Total Pageviews

Thursday, October 31, 2013

നാണക്കേടു കുഴിച്ചെടുക്കുമ്പോൾ



ഐക്യരാഷ്ട്ര സഭ കൊണ്ടുവന്ന ബാല വിവാഹത്തിനെതിരേയുള്ള പ്രമേയത്തെ എതിർത്ത് പരിഷ്കൃത ലോകരാഷ്ടങ്ങളുടെ മുമ്പിൽ അപഹാസ്യയായ ഇന്ത്യയെ വീണ്ടും നാണം കെടുത്താൻ ഒരു ഉദ്ഖനന പേക്കൂത്ത് സർക്കാർ ചെലവിൽ അരങ്ങേറിയിരിക്കുന്നു.ഇന്ത്യ പിച്ചക്കാരുടെയും മന്ത്രവാദികളുടെയും നാടാണെന്നാണു പണ്ടേ സായിപ്പന്മാർ പറഞ്ഞിരുന്നത്.സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ട് ആകാറായിട്ടും ആ പേരുദോഷം അരക്കിട്ടുറപ്പിക്കുന്ന നടപടികളാണു കേന്ദ്ര സർക്കാർ ചെയ്തുകൂട്ടുന്നത്.

സ്വർണ്ണം നിറച്ച നിധികുംഭം യു.പി യിലെ ഉന്നാവോയിൽ ദൗണ്ടിയ ഖേഡ ഗ്രാമത്തിലെ മണ്ണിനടിയിൽ ക്കിടപ്പൂണ്ടെന്ന് ഏതോ ഒരു സന്യാസി സ്വപ്നം കണ്ടു പറഞ്ഞതു കേട്ട പാതി കേൾക്കാത്ത പാതി ഉദ്ഖനനത്തിനു ഇറങ്ങി പുറപ്പെടുകയാണു കേന്ദ്ര സർക്കാരിന്റെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇൻഡ്യ ചെയ്തത്.യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ ഉദ് ഖനനത്തിനു  മുതിർന്നിട്ട് സ്വർണ്ണമോ വെള്ളിയോ വിലയുള്ള മാർബിൾ പോലുമോ കണ്ടെത്താനായില്ല.അന്ധവിശ്വാസ പ്പരിഷകളുടെ വാക്കു കേട്ട് പൊതു ഖജനാവിലെ മുതലെടുത്ത് കോപ്രായം കാണിക്കാനൊരുങ്ങിയവരെ വിലക്കുന്നതിനു പകരം പ്രോത്സാഹിപ്പിക്കുകയാണു കേന്ദ്ര ഭരണകൂടം ചെയ്തത്.

ബാബറിമസ്ജിത് സമുച്ചയത്തിൽ ആദ്യമായി ശ്രീരാമന്റെയും സീതയുടെയും  മറ്റും വിഗ്രഹങ്ങൾ   പ്രത്യക്ഷപ്പെട്ടെന്ന് അന്നത്തെ യു.പി.മുഖ്യമന്ത്രി അറിയിച്ചപ്പോൾ അവ എടുത്ത് സരയൂ നദിയിൽ എറിയാനാണു പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ഉപദേശിച്ചത്.ആ നെഹ്രു ഇരുന്ന കസേരയിൽ ചടഞ്ഞുകൂടിയിരിക്കുന്ന ഇപ്പോഴത്തെ അവതാരം കൂടോത്ര സ്വാമിമാരുടെ വാക്കുകൾ വേദവാക്യമാണെന്നു കരുതുന്നു.അതുകൊണ്ടാണു ഇത്തരം പ്രാകൃത കോലങ്ങളുടെ വെളിപാടുകൾ കേട്ട് സർക്കാർ വകുപ്പുകൾ തുള്ളുന്നത്.ആൾദൈവങ്ങളുടെ കാൽ കഴുകിക്കുടിക്കുന്നവർ നാടു ഭരിക്കുമ്പോൾ ഇതും ഇതിനപ്പുറവും സംഭവിക്കും.

