട്ടിൽ കയറി ആട്ടവും പാട്ടും നടത്തി.
“നമ്മൾ സ്റ്റാർ തൂക്കാത്തതിനാലാകാം
ഇവിടെ കേറാതെ പോയത്”എന്നു
കൊച്ചുമകനാശ്വസിച്ചു.
“ക്രൈസ്തവ ഭവനത്തിലേ കേറൂ”
എന്നായവന്റെ പെങ്ങൾ.
അവർ തമ്മിൽ തർക്കിക്കേ
അടുത്ത മറ്റു രണ്ടു ക്രൈസ്തവ
വീടുകളിലും എത്തിനോക്കുക
കൂടി ചെയ്യാതെ ഗായക സംഘം പോയി.
അടുത്തനാളും പുത്തൻ കരോൾ ഗാനം കേട്ട വാറെ
പ്രതീക്ഷയോടെ വാതിൽ തുറന്നിട്ടു കാത്തു ഞങ്ങൾ.
അന്നും ഞങ്ങളെ ഗൗനിക്കാതെ
രണ്ടാം ക്രൈസ്തവ ഭവനം മാത്രം
സന്ദർശിച്ചു മടങ്ങീ നവസംഘം.
മൂന്നാം ദിനവും വന്നൂ മറ്റൊരു സംഘം.
ഞങ്ങളെയും ആദ്യത്തെ രണ്ടു ക്രൈസ്തവ
ഭവനങ്ങളെയും അവഗണിച്ച് മൂന്നാം വീട്ടിൽ
കയറി പാടി തിരിച്ചു പോയി.
അവഗണനയുടെ പൊരുളറിയാതെ
അന്തം വിട്ടു ദിനങ്ങൾ കഴിക്കേ
ക്രിസ്മസ് കേക്കുമായി വന്ന
അടുത്ത വീട്ടിലെ അമ്മച്ചി
വാസ്തവമറിയിച്ചു :
“ഞങ്ങളു മൂന്നും മൂന്നു സഭക്കാർ;
നിങ്ങളാകട്ടെ പുറത്തുള്ളവരും.”
അയലത്തെ അമ്മച്ചി പോകെ
ബൈബിൾ തുറന്നപ്പോൾ
കണ്ണിൽ പെട്ടതീ വാക്യമായിരുന്നു:
“പിതാവേ, ഇവർ ചെയ്യുന്നത്
ഇന്നതെന്ന് അറിയായ്ക കൊണ്ട്
ഇവരോടു ക്ഷമിക്കേണമേ“



Fans on the page

Wednesday, December 26, 2012

മോഡീവിജയ മാദ്ധ്യമ ഗാഥകൾ




ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നരേന്ദ്രമോഡി മൂന്നാമതും അധികാരത്തിലെത്തിയതിനെ മാദ്ധ്യമങ്ങൾ വാഴ്ത്തുന്നതു കേട്ടാൽ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും മൂന്നു പ്രാവശ്യം തുടർച്ചയായി മുഖ്യമന്ത്രിയായി ആരും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നു തോന്നും.തുടർച്ചയായി അഞ്ചു പ്രാവശ്യം ബംഗാളിൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജ്യോതി ബാസുവിനെയും മൂന്നു തവണ തുടർച്ചയായി ഒറീസ്സാമുഖ്യമന്ത്രി പദം വഹിച്ച നവീൻ പട്നായ്ക്കിനെയും ഡൽ ഹി മുഖ്യമന്ത്രി ഷീലാദീക്ഷിത്തിനെയും നമ്മുടെ മാദ്ധ്യമങ്ങൾ മറന്നു പോയി.മോഡിയുടെ വികസനസമ്പന്നമായ ഭരണത്തിനു കിട്ടിയ അംഗീകാരമാണു ഈ മൂന്നാമൂഴം എന്നാണു വൈതാളികക്കൂട്ടം വായ്ത്താരി മുഴക്കിയത്.അദ്ദേഹത്തിന്റെ വികസന വാദം ശുദ്ധ തട്ടിപ്പാണെന്ന് മനസ്സിലാക്കി അതു പ്രചരിപ്പിച്ചവർ പോലും തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ വികസന തിയറിയിലാണു ന്യായീകരണം കണ്ടെത്തിയത്.

കോൺഗ്രസ്സുകാരും ബിജെപിക്കാരും ബംഗാളിലെ ഇടതു പക്ഷങ്ങൾക്കെതിരെ പറഞ്ഞുപരത്തുന്ന ആക്ഷേപമാണു തുടർച്ചയായ അവരുടെ ഭരണം ബംഗാളിന്റെ വികസനം അപ്പാടെ മുരടിപ്പിച്ചെന്ന്.വികസനം കണ്ടു ഭ്രമിച്ചാണു നാട്ടുകാർ വോട്ടു ചെയ്യുന്നതെങ്കിൽ വികസന വിരുദ്ധരായ ഇടതുപക്ഷ നേതാവായ ജ്യോതിബസുവിനെ അഞ്ചു പ്രാവശ്യം അവർ അധികാരത്തിലേറ്റിയതെങ്ങനെ?അതും മിക്കപ്പോഴും 3/4 ഭൂരിപക്ഷത്തോടെ?294 അംഗ നിയമസഭയിൽ 1977 മുതൽ 225,228,242,241 സീറ്റുകൾ വീതം നേടിയാണു അവിടെ ഇടതുപക്ഷം അധികാരത്തിൽ വന്നത്.സീറ്റുകൾ കുറഞ്ഞ 1996 ലെ തെരഞ്ഞെടുപ്പിൽ പോലും 202 സീറ്റുകൾ കിട്ടി.വികസനം =തെരഞ്ഞെടുപ്പു വിജയം എന്ന ബിജെപി,മാദ്ധ്യമ സമവാക്യത്തിന്റെ പൊള്ളത്തരമാണു ഇവിടെ വെളിവാകുന്നത്. നവീൻ പട്നായ്ക്കും ഷീലാദീക്ഷിദും മൂന്നു തവണ അധികാരത്തിലേറിയതും മോഡിയെക്കാൾ കൂടുതൽ ശതമാനം സീറ്റുകൾ നേടിക്കൊണ്ടായിരുന്നു എന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

പോഷകാഹാരക്കുറവ് മൂലം ശിശുമരണ നിരക്ക് കൂടിയ സംസ്ഥാനമാണു ഗുജറാത്ത്.പൊതു ജനാരോഗ്യ രംഗത്തു പരാജയമായ മോഡിസർക്കാർ കൊണ്ടുവന്നെന്നു പറയുന്ന വികസനം ആർക്കുവേണ്ടിയുള്ളതാണു?എന്ത് തരം വികസനമാണു?ആടിനെ കാണുകയും ആനയെ കാ ണാതിരിക്കുകയും ചെയ്യുന്ന ജനാധിപത്യത്തിന്റെ കാവൽ ഭടന്മാരായ മാദ്ധ്യമക്കാരുടെ വീക്ഷണ സാമർത്ഥ്യമാണു മോഡിയെപ്പോലുള്ള കള്ളനാണയങ്ങളെ കനകനാണയമാക്കി മാറ്റുന്നത്.മാദ്ധ്യമങ്ങളും പാർട്ടി സ്തുതിപാഠകരും കൂടി എത്ര ശ്രമിച്ചാലും യാഥാർത്ഥ്യങ്ങളെ അധികകാലം മൂടിവയ്ക്കാൻ കഴിയില്ല.



Fans on the page

Tuesday, December 18, 2012

ഗുരുക്കന്മാരെ വെല്ലുന്ന ശിഷ്യർ



മദ്യം വിഷമാണെന്നു ഗുരു.
വാറ്റുചാരായത്തെ കുറിച്ചാ-
ണപ്പറഞ്ഞതെന്നു ശിഷ്യൻ.
ആകയാൽ ശീമമദ്യ-
മാകാമെന്നും ശിഷ്യൻ.
ചെത്തരുതെന്നു ഗുരു.
പെൻസിൽ ചെത്തുന്ന കാര്യമെന്നു
ശിഷ്യ പുത്രവ്യാഖ്യാനം.

നല്ലവാക്കു പറയുന്നതും
മാപ്പ് കൊടുക്കുന്നതുമാണു
ഉപദ്രവം തുടരുന്ന ദാനത്തേക്കാ-
ളുത്തമമെന്നു ഗുരു.
കൈവെട്ടുന്നതും കുടലെടുക്കുന്നതു-
മാണുകേമമെന്നു ശിഷ്യർ.

“എന്റെ പിന്നാലെ വരുവിൻ;
ഞാൻ നിങ്ങളെ മനുഷ്യരെ
പിടിക്കുന്നവരാക്കും”
എന്നു മീൻ പിടുത്തക്കാരോടു ഗുരു.
“എന്റെ പിന്നാലെ വരിക പണവുമായി
ഞാൻ നിങ്ങളെ മനുഷ്യ-
ക്കടത്തിനിരയാക്കും”
എന്നു പുതിയ ശിഷ്യൻ.


Fans on the page

Saturday, December 8, 2012

നീതിപീഠത്തിനും വിവേചനമോ ?



കോടതിയുടെ നടപടികളെ ,വിധിന്യായങ്ങളെ ഒക്കെ വിമർശിക്കുന്നവർക്കെതിരേ കോടതി നേരിട്ട് കേസ്സെടുക്കുന്നതാണു പതിവ്.മുൻ മന്ത്രി പാലൊളിമുഹമ്മദ് കുട്ടിയും സി.പി.എം നേതാവ് എം.വി.ജയരാജനും കോടതിവിധിയെയും ന്യായാധിപന്മാരെയും വിമർശിച്ചതിന്റെ പേരിൽ കോടതി സ്വമേധയാ കേസ്സെടുത്തിട്ട് അധികനാളായില്ല.മാപ്പു പറഞ്ഞു തടിയൂരിയതുകൊണ്ട് പാലൊളിയ്ക്ക് ശിക്ഷ കിട്ടിയില്ല.ജയരാജനു ഒരാഴ്ചയോളം ജയിലിൽ കിടക്കേണ്ടി വന്നു.

പക്ഷേ ഭൂമിദാനക്കേസ്സിൽ തനിക്കെതിരേ തയ്യാറാക്കിയ എഫ്.ഐ.ആർ റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദൻ ഹൈക്കോടതിയിൽ നല്കിയ കേസിൽ അദ്ദേഹത്തിനു അനുകൂലമായ സിംഗിൾ ബഞ്ച് വിധി ഉണ്ടായതു മുതൽ ഗവണ്മെന്റ് ചീഫ് വിപ്പ് പി.സി.ജോർജ്ജ് ജഡ്ജിക്കെതിരേ ഓടിനടന്നു പുലഭ്യം പറഞ്ഞിട്ടും ഒരു നടപടിയും എടുത്തു കാണുന്നില്ല.വിജിലൻസിനെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ സർക്കാർ നിശ്ശബ്ദരാക്കുകയണോ എന്നു ജഡ്ജി എസ്.എസ്.സതീശ് ചന്ദ്രൻ വിധിന്യായത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.കേസ്സന്വേഷണം നടത്തിയ വിജിലൻസ് ഉദ്യോഗസ്ഥനു ക്രിമിനൽ കേസ്സന്വേഷണത്തിന്റെ ബാലപാഠം പോലും അറിയില്ലെന്നും ജഡ്ജി കുറ്റപ്പെടുത്തി.സർക്കാരിനെതിരേ അതിരൂക്ഷമായ വിമർശനം നടത്തിയതാണു ചീഫ് വിപ്പിനെ പ്രകോപിപ്പിച്ചത്.ജ.സതീശ് ചന്ദ്രനെ മാത്രമല്ല സകലമാന ന്യായാധിപന്മാരെയും അടച്ചാക്ഷേപിച്ചുകൊണ്ട് അഴിഞ്ഞാടുകയാണു പി.സി.ജോർജ്ജ്.

സിംഗിൾബഞ്ച് ജഡ്ജിയുടെ വിമർശനം ശരിവയ്ക്കുന്നതാണു മണിക്കൂറുകൾക്കുള്ളിൽ ഡിവിഷൻ ബഞ്ചിൽ അപ്പീൽ കൊടുത്ത സർക്കാർ നടപടി.വിധിപ്പകർപ്പിന്റെ സർട്ടിഫൈഡ് കോപ്പി കിട്ടുന്നതിനു മുമ്പേ ധൃതിപ്പെട്ട് അപ്പീൽ കൊടുക്കാൻ തക്ക അടിയന്തിര സ്വഭാവം ഉള്ളതല്ല ഈ കേസ്സെന്ന് ആർക്കും മനസ്സിലാകും.തന്നെയുമല്ല സംസ്ഥാനത്തിന്റെ പൊതു താല്പര്യത്തിനു അപകടം പറ്റുന്ന കേസ്സുകളിൽ പോലും അപ്പീൽ നല്കാൻ മാസങ്ങളോളം അമാന്തം കാണിച്ച ചരിത്രമുള്ള ഈ സർക്കാർ സൂപ്പർസോണിക് വേഗതയിൽ സിംഗിൾ ബഞ്ച് വിധിക്കെതിരേ അപ്പീൽ ഫയൽ ചെയ്തത് വി.എസ്സിനോടുള്ള രാഷ്ട്രീയ വിരോധം മൂലമാണെന്നു വ്യക്തമല്ലേ?വി.എസ്സിനെ പ്രതി ചേർക്കാൻ തക്ക തെളിവുകളില്ലെന്ന, ആദ്യം കിട്ടിയ നിയമോപദേശം മറികടക്കാൻ വേറേ അനുകൂല നിയമോപദേശം എഴുതിപ്പിച്ചു വാങ്ങിയ സർക്കാർ വ്യഗ്രത മറ്റെന്താണു പ്രകടിപ്പിക്കുന്നത്?

സിംഗിൾ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്തെങ്കിലും സർക്കാരാഗ്രഹിച്ചതുപോലെയുള്ള വിധിയല്ല ഡിവിഷൻ ബഞ്ചിൽ നിന്നും കിട്ടിയത്.അന്തിമ വിധിവരെ കുറ്റപത്രം സമർപ്പിക്കാൻ പാടില്ലെന്ന ഡിവിഷൻ ബഞ്ചിന്റെ വിലക്ക് സിംഗിൾ ബഞ്ച് വിധിയെ ഒരളവു വരെ ശരിവയ്ക്കുന്നതാണു.അതുകൊണ്ടായിരിക്കണം ജ. സതീശ് ചന്ദ്രനിൽ മാത്രം ഒതുക്കാതെ പി.സി.ജോർജ്ജ്, തെറിയഭിഷേകം എല്ലാ ജഡ്ജിമാർക്കും മേൽ നടത്തുന്നത്!

ജഡ്ജിമാർക്കു നേരെ ജോർജ്ജ് കുരച്ചു ചാടുന്നത് ഇത് ആദ്യമായല്ല.പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഉത്തരവിട്ട ജഡ്ജിയെ ഇയാൾ മയവും മര്യാദയുമില്ലാതെ  ചീത്ത വിളിക്കുകയുണ്ടായി.ജഡ്ജിമാരെ മാത്രമല്ല സമൂഹത്തിൽ ഒരുമാതിരി നിലയും വിലയുമുള്ളവരെയെല്ലാം ചീത്തവിളിച്ചിട്ടുണ്ട്.ഇങ്ങനെ തെറി വിളിക്കാൻ  ഇയാൾക്ക് ആരാണു ലൈസൻസ് കൊടുത്തിട്ടുള്ളത്?ഫേസ് ബുക്കിൽ അഭിപ്രായമെഴുതിയതിന്റെ പേരിൽ രണ്ടു പെൺ കുട്ടികളെ അറസ്റ്റു ചെയ്ത് ഉപദ്രവിച്ച ചരിത്രമുള്ള നാട്ടിൽ ജഡ്ജിമാരെയും നീതിന്യായ വ്യവസ്ഥിതിയെയും വെല്ലുവിളിച്ചും പുലഭ്യം പറഞ്ഞും തെരുവുതെമ്മാടികളും തോല്ക്കുന്ന മട്ടിൽ അഴിഞ്ഞാടുന്ന പി.സി.ജോർജ്ജിനെതിരെ നടപടിയെടുക്കാൻ എന്താണു തടസ്സം?ചീഫ് വിപ്പിനു മറ്റൊരു പൗരനുമില്ലാത്ത പ്രത്യേക നിയമപരിരക്ഷയുണ്ടോ?അതോ ഇടതുപക്ഷക്കാർ,വിശേഷിച്ച് സി.പി.എം കാർ പറയുന്നതു മാത്രമേ കോർട്ടലക്ഷ്യമാവുകയുള്ളു എന്നുണ്ടോ?


Fans on the page

Wednesday, November 28, 2012

ഹാരിസൺ മലയാളം പേടി




പുലിപ്പേടി,പനിപ്പേടി,മഴപ്പേടി, പ്രേതപ്പേടി തുടങ്ങിയ നിരവധി പേടികളെപ്പറ്റി കേട്ടിട്ടുണ്ട്.മനുഷ്യർ വ്യക്തികളെന്ന നിലയിൽ അനുഭവിക്കുന്ന ഭയങ്ങളാണിവയൊക്കെ.ഇപ്പോൾ പുതിയ ഒരു പേടി ഉണ്ടായിരിക്കുന്നു.അത് ഹാരിസൺ മലയാളം പേടിയാണു.ഇത് ജഡ്ജിമാരെ മാത്രം പിടികൂടുന്ന ഭയമാണത്രെ.സർക്കാരും ഹാരിസൺ മലയാളം പ്ലാന്റേഷനുമായുള്ള കേസ്സിൽ വാദം കേൾക്കുകയും വിധി പറയുകയും ചെയ്യേണ്ട ജഡ്ജിമാർ ഓരോരുത്തരായി പിൻ വാങ്ങിക്കൊണ്ടിരിക്കുകയാണു.ഇപ്പോൾ ഒഴിഞ്ഞുമാറിയത് ആറാമത്തെ ജഡ്ജിയാണുപോലും.ചീഫ്ജസ്റ്റിസ് നിയോഗിച്ച ഹൈക്കോടതി ഡിവിഷൻബഞ്ചിലെ ജഡ്ജിമാരാണു ഓരോരുത്തരായി പിന്മാറിക്കൊണ്ടിരിക്കുന്നത്.കേസ് ഇങ്ങനെ അനിശ്ചിതമായി നീണ്ടുപോകുന്നതു മൂലം സർക്കാർ നടപടികൾ എല്ലാം അവതാളത്തിലായിരിക്കുകയാണു.എന്നിട്ടും യാതൊരു കാരണവും ചൂണ്ടിക്കാണിക്കാതെയുള്ള ജഡ്ജിമാരുടെ പിന്മാറ്റം ജനങ്ങളുടെയിടയിൽ ഒരുപാട് സംശയങ്ങൾക്ക് ഇടകൊടുത്തിട്ടുണ്ട്.

സംസ്ഥാനത്തെ പരമോന്നത നീതിപീഠം ഇങ്ങനെ സംശയത്തിന്റെ നിഴലിൽ നില്ക്കുന്നത് ആർക്കും നല്ലതല്ല.നീതി തേടിയുള്ള യാത്രയിൽ സാധാരണക്കരന്റെ അവസാനത്തെ ആശ്രയമാണു കോടതി.ഭരണകൂടങ്ങൾ പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങി അനീതിയ്ക്കു കൂട്ടുനില്ക്കുന്ന അവസ്ഥയാണു ഇന്നു രാജ്യത്തു നിലനില്ക്കുന്നത്.അതിന്നു തടയിടാൻ കഴിയുന്ന കോടതികൾ നിസ്സഹായത വെളിപ്പെടുത്തുന്ന മട്ടിൽ പെരുമാറിയാൽ ജനങ്ങൾ ഭീതിയിലാകും.വൈകിയെത്തുന്ന നീതി നിഷേധിക്കപ്പെട്ട നീതിയ്ക്കു തുല്യമാണു.സർക്കാരിന്റെ അനുഭവം പോലും ഇങ്ങനെയാകുമ്പോൾ സാധാരണക്കാരന്റെ സ്ഥിതി എന്താകും എന്ന് സ്വാഭാവികമായും ആരും ചോദിച്ചു പോകും.

കോടതിയലക്ഷ്യത്തിന്റെ ബ്രഹ്മാസ്ത്രം ഭയന്ന് ആരും ഒന്നും പറയാത്തതാണു.അതിനെപ്പോലും കൂസാതെ വിടുവായത്തം പുലമ്പുന്ന രാഷ്ട്രീയ നേതാക്കന്മാർ പോലും എതിർ കക്ഷി ഹാരിസൺ മലയാളം ആയതുകൊണ്ട് മൗനം പാലിക്കുകയാണു.എന്തിന്റെ പേരിലായാലും ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടുന്നത്  ന്യായാധിപർക്കു ഭൂഷണമല്ല.കേസ്സുകൾ തീർപ്പു കല്പിക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കും.



Fans on the page

Saturday, November 17, 2012

മലയാളത്തെ അപമാനിക്കരുത്




ഭാഷാ സ്നേഹികളുടെ ചിരകാലാഭിലാഷമായിരുന്ന മലയാളം സ ർവ്വകലാശാല നിലവിൽ വന്നതോടെ മലയാളം ലോകഭാഷകളുടെ നിറുകയിൽ എത്തി എന്നാണു മുഖ്യമന്ത്രിമുതൽ പ്രൈമറി അദ്ധ്യാപകർ വരെ പറഞ്ഞുനടക്കുന്നത്.ചില മലയാളം പ്രൊഫസർമാരുടെ മട്ടും ഭാവവും കണ്ടൽ ഇതില്പരം ഒരു സായൂജ്യം ഇനി വരാനില്ലെന്നാണു തോന്നുക.മറ്റു മൂന്നു ദക്ഷിണേന്ത്യൻ ഭാഷകളായ കന്നട,തെലുങ്ക്, തമിഴ് എന്നിവയ്ക്ക് സർവ്വകലാശാലകൾ ഉണ്ടായിട്ട് ദശാ
ബ്ദങ്ങൾ ആയി.എന്നിട്ടും നമുക്ക് മലയാള സർ വ്വകലാശാല സ്ഥാപിക്കാൻ ഈ നവംബർ ഒന്നു വരെ കഴിഞ്ഞിരുന്നില്ല.അതുകൊണ്ട് മറ്റുള്ളവരുടെ മുഖത്ത് നോക്കിയിട്ടു തന്നെ ദശാബ്ദങ്ങളായെന്നാണു നമ്മുടെ മുഖ്യമന്ത്രി പോലും പറയുന്നത്.എന്തൊരു ഭാഷാസ്നേഹം!!

ഭാരതം മുഴുവൻ വ്യാപിച്ചിരുന്ന ഭാഷയായ സംസ്കൃതത്തിനു തനതായ ഒരു സർ വ്വകലാശാല നമ്മളാണു സ്ഥാപിച്ചത് എന്നതൊന്നും മുഖ്യമന്ത്രിയ്ക്ക് ആശ്വാസം പകർന്നില്ല.അദ്ദേഹം പ്രത്യേകിച്ചു ചൂണ്ടിക്കാണിച്ച മറ്റു മൂന്നു ദക്ഷിണേന്ത്യൻ ഭാഷകളുടെയും സംസ്കൃതത്തിന്റെയും പേരിൽ സ്ഥാപിക്കപ്പെട്ട സർ വ്വകലാശാലകളുടെയും ഇന്നത്തെ അവസ്ഥ എന്തെന്നു മുഖ്യമന്ത്രി അറിയാൻ ശ്രമിച്ചിരുന്നെങ്കിൽ ഈ സർവ്വകലാശാല സ്ഥാപിക്കുവാൻ അദ്ദേഹം തുനിയുമായിരുന്നില്ല.അവിടങ്ങളിലെല്ലാം ഭാഷാ പഠനത്തെക്കാൾ കൂടുതൽ മറ്റു വിഷയങ്ങളിലാണു പഠനം നടക്കുന്നത്.പെയിന്റിങ്ങും ഭരതനാട്യവും എം.എസ്.ഡബ്ല്യുവും അറബിയും മലയാളവും മറ്റും പഠിപ്പിച്ചാണു ശ്രീശങ്കര സംസ്കൃത സർ വ്വകലാശാല സംസ്കൃതത്തെ 'ലോക നിലവാര'ത്തിലേക്ക് ഉയർത്തുന്നതെങ്കിൽ എർത്ത് സയൻസും കമ്പ്യൂട്ടർ സയൻസും ഹിസ്റ്ററിയും ബീകോമും ഒക്കെ ഇംഗ്ലീഷിൽ പഠിപ്പിച്ചാണു തമിഴ് സർവ്വകലാശാല തമിഴിനെ വളർത്തിക്കൊണ്ടിരിക്കുന്നത്!കന്നട,തെലുങ്ക് സർവ്വകലാശാലകൾ ചെയ്യുന്നതും ഇതൊക്കെത്തന്നെ.

ദശാബ്ദങ്ങളായി മനസ്സിൽ കൊണ്ടു നടന്ന ഒരാശയം പ്രാവർത്തികമാക്കാൻ വിശ്വസ്ത സേവകൻ സർവീസിൽ നിന്നും പിരിയും വരെ മുഖ്യൻ കാത്തിരുന്നതെന്തിനാണെന്നു ചോദിക്കരുത്.ഇത്ര ധൃതിപ്പെട്ട് സർവ്വകലാശാല തുടങ്ങാനുള്ള ആവശ്യകത എന്തെന്നും ചോദിക്കരുത്.തിരൂരിൽ തന്നെ യൂണിവേഴ്സിറ്റി തുടങ്ങണമെന്ന് ഇത്ര നിർബ്ബന്ധമെന്താണെന്നും ചോദിക്കരുത്.

