Total Pageviews

Thursday, January 31, 2008

'ഭൗതിക ശരീരം'

അവരവരുടെ മേഖലകളില്‍ കഴിവു തെളിയിച്ചവരാണ് കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ മന്ത്രി ബേബി ജോണും അഭിനയ പ്രതിഭ ഭരത് ഗോപിയും.അവരുടെ നിര്യാണത്തില്‍ കേരളമാകെ അനുശോചിക്കുകയും ചെയ്തു.എല്ലാ വിഐപി മരണവും പോലെ ഇതും ആഘോഷിച്ച ഒരു കൂട്ടരുണ്ട്-ചാനലുകാര്‍.മരണം മാത്രമല്ല അടിപിടിയും കൊലാപാതകവും തീ പിടുത്തവും വെടിക്കെട്ടും കുടിയൊഴിപ്പിക്കലും യുവജനമേളകളും ധര്‍ണ്ണയും പ്രകടനവും എല്ലാം ഉത്സവങ്ങളാക്കുകയാണ് ചാനലുകളുടെ പതിവ്.ഇപ്പൊഴും പതിവ് തെറ്റിച്ചില്ല.വയറ്റു പിഴപ്പ്; നടക്കട്ടെ.

പക്ഷേ സ്വാഭാവിക മരണത്തിനിരയായ അവരുടെ ചരമം റിപ്പോര്‍ട്ട് ചെയ്ത ചാനലുകള്‍ ഭാഷയെ കൊലപ്പെടുത്തുന്നതില്‍ മത്സരിക്കുകയായിരുന്നു.ഒരാളുടെ 'ഭൗതിക ശരീരം' തൈക്കാട് വൈദ്യുതി ശ്മശാനത്തിലും മറ്റേയാളുടെ 'ഭൗതിക ശരീരം' നീണ്ടകര സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും സംസ്കരിച്ചത്രെ.അതിനു മുമ്പ് 'ഭൗതികശരീരങ്ങള്‍' പൊതു ദര്‍ശനത്തിനു വച്ചിരുന്നതായും ചാനലുകള്‍ അറിയിച്ചു.

'ഭൗതികശരീര'മോ അതെന്തു ശരീരം? അങ്ങനെയെങ്കില്‍ ആത്മീയ ശരീരവും കാണണമല്ലോ!ഭൗതിക ശരീരം ശ്മശാനത്തിലും സെമിത്തേരിയിലും സംസ്കരിച്ചപ്പോള്‍ ആത്മീയ ശരീരം എവിടെ മറവു ചെയ്തു? വെറുതെ
മൃതശരീരം എന്നു പറയേണ്ടതിനു പകരമാണ് ഈ 'ഭൗതിക' പരാക്രമം.ഒരിക്കലല്ല എല്ലായ്പോഴും എല്ലാ
ചാനലുകളും ഇതു തന്നെ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.ശവം,മൃതദേഹം തുടങ്ങിയ വാക്കുകള്‍ക്ക് ഗമയും മാന്യതയും പോരാന്നു തോന്നിയിട്ടുണ്ടാകാം.

പണ്ടൊരു മാന്യന്‍, അമ്മയുടെ ചരമക്കുറിപ്പ് എഴുതിയപ്പോള്‍ 'എന്‍റെ അഭിവന്ദ്യ മാതാവി'ന് ബഹുമാനം കുറഞ്ഞാലോ എന്നു കരുതി 'എന്‍റെ അഭിവന്ദ്യ ജാമാതാവ്' എന്ന് തട്ടിവിട്ടത്രേ.മാതാവിന് ബഹുമാനം വരുത്തിയപ്പോള്‍ അമ്മ, മരുമകന്‍ ആയത് പാവം അറിഞ്ഞില്ല.

എന്തായാലും ഗോപിയുടെ 'ഭൗതികശരീരം ഇലക്റ്റ്റിക് വൈദ്യുതി ശ്മശാനത്തിലും ബേബിജോണിന്‍റെ 'ഭൗതികശരീരം ചര്‍ച്ച് പള്ളിയിലും സംസ്കരിച്ച് അടക്കി' യതായി പറഞ്ഞില്ലല്ലോ എന്നു സമാധാനിക്കാം.

Monday, January 28, 2008

വാടാത്ത 'വീണപൂവ്'

മഹാകവി കുമാരനാശാന്‍റെ 'വീണപൂവ്' പ്രസിദ്ധീകൃതമായിട്ട് നൂറു വര്‍ഷം കഴിഞ്ഞു.മലയാള കവിതയില്‍
കാല്പനിക വസന്തത്തിന് തുടക്കം കുറിച്ച ഈ ചെറു കൃതി കൊല്ലവര്‍ഷം1083 ല്‍ ആണ് ആശാന്‍
രചിച്ചത്.അതേ വര്‍ഷം തന്നെ മൂര്‍ക്കോത്ത് കുമാരന്‍റെ പത്രാധിപത്യത്തിലുള്ള 'മിതവാദി'യില്‍ പ്രത്യക്ഷപ്പെട്ടു.

സ്ത്രീശരീരത്തിന്‍റെ ഭംഗിയും രതിക്രീഡകളുടെ വിവരണവും വെടിവട്ടവും ശ്ലോകത്തിലാക്കുന്നതാണ് കവിതയെന്നു കരുതിയിരുന്ന ഒരു കാലഘട്ടത്തിലാണ് വീണപൂവ് പിറക്കുന്നത്.അതിനു ശേഷം കവിതയുടെ രചനയിലും ആസ്വാദനത്തിലും ഉണ്ടായ മാറ്റം നമ്മുടെ സാഹിത്യചരിത്ര സത്യമാണ്.'സാഹിതീ ലോകത്തിന്‍റെ
ദുഷിച്ചു പോയ രുചിയെ പ്രത്യാനയി'പ്പിക്കാന്‍ ഈ ചെറിയ കാവ്യത്തിനു കഴിഞ്ഞു.അതിലെ പുതിയ സങ്കേതങ്ങളും ജീവിത ദര്‍ശനവും ഭാഷയ്ക്കു കരുത്തു നല്‍കി.പിന്നീടുണ്ടായ പല കാവ്യപരീക്ഷണങ്ങള്‍ക്കും പ്രചോദനം പകര്‍ന്നു.

