Total Pageviews

Saturday, December 27, 2008

പിള്ള മനസ്സിലെ കള്ളം

ഒന്നാം ക്ലാസില്‍ ടീച്ചര്‍ പഠിപ്പിക്കുന്നു.ഒരു വാക്ക് എഴുതിക്കാണിക്കാന്‍ അവര്‍ ബോര്‍ഡിലേക്കു തിരിയുന്നു.ഒരക്ഷരം എഴുതിയതേ ഉള്ളു. ഒരുഗ്രന്‍ കൂവല്‍.തുടര്‍ന്ന് കൂട്ടച്ചിരി.ടീച്ചര്‍ ദേഷ്യത്തോടെ തിരിഞ്ഞു നോക്കുമ്പോള്‍ ക്ലാസ് നിശ്ശബ്ദം.ആരാണു കൂവിയതെന്ന്‍ ചോദിച്ചിട്ട് ആര്‍ക്കും ഒരു ഭാവഭേദവുമില്ല.ടീച്ചര്‍ ബോര്‍ഡിലേക്കു തിരിഞ്ഞപ്പോള്‍ വീണ്ടും കൂവല്‍.രണ്ടാമതും അവര്‍ ശിഷ്യരെ ചോദ്യം ചെയ്യുന്നു.ഒരു പ്രതികരണവുമില്ല.ഈ കലാപരിപാടി രണ്ടു പ്രാവശ്യം കൂടി ആവര്‍ത്തിച്ചു.ദേഷ്യവും സങ്കടവും
വന്ന ടീച്ചര്‍ രണ്ടും കല്പിച്ച് ഒരു ശ്രമം നടത്തി.അങ്ങനെ അഞ്ചാമത്തെ പ്രാവശ്യം കൂവാനൊരുങ്ങുമ്പോള്‍ പ്രതിയെ കൈയോടെ പിടികൂടി.

സ്വന്തം അനുഭവം പരിചയസമ്പന്നയായ ടീച്ചര്‍ പറഞ്ഞത് വിശ്വസിക്കാതെ വയ്യ.ബാലചാപല്യമാണെന്നു കരുതി സമാധാനിക്കാന്‍ അവരെ ഉപദേശിക്കുമ്പോള്‍ "പിള്ള മനസ്സില്‍ കള്ളമില്ല" എന്നപഴഞ്ചൊല്ല് വാസ്തവമല്ലെന്നു വരികയാണോ എന്നു സംശയിച്ചു.
"അച്ഛന്‍ പത്തായത്തില്‍ പോലുമില്ല" എന്നു പറഞ്ഞ പഴയ പിള്ളകളല്ല ഇപ്പോഴുള്ളത് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

സാധാരണഗതിയില്‍ ,കൂവല്‍ കേട്ടു ടീച്ചര്‍ തിരിഞ്ഞു നോക്കുമ്പോള്‍ കുറച്ചു കുട്ടികളെങ്കിലും അടക്കിപ്പിടിച്ചു ചിരിക്കുന്നുണ്ടാകും.അഥവാ അങ്ങനെ ആരെയും കണ്ടില്ലെങ്കില്‍ റ്റീച്ചറുടെ ചോദ്യം കേള്‍ക്കുമ്പോള്‍ ചിലരുടെ നോട്ടം കൊണ്ടെങ്കിലും ആരാണു വില്ലനെന്ന്‍ അറിയാന്‍ പറ്റും. ഇവിടെ ടീച്ചര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു കുഞ്ഞു പോലും സത്യം പറയാന്‍ കൂട്ടാക്കിയില്ല.
ചെറിയ ഭാവ വ്യത്യാസം പോലും ഈ പിഞ്ചുമുഖങ്ങളില്‍ കാണാനായില്ല എന്നതാണ് അമ്പരപ്പുളവാക്കുന്ന വസ്തുത.

വിവര സാങ്കേതിക വിദ്യയും ആധുനിക വിജ്ഞാനവ്യാപന സൗകര്യങ്ങളും ടിവി,സിനിമ തുടങ്ങിയവയും നമ്മുടെ ബാലമനസ്സുകളെ പരിണാമ വിധേയമാക്കിക്കൊണ്ടിരിക്കയാണോ?കുട്ടികളിലെ കുട്ടിത്തം നഷ്ടപ്പെടുകയാണോ?മൃഗങ്ങളില്‍ പോലും ചുറ്റുപാടുകള്‍ സ്വഭാവ മാറ്റം സൃഷ്ടിക്കുമ്പോള്‍ സമൂഹജീവിയായ മനുഷ്യന്റെ കുഞ്ഞിനെങ്ങനെ അതിനെ അതിജീവിക്കാന്‍ പറ്റും?



Fans on the page

Saturday, December 20, 2008

ശിഖണ്ഡിയങ്കം (വടക്കന്‍ പാട്ട്)

വെള്ളക്കുപ്പായത്തിന്‍ വീട്ടുകാരെ
തള്ളി;ച്ചുവപ്പു കുടുംബക്കാര്‍ക്ക്
നാട്ടു കുടുംബത്തിന്‍ നായകത്വം
നാട്ടുകാര്‍ നല്‍കി പോല്‍ സ്നേഹപൂര്‍വ്വം.

ശോണകുടുംബത്തിന്‍ മൂത്ത ചേകോന്‍,
ശോഷണമേശാത്ത വീറു കാരന്‍
നാട്ടു കുടുംബത്തിന്‍ നാഥനായി
വീട്ടുകാരേറെയും തുഷ്ടരായി.

നാളേറെയായിട്ടീ വന്‍ കുടുംബ-
നായക വേഷം കിനാവുകണ്ട
ഇളമുറക്കാരന്‍ ,കുറുമ്പുകാരന്‍‍
കളിയേറെക്കണ്ട കടുപ്പക്കാരന്‍
വിരുതുള്ളോന്‍, വീട്ടിന്റെ നേതൃ സ്ഥാനി
വിജയം കൊതിക്കുന്ന കൊച്ചു ചേകോന്‍,
നാഥനായ് മൂപ്പന്‍ വരാതിരിക്കാന്‍
നോക്കിയ വേല ഫലിച്ചിടാഞ്ഞ്
തോക്കിന്റെ പാത്തി തിരിച്ചു വച്ച്
പോക്കറ്റിലുണ്ട തിരുകി വച്ച്
ലാവലിന്‍ പേടി മറച്ചു വച്ച്
ലാപ് ടോപ്പ് ബാഗു വലിച്ചടച്ച്
ശിഖണ്ഡികളെത്തന്റെ മുന്നില്‍ നിര്‍ത്തി
ഒളിയങ്കം പലതും തുടങ്ങയായി.

നാഥന്റെ വിശ്വസ്ത സേവകരെ
നാടു കടത്തുന്നു കൊച്ചു ചേകോന്‍
പകരമായ് ചാരരെ വേഷം മാറ്റി
പടിയകത്താക്കുന്നു കൊച്ചു ചേകോന്‍.

നാട്ടു ഭരണം വെടിപ്പിലാക്കാന്‍
വീട്ടുകാരൊക്കയും കൂട്ടു വേണം.
വീടിന്റെ താക്കോലോ കൊച്ചു ചേകോന്‍
നേടിയെടുത്തല്ലോ തഞ്ചമായി.
ചക്കര കാട്ടീട്ടും ചമ്മട്ടി വീശീട്ടും
ചാക്കിലാക്കുന്നവന്‍ കൂറ്റുകാരെ.
വീറോടെ മൂപ്പന്റെ പിന്നില്‍ നിന്നോര്‍
കൂറു മാറുന്നല്ലോ കൂട്ടത്തോടെ.
ഒട്ടും മെരുങ്ങാത്ത കാരണോര്‍ പക്ഷത്തെ
തട്ടിപ്പുറത്താക്കി പ്പടിയടിച്ച്
കള്ളര്‍"കുലം കുത്തി ക്കൂട്ട"രെന്ന്
ചൊല്ലിത്തകര്‍ക്കുന്നു കൊച്ചു മൂപ്പന്‍.

കണ്ടവര്‍ കട്ട കുടുംബ ഭൂമി
വീണ്ടെടുത്തപ്പോള്‍ "ക്രഡിറ്റു" ചൊല്ലി
വക്കാണമായി പുലഭ്യമായി
വാക്കിലും നോക്കിലും ചീറ്റലായി.

മൂലധനത്തിന്റെ മൂടു താങ്ങാന്‍
മൂപ്പന്‍ മടിക്കുന്ന കാരണത്താല്‍
വികസനത്തിന്നു വിരുദ്ധനെന്നും
വികല വിശ്വാസത്തിനടിമയെന്നും,
വായ്പയ്ക്കും കമ്മീഷന്‍ വാങ്ങി വാഴും
വാചക വീരരേം വന്ദികളേം
കൊണ്ടു വിളിപ്പിച്ചു കാരണോരെ,
പിന്നില്‍ നിലകൊണ്ടു ചിന്ന മൂപ്പന്‍

ഭൂമിയും വൃക്കയുംകട്ടും വിറ്റും
കേമരായ് മാറിയ കൊള്ളക്കാരെ
വീട്ടിന്റെ സ്വന്തമാം ചാനലൊന്നില്‍
കേറ്റിയിരുത്തുന്നു കൂവിക്കുന്നു.

അയലത്തെ വെള്ള ക്കുടുംബക്കാരും
അരുളാനറയ്ക്കും തെറികള്‍ പോലും
കിങ്കരക്കൂട്ടത്തെ വിട്ടു വിളിപ്പിച്ചു
തങ്കാര്യം കാട്ടുന്നു കൊച്ചു മൂപ്പന്‍.

പതിനെട്ടടവും പയറ്റിയിട്ടും
പൂഴിക്കടകനും നോക്കിയിട്ടും,
വെട്ടും തടയും മറിച്ചു തട്ടും
വെട്ടിനിരത്തലും കുന്തമേറും
കുതികാലു വെട്ടും കഴുത്തു വെട്ടും
ചതിയു,മൊളിയമ്പു കൊണ്ടു കുത്തും
ഒട്ടേറെക്കണ്ടവന്‍ മൂത്ത ചേകോന്‍
ഒട്ടുമേ കൂസുന്നില്ലെന്നറിഞ്ഞ്,
നാട്ടു കുടുംബത്തിന്‍ നാഥവേഷം
വിട്ടു കളിയ്ക്കില്ല എന്നറിഞ്ഞ്,
തിളയ്ക്കുമരിശത്താല്‍ കൊച്ചു ചേകോന്‍
ഒളിയങ്കോം തെളിയങ്കോമൊത്തു ചേര്‍ത്ത്
വെളിവില്ലാമട്ടില്‍ കുതിയ്ക്കയായി
തെളിവില്ലാത്തനുചരര്‍ക്കൊപ്പമായി.

ചേരുന്നു ചോപ്പന്‍ കുടുംബയോഗം
ചാര്‍ത്തുന്നു മൂപ്പനു മേലേ കുറ്റം:
"ചോപ്പന്‍ കുടുംബം മുടിക്കുവാനായ്
മൂപ്പനുപജാപം ചെയ്യുന്നെ"ന്ന്,
പണ്ടു താന്‍ കേറ്റിയ ചാരന്മാരെ-
ക്കൊണ്ടു പറയിച്ചു കൊച്ചു ചേകോന്‍.

നാട്ടു കുടുംബത്തിന്‍ നായകത്വം
പെട്ടെന്നു മൂപ്പനില്‍ നിന്നു മാറ്റാന്‍
യോജിച്ചൊരേമട്ടില്‍ ശങ്കയെന്യേ
യോഗത്തിലേവരും ചൊന്ന കാര്യം
അങ്ങു വടക്കുള്ള വല്യപ്പനെ
ചെന്നു ധരിപ്പിക്കാനോട്ടമായി.

കേറിയ നാള്‍ മുതല്‍ക്കിന്നേവരെ
കൂറൊള്ള വാക്കൊന്നുരച്ചിടാതെ
നേരിയ സ്വസ്ഥത നല്‍കിടാതെ
കാര്‍ന്നോരെയിട്ടു പെടുത്തും പാട്
കണ്ടു മനം വിണ്ട നല്ല മാളോര്‍
ചോദിപ്പൂ: "പണ്ടൊരു പാവത്താനാം-
വെള്ളക്കുടുംബത്തിന്‍ മൂപ്പനാരെ
വെള്ളം കുടിപ്പിച്ച തന്തേം മോനേം
പിന്നിലാക്കീടാനോ ചിന്നച്ചേകോന്‍
പിന്നെയും കച്ച മുറുക്കി നില്പൂ? "

ചോപ്പന്‍ കുടുംബം വളര്‍ത്തുവാനായ്,
ലാത്തിക്കടിയേറ്റു മണ്ടകീറി,
തോക്കിനിരയായി നെഞ്ചു പൊട്ടി,
രക്ത സാക്ഷിത്വം വരിച്ചവര്‍ തന്‍,
ചങ്കില്‍ വെടിയുണ്ട കേറുമ്പൊഴും
ഇങ്ക്വിലാബ് വീറില്‍ വിളിച്ചവര്‍ തന്‍,
സ്മൃതി മണ്ഡപത്തിന്റെയുള്ളില്‍ നിന്നും
അതി രൂക്ഷം പൊങ്ങുന്നീ തപ്തവാക്യം:
"ചേരി തിരിഞ്ഞും കെണിയൊരുക്കീം
പാര പണിഞ്ഞും കൊല വിളിച്ചും
നിങ്ങള്‍ നടത്തുന്ന പുത്തനങ്കം
ഞങ്ങളെ കൊല്ലുന്നു വീണ്ടും വീണ്ടും."

"തമ്മിലടിച്ചും തലയറുത്തും
കുമ്മിയടിച്ചും തെറി വിളിച്ചും
ചക്കളത്തിപ്പോര്‍ നടത്താനല്ല
ഇക്കുടുംബത്തിന്റെ താക്കോലെല്ലാം
നിങ്ങള്‍ക്കടിയറ വച്ചു ഞങ്ങള്‍;"
നീറും മനസ്സാലുരപ്പു നാട്ടാര്‍.

ശോണകുടുംബത്തിന്‍ നന്മയോര്‍ത്ത്
ശോണിതം ചിന്തുന്ന നിസ്വ വര്‍ ഗ്ഗോം
താക്കീതുറങ്ങുമീ വാക്കു തന്നെ
ഏറ്റു ചൊല്ലുന്നല്ലോ ഖേദമോടെ.



Fans on the page

Monday, December 15, 2008

കെ.പി.അപ്പനു പ്രണാമം

സാഹിത്യ വിമര്‍ശനത്തിനു പുതിയ മാനങ്ങള്‍ നല്‍കിയ പ്രതിഭാശാലിയാണ് ഇന്ന് അന്തരിച്ച കെ പി അപ്പന്‍.അതുല്യനായ ഈ അദ്ധ്യാപകന്റെ തൂലികയില്‍ നിന്നും പിറവിയെടുത്ത ഓരോ കൃതിയും ഓരോ തരത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നവയാണ്.
വിമര്‍ശനത്തെ സര്‍ഗ്ഗസാഹിത്യത്തിനു സമമായി ഉയര്‍ത്തുവാന്‍ അദ്ദേഹത്തോളം സാധിച്ചവര്‍ അധികമില്ല.മിഴിവും ചടുലതയും നിറയുന്ന അസാധാരണ ശൈലിയിലൂടെ ഒരു കാലഘട്ടത്തിലെ യൗവന ഹൃദയത്തെ ഒന്നാകെ അപ്പന്‍ സാര്‍ വശീകരിച്ചു.

ക്ഷോഭിക്കുന്നവരുടെ സുവിശേഷം,തിരസ്ക്കാരം,മാറുന്ന മലയാള നോവല്‍,കലഹവും വിശ്വാസവും,വരകളും വര്‍ണ്ണങ്ങളും,
ബൈബിള്‍:വെളിച്ചത്തിന്റെ കവചം,സമയപ്രവാഹവും സാഹിത്യകലയും,പേനയുടെ സമര മുഖങ്ങള്‍,തുടങ്ങിയ കൃതികളെല്ലാം
ഒന്നിനൊന്നു വ്യത്യസ്തങ്ങളാണ്.അദ്ദേഹത്തിന്റെ എല്ലാ സൃഷ്ടികളും ഒരര്‍ത്ഥത്തില്‍ നിലവിലുള്ള വീക്ഷണങ്ങളോടുള്ള കലഹങ്ങളായിരുന്നു.

ഒരു ക്ലിക്കിലും പെടാതെ അദ്ധ്യാപനവും സാഹിത്യ രചനയും മാത്രം കൊണ്ടു നടന്ന അപൂര്‍വ്വവ്യക്തിത്വമാണ് നമ്മളെ വിട്ടുപോയത്.'സമയപ്രവാഹത്തെ സാഹിത്യകല'യോടു ബന്ധിപ്പിച്ച സാഹിത്യാചാര്യനും കാലപ്രവാഹത്തില്‍ അമര്ന്നുപോയി.
വിലമതിക്കാനാകാത്ത സമ്പത്ത് വരും തലമുറയ്ക് അവശേഷിപ്പിച്ചിട്ടാണ് കടന്നു പോയതെങ്കിലും വേര്‍പാട് വേര്‍പാടുതന്നെയാണ്.
അദ്ദേഹത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത പരിഹരിക്കാനാവത്തതും.ആധുനിക വിമര്‍ശനത്തിന്റെ ഈ അപ്പോസ്തലന്റെ സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍.



Fans on the page

Tuesday, December 9, 2008

ചില ഭാഷാ പ്രശ്നങ്ങള്‍

കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന് അങ്ങനെ പേരിട്ടതിനെ ചൊല്ലി വിവാദമുണ്ടായപ്പോള്‍ ഡയറക്ടറായിരുന്ന എന്‍ വി കൃഷ്ണവാര്യര്‍ പ്രതികരിച്ചത് ഇന്‍സ്ടിട്യൂട്ടിന്റെ ഉദ്ദേശ്യം ആ പേരില്‍ തന്നെയുണ്ടെന്നു വിശദീകരിച്ചുകൊണ്ടാണ്.ഭാഷാ കേന്ദ്രം, ഭാഷാസ്ഥാപനം എന്നിങ്ങനെ മലയാളത്തിലോ ലാംഗ്വേജ് ഇന്‍സ്റ്റിട്യൂട്ടെന്ന്‍ ഇംഗ്ലീഷിലോ എഴുതാന്‍ വാക്കുകളില്ലാഞ്ഞല്ല സങ്കരഭാഷ അവലംബിച്ചതെന്നും കൂടി അദ്ദേഹം പറഞ്ഞു.

സംസ്കതത്തില്‍ നിന്നും പല വാക്കുകളും പ്രയോഗങ്ങളും കടമെടുത്തതു പോലെ ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ നിന്നും പലതും സ്വീകരിച്ചു മലയാളത്തെ വളര്‍ത്തുകയെന്ന ലക്ഷ്യം പേരില്‍ തന്നെ ഉള്‍ക്കൊള്ളിച്ച ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന് ആ ലക്ഷ്യം പൂര്‍ണ്ണമായും നിറവേറ്റാന്‍ കഴിഞ്ഞോ എന്നു സംശയമുണ്ട്. മാത്രമല്ല ഓക്സിഡേഷന്‍ ഓക്സീകരണമാക്കിയും ബോയിലിങ് പോയിന്റിനെ ഖ്വതനാങ്കമാക്കിയും മറ്റും അസുഖകരമായ ചില പ്രയോഗങ്ങളാല്‍ ഭാഷാസ്നേഹികളുടെ എതിര്‍പ്പ്ക്ഷണിച്ചു വരുത്തുകയും ചെയ്തു.
അതുകൊണ്ടാണ് പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ കഴിയാതെ പോയത്.

ഭാഷാ ഇന്‍സ്റ്റിട്യൂട്ടിനു പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ പലതും ബ്ലോഗുകളില്‍ വിജയകരമായി നിര്‍വ്വഹിക്കപ്പെടുന്നുണ്ട്.പല പുതിയ പദങ്ങളും പ്രയോഗങ്ങളും അവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.മിക്കവയും പ്രയോജനകരവും സൗകര്യപ്രദവും, അതുകൊണ്ടുതന്നെ ഉപയോഗക്ഷമവുമാണ്.ബ്ലോഗ് മാദ്ധ്യമത്തെ പൊതുവെ സൂചിപ്പിക്കുന്ന 'ബൂലോകം' ഏറ്റവും നല്ല ഉദാഹരണം.
പോസ്റ്റ് ചെയ്യുക എന്നതിനു പകരം പോസ്റ്റുക എന്നെഴുതുന്നത് ബൂലോകത്ത് പതിവായിരിക്കുന്നു.ഒപ്പിട്ടു എന്നതിന് ഒപ്പി തുടങ്ങിയ പലതും ബൂലോകം അംഗീകരിച്ചിരിക്കുന്നു.

പണ്ട് കോളേജ് ക്ലാസുകളില്‍ വച്ച് ഇത്തരം സാദ്ധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ ചില കുനുഷ്ട് ചോദ്യങ്ങളിറക്കി അദ്ധ്യപകര്‍ ഞങ്ങളെ ക്ഷീണിപ്പിച്ചിട്ടുണ്ട്.'പോസ്റ്റി' പോലെ 'വര്‍ക്ക് ' ചെയ്തു എന്ന് എങ്ങനെയാണു പറയുന്നതെന്നാണ് ഒരു ചോദ്യം.അതു പോലെ 'ടൂര്‍'പോയി എന്നതിനു പകരം 'ടൂര്‍'ന്റെ ഭാവി,വര്‍ത്തമാന ,ഭൂത കാലങ്ങള്‍ എങ്ങനെ ?ഗ്രാമ്യമെന്നു തോന്നുന്ന അത്തരം പ്രയോഗങ്ങള്‍ വേണ്ടെന്നു വച്ചാല്‍ പോരെ എന്നു ചോദിച്ചാല്‍ സാറന്മാര്‍ക്കു സമ്മതമല്ലായിരുന്നു.അദ്ധ്യാപകര്‍
അനുവദിച്ചിരുന്നില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ വാമൊഴിയില്‍ ഇതെല്ലാം പ്രയോഗിക്കുമായിരുന്നു.

അന്ന് സര്‍വ്വസാധാരണമായി കാമ്പസ്സുകളില്‍ ഉപയോഗിച്ചു വന്ന ഒരു പ്രയോഗമാണ് "അണ്‍സഹിക്കബിള്‍".വ്യാകരണ നിയമങ്ങള്‍ നോക്കുമ്പോള്‍ വികലമായി തോന്നിയാലും ആശയം വേഗത്തില്‍ സംവേദനം ചെയ്യാന്‍ കഴിയുന്ന ഇത്തരം പ്രയോഗങ്ങള്‍ക്കു സാധുത നല്‍കേണ്ടതാണ്.ഇങ്ങനെ 'അബിള്‍' പ്രത്യയം ചേര്‍ത്ത് പല വാക്കുകള്‍ക്കും പുതിയ അര്‍ത്ഥം നല്‍കാന്‍ കഴിയും.വായിക്കബിള്‍, കേള്‍ക്കബിള്‍ എന്നിങ്ങനെ പലതും.ഇംഗ്ലീഷ് മട്ടില്‍ ബഹുവചനം നിര്‍മ്മിക്കുകയാണ് മറ്റൊരു രീതി.പഴയ മണിപ്രവാള കാലഘട്ടം പോലെ പുതിയ മംഗ്ലീഷ് കാലഘട്ടം മലയാളത്തിനു വന്നുചേര്‍ന്നോ എന്ന് ചോദിച്ചേക്കാം. മണിപ്രവാള ഘട്ടം നേട്ടമേ ഭാഷയ്ക്ക് ഉണ്ടാക്കിയിട്ടുള്ളു.അപ്പോള്‍ മംഗ്ലീഷ് കാലവും ഭാഷയ്ക്ക് ഗുണം ചെയ്യുമെന്നു വിശ്വസിക്കാം.

ചാറ്റിങ്ങും ഇ മെയലിങ്ങും പതിവായപ്പോള്‍ ചുരുക്കെഴുത്തും സൂത്രപ്പണികളും ഇംഗ്ലീഷിലെഴുത്ത് എളുപ്പമാക്കി.മലയാളത്തിലും ഈ രീതി അവലംബിക്കാവുന്നതേ ഉള്ളൂ.അതിന് മറ്റു ഭാഷകുളുടെ സഹായം തേടുന്നതില്‍ തെറ്റില്ല.

മരിക്കുക എന്നതിന് ചാകുക എന്നാണ് അര്‍ത്ഥം.പക്ഷേ മരണം എന്ന നാമരൂപത്തിനു സമാനമായി "ചാക്ക് "എന്നു സാധാരണ പ്രയോഗിക്കാറില്ല."ചാക്കാല" യാണ് പതിവ്.എന്നാല്‍,
"ആക്കു ബുദ്ധി കലരുന്ന പോറ്റിമാര്‍
'ചാക്കു' നല്‍കി നൃപതിക്കു നഞ്ഞിനാല്‍" എന്ന് മഹാകവി ഉള്ളൂര്‍ 'ഉമാകേരള'ത്തില്‍ പ്രയോഗിച്ചിരിക്കുന്നതു കണ്ടപ്പോള്‍,
ചാക്കാല പോലെ "ചാക്കും" മരണത്തിനു പകരമായി ഉപയോഗിക്കാമെന്നു മനസ്സിലായി.വാല്‍മീകി രാമായണം തര്‍ജ്ജമ(കിഷ്ക്കിന്ധാ കാണ്ഡം)യില്‍ മഹാകവി വള്ളത്തോളും ഇതേ അര്‍ത്ഥത്തില്‍ "ചാക്ക് " പ്രയോഗിച്ചിട്ടുണ്ട്.മഹാകവികള്‍ക്ക് ഇത്തരം
സ്വാതന്ത്ര്യമാകാമെങ്കില്‍ വായനക്കാരായ നമുക്കും അല്പസ്വല്പം സ്വാതന്ത്ര്യം എടുത്തു കൂടേ? കവികള്‍ പ്രാസം ഒപ്പിക്കാനാണ് ഈ പരാക്രമം കാണിക്കുന്നതെങ്കില്‍ നമ്മള്‍ സ്വാതന്ത്ര്യമെടുക്കുന്നത് ആശയം വെളിവാക്കാനാണെന്നു മാത്രം.ഭാഷയ്ക്കു ഗുണകരമാകുമെങ്കില്‍ ഇങ്ങനെ കാട്ടുന്ന സ്വാതന്ത്ര്യം നല്ലതല്ലേ?




Fans on the page

Wednesday, December 3, 2008

ചാനലുകള്‍ക്ക് പേയിളകിയപ്പോള്‍

രണ്ടു മൂന്നു ദിവസങ്ങള്‍ക്കു മുമ്പ് ചില ദേശീയ,പ്രാദേശിക റ്റി വി ചാനലുകള്‍ക്ക് പേയിളകുകയും പലരെയും കടിക്കുകയും ചെയ്തു.ചാനലുകളുടെ കടിയേറ്റ പത്രങ്ങളും ചാനലുകളുടെ അതേ സ്വഭാവം കാണിക്കുകയുമുണ്ടായി.ചാനല്‍,പത്ര ദംശനമേറ്റ ആളുകളും രോഗം മൂര്‍ച്ഛിച്ച് അവയെപ്പോലെ പെരുമാറി.കേരളത്തിലെ മുഖ്യമന്ത്രിയുടെ നേര്‍ക്കാണ് പേവിഷ ബാധയേറ്റവരെല്ലാം പാഞ്ഞടുത്തത്.

വലിയൊരു വിഭാഗം ബ്ലോഗര്‍മാര്‍ക്കും വിഷബാധയേറ്റു.അവര്‍ മാരകമായ രീതിയില്‍ മുഖ്യമന്ത്രിയെ മുറിവേല്പിച്ചു . കടിക്കുകയും മാന്തുകയും മാത്രമല്ല സഭ്യമല്ലാത്ത തരത്തില്‍ പിച്ചും പേയും പറയുകയുമുണ്ടായി.