മലയാളത്തോടുള്ള പ്രേമം കൊണ്ടാണു മലയാള സർവ്വകലാശാല സ്ഥാപിക്കാൻ വിദ്യാഭ്യാസമന്ത്രി ഉത്സാഹിച്ചതെന്നു പറഞ്ഞാൽ അത് അല്പം ഉപ്പു ചേർത്തേ വിഴുങ്ങാൻ കഴിയൂ.താമസിയാതെ തന്നെ അറബിക് സർവ്വകലാശാല നിലവിൽ വരുമ്പോൾ കാള വാലു പൊക്കിയത് എന്തിനാണെന്നു മനസ്സിലാകും.സർക്കാരിനു മലയാളത്തോട് അല്പമെങ്കിലും ബഹുമാനമുണ്ടായിരുന്നെങ്കിൽ ഒരു പെൻഷൻ പറ്റിയ ഇംഗ്ലീഷ് എം.എ.ക്കാരൻ ഐ.എ.എസ്സുകാരനെ മലയാളം സർവ്വകലാശാലയുടെ വി.സി.ആയി നിയമിക്കുമായിരുന്നോ?മലയാളം സിനിമയ്ക്കു പാട്ടെഴുതിയിട്ടുണ്ടെന്നുള്ളതല്ലാതെ വി.സിയാകാനുള്ള എന്തു യോഗ്യതയാണു ശ്രീ കെ.ജയകുമാറിനുള്ളത്?2010 ൽ പുതുക്കിയ യു.ജി.സി.നിയമാവലി അനുസരിച്ച് പ്രൊഫസ്സറായി കുറഞ്ഞത് 10 വർഷമെങ്കിലും പഠിപ്പിച്ചു പരിചയമുള്ളവരെ മാത്രമേ വൈസ്ചാൻസലർമാരായി നിയമിക്കാൻ പാടുള്ളു. ഇദ്ദേഹത്തിന്റെ അദ്ധ്യാപന പരിചയം ഒരു വർഷത്തിൽ താഴെയാണു.ജീവിതകാലം മുഴുവൻ ബ്യൂറോക്രസിയുടെ ഭാഗമായി മാത്രം കഴിഞ്ഞ  ഇദ്ദേഹത്തിനു മലയാളം സർവ്വകലാശാലയുടെ എന്നല്ല ഇന്ത്യയിലെ ഒരു സർവ്വകലാശാലയുടെയും വൈസ്ചാൻസലറാകാനുള്ള യോഗ്യതയില്ല.നിർദ്ദിഷ്ട യോഗ്യതകളില്ലാത്ത,ഇംഗ്ലീഷ് ബിരുദാനന്തരബിരുദക്കാരനെ മലയാളഭാഷയെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ സ്ഥാപിച്ച സർവ്വകലാശാലയുടെ വിസിയാക്കിയതിലൂടെ ഭാഷയെത്തന്നെ അവഹേളിച്ചിരിക്കയാണു സർക്കാർ.നിരവധി വിദ്യാർത്ഥികൾക്ക് ഭാഷയുടെ മഹത്വം പഠിപ്പിക്കുകയും ഭാഷാഗവേഷണത്തിനു മാർഗ്ഗനിർദ്ദേശം നല്കുകയും ചെയ്തിട്ടുള്ള പ്രഗത്ഭരായ മലയാളം പ്രൊഫസർമാരെ അപമാനിച്ചിരിക്കയാണു.മലയാളം സർവ്വകലാശാലയ്ക്ക് ഇത്രയൊക്കെ മതി എന്ന ഭരണകൂടധാർഷ്ട്യമാണു ഇതിലൂടെ വെളിവാകുന്നത്.

തഞ്ചാവൂരെ തമിഴ് സർവ്വകലാശാലയെ ചൂണ്ടി, മാതൃഭാഷാ സർവ്വകലാശാലയുടെ ആവശ്യകതയെക്കുറിച്ചു വാദിക്കുന്ന സർക്കാർ ,ആ സർവ്വകലാശാലയുടെ പ്രഥമ വിസി തമിഴ് പണ്ഡിതനായിരുന്നു എന്ന കാര്യം സൗകര്യ പൂർ വ്വം തമസ്ക്കരിക്കുന്നു.കേരള സർവ്വകലാശാലയിലെ ഭാഷാശാസ്ത്രവകുപ്പിന്റെ തലവനും ഇന്ത്യയിൽ അന്നു ജീവിച്ചിരുന്ന ഏറ്റവും വലിയ തമിഴ് പണ്ഡിതനുമായിരുന്ന ഡോ.വി.ഐ.സുബ്രഹ്മണ്യത്തെയാണു തമിഴ് സർവ്വകലാശാലയുടെ ആദ്യത്തെ വി.സിയായി തമിഴ്നാടു സർക്കാർ നിയമിച്ചത്.അല്ലാതെ ഇംഗ്ലീഷ് എം.എക്കാരനെയല്ല.

വി.സി.,പി.വി.സി ,അദ്ധ്യാപക അനധ്യാപക നിയമനങ്ങൾ,സിൻഡിക്കേറ്റ്,സെനറ്റ്, അക്കാദമിക് കൗൺസിൽ തുടങ്ങിയ സമിതിയിലേക്കുള്ള നോമിനേഷുകൾ,സ്ഥലമെടുപ്പ്, കെട്ടിട നിർമ്മാണം,ഉപകരണങ്ങൾ വാങ്ങൽ തുടങ്ങി എന്തെല്ലാം പുതിയ 'ലഡ്ഢു' കളാണു സർക്കാർ മോന്മാരുടെ മനസ്സിൽ പൊട്ടുന്നതെന്ന് ആർക്കും ഊഹിക്കാം.അതാണു മലയാള സർവ്വകലാശാല സ്ഥാപിക്കലിന്റെ പിന്നിലെ യഥാർത്ഥ ആകർഷണം.

മാതൃഭാഷയെ ഓർത്ത് “മത്താടിക്കൊൾകഭിമാനമേ,നീ” എന്നു വള്ളത്തോൾ പറഞ്ഞത് “മത്താടിക്കൊൾകപമാനമേ നീ” എന്നു തിരുത്തേണ്ട ഗതികേടിലാണു ഭാഷയും ഭാഷാ സ്നേഹികളും!





Fans on the page

Monday, November 12, 2012

കൊട്ടാര വിപ്ലവം!




കോവളത്തെ ഹാൽസിയൻ കൊട്ടാരവും ചുറ്റുമുള്ള 10.5 ഏക്കർ സ്ഥലവും സർക്കാർ വകയാണെന്നതിന്റെ രേഖകൾ പുറത്തു വന്നിട്ടും ഹോട്ടല്മുതലാളിക്കു വിട്ടുകൊടുക്കാൻ സർക്കാർ കാണിക്കുന്ന ഉത്സാഹത്തിനു പിന്നിൽ അഴിമതിയാണു ഒളിഞ്ഞിരിക്കുന്നത്.അതിൽ ആർക്കും അത്ഭുതം തോന്നുന്നില്ല.പക്ഷേ എന്തു വിലകൊടുത്തും സ്വകാര്യ മുതലാളിക്കു കൈമാറാനുള്ള നീക്കത്തെ ചെറുക്കുമെന്നു നാഴികയ്ക്കു നാല്പതു വട്ടം വീമ്പടിച്ചിരുന്ന പ്രതിപക്ഷത്തെ മുഖ്യകക്ഷിയുടെ നേതാക്കൾ, ഇപ്പോൾ സർക്കാർ നിലപാടിനെ ന്യായീകരിക്കുന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു.ഇപ്പോഴും ഈ അന്യായ നീക്കത്തെ തകർക്കുമെന്ന വാശിയോടെ പ്രതിപക്ഷ നേതാവ് രംഗത്തുണ്ടെങ്കിലും തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹത്തിനു പിന്നിൽ സ്വന്തം പാർട്ടിക്കാർ ആരുമില്ലെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്താണു ഈ ചുവടുമാറ്റത്തിനു പിന്നിൽ?കൊട്ടാരത്തിന്റെയും അനുബന്ധ ഭൂമിയുടെയും ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാണെന്നു വ്യക്തമാക്കുന്ന,സി.അച്യുതമേനോൻ സർക്കരിന്റെ കാലത്ത് പുറപ്പെടുവിച്ച ഉത്തരവ് പൂഴ്ത്തിവച്ച് മുതലാളിമാർക്ക് ഒത്താശ ചെയ്തുകൊടുത്തത് മുൻ വ്യവസായ വകുപ്പ് സെക്രട്ടറിയാണെന്ന് തെളിഞ്ഞിരിക്കുകയാണു.വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിനു പാരപണിയാൻ ശ്രമിച്ച ഈ മുൻ മന്ത്രീമരുമകൻ,അന്നത്തെ വ്യവസായമന്ത്രി എളമരം കരീമിനും ഇപ്പോഴത്തെ മന്ത്രി കുഞ്ഞാലിക്കുട്ടിക്കും കണ്ണിലുണ്ണിയാണു.പക്ഷേ അതൊന്നുമല്ല മാർക്സിസ്റ്റു പാർട്ടിയുടെ മനം മാറ്റത്തിനു പിന്നിൽ എന്നാണു കേൾക്കുന്നത്. കൊട്ടാരം കൈക്കലാക്കുവാൻ ശ്രമിക്കുന്ന കുത്തക മുതലാളിയുടെ കമ്പനിയിലെ ജോലിക്കാരാണു രണ്ടു പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ മക്കൾ എന്നതാണത്രേ പുതിയ ചുവടുമാറ്റത്തിനു പിന്നിൽ.സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനുമെതിരേ ഘോരഗർജ്ജനം നടത്തുന്ന രണ്ടു വലിയ നേതാക്കളുടെ മക്കളാണു ഒരു വൻ കിട മുതലാളിയ്ക്കു ദാസ്യവേല ചെയ്യുന്നത്.

പ്രായപൂർത്തിയായവരും വിദ്യാസമ്പന്നരുമായ മക്കൾ അച്ഛന്മാരുടെ രാഷ്ട്രീയ വിശ്വാസം പിന്തുടരണമെന്നു ശഠിക്കുന്നത് ശരിയല്ല.പക്ഷേ മക്കളുടെ നന്മയുദ്ദേശിച്ച് സ്വന്തം വിശ്വാസ പ്രമാണങ്ങളെയും അണികളെയും രാജ്യതാല്പര്യത്തെയും ഒറ്റുകൊടുക്കുന്ന അച്ഛന്മാർ ആ പാർട്ടിയ്ക്കും പൊതുപ്രവർത്തകർക്കും അപമാനമാണു.മുതലാളിയോട് അത്ര വിധേയത്വവും ബഹുമാനവും ഒക്കെ തോന്നുന്നെങ്കിൽ പാർട്ടിനേതൃത്വം വിട്ടൊഴിഞ്ഞ് മക്കളോടു ചേർന്ന് അദ്ദേഹത്തിന്റെ കീഴിൽ എന്തെങ്കിലും ജോലിക്കു ചേരുകയാണു വേണ്ടത്;അല്ലാതെ പൊതുമുതൽ കൊള്ളയടിയ്ക്കാൻ കൂട്ടുനില്ക്കുകയല്ല.

ഇതു നഗ്നമായ അഴിമതിയാണു.പാർട്ടിയെ സ്വകാര്യലാഭത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്ന നീചമായ വഞ്ചനയാണു.കമ്യൂണിസത്തെ അപഹസിക്കലാണു.എന്നിട്ടും ഈ നേതാക്കളോട് രാജിവച്ചു പോകാൻ പറയാനുള്ള തന്റേടമില്ലാത്ത ആണും പെണ്ണും കെട്ട വർഗ്ഗമായിപ്പോയോ അതിലെ ചെറുപ്പക്കാർ?അച്ചടക്കം ലംഘിക്കുന്നു എന്നാരോപിച്ച് പാർട്ടിയിലെ തലമൂത്ത നേതാവിനു ‘ക്യാപ്പിറ്റൽ പണിഷ്മെന്റു’ നല്കണമെന്നു വാദിച്ച യുവസിംഹങ്ങൾ ഇപ്പോൾ എവിടെ?അഴിമതിയുടെ പേരിൽ 650000(ആറുലക്ഷത്തി അമ്പതിനായിരം)പേരെ പാർട്ടിയിൽ നിന്നു പുറത്താക്കിയെന്നാണു ചൈനീസ് കമ്യൂണിസ്റ്റു പാർട്ടി പറയുന്നത്.റ്റി.പി ചന്ദ്രശേഖരൻ വധത്തിന്റെ അന്വേഷണം ചൂടുപിടിച്ചപ്പോൾ ചൈനയിലേക്കു വിമാനം കയറിയ ജില്ലാസെക്രട്ടറിയെ ന്യായീകരിച്ചുകൊണ്ട് ഒരു നേതാവു പറഞ്ഞത്“ഏതൊരു കമ്യൂണിസ്റ്റുകാരന്റെയും ജീവിതാഭിലാഷമാണു ചൈന കാണുകയെന്നത്”എന്നാണു.അങ്ങനെയുള്ള വാഗ്ദത്തഭൂമിയുടെ ഭരണം തിരിക്കുന്ന കമ്യൂണിസ്റ്റു പാർട്ടി സ്വീകരിച്ച അഴിമതിവിരുദ്ധ നടപടിയെ അനുകരിക്കാൻ എന്തേ ഇവർക്കു ധൈര്യമില്ല?

സത് നാം സിംഗ് മാൻ എന്ന ചെറുപ്പക്കാരനെ അമൃതാന്ദമയിയുടെ നക്ഷത്രസങ്കേതത്തിൽ വച്ച് മർദ്ദിച്ചുകൊന്നിട്ട് സി.പി.ഐ.(എം)പാർട്ടിയെന്നനിലയിൽ ഒരു പ്രക്ഷോഭത്തിനും മുതിരാതിരുന്നതിന്റെ പിന്നിലും ഇതുപോലെ പാർട്ടി സെക്രട്ടറി പറ്റിയ ഒരപ്പക്കഷണമുണ്ടായിരുന്നു.കെട്ടിപ്പിടിക്കുന്ന ആൾദൈവത്തിന്റെ കോളജിൽ മകൾക്ക് അഡ്മിഷനു വേണ്ടി ആടിയ നാണംകെട്ട വേഷങ്ങളുടെ കഥ ബർലിൻ കുഞ്ഞനന്തൻ നായർ വെളിപ്പെടുത്തിയിട്ടുണ്ട്.അന്നും ഇതു ശരിയോ സഖാവേ എന്നു ചോദിക്കാൻ പോലും അണികൾക്ക് നാവു പൊന്തിയില്ല. ഇങ്ങനെ രാജസേവകരെപ്പോലെ എതിർപ്പു കാണിക്കാതെ വാലാട്ടിപ്പട്ടികളായി പിറകേ നടക്കുന്നതാണോ അനുയായികളുടെ ധർമ്മം?

1954 ൽ കോവളം കൊട്ടാരവും അനുബന്ധ പ്രദേശവും തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്നും സർക്കാർ ഏറ്റെടുത്തതാണു.കോഴവാങ്ങി അത് ഒരു കുത്തമുതലാളിയ്ക്ക് കാഴ്ച വയ്ക്കാൻ ഇപ്പോഴത്തെ സർക്കാർ ശ്രമിക്കുമ്പോൾ എതിർക്കേണ്ടതിനു പകരം രണ്ടോ മൂന്നോ നേതാക്കളുടെ മക്കളുടെ ജോലിയെക്കരുതി നിലപാടു മാറ്റുന്ന പ്രതിപക്ഷത്തെ വലിയ പാർട്ടിയുടെ ഗതികേടോർത്ത് സഹതപിക്കാം.വന്ധീകരിക്കപ്പെട്ട അണികൾ മാത്രമുള്ള ഒരു പാർട്ടിയുടെ നേതാക്കൾക്കല്ലാതെ എതിർപ്പിന്റെ നേർത്ത ശബ്ദം പോലും കേൾക്കാതെ ഇത്തരം അപഹാസ്യമായ നിലപാടുകൾ കൈക്കൊള്ളാൻ കഴിയില്ല.



Fans on the page

Sunday, October 14, 2012

ആരുടെ “ഹിന്ദു”?



പണ്ട് ഞാനും ഒരു കൂട്ടുകാരനും കൂടി നടന്നു പോകുമ്പോൾ ഞങ്ങൾക്കു രണ്ടുപേർക്കും അടുത്തു പരിചയമുള്ള ഒരുവൻ എതിരേ വരുന്നു.“ഇന്ന് ഇവന്റെ അച്ഛനാരാ?”എന്ന കൂട്ടുകാരന്റെ
ചോദ്യം കേട്ട് ഞാനമ്പരന്നു.“രണ്ടു ദിവസം മുമ്പ് ഞാനായിരുന്നു.ഇന്നലെ വേറൊരുത്തനായിരുന്നു.അതുകൊണ്ടു ചോദിച്ചതാ ഇന്നിവന്റെ തന്ത ആരാണെന്ന്.ഒരു പക്ഷേ നിങ്ങളായിരിക്കും.”എന്റെ അമ്പരപ്പിനു പരിഹാരമെന്നോണം കൂട്ടുകാരൻ വിശദീകരിച്ചു.കാര്യം കാണാൻ ആരെയും അച്ഛാ എന്നു വിളിക്കുന്ന കഥാപുരുഷന്റെ സ്വഭാവം കൂട്ടുകാരൻ ശരിക്കു മനസ്സിലാക്കിയിരിക്കുന്നു എന്നറിഞ്ഞു.അത് അവതരിപ്പിച്ച രീതി എനിക്കു രസിച്ചു.

ദിവസവും രാവിലെ ‘ദ ഹിന്ദു’ പത്രം തുറക്കുന്നതിനു മുമ്പ് എന്റെ ആലോചനയും ഇതുപോലെ, “ഇന്നത്തെ ‘ഹിന്ദു’ ആരുടേതായിരിക്കും”എന്നാണു.അന്തസ്സുള്ള പത്രപ്രവർത്തനത്തിനു പേരുകേട്ട ഈ പത്രം ദിവസം തോറും ഓരോരോ മുതലാളിമാരുടെ പരസ്യവിഴുപ്പു മുഖത്തു പൂശിയാണു പ്രത്യക്ഷപ്പെടുന്നത്.കണികാണുന്നത് ഫുൾ പേജ് പരസ്യം.കോർപ്പറേറ്റ് അധിനിവേശത്തെ കുറിച്ച് ജനങ്ങളെ ബോധവല്ക്കരിക്കുന്ന മാദ്ധ്യമവൃദ്ധനെ കോർപ്പറേറ്റുകൾ വിഴുങ്ങുന്ന ദയനീയ ദൃശ്യമാണു മിക്ക ദിവസങ്ങളിലും കാണാൻ കഴിയുക.

പത്രസ്വാതന്ത്ര്യം എന്നാൽ പത്ര ഉടമയുടെ സ്വാതന്ത്ര്യമാണെന്ന്, പത്ര സ്വാതന്ത്ര്യത്തെക്കുറിച്ചെഴുതിയ ഒരു ലേഖനത്തിൽ നിരൂപകനും പത്രപ്രവർത്തകനുമായിരുന്ന ശ്രീ.പി.കെ.ബാലകൃഷ്ണൻ സുചിപ്പിക്കുകയുണ്ടായി.സ്വന്തം അനുഭവത്തിൽ നിന്നാണു അദ്ദേഹം ഇത്തരം ഒരു നിഗമനത്തിൽ എത്തിച്ചേർന്നത്.ഇപ്പോൾ അവിടമൊക്കെ കഴിഞ്ഞ് പരസ്യം നല്കുന്നവരുടെ സ്വാതന്ത്ര്യമാണു പത്രസ്വാതന്ത്ര്യം എന്ന അവസ്ഥയിലായിരിക്കുന്നു.അല്ലെങ്കിൽ 1878 മുതൽ പ്രസിദ്ധീകരിച്ചു വരുന്ന,ദേശീയ സ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനും വേണ്ടി നിരന്തരം വാദിച്ച ,‘ഹിന്ദു’വെ പോലുള്ള ഒരു പത്രം അതിന്റെ പേരിനെത്തന്നെ നിഷ്പ്രഭമാക്കിക്കൊണ്ട് ആശീർവാദ് ആട്ടയുടെയും ജോസ്കോ ജൂവലേഴ്സിന്റെയും ഡി.ഓപ്ഷന്റെയും ബിഗ് ബസാറിന്റെയും ഒക്കെ ബഹുവർണ്ണ പരസ്യം തിരു നെറ്റിയിൽ അടിച്ചു പ്രദർശിപ്പിക്കുമായിരുന്നോ?

ഹിന്ദു മാത്രമല്ല എല്ലാ അച്ചടി മാദ്ധ്യമങ്ങളുടെയും സ്ഥിതി ഇതു തന്നെ.ദൃശ്യമാദ്ധ്യമങ്ങൾ ഇതിനേക്കാൾ വിധേയത്വമാണു പരസ്യദാദാക്കളോടു കാട്ടുന്നത്.സുമുഖനും പ്രതിഭാശാലിയുമായ ഒരു യുവാവിനെ വള്ളിക്കാവിലെ ആൾദൈവ സന്നിധിയിൽ വച്ച് മർദ്ദിച്ചു കൊന്നതു വലിയ വാർത്തയാകാഞ്ഞത് ഈ വിധേയത്വം കൊണ്ടാണു.കോർപ്പറേറ്റുകളെക്കാൾ വലിയ പരസ്യദാതാവണല്ലോ ഈ ആൾ ദൈവം!പല ചാനലുകൾക്കും വാർത്തകൾ പോലും സ്വന്തമല്ല.പ്രത്യക്ഷത്തിൽ നിരുപദ്രവമെന്നു തോന്നുമെങ്കിലും പരസ്യ അടിമത്തം പല പ്രധാന വിവരങ്ങളും തമസ്കരിക്കാൻ മാദ്ധ്യമങ്ങളെ നിർബ്ബന്ധിതരാക്കും.ഇന്ദുലേഖ എണ്ണയുടെയും ധാത്രി ഉല്പന്നങ്ങളുടെയും നിർമ്മാണ കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിന്റെ വിവരങ്ങൾ മുഖ്യധാരാമാദ്ധ്യമങ്ങൾ  മറച്ചു വച്ചു.യാതൊരു ശാസ്ത്രീയ തെളിവുകളും ഇല്ലാതെയാണു മുടി വളരുമെന്നും തൊലിവെളുക്കുമെന്നും മറ്റും അവകാശപ്പെടുന്നതെന്ന് കണ്ടെത്തിയിട്ടും ആവിവരം മാലോകരെ മാദ്ധ്യമങ്ങൾ അറിയിച്ചില്ല.അത്രയ്ക്കുണ്ട് പരസ്യത്തിൽ നിന്നുള്ള വരുമാനത്തിന്റെ ശക്തി!



Fans on the page

Tuesday, October 9, 2012

“അപ്രമാദിത്വ”ത്തിലെ പ്രമാദം



പണ്ട് ഒരു നാട്ടുമ്പുറത്തുകാരൻ “കുണ്ഠിതം” എന്നു കേട്ട പാടെ ആ വാക്കുമായി പ്രണയത്തിലായി.ലൗ അറ്റ് ഫസ്റ്റ് ഹിയറിങ്ങ്.അർത്ഥം അറിഞ്ഞുകൂടെങ്കിലും അതൊന്നു പ്രയോഗിക്കാഞ്ഞ് ഇരിപ്പുറയ്ക്കാതായി.അങ്ങനെയിരിക്കെയാണു ഗുരുവായൂരപ്പനെ ദർശിക്കാൻ അവസരം കിട്ടിയത്.തിരികെയെത്തിയപാടേ പുള്ളിക്കാരൻ കണ്ടവരോടൊക്കെ പറഞ്ഞു:“ഹാ! ഗുരുവായൂരപ്പന്റെ വിഗ്രഹം കാണാൻ എന്തൊരു കുണ്ഠിതമാ” എന്ന്.വാക്കിന്റെ അർത്ഥമറിയാവുന്നവർ മൂക്കത്തു വിരൽ വച്ചു.അറിയാത്തവർ അഹോ മഹാ പാണ്ഡിത്യം. എന്ന് അത്ഭുതം കൂറി.

കേരള ഭരണ രംഗത്തെ ചെറിയ കാര്യം പോലും മുസ്ലീം ലീഗ് അറിയാതെ നടക്കില്ല എന്നും ലീഗാണു യഥാർത്ഥത്തിൽ ഭരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടിയുടെ തൊമ്മിയായ ഇബ്രാഹിം കുഞ്ഞ് എന്ന മന്ത്രി പറഞ്ഞതു കേട്ടതോടെ എല്ലാവരും ലീഗിനെതിരെ തിരിഞ്ഞു.പിണറായി വിജയൻ മുതൽ വി.മുരളീധരനും കെ.മുരളീധരനും വരെയും സുകുമാരൻ നായരും വെള്ളാപ്പള്ളിയും മുതൽ കുമ്മനം രാജശേഖരൻ വരെയും ഉള്ള സകലമാന രാഷ്ട്രീയ, ജാതി,മത നേതാക്കളെല്ലാം ചാടിവീണു.ആളു തൊമ്മിയാണെങ്കിലും ഇബ്രാഹിം കുഞ്ഞു പറഞ്ഞത് പച്ചപ്പരമാർത്ഥം മാത്രമാണു.അപൂർവ്വമായി മാത്രമേ രാഷ്ട്രീയക്കാരുടെ നാവിൽ സത്യം ഉദിക്കാറുള്ളൂ.അത്യപൂർവ്വമായി മാത്രം സംഭവിക്കുന്ന ഈ വാസ്തവ പരാമർശത്തെ പുകഴ്ത്തുന്നതിനു പകരം ശകാരിക്കാനാണു മറ്റുള്ളവർ ശ്രമിക്കുന്നത്.പക്ഷേ ശകാരിക്കാനുദ്ദേശിച്ചു പറഞ്ഞതെല്ലാം ആരാധനയായി മാറിപ്പോയോ എന്നു സംശയം.

എല്ലാവരും പറഞ്ഞത് “ലീഗിന്റെ അപ്രമാദിത്വം അംഗീകരിക്കാൻ സാദ്ധ്യമല്ല”,“അപ്രമാദിത്തം അനുവദിക്കില്ല” എന്നൊക്കെയാണു.അപ്രമാദിത്വം എന്ന വാക്കിന്റെ അർത്ഥം “തെറ്റു പറ്റായ്ക”, “തെറ്റിപ്പോകായ്ക” എന്നൊക്കെയാണു.തെറ്റുപറ്റാത്തവരാണു ലീഗു കാരെങ്കിൽ എന്തിനാണു അവർക്കു നേരേ ശണ്ഠയ്ക്കു പോകുന്നത്?അവർ തെറ്റു ചെയ്യണമെന്നാണോ പറയുന്നത്?തങ്ങൾ അപ്രമാദികൾ(തെറ്റുപറ്റാത്തവർ) ആണെന്നു ലീഗ് അവകാശപ്പെട്ടിട്ടുണ്ടെങ്കിൽ,അതു സമ്മതിച്ചു കൊടുക്കില്ല എന്നു പറയുന്നതു മനസ്സിലാക്കാം.ലീഗ് അപ്രമാദിത്വമെന്ന വാക്കേ ഉപയോഗിച്ചിട്ടില്ല.തെറ്റുപറ്റാത്തവരായി മനുഷ്യകുലത്തിൽ ജനിച്ച ആരെങ്കിലും ഉണ്ടെന്നു ലീഗെന്നല്ല ആരും പറയുമെന്നും തോന്നുന്നില്ല.അപ്പോൾ എന്താണു യഥാർത്ഥ പ്രശ്നം? ഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ“കുണ്ഠിതം” ദർശിച്ച, മുകളിൽ പറഞ്ഞ നാട്ടുമ്പുറത്തുകാരന്റെ അതേ അസുഖം പിണറായി യാദികളെ ബാധിച്ചിരിക്കുന്നു.വാക്കുകൾ അർത്ഥമറിയാതെ പ്രയോഗിക്കുന്ന രോഗം.

