Total Pageviews

Friday, June 1, 2012

എമ്പോക്കിത്തമാശ




കോൺഗ്രസ്സിൽ നിന്ന് സി.പി.എം.ൽ എത്തി എമ്മെല്ലെയും മന്ത്രിയും എം.പിയുമൊക്കെയായ റ്റി.കെ.ഹംസ ,സ. വി.എസ് .അച്യുതാനന്ദനെതിരെ നിന്ദാവചനങ്ങൾ ചൊരിഞ്ഞതിനെപ്പറ്റി ചിരിച്ചുകൊണ്ട്  പിണറായി പറഞ്ഞത് “അത് ഒരു ഏറനാടൻ തമാശ”യാണെന്നാണുന്നാണു. തമാശക്കാരനു ഉചിതമായ പട്ടും വളയും വി.എസ്.നല്കിയപ്പോൾ പിണറായിയുടെ മുഖത്തെ ചിരി മായുകയും തമാശക്കാരന്റെ മുഖം വിളറുകയും ചെയ്തു.റ്റി.പി.ചന്ദ്രശേഖരന്റെ വധത്തിൽ വി.എസ്.പ്രകടിപ്പിച്ച എതിരഭിപ്രായത്തിനും വ്യത്യസ്തമായ നിലപാടിനും കണക്കുതീർക്കാൻ തക്കം പാർത്തിരുന്ന പിണറായി വിജയൻ, അദ്ദേഹത്തിനു ക്യാപ്പിറ്റൽ പണിഷ്മെന്റ് വിധിക്കാൻ തക്ക കുറ്റങ്ങളുടെ പട്ടികയിൽ പുതിയ ഒരെണ്ണം കൂടി വന്നു ചേർന്നതിൽ സന്തോഷിച്ചിരുന്നിരിക്കണം.അപ്പോഴാണു ഇടിത്തീ പോലെ ഇടുക്കിയിൽ നിന്നും ഗുണ്ടയായ സ്വന്തക്കാരൻ എം.എം.മണിയുടെ വെളിപ്പെടുത്തൽ ഉണ്ടായത്.

എതിരാളികളോടുള്ള സമീപനത്തെക്കുറിച്ച്  പൊതുവേയും റ്റി.പി.വധത്തെ സംബധിച്ച് പ്രത്യേകമായും ജയവിജയന്മാർ(ജയരാജന്മാരും വിജയനും)പൊഴിച്ചുകൊണ്ടിരുന്ന സമാധാന ഗാനങ്ങളുടെ പൊള്ളത്തരം മണി ഒറ്റ പ്രസംഗത്തോടെ തുറന്നു കാട്ടി.തങ്ങളുടെ പാർട്ടി വിട്ടവരുടെ മേൽ ഒരു നുള്ളു പൂഴി പോലും വാരിയിട്ട ചരിത്രം സി.പി.എമ്മിനില്ല എന്നാണു പിണറായി വിജയൻ തന്നെ പറഞ്ഞുകൊണ്ടിരുന്നത്.തൃശൂരിൽ പാർട്ടി വിട്ട് സി.പി.ഐ യിൽ ചേർന്നവർക്ക് മുഷ്ടി ചുരുട്ടി ഇങ്ക്വിലാബു വിളിക്കാൻ കൈകൾ കാണരുതെന്ന് പ്രസംഗിക്കുന്ന ഇ.പി.ജയരാജനെ കാണിച്ച് ചില ചാനലുകൾ ഈ ശാന്തിപ്രിയത്തിന്റെ സത്യസന്ധത വെളിപ്പെടുത്തിയിരുന്നു. എം.ആർ.മുരളിയെയും കൂട്ടരെയും വടിവാളും കഠാരയും കൊണ്ട് ഉമ്മവച്ച കഥകളും മാദ്ധ്യമങ്ങൾ ഓർമ്മിപ്പിച്ചിരുന്നു.എന്നിട്ടും ചില നിഷ്പക്ഷമതികൾ ഈ സമാധാനതിയറി വിശ്വസിച്ചു.അങ്ങനെ കച്ചിത്തുരുമ്പിൽ തൂങ്ങി അഭ്യാസം നടത്തിക്കൊണ്ടിരിക്കുമ്പോഴാണു മണി അവസാനപിടിവള്ളിയും അറുത്തു കളഞ്ഞത്.