കണ്ടകശനി,ഗുപ്തന്‍,വിന്‍സ്,ബര്‍ളിത്തരങ്ങള്‍,കറുത്തേടം(karuthedum),ഒരു ദേശാഭിമാനി,സ്വ.ലേ, പാര്‍പ്പിടം(paarppidam),മാരീചന്‍,Tince Alapura ശിക്കാരിശംഭു, എന്നിവര്‍ക്കാണ് (ഞെക്കി കക്ഷികളെ കണ്ടെത്തുന്ന സൂത്രപ്പണി അറിയാത്തതിനാലാണ് എഴുതുന്നത്.ക്ഷമി)അസുഖം കലശലായി പിടിപെട്ടതായി കണ്ടെത്തിയിട്ടുള്ളത്.ഏതാനും നാള്‍ മുമ്പ് ചാനലുകളെ ശവം തീനികളെന്നു വിളിച്ചവരും ഇക്കൂട്ടത്തില്‍ പെടും.

ചാനല്‍ പേപ്പട്ടികളുടെ കടിയേറ്റ മനുഷ്യര്‍ വേറെയുമുണ്ട്.പക്ഷേ ബ്ലോഗ് വഴി വിഷം വമിപ്പിച്ചവരെക്കുറിച്ചു മാത്രമേ ഇവിടെ സൂചിപ്പിക്കുന്നുള്ളു.ചാനലുകള്‍ മുഖ്യനെ കടിച്ചു കീറുന്നതു കണ്ടപ്പോള്‍ അതിനേക്കാള്‍ ശൗര്യത്തോടും ആവേശത്തോടും കൂടിയാണ് ഈ ബ്ലോഗര്‍ മാന്യന്മാര്‍ പലരും അദ്ദേഹത്തെ ആക്രമിച്ചത് .അച്യുതാനന്ദനെതിരെ മനസ്സിലുണ്ടായിരുന്ന വിദ്വേഷം മുഴുവന്‍
പ്രകടിപ്പിക്കാന്‍ ഈ അവസരം മിക്കവരും പ്രയോജനപ്പെടുത്തി.അശ്ലീലമയവും അസഭ്യപൂര്‍ണ്ണവും സംസ്കാര രഹിതവുമായ ഭാഷയാണ് "പഠിപ്പില്ലാത്ത"ഈ വയോധികനു നേരേ ഏറെപ്പേരും പ്രയോഗിച്ചത്.

മുഖ്യമന്ത്രി നടത്തിയ ഒരു പരാമര്‍ശത്തെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ദൃശ്യമാദ്ധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നു, ആക്ഷേപിതനെന്ന് ചിത്രീകരിക്കപ്പെട്ട വ്യക്തി (ഉണ്ണികൃഷ്ണന്‍)തന്നെ സംശയത്തിനിട നല്‍കാത്തവിധം പറഞ്ഞിരിക്കുന്നു. ഗര്‍ഹണീയമായ വിധത്തില്‍ ഒരു മനുഷ്യനെ തേജോവധം ചെയ്തത് അടിസ്ഥാനരഹിമായ ആരോപണങ്ങളുന്നയിച്ചായിരുന്നു എന്ന് സാരം.

ശ്രീ ഉണ്ണികൃഷ്ണന്‍ നടത്തിയ കുത്തിവയ്പ്പോടെ ചാനലുകളുടെ പേയിളക്കം ശമിക്കുമെന്നാണ് ലക്ഷണം കണ്ടിട്ടു തോന്നുന്നത്. വിഷമേറ്റ ബ്ലോഗര്‍മാരുള്‍പ്പെടെയുള്ളവര്‍ക്കും പരിപൂര്‍ണ്ണ സുഖം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.

പിന്‍ കുറിപ്പ്: ''പേപ്പട്ടി''പ്രയോഗം ചാനലുകാര്ക്കു മാത്രം ബാധകം.



Fans on the page

Sunday, November 30, 2008

വി. പി .സിംഗ്

താന്‍ വിശ്വസിച്ച ആദര്‍ശങ്ങള്‍ക്കു വേണ്ടി അധികാരക്കസേര ഉപേക്ഷിക്കേണ്ടി വന്ന ഒറ്റ പ്രധാനമന്ത്രിയേ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളു;-നവംബര്‍ 27 ന് അന്തരിച്ച വി പി സിംഗ് എന്ന വിശ്വനാഥ് പ്രതാപ് സിംഗ്.1989 ല്‍ രണ്ടാമത്തെ കോണ്‍ഗ്രസേതര മന്ത്രിസഭയൂടെ തലവനായി അധികാരത്തിലെത്തിയ അദ്ദേഹത്തിന് റബ്ബര്‍ നെട്ടെല്ലും പ്ലാസ്റ്റിക് മനസ്സാക്ഷിയുമാണുണ്ടായിരുന്നതെങ്കില്‍ അഞ്ചു വര്‍ഷവും ഇന്ദ്രപ്രസ്ഥം വാഴാമായിരുന്നു.

ഇടതു പക്ഷ കക്ഷികളും ബിജെപിയും പിന്തുണച്ചതു കൊണ്ടാണ് ജനതാ ദള്‍ പാര്‍ട്ടിക്കാരനായ വി.പി.സിംഗിന് പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞത്.അഴിമതിയും അധികാര ഭ്രാന്തും കൊണ്ടു ജീര്‍ണ്ണിച്ച കോണ്‍ഗ്രസ്സിനോടു വിട പറഞ്ഞ് ജനതാദള്‍ പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ അദ്ദേഹം സ്വപ്നം കണ്ടത് സംശുദ്ധമായ രാഷ്ട്രീയവും സംശുദ്ധഭരണവുമായിരുന്നു.അധികാരം കൈയില്‍ കിട്ടിയപ്പോള്‍ സ്വപ്നം യഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹം ശ്രമിച്ചു.തീര്‍ത്തും ഭിന്നമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടായിരുന്ന ഘടക
കക്ഷികളുടെയും പിന്തുണക്കാരുടെയും ലക്ഷ്യം വേറെ ആയിരുന്നു.

സാമൂഹിക നീതി ഉറപ്പാക്കുന്ന മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ബി ജെപി അവരുടെ തനിനിറം കാട്ടി.ഹിന്ദുത്വം എന്നാല്‍ സവര്‍ണ്ണ ഹിന്ദുത്വം ആണെന്നും അതില്‍ പിന്നോക്കക്കാരനും ദളിതനും പെടില്ല എന്നും ബിജെപിയും വിശ്വഹിന്ദുക്കളും പരിവാരങ്ങളും മണ്ഡല്‍കമ്മീഷന്‍ ശുപാര്‍ശയ്ക്കെതിരെ നിലകൊണ്ടതോടെ വ്യക്തമായി.നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനമല്ല അയോദ്ധ്യയില്‍ ശ്രീരാമനു ക്ഷേത്രം നിര്‍മ്മിക്കലാണ് അടിയന്തിര കര്‍മ്മമെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തി.അയോദ്ധ്യയില്‍ എവിടെയെങ്കിലും പോരാ ബാബറി മസ് ജിദ് പൊളിച്ചിട്ട് അവിടെത്തന്നെ അമ്പലം പണിഞ്ഞാലേ ഇഷ്ടദൈവം പ്രീതനാകൂ എന്നും അവര്‍ക്കു വെളിപാടുണ്ടായി.അങ്ങനെ ദശരഥന്റെ മകനു വേണ്ടി അദ്വാനി ഏകരഥ യാത്ര തുടങ്ങി.

ഉദ്ദേശ്യം വളരെ പ്രകടമായിരുന്നു:മണ്ഡല്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മന്ത്രിസഭയെ തള്ളിയിടുക.അതിന്റെ മുന്നൊരുക്കമായി വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കുക.പക്ഷേ തേരോട്ടം ബീഹാറില്‍ വച്ച് ലാലുപ്രസാദ് യാദവ് തടഞ്ഞു.അതോടെ ബിജെപി പിന്തുണ പിന്‍ വലിച്ചു.11 മാസം മാത്രം പ്രായമുള്ള വി.പി .സിംഗ് മന്ത്രിസഭ നിലം പതിച്ചു.

1990 ആഗസ്റ്റില്‍ മണ്ഡല്‍കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കാന്‍ തീരുമാനിച്ചതോടെ വിപി സിംഗിനെതിരെ യുദ്ധം തുടങ്ങിയിരുന്നു. അവശജന വിഭാഗങ്ങളെ എന്നും അധികാരത്തിന്റെ അകത്തളങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ആഗ്രഹിച്ച സവര്‍ണ്ണ,സമ്പന്ന വര്‍ഗ്ഗം സിംഗിനെതിരെ തെരുവിലിറങ്ങി.ഈ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥി യുവജന സമൂഹത്തെ അവര്‍ അതിന് ആയുധമാക്കി.സമരം കണ്ടു നിന്ന നിരപരാധികളുടെമേല്‍ പെട്രോളൊഴിച്ചു കത്തിച്ച് രക്തസാക്ഷികളെ സൃഷ്ടിച്ചു.

അധികാരക്കസേരകളിട്ട് അമ്മാനമാടിയിരുന്ന കുത്തകപ്പത്രങ്ങളിലെ കൂലിയെഴുത്തുകാര്‍ പ്രധാനമന്ത്രിയെ തേജോവധം ചെയ്യാന്‍ മുഴുവന്‍ സമയവും വിനിയോഗിച്ചു.മാദ്ധ്യമ ലോകത്തെ മുടിചൂടാമന്നനായിരുന്ന ഒരു മാന്യന് ഉപകാരസ്മരണയായി, പിന്നീടു വന്ന ബിജെപി മന്ത്രി സഭയില്‍ കാബിനറ്റ് മന്ത്രി പദവി തന്നെ ലഭിച്ചു.വിറ്റുതുലയ്ക്കല്‍ വകുപ്പു മന്ത്രിയായ ഇദ്ദേഹം രാജ്യത്തെ തന്നെ വില്ക്കുന്നതാണ് പിന്നീടു നമ്മള്‍ കണ്ടത്.കേരളത്തിലെ ഒരു പത്രമുത്തശ്ശി വിപി സിംഗിന് ഭ്രാന്താണെന്നു വരെ എഴുതിപ്പിടിപ്പിച്ചു. ഇത്രയൊക്കെയായിട്ടും തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.മണ്ഡലിന്റെ ശുപാര്‍ശ നടപ്പാക്കുക തന്നെ ചെയ്തു.

വിപി സിംഗ് പ്രധാനമന്ത്രിയായി ഭരിച്ചത് പതിനൊന്നു മാസം മാത്രം.പക്ഷേ പതിനൊന്നു കൊല്ലം ഭരിച്ചവരേക്കാള്‍ തന്റെ ഭരണകാലം അര്‍ത്ഥവത്താക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.മണ്ഡല്‍ ശുപാര്‍ശ നടപ്പാക്കതിരുന്നാല്‍ മതിയായിരുന്നു.അല്ലെങ്കില്‍ അദ്വാനി പള്ളി തകര്‍ക്കാന്‍ തുടങ്ങുമ്പോള്‍ കണ്ണടച്ചാല്‍ മതിയായിരുന്നു. (അതാണല്ലോ നരസിംഹറാവു ചെയ്തത് !)
എങ്കില്‍ സിംഗിന് അഞ്ചല്ല പത്തു കൊല്ലവും ഭരിക്കാമായിരുന്നു.തനിക്കോ തന്റെ കുടുംബക്കാര്‍ക്കോ സമുദായക്കാര്‍ക്കോ പാര്‍ട്ടിക്കാര്‍ക്കോ പ്രത്യേക നേട്ടമുണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ല അപവാദങ്ങളും ശകാരങ്ങളും കേട്ടതും സ്ഥാനം നഷ്ടപ്പെടുത്തിയതും.

തനിക്കു മുമ്പ് ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയ ആരും ചെയ്യാന്‍ ധൈര്യപ്പെടാത്ത നപടിയാണ് വിപി സിംഗ് സ്വീകരിച്ചത്.സ്വാതന്ത്ര്യം കിട്ടി അര നൂറ്റാണ്ടാകാറയിട്ടും ഭരണയന്ത്രത്തിന്റെ ഏഴയലത്ത് അടുപ്പിക്കാതിരുന്ന ഒരു വലിയ ജനസമൂഹത്തെ അതിന്റെ ഭാഗമാക്കി മാറ്റാന്‍ തീരുമാനിച്ചു.1930കളില്‍ രാജഭരണ കാലത്തു തന്നെ കേരളത്തിലും മൈസൂറിലും മറ്റും പിന്നോക്കക്കാര്‍ക്ക് സര്‍ക്കരുദ്യോഗങ്ങളില്‍ കിട്ടിയിരുന്ന ആനുകൂല്യം, സ്വതന്ത്ര,പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയ ഇന്ത്യയുടെ ഗവണ്മെന്റ് ജോലികളില്‍ ലഭിച്ചിരുന്നില്ല.സോഷ്യലിസം പ്രസംഗിച്ച ജവഹര്‍ലാല്‍ നെഹ്രു മുതല്‍ ഹൈടെക് ഭരണത്തിന്റെ വക്താവായ രാജീവ് ഗാന്ധി വരെയുള്ള പ്രധാന മന്ത്രിമാരാരും ഈ നീതി കേടിനു പരിഹാരം കാണാന്‍ ധൈര്യം കാട്ടിയില്ല.പിന്നോക്ക വിഭാഗങ്ങളുടെ അവശതയെക്കുറിച്ച് അന്വേഷിക്കുവാന്‍ ഒരു കമ്മീഷനെ നിയമിക്കാന്‍ പോലും മാറിമാറി അധികാരത്തില്‍ വന്നകോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ തയ്യാറായില്ല.1979 ല്‍ മൊറാര്‍ജി ദേശായി സര്‍ക്കാരാണ് മണ്ഡല്‍ കമ്മീഷനെ നിയമിച്ചതു തന്നെ.റിപ്പോര്‍ട്ടു കിട്ടിയതിനു ശേഷം ഭരണത്തിലെത്തിയ കോണ്‍ഗ്രസ്സ് സര്‍ക്കാരുകളാകട്ടെ അതിന്മേല്‍
അടയിരിക്കുകയാണ് ചെയ്തത്.

ഉദ്യോഗ സംവരണം എന്ന കേവല നേട്ടത്തിനപ്പുറം നിഷേധിക്കപ്പെട്ട സാമൂഹിക നീതി നടപ്പാക്കുക എന്ന വിശാല ലക്ഷ്യമായിരുന്നു വിപി .സിംഗിനുണ്ടായിരുന്നത്. പ്രലോഭനങ്ങള്‍ക്കും പ്രതിബന്ധങ്ങള്‍ക്കും അദ്ദേഹത്തെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധിച്ചില്ല. മറ്റ് ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും കവിയും ചിത്രകാരനും കൂടിയായ ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്നത് അതാണ്.1997ല്‍ തനിക്കു വച്ചു നീട്ടിയ പ്രധാനമന്ത്രി പദം സന്തോഷപൂര്‍ വ്വം തിരസ്കരിച്ച് അധികാരത്തിന്റെ പ്രലോഭനത്തില്‍ താന്‍ വീഴില്ലെന്ന് ഒരിക്കല്‍ കൂടി അദ്ദേഹം തെളിയിച്ചു. കുഴിയിലേക്കു കാലും നീട്ടിയിരിക്കുമ്പോഴും മന്ത്രിക്കസേരയില്‍ കണ്ണും നട്ട് നെടുവീര്‍പ്പിടുകയും സൃഗാലതന്ത്രങ്ങള്‍ പയറ്റുകയും ചെയ്യുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അശ്ലീലജന്മങ്ങളു
മായി താരതമ്യപ്പെടുത്തുമ്പോഴേ വിപി സിംഗിന്റെ മരണത്തോടെ നമുക്കു നഷ്ടപ്പെട്ടതെന്തെന്ന്മനസ്സിലാകൂ.


Fans on the page

Thursday, November 27, 2008

തെരഞ്ഞെടുപ്പു ഡ്യൂട്ടി തമാശകള്‍..(1) 'അങ്ങനെയും വിളിക്കും'

വോട്ടിങ് യന്ത്രവും ഫോട്ടോ പതിച്ച വോട്ടര്‍ പട്ടികയും തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചു തുടങ്ങുന്നതിനു മുമ്പു നടന്നതാണ്.

തിരുവനന്തപുരം നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ പെട്ട ഒരു പോളിങ് ബൂത്ത്. ഉച്ച തിരിഞ്ഞതേഉള്ളൂ.പോളിങ് പൊതുവേ മന്ദഗതിയില്‍.സ്ഥാനാര്‍ത്ഥികളില്‍ ആരോ നല്‍കിയ സ്ലിപ്പ് ഒരു വോട്ടര്‍ ഒന്നാം പോളിങ് ഓഫീസറുടെ കൈയില്‍ കൊടുക്കുന്നു.
"സുരേഷ് കുമാര്‍ " ഒന്നാം പോളിങ് ഓഫീസര്‍ നീട്ടിവിളിച്ചു.ഉടന്‍ തന്നെ ഒന്നിലധികം സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ എതിര്‍പ്പുമായി എഴുന്നേറ്റു.

"ഇതു കള്ളവോട്ടാണ്. ഇയാള്‍ സുരേഷ് കുമാറല്ല." അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.ഇതിനിടെ ഒരേജന്റ് "ഞാന്‍ ചലഞ്ച് ചെയ്യുന്നു എന്ന് പറഞ്ഞ് അതിനുള്ള ഫീസുമായി പ്രിസൈഡിങ് ഓഫീസറെ സമീപിച്ചു. അദ്ദേഹം വോട്ടറോടു ചോദിച്ചു:"നിങ്ങടെ പേരെന്താ?" അല്പം പോലും താമസിക്കാതെ "സുരേഷ് കുമാര്‍ " എന്ന് അയാള്‍ ആവര്‍ത്തിച്ചു.അല്ല; അല്ല എന്ന് ഏജന്റുമാരുടെ കോറസ് .

"നിങ്ങളുടെ അച്ഛന്റെ പേര്?" പ്രിസൈഡിങ് ഓഫീസറുടെ ചോദ്യം കേട്ടുണ്ടായ പരുങ്ങല്‍ മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് അയാള്‍ പറഞ്ഞു:"ഭാസ്കരന്‍ നായര്‍"."സുരേഷ് കുമാറിന്റെ അച്ഛന്‍ ഭാസ്ക്കരന്‍ നായരല്ല."-എന്ന് ഏജന്റുമാര്‍ ബഹളം വച്ചു പ്രിസൈഡിങ്
ഓഫീസര്‍ വോട്ടേഴ്സ് ലിസ്റ്റ് പരിശോധിച്ചു.അദ്ദേഹം വോട്ടറോടു: "മാധവന്‍ നായര്‍ എന്നാണല്ലോ സുരേഷ് കുമാറിന്റെ അച്ഛന്റെ പേര്‍" എന്നു പറഞ്ഞു .

പെട്ടെന്നായിരുന്നു അയാളുടെ മറുപടി:"അങ്ങനെയും വിളിക്കും." കനത്തു നിന്ന അന്തരീക്ഷത്തില്‍ പൊട്ടിച്ചിരിയുടെ വെടിക്കെട്ട്.

"പോയി റേഷന്‍ കാര്‍ഡ് എടുത്തുകൊണ്ടു വാ" എന്ന് പ്രിസൈഡിങ് ഓഫീസര്‍ പറയാത്ത താമസം ആ ചെറുപ്പക്കാരന്‍ ജീവനും കൊണ്ട് കടന്നു.



Fans on the page

Monday, November 24, 2008

"വിശുദ്ധ"പിതാക്കന്മാരുടെ വിലാപം അഥവാ അഭയയുടെ മോക്ഷം

കര്‍ത്താവേ,
നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നത്
നീ കാണുന്നില്ലായോ?
അവിടുന്നരുളിയിട്ടുള്ളതിനപ്പുറം
അടിയങ്ങളൊന്നും ചെയ്തിട്ടില്ല;
എന്നിട്ടും ജനം ഞങ്ങളെ സംശയിക്കുന്നു.

"അന്വേഷിപ്പിന്‍,കണ്ടെത്തും,
മുട്ടുന്നവനു തുറക്കപ്പെടും"എന്നു നീയല്ലേ പറഞ്ഞത്.

ഞങ്ങള്‍ അന്വേഷിച്ചു ;കണ്ടെത്തി
ഞങ്ങള്‍മുട്ടി;ഞങ്ങള്‍ക്കു തുറന്നു കിട്ടി.

"ഇടുക്കു വാതിലിലൂടെ അകത്തു കടപ്പിന്‍
ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും
വഴി ഞെരുക്കവും ഉള്ളത്"
എന്നു കല്പ്പിച്ചതും നീ തന്നെ. (ആമേന്‍)

അടുക്കളയുടെ ഇടുക്കു വാതിലിലൂടെ
അകത്തു കടന്ന്‍ ജീവങ്കല്‍ പ്രവേശിച്ച
അങ്ങയുടെ ദാസന്മാരിപ്പോള്‍
അപരാധികളായിരിക്കുന്നു!

"പുഴുവും തുരുമ്പും കെടുക്കാതെയും
കള്ളന്മാര്‍ തുരന്നു മോഷ്ടിക്കാതെയു മിരിക്കുന്ന
സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിച്ചു കൊള്‍വിന്‍ "
എന്ന നിന്റെ ഉപദേശപ്രകാരം അവിടെ
നിക്ഷേപം നടത്തിക്കൊണ്ടിരുന്നവാറേ
കര്‍ത്താവിന്റെ മണവാട്ടിയായ മറ്റൊരുവള്‍
കടന്നു വന്നത് ശരിയല്ലല്ലോ!
അവളെ ശത്രവായി ഞങ്ങള്‍ കണ്ടു;
അപ്പോള്‍ "ശത്രുക്കളെ സ്നേഹിപ്പിന്‍"
എന്ന തിരുവചനം ഇവര്‍ ചെവിക്കൊണ്ടു:
സ്നേഹിക്കാന്‍ കോടാലിയേ കിട്ടിയുള്ളൂ
(തലോടാന്‍ മറ്റായുധങ്ങള്‍
തരപ്പെടാഞ്ഞത് ഞങ്ങളുടെ കുറ്റമല്ലല്ലോ!)

എത്രയും പെട്ടന്നു നിന്നടുത്തെത്തിക്കാന്‍
ഞങ്ങളവളെ കിണറ്റിലിട്ടു.
നിന്നെ കല്ലറയില്‍ അടച്ചതിന്റെ
ഓര്‍മ്മയ്ക്ക് പിന്നീട് ഞങ്ങളാ കിണര്‍ മൂടി.

കര്‍ത്താവേ,
നിന്റെ മണവാട്ടിക്ക് മോക്ഷം
നല്‍കിയത് പാപമാകുന്നതെങ്ങനെ?

സഭാവസ്ത്രം കണ്ടിട്ടാകാം,ഞങ്ങളെ
"വെള്ള തേച്ച ശവക്കല്ലറകള്‍ '' എന്ന്‍
അവിശ്വാസികള്‍ വിളിക്കുന്നു.
''പുറമേ അഴകായി ശോഭിക്കുന്നെങ്കിലും
അകമേ ചത്തവരുടെ അസ്ഥികളും
സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു"
എന്ന നിന്റെ വചനമുദ്ധരിച്ച് ആക്ഷേപിക്കുന്നു.

കര്‍ത്താവേ! ഞങ്ങളോടൊപ്പമുള്ള
നിന്റെ മണവാട്ടിയേയും ഞങ്ങളേയും
രക്ഷിക്കേണമേ! (ആമേന്‍)





Fans on the page

Thursday, November 20, 2008

മാലേഗാവ് വിരല്‍ ചൂണ്ടുന്നത്

മാലേഗാവ് സ്ഫോടനത്തിന്റെ അന്വേഷണ ഫലം വിരല്‍ ചൂണ്ടുന്നത് എവിടേയ്ക്കാണെന്ന് ലാലുപ്രസാദ് യാദവ് പറഞ്ഞിരുന്നു.പറഞ്ഞത് അദ്ദേഹമായതുകൊണ്ട് ആരും അത്ര കാര്യമായി എടുത്തു കാണില്ല. എന്നാല്‍ എല്ലാ സംശയങ്ങള്‍ക്കും അറുതി വരുത്തിക്കൊണ്ട് ലാലുപ്രസാദിന്റെ പ്രസ്താവന വാസ്തവമാണെന്നു തെളിഞ്ഞിരിക്കുന്നു.ബിജെപി ഭീകര സംഘടനയാണെന്നും അദ്വാനി തീവ്രവാദി യാണെന്നുമാണ് യാദവന്‍ സൂചിപ്പിച്ചത്.

മാലേഗാവ് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരയായ പ്രജ്ഞാസിങ് ഠാക്കൂര്‍ എന്ന സന്യാസിനിയമ്മയെ പോലീസ് പീഡിപ്പിക്കുന്നെന്ന് പറഞ്ഞ് അദ്വാനിജി രംഗത്തെത്തിയിരിക്കുന്നു.സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരോട് സഹതാപം തോന്നാത്ത നേതാവിന്,സ്ഫോടനം നടത്തുന്നതിന് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കുകയും സ്ഫോടനത്തില്‍ ആള്‍നാശം കുറഞ്ഞതില്‍ കുണ്ഠിതപ്പെടുകയും ചെയ്യുന്ന സോകാള്‍ഡ് സന്യാസിനിയെ പോലീസ് ചോദ്യം ചെയ്യുന്നതു പോലും സഹിക്കുന്നില്ല!

ഭീകരവിരുദ്ധ സ്ക്വാഡിന്റെ അന്വേഷണം ശരിയായ രീതിയില്‍ നടന്നാല്‍ പല കള്ളിക്കളികളും പുറത്തുവരും.മുസ്ലീംതീവ്രവാദികളുടെ മേല്‍ ഇതുവരെ കെട്ടിവച്ചിരുന്ന പല സ്ഫോടനങ്ങളും ആസൂത്രണം ചെയ്തതത് ബിജെപി,സംഘപരിവാര്‍,വിശ്വഹിന്ദു,സിന്‍ഡിക്കേറ്റ്,ആണെന്ന സത്യം പൂര്‍ണ്ണമായും അനാവരണം ചെയ്യപ്പെടുമോ എന്നാണ് അദ്വാനി ഉള്‍പ്പെടെയുള്ളവരുടെ ഭയം.ബാബറി മസ് ജിദ് തകര്‍ത്തവര്‍ക്ക് ഭീകരപ്രവര്‍ത്തനത്തിന്റെ പ്രായോഗിക പാഠങ്ങള്‍ ആരും ഉപദേശിക്കേണ്ട ആവശ്യമില്ല.പക്ഷേ ഹിന്ദുത്വത്തിന്റെ രക്ഷകവേഷം കെട്ടിയാടിയവര്‍ സാധുക്കളായ ഹിന്ദുക്കളെയും ബോംബു വച്ച് കൊല്ലുന്നത് ജനങ്ങളെ അമ്പരപ്പിച്ചിരിക്കയാണ്.

2006 ല്‍ 36 പേരുടെ മരണത്തിനിടയാക്കിയ ആദ്യ മാലേഗാവ് സ്ഫോടനത്തിനു ചുക്കാന്‍ പിടിച്ചതും ഇവരാകാനാണ് സാദ്ധ്യത.സംശോധാ എക്സ്പ്രസ് സ്ഫോടനത്തിന്റെ പിന്നിലും മറ്റാരുമല്ലെന്ന് വെളിപ്പെട്ടു കൊണ്ടിരിക്കുന്നു.ഗോദ്ധ്രയിലെ തീവണ്ടിയാക്രമണവും ഇതുപോലെ സംഘടിപ്പിച്ചതാണെന്ന്‍ റെയില്‍വേ നിയോഗിച്ച അന്വേഷണ കമ്മിറ്റി കണ്ടെത്തിയിരുന്നു.അന്ന് മോഡി പറഞ്ഞുവിട്ട'അഭിനവ ഭാരത്' സംഘത്തിലെ ശ്രീകാന്ത് പുരോഹിതന്മാരും പ്രജ്ഞാസിങ്ങുമാരും ദയാനന്ദ പാണ്ഡേമാരും ആരൊക്കെയായിരുന്നെന്നേ അറിയാനുള്ളു.അതു പുറത്താകാതിരിക്കാനാണ് റെയില്‍ വേയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരണം സുപ്രീം കോടതി വഴി തടഞ്ഞത്.സമീപ കാലത്ത് ഭാരതത്തില്‍ നടന്ന സ്ഫോടനങ്ങളില്‍ മിക്കതും ഭാരതീയ ജനതാപ്പാര്‍ട്ടിയും അവരുടെ പോഷക സംഘടനകളും കൂടി ആസൂത്രണം ചെയ്തതാണെന്ന് ഈ സംഭവ പരമ്പര വ്യക്തമാക്കുന്നു.

