Total Pageviews

Sunday, December 26, 2010

ചമ്മല്‍ മറയ്ക്കാനും എന്‍ഡോസള്‍ഫാന്‍ ?



കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി വിതച്ച ദുരിതങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും വിവാദങ്ങളും തൂടങ്ങിയിട്ട് നാളുകള്‍ വളരെ ആയി.എന്‍ഡോസള്‍ഫാന്‍ അപകടകാ
രിയല്ല എന്ന് അടുത്തകാലത്ത് കേന്ദ്ര സഹമന്ത്രി പ്രൊഫ.കെ.വി.തോമസ് നടത്തിയ പ്രസ്താവനയോടെ എന്‍ഡോസള്‍ഫാന്‍ അഖിലേന്ത്യാതലത്തില്‍ വീണ്ടും ചര്‍ച്ചാവിഷയമായി.അപ്പോഴൊന്നും ഇങ്ങനെയൊരു സംഭവമുള്ളതായിപ്പോലും ഭാവിച്ചിട്ടില്ലാത്ത കേരളപുത്രനായ ഒരു വി.വി.ഐ.പി അടുത്ത ദിവസങ്ങളില്‍
ദുരിത ബാധിതരെ കാണാനും പരാതി കേള്‍ക്കാനും കാസര്‍കോട്ടെത്തി--ജസ്റ്റിസ്.കെ.ജി.ബാലകൃഷ്ണന്‍.

ശ്രീ.കെ.ജി.ബാലകൃഷ്ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോഴും വിരമിച്ച ശേഷം കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍ മാനായി ഇത്ര നാളായിട്ടും കേരളത്തില്‍ ഇത്തരത്തില്‍ വേദന തിന്നുന്ന ഒരു മനുഷ്യ സമൂഹം കഴിയുന്ന വിവരം അറിഞ്ഞ യാതൊരു ലക്ഷണവും കാണിച്ചിട്ടില്ല.പൊടുന്നനെ ഇവരെ പറ്റി
ഇദ്ദേഹം ഓര്‍ക്കാന്‍ എന്താണു കാരണം?

2ജി സ്പെക്ട്രം അഴിമതിയിലൂടെ കുപ്രസിദ്ധനായ മുന്‍ മന്ത്രി രാജാ മുമ്പ് ഒരു മാര്‍ക്കു തട്ടിപ്പു കേസില്‍ തമിഴ്നാട് ഹൈക്കോടതിയിലെ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവ ത്തില്‍ ആകെ നാറിയിരിക്കുന്നത് പുതിയ ബഹു.മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാണ്.മന്ത്രി രാജാ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെ കുറിച്ച് അന്നത്തെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഴി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ രേഖാ മൂലം അറിയിച്ചിരുന്നതായി ജ.രഘുപതി ഈയിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയപ്പോള്‍,അങ്ങനെ ഒരു കത്തും തനിക്കു കിട്ടിയിട്ടില്ല എന്നാണ് മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ ആദ്യം പ്രതികരിച്ചത്.അന്ന് തമിഴ്നാട് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഇപ്പോഴത്തെ സുപ്രീം കോടതി ജഡ്ജി എച്ച്.എല്‍.ഗോഖലെ, ജ.രഘുപതിയുടെ പ്രസ്താവന ശരിവച്ചതോടെ,കത്തു കിട്ടിയിരുന്നു;പക്ഷേ അതില്‍ മന്ത്രി രാജായുടെ പേരില്ലാ
യിരുന്നു എന്നായി ജ. ബാലകൃഷ്ണന്‍.രാജായുടെ പേര്‍ പരാമശിച്ചു കൊണ്ട് താന്‍ അയച്ച കത്തിന്റെ കോപ്പി പരസ്യപ്പെടുത്തി ജ.ഗോഖലെ ബഹു.ചെയര്‍മാന്റെ നുണ പൊളിച്ചടുക്കി.നില്‍ക്കക്കള്ളിയില്ലാ
തായ അദ്ദേഹം ഒരു അഴകൊഴമ്പന്‍ മറുപടി കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചി
ല്ല.ജസ്റ്റിസ്സുമാരായ രഘുപതിയും ഗോഖലെയും പറഞ്ഞതാണ് സത്യമെന്ന് ജനത്തിനു മനസ്സിലായി.
കേവലം ഒരു കത്തിന്റെ കാര്യത്തില്‍ പോലും കളവു പറയുന്ന ഇദ്ദേഹം അത്യുന്നത ന്യായാസനത്തി
ലിരിക്കേ മറ്റെന്തെല്ലാം മറച്ചു വച്ചിട്ടുണ്ടാകും?എന്തൊക്കെ അവിഹിത കര്‍മ്മങ്ങള്‍ക്കു കൂട്ടു നിന്നിട്ടു
ണ്ടാകും?

