Total Pageviews

Friday, February 28, 2014

സുധീരവിരോധികള്‍

മന്നം സമാധിയിൽ പുഷ്പാർച്ചന ചെയ്യാൻ ചെന്ന വി.എം.സുധീരനെ കാണാനുള്ള മര്യാദ പോലും കാട്ടാതിരുന്ന എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ,സുധീരനെതിരെ പരാതിയുമായി ഇറങ്ങിയിരിക്കുന്നു.മന്നത്തിനെ സുധീരൻ അപമാനിച്ചു പോലും!ഷാളുമായി അരമനയിൽ കാത്തിരുന്നിട്ട് അദ്ദേഹം മുഖം കാണിക്കാൻ ചെന്നില്ലത്രെ.പുഷ്പാർച്ചന ചെയ്യുന്നത് അപമാനിക്കലാണെന്ന സുകുമാരൻ നായരുടെ കണ്ടുപിടുത്തം അത്ഭുതകരമായിരിക്കുന്നു.അതിഥിയെസ്വീകരിക്കാൻ മുറിയിൽ കാത്തിരിക്കുകയാണോ മാന്യന്മാർ ചെയ്യുക?ഷാൾ കഴുത്തിലിട്ടു മുറുക്കുകയോ മറ്റോ ചെയ്യാനായിരുന്നോ പരിപാടി?സുധീരന്റെ ആയുസ്സിന്റെ വലിപ്പം കൊണ്ടാകണം മുറിയിൽ ചെല്ലാൻ തോന്നാഞ്ഞത്.സമുദായാംഗങ്ങളിൽ നിന്നു തന്നെ എതിർപ്പും വിമർശനവും ഉണ്ടായപ്പോൾ താൻ എൻ.എസ്.എസിന്റെ പോപ്പാണെന്നായി സുകുമാരൻ നായർ.മന്നം നായന്മാരുടെ മാത്രം സ്വത്താണെന്നും,മന്നം സമാധി കോട്ടയത്തെ ഗാന്ധിപ്രതിമ പോലെ ആർക്കും കേറി നിരങ്ങാവുന്നിടമല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.മന്നം നായന്മാരുടെ സ്വന്തമാണെന്നു് അവകാശപ്പെടാൻ സുകുമാരൻ നായർക്ക് അധികാരമുണ്ട്.അതുകൊണ്ട് ഗാന്ധിജിയെ നിന്ദിക്കുവാൻ സുകുമാരൻ നായർക്ക് അവകാശമുണ്ടെന്ന് ധരിക്കരുത്.ഗാന്ധിജി സുകുമാരൻ നായരെപ്പോലെയുള്ള ഏഴാംകൂലികൾക്ക് അവഹേളിക്കുവാനുള്ള ഉരുപ്പടിയല്ല.

എന്താണു് സുകുമാരൻ നായരുടെ യഥാർത്ഥ പ്രശ്നം?എം.എൽ.എ; വി.റ്റി.ബലറാം പറഞ്ഞതുപോലെ സമയത്തു ഗുളിക കഴിക്കാത്തതു മാത്രമാണെന്നു തോന്നുന്നില്ല.കഴിഞ്ഞ കുറേ നാളുകളായി--കുറഞ്ഞ പക്ഷം സുകുമാരൻ നായർ സർവ്വ പ്രതാപിയായ സെക്രട്ടറിയായി വിലസാൻ തുടങ്ങിയതിനു ശേഷമെങ്കിലും--നട്ടെല്ലു വളച്ച് ഓച്ഛാനിച്ചു നില്ക്കുന്ന കെ.പി.സി.സി പ്രസിഡന്റുമാരെ മാത്രമേ കണ്ടിട്ടുള്ളൂ.തൊഴിക്കും തോറും തൊഴുതും തെറി പറയും തോറും വായ്ക്കൈ പൊത്തിയും നില്ക്കുന്ന കോൺഗ്രസ്സ് പ്രസിഡന്റുമാരെയും നേതാക്കളെയും കണ്ടുശീലിച്ച സുകുമാരനേത്രങ്ങൾക്ക് അത്തരക്കാരനല്ലാത്ത സുധീരനെ ഉൾക്കൊള്ളാൻ കഴിയില്ല.അതുകൊണ്ടാണല്ലോ പെണ്ണു പിടിയനായ ഒരു കേന്ദ്രമന്ത്രി പുഷ്പാർച്ചന നടത്തിയ മന്നത്തിന്റെ കല്ലറ സുധീരൻ തൊട്ട് അശുദ്ധമാക്കി എന്ന് അദ്ദേഹം ആക്രോശിക്കുന്നത്.