ഇപ്പോള്‍ പിടിയിലായ കാഷായ വേഷങ്ങളും പട്ടാളക്കാരനും മുന്തിയ ബിജെപി,ശിവസേനാ,സംഘപരിവാര്‍ നേതാക്കളുടെ ദൈവങ്ങളും ചങ്ങാതിമാരുമാണെന്ന് തെളിഞ്ഞിട്ടുണ്ട്.കാവിക്കുള്ളിലെ ക്രിമിനലുകളെ രക്ഷിക്കാന്‍ നേതാക്കള്‍ വെപ്രാളം കാട്ടുന്നത് അതുകൊണ്ടാണ്.

മുസ്ലീം ഭീകര സംഘടനകള്‍,അവര്‍ നടത്തിയ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തപ്പോള്‍ തങ്ങളുടെ പാപഭാരം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ആര്‍ഷസംസ്കാരത്തിന്റെ പ്രചാരകരായ വിശ്വഹിന്ദു വീരന്മാര്‍ തുനിഞ്ഞത്.കുരുക്ഷേത്രത്തില്‍ ശിഖണ്ഡിയെ മുന്‍ നിര്‍ത്തി യുദ്ധം ചെയ്യാന്‍ അര്‍ജ്ജുനനെ ഉപദേശിച്ചത് പണ്ടത്തെ കൃഷ്ണനാണ്- ശ്രീകൃഷ്ണന്‍.ഇപ്പോഴത്തെ ക്ലീബസംഗരത്തിനു ഉപദേശം കൊടുക്കുന്നത് പുതിയ കൃഷ്ണനാണ്-ലാല്‍ കൃഷ്ണന്‍(അദ്വാനി).

സ്വച്ഛന്ദമൃത്യു ആയ ഭീഷ്മരെ നേരിട്ട് ജയിക്കുക അസാദ്ധ്യമാണെന്നു മനസ്സിലാക്കിയതു കൊണ്ടാണ് ശിഖണ്ഡിയെ മുന്‍ നിര്‍ത്തി യുദ്ധം ചെയ്യാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞത്.ഒരു നേരത്തെ അന്നത്തിനു വക തേടി പോകുന്ന പാവങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ ആയിരുന്നില്ല.ആണും പെണ്ണും കെട്ടവനെ മറയാക്കി അന്തസ്സോടെ യുദ്ധം നടത്താനാണ് പുരാണകൃഷ്ണന്റെ ഉപദേശം;അല്ലതെ ആണും പെണ്ണും കെട്ട പ്രവൃത്തി കാട്ടാനല്ല.

മുസ്ലീങ്ങളെ നിത്യശത്രുക്കളായി കരുതുന്നവര്‍ മുസ്ലീം ഭീകരരുടെ മുദ്രാവാക്യങ്ങള്‍ കടം കൊള്ളുകയും പോക്കും ചാക്കാലയുമില്ലത്ത പാവപ്പെട്ട യുവാക്കളെ വലവീശി കുറ്റകൃത്യങ്ങള്‍ക്കു നിയോഗിക്കുകയും ചെയ്യുന്നത് ആണത്തമല്ല;ഷണ്ഡത്വമാണ്.ബാബറി മസ് ജിദ് തകര്‍ത്തതിന് വിശ്വാസപരമായ പരിവേഷം നല്‍കി ന്യായീകരിച്ചവര്‍ക്ക് ഇപ്പോഴത്തെ സാധുഹിംസയ്ക്ക് എന്തു ന്യായീകരണമാണുള്ളത്?

രാജ്യത്ത് അസ്വസ്ഥതയും അസ്ഥിരതയും സൃഷ്ടിച്ച് മുതലെടുപ്പു നടത്താനാണ് ഈ കാപാലികക്കൂട്ടം ശ്രമിക്കുന്നത്.ഏത് ഹൈന്ദവ ധര്‍മ്മമാണ് അന്യായമായ നരഹത്യയിലൂടെ ഇവര്‍ സ്ഥപിക്കാന്‍ ഒരുങ്ങുന്നത്?എന്തു തരം ഭാരതീയതയാണ് ബോബ് പൊട്ടിച്ച് പുനര്‍നിര്‍മ്മിക്കാന്‍ പോകുന്നത്?പക്കിസ്ഥാന്റെ പണം പറ്റി ജനക്കൂട്ടത്തിനിടയില്‍ ബോംബു വയ്ക്കുന്ന തീവ്രവാദികളും ഇവരും തമ്മില്‍ എന്താണു വ്യത്യാസം? പാക്കിസ്ഥാന്‍ പ്രിവിശ്യയില്‍ ജനിച്ചതിന്റെ അബോധ സ്നേഹം അദ്വാനിയെ ഇപ്പോഴും ഭരിക്കുന്നതിന്റെ ലക്ഷണമല്ല ഇതെന്നു പറയാന്‍ കഴിയുമോ?

കുരുക്ഷേത്ര യുദ്ധത്തിന്റെ ആരംഭ ദിവസം മുതല്‍ അനുഗ്രഹം തേടി ചെന്ന ദര്യോധനനോട് ഗാന്ധാരി പറഞ്ഞത് "ജയിച്ചു വരൂ" എന്നല്ല,"എവിടെ ധര്‍മ്മമുണ്ടോ അവിടേ ജയമുണ്ടാകൂ" എന്നാണ്.യുദ്ധം നടന്ന പതിനെട്ടു നാളും ഇതു മാത്രമാണ് അവര്‍ മകനെ ഓര്‍മ്മിപ്പിച്ചത്.ആര്‍ഷപാരമ്പര്യത്തിന്റെയും ധര്‍മ്മത്തിന്റെയും ഹോള്‍സെയില്‍ ഏജന്റുമാരെന്ന്‍ അവകാശപ്പെടുന്നവര്‍ നിരപരാധികളെ ബോംബു വച്ചു കൊല്ലാന്‍ പോകുമ്പോള്‍ ഗാന്ധാരിയുടെ വാക്കുകള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.രാമന്റെ പേരു പറഞ്ഞ് ഒരിക്കല്‍ ഇന്ദ്രപ്രസ്ഥം പിടിച്ചവര്‍ "വൈരം കൂടാതുള്ള ഹിംസ പാപമാണ്"എന്ന രാമവാക്യം ചെവിക്കൊള്ളാത്തത് എന്ത്?രാജ്യത്തെ ഒറ്റുകൊടുത്താല്‍ കിട്ടുന്ന കാശിനാണ് രാമോപദേശത്തേക്കാള്‍ ഇവര്‍ വില കല്പിക്കുന്നതെന്നാണോ ധരിക്കേണ്ടത് ?




Fans on the page

Tuesday, November 18, 2008

തങ്കച്ചന്‍ ആരാ മോന്‍?

യു ഡി എഫ് കണ്‍ വീനര്‍ ശ്രീ.പി.പി.തങ്കച്ചന്‍ ആള് പാവവും പാവയും ആണെന്നാണ് മറു ഗ്രൂപ്പിലുംമറ്റു പാര്‍ട്ടിക്കാരില്‍ ചിലരും പറഞ്ഞു പരത്തിയിരുന്നത്.കരുണാകരനൊപ്പം വിമത റാലിയും മഹായോഗവും സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ തങ്കച്ചന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്ന ഘട്ടമായപ്പോള്‍ മുങ്ങി.അങ്ങനെ പല ധീരകൃത്യങ്ങളും പുള്ളിക്കാരന്‍റെ പേരില്‍ പതിഞ്ഞിട്ടുള്ളതിനാല്‍ മേല്പറഞ്ഞ
വിശേഷണങ്ങള്‍ ചിലരെങ്കിലും വിശ്വസിച്ചിരുന്നു.

എന്നാല്‍ ഈയിടെ നടത്തിയ ഒരു പ്രസ്താവന ആള് ചില്ലറക്കാരനല്ലെന്ന് വെളിപ്പെടുത്തിയിരിക്കയാണ്.എന്‍സിപിയെ യൂഡി എഫില്‍ എടുക്കണമെങ്കില്‍ ആദ്യം അവര്‍ അപേക്ഷ തരട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സന്ദര്‍ഭത്തില്‍ ഈ പ്രസ്താവനയ്ക്ക് പ്രത്യേകം പ്രസക്തിയുണ്ട്.സമാജ് വാദി പാര്‍ട്ടിയില്‍ ലയിച്ചതോടെ ആര്‍ എസ് പി(ബി)യുടെ യുഡി എഫ് അംഗത്വവും അലിഞ്ഞുപോയി എന്നു വ്യക്തമാക്കിയതും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.

അപേക്ഷ കൊടുക്കണമെങ്കില്‍ അപേക്ഷാ ഫാറം വേണം.അതിന് നല്ല ഒരു വിലയിടാം.അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നതിന് അല്പം മികച്ച തുക നിശ്ചയിക്കാം.നിലവില്‍ രണ്ട് അപേക്ഷകരേ ഉള്ളെങ്കിലും ഇനിയും വളരെപ്പേര്‍ വന്നുകൂടായ്കയില്ല.തെരഞ്ഞെടുപ്പ് ചെലവിന്റെ തോതിനെക്കുറിച്ച് നല്ല ധാരണയുള്ള ഘടക കക്ഷികള്‍ക്കും കോണ്‍ഗ്രസ്സിനും സന്തോഷമുണ്ടാക്കുന്ന ഒരു നല്ല കാര്യം
തങ്കച്ചന്‍ അടുത്ത കാലത്തൊന്നും പറഞ്ഞിട്ടില്ല.


Fans on the page

Saturday, November 15, 2008

ചാന്ദ്രയാനും കവികളുടെ അമ്പിളിയും

ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ പറഞ്ഞതു പോലെ നമ്മുടെ ശാസ്ത്രജ്ഞന്മാര്‍
"ഇന്ത്യയ്ക്ക് ചന്ദ്രനെ സമ്മാനിച്ച"സന്ദര്‍ഭം ഓരൊ ഭാരതീയനും അഭിമാനത്തിന്റെതാണ്.ചാന്ദ്രയാന്‍ ദൗത്യം വിജയിപ്പിച്ച ശാസ്ത്ര പ്രതിഭകള്‍ക്ക് അഭിവാദ്യങ്ങള്‍.ശാസ്ത്രജ്ഞര്‍ പരീക്ഷണ വിധേയമാക്കുന്ന ചന്ദ്രന്‍ നമ്മുടെ കവിഭാവനയെ സ്വാധീനിച്ചത് എങ്ങനെയെന്ന് പരിശോധിക്കുന്നത് രസകരമായിരിക്കും.

കുഞ്ഞിനെക്കണ്ടപ്പോള്‍ ഇരയിമ്മന്‍ തമ്പി സംശയിച്ചത്,
'ഓമനത്തികള്‍ കിടാവോ' എന്നാണ്.

"തുമ്പപ്പൂവിലും തൂമയെഴും നിലാ‌-
വമ്പില്‍ത്തൂകിക്കൊണ്ടാകാശ വീഥിയില്‍
അമ്പിളി പൊങ്ങി നില്‍ക്കുന്നിതാ മര-
ക്കൊമ്പില്‍ നിന്നൊരു കോലോളം ദൂരത്തില്‍.
.....
ഒട്ടു നില്‍ക്കങ്ങു വന്നൊന്നു നിന്മേനി
തൊട്ടിടാനും കൊതിയെനിക്കോമനേ." എന്ന് കുമാരനാശാന്‍.

"ആമ്പല്‍പ്പൂ പോലുള്ള നിന്മിഴിയൊട്ടൊട്ടു
കൂമ്പുന്നതിന്‍ ഭംഗി കാണുവാനോ
സാമ്പ്രതം നോക്കി നില്‍ക്കുന്നൂ നഭസ്സിങ്ക-
ലാമ്പല്‍ വിടര്‍ത്തുന്നൊരമ്പിളി താന്‍." എന്നാണ് കുഞ്ഞുറങ്ങുന്നതു കണ്ടപ്പോള്‍ വള്ളത്തോളിനു
തോന്നിയത്.

"അമ്പിളിയമ്മാവാ! തിരിഞ്ഞു നി-
ന്നന്‍പിനോടൊന്നുചൊല്ല്;
എങ്ങുപോകുന്നിവണ്ണം നീ തനി-
ച്ചങ്ങു ഞാനും വരട്ടോ ?
.............................
വെള്ളിത്തളിക പോലെ മാനത്തു നീ
മിന്നിത്തിളങ്ങുന്നല്ലോ
വല്ലതും തന്നിടാമോ വിശക്കുന്നു
കൂടെ ഞാനും വരട്ടോ?" എന്ന് പന്തളം കേരളവര്‍മ്മ ചന്ദ്രനോടു ചോദിക്കുന്നു.

ജി ശങ്കരക്കുറുപ്പ്,ചന്ദ്രനോടു പറയുന്നതിങ്ങനെ:
"കുളിരമ്പിളി നിന്നെ ഞാന്‍ പിടിക്കും
പുളി മേല്‍ കേറ്റിയൊരാളിരുത്തിയെങ്കില്‍"

"ചന്ദ്രികയൊഴുകും തിരുവാതിരയും
ചന്ദന ഗന്ധം തഴുകും രാവും
സുന്ദരിമാരുടെ പാട്ടും കളിയും
സമ്മേളിക്കുകിലെന്താവും?" എന്ന് അത്ഭുതപ്പെടുന്നു വെണ്ണിക്കുളം ഗോപാലക്കുറുപ്പ്.

വൈലോപ്പിള്ളിക്ക് ചന്ദ്രക്കല കണ്ടപ്പോള്‍,
"കാളുന്ന വാനത്തു നാളീകേര-
പ്പൂളൊന്നു വാടിക്കിട"ക്കുകയാണെന്നതില്‍ സംശയമുണ്ടായില്ല.

അമ്പിളിയെ തൊടാനുള്ള ആശാന്റെ ആഗ്രഹംനമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിരിക്കുന്നു.കവി ഭാവന യാഥാര്‍ത്ഥ്യമായി: ഒരു മഹാരാജ്യത്തിന്റെ സ്വപ്നങ്ങളും!!


Fans on the page

Wednesday, November 12, 2008

ആ വിളി

ഫോണ്‍ നമ്പര്‍ കൊടുത്തിട്ട് വിളിയും പ്രതീക്ഷിച്ചിരിക്കുന്ന കാമുകരുണ്ട്. അങ്ങേത്തലയ്ക്കല്‍ നിന്ന് യഥാസമയം വിളി വന്നില്ലെങ്കില്‍ പിന്നെ ഇരിക്കപ്പൊറുതിയുണ്ടാകില്ല.ആകെപ്പാടെ വെപ്രാളവും പരവേശവും സങ്കടവും എല്ലാം ചേര്‍ന്ന ഒരവസ്ഥയിലായിരിക്കും.കാമുകര്‍ ഇത്തരം എരിപൊരി സഞ്ചാരത്തിന് അടിപ്പെടുന്നത് സ്വാഭാവികം.

എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതു പോലെ ഒരു വിളിക്ക്കാതോര്‍ത്തിരിക്കുകയും കിട്ടാതാകുമ്പോള്‍ ടെന്‍ഷനടിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ജുഗുപ്സയാണ് തോന്നുക.കഴിഞ്ഞ കുറെ ദിവസങ്ങളായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഒബാമ തന്നെ വിളിക്കാത്തതോര്‍ത്ത് കുണ്ഠിതപ്പെട്ടിരിക്കുന്ന മന്‍ മോഹന്‍ സിങ്ങിനെയണ് ദൃശ്യ മാദ്ധ്യമങ്ങളില്‍ കാണാന്‍ കഴിഞ്ഞത്.തന്നെ വിളിക്കാത്തത് പ്രശ്നമാക്കെണ്ട എന്ന് പറയുമ്പോഴും മുഖത്ത് ചമ്മല്‍ വളരെ പ്രകടമായിരുന്നു.

"ഒബാമ എന്നെ വിളിച്ചോ തമ്പ്രാ,ബുഷ് തമ്പ്രാ"എന്ന മട്ടില്‍ ജോര്‍ജ്ജ് ബുഷിനോട് ചോദിച്ചു എന്നും ഒടുവില്‍ അദ്ദേഹം ഇടപെട്ട് ഒബാമയെക്കൊണ്ട് വിളിപ്പിച്ചു എന്നുമാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.ഒബാമ വിളിച്ചതോടെ ഏതോ വലിയ കാര്യം സാധിച്ച മട്ടിലാണ് അദ്ദേഹം.ആഗോള സാമ്പത്തിക മാന്ദ്യവും തീവ്ര വാദവും ഒക്കെ അഗണ്യകോടിയിലായിരിക്കുന്നു സിംഗ് ജിക്ക്.

ആണവ കരാറില്‍ ഒപ്പിടാന്‍ കാട്ടിയ വ്യഗ്രതയ്ക്കു പിന്നില്‍ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹമല്ലയിരുന്നു എന്നാണ് സിങ്ങിന്റെ ഈ മനോഭാവം വെളിവാക്കുന്നത് .എങ്ങനെയെങ്കിലും അമേരിക്കന്‍ ചങ്ങാത്തം തരപ്പെടുത്തുക ;അതു മാത്രമായിരുന്നു ഉദ്ദേശ്യം.അതിനു വേണ്ടി ഏതറ്റം വരെ താഴാനും അദ്ദേഹം തയ്യറായിരുന്നു.കീരിയേയും പാമ്പിനേയും ഒരുപോലെ പ്രീണിപ്പിച്ചു നേടുന്ന സൗഹൃദം കൊണ്ട് ഇന്ത്യക്ക് എന്തു നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്?

ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ അന്തസ്സും വ്യക്തിത്വവും ഇത്രമേല്‍ കെടുത്തിയ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല.അമേരിക്കന്‍ ഭരണകൂടത്തെ പ്രീണിപ്പിക്കാന്‍ വേണ്ടി ഇദ്ദേഹം കൈക്കൊണ്ട മിക്ക നിലപാടുകളും ഭാരതീയര്ക്ക് വരുത്തിവച്ച നാണക്കേട് കുറച്ചൊന്നുമല്ല.മൂന്നാം ലോകരാഷ്ട്രങ്ങള്‍ക്ക് ഒരു കാലത്ത് നേതൃത്വം കൊടുത്ത ഇന്ത്യ ഇന്ന് അവരുടെ മുമ്പില്‍ കോമാളിയായി മാറിയിരിക്കുന്നു.

പല അന്താരാഷ്ട്ര പ്രശ്നങ്ങളിലും മാദ്ധ്യസ്ഥം വഹിച്ച് പരിഹാരം കണ്ടെത്തിയ നമ്മള്‍ ഇന്ന് മുതലാളിത്ത രാജ്യങ്ങളുടെ മുമ്പില്‍ സ്വന്തം പ്രശ്നപരിഹാരത്തിന് കാവല്‍ കിടക്കുന്നു. കാലു തിരുമ്മി കാര്യം നേടാന്‍ ശ്രമിക്കുന്നവനെ ആരും വിലവയ്ക്കില്ല.അതുകൊണ്ടാണ് പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള സകല രാഷ്ട്ര നേതാക്കളെയും ടെലിഫോണില്‍ ബന്ധപ്പെട്ടിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രിയെ മാത്രം ഒബാമ വിളിക്കാതിരുന്നത്.ബുഷിന്റെ ശുപാര്‍ശയുടെ പുറത്ത് വിളി വന്നതാകട്ടെ അതിനേക്കാള്‍ ലജ്ജാകരമായ സംഭവമായി.

ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിനെപ്പോലും നേരിട്ടിട്ടില്ലാത്ത മന്‍ മോഹന്‍ സിംഗിന് കാലാവധി
കഴിയാറായിട്ടും താനിരിക്കുന്ന കസേരയുടെ വലിപ്പം മനസ്സിലായിട്ടില്ല.ബാങ്ക്മാനേജരുടെ മാനസികാവസ്ഥയില്‍ നിന്നും ഇതുവരെ അദ്ദേഹം മോചിതനായിട്ടില്ല.ഇന്ത്യയുടെ പൂര്‍വ്വകാല മഹിമയോ സ്വാതന്ത്ര്യ സമരചരിത്രമോ തന്റെ മുന്‍ ഗാമികളുടെ ഗുണപരമായ അംശങ്ങളോ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടില്ല.സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പോലും വേണ്ട രീതിയില്‍
ഗ്രഹിച്ചിട്ടുണ്ടോ എന്നും സംശയമാണ്.

ആഗോളവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും മുതലാളിത്ത സമ്പദ് ഘടനയ്ക്കും വേണ്ടി നാണം കെട്ട നിലപാടുകള്‍ സ്വീകരിച്ചത് നെഹ്രുവിന്റെ കഴ്ചപ്പാട് അറിയാത്തതു കൊണ്ടാണ്.സമ്മിശ്രസമ്പദ് ഘടന എന്നത് നെഹ്രുവിന്റെ വീക്ഷണമായിരുന്നു.
ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത് ഇന്ദിരാഗാന്ധി ആയിരുന്നു.പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുകയും ബാങ്കുകളെ സ്വകാര്യ വല്‍ക്കരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക വഴി അവരെ രണ്ടു പേരെയും നിഷേധിക്കുകയാണ് സിംഗ് ചെയ്തത്.

ഗാന്ധിജിയെ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ സായിപ്പിന്റെ വിനീത ദാസനായി വേഷം കെട്ടി ഓച്ഛാനിച്ചു നില്‍ക്കുമായിരുന്നോ?
ഒറ്റമുണ്ടുമുടുത്ത് വട്ടമേശ സമ്മേളനത്തിനു ലണ്ടനിലെത്തിയഗാന്ധിജിയോട് "ബ്രിട്ടീഷ് രാജ്ഞിയുടെ മുമ്പില്‍ ഇങ്ങനെ അല്പവസ്ത്രനായി പോകുന്നതു ശരിയോ?"എന്നു സായിപ്പ് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്,'ഞങ്ങള്‍ക്കുള്ള വസ്ത്രം കൂടി നിങ്ങളുടെ രാജ്ഞി ധരിച്ചിട്ടുണ്ടല്ലോ.' എന്നാണ്.സ്വാതന്ത്ര്യം പോലും കിട്ടിയിട്ടില്ലാത്ത കാലത്ത് സായിപ്പിന്റെ നാവടക്കിയ ഈ വാക്കുകള്‍ ഓര്‍മ്മയുണ്ടായിരുന്നെങ്കില്‍ സായ്പ്പു പറഞ്ഞതനുസരിച്ച് യു എന്‍ ഒ യില്‍ ഇറാന് എതിരായ നിലപാട് സ്വീകരിക്കുമായിരുന്നോ?
ഇറാനില്‍ നിന്നും പ്രകൃതി വാതകം ലഭിക്കനുള്ള സാദ്ധ്യത ബുഷിനെ ഭയന്നു അവതാളത്തിലാക്കുമായിരുന്നോ?എന്നിട്ട് ഇപ്പോള്‍ ഖത്തറില്‍ നേരിട്ട് ചെന്ന്‍ ഇരന്നിരിക്കുന്നു.അവരാകട്ടെ അപേക്ഷ നിരസിക്കുകയും ചെയ്തു.

ആടിനു പകരം ബലിക്കല്ലില്‍ തന്റെ തല വച്ചുകൊടുത്ത ശ്രീബുദ്ധന്റെ ജന്മനാടാണു ഭാരതം.ഇണപ്പക്ഷികളിലൊന്നിനെ അമ്പെയ്തു വീഴ്ത്തുന്നത് കണ്ട് "മാ നിഷാദാ" (അരുത് കാട്ടാളാ)എന്നു പറഞ്ഞ ആദികവിയുടെ വാക്കുകള്‍ ഇന്നും ഇവിടെ മുഴങ്ങുന്നുണ്ട്.പക്ഷേ ആ രാജ്യത്തിന്‍റെ ഭരണാധികാരി ,സദ്ദാം ഹുസൈനെ ബുഷ് ഭരണകൂടംവധിച്ചപ്പോള്‍ അരുത് എന്നു പറയാനുള്ള കേവല രാഷ്ട്രമര്യാദപോലും കാട്ടിയില്ല.

കാശ്മീര്‍ പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കുമെന്ന് തെരഞ്ഞെടുപ്പു വേളയില്‍ തന്നെ ഒബാമ വ്യക്തമാക്കിയിരുന്നതാണ്. വിജയിച്ചശേഷം അദ്ദേഹം അത് ആവര്‍ത്തിക്കുകയും ചെയ്തു.അങ്ങനെയുള്ള ഒരുവന്റെ ഫോണ്‍ വിളി കിട്ടാഞ്ഞാണ് മന്‍ മോഹന്‍ ജി 'ഊണിന്നാസ്ഥ കുറഞ്ഞും നിദ്ര നിശയിങ്കല്‍ പോലുമില്ലാതെ'യും ഞെളിപിരിക്കൊണ്ടത്.കാശ്മീര്‍ കാര്യം ഇന്ത്യയുടെ ആഭ്യന്തര
പ്രശ്നമാണെന്ന നിലപാട് ലോകരാഷ്ട്രങ്ങളെക്കൊണ്ട് നമ്മള്‍ അംഗീകര്‍പ്പിച്ചിട്ടുള്ളതാണ്.വി.കെ കൃഷ്ണമേനോനെപ്പോലെ നട്ടെല്ലുള്ള നേതാക്കന്മാര്‍ അതിനു വേണ്ടി ഒരുപാട് വിയര്‍പ്പ് ഒഴുക്കിയിട്ടുണ്ട്. ഒബാമയുടെ'പ്രേമസിദ്ധിക്കായി അതും ഇദ്ദേഹം സന്ത്യജിക്കു'മെന്നാണു തോന്നുന്നത്.

തൊലി വെളുത്തവന്റെ കാല്‍ക്കീഴില്‍ നൂറ്റിപ്പത്തുകോടി ജനങ്ങളുടെ അന്തസ്സും ആത്മാഭിമാനവും അടിയറവയ്ക്കുന്ന നട്ടെല്ലില്ലാത്ത ഈ വൈകൃതത്തെ ചൂലുകൊണ്ടു സല്‍ക്കരിക്കാത്തത് ഇന്ത്യാക്കാരന്റെ മഹാമനസ്ക്കത!




Fans on the page

Sunday, November 9, 2008

മുകുന്ദന്‍ പോപ്പ്

പോപ്പിനും പാത്രിയര്‍ക്കീസിനും മറ്റും മാത്രമേ വ്യക്തികളെ പുണ്യവാളന്മാരായി വാഴ്ത്തുവാനും പ്രഖ്യാപിക്കാനും അര്‍ഹതയുള്ളൂ എന്നാണ് ഇതുവരെ ധരിച്ചിരുന്നത്.കേരള സാഹിത്യ അക്കദമി പ്രസിഡന്റിനും അതിന് അധികാരമുണ്ടെന്ന് ശ്രീ.എം.മുകുന്ദന്‍ കാണിച്ചു തന്നിരിക്കുന്നു.