ഇങ്ങനെ പോയാൽ അതിർത്തി സരക്ഷിക്കുവാൻ പട്ടാളമോ ആയുധങ്ങളോ ഒന്നും വേണ്ട;കൂടോത്രം ചെയ്തു കാലയാപനം നടത്തുന്ന ഏതെങ്കിലും തട്ടിപ്പു സന്യാസിയെക്കൊണ്ട് മന്ത്രവാദം നടത്തിയാൽ മതി എന്നു തീരുമാനിക്കാനും സാദ്ധ്യതയുണ്ട്.സർക്കാരിനു ചെലവായ തുക മുഴുവനും, സന്യാസിയുടെ വാക്കു കേട്ട് ഖനനത്തിനു പുറപ്പെട്ട ഉദ്യോഗസ്ഥപ്രമാണിമാരുടെ കൈയ്യിൽ നിന്നും വസൂലാക്കണം.ഒരു രാഷ്ട്രത്തെ അവഹേളനപാത്രമാക്കിയതിന്ന് ഇവരെ ശിക്ഷിക്കണം.ഇവരെ മാത്രം ശിക്ഷിച്ചാൽ പോരാ;ഈ വിവരക്കേടു കണ്ടിട്ടും അറിഞ്ഞിട്ടും വിലക്കാതിരുന്ന കേന്ദ്ര ഭരണകർത്താക്കളെയും കൽത്തുറുങ്കിൽ അടയ്ക്കണം.എന്നാൽ പോലും ഭാരതത്തിനു മേൽ പതിച്ച ഈ കളങ്കം മാറിക്കിട്ടുക വിഷമമാണു.




Fans on the page

Sunday, October 27, 2013

എം.എൻ.വി.ജി.അടിയോടി


സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ ചെയർമാനും അദ്ധ്യാപക സർവ്വീസ് സംഘടനാ കോൺഫെഡറേഷന്റെ കൺ വീനറുമായിരുന്ന സ.എം.എൻ.വി.ജി.അടിയോടി അന്തരിച്ചിട്ട് ഒക്റ്റോബർ 26 നു ഏഴു വർഷം തികഞ്ഞു.സർക്കാർ ജീവനക്കാരുടെ അവകാശ സമരങ്ങളിൽ എന്നും മുൻപന്തിയിൽ ഉണ്ടായിരുന്ന നേതാവായിരുന്നു സ.അടിയോടി.ജോയിന്റ് കൗൺ സിലിനെ ശക്തിപ്പെടുത്തുവാൻ അക്ഷീണം പരിശ്രമിക്കുമ്പോഴും സങ്കുചിതമായ സംഘടനാ വികാരങ്ങൾ അദ്ദേഹത്തെ തീണ്ടിയിരുന്നില്ല.സർവീസ് പ്രശ്നങ്ങൾ ഗാഢമായി പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും അസാമാന്യമായ വൈഭവവും ശുഷ്ക്കാന്തിയും അടിയോടിക്ക് സഹജമായിരുന്നു.

സംസ്ഥാന ജീവനക്കാർക്ക് കേന്ദ്ര ജീവനക്കരുടെ ശമ്പളവുമായി പാരിറ്റി വേണമെന്ന മുദ്രാവാക്യം ഉന്നയിക്കുന്നതിൽ മുൻപന്തിയിൽ നിന്നത് അടിയോടി ആയിരുന്നു.ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും നടപ്പാക്കിയ പാരിറ്റി കേരളത്തിനു മാത്രം കിട്ടാക്കനിയാകുന്നതിന്റെ പിന്നിൽ സംഘടനാ രംഗത്തെ അനൈക്യവും രാഷ്ട്രീയ വിധേയത്വവുമായിരുന്നു.വിവിധമേഖലകളിൽ പ്രവർത്തിച്ചു വന്ന സമാന ചിന്താഗതിക്കാരായ സർവ്വീസ് സംഘടനകളെ ഏകോപിപ്പിച്ച് അദ്ധ്യാപക സർവ്വീസ് സംഘടനാ കോൺഫെഡറേഷൻ എന്ന പേരിൽ പുതിയ സംഘടനാ മുന്നണി കേട്ടിപ്പടുത്തതിന്റെ മുഖ്യ ശില്പി അടിയോടി ആയിരുന്നു.പ്രധാനപ്പെട്ട മറ്റു രണ്ടു സംഘടനാ മുന്നണികൾ അവരുടെ ഇഷ്ടക്കാർ ഭരണത്തിലേറുമ്പോൾ കേന്ദ്രപാരിറ്റി ഡിമാന്റ് പരണത്തു വയ്ക്കുന്ന പതിവിനു അറുതി വരുത്താനും ഏതു ഭരണം വന്നാലും കേന്ദ്ര പാരിറ്റി എന്ന ഡിമാന്റ് സജീവമായി നിലനിർത്താനും കോൺഫെഡറേഷന്റെ ആവിർഭാവത്തോടെ കഴിഞ്ഞു.പൂർണ്ണമായിട്ടല്ലെങ്കിലും, പില്ക്കാലത്ത് കേന്ദ്രപാരിറ്റി നേടിയെടുക്കാൻ കഴിഞ്ഞതിന്റെ പിന്നിൽ കോൺഫെഡറേഷനു ചെറുതല്ലാത്ത പങ്കുണ്ട്.

