Total Pageviews

Monday, March 30, 2015

ഉപേക്ഷിക്കേണ്ടത് സബ്സിഡിയോ നികുതിയിളവോ?


പണക്കാർ പാചകവാതക സബ്സിഡി സ്വമേധയാ ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി മോഡി ഉപദേശിച്ചിരിക്കുന്നു.പണക്കാർ എന്നുദ്ദേശിക്കുന്നത് പ്രതിവർഷം എത്ര രൂപ വരുമാനമുള്ളവരെയാണെന്ന് പക്ഷേ പ്രധാനമന്ത്രി പറയുന്നില്ല.ക്രൂഡോയിലിന്റെ വില കുറഞ്ഞതിനാൽ ലോകം മുഴുവൻ പെട്രോളിനും പെട്രോളിയം ഉല്പന്നങ്ങൾക്കും വില താഴ്ന്നിട്ടും അവയുടെ വിലകുറയ്ക്കാൻ, കോടിക്കണക്കിനു രൂപയുടെ ലാഭം വർഷം തോറുമുണ്ടാക്കുന്ന വൻ കിട ഓയിൽ കമ്പനികളോടു ആവശ്യപ്പെടാത്ത പ്രധാനമന്ത്രി മറ്റുള്ളവർ  അവർക്കു ലഭിക്കുന്ന നാമമാത്ര സബ്സിഡിയും പരിത്യജിക്കണമെന്ന് അഭ്യർത്ഥിക്കുന്നതിന്റെ യുക്തി തീരെ മനസ്സിലാകുന്നില്ല.ഭരണത്തിൽ കയറുന്നതിനു മുമ്പ് ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലൊ പറഞ്ഞിരുന്നത്.

പണ്ട് ഇന്ത്യാ പാക് യുദ്ധം നടന്നപ്പോൾ ഓരോ ഇന്ത്യാക്കരനും ഒരു ദിവസത്തെ അത്താഴം ഉപേക്ഷിക്കണമെന്നും അങ്ങനെ കിട്ടിന്ന തുക രാജ്യരക്ഷാ ഫണ്ടിലേക്ക് നല്കണമെന്നും പ്രധാനമന്ത്രി ആയിരുന്ന ലാൽ ബഹദൂർ ശാസ്ത്രി അഭ്യർത്ഥിച്ചപ്പോൾ അന്നു വിദ്യാർത്ഥികളായിരുന്ന ഞങ്ങളുടെ തലമുറ ഉൾപ്പെടെയുള്ള ഇന്ത്യാക്കാർ അക്ഷരം പ്രതി ആ അഭ്യർത്ഥന ചെവിക്കൊൾകയുണ്ടായി.കാരണം അതു രാജ്യത്തിനു വേണ്ടിയുള്ള ആഹ്വാനമായിരുന്നു.അല്ലാതെ ഇപ്പോഴത്തെപ്പോലെ കോർപ്പറേറ്റുകളുടെ ലാഭം വർദ്ധിപ്പിക്കാൻ നടത്തുന്ന ഉപദേശമായിരുന്നില്ല.പ്രധാനമന്ത്രി ആയതു തന്നെ ഉലകം ചുറ്റാനാണെന്നു തോന്നും വിധം മാസത്തിൽ രണ്ടും മൂന്നും വിദേശ യാത്ര നടത്തുന്ന മോഡിജി തന്റെ ലോക സഞ്ചാരഭ്രമം ഉപേക്ഷിച്ചാൽ തന്നെ സാധാരണക്കരന്റെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരി കിട്ടുന്നതിനേക്കാൾ വലിയ സംഖ്യ ഖജനാവിൽ മിച്ചമുണ്ടാകും.

ധനവാന്മാർ സബ്സിഡി ഉപേക്ഷിച്ചാൽ 100 കോടി ഉറിപ്പിക സർക്കാരിനു ലാഭമുണ്ടാകും എന്നാണു മോഡി പറയുന്നത്.വൻ കിട ഓയിൽ കമ്പനികളുടെ നികുതിക്കുടിശ്ശികകൾ എഴുതിത്തള്ളുക വഴി ആയിരക്കണക്കിനു കോടികളാണു സർക്കാരിനു നഷ്ടം ഉണ്ടാകുന്നതു. കോർപ്പറേറ്റുകൾക്ക് സൗജന്യം ചെയ്തതിന്റെ ക്ഷീണമകറ്റാൻ സാധാരണക്കാരൻ ദാനം കൊടുക്കണമെന്ന നിലപാടിൽ നിന്നും സർക്കാരിനു ആരോടാണു കൂറെന്നു വ്യക്തമല്ലേ?രണ്ടു നേരം പട്ടിണി കിടന്നിട്ടാണു ശാസ്ത്രി ഒരുനേരം ഭക്ഷണമുപേക്ഷിക്കണമെന്നു ജനങ്ങളോട് പറഞ്ഞത്.അതുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ അഭ്യർത്ഥന ഇന്ത്യൻ ജനത മാനിച്ചത്.തന്നെക്കാൾ ഒട്ടും മേലെയല്ലാത്ത ഒരു വിദേശ രാജ്യത്തലവന്റെ മുമ്പിൽ 10 ലക്ഷം രൂപയുടെ കോട്ടുമിട്ടു ഞെളിഞ്ഞ പ്രധാനമന്ത്രിയുടെ സബ്സിഡി പരിത്യജിക്കാനുള്ള അഭ്യർത്ഥനയ്ക്കു പിന്നിലെ ‘ആത്മാർത്ഥത’ ശരാശരി ഭാരതീയനു മനസ്സിലാകും;വിധേയന്മാരല്ലാത്ത പണക്കാർക്കും.  