വീണപൂവിലെ അവസാന ശ്ലോകത്തില്‍,'കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍' എന്ന് പറയുന്നുണ്ട്.ആശാന്‍ കണ്ട പൂവിന്‍റെ ഗതി അങ്ങനെ തന്നെ ആയിരുന്നിരിക്കണം.പക്ഷേ അദ്ദേഹം
മലയാളത്തിനു സമ്മാനിച്ച വീണപൂവ് നൂറു വര്‍ഷം കഴിഞ്ഞിട്ടും വാടാതെയും കരിയാതെയും നില്‍ക്കുന്നു.

കവിതയില്‍ മറ്റൊരിടത്ത് ഇങ്ങനെ പ്രത്യാശിക്കുന്നു:'ഇവിടെ മാഞ്ഞു സുമേരുവിന്മേല്‍ കല്പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ'.കല്പവൃക്ഷത്തിന്‍റെ കൊമ്പില്‍ ആ പൂവ് പുനര്‍ജ്ജനിച്ചാലുമില്ലെങ്കിലും മലയാള മനസ്സിന്‍റെ കൊമ്പത്ത് ആശാന്‍റെ വീണപൂവ് വിടര്‍ന്നു തന്നെ നില്‍ക്കുന്നു,തലമുറകളെ ആകര്‍ഷിച്ചുകൊണ്ട്.

വാടാത്ത 'വീണപൂവ്'

മഹാകവി കുമാരനാശാന്‍റെ 'വീണപൂവ്' പ്രസിദ്ധീകൃതമായിട്ട് നൂറു വര്‍ഷം കഴിഞ്ഞു.മലയാള കവിതയില്‍ കാല്പനിക വസന്തത്തിന് തുടക്കം കുറിച്ച ഈ ചെറു കൃതി കൊല്ലവര്‍ഷം1083 ല്‍ ആണ് ആശാന്‍രചിച്ചത്.അതേ വര്‍ഷം തന്നെ മൂര്‍ക്കോത്ത് കുമാരന്‍റെ പത്രാധിപത്യത്തിലുള്ള 'മിതവാദി'യില്‍ പ്രത്യക്ഷപ്പെട്ടു.

സ്ത്രീശരീരത്തിന്‍റെ ഭംഗിയും രതിക്രീഡകളുടെ വിവരണവും വെടിവട്ടവും ശ്ലോകത്തിലാക്കുന്നതാണ് കവിതയെന്നു കരുതിയിരുന്ന ഒരു കാലഘട്ടത്തിലാണ് വീണപൂവ് പിറക്കുന്നത്.അതിനു ശേഷം കവിതയുടെ രചനയിലും ആസ്വാദനത്തിലും ഉണ്ടായ മാറ്റം നമ്മുടെ സാഹിത്യചരിത്ര സത്യമാണ്.'സാഹിതീ ലോകത്തിന്‍റെദുഷിച്ചു പോയ രുചിയെ പ്രത്യാനയി'പ്പിക്കാന്‍ ഈ ചെറിയ കാവ്യത്തിനു കഴിഞ്ഞു.അതിലെ പുതിയ സങ്കേതങ്ങളും ജീവിത ദര്‍ശനവും ഭാഷയ്ക്കു കരുത്തു നല്‍കി.പിന്നീടുണ്ടായ പല കാവ്യപരീക്ഷണങ്ങള്‍ക്കും പ്രചോദനം പകര്‍ന്നു.

വീണപൂവിലെ അവസാന ശ്ലോകത്തില്‍,'കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍' എന്ന് പറയുന്നുണ്ട്.ആശാന്‍ കണ്ട പൂവിന്‍റെ ഗതി അങ്ങനെ തന്നെ ആയിരുന്നിരിക്കണം.പക്ഷേ അദ്ദേഹം മലയാളത്തിനു സമ്മാനിച്ച വീണപൂവ് നൂറു വര്‍ഷം കഴിഞ്ഞിട്ടും വാടാതെയും കരിയാതെയും നില്‍ക്കുന്നു.

കവിതയില്‍ മറ്റൊരിടത്ത് ഇങ്ങനെ പ്രത്യാശിക്കുന്നു:'ഇവിടെ മാഞ്ഞു സുമേരുവിന്മേല്‍ കല്പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ'.കല്പവൃക്ഷത്തിന്‍റെ കൊമ്പില്‍ ആ പൂവ് പുനര്‍ജ്ജനിച്ചാലുമില്ലെങ്കിലും മലയാള മനസ്സിന്‍റെ കൊമ്പത്ത് ആശാന്‍റെ വീണപൂവ് വിടര്‍ന്നു തന്നെ നില്‍ക്കുന്നു,തലമുറകളെ ആകര്‍ഷിച്ചുകൊണ്ട്.

Wednesday, January 23, 2008

ബില്‍ക്കീസ് ബാനുവിന് അഭിവാദ്യം

രണ്ടായിരത്തിരണ്ടിലെ ഗുജറാത്ത് കലാപ കാലത്ത് ബില്‍ക്കീസ് യാക്കൂബ് റസൂല്‍ ബാനു വിനെ മാനഭംഗപ്പെടുത്തിയ കേസ്സിലെ പ്രതികളെ ജീവപര്യന്തം തടവിന് മുംബൈ പ്രത്യേക സെഷന്‍സ് കോടതി ശിക്ഷിച്ചിരിക്കുന്നു. ആറുമാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ 2002 ഫെബ്രുവരിയില്‍ ഒരു സംഘമാളുകള്‍ മാനഭംഗം ചെയ്യുകയും ബില്‍ക്കീസിന്‍റെ മകള്‍ ഉള്‍പ്പെടെ പതിന്നാല് ബന്ധുക്കളെ വധിക്കുകയും ചെയ്തുവെന്നാണ് കേസ്സ്.ബിജെപി നേതാവ് ശൈലേഷ് ഭട്ട് അടക്കം 12പേരെയാണ് കുറ്റക്കാരെന്ന് കോടതികണ്ടെത്തിയത്.