മുമ്പ് ചീഫ് ജസ്റ്റിസ് ആയിരിക്കെ ജഡ്ജിമാരുടെ സ്വത്തു വിവരം വെളിപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ ഉരുണ്ടു കളിച്ചപ്പോഴും അഴിമതിക്കാരനായ കര്‍ണ്ണാടക ചീഫ് ജസ്റ്റിസിനു നേരേ മൃദു സമീപനം സ്വീകരിച്ചപ്പോഴും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്റെ ഓഫീസിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ സൃഗാല തന്ത്രങ്ങള്‍ മിനഞ്ഞപ്പോഴും ബഹു.ജ.കെ.
ജി.ബാലകൃഷ്ണന്റെ നീതിബോധത്തെ കുറിച്ച് ചെറിയ സംശയമേ ഉണ്ടായിരുന്നുള്ളൂ.രാജാ വിവാദ
ത്തോടെ എല്ലാം വ്യക്തമായി.അല്പം ബാക്കി ഉണ്ടായിരുന്നത് ജഡ്ജിമാര്‍ സ്വത്തു വിവരം വെളിപ്പെടുത്തുന്നതിനോടു കാണിച്ച നിഷേധ നിലപാടിനെ പറ്റി ആയിരുന്നു.ഇന്നു പുറത്തു വന്ന വാ
ര്‍ത്തയോടെ അതും "ശുദ്ധക്കണ്ണാടിക്കാന്തി"യോടെ വെളിവായി.ഏതാനും നാള്‍ മുമ്പ് വരെ ഒരു തു
ണ്ടു ഭൂമി പോലും സ്വന്തമായില്ലാതിരുന്ന,ഇദ്ദേഹത്തിന്റെ മരുമകന്‍ തൃശൂരും കൊച്ചിയിലും പരിസര
പ്രദേശങ്ങളിലുമായി കോടികള്‍ വിലയുള്ള വസ്തുക്കളും കെട്ടിടങ്ങളും ഈയിടെ വാങ്ങിക്കൂട്ടിയ
തിന്റെ സചിത്ര വിവരണങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