സ.പിണറായി വിജയനെയാണ് അദ്ദേഹം ഇപ്പോള്‍ പുണ്യവാളനായി പ്രഖ്യാപിച്ചിരിക്കുന്നത്.കൂട്ടത്തില്‍ മുഖ്യമന്ത്രി സ.വി എസ് അച്യുതാനന്ദന്‍റെ പുണ്യവാള പദവി റദ്ദാക്കുകയും ചെയ്തു.വി എസ് അച്യുതാനന്ദന് ജനം ചാര്‍ത്തിക്കൊടുത്ത വിശേഷണങ്ങള്‍ നീക്കം ചെയ്യാന്‍ മുകുന്ദന്റെ പ്രസിഡന്‍റ് സ്ഥാനത്തിന് അധികാരമുണ്ടോ എന്ന കാര്യം വേറെ.സാഹിത്യ അക്കാദമിയുടെ
അദ്ധ്യക്ഷ സ്ഥാനം കിട്ടിയപ്പോള്‍ മുതല്‍ മുകുന്ദന്റെ പിണറായി വിധേയത്വം കഥകളായും വായ്ത്താരിയായും കേരളത്തിന്റെ സാഹിത്യാന്തരീക്ഷത്തെ മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.അതിന്റെ ക്ലൈമാക്സാണ് ,ഡിസി ബുക്സിന്റെ പ്രസിദ്ധീകരണമായ 'പച്ചക്കുതിര'യില്‍ വന്ന അഭിമുഖം.

അച്യുതാനന്ദന്‍ കാലഹരണപ്പെട്ട പുണ്യവാളനാണെന്നാണ് അഭിമുഖത്തില്‍ മുകുന്ദന്‍ പറഞ്ഞത്. ആരെക്കുറിച്ചും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. പക്ഷേ അത് പ്രത്യക്ഷത്തിലുള്ള ആസനം താങ്ങലാകുന്നത് അദ്ദേഹമിരിക്കുന്ന കസേരയ്ക് അപമാനമാണ്.മുകുന്ദനേക്കാള്‍ യോഗ്യതയുള്ള നിരവധി സാഹിത്യകാരന്മാര്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹം അക്കാദമിയുടെ തലപ്പത്തു വന്നത് ബേബീവിധേയനായതു കൊണ്ടാണെന്ന് എല്ലാവര്‍ക്കുമറിയാം.വിധേയത്വം പിണറായിയിലേക്കു വികസിപ്പിക്കുന്നതില്‍ മറ്റുദ്ദേശ്യമുണ്ടായിരിക്കാം.അതിലൊന്നും ആര്‍ക്കും പരാതിയില്ല.അധികാരപൂജ രാജഭരണകാലം മുതലേ പതിവുള്ളതാണ്.പക്ഷേ ജനത്തിനെ പഠിപ്പിക്കാന്‍ ശ്രമിക്കരുത്.

അഭിമുഖം വിവാദമായപ്പോള്‍ നേതാവ് എന്നാല്‍ എങ്ങനെ ആയിരിക്കണം എന്ന് നാട്ടുകാരെ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് അദ്ദേഹം.'ധീരോദാത്ത,നതിപ്രതാപഗുണവാന്‍,വിഖ്യാത വംശന്‍' എന്നൊക്കെ പഴയ നാടക നായകന്മാരുടെ ലക്ഷണം വിവരിക്കുന്നതു പോലെ പുതിയ കാലത്തിനു പറ്റിയ നേതാവ് എങ്ങനെയിരിക്കണം,എങ്ങനെ പെരുമാറണം തുടങ്ങിയ വിശദീകരണങ്ങളുമായി നിരത്തിലെത്തിയിരിക്കുന്നു,'കേശവന്റെ വിലാപ' കര്‍ത്താവ്.ഇതെല്ലാം തികഞ്ഞ ഏക നേതാവ് സ. പിണറായി വിജയനാണെന്നു പറയാനും മുകുന്ദന്‍ മറക്കുന്നില്ല.

ജീവിതത്തന്റെ നല്ല കാലം മുഴുവന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ മുകുന്ദന്‍ പഠിപ്പിച്ചിട്ടു വേണ്ടാ കേരളീയര്‍ക്ക് അച്യുതാനന്ദന്റെ ഗുണഗണങ്ങള്‍ മനസ്സിലാക്കാന്‍.ഫാരീസ് അബൂബേക്കറുടെയും സാന്തിയാഗോ മാര്‍ട്ടിന്റെയും സഹായത്തോടെ മൂലധനം വളര്‍ത്തി കമ്യൂണിസം വരുത്താമെന്നു വ്യാമോഹിക്കാത്ത അച്യുതാനന്ദനെ മൂലധനക്കമ്യൂണിസ്റ്റുകളുടെ പാദസേവ നടത്തി കാലം കഴിക്കുന്ന മുകുന്ദനെപ്പോലെയുള്ള അവസരവാദികള്‍ക്കു മനസ്സിലാകില്ല.



Fans on the page

Tuesday, November 4, 2008

അമേരിക്കയും മലയാളം ചാനലുകളും

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, മലയാളം ചാനലുകളെല്ലാം ഉത്സവമാക്കിയിരിക്കുകയാണ്.തമിഴ് നാട്ടിലെയോ കര്‍ണ്ണാടകത്തിലെയോ ചൈനയിലെയോ തെരഞ്ഞെടുപ്പുകള്‍ പോലും നമ്മുടെ ദൃശ്യമാദ്ധ്യമങ്ങള്‍ ഇത്ര ആവേശത്തോടെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.പ്രത്യക്ഷമായി ഇന്ത്യയെ യതൊരു വിധത്തിലും ബാധിക്കാത്ത അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കാണിക്കുന്ന അമിത താല്പര്യം സാമാന്യ ബുദ്ധിയുള്ള ആരെയും അമ്പരപ്പിക്കും.

അമേരിക്കന്‍ മാദ്ധ്യമ ഭീമനായ മര്‍ദോക്ക് വാങ്ങിയെന്ന് പിണറായി വിജയനും മാതൃഭൂമിയും പ്രചരിപ്പിക്കുന്ന ഏഷ്യാനെറ്റ് പ്രകടിപ്പിക്കുന്ന ആവേശം മനസ്സിലാക്കാം. അമേരിക്കയെ ജനാധിപത്യ,മുതലാളിത്ത സ്വര്‍ഗ്ഗങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന മനോരമയും ഇന്ത്യാ വിഷനും ഇതിന്റെ പേരില്‍ പേക്കൂത്ത് കാണിക്കുന്നതും ന്യായീകരിക്കാം.പക്ഷേ എല്ലാ സാമ്രാജ്യത്ത കുടിലത
കളുടെയും വിളനിലമായി ഇന്നലെ വരെ യു എസ് എ യെക്കണ്ടിരുന്ന കൈരളി ചാനല്‍ അതിന്‍റെ സമയത്തില്‍ നല്ലഭാഗവും അവിടുത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പു വിശേഷങ്ങള്‍ക്കായി ചെലവഴിക്കുന്നതിന്റെ പൊരുള്‍ തീരെ ബോധിക്കുന്നില്ല.

ഒബാമയോ മക്കെയിനോ ആര് പ്രസിഡന്റായാലും അമേരിക്കയില്‍ നിലവിലുള്ള സാമ്പത്തിക ക്രമങ്ങളിലോ സാമൂഹിക സം വിധാനത്തിലോ ഇന്ത്യയോടുള്ള സമീപനത്തിലോ കാതലായ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് സ. പി .ഗോവിന്ദപ്പിള്ളയെ പ്പോലുള്ളവര്‍ പല പ്രാവശ്യം പറഞ്ഞതാണ്.നയതന്ത്ര രംഗത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ളവരുടെയും അഭിപ്രായം മറിച്ചല്ല.എന്നിട്ടും 'ഒരു ജനതയുടെ ആത്മാവിഷ്കാര'മെന്നും 'വേറിട്ട ചാന'ലെന്നും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു ചാനല്‍, സാമ്പത്തികമായി പക്ഷാഘാതം പിടിപെട്ട മുതലാളിത്ത രാഷ്ട്രത്തിന്റെ പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ കാണിക്കുന്ന അമിത താല്പര്യം ഒട്ടും ആശാസ്യമല്ല.അതിന്റെ തലവന്‍ തന്നെ അമേരിക്കയില്‍ നിന്ന് തെരഞ്ഞെടുപ്പിന്‍റെ റണ്ണിങ് കമന്‍ററി നടത്തുന്നതു കാണുമ്പോള്‍
സഹതാപമാണു തോന്നുന്നത്.

നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന തീവ്രവാദികളെ ക്കുറിച്ചും ആസ്സമിലെ ബോംബ് സ്ഫോടനത്തെക്കുറിച്ചും ഇവിടുത്തെ ചാനലുകള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല.എല്ലാ വിഭവ ശേഷിയും അമേരിക്കയിലേക്കു തിരിച്ചു വച്ചിരിക്കയാണ്.

കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റു സര്‍ക്കാരിനെ താഴെയിറക്കാന്‍ അന്നത്തെ അമേരിക്കന്‍ സര്‍ക്കാര്‍ സി ഐ എ യെ ഉപയോഗിച്ചുവെന്നും അതിനായി അവര്‍ അളവറ്റ പണം ചെലവാക്കിയെന്നും വെളിപ്പെട്ടത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.അതുപോലെ പണക്കൊഴുപ്പിന്റെ പകിടകളിയായി ഇതിനകം മാറിക്കഴിഞ്ഞ ഈ പ്രസിഡന്റു തെരഞ്ഞെടുപ്പിന്റെ സാമ്പത്തികച്ചാലുകള്‍ നമ്മുടെ ചാനലുകളെയും അനുഗ്രഹിച്ചിട്ടുണ്ടോ എന്നു സംശയിക്കണം.വിമോചന സമരത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തറിയാന്‍ കാല്‍ നൂറ്റാണ്ടു കഴിയേണ്ടി വന്നെങ്കില്‍ ഇതിന്റെ സത്യാവസ്ഥ ബോദ്ധ്യമാകാന്‍ അത്രയും കാലം വേണ്ടി വരില്ല.



Fans on the page

Tuesday, October 28, 2008

ആനപ്പിണ്ടത്തെയും പേടിയോ?

തന്‍റെ പാര്‍ട്ടിയും വകുപ്പു മന്ത്രിയും പറയുന്നതു പോലെയേ താന്‍ പ്രവര്‍ത്തിക്കൂ എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സ. സി കെ ഗുപ്തന്‍ മുമ്പു പറഞ്ഞിരുന്നത്.കഴിഞ്ഞ ദിവസം നടന്ന എല്‍ ഡി ക്ലാര്‍ക്ക് ഇന്‍റര്‍ വ്യൂ മാറ്റിവയ്ക്കണമെന്ന് വകുപ്പു മന്ത്രി രേഖാമൂലം സ. ഗുപ്തനോട് ആവശ്യപ്പെട്ടിരുന്നതാണ്.പാര്‍ട്ടിയുടെ യുവജന സംഘടന ഇന്‍റര്‍വ്യ്യൂ വിനെതിരെ
സമരവുമായി രംഗത്തുവന്നു.എന്നിട്ടും 'അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായ' സ.ഗുപ്തന്‍ കേട്ട ഭാവം കാട്ടിയില്ല.

ദേവസ്വം കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമം ചൂണ്ടിക്കാട്ടി പ്രകടിപ്പിച്ച എതിര്‍പ്പും ഒരു ബോര്‍ഡംഗമായ സ. പി.നാരായണന്‍റെ ബഹിഷ്കരണവും പ്രസിഡന്‍റ് അവഗണിച്ചതില്‍ അത്ഭുതമില്ല.താന്‍ അത്തരം സാധാരണ നിയമങ്ങള്‍ക്ക് അതീതനാണെന്ന് മുമ്പും അദ്ദേഹം തെളിയിച്ചിട്ടുണ്ട്.ബോര്‍ഡ് അംഗങ്ങളുടെ മുറി പൂട്ടിയപ്പോഴും അവരുടെ കാറുകള്‍ പിടിച്ചെടുത്തപ്പോഴും
അരവണ വിവാദം ഉണ്ടായപ്പോഴും എല്ലാം ഈ അപ്രമാദിത്താഭിനയം ജനം കണ്ടതാണ്.ആരു പറഞ്ഞിട്ടൂം കേള്‍ക്കതെ ഇന്‍റര്‍ വ്യൂവുമായി മുന്നോട്ട് പോകാന്‍ ഗുപ്തന്‍ തിരുമേനിയെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് ആര്‍ക്കും പിടിയില്ല.അഭിമുഖം നടത്തിയില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്നാണ് അദ്ദേഹം പത്രക്കാരോട് പറഞ്ഞത്.രണ്ടാഴ്ച മുമ്പാണ് കോടതികള്‍ക്കെതിരേ ഇദ്ദേഹം ആക്രോശിച്ചത് .

മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ അഴിമതിക്കാരും അപ്രാപ്തരുമാണെന്ന്‍ ആരോപിച്ചാണ് സര്‍ക്കാര്‍ ഇപ്പോഴത്തെ അംഗങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡ് പുനസ്സംഘടിപ്പിച്ചത്.പുതിയ ബോര്‍ഡിന്‍റെ അരങ്ങേറ്റം തന്നെ അപസ്വരങ്ങളോടെ ആയിരുന്നു.പ്രസിഡന്‍റാണു സര്‍ വ്വാധികാരി എന്നും മറ്റു രണ്ട് പേരും തന്‍റെകീഴാളര്‍ ആണെന്നുമായിരുന്നു ഗുപ്തന്‍ സഖാവിന്‍റെ നിലപാട്.അത്തരം വിവേചനത്തിനെതിരെ ആദ്യം കലഹിച്ചത് പി .നാരായണനായിരുന്നു. അത് വെറും സൗന്ദര്യപ്പിണക്കമായി ചിത്രീകരിച്ച് നിസ്സാരവല്‍ക്കരിക്കുകയാണ് വകുപ്പു മന്ത്രിയുള്‍പ്പെടെയുള്ളവര്‍ ചെയ്തത്.മറ്റൊരംഗമായ സുമതിക്കുട്ടിയമ്മ കൂടി പ്രസിഡന്‍റിനെതിരായതോടെ പ്രശ്നം എല്‍ ഡി എഫില്‍ ചര്‍ച്ചയായി.മുന്നണി നേതൃത്വം അന്ത്യശാസനം കൊടുത്തതിനു ശേഷം അംഗങ്ങള്‍ മര്യാദക്കാരായെങ്കിലും പ്രസിഡന്‍റ് പഴയപടി നിയന്ത്രണാതീതനായിത്തന്നെ തുടര്‍ന്നു.

അന്നൊക്കെ എന്‍ പിള്ളനയം പ്രകടിപ്പിച്ച് മന്ത്രിയും പാര്‍ട്ടിയും അദ്ദേഹത്തെ സം രക്ഷിക്കുകയാണുചെയ്തത്.അങ്ങനെ പ്രത്യേക പരിരക്ഷ കൊടുക്കാന്‍ തക്ക എന്തു മേന്മയാണ് ഇദ്ദേഹത്തിനുള്ളത്?ഇപ്പോള്‍ എല്ലാ പരിധിയും ലംഘിച്ച് വേതാളനൃത്തം ചവുട്ടിയിട്ടും തീരാത്ത മാനക്കേട് പാര്‍ട്ടിക്കും സര്‍ക്കാരിനും വരുത്തിയിട്ടും ബന്ധപ്പെട്ടവര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ട്?ആരും പ്രസ്ഥാനത്തേക്കാള്‍ വലുതല്ല എന്ന്( മുഖ്യമന്ത്രിയെ ഉദ്ദേശിച്ചാണെങ്കിലും)ഓര്‍മ്മിപ്പിക്കാറുള്ള പാര്‍ട്ടി സെക്രട്ടറിയും അഴിമതി വച്ചു പൊറുപ്പിക്കില്ല എന്ന് കൂടെക്കൂടെ ഉരുവിടുന്ന വകുപ്പു മന്ത്രിയും ഗുപ്തവിക്രിയകള്‍ കണ്ടില്ലെന്നു നടിക്കുന്നതിന്‍റെ പൊരുളെന്താണ്?

അതറിയണമെങ്കില്‍ ബോഡ് പ്രസിഡന്‍റാകാനുള്ള ഇദ്ദേഹത്തിന്‍റെ യോഗ്യത മനസ്സിലാക്കണം.സ.ഇ എം എസ് നമ്പൂതിരിപ്പാടിന്‍റെ മകളുടെ ഭര്‍ത്താവ് എന്ന ഒറ്റ യോഗ്യതയേ ഉള്ളൂ.പണ്ട് കെ എസ് ആര്‍റ്റി സി യുടെ എം ഡി ആയിരിക്കേ 72 ലക്ഷം രൂപയുടെ അഴിമതി നടത്തിയതിന്‍റെ പേരില്‍ പിടി വീഴുമെന്നു വന്നപ്പോള്‍ അവിടെ നിന്നും ഹാന്‍റിക്രാഫ്റ്റ്സ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടതും ആ മേല്‍ വിലാസത്തിന്‍റെ ബലത്തിലായിരുന്നു.

അഴിമതിയുടെ പൂര്‍ വ്വചരിത്രമുണ്ടായിട്ടും ഇത്തരമൊരവതാരത്തെ ശര്‍ക്കരക്കുടത്തിന്‍റെ കാവല്‍ ഏല്പിച്ചപ്പോള്‍, പശു ചത്തിട്ടും മോരിന്‍റെ പുളി പാര്ട്ടി നേതൃത്വത്തിനു പോയിട്ടില്ല എന്നേ കരുതിയുള്ളൂ.പക്ഷേ അഴിമതിക്കാരനും അപ്രാപ്തനും അഹങ്കാരിയും സര്‍വ്വരെയും വെറുപ്പിക്കുന്നവനും ആണെന്ന് നിരന്തരം തെളിയിച്ചു കൊണ്ടിരുന്നിട്ടും സര്‍ക്കരിന്‍റെ മേല്‍ ഏറ്റി വച്ച ഈ മാലിന്യം
നീക്കിക്കളയാന്‍ പാര്‍ട്ടി മടിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല.പാര്‍ട്ടിയുടെ താത്വികാചാര്യനെന്ന നിലയില്‍ ഇ എം എസ്സിനെ ആദരിക്കുന്നത് മനസ്സിലാക്കാം.അദ്ദേഹത്തിന്‍റ ബന്ധുക്കളെ മുഴുവന്‍ ചുമക്കാന്‍ തുടങ്ങിയാലോ? ആനയെ പേടിച്ചാല്‍ പോരെ ആനപ്പിണ്ടത്തെയും പേടിക്കണോ?




Fans on the page

Thursday, October 23, 2008

വിശുദ്ധരുടെ നാട്

കേരളത്തിന്‍റെ 'ദൈവത്തിന്‍റെ സ്വന്തം നാട് ' എന്ന പരസ്യവിശേഷണം 'വിശുദ്ധരുടെ സ്വന്തം നാട് 'എന്നായി മാറുമോ?

സിസ്റ്റര്‍ അല്‍ഫോന്‍സയെ വിശുദ്ധയായി പോപ്പ് പ്രഖ്യാപിച്ചിട്ട് അധിക നാള്‍ ആയില്ല.ഇപ്പോള്‍ ഇതാ മറ്റൊരാള്‍ കൂടി വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.കണ്ടനാട് വിശുദ്ധ മാര്‍ത്ത മറിയം പള്ളിയില്‍ കബറടങ്ങിയ ശക്രള്ളാ മാര്‍ ബസേലിയോസ് ബാവയാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്.പരിശുദ്ധ ഇഗ്നാത്തിയോസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

യാക്കോബായ സഭ ഒരു വിശുദ്ധനെ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഓര്‍ത്തഡൊക്സ് സഭക്കാര്‍ അടങ്ങിയിരിക്കുമെന്നു കരുതണ്ടാ. അവര്‍ താമസിയാതെ രണ്ടു പേരെയെങ്കിലും വിശുദ്ധരാക്കി മാറ്റു മെന്നതിന് സംശയമില്ല.ചാവറ അച്ചന്‍ തുടങ്ങിയ ചിലര്‍ കത്തോലിക്കാ സഭയുടെ വിശുദ്ധ പദവിയില്‍ എത്താന്‍ ഇപ്പോള്‍ തന്നെ ക്യൂവിലുണ്ട്.അവശേഷിക്കുന്ന സഭക്കാരും കൂടി വിശുദ്ധരെ കണ്ടെത്താന്‍ തുടങ്ങിയാല്‍ കേരളം വിശുദ്ധരുടെ നാടായി ഖ്യാതിപ്പെടുമെന്ന് ഉറപ്പിക്കാം.

ക്രിസ്ത്യാനികളുടെ വിശുദ്ധര്‍ മാത്രമായിപ്പോകുമെന്ന് മറ്റു മതക്കാര്‍ പരിഭവിക്കണ്ടാ.മനസ്സു വച്ചാല്‍ അവര്‍ക്കും വിശുദ്ധരെ കണ്ടെത്തുകയോ സൃഷ്ടിക്കുകയോ ചെയ്യാവുന്നതേയുള്ളൂ.തിരുവനന്തപുരം ജില്ലയില്‍ കല്ലമ്പലത്തെ കടുവയില്‍ തങ്ങളെ മുസ്ലീങ്ങള്‍ക്ക് വിശുദ്ധനായി പ്രഖ്യാപിക്കാം.മലപ്പുറത്തോ കോഴിക്കോടോ ഇതുപോലൊരു സ്ദ്ധന്‍റെ കബറിലേക്ക് തീര്‍ത്ഥാടകര്‍ പ്രവഹിക്കുന്ന
വാര്‍ത്ത കണ്ടു.ഉത്സാഹിച്ചാല്‍ ഇങ്ങനെ എത്ര വേണമെങ്കിലും കണ്ടെത്താം.ഹിന്ദുക്കള്‍ക്കണെങ്കില്‍ വിശുദ്ധരാക്കാവുന്നവര്‍ക്കു ഒരു പഞ്ഞവുമില്ലന്നു പറയേണ്ടല്ലോ.മാനദണ്ഡം ജാതി തിരിച്ചോ പാര്‍ട്ടി തിരിച്ചോ എന്നു തീരുമാനിക്കണമെന്നു മാത്രം.

'വിശുദ്ധരുടെ സ്വന്തം നാട്ടി'ല്‍ വിളയാന്‍ പോകുന്ന സൗഭാഗ്യങ്ങള്‍ ഓര്‍ത്ത് നമുക്ക് പുളകം കൊള്ളാം.




Fans on the page

Monday, October 20, 2008

ഞെരളത്തിന്‍റെ ഇടയ്ക്ക

സോപാന സംഗീതത്തിന്‍റെ കുലപതി ആയിരുന്ന ഞെരളത്തു രാമപൊതുവാളിന്‍റെ ഇടയ്ക്ക ലേലം
ചെയ്യാന്‍ ഒരുങ്ങുന്നു. മറ്റാരുമല്ല.ഞെരളത്തിന്‍റെ പുത്രന്‍ തന്നെ.വിവിധ ധാരകളില്‍ പെട്ട സോപാന സംഗീതം റിക്കാര്‍ഡ് ചെയ്തു സൂക്ഷിക്കാന്‍ പത്തു ലക്ഷം രൂപ വേണം.അതിനാണത്രെ ഇടക്ക ലേലം
ചെയ്യുന്നത്.അച്ഛനു സ്മാരകം നിര്‍മ്മിക്കാന്‍ ഇതുവരെ തുനിയാത്ത സര്‍ക്കാരിനോടുള്ള പ്രതിഷേധം
പ്രകടിപ്പിക്കാന്‍ കൂടിയാണത്രെ ലേലം.

സോപാന സംഗീതത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ഒരു മഹാപ്രതിഭയുടെ കരസ്പര്‍ശമേറ്റ വാദ്യോപകരണം ,അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്താന്‍ അവശേഷിക്കുന്ന സുപ്രധാന ഭൗതിക
വസ്തുവാണ്.ഞെരളത്തിന് മലയാള മനസ്സില്‍ അനശ്വര പ്രതിഷ്ഠ ലഭിച്ചതില്‍ ഈ ഇടക്കയ്ക്കും പങ്കുണ്ട്.
അതു ലേലം ചെയ്യാന്‍ സ്വന്തം മകന്‍ തുനിയുന്നതു കണ്ടു കലാസ്നേഹികള്‍ പ്രതികരിച്ചപ്പോഴാണ് സര്‍ക്കാരിനോടുള്ള പ്രതിഷേധമാണെന്നൊക്കെയുള്ള വിശദീകരണം വന്നത്.

മകന്‍റെ ,അതിനേക്കാള്‍ നടുക്കുന്ന ന്യായീകരണം മറ്റൊന്നാണ്.ലേലം കൊള്ളുന്നവന് ഇടക്കയോട്
ആദരവുണ്ടാകുമത്രേ!പശുവിനെ ലേലത്തില്‍ പിടിക്കുന്നത് വളര്‍ത്താന്‍ മാത്രമാണെന്നു
വിശ്വസിക്കാമോ?പത്തുലക്ഷത്തിന് ഏതെങ്കിലും ധനവാന്‍ വാങ്ങിയാല്‍ അത് എന്നേക്കുമായി കലാകേരളത്തിന് നഷ്ടമാവുകയല്ലേ ചെയ്യുക?ഈ വക ചോദ്യങ്ങളൊന്നും അയാള്‍ക്ക് പ്രശ്നമല്ല.

പും നാമ നരകത്തില്‍ നിന്നും പിതാവിനെ ത്രാണനം ചെയ്യുന്നവനാണത്രെ പുത്രന്‍.ഞെരളത്തിന്‍റെ പുത്രന്‍ ത്രാണനം ചെയ്യുന്നവനല്ല നരകത്തിലേക്ക് തള്ളി വിടുന്നവനാണെന്ന് തെളിയിക്കുന്നു.ഇത്തരം സന്താനങ്ങളുടെ ഇടയില്‍ നിന്നും നേരത്തേ പോയ അദ്ദേഹം എത്ര ഭാഗ്യവാന്‍!

മഹാനായ ഒരു കലാകാരന് സ്മാരകം നിര്‍മ്മിക്കേണ്ടത് ഏത് പരിഷ്കൃത ഭരണകൂടത്തിന്‍റെയും കടമയാണ്.ഏതെങ്കിലും വിവരദോഷിയായ ഒരു മകന്‍റെ ആലോചനാശൂന്യമായ പ്രവൃത്തി മൂലംഅതില്‍ നിന്നും ഒഴിഞ്ഞുമാറുന്നതു ശരിയല്ല.


Fans on the page

Saturday, October 18, 2008

യൂണിവേഴ്സിറ്റി നിയമന വിവാദം

അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഗ്രേഡ് നിയമനം റദ്ദാക്കാന്‍ ലോകായുക്ത നിര്ദ്ദേശിച്ചിരിക്കയാണ്. പകരം പുതിയ പരീക്ഷ നടത്തി നിയമനം നടത്തണമെന്നും സ്ഥാനമൊഴിഞ്ഞ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. രാമചന്ദ്രന്‍ നായര്‍ ,പ്രോ-വൈസ് ചാന്‍സലര്‍ ഡോ. വി. ജയപ്രകാശ്, തിരഞ്ഞെടുപ്പ് സമിതിയിലുണ്ടായിരുന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, ബി.എസ്. രാജീവ്, എം.പി. റസ്സല്, കെ.എ. ആന്‍ഡ്രു എന്നിവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും ഉപലോകായുക്ത ജസ്റ്റിസ് എന്‍. കൃഷ്ണന്‍ നായര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച നടപടി കൈക്കൊള്ളാന്‍ ചാന്‍സലറായ ഗവര്‍ണ്ണര്‍, പ്രോ-ചാന്‍സലറായ വിദ്യാഭ്യാസമന്ത്രി എന്നിവരോടും ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയോടും ഉപലോകായുക്ത ശുപാര്‍ശ ചെയ്തു.

കേരള സര്‍ വ്വകലാശാലയില്‍ അസിസ്റ്റന്റ് ഗ്രേഡ് ആയി നിയമനം ലഭിച്ച 182 പേരാണ് ഈ ഉത്തരവു പ്രകാരം വെട്ടിലായിരിക്കുന്നത്. ജോലി കിട്ടിയവരില്‍ ഭൂരിഭാഗവും സി.പി.എം നേതാക്കളുടെ ബന്ധുക്കളും സര്‍ വ്വകലാശാലയിലെ സി.പി.എം സംഘടനാ നേതാക്കളുടെ സ്വന്തക്കാരുമാണെന്ന് ആക്ഷേപമുണ്ടായിരുന്നു.

