Total Pageviews

Saturday, April 28, 2012

കണ്ടാൽ കളി......



“കണ്ടാൽ കളി;കണ്ടില്ലെങ്കിൽ കാര്യം” എന്നൊരു നാടൻ പറച്ചിലുണ്ട്.അടിച്ചു മാറ്റൽ വിദഗ്ദ്ധരുടെ പ്രയോഗ തത്ത്വമാണത്.ചൂണ്ടിക്കൊണ്ടു പോകുന്ന വസ്തു ആരുടെയെങ്കിലും കണ്ണിൽ പെട്ടാൽ ‘വെറുതേ ഒരു തമാശ’എന്നു നടിക്കും;ആരും അറിഞ്ഞില്ലെങ്കിൽ സംഗതി കൈയ്യിലിരിക്കും.

ഭൂമി ദാനം ചെയ്യാൻ കോഴിക്കോടു സർവ്വകലാശാല കൈക്കൊണ്ട തീരുമാനത്തിന്റെ പിന്നിലെ പ്രിൻസിപ്പിളും ഇതായിരുന്നു.പിടി വീണപ്പോൾ ചെറിയ വീഴ്ച എന്ന മട്ടിൽ തടിപ്പുകയാണു.മുസ്ലീം ലീഗിന്റെ സംസ്ഥാനപ്രസിഡന്റ് ചെയർമാനായ സംഘത്തിനും മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും മുനീറും അംഗങ്ങളായ ട്രസ്റ്റുകൾക്കും മറ്റു ചില കടലാസ് സംഘങ്ങൾക്കും കോഴിക്കോട് സർവ്വകലാശാല വക സ്ഥലം കൈമാറാനാണു മാർച്ച് 27നു  ചേർന്ന
സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്.396കോടി രൂപ വില വരുന്ന വസ്തുവാണു മുസ്ലീം ലീഗിലെ ഭൂമാഫിയയ്ക്ക് വെറുതേ കൊടുക്കാൻ മുസ്ലീം ലീഗിനു ഭൂരിപക്ഷമുള്ള സിൻഡിക്കേറ്റ് തീരുമാനമെടുത്തത്.സംഗതി വിവാദമായപ്പോൾ “ഞമ്മളൊന്നുമറിഞ്ഞില്ലേ പടച്ചോനേ”എന്നു ഭാവിക്കുകയാണു കൊള്ളയടിക്കാൻ അനുവദിച്ചവരും കൊള്ളയടിക്കാൻ തുനിഞ്ഞവരും.വകുപ്പു മന്ത്രി അറിഞ്ഞിട്ടേയില്ല പോലും!കുഞ്ഞാലിമന്ത്രിയും മുനീർ മന്ത്രിയും പരമ നിരപരാധികൾ!

എല്ലാം വൈസചാൻസലർ നോക്കേണ്ടതായിരുന്നു എന്നാണു കുഞ്ഞാലിക്കുട്ടി ഇപ്പോൾ പറയുന്നത്.തങ്ങളുടെ ചൊല്പ്പടിയ്ക്കു നില്ക്കുന്ന വൈസ്ചാൻസലറെയും സിൻഡിക്കേറ്റിനെയും സർവ്വകലാശാലയിൽ പ്രതിഷ്ഠിച്ചത് ഇത്തരം കൊള്ളരുതായ്മകൾ ചെയ്യാനാണെന്ന് അന്നേ ആളുകൾ അടക്കം പറഞ്ഞതാണു.പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല.നിലാവുണ്ടെന്നു കരുതി വെളുക്കുവോളം കക്കാനൊരുങ്ങുന്ന ബുദ്ധിമോശം  ലീഗ് നേതാക്കൾ കാണിക്കുമെന്ന് യു.ഡി.എഫിലെ മറ്റു കക്ഷികൾ പോലും വിചാരിച്ചു കാണില്ല.മോഷണം കൈയ്യോടെ പിടിച്ചപ്പോൾ നിരപരാധി ചമയാൻ ലീഗ് വീരന്മാർ കാട്ടുന്ന തത്രപ്പാടാണു സഹിക്കാൻ വയ്യാത്തത്.മോഷണ മുതൽ തിരിച്ചു കൊടുത്തതു കൊണ്ടു മോഷ്ടാവ് കുറ്റക്കാരനല്ലാതകില്ല.ഭൂമിദാന തീരുമാനം റദ്ദാക്കിയതു കൊണ്ടു മാത്രം പ്രശ്നം തീരില്ല.വൈസ്ചാൻസലർ ലീഗു നേതാക്കളുടെ പെട്ടിയെടുപ്പുകാരൻ മാത്രമാണു.യഥാർത്ഥ മോഷ്ടാക്കൾ നേതാക്കളും മന്ത്രിമാരുമാണു.അതുകൊണ്ട് അവരാണു യഥാർത്ഥത്തിൽ ശിക്ഷാർഹർ.