 പ്രമാദം എന്ന വാക്ക് ഏറെക്കാലം തെറ്റായ അർത്ഥത്തിൽ ഭാഷയിൽ പ്രയോഗിച്ചു വന്നിരുന്നു.കോളിളക്കമുണ്ടാക്കിയ കേസ്സിനെ പ്പറ്റി “പ്രമാദമായ”കേസ് എന്ന് ഒരുകാലത്ത് പറഞ്ഞിരുന്നു.യഥാർത്ഥത്തിൽ “പ്രമാദ”ത്തിന്റെ അർത്ഥം തെറ്റ് എന്നാണു.പത്രക്കാരാണു ഈ തെറ്റായ പ്രയോഗത്തിനു പ്രചാരമുണ്ടാക്കിയത്.വൈകിയാണെങ്കിലും തങ്ങൾക്കു പറ്റിയ പ്രമാദം(തെറ്റ്) മനസ്സിലാക്കിയതോടെ അവർ ആ പ്രയോഗം ഉപേക്ഷിച്ചു.ഇപ്പോൾ അങ്ങനെ ആരും പ്രയോഗിക്കാറില്ല.രാഷ്ട്രീയക്കാർക്കു “അപ്രമാദിത്വ” പ്രയോഗത്തിൽ പറ്റിയ പ്രമാദത്തിലും “പ്രമാദം” കടന്നു വന്നത് യാദൃശ്ചികമാകാം.പുതിയ തെറ്റായ പ്രയോഗത്തിന്റെ പ്രചാരകരായി മാദ്ധ്യമങ്ങൾ മാറുന്നതും കാലത്തിന്റെ കളിതന്നെ.മണ്ടത്തരം ഏതു കൊലകൊമ്പൻ പറഞ്ഞാലും മണ്ടത്തരമാണെന്നു പറയാനുള്ള തന്റേടം നമ്മുടെ മാദ്ധ്യമങ്ങൾ എന്നാണാവോ കാണിക്കുക?


Fans on the page

Tuesday, September 25, 2012

മഹാനടനും അനുശോചന നടനവും



ലോക നടന്മാരോട് കിടപിടിക്കുന്ന മലയാളത്തിന്റെ അഭിനയ ചക്രവർത്തി അരങ്ങൊഴിഞ്ഞു.സമാനതകളില്ലാത്ത അഭിനയ മുഹൂർത്തങ്ങൾ നമുക്കു സമ്മാനിച്ച ആ മഹാ പ്രതിഭയുടെ ഓർമ്മയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ.

തിലകൻ എന്ന നടന്റെ അഭിനയ വൈഭവത്തെയും സ്വഭാവ വൈചിത്ര്യത്തെയും വിലയിരുത്തുവാൻ അർഹതയുള്ളവരും ഇല്ലാത്തവരും ഇതിനകം തന്നെ ഏറെ വിലയിരുത്തിക്കഴിഞ്ഞു.സിനിമയുടെ മായിക ലോകത്ത് നടക്കുന്ന കുത്തിത്തിരുപ്പിന്റെയും കുതികാൽ വെട്ടിന്റെയും പാര വയ്പിന്റെയും പാലം വലിപ്പിന്റെയും തീവ്രത മലയാളിക്കു മനസ്സിലാക്കിത്തന്നതു തിലകന്റെ ജീവിതമാണു.ആരുടെയും മുമ്പിൽ തല കുനിക്കാത്ത ആ മനുഷ്യന്റെ മരണമാകട്ടെ അനുശോചനത്തിലും അഭിനയ മുഹൂർത്തങ്ങൾക്കു സാദ്ധ്യതയുണ്ടെന്നു തെളിയിച്ചിരിക്കുന്നു.ആത്മ വഞ്ചനയുടെ അവതാരങ്ങളാണു മിക്ക സൂപ്പർ സ്റ്റാറുകളും സാദാ സ്റ്റാറുകളും അവരുടെ ഉപഗ്രഹങ്ങളും എന്ന് മനസ്സിലാക്കാനും തിലകന്റെ വേർപാടിനു സാധിച്ചു.

കേരളകൗമുദിയുടെ കാർട്ടൂണിസ്റ്റ്,സുജിത് സുചിപ്പിച്ച,“അമ്മ”(താരസംഘടന​)‍മഴക്കാർ ഒഴുക്കിയ മുതലക്കണ്ണീരിൽ തിലകന്റെ ചിതാഭസ്മം പോലും ഒഴുകിപ്പോയിട്ടുണ്ടാകണം.അപ്രിയ സത്യങ്ങൾ വിളിച്ചു പറഞ്ഞതിന്റെ പേരിൽ തിലകനെ വേട്ടയാടിയവർ,അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ ചൊരിഞ്ഞ പ്രശംസാ വചനങ്ങളും ദു:ഖപ്രകടനങ്ങളും കേൾക്കുകയും കാണുകയും ചെയ്തപ്പോൾ ഓക്കാനമാണു തോന്നിയത്.ഷൂട്ടിങ്ങ് ലൊക്കേഷനിലല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം കാണാൻ പോലുമെത്താത്ത സൂപ്പർ സ്റ്റാറുമാരും അവരുടെ വാലുകളും കൂടി ആടിയ അനുശോചനനടനം കണ്ടിരുന്നെങ്കിൽ ശവപ്പെട്ടിയിൽ നിന്നും എഴുന്നേറ്റു വന്ന് തിലകൻ രണ്ടു പൊട്ടിക്കുമായിരുന്നു.ആത്മവഞ്ചകരുടെ ഈ അഴിഞ്ഞാട്ടത്തിനിടയിലും ആത്മാർത്ഥതയുടെ മിന്നാലാട്ടം കണ്ടതു പറയാതിരിക്കാൻ കഴിയില്ല.തിലകൻ മരിച്ചതിന്റെ  ആഹ്ലാദം മറച്ചു വയ്ക്കാൻ കാവ്യാ മാധവനു കഴിഞ്ഞില്ല.അപ്പൂപ്പനാകാൻ പ്രായമുള്ള അദ്ദേഹത്തെ “ചേട്ടൻ”എന്നു പരാമർശിച്ചു കൊണ്ട് താരസുന്ദരി സുസ്മേരവദനയായി നടത്തിയ അനുശോചനപ്രസംഗത്തിൽ ഒരു ശല്യം ഒഴിഞ്ഞതിന്റെ ആശ്വാസവും സന്തോഷവും പ്രകടമായിരുന്നു.

ജീവിച്ചിരിക്കെ “അമ്മ” എന്ന താര  സംഘടനയുടെ മറവിൽ  സൂപ്പർ സ്റ്റാറുകളും ചിന്നസ്റ്റാറുകളും സൂപ്പർ സംവിധായകരും പെട്ടിയെടുപ്പുകാരും കൂടി തിലകനെതിരെ ചെയ്ത ദ്രോഹങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിനു ചേർന്നതായിരുന്നില്ല.ഊരുവിലക്കും ഭ്രഷ്ടും തൊഴിൽ നിഷേധവും നടപ്പാക്കാൻ ശ്രമിച്ചവർ, സീരിയലിൽ പോലും അഭിനയിക്കാൻ സമ്മതിക്കാതിരുന്നവർ, ഒക്കെ ഇപ്പോൾ തിലകന്റെ അഭിനയെ സിദ്ധിയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നതു കേട്ടാൽ കാണ്ടാമൃഗങ്ങൾ പോലും നാണിച്ചു പോകും.തിലകന്റെ വളയാത്ത നട്ടെല്ലിനെ കുറിച്ചും കുനിയാത്ത ശിരസ്സിനെകുറിച്ചും ഇപ്പോൾ അഭിമാന പുരസ്സരം ഓർമ്മിക്കുന്ന താരമന്നന്മാർ ആ നട്ടെല്ലു വളയ്ക്കാനും തലതച്ചു തകർക്കാനും ഒളിച്ചും പാത്തും നേരിട്ടും നടത്തിയ അശ്ലീലകരമായ ആക്രമണങ്ങൾ മലയാളികൾ മറക്കാറായിട്ടില്ല.

തിലകന്റെ മൃതദേഹം പൊതു ദർശനത്തിനു വയ്ക്കാനും വിലാപയാത്രയും ശവദാഹവും ഗംഭീരമാക്കാനും ഉത്സാഹിച്ച സിനിമാ മന്ത്രി പുംഗവനും സുഹൃത്തായ സംഗീത “പ്രതിഭ”യും കൂടി രണ്ടാമന്റെ ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കെ തിലകനെയും സുകുമാർ അഴീക്കോടിനെയും പറ്റി പറഞ്ഞ പോഴത്തങ്ങൾ നിരവധി പേരുടെ മനസ്സിൽ ഇപ്പോഴും മങ്ങാതെയുണ്ട്.തിലകൻ കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു എന്ന് ഇപ്പോൾ അഭിമാനം കൊള്ളുന്ന സംസ്കാരത്തിന്റെ പഴയ സോൾ എജന്റ്, മന്ത്രിയായിരുന്ന കാലത്ത് തന്നോടു കാട്ടിയ നീതിനിഷേധത്തിന്റെ കഥകൾ തിലകൻ തന്നെ വെളിപ്പെടുത്തിയത് പത്രത്താളുകളിൽ നിന്നു മാഞ്ഞു പോയിട്ടില്ല.
 
തിലകനെപ്പറ്റി അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും എന്തെങ്കിലും പറയാൻ അർഹതയുള്ള സിനിമാക്കാർ ആരെങ്കിലുമുണ്ടെങ്കിൽ അത് സംവിധായകരായ വിനയനും രഞ്ജിത്തും അലി അക്ബറുമാണു.തിലകനെ വച്ച് സിനിമാ പിടിച്ചതിന്റെ പേരിൽ അലി അക്ബറിന്റെ കാറും വീടും എല്ലാം തല്ലിപ്പൊളിച്ചിട്ട് അധിക നാളുകളായില്ല.തിലകനെതിരെ ഉണ്ടായ എല്ലാ ആക്രമണങ്ങളെയും അദ്ദേഹത്തിനൊപ്പം നിന്ന് നേരിട്ട ആളാണു വിനയൻ.മാഫിയാ സംഘമെന്ന് തിലകൻ വിശേഷിപ്പിച്ച“അമ്മ”യുടെ മക്കൾഗുണ്ടകളുടെ എതിർപ്പ് അവഗണിച്ച് വീണ്ടും മുഖ്യധാരാ സിനിമയിൽ അഭിനയിപ്പിക്കാൻ ചങ്കൂറ്റം കാട്ടിയ സംവിധായകനാണു രഞ്ജിത്ത്.

ഡോ.സുകുമാർ അഴീക്കോട് ഇല്ല്ലായിരുന്നെങ്കിൽ, ഇന്ന് മുതലക്കണ്ണീർ പൊഴിക്കുന്ന താര‘കങ്കാളങ്ങ'ളും സംവിധായക സൃഗാലങ്ങളും കൂടി എന്നേ തിലകനെ ചവിട്ടിക്കൂട്ടുമായിരുന്നു.താൻ ഒറ്റയ്ക്കല്ലെന്ന ബോധമുണ്ടാക്കുവാനും വർദ്ധിതവീര്യത്തോടെ സിനിമാക്കാരുടെ മാഫിയപ്രവർത്തനത്തിനു തടയിടാനുള്ള ഊർജ്ജം പകരാനും അഴീക്കോടിന്റെ ഇടപെടൽ തിലകനെ ഒട്ടൊന്നുമല്ല സഹായിച്ചത്.അതിന്റെ പേരിൽ അഴീക്കോടിനു മതിഭ്രമമാണെന്നു പറഞ്ഞ് ആക്ഷേപിക്കാനാണു ഒരു സൂപ്പർ സ്റ്റാർ മുതിർന്നത്.കാശിനും പ്രസിദ്ധിയ്ക്കും വേണ്ടി എന്തും ചെയ്യുന്ന ഒരു സ്ത്രീവേഷത്തെ എഴുന്നള്ളിച്ച് അദ്ദേഹത്തിനെ അപമാനിക്കുവാനും സൂപ്പർ സ്റ്റാറും മാഫിയാ സംഘവും ശ്രമിക്കുകയും ചെയ്തു.പക്ഷേ വ്യാജയൗവ്വന വേഷക്കാരും പ്രായത്തിനു തോല്പിക്കാനാകാത്ത യൗവ്വനം മനസ്സിൽ സൂക്ഷിക്കുന്ന രണ്ടു വൃദ്ധരും തമ്മിലുള്ള ഏറ്റുമുട്ടലിൽ വ്യാജന്മാർ പരാജയപ്പെട്ടു .

ഹോളിവുഡ് സിനിമയിൽ അഭിനയിക്കാൻ കരാർ ചെയ്യപ്പെട്ട തിലകനെ അതിൽ അഭിനയിപ്പിക്കാതിരിക്കാൻ “അമ്മ”മാഫിയാകൾക്കു കഴിഞ്ഞെങ്കിലും തനിക്കു കിട്ടാനുള്ള പ്രതിഫലം തിലകൻ സമരം ചെയ്തു വാങ്ങുകതന്നെ ചെയ്തു.പകരം വയ്ക്കാൻ മറ്റാരുമില്ലെന്നു തിരിച്ചറിഞ്ഞിട്ടും മരണം വരെ അദ്ദേഹത്തിനെതിരെ ഏർപ്പെടുത്തിയ വിലക്കു പിൻവലിക്കാൻ സന്മനസ്സുകാട്ടാത്തവർ ഇപ്പോൾ അദ്ദേഹം അഭിനയത്തിന്റെ പെരുന്തച്ചനായിരുന്നു എന്നു പറഞ്ഞ് കണ്ണു നിറയ്ക്കുമ്പോൾ തങ്ങൾ സിനിമാലോകത്തെയും പ്രേക്ഷകരെയും പൊതു സമൂഹത്തെയും വഞ്ചിക്കുകയായിരുന്നു എന്നു സമ്മതിക്കുകയാണു.മലയാള സിനിമയ്ക്കും തിലകനും വരുത്തിവച്ച നഷ്ടം അപരിഹാര്യമണു.അതുകൊണ്ടു തന്നെ ഈ മഹാ അപരാധത്തിനു നിരുപാധികം മാപ്പു ചോദിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും ഇവർ കാണിക്കണം.


Fans on the page

Saturday, September 22, 2012

"കള്ളുചെത്തി വില്ക്കണം..."




“കള്ള് ചെത്തരുത്;കുടിക്കരുത്;വില്ക്കരുത്”,“ചെത്തുന്നവനെ നാറും;അവന്റെ വീടും നാറും”, എന്ന് ശ്രീനാരായണഗുരു വർഷങ്ങൾക്കു മുമ്പു പറഞ്ഞതാണു.ഇപ്പോൾ കേരള ഹൈക്കോടതിയും പറയുന്നു കള്ളുകച്ചവടം അവസാനിപ്പിക്കണമെന്ന്.പക്ഷേ ഗുരുവിന്റെ പേരിൽ സ്ഥാപിതമായ “എസ്.എൻ.ഡി.പി യോഗം(ശ്രീനാരായണ ധർമ്മ പരിപാലന യോഗം)ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയ്ക്കു നേരേ ചീറിയടുക്കുന്നു!!എലിയെ തോല്പ്പിച്ച് ഇല്ലം ചുടുന്നതിനു തുല്യമാണത്രേ ഹൈക്കോടതിയുടെ നിർദ്ദേശം.നിയമങ്ങളും ചട്ടങ്ങളും കർശനമാക്കി കള്ളുവ്യവസായത്തെ സംരക്ഷിക്കുകയാണു വേണ്ടത് എന്നാണു നടേശഗുരുവിന്റെ ഉപദേശം.

കള്ളിന്റെ മറവിൽ ചാരായവും വ്യാജമദ്യവും വില്ക്കുന്നതു തടയാനും സമൂഹത്തിലെ പാവപ്പെട്ടവരെ മദ്യത്തിന്റെ ദൂഷ്യ ഫലങ്ങളിൽ നിന്നു സരക്ഷിക്കാനും കള്ളു കച്ചവടം അവസാനിപ്പിക്കയാണു വേണ്ടതെന്ന ഹൈക്കോടതിയുടെ നിർദ്ദേശമാണു നടേശനെ ചൊടിപ്പിച്ചത്.കള്ളുകച്ചവടം നിർത്തിയാൽ തൊഴിലാളികൾക്കു പണിയില്ലാതാകും എന്നാണു വെള്ളാപ്പള്ളിയുടെ വാദം.തൊഴിലാളികളുടെ പണി പോകുമെന്ന ആശങ്ക അസ്ഥാനത്തണെന്നും കെട്ടിട നിർമ്മാണം,കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ തൊഴിൽ സാദ്ധ്യതയുണ്ടെന്നും കോടതി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.എന്നിട്ടും വെള്ളാപ്പള്ളി പഴകിത്തേഞ്ഞ പല്ലവി ആവർത്തിച്ച് കള്ളുകച്ചവടത്തെയും ചെത്തിനെയും ന്യായീകരിക്കുകയാണു.

ഈ പ്രശ്നത്തിൽ ഹൈക്കോടതിയോടു മാത്രമല്ല നടേശനു കലഹം .കള്ളു കച്ചവടത്തിനെതിരേ സംസാരിക്കുന്ന സകലരേയും കടിച്ചു കീറാൻ നില്ക്കുകയാണദ്ദേഹം.കോടതി പരാമർശത്തെ അനുകൂലിച്ചതിന്റെ പേരിൽ ആർ.ബാലകൃഷ്ണപിള്ളയ്ക്കെതിരേയാണു ഇന്ന് യോഗം ജനറൽ സെക്രട്ടറിയുടെ രോഷം .കള്ളു വില്പന നിർത്തണമെന്നു പറയുന്നവരോട് ഇത്ര അമർഷവും വിരോധവുമാണുള്ളതെങ്കിൽ കള്ളു ചെത്തരുതെന്നും കുടിക്കരുതെന്നും വില്ക്കരുതെന്നും പറഞ്ഞ ഗുരുവിനോട് എന്തുമാത്രം ദേഷ്യം കാണും നടേശനു?ശ്രീനാരായണഗുരു ചെത്തുകാരുടെ നേതാവാണെന്നു എഴുതിപ്പിടിപ്പിച്ചവർക്കെതിരേ കേരളീയ സമൂഹം ഒന്നടങ്കം പ്രതിഷേധിക്കുമ്പോഴാണു കള്ളുമാഹാത്മ്യ സ്തോത്രങ്ങൾ ഉരുവിട്ട് നടേശൻ, ഗുരുവിനെയും നമ്മുടെ സാമൂഹികാന്തരീക്ഷത്തെയും  മലിനമാക്കുന്നത്!

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മദ്യവർജ്ജനവും അയിത്തോച്ചാടനവും അതിന്റെ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുത്തുന്നതിനും എത്രയോ മുമ്പ് ഈ രണ്ടു വിഷയങ്ങളിലും സക്രിയമായി പ്രതികരിച്ച ആളാണു ശ്രീനാരായണ ഗുരു.മദ്യത്തോടും ചെത്തിനോടും ഉള്ള അദ്ദേഹത്തിന്റെ വെറുപ്പ് വെറും പ്രകടനമായിരുന്നില്ല.“ചെത്തരുത്,കുടിക്കരുത്,വില്ക്കരുത്”എന്നത് മദ്യവർജ്ജനക്കാർക്ക് ജാഥയിൽ വിളിക്കാൻ എഴുതിക്കൊടുത്ത മുദ്രാവാക്യവുമായിരുന്നില്ല.മദ്യത്തിന്റെ പിടിയിൽ പെട്ട് നാശത്തിന്റെ പടുകുഴിയിൽ പതിച്ച നിരവധി കുടുംബങ്ങളുടെ ദുരവസ്ഥ മനസ്സിലാക്കിയ ഒരു മഹാഗുരുവിന്റെ ഉള്ളിൽ നിന്നു പുറപ്പെട്ട ഉപദേശ രൂപത്തിലുള്ള ശാസനയായിരുന്നു.

“ചെത്താനുപയോഗിക്കുന്ന കത്തി കൊണ്ട് കുറഞ്ഞത് നാലു ക്ഷൗരക്കത്തിയുണ്ടാക്കാം.ക്ഷൗരം ചെയ്തുണ്ടാക്കുന്ന പണം ചെത്തിയുണ്ടാക്കുന്നതിനേക്കാൾ എത്ര അന്തസ്സുള്ളതാണു.”എന്ന ഗുരുവിന്റെ വാക്കുകളിൽ ചെത്തിനോടും കള്ളിനോടുമുള്ള എതിർപ്പിന്റെ കാഠിന്യം വ്യക്തമാണു.ഒരു ചെത്തുകാരൻ ഭാര്യയുമായി വഴക്കിട്ട് ശിവഗിരിയിൽ എത്തി ,തനിക്കു സന്യസിക്കണമെന്നു പറഞ്ഞപ്പോൾ,“ഓ! ചെത്തിന്റെ ഉത്തരകാണ്ഡം സന്യാസമാണോ?”എന്നു പരിഹസിച്ചു വിടുകയാണു സ്വാമി ചെയ്തത്.ചെത്തു നിർത്തിയാൽ കുടുംബം പട്ടിണിയാകുമെന്നു പറഞ്ഞ മറ്റൊരുവനോട്,മീൻ കച്ചവടം ചെയ്യാൻ ഉപദേശിക്കുക മാത്രമല്ല അതിനാവശ്യമായ പണവും നല്കി.

വെള്ളാപ്പള്ളി നടേശനു ഗുരുവിന്റെ ഈ ഉപദേശങ്ങളോട് എതിർപ്പുണ്ടാകുന്നതിൽ കുറ്റപ്പെടുത്താനാകില്ല.തനിക്ക് ഉത്തമവിശ്വാസമുള്ള കാര്യത്തിനു വേണ്ടി സംസാരിക്കുന്നതും പോരാടുന്നതും അന്തസ്സുള്ള കാര്യമാണു;ആണത്തവുമാണു.പക്ഷേ ചെത്തിനെയും കള്ളു കച്ചവടത്തെയും അങ്ങേയറ്റം വെറുത്ത ഗുരുവിന്റെ ധർമ്മം (ഇതുമാത്രമല്ല ഗുരു ധർമ്മം)  പരിപാലിക്കാൻ വേണ്ടി സ്ഥാപിക്കപ്പെട്ട സംഘടനയായ എസ്. എൻ.ഡി.പി.യോഗത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് കള്ളുകച്ചവടത്തിനു വേണ്ടി സംസാരിക്കുന്നത് ആണത്തമല്ല.എന്നു മാത്രമല്ല മര്യാദകേടും ഗുരു നിന്ദയുമാണു.നടേശനു അല്പമെങ്കിലും അന്തസ്സുണ്ടെങ്കിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറി പദവി രാജിവച്ചിട്ടു വേണം കള്ളു ചെത്തുന്നതും വില്ക്കുന്നതും മഹത്തായ കാര്യമാണെന്നു വിളിച്ചു കൂവാൻ.



Fans on the page

Tuesday, September 11, 2012

ഉന്തിത്തള്ളുന്ന നായർക്ക്...........



             
“ഉന്തിത്തള്ളുന്ന നായർക്ക് നിരങ്ങിയടുക്കുന്ന അച്ചി”എന്നൊരു ചൊല്ലുണ്ടു മലയാളത്തിൽ.എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള ആലിംഗനവും കൈകുലുക്കലും ജാതകം കൈമാറ്റവും ഒക്കെ കാണുമ്പോൾ ഈ പഴഞ്ചൊല്ലാണു ഓർമ്മ വരുന്നത്.ഭൂരിപക്ഷ സമുദായങ്ങൾക്ക് അർഹമായതൊന്നും കൊടുക്കാതെ ന്യൂനപക്ഷങ്ങളെ സർക്കാർ പ്രീണിപ്പിക്കുന്നതു കണ്ട് സഹികെട്ടാണു പഴയ കൂറുപാടും കുശുമ്പും കീരി-പാമ്പ് “സൗഹാർദ്ദങ്ങ”ളും എല്ല്ലാം ഉപേക്ഷിച്ച് ചക്കരയും ഈച്ചയും പോലെ ഒത്തുചേരാൻ മാന്യ സെക്രട്ടറിമാർ തീരുമാനിച്ചത്.ന്യൂനപക്ഷങ്ങളും സർക്കരും കൂടി തട്ടിപ്പറിക്കുന്ന അവകാശങ്ങൾ നേടിയെടുക്കാൻ കൈമെയ് മറന്നു സഹകരിക്കുവാൻ കച്ച കെട്ടിയ ഇവർ, ഭൂരിപക്ഷ വർഗ്ഗം തന്നെ ഭൂരിപക്ഷാംഗങ്ങളെ ഉപദ്രവിക്കുന്നതു കാണുന്നില്ല.

ആറന്മുള ക്ഷേത്രത്തിൽ ദേവസ്വം ബോഡ് നിയമിച്ച ശാന്തിയെ അബ്രാഹ്മണനാണന്ന കാരണത്താൽ അവിടെ ചുമതല വഹിക്കാൻ സമ്മതിക്കാതെ മറ്റൊരിടത്തേക്കു മാറ്റിയത് ന്യൂനപക്ഷക്കാർ ആരുമല്ല.“നാലു വർഷമായി ഒരു ക്ഷേത്രത്തിൽ പൂജാരിയായിക്കഴിയുന്ന എന്റെ സർട്ടിഫിക്കറ്റ് പരിശോധിച്ച് ജാതി മനസ്സിലാക്കിയതോടെ ആറന്മുള ദേവസ്വം കമ്മീഷണറുടെ മട്ടു മാറി.എന്റെ പൂജാ പ്രാവീണ്യം തെളിയിക്കുന്ന,തന്ത്രി പുതുമന ശ്രീധരൻ നമ്പൂതിരിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും കമ്മിഷണറുടെ മുഖം തെളിഞ്ഞില്ല.മണിക്കൂറുകൾക്കകം  അവിടെനിന്നും സ്ഥലം മാറ്റി.”എന്നാണു മനു ആനന്ദ് എന്ന അബ്രാഹ്മണ പൂജാരി വേദനയോടെ പത്രക്കാരോടു പറഞ്ഞത്.സവർണ്ണനല്ലാത്തതിന്റെ പേരിൽ ഈ ഭൂരിപക്ഷ സമുദായക്കാരനായ യുവാവിനെ അപമാനിച്ചതിനെതിരെ പ്രതികരിക്കാത്ത വെള്ളാപ്പള്ളിയും സുകുമാരൻ നായരും കൂടി വിളിച്ചുകൂവുന്ന ഭൂരിപക്ഷ സ്നേഹത്തിനു എന്തു വിശ്വാസ്യതയാണുള്ളത്?

