Total Pageviews

Wednesday, March 30, 2011

ഒരുത്തിയുടെ രോഷം;ഓരോരുത്തന്മാരുടെയും



സി.പി.എമ്മില്‍ നിന്നും ചാടി കോണ്‍ഗ്രസ്സില്‍ ചേക്കേറിയ സിന്ധു ജോയി പഴയ പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പു ഗോദായില്‍ ഇറങ്ങിയിരിക്കുകയാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്റെ എതിരാളി ആയിരുന്ന ഉമ്മന്‍ ചാണ്ടിക്കു വേണ്ടി വോട്ടു പിടിച്ചുകൊണ്ടാണ് സിന്ധു പുതിയ മാര്‍ഗ്ഗം കൂടല്‍ ഉദ്ഘാടിച്ചത് എന്നതു അവര്‍ ജന്മനാ തന്നെ ഗാന്ധി ശിഷ്യയും സത്യവിശ്വാസിയും ആണെന്നതിന്റെ തെളിവാണ്.മാര്‍ക്സിസ്റ്റു പാര്‍ട്ടി തീര്‍ത്ത ഇരുമ്പു കൂടിനുള്ളില്‍ കിടന്നു വീര്‍പ്പു മുട്ടിയ ഈ കുഞ്ഞാടിന്റെ വിമോചനത്തില്‍ സഭയും കോണ്‍ഗ്രസും അതിരറ്റ് ആഹ്ളാദിക്കുകയാണ്.

അവരുടെ സന്തോഷം ഇരട്ടിപ്പിച്ചു കൊണ്ട് കുഞ്ഞാട് ഇടതുപക്ഷ വിരോധ വിഷം വിതറി സ്റ്റേജില്‍ നിന്നു സ്റ്റേജിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി സ. വി.എസ്.അച്യുതാനന്ദന്‍, തന്നെ 'ഒരുത്തി' എന്നു വിളിച്ചതിനെ ചൊല്ലി കുഞ്ഞാട് രോഷം കൊള്ളമ്പോള്‍ പുതിയ ഇടയന്മാര്‍, അദ്ദേഹം സ്ത്രീത്വത്തെ അപമാനിച്ചു എന്ന് മുക്രയിടുന്നു.ഒരുത്തി ഒരുത്തന്‍ തുടങ്ങിയ വാക്കുകള്‍ അശ്ളീലമാണോ? എങ്കില്‍
"ഉടലതി രമ്യമൊരുത്തനു കാല്‍ക്കൊരു
മുടവുണ്ടവനു നടക്കുന്നേരം" എന്നെഴുതിയ കുഞ്ചന്‍ ന‍മ്പ്യാര്‍ അശ്ളീല സാഹിത്യകാരനാകണമല്ലോ?

അപക്വ മതിയായ ഒരു യുവതി ഭാഷാപരിജ്ഞാനക്കുറവു കൊണ്ടോ പഴയ നേതാവിനോടുള്ള വിരോധം കൊണ്ടോ ഇത്തരം വിവരക്കേടുകള്‍ എഴുന്നള്ളിക്കുന്നതു മനസ്സിലാക്കാം.എന്നാല്‍ പരിണിത
പ്രജ്ഞനെന്നു അനുയായകള്‍ കൊണ്ടാടുന്ന ഉമ്മന്‍ ചാണ്ടിയെ പോലൊരുത്തനും കോണ്‍ഗ്രസ്സിന്റെ വക്താവു വേഷം കെട്ടിയാടുന്ന എം. എം.ഹസ്സനെ പോലെ ഒരുത്തനും ഈ വാക്കില്‍ പിടിച്ച് വി.എസ്. അച്യുതാനന്ദനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ സഹതാപമാണു തോന്നുന്നത്.
വി.എസ്സിനെ കുറിച്ച് മറ്റാരോപണങ്ങള്‍ പറയാനില്ലാത്തതു കൊണ്ട് നിസ്സാരമായ പദപ്രയോഗത്തിന്റെ പേരിലെങ്കിലും കുറ്റപ്പെടുത്താന്‍ കഴിയുമോ എന്നാകും പ്രതിപക്ഷ നേതാവിന്റെയും ശിഷ്യന്മാരുടെയും നോട്ടം.