പ്രീതിയോ വിദ്വേഷമോ കൂടാതെ ജനങ്ങളെ സേവിച്ചു കൊള്ളാമെന്ന് ദൈവനാമത്തിൽ സത്യം ചെയ്ത് അധികാരമേറ്റ മന്ത്രിമാർ, അതിനു വിരുദ്ധമായി നഗ്നമായ സ്വജനപ്രീതിയാണു കാണിച്ചിരിക്കുന്നത്.പൊതുമുതൽ കൊള്ളയടിക്കുകയാണു ചെയ്തിട്ടുള്ളത്.മാർക്സിസ്റ്റുകാരും ഇത്തരം ഇഷ്ടദാനം നടത്തിയിട്ടുണ്ടെന്ന ആരോപണം കൊണ്ട് ഇപ്പോൾ ലീഗു ചെയ്ത കൊള്ളയടിയെ ന്യായീകരിക്കാനാവില്ല

ഉന്നതവിദ്യാഭ്യാസവും പൊതു വിദ്യാഭ്യാസവും മാത്രമല്ല കേരളത്തിന്റെ പൊതു മണ്ഡലമാകെ ലീഗിന്റെ കൈപ്പിടിയിലാണു.കോൺഗ്രസ്സിന്റെ ആദർശവും തന്റേടവുമെല്ലാം ലീഗിന്റെ കാല്ക്കൽ അടിയറ വച്ചിരിക്കയാണു.അവരാകട്ടെ  സംസ്ഥാനത്തെ മൊത്തമായും ചില്ലറയായും വില്ക്കാൻ തയ്യാറായി നില്പ്പാണു.കരിമണലും ഹൈവേയുടെ ഇരു വശങ്ങളും നദീജലവും പണ്ടേ നോട്ടമിട്ട കഴുകന്മാർ തന്നെയാണു ഇപ്പോഴും ലീഗിൽ നിന്നും മന്ത്രിമാരായിരിക്കുന്നത്.മുമ്പ് അതൊക്കെ നടക്കാതെ പോയത് പ്രതിപക്ഷ എതിർപ്പുകൊണ്ടു മാത്രമല്ല.ഭരണപക്ഷത്തെ ആദർശശുദ്ധരായ നേതാക്കളുടെ വിപ്രതിപത്തിയും പ്രധാന കാരണമായിരുന്നു.ഇന്നു പക്ഷേ അത്തരം വിയോജിപ്പുകൾക്ക് പുല്ലുവില പോലും കല്പ്പിക്കാതിരിക്കാനുള്ള ശക്തി ലീഗ് നേതൃത്വം ആർജ്ജിച്ചിരിക്കുന്നു.അഥവാ അവരെ നിലയ്ക്കു നിർത്താനുള്ള ശക്തി കോൺഗ്രസ്സിനും മറ്റു ഘടക കക്ഷികൾക്കും നഷ്ടപ്പെട്ടിരിക്കുന്നു.പക്ഷേ കേരളീയരെ മുഴുവൻ വിഡ്ഢികളാക്കി എന്തതിക്രമവും അഴിമതിയും ചെയ്തുകളയാമെന്ന് ആരും കരുതരുത്.




Fans on the page

Saturday, April 21, 2012

എത്ര മുഖ്യമന്ത്രിമാർ?