അമൃതാനന്ദമയിയുടെ ഗുണ്ടകൾ ഒരു ഭൂരിപക്ഷ സമുദായ യുവാവിനെ മൃഗീയമായി കൊലപ്പെടുത്തിയപ്പോഴും ചേർത്തല,പെരുന്ന ബ്രദേഴ്സിനു മിണ്ടാട്ടമുണ്ടായില്ല.തങ്ങളുടെ പൊന്നു പിത്തളയായതിനു പണിതവനെ കുറ്റം പറയുവാൻ മാത്രമേ പുതിയ “നസു”(നടേശ,സുകുമാര)
ഐക്യം കൊണ്ടു കഴിയൂ എന്ന് വീണ്ടും തെളിയുകയാണു.  



Fans on the page

Tuesday, August 7, 2012

കൊലക്കുറ്റത്തിനു കേസ്സെടുക്കണം




അമൃതാനന്ദമയിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ആശ്രമ ഗുണ്ടാകൾ പിടിച്ച് പോലീസിലേല്പിച്ച ബീഹാർ സ്വദേശി സത് നാം സിംഗ് കൊല്ലപ്പെട്ടു.തിരുവനന്തപുരം മാനസികരോഗാശുപത്രിയിൽ വച്ചാണു സിംഗ് കൊല്ലപ്പെട്ടത്.ദേഹമാസകലം ചതവേറ്റ ശവമാണു മെഡിക്കൽ കോളേജിൽ കൊണ്ടുചെന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു.പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും അങ്ങനെതന്നെയാണെന്നറിയുന്നു.ദുരൂഹമരണത്തിനു പേരൂർക്കട പോലീസ് കേസ്സെടുക്കുകയും ചെയ്തു.അമൃതാനന്ദമയിയുടെ വള്ളിക്കാവിലുള്ള സങ്കേതത്തിൽ വച്ചാണു അവരെ ആക്രമിക്കാൻ ഈ ബീഹാർ സ്വദേശി തുനിഞ്ഞതെന്നാണു മാദ്ധ്യമ വാർത്തകൾ.ഭക്തജനങ്ങളുടെയും അംഗരക്ഷകരുടെയും നടുവിൽ വച്ച് അവരെ വധിക്കുവാൻ സ്വബോധമുള്ള ആരും ശ്രമിക്കുമെന്നു തോന്നുന്നില്ല.അർദ്ധ നഗ്നനും അസ്ഥിമാത്ര ശരീരനും നിരായുധനുമായ ഒരു മനുഷ്യൻ “അമ്മ”യെ വധിക്കുവാൻ ശ്രമിച്ചു എന്ന വാർത്തയും സ്വബോധമുള്ളവർക്ക് വിശ്വസിക്കുവാൻ കഴിയില്ല.

അരുതാത്തതെന്തോ കണ്ട സാധു മനുഷ്യനെ കൊല്ലുവാൻ വേണ്ടി കെട്ടിച്ചമച്ചതാണു ഈ വധ ശ്രമമെന്നു വ്യക്തം.ഇതിനു മുമ്പും വേണ്ടാത്തതു കാണാൻ ഇടയായ പലരെയും അശ്രമഗുണ്ടകൾ “അമ്മയെ വധിക്കാൻ ശ്രമിച്ചു ” എന്നാരോപിച്ച് വകവരുത്തിയിട്ടും വധിച്ചിട്ടുമുണ്ട്.ഇന്ത്യൻ പ്രധാന മന്ത്രിയും പ്രസിഡന്റും വരെ കുമ്പിടുന്ന ആൾദൈവത്തിനെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന് ഗുണ്ടകൾക്കും ദൈവത്തിന്റെ മാർക്കറ്റിങ്ങ് മാനേജർമാർക്കും വിശ്വാസമുണ്ട്.ഏതാനും വർഷം മുമ്പ് “അമ്മ”ഭക്തനും  അവരുടെ സങ്കേതത്തിലെ കുടികിടപ്പുകാരനുമായിരുന്ന ഒരുവനെ (പുരുഷോത്തമനെന്നോ മറ്റോ ആണു പേർ)അവരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് അടിച്ചവശനാക്കി പോലീസിൽ ഏല്പ്പിച്ചിരുന്നു. അയാൾക്ക് പിന്നീട് എന്തു സംഭവിച്ചു എന്ന് ആർക്കും അറിയില്ല.സത് നാം സിംഗിനെയും വള്ളിക്കാവിൽ വച്ചു തന്നെ പെരുമാറിയ ശേഷമായിരിക്കും പോലീസിനു കൈമാറിയത്.ജയിലിലും ആശുപത്രിയിലും മറ്റും വച്ച് ബാക്കി കാര്യങ്ങൾ അമ്മയുടെ ഭക്തരും അമ്മ കൂലിക്കെടുത്തവരും കൂടി നിർ വ്വഹിച്ചിട്ടുണ്ടാകും.അമൃതാനന്ദമയിയുടെ മാർക്കറ്റിങ്ങ് മാനേജരായ ലാപ്ടോപ് സ്വാമി അമൃതസ്വരൂപാനന്ദയുടെ വാക്കുകളിൽ നിന്നു തന്നെ അതു വ്യക്തമാണു.

വേതനവർദ്ധനവിനു വേണ്ടി സമരം ചെയ്ത അമൃത ആശുപത്രിയിലെ നഴ്സുകളെ ഗുണ്ടകളെ വിട്ട് കൈയ്യും കാലും തല്ലിയൊടിപ്പിച്ച “അമ്മ”യും മക്കളും അമ്മയ്ക്കു നേരേ കയർത്ത ഒരു സാധുവിനെ കൊല്ലാതിരുന്നെങ്കിലേ അസ്വാഭാവികതയുള്ളൂ.കൊല്ലലും കൊല്ലിക്കലും ഒന്നും ഈ ആൾദൈവത്തിനും ശിഷ്യർക്കും പുതുമയുള്ള കാര്യമല്ല.

1990ഏപ്രിൽ 4 നു,കൊടുങ്ങല്ലൂർക്കാരനായ 37 വയസ്സുള്ള നാരായണൻ കുട്ടിയെ വള്ളിക്കാവിലെ അമൃതാന്ദമയിയുടെ സങ്കേതത്തിൽ വച്ച് ഇതേപോലെ മർദ്ദിച്ചു കൊന്നിട്ടുണ്ട്.തെരുവുഭ്രാന്തൻ എന്ന് പറഞ്ഞാണു അമ്മഗുണ്ടകൾ അടിച്ചവശനാക്കി നാരായണൻ കുട്ടിയെ പോലീസിൽ ഏല്പ്പിച്ചത്.അമ്മയുടെ ഭക്തനും ആശ്രമത്തിലെ നിത്യ സന്ദർശകനുമായിരുന്ന നാരായണൻ കുട്ടിയെ ആണു ഭ്രാന്തൻ എന്ന ലേബൽ ചാർത്തി കൈകാര്യം ചെയ്തതും പോലീസിൽ ഏല്പ്പിച്ചതും.ബ്യൂറോ ഓഫ് ഇകൊണോമിക്സ്& സ്റ്റാറ്റിസ്റ്റ്ക്സിലെ ഉദ്യോഗസ്ഥനായിരുന്നു നരായണൻ കുട്ടി.കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കപ്പെട്ട നാരായണൻ കുട്ടിയെയും, സത് നാം സിംഗിനെ ഫിനിഷ് ചെയ്തതുപോലെ തിരുവനന്തപുരം മാനസികരോഗാശുപത്രിയിൽ വച്ചാണു കൊന്നത്.സിംഗിന്റെ മരണം അന്നു തന്നെ ലോകം അറിഞ്ഞു.പക്ഷേ നാരായണൻ കുട്ടിയുടെ മരണം ബന്ധുക്കൾ പോലുമറിഞ്ഞത് 6 ദിവസങ്ങൾക്കു ശേഷമാണു.അന്നും ഇതുപോലെ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നതാണു.ഒരു ഫലവുമുണ്ടായില്ല.“അമ്മ”യെ ആരോ നോക്കിയെന്നറിഞ്ഞ് സർവ്വസന്നാഹങ്ങളുമായി അന്വേഷിച്ചിറങ്ങിയ തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നില്ല അന്നത്തെ ആഭ്യന്തര മന്ത്രി.എന്നിട്ടും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ ഗതി അതായിരുന്നു.

അമൃതാനന്ദമയിയുടെ അപ്പച്ചിയുടെ മകൻ പ്രദീപ് കുമാർ 1994 ആഗസ്റ്റ് 16 നു കൊല്ലപ്പെട്ടതിന്റെ പിന്നിലും അവർ തന്നെയാണെന്ന് ബന്ധുക്കൾ പറയുന്നു.“അമ്മ”യുടെ ഭക്തനും അമൃതപുരിയിലെ അന്തേവാസിയുമായിരുന്ന ധുരം ധർ എന്ന ചരിത്രകാരൻ അവിടെ വച്ച് 2000 ജൂലായ്15നു മരണമടഞ്ഞതിന്റെ പിന്നിലെ ദുരൂഹത ഇതുവരെ നീങ്ങിയിട്ടില്ല.അമൃതാന്ദമയിയുടെ സഹോദരൻ സുഭഗൻ,ഭക്തന്മാരായ പറയക്കടവു ഭാസ്കരദാസ്,കർണ്ണാടകക്കാരൻ സിദ്ധരാമൻ തുടങ്ങി നിരവധി പേരുടെ അസ്വാഭാവിക മരണവുമായി ഈ ആൾദൈവത്തിനും ഭക്തർക്കും ബന്ധമുണ്ടെന്നത് പരസ്യമായ രഹസ്യമാണു.

ഈ ദുരൂഹമരണങ്ങളുടെ ചരിത്രം രേഖപ്പെടുത്തി പുസ്തകമെഴുതിയതിന്റെ പേരിൽ ശ്രീനി പട്ടത്താനത്തിനെതിരെ നടപടിയെടുക്കാനാണു അന്നു മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി തുനിഞ്ഞത്.അവരുടെ കാലു കഴുകി കുടിക്കുന്ന ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും കെ.എം.മാണിയും ഭരിക്കുന്ന ഇക്കാലത്ത് പാവം സത്നാം സിങ്ങിന്റെ മരണക്കേസ് എങ്ങനെയാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.അവരുടെ സമ്പത്തും അനുഗ്രഹവും കൈയ്യും മനസ്സും നിറയെ വാങ്ങി മുട്ടുകാലിൽ ഇഴയുന്ന ബി.ജെ.പി നേതാക്കളുടെ പിന്തുണയും കൂടി ആകുമ്പോൾ കൂടുതൽ പറയേണ്ട കാര്യമില്ല.ബർലിൻ കുഞ്ഞനന്തൻ നായർ വെളിപ്പെടുത്തിയ പിണറായി ചരിത്രം വാസ്തവമാണെങ്കിൽ,“ചോരച്ചാലുകൾ നീന്തിക്കേറിയ” യുവ സിംഹങ്ങളുടെ സഹായവും വേട്ടക്കാരിക്കു കിട്ടാനാണു സാദ്ധ്യത.

നീതിപാലകരിൽ നിന്നോ ന്യായാസനങ്ങളിൽ നിന്നോ അമൃതാനന്ദമയിക്കെതിരേ കാര്യമായ അന്വേഷണമോ നീതിപൂർണ്ണമായ വിധിപ്രസ്താവങ്ങളോ ഉണ്ടാകാനും ഇടയില്ല.അടുത്തകാലത്തു ജയിലിലായ സന്തോഷ്മാധവൻ എന്ന ദിവ്യന്റെ ഭക്തരിൽ എറിയപങ്കും എസ്.പി.മുതൽ മേലോട്ടുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരായിരുന്നല്ലോ.അതിൽ പ്രമാണികളായ ചില വനിത ഐ.പി.എസ്സുകാരും ഉണ്ടായിരുന്നതായി വാർത്തയുണ്ടായിരുന്നു.വെറും കുറ്റിച്ചെടിമാത്രമായിരുന്ന സന്തോഷ് മാധവനോടുള്ള മനോഭാവം അതാണെങ്കിൽ വന്മരമായി വളർന്ന അമൃതാനന്ദമയിയോട് ഈ പോലീസ് ഓഫീസർമാരുടെ വിധേയത്വത്തിന്റെ ദാർഢ്യം പറഞ്ഞറിയിക്കേണ്ട കാര്യമില്ല.

ഇന്ത്യ ഒട്ടാകെ ആൾദൈവങ്ങൾ വളർന്നു പന്തലിക്കാൻ വഴിയൊരുക്കിയവരിൽ പ്രമുഖരാണു ജഡ്ജിമാർ.“അമ്മ”ഭക്തരായ ഒട്ടേറെ ജഡ്ജിമാരുണ്ട്.അവരുടെയൊക്ക മുമ്പിൽ അമ്മക്കേസ് എത്തിയാൽ എന്തു സംഭവിക്കുമെന്നു പറയേണ്ടതുല്ലല്ലോ.എങ്കിലും ഇവരുടെ വലയിൽ വീഴാത്ത നീതിമാന്മാരിൽ മാത്രമാണു ജനങ്ങൾക്കു പ്രതീക്ഷയുള്ളത്.സത് നം സിംഗിന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അമൃതാനന്ദമയിക്ക് ഒഴിയാൻ കഴിയില്ല.അവരുടെ പേരിൽ കൊലക്കുറ്റത്തിനു കേസ്സെടുക്കണം.മാത്രമല്ല അമൃതപുരിയിൽ ഇതുവരെ നടന്ന സകല കൊലപാതകങ്ങളെക്കുറിച്ചും അന്വേഷണം നടത്തണം.ഇവർ പോറ്റിവളർത്തുന്ന,കാവിയുടുത്തവരും അല്ലാത്തവരുമായ ഗുണ്ടകളെ ഉപയോഗിച്ചു മാത്രമല്ല പോലീസുകാരെയും ജയിൽ പുള്ളികളെയും മനോരോഗികളെയും പ്രയോജനപ്പെടുത്തി കൊലപാതകം ആസൂത്രണം ചെയ്യാറുണ്ട് എന്നാണു സിംഗിന്റെയും നാരായണൻ കുട്ടിയുടെയും മരണം നല്കുന്ന സൂചന.





Fans on the page

Tuesday, July 31, 2012

സുധീരനും വെള്ളാപ്പള്ളിയും



മന്ത്രിമാരിൽ  ചിലർ വകയ്ക്കു കൊള്ളാത്തവരാണെന്നും ഏതു പാർട്ടി ഭരിച്ചാലും അധികാരദല്ലാളന്മാർ അധികാര കേന്ദ്രങ്ങളിൽ കൈകടത്താൻ ശ്രമിക്കുമെന്നും യൂത്ത് കോൺഗ്രസ്സിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ ആവശ്യമില്ലെന്നും ഫ്ലക്സ്ബോർഡിലൂടെയുള്ള രാഷ്ട്രീയ പ്രവർത്തനം അധികകാലം നീണ്ടു നില്ക്കില്ലെന്നും വി.എം.സുധീരൻ അഭിപ്രായപ്പെട്ടു.കമ്പ്യൂട്ടറിലുടെയും ഇ-മെയിലിലൂടെയുമുള്ള പ്രവർത്തനം യു.പിയിലെ ഫലമായിരിക്കും നല്കുക എന്നും അദ്ദേഹം പറഞ്ഞു.യുത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിലാണു സുധീരൻ ഈ കാര്യങ്ങൾ പറഞ്ഞത്.വളരെ സത്യസന്ധവും നിഷ്പക്ഷവുമാണു അദ്ദേഹത്തിന്റെ ഈ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും എന്ന് വിമർശന വിധേയരായവർ പോലും സമ്മതിക്കുകയുണ്ടായി.എന്നാൽ മഹാ രാഷ്ട്രമീമാംസാ പണ്ഡിതനും “നവോത്ഥാന നായകനും”മറ്റും മറ്റുമായ മാരാരാശ്രീ വെള്ളാപ്പള്ളി നടേശനുമാത്രം സുധീരന്റെ പ്രസ്താവന അല്പത്തമായിട്ടാണു തോന്നുന്നത്.പാർട്ടി ഫോറങ്ങളിൽ പറയേണ്ട കാര്യങ്ങൾ പത്രക്കാരോടു പറഞ്ഞ് ആളാകാൻ നോക്കുകയാണെന്നും നടേശൻ അപഹസിക്കുകയുണ്ടായി.അതുകൊണ്ടും അരിശം തീരാഞ്ഞ് വയറു പെരുപ്പിച്ച് ശബ്ദമുണ്ടാക്കുന്ന തൊണ്ണൻ തവളയാണു സുധീരൻ എന്നും ബഹളമുണ്ടാക്കി വാർത്ത സൃഷ്ടിക്കാനാണു അദ്ദേഹം ശ്രമിക്കുന്നതെന്നും കൂടി നടേശൻ പറഞ്ഞുകളഞ്ഞു.

സുധീരനെ കേരളീയർക്ക് നന്നായറിയാം.വെള്ളാപ്പള്ളിയെപ്പോലെ അഴകനെ അച്ഛാ എന്നു വിളിക്കുന്ന ശീലം അദ്ദേഹം ഇന്നു വരെ കാട്ടിയിട്ടില്ല.ഭരണത്തിൽ ഇരിക്കുമ്പോൾ ഒന്നും പ്രതിപക്ഷത്താകുമ്പോൾ മറ്റൊന്നും എന്ന വിധത്തിൽ അഭിപ്രായം മാറ്റിപ്പറയുന്ന സാധാരണ രാഷ്ട്രീയക്കാരിൽ നിന്ന് ഏറെ വ്യത്യസ്തനാണു സുധീരൻ.കരിമണൽ ഖനനത്തിനും എക്സ്പ്രസ് ഹൈവേയ്ക്കും എതിരേ പ്രതിപക്ഷത്തിരുന്നപ്പോൾ സമരം നയിച്ച എളമരം കരീമും പി.ജെ.ജോസഫും മറ്റും മന്ത്രിക്കസേരയിൽ ഇരുന്നപ്പോൾ അവയ്ക്കനുകൂലമായി കരുക്കൾ നീക്കിയത് കേരളീയർ കണ്ടതാണു.സുധീരൻ ഒരേ നിലപാടാണു ഇക്കാര്യങ്ങളിൽ സ്വീകരിച്ചത്.എൽ.ഡി.എഫും യു.ഡി.എഫും പ്രസ്തുത വിഷയങ്ങളിൽ നിന്നു പിൻ വാങ്ങിയത് സുധീരൻ ഉൾപ്പടെയുള്ളവരുടെ ഒച്ച കേട്ടിട്ടു തന്നെയാണു.അല്ലാതെ നടേശനെപ്പോലെയുള്ള ചൊറിത്തവളകൾ മുക്കിയതു കൊണ്ടല്ല.കുഞ്ഞാലിക്കുട്ടിയും സംഘവും കൂടി ഇപ്പോൾ കരിമണൽ കച്ചവടത്തിനു വീണ്ടും കച്ചമുറുക്കുമ്പോൾ സുധീരൻ ക്ഷോഭിക്കുന്നത് സ്വാഭാവികമാണു. “സഭാ നേതാവായ മുഖ്യമന്ത്രിയുടെ അഭിപ്രായമല്ല സഭാദ്ധ്യക്ഷനുള്ളത്” എന്ന് മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി പറഞ്ഞ ഒരേ ഒരു സ്പീക്കറേ കേരള നിയമസഭയുടെ ചരിത്രത്തിൽ കാണുകയുള്ളു. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കേ അസംബ്ലിയിൽ വച്ച് അങ്ങനെ പറഞ്ഞ സ്പീക്കർ സുധീരനാണു.അന്നു കള്ളുകച്ചവടവുമായി നടന്ന നടേശനു ഓർമ്മ കാണില്ലായിരിക്കും.സുധീരൻ പാർട്ടിഫോറത്തിൽ പറയേണ്ടതു പത്രക്കാരോടു പറഞ്ഞു എന്നാണു ഒരു നടേശവിമർശനം.യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വ പരിശീലന ക്യാമ്പ് പാർട്ടി വേദിയല്ലാതെ മറ്റെന്താണു? കോട കലക്കിവയ്ക്കുന്ന ഗുദാമോ?  

മൈക്കിനു മുമ്പിൽ മുട്ടു വിറയ്ക്കുകയും തൊണ്ട വരളുകയും ചെയ്തിരുന്ന നടേശൻ മുതലാളിയിൽ നിന്നു വായിൽ വരുന്നതെന്തും ആരെക്കുറിച്ചും പറയുന്ന വിടുവായനായ വെള്ളാപ്പള്ളി നടേശനിലേക്കുള്ള പരിണാമത്തിൽ നാണം കെട്ടത് ഒരു മഹാഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനമാണു.താൻ പറയുന്ന വിവരക്കേടും വിഡ്ഢിത്തവും കേട്ടു കൈയ്യടിക്കുകയും  ഗോഗ്വാ വിളിക്കുകയും ചെയ്യുന്ന വൈതാളികരുടെ മുമ്പിൽ ആളാകാൻ നടേശൻ കാണിക്കുന്ന ഗോഷ്ടികളും പറയുന്ന ഭോഷത്തങ്ങളും സാമാന്യ ജനങ്ങൾക്കിടയിൽ അവജ്ഞയാണു സൃഷ്ടിക്കുന്നത്. മുമ്പൊരിക്കൽ താൻ ഒരു വെറും നവോത്ഥാന നായകൻ മാത്രമാണെന്നു പറഞ്ഞതുൾപ്പെടെ അർത്ഥമറിയാതെ പലതും പുലമ്പുന്നതിൽ ഒരു നാണവുമില്ലാത്ത നടേശന്റെ സുധീര ഭർത്സനത്തിൽ ആരും അതിശയിക്കില്ല.പക്ഷേ ഈ സുധീരവിരോധത്തിനു പിന്നിലെ ചരിത്രം പലർക്കും അറിയില്ല.

സുധീരൻ ആദ്യമായി ആലപ്പുഴ പാർലമെന്റു മണ്ഡലത്തിൽ തെരഞ്ഞെടുപ്പിനു നിന്നപ്പോൾ അദ്ദേഹത്തെ തോല്പ്പിക്കാൻ പതിനെട്ടറ്റവും പയറ്റി പണവും വാരിയെറിഞ്ഞ് വെള്ളാപ്പള്ളി നടത്തിയ നെറികെട്ട കളി ആലപ്പുഴക്കാരാരും മറന്നിട്ടില്ല.“കള്ളു കച്ചവടക്കാരുടെ സഹായം എനിക്കു വേണ്ട ”എന്നു സുധീരൻ പരസ്യമായി പറഞ്ഞതായിരുന്നത്രെ വെള്ളാപ്പള്ളിയെ അന്ന് ചൊടിപ്പിച്ചത്.അന്നത്തെ പക ഇപ്പോഴും നടേശൻ മുതലാളിയ്ക്ക് അടങ്ങിയിട്ടില്ല.‘പട്ടി മനുഷ്യനെ കടിക്കുന്നത് വാർത്തയല്ല മനുഷ്യൻ പട്ടിയെ കടിച്ചാലേ വാർത്തയാകൂ’എന്ന ജേർണലിസ ബാലപാഠത്തിലെ പഴയ പല്ലവി ഉരുവിട്ട ശേഷം , സുധീരൻ വാർത്ത സൃഷ്ടിക്കാൻ പട്ടിയെ കടിക്കയാണെന്നു വരെ നടേശൻ ആക്ഷേപിച്ചു.എന്നാൽ പട്ടി മനുഷ്യനെ കടിച്ചാലും വാർത്തയാകുമെന്ന് സുധീരനെ നടേശൻ ആക്രമിച്ചതു വാർത്തയാതോടെ തെളിഞ്ഞിരിക്കുന്നു.

മകനെ കൊച്ചി ദേവസ്വം ബോഡ് മെംബറാക്കിയൽ, ഉമ്മൻ ചാണ്ടിയെപ്പോലെ കഴിവുള്ള മുഖ്യമന്ത്രി ലോകത്ത് വേറെയില്ലെന്നു പുകഴ്ത്തുന്ന ആളല്ല സുധീരൻ.പിറവത്തും നെയ്യാറ്റിൻ കരയിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഉപതെരഞ്ഞെടുപ്പുകളിൽ ജയിച്ചപ്പോൾ പെരുന്നയിലെ എട്ടുകാലിമമ്മൂഞ്ഞിനൊപ്പം “അയ് ഞമ്മളാണെന്നു”എന്നു ഉളുപ്പില്ലാതെ പറഞ്ഞ വെള്ളാപ്പള്ളിയ്ക്ക് വി.എം.സുധീരന്റെ വളർത്തു നായെ വിമർശിക്കാനുള്ള യോഗ്യതയുണ്ടോ?എതിരാളികളെ വെടിവച്ചും കുത്തിയും തല്ലിയും കൊന്നിട്ടുണ്ടെന്നും വേണ്ടിവന്നാൽ ഇനിയും കൊല്ലുമെന്നും വീമ്പടിച്ച എം.എം.മണിയെ ന്യായീകരിക്കുന്ന വെള്ളാപ്പള്ളിയ്ക്ക് സുധീരനെ എങ്ങനെ മനസ്സിലാകാൻ?മഹത്തായ ഒരു സംഘടനയുടെ തലപ്പത്ത് വളരെ നാളായി കയറിയിരുന്നിട്ടും,പഞ്ചതന്ത്രത്തിലെ നീലത്തിൽ വീണ കുറുക്കനെപ്പോലെ പലപ്പോഴും ജന്മഗുണം പ്രകടമായിപ്പോകും.സർവ്വാദര ണീയനായ സുകുമാർ അഴീക്കോടിനെയും പരമ സാത്വികനായ എൻ.എസ്.എസ്.പ്രസിഡന്റ് പി.കെ.നാരായണപ്പണിക്കരെയും പുലഭ്യം പറഞ്ഞ ചരിത്രമാണു നടേശനുള്ളത്.ഇങ്ങനെ മാന്യന്മാരെ ആക്ഷേപിക്കാൻ ക്വട്ടേഷനെടുത്തിട്ടുള്ള വെള്ളാപ്പള്ളി ഇപ്പോൾ ആർക്കു വേണ്ടിയാണു പുതിയ നിയോഗം ഏറ്റെടുത്തിരിക്കുന്നത് എന്നറിയാൻ പാഴൂർ പടിക്കൽ പോകേണ്ട കാര്യമില്ല.

ആരുടെ തുട്ടു വാങ്ങിയും വാഗ്ദാനം കേട്ടും ഏറ്റെടുത്ത ക്വട്ടേഷനായാലും ശരി ധാർമ്മികതയ്ക്കും രാഷ്ട്രീയ സദാചാരത്തിനും വിലകല്പ്പിക്കുന്ന ജനങ്ങൾ അവശേഷിക്കുന്നിടത്തോളം കാലം സുധീരനെപ്പോലുള്ളവരെ നിശബ്ദമാക്കാൻ, വെള്ളാപ്പള്ളി നടേശനെപ്പോലുള്ള മരമാക്രികൾ എത്ര മസ്സിലു പെരുപ്പിച്ചാലും തൊള്ള തുറന്നാലും കഴിയില്ല.