'എഴുത്തുപരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായതിനാല്‍ മാര്‍ക്കുകളില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് കരുതണം. താല്പര്യമുള്ളവര്‍ക്ക് എഴുത്തുപരീക്ഷയില്‍ മാര്‍ക്ക് കുറവായിരുന്നെങ്കിലും ഇന്റര്‍ വ്യൂവില്‍ കൂടുതല്‍ മാര്‍ക്ക് നല്കി നിയമനം ലഭ്യമാക്കി. ഇതേ സമയം എഴുത്തുപരീക്ഷയില്‍ മെറിറ്റടിസ്ഥാനത്തില്‍ മുന്നിലെത്തിയവര്‍ക്ക് ഇന്റര്‍ വ്യൂവില്‍ മാര്‍ക്കു കുറച്ച് നിയമനം നിഷേധിച്ചു. റാങ്ക് ലിസ്റ്റില്‍ ഇടംപിടിക്കാന്‍ സാധ്യതയില്ലാത്ത പലര്‍ക്കും കൈയക്ഷര പരീക്ഷയില്‍ വിവേചനരഹിതമായി മാര്‍ക്ക് നല്കി കട്ട് ഓഫ് മാര്‍ക്ക് ലഭ്യമാക്കി.'-68 പേജുള്ള വിധിന്യായത്തില്‍ ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ പറയുന്നു.

പിന്‍ വാതിലില്‍ കൂടി വന്നവര്‍ അതുവഴി തന്നെ പുറത്തുപോകണമെന്ന സുപ്രീംകോടതി ഉത്തരവ് ഉദ്ധരിച്ചാണ് നിയമനം റദ്ദാക്കണമെന്ന് ജസ്റ്റിസ് നിര്‍ദ്ദേശിച്ചത്.
നിയമനപ്രക്രിയ അഴിമതിയും ക്രമക്കേടും നിറഞ്ഞതാണെങ്കില്‍ ഓരോരുത്തര്‍ക്കും നോട്ടീസ് അയയ്ക്കേണ്ടതില്ലെന്നും വ്യക്തിപരമായ നിഷ്കളങ്കതയ്ക്ക് സ്ഥാനമില്ലെന്നും ഇത്തരം കേസ്സുകളില്‍ ലിസ്റ്റ് ആകമാനം റദ്ദാക്കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവും വിധിയില്‍ ഉദ്ധരിച്ചിട്ടുണ്ട്.

ഉപലോകായുക്ത് വിധി എല്ലാ വസ്തുതകളും മനസ്സിലാക്കാതെയുള്ളതാണെന്നാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സിന്‍ഡിക്കേറ്റംഗങ്ങളും മറ്റും പറയുന്നത്.അതിനാല്‍ ഹൈക്കോടതിയെ സമീപിക്കുവാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചുകഴിഞ്ഞത്രെ.കേരള യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് അഴിമതിയും സ്വജനപക്ഷപാതവും നടത്തിയതിന്‍റെ പേരില്‍ നിയമനം റദ്ദാക്കുവാന്‍ കോടതി ഉത്തരവിടുന്നത്.വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റിലെ ചിലരും കുറ്റക്കാരാണെന്നു വിധിക്കുന്നതും ആദ്യമായാണ്.സിന്‍ഡിക്കേറ്റിന്‍റെ സെക്രട്ടറിയായ രജിസ്ട്രാറെ ഒഴിവാക്കിയ കോടതി, കുറ്റക്കാര്‍ ആരൊക്കെയെന്ന് പേരെടുത്തു പറഞ്ഞതു തെളിവുകളില്ലാതെയാണെന്നു കരുതാന്‍ വയ്യ.

തങ്ങള്‍ കുറ്റക്കാരല്ലെന്ന്‍ ആവര്‍ത്തിച്ചു പറഞ്ഞതു കൊണ്ട് കാര്യമില്ല.അത് ഉത്തരവാദപ്പെട്ടവരുടെ
മുമ്പില്‍ തെളിയിക്കുകയാണ് യൂണിവേഴ്സിറ്റി അധികൃതര്‍ ചെയ്യേണ്ടിയിരുന്നത്.അതിനു പകരം ഉത്തരക്കടലാസ്, ടെസ്റ്റില്‍ പങ്കെടുത്തവരുടെ ഹാജര്‍ലിസ്റ്റ്, തുടങ്ങിയ രേഖകള്‍ ഹാജരാക്കാതെ വിഡ്ഡിവേഷം കെട്ടുകയാണ് അവര്‍ ചെയ്തത്.ഫലപ്രഖ്യാപനം നടന്ന പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ പോലും ഒരു വര്‍ഷക്കാലം സൂക്ഷിക്കണമെന്നു ചട്ടമുള്ളപ്പോള്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും മുമ്പ് ടെസ്റ്റിന്‍റെ ഉത്തരക്കടലാസുകള്‍ കാണാനില്ലെന്നു പറയുന്നത് വിശ്വസിക്കാ
നാകില്ല.

പ്രതിക്കൂട്ടിലായ സിന്‍റിക്കേറ്റംഗങ്ങളെല്ലാം സി പി എം പാര്‍ട്ടിക്കാരായതിനാല്‍ അഴിമതിയ്ക്ക് രാഷ്ട്രീയ നിറം വന്നു കഴിഞ്ഞു.അതോടെ അവരെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കാരും രംഗത്തെത്തി.
യുഡി എഫ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത സിന്‍റിക്കേറ്റിന്‍റെ കാലത്താണ് ടെസ്റ്റ് നടത്തിയതെന്നും
അതില്‍ ക്രമക്കേടു നടന്നതായി അന്നേ തങ്ങള്‍ പറഞ്ഞിരുന്നതാണെന്നുമാണ് ഡിവൈ എഫ് ഐ
നേതാക്കള്‍ ആരോപിക്കുന്നത്.അങ്ങനെയെങ്കില്‍ അതേ ടെസ്റ്റിലൂടെ യോഗ്യതാലിസ്റ്റില്‍ കയറിക്കൂടിയവരെ വിളിച്ച് ഇന്‍റര്‍ വ്യൂ നടത്തി നിയമിച്ചത് എന്തിനെന്ന്‍ അവര്‍ മറുപടി പറയണം.
സംസ്ഥാനത്തും യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിലും എല്‍ ഡി എഫ് അധികാരത്തില്‍ വന്ന സ്ഥിതിക്ക്
ടെസ്റ്റ് റദ്ദു ചെയ്യുന്നതിന് യാതൊരു തടസ്സൂവുമില്ലായിരുന്നു.അങ്ങനെ ചെയ്യാതിരുന്നത് ടെസ്റ്റില്‍ ക്രമക്കേടു നടന്നെന്ന ആരോപണം അടിസ്ഥാനമില്ലാത്തതു കൊണ്ടും ഇന്‍റര്‍ വ്യൂവില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ തിരുകിക്കയറ്റാന്‍ എളുപ്പമാണെന്നു മനസ്സിലായതു കൊണ്ടുമാണ്.അതു തന്നെയാണു നടന്നതെന്ന് കോടതി വിധി വ്യക്തമാക്കുന്നു.

അസ്സിസ്റ്റന്‍റ് ഗ്രേഡ് നിയമനത്തിന്‍റെ വ്യവസ്ഥ നിര്‍ദ്ദേശിച്ചിട്ടുള്ള കേരള സര്‍ വ്വകലാശാലാ ഓര്‍ഡിനന്‍സ് അനുസരിച്ച് ഇന്‍റര്‍വ്യൂ നിര്‍ബ്ബന്ധമല്ല.അതുകൊണ്ട് ഇന്‍റര്‍ വ്യൂ ഒഴിവാക്കണമെന്ന് യൂണിവേഴ്സിറ്റി ജീവനക്കാരുടെ സംഘടനകളെല്ലാം (മാര്‍ക്സിസ്റ്റു സംഘടന ഒഴികെ) ആവശ്യപ്പെട്ടിരുന്നതുമാണ്.എന്നിട്ടും ഒരു മാസത്തോളം നീണ്ട അഭിമുഖ മാമാങ്കം നടത്തിയത് ദുരുദ്ദേശ്യപരമാണ്.

സ്വന്തം പാര്‍ട്ടിസഖാക്കളെയും വന്‍ തുക കൈമടക്കു കൊടുത്ത മറ്റുള്ളവരെയുമാണ് നിയമിച്ചതെന്നാണ് യൂണിവേഴ്സിറ്റിയുടെ ഉപശാലകളില്‍ പ്രചരിക്കുന്ന വാര്‍ത്ത.യോഗ്യതയുള്ള നിരവധി പേരെ വെട്ടിനിരത്തിയിട്ടാണ് അര്‍ഹതയില്ലാത്തവരെ അവരോധിച്ചിരിക്കുന്നത് എന്ന കണ്ടെത്തല്‍ കുറ്റത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

കേരളാ യൂണിവേഴ്സിറ്റി ആക്റ്റ് 1971ല്‍ നിലവില്‍ വന്നശേഷം നിരവധി പ്രാവശ്യം അസ്സിറ്റന്‍റ് ഗ്രേഡ് നിയമനത്തിനായി ടെസ്റ്റും ഇന്‍റര്‍വ്യൂവും നടത്തിയിട്ടുണ്ട്. അപ്പോഴൊന്നും ഇത്തരം ആരോപണമോ കോടതി നടപടിയോ ഉണ്ടായിട്ടില്ല. അന്നൊക്കെ ഇന്‍റര്‍ വ്യൂ ബോര്‍ഡില്‍ വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടിയില്‍ പെട്ട സിന്‍ഡിക്കേറ്റംഗങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു.വി സിയും പിവി
സിയും നിഷ്പക്ഷത പുലര്‍ത്തുകയും ചെയ്തിരുന്നു.എന്നാല്‍ ആരോപണ വിധേയമായ ഇന്‍റര്‍ വ്യൂ ബോര്‍ഡില്‍ സിപി എം അംഗങ്ങളും പാര്‍ട്ടിയിലേക്കു ചാഞ്ഞുകൊണ്ടിരിക്കുന്ന വി സിയും പിവിസിയും മാത്രമാണുണ്ടായിരുന്നത്. എന്ത് അഴിമതി കാണിച്ചാലും ആരും അറിയാന്‍ പോകുന്നില്ല എന്ന വിശ്വാസവും ധിക്കാരവുമാണ് മയവും മര്യാദയുമില്ലാത്ത ക്രമക്കേടു നടത്താന്‍ അവരെ പ്രേരിപ്പിച്ചതെന്നു വേണം കരുതാന്‍.

എസ്സ്.രാമചന്ദ്രന്‍ പിള്ളയേയും ജി.സുധാകരനെയും പോലുള്ള കൊടി കെട്ടിയ മാര്‍ക്സിസ്റ്റ് നേതാക്കള്‍ സിന്‍ഡിക്കേറ്റംഗങ്ങളായിരുന്നിട്ടുണ്ട്.അവര്‍ ഇന്‍റര്‍ വ്യൂവും നടത്തിയിട്ടുണ്ട്.അവരാരും അഴിമതി നടത്തിയതായി ആരും ആരോപിക്കുകയോ കണ്ടെത്തുകയോ ചെയ്തിട്ടില്ല.അന്ന് അഴിമതിയുടെ കറപുരളാത്തവരെയും വിവരമുള്ളവരെയുമായിരുന്നു എല്ലാ പാര്‍ട്ടികളും യൂണിവേഴ്സിറ്റിഭരണ സമിതികളിലേക്ക് നിയോഗിച്ചിരുന്നത്.കാലം മാറിയപ്പോള്‍ തങ്ങളുടെ തിരികിടകളെ (വകയ്ക്കു കൊള്ളാത്തവരെ)തിരുകിക്കയറ്റാനുള്ള ഇടമായി രാഷ്ട്രീയ കക്ഷികള്‍ സര്‍ വ്വകലാശാലാ സമിതികളെ കാണാന്‍ തുടങ്ങി.അങ്ങനെ വിസ തട്ടിപ്പുകാരും കോപ്പിയടിച്ചു പരീക്ഷ ജയിച്ചവരും വരെ സെനറ്റിലും സിന്‍ഡിക്കേറ്റിലും എത്തിയതിന്‍റെ പരിണിത ഫലമാണ് കേരള സര്‍ വ്വകലാശാലയില്‍ ഇപ്പോള്‍ കണ്ടത്.സംസ്ഥാന ഭരണം മാറുന്നതിനനുസരിച്ച് പാര്‍ട്ടിയും കാഴ്ചപ്പാടും മാറ്റുകയും നട്ടല്ല് ഊരി അരയ്ക്കു കെട്ടുകയും ചെയ്യുന്ന വൈസ് ചാന്‍സലര്‍ മാരും കൂടിയാകുമ്പോള്‍ പതനം സമ്പൂര്‍ണ്ണമാകാതെ തരമില്ല.

ഉപലോകായുക്തയുടെ കണ്ടെത്തലുകള്‍ വാസ്തവമായ സ്ഥിതിക്ക് അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം അനുസരിക്കുകയാണ് യൂണിവേഴ്സിറ്റിക്കും സര്‍ക്കാരിനും സമൂഹത്തിനും നല്ലത്.ദുര്‍ബ്ബലവും ബാലിശവുമായ വാദങ്ങളുയര്‍ത്തി അപ്പീലിനു പോകാനാണ് ശിക്ഷാവിധേയരായ സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കും മറ്റും താല്പര്യമെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ പോകുകയാണു വേണ്ടത്.





Fans on the page

Tuesday, October 7, 2008

ടോംസും യേശുദാസനും

'ബോബനും മോളിയും'കാര്‍ട്ടൂണിലൂടെ മനോരമ വാരികയുടെ പ്രചാരം വര്‍ദ്ധിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് ടോംസ്
കണ്ണീരും കൈയുമായാണ് മനോരമയുടെ പടിയിറങ്ങിയത്.ഒടുവില്‍ തന്‍റെ ഭാവനാ സന്തതികളായ ബോബന്‍റെയും മോളിയുടെയും പിതൃത്വം സ്ഥാപിച്ചു കിട്ടാന്‍ ടോംസിന് സുപ്രീം കോടതി വരെ കേസ് പറയേണ്ടി വന്നു.

ഇപ്പോഴിതാ കാര്‍ട്ടൂണിസ്റ്റ് യേശുദാസനും അതേ അവസ്ഥയില്‍ അവിടെ നിന്നും പുറത്തായിരിക്കുന്നു.
ടോംസിനെപ്പോലെ അപമാനിതനായാണ് ഇദ്ദേഹവും മനോരമയോടു വിട ചൊല്ലിയത്.മനോരമയുടെ ഇംഗ്ലീഷ്
വാരികയായ 'വീക്കി'ലെ യേശുദാസന്‍റെ പേജില്‍ നിന്നും ആദ്യം അദ്ദേഹത്തെ നിഷ്കാസിതനാക്കി.കുറെ ദിവസം കഴിഞ്ഞപ്പോള്‍ പത്രത്തിലെ 'പൊന്നമ്മ സൂപ്രണ്ട്' എന്ന അദ്ദേഹത്തിന്‍റെ സ്ഥിരം കാര്‍ട്ടൂണ്‍ അപ്രത്യക്ഷമായി.പത്രാധിപ സമിതി അംഗം കൂടിയായ അദ്ദേഹം ഇതൊന്നുമറിഞ്ഞില്ല.ഒരു കലാകാരനെ
ഇതില്പരം അപമാനിക്കാനുണ്ടോ?മുഖത്തു തുപ്പുന്നതിനു മുമ്പ് യേശുദാസന്‍ ഇറങ്ങിപ്പോന്നത് അദ്ദേഹത്തില്‍
അല്പം അഭിമാന ബോധം അവശേഷിച്ചിരുന്നതു കൊണ്ടാകണം.

മലയാള മനോരമ പത്രത്തിന്‍റെ വളര്‍ച്ചയില്‍ ചെറുതല്ലാത്ത സംഭാവന യേശുദാസന്‍റെ വരയ്ക്കുണ്ട്.അത്
സമ്മതിച്ചു തരാന്‍ മാനേജ്മെന്‍റിനു വൈമനസ്യമുണ്ടാകും.മറിച്ച് പത്രം വളര്‍ന്നത് തങ്ങളുടെ വൈഭവം കൊണ്ടാണെന്ന് അവര്‍ അവകാശപ്പെട്ടെന്നും വരാം.വെറും തൊഴിലാളിയും തൊഴില്‍ ദാദാവും തമ്മിലുള്ള
ബന്ധം മാത്രമേ കാര്‍ട്ടൂണിസ്റ്റും പത്ര ഉടമയും തമ്മിലുള്ളൂ എന്നുവച്ചാല്‍ തന്നെ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകനെന്ന പരിഗണന പോലും പ്രതിഭാധനനായ ഈ കാര്‍ട്ടൂണിസ്റ്റിനോട് കേരളത്തിലെ ഏറ്റവും
വലിയ പത്രസ്ഥാപനം കാണിച്ചില്ല.

ശ്രീമതി സോണിയാ ഗാന്ധിയേയും ആണവക്കരാറിനെയും ആക്ഷേപിച്ചു കാര്‍ട്ടൂണ്‍ വരച്ചതാണ് മനോരമ
മാനേജ്മെന്‍റിനെ പ്രകോപിപ്പിച്ചതത്രെ.മനോരമയുടെ പത്രാധിപ സമിതിയില്‍ ഒരു മാഫിയാസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും തന്നെ പുറത്തു ചാടിച്ചതില്‍ പ്രധാന പങ്ക് അവര്‍ക്കാണെന്നും യേശുദാസന്‍ ആരോപിക്കുന്നു.മുമ്പും തന്‍റെ വരകള്‍ പലതും മുതലാളിമാര്‍ പൂഴ്ത്തിയിട്ടുണ്ടെന്നും അവയെല്ലാം 'വരാത്ത
വരകള്‍'എന്ന പേരില്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇന്ത്യയില്‍ തന്നെ ഇന്നു ജീവിച്ചിരിക്കുന്ന കാര്‍ട്ടൂണിസ്റ്റുകളില്‍ മുന്‍ നിരയിലാണ് ശ്രീ യേശുദാസന്‍.
അദ്ദേഹത്തെപ്പോലുള്ള ഒരു കലാകാരന്‍ ഇത്രയും നാള്‍ ഇതൊക്കെ സഹിച്ചത് മനോരമ നല്‍കിയിരുന്ന കവറിന്‍റെ കനം കൊണ്ടായിരിക്കണം.'അസാധു'മാസിക പോലെ നിലവാരമുള്ള ഹാസ്യ പ്രസിദ്ധീകരണത്തിനു ജന്മം നല്‍കിയ അദ്ദേഹം ആദ്യപ്രഹരമേറ്റപ്പൊഴേ വിടപറഞ്ഞിരുന്നെങ്കില്‍ കുറേക്കൂടി അന്തസ്സുണ്ടാകുമായിരുന്നു.

തനിക്ക് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ച 'ജനയുഗം' പത്രത്തില്‍ നിന്നും പ്രതിഫലത്തിന്‍റെ കനം നോക്കി മറു കണ്ടം ചാടിയതിന്‍റെ സ്വാഭാവിക പരിണാമം ഇങ്ങനെയേ ആകാന്‍ തരമുള്ളൂ.'ജന്തുവിന്നു തുടരുന്നു വാസനാ
ബന്ധമിങ്ങുടലു വീഴുവോളവും' എന്ന കവി വചനം ശരിയാണെന്നാണ് ദേശാഭിമാനിയില്‍ ചേക്കേറാനുള്ള
അദ്ദേഹത്തിന്‍റെ വ്യഗ്രത കാണുമ്പോള്‍ തോന്നുന്നത്.ക്യാപ്പിറ്റലിസ്റ്റ് മുതലാളിയേക്കാള്‍ മൂലധനക്കമ്യൂണിസ്റ്റ്
മുതലാളി ഭേദമായിരിക്കുമെന്ന വിശ്വാസമാണോ യേശുദാസനെ ഈ സാഹസത്തിനു പ്രേരിപ്പിച്ചതെന്ന് അറിഞ്ഞു
കൂടാ.കമ്യൂണിസ്റ്റ് മുതലാളിയായാലും കാണ്‍ഗ്രസ് മുതലാളിയായാലും സമയം വരുമ്പോള്‍ മുതലാളി അവന്‍റെ
തനിഗ്ഗുണം കാണിക്കുമെന്ന് ഹാസ്യവരയുടെ പെരുന്തച്ചന്‍ ഇനിയും മനസ്സിലാക്കാത്തതാണ് അത്ഭുതം!




Fans on the page

Saturday, October 4, 2008

ഭക്തിഭീകരത

മന്ത്രവാദികളുടെയും പാമ്പാട്ടികളുടെയും നാടെന്ന് പണ്ട് സായിപ്പന്മാര്‍ ആക്ഷേപിച്ചതിന്‍റെ പേരില്‍ ഇന്നും
രോഷം കൊള്ളുന്നവരാണു നമ്മള്‍.ഭക്തി മൂത്ത് സ്വയം ഹത്യയും പരഹത്യയും ഒരു സങ്കോചവുമില്ലാതെ
ചെയ്യുന്നതു കാണുമ്പോള്‍ ധ്വരയ്ക്ക് തെറ്റിയിട്ടില്ലെന്നു വേണം കരുതാന്‍.

രാജസ്ഥാനിലെ ജോധ്പൂര്‍ ചാമുണ്ഡി ദേവീ ക്ഷേത്രത്തിലെ നവരാത്രി പൂജ ദര്‍ശിക്കാനുള്ള തിക്കിലും തിരക്കിലും പെട്ട് ഇരുന്നൂറില്‍ കൂടുതല്‍ ആളുകളാണു മരിച്ചത്.മരണ സംഖ്യ ഇനിയും കൂടുമെന്നറിയുന്നു.ഇത്
പുതിയ സംഭവമല്ല.ഭക്തിയുടെയും മത വിശ്വാസത്തിന്‍റെയും പേരില്‍ ആണ്ടു തോറും ഇന്ത്യയില്‍ മരണമടയുന്നവരുടെ കണക്കു ഞെട്ടിക്കുന്നതാണ്.അമര്‍നാഥ് തീര്‍ത്ഥയാത്ര,കുംഭമേള, വേളാങ്കണ്ണി തീര്‍ത്ഥാടനം തുടങ്ങി എത്ര വിശുദ്ധ വേളകളിലാണ് ഭക്തിയുടെ ബലിയാടുകളായി ആയിരങ്ങള്‍ ഒടുങ്ങിയിട്ടുള്ളത്!

പണ്ടു മുതലേ ഭക്തി ഭാരതത്തില്‍ നല്ലവണ്ണം വിറ്റഴിയുന്ന ചരക്കാണ്.കാലം ചെല്ലും തോറും അതിന്‍റെ
വിപണന മൂല്യവും സാദ്ധ്യതയും ഏറിവന്നുകൊണ്ടിരിക്കുന്നു.

'ഭക്തിയുണ്ടായാല്‍ പിന്നെ മുക്തിയോ വരുമല്ലോ' എന്ന പുരാണ വചനം അനുസരിച്ചുള്ള മുക്തിയാണ് മരണ
മെന്ന് ഭക്തിവ്യാപാരികള്‍ വാദിച്ചുകൂടായ്കയില്ല.ഭാരതത്തില്‍ ഭക്തി മോക്ഷത്തിലേക്കല്ല ഭ്രാന്തിലേക്കും അന്യ
മതസ്പര്‍ദ്ധയിലേക്കുമാണ് നയിക്കുന്നത്.ഒറീസയിലും കര്‍ണ്ണാടകത്തിലും ഇപ്പോള്‍ നടക്കുന്നതും ഗുജറാത്തില്‍
മുമ്പു നടന്നതുമായ സംഭവങ്ങള്‍ അതു തെളിയിക്കുന്നു.ദേശീയ,അന്തര്‍ദ്ദേശീയ ഭീകരതയ്ക്കെതിരെ ശബ്ദിക്കുന്നവര്‍
ഈ ഭക്തിഭീകരതയ്ക്കെതിരെ മിണ്ടില്ല.കാരണം അധികാരത്തിലെത്താന്‍ നരമേധം ഉപകരിക്കും എന്ന് ഭക്തിക്കച്ചവടക്കാര്‍ക്ക് നന്നായറിയാം.


Fans on the page

Monday, September 29, 2008

ആരോരുമില്ലാത്ത മഹാകവികള്‍

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളില്‍ കേരളത്തിലെ പ്രൈമറി ക്ലാസ്സുകളില്‍ പഠിപ്പിച്ചിരുന്ന ഒരു
പാഠപുസ്തകത്തില്‍
'പൈങ്കിളിയേ!പൈങ്കിളിയേ!
കളിയാടീടാന്‍ വരുമോ നീ?' എന്നു തുടങ്ങുന്ന ബാലകവിത ഉണ്ടായിരുന്നു.മഹാകവി ഉള്ളൂര്‍ ആണ് ഇതിന്‍റെ
കര്‍ത്താവ് എന്നായിരുന്നു പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നത്.

ഈ കവിത യഥാര്‍ത്ഥത്തില്‍ മഹാകവി പന്തളം കേരളവര്‍മ്മയുടേതാണ്.മഹാകവി ഉള്ളൂരിന്‍റെ സമകാലികനും സമശീര്‍ഷനുമായ കവിയായിരുന്നു പന്തളം.മലയാളത്തിലെ ആദ്യത്തെ കവിതാമാസികയായ 'കവനകൗമുദി'യുടെ പത്രാധിപര്‍.കവനകൗമുദിയില്‍ പരസ്യം വരെ പദ്യത്തിലായിരുന്നു.'പദം കൊണ്ടു പന്തടിക്കുന്ന പന്തളം'എന്നാണ് മഹാകവി വള്ളത്തോള്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.രുഗ്മാംഗദ ചരിതം മഹാകാവ്യത്തിന്‍റെ കര്‍ത്താവായ അദ്ദേഹത്തിന്‍റെ ബാലകവിതകള്‍ അതിപ്രശസ്തങ്ങളാണ്.പക്ഷേ പല കവിതകളുടെയും കര്‍ത്തൃത്വത്തില്‍ നിന്ന് അദ്ദേഹത്തിന്‍റെ പേര് ബോധ പൂര്‍ വ്വമായോ അല്ലാതെയോ വെട്ടിമാറ്റപ്പെട്ടതായിട്ടാണ് അനുഭവം.

സര്‍ക്കാര്‍ അദ്ദേഹത്തിന്‍റെ കവിത ഉള്ളൂരിന്‍റേതാക്കിയെങ്കില്‍ സ്വകാര്യ പാഠപുസ്തക നിര്‍മ്മാതാക്കളും കാസറ്റ് കച്ചവടക്കാരും പേര് വെട്ടിമാറ്റി അനാഥ(അജ്ഞാത കര്‍ത്തൃത്വ) കവിതകളുടെ കൂട്ടത്തില്‍ പെടുത്തി.
'ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം' എന്ന വളരെ പ്രചാരമുള്ള ഈശ്വരപ്രാര്‍ത്ഥനയുടെ കര്‍ത്താവും പന്തളം
കേരളവര്‍മ്മയാണ്.പക്ഷേ നാടന്‍ പാട്ടുകളുടെയോ കര്‍ത്താവില്ലാത്തവയുടെയോ ഇനത്തിലാണ്
ഇതിനെയും ഉള്‍പ്പെടുത്തിയിരുന്നത്.ലാഭ ലാക്കോടെ സ്വകാര്യ പാഠപുസ്തക വ്യാപാരികള്‍ തട്ടിക്കൂട്ടുന്ന ഗ്രന്ഥ
ങ്ങളില്‍ മാത്രമല്ല പ്രശസ്തനായ ഒരു മലയാളകവി ശബ്ദം നല്കി പുറത്തിറക്കിയ ഓഡിയോ കാസറ്റിന്‍റെ ആദ്യ
പതിപ്പലും ഈശ്വരപ്രാര്‍ത്ഥനയുടെ കര്‍ത്തൃത്വത്തില്‍ നിന്നും പാവം മഹാകവി ഔട്ട്!ഞാന്‍ സമാഹരിച്ച
'കുട്ടിക്കവിതകള്‍'1997-ല്‍ പ്രസിദ്ധീകരിക്കും വരെ അതായിരുന്നു അവസ്ഥ.