ഞങ്ങൾ ലിസ്റ്റു തയ്യാറാക്കി 13 കോൺഗ്രസ്സുകാരെ ഉന്മൂലനം ചെയ്തെന്നാണു മണി പറഞ്ഞത്.ഓന്നാമനെ വെടിവച്ചു കൊന്നു;രണ്ടാമനെ കുത്തിക്കൊന്നു;മൂന്നാമനെ തല്ലിക്കൊന്നു...അങ്ങനെ തങ്ങളെ എതിർത്തവരെ ഇല്ലാതാക്കിയതിന്റെ യഥാർത്ഥ വസ്തുത മണിയുടെ വായിൽ നിന്നും അറിയാതെ പുറത്തു ചാടി.സത്യത്തിന്റെ മുഖം ഏതു സ്വർണ്ണപ്പാത്രം കൊണ്ടു മൂടിവച്ചാലും വെളിപ്പെടുക തന്നെ ചെയ്യും എന്ന്  ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. “ഞങ്ങൾ കൊന്നിട്ടുണ്ട്;ഇനിയും കൊല്ലും”എന്നാണു മണി ആവർത്തിച്ചു പറഞ്ഞത്.പാർട്ടി നിലപാട് അതല്ല എന്നു വിശദീകരിക്കുമ്പോഴും മണിയെ തള്ളിപ്പറയാൻ പിണറായി തയ്യാറാകുന്നില്ല.അത് എന്തുകൊണ്ടാണെന്ന് മനസ്സിലാകാത്തവരുണ്ടെങ്കിൽ അവർ മണി ചിന്നക്കനാലിൽ നടത്തിയ പ്രസംഗം കേട്ടാൽ മതി.അരിഞ്ഞു തള്ളിയിട്ടും അരിശം തീരാഞ്ഞ് ശവത്തിനെയും  കുലംകുത്തിയെന്നു ആക്ഷേപിച്ചു നടക്കുന്ന പിണറായിയുടെ അരുമ ശിഷ്യൻ വി.എസ്സിനെ വിളിച്ച തെറി കേട്ടു പുളകം കൊണ്ടതിനാലാണു അയാളെ തള്ളിപ്പറയാൻ തയ്യാറാകത്തത്.“ചന്ദ്രശേഖരന്റെ മൃതശരീരം കാണാൻ അച്യുതാനന്ദൻ കാർണവർ പോയത് എന്തിനാണു?അവൻ ഇയാളുടെ അമ്മായിയപ്പൻ ആണോ?” എന്നാണു മണിയനീച്ചയുടെ ചോദ്യം!പാർട്ടി സെക്രട്ടറിയ്ക്ക് ഇതില്പരം സന്തോഷമുണ്ടാകാനുണ്ടോ?

 എമ്പോക്കികളുടെ പ്രസ്താവന മറുപടി അർഹിക്കുന്നില്ല എന്നാണു വി.എസ്.പ്രതികരിച്ചത്.പണ്ട് കെ.ഇ.എൻ.കുഞ്ഞഹമ്മദിന്റെ പ്രസ്താവനയ്ക്ക് നല്കിയതു പോലെ ഏറ്റവും ഉചിതമായ മറുപടിതന്നെ ഇതും.വി.എസ്സിനെ കുറിച്ച് മണിപറഞ്ഞത് ഒരു എമ്പോക്കിത്തമാശയാണെന്നു സെക്രട്ടറി വ്യാഖ്യാനിച്ചേക്കും.പക്ഷേ  എമ്പോക്കി വെളിപ്പെടുത്തിയ കൊലപാതക ചരിത്രം തമാശയാണെന്ന് ആരും കരുതുകയില്ല.ഇങ്ങനെ കൊന്നവരുടെ പേരും നാളും കൊന്നതീയതിയും പരസ്യമായി വെളിപ്പെടുത്തുകയും ഇനിയും കൊല്ലുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നവനെതിരെ കർശന നടപടികൾ സ്വീകരിക്കയാണു ഉത്തരവാദിത്വമുള്ള ഒരു ഭരണകൂടം ചെയ്യേണ്ടത്.




Fans on the page

2 comments:

sarada said...

maniyaniicha.nalla prayogam!

ii iicha ippol parayunnathu,njan valiya kammunistkaranaanu,athukontu athellaam marannekkoo ennaanu.

Ad. Ramkumarum chodikkunnu mani paranjathu viswasichenkil,Vs ithil sathyamilla ennu paranjathu aviswasichchu addehathinethireyum kesetukkathathenthanennu.Mani paranjathu vasthavamalla ennu paranja Pinarayi pakshe addeham ozhivakkiyirikkunnu! pavam,marannathavum!

njangal konnu ennu aarum chodikkathe ahankarathote avakasappetunna alkkethireyalla,konnilla ennu parayunnayalkketheriyaanu kes ventathu ennanaddehathinte vadam.

dethan said...

ശാരദ,

വി.എസ് പറഞ്ഞതുപോലെയുള്ള മറ്റൊരു എമ്പോക്കിയാണു ഈ രാംകുമാർ.അയാളുടെ അനധികൃത റിസോർട്ട് ഇടിപ്പിച്ചതിന്റെ ചൊരുക്ക് ഇതുവരെ തീർന്നിട്ടില്ല.മണിയനീച്ച, താൻ കമ്യൂണിസ്റ്റാണെന്ന് അവകാശപ്പെടുന്നതിനു മറുപടി ബിനോയ് വിശ്വം ഇന്നലേത്തന്നെ പറഞ്ഞല്ലോ.മണി മാത്രമല്ല പിണറായിയും കമ്യൂണിസ്റ്റല്ല എന്ന് പറയാൻ ബിനോയ്ക്ക് പരിമിതി കാണും .നമുക്കതില്ല.മൂലധനത്തിന്റെ ആരാധകർക്ക് എന്തു കമ്യൂണിസം?വർഗ്ഗശത്രുവിനു പകരം കൂടപ്പിറപ്പിനെ ഉന്മൂലനം ചെയ്യുന്നവനു എന്തു കമ്യൂണിസം?നിഷ്കളങ്കനായ ഒരു കമ്യൂണിസ്റ്റിന്റെ രക്തസാക്ഷിത്വത്തിന്റെ ശക്തി കൊണ്ടാണു ഇത്രപെട്ടെന്ന് മണിയുടെ വായിൽ നിന്ന് സത്യം പുറത്തു വന്നത്.