Fans on the page

Friday, July 20, 2012

വിഷം തിന്നുന്നവർ




തിരുവനന്തപുരത്തെ സാൽവ കഫെ എന്ന ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങിക്കഴിച്ച സച്ചിൻ എന്ന വിദ്യാർത്ഥി ബാംഗ്ലൂരിൽ വച്ചു മരിച്ച വാർത്ത എല്ലാവരെയും ഞെട്ടിച്ചു.അതേ ഹോട്ടലിൽ നിന്നു ഷവർമ്മ കഴിച്ച ഷോബി തിലകനും കുടുംബവും അതിനു മുമ്പു തന്നെ അവശ നിലയിൽ ആശുപത്രിയിൽ ആയിരുന്നു.പുതിയ തലമുറയുടെ ഇഷ്ട ഭക്ഷണമായി മാറിക്കൊണ്ടിരിക്കുന്ന ഈ ഇറക്കുമതി വിഭവം നമ്മുടെ ഭക്ഷണരീതിയ്ക്കു തീരെ യോജിക്കുന്നതല്ല.വിദേശ വസ്തുക്കളോടുള്ള മലയാളിയുടെ സഹജമായ ആരാധന ഭക്ഷണക്കാര്യത്തിലും പുലർത്തിയതിന്റെ ദുരന്തം കൂടിയാണു ഈ വിഷബാധ.പക്ഷേ ഇതിലെ ഒന്നാം പ്രതി വൃത്തിഹീനമായ വിധം ഭക്ഷണമൊരുക്കിയ ഹോട്ടൽ തന്നെ.ഉത്തരവാദിത്വം മറന്ന സർക്കാരും കോർപ്പറേഷനും ഇക്കാര്യത്തിൽ കുറ്റവാളികളാണു.

ഇപ്പോൾ കേരളം മുഴുവനുമുള്ള ഹോട്ടലുകളിൽ സക്കാർ വക പരിശോധനകൾ നടക്കുകയാണു.എന്തൊരു ഉത്തരവാദിത്ത ബോധം!ഒരു നിരപരാധിയുടെ ജീവൻ പൊലിഞ്ഞപ്പോഴേ നമ്മുടെ ഭരണക്കാർക്കു ചുമതലാബോധം ഉദിച്ചുള്ളു.കേടായ ഭക്ഷണ വസ്തുക്കൾ വിറ്റ ഹോട്ടലുകളുടെ പേരു വിവരം വെളിപ്പെടുത്തണമെന്നു പുതിയ ഭക്ഷ്യസുരക്ഷാ നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും നമ്മുടെ മാദ്ധ്യമ ലോകം ആദ്യ ദിവസങ്ങളിൽ അവയുടെ പേരു വിവരം വെളിപ്പെടുത്തിയില്ല.അന്വേഷണാത്മക പത്ര പ്രവർത്തനത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്ന ഇവർ എന്തിന്റെ പേരിലാണു ഈ കുറ്റവാളികളുടെ മേൽ വിലാസം രഹസ്യമായി വച്ചത്?സർക്കാരും കോർപ്പറേഷനും കണിച്ചതുപോലുള്ള ഉത്തരവാദിത്ത രാഹിത്യമാണു മാദ്ധ്യമ ലോകവും ഇതിലൂടെ പ്രകടിപ്പിച്ചത്.

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് തടയാൻ ശക്തമായ നിയമങ്ങളുണ്ട്.വൃത്തിഹീനമായ ഹോട്ടലുകൾ പൂട്ടിക്കാൻ വ്യവസ്ഥകളുണ്ട്.പക്ഷേ അതൊന്നും വേണ്ടവിധത്തിൽ നടപ്പാക്കാൻ ബന്ധപ്പെട്ടവർക്കു താല്പര്യമില്ല.അഥവാ അവരെ മുതലാളിമാർ വിലയ്ക്കെടുത്തിരിക്കുന്നു.സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ കക്ഷികളുടെയും പ്രതികരണമാകട്ടെ ആളും തരവും നോക്കി ആയിരിക്കുന്നു.സാൽവ കഫേ എറിഞ്ഞുതകർത്ത യുവമോർച്ചയ്ക്ക് ശ്രീ ലക്ഷ്മി ഹോട്ടലിനു നേർക്ക് കൈ ചൂണ്ടാൻ പോലും താല്പര്യമില്ല.രണ്ടു ഭക്ഷണ ശാലകളും വിഷമയമായ ആഹാരസാധനങ്ങൾ വിറ്റ കേസിൽ പ്രതികളാണു.പക്ഷേ രണ്ടിനോടുമുള്ള പ്രതികരണം രണ്ടു തരത്തിലായി.

ഇങ്ങനെ ഉദാസീനവും പക്ഷപാതപരവുമായ സമീപനം പുലർത്തുന്ന സമൂഹത്തിൽ വിഷഭക്ഷണ വ്യാപാരം പൊടിപൊടിക്കുകയും കുറ്റവാളികൾ രക്ഷപ്പെടുകയും ചെയ്യുക സ്വാഭാവികം മാത്രം.അന്യനല്ല, താൻ തന്നെയാണു ഇത്തരം ചതികൾക്ക് ഇരയാകുന്നത് എന്ന് ഓരോരുത്തരും കരുതിയാലേ ഏതു സാമൂഹിക വിപത്തിനെയും ചെറുക്കുവാൻ കഴിയുകയുള്ളു.





Fans on the page

Monday, July 9, 2012

നിരപരാധി



“നീയവന്റെ മുഖത്തു തുപ്പി
നാറുന്ന തെറിവിളിച്ചു
വടിവാളും വെട്ടുകത്തിയും കൊണ്ടു വെട്ടി
മുഖം വികൃതമാക്കി;
മുഴം കൈ അറുത്തു
നാഭിക്കു തൊഴിച്ചു
മൂക്കിടിച്ചു പരത്തി
പല്ലു തെറിപ്പിച്ചു
അത് കണ്ടു നിന്ന എന്റെ മുമ്പിൽ
നിരപരാധി ചമയുന്നതെന്തിനു സഖാവേ?”

“മുഖത്തു തുപ്പിയതു ഞാനല്ല; വായാണു.
തെറി വിളിച്ചത് നാക്കാണു
വെട്ടിയതും കുത്തിയതും കൈയ്യാണു.
തൊഴിച്ചതു കാലാണു
മൂക്കിനിടിച്ചതും നാക്കുമുറിച്ചതും
പല്ലു കൊഴിച്ചതും തലയാണു.
പിന്നെങ്ങനെ ഞാനപരാധിയാകും?“



Fans on the page

Tuesday, June 19, 2012

മോഹൻലാലിന്റെ കൊമ്പ്



ആദായ നികുതിവകുപ്പ് നടത്തിയ റെയ്ഡിൽ മോഹൻ ലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് കിട്ടിയിട്ട് ഏതാണ്ട് ഒരു വർഷത്തോളമായി.അന്നു പത്രക്കാർ ചോദിച്ചപ്പോൾ വനം വകുപ്പു മന്ത്രി ഗണേഷ്കുമാർ പറഞ്ഞത്
മോഹൻ ലാലിനെതിരെ കേസ്സെടുക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണു.ഒരേതൂവൽ പക്ഷികളായ മന്ത്രിയും മോഹൻലാലും തമ്മിലുള്ള ഗാഢബന്ധമറിയാവുന്നവർ ആ പ്രതികരണത്തിൽ അസ്വാഭാവികത ദർശിച്ചിട്ടുണ്ടാകില്ല.പക്ഷേ മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് ഗണേഷ് കുമാർ അങ്ങനെ പറയാൻ പാടില്ലായിരുന്നു.“പ്രീതിയോ വിദ്വേഷമോ കൂടാതെ ഉത്തരവാദിത്ത്വം നിറവേറ്റും” എന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണത്.

എന്നാലിപ്പോൾ വനം വകുപ്പ് കേസ്സെടുത്തിരിക്കുകയാണു.അതു പക്ഷേ നീതിബോധത്തിൽ നിന്നോ കർത്തവ്യ വ്യഗ്രതയിൽ നിന്നോ ഉണ്ടായ നടപടിയല്ല.ഒരു പൊതു പ്രവർത്തകൻ, വിവരാവകാശ നിയമപ്രകാരം  ചോദിച്ച ചില സംശയങ്ങൾക്ക് കൃത്യമായ മറുപടി നല്കാൻ കഴിയാത്ത ഗതികേടു വന്നപ്പോൾ തിടുക്കത്തിൽ കേസ്സെടുക്കുകയായിരുന്നത്രേ.സുഹൃത്തുക്കൾ തന്നെ സൂക്ഷിക്കാൻ ഏല്പിച്ചതാണു ആനക്കൊമ്പെന്നാണു പോലും മോഹൻലാലിന്റെ വിശദീകരണം.വീട്ടിൽ നിന്നു കണ്ടെടുത്ത കണക്കിൽ കൊള്ളാത്തവയൊക്കെ ഇങ്ങനെ സുഹൃത്തുക്കൾ സൂക്ഷിക്കാൻ ഏല്പിച്ചതാകുമോ?എന്തായാലും ശ്രീനിവാസന്റെ “സരോജ് കുമാർ” സിനിമയിലെ നായകനെപ്പോലെ വീട്ടിൽ നിന്നുമെടുത്തത് കാളക്കൊമ്പാണെന്നു പറഞ്ഞില്ലല്ലോ.അത്രയും ആശ്വാസം!

നികുതിവെട്ടിപ്പും ആനക്കൊമ്പ് കടത്തും നടത്തുന്ന ഒരുവനെ ഇപ്പോഴും ലഫ്റ്റനന്റ് കേണൽ പദവിയിൽ(ടെറിട്ടോറിയൽ ആർമിയുടേതാണെങ്കിൽ പോലും)തുടരാൻ അനുവദിക്കുന്നത് ഇന്ത്യൻ സേനയ്ക്ക് ഒന്നാകെ അപമാനമാണു.ഒരു സാധാരണ പൗരൻ ആനക്കൊമ്പ് കൈവശം വച്ചാൽ അയാൾക്ക് ഊണു ജയിലിനകത്താകാൻ വലിയ താമസമുണ്ടാകില്ല.ഇവിടെ ഒരു താരരാജാവ് എല്ല്ലാ നിയമങ്ങളും ലംഘിച്ച് ആനക്കൊമ്പ് കൈവശം വച്ചിട്ട് ഒരു നടപടിയും ഇല്ല.അതിന്റെ പേരിൽ ചോദ്യം ചെയ്യുന്നതു പോലും അദ്ദേഹത്തിന്റെ സമയവും സൗകര്യവും നോക്കി മാത്രം!!സൂപ്പർ സ്റ്റാറിനു പ്രത്യേക നിയമം വല്ലതും നിലവിലുണ്ടോ?മുഖം നോക്കാതെ നടപടിയെടുക്കുമെന്നൊക്കെയുള്ള മുഖ്യമന്ത്രിയുടെ വീരവാദം താരരാജാവിനെ ഒഴിവാക്കിയാണോ?

നാട്ടുകാരുടെ കണ്ണിൽ പൊടിയിടുവാൻ വേണ്ടി ഇപ്പോൾ ചാർജു ചെയ്തിരിക്കുന്ന കേസ്സിൽ പോലും സൂപ്പർ സ്റ്റാറിനു ഊരിപ്പോരാൻ പഴുതുകൾ ധാരാളം ഉണ്ടെന്നാണറിയുന്നത്.ആളും തരവും നോക്കി നിയമം നടപ്പിലാക്കിയാൽ എങ്ങനെയാണു ഇവിടെ നിയമവാഴ്ച നേരാം വണ്ണം നടക്കുന്നത്?അധോലോക നായകന്മാരെ സിനിമയിൽ അവതരിപ്പിച്ചവതരിപ്പിച്ച് അധോലോക രാജാക്കന്മാരുടെ സ്വഭാവം കൈവരിച്ച ഇത്തരം സൂപ്പർ സ്റ്റാറുകളെ സംരക്ഷിക്കുന്ന നിലപാട് ഒരു സർക്കാരിനും ഭൂഷണമല്ല.ഇവരെ ആരാധിക്കുന്ന പുതു തലമുറയ്ക്കും സമൂഹത്തിനും അത് തെറ്റായ സന്ദേശമാകും നല്കുക.




Fans on the page

Thursday, June 14, 2012

പിണം കുത്തികൾ




റ്റി.പി.ചന്ദ്രശേഖരനെ കുലം കുത്തി എന്നു വിളിച്ചുകൊണ്ട് പിണറായി വിജയൻ വീണ്ടും പിണത്തിൽ കുത്തു വിപ്ലവം തുടരുകയാണു.റ്റി.പി.വധിക്കപ്പെട്ട ശേഷം താൻ അങ്ങനെ വിളിച്ചിട്ടില്ലെന്നും പത്രക്കാർ ചോദിച്ചപ്പോൾ കുലം കുത്തികൾ എന്നും കുലം കുത്തികൾ തന്നെ എന്നു പറഞ്ഞതാണെന്ന് വ്യാഖ്യാനിച്ച് നാവു വായിലിടും മുമ്പാണു ഓർക്കാട്ടേരിയിൽ സി.പി.എം ന്റെ പൊതുയോഗത്തിൽ അദ്ദേഹം റ്റി.പിയെ കുലം കുത്തി എന്ന് വീണ്ടും ആക്ഷേപിച്ചത്.മാർക്സിസ്റ്റു പദാവലി മറന്നതിന്റെ പേരിൽ കേന്ദ്ര കമ്മിറ്റിയിൽ നിന്നും പോളിറ്റ് ബ്യൂറോയിൽ നിന്നും  പ്രഹരം കിട്ടിയിട്ടായിരിക്കും,കുലം കുത്തി എന്നാൽ വർഗ്ഗവഞ്ചകൻ എന്നാണു അർത്ഥമെന്ന് ടിപ്പണിയോടു കൂടിയാണു ഇപ്പോൾ പിണറായിയുടെ ചന്ദ്രശേഖര ഭർത്സനം.

അവിടം കൊണ്ടും നിർത്താതെ,വീട്ടുകാരുറങ്ങുമ്പോൾ ചന്ദ്രശേഖരൻ ഒറ്റയ്ക്ക് എവിടെ പോയതാണു എന്നു കൂടി പോലീസ് സംഘം അന്വേഷിക്കണം എന്ന്  ഓർക്കാട്ടേരിയിൽ ആവശ്യപ്പെട്ടു.ഒരു പത്രക്കാരും ചോദിച്ചിട്ടായിരുന്നില്ല പാർട്ടിസെക്രട്ടറിയുടെ ഈ മുനവച്ച അഭ്യർത്ഥന.ചന്ദ്രശേഖരൻ മോഷ്ടിക്കാനോ പിടിച്ചു പറിക്കാനോ വ്യഭിചരിക്കാനോ പോയതാണെന്നാണോ പിണറായി അർത്ഥമാക്കുന്നത്?ഒരു മനുഷ്യനു ഇത്ര തരം താണ വർത്തമാനം പറയാൻ കഴിയുമോ?അഥവാ അതിനൊക്കെയാണു പോയതെങ്കിൽ വെട്ടിക്കൊല്ലിക്കുമോ?കേരളത്തിൽ ആരാണു 10 മണിയാകുമ്പ്പോഴേക്ക് ഉറങ്ങാൻ പോകുന്നത്?അമിത ഭക്ഷണവും മദ്യപാനവും മൂലം നേരത്തേ ഉറക്കം വരുന്ന ചില സമ്പന്നർ ഒരു പക്ഷേ ഇത്ര നേരത്തേ ഉറക്കറ പൂകിയേക്കാം.അത്തരം പണക്കാരുമായുള്ള ചങ്ങാത്തം മൂലമായിരിക്കാം  പിണറായിക്ക് ഉറക്കം സംബന്ധിച്ച പുതിയ വെളിപാടുണ്ടയത്.മാർക്സിസ്റ്റു പദാവലി മാത്രമല്ല കമ്യൂണിസ്റ്റു ജീവിത ശൈലിയും അദ്ദേഹത്തിനു അന്യമായിപ്പോയെന്നാണു ഇതിൽ നിന്നു മനസ്സിലാക്കേണ്ടത്.

പ്രചണ്ഡമായ പ്രചരണം കൊണ്ടും അസത്യത്തിന്റെ ആവർത്തനം കൊണ്ടും വാസ്തവം മറയ്ക്കാൻ കഴിയാതെ വന്നപ്പോൾ സമനില തെറ്റിപ്പോവുക സ്വാഭാവികമാണു.ഉന്മൂലനം കൊണ്ട് റ്റി.പിയെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും തകർക്കാമെന്ന കണക്കുകൂട്ടൽ തെറ്റിയതിന്റെ ജാള്യം  മറയ്ക്കാൻ ഇത്തരം അപവാദ,നുണപ്രചരണങ്ങൾക്ക് സാധിക്കില്ല.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിനു ശേഷം എന്തെല്ലാം വിടുവായത്തങ്ങളാണു കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ ‘ആരാദ്ധ്യനായ’സെക്രട്ടറിയും അനുചരന്മാരും കൂടി തട്ടിവിട്ടത്?ക്വട്ടേഷൻ സംഘമാണു കൊലയ്ക്കു പിന്നിൽ എന്നായിരുന്നു ആദ്യ പ്രതികരണം.അതു തിരിഞ്ഞുകുത്തുമെന്നു കണ്ടപ്പോൾ തീവ്രവാദികളാണു ഇതിന്റെ പിന്നിൽ എന്നായി.മുത്തൂറ്റ് വധക്കേസിൽ “s”ആകൃതി കത്തി തിയറി അവതരിപ്പിച്ച ആളിന്റെ കുറ്റാന്വേഷണ വൈദഗ്ധ്യത്തെ കുറിച്ച് മുൻ പരിചയമുള്ള ജനത്തിനു പ്രതികൾ ആരെന്ന് പതുക്കെ തെളിഞ്ഞു തുടങ്ങിയെന്നു മനസ്സിലായപ്പോൾ അടവു മാറ്റി.ഞങ്ങളുടെ പാർട്ടിയിൽ നിന്നു പലകാലങ്ങളിലായി പലരും അകന്നു പോയിട്ടുണ്ട്.അവരുടെ ആരുടെയെങ്കിലും മേൽ ഒരു നുള്ളു പൂഴി പോലും ഞങ്ങൾ വാരിയിട്ടിട്ടില്ല എന്നായി പുതിയ മുദ്രാവാക്യം.
ആർ.എം.പിയിലെ നിരവധി പേരും എം.ആർ.മുരളിയും തങ്ങളെ മാർക്സിസ്റ്റു “സാധുക്കൾ” ഉമ്മ വച്ചതിന്റെ പാടുകൾ കാട്ടി മറുപടി പറഞ്ഞപ്പോൾ ആ മുദ്രാവാക്യവും പൊളിഞ്ഞു.ചീഫ് വിപ്പ് പി.സി.ജോർജ്ജാണു ക്വട്ടേഷൻ സംഘത്തെ ഇടപാടു ചെയ്ത് റ്റി.പിയെ വകവരുത്തിയത് എന്നായി അടുത്ത കണ്ടുപിടുത്തം.ആരോപണം തെളിയിക്കാൻ അയാൾ വെല്ലുവിളിച്ചതോടെ ഗ്യാസ് പോയി.

ഇതിനിടെ കൊലപാതകികൾ ഓരോന്നായി പോലീസ് പിടിയിലായി.രജീഷ് എന്ന കൊലയാളി റ്റി.പിയെ കൊല്ലാൻ നടന്ന ഗൂഢാലോചനയിൽ സി.പി.എം.നേതാക്കളുടെ പങ്ക് വെളിപ്പെടുത്തിയപ്പോൾ “എനക്ക് ഇങ്ങനെ ഒരുത്തനെ അറിഞ്ഞേകൂടാ”എന്നാണു പരമ ശുദ്ധനായ സെക്രട്ടറി മൊഴിഞ്ഞത്.‘അച്ഛൻ പത്തായത്തിൽ പോലുമില്ല’എന്ന് പണ്ടൊരു കുട്ടി പറഞ്ഞതാണു നാട്ടുകാർക്ക് ഓർമ്മ വന്നത്.അതു കേട്ടപ്പോൾ തന്നെ “പിണറായി യും പി.ജയരാജനും അറിയാതെ ഈ അരും കൊല നടക്കില്ല” എന്നു പറഞ്ഞ റ്റി.പിയുടെഭാര്യയും ആർ.എം.പി.പ്രവർത്തകരും പശ്ചാത്തപിച്ചിട്ടുണ്ടാകും.പക്ഷേ എം.എം.മണി.എല്ലാം കളഞ്ഞുകുളിച്ചു.ഞങ്ങൾ കൊന്നിട്ടുണ്ട്;ഇനീം വേണ്ടിവന്നാൽ കൊല്ലും.എന്ന് അർഥശങ്കയ്ക്കിടയില്ലാത്ത വണ്ണം അദ്ദേഹം നയം വ്യക്തമാക്കി.വെറുതെയല്ല;കൊന്ന ചരിത്രം അക്കമിട്ടു നിരത്തിക്കൊണ്ടും കൊന്ന വിധം വർണ്ണിച്ചുകൊണ്ടും  തന്നെ.

ഇ.പി.ജയരാജനെയും ദക്ഷിണാമൂർത്തിയെയും പോലുള്ള വൈതാളിക വേതാളങ്ങളെക്കൊണ്ട്, റ്റി.പി വധിക്കപ്പെട്ടതിൽ പിണറായിക്കും തങ്ങൾക്കും വേദനയുണ്ടെന്നും  അദ്ദേഹത്തിന്റെ വീടു സന്ദർശിക്കാൻ പിണറായി ആഗ്രഹിക്കുന്നു എന്നുമൊക്കെ കരഞ്ഞുപറഞ്ഞ് ദു:ഖാഭിനയം നടത്തി നോക്കി.കുലം കുത്തി എന്നു അന്നൊരാവേശത്തിന്റെ പുറത്തു വിളിച്ചതാണെന്നും മരണപ്പെട്ട ശേഷം അങ്ങനെ വിളിച്ചിട്ടില്ലെന്നും ആർ.എം.പിക്കാരുമായി അനുരഞ്ജനത്തിനു ശ്രമിച്ചെന്നും മറ്റും അവകാശപ്പെട്ട് നിരപരാധിവേഷം കെട്ടാനും ശ്രമിച്ചു.ഇനിയും പൂർണ്ണമായി വന്ധീകരിക്കപ്പെട്ടിട്ടില്ലാത്ത ചില അണികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നാടകമായിരുന്നു പി.ജയരാജനെ മുൻ നിർത്തി നടത്തിയതെന്ന് തിരിച്ചറിയാൻ അധിക സമയം വേണ്ടിവന്നില്ല.ചന്ദ്രശേഖരനെ വെള്ളപുതപ്പിച്ചു കിടത്തുമെന്ന് പ്രസംഗിച്ചവരുടെ പുതിയ വേഷം കെട്ടൽ ഒഞ്ചിയത്തെ ജനങ്ങൾ അപ്പോൾ തന്നെ മനസ്സിലാക്കി.

കൊലപാതകികൾ മിക്കവരും പിടിയിലായതോടെ കൊല ആസൂത്രണം ചെയ്തതിൽ പാർട്ടിക്കുള്ള പങ്ക് വെളിവായിക്കൊണ്ടിരിക്കുകയാണു.തങ്ങൾക്കിതിൽ യാതൊരു  കൈയ്യുമില്ലെന്ന പല്ലവി ഏശില്ലെന്നു കണ്ടിട്ടകാം രക്ത സാക്ഷിയായ സഖാവിനു നേരേ അപവാദപ്രചരണത്തിനിറ
ങ്ങിയിരിക്കുന്നത്.

ക്വട്ടേഷൻ സംഘവും തങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്നു പറയുന്ന നേതാക്കൾ,പോലീസ് അവരെ ക്രൂരമായി മർദ്ദിക്കുന്നു എന്നു നിലവിളിക്കുന്നത് എന്തിനാണു? മൃഗീയവും പൈശാചികവുമായ വിധത്തിൽ കൊല നടത്തിയവന്മാരെ സത്യം പറയിക്കാൻ രണ്ടു തല്ലു കൊടുക്കുമ്പോൾ എളമരം കരീമിനു നോവുന്നത് എന്തുകൊണ്ട്?മനുഷ്യാവകാശ ധ്വംസനത്തിൽ വേദനിച്ചിട്ടോ?എങ്കിൽ എന്തേ അരും കൊല ചെയ്യപ്പെട്ട പഴയ സഖാവിന്റെ കാര്യത്തിൽ അതില്ലാതെ പോയി?സി.പി.എമ്മിലെ കണ്ണൂർ നേതൃമാഫിയയ്ക്കു മാത്രമേ ബുദ്ധിയുള്ളൂ എന്നാണു അവരുടെ വിചാരം.മുമ്പൊക്കെ എങ്ങനെയാണു പാർട്ടി കൊലപാതകങ്ങൾ ആസൂത്രണം ചെയ്തിരുന്നതെന്നും കേസ്സിൽ നിന്ന് എങ്ങനെയാണു ഊരിപ്പോന്നിരുന്നതെന്നും ഒരു മർദ്ദനവും പ്രേരണയും കൂടാതെ പിണറായിയുടെ വത്സലശിഷ്യൻ മണിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.“പ്രതികളെ ഞങ്ങൾ കൊടുക്കും;ഞങ്ങൾ കേസ് നടത്തും ”എന്നാണദ്ദേഹം തട്ടിമൂളിച്ചത്.അതാണു വാസ്തവം എന്ന് സകലമാന പേർക്കുമറിയാം.അദ്ദേഹത്തെ പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദ്ദം കൊണ്ട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയാലൊന്നും അതു വാസ്തവമല്ലാതായി മാറുകില്ല.