കേരളത്തിനു ഇപ്പോൾ എത്ര മുഖ്യമന്ത്രിമാരാണുള്ളത്?നിയമപ്രകാരവും രേഖകൾ പ്രകാരവും ഉമ്മൻ ചാണ്ടി മാത്രമാണു മുഖ്യമന്ത്രിയെങ്കിലും ഇപ്പോൾ കേരളം ഭരിക്കുന്നത് ഒന്നിലധികം മുഖ്യമന്ത്രിമാരാണെന്നത് അങ്ങാടിപ്പാട്ടാണു?എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ശ്രീ.സുകുമാരൻ നായർ പറയുന്നത് മൂന്നു “കു”മാരാണു മുഖ്യന്മാരെന്നാണു.കുഞ്ഞൂഞ്ഞ്,കുഞ്ഞാലിക്കുട്ടി,കുഞ്ഞു
മാണി.ഈ മൂന്നു ‘കു’ മാരെക്കൂടാതെ വേറേ ചിലരും ചേർന്നതാണു മുഖ്യമന്ത്രിവൃന്ദം എന്നാണു നാട്ടുകാർ പറയുന്നത്.അതിൽ, മൂന്നു ‘കു’മാരെ കണ്ടെത്തിയ സുകുമാരൻ നായരും പെടും.പാണക്കാട്ടു തങ്ങൾ,വെള്ളാപ്പള്ളി നടേശൻ,ആലഞ്ചേരി പിതാവ് എന്നിവരാണു മറ്റുള്ളവർ.
കുഞ്ഞാലിക്കുട്ടിയെന്ന സൂപ്പർ മുഖ്യമന്ത്രിയാണു ആദ്യകാലങ്ങളിൽ ഭരണം നിയന്ത്രിച്ചിരുന്നത് എന്ന് കോൺഗ്രസ്സുകാർക്കിടയിൽ തന്നെ സംസാരമുണ്ടായിരുന്നു.കുഞ്ഞാലിക്കുട്ടിയുടെ പെണ്ണു കേസ് ഒതുക്കാൻ കൂട്ടുനിന്ന സകലമാനപേരെയും ഭരണത്തിന്റെ പല തലങ്ങളിലും വിന്യസിച്ചത് ആ സംസാരങ്ങൾ ശരിയാണെന്നതിന്റെ തെളിവാണു.തങ്ങൾ സഹായിച്ചിട്ടാണു യു.ഡി.എഫ്.അധികാരത്തിൽ വന്നതെന്ന് രണ്ടു സമുദായനേതാക്കൾ അവകാശപ്പെട്ടിരുന്നെങ്കിലും പിറവം തെരഞ്ഞെടുപ്പു വിജയത്തിനു ശേഷമാണു അവർ മുഖ്യമന്ത്രി ചമയാൻ തുടങ്ങിയത്.

ഉമ്മൻ ചാണ്ടി അധികാരത്തിലേറിയ ശേഷം പാണക്കാട്ടേക്കു  ഏടും കെട്ടും എടുത്ത് പോകുന്ന പതിവ് ഇവരെല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു.തങ്ങൾ കല്പിച്ച അഞ്ചാം മന്ത്രിയെ സ്വന്തം പാർട്ടി നേതാക്കളുടെയും അണികളുടെയും എതിർപ്പ് അവഗണിച്ച് മുസ്ല്ലീം ലീഗിനു നല്കിയതോടെ സാമുദായിക സന്തുലിതാവസ്ഥ തകർന്നെന്ന് നിലവിളിക്കാൻ തുടങ്ങിയ ഭൂരിപക്ഷ വർഗ്ഗീയ കോമരങ്ങളെ പ്രീണിപ്പിക്കാനായി ഉമ്മൻ ചാണ്ടിയുടെ അടുത്ത ശ്രമം.അതിന്റെ ഫലമാണു പെരുന്നയിലെ ആചാര്യനെയും  കണിച്ചുകുളങ്ങരയിലെ ഗുരുവിനെയും കർദ്ദിനാൾ പിതാവിനെയും പാണക്കാടു തങ്ങളോടൊപ്പം ഭരണഘടനാതീത മുഖ്യമന്ത്രിമാരായി വാഴിക്കാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചത്.ന്യൂനപക്ഷങ്ങൾ സമ്മർദ്ദ തന്ത്രങ്ങളിലൂടെ അനർഹമായി പലതും നേടിയെടുക്കുന്നു എന്നു പറഞ്ഞതിന്റെ പേരിൽ ആന്റണിയുടെ തെറിച്ചു പോയ കസേരയിൽ കയറി മുഖ്യമന്ത്രിപ്പണിക്കു തുടക്കം കുറിച്ച ഉമ്മൻ ചാണ്ടി തന്റെ രണ്ടാമൂഴത്തിൽ ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷങ്ങളെയും ഒരുപോലെ പ്രീണിപ്പിക്കാനാണു ശ്രമിക്കുന്നത്.