മനുഷ്യാവകാശ,സാമൂഹിക സംഘടനകളുടെ സഹായവും ജാഗ്രതയും കൊണ്ടും സുപ്രീം കോടതിയുടെ ഇടപെടല്‍ കൊണ്ടുമാണ് ആറു വര്‍ഷത്തിനു ശേഷമെങ്കിലും ബില്‍ക്കീസിന് നീതി ലഭിച്ചത്.ഗുജറാത്ത് പോലീസും ഡോക്റ്റര്‍മാരും ഭരണകൂടം ഒന്നാകെയും,അപമാനിക്കപ്പെട്ട ശേഷവും വേട്ടയാടിയ ഇവര്‍ക്ക് ഈകോടതി വിധി അല്പം ആശ്വാസം പകര്‍ന്നേക്കാം.പക്ഷേ അവര്‍ക്ക് നഷ്ടപ്പെട്ടതിന് ഒന്നും ഇതു പകരമാകില്ല.മാത്രമല്ല പണം വാരിയെറിഞ്ഞ് പ്രതികളെ രക്ഷപ്പെടുത്താന്‍ ഗുജറാത്ത് സര്‍ക്കാരും പാര്‍ട്ടിയും വിശ്വഹിന്ദുക്കളും കൂടി ശ്രമിക്കുകയും ചെയ്യും.അല്ലെങ്കില്‍ തന്നെ എല്ലാം ആസൂത്രണം ചെയ്ത മുഖ്യ പ്രതിസര്‍വ്വാധികാരങ്ങളോടും കൂടി മുഖ്യമന്ത്രിക്കസേരയില്‍ വിലസുകയാണല്ലോ.

കൗമാര നിഷ്കളങ്കതയും ഭയവും ഇപ്പൊഴും തങ്ങിനില്‍ക്കുന്ന ഈ സാധു പെണ്‍കുട്ടിക്കു നേരേ അതിക്രമം കാട്ടിയ കാപാലികന്മാര്‍ തൂക്കു കയറില്‍ കുറഞ്ഞൊന്നും അര്‍ഹിക്കുന്നില്ല.

"ഭാരത് മാതാകീ" എന്നും "വന്ദേമാതരം" എന്നും നാഴികയ്ക്കു നാല്പതു വട്ടം ഉരുവിടുകയും ഭാരത സ്ത്രീകളുടെ ഭാവശുദ്ധിയെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്യുന്ന ബിജെപി,സംഘപരിവാര്‍,വിശ്വഹിന്ദു പരിഷത്തുകാരാണ് സ്ത്രീത്വത്തെയും മാതൃത്വത്തെയും അപമാനിച്ചത്।പുരാണങ്ങളും ഭഗവത് ഗീതയും പിടിച്ച്ആണയിടുന്നവര്‍ക്ക് എങ്ങനെയാണ് ഈ കാട്ടാളത്തം കാട്ടാന്‍ കഴിഞ്ഞത്?ദുശ്ശാസനന്‍ പോലും പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തതേ ഉള്ളു.പാഞ്ചാലി ഗര്‍ഭിണിയുമായിരുന്നില്ല.ഉത്തരയുടെ ഗര്‍ഭത്തില്‍ കിടന്ന കുഞ്ഞിനെ കൊല്ലാന്‍ അമ്പു തൊടുത്ത അശ്വത്ഥാമാവിന് ഘോരശാപമാണ് കിട്ടിയത്.ശാപഗ്രസ്തനായ അശ്വത്ഥമാവ് ഗതികിട്ടാതെ അലയുമ്പോള്‍ അതിനേക്കാള്‍ നീചന്‍മാര്‍ അധികാരകസേരകളില്‍ വിരാജിക്കുന്നു.

ലോകദൃഷ്ടിയില്‍ ഭാരതത്തിന്‍റെ മാനം കെടുത്തിയ ഈ നിന്ദ്യജന്മങ്ങളെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം. തീക്ഷ്ണമായ പീഡാനുഭവങ്ങളെ അതിജീവിച്ച ബില്‍ക്കീസിന് ഇനിയും ഈ കശ്മലക്കൂട്ടങ്ങളെ നേരിടാന്‍ കരുത്തുണ്ടാകട്ടെ.

Saturday, January 19, 2008

'മാതാ' ശരണം!!