കേരള സര്‍ക്കാരിന്‍റെയും സ്വകാര്യപ്രസാധകരുടെയും പാഠപുസ്തകങ്ങളും കവി ചൊല്ലിയ കാസറ്റും
മഹാകവിയെ മറച്ച് വിജ്ഞാനം പ്രസരിപ്പിക്കുന്നതിനു മുമ്പുതന്നെ പന്തളം കേരളവര്‍മ്മയുടെ കവിതകള്‍
രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു.അവയില്‍ അദ്ദേഹത്തിന്‍റെ ബാലകവിതകളുടെ കൂട്ടത്തില്‍ മേല്‍
സൂചിപ്പിച്ച രണ്ടു കവിതകളും ഉണ്ടായിരുന്നു.എന്നിട്ടും പന്തളത്തിന്‍റെ കവിത ഉള്ളൂരിനു പതിച്ചു കൊടുത്ത്
സര്‍ക്കാര്‍, രണ്ടു മഹാകവികളെയും ഒരുപോലെ അപമാനിക്കുകയാണു ചെയ്തത്.കാസറ്റുകാര്‍ പന്തളത്തിനെ
അജ്ഞാതനാക്കിയത് ക്ഷമിക്കാവുന്നതേയുള്ളു.പക്ഷേ ഈ ഈശ്വരപ്രാര്ത്ഥന താന്‍ കോളേജ് ക്ലാസുകളില്‍ പഠിപ്പിച്ച ഒരു മഹാകവിയുടെതാണെന്ന് അദ്ധ്യാപകന്‍ കൂടിയായ കവി അറിയാതെ പോയത് കഷ്ടമാണ്.

'കാക്കേ കാക്കേ കൂടെവിടെ?' എന്ന് ആരംഭിക്കുന്ന കവിത രചിച്ച മഹാകവി ഉള്ളൂരിന് മറ്റൊരു കവിയുടെ കവിത അപഹരിച്ചിട്ടു വേണ്ടാ മികച്ച ബാലകവിതാകാരനാകാന്‍.വിസ്മൃതിയിലാണ്ട നൂറുകണക്കിനു നാടന്‍
പാട്ടുകള്‍ കണ്ടെടുത്ത് കേരള സാഹിത്യ ചരിത്രത്തില്‍ പ്രസിദ്ധീകരിച്ച മഹാപ്രതിഭയെ മറ്റെന്തു വിളിച്ചാലും
കവിതാചോരന്‍ എന്ന് ആക്ഷേപിക്കാന്‍ അദ്ദേഹത്തിന്‍റെ കടുത്ത വിമര്‍ശകര്‍ പോലും ധൈര്യപ്പെടില്ല.
'കൊണ്ടു പോകില്ല ചോരന്മാര്‍
കൊടുക്കും തോറുമേറിടും' എന്ന് വിദ്യയെ ക്കുറിച്ചു പാടിയ ഉള്ളൂര്‍, തന്നെ ആരെങ്കിലും
ചോരനാക്കുമെന്ന് ഒരിക്കലും കരുതിയിട്ടുണ്ടാകില്ല.

ഏതാണ്ട് ഒരു ദശകത്തിലേറെ ഈ അബദ്ധപ്പഞ്ചാംഗം കുട്ടികളെ പഠിപ്പിച്ചപ്പോള്‍ രണ്ടു മുന്നണികളും മാറി
മാറി ഭരണം കൈയ്യാളി.അന്ന് ഒരു കുഞ്ഞു പോലും ഈ പ്രമാദം ചൂണ്ടിക്കാട്ടിയില്ല. ആരും അതിന്‍റെ പേരില്‍
തെരുവിലിറങ്ങിയില്ല.മഹാകവികളുടെ ബന്ധുക്കള്‍ പോലും അവഹേളനത്തിനെതിരെ ഒരക്ഷരം ഉരിയാടിയില്ല.
ആരാധകരും സാഹിത്യ നായകന്മാരും എതിര്‍പ്പു പ്രകടിപ്പിച്ചില്ല.

കല്പിത കഥാപാത്ര മായ 'ജീവ'ന്‍റെ മതത്തെയും മതമില്ലായ്മയേയും ചൊല്ലി കണ്ഠക്ഷോഭം നടത്തുന്ന വിശുദ്ധ
പിതാക്കന്മാരെയും കുഞ്ഞാടുകളെയും വിശ്വഹിന്ദുക്കളെയും അന്ന് രംഗത്ത് കണ്ടില്ല.നെഹ്രുവിന്‍റെ വാചകങ്ങള്‍ ഉദ്ധരിച്ചതിന്‍റെ പേരില്‍ കല്ലും കട്ടയുമായി വഴിമുടക്കുന്ന യൂത്തും മൂത്തതും മഹാകവികളെ രക്ഷിക്കാനില്ലായിരുന്നു.ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയുടെ വിവരക്കേടുകള്‍ക്ക് വിശിഷ്ട ഭാഷ്യം ചമയ്ക്കുന്ന പുതിയ സമര രീതിയില്‍ രമിക്കുന്ന സഖാക്കന്മാരും കവിനിന്ദയ്ക്കെതിരെ അന്നു പ്രതികരിച്ചില്ല.




Fans on the page

Wednesday, September 24, 2008

ആരാധിക്കാന്‍ ഒരു 'അമ്മ' ദൈവം കൂടി

വള്ളിക്കാവമ്മയ്ക്കും കൊട്ടിയത്തമ്മയ്ക്കും പിറകേ പുതിയ ഒരമ്മ കൂടി തിരുവിതാംകൂറില്‍
അവതരിച്ചിരിക്കുന്നു;-കൊട്ടാരക്കരയിലെ ഉഷാമ്മ. തെറിപ്പാട്ടും അടിയും കൊടുത്താണത്രെ പുതിയ അമ്മ
ഭക്തരെ അനുഗ്രഹിക്കുന്നത്.ബാധ കേറുമ്പോള്‍ കോഴിച്ചോര കുടിക്കുന്നതാണു പോലും 'അമ്മ'യുടെ പ്രത്യേകത.
അമൃതാനന്ദമയിയുടെ ആരംഭകാലത്തെ ഗോഷ്ടികള്‍ ഓര്‍മ്മിപ്പിക്കുന്ന ഈ അമ്മയ്ക്കു മുമ്പിലും ഒ.രാജഗോപാലി
നെപ്പോലുള്ളവര്‍ താമസിയാതെ എത്തുമെന്നു പ്രതീക്ഷിക്കാം.പിന്നാലെ യുവമോര്‍ച്ചയുടെ സംരക്ഷണ സേനയും
വരുമെന്നു കരുതാം.

ശ്രീ.രാജഗോപാലിനെപ്പോലുള്ളവര്‍ അല്പം അകന്നു നിന്ന് അനുഗ്രഹത്തിനു ശ്രമിക്കുന്നതാണ് ആരോഗ്യത്തിനും
ആയുസ്സിനും നല്ലത്.ഇനിയൊരു തൊഴിയും കൂടി താങ്ങാനുള്ള കരുത്ത് പ്രായം അല്പം ഏറിയ ആ ശരീരത്തിന് ഉണ്ടോ എന്നു സംശയമുള്ളതു കൊണ്ട് പറഞ്ഞുപോയതാണ്.അത്ര കഠിനമാണ് പുതിയ അവതാരത്തിന്‍റെ പ്രയോഗമുറകളെന്ന് റ്റിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.




Fans on the page

Sunday, September 21, 2008

പോലീസ് മാഫിയ

യൂണിഫോം ഇട്ട ക്രിമിനലുകളാണ് നമ്മുടെ പോലീസുകാരില്‍ പലരും എന്ന് പണ്ടേ കേള്‍ക്കാന്‍ തുടങ്ങിയതാണ്.അതിശയോക്തിയാണെന്നാണ് അടുത്തകാലം വരെ ധരിച്ചിരുന്നത്.സിനിമയിലും മറ്റും മാത്രം
കാണുന്ന അയഥാര്‍ത്ഥ ലോകത്തിലേ അത്തരം പോലീസുകാര്‍ കാണുകയുള്ളു എന്നു കരുതി.എന്നാല്‍ എല്ലാ
കല്പിത കഥകളെയും വെല്ലും വിധത്തില്‍ നമ്മുടെ പോലീസ് പരാക്രമം വളരുകയാണ്.പൊതുജന സേവനത്തിന്റെ ഉത്തമ മാതൃകയാണ് പരിഷ്കൃത രാജ്യങ്ങളിലെ പോലീസ് സേനകള്‍. നമ്മുടെ പോലീസാകട്ടെ എല്ലാ കൊള്ളരുതായ്മകളുടെയും വിളനിലമായി പരിലസിക്കുന്നു.

'ടോട്ടല്‍ ഫോര്‍ യു' തട്ടിപ്പു വീരന്‍റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തതില്‍ നല്ലൊരു തുക ആദ്യം കേസ്സന്വേഷിച്ച പോലീസ് സംഘം കീശയിലാക്കിയെന്നതാണ് ഏറ്റവും ഒടുവിലത്തെ പോലീസ് ചരിതം.ഇല നക്കിയ നായുടെ
ചിറി നക്കിയ നായ് എന്നു കേട്ടിട്ടില്ലേ. അതു തന്നെ.തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ചവരെപ്പറ്റി അന്വേഷണം നടക്കുകയാണിപ്പോള്‍.കേരളത്തില് നടക്കുന്ന മിക്ക അക്രമങ്ങള്‍ക്കു പിന്നിലും പോലീസ് ഉണ്ടെന്നാണ് കേള്‍ക്കുന്നത്.അക്രമങ്ങള്‍ക്ക് മാത്രമല്ല സകല സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഒത്താശ ചെയ്തു കൊടുക്കുന്നത് പോലീസുകാരാണത്രെ.കോണ്സ്റ്റബിള്‍ മുതല്‍ വലിയ ഓഫീസര്‍മാര്‍ വരെ ഇതില്‍ പങ്കാളികളാണ്.തട്ടിപ്പുകാരനില്‍ നിന്നും തട്ടിപ്പു നടത്തിയതു കൂടാതെ അയാള്‍ക്ക് തട്ടിപ്പു നടത്താന്‍ വേണ്ട സഹായം ചെയ്തു കൊടുക്കുന്നതിലും പോലീസ് സന്നദ്ധമായിരുന്നു.ശബരീനാഥിന്‍റെ വഴികാട്ടിയും സഹായിയും ആയ ചന്ദ്രമതി എന്ന സിഡ്കോ ഉദ്യോഗസ്ഥയെ ഇത്ര നാളായിട്ടും പിടികിട്ടാത്തതും ഏമാന്മാരുടെ സഹായം കൊണ്ടാണെന്നാണ് കേഴ്വി.

സന്തോഷ് മാധവന്‍ എന്ന കള്ളസന്ന്യാസിയുടെ മാനേജരായിരുന്ന് പാവങ്ങളെ ഭീഷണിപ്പെടുത്തിയത് സര്‍ വ്വീസിലുള്ള ഒരു ഡി വൈ എസ് പി ആയിരുന്നല്ലോ!വ്യാജന്‍റെ ഫ്ലാറ്റില്‍ നിന്നു കിട്ടിയ അയാളുടെ യൂണിഫോം
മരിച്ചു പോയ ഏതോ ഒഫീസറുടേതാണെന്നു വരുത്തി തീര്ക്കുകയും ചെയ്തു.കള്ള സ്വാമിയുടെ അനുഗ്രഹം
കൈപ്പറ്റിയവരുടെ കൂട്ടത്തില് ചില ഐപി എസ് വനിതകളും ഉണ്ടായിരുന്നു എന്നതും രഹസ്യമല്ല.
ആയിടയ്ക്കു പിടിക്കപ്പെട്ട കപടസ്വാമിമാരുടെ ഭക്തരില്‍ പലരും പോലീസ് ഓഫീസര്മാരായിരുന്നു എന്നതു കേസ്സന്വേഷണം എങ്ങുമെത്താതെ പോയതിന്‍റെ കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

ഏതു മുന്നണി ഭരിച്ചാലും പോലീസിന്‍റെ ക്രിമിനല്‍ സ്വഭാവത്തിനു വ്യത്യാസമുണ്ടാകുന്നില്ല എന്നാണു കരുതേണ്ടത്.ക്രമസമാധാനം പാലിക്കേണ്ടവര്‍ ക്രിമിനലുകള്‍ക്ക് ചൂട്ടു പിടിച്ചു കൊടുക്കുകയും ഗുണ്ടാകളെ നാണിപ്പിക്കുന്ന ക്രിമിനലുകളായി മാറുകയും ചെയ്യുന്നു. നിയന്ത്രിക്കേണ്ട ഭരണാധികാരികള്‍ അവരോടൊപ്പം ചേരുകയോ അവരെ ഉപയോഗിച്ച് സ്വന്തം കാര്യം നേടുകയോ ചെയ്യുന്നു.

കേരളത്തില്‍ നിന്നും വ്യത്യസ്തമല്ല മറ്റു സംസ്ഥാനങ്ങളിലെയും സ്ഥിതി.കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ
സിബിഐ യുടെ അവസ്ഥ ഇതിലും മോശമാണെന്നാണ് സമീപകാല കോടതിവിധികളും പത്രവാര്‍ത്തകളും
സൂചിപ്പിക്കുന്നത്.ഒന്നര ദശകം പിന്നിട്ട അഭയ കേസ്സും ഒരു പതിറ്റാണ്ടു കഴിഞ്ഞ ചേകന്നൂര്‍ മൗലവി കേസ്സും
സിബിഐയുടെ കാര്യക്ഷമത എത്രയുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.

ഭരണകൂടത്തിന്‍റെ പ്രേരണയോ നിര്‍ബ്ബന്ധമോ കൂടാതെതന്നെ സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം
നല്‍കേണ്ടവര്‍ അവര്ക്ക് ഭീഷണിയായിത്തീരുന്ന അവസ്ഥ വളരെ ദാരുണമാണ്.ധര്‍മ്മദൈവം ബാധയാകുമ്പോള്‍
സൃഷ്ടിക്കപ്പെടുന്ന അരക്ഷിതാവസ്ഥ ഭയാനകമാണ്.ഇന്നത്തെ ഈ ദയനീയ സ്ഥിതിക്ക് ഉത്തരവാദികള്‍ രാഷ്ട്രീയപ്പാര്‍ട്ടികളാണ്.അവരുടെ സംരക്ഷണം ഉറപ്പുള്ളതിനാലാണ് പോലീസ്ക്രിമിനലുകളുടെ സംഖ്യ വര്‍ദ്ധിക്കുന്നത്;ക്രിമിനലുകളെ നിയന്ത്രിക്കാന്‍ പോലീസിനു കഴിയാതെ വരുന്നതും.



Fans on the page

Sunday, September 14, 2008

ഇങ്ങനെ ചെയ്യാന്‍ പാടുവോ സാര്‍?

വര്‍ഷങ്ങള്‍ മുമ്പു തിരുവനന്തപുരം കിഴക്കേകോട്ടയില്‍ ബസ്സ് കാത്തുനില്ക്കുമ്പോള്‍ ഒരു ഭാഗ്യക്കുറി വാഹനത്തില്‍ നിന്നും അനൗണ്‍സ്മെന്‍റ് ഒഴുകി വരുന്നു.''.....വമ്പിച്ഛ വമ്പിതമായ സമ്മാനങ്ങള്....."
എന്തപ്പനേ ഈ 'വമ്പിതം' എന്നു കുറേ നേരം ആലോചിച്ചു.പല നിഘണ്ടുക്കളിലും പരതിയെങ്കിലും അങ്ങനൊരു വാക്ക് കണ്ടു കിട്ടിയില്ല.നാട്ടിന്‍ പുറത്തോ നഗരത്തിലോ ഉള്ള ഏതെങ്കിലും അനൗണ്സ്മെന്റ് വീരനെക്കൊണ്ട് തയ്യാറാക്കിച്ച കാസറ്റില്‍ നിന്നാകാം പുതിയ പദം പുറത്തു ചാടിയത്.

അന്നു മലയാളം ചാനലുകളൊന്നും തുടങ്ങിയിട്ടില്ലാഞ്ഞതു മലയാളത്തിന്‍റെ ഭാഗ്യം!അല്ലായിരുന്നെങ്കില്‍ ആ
അപ പദവും ചാനലുകള്‍ ഏറ്റെടുത്തേനെ.ഈ പോസ്റ്റിന്‍റെ തലക്കെട്ട് അങ്ങനെ ചാനലുകളില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പരസ്യ വാചകമാണ്.വെറും പരസ്യമല്ല സ്വര്ണ്ണപ്പരസ്യം.കേരളത്തിലെ
ഒരു വന്‍ കിട സ്വര്ണ്ണക്കടയുടെ പരസ്യത്തിലാണ്,ഭാഷാപരിജ്ഞാനം അല്പെമെങ്കിലുമുള്ളവര്‍ നാണിച്ചു
പോകുന്ന ഈ അപശ്രുതി. 'ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ' എന്നതാണ് 'ചെയ്യാന്‍ പാടുവോ' എന്ന് വ്യഭിചരിക്കപ്പെട്ടിരിക്കുന്നത്.

അക്ഷയ തൃതീയ തുടങ്ങിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ച് കീശ നിറയ്ക്കാന്‍ സംഘടിത
ശ്രമം നടത്തുന്ന സ്വര്‍ണ്ണക്കച്ചവടക്കാര്‍ക്ക് ഭാഷയെ കളങ്കപ്പെടുത്തുന്നതില്‍ മനസ്സാക്ഷിക്കുത്ത് കണില്ലല്ലോ.

സൂര്യനെക്കുറിച്ച്,
'മന്നിന്‍ മലിന മുഖത്തു നിത്യം
പൊന്നിന്‍ പൊടി പൂശും ദേവദേവന്‍'
എന്ന് മഹാകവി കുമാരനാശാന്‍ പാടിയിട്ടുണ്ട്.

സ്വര്‍ണ്ണക്കച്ചവടക്കാരാകട്ടെ,
മാതൃഭാഷയ്ക്കും മനുഷ്യനും മേല്‍
മാലിന്യക്കൂമ്പാരം വാരിത്തൂകി,
ഉപഭോക്താവിന്‍റെ സാമാന്യ ബുദ്ധിയെപ്പോലും അവഹേളിച്ചുകൊണ്ട് പൊന്നിന്‍ വ്യാപാരം പൊടി പൊടിക്കുന്നു.കാശു കിട്ടുമെങ്കില്‍ എന്തു ചവറും പരസ്യം ചെയ്യാന്‍ ചാനലുകള്‍ സന്നദ്ധമാകുമ്പോള്‍ അവര്‍ ആരെ പേടിക്കണം? അല്ലെങ്കില്‍ത്തന്നെ 'വേറിട്ട കദ'കളും 'മദ്യ കേരള' വും 'വിത്ത്യാബ്യാസ',വും ഒക്കെ വിസര്‍ജ്ജിക്കുന്ന സ്വന്തം അവതാരകരെ നേരേയാക്കാന്‍ കഴിയാത്ത ചാനലുകാര്‍ക്ക് പരസ്യവാചകത്തിനു ശുദ്ധി വേണമെന്നു ശഠിക്കുവാന്‍ കഴിയുമോ?




Fans on the page

Tuesday, September 9, 2008

അഴിമതിക്കാരന്‍ അഴി എണ്ണണം

ഗുരുതരമായ സാമ്പത്തിക ക്രമക്കേടു നടത്തിയ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സൗമിത്ര സെന്നിനെ ഇമ്പീച്ച്
(കുറ്റവിചാരണ)ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചു കഴിഞ്ഞത്രെ!

കല്‍ക്കട്ട ഹൈക്കോടതിയില്‍ അഭിഭാഷകനായിരിക്കെ, സ്റ്റീല്‍ അതോറിറ്റി ഓഫ്‌ ഇന്ത്യയും ഇന്ത്യന്‍ ഷിപ്പിങ്‌ കോര്‍പ്പറേഷനുമായുള്ള തര്‍ക്കത്തില്‍,സൗമിത്രസെന്‍ റിസീവറായി നിയമിതനായിരുന്നു. ഈ സമയത്ത്‌ ഒരു ഇടപാടില്‍ റിസീവറെന്ന നിലയില്‍ കൈപ്പറ്റിയ 32 ലക്ഷംരൂപ സ്വന്തം ബാങ്ക്‌ അക്കൗണ്ടില്‍ നിക്ഷേപിച്ചു എന്നായിരുന്നു ആരോപണം. പിന്നീട്‌ 2003ല്‍ ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായിട്ടും പണം തിരിച്ചടയ്‌ക്കാന്‍ അദ്ദേഹം തയ്യാറായില്ല. പരാതിയെക്കുറിച്ച്‌ അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ്‌ സൗമിത്രസെന്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയിരുന്നു.അതിന്‍റെ അടിസ്ഥാനത്തിലാണ്
ഇമ്പീച്മെന്‍റ്.

രാജ്യത്തിന്റെ ചരിത്രത്തില്‍ രണ്ടാംതവണയാണ്‌ ന്യായാധിപന്‍ കുറ്റവിചാരണ നടപടികള്‍ക്ക്‌ വിധേയനാവുന്നത്‌. സുപ്രീംകോടതി ജഡ്‌ജിയായിരുന്ന വി. രാമസ്വാമിയാണ്‌ ആദ്യത്തെ ആള്‍. പഞ്ചാബ്‌-ഹരിയാന ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായിരിക്കെ ഔദ്യോഗികവസതിയിലേക്ക്‌ ഫര്‍ണിച്ചര്‍ വാങ്ങിയതില്‍ ക്രമക്കേട്‌ കാട്ടിയെന്നായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണം. 1991-ല്‍ ജനതാദള്‍ എം.പി. മധു ദന്തവതെയാണ്‌ ജസ്റ്റിസ്‌ രാമസ്വാമിക്കെതിരെ പാര്‍ലമെന്‍റില്‍ കുറ്റവിചാരണാപ്രമേയം കൊണ്ടുവന്നത്‌. പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പില്‍നിന്ന്‌ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിലെ എം.പി.മാര്‍ പിന്‍മാറിയതിനാല്‍ കുറ്റവിചാരണ യാഥാര്‍ഥ്യമായില്ല.

സൗമിത്ര സെന്നിനെതിരെയുള്ള കുറ്റവിചാരണയും നടക്കുമെന്നതിന് ഉറപ്പൊന്നുമില്ല.ശക്തമായ രാഷ്ട്രീയ പിന്‍ബലം
ഉണ്ടെങ്കില്‍ ജ.രാമസ്വാമിയെപ്പോലെ ഇയാളും രക്ഷപെടാനാണ് സാദ്ധ്യത. ജ.സെന്നിനെതിരെയുള്ള കുറ്റം സംശയാ
തീതമായി തെളിഞ്ഞിട്ടും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍ ഉള്ളത്.
'നിയമത്തിന്‍റെ മുമ്പില്‍ എല്ലാവരും സമന്മാരാണ്' എന്നതൊക്കെ വെറും വെണ്ടര്‍ വാചകമാണെന്നാണ് ഇതില്‍
നിന്നു തെളിയുന്നത്.

32രൂപ ഒരു സാധാരണക്കാരന്‍ മോഷ്ടിച്ചെന്നു തെളിഞ്ഞാല്‍ അവനു കിട്ടുന്ന ശിക്ഷ പോലും 32 ലക്ഷം
രൂപ,തട്ടിപ്പിലൂടെ സ്വന്തമാക്കിയ ജ്ഡ്ജിക്ക് കിട്ടില്ല എന്നു വരുന്നത് അനീതിയാണ്.ഏറെ പ്രശംസിക്കപ്പെടുന്ന
ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയുടെ പോരായ്മയാണ്.സൗമിത്ര സെന്നിനെപ്പോലുള്ള ഒരു അഴിമതിക്കാരനെ
അഴികള്‍ക്കുള്ളിലാക്കാന്‍ കഴിയില്ലെങ്കില്‍ ഈ നീതിപീഠങ്ങള്‍ കൊണ്ട് എന്തു പ്രയോജനം?




Fans on the page

Saturday, September 6, 2008

തെങ്ങും തുപ്പലും മന്ത്രിമാരും

ആനപ്പുറത്തിരിക്കുമ്പോള്‍ പട്ടിയെ പേടിക്കണ്ടാ എന്നാണ് പലരുടെയും വിചാരം.ഭരണത്തിന്‍റെ
ഗജോപരി കയരിയിരിക്കുന്ന ചില മന്ത്രിമാരുടെ മനസ്സിലിരുപ്പും അതു തന്നെ.തങ്ങളെ അധികാരത്തിലേറ്റിയ
ജനം എന്ന നായ്ക്കളോട് എന്തും പറയുകയും കാട്ടുകയും ചെയ്യാമെന്ന അഹങ്കാരമാണ് അവരില്‍ പലരെയും
നയിക്കുന്നത്.

അതുകൊണ്ടാണ് ഒരു മന്ത്രി, "ഭൂമിയില്‍ അല്ലാതെ തെങ്ങിന്‍റെ മണ്ടയിലാണോ വ്യവസായം തുടങ്ങേണ്ടത്?"
എന്നു ചോദിച്ചത്."തുപ്പലില്‍ നിന്നാണോ വൈദ്യുതി ഉല്പാദിപ്പിക്കുന്നത്?" എന്ന് മറ്റൊരു മാന്യമന്ത്രി സംശയം
പ്രകടിപ്പിച്ചതിനും കാരണം മറ്റൊന്നല്ല.

ഭരണത്തില്‍ കയറിയതിന്‍റെ മൂന്നാം പക്കം കരിമണല്‍ ഖനനത്തിന് അനുവാദം കൊടുത്തുകൊണ്ടാണ് വ്യവസായ
മന്ത്രി ഇളമരം കരീം തന്‍റെ 'വ്യവസായ' താല്പര്യം ആദ്യമായി പ്രകടിപ്പിച്ചത്.ഇടതുപക്ഷ മുന്നണിയുടെ നയത്തിനെതിരായ ഈ നടപടി മുഖ്യമന്ത്രി ഇടപെട്ടു തടഞ്ഞെങ്കിലും പാര്‍ട്ടിയുടെ ഔദ്യോഗ പക്ഷത്തിന്‍റെ
പിന്‍ബലമുള്ളതു കൊണ്ട് അദ്ദേഹം 'മൂലധനകമ്യൂണിസം' നടപ്പാക്കാന്‍ രണ്ടും കല്പ്പിച്ചുള്ള കളികള്‍ തുടരുകയാണ്.
ഇന്ത്യയ്ക്കാകെ മാതൃകയായ കേരള ഭൂപരിഷ്കരണ നിയമം തിരുത്തണമെന്ന് വകുപ്പു സെക്രട്ടറിയെക്കൊണ്ട്
നോട്ടെഴുതിച്ച് ചില വന്‍ കിടക്കാരെ സഹായിക്കാന്‍ ശ്രമം നടത്തി.വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് അതും
ചീറ്റിപ്പോയി.വ്യവസായവുമായി വിദൂര ബന്ധം പോലുമില്ലാത്തവര്‍ക്കു വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ നടത്തിയ
അണിയറ നീക്കങ്ങള്‍ മാദ്ധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നതിലുള്ള അരിശപ്രകടനത്തിന്‍റെ ഭാഗമായിരുന്നു
'തെങ്ങിന്‍ മണ്ട'പ്രയോഗം.

പേരിനോടൊപ്പം 'മരം' എന്നുകൂടിയുള്ളതുകൊണ്ടാകാം അദ്ദേഹം ഭൂമിക്കു പകരം ഒരു മരത്തിന്‍റെ മണ്ടയെ
കുറിച്ച് ഓര്‍ത്തു പോയത്.റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെയും കരിമണല്‍ കൊള്ളക്കാരുടെയും ദല്ലാളാണ്
താനെന്ന് ഓരോ സംഭവത്തിലൂടെയും വ്യവസായ വകുപ്പുമന്ത്രി തെളിയിച്ചു കൊണ്ടിരിക്കുകയാണ്.പ്രത്യേക
സാമ്പത്തിക മേഖലയ്ക്ക് പാര്‍ട്ടി പച്ചക്കൊടി കാട്ടിയതോടെ സ.ഇളമരം മുതുമരത്തിന്റെ വീറിലാണ്. തൊഴിലാളി നേതാവ് എന്ന ലേബലില്‍ മന്ത്രിയായ സഖാവ്,ഇപ്പോള്‍ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന പ്രത്യേക സാമ്പത്തിക മേഖലയ്ക്കു വേണ്ടി അരയും തലയും മുറുക്കി രംഗത്തുണ്ട്.

കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിച്ച എക്സ്പ്രസ് ഹൈവേയ്ക്കെതിരെ സമരം ചെയ്തതാണ് ഇടതു മുന്നണി. പക്ഷേ അധികാരത്തിലെത്തിയപ്പോള്‍ മന്ത്രി കരീമിന് എന്തു പേരിലായാലും ഒരു എക്സ്പ്രസ്സ് റോഡ് കൂടിയേ കഴിയൂ.മുന്നണിയിലൊന്നും ചര്‍ച്ച ചെയ്യാതെ അതു സംബന്ധിച്ച് പരസ്യ പ്രഖ്യാപനം പോലും നടത്തിക്കളഞ്ഞു ബഹു.മന്ത്രി.അഴിമതിക്കു വന്‍ സാദ്ധ്യതയുള്ള,ഈ അതിവേഗ പാതാ സ്വപ്നവും പൊലിഞ്ഞു പോയി.

ഇന്ത്യയ്ക്ക് ഏറ്റവും ഇണങ്ങുന്നതും ചെലവു കുറഞ്ഞതും ചെറുകിട ജലവൈദ്യുത പദ്ധതിയാണെന്ന് വിവരമുള്ളവര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്.പക്ഷേ കോണ്ട്രാക്റ്റര്‍മാരും എഞ്ചിനീയര്‍മാരും ഭരണം കൈയ്യാളിയ
അഴിമതിക്കാരും കൂടി വന്‍ കിട ജലവൈദ്യുത പദ്ധതിയാണ് നടപ്പാക്കിയത്.പരിസ്ഥിതിക്കും വനസമ്പത്തിനും
ജനങ്ങള്‍ക്കും ദോഷകരമാണെന്ന് അനുഭവത്തില്‍ ബോദ്ധ്യപ്പെട്ടിട്ടും അത്തരം പദ്ധതികളോടാണ് ഇപ്പോഴും ഭരണക്കാര്‍ക്കു താല്പര്യം.ഇടതുപക്ഷം അധികാരത്തിലെത്തിയാലെങ്കിലും അതിനു മാറ്റമുണ്ടാകുമെന്നു കരുതി.ബാലനെപ്പോലെയുള്ള പാര്‍ട്ടിയുടെ 'മൂലധന'പക്ഷത്തിന്‍റെ നല്ലപിള്ളകള്‍ വൈദ്യുത വകുപ്പ് കൈകാര്യം
ചെയ്യുമ്പോള്‍ ആ പ്രതീക്ഷയും വേണ്ടെന്നാണ് അദ്ദേഹത്തിന്‍റെ വാചകമടി വെളിവാക്കുന്നത്.

അതിരപ്പള്ളി പദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന മേന്മകളോര്‍ത്ത് മന്ത്രി മനക്കോട്ട കെട്ടുമ്പോഴാണ് ചില
പരിസ്ഥിതിക്കാരും ബുദ്ധിജീവികളും ഒക്കെ എതിര്‍പ്പുമായി വരുന്നത്.വൈദ്യുതിക്കു പകരം ദേഷ്യം
ഉല്പാദിപ്പിക്കപ്പെടാതിരിക്കുമോ?ഒരുപാടു നാള് തുപ്പലിറക്കി നടന്നതിനു ശേഷമാണ് മന്ത്രിയാക്കാന്‍ പാര്‍ട്ടി
കനിഞ്ഞത്.നെടുനാള്‍ തുപ്പല്‍ വിഴുങ്ങിയിട്ടാണ് ഒരു വന്‍ പദ്ധതി ഒത്തു കിട്ടിയത്.അതു കൈ വിട്ടു
പോകമെന്നു തോന്നിയാല്‍ ഇത്തരം തുപ്പല്‍ ചോദ്യം ആരും ചോദിച്ചു പോകും!

പ്രസരണ നഷ്ടവും മോഷണവും തടയാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാതെ ഉപഭോക്താക്കളെയും
മറ്റുള്ളവരെയും കുറ്റം പറഞ്ഞു നടന്നാല്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ല.ചെറിയ നീരൊഴുക്കില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിച്ച് നാട്ടുകാരും പഞ്ചായത്തും ബോഡിനു കൈമാറിയ നിരവധി പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കാതെ കിടക്കുന്നുണ്ട്.അവ ഉപയോഗക്ഷമമാക്കുവാന്‍ മന്ത്രിക്ക് യാതൊരു താല്പര്യവുമില്ല.കൈവശമുള്ള മറ്റൊരു വകുപ്പിന്‍റെ കാര്യക്ഷമത മൂലം ആയിരക്കണക്കിന് പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കു കിട്ടാനുള്ള കേന്ദ്ര സഹായമാണ് നഷ്ടമായത്.ഇത്ര സമര്‍ത്ഥനായ മന്ത്രിക്ക് നിന്നു പിഴയ്ക്കണമെങ്കില്‍ വാചകമടിയും പാര്‍ട്ടിനേതൃത്വത്തിന്‍റെ കാല്‍ നക്കലും കൂടാതെ കഴിയില്ല.അത് യഥേഷ്ടം
നടത്തിക്കൊള്ളട്ടെ.പക്ഷേ വോട്ടു ചെയ്തു ജയിപ്പിച്ചവരുടെ നേര്‍ക്കു തുപ്പുന്നത് അത്ര നല്ല പണിയല്ല.

ആനപ്പുറത്തു നിന്നും എന്നെങ്കിലും ഇറങ്ങേണ്ടി വരുമെന്ന്, അഹങ്കാരം കൊണ്ടു കൈ കഴുകുന്ന മരമന്ത്രിമാരും ഉമിനീര്‍മന്ത്രിമാരും ഓര്‍ക്കുന്നത് നല്ലതാണ്.




Fans on the page

Monday, September 1, 2008

ബിഷപ് പവ്വത്തില്‍ സംഘപരിവാര്‍ ഏജന്‍റോ?

സംഘ പരിവാര്‍, വിശ്വഹിന്ദു പരിഷത്ത് ഗുണ്ടകളും ഭരണ വിക്രമന്മാരും ചേര്ന്ന് ഒറീസ്സയില്‍ ക്രിസ്ത്യാനികളെ വേട്ടയാടുന്നതിന്‍റെ ഭയജനകമായ വാര്‍ത്തകളാണ് കുറെ നാളുകളായി രാജ്യത്തെമ്പാടും പ്രചരിക്കുന്നത്. നിരായുധരും നിരാലംബരുമായ പാവങ്ങളെ ആയുധ ധാരികളായ മതഭ്രാന്തന്മാര്‍ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്.അവരുടെ വീടുകള്‍ തീവച്ചു നശിപ്പിക്കുന്നു. നിരവധി ആളുകളെ ഇതിനകം വധിച്ചു കഴിഞ്ഞു.ഭരണകൂടത്തിന്‍റെ ഒത്താശയോടു കൂടിയാണ് ഈ അതിക്രമങ്ങള്‍ അരങ്ങേറുന്നത്.

മനസ്സു മരവിച്ചിട്ടില്ലാത്തവരെല്ലാം ഈ കാടത്തത്തെ അപലപിച്ചിട്ടുണ്ട്.നരനായാട്ട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.പക്ഷേ കേരളത്തിലെ ഒരു ബിഷപ്പിനു മാത്രം ഇതൊന്നും അത്ര
ഗൗരവമുള്ള കാര്യമായി തോന്നുന്നില്ല.അദ്ദേഹത്തിന് അതിനേക്കാളൊക്കെ കഠിനവും മൃഗീയവുമായി അനുഭവപ്പെടുന്നത് കേരള സര്‍ക്കാര്‍ നടത്തുന്ന പാഠപുസ്തക പരിഷ്ക്കാരമാണ്.അദ്ദേഹത്തിന്‍റെ തിരുവചനങ്ങള്‍ ശ്രദ്ധിച്ചാലും."ദേവാലയങ്ങള്‍ നശിപ്പിക്കപ്പെട്ടാല്‍ അതു പുനര്‍ നിര്‍മ്മിക്കാം.പക്ഷേ വിശ്വാസം
തകര്‍ക്കപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ കഴിയില്ല."

ഒറീസയില്‍ ക്രിസ്തീയ വിശ്വാസികള്‍ കൂട്ടത്തോടെ കൊല ചെയ്യപ്പെടുകയും വൈദികരും കന്യാസ്ത്രീകളും
ചുട്ടുകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ജോസഫ് പൗവ്വത്തില്‍ എന്ന ബിഷപ്പിന്‍റെ "വിശുദ്ധ അരുളപ്പാട്"
ഉണ്ടായിരിക്കുന്നത്.ദേവാലയം വീണ്ടുമുണ്ടാക്കാമെന്നു പറയുന്ന ഇദ്ദേഹം പക്ഷേ കൊല്ലപ്പെട്ടവര്‍ക്ക്
ജീവന്‍ തിരിച്ചു നല്‍കാന്‍ കഴിയുമോ എന്നു പറയുന്നില്ല.മരിച്ചവരെ ജീവിപ്പിച്ചവന്‍റെ പേരു പറഞ്ഞ്
ഉപജീവനം നടത്തുന്നതു കൊണ്ട് തനിക്കും അതു കഴിയും എന്ന് ഈ 'തിരുമേനി' വിചാരിക്കുന്നുണ്ടാകും.

മതവൈരത്തിന്‍റെ പേരില്‍ തകര്‍ക്കപ്പെട്ട ഏതു ദേവാലയമാണ് പുനര്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതെന്നും പിതാവു
പറഞ്ഞില്ല.കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ വിശ്വഹിന്ദുക്കളും സംഘപരിവാരങ്ങളും അദ്വാനിമാരും കൂടി
പൊളിച്ചടുക്കിയ ബാബറി മസ്ജിദ് എന്താണ് വീണ്ടും പടുത്തുയര്‍ത്താത്തത്?

സമാധാന കാംക്ഷികളായ സകല ഭാരതീയരും ഒറീസയിലെ നരമേധത്തിനെതിരെ പ്രതിഷേധിക്കുമ്പോള്‍ അതിനേക്കാള്‍ വലിയ പീഡനം കേരളത്തിലാണു നടക്കുന്നതെന്നു പറയുന്ന ഈ വൈദികപ്രമാണി
രാജ്യത്തെ ക്രൈസ്തവ പുരോഹിതര്‍ക്ക് ഒന്നാകെ അപമാനമാണ്.വൈദിക കുപ്പായമിട്ട സംഘപരിവാര്‍ ഏജന്‍റാണോ ഇദ്ദേഹം എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിന്
എത്ര കോടി അവരില്‍ നിന്നു കൈപ്പറ്റിയെന്ന് ഇദ്ദേഹത്തെ പോറ്റുന്ന തിരു സഭ അന്വേഷിക്കേണ്ടതാണ്.





Fans on the page

Tuesday, August 26, 2008

അച്യുതാനന്ദന്‍ എന്ന 'തീവ്ര വാദി'

രണ്ടാം ഭൂപരിഷ്കരണം എന്നത് ചില തീവ്ര വാദ സംഘടനകള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യമാണെന്ന് സിപിഐ
(എം) സംസ്ഥാന കമ്മിറ്റി.വിപ്ലവ വായാടിത്തമെന്ന് സംസ്ഥാന സെക്രട്ടറി.

രണ്ടാം ഭൂപരിഷ്കരണത്തെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് സ.അച്യുതാനന്ദനാണ്.അദ്ദേഹത്തിനെതിരെ
ഉള്ള ഒളിയമ്പാണ് സംസ്ഥാനകമ്മിറ്റി പ്രയോഗിച്ചതെന്ന് മനസ്സിലാക്കാന്‍ വലിയ രഷ്ട്രീയ വിശകലന ബോധമൊന്നും
വേണ്ട.തനിക്കെതിരേ ആണ് എയ്ത്തെന്ന് ആദ്യമായി തിരിച്ചറിഞ്ഞതും സ.അച്യുതാനന്ദന്‍ തന്നെ.രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ സാക്ഷാല്‍ സെക്രട്ടറിയില്‍ നിന്ന് തെളിയമ്പു നേരേ കിട്ടിയതോടെ സംശയം അവശേഷിച്ചിരുന്ന അണികള്‍ക്കും മറ്റു മാലോകര്‍ക്കും ബോദ്ധ്യമായി. കോട്ടയം സമ്മേളനം കഴിഞ്ഞതോടെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത (ഇത് മാദ്ധ്യമ സൃഷ്ടിയാണെന്നു നിരന്തരം
പറഞ്ഞുകൊണ്ടിരുന്ന ആളാണ് സെക്രട്ടറി)അവസാനിച്ചു എന്നു സെക്രട്ടറി പറഞ്ഞത് അക്ഷരം പ്രതി വിശ്വസിച്ച അണികള്‍ ഇപ്പോള്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ചിന്താശേഷി നശിച്ച സ്വന്തം അനുയായികളോടൊപ്പം നിഷ്പക്ഷമതികളായ ഒരു വിഭാഗത്തെയും തെറ്റിദ്ധരിപ്പിക്കുവാനാണ് സംസ്ഥാന സെക്രട്ടറി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.സ.അച്യുതാനന്ദനെ തീവ്രവാദിയാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് അദ്ദേഹവും പാര്‍ശ്വവര്‍ത്തികളും.തന്നാലാകും വിധം പ്രതിരോധിക്കാന്‍ സ.വി.എസ് ശ്രമിക്കുന്നുണ്ടെങ്കിലും ആളും അര്‍ത്ഥവും സ്വനഗ്രാഹികളും മുഴുവന്‍ അപ്പുറത്തായതിനാല്‍ പലതും പണ്ടേപ്പോലെ ഫലിക്കുന്നില്ല.

ഇത്രയും ക്ഷീണം വരാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.കോട്ടയം സമ്മേളനത്തിനു ശേഷം പാര്‍ട്ടിയുടെ
സമ്പൂര്‍ണ്ണ പിന്തുണ തനിക്കുണ്ടെന്ന്, അണികള്‍ക്കൊപ്പം ,തന്‍റെ ശുദ്ധഗതികൊണ്ട് മുഖ്യമന്ത്രിയും വിശ്വസിച്ചു.
അതിന്‍റെ ബലത്തില്‍ ഘടക കക്ഷികളുടെ വകുപ്പുകളില്‍ കൈ കടത്താനും ക്ഷീണിപ്പിക്കാനും ചില സൂപ്പര്‍
മുഖ്യന്മാര്‍ ശ്രമിച്ചപ്പോള്‍ കൂട്ടു നില്‍ക്കുകയും ചെയ്തു.പൊതുമരാമത്ത്,സിവില്‍ സപ്ലൈസ്,കൃഷി തുടങ്ങി
മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന വകുപ്പുകള്‍ക്ക് സഹായം നല്‍കാതിരുന്ന ധനവകുപ്പിനെ ഉപദേശിക്കണ്ടതിനു
പകരം എന്‍പിള്ള നയമാണ് അദ്ദേഹം അനുവര്‍ത്തിച്ചത്.തനിക്കെതിരെ പോളിറ്റ് ബ്യൂറോയിലും മറ്റു പാര്‍ട്ടി
വേദികളിലും നേതാക്കന്മാരുടെ ചെവിയിലും ആരോപണവും ഏഷണിയും വിളമ്പിയവരാണ് ഇവരില്‍ പലരും
എന്നുള്ള കാര്യം പോലും പാര്‍ട്ടിക്കൂറു മൂലം മുഖ്യന്‍ മറന്നു.ഭക് ഷ്യ സുരക്ഷാ പദ്ധതി താമസിക്കുന്നതും
വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ അമാന്തം വരുത്തുന്നതും റോഡുകള്‍ തോടുകളായി കിടക്കുന്നതും ഭരണത്തിന്‍റെ
സല്പ്പേരിനു കളങ്കമുണ്ടാക്കുമെന്നും അദ്ദേഹം ഓര്‍ത്തില്ല.

'തമ്പ്രാനെ കുത്തിയ കാള അടിയാനെയും കുത്തും' എന്നേ ഒരുപക്ഷേ മുഖ്യമന്ത്രി കേട്ടിരിക്കൂ.അതുകൊണ്ട് അടിയാനെ കുത്തിയ കാള തമ്പ്രാനെ കുത്തില്ല എന്നു വിചാരിച്ചു കാണും.കാളകളാകട്ടെ തമ്പ്രാനെ കുത്താനുള്ള
മുന്നൊരുക്കമാണ് യഥാര്‍ത്ഥത്തില്‍ അടിയാന്മാരുടെ മേല്‍ പ്രയോഗിച്ചു നോക്കിയത്.പല സന്ദിഗ്ധ ഘട്ടത്തിലും
മുഖ്യന്‍റെ രക്ഷക്കെത്തിയിട്ടുള്ള കക്ഷികളെ അകറ്റി ഒറ്റപ്പെടുത്തി ആക്രമിക്കുക എന്ന തന്ത്രമാണ് ഇതു വഴി പാര്‍ട്ടിയിലെ മാനേജര്‍മാര്‍ ആസൂത്രണം ചെയ്തത്.

യാഥാര്‍ത്ഥ്യം മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയി.കിങ്കരന്മാരെ വിട്ടും നേരിട്ടും പതിനെട്ടടവും പയറ്റിയിട്ടും സ്ഥാനാര്‍ത്ഥിത്വവും തുടര്‍ന്ന് മുഖ്യമന്ത്രി പദവും അച്യുതാനന്ദനു ലഭിച്ചതിലു ള്ള കൊതിക്കെറുവ്
(മറ്റു മാന്യമായ യാതൊരു വിശേഷണവും ഈ മനോഭാവത്തിനു ചേരില്ല)സ.പിണറായിക്ക് ഇതു വരെ തീര്‍ന്നിട്ടില്ല. അന്നു മുതല്‍ ഇന്നു വരെ മുഖ്യമന്ത്രിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹം പാര പണിഞ്ഞു
കൊണ്ടിരിക്കുന്നു.അതിന്‍റെ ക്ലൈമാക്സാണ് ഇപ്പോള്‍ നടത്തുന്ന അപവാദ വായാടിത്തം.അഖിലേന്ത്യാ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ പോലും സ. വീ എസി നെതിരെ സംസ്ഥാന സെക്രട്ടറിസഖാവ് ഉറഞ്ഞു തുള്ളുകയാണ്.തന്നെ ആരും 'നേതൃസ്ഥാനത്തേക്ക് കെട്ടിയിറക്കിയതല്ല' എന്നു മുന്‍പൊരവസരത്തില്‍ പിണറായി
പറഞ്ഞിട്ടുള്ളത് ഓര്‍മ്മയുള്ളിടത്തോളം കാലം ദേശീയ സെക്രട്ടറി അദ്ദേഹത്തിനെതിരെ മിണ്ടില്ല.

ഭൂമാഫിയകള്‍ അനധികൃതമായി കൈയടക്കി വച്ചിരിക്കുന്ന സര്‍ക്കാര്‍ വക ഭൂമി ഏറ്റെടുത്ത് കിടപ്പാടമില്ലാത്ത
വര്‍ക്ക് വീതിച്ചു കൊടുക്കും എന്ന് മുഖ്യമന്ത്രി പലപ്പോഴും പറഞ്ഞതായിട്ടറിയാം. അതിനെ ഒന്നും രണ്ടുമേക്കര്‍ വസ്തുവുള്ളവരുടെ കൈയ്യില്‍ നിന്നും അവ പിടിച്ചെടുത്ത് ഭൂമിയില്ലാത്തവര്‍ക്കു വിതരണം
ചെയ്യണമെന്നാണെന്ന് വ്യാഖ്യാനിക്കുകയും വിപ്ലവ വായാടിത്തമെന്ന് ആക്ഷേപിക്കുകയുമാണ് പിണറായിചെയ്തു
കൊണ്ടിരിക്കുന്നത്.മുന്‍ തീവ്ര വാദികളും ഇപ്പോള്‍ തീവ്രവാദികളായവരും ആണ് ഇത്തരം അരാജക വാദങ്ങള്‍
ഉന്നയിക്കുന്നത് എന്നും അദ്ദേഹം ആരോപിക്കുന്നു.തന്‍റെ വായാടിത്തത്തേക്കാള്‍ മുഖ്യന്‍റെ വാക്കുകളാണ്
നാട്ടുകാര്‍ വിശ്വസിക്കുന്നതെന്നു കണ്ടപ്പോള്‍ പാര്‍ട്ടിയിലെ പിണിയാളുകളെ കൂട്ടു പിടിച്ച് അദ്ദേഹത്തിനെതിരെ
പഴയ 'അപരാധങ്ങള്‍' കുത്തിപ്പൊക്കുകയാണിപ്പോഴത്തെ പിണറായിപ്പണി.ഏതാനും മാസങ്ങള്‍ക്കപ്പുറം ഒരു ബിഷപ്പിനെതിരെ ശ്രീ.പിണറായി പ്രയോഗിച്ച അതേ പദം തന്നെയാണ് അദ്ദേഹം ഇപ്പോള്‍ ആടിക്കൊണ്ടിരിക്കുന്ന കത്തിവേഷത്തിനും ഉരുവിട്ടുകൊണ്ടിരിക്കുന്ന അശ്ലീല വാങ്മയങ്ങള്‍ക്കും ഏറ്റവും ചേരുക.

ലാവ് ലിന്‍ കേസ്സില്‍ സെക്രട്ടറിയെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തി; സ്ഥാനാര്‍ത്ഥിയാകാന്‍ വളഞ്ഞ വഴികള്‍
സ്വീകരിച്ചു; തുടങ്ങി പണ്ട് പോസ്റ്റ്മാര്‍ട്ടം നടത്തി സംസ്കരിച്ച ആരോപണങ്ങള്‍ക്കൊപ്പം പുതിയ ചാര്‍ജ്ജ് ഷീറ്റുമുണ്ട് മുഖ്യമന്ത്രിക്കെതിരെ.പാര്‍ട്ടിയുടെ അന്തസ്സ് നോക്കാതെ സ്വന്തം പ്രതിച്ഛായ നന്നാക്കാന്‍ ശ്രമിക്കുന്നു;
ഒറ്റയാന്‍ പ്രവര്‍ത്തനത്തിലൂടെ മുന്നണിയുടെ കെട്ടുറപ്പു തകര്‍ക്കുന്നു;എന്നിങ്ങനെ 'നവലിബറല്‍' കുറ്റപത്രങ്ങള്‍
പലതാണ്.ഘടക കക്ഷികള്‍ക്കെതിരെ വാളോങ്ങിയവര്‍ തന്നെയാണ് പാര്‍ട്ടി വേദികളിലും മുഖ്യമന്ത്രിക്കെതിരെ
ആരോപണങ്ങള്‍ പൈലറ്റ് ചെയ്തത്.അതില്‍ നിന്നു തന്നെ വളരെ ആസൂത്രിതമാണ് ഈ ആക്രമണം എന്ന് ആര്‍ക്കും മനസ്സിലാകും.

കൈയും കാലും കെട്ടി വെള്ളത്തിലിട്ടിട്ട് നീന്തുന്നില്ല എന്ന് ആക്ഷേപിക്കുന്നതു പോലെയാണ്, മുഖ്യന്‍ നേരേ
ചൊവ്വേ ഭരിക്കുന്നില്ല എന്ന കുറ്റപ്പെടുത്തല്‍.ഭരണത്തില്‍ കയറിയ അന്നു മുതല്‍ ഒന്നും ചെയ്യാന്‍ അനുവദിക്കാതെ പാരവച്ചവര്‍, ഇപ്പോഴും പാര പണിതു കൊണ്ടിരിക്കുന്നവര്‍, ഇത്തരം ആരോപണങ്ങള്‍
ഉന്നയിക്കുന്നതു കേള്‍ക്കുവാന്‍ രസമുണ്ട്.നേതാവ് എന്തു പറഞ്ഞാലും ഏറ്റു പറയുന്ന സ്വന്തം അനുയായികള്‍
മാത്രമല്ല കേരളത്തിലുള്ളതെന്ന് ഇത്തരം വിടുവായത്തം വിളമ്പുന്നവര്‍ ഓര്‍ക്കണം.

ഏ.കെ.ആന്‍റണി ഒടുവില്‍ മുഖ്യമന്ത്രി ആയപ്പോള്‍ കെ.കരുണാകരനും മകനും കൂടി കളിച്ച കളിയാണ്
പിണറായിയും ഉപജാപക സംഘങ്ങളും കൂടി അച്യുതാനന്ദനു നേര്‍ക്ക് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹം
സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ കയറിയ അന്നു തുടങ്ങിയതാണിത്.ആന്‍റണിയ്ക്ക് ടോര്‍പ്പിഡോ വയ്ക്കാന്‍ അച്ഛനും മോനും മാത്രമേ ഉണ്ടായിരുന്നുള്ളു;പാര്‍ട്ടിയില്ലായിരുന്നു.ഇവിടെ സ്ഥിതി വ്യത്യസ്തമാണ്.
പാര്‍ട്ടി നേതൃത്വം കൈയ്യടക്കിയ പിണറായി സ്വന്തം സിന്‍ഡിക്കേറ്റുണ്ടാക്കി മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി
ആക്രമിക്കുകയും അവഹേളിക്കുകയുമാണ്.ഒരു കമ്യൂണിസ്റ്റു മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ പിന്തുണയില്ലെങ്കില്‍
ഒന്നും ചെയ്യാനാകില്ല എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം.പിന്തുണയ്ക്കു പകരം പിന്‍ കുത്താകുമ്പോഴത്തെ
സ്ഥിതി പറയാനുണ്ടോ?

എന്തൊക്കെ പയറ്റിയിട്ടും പഴയ പടക്കുതിര മെരുങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ അപമാനിച്ചു പുറത്തു ചാടിക്കാനാണു ശ്രമം.അതിന്‍റെ കേളി കൊട്ടാണ് ദേശീയ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ പുറത്തെടുത്ത
പുതിയ ആരോപണങ്ങളും രണ്ടാം ഭൂപരിഷ്കരണ വിവാദങ്ങളും.അച്യുതാനന്ദനെയും ഭൂമാഫിയയ്ക്കെതിരെ
നിലകൊള്ളുന്നവരെയും 'തീവ്രവാദികള്‍ എന്നു വിളിക്കുന്നതിന്‍റെ പിന്നില്‍ നാണം കെട്ട മാഫിയാ വിധേയത്വമാണുള്ളത്.പുതു മടിശീലക്കാരന്‍റെ ആര്‍ഭാടത്തിലും സല്‍ക്കാരത്തിലും ഭ്രമിച്ച് അവര്‍ക്കു വേണ്ടി
സ്വന്തം സഖാക്കളെ തള്ളിപ്പറയുകയും ഒറ്റുകൊടുക്കുകയുമാണ് ഈ 'സോ കാള്‍ഡ്' കമ്യൂണിസ്റ്റുകാര്‍ ചെയ്യുന്നത്.കമ്യൂണിസം വരണമെങ്കില്‍ ക്യാപ്പിറ്റലിസം വരണമെന്നും അതുകൊണ്ട് മൂലധന നിക്ഷേപമാണ് അടിയന്തിര ആവശ്യമെന്നും പറയുന്ന ഇവരുടെ പ്രത്യയശാസ്ത്ര വ്യാഖ്യാനം ആര്‍ക്കു വേണ്ടി ആണെന്നും
ആരെ രക്ഷിക്കാനാണ് പുതിയ വേഷം കെട്ടലെന്നും വ്യക്തമാകുന്നുണ്ട്.