അല്ല;സുധീരനു് ഇതു വേണം.ആർ. ശങ്കറോടുള്ള വ്യക്തിവിരോധവും ജാതിക്കുശുമ്പും നിമിത്തം കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിയെ പിളർത്തിയ മന്നത്തിന്റെ ശവകുടീരത്തെ വണങ്ങുവാൻ ,മറ്റാരു പോയാലും കെ.പി.സി.സി.പ്രസിഡന്റു പോകാൻ പാടുണ്ടോ?ഗാന്ധിയൻ തത്ത്വം അനുസരിച്ച് എല്ലാം പൊറുത്തു എന്നു കാണിക്കാനാണു പോയതെങ്കിൽ നല്ലത്.പക്ഷേ ആ മഹാമനസ്കത മനസ്സിലാകാത്ത മൂഢർക്കു മുമ്പിൽ ഇതൊക്കെ വിപരീത ഫലമേ സൃഷ്ടിക്കൂ.“പന്നിയുടെ മുമ്പിൽ മുത്തെറിയരുത്”എന്ന ബൈബിൾ വാക്യം സുധീരൻ ഓർക്കണമായിരുന്നു.

സുധീരനെ കണ്ടപ്പോൾ കുരിശു കണ്ട പിശാചിനെപ്പൊലെ ഭയപ്പെടുകയും വെപ്രാളപ്പെടുകയും ചെയ്തവരുടെ കൂട്ടത്തിൽ നായർ നേതാവായ സുകുമാരൻ നായർ മാത്രമല്ല ഈഴവ നേതാവായ വെള്ളാപ്പള്ളി നടേശനും ഉണ്ട്.കെ.പി.സി.സി.പ്രസിഡന്റായതിനു ശേഷമാണു സുകുമാരൻ നായർക്കു സുധീരപ്പേടി തുടങ്ങിയതെങ്കിൽ നടേശ ഈഴവനു് സുധീരൻ ആലപ്പുഴ പാർലമെന്റു സ്ഥാനാർത്ഥിയായപ്പൊഴേ തുടങ്ങിയിരുന്നു.'വയറു പെരുപ്പിച്ച് ശബ്ദമുണ്ടാക്കുന്ന തൊണ്ണൻ തവളയാണു സുധീരൻ' എന്നും ബഹളമുണ്ടാക്കി വാർത്ത സൃഷ്ടിക്കാനാണു അദ്ദേഹം ശ്രമിക്കുന്നതെന്നുംനടേശൻ പറഞ്ഞത് സുധീരൻ കെ.പി.സി.സി പ്രസിഡന്റാകുന്നതിനു മുമ്പാണു്.ഒരു ഗ്രൂപ്പിലും പെടാതെ അധികാര സ്ഥാനങ്ങളൊന്നും വഹിക്കാതെയിരുന്ന സുധീരനെപ്പോലും ഭയമായിരുന്നു നടേശനു്.മൂന്നാമതും തെറ്റിപ്പിരിഞ്ഞെങ്കിലും സുകുമാര നടേശന്മാർ ഒരേ നുകത്തിൽ കെട്ടാൻ പറ്റിയവർ തന്നെയെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു.സാമുദായിക നേതാക്കളെ വണങ്ങിനിന്നതു കൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിയും വളർന്നിട്ടില്ല എന്ന ചരിത്ര സത്യം സുധീരനെപ്പോലുള്ളവർ മനസ്സിലാക്കുന്നത് നന്ന്.









Fans on the page

Thursday, February 13, 2014

അഴീക്കോടിനെ വില്പനച്ചരക്കാക്കുമ്പോൾ...