സൈലന്റ് വാലി സമരം നടക്കുന്ന കാലത്ത് ശ്രീമതി സുഗത കുമാരിയെയും മറ്റും പറ്റി "അവളുമാര്‍" എന്ന് ,അന്ന് മന്ത്രി ആയിരുന്ന ആര്‍.ബാലകൃഷ്ണപിള്ളയും,"ഓള്‍" എന്ന് സീതിഹാജിയും വിളിക്കുകയും അശ്ലീല ധ്വനിയുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തപ്പോള്‍ പ്രതിഷേധിക്കാനും ഉപദേശിക്കാനും ഒന്നും ഉമ്മാന്‍ ചാണ്ടിയേയും ഹസ്സനെയും രമേശ് ചെന്നിത്തലയേയും കേരളത്തില്‍ ആരും കണ്ടില്ല.
സുപ്രീം കോടതി ശിക്ഷിച്ച ബാലകൃഷ്ണ പിള്ളയും, പുത്രനും കെ.സുധാകരനും കൂടി കോടതിയെയും നിയമ വ്യവസ്ഥയെയും വെല്ലു വിളിച്ചു കൊണ്ട് കൊട്ടാരക്കര പട്ടണത്തില്‍ അഴിഞ്ഞാടിയപ്പോള്‍ ഈ സമചിത്തര്‍ എവിടെയായിരുന്നു? തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍
മത്സരിച്ച സമയത്ത് അദ്ദേഹത്തെ ജാതി പറഞ്ഞ് ബാലകൃഷ്ണ പിള്ള അധിക്ഷേപിച്ചപ്പോള്‍ മൗ
നം ദീക്ഷിച്ചത് എന്തുകൊണ്ടായിരുന്നു? ധാര്‍മ്മിക രോഷം ചിലപ്പോള്‍ മാത്രം ഉണ്ടാകുന്ന അസുഖ
മാണോ?

പാര്‍ട്ടി പ്രവര്‍ത്തകയായ തന്നെ പാര്‍ട്ടിക്കുള്ളില്‍ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയാത്ത അച്യുതാനന്ദന് കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും രക്ഷകനാകാന്‍ എങ്ങനെ കഴിയും എന്നാണ് സിന്ധു ജോയിയു
ടെ മറ്റൊരു ചോദ്യം.പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്തു കളയുന്നവരെയും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പര്‍ട്ടി വിട്ടു പോകുന്നവരെയും സംരക്ഷിക്കുന്ന ചുമതല മുഖ്യമന്ത്രിക്കാണോ?
പെണ്‍ വാണിഭക്കാരെ ഇരുമ്പഴിക്കകത്താക്കുമെന്നു പറയുന്നതിന്, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സ്ത്രീകളെ സം രക്ഷിക്കുക എന്നാണ് അര്‍ത്ഥമെന്ന് സിന്ധു ജോയി വ്യാഖ്യാനിച്ചാല്‍ 'റാന്‍' എന്നു പറയാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമേ കഴിയൂ.അതു തന്നെ എത്ര
നാള്‍ എന്ന് കണ്ടറിയാം.

പാര്‍ട്ടിയില്‍ സംരക്ഷണം നല്‍കാത്ത മഹാപാതകം ചെയ്ത വി.എസ്സിനെ പുലഭ്യം പറയാന്‍ സിന്ധു ജോയി കൂടിയിരിക്കുന്നത് ആര്‍ക്കൊക്കെ ഒപ്പമാണ്?പത്ത് കൈ വിരലുകളും പത്തു കാല്‍ വിരലുകളും കൊണ്ട് എണ്ണിയാലും തീരാത്തത്ര പെണ്‍ കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ചെന്ന്,അതിനു കൂട്ടു നിന്ന
സ്വന്തം ബന്ധു സാക്ഷി പറയുന്ന കുഞ്ഞാലിക്കുട്ടിയെ പോലുള്ള വിഷയ ലമ്പടന്മാര്‍ക്കും സ്ത്രീപീഡ
കര്‍ക്കും ഒപ്പം നിന്നു കൊണ്ട്!!എത്ര സുരക്ഷിത സ്ഥാനത്താണ് പഴയ വിപ്ലവ നായിക എത്തിപ്പെ
ട്ടിരിക്കുന്നത്!!