എന്തായാലും വാരിക്കുന്തവുമായി വര്‍ഗ്ഗ ശത്രുവിനെ നേരിട്ടതിന്‍റെ തഴമ്പു കൈയ്യിലുള്ള പഴയ കമ്യൂണിസ്റ്റുകരന്‍, തോക്കു വീട്ടിലും ഉണ്ട ലാപ്ടോപ് ബാഗിലുമിട്ടു നടക്കുന്ന ഹൈ ടെക് വിപ്ലവകാരികളേക്കാള്‍ ഭേദമാണ്.1957-ല്‍ അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിക്കു കിട്ടിയതിനേക്കാള്‍
ഭൂരിപക്ഷം രണ്ടു കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും കൂടി കിട്ടിയിട്ടും മെച്ചപ്പെട്ട രീതിയില്‍ ഭരിക്കാന്‍ കഴിയാത്ത
തിന്നു കാരണം മുഖ്യമന്ത്രിയുടെ പാര്‍ട്ടിയായ സിപിഐ(എം)സെക്രട്ടറിയുടെ കൊതിക്കെറുവും കുടിപ്പകയും
മാത്രമാണ്.ലോട്ടറി രാജാക്കന്മാരും മദ്യപ്രഭുക്കന്മാരും റിയല്‍ എസ്റ്റേറ്റ് ചക്രവര്‍ത്തിമാരും, കമ്യൂണിസം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത കുറെ എറാന്‍ മൂളികളും, കൂടുണ്ടെങ്കില്‍ ആരെയും വെല്ലുവിളിക്കാമെന്ന
ധാര്‍ഷ്ട്യവും ചേരുമ്പോള്‍ പറയുകയും വേണ്ടാ.






Fans on the page

Saturday, August 16, 2008

ആര്‍ക്കാണു രാജഭക്തി കൂടുതല്‍?

ഗോള്‍ഫ് ക്ലബ്ബ് ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിയുടെ പേരില്‍ റവന്യൂ സെക്രട്ടറി നിവേദിതാ പി ഹരനെ
ഹൈക്കോടതി അതിരൂക്ഷമായി താക്കീതു ചെയ്യുകയും വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരിക്കുന്നു.വകുപ്പു മന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച സെക്രട്ടറി രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണു പ്രകടിപ്പിച്ചതെന്ന് പരിഹസിക്കുകയും ചെയ്തു.

മന്ത്രിസഭാ തീരുമാനം നടപ്പാക്കുവാന്‍ നിര്‍ദ്ദേശം കൊടുത്ത വകുപ്പുമന്ത്രിയും ജഡ്ജിയുടെ ദൃഷ്ടിയില്‍ കുറ്റക്കാരനാണ്.ആ നിലയ്ക്ക് ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ട മന്തിസഭ ഒന്നടങ്കവും തെറ്റു ചെയ്തിരിക്കണം.അവര്‍ക്കാര്‍ക്കും ബഹു.ജഡ്ജിയുടെ ശാസന കേള്‍ക്കേണ്ടി വന്നില്ല.മന്ത്രിമാര്‍ ചെയ്യുന്ന
തെറ്റു സെക്രട്ടറിമാര്‍ ചൂണ്ടിക്കാണിക്കണമെന്നും തെറ്റ് തിരുത്തണമെന്നും ഉപദേശിക്കുന്ന ന്യായാധിപന്‍ പക്ഷേ
മന്ത്രി ഇവിടെ ചെയ്ത തെറ്റ് എന്താണെന്നു പറയുന്നില്ല.മുഖം നോക്കാതെ അഭിപ്രായം പറയുകയും ഉത്തരവിടുകയും ചെയ്യുന്നവനെന്ന് ഖ്യാതിപ്പെട്ട ഒരു ജഡ്ജി അതു കൂടി വ്യക്തമാക്കേണ്ടിയിരുന്നു.

സര്‍ക്കാരിലേക്കടയ്ക്കേണ്ട പാട്ടവും ലൈസന്‍സ് ഫീസും മറ്റും നല്കാതെ തിരുവനന്തപുരത്തെ ഒരു ചെറിയ വിഭാഗം സമ്പന്നര്‍ കൈക്കലാക്കിവച്ചിരിക്കുന്ന പൊതു സ്വത്ത് ഏറ്റെടുക്കാന്‍ തീരുമാനിച്ചതാണോ മന്ത്രിസഭ
ചെയ്ത മഹാപരാധം?തീരുമാനം നടപ്പാക്കാന്‍ സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്കിയതാണോ റവന്യൂമന്ത്രി കാട്ടിയ
കടുംകൈ?ഗോള്‍ഫ് ഒഴിച്ച് മറ്റെല്ലാ ഫൈവ്സ്റ്റാര്‍ കളികളും നടക്കുന്ന ഗോള്‍ഫ് ക്ലബ്ബും കോടികള്‍ വില വരുന്ന
സ്ഥലവും ഏറ്റെടുക്കാന്‍ ഉടനടി നടപടി സ്വീകരിച്ചതോ സെക്രട്ടറി ചെയ്ത കുറ്റം?

അഡ്വക്കേറ്റ് ജനറലിന്‍റെയും നിയമ വകുപ്പു സെക്രട്ടറിയുടെയും ആജ്ഞകള്‍ അനുസരിക്കത്തതാണത്രെ നിവേദിത ചെയ്ത ഒന്നാം നമ്പര്‍ അപരാധം.കുട്ടത്തില്‍ ഉത്തരവാദിത്വങ്ങളുടെ മുന്‍ ഗണനാക്രമം സെക്രട്ടറിമാര്‍
അറിഞ്ഞിരിക്കണമെന്നു ഓര്‍മ്മിപ്പിക്കുന്നു. എന്നിട്ടും തൃപ്തി വരാഞ്ഞ് നിവേദിതയെപ്പോലുള്ളവര്‍ ഇന്ത്യന്‍
അഡ്മിനിസ്ട്രേറ്റീവ് സര്‍ വ്വീസിനു ശാപമാണെന്നു വരെ പറഞ്ഞുകളഞ്ഞു ആരാദ്ധ്യനായ ജഡ്ജി.പക്ഷേ ഉത്തര
വാദിത്വത്തെക്കുറിച്ചും അതിന്‍റെ മുന്‍ ഗണനാക്രമത്തെക്കുറിച്ചും വ്യക്തമായ ധാരണ ഉള്ളതു കൊണ്ടാണ്
ശ്രീമതി നിവേദിതയ്ക്ക് ഈ ശകാരം കേള്‍ക്കേണ്ടിവന്നതെന്നാണ് നിയമ വിശാരദന്മാരല്ലത്ത സാധാരണക്കാര്‍ക്ക്
തോന്നുന്നത്.

ഒരു ഗവണ്മെന്‍റ് സെക്രട്ടറിയുടെ ആദ്യത്തെ ഉത്തരവാദിത്തം സ്വന്തം വകുപ്പിനോടു തന്നെയാണ്.അല്ലതെ അഡ്വക്കേറ്റ് ജനറലിനോടും നിയമ വകുപ്പു സെക്രട്ടറിയോടുമല്ല.
ജഡ്ജിക്ക് ജുഡീഷ്യറിയോടു തോന്നുന്ന ഉത്തരവാദിത്തവും വിധേയത്വവും ഗവ: സെക്രട്ടറിയ്ക്കു എക്സിക്യൂട്ടിവിനോട് ഉണ്ടാകരുതെന്നു ശഠിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല.ജഡ്ജിയുടെയും സെക്രട്ടറിയുടെയും ഉത്തരവാദിത്വത്തിന്‍റെ മുന്‍ ഗണനാക്രമം സ്വാഭാവികമായും വ്യത്യസ്തമാണ്.

ഉത്തരവു നടപ്പാക്കുവാന്‍ അനാവശ്യ ധൃതി കാട്ടി;എജി യെ ധിക്കരിച്ചു;നീതിപീഠത്തോടും ഭരണഘടനയോടും അനാദരവു കാണിച്ചു; തുടങ്ങി സെക്രട്ടറിയ്ക്കെതിരെ ന്യായാസനം(എതിര്‍ കക്ഷിയല്ല) നിരത്തുന്ന കുറ്റങ്ങള്‍
നിരവധിയാണ്.

വകുപ്പുമന്ത്രി മുഖദാവില്‍ നല്കിയ നിര്‍ദ്ദേശം അനുസരിക്കാന്‍ അല്പം കൂടുതല്‍ സ്പീഡ് കാണിച്ചു എന്ന്
വാദത്തിനു വേണ്ടി സമ്മതിച്ചുകൊണ്ട് ചോദിക്കട്ടെ;അതിനേക്കാള്‍ കൂടുതല്‍ ധൃതി സര്‍ക്കാരിനെതിരെ
ഉത്തരവു പുറപ്പെടുവിക്കാന്‍ ബഹു.ജഡ്ജി പ്രകടിപ്പിച്ചില്ലേ?എതിര്‍ കക്ഷിയായ സര്‍ക്കാരിന്‍റെ അഭിപ്രായം
പോലും ആരായാതെ അല്ലേ ഏറ്റെടുത്ത ക്ലബ്ബ് തിരികെ നല്കാന്‍ കല്പ്പിച്ചത്?അടിയന്തിര ഘട്ടങ്ങളില്‍
അത്യപൂര്‍ വ്വമായി മാത്രം സ്വീകരിക്കാറുള്ള ഈ നടപടിക്രമം അവലംബിക്കുവാന്‍ തക്ക എന്തു സാഹചര്യ
മാണ് ഇവിടെ ഉണ്ടായിരുന്നത്? കുറച്ച് കുബേര കുമാരന്മാര്‍ക്കും(കുബേര വൃദ്ധര്‍ക്കും)കുടിച്ചു കൂത്താടാന്‍ സര്‍ക്കാര്‍ സ്ഥലം കിട്ടില്ല എന്നതല്ലാതെ എന്തു ഭരണഘടനാ പ്രതിസന്ധിയാണ് സംഭവിക്കുമായിരുന്നത്? 'അഗ്ലി ഹേസ്റ്റ്' എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ഈ വൃത്തികെട്ട തിടുക്കം കാട്ടിയത് ഏതു രാജവിനെ പ്രീതിപ്പെടുത്താനായിരുന്നു?

ഭരണഘടനയുടെ വകുപ്പും ഉപ വകുപ്പും ഒന്നും അറിയാത്ത പാവം സാധാരണക്കാരന്‍ പോലും ചോദിച്ചു പോകുന്ന ചോദ്യമാണിവ.യഥാര്‍ത്ഥത്തില്‍ ശ്രീമതി നിവേദിത പി.ഹരന്‍ ചോദിക്കേണ്ടതാണ്.കോടതിയല
ക് ഷ്യവും സര് വ്വീസ് ചട്ടങ്ങളെയും ഭയന്നാകണം അവര്‍ പ്രതികരിക്കാത്തത്.
അങ്ങനെ വാക്കിനും നാക്കിനും കൂച്ചുവിലങ്ങുള്ള ഒരാളെ,സ്ത്രീ എന്നുള്ള പരിഗണന പോലും നല്കാതെ
ഭര്‍ത്സിച്ചത് ആരോടുള്ള ഭക്തി കൊണ്ടായിരുന്നു?

ഞാനുള്‍പ്പെടെ പലരും സര്‍ക്കാരിന്‍റെയും സര്‍ വ്വകലാശാലയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നടപടിക്കും ഉത്തരവുകള്‍ക്കും എതിരെ സ്റ്റേയ്ക്കു വേണ്ടി പല പ്രാവശ്യം ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.കേസ് പരിഗണിക്കും മുമ്പോ വാദം കേള്‍ക്കുന്നതിനു മുമ്പോ രണ്ടു ദിവസത്തേക്ക് നടപടി നീട്ടിവയ്ക്കണമെന്ന് ഞങ്ങള്‍ക്കു വേണ്ടി ഒരു ജഡ്ജിയും ഇന്നേവരെ കോടതി രജിസ്ട്രാര്‍ മുഖേന എജി വഴി ഫോണിലൂടെയോ അല്ലാതെയോ സര്‍ക്കാരിന് നിര്‍ദ്ദേശം നല്കിയിട്ടില്ല.പൂ ചോദിച്ചപ്പോള്‍ പൂന്തോട്ടം തന്നെ തന്നെന്നു പറയുമ്പോലെ, സ്റ്റേ ആവശ്യപ്പെട്ടപ്പോള്‍ അനുകൂല വിധിതന്നെ സമ്മാനിച്ച് ഒരു ന്യായാധിപനും ഞങ്ങളെ അനുഗ്രഹിച്ചിട്ടുമില്ല.തന്നെയുമല്ല ഉത്തരവിറങ്ങുകയോ നടപടി സ്വീകരിക്കുകയോ ചെയ്തു കഴിഞ്ഞ ശേഷമാണു സ്റ്റേ പെറ്റീഷന്‍ കോടതി മുമ്പാകെ വരുന്നതെങ്കില്‍ സ്റ്റേ കിട്ടിയ ചരിത്രവും ഇല്ല.
ഗോള്‍ഫ് ക്ലബ്ബ് കേസ്സില്‍ ഇങ്ങനെയാണോ നടന്നതെന്ന് ഓര്‍ത്തു നോക്കുക.മുന്‍ വിധികളും പക്ഷപാതവുമാണ്
ആദ്യം മുതല്‍ ന്യായാസനത്തെ ഭരിച്ചിരുന്നതെന്ന് വ്യക്തം.

ഗവ.സെക്രട്ടറിയും ജഡ്ജിയും തമ്മില്‍ അധികാരത്തിലും ശമ്പളത്തിലും ഏറ്റക്കുറച്ചിലുണ്ടാകാം.എങ്കിലും രണ്ടു കൂട്ടരും ശമ്പളം പറ്റുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്.ആ നിലയ്ക്ക് സര്‍ക്കാര്‍ ഏല്പ്പിച്ച ചുമതല വേഗത്തില്‍ നിറവേറ്റിയ സെക്രട്ടറിയോ ഫലത്തില്‍ സര്‍ക്കാര്‍ നടപടിക്ക് തടസ്സം സൃഷ്ടിക്കുന്ന ന്യായധിപന്മാരോ ആരാണ് നാടിന് ശാപം എന്ന് ജനം വിധിച്ചുകൊള്ളും.സര്‍ക്കാര്‍ ഏറ്റെടുത്ത പൊതുമുതല്‍ ആഭാസകേളികള്‍ക്ക് വീണ്ടും വിട്ടു കൊടുത്തത് സമീപവാസികള്‍ക്കും സമൂഹത്തിനുംശാപമായിരിക്കുകയാണ്.പാമോയില്‍ ഇറക്കുമതി തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ഹൈക്കോടതി ജഡ്ജിമാര്‍ പുറപ്പെടുവിച്ച പല വിധികള്‍ക്കുമെതിരെ സുപ്രീം കോടതി, ഉത്തരവും സ്റ്റേയും നല്‍കിയിട്ടുണ്ട്.അതിന്‍റെ അടിസ്ഥാനത്തില്‍ ആ ഹൈക്കോടതി ജഡ്ജിമാര്‍ ജുഡീഷ്യറിയുടെ ശാപമാണെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല.

തങ്ങള്‍ അപ്രമാദികളും അപ്രതിമരും(അതുല്യര്‍)ആരെയും അവഹേളിക്കുവാന്‍ ലൈസന്‍സുള്ളവരുമാണെന്ന
ധാരണയുള്ളവര്‍ക്കേ ഇങ്ങനെയുക്കെ തട്ടിമൂളിക്കാന്‍ കഴിയൂ.പല ജഡ്ജിമാരും അങ്ങനെ കരുതുന്നുണ്ട്.എന്നാലോ ആരും അവരെ വിമര്‍ശിക്കാന്‍ പാടില്ല;എതിരു പറയാന്‍ പാടില്ല.അങ്ങനെ ചെയ്തുപോയാല്‍ കോടതിയലക് ഷ്യമായി അപകീര്‍ത്തിയായി. മാപ്പു പറഞ്ഞില്ലെങ്കില്‍ ജയില്‍ശിക്ഷ ഉറപ്പ്.അതുകൊണ്ട് പ്രതികരിക്കാന്‍ മിക്കവരും മടിക്കുന്നു.ഭയം മൂലമുള്ള ഈ മരവിപ്പും മന്ദതയും തിരുവായ് മൊഴികള്‍ക്കുള്ള അംഗീകാരമായി കരുതരുത്.








Fans on the page

Wednesday, August 13, 2008

അഭിമാനം അതിരു കവിഞ്ഞപ്പോള്‍

ഒരു ഇന്ത്യാക്കാരന്‍ ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്നത് ചരിത്രത്തിലാദ്യമാണ്.അഭിനവ് ബിന്ദ്ര എന്ന
ഇരുപത്തഞ്ചുകാരന്‍ ഷൂട്ടിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ അവിശ്വസിനീയമായ ആ നേട്ടത്തിന് ലോകം
സാക്ഷിയായി .ഓരോ ഇന്ത്യാക്കാരനും രോമാഞ്ചം കൊണ്ട പ്രസ്തുത നിമിഷത്തെ എല്ലാ ദൃശ്യമാദ്ധ്യമങ്ങളും തങ്ങളുടേതായ രീതിയില്‍ അവിസ്മരണീയമാക്കി.മത്സരത്തിന്‍റെയും ദേശീയഗാനാലാപത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വര്‍ണ്ണപ്പതക്കം കഴുത്തിലണിയുന്നതിന്‍റെയും ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കാണിച്ചും ആത്മാര്‍ത്ഥത തുടിക്കുന്ന വാക്കുകള്‍ കൊണ്ട് അഭിനന്ദനം വര്‍ഷിച്ചും ചാനലുകള്‍ ഭാരതത്തിന്‍റെ ഈ ചരിത്ര വിജയം ആഘോഷിച്ചു.

'അഭിനവ് ഞങ്ങള്‍ അഭിമാനിക്കുന്നു' എന്ന് ഒരു ചാനല്‍ കൂടെക്കൂടെ എഴുതിക്കണിച്ചുകൊണ്ടിരുന്നു.ഇതു കണ്ട് ആവേശം മൂത്തിട്ടാകാം ഒരു മൂത്ത ചാനല്‍ വാര്‍ത്തകള്‍ക്കിടയിലെല്ലാം അഭിനവിന്റെ ചെറിയ ചിത്രം പ്രദര്ശിപ്പിച്ചു.അടിയില് "അഭിമാനവ്" എന്ന് ഒരു കുറിപ്പും. എന്താണ് അവര്‍ ഉദ്ദേശിച്ചത്? അഭിമാനിക്കുന്നു എന്നാണ് വിവക്ഷിച്ചതെങ്കില്‍ അങ്ങനൊരര്‍ത്ഥം "അഭിമാനവ്"നില്ല. ഇത്തരം ഒരു വാക്കുതന്നെ മലയാളത്തില്‍ ഉള്ളതായി അറിയില്ല. എന്നിട്ടു വേണ്ടേ അര്‍ത്ഥമുണ്ടാകാന്‍?

പണ്ടൊരു വിദ്വാന്‍ തന്‍റെ അമ്മയുടെ മരണക്കുറിപ്പ് തയ്യാറക്കിയപ്പോള്‍, അഭിവന്ദ്യ 'മാതാവ്' എന്നായാല്‍ ഗമ പോരെന്നു കരുതി അഭിവന്ദ്യ 'ജാമാതാവ്' എന്ന് എഴുതിയത്രേ!പക്ഷേ ബഹുമാനം മൂത്തപ്പോള്‍ അങ്ങനെ അമ്മ, മരുമകന്‍(മകളുടെ ഭര്‍ത്താവ്)ആയി.ഉദ്ദേശിച്ചതിനു വിപരീതമായിട്ടാണെങ്കിലും അര്‍ത്ഥമുള്ള മലയാള പദമാണ് പാമരനായ ആ പുത്രന്‍ പ്രയോഗിച്ചത്.അറിയപ്പെടുന്ന പണ്ഡിതന്മാരെ വരെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യാറുള്ള ജനപ്രിയ ചാനല്‍ ഉപയോഗിച്ചതാകട്ടെ അര്‍ത്ഥമില്ലാത്ത,മലയാളം പോലുമല്ലാത്ത ഏതോ വാക്ക്!

ഭാരതം അഭിമാനം കൊണ്ടു ത്രസിച്ച അസുലഭ സന്ദര്‍ഭത്തെ നിത്യസ്മരണീയമാക്കാന്‍ ശ്രമിച്ചപ്പോള്‍ ഇത്തരം
അബദ്ധം പിണഞ്ഞത് അവധാനത ഇല്ലായ്മ കൊണ്ടാണ്.എന്തു കൊടുത്താലും പ്രേക്ഷകന്‍ വിഴുങ്ങിക്കൊള്ളും
എന്ന മാദ്ധ്യമ ധിക്കാരവും ഒരുപക്ഷേ അറിയാതെ തന്നെ ചാനല്‍ ഭരണക്കാരെ സ്വാധീനിച്ചതുമാകാം.
അപൂര്‍ വ്വ വിജയ ശൃംഗത്തിലെത്തിയപ്പോഴും അമിതാഹ്ലാദം പ്രകടിപ്പിക്കാത്ത അഭിനവിന്‍റെ ചരിത്ര നേട്ടത്തിന്‍റെ
മാറ്റു കുറയ്ക്കുവാന്‍ ഇത്തരം കോമാളിത്തങ്ങള്‍ക്കാവില്ല എന്നത് ഇന്ത്യയുടെ സുകൃതം; ആ ചെറുപ്പക്കരന്‍റെയും.


Fans on the page

Friday, August 8, 2008

വ്യാജ സ്വാമിമാരും വനിതാ വിമോചകരും

കള്ളസ്വാമിമാരുടെയും ആള്‍ദൈവങ്ങളുടെയും വിക്രിയകളും തിരുമാലിത്തരങ്ങളും മാദ്ധ്യമങ്ങളില്‍ നിറഞ്ഞു
നിന്ന കാലം കഴിഞ്ഞു.ഒറ്റപ്പെട്ട ജാമ്യാപേക്ഷകളും വല്ലപ്പോഴും വിഷയ ദാരിദ്ര്യം നേരിടുമ്പോള്‍ ചില ചാനലുകാര്‍ കാണിക്കുന്ന ക്ലിപ്പിങ്ങുകളും മാത്രമാണ് അവയുടെ ബാക്കിപത്രം.

വ്യാജ സ്വാമിമാരുടെ ഉച്ചിഷ്ടം പറ്റി ഉപജീവനം നടത്തിവന്നിരുന്ന ചില സംഘങ്ങളും പാര്‍‍ട്ടികളും വ്യാജവേട്ടയില്‍ പരിഭ്രാന്തരായി.അവരുടെയും സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഏതാനും സന്ന്യാസി സമൂഹങ്ങളുടെയും കയംകുളം വാളുകളായി മാറുന്ന ചാനലുകളുടെയും എതിര്‍പ്പുണ്ടായതു കൊണ്ടാകാം ഇപ്പോള്‍ അത്തരം വേട്ടകളുടെ വാര്‍ത്ത കേള്‍ക്കാനില്ല.

കള്ളസ്വാമിമാരുടെ തനിനിറം വെളിച്ചത്തായപ്പോള്‍ കബളിപ്പിക്കപ്പെട്ടവരുടെയും പീഡിപ്പിക്കപ്പെട്ടവരുടെയും
കഥകളും പുറത്തുവന്നിരുന്നു.സന്തോഷ് മാധവന്‍ എന്ന വ്യാജന്‍ ആദ്യമായി പറ്റച്ചത് ഒരു സ്ത്രീയെയാണ്.
ഇയാള്‍ പ്രയപൂര്‍ത്തിയാകാത്ത നിരവധി പെണ്‍‍കുട്ടികളെ പീഡിപ്പിക്കുകയും ബ്ലൂഫിലിം നിര്‍മ്മാണത്തിന് ഉപയോഗിക്കുകയും ചെയ്തതായി വാര്‍ത്തയുണ്ടായിരുന്നു.പീഡനത്തിരയായ പെണ്‍കുട്ടികളില്‍ നിന്നും തെളിവെടുപ്പു നടത്തുകയും ചെയ്തു.

സമൂഹം മുഴുവന്‍ വെറുപ്പോടെയും അവജ്ഞയോടെയും ഈ കള്ളന്മാര്‍ക്കു നേരേ തിരിഞ്ഞപ്പോഴും ഇവിടുത്തെ സ്ത്രീസംരക്ഷക സംഘടനകള്‍ ഒരക്ഷരം പോലും ഉരിയാടിക്കേട്ടില്ല.ഇടതുപക്ഷ വനിതാ സംഘടനകളുടെ പതിവു പ്രതികരണം ഉണ്ടായി എന്നതു നേര്.ആര്‍ഷഭാരത സംസ്കാരത്തിന്‍റെ ഹോള്‍സെയില്‍
ഏജന്‍റുമാരുടെ വനിതാവിഭാഗം മിണ്ടില്ല.എവിടെയെങ്കിലും സ്ത്രീപീഡനം നടന്നെന്നു കേട്ടാലുടനെ ചാടി വീഴുന്ന നമ്മുടെ സ്ഥിരം വനിതാ സംഘങ്ങളും മഹിളാപ്രമാണിമാരും ഇക്കാര്യത്തില്‍ മൗനം അവലംബിച്ചു. പീഡകര്‍ക്കെതിരെ നിയമയുദ്ധത്തിനും തെരുവു യുദ്ധത്തിനും മുന്നിട്ടു നിന്നിരുന്ന ഇക്കൂട്ടരുടെ നിശ്ശബ്ദത ദുരൂഹമാണ്.

അതേസമയം, ജിലേബി സ്വാമിയെന്ന ഒരു കള്ളനു വേണ്ടി ചില മഹിളാമണികള്‍ രംഗത്തെത്തുകയ്ണ്ടായി.
തങ്ങളുടെ സ്വാമി പരിശുദ്ധനും പെരിയ സംയമിയുമാണെന്നും സ്ത്രീകളുടെ നേരേ പോലും നോക്കാത്തവനുമാണെന്ന് അവര്‍ വാദിച്ചു.ഒരാഴ്ച കഴിയും മുമ്പേ ഒരു പാവം സ്ത്രീ പരാതിയുമായി അധികൃതരെ സമീപിച്ചു.താന്‍ ജിലേബി സ്വാമിയുടെ ഭാര്യയാണെന്നും ഒക്കത്തിരിക്കുന്ന കുട്ടി അയാളുടേതാണെന്നും തന്നെ വഞ്ചിച്ചു കടെന്നെന്നും അവര്‍ പറഞ്ഞു.അതോടെ ആസാമിസംരക്ഷകരായി അവതരിച്ച ലലനാമണികളെ കാണാതായി.

എന്നിട്ടും നമ്മുടെ വനിതാസഹായികള്‍ അനങ്ങിയില്ല.പിടിക്കപ്പെട്ട വ്യാജ ദൈവങ്ങളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ട ചിലര്‍ വനിതകളായിരുന്നതു കൊണ്ടാകുമോ അവര്‍ അനങ്ങാതിരുന്നത്?കേരളത്തിലെ ഏറ്റവും വലിയ വ്യജദൈവം പെണ്ണായതിനാലാകുമോ പെണ്‍പക്ഷ സിംഹികള്‍ നിശ്ശബ്ദരായത്?അതോ വനിതാ നേതാക്കളും കള്ളദൈവങ്ങളുടെ പറ്റുപടിക്കാരായിരുന്നോ?ചില പോലീസ് വല്യമ്മച്ചിമാര്‍ ഒരു വ്യാജന്‍റെ
ഭക്തരായിരുന്നു എന്ന വാര്‍ത്തകള്‍ ആരും ഇതുവരെ നിഷേധിച്ചിട്ടില്ല.

അനാഥരും അശരണരുമായ സാധു പെണ്‍കുട്ടികളുടെ സംരക്ഷണമേറ്റെടുത്ത ശേഷം അവരെ ലൈംഗികപീഡനത്തിനിരയാക്കുന്ന ക്രൂരത എത്ര ഗര്‍ഹണീയമാണ്!രക്ഷക വേഷമണിഞ്ഞവന്‍ അന്തകനാണെന്നു
തിരിച്ചറിയുന്ന കൗമാര മനസ്സിന്‍റെ നിസ്സഹായതയും ഭയവും വേദനയും ഊഹാതീമാണ്.ചോര മരവിപ്പിക്കുന്ന
ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കാത്ത പെണ്മനസ്സുകളെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്?



Fans on the page