Total Pageviews

Thursday, December 8, 2011

നഴ്സുമാരുടെ സമരം


അമൃത മെഡിക്കൽ കോളജിൽ നഴ്സുമാർ നടത്തുന്ന സമരം പല പ്രധാന ദൃശ്യ,അച്ചടി മാദ്ധ്യമങ്ങളും കണ്ടില്ലെന്നു നടിക്കുകയാണു.ഏതാണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും ഇങ്ങനൊരു സമരം നടക്കുന്നതായിപ്പോലും ഭാവിക്കുന്നില്ല.നിസാര പ്രശ്നങ്ങൾക്കു പോലും സമരവീര്യം പുറത്തെടുക്കാറുള്ള യുവ കേസരികൾക്കും മൗനമാണു.അമൃതാനന്ദ മയിയുടെ കാൽ കഴുകി നടക്കുന്ന മുൻ കേന്ദ്രമന്ത്രിയെപ്പോലുള്ളവരെ വെറുപ്പിക്കാൻ യുവ മോർച്ചയ്ക്ക് ഭയം കാണും.പിണറായി വിജയന്റെ മകൾക്ക് ക്യാപ്റ്റൻ കൃഷ്ണൻ നായർ വഴി അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ വാങ്ങിയിട്ടുള്ളതിനാൽ ഡി.വൈ.എഫ്.ഐക്കും അമൃതാനന്ദ മയിയെ വെറുപ്പിക്കാൻ സങ്കോചം കാണും.ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും “അമ്മയുടെ” ആലിംഗന സുഖം അനുഭവിച്ചിട്ടുള്ളതിനാൽ യൂത്തുകാർക്കും സമരത്തോട് അനുഭാവം പ്രകടിപ്പിക്കാൻ വൈമുഖ്യമുണ്ടാകും. (നേതാക്കന്മാരുടെ വ്യക്തിപരമായ കാര്യലാഭമാണോ യുവജന സംഘടനകളുടെ നയങ്ങളെ നിശ്ചയിക്കുന്നത് ?എന്ന ചോദ്യം വേറേ)ഇവർ മാത്രമല്ലല്ലോ സംഘടനകൾ.ബാക്കിയുള്ളവരുടെ നാവും കൈയ്യും കെട്ടിയിരിക്കുന്നത് ആരാണു?

ലോകമെമ്പാടും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ നിരത്തിലിറങ്ങുന്ന സംഘങ്ങളേയും കാണാനില്ല.സർവ്വ രാജ്യത്തെയും തൊഴിലാളികൾക്കു വേണ്ടി നിലകൊള്ളുന്ന പാർട്ടികളും ഇക്കാര്യത്തിൽ മൗനം ദീക്ഷിക്കുകയാണു.അമ്മദൈവത്തിന്റെ ചൂഷണത്തിനെതിരെ ശബ്ദിച്ചു പോയാൽ ദൈവനിന്ദയാകുമെന്ന ആരോപണം വരുമെന്ന ഭയമാണോ ഇവരെ ഇതിൽ നിന്നും അകറ്റി നിർത്തുന്നത്? ലോകം മുഴുവൻ ഭക്തരുണ്ടെന്നു ശിഷ്യഗണങ്ങൾ പ്രചരിപ്പിക്കുന്ന ഈ വ്യജദൈവത്തിൽ വിശ്വസിക്കുന്നവർ കേരളത്തിലെങ്ങും ഉണ്ടെന്നും വലിയ വോട്ടു ബാങ്കുകൾക്കധീനയാണു ഇവരെന്നുമുള്ള തെറ്റിദ്ധാരണയാണോ അമ്മക്കിളിക്കെതിരെശബ്ദമുയർത്തുവാൻ രാഷ്ട്രീയ കക്ഷികൾ ഭയക്കുന്നതിനു കാരണം?
ഇവർ ആളും അർത്ഥവും അനുഗ്രഹവും നല്കി ജയിക്കാൻ തിരുവനന്തപുരത്തേക്കു പലപ്രാവശ്യം പറഞ്ഞുവിട്ട ഒ.രാജഗോപാലിനു എന്തു പറ്റിയെന്ന് നമുക്കറിയാം.അതിൽ നിന്നും ഇവരുടെ ജനസ്വാധീനം വ്യക്തമല്ലേ?ഓന്തു ചാടിയാൽ വേലിക്കൽ വരെ.അത്രയേ ഉള്ളൂ.