നീതിമാന്റെയും സത്യസന്ധന്റെയും മുഖം മൂടി അഴിഞ്ഞു വീണപ്പോഴാണ് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ ഓര്‍മ്മ വന്നത്.മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്റെ വേഷം അവരുടെ അടുക്കല്‍ എത്താന്‍ പറ്റിയ ഉപാധിയുമായി.ഒറ്റ ദിവസം കൊണ്ട് സകല ദുരിതങ്ങളും ബോദ്ധ്യമായി സ്ഥലം വിടുകയും ചെയ്തു.കീടങ്ങളെ നശിപ്പിക്കാനും അധിക വിളവ് കിട്ടാനും ഉത്തമമാണ് എന്‍ഡോസള്‍ഫാന്‍ എന്നേ ഇതുവരെ കേട്ടിരുന്നുള്ളു.ജാള്യം മറയ്ക്കാനും എന്‍ഡോസള്‍ഫാന്‍ വിഷയം ഉപകരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കണ്ടു പിടിച്ചിരിക്കുന്നു.പക്ഷേ ഒരു കീടനാശിനിക്കും സുഗന്ധ ലേപനത്തിനും മറയ്ക്കാനോ മായ്ക്കാനോ കഴിയാത്ത വിധം എന്തൊക്കയോ ചീഞ്ഞു നാറുന്നുണ്ടെന്ന് സാധാരണക്കാര്‍ തിരിച്ചറിഞ്ഞിരിക്കു
ന്നു.രാജ്യത്തെ പരമോന്നത നീതി പീഠം അലങ്കരിച്ചിരുന്ന കനക വിഗ്രഹം കാക്കപ്പൊന്നു കൊണ്ടു തീര്‍ത്തതായിരുന്നു എന്ന് മനസ്സിലാകുമ്പോള്‍ ആരും ഞെട്ടിപ്പോകും.അതിനേക്കാള്‍ ഞെട്ടലുണ്ടാ
കുന്നത് ആ കാചവിഗ്രഹത്തെ തന്നെയാണല്ലോ അല്പം കൂടി മനുഷ്യപ്പറ്റു വേണ്ടുന്ന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ പീഠത്തില്‍ പ്രതിഷ്ഠിച്ചത് എന്ന് ഓര്‍ക്കുമ്പോഴാണ്.

Fans on the page

Tuesday, December 14, 2010

കുറ്റക്കാരെ ശിക്ഷിച്ചാല്‍ മാത്രം പോരാ



കുറ്റക്കാരെ കണ്ടു പിടിക്കുന്നതും ശിക്ഷിക്കുന്നതും നിസ്സാര കാര്യമല്ല.അതുപോലെ തന്നെ പ്രധാനമാണ് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ ശ്രമിച്ചു വിജയിച്ചവരെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുക
യും ചെയ്യുക എന്നത്.അത് ഭരണകൂടത്തിന്റെ ചുമതലയാണ്.

കോളിളക്കം സൃഷ്ടിച്ച പല കേസ്സുകള്‍ക്കും തുമ്പുണ്ടാക്കുകയും കുറ്റവാളികളെ വേഗത്തില്‍ വലയിലാ
ക്കുകയും ചെയ്ത സമര്‍ത്ഥനായ പോലീസ് ഓഫീസറാണ് സിബി മത്യൂസ്.കാലാകാലങ്ങളില്‍ മാറി മാറി വരുന്ന ഭരണാധികാരികളുടെ കാലുനക്കി സ്ഥാനങ്ങള്‍ നേടുന്ന സാധാരണ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് വ്യത്യസ്തനാണ് അദ്ദേഹം. "ഊതുമ്പോള്‍ അങ്ങോട്ടും ഉറിഞ്ചുമ്പോള്‍ ഇങ്ങോട്ടും" എന്ന പതിവു പോലീസ് ശൈലി തനിക്ക് അന്യമാണ് എന്ന് ഇതുവരെയുള്ള അദ്ദേഹത്തുന്റെ ഔദ്യോഗിക ജീവിതം നിരീക്ഷിക്കുന്ന ആര്‍ക്കും ബോദ്ധ്യമാകും.രാഷ്ട്രീയ ഭേമില്ലാതെ ഭരണാധികാരികളും പൊതുജനങ്ങളും ഈ ഐപി എസ് ഉദ്യോഗസ്ഥനെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും അതുകൊണ്ടു തന്നെ.