സ്വതേ സൗമ്യനും മിതഭാഷിയുമായ അടിയോടി ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ വാചാലനാകും.അവഗണനയും ഉദാസീനതയും അധികാരസ്ഥാനത്തു നിന്ന് ഉണ്ടാകുമ്പോൾ ക്ഷുഭിതനാകുകയും ചെയ്യുമായിരുന്നു.ഒരിക്കൽ കേന്ദ്ര പാരിറ്റി സംബന്ധിച്ച് കോൺഫെഡറേഷൻ നല്കിയ നിവേദനത്തിന്മേൽ ചർച്ച ചെയ്യുന്നതിനു അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന റ്റി.ശിവദാസമേനോൻ വിളിച്ചു ചേർത്ത മന്ത്രിസഭാ ഉപസമിതിയുടെ യോഗത്തിൽ വച്ച് അത്തരമൊരു സന്ദർഭത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്നു.സ. അടിയോടിയുടെ വിശദീകരണം കഴിഞ്ഞ് ഘടക സംഘടനാ നേതാക്കൾ സംസാരിക്കാൻ തുടങ്ങിയതോടെ ഉപസമിതി അദ്ധ്യക്ഷനായ ശിവദാസമേനോൻ കൂർക്കം വലിച്ച് ഉറക്കം ആരംഭിച്ചു കഴിഞ്ഞിരുന്നു.മറ്റൊരു മന്ത്രി പി.ആർ.കുറുപ്പ് നേരത്തെതന്നെ തുപ്പൽ ഒലിപ്പിച്ച് നിദ്രാദേവിയെ പുല്കിയിരുന്നു.താൻ സംസാരിച്ചപ്പോഴേ ഉറക്കം തൂങ്ങലിന്റെ ലക്ഷണം ശിവദാസമേനോൻ  കാട്ടാൻ തുടങ്ങിയത് ശ്രദ്ധിച്ചിരുന്ന അടിയോടി കൂർക്കംവലി മൂത്തതോടെ ക്ഷുഭിതനായി മേശപ്പുറത്തടിച്ചുകൊണ്ട് മന്ത്രിയുടെ ഉത്തരവാദിത്തരാഹിത്യത്തെ കണക്കറ്റു പ്രഹരിച്ചു. ശിവദാസമേനോന്റെ ഉറക്കച്ചടവ് മാറും മുമ്പു തന്നെ, ഉറങ്ങാതിരുന്ന ഉപസമിതിയിലെ മറ്റൊരു മന്ത്രിയായ സ.ഇ.ചന്ദ്രശേഖരൻ നായർ ഇടപെട്ടതുകൊണ്ടും  മേനോൻ ഖേദം പ്രകടിപ്പിച്ചതു കൊണ്ടും രംഗം കൂടുതൽ വഷളായില്ല.