രാഷ്ട്രീയപ്പാർട്ടികളെ തല്ക്കാലം വിടാം. രാഷ്ട്രീയ കക്ഷികളെയും ഭരണകൂടത്തെയും വിറപ്പിക്കാൻ കെല്പ്പുള്ള ചാനൽ പ്രഭുക്കൾക്കും പത്ര മുത്തശിമാർക്കും എന്തേ സാധുക്കളായ നേഴ്സുകളോട് ഇപ്പോൾ യാതൊരു കരുണയുമില്ലാതെ പോയത്?

നോട്ടിസ് വിതരണം ചെയ്യാൻ ചെന്ന നേഴ്സിനെ മുറിയിൽ പൂട്ടിയിട്ടു മർദ്ദിച്ച ആശുപത്രി അധികൃതരുടെ കാടത്തം ഹൈക്കോടതിയ്ക്കു പ്രശ്നമല്ല.മർദ്ദനമേറ്റവരോട് അല്ല കോടതിയ്ക്ക് അനുതാപം; മർദ്ദിച്ച ആശുപത്രി അധികൃതരോടാണു.ആശുപത്രിക്ക് പോലീസ് സംരക്ഷണം നല്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്രേ.സായിബാബ മുതലുള്ള സകലമാന ആൾദൈവങ്ങളെയും വളർത്തുന്നതിൽ ജഡ്ജിമാർ വഹിച്ച പങ്ക് ചെറുതല്ല.ആൾദൈവങ്ങളോടു ചാഞ്ഞു നില്ക്കുന്ന ന്യായാസനങ്ങളിൽ നിന്ന് ദൈവങ്ങൾക്കെതിരെ വിധി കിട്ടും എന്നു കരുതുക വയ്യ.

അമ്മ എന്ന വാക്കിനെ വ്യഭിചരിക്കുന്ന കപടദൈവത്തിന്റെ യഥാർത്ഥ മുഖം വ്യക്തമാകാൻ ഈ സമരം അവസരം തരുന്നു.ഇവരുടെ സ്ഥാപനങ്ങളിലെ താഴേക്കിടയിലുള്ള ജീവനക്കാരെയെല്ലാം വർഷങ്ങളായി ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണു.മിനിമം വേതനം പോലും നല്കാതെ നഴ്സുമാരുടെ അദ്ധ്വാനത്തിന്റെ വില കവർന്നെടുക്കുകയായിരുന്നു.അദ്ധ്യാപകർക്ക് പേ റോളിൽ രേഖപ്പെടുത്ത്യതിന്റെ പകുതിപോലും കൊടുക്കാറില്ല.എംബിബി എസ് അഡ്മിഷനു 50ലക്ഷവും പിജിയ്ക്ക് ഒരു കോടിയും കോഴവാങ്ങുന്നവവരാണു പട്ടിണി മാറ്റാനുള്ള കാശു പോലും നഴ്സുമാർക്ക് കൊടുക്കാത്തത്.ജോലിയെടുപ്പിച്ചിട്ട് അർഹതപ്പെട്ട കൂലി കൊടുക്കാത്തവർ സുനാമിദുരിതാശ്വാസത്തിനു കോടികൾ വാഗ്ദാനം ചെയ്യുന്നതിലെ കാപട്യവും പ്രചരണ ഭ്രാന്തും ആർക്കും ബോദ്ധ്യപ്പെടും.

സമരം ചെയ്യുന്ന നഴ്സുമാരെ ഗുണ്ടകളെ വിട്ട് തല്ലിച്ചതച്ചതും നോട്ടീസ് വിതരണത്തിനു തുനിഞ്ഞ ന്ഴ്സിനെ പുറിയിലിട്ടു പൂട്ടി
മാരകമായി പരിക്കേല്പ്പിച്ചതും അവരുടെ തനിനിറം വെളിപ്പെടുത്തുന്നുണ്ട്.തന്നെ എതിർത്ത സ്വന്തം സഹോദരനെ വകവരുത്തിയാണു ഇവർ ദൈവവേഷം ഉറപ്പിച്ചതെന്ന സ്ഥലവാസികളുടെ ആരോപണം ശരിയാണെന്ന് കരുതേണ്ടിയിരിക്കുന്നു.2001സെപ്റ്റംബറിൽ മുംബൈ സ്വദേശി രാമനാഥ അയ്യർ വള്ളിക്കാവിലെ ഇവരുടെ നക്ഷത്ര മഠത്തിൽ വച്ചു മരണപ്പെട്ടതുൾപ്പെടെ നിരവധി അപമൃത്യു കേസുകൾ ഇന്നും തെളിയാതെ കിടക്കുന്നു എന്ന വാർത്തകൂടി ഇതോടൊപ്പം ചേർത്തു വായിക്കണം.അപ്പഴേ തങ്കപ്പെട്ട ‘അമ്മ’യുടെ സന്താന സ്നേഹം മനസ്സിലാകൂ.