കാര്യപ്രാപ്തിയും ചുമതലാബോധവുമുള്ള ഇത്തരക്കാരോട്, അഴിമതിക്കാരും ആസനം താങ്ങികളുമായ സമതസ്തികക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അസൂയയും പകയും തോന്നുക സ്വാഭാവികമാണ്.
പക്ഷേ ജനസമ്മതിയും സ്വാധീനവും ഉള്ള സിബി മാത്യൂസിനെപ്പോലുള്ള ഒരാളെ നേരായ മാര്‍ഗ്ഗത്തില്‍ തോല്പിക്കാനോ ക്ഷീണിപ്പിക്കാനോ അവര്‍ക്കു സാധിക്കില്ല.അതുകൊണ്ട് ചതിക്കുഴികള്‍ തീര്‍ത്തും ഒളിയമ്പുകള്‍ എയ്തും അദ്ദേഹ ത്തെ വീഴ്ത്താന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിച്ച് വിജിലന്‍സ് കേസില്‍ കുടുക്കാന്‍ ചിലര്‍ നോക്കി.

ഇതുവരെ രണ്ട് കള്ളക്കേസുകളുണ്ടായി. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ രണ്ടും കോടതി തള്ളിക്കളഞ്ഞു.ഔദ്യോഗിക മര്യാദയുടെയും മാന്യതയുടെയും പേരില്‍ ആരോടും പരാതി പറയുകയോ പരസ്യമായി പ്രതികരിക്കുകയോ ചെയ്യാതിരുന്ന അദ്ദേഹം ഇപ്പോള്‍ മൗനം ഭഞ്ജിച്ചിരിക്കുന്നു.മൂന്നാ
മത്തെ കേസ് പ്രതീക്ഷിച്ചിരിക്കുകയാണ് താനെന്നാണ് സിബി മാത്യൂസ് പറയുന്നത്. രണ്ട് കേസുകളും തന്റെ ഔദ്യോഗിക ജീവിതത്തിലെ പ്രധാന മാറ്റങ്ങളുണ്ടാകുന്ന അവസരത്തിലാണ് ആവിര്‍ഭവിച്ചതെ
ന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു.ഡി.ജി.പി. പ്രൊമോഷനുള്ള ലിസ്റ്റില്‍ പേരു വന്നപ്പോഴാണ് രണ്ടാമത്തെ കേസ് കോടതിയില്‍ എത്തിയത്.

ഡി.ജി.പി. സിബി മാത്യൂസിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് വിജിലന്‍സ് കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയത് ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥനായ ടി.ഒ.സൂരജും ഐ.പി.എസ് ലഭിച്ച കെ.കെ.ജോഷ്വയുമാണെന്ന് വ്യക്തമായിരിക്കുകയാണ്. തന്നെ അഴിമതി കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്കെതിരെ സിബി മാത്യൂസ് ഉന്നതകേന്ദ്രങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടത്രെ .

കോഴിക്കോട് കളക്ടറായിരുന്നപ്പോഴും പിന്നീട് വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടറായിരുന്ന
പ്പോഴുമുണ്ടായ ചില കേസുകളില്‍ റ്റി.ഒ.സൂരജ് കുറ്റക്കാരനാണെന്ന് സര്‍ക്കാരിലേക്ക് വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.വിജിലന്‍സ് അമുക്കി വച്ചിരുന്ന ഈ കേസ് സിബി മാത്യൂസ് വിജിലന്‍സ് ഡയറക്ടറായിരുന്നപ്പോഴാണ് അന്വേഷിച്ചതും നടപടി സ്വീകരിച്ചതും.ഔദ്യോഗിക കൃത്യനിര്‍വ്വഹണ
ത്തിന്റെ ഭാഗമായി കൈക്കൊണ്ട നടപടികളാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ശത്രുതയ്ക്ക് കാരണം.