പാണക്കാട്ടെ മുഖ്യൻ കല്പിക്കുന്നതു പോലെ പെരുന്ന മുഖ്യനും കല്പിക്കാൻ തുടങ്ങിയിരിക്കുന്നു.അഴിമതിക്കു ശിക്ഷിക്കപ്പെട്ട ഇരുമ്പുപിള്ളയെ കാലാവധി തീരും മുമ്പ് ജയിലിൽ നിന്നു മോചിപ്പിച്ചത് ഭൂതത്തിനെ കുടത്തിൽ നിന്നു പുറത്തു വിട്ടതു പോലെയായി.മന്ത്രിക്കസേരയിൽ ഇരിക്കുന്ന സ്വന്തം പുത്രനായ ഞരമ്പുപിള്ളയെ കസേരയോടൊപ്പം നിലത്തടിച്ച് അവസനിപ്പിക്കാൻ ഭൂതത്തെപ്പോലെ ഓടിനടക്കുകയാണു പിതാശ്രീ ഇരുമ്പുപിള്ള.
മുന്നണിയിലെയും മന്ത്രിസഭയിലെയും ഈ ഊരാക്കുരുക്കഴിക്കാൻ ഭരണഘടനാബാഹ്യനായ പെരുന്ന മുഖ്യന്റെ സഹായം തേടുന്ന നാണം കെട്ട കാഴ്ചയാണു ജനാധിപത്യ,മതേതര കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

നമ്മുടെ ഭരണ വ്യവസ്ഥയനുസരിച്ച് മുഖ്യമന്ത്രിയാണു മന്ത്രിമാർക്കു വകുപ്പുകൾ വിഭജിച്ചു നല്കുന്നത്.പക്ഷേ മുസ്ലീം ലീഗു മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചതും പ്രഖ്യാപിച്ചതും ഭരണഘടന പ്രകാരം മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി ആയിരുന്നില്ല ഭരണഘടനാ ബാഹ്യനായ പാണക്കാട്ടെ മുഖ്യമന്ത്രിയായിരുന്നു.ഇപ്പോൾ മന്ത്രിസഭാ തർക്കം തീർക്കാൻ മറ്റൊരു ഭരണഘടനാതീത മുഖ്യൻ ഇടപെട്ടിരിക്കുന്നു.നിയമപരമായുള്ള മുഖ്യനെത്തന്നെ മാറ്റണമെന്ന നിലപാടിലാണു ഈ നിയമാതീത മുഖ്യൻ.

അംഗബലം വച്ച് കൂടുതൽ മന്ത്രിസ്ഥാനം ഒരു പാർട്ടി ആവശ്യപ്പെട്ടാൽ അവരെ കുറ്റം പറയാൻ കഴിയില്ല.ഒന്നും അരയും എമ്മെല്ലേമാരുള്ള ഈർക്കിൽ പാർട്ടികളെയും അതേ രീതിയിൽ പരിഗണിക്കണമെന്നു പറയുന്നത് യുക്തിസഹമാണോ?അച്ഛൻ പാർട്ടി നേതാവും മകൻ മന്ത്രിയുമായിട്ടും മുന്നണിക്കും നാട്ടുകാർക്കും സ്വൈരം കൊടുക്കാത്ത ആക്രി പാർട്ടിയും മുസ്ലീം ലീഗും ഒരുപോലെയല്ലല്ലോ.സാമൂഹിക സന്തുലിതാവസ്ഥയേയും ജനാധിപത്യ വ്യവസ്ഥയേയും മതേതരത്വത്തെയും മറ്റും ബാധിക്കുമോ എന്നും മറ്റും നോക്കേണ്ടത് മുന്നണി നേതാക്കളും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുമാണു.അതു നോക്കാനും പരിരക്ഷിക്കാനും കഴിവില്ലാത്തവർക്ക് ആസ്ഥാനത്ത് തുടരാൻ അർഹതയില്ല.മുസ്ലീം ലീഗിനു കൂടുതൽ മന്ത്രിമാരെ കൊടുത്തതിനാൽ ക്ഷോഭിക്കുന്ന മുരളീധരനും മറ്റും എന്തുകൊണ്ടാണു കേരളത്തിന്റെ മൊത്തം സന്തുലിതാവസ്ഥ തകർക്കുന്ന ഒരു പിതൃ-പുത്ര പുലയാട്ടിനു പക്ഷം പിടിക്കുന്ന പെരുന്ന മുഖ്യന്റെ കല്പനകളോടു പ്രതികരിക്കാത്തത്?ഒരു മന്ത്രിയെ ഭരിക്കാൻ സമ്മതിക്കാതെ അയാളുടെ സെക്രട്ടറിമാരെയും മറ്റും വീടു കേറിത്തല്ലി ക്രമസമാധാന പ്രശ്നം തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു വൃദ്ധ മാടമ്പിയ്ക്കു വേണ്ടി മുഖ്യമന്ത്രിയെ ഭർത്സിക്കുന്നത് എവിടുത്തെ ഭൂരിപക്ഷ ന്യായമാണു?