ഫലിതപ്രയോഗങ്ങളും ഉപകഥകളും ഒന്നുമില്ലെങ്കിലും ശ്രോതാക്കളെ മുഴുവൻ പിടിച്ചിരുത്തുന്ന പ്രഭാഷണ ചാതുര്യം അടിയോടിയ്ക്കുണ്ടായിരുന്നു.പറയുന്ന കാര്യത്തിലെ ആത്മാർത്ഥത അത്രയ്ക്ക് ആഴത്തിലുള്ളതായിരിക്കും.എതിരാളികളെക്കൊണ്ടു പോലും തന്റെ വാദമുഖങ്ങൾ സമ്മതിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.അദ്ധ്യാപക സർവ്വീസ് സംഘടനാ കോൺഫെഡറേഷനു രൂപം നല്കാൻ മുൻ കൈ എടുത്ത അദ്ദേഹം തന്നെയാണു ആൾ ഇന്ത്യാ സ്റ്റേറ്റ് ഗവണ്മെന്റ് എം പ്ലോയീസ് കോൺഫെഡറേഷൻ സംഘടിപ്പിച്ചതും.ദില്ലിയിൽ ചേർന്ന അതിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തപ്പോഴാണു അഖിലേന്ത്യാ തലത്തിലെ സർവ്വീസ് സംഘടനാ മേഖലയിൽ സ.അടിയോടിയ്ക്കുള്ള സ്വാധീനവും മതിപ്പും ഞങ്ങൾക്കു മനസ്സിലായത്.

രണ്ടു പ്രാവശ്യം അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഒന്നിച്ചു യാത്ര ചെയ്തപ്പോഴും താമസിച്ചപ്പോഴും ഒരിക്കൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമരപ്രചരണ വാഹന ജാഥയിൽ അംഗമായി അനുഗമിച്ചപ്പോഴും ആ ജീവിതത്തിന്റെ അടുക്കും ചിട്ടയും കണ്ട് അത്ഭുതപ്പെടുകയും അസൂയപ്പെടുകയും ചെയ്തിട്ടുണ്ട്.സംഘടനാ പ്രവർത്തകർക്കും പൊതുപ്രവത്തകർക്കും അനുകരണീയമായ മാതൃകയായിരുന്നു സ. അടിയോടി.പെൻഷൻ പറ്റി അധികം കഴിയുന്നതിനു മുമ്പേ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയെങ്കിലും സർവ്വീസ് സംഘടനാ രംഗത്ത് അദ്ദേഹത്തിന്റെ പേർ എന്നും സജീവമായിത്തന്നെ നിലനില്ക്കും.

 


Fans on the page

Sunday, October 20, 2013

കള്ളോളം നല്ലൊരു വസ്തു......



കള്ളോളോം നല്ലൊരു വസ്തു
ഭൂലോകത്തില്ലെടി നാണീ
എള്ളോളോമുള്ളിൽ ചെന്നാൽ
ഭൂലോകം തരികിട തിത്തൈ.
തന്തേനെ തല്ലിക്കൊല്ലാം
തള്ളേടെ മണ്ട തകർക്കാം
പിള്ളേരുടെ പള്ളേമ്മേലും
ചെള്ളയ്ക്കും തീപൊള്ളിക്കാം.
പെണ്ണുങ്ങടെ മാനം കവരാം
ആണുങ്ങടെ കൂമ്പു ചതയ്ക്കാം
പോഴത്തം കൂവി നടക്കാം
പോരടാം നിഴലിൻ നേർക്കും.

ആരവിടെ? പായിട്ടോടീ?
പോരുന്നു കിടക്കാനീ ഞാൻ.
ഭൂലോകം തരികിട തിത്തൈ
ഈ ലോകം തരികിട..തി..ത്തൈ






Fans on the page

Friday, October 11, 2013

ജുഡീഷ്യൽ അന്വേഷണം


സോളാർ തട്ടിപ്പു കേസ്സിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഇടതുപക്ഷത്തെ കബ്ബളിപ്പിച്ച ഉമ്മൻ ചാണ്ടി അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറൻസ് ഏകപക്ഷീയമായി നിശ്ചയിച്ച് വീണ്ടും പറ്റിച്ചിരിക്കുന്നു.പ്രസിദ്ധീകരിക്കപ്പെട്ട ടേംസ് ഓഫ് റഫറൻസ് തങ്ങൾക്ക് സ്വീകാര്യമല്ലെന്ന് പ്രതിപക്ഷം പറയുന്നുണ്ടെങ്കിലും സർക്കാർ(എന്നുവച്ചാൽ ഉമ്മൻ ചാണ്ടി)അവരുടെ വഴിക്ക് അവർ ആഗ്രഹിക്കുന്നതു പോലെ പോകാനാണു സാദ്ധ്യത.