തനിക്കെതിരെ വ്യാജ കേസുണ്ടാക്കാന്‍ ശ്രമിച്ച ജോഷ്വയ്ക്കെതിരെ ഡി.ജി.പി. ജേക്കബ് പുന്നൂസിന് രേഖാമൂലം തന്നെ സിബി മാത്യൂസ് പരാതി നല്‍കിയിട്ടുണ്ട്. ഉന്നതങ്ങളില്‍ നിന്ന് പലതവണ നിര്‍ബ
ന്ധമുണ്ടായ ശേഷമാണ് പരാതി നല്‍കാന്‍ തന്നെ അദ്ദേഹം തയ്യാറായതു പോലും. എന്നാല്‍ ആറു മാസമായിട്ടും ഉന്നതോദ്യോഗസ്ഥന്മാര്‍ ഇതിന്മേല്‍ അടയിരിക്കുകയാണ്. ഗൂഢാലോചന തന്റെ മനോവീര്യം കെടുത്തുകയാണെന്ന് സിബി മാത്യൂസ് പരാതിപ്പെടുന്നു.അഴിമതി ഇല്ലാതാക്കാന്‍ സര്‍വീ
സിലുടനീളം ശ്രമിച്ച തനിക്ക് ഇതാണ് അനുഭവമെങ്കില്‍ മറ്റുള്ളവരുടേത് എന്തായിരിക്കുമെന്ന ഉത്കണ്ഠ അദ്ദേഹത്തിനുണ്ട്.കുറ്റവാളികള്‍ക്ക് പ്രൊമോഷനും അവരെ പിടിച്ചവര്‍ക്ക് അവഗണനയും ഭീഷണിയും പതിവാകുന്ന സ്ഥിതിയ്ക്ക് അദ്ദേഹത്തിന്റെ ഉത്കണ്ഠ അസ്ഥാനത്താണെന്നു പറഞ്ഞുകൂടാ.

നീതി നിഷ്ഠനും നിഷ്പക്ഷമതിയും പ്രഗത്ഭനും ആയ ഒരുദ്യോഗസ്ഥനെ അഴിമതിക്കാരും അപ്രാപ്തരും അ
വസരവാദികളും പാദസേവകരുമായ ചില ഉദ്യോഗസ്ഥ ഗുണ്ടകള്‍ വേട്ടയാടുമ്പോള്‍ അധികാരിവര്‍ഗ്ഗം പുലര്‍ത്തുന്ന നിഷ്ക്രിയത്വവും നിസ്സംഗതയും യഥാര്‍ത്ഥത്തില്‍ ഗുണ്ടകളെ സഹായിക്കുന്നതിനു തുല്യമാണ്.വഹിക്കുന്ന സ്ഥാനത്തോട് പൂര്‍ണ്ണ ഉത്തരവാദിത്തം കാട്ടുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നീക്കങ്ങള്‍ ചെറുക്കേണ്ട കടമ സര്‍ക്കാരിനുണ്ട്.സംസ്ഥാനത്തിന്റെ പുരോഗതിയും നന്മയും കാംക്ഷിക്കുന്ന ഏതൊരു ഭരണകൂടവും അതില്‍ അലംഭാവം കാട്ടില്ല.

അധികാര സ്ഥാനങ്ങളില്‍ നിന്നും അര്‍ഹിക്കുന്ന പിന്തുണ കിട്ടിയാലും ഇല്ലെങ്കിലും, സമാധാനവും അഴിമതിയില്ലാത്ത പൊതു ജീവിതവും കാര്യക്ഷമമായ പോലീസ് സംവിധാനവും നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളുടെ എല്ലാവിധ പിന്തുണയും സഹായവും സിബി മാത്യൂസിന് ഉണ്ടാകുക തന്നെ ചെയ്യും.സത്യ സന്ധനായ അദ്ദേഹത്തോട് നേരിട്ട് എതിര്‍ക്കാന്‍ കഴിവും തന്റേടവും ധാര്‍മ്മിക ബലവും ഇല്ലാത്ത സൂരജിനെ പ്പോലുള്ളവര്‍, ആണും പെണ്ണും കെട്ട ചിലരെ വാടകയ്ക്ക് എടുത്തു നടത്തുന്ന പ്രച്ഛന്ന നാടകം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറായി
ല്ലെങ്കില്‍ പൊതു ജനം അതിനു മുന്നിട്ടിറങ്ങേണ്ടി വരും.