സര്‍ക്കാര്‍ ഗുമസ്തന്‍ വീട് വച്ചാല്‍,പുതിയ കാര്‍ വാങ്ങിയാല്‍,വരുമാനത്തിന്‍റെ ഉറവിടം അന്വേഷിച്ച് ഉടന്‍ഇംകം ടാക്സുകാര്‍ എത്തും.സുനാമി ദുരന്തമുണ്ടായപ്പോള്‍ നൂറു കോടി രൂപ ഒരു ആള്‍ദൈവം കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ അത് രണ്ടു കൈയും നീട്ടി സ്വീകരിച്ചു.എവിടെ നിന്നുണ്ടായി ഈ നൂറു കോടി എന്ന് ചോദിച്ചില്ല.ഉറവിടം അന്വേഷിച്ചു നടക്കുന്ന ഇംകംടാക്സുകാരും തിരക്കിയില്ല.സര്‍ക്കാരായാലും,അപ്പം തിന്നുമ്പോള്‍ കുഴി എണ്ണുന്നത് ഭംഗിയല്ലല്ലോ.വെറുതെ കിട്ടുമ്പോള്‍ വേണ്ടാത്തതൊക്കെ തിരക്കുന്നത് നന്ദികേടുമല്ലേ?ഈശ്വര വിശ്വാസികളും ആള്‍ദൈവഭക്തരും ഉള്‍പ്പെട്ട യു ഡി എഫ് സര്‍ക്കാരാണ് അന്ന് സംഭാവന സ്വീകരിച്ചതെങ്കില്‍ ഇപ്പോള്‍ അവരുടെ ഏത് സഹായവും സ്വീകരിക്കുകയും സേവനമാഹാത്മ്യത്തെക്കുറിച്ചു പാടുകയും ചെയ്യുന്നത് അവിശ്വാസികളാണെന്നു സ്വയം പ്രഖ്യാപിച്ചു നടക്കുന്ന ഇടതുപക്ഷ മന്ത്രിസഭയിലെ വിപ്ലവ കേസരികളാണ്.

പക്ഷേ ഇവിടുത്തേക്കാള്‍ കൂടുതല്‍ തുക ബുഷ് ഭരണകൂടത്തിനും നല്കിയിട്ടും അന്വേഷണം ഉണ്ടായില്ല. അവിടെ റീത്ത,കട്രീനാ കൊടുങ്കാറ്റു നാശം വിതച്ചപ്പോള്‍ സഹായിക്കേണ്ട കടമ 'ലോകമാതാവി'നില്ലേ എന്നാകാം.നൂറുകോടി, മഞ്ഞു മലയുടെ ഒരു അരികു മാത്രമാണ്.ഭരണകൂടങ്ങളെ വിലയ്ക്കെടുക്കാന്‍ പോന്ന ഈ അതിസമ്പത്ത് അമൃതാനന്ദമയിക്ക് എങ്ങനെ ഉണ്ടായി? വിദേശത്തും സ്വദേശത്തും ഉള്ള ഭക്തന്മാരുടെ കാണിക്കയാണെന്നാണ് ആരാധകരുടെ മൊഴി.അങ്ങനെയാണെങ്കില്‍ ഇവരേക്കാള്‍ കൂടുതല്‍ ശിഷ്യര്‍ ലോകത്തെമ്പാടും ഉണ്ടായിരുന്ന ഗുരു നിത്യചൈതന്യ യതി ആകണമല്ലോ വലിയ ധനവാന്‍.മിക്കവാറും എല്ലാ രാജ്യങ്ങളിലും നാരായണ ഗുരുകുലങ്ങള്‍ സ്ഥാപിച്ച അദ്ദേഹത്തിന്‍റെ പക്കല്‍ ആരെയും വിലയ്ക്കെടുക്കാനുള്ളപണമില്ലായിരുന്നു.ലോകത്തിന്‍റെയും ഭരണകൂടങ്ങളുടെയും ശ്രദ്ധയും ആദരവും ഗുരു നേടിയത് പണം വാരിയെറിഞ്ഞുമല്ല.

മനുഷ്യദൈവങ്ങള്‍ മാത്രമല്ല മറ്റു ചിലരും കാശു വാരിയെറിഞ്ഞ് സാമൂഹിക അംഗീകാരവും മാന്യതയുംപ്രശസ്തിയും കരസ്ഥമാക്കാന്‍ ശ്രമിക്കുന്നത്. കള്ളപ്പണക്കാരും കള്ളവാറ്റുകാരും കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും അവലംബിക്കുന്ന മാര്‍ഗ്ഗവും ഇതുതന്നെ.അവരില്‍ നിന്നും സാമ്പത്തിക സഹായവും സൗജന്യസേവനവും സര്‍ക്കാര്‍ സ്വീകരിക്കുമോ?

കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 'അമ്മ'യെ പ്രകീര്‍ത്തിക്കുന്നവര്‍ അവരുടെ സങ്കേതത്തിനടുത്തുള്ള സുനാമിദുരന്ത ഭൂമിയില്‍ എന്നാണ് പോയതെന്ന് അറിയണം.നിരവധി മനുഷ്യര്‍ മരിച്ച അവിടെ അവര്‍ പോയത്ദിവസങ്ങള്‍ കഴിഞ്ഞാണ്.ആത്മാക്കള്‍ക്ക് മോക്ഷം കിട്ടാന്‍ ബലിതര്‍പ്പണം ചെയ്യാനായിരുന്നു സ്വദേശ,വിദേശ ചാനലുകളുടെയും പത്രക്കാരുടെയും ക്യാമറയ്ക്കു മുന്‍പില്‍ അവര്‍ ആദ്യമായി അവിടെ പ്രത്യക്ഷപ്പെട്ടത്.അത്യാഹിതമുണ്ടായപ്പോള്‍ തിരിഞ്ഞു നോക്കാതെ ആത്മാവിനു മോക്ഷം കിട്ടാന്‍ വേഷം കെട്ടുന്നതോ കാരുണ്യപ്രവര്‍ത്തനം?

കോടികളുടെ വാഗ്ദാനം വന്നപ്പോള്‍ പലരും ഈ കാപട്യം ചൂണ്ടിക്കാണിച്ചിരുന്നു.അന്ന് അവരെ ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയുമാണ് അമ്മയുടെ ഭക്തരും മാര്‍ക്കറ്റിങ് മാനേജര്‍മാരും ചെയ്തത്.എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം 2008 ജനുവരി 13 ലെ കലാകൗമുദിയില്‍, ''സുനാമിത്തിരകളെ അമ്മ പ്രതിരോധി''ച്ചെന്നും ''തിരയില്‍ പെട്ടവരെ രക്ഷപ്പെടുത്തി''യെന്നും അവരുടെ മുഖ്യമാര്‍ക്കറ്റിങ് മാനേജര്‍ അവകാശപ്പെട്ടിരിക്കുന്നു.സമീപ കാലത്ത് നിരവധി പേര്‍ നേരിട്ടറിഞ്ഞ ഒരു വാര്‍ത്ത പോലും അമ്മയുടെ അത്ഭുത കഥയാക്കി പബ്ലിസിറ്റി മാനേജര്‍മാര്‍ മാറ്റുന്നതെങ്ങനെ എന്ന് ഇതില്‍ നിന്ന് മനസിലാക്കാം.