ജുഡിഷ്യൽ അന്വേഷണം തന്നെ യാതൊരു പ്രയോജനവും ഇല്ലാത്ത, വ്യർത്ഥവ്യായാമമാണെന്നിരിക്കേ എന്തിനാണു പ്രതിപക്ഷം ഇത്തരം ഒരു ഡിമാന്റ് മുന്നോട്ടു വച്ചതെന്നു മനസ്സിലാകുന്നില്ല.ഇന്നേവരെ ഉണ്ടായിട്ടുള്ള കാക്കത്തൊള്ളായിരം ജുഡീഷ്യൽ അന്വേഷണ കമ്മീഷനുകളിൽ ഒന്നെങ്കിലും ഏതെങ്കിലും സർക്കാർ പൂർണ്ണമായി അംഗീകരിക്കുകയോ തുടർ നടപടി കൈക്കൊള്ളുകയോ ചെയ്തതായി അറിവില്ല.പലപ്പോഴും കുറ്റവാളികളെ രക്ഷിക്കയാണു കമ്മീഷനുകൾ ചെയ്തിട്ടുള്ളത്.എം.എം.ഹസ്സൻ ഡിഗ്രിപരീക്ഷയിൽ ക്രമക്കേടു കാട്ടിയെന്ന് ആരോപണമുണ്ടായപ്പോൾ അതിനെക്കുറിച്ച് അന്വേഷിച്ച ജ. ജിനരാജൻ കമ്മീഷൻ എന്താണു ചെയ്തതെന്ന് നമ്മൾ കണ്ടതാണു.പ്രീഡിഗ്രി ബോഡ് വിരുദ്ധ സമര കാലത്ത് നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുവാൻ അന്നു മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ ഇതേ തന്ത്രം പയറ്റി നോക്കിയതാണു.ഹസ്സനു കിട്ടിയതു പോലെ ക്ലീൻ ചിറ്റ് കിട്ടുവാൻ പാകത്തിലുള്ള ഒരു അന്വേഷണ കമ്മീഷനെ അദ്ദേഹം നിയമിച്ചെങ്കിലും ആ കമ്മീഷൻ പ്രവർത്തനം തുടങ്ങും മുമ്പ് കരുണാകരന്റെ കാലാവധി കഴിഞ്ഞു പോയി.പിന്നീട് വന്ന നായനാർ സർക്കാർ ജ.കെ.കെ.നരേന്ദ്രനെ അന്വേഷണകമ്മീഷനായി നിയമിച്ചു.വളരെ വിശദമായും വിദഗ്ദ്ധമായും അന്വേഷണം നടത്തി അദ്ദേഹം സമർപ്പിച്ച റിപ്പോർട്ട് ആ സർക്കാർ ആഘോഷപൂർ വ്വം സ്വീകരിച്ചെങ്കിലും യാതൊരു തുടർ നടപടിയും കൈക്കൊണ്ടില്ല.അന്നത്തെ വിദ്യാഭ്യാസമന്ത്രി റ്റി.എം.ജേക്കബ്ബും കേരള സർവ്വകലാശാലാ പ്രൊ വൈസ്ചാൻസലറായിരുന്ന ഡോ.എ.സുകുമാരൻ നായരും  കുറ്റക്കാരാണെന്നു തെളിവുകൾ നിരത്തി കമ്മീഷൻ സ്ഥാപിച്ചിരുന്നു.പക്ഷേ അവർക്കെതിരെ ചെറുവിരലനക്കാൻ പോലും നയനാർ സർക്കാർ തയ്യാറായില്ല.അതിന്റെ ഫലമായി പിന്നീടു വന്ന  യു.ഡി.എഫ് സർക്കാരിനു സുകുമാരൻ നായരെ മഹാത്മാ ഗാന്ധി സർവ്വകലാശാലാ വൈസ്ചാൻസലർ ആയി നിയമിക്കാൻ സാധിച്ചു.ജേക്കബ് മന്ത്രിയുമായി.