Fans on the page

Sunday, December 5, 2010

അഴിഞ്ഞാട്ടം...അവതാരകരുടെയും ജഡ്ജിമാരുടെയും



പൈങ്കിളി സീരിയലുകളെ വെല്ലുന്ന റിയാലിറ്റി ഷോകള്‍ കൊണ്ടു സമ്പന്നമാണ് മലയാളം ചാനലുകള്‍.കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ വഴിതെറ്റിക്കുന്ന റിയാലിറ്റി ഷോകള്‍ നിരന്തരം പെരുകി കൊണ്ടിരിക്കുന്നു.പകര്‍ച്ച വ്യാധി പോലെ അതു ചാനലില്‍ നിന്നു ചാനലിലേക്കും വിഷയങ്ങ
ളില്‍ നിന്നു വിഷയങ്ങളിലേക്കും വ്യാപിക്കുകയാണ്.കാണികള്‍ ഏറുന്നതിനാനുസരിച്ച് അവതാരകരുടെ
യും വിധി കര്‍ത്താക്കളുടെയും അഴിഞ്ഞാട്ടവും കൂടുന്നുണ്ട്.ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ അവതാരക ഒന്നാംതരം ഉദാഹരണമാണ്.ആ അവതാരകയുടെ വേഷവും ഭാവവും പ്രകടനങ്ങളും കൊ
ഞ്ഞ "മലയാല"വും ചൈനീസ് ഇംഗ്ലീഷും ആരെയും നാണിപ്പിക്കാന്‍ പോരുന്നതാണ്. ആവശ്യത്തിലേ
റെ പ്രാധാന്യം കൊടുത്ത് ചാനല്‍ പ്രമാണിമാര്‍ അപക്വമതിയായ ആ പെണ്‍കുട്ടിയെ ഒരുതരം മിഥ്യാ
ലോകത്തില്‍ എത്തിച്ചിരിക്കുന്നു;ഒരു പറ്റം കാണികളെയും.

ഇതേ റിയാലിറ്റിഷോയുടെ ഒരു സ്ഥിരം വിധികര്‍ത്താവാകട്ടെ അവതാരകയെ വെല്ലുന്ന പ്രകടനമാണ് നടത്തുന്നത്.നാട്ടിന്‍‍ പുറത്തു നിന്നെത്തുന്ന പല മത്സരാര്‍ത്ഥികളെയും ഒരു തരം റാഗിങ്ങിലൂടെയാണ് ഇദ്ദേഹം നേരേയാക്കി എടുക്കുന്നത്. യുഗ്മ ഗാനങ്ങള്‍ വല്ലപാടും പാടി(അല്ല; അഭിനയിച്ച്) തീര്‍ക്കുന്ന കുട്ടികളോട് "ഒന്നൂടെ അടുത്തു നിന്നേ,കെട്ടിപ്പിടിച്ച് പാടിക്കേ"എന്നെല്ലാം പറഞ്ഞ് ആഭാസകരമായ രംഗം ആവ്രര്‍ത്തിപ്പിച്ച് രസിക്കുക ഇദ്ദേഹത്തിന്റെ പതിവാണ്.താന്‍ അവതാരകനും സംവിധായക
നുമായുള്ള "സരിഗമ" എന്ന പരിപാടിയിലും ഇത്തരം തറവേലകള്‍ ഇദ്ദേഹം കാട്ടാറുണ്ട്.ഗായകരും അഭിനേതാക്കളുമായ ആണ്‍ പെണ്‍ ജോഡികളോട് സംഗീത സംബന്ധമായ ചോദ്യങ്ങള്‍ ചോദിക്കു
ന്നതിനിടയില്‍ അശ്ലീലം കലര്‍ന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളും വിവാഹ ദല്ലാള്‍ പണിയും ഇദ്ദേഹം നടത്തും.ഇഷ്ടമില്ലാത്തവരെ തെറി പറയാനും പര ദൂഷണത്തിനും "സരിഗമ"യുടെ വേദി ഉപയോഗി
ക്കപ്പെടുന്നുണ്ട്.