പാർട്ടി നയങ്ങൾക്കു വിരുദ്ധമായി പ്രസംഗിച്ചതു കൊണ്ടാണു പോലും മണിയെ മാറ്റിയത്! എന്താണു പാർട്ടി നയം?എതിരാളികളെ ഉന്മൂലനം ചെയ്യാം പക്ഷേ അത് പരസ്യമായി സമ്മതിക്കരുത് എന്നോ?അതൊന്നും ചോദിക്കാൻ സ്വന്തം വളർത്തുനായ്ക്കൾ ധൈര്യപ്പെടില്ല.സ്വന്തം അണികളിൽ പെട്ട വിദ്യാർത്ഥികൾ സ്വാശ്രയകോളേജുകൾക്കെതിരെ സമരം ചെയ്ത് തലപൊട്ടിയും കാലും കൈയ്യും ഒടിഞ്ഞും തെരുവിൽ കിടക്കുമ്പോൾ അമൃതാനന്ദമയിയുടെ കാലു പിടിച്ച് അവരുടെ സ്വാശ്രയകോളേജിൽ മകൾക്ക് അഡ്മിഷൻ നേടിയ ആളാണു പാർട്ടി സെക്രട്ടറി.വീരസ്യം പറയുന്ന ഒരു എസ്.എഫ് ഐക്കാരനും “ഇതു ന്യായമാണോ സഖാവേ” എന്ന് ചോദിക്കാനുള്ള ധൈര്യമുണ്ടായില്ല.അതിൽ നിന്നു തന്നെ എത്രമാത്രം ‘ബോധജ്ഞാനം’ഉള്ള
വരാണു കൂടെ നടന്ന് സിന്ദാബാദ് വിളിക്കുന്ന അണികൾ എന്നു വ്യക്തമാണു.അതു നല്ലതു പോലെ അറിയാവുന്നതുകൊണ്ടാണു അതിദാരുണമായി വധിക്കപ്പെട്ട ഒരു മനുഷ്യന്റെ പിണത്തെയും ഓർമ്മകളെയും പോലും അവരെ സാക്ഷി നിർത്തി അപമാനിക്കുവാൻ പിണറായിയും ജയരാജന്മാരും ധൈര്യപ്പെടുന്നത്.പക്ഷേ സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു വലിയ സമൂഹം ഇവിടുണ്ടെന്ന് മറക്കരുത്.





Fans on the page

Friday, June 8, 2012

അലുവാലിയയുടെ ‘ചെലവുചുരുക്കൽ’




രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും സർക്കാരും ചെലവു ചുരുക്കണമെന്ന് ഉപദേശിക്കുന്ന ദേശീയ പ്ലാനിംഗ് കമ്മിഷനും അതിന്റെ ഉപാദ്ധ്യക്ഷനും തന്നത്താൻ ചെലവു ചുരുക്കി മാതൃക കാട്ടിയിരിക്കുന്നു.ആസൂത്രണ വകുപ്പിന്റെ ആസ്ഥാനത്ത് രണ്ട് ടോയ്‌ലറ്റുകൾ പുതുക്കി പണിഞ്ഞതിനു കമ്മീഷൻ ചെലവാക്കിയത് വെറും 35 ലക്ഷം രൂപ മാത്രം!!സുഭാഷ് അഗർവാൾ എന്ന സാമൂഹിക പ്രവർത്തകൻ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോഴാണു ഈ ധൂർത്തിന്റെ ഞെട്ടിപ്പിക്കുന്ന വസ്തുത പുറത്ത് വന്നത്.

സംഗതി വിവാദമായപ്പോൾ മന്ത്രിമാരും മറ്റു പ്രമുഖരും വരുന്ന സ്ഥലമായതിനാലാണു ടോയ്‌ലറ്റുകൾ പുതുക്കിപ്പണിതതെന്നായി അലുവാലിയയും സംഘവും.പുതുക്കിപ്പണിയാൻ ഇത്രയധികം തുക ചെലവാക്കിയത് എന്തിനെന്ന് ചോദിച്ചാൽ മറുപടിയില്ല.നഗരങ്ങളിൽ ഒരാൾക്ക് ഒരു ദിവസം 28 രൂപ വരുമാനമുണ്ടെങ്കിൽ സുഖമായി ജീവിക്കാമെന്നു കണ്ടെത്തുകയും ദാരിദ്ര്യ രേഖ മാറ്റി വരയ്ക്കാൻ ഉത്സാഹിക്കുകയും ചെയ്ത മൊണ്ടേക് സിംഗ് അലുവാലിയയെ പോലുള്ളവർ ഇത്തരം ധൂർത്തുകൾ ചെയ്തില്ലെങ്കിലേ അതിശയിക്കാനുള്ളൂ.

4 വിദേശയാത്രയ്ക്ക് 36.4 ലക്ഷം രൂപ മാത്രം ചെലവാക്കിയ പാവമണദ്ദേഹം.2004 മുതൽ 2011 വരെയ്ള്ള കാലയളവിൽ 42 വിദേശയാത്രകളായിരുന്നത്രെ ഈ ആസൂത്രണകമ്മീഷൻ ഉപാദ്ധ്യക്ഷൻ നടത്തിയത്!അവയിൽ 23 എണ്ണവും അമേരിക്കയിലേക്ക്.ഇങ്ങനെയുള്ള പടിഞ്ഞാറു നോക്കി യന്ത്രങ്ങളുടെ ആസൂത്രണത്തിൽ ഇൻഡ്യ പുരോഗമിക്കാതിരിക്കുന്നെതെങ്ങനെ?

ആസൂത്രണ കമ്മീഷന്റെ അദ്ധ്യക്ഷനായ പ്രധാനമന്ത്രി,ഉപാദ്ധ്യക്ഷനും താഴെയാണോ എന്നാണു സംശയം.ഉപാദ്ധ്യക്ഷന്റെ ധൂർത്തിനും അഴിഞ്ഞാട്ടത്തിനും പച്ചക്കൊടി കാണിക്കാനുള്ള പാവയാണോ പ്രധാനമന്ത്രി?അദ്ധ്യക്ഷന്റെയും ഉപാദ്ധ്യക്ഷന്റെയും കുടുംബത്തു നിന്നും എടുത്ത കാശുകൊണ്ടല്ല ഈ ആർഭാടവും ധൂർത്തും കാണിക്കുന്നത്.ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ ലക്ഷങ്ങൾ തെരുവിൽ മരിച്ചു വീഴുന്ന രാജ്യത്തെ ആസൂത്രണ വിദഗ്ദ്ധർക് അല്പം കൂടി യഥാർത്ഥ്യ ബോധം ഉണ്ടാകണം.അല്ലെങ്കിൽ ,സ്വർണ്ണം കൊണ്ടുള്ള ടോയ്‌ലറ്റും ചെരുപ്പും ഉപയോഗിച്ചു വിലസിയ റുമേനിയയിലെ ഏകാധിപതിയുടെ ഗതിയായിരിക്കും മന്മോഹൻ സിംഗിനും മൊണ്ടെ സിംഗിനും.


Fans on the page

Wednesday, June 6, 2012

ഗണേഷ്കുമാറിന്റെ വ്യാജ പരിസ്ഥിതിവാദി




സുഗതകുമാരിയെ മന്ത്രി ഗണേഷ് കുമാർ അധിക്ഷേപിച്ചെന്നും അതിൽ പ്രതിഷേധിച്ച് അവർ വേദി വിട്ടു പോയി എന്നുമാണു ആദ്യം ഫ്ലാഷ് ചെയ്ത വാർത്ത.പ്രതിഷേധിച്ചല്ല പോയതെന്നും മറ്റൊരു പരിപാടിയിൽ സംബന്ധിക്കാനുണ്ടായിരുന്നതു കൊണ്ട് നേരത്തേ ഇറങ്ങിയതാണെന്നുമാണു സുഗതകുമാരി പിന്നീട് മാദ്ധ്യമങ്ങളോടു പറഞ്ഞത്.“ടീച്ചറെ എനിക്ക് എന്നും ബഹുമാനമാണെന്നും നിഷ്ക്കളങ്കയായ ടീച്ചറെ മുൻ നിർത്തി പ്രവർത്തിക്കുന്നവർ പലരും വ്യാജ പരിസ്ഥിതി വാദികളാണെന്നും”ആണു താൻ പറഞ്ഞതെന്നു മന്ത്രിയും വിശദീകരികയുണ്ടായി.ദോഷം പറയരുതല്ലോ, മന്ത്രി പ്രസംഗിച്ചത് അങ്ങനെ തന്നെയായിരുന്നു.ടീച്ചറെ വേദിയിൽ ഇരുത്തിക്കൊണ്ടാണു ഇതെല്ലാം പറഞ്ഞതും.

സംഭവം വിവാദമായപ്പോൾ നടന്നതെന്താണെന്ന് രണ്ടു കൂട്ടരും വിശദീകരിച്ചെങ്കിലും മാദ്ധ്യമങ്ങൾ വിടാൻ ഭാവമില്ല.മന്ത്രി ആ അവസരത്തിൽ അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന് സുഗതകുമാരി പറഞ്ഞതിൽ നിന്ന് അവർക്ക് പ്രസ്തുത പരാമർശങ്ങൾ രസിച്ചില്ല എന്നു വ്യക്തമാണു.പക്ഷെ അതേ വേദിയിൽ വച്ച് മറുപടി പറയാൻ അവർക്ക് കഴിയാതെ പോയത് കഷ്ടമായി.ബോധപൂർവ്വം ഓഴിഞ്ഞുമാറിയതാണെന്ന ആക്ഷേപത്തിനു ഇടയാക്കുകയും ചെയ്തു.റ്റി.പിചന്ദ്രശേഖരൻ വധത്തിൽ പ്രതികരിച്ചില്ലെന്ന ആക്ഷേപിച്ച കെ.മുരളീധരനും മറ്റും ഇരുന്ന സത്യഗ്രഹ പന്തലിൽ വച്ച് ,തൊട്ടടുത്ത ദിവസം തന്റെ പ്രതികരണം പ്രസിദ്ധീകരിച്ച വീക്ഷണം പത്രം കോൺഗ്രസ്കാർ വായിച്ചില്ലേ?കണ്ടില്ലേ? എന്ന് പൊട്ടിത്തെറിച്ച അവർ ബോധപൂർവ്വം ഒഴിഞ്ഞതാണെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നു തോന്നുന്നില്ല.സുഗതകുമാരി ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കിമ്പോൾ ആരാണു വ്യാജ പരിസ്ഥിതി വാദികളെന്ന് പേരെടുത്തു പറയാനുള്ള തന്റേടം മന്ത്രി കാണിക്കണമായിരുന്നു എന്നാണു സി.പി.മുഹമ്മദ് എം.എൽ.എ അഭിപ്രായപ്പെട്ടത്.

വന്യമൃഗങ്ങളുടെ തോലും മറ്റും ഉപയോഗിച്ചുകൊണ്ട് പരിസ്ഥിതി സ്നേഹം പ്രസംഗിക്കുന്ന വ്യാജന്മാരെ തനിക്കറിയാമെന്നും അവരുടെ മുഖം മൂടി താൻ വലിച്ചുകീറുമെന്നും മറ്റുമാണു പരിസ്ഥിതി ദിനത്തിൽ ഗണേഷ് കുമാർ പ്രസംഗിച്ചത്.പേരെടുത്തു പറഞ്ഞില്ലെങ്കിലും അദ്ദേഹം ആരെയാണുദ്ദേശിക്കുന്നത് എന്ന് വ്യക്തമാണു.അദ്ദേഹത്തിന്റെസ്വന്തം പിതാവിനെയല്ലതെ  മറ്റാരെയും ആകാൻ സാദ്ധ്യതയില്ല.അതു തുറന്നു പറഞ്ഞാൽ പി.എ.യ്ക്കു കിട്ടിയതിന്റെ ബാക്കി തനിക്കും കിട്ടുമെന്നറിയാം.ആ നിലയ്ക്ക് തടി കേടാകാതെ നോക്കുന്നതല്ലേ ബുദ്ധി?

“മാന്തോൽ പുതച്ച ചെന്നായ്ക്കൾ”എന്ന വള്ളത്തോൾ പ്രയോഗം മന്ത്രി മറന്നു പോയതുകൊണ്ടാകണം  പറയാതിരുന്നത്.തനിക്കെതിരെ പാരയുമായി നടക്കുന്ന പിതാശ്രീയെ പൂശാൻ കിട്ടിയ അവസരം ഗണേഷ് കുമാർ വിനിയോഗിച്ചത് മാദ്ധ്യമങ്ങൾ വേണ്ടവണ്ണം മനസ്സിലാക്കാഞ്ഞതാണു ഈ തെറ്റിദ്ധാരണയ്ക്കൊക്കെ കാരണം.


മന്ത്രിയും പിതാവും തമ്മിലുള്ള ഇപ്പോഴത്തെ ഇരുപ്പുവശം വച്ച് നോക്കുമ്പോൾ,മന്ത്രി സുഗതകുമാരിയെ ആക്ഷേപിക്കാൻ യാതൊരു സാദ്ധ്യതയും ഇല്ല.തന്ത പണ്ട് അവരെ പുലഭ്യം പറഞ്ഞത് ഗണേഷ്കുമാറിനു ഓർമ്മകാണും.സൈലന്റ് വാലി സമരത്തിന്റെ മുൻ നിരയിൽ സുഗതകുമാരിയുണ്ടായിരുന്നപ്പോഴാണു അന്ന് ആർ.ബാലകൃഷ്ണപിള്ള,“ആ സ്ത്രീയെ ആരെങ്കിലും അമേരിക്കയിലൊക്ക കൊണ്ടു പോകണം”എന്നു തുടങ്ങി അയാളുടെ പതിവു പ്രയോഗത്തിലൂടെ സുഗതകുമാരിയെ അധിക്ഷേപിച്ചത്.(നവഭാരത വേദിയുടെ ഒരു യോഗത്തിൽ വച്ച് പിള്ളയ്ക്ക് സുകുമാർ അഴീക്കോട് അതിനു ശരിക്കു മറുപടി കൊടുത്തു എന്നതു വേറേകാര്യം)
തന്റെ പുതിയ ശത്രുവായ പിതാവിന്റെ പഴയ ശത്രുവിനോട് ഗണേഷ് കുമാറിനു ബഹുമാനം തോന്നുക സ്വാഭാവികം മാത്രം. 



Fans on the page

Friday, June 1, 2012

എമ്പോക്കിത്തമാശ




കോൺഗ്രസ്സിൽ നിന്ന് സി.പി.എം.ൽ എത്തി എമ്മെല്ലെയും മന്ത്രിയും എം.പിയുമൊക്കെയായ റ്റി.കെ.ഹംസ ,സ. വി.എസ് .അച്യുതാനന്ദനെതിരെ നിന്ദാവചനങ്ങൾ ചൊരിഞ്ഞതിനെപ്പറ്റി ചിരിച്ചുകൊണ്ട്  പിണറായി പറഞ്ഞത് “അത് ഒരു ഏറനാടൻ തമാശ”യാണെന്നാണുന്നാണു. തമാശക്കാരനു ഉചിതമായ പട്ടും വളയും വി.എസ്.നല്കിയപ്പോൾ പിണറായിയുടെ മുഖത്തെ ചിരി മായുകയും തമാശക്കാരന്റെ മുഖം വിളറുകയും ചെയ്തു.റ്റി.പി.ചന്ദ്രശേഖരന്റെ വധത്തിൽ വി.എസ്.പ്രകടിപ്പിച്ച എതിരഭിപ്രായത്തിനും വ്യത്യസ്തമായ നിലപാടിനും കണക്കുതീർക്കാൻ തക്കം പാർത്തിരുന്ന പിണറായി വിജയൻ, അദ്ദേഹത്തിനു ക്യാപ്പിറ്റൽ പണിഷ്മെന്റ് വിധിക്കാൻ തക്ക കുറ്റങ്ങളുടെ പട്ടികയിൽ പുതിയ ഒരെണ്ണം കൂടി വന്നു ചേർന്നതിൽ സന്തോഷിച്ചിരുന്നിരിക്കണം.അപ്പോഴാണു ഇടിത്തീ പോലെ ഇടുക്കിയിൽ നിന്നും ഗുണ്ടയായ സ്വന്തക്കാരൻ എം.എം.മണിയുടെ വെളിപ്പെടുത്തൽ ഉണ്ടായത്.

എതിരാളികളോടുള്ള സമീപനത്തെക്കുറിച്ച്  പൊതുവേയും റ്റി.പി.വധത്തെ സംബധിച്ച് പ്രത്യേകമായും ജയവിജയന്മാർ(ജയരാജന്മാരും വിജയനും)പൊഴിച്ചുകൊണ്ടിരുന്ന സമാധാന ഗാനങ്ങളുടെ പൊള്ളത്തരം മണി ഒറ്റ പ്രസംഗത്തോടെ തുറന്നു കാട്ടി.തങ്ങളുടെ പാർട്ടി വിട്ടവരുടെ മേൽ ഒരു നുള്ളു പൂഴി പോലും വാരിയിട്ട ചരിത്രം സി.പി.എമ്മിനില്ല എന്നാണു പിണറായി വിജയൻ തന്നെ പറഞ്ഞുകൊണ്ടിരുന്നത്.തൃശൂരിൽ പാർട്ടി വിട്ട് സി.പി.ഐ യിൽ ചേർന്നവർക്ക് മുഷ്ടി ചുരുട്ടി ഇങ്ക്വിലാബു വിളിക്കാൻ കൈകൾ കാണരുതെന്ന് പ്രസംഗിക്കുന്ന ഇ.പി.ജയരാജനെ കാണിച്ച് ചില ചാനലുകൾ ഈ ശാന്തിപ്രിയത്തിന്റെ സത്യസന്ധത വെളിപ്പെടുത്തിയിരുന്നു. എം.ആർ.മുരളിയെയും കൂട്ടരെയും വടിവാളും കഠാരയും കൊണ്ട് ഉമ്മവച്ച കഥകളും മാദ്ധ്യമങ്ങൾ ഓർമ്മിപ്പിച്ചിരുന്നു.എന്നിട്ടും ചില നിഷ്പക്ഷമതികൾ ഈ സമാധാനതിയറി വിശ്വസിച്ചു.അങ്ങനെ കച്ചിത്തുരുമ്പിൽ തൂങ്ങി അഭ്യാസം നടത്തിക്കൊണ്ടിരിക്കുമ്പോഴാണു മണി അവസാനപിടിവള്ളിയും അറുത്തു കളഞ്ഞത്.

ഞങ്ങൾ ലിസ്റ്റു തയ്യാറാക്കി 13 കോൺഗ്രസ്സുകാരെ ഉന്മൂലനം ചെയ്തെന്നാണു മണി പറഞ്ഞത്.ഓന്നാമനെ വെടിവച്ചു കൊന്നു;രണ്ടാമനെ കുത്തിക്കൊന്നു;മൂന്നാമനെ തല്ലിക്കൊന്നു...അങ്ങനെ തങ്ങളെ എതിർത്തവരെ ഇല്ലാതാക്കിയതിന്റെ യഥാർത്ഥ വസ്തുത മണിയുടെ വായിൽ നിന്നും അറിയാതെ പുറത്തു ചാടി.സത്യത്തിന്റെ മുഖം ഏതു സ്വർണ്ണപ്പാത്രം കൊണ്ടു മൂടിവച്ചാലും വെളിപ്പെടുക തന്നെ ചെയ്യും എന്ന്  ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. “ഞങ്ങൾ കൊന്നിട്ടുണ്ട്;ഇനിയും കൊല്ലും”എന്നാണു മണി ആവർത്തിച്ചു പറഞ്ഞത്.പാർട്ടി നിലപാട് അതല്ല എന്നു വിശദീകരിക്കുമ്പോഴും മണിയെ തള്ളിപ്പറയാൻ പിണറായി തയ്യാറാകുന്നില്ല.അത് എന്തുകൊണ്ടാണെന്ന് മനസ്സിലാകാത്തവരുണ്ടെങ്കിൽ അവർ മണി ചിന്നക്കനാലിൽ നടത്തിയ പ്രസംഗം കേട്ടാൽ മതി.അരിഞ്ഞു തള്ളിയിട്ടും അരിശം തീരാഞ്ഞ് ശവത്തിനെയും  കുലംകുത്തിയെന്നു ആക്ഷേപിച്ചു നടക്കുന്ന പിണറായിയുടെ അരുമ ശിഷ്യൻ വി.എസ്സിനെ വിളിച്ച തെറി കേട്ടു പുളകം കൊണ്ടതിനാലാണു അയാളെ തള്ളിപ്പറയാൻ തയ്യാറാകത്തത്.“ചന്ദ്രശേഖരന്റെ മൃതശരീരം കാണാൻ അച്യുതാനന്ദൻ കാർണവർ പോയത് എന്തിനാണു?അവൻ ഇയാളുടെ അമ്മായിയപ്പൻ ആണോ?” എന്നാണു മണിയനീച്ചയുടെ ചോദ്യം!പാർട്ടി സെക്രട്ടറിയ്ക്ക് ഇതില്പരം സന്തോഷമുണ്ടാകാനുണ്ടോ?

 എമ്പോക്കികളുടെ പ്രസ്താവന മറുപടി അർഹിക്കുന്നില്ല എന്നാണു വി.എസ്.പ്രതികരിച്ചത്.പണ്ട് കെ.ഇ.എൻ.കുഞ്ഞഹമ്മദിന്റെ പ്രസ്താവനയ്ക്ക് നല്കിയതു പോലെ ഏറ്റവും ഉചിതമായ മറുപടിതന്നെ ഇതും.വി.എസ്സിനെ കുറിച്ച് മണിപറഞ്ഞത് ഒരു എമ്പോക്കിത്തമാശയാണെന്നു സെക്രട്ടറി വ്യാഖ്യാനിച്ചേക്കും.പക്ഷേ  എമ്പോക്കി വെളിപ്പെടുത്തിയ കൊലപാതക ചരിത്രം തമാശയാണെന്ന് ആരും കരുതുകയില്ല.ഇങ്ങനെ കൊന്നവരുടെ പേരും നാളും കൊന്നതീയതിയും പരസ്യമായി വെളിപ്പെടുത്തുകയും ഇനിയും കൊല്ലുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നവനെതിരെ കർശന നടപടികൾ സ്വീകരിക്കയാണു ഉത്തരവാദിത്വമുള്ള ഒരു ഭരണകൂടം ചെയ്യേണ്ടത്.




Fans on the page

Wednesday, May 23, 2012

സാംസ്കാരിക മൗനം





റ്റി.പി.ചന്ദ്രശേഖരൻ വധിക്കപ്പെട്ടപ്പോൾ കേരളത്തിലെ സാംസ്കാരിക നായകർ പ്രതികരിക്കാതിരുന്നത് ചില മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുകയുണ്ടായി. പിന്നാലെ മുഖ്യമന്ത്രിയും മറ്റു വലതുപക്ഷ രാഷ്ട്രീയക്കാരും അത് ഏറ്റുപിടിച്ചു.തുടർന്ന് എല്ലാ ഭാഗത്തു നിന്നും ബുദ്ധിജീവികൾക്കും  സാഹിത്യനായകർക്കുമെതിരേ ജനവികാരത്തിന്റെ കുത്തൊഴുക്കുണ്ടായി.അതോടെ സാഹിത്യകാരന്മാർ പലരും തങ്ങളുടെ മൗനത്തിനു ന്യായീകരണങ്ങളുമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി.

 ജീവിച്ചിരിക്കുന്ന രണ്ടു ജ്ഞാനപീഠ ജേതാക്കളെയും സുഗതകുമാരിയേയും വ്യക്തമായി സൂചിപ്പിച്ച് കെ.മുരളീധരനെപ്പോലുള്ളവർ ആക്ഷേപിക്കുകയും ചെയ്തു.“കൊലപാതകം കണ്ട് ദു:ഖിക്കാത്തവരായി കവികളെ കാണരുത്”എന്ന് ഒ.എൻ.വി. ദിവസങ്ങൾക്കു ശേഷം അതിനു മറുപടി പറയുകയുണ്ടായി.ശ്രീമതി സുഗതകുമാരിയും വിനയചന്ദ്രനും ഒക്കെ ഏതാണ്ട് ഇതേ അർത്ഥം വരുന്ന പ്രസ്താവനകൾ നടത്തി.ബാലചന്ദ്രൻ ചുള്ളിക്കാടാകട്ടെ പ്രതികരിക്കാൻ തനിക്കു പേടിയാണെന്നു തെളിച്ചു തന്നെ പറഞ്ഞു.പക്ഷേ പിണറായി വിജയനെയാണോ കൊടി സുനിയെയാണോ രണ്ടുപേരും ജയരാജന്മാരും കൂടിയുള്ള ക്വട്ടേഷൻ സംഘത്തെയാണോ പേടിയെന്ന് വ്യക്തമാക്കിയില്ല.

സാംസ്കാരിക നായകന്മാരും ബുദ്ധിജീവികളും ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാത്തതിൽ പൊതുജനം ഉത്കണ്ഠപ്പെടുന്നത് തെറ്റിദ്ധാരണകൊണ്ടാണു. ‘സാംസ്കാരികനായകൻ’ എന്ന വാക്കു തന്നെ സുകുമാർ അഴീക്കോടിനെ വിശേഷിപ്പിക്കാൻ ആരോ കണ്ടെത്തിയതാണെന്ന് ശ്രീ.ബി.ആർ.പി.ഭാസ്കർ ഒരിക്കൽ പറയുകയുണ്ടായി.അദ്ദേഹം പറഞ്ഞത് വാസ്തവമാണെന്ന്,അഴീക്കോടിന്റെ മരണശേഷം നടന്ന റ്റി.പി.വധമുൾപ്പെടെയുള്ള സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇത്തരം കാര്യങ്ങളിൽ അദ്ദേഹത്തിന്റെ പ്രതികരണം ഉടനടിയുണ്ടാകുമായിരുന്നു.പാപ്പിനിശ്ശേരി പാമ്പു പാർക്കിനു മാർക്സിസ്റ്റുകാർ തീയിട്ടപ്പോഴും അദ്ധ്യാപകനെ കുട്ടികളുടെ മുമ്പിലിട്ടു വെട്ടിക്കൊന്നപ്പോഴും മാത്രമല്ല അമ്മയുടെ മുമ്പിലിട്ട് മകനെ ആർ.എസ്.എസുകാർ കശാപ്പു ചെയ്തപ്പോഴും പ്രതികരിക്കുവാൻ അദ്ദേഹം മടിച്ചില്ല.തിലകൻ പ്രശ്നത്തിൽ മോഹൻലാൽ ഉൾപ്പെടെയുള്ള താര രാജാക്കന്മാരോടും അവരുടെ സംഘടനയോടും ഏറ്റുമുട്ടി.അതിനൊന്നും ആരുടെയും കൂട്ടും അദ്ദേഹം തേടിയിട്ടില്ല.മുക്കാൽ നൂറ്റാണ്ടു കാലത്തോളം എല്ലാറ്റിനോടും  യുക്തിസഹമായി പ്രതികരിച്ചിരുന്ന അഴീക്കോടിനെ കണ്ടും കേട്ടും പരിചയിച്ച മലയാളികൾ,മറ്റു സാഹിത്യകാരും പ്രഭാഷകരും അതേ ഗണത്തിൽ പെട്ടവരാണെന്ന് വെറുതേ കരുതുന്നു.അതുകൊണ്ടാണു ജ്ഞാനപീഠവും എഴുത്തച്ഛൻ പുരസ്ക്കാരവും ബുക്കർ പ്രൈസും ഒക്കെ കിട്ടിയവർ വലിയ സാംസ്കാരിക നായകർ ആണെന്നു ധരിച്ച് നേരിന്റെ പക്ഷത്തു നിന്നു പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.ആളും തരവും നോക്കി മാത്രം പ്രതികരിക്കുവാനേ അവർക്കറിയൂ.അവർ സാഹിത്യ നായകരാകാം;സാംസ്കാരിക നായകരാകില്ല.