സിന്ധു ജോയിക്ക് ഇപ്പോള്‍ സ്ത്രീകളോട് എന്തു ബഹുമാനവും ആദരവും!മുമ്പ് നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ എസ്.എഫ്.ഐ.നേതാവായി അവര്‍ തിരുവനന്തപുരത്ത് വിലസിയിരുന്ന കാലം.അന്ന് കേരള സര്‍ വ്വകലാശാലാ ജീവനക്കാര്‍ പണിമുടക്കു സമരത്തിന്റെ ഭാഗമായി ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തിക്കൊണ്ടിരുന്നപ്പോള്‍ മുന്‍ നിരയിലിരുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ, പത്തലും പട്ടിയലും മറ്റുമായി ആക്രമിച്ച എസ്.എഫ്.ഐ ഗുണ്ടകള്‍ക്കൊപ്പം സിന്ധു ജോയിയും ഉണ്ടായിരുന്നു.അന്നു തലപൊട്ടി ആശുപത്രിയില്‍ ദീര്‍ഘ കാലം ചികിത്സയില്‍ കഴിയേണ്ടി വന്ന ജീവനക്കാരികളില്‍ പലരും ഉമ്മന്‍ ചാണ്ടിയുടെ പാര്‍ട്ടിയില്‍ പെട്ടവരായിരുന്നു എന്നത് അദ്ദേഹം മറന്നിട്ടുണ്ടാകും.പഴയ എസ്.എഫ്.ഐ സഖാവും വിസ്മരിച്ചിരിക്കാം. പക്ഷേ തല്ലും ഏറും കൊണ്ടവരും അതു കണ്ടു നിന്നവരും ഒന്നും മറന്നിട്ടില്ല.

പെണ്‍കുട്ടികളെ പിഴപ്പിച്ച കുഞ്ഞാലിക്കുട്ടി തെളിക്കുന്ന തെരഞ്ഞെടുപ്പു തേരില്‍ ഇരുന്നു കൊണ്ട് സ്ത്രീ പീഡനത്തിനെതിരെ സംസാരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെയും സിന്ധു ജോയിയുടെയും ഉളുപ്പില്ലായ്മ സമ്മതിയ്ക്കണം.പെണ്‍ വാണിഭക്കാരെ കൈയ്യാമം വയ്ക്കുമെന്നു പറയുന്ന വി.എസ്, സ്ത്രീപീഡകനായ
സ്വന്തം പാര്‍ട്ടിക്കാരന്‍ പി.ശശിക്കെതിരെ നടപടി എടുക്കാത്തത് എന്തെന്ന് ഇവര്‍ ചോദിക്കുന്നു.
പി.ശശിക്കെതിരെ വേണ്ട നടപടികള്‍ പാര്‍ട്ടി കൈക്കൊള്ളും എന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ പരിഹസിച്ചു കൊണ്ടാണ് ചോദ്യം.പി.ശശിയുടെ പീഡനത്തെ കുറിച്ച് ആരും സര്‍ക്കാരില്‍ പരാതിപ്പെട്ടിട്ടില്ല.പാര്‍ട്ടി സെക്രട്ടറിക്കാണ് പരാതി ലഭിച്ചത്.അതിന്മേല്‍ നടപടി സ്വീകരിക്കേണ്ടത് പാര്‍ട്ടിയല്ലാതെ മുഖ്യമന്ത്രിയാണോ?

മുഖ്യമന്ത്രി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ കഴിയാത്ത പ്രതിപക്ഷനേതാവ് യുക്തി രഹിതവും ബാലിശവുമായ വാദഗതികള്‍ പുറപ്പെടുവിച്ച് സ്വയം പരിഹാസ്യനാവുകയാണ്.സിന്ധു ജോയി എന്ന കോടാലിക്കൈ ഉപയോഗിച്ചു രാഷ്ട്രീയം കളിക്കുന്നത് ജനം സഹിച്ചെന്നിരിക്കും.പക്ഷേ സ്ത്രീകളുടെ മാനത്തിനു വില പറയുന്ന കുഞ്ഞാലിക്കുട്ടിയെ പോലുള്ള വിഷയലമ്പടന്മാരുടെ തോളില്‍ കൈയ്യിട്ടു കൊണ്ട് ഉമ്മന്‍ ചാണ്ടി സ്ത്രീപീഡനത്തിനെതിരെ കണ്ഠക്ഷോഭം ചെയ്യുന്നതും അച്യുതാനന്ദനെ കുറ്റപ്പെടുത്തുന്നതും പൊറുക്കില്ല.അഞ്ചുകൊല്ലം ഭരിച്ചിട്ടും പെണ്‍ വാണിഭക്കാരെ കൈയ്യാമം വയ്ക്കാഞ്ഞത് എന്തെന്ന ചോദ്യത്തിന്,ഇരുപതു കൊല്ലത്തിനു ശേഷം പൂജപ്പുര ജയിലില്‍ എത്തിയ ബാലകൃഷ്ണ പി
ള്ളയാണു മറുപടി.