ചാരിറ്റബിൾ സൊസൈറ്റി ആക്റ്റിന്റെ മറവിൽ കോടികളുടെ നികുതി വെട്ടിപ്പു നടത്തിക്കൊണ്ടാണു സാധുക്കളെ ചൂഷണം ചെയ്യുന്നതെന്ന് ഓർക്കണം.വേതന നിഷേധവും നികുതിവെട്ടിപ്പും ഒരേസമയം ഇവർ നടത്തിക്കൊണ്ടിരിക്കുന്നു.ഇന്ത്യൻ ദുരിതബാധിതർക്കു മാത്രമല്ല അമേരിക്കയിലെയും ജപ്പാനിലെയും ദുരന്ത ബാധിതർക്കു വരെ കോടികൾ വാഗ്ദാനം ചെയ്യുന്ന ഈ ഉദാരമതിയായ ആലിംഗന മാതാവ് സ്വന്തം സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന പാവപ്പെട്ടവരുടെ പിച്ചചട്ടിയിൽ കൈയ്യിട്ടു വാരുന്നു.

"അടുത്തു നില്പോരനുജനെ നോക്കാനക്ഷികളില്ലാത്തോർ-
ക്കരൂപനീശനദൃശ്യനായാലതിലെന്താശ്ചര്യം?” എന്നാണു മഹാകവി ഉള്ളൂർ ചോദിക്കുന്നത്.ഇവിടെ അടുത്തു നില്ക്കുന്ന സ്വന്തം സഹജരെ സ്നേഹപൂർവ്വം നോക്കുന്നില്ലെന്നു മാത്രമല്ല അവരെ തൊഴിക്കുകയും ചെയ്യുന്നു.എന്നിട്ടും ബുദ്ധിയും യുക്തിയും കെട്ട ഒരു വലിയ വിഭാഗവും ഭരണ കൂടവും ,ഈശ്വര ദർശനത്തിനു പോലും അർഹയല്ലാത്ത ഈ കാപട്യജന്മത്തെ ദൈവമാണെന്നു കരുതി പൂജിച്ചു നടക്കുന്നു.ഹാ കഷ്ടം! എന്നല്ലാതെന്തു പറയാൻ!!എല്ലാവരെയും എല്ലാക്കാലത്തും വഞ്ചിക്കാമെന്ന് “അമ്മയും”മക്കളും വിചാരിക്കരുത്.




Fans on the page

Saturday, November 19, 2011

പരമ ചെറ്റ


നാടു നടുക്കി നടന്നു വരുന്നു
മാടു കണക്കൊരു വയറൻ.
വായ തുറന്നാൽ തെമ്മാടിത്തം
വാരി വിളമ്പും ശപ്പൻ.
തന്തേപ്പോലുമനിഷ്ടം വന്നാൽ
“തെണ്ടീ”യെന്നും“പൊട്ടാ”യെന്നും
രോഷം മൂത്താൽ “..മോനേ”യെന്നും
ഘോഷം കൂട്ടും ചീപ്പൻ.




Fans on the page

Sunday, November 6, 2011

വൈസ് ചാൻസലർ വെറും സർക്കാരുദ്യോഗസ്ഥനോ?



കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ്ചാൻസലർ ആയി നിയമിക്കപ്പെട്ട
ഡോ.ബി.അശോകിനെ ഉമ്മൻ ചാണ്ടി സർക്കാർ പുറത്താക്കിയിരിക്കുകയാണു.അഞ്ചു വർഷത്തേക്കു നിയമിക്കപ്പെട്ട വിസിയുടെ കാലാവധി, പ്രത്യേക കാരണമൊന്നും ചൂണ്ടിക്കാണിക്കാതെ അവസാനിപ്പിച്ചതു സർ വ്വകലാശാലാ നിയമങ്ങളുടെ നഗ്നമായ ലംഘനവും ഉന്നതവിദ്യാഭ്യാസ മേഖലയോടുള്ള അവഹേളനവുമാണു.ഡോ.അശോക് ഐ.എ.എസ്സുകാരനായതുകൊണ്ട് എങ്ങോട്ടു വേണമെങ്കിലും മാറ്റാൻ സർക്കാരിനു അധികാരമുണ്ടെന്നാണു മുഖ്യമന്ത്രിയുടെ ഭാഷ്യം.