ഇവരുടെ മെഡിക്കല്‍ കോളേജിലും മറ്റു പ്രൊഫഷനല്‍ സ്ഥാപനങ്ങളിലെയും അഡ്മിഷന് റേറ്റ് എത്രയാണെന്ന് സേവനമാഹാത്മ്യം ഉരുക്കഴിക്കുന്ന മന്ത്രിമാര്‍ തിരക്കാറുണ്ടോ?മുപ്പത്തഞ്ചും നാല്പതും ലക്ഷമാണ് മെഡിക്കല്‍ സീറ്റിന്‍റെ നിരക്ക്.ഒന്നോ രണ്ടോ കുട്ടികള്‍ക്ക് സൗജന്യമായി പ്രവേശനം നല്‍കും.ബാക്കി ലേലം ചെയ്യും.സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് മൂക്കു കയര്‍ ഇടാന്‍ നടക്കുന്ന സര്‍ക്കാറിനും യുവജന സംഘങ്ങള്‍ക്കും ഇവരെ ഒന്നും ചെയ്യാന്‍ പറ്റില്ല.കാരണം അമ്മയുടേത് ഡീംഡ് യൂണിവേഴ്സിറ്റിയാണ്.

ഏത് ബ്ലേഡ് ആശുപത്രിയിലെയും പോലെ ഭീമമാണ് അവരുടെ ആശുപത്രിയിലെയും ചികിത്സാച്ചെലവ്.അടുത്ത ഭക്തര്‍ക്കും വിവിഐപി കള്‍ക്കും പബ്ലിസിറ്റി കിട്ടുന്ന മറ്റുള്ളവര്‍ക്കും സൗജന്യ ചികിത്സ കിട്ടിയേക്കും.ഈ സ്ഥാപനങ്ങളിലെ താഴേ തസ്തികകളിലെ ജീവനക്കാരുടെ വേതനവും തൊഴില്‍സാഹചര്യവുംഭേദപ്പെട്ടതല്ല എന്നും ആക്ഷേപമുണ്ട്.
നൂറു കോടിയുടെ മഹാദാനത്തിനു മുമ്പ് തീരദേശത്തുള്ള 500 സാധുക്കള്‍ക്ക് ഇവര്‍ വീടു നിര്‍മ്മിച്ചുനല്‍കിയിരുന്നു. ആദ്യത്തെ സുനാമിത്തിരയില്‍ തന്നെ അവയില്‍ മിക്കതും നിലംപൊത്തി. സംഭാവനകളെ സംഭവമാക്കി മാറ്റാന്‍ കെല്പുള്ള പ്രചാര മാനേജര്‍മാര്‍ക്ക് ഇത് വലിയ വാര്‍ത്തയാകാതെ സൂക്ഷിക്കാനും കഴിഞ്ഞു.എങ്കിലും വേട്ടയാടിയ ചമ്മല്‍ മറയ്ക്കാന്‍ കൂടിയായിരുന്നിരിക്കണം സുനാമി സംഭാവന.മാതാവിന്‍റെ അടുത്ത പൂര്‍വ്വാശ്രമ ബന്ധുക്കളാരോ ആയിരുന്നു അഞ്ഞൂറു മുന്‍ വീടുകളുടെ കരാര്‍ഏറ്റെടുത്തിരുന്നതെന്നും ശ്രുതിയുണ്ട്.

അരോചകമായ ഭജന ഗോഷ്ടികളും ആലിംഗനവും ചുംബനവും അല്ലാതെ വരും തലമുറക്ക് ഓര്‍ത്തുവയ്ക്കാന്‍ പോരുന്ന എന്താണ് അമ്മദൈവം പറഞ്ഞിട്ടുള്ളത്?ആദ്യമൊക്കെ എല്ലാരും സ്നേഹിക്കണം എന്നൊക്കെ മൊഴിഞ്ഞിരുന്ന ഇവര്‍ ഇപ്പോള്‍ അന്താരാഷ്ട്ര ഭീകരതയ്ക്കെതിരേയാണ് സംസാരം.അശരണരുടെയും അനാഥരുടെയും യഥാര്‍ത്ഥ അമ്മയായി മാറിയ മദര്‍ തെരേസക്ക് കിട്ടിയ അംഗീകാരം പോലെ വല്ലതും തടയണമെങ്കില്‍ സായിപ്പന്മാരെ സുഖിപ്പിക്കണമെന്നു കരുതിയിട്ടുണ്ടാകും.

പണക്കൊഴുപ്പിലും ആര്‍ഭാടത്തിലും ആഡംബരത്തിലും ഉള്ള ഈ ആസക്തി ഭാരതീയപാരമ്പര്യമല്ല. അതേക്കുറിച്ചു വല്ല ധാരണയുമുണ്ടായിരുന്നെങ്കില്‍ ഹൈടെക് സംവിധാനത്തോടെ ഫിഫ്റ്റിപൂര്‍ത്തി(അമ്പതാംപിറന്നാള്‍) ആഘോഷിക്കുമായിരുന്നില്ലല്ലോ!പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ഇവരുടെ ആവാസ സ്ഥാനങ്ങള്‍ സന്ന്യാസികള്‍ക്കു യോജിക്കുന്നതല്ല.അവയെ മഠമെന്നും ആശ്രമ മെന്നും വിളിച്ച് വാക്കുകളെ കളങ്കപ്പെടുത്തുകയാണ് മാദ്ധ്യമങ്ങള്‍.

മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിമാര്‍ ഇവരുടെ പഞ്ചനക്ഷത്ര സങ്കേതത്തെപ്പറ്റി അന്വേഷിക്കാന്‍ ഉത്തരവിടുകയില്ല.കാരണം ഇന്ത്യയില്‍ മനുഷ്യദൈവങ്ങള്‍ക്ക് ഇത്രയധികംപ്രചാരവും മാര്‍ക്കറ്റും ഉണ്ടാക്കിയതില്‍ വലിയ പങ്ക് ജഡ്ജിമാര്‍ക്കുണ്ട്.
അന്വേഷണം നടന്നപ്പോഴാണല്ലോ ധ്യാനകേന്ദ്രത്തില്‍ നടന്നത് എന്തൊക്കെയെന്ന് ജനത്തിന് മനസ്സിലായത്. അതുപോലെ ആള്‍ദൈവ സങ്കേതത്തെക്കുറിച്ചും അന്വേഷണം നടത്തുകയാണു വേണ്ടത്. അതിനു പകരം മാതൃകയാക്കണമെന്നും മറ്റും പറഞ്ഞ് വെള്ളപൂശാനുള്ള ശ്രമം, ഇപ്പോള്‍തന്നെ സമാന്തര സര്‍ക്കാരുകളെപ്പോലെ പ്രവര്‍ത്തിക്കുന്ന അവര്‍ക്ക് കൂടുതല്‍ ശക്തി പകരുകയേ ഉള്ളു.ദുര്‍ബ്ബല മനസ്കര്‍ക്ക് തെറ്റായ ചൂണ്ടുപലകയായി മാറുകയും ചെയ്യും.

Saturday, January 12, 2008

'നാലുകെട്ടും' സുവര്‍ണ്ണ ജൂബിലിയും

എം.റ്റി യുടെ നാലുകെട്ടിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷവും വിവാദമായി.ഒരു സാഹിത്യ കൃതിയുടെ ജൂബിലി കൊണ്ടാടല്‍ വിവാദമാകേണ്ട കാര്യമില്ല.മൂന്നോ നാലോ വര്‍ഷം മുമ്പ് ഡോ.സുകുമാര്‍ അഴീക്കോടിന്‍റെ 'ആശാന്‍റെ സീതാ കാവ്യ'ത്തിന്‍റെ കനക ജൂബിലി സംസ്ഥാനത്ത് പല സ്ഥലങ്ങളില്‍ ആഘോഷിക്കുകയുണ്ടായി.തിരുവനന്തപുരത്ത് വായനക്കാരുടെ കൂട്ടായ്മയായ 'വായന' യാണ് ആഘോഷം സംഘടിപ്പിച്ചത്.അതുപോലുള്ള സംഘങ്ങളാണ് മറ്റിടങ്ങളിലും പരിപാടി നടത്തിയത്.ഒരു വിവാദവും ഉണ്ടായില്ല.

പക്ഷേ നാലുകെട്ടിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നത് കേരള സാഹിത്യ അക്കാഡമിയാണ്.പൊതു മുതല്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന അക്കാദമി പോലുള്ള സ്ഥാപനം ദീക്ഷിക്കേണ്ട പ്രാഥമിക മര്യാദയോ ഔചിത്യമോ ഇവിടെ ഉണ്ടായില്ല.അതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.കുമാരനാശാന്‍റെ 'വീണപൂവ്' പ്രസിദ്ധീകൃതമായിട്ട് നൂറു വര്‍ഷം കഴിഞ്ഞു.വൈക്കം മുഹമ്മദ് ബഷീറിന്‍റെ കൃതികള്‍ പലതും അര്‍ദ്ധ ശതകങ്ങള്‍ പിന്നിട്ടു.ഉറൂബിന്‍റെ 'ഉമ്മാച്ചു', തിരുനല്ലൂരിന്‍റെ 'റാണി', അഴീക്കോടിന്‍റെ 'ആശാന്‍റെ സീതാകാവ്യം' തുടങ്ങി പ്രസിദ്ധീകരണത്തിന്‍റെ അരനൂറ്റാണ്ടു കഴിഞ്ഞ എത്രയോ പ്രസിദ്ധ ഗ്രന്ഥങ്ങള്‍ മലയാളത്തിലുണ്ട്.അവയെപ്പറ്റിയൊന്നും ഓര്‍ക്കാത്ത സാഹിത്യ അക്കാഡമി ഒരു സുപ്രഭാതത്തില്‍ നാലുകെട്ടിന്‍റെ മാത്രം കനകജൂബിലി കൊണ്ടാടാന്‍ ഒരു‍മ്പെടുമ്പോള്‍ ജനത്തിന് സംശയം തോന്നുക സ്വാഭാവികം.ഇവിടെ സൂചിപ്പിച്ച പുസ്തകങ്ങളെ അതിവര്‍ത്തിക്കുന്ന മേന്മയോ പ്രത്യേകതയോ ചരിത്ര പ്രസക്തിയോ നാലുകെട്ടിനില്ല.