‘ആളറിഞ്ഞാൽ കാള ....കൊണ്ട്’ എന്നു പറയുന്നതു പോലെയാണു ഇപ്പോൾ ജനം ഉമ്മൻ ചാണ്ടിയെ കാണുന്നത്.യഥാർത്ഥ മുഖ്യനെ കണ്ടിട്ടു പ്രയോജനമില്ലെന്ന് മനസ്സിലാക്കിയിട്ടാണു വി.എസ്.ഡി.പി നേതാക്കൾ നാടാർ മന്ത്രിയ്ക്കു വേണ്ടി ചരടുവലിക്കാൻ കണിച്ചുകുളങ്ങര മുഖ്യന്റെയും പെരുന്ന മുഖ്യന്റെയും ആസ്ഥാനത്ത് പോയി കണ്ടത്.

മുന്നണി സംവിധാനത്തിൽ പലപ്പോഴും വിട്ടുവീഴ്ചകൾ വേണ്ടിവരും.ഏറ്റവും വലിയ കക്ഷിയാണു അത്തരം വിട്ടുവീഴ്ചയ്ക്കു സന്നദ്ധമാകുന്നതെങ്കിൽ ഏറെ ശ്ലാഘിക്കപ്പെടുകയും ചെയ്യും.പക്ഷേ അങ്ങനെ സൗമനസ്യം കാണിക്കുന്നത് സംസ്ഥാനത്തിന്റെയും പൊതു സമൂഹത്തിന്റെയും താല്പര്യങ്ങൾ ഹനിച്ചുകൊണ്ടാകരുത്.മത വൈരവും ജാതിസ്പർദ്ധയും ഉണ്ടാകുവാൻ ഇടവരുത്തരുത്.അധികാരത്തിൽ തുടരുവാൻ എന്തു വൃത്തികേടിനും കൂട്ടു നില്ക്കുന്നത് നല്ലതല്ല.ജാതിമത വർഗ്ഗീയ കോമരങ്ങൾക്കു മുമ്പിൽ ഓച്ഛാനിച്ചു നില്ക്കുന്ന ഒരു മുഖ്യമന്ത്രി നാടിനപമാനമാണു.
 



Fans on the page

Wednesday, April 11, 2012

ഈസ്റ്റർ ആയാലും വിഷു ആയാലും...



വിഷുവോ ഈസ്റ്ററോ റംസാനോ, ഏതോ ആയിക്കോട്ടെ,ചാനലുകാർക്ക് ആഘോഷം എന്നു വച്ചാൽ നടീ നടന്മാരുമായിട്ടുള്ള സല്ലാപമാണു.വെറും കൊച്ചുവർത്തമാനത്തിനപ്പുറം പോകാത്ത ഇത്തരം സൊറപറച്ചിലുകൾക്ക്,കടുത്ത സിനിമാഭ്രാന്തരും താരാരാധകരും പോലും ചെവികൊടുക്കാതായിട്ടുണ്ട്.എന്നിട്ടും നമ്മുടെ ചാനലുകൾ താരഭ്രമണം നിർത്തുന്നില്ല.താരവിശേഷങ്ങൾക്ക് നമ്മുടെ ദേശീയ,മത ആഘോഷങ്ങളിൽ എന്തു പ്രസക്തിയാണുള്ളത്? ഈ വിശേഷ ദിവസങ്ങളിൽ പോലും ഷൂട്ടിങ്ങ് ലൊക്കേഷനിൽ ആയിരിക്കുന്ന ഇവർക്ക് ശരിയായ വിധം നാട്ടിലെയും വീട്ടിലെയും ആഘോഷങ്ങളിൽ പങ്കെടുത്ത അനുഭവം പോലും ഇല്ലെന്നതാണു വാസ്തവം.