ചീഫ് സെക്രട്ടറിയെ പരിഹസിച്ചു ലേഖനമെഴുതിയതിന്റെ പേരിലാണു വി.സിയെമാറ്റിയതെന്ന് നാട്ടുകാർക്കു മുഴുവൻ അറിയാം.എന്നിട്ടും ആരെയോ ഭയപ്പെടുന്ന മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണു.എന്തിന്റെ പേരിലായാലും ഒരു വൈസ് ചാൻസലറെ സർക്കാരിനു തോന്നും പോലെ മാറ്റാമോ എന്നതാണു പ്രസക്തമായ ചോദ്യം.കേന്ദ്ര സർവ്വീസിലെ ആയാലും സംസ്ഥാന സർവ്വീസിലെ ആയാലും ഒരുദ്യോഗസ്ഥനെ വൈസ് ചാൻസലറായി നിയമിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിനെ ബന്ധപ്പെട്ട സർവ്വകലാശാലയുടെ നിയമത്തിനു വിധേയമായി മാത്രമേ മാറ്റാൻ ഏതു സർക്കരിനും അധികാരമുള്ളൂ.ഇവിടെ, കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാലയുടെ നിയമം അനുസരിച്ചല്ല ഡോ.അശോകിനെ വി.സി സ്ഥാനത്തു നിന്നു നീക്കം ചെയ്തത്.ലൈംഗികാതിക്രമം,സാമ്പത്തിക ക്രമക്കേട് തുടങ്ങിയ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടാൽ മാത്രമെ വി.സിയെ ആ സ്ഥാനത്തു നിന്നു നീക്കാൻ സർക്കരിനു കഴിയൂ.അത്തരം കുറ്റങ്ങൾ ഒന്നും ഡോ.അശോകിനു മേൽ ആരോപിക്കപ്പെട്ടിട്ടു പോലുമില്ല.

ഐ.എ.എസ്സുകാരെ സർക്കാരിനു വട്ടുതട്ടാം എന്നാണു മുഖ്യമന്ത്രിയുടെ വിശദീകരണം കേട്ടാൽ തോന്നുക.കുറെ ചാനൽ കൂലിത്തിഴിലാളികളും ചീട്ടു കീറിയ ചില ഐ.എ.എസ് പ്രഭൃതികളും മുഖ്യന്റെ വാദഗതികളെ ന്യായീകരിക്കുവാൻ അമിതോത്സാഹം കാണിക്കുന്നുണ്ട്.സെക്രട്ടറിമാരുടെയും കളക്റ്റർമാരുടെയും ട്രാൻസ്ഫർ പോലെയേ ഉള്ളു ഇതെന്നാണു ഒരു പഴയ ഐ.എ.എസ്സുകാരി മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ തട്ടിവിട്ടിരിക്കുന്നത്.തങ്ങളെയൊക്കെ സർക്കാരുകൾ ഇട്ടു വട്ടുതട്ടിയപ്പോൾ ചോദിക്കാനും പറയാനും ആരുമില്ലായിരുന്നു;മറുത്തൊരക്ഷരം പറയാതെ ട്രാൻസ്ഫർ ചെയ്യപ്പെട്ടിടത്തേക്ക് പോയിരുന്നു;എന്നൊക്കെയാണു അവരുടെ സാക്ഷിമൊഴി.ഡോ.അശോകിനെ വി.സീ.സ്ഥാനത്തു നിന്നു നിയമവിരുദ്ധമായി നീക്കിയതിനെ ചൊല്ലി പ്രതിപക്ഷം നടത്തിയ വാക്കൗട്ടിനെ പരിഹസിക്കാനും അവർ മറന്നില്ല.കേവലം ഒരു ട്രാൻസ്ഫറിനെതിരെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചുകളഞ്ഞത്രേ.