വിവാദം കൊണ്ട് ഒരു നേട്ടമുണ്ടായി.ബഷീറിനെയും ഉറൂബിനെയും അക്കാദമിയിലെ മഹാരഥന്‍മാര്‍ ഓര്‍ത്തു.ബാക്കിയുള്ളവര്‍ എന്നിട്ടും പുറത്തു തന്നെ.വിവാദങ്ങള്‍ക്ക് മറുപടിയായി അക്കാദമി പ്രസിഡന്‍റ് പറഞ്ഞത്,എവിടെയെങ്കിലും തുടങ്ങണ്ടേ അതിനു നാലുകെട്ട് തെരഞ്ഞെടുത്തു എന്നാണ്.തുടങ്ങുവാന്‍ ഏറ്റവും യോജിച്ചത് വീണപൂവ് ആയിരുന്നില്ലേ?മലയാളിയുടെ കാവ്യഭാവുകത്വത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിച്ച ആശാന്‍റെ കൃതി നൂറു കൊല്ലം കടന്നത് അറിയാതെപോയ സാഹിത്യ അക്കാഡമിയുടെ നാലുകെട്ട് പ്രേമം ദുരുദ്ദേശ്യപരമാണെന്നആരോപണം സംഗതമാകുന്നത് അതുകൊണ്ടാണ്.സാഹിത്യ അക്കാദമിയുടെ 'സാഹിത്യ'പ്പട്ടികയില്‍ കഥയും നോവലും മാത്രമേ ഉള്ളു എന്നാണെങ്കില്‍ ബഷീറിനെഎങ്ങനെയാണു മറന്നത്?ഏത് അളവുകോല്‍ വച്ചളന്നാലും അദ്ദേഹം തന്നെയായിരിക്കും മുമ്പില്‍.

കേന്ദ്ര സാഹിത്യ അക്കദമിയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന എം.റ്റിയെ സഹായിക്കാന്‍ കൂടിയാണ്ഈ ആഘോഷമെന്ന്, ഒടുവില്‍ കേരള പ്രസിഡന്‍റിന് സമ്മതിക്കേണ്ടി വന്നു.മുമ്പ് ആലുവാ മണപ്പുറത്ത് നടത്തിയ ഒരു സാഹിത്യ മാമാങ്കത്തിനു പിന്നാലേ ജ്ഞാനപീഠം പോന്നതു പോലെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിനു പിറകേ കേന്ദ്ര അക്കാദമി പ്രസിഡന്‍റ് സ്ഥാനവും പോരുന്നെങ്കില്‍ നമുക്കു സന്തോഷിക്കാം.


പക്ഷേ അതിനപ്പുറമുള്ള ചില രഹസ്യ അജണ്ടകള്‍ ഈ ആഘോഷത്തിനു പിന്നില്‍ ഇല്ലേ എന്നു സംശയിക്കണം.ഇ എം എസ്സി ന്‍റെയും പി.ഗോവിന്ദപ്പിള്ളയുടെയും പിണറായി വിജയന്‍റെയും കൃതികള്‍ അരനൂറ്റാണ്ടായി അറിഞ്ഞോ അറിയാതെയോ കിടപ്പുണ്ടെങ്കില്‍ പൊടിതട്ടി പൊന്നാടയില്‍ പൊതിഞ്ഞ് പ്രദര്‍ശിപ്പിക്കുകയാകണം അതില്‍ ഒന്നാമത്തേത്.സര്‍വ്വകലാവല്ലഭനായ സാംസ്ക്കാരിക മന്ത്രിയുടെ അമ്പതാണ്ടു കഴിഞ്ഞ വല്ല ലഘുലേഖയും ഉണ്ടോ എന്നുകൂടി അറിഞ്ഞാലേ രഹസ്യ അജണ്ടയിലെ ബാക്കി എണ്ണം തിട്ടപ്പെടുത്താന്‍ കഴിയൂ.

Thursday, January 10, 2008

നേതാവിന്‍റെ സംശയം

രാജീവ് ഗാന്ധി കൊല്ലപ്പെട്ടിട്ട് അധിക നാളായില്ല.മരണത്തെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നകാലം.മാറ്റിവച്ച തെരഞ്ഞെടുപ്പു പ്രചരണം വീണ്ടും തുടങ്ങിയിരിക്കുകയാണ്.തിരുവനന്തപുരം നോര്‍ത്നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പു യോഗം.ഒരു പ്രമുഖ നേതാവ് പ്രസം ഗിക്കുന്നു.

കൊലപാതകം ആസൂത്രിതമായിരുന്നോ എന്ന് അദ്ദേഹത്തിനു സംശയം.തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റിക്ക്അതില്‍ പങ്കുണ്ട് എന്നു പോലും അദ്ദേഹം ആരോപിച്ചു.തന്‍റെ ആരോപണത്തെ ന്യായീകരിച്ചു കൊണ്ട് ചോദിച്ചു:'രാജീവ് ഗാന്ധി പങ്കെടുത്ത യോഗത്തിന്‍റെ സംഘാടകനായിരുന്ന ശ്രീമാന്‍ മരതകം ചന്ദ്രശേഖരന്‍ നായര്‍ സ്ഫോടനം നടക്കുന്ന സമയത്ത് എവിടെ ആയിരുന്നു? അദ്ദേഹത്തിന്‍റെ ദേഹത്ത് ഒരു പോറലെങ്കിലും ഏറ്റോ?'

തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാവ് ശ്രീമതി മരഗതം ചന്ദ്രശേഖറെ ഉദ്ദേശിച്ചാണ് "മരതകം ചന്ദ്രശേഖരന്‍ നായര്‍" എന്ന് സഖാവ് തട്ടിവിട്ടത്.

Monday, January 7, 2008

ഒരു അമ്പലം നശിച്ചാല്‍ ..............

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തേക്കാള്‍ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ കക്ഷികള്‍ക്കും ഇപ്പോള്‍പ്രധാനം അരവണ ക്ഷാമമാണ്.അരവണ കിട്ടാനില്ലെന്ന് ഭക്തര്‍ പരാതി പറയുന്നത് മനസ്സിലാക്കാം.പക്ഷേ രാഷ്ട്രീയപ്പാര്‍ട്ടികളും സമുദായ സംഘടനകളും ചേര്‍ന്ന് അരവണ ക്ഷാമത്തെക്കുറിച്ച് പാടുമ്പോള്‍ ഭക്തിക്കപ്പുറംവിരോധവും കൊതിക്കെറുവും ആണ് കേള്‍ക്കാന്‍ കഴിയുക.അമ്പലങ്ങളുടെയും ദൈവങ്ങളുടെയും രക്ഷകരായവര്‍ഗ്ഗീയ പാര്‍ട്ടികള്‍ക്കൊപ്പം കോണ്‍ഗ്രസ്സുകാരും അരവണ സമരത്തിനിറങ്ങാന്‍ പോകയാണത്രെ!