ഒരു വട്ടക്കമ്പു മുറുക്കുമ്പോൾ വേദനകൊണ്ട് പുളയുന്ന അവർക്ക് മലയാള അക്ഷരങ്ങളുടെ എണ്ണത്തിനൊപ്പം(51)വെട്ടേല്പിച്ച് അതിനിഷ്ഠുരമായി ഒരു മനുഷ്യനെ തെരുവിലിട്ടു കൊന്ന വാർത്ത കേട്ട് ഉള്ളുരുകണമെന്നില്ല.
“സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും.“എന്നു പാടിയത് വയലാറാണു.ഇന്നു ജീവിച്ചിരിക്കുന്ന സാഹിത്യ നായകർ ആരുമല്ല.




Fans on the page

Monday, May 14, 2012

കുലംകുത്തികളും കുളംതോണ്ടികളും



ഇപ്പോൾ മാദ്ധ്യമങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന വാക്കാണു ‘കുലം കുത്തി’.സി.പി.എമ്മിൽ നിന്നും പുറത്താക്കപ്പെട്ട ഒഞ്ചിയത്തെ അണികളെ വിശേഷിപ്പിക്കാൻ പിണറായി വിജയൻ കണ്ടെടുത്ത വാക്കാണത്.അങ്ങനെ ഒരു വാക്ക് നിഘണ്ടുവിൽ ഇല്ല എന്നാണു കേരളകൗമുദിയുടെ ‘പ്രതിവാര ചിന്ത’യിൽ അനിലൻ പറയുന്നത്.ശബ്ദതാരാവലിയിൽ ഇല്ലെങ്കിലും മലയാള മഹാനിഘണ്ടു(മലയാളം ലക്സിക്കൺ)വിൽ ഈ വാക്കുണ്ട്.വിജയൻ ഉദ്ദേശിക്കുന്ന അർത്ഥം തന്നെയാണു അതിൽ കൊടുത്തിട്ടുള്ളതും.എന്നാൽ കുലം കുത്തികൾ എന്നു അധിക്ഷേപിക്കപ്പെട്ടവർ പുറത്തു പോയി പുതിയ പാർട്ടിയുണ്ടാക്കിയ ശേഷവും അവരെ കുലം കുത്തികൾ എന്നു വിളിക്കുന്നതു വിവരക്കേടാണു.പുതിയ പാർട്ടിയുടെ നേതാവായ റ്റി.പി .ചന്ദ്രശേഖരൻ വധിക്കപ്പെട്ടതിൽ പിന്നീടും അദ്ദേഹത്തെ ‘കുലം കുത്തി’എന്ന് അധിക്ഷേപിക്കുന്നത് സംസ്കാര ശുന്യവും നീചവുമായ നടപടിയാണു.

തൊട്ടു കൂടാത്തവരും തീണ്ടുക്കൂടാത്തവരുമായിരുന്ന ചാത്തനും കോരനും ഒക്കെ മതം മാറി തൊപ്പിയിട്ട് കാസിമും കരീമും ആവുകയോ മാർഗ്ഗം കൂടി പത്രോസും മത്തായിയും ആവുകയോ ചെയ്തു കഴിഞ്ഞാൽ പിന്നെ അവരെ പഴയ പേരു വിളിക്കാൻ ആരും ധൈര്യപ്പെടുകയില്ലായിരുന്നു.അഥവാ ആരെങ്കിലും വിവരക്കേടു മൂലം അങ്ങനെ വിളിച്ചാലും അവർ പഴയ മതത്തിലെ അംഗങ്ങൾ ആകില്ല.കോൺഗ്രസ് പാർട്ടി വിട്ട് കമ്യൂണിസ്റ്റു പാർട്ടിയിലും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി (സി.പി.ഐ) വിട്ട് സി.പി.ഐ.(എം)പാർട്ടിയിലും ചേർന്ന ഇ.എം.എസ്സിനെ ആരും കുലം കുത്തി എന്നു വിളിച്ചിട്ടില്ല.അന്ന് ആ വാക്കും പ്രയോഗിക്കാൻ അറിയാവുന്നവരും ഇല്ലാഞ്ഞിട്ടാല്ല.പിണറായിയേക്കാൾ സംസ്കാരവും മര്യാദയും അന്നുള്ളവർക്ക് ഉണ്ടായിരുന്നതുകൊണ്ടാണു.

റ്റി.പി.ചന്ദ്രശേഖരനെ ക്വട്ടേഷൻ സംഘത്തെ വിട്ട് വകവരുത്തിയത് ആരാണെന്ന് പിണറായിയുടെ പാർട്ടിക്കാർക്കു പോലും സംശയമില്ല.പൈശാചികമായി അരും കൊല നടത്തിയ ഗുണ്ടാകളെക്കാൾ നികൃഷ്ടമായ മനസ്സുള്ള നരാധമന്മാരേ വധിക്കപ്പെട്ട മനുഷ്യനെ പിന്നെയും ‘കുലം കുത്തി’എന്നു വിളിച്ച് അധിക്ഷേപിക്കുകയുള്ളു.ഒഞ്ചിയം സഖാക്കൾ പാർട്ടി കുലത്തെ കുത്തിയതുകൊണ്ടാണു അങ്ങനെ വിളിക്കുന്നതെങ്കിൽ പാർട്ടിയെ തന്നെ കുളം തോണ്ടുന്നവരെ “കുളം തോണ്ടികൾ” എന്നല്ലേ വിളിക്കേണ്ടത്?ആ പ്രയോഗം ഏറ്റവും യോജിക്കുക പിണറായി വിജയനാണു.സിപി.ഐ(എം)നെ കുളംതോണ്ടിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമാണു ഇപ്പോൾ നടത്തുന്ന ശവനിന്ദ ഉൾപ്പെടെയുള്ള വിടുവായത്തങ്ങൾ.

‘വർഗ്ഗവഞ്ചകൻ’ ആണു പിണറായി എന്നാണു സ.ചന്ദ്രശേഖരന്റെ ഭാര്യ പറയുന്നത്.വി.എസ്.അച്യുതനന്ദൻ വിശേഷിപ്പിച്ചതു പോലെയുള്ള “ധീരനായ കമ്യൂണിസ്റ്റുകാരന്റെ” ഭാര്യയ്ക്ക് വർഗ്ഗവഞ്ചകരെ വേഗത്തിൽ തിരിച്ചറിയാൻ കഴിയും.“മുതലാളിത്തത്തിന്റെ ദത്തുപുത്രൻ”എന്ന് ബർലിൻ കുഞ്ഞനന്തൻ നായർ പറഞ്ഞത് അതിന്റെ ലളിത വ്യാഖ്യാനമാണു. “പെണറായി തന്നെ സംഘടന” ന്നു പറഞ്ഞ് പുളകം കൊള്ളുന്ന രാഷ്ട്രീയബോധമില്ലാത്ത  അനുചരന്മാർക്ക് അത് മനസ്സിലാകില്ല.വി.എസ്സിനു ക്യാപ്പിറ്റൽ പണിഷ്മെന്റ് നല്കണമെന്നു പാർട്ടി സമ്മേളനത്തിൽ അലറിവിളിച്ച “പിതൃശൂന്യ”വിപ്ലവകാരികൾക്കും വർഗ്ഗവഞ്ചകരെ തിരിച്ചറിയാൻ പ്രയാസമാണു.അല്ലെങ്കിൽ ‘പിതൃശൂന്യൻ’ ഉൾപ്പെടെയുള്ളവർ സ്വാശ്രയകോളേജ് പ്രശ്നത്തിൽ പോലീസ് ഭീകരതയ്ക്ക് ഇരയായി തെരുവിൽ വീണു കിടന്നപ്പോൾ, സ്വന്തം പുത്രിക്ക് അമൃതാനന്ദമയിയുടെ കാലു നക്കി അവരുടെ സ്വാശ്രയ കോളേജിൽ അഡ്മിഷൻ വാങ്ങിയ പാർട്ടി സെക്രട്ടറിയോട് ഇത്“ഇതു ശരിയോ സഖാവേ?”എന്നെങ്കിലും ചോദിക്കുമായിരുന്നു.

വർഗ്ഗ ശത്രുക്കളുടെ ഔദാര്യം പറ്റി പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നവരെ ചിലരെങ്കിലും തിരിച്ചറിയുന്നുണ്ട്.അതാണല്ലോ പിണറായിയുടെ  സർവ്വാധിപത്യ കാലത്ത് മുമ്പൊരിക്കലുമില്ലാത്ത വിധം  കൊഴിഞ്ഞുപോക്ക് പാർട്ടിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നത്.ആജ്ഞാനുവർത്തികളെയും പാദസേവകരെയും വൈതാളികരെയും ചുറ്റും നിർത്തി അസംബന്ധവും വിവരക്കേടും വിളമ്പുന്നതും എതിർത്തു പറയുന്നവരെ ഉന്മൂലനം ചെയ്യാൻ ക്വട്ടേഷൻ സംഘങ്ങളെ ചുമതലപ്പെടുത്തുന്നതും വിപ്ലവമാണെന്നു കരുതുന്നവർ പാർട്ടിയെ കുളം തോണ്ടിയില്ലെങ്കിലേ  അതിശയിക്കേണ്ടതുള്ളു.


Fans on the page

Saturday, April 28, 2012

കണ്ടാൽ കളി......



“കണ്ടാൽ കളി;കണ്ടില്ലെങ്കിൽ കാര്യം” എന്നൊരു നാടൻ പറച്ചിലുണ്ട്.അടിച്ചു മാറ്റൽ വിദഗ്ദ്ധരുടെ പ്രയോഗ തത്ത്വമാണത്.ചൂണ്ടിക്കൊണ്ടു പോകുന്ന വസ്തു ആരുടെയെങ്കിലും കണ്ണിൽ പെട്ടാൽ ‘വെറുതേ ഒരു തമാശ’എന്നു നടിക്കും;ആരും അറിഞ്ഞില്ലെങ്കിൽ സംഗതി കൈയ്യിലിരിക്കും.

ഭൂമി ദാനം ചെയ്യാൻ കോഴിക്കോടു സർവ്വകലാശാല കൈക്കൊണ്ട തീരുമാനത്തിന്റെ പിന്നിലെ പ്രിൻസിപ്പിളും ഇതായിരുന്നു.പിടി വീണപ്പോൾ ചെറിയ വീഴ്ച എന്ന മട്ടിൽ തടിപ്പുകയാണു.മുസ്ലീം ലീഗിന്റെ സംസ്ഥാനപ്രസിഡന്റ് ചെയർമാനായ സംഘത്തിനും മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും മുനീറും അംഗങ്ങളായ ട്രസ്റ്റുകൾക്കും മറ്റു ചില കടലാസ് സംഘങ്ങൾക്കും കോഴിക്കോട് സർവ്വകലാശാല വക സ്ഥലം കൈമാറാനാണു മാർച്ച് 27നു  ചേർന്ന
സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്.396കോടി രൂപ വില വരുന്ന വസ്തുവാണു മുസ്ലീം ലീഗിലെ ഭൂമാഫിയയ്ക്ക് വെറുതേ കൊടുക്കാൻ മുസ്ലീം ലീഗിനു ഭൂരിപക്ഷമുള്ള സിൻഡിക്കേറ്റ് തീരുമാനമെടുത്തത്.സംഗതി വിവാദമായപ്പോൾ “ഞമ്മളൊന്നുമറിഞ്ഞില്ലേ പടച്ചോനേ”എന്നു ഭാവിക്കുകയാണു കൊള്ളയടിക്കാൻ അനുവദിച്ചവരും കൊള്ളയടിക്കാൻ തുനിഞ്ഞവരും.വകുപ്പു മന്ത്രി അറിഞ്ഞിട്ടേയില്ല പോലും!കുഞ്ഞാലിമന്ത്രിയും മുനീർ മന്ത്രിയും പരമ നിരപരാധികൾ!

എല്ലാം വൈസചാൻസലർ നോക്കേണ്ടതായിരുന്നു എന്നാണു കുഞ്ഞാലിക്കുട്ടി ഇപ്പോൾ പറയുന്നത്.തങ്ങളുടെ ചൊല്പ്പടിയ്ക്കു നില്ക്കുന്ന വൈസ്ചാൻസലറെയും സിൻഡിക്കേറ്റിനെയും സർവ്വകലാശാലയിൽ പ്രതിഷ്ഠിച്ചത് ഇത്തരം കൊള്ളരുതായ്മകൾ ചെയ്യാനാണെന്ന് അന്നേ ആളുകൾ അടക്കം പറഞ്ഞതാണു.പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല.നിലാവുണ്ടെന്നു കരുതി വെളുക്കുവോളം കക്കാനൊരുങ്ങുന്ന ബുദ്ധിമോശം  ലീഗ് നേതാക്കൾ കാണിക്കുമെന്ന് യു.ഡി.എഫിലെ മറ്റു കക്ഷികൾ പോലും വിചാരിച്ചു കാണില്ല.മോഷണം കൈയ്യോടെ പിടിച്ചപ്പോൾ നിരപരാധി ചമയാൻ ലീഗ് വീരന്മാർ കാട്ടുന്ന തത്രപ്പാടാണു സഹിക്കാൻ വയ്യാത്തത്.മോഷണ മുതൽ തിരിച്ചു കൊടുത്തതു കൊണ്ടു മോഷ്ടാവ് കുറ്റക്കാരനല്ലാതകില്ല.ഭൂമിദാന തീരുമാനം റദ്ദാക്കിയതു കൊണ്ടു മാത്രം പ്രശ്നം തീരില്ല.വൈസ്ചാൻസലർ ലീഗു നേതാക്കളുടെ പെട്ടിയെടുപ്പുകാരൻ മാത്രമാണു.യഥാർത്ഥ മോഷ്ടാക്കൾ നേതാക്കളും മന്ത്രിമാരുമാണു.അതുകൊണ്ട് അവരാണു യഥാർത്ഥത്തിൽ ശിക്ഷാർഹർ.

പ്രീതിയോ വിദ്വേഷമോ കൂടാതെ ജനങ്ങളെ സേവിച്ചു കൊള്ളാമെന്ന് ദൈവനാമത്തിൽ സത്യം ചെയ്ത് അധികാരമേറ്റ മന്ത്രിമാർ, അതിനു വിരുദ്ധമായി നഗ്നമായ സ്വജനപ്രീതിയാണു കാണിച്ചിരിക്കുന്നത്.പൊതുമുതൽ കൊള്ളയടിക്കുകയാണു ചെയ്തിട്ടുള്ളത്.മാർക്സിസ്റ്റുകാരും ഇത്തരം ഇഷ്ടദാനം നടത്തിയിട്ടുണ്ടെന്ന ആരോപണം കൊണ്ട് ഇപ്പോൾ ലീഗു ചെയ്ത കൊള്ളയടിയെ ന്യായീകരിക്കാനാവില്ല

ഉന്നതവിദ്യാഭ്യാസവും പൊതു വിദ്യാഭ്യാസവും മാത്രമല്ല കേരളത്തിന്റെ പൊതു മണ്ഡലമാകെ ലീഗിന്റെ കൈപ്പിടിയിലാണു.കോൺഗ്രസ്സിന്റെ ആദർശവും തന്റേടവുമെല്ലാം ലീഗിന്റെ കാല്ക്കൽ അടിയറ വച്ചിരിക്കയാണു.അവരാകട്ടെ  സംസ്ഥാനത്തെ മൊത്തമായും ചില്ലറയായും വില്ക്കാൻ തയ്യാറായി നില്പ്പാണു.കരിമണലും ഹൈവേയുടെ ഇരു വശങ്ങളും നദീജലവും പണ്ടേ നോട്ടമിട്ട കഴുകന്മാർ തന്നെയാണു ഇപ്പോഴും ലീഗിൽ നിന്നും മന്ത്രിമാരായിരിക്കുന്നത്.മുമ്പ് അതൊക്കെ നടക്കാതെ പോയത് പ്രതിപക്ഷ എതിർപ്പുകൊണ്ടു മാത്രമല്ല.ഭരണപക്ഷത്തെ ആദർശശുദ്ധരായ നേതാക്കളുടെ വിപ്രതിപത്തിയും പ്രധാന കാരണമായിരുന്നു.ഇന്നു പക്ഷേ അത്തരം വിയോജിപ്പുകൾക്ക് പുല്ലുവില പോലും കല്പ്പിക്കാതിരിക്കാനുള്ള ശക്തി ലീഗ് നേതൃത്വം ആർജ്ജിച്ചിരിക്കുന്നു.അഥവാ അവരെ നിലയ്ക്കു നിർത്താനുള്ള ശക്തി കോൺഗ്രസ്സിനും മറ്റു ഘടക കക്ഷികൾക്കും നഷ്ടപ്പെട്ടിരിക്കുന്നു.പക്ഷേ കേരളീയരെ മുഴുവൻ വിഡ്ഢികളാക്കി എന്തതിക്രമവും അഴിമതിയും ചെയ്തുകളയാമെന്ന് ആരും കരുതരുത്.




Fans on the page

Saturday, April 21, 2012

എത്ര മുഖ്യമന്ത്രിമാർ?




കേരളത്തിനു ഇപ്പോൾ എത്ര മുഖ്യമന്ത്രിമാരാണുള്ളത്?നിയമപ്രകാരവും രേഖകൾ പ്രകാരവും ഉമ്മൻ ചാണ്ടി മാത്രമാണു മുഖ്യമന്ത്രിയെങ്കിലും ഇപ്പോൾ കേരളം ഭരിക്കുന്നത് ഒന്നിലധികം മുഖ്യമന്ത്രിമാരാണെന്നത് അങ്ങാടിപ്പാട്ടാണു?എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ശ്രീ.സുകുമാരൻ നായർ പറയുന്നത് മൂന്നു “കു”മാരാണു മുഖ്യന്മാരെന്നാണു.കുഞ്ഞൂഞ്ഞ്,കുഞ്ഞാലിക്കുട്ടി,കുഞ്ഞു
മാണി.ഈ മൂന്നു ‘കു’ മാരെക്കൂടാതെ വേറേ ചിലരും ചേർന്നതാണു മുഖ്യമന്ത്രിവൃന്ദം എന്നാണു നാട്ടുകാർ പറയുന്നത്.അതിൽ, മൂന്നു ‘കു’മാരെ കണ്ടെത്തിയ സുകുമാരൻ നായരും പെടും.പാണക്കാട്ടു തങ്ങൾ,വെള്ളാപ്പള്ളി നടേശൻ,ആലഞ്ചേരി പിതാവ് എന്നിവരാണു മറ്റുള്ളവർ.
കുഞ്ഞാലിക്കുട്ടിയെന്ന സൂപ്പർ മുഖ്യമന്ത്രിയാണു ആദ്യകാലങ്ങളിൽ ഭരണം നിയന്ത്രിച്ചിരുന്നത് എന്ന് കോൺഗ്രസ്സുകാർക്കിടയിൽ തന്നെ സംസാരമുണ്ടായിരുന്നു.കുഞ്ഞാലിക്കുട്ടിയുടെ പെണ്ണു കേസ് ഒതുക്കാൻ കൂട്ടുനിന്ന സകലമാനപേരെയും ഭരണത്തിന്റെ പല തലങ്ങളിലും വിന്യസിച്ചത് ആ സംസാരങ്ങൾ ശരിയാണെന്നതിന്റെ തെളിവാണു.തങ്ങൾ സഹായിച്ചിട്ടാണു യു.ഡി.എഫ്.അധികാരത്തിൽ വന്നതെന്ന് രണ്ടു സമുദായനേതാക്കൾ അവകാശപ്പെട്ടിരുന്നെങ്കിലും പിറവം തെരഞ്ഞെടുപ്പു വിജയത്തിനു ശേഷമാണു അവർ മുഖ്യമന്ത്രി ചമയാൻ തുടങ്ങിയത്.

ഉമ്മൻ ചാണ്ടി അധികാരത്തിലേറിയ ശേഷം പാണക്കാട്ടേക്കു  ഏടും കെട്ടും എടുത്ത് പോകുന്ന പതിവ് ഇവരെല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു.തങ്ങൾ കല്പിച്ച അഞ്ചാം മന്ത്രിയെ സ്വന്തം പാർട്ടി നേതാക്കളുടെയും അണികളുടെയും എതിർപ്പ് അവഗണിച്ച് മുസ്ല്ലീം ലീഗിനു നല്കിയതോടെ സാമുദായിക സന്തുലിതാവസ്ഥ തകർന്നെന്ന് നിലവിളിക്കാൻ തുടങ്ങിയ ഭൂരിപക്ഷ വർഗ്ഗീയ കോമരങ്ങളെ പ്രീണിപ്പിക്കാനായി ഉമ്മൻ ചാണ്ടിയുടെ അടുത്ത ശ്രമം.അതിന്റെ ഫലമാണു പെരുന്നയിലെ ആചാര്യനെയും  കണിച്ചുകുളങ്ങരയിലെ ഗുരുവിനെയും കർദ്ദിനാൾ പിതാവിനെയും പാണക്കാടു തങ്ങളോടൊപ്പം ഭരണഘടനാതീത മുഖ്യമന്ത്രിമാരായി വാഴിക്കാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചത്.ന്യൂനപക്ഷങ്ങൾ സമ്മർദ്ദ തന്ത്രങ്ങളിലൂടെ അനർഹമായി പലതും നേടിയെടുക്കുന്നു എന്നു പറഞ്ഞതിന്റെ പേരിൽ ആന്റണിയുടെ തെറിച്ചു പോയ കസേരയിൽ കയറി മുഖ്യമന്ത്രിപ്പണിക്കു തുടക്കം കുറിച്ച ഉമ്മൻ ചാണ്ടി തന്റെ രണ്ടാമൂഴത്തിൽ ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷങ്ങളെയും ഒരുപോലെ പ്രീണിപ്പിക്കാനാണു ശ്രമിക്കുന്നത്.

പാണക്കാട്ടെ മുഖ്യൻ കല്പിക്കുന്നതു പോലെ പെരുന്ന മുഖ്യനും കല്പിക്കാൻ തുടങ്ങിയിരിക്കുന്നു.അഴിമതിക്കു ശിക്ഷിക്കപ്പെട്ട ഇരുമ്പുപിള്ളയെ കാലാവധി തീരും മുമ്പ് ജയിലിൽ നിന്നു മോചിപ്പിച്ചത് ഭൂതത്തിനെ കുടത്തിൽ നിന്നു പുറത്തു വിട്ടതു പോലെയായി.മന്ത്രിക്കസേരയിൽ ഇരിക്കുന്ന സ്വന്തം പുത്രനായ ഞരമ്പുപിള്ളയെ കസേരയോടൊപ്പം നിലത്തടിച്ച് അവസനിപ്പിക്കാൻ ഭൂതത്തെപ്പോലെ ഓടിനടക്കുകയാണു പിതാശ്രീ ഇരുമ്പുപിള്ള.
മുന്നണിയിലെയും മന്ത്രിസഭയിലെയും ഈ ഊരാക്കുരുക്കഴിക്കാൻ ഭരണഘടനാബാഹ്യനായ പെരുന്ന മുഖ്യന്റെ സഹായം തേടുന്ന നാണം കെട്ട കാഴ്ചയാണു ജനാധിപത്യ,മതേതര കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

നമ്മുടെ ഭരണ വ്യവസ്ഥയനുസരിച്ച് മുഖ്യമന്ത്രിയാണു മന്ത്രിമാർക്കു വകുപ്പുകൾ വിഭജിച്ചു നല്കുന്നത്.പക്ഷേ മുസ്ലീം ലീഗു മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചതും പ്രഖ്യാപിച്ചതും ഭരണഘടന പ്രകാരം മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി ആയിരുന്നില്ല ഭരണഘടനാ ബാഹ്യനായ പാണക്കാട്ടെ മുഖ്യമന്ത്രിയായിരുന്നു.ഇപ്പോൾ മന്ത്രിസഭാ തർക്കം തീർക്കാൻ മറ്റൊരു ഭരണഘടനാതീത മുഖ്യൻ ഇടപെട്ടിരിക്കുന്നു.നിയമപരമായുള്ള മുഖ്യനെത്തന്നെ മാറ്റണമെന്ന നിലപാടിലാണു ഈ നിയമാതീത മുഖ്യൻ.

അംഗബലം വച്ച് കൂടുതൽ മന്ത്രിസ്ഥാനം ഒരു പാർട്ടി ആവശ്യപ്പെട്ടാൽ അവരെ കുറ്റം പറയാൻ കഴിയില്ല.ഒന്നും അരയും എമ്മെല്ലേമാരുള്ള ഈർക്കിൽ പാർട്ടികളെയും അതേ രീതിയിൽ പരിഗണിക്കണമെന്നു പറയുന്നത് യുക്തിസഹമാണോ?അച്ഛൻ പാർട്ടി നേതാവും മകൻ മന്ത്രിയുമായിട്ടും മുന്നണിക്കും നാട്ടുകാർക്കും സ്വൈരം കൊടുക്കാത്ത ആക്രി പാർട്ടിയും മുസ്ലീം ലീഗും ഒരുപോലെയല്ലല്ലോ.സാമൂഹിക സന്തുലിതാവസ്ഥയേയും ജനാധിപത്യ വ്യവസ്ഥയേയും മതേതരത്വത്തെയും മറ്റും ബാധിക്കുമോ എന്നും മറ്റും നോക്കേണ്ടത് മുന്നണി നേതാക്കളും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുമാണു.അതു നോക്കാനും പരിരക്ഷിക്കാനും കഴിവില്ലാത്തവർക്ക് ആസ്ഥാനത്ത് തുടരാൻ അർഹതയില്ല.മുസ്ലീം ലീഗിനു കൂടുതൽ മന്ത്രിമാരെ കൊടുത്തതിനാൽ ക്ഷോഭിക്കുന്ന മുരളീധരനും മറ്റും എന്തുകൊണ്ടാണു കേരളത്തിന്റെ മൊത്തം സന്തുലിതാവസ്ഥ തകർക്കുന്ന ഒരു പിതൃ-പുത്ര പുലയാട്ടിനു പക്ഷം പിടിക്കുന്ന പെരുന്ന മുഖ്യന്റെ കല്പനകളോടു പ്രതികരിക്കാത്തത്?ഒരു മന്ത്രിയെ ഭരിക്കാൻ സമ്മതിക്കാതെ അയാളുടെ സെക്രട്ടറിമാരെയും മറ്റും വീടു കേറിത്തല്ലി ക്രമസമാധാന പ്രശ്നം തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു വൃദ്ധ മാടമ്പിയ്ക്കു വേണ്ടി മുഖ്യമന്ത്രിയെ ഭർത്സിക്കുന്നത് എവിടുത്തെ ഭൂരിപക്ഷ ന്യായമാണു?