അമൃത റ്റി.വിയിലെ "സൂപ്പര്‍ ഡാന്‍സര്‍ "സൂപ്പര്‍ ഡാന്‍സര്‍(ജൂനിയര്‍)" പരിപാടിയില്‍ അസാമാന്യ വൈഭവം പ്രകടിപ്പിക്കുന്ന കുരുന്നുകളെ കാണാന്‍ കഴിയും.പലപ്പോഴും തുമ്പിയെ കൊണ്ടു കല്ലെടുപ്പിക്കുന്നതുപോലെ തോന്നുന്ന പരിപാടിയില്‍ വിധികര്‍ത്താവായെത്തുന്ന ഒരു നാട്യപ്രവീണയുടെ വേഷം കെട്ടല്‍ സകല സീമകളും കടക്കുന്നു.ആഭാസകരമായ വേഷം ധരിച്ചുള്ള ഇവരുടെ വാര്‍ദ്ധക്യം ബാധിച്ച ശരീര പ്രദര്‍ശനം തെറ്റായ സന്ദേശം പിഞ്ചു മനസ്സില്‍ പതിപ്പിക്കും.നല്ല നര്‍ത്തകിയായ ഇവരെ ആരാധനയോടെ കാണുന്ന ഇളം തലമുറ "മാമി"നെ അനുകരിക്കാനുള്ള സാദ്ധ്യത ഏറെയാണ്.

റിയാലിറ്റി ഷോകളില്‍ എന്തുകൊണ്ടും വേറിട്ടു നില്‍ക്കുന്നതാണ് കൈരളിയിലെ "മാമ്പഴം" എന്ന പരി
പാടി.ഈ കാവ്യാലാപന മത്സരത്തില്‍ പക്ഷേ വില്ലന്‍ വേഷം കെട്ടുന്നത് വിധികര്‍ത്താക്കളും പരസ്യ
വുമാണ്.ഇതു മാമ്പഴമല്ല "പരസ്യപ്പഴ"മാണ് എന്ന് ആളുകള്‍ പറയാന്‍ തുടങ്ങുമാറ് ഔചിത്യമില്ലാത്തവ
ണ്ണമാണ് പരിപാടിയെ വിഴുങ്ങുന്ന പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.വിധികര്‍ത്താക്കളായും അതിഥി
കളായും എത്തുന്ന "മഹാകവി"കളുടെ പാണ്ഡിത്യ പ്രകടനമാണ് ഈ നല്ല പരിപാടിയുടെ ശോഭ കെടു
ത്തുന്ന പ്രധാന ഘടകം.മത്സരാര്‍ത്ഥികള്‍ ഭംഗിയായി ചൊല്ലിയ കവിതകള്‍ വികലമായി ആവര്‍ത്തി
ച്ചും കവിതയെ പറ്റി പണ്ടു പഠിച്ചതും പഠിപ്പിച്ചതുമായ സകലതും വിളമ്പി കാണികളുടെയും മത്സരാര്‍ത്ഥി
കളുടെയും ക്ഷമ പരീക്ഷിക്കുന്നു ഇവര്‍.

മനുഷ്യമനസ്സുകളെ മലിനപ്പെടുത്തുന്ന റിയാലിറ്റി ഷോകളെയും അഴിഞ്ഞാടുന്ന അവതാരകരെയും അ
തിരു കടക്കുന്ന വിധികര്‍ത്താക്കളെയും ഒഴിവാക്കിയില്ലെങ്കില്‍ ദൃശ്യ മാദ്ധ്യമങ്ങളെ തന്നെ കാണികള്‍ തിരസ്ക്കരിച്ചു പോകും.







Fans on the page