എളുപ്പത്തിൽ തട്ടിക്കൂട്ടാവുന്ന പരിപാടി താരസല്ലാപമായിരിക്കാം.പക്ഷേ അതു പ്രേക്ഷക പീഡനമാണെന്ന വസ്തുത ചാനൽ നടത്തിപ്പുകാർ ഓർക്കുന്നില്ല.അല്പം ഭാവനയും അർപ്പണബോധവും ഉണ്ടെങ്കിൽ എത്രയോ പുതുമയുള്ള പ്രോഗ്രാമുകൾ സംഘടിപ്പിക്കാൻ ചാനലുകൾക്കു കഴിയും.കുടുംബ ബന്ധങ്ങൾ പൊട്ടിച്ചെറിഞ്ഞവരും സമൂഹത്തിന്റെ മുമ്പിൽ വിലയില്ലാത്തവരുമായ ചില താരങ്ങൾ നാട്ടുകാരുടെ മുമ്പിൽ നല്ലപിള്ള ചമയാനും ഉപദേശധാര കോരാനും ശ്രമിക്കുന്നതു കാണുമ്പോൾ അവജ്ഞയും വെറുപ്പുമാണു പ്രേക്ഷകർക്കു തോന്നുക.ഒന്നിനെ കുറിച്ചും യാതൊരു ധാരണയും ഇല്ലാത്ത ഇത്തരക്കാരെ വമ്പൻ ചാനലുകൾ പോലും എഴുന്നള്ളിച്ചു കൊണ്ടു നടക്കുന്നതാണു കഷ്ടം.ഇവരൊക്കെ അഭിനയത്തിന്റെ കാര്യത്തിൽ ഒന്നാം കിടക്കാരായിരിക്കാം.അതുകൊണ്ട് എന്തിനെക്കുറിച്ചും അഭിപ്രായം പറഞ്ഞുകളയാമെന്ന ധാരണ ശരിയല്ല.വളരെ തയ്യാറെടുപ്പുകൾക്കു ശേഷം സമ്പ്രേഷണം ചെയ്യുന്ന കോടീശ്വരൻ പരിപാടിയുടെ അവതാരകനായ സൂപ്പർസ്റ്റാർ കഴിഞ്ഞ ദിവസം വള്ളത്തോളിന്റെ കവിത ഉദ്ധരിച്ചത് :“ഭാരതമെന്നു കേട്ടാൽ തിളയ്ക്കണം ചോര നമുക്ക്.”എന്നാണു.ഭാരതമെന്ന പേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം“എന്നാണു മഹാകവി പാടിയിട്ടുള്ളത്. അല്പസ്വല്പം ഹോം വർക്ക് നടത്തി ചെയ്യുന്ന പരിപാടിയിലെ പ്രകടനം ഇതാണെങ്കിൽ വായിൽ വരുന്നതൊക്കെ വിളിച്ചുകൂവുന്ന താരസല്ലാപങ്ങൾ എങ്ങനെയിരിക്കും എന്ന് ഊഹിച്ചാൽ മതി. വിവേകവും വിനയവുമുള്ളവർ അവരുടെ പരിമിതി മനസ്സിലാക്കി ഒഴിഞ്ഞു നില്ക്കും.അല്ലാത്തവരാണു ചാനൽ പ്രലോഭനത്തിൽ വീണു വിഡ്ഢിവേഷം കെട്ടാൻ എത്തുന്നത്.

സ്വന്തം പോരായ്മകൾ അറിയാത്തവരെ സർവ്വവിജ്ഞാന സങ്കേതമാണെന്ന മട്ടിൽ അവതരിപ്പിക്കുന്ന ദൃശ്യമാദ്ധ്യമങ്ങൾ ആ സാധുക്കളോടും പ്രേക്ഷകരോടും വലിയ അപരാധമാണു ചെയ്യുന്നത്.മലയാളികളുടെ പ്രിയപ്പെട്ട ഉത്സവങ്ങളെ കൊഞ്ഞനം കുത്തുകയാണു.സാംസ്കാരിക
മണ്ഡലത്തെ മലീമസമാക്കുകയാണു.