Fans on the page

Wednesday, March 25, 2015

എങ്ങനെയും ജയിക്കണം

ജി. കാർത്തികേയൻ മരിച്ചതിനാൽ ഒഴിവു വന്ന അരുവിക്കര മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നതിനു അദ്ദേഹത്തിന്റെ ഭാര്യ ഡോ.സുലേഖയെ പ്രേരിപ്പിക്കാൻ ൻ(നിർബ്ബന്ധിക്കാൻ എന്നാണു പത്ര പ്രയോഗം)  മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ആഭ്യന്തരമന്ത്രിയും എല്ലാം കൂടി കാർത്തികേയന്റെ വസതിയിൽ പോയത് ഇന്നത്തെ പ്രധാന വാർത്തകളിൽ ഒന്നാണ്‌.ഭർതൃവിയോഗത്തിൽ ദു:ഖിതയായ അവരെ ആശ്വസിപ്പിക്കേണ്ട സമയത്ത് സ്ഥാനാർത്ഥിയാകാൻ നിർബ്ബന്ധിക്കാൻ പോയ കോൺഗ്രസ്സ് നേതാക്കൾക്ക് “അനൗചിത്യ ചക്രവർത്തി” പുരസ്ക്കാരമോ “പരപീഡക കിരീട”മോ നല്കി ആദരിക്കേണ്ടതാണ്‌.ശ്രീ.കാർത്തികേയൻ സ്പീക്കറായി സ്തുത്യർഹമാം വണ്ണം നിയന്ത്രിച്ചിരുന്ന നിയമസഭയിൽ,അദ്ദേഹത്തിന്റെ ചിതയിലെ തീ അണയും മുമ്പ് ലഡു വിതരണം ചെയ്ത് ആഹ്ലാദം പ്രകടിപ്പിക്കുകയും പിൻ വാതിലിലൂടെ കള്ളനെപ്പോലെ വന്ന് എന്തൊ പിറുപിറുത്ത കെ.എം.മാണിയെ ചുംബിച്ചു തിമർത്തതിനെ ന്യായീകരിക്കുകയും ചെയ്ത മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇത്തരം ക്രൂരകൃത്യത്തിനു മുതിർന്നതിൽ അത്ഭുതമില്ല.പക്ഷേ ആദർശത്തിന്റെ ആൾ രൂപമെന്ന് അനുയായികൾ വാഴ്ത്തുന്ന വി.എം.സുധീരൻ ഈ ഹൃദയശൂന്യരോടൊപ്പം ചേർന്നത് മോശമായിപ്പോയി.

പ്രവർത്തിച്ച മേഖലകളിലൊക്കെ കഴിവു തെളിയിച്ച വ്യക്തിയാണ്‌ ഡോ. സുലേഖ  .ആ നിലക്ക് രാഷ്ട്രീയത്തിലും അവർ ശോഭിക്കും എന്നത് തർക്കമില്ലാത്ത കാര്യമാണ്‌.രാഷ്ട്രീയത്തിൽ പ്രവർത്തിച്ച് കഴിവു തെളിയിച്ച എത്രയോ പേർ കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾതന്നെയുണ്ട്.അവരിൽ പലരും അരുവിക്കര മണ്ഡലത്തിൽ മത്സരിക്കാൻ യോഗ്യരുമാണു്.അവരെ ആരെയും പരിഗണിക്കാതെ സുലേഖ തന്നെ മത്സരിക്കണം എന്ന് നേതാക്കൾ വാശിപിടിക്കുന്നതിനു പിന്നിൽ കാർത്തികേയനോടുള്ള സ്നേഹമോ ആദരവോ അല്ല അദ്ദേഹത്തിന്റെ ആകസ്മികവിയോഗം സൃഷ്ടിച്ച സഹതാപം വോട്ടാക്കി മാറ്റാനുള്ള രാഷ്ട്രീയക്കച്ചവട ലാക്കു മാത്രമാണുള്ളത്.ഇന്ദുലേഖയെ മോഹിച്ചു വന്ന സൂരി നമ്പൂതിരിപാട് ഒടുവിൽ ഇന്ദുലേഖയുടെ തോഴിയെ ആയാലും മതി എന്ന് പറഞ്ഞതു പോലെ ഡോ. സുലേഖയ്ക്കു വയ്യെങ്കിൽ അവരുടെ മക്കളിൽ ഒരാൾ സ്ഥാനാർത്ഥിയായാലും മതി എന്ന് നേതാക്കൾ സൂചിപ്പിച്ചതിൽ നിന്നു തന്നെ അതു വ്യക്തമാണ്‌.കുടുംബ വാഴ്ചയുടെ തിക്ത ഫലം എത്ര അനുഭവിച്ചിട്ടും പഠിക്കാത്ത കോൺഗ്രസ്സ് പാർട്ടിയെ ഓർത്ത് നമുക്കു സഹതപിക്കാം.ഒപ്പം രാഷ്ട്രീയ ലാഭം നോക്കി മനുഷ്യത്വം മറക്കുന്ന നേതാക്കളെ ഓർത്തും.
“ലോകാനുരാഗമിയലാത്തവരേ നരന്റെ--
യാകാരമാർന്നിവിടെ നിങ്ങൾ ജനിച്ചിടായ് വിൻ...”
എന്നു കുമാരനാശാൻ പാടിയത് ഈ നേതാക്കന്മാരെ കുറിച്ചായിരിക്കും.









Fans on the page