ഇങ്ങനെ കാശും സമയവും മനുഷ്യാദ്ധ്വാനവും പാഴിലാക്കാൻ മാത്രം ഉതകിയ എത്ര ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടുകൾ വേണമെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയും.ഒരുപക്ഷേ കൂടുതൽ എണ്ണത്തെ കുറിച്ച് പ്രതിപക്ഷ കക്ഷികൾക്കായിരിക്കും ധാരണ ഉണ്ടാവുക. എന്നിട്ടും ഇത്തരം ഒരു അജാഗളസ്തനം വേണമെന്നു ശഠിച്ചതിന്റെ പിന്നിലെ യുക്തി തീരെ മനസ്സിലാകുന്നില്ല.ആകെപ്പാടെ ഉണ്ടാകേണ്ട ഒരു നേട്ടം, അന്വേഷണം പ്രഖ്യാപിക്കുന്നതോടെ മുഖ്യമന്ത്രി രാജി വയ്ക്കുക എന്നതാണു.അതുണ്ടാകാൻ പോകുന്നില്ല എന്നാണു ഉമ്മൻ ചാണ്ടിയുടെ ഇതുവരെയുള്ള നിലപാടിൽ നിന്നും മനസ്സിലാകുന്നത്.1957 ലെ ഇ.എം.എസ്.മന്ത്രിസഭയിലെ ഒരംഗത്തക്കുറിച്ച് അന്വേഷണം വന്നപ്പോൾ അദ്ദേഹം രാജിവച്ചില്ല എന്നു പറഞ്ഞാണു ഉമ്മൻ ചാണ്ടി രാജിവക്കാൻ വിസമ്മതിക്കുന്നത്.1957 കഴിഞ്ഞാണു 1967 എന്നും അന്നു അന്വേഷണം പ്രഖ്യാപിച്ചപ്പോൾ തന്നെ ആരോപണവിധേയരായ എം.എൻ ഉം റ്റിവി .തോമസും രാജിവച്ചു എന്നും ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കാൻ പ്രതിപക്ഷങ്ങൾ താല്പര്യം കാട്ടുന്നുമില്ല.

ടേംസ് ഓഫ് റഫറൻസ് പ്രഖ്യാപിച്ചതു വായിച്ചാൽ ,കമ്മീഷൻ ഓഫ് എൻ ക്വയറീസ് ആക്റ്റിനെയും പ്രതിപക്ഷത്തെയും ഒരുപോലെ പരിഹസിക്കുകയാണെന്നേ തോന്നൂ.പത്രക്കാരുടെ ചോദ്യങ്ങൾക്കു മുഖ്യൻ പറഞ്ഞ മറുപടിയിൽ അജ്ഞതയും ധിക്കാരവുമാണു നിഴലിച്ചത്.ആർക്കു വേണമെങ്കിലും ടേംസ് ഓഫ് റഫറൻസ് കൂട്ടിച്ചേർക്കാമത്രെ!എന്ത് അടിസ്ഥാനത്തിലാണു അദ്ദേഹം ഈ വിഡ്ഢിത്തം എഴുന്നള്ളിച്ചത്?2013 ൽ നടന്ന തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ എന്തിനാണു അഞ്ചു കൊല്ലം മുമ്പുള്ള തട്ടിപ്പിനെപറ്റിയും അന്വേഷിക്കണം എന്ന്  നിഷ്ക്കർഷിക്കുന്നത്?അധികാരത്തിലിരിക്കുമ്പോൾ എന്തു ധിക്കാരവും ഭോഷത്തവും തട്ടിമൂളിക്കാമെന്ന്  കരുതുന്നെങ്കിൽ അതു വിനാശത്തിലേക്കുള്ള കാൽ വയ്പ്പാണെന്നു പറയാതെ വയ്യ.





Fans on the page