സിന്ധു ജോയിയെ പോലൊരുത്തിയെ മുന്‍ നിര്‍ത്തി വി.എസ്സിനെ പോലൊരുത്തനെ ആക്ഷേപിച്ച് തറ പറ്റിയ്ക്കാമെന്ന് ഉമ്മന്‍ ചാണ്ടിയെ പോലൊരുത്തന്‍ കരുതുന്നത് സ്വന്തം കൂടാരത്തില്‍ തന്നെയുള്ള ഓരോരുത്തന്മാര്‍ നല്‍കുന്ന പ്രഹരമേറ്റ് സ്വബോധം നഷ്ടപ്പെട്ടതിനാലാകണം.



Fans on the page

Saturday, March 12, 2011

വി.എസ്സും ബുദ്ധദേവും



ഒരു പന്തിയില്‍ രണ്ടു വിളമ്പ് എന്നു കേട്ടിട്ടേ ഉള്ളൂ.സി.പി.എം.കേന്ദ്രകമ്മിറ്റി അതു കാണിച്ചു തന്നു.
കേന്ദ്ര കമ്മിറ്റി തീരുമാനം വിശദീകരിച്ചു കൊണ്ട് സ.പ്രകാശ് കാരാട്ട് പറഞ്ഞത് ബംഗാളിലെ തെരഞ്ഞെടുപ്പില്‍ ബുദ്ധദേവ് പാര്‍ട്ടിയെ നയിക്കും;കേരളത്തില്‍ ആരു നയിക്കും എന്ന് സംസ്ഥാനകമ്മിറ്റി തീരുമാനിക്കും എന്നാണ്.പ്രാദേശിക,ജാതി രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ പോലും പറയാത്ത വിചിത്രമായ തീരുമാനമാണ് ഒരു കമ്യൂണിസ്റ്റു പാര്‍ട്ടി സെക്രട്ടറി ഉരുവിട്ടത്.കേരളത്തിലെ പാര്‍ട്ടി ഘടകം കേന്ദ്രകമ്മിറ്റിയ്ക്കും പോളിറ്റ് ബ്യൂറോയ്ക്കും ഒക്കെ മുകളിലാണോ?ബംഗാളില്‍ മുഖ്യമന്ത്രി ബുദ്ധദേവ് തന്നെ തെരഞ്ഞെടുപ്പ് യുദ്ധം നയിക്കട്ടെ എന്നു തീരുമാനിച്ചപ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രി നയിക്കണമെന്നോ വേണ്ടെന്നോ തീരുമാനിക്കാതെ സംസ്ഥാന കമ്മിറ്റിയെ ചുമതലപ്പെടുത്തിയതില്‍ നിന്ന് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നത് അതാണ്.സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനം എടുപ്പിക്കാന്‍, ജനിതക വിത്തിന്റെ വ്യക്താവായ പി.ബി.അംഗത്തെയും കൂട്ടി കേരളത്തില്‍ എത്തിയ ദേശീയ സെക്രട്ടറി, ഉറിപോലെ തിരികെ പോയതോടെ കേന്ദ്ര നേതൃത്വത്തിന്റെ "ശക്തി" ശരിക്കും ബോദ്ധ്യമായിട്ടുണ്ട്.

വി.എസ്.ഇനിയും മത്സരിക്കുമോ എന്ന് വലിയ ഒരു വിഭാഗം ജനങ്ങള്‍ ആകാംക്ഷപ്പെടുന്നുണ്ട്.അ
ദ്ദേഹത്തിന് ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്നു വിശ്വസിക്കുന്ന അവരില്‍ പലരും ഒരു പാര്‍ട്ടിയിലും പെട്ടവരല്ല.അതുകൊണ്ടുതന്നെ അവരുടെ ആഗ്രഹത്തിന് അനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു ബാദ്ധ്യതയുമില്ല.പക്ഷേ ബുദ്ധദേവിന് ഒരു നീതിയും അച്യുതാനന്ദന് മറ്റൊരു നീതിയും എന്തുകൊണ്ടെന്നു പാര്‍ട്ടി അണികളോടെങ്കിലും
വിശദീകരിക്കേണ്ട ചുമതല സി.പി.എമ്മിനുണ്ട്.