ഇടതുപക്ഷ സര്‍ക്കാര്‍ ദേവന്മാര്‍ക്കും ക്ഷേത്രങ്ങള്‍ക്കും എതിരാണെന്ന് പ്രചരിപ്പിക്കുവാന്‍, എല്ലാ മാര്‍ഗ്ഗങ്ങളുംകോണ്‍ഗ്രസ്സും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.കമ്യൂണിസ്റ്റുകാര്‍ നിരീശ്വരവാദികളും അമ്പലവിരോധികളും ആണെന്ന ആരോപണം മറ്റു വിശ്വാസ സംഘങ്ങളോടു ചേര്‍ന്ന് ഇവരും ആവര്‍ത്തിക്കുകയാണ്.മാദ്ധ്യമങ്ങളാകട്ടെഇവയ്ക്ക് വന്‍ പ്രചാരവും നല്‍കുന്നു.ഇതു കേട്ടാല്‍ തോന്നും കമ്യൂണിസ്റ്റുകാര്‍ മാത്രമേ അവിശ്വാസികളായിഉള്ളൂ എന്ന്.

മുന്‍പ് ശബരിമല ക്ഷേത്രത്തിന് തീ പിടിച്ചപ്പോള്‍ "ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും"എന്ന് അഭിപ്രായപ്പെട്ടത് സി.കേശവന്‍ എന്ന കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി ആയിരുന്നു.

'ജാതി വേണ്ടാ, മതം വേണ്ടാ,ദൈവം വേണ്ടാ മനുഷ്യന്' എന്നു പാടിയ സഹോദരന്‍ അയ്യപ്പനും കമ്യൂണിസ്റ്റുകാരനല്ല.


ബാബറി മസ്ജിദ് സമുച്ചയത്തില്‍ ശ്രീരാമന്‍റെയും സീതയുടെയും വിഗ്രഹങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടപ്പോള്‍,അവ എടുത്ത് സരയൂ നദിയില്‍ എറിയാന്‍ ഉപദേശിച്ചത് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ആണ്.

Friday, January 4, 2008

"കുഞ്ഞാലിക്കുട്ടി മരക്കാര്‍"

വര്‍ഷങ്ങള്‍ മുമ്പ് നടന്ന മൂലൂര്‍ അവാര്‍ഡ് ദാനച്ചടങ്ങ്. ഇലവുംതിട്ടയിലെ മൂലൂര്‍ സ്മാരകത്തിലാണ് യോഗം.അന്നത്തെ യു ഡി എഫ് സര്‍ക്കാരിന്‍റെ സാംസ്കാരിക മന്ത്രിയും മുമ്പത്തെ എല്‍ ഡി എഫ് സാംസ്കാരിക മന്ത്രിയും പങ്കെടുക്കുന്നു.

മണ്മറഞ്ഞ പല മഹാന്മാരുടെയും വീടും മറ്റ് വസ്തുക്കളും ഏറ്റെടുത്ത് സംരക്ഷിക്കാന്‍ സര്‍ക്കര്‍ തയ്യാറാണെങ്കിലും അവ വിട്ടുകൊടുക്കാന്‍ അവരുടെ ബന്ധുക്കള്‍ മടിക്കയാണെന്ന് അവാര്‍ഡ് സമ്മാനിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.ചിലരുടെ അവകാശികള്‍ എല്ലാം നല്‍കാന്‍ ഒരുക്കമാണ്.പക്ഷേ അത് നന്നാക്കി മോടിപിടിപ്പിക്കുമെങ്കിലേ നല്‍കൂ.'പഴയ കാല പടനായകനായിരുന്ന കുഞ്ഞാലിക്കുട്ടിമരക്കാരുടെ വീട് ഏറ്റെടുക്കാന്‍കഴിയാതെ പോയത് അത്തരം ഒരു ഡിമാന്‍റ് അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ വച്ചതു കൊണ്ടാണ്.' അദ്ദേഹം പറഞ്ഞു.തന്‍റെ പ്രസംഗത്തിലുടനീളം 'കുഞ്ഞാലിക്കുട്ടിമരക്കാര്‍' എന്ന് മന്ത്രി ആവര്‍ത്തിക്കുന്നത് കേട്ട് ജനം അമ്പരന്നു.ഇത് ഏതു പടനായകന്‍? എന്ന് അന്യോന്യം ചോദിച്ചു.കുഞ്ഞാലി മരക്കാര്‍ എന്നേ അവര്‍ കേട്ടിട്ടുള്ളു।

സദസ്യരുടെ സംശയത്തിന് അറുതി വരുത്തിയത് തുടര്‍ന്നു സംസാരിച്ച മുന്‍ മന്ത്രിയാണ്.'കേരള ചരിത്രത്തിലുള്ള ധീരനായ പടയാളി കുഞ്ഞാലി മരക്കാരാണ്.മന്ത്രിയുടെ സഹപ്രവര്‍ത്തകനായി കുഞ്ഞാലിക്കുട്ടി എന്നൊരു മന്ത്രിയുള്ളതായറിയാം.' മുന്‍ മന്ത്രി ചെറു ചിരിയോടെ പറഞ്ഞു.അദ്ദേഹത്തിന്‍റെ പുഞ്ചിരി സദസ്സിന്‍റെപൊട്ടിച്ചിരിയായി മാറാന്‍ പിന്നെ അധിക സമയം വേണ്ടി വന്നില്ല.