ഡോ.സുകുമാർ അഴീക്കോട് അന്തരിച്ചിട്ട് 2014 ജനുവരി 24 നു രണ്ടു വർഷം തികഞ്ഞു.അന്ന് മലയാള മനോരമയും ദീപികയും ഒഴികെയുള്ള എല്ലാ മലയാളപത്രങ്ങളും അനുസ്മരണ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി.കേരളകൗമുദിയാകട്ടെ കണ്ണൂർ എഡിഷനിൽ മാത്രമായി കെ.പി.സുധീരയുടെ ഒരു കുറിപ്പു പ്രസിദ്ധീകരിച്ചു.മാതൃഭൂമിയിൽ വന്ന എം.എൻ .കാരാശ്ശേരിയുടെയും ജനയുഗത്തിൽ പ്രസിദ്ധീകരിച്ച കെ.പി.രാജേന്ദ്രന്റെ ലേഖനവും മികച്ച നിലവാരം പുലർത്തുന്നതായിരുന്നു.എന്നാൽ ശ്രീമതി സുധീരയുടെ കുറിപ്പ്,അഴീക്കോടു സാർ രോഗബാധിതനായി കിടന്നപ്പോൾ മുതൽ ഇവർ എഴുതി കാശാക്കിയ കെട്ടുകഥകളുടെ ആവർത്തനമാണു.അവയിൽ പലതും അവാസ്തവവും അർദ്ധ സത്യവുമാണു.ലേഖനത്തിലെ അഴീക്കോടു സാറിന്റെ അവസാന നിമിഷത്തിന്റെ വർണ്ണന വായിച്ചാൽ അദ്ദേഹത്തിന്റെ പ്രാണൻ പോകുന്നത് സുധീര കണ്ടുകൊണ്ടു നില്ക്കുകയായിരുന്നു എന്ന് തോന്നും.അവസാനത്തെ മൂന്നു ദിവസവും അമലയിൽ ഉണ്ടായിരുന്ന ഒരാളെന്ന നിലയിൽ എനിക്കു വ്യക്തമായറിയാം അഴീക്കോടിന്റെ അന്ത്യ നിമിഷത്തിൽ സുധീര ആ പരിസരത്തു പോലുമില്ലായിരുന്നു എന്ന്.സാർ മരിക്കുന്നതിന്റെ തലേ ദിവസമാണു മോഹൻ ലാൽ അദ്ദേഹത്തെ കാണാൻ ആശുപത്രിയിൽ എത്തിയത്.മോഹൻലാൽ പോയ പിറകേ മറ്റു പലരെയും പോലെ സുധീരയും സ്ഥലം വിട്ടു.അപ്പോൾ ഏകദേശം വൈകുന്നേരം നാലു മണിയായിക്കാണും .ആ പകൽ കഴിഞ്ഞ് അന്നത്തെ രാത്രിയും അവസാനിക്കാറായപ്പോഴാണു അന്ത്യം സംഭവിച്ചത്.പിറ്റേന്ന് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയിൽ മൃതദേഹം വഹിക്കുന്ന വാഹനത്തിൽ കയറാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിന്റെ ജാള്യവുമായി കണ്ണൂർ ടൗണിലാണു പിന്നീടു സുധീരയെ കണ്ടത്.

അഴീക്കോട് മരിച്ചിട്ട് 2014 ജനുവരി 24നു രണ്ടു വർഷം തികഞ്ഞു.പക്ഷേ സുധീരയുടെ കണക്കു പ്രകാരം അദ്ദേഹം “വിടപറഞ്ഞിട്ട് ഒരു വർഷം പിന്നിടുന്ന”തേയുള്ളൂ.ഒരു പക്ഷേ കഴിഞ്ഞ വർഷം ഏതോ പ്രസിദ്ധീകരണത്തിനു കൊടുത്ത ലേഖനം തലക്കെട്ട് മാറ്റി കേരളകൗമുദിക്ക് അയച്ചു കൊടുത്തതാകാം.അതു മനസ്സിലാക്കിയിട്ടാകണം അവർ ഈ ലേഖനം കണ്ണൂർ എഡിഷനിൽ മാത്രമായി ചുരുക്കിയത്.എന്തായലും ഇതിന്റെ അസ്സൽ, സാർ മരിച്ച ശേഷം കലാകൗമുദി പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിൽ കാണാം.അഴീക്കോടിന്റെ ആത്മ കഥയിൽ സുധീരയുടെ പേർ അവരുടെ അച്ഛനെ കുറിച്ച് എഴുതുമ്പോൾ പരാമർശിച്ചു പോയത് ഇത്ര അലിയ കുരിശ്ശാകുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിച്ച് കാണില്ല.







Fans on the page