‘ആളറിഞ്ഞാൽ കാള ....കൊണ്ട്’ എന്നു പറയുന്നതു പോലെയാണു ഇപ്പോൾ ജനം ഉമ്മൻ ചാണ്ടിയെ കാണുന്നത്.യഥാർത്ഥ മുഖ്യനെ കണ്ടിട്ടു പ്രയോജനമില്ലെന്ന് മനസ്സിലാക്കിയിട്ടാണു വി.എസ്.ഡി.പി നേതാക്കൾ നാടാർ മന്ത്രിയ്ക്കു വേണ്ടി ചരടുവലിക്കാൻ കണിച്ചുകുളങ്ങര മുഖ്യന്റെയും പെരുന്ന മുഖ്യന്റെയും ആസ്ഥാനത്ത് പോയി കണ്ടത്.

മുന്നണി സംവിധാനത്തിൽ പലപ്പോഴും വിട്ടുവീഴ്ചകൾ വേണ്ടിവരും.ഏറ്റവും വലിയ കക്ഷിയാണു അത്തരം വിട്ടുവീഴ്ചയ്ക്കു സന്നദ്ധമാകുന്നതെങ്കിൽ ഏറെ ശ്ലാഘിക്കപ്പെടുകയും ചെയ്യും.പക്ഷേ അങ്ങനെ സൗമനസ്യം കാണിക്കുന്നത് സംസ്ഥാനത്തിന്റെയും പൊതു സമൂഹത്തിന്റെയും താല്പര്യങ്ങൾ ഹനിച്ചുകൊണ്ടാകരുത്.മത വൈരവും ജാതിസ്പർദ്ധയും ഉണ്ടാകുവാൻ ഇടവരുത്തരുത്.അധികാരത്തിൽ തുടരുവാൻ എന്തു വൃത്തികേടിനും കൂട്ടു നില്ക്കുന്നത് നല്ലതല്ല.ജാതിമത വർഗ്ഗീയ കോമരങ്ങൾക്കു മുമ്പിൽ ഓച്ഛാനിച്ചു നില്ക്കുന്ന ഒരു മുഖ്യമന്ത്രി നാടിനപമാനമാണു.
 



Fans on the page

Wednesday, April 11, 2012

ഈസ്റ്റർ ആയാലും വിഷു ആയാലും...



വിഷുവോ ഈസ്റ്ററോ റംസാനോ, ഏതോ ആയിക്കോട്ടെ,ചാനലുകാർക്ക് ആഘോഷം എന്നു വച്ചാൽ നടീ നടന്മാരുമായിട്ടുള്ള സല്ലാപമാണു.വെറും കൊച്ചുവർത്തമാനത്തിനപ്പുറം പോകാത്ത ഇത്തരം സൊറപറച്ചിലുകൾക്ക്,കടുത്ത സിനിമാഭ്രാന്തരും താരാരാധകരും പോലും ചെവികൊടുക്കാതായിട്ടുണ്ട്.എന്നിട്ടും നമ്മുടെ ചാനലുകൾ താരഭ്രമണം നിർത്തുന്നില്ല.താരവിശേഷങ്ങൾക്ക് നമ്മുടെ ദേശീയ,മത ആഘോഷങ്ങളിൽ എന്തു പ്രസക്തിയാണുള്ളത്? ഈ വിശേഷ ദിവസങ്ങളിൽ പോലും ഷൂട്ടിങ്ങ് ലൊക്കേഷനിൽ ആയിരിക്കുന്ന ഇവർക്ക് ശരിയായ വിധം നാട്ടിലെയും വീട്ടിലെയും ആഘോഷങ്ങളിൽ പങ്കെടുത്ത അനുഭവം പോലും ഇല്ലെന്നതാണു വാസ്തവം.

എളുപ്പത്തിൽ തട്ടിക്കൂട്ടാവുന്ന പരിപാടി താരസല്ലാപമായിരിക്കാം.പക്ഷേ അതു പ്രേക്ഷക പീഡനമാണെന്ന വസ്തുത ചാനൽ നടത്തിപ്പുകാർ ഓർക്കുന്നില്ല.അല്പം ഭാവനയും അർപ്പണബോധവും ഉണ്ടെങ്കിൽ എത്രയോ പുതുമയുള്ള പ്രോഗ്രാമുകൾ സംഘടിപ്പിക്കാൻ ചാനലുകൾക്കു കഴിയും.കുടുംബ ബന്ധങ്ങൾ പൊട്ടിച്ചെറിഞ്ഞവരും സമൂഹത്തിന്റെ മുമ്പിൽ വിലയില്ലാത്തവരുമായ ചില താരങ്ങൾ നാട്ടുകാരുടെ മുമ്പിൽ നല്ലപിള്ള ചമയാനും ഉപദേശധാര കോരാനും ശ്രമിക്കുന്നതു കാണുമ്പോൾ അവജ്ഞയും വെറുപ്പുമാണു പ്രേക്ഷകർക്കു തോന്നുക.ഒന്നിനെ കുറിച്ചും യാതൊരു ധാരണയും ഇല്ലാത്ത ഇത്തരക്കാരെ വമ്പൻ ചാനലുകൾ പോലും എഴുന്നള്ളിച്ചു കൊണ്ടു നടക്കുന്നതാണു കഷ്ടം.ഇവരൊക്കെ അഭിനയത്തിന്റെ കാര്യത്തിൽ ഒന്നാം കിടക്കാരായിരിക്കാം.അതുകൊണ്ട് എന്തിനെക്കുറിച്ചും അഭിപ്രായം പറഞ്ഞുകളയാമെന്ന ധാരണ ശരിയല്ല.വളരെ തയ്യാറെടുപ്പുകൾക്കു ശേഷം സമ്പ്രേഷണം ചെയ്യുന്ന കോടീശ്വരൻ പരിപാടിയുടെ അവതാരകനായ സൂപ്പർസ്റ്റാർ കഴിഞ്ഞ ദിവസം വള്ളത്തോളിന്റെ കവിത ഉദ്ധരിച്ചത് :“ഭാരതമെന്നു കേട്ടാൽ തിളയ്ക്കണം ചോര നമുക്ക്.”എന്നാണു.ഭാരതമെന്ന പേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം“എന്നാണു മഹാകവി പാടിയിട്ടുള്ളത്. അല്പസ്വല്പം ഹോം വർക്ക് നടത്തി ചെയ്യുന്ന പരിപാടിയിലെ പ്രകടനം ഇതാണെങ്കിൽ വായിൽ വരുന്നതൊക്കെ വിളിച്ചുകൂവുന്ന താരസല്ലാപങ്ങൾ എങ്ങനെയിരിക്കും എന്ന് ഊഹിച്ചാൽ മതി. വിവേകവും വിനയവുമുള്ളവർ അവരുടെ പരിമിതി മനസ്സിലാക്കി ഒഴിഞ്ഞു നില്ക്കും.അല്ലാത്തവരാണു ചാനൽ പ്രലോഭനത്തിൽ വീണു വിഡ്ഢിവേഷം കെട്ടാൻ എത്തുന്നത്.

സ്വന്തം പോരായ്മകൾ അറിയാത്തവരെ സർവ്വവിജ്ഞാന സങ്കേതമാണെന്ന മട്ടിൽ അവതരിപ്പിക്കുന്ന ദൃശ്യമാദ്ധ്യമങ്ങൾ ആ സാധുക്കളോടും പ്രേക്ഷകരോടും വലിയ അപരാധമാണു ചെയ്യുന്നത്.മലയാളികളുടെ പ്രിയപ്പെട്ട ഉത്സവങ്ങളെ കൊഞ്ഞനം കുത്തുകയാണു.സാംസ്കാരിക
മണ്ഡലത്തെ മലീമസമാക്കുകയാണു.


Friday, March 30, 2012

അഭിനവ നളിനി അഥവാ ഒരു കപടസ്നേഹം

ശ്രീ.ചെമ്മനം ചാക്കോ 'കലാകൗമുദി' വാരികയിൽ എഴുതിയ കവിതയാണു ഇവിടെ കൊടുക്കുന്നത്.ചില മാദ്ധ്യമങ്ങളും സൗഹൃദം അഭിനയിച്ച ഏതാനും മാന്യന്മാരും കൂടി ആഘോഷിച്ച സുകുമാർ അഴീക്കോടിന്റെ “പ്രണയകഥയുടെ” പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ശ്രീ .ചെമ്മനം ചാക്കോയുടെ ഈ കവിതയ്ക്ക് ഇപ്പോൾ വലിയ പ്രസക്തിയുണ്ട്.സത്യത്തിന്റെ തിളക്കവും തീഷ്ണതയുമുണ്ട്.





Sunday, March 25, 2012

സഖാവ് ചന്ദ്രപ്പൻ


സമകാലിക രാഷ്ട്രീയ മണ്ഡലത്തിലെ ഒരു വിശുദ്ധമായ വിപ്ലവ താരകം കൂടി പൊലിഞ്ഞു.രോഗഗ്രസ്തനായിരുന്നെങ്കിലും ഇത്രപെട്ടന്ന് സ.സി.കെ.ചന്ദ്രപ്പൻ യാത്രയാകുമെന്ന് ആരും കരുതിയില്ല.എതിരാളികളോടു പോലും മാന്യമായി മാത്രം ഇടപെട്ടിരുന്ന അദ്ദേഹം സാധാരണ രാഷ്ട്രീയക്കാരിൽ നിന്നൊക്കെ ഏറെ വ്യത്യസ്തനായിരുന്നു.എല്ലാപ്പാർട്ടികളിലും പെട്ട ഇന്നത്തെ രാഷ്ട്രീയനേതാക്കൾ പലരും,മഹാകവി കുമാരനാശാൻ പറഞ്ഞതു പോലെ,
“പരപുച്ഛവുമഭ്യസൂയയും
ദുരയും ദുർവ്യതിയാനസക്തിയും
കരളിൽ കുടിവച്ച“ വരാണു.

എതിർ ചേരിയിൽ നില്ക്കുന്നവരെല്ലാം മോശപ്പെട്ടവരും വിവരദോഷികളുമാണെന്ന മട്ടിലാണു അവരൊക്കെ കരുതുന്നതും പെരുമാറുന്നതും.ചില നിർണ്ണായക നിമിഷങ്ങളിൽ അവരുടെ ചെമ്പു തെളിഞ്ഞ് അപഹാസ്യരാകാറുമുണ്ട്.എന്നാൽ ആലോചിച്ചും കാര്യമാത്ര പ്രസക്തമായും മാത്രമേ സ.സി.കെ അഭിപ്രായം പറഞ്ഞിരുന്നുള്ളു.അദ്ദേഹം വർത്തമാനം പറഞ്ഞത് ആരെയും സുഖിപ്പിക്കാൻ വേണ്ടി ആയിരുന്നില്ല.അതിരൂക്ഷമായി പ്രതികരിക്കുമ്പോഴും മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചു.അദ്ദേഹം മാതൃകാ കമ്യൂണിസ്റ്റു മാത്രമായിരുന്നില്ല അനുകരണീയനായ ഒരു രാഷ്ടീയ നേതാവും പൊതു പ്രവർത്തകനും കൂടിയായിരുന്നു.കാര്യങ്ങൾ പഠിച്ചിട്ടു മാത്രമേ അഭിപ്രായം പറഞ്ഞിരുന്നുള്ളൂ.പാർലമെന്റംഗത്വം, യാത്രപ്പടിയും ദിനബത്തയും പറ്റാനും മറ്റ് സർക്കാർ ആനുകൂല്യങ്ങൾ വശത്താക്കാനും ഉള്ള പദവിയായിരുന്നില്ല സ.ചന്ദ്രപ്പനു.നാട്ടുകാർക്കു വേണ്ടി അർത്ഥവത്തായും പ്രയോജനകരമായും പലതും ചെയ്യാൻ ഒരു പാർലമെന്റംഗത്തിനു കഴിയുമെന്ന് അദ്ദേഹം കാണിച്ചുതന്നു.

കമ്യുണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി കുറച്ചു കാലം മാത്രമേ അദ്ദേഹത്തിനു പ്രവർത്തിക്കുവാൻ സാധിച്ചുള്ളു.ആ ചുരുങ്ങിയ സമയം കൊണ്ടുതന്നെ പാർട്ടിയുടെ അന്തസ്സും വ്യക്തിത്വവും കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് അദ്ദേഹം കാട്ടിക്കൊടുത്തു.ഏറെ പ്രതീക്ഷകളോടെ എല്ലാവരും ഉറ്റുനോക്കിയിരിക്കുമ്പോഴാണു കാലം ആ അനുപമനായ നേതാവിനെ തട്ടിയെടുത്തത്.സമാനതകളില്ലാത്ത പ്രിയ സഖാവിന്റെ സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ.



Fans on the page

Wednesday, March 21, 2012

പിറവത്തെ “ക്യാപ്പിറ്റൽ പണിഷ്മെന്റ്”


പിറവം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്.സ്ഥാനാർത്ഥി ശ്രീ അനൂപ് ജേക്കബ്,പന്തീരായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കുന്നു. എൽ.ഡി.എഫിലെ ശ്രീ.എം.ജെ.ജേക്കബിനെയാണു അനൂപ് പരാജയപ്പെടുത്തിയത്.അദ്ദേഹത്തിന്റെ പിതാവു ടി.എം.ജേക്കബ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ വിജയിച്ചത് 157 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു.യു.ഡി.എഫ് സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലായിരിക്കും ഈ ഉപതെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷവും ഒരുപോലെ പറഞ്ഞിരുന്നു.

അവിടുത്തെ ജയപരാജയങ്ങളുടെ കാരണങ്ങൾ ചാനൽ പണ്ഡിതന്മാരും രാഷ്ട്രീയ നേതാക്കളും വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണു.വരും ദിവസങ്ങളിലും അതു തുടരാനാണു സാധ്യത.എൽ.ഡി.എഫിലെ പൊതുവായ വിലയിരുത്തൽ എന്തു തന്നെയായാലും സി.പി.എം പൂർണ്ണമായി അംഗീകരിക്കാറില്ല.കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ അപ്രതീക്ഷിത വിജയത്തിനു പിന്നിലെ പ്രധാന ഘടകം വി.എസ്.അച്യുതാനന്ദന്റെ പ്രചരണ നേതൃത്വമായിരുന്നു എന്ന് മുന്നണിയിലെ മറ്റു കക്ഷികൾ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിട്ടും അതു സമ്മതിക്കാൻ സി.പി.എമ്മിന്റെ നേതൃത്വം തയ്യാറായിരുന്നില്ല.തെരഞ്ഞെടുപ്പു കാലത്ത് വി.എസ്സിന്റെ പടം വച്ചും അദ്ദേഹത്തെ മണ്ഡലങ്ങളിലുടനീളം കൊണ്ടുപോയി പ്രചാരണം നടത്തിയും വിജയിച്ചവർ പോലും പാർട്ടി സമ്മേളനത്തിൽ അദ്ദേഹത്തെ ഹിംസിക്കാൻ വാളോങ്ങുന്നത് എല്ലാവരും കണ്ടതാണു.പാർട്ടി കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും വിജയശില്പിയായി വി.എസ്സിനെ അംഗീകരിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല.

മാത്രമല്ല അദ്ദേഹത്തിന്റെ ചെറുമകനാകാൻ പോലും പ്രായമില്ലാത്ത ചില “പിതൃശൂന്യൻ”മാരെക്കൊണ്ട് അദ്ദേഹത്തിനു “ക്യാപ്പിറ്റൽ പണിഷ്മെന്റ്” തന്നെ നല്കണമെന്ന് വാദിപ്പിക്കുകയും ചെയ്തു.അദ്ദേഹത്തിനെ പ്രതിരോധിക്കാൻ പുറപ്പെട്ട ഒരംഗത്തെ പാർട്ടി സെക്രട്ടറി നേരിട്ട് ഭീഷണിപ്പെടുത്തിയതും വാർത്തയായിരുന്നു.വി.എസ്സിനെപ്പോലെ ശിക്ഷാർഹനായ ഒരാളുടെ മാത്രം നേതൃത്വത്തിൽ പിറവത്തു തെരഞ്ഞെടുപ്പു പ്രചരണം വേണ്ടാ എന്നു കരുതിയിട്ടാകും പാർട്ടിസെക്രട്ടറിയും വിശ്വസ്തരായ ജയരാജന്മാരും അവിടെ തമ്പടിച്ചു പ്രചരണത്തിനു ചുക്കാൻ പിടിച്ചത്.അച്യുതാനന്ദനെ അടുപ്പിക്കാതെ പാർട്ടി സെക്രട്ടറിയും ശിങ്കിടികളും ചേർന്ന് പാർലമെന്റ് തെരഞ്ഞെടുപ്പിനു ചുക്കാൻ പിടിച്ചപ്പോഴും ഫലം വ്യത്യസ്തമായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എസ്സിനെ പ്രചരണത്തിനു നിയോഗിച്ചതോടെ സ്ഥിതി മാറി ഫലവും മാറി.പക്ഷേ പാലം കടന്നപ്പോൾ അദ്ദേഹത്തിനെ കഴുവേറ്റണമെന്നായി നേതൃത്വം.

സെക്രട്ടറിയും ശിങ്കിടികളും പാർട്ടിക്കുള്ളിലും പുറത്തും കാണിക്കുന്ന ധാർഷ്ട്യവും ക്രൗര്യവും മനസ്സിലാക്കിയ ജനം നല്കിയ “ക്യാപ്പിറ്റൽ പണിഷ്മെന്റ്”ആണു പിറവത്തെ തെരഞ്ഞെടുപ്പു ഫലം.വി.എസ്.പോലും ഈ വസ്തുത സമ്മതിക്കുമെന്നു തോന്നുന്നില്ല.പക്ഷേ സത്യമതാണു.പാർട്ടി രൂപവല്ക്കരണ വേളയിൽ ഉണ്ടായിരുന്നവരിൽ അവശേഷിക്കുന്ന ഏക നേതാവായ വയോധികനോടു പോലും മര്യാദയ്ക്കു സംസാരിക്കാത്തവർ മറ്റുള്ളവരോട് എങ്ങനെ പെരുമാറുമെന്ന് സംശയിക്കുന്ന സാമാന്യ ജനത്തിന്റെ പ്രതികരണമാണിത്.അഹങ്കാരത്തിന്റെ ആനപ്പുറത്തുനിന്നും ഇറങ്ങാതെ പാവപ്പെട്ടവന്റെ മനസ്സിൽ കയ്യറിപ്പറ്റാമെന്ന് ആരും കരുതരുത്.



Fans on the page

Wednesday, March 14, 2012

യു.ഡി.എഫിന്റെ പെൺസ്നേഹം !


വി.എസ്.അച്യുതാനന്ദൻ സിന്ധു ജോയിയെ എന്തോ വേണ്ടാത്തത് പറഞ്ഞെന്നും പറഞ്ഞ് യു.ഡി.എഫ് മഹിളാസംഘടനകൾ ചന്ദ്രഹാസമിളക്കി നടക്കുകയാണല്ലോ.പ്രയോഗത്തിലെ ന്യായാന്യാങ്ങൾ ഇരിക്കട്ടെ.സിന്ധു ജോയിക്കു മാത്രമേ മാനാപമാനങ്ങൾ ഉള്ളോ?അവർ മാത്രമേ സ്ത്രീ പട്ടികയിൽ പെടുകയുള്ളോ? സൂര്യനെല്ലിയിലെ പെൺകുട്ടിക്ക് ഇപ്പറയുന്ന മാനവും അപമാനവും ഇല്ലേ?കള്ളക്കേസ്സിൽ കുടുക്കി ഉമ്മൻ ചാണ്ടിയുടെ പോലീസ് ആ പെൺകുട്ടിയെ വേട്ടയാടുന്നത് മഹിളാകോൺഗ്രസിലെ മഹതികൾ അറിഞ്ഞില്ലേ?അവർ സ്ത്രീയുടെ ഇനത്തിൽ പെടില്ലേ? അതോ കോൺഗ്രസ് മന്ത്രിയുടെ പോലീസ് ദ്രോഹിക്കുന്നത് ദ്രോഹമല്ലെന്നു വരുമോ?

സൂര്യനെല്ലിയിലെ പെൺകുട്ടിയോടൊപ്പമുള്ള മറ്റു മൂന്ന് പ്രതികളെ അറസ്റ്റു ചെയ്യാതെ അവരെ മാത്രം അറസ്റ്റു ചെയ്തു പ്രദർശിപ്പിച്ചത് എന്തു കൊണ്ടാണു?ആറ്റുകാൽ പൊങ്കാലയിട്ട സ്ത്രീകൾക്കെതിരെ എടുത്ത കേസ് താൻ അറിയാതെയാണെന്നു പറഞ്ഞ് നിരപരാധി ചമയുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ മൗനം അവലംബിക്കുന്നത് എന്തുകൊണ്ടാണു?ഈ കേരളത്തിൽ സിന്ധു ജോയി മാത്രമേ പെണ്ണായിട്ടുള്ളോ?സ്വാശ്രയ കോളേജ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത് സിന്ധു ജോയി ,ഉമ്മൻ ചാണ്ടിയുടെ പോലീസിന്റെ ഗ്രനേഡ് ഏറേറ്റ് റോഡിൽ കിടന്നു പിടഞ്ഞപ്പോൾ ഒരു മഹിളാ കോൺഗ്രസ്സുകാരിയേയും കണ്ടില്ലാല്ലൊ.അന്ന് സിന്ധു ജോയി പെണ്ണായിരുന്നില്ലേ?

നിയമ സഭയിലെ ഒരു വനിതാ വാച്ച് ആൻഡ് വാർഡിനെ ചില എം.എൽ.എ മാർ കൈയ്യേറ്റം ചെയ്തതു സംബന്ധിച്ച് ചീഫ് വിപ് പി.സി.ജോർജ്ജ് നടത്തിയ അശ്ലീല പരാമർശങ്ങൾ കേട്ടിട്ട് ഈ മഹിളാമണികളുടെ ചോര തിളയ്ക്കാതിരുന്നതെന്തേ?വാളകത്തുവച്ച് ആക്രമിക്കപ്പെട്ട അദ്ധ്യാപകന്റെ ഭാര്യയും ബാലകൃഷ്ണപിള്ളയുടെ സ്കൂളിലെ ഹെഡ്മിസ്ട്രസ്സുമായ സ്ത്രീയെ ബാലകൃഷ്ണ പിള്ള പരസ്യമായി പച്ചത്തെറിപറഞ്ഞാക്ഷേപിച്ചപ്പോൾ മഹിളാകോൺഗ്രസ്സുകാരുടെ സ്ത്രീസ്നേഹം എവിടെപ്പോയിരുന്നു?ഇപ്പോൾ വനിതാരക്ഷകർ ചമയുന്ന മുഖ്യമന്ത്രിയും കെ.പി.സി.സി.പ്രസിഡന്റും എന്തേ നാവടക്കിയിരുന്നത്?

ഇനി നമുക്ക് വി.എസ്.ന്റെ പ്രയോഗത്തിൽ എന്താണു കുഴപ്പം എന്ന് പരിശോധിക്കാം. "‘അഭിസാരികകളെ ആവശ്യം കഴിഞ്ഞു വലിച്ചെറിയുന്നതു പോലെ’ സിന്ധു ജോയിയെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണു ചെയ്തത്.സെൽ വരാജിന്റെ ഗതിയും അതു തന്നെയായിരിക്കും".എന്നാണദ്ദേഹം പറഞ്ഞത്.ഇതിൽ എവിടെയാണു വേണ്ടാതീനവും സ്ത്രീവിരോധവും അശ്ലീലവും?സിന്ധുജൊയിയെ തെരഞ്ഞെടുപ്പു പ്രചരണത്തിനു ഉപയോഗിച്ചെന്നാണു സൂചിപ്പിച്ചത്.അല്ലാതെ കാമശമനത്തിനുപയോഗിച്ചു എന്നല്ല.മാത്രവുമല്ല, അതേ ഗതി സെൽ വരാജനും വരും എന്നു പറഞ്ഞതിൽ നിന്ന് അദ്ദേഹം പറഞ്ഞത് രാഷ്ട്രീയമാണു, വ്യഭിചാര കഥയല്ല എന്ന് സ്പഷ്ടവുമാണു.ആ സ്ഥിതിയ്ക്ക് അദ്ദേഹം ഉദ്ദേശിക്കാത്ത ദുരർത്ഥം നല്കിയ മാദ്ധ്യമ പണ്ഡിതരും യു.ഡി.എഫ് പൂവാലന്മാരും മഹിളാകോൺഗ്രസ് കുശുമ്പികളുമാണു സിന്ധുജോയിയെ അപമാനിച്ചത്.ആ പ്രയോഗം അദ്ദേഹം നടത്തിയില്ലായിരുന്നെങ്കിൽ സിന്ധു ജോയിക്കു മുമ്പ് ശ്രീമതി എന്നു ചേർത്തില്ല എന്നാകുമായിരുന്നു ആക്ഷേപം.ശ്രീമതി എന്നു ചേർത്തു പറഞ്ഞെങ്കിൽ,കല്യാണം കഴിക്കാത്ത കുട്ടിയെ അങ്ങനെ വിളിച്ചതിൽ ദുരുദ്ദേശമുണ്ടെന്നാകുമായിരുന്നു ആരോപണം.മുമ്പ് ഈ ലലനാമണിയെ ഒരുത്തി എന്നു വിശേഷിപ്പിച്ചതിനെ ചൊല്ലിയായിരുന്നല്ലോ പുകിൽ?

ഇഷ്ടമില്ലാത്തച്ചി തൊട്ടതൊക്കെ കുറ്റം എന്ന മനോഭാവം മാത്രമാണു ഇപ്പോഴത്തെ അച്യുതാനന്ദാക്രമണത്തിനു പിന്നിലുള്ളത്.പിറവം ഉപതെരഞ്ഞെടുപ്പായതിനാൽ വിശേഷിച്ചും.
“അച്ചി”എന്നു പറഞ്ഞത് നായന്മാരെ ആക്ഷേപിക്കാനാണെന്നു പറഞ്ഞ് എന്റെ മേൽ ആരോപണം ഉന്നയിക്കാവുന്നതാണു. അതുകൊണ്ട് “ഇഷ്ടമില്ലാത്ത ചോത്തി”,“കുറത്തി”,“പെമ്പിള” “ഉമ്മാച്ചി”തുടങ്ങി ഷ്ടം പോലെ പകരം പ്രയോഗിച്ചു വായിക്കാൻ മാദ്ധ്യമ പണ്ഡിതർ ശ്രദ്ധിക്കണമെന്ന് അപേക്ഷ.