സംസ്ഥാന കമ്മിറ്റി തീരുമാനിക്കും എന്നൊക്കെ ആധികാരികമായി പറഞ്ഞ ദേശീയ സെക്രട്ടറിയെ,"താന്‍ ആരു കൂവാ അങ്ങനെ ഞങ്ങളോടു കല്പ്പിക്കാന്‍" എന്ന് പറയാതെ പറഞ്ഞ് നോക്കു കുത്തിയാക്കി ഇരുത്തി അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം ഒഴികെ സൂര്യനു കീഴെയുള്ള സകലതിനെ കുറിച്ചും ചര്‍ച്ചിച്ച് പിരിയുകയാണ് സംസ്ഥാന കമ്മിറ്റി ചെയ്തത്.വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം രണ്ടു ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലും ചര്‍ച്ച ചെയ്യാത്തത് വലിയ വാര്‍ത്തയാക്കി സംസ്ഥാനത്തെ സൂപ്പര്‍ നേതാക്കള്‍ ആഘോഷിക്കുകയാണ്.വി.എസ്സിനെയല്ല സ്വന്തം ദേശീയ സെക്രട്ടറിയെ ആണ് യഥാര്‍ത്ഥത്തില്‍ തങ്ങള്‍ അപമാനിച്ചത് എന്ന് ഈ ആഘോഷ കമ്മിറ്റി മനസ്സിലാക്കുന്നില്ല.

തന്റെ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റിയും മറ്റും ബന്ധപ്പെട്ടവര്‍ വിശദമാക്കും എന്ന്,മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി വി.എസ് പറഞ്ഞത്, അദ്ദേഹത്തിനു പാര്‍ട്ടിക്കര്യങ്ങളില്‍ വിവരമില്ലാഞ്ഞിട്ടാ
ണെന്നും ഒരിക്കലും ഒരു കമ്യൂണിസ്റ്റുകാരന്‍ അങ്ങനെ പറയില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞതോടെ കാര്യങ്ങളുടെ കിടപ്പ് ഏകദേശം തെളിഞ്ഞു വരുന്നുണ്ട്.സാന്റിയാഗോ മാര്‍ട്ടിനെ പ്പോലുള്ള ഒരു ലോട്ടറി മാഫിയായുടെ കൈയ്യില്‍ നിന്നും ദേശാഭിനിക്കാണെന്നും പറഞ്ഞ് രണ്ടു കോടി കൈപ്പറ്റുന്നതും "പെണറായി" ആണു പ്രസ്ഥാനം എന്ന് ഉളുപ്പില്ലാതെ വാഴ്ത്തിപ്പാടുന്നതും ആണു കമ്യൂണിസമെന്ന് പാവം പഴയ നേതാവിനു പിടികിട്ടിയിട്ടുണ്ടാകില്ല.

മകന്‍ മരിച്ചാലും വേണ്ടില്ല മരുമകളുടെ ദു:ഖം കണ്ടാല്‍ മതിയെന്ന മനോഭാവമാണ് അല്പബുദ്ധികളായ നേതൃശുംഭന്മാരെ ഭരിക്കുന്നത് എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു.അഞ്ചു വര്‍ഷക്കാലവും
ഭരിക്കാന്‍ സമ്മതിക്കാതെ അച്ചടക്കത്തിന്റെ വാളോങ്ങിയും അപവദിച്ചും അപമാനിച്ചും കുറ്റം കണ്ടുപിടിച്ചും മാത്രം 'സഹായിച്ച' പാര്‍ട്ടി നേതൃത്വത്തിനെ നന്നായി മനസ്സിലാക്കിയ അവസ്ഥയില്‍, നിര്‍ബ്ബന്ധിച്ചാല്‍ പോലും മത്സരിയ്ക്കാന്‍ തയ്യാറാകാതിരിക്കുന്നതാണ് വി.എസ്സിനെ സംബന്ധിച്ച് അഭിലഷണീയം.സ്വരം നല്ലപ്പഴേ പാട്ടു നിര്‍ത്തുകയാണു ബുദ്ധി.എവിടെ നിന്നാലും സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തോല്പിക്കുമെന്ന് ഉറപ്പുള്ള സ്ഥിതിയ്ക്ക് വിശേഷിച്ചും.അല്ലെങ്കില്‍ തന്നെ ത്യാഗ ധനരായ പഴയ കമ്യൂണിസ്റ്റു നേതാക്കളേക്കാള്‍ ബാലകൃഷ്ണ പിള്ളമാരെയും കുഞ്ഞാലിക്കുട്ടിമാരെയും സാന്തിയാഗോ മാര്‍ട്ടിന്മാരെയും മാതൃകയാക്കി കഴിഞ്ഞവര്‍ നയിക്കുന്നിടത്ത് വി.എസ്സിന് എന്തു കാര്യം?



Fans on the page