വിസി ആയി നിയമിക്കപ്പെട്ട ആദ്യത്തെ ഐ.എ.എസ്സുകാരനല്ല ഡോ. ബി.അശോക് .കേരള കാർഷിക സർവ്വകലാശാലയുടെ ആദ്യത്തെ വി.സി ഐ.എ.എസ്സു കാരനായ ചന്ദ്രഭാനു ആയിരുന്നു.ഐ.എ.എസ്സു കാരായ കാളീശ്വരനും മാധവമേനോനും പിന്നീട് അതേ സർവ്വകലാശലയുടെ വി.സി.ആയിട്ടുണ്ട്.സംസ്കൃത സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലറും ഐ.എ.എസ്സുകാരനും ചീഫ് സെക്രട്ടറിയുമായിരുന്ന രാമചന്ദ്രൻ നായരായിരുന്നു.

കേരള സർവ്വ കലാശാലയിൽ വിസി.ആയിരുന്ന പി.എസ്. ഹബീബ് മുഹമ്മദും കോഴിക്കോടു സർവ്വകലാശാലയിൽ വി.സി ആയിരുന്ന റ്റി.എൻ.ജയചന്ദ്രനും ഐ.എ.എസ്സുകരായിരുന്നു.ഇവരെയൊന്നും ആരും വിസി സ്ഥാനത്തുനിന്നും നീക്കുകയോ സ്ഥലം മാറ്റുകയോ ചെയ്തിട്ടില്ല.ആദ്യ വൈസ് ചാൻസലറായതുകൊണ്ട് സർക്കാരിനിഷ്ടമുള്ളതു പോലെ മാറ്റുകയും കേറ്റുകയും ചെയ്യാം എന്നു വാദിക്കുന്നവർ കാർഷിക സർ വ്വകലാശാലയുടെയും സംസ്കൃത സർവ്വകലാശാലയുടെയും ആദ്യ വി.സിമാരായിരുന്നവരെ നീക്കാഞ്ഞതെന്തുകൊണ്ട് എന്നു പറയണം.ആരോപണം ഒന്നുമുണ്ടാകാഞ്ഞതിനാൽ ആണെന്നാണു മറുപടിയെങ്കിൽ അശോകിന്റെ പേരിലുള്ള കുറ്റം എന്തെന്നു വ്യക്തമാക്കണം.സർക്കാരിനു മറുപടിയില്ലെങ്കിൽ ഫലിതപ്രിയായ മാഡം ഐ.എ.എസ് എങ്കിലും പറഞ്ഞാൽ മതി.ഒരുപക്ഷേ ശമ്പളത്തിന്റെയും പാവങ്ങളെ വിരട്ടുന്നതിന്റെയും തോതു വച്ചു നോക്കുമ്പോൾ ചീഫ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും ഇമ്മിണി ബല്യ വെള്ളാനകളായിരിക്കും.പക്ഷേ വൈസ്ചാൻസലർ വൈസ്ചാൻസലറും സെക്രട്ടറി സെക്രട്ടറിയുമാണു.നിയമ സഭ പാസ്സാക്കിയ നിയമങ്ങളെല്ലാം ലംഘിച്ചു കൊണ്ട് ഒരു വൈസ്ചൻസലറെ നീക്കം ചെയ്യുന്നതും ഒരു വകുപ്പു സെക്രട്ടറിയെ സ്ഥലം മാറ്റുന്നതും ഒരുപോലെയാണെന്നു കരുതുന്ന ഐ. എ.എസ് മാഡങ്ങളെ പോലുള്ളവർ സർവീസിലുണ്ടായിരുന്ന കാലത്ത് എന്തെല്ലാം നടന്നിരിക്കാം?

വി.സിയാകാൻ പത്തു വർഷത്തെ അദ്ധ്യാപന പരിചയമെങ്കിലും വേണം എന്നാണു ഒരു ചാനൽ സേവകന്റെ കണ്ടുപിടുത്തം.അസിസ്റ്റന്റ് മുതൽ രജിസ്ട്രാർ വരെയുള്ളവർക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച് വ്യക്തമായ സൂചനകളുള്ള യൂണിവേഴ്സിറ്റി നിയമങ്ങളിൽ വിസിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ഒന്നും പറയുന്നില്ല എന്നതാണു വാസ്തവം.ചാനൽ മുതലാളിക്കുവേണ്ടി കണ്ഠക്ഷോഭം നടത്താൻ കടപ്പെട്ട സേവകൻ അജ്ഞത കൊണ്ടോ സമ്മർദ്ദം കൊണ്ടോ“പറയാതെ വയ്യാ”ത്ത അവസ്ഥയിൽ എത്തിയതു കൊണ്ടു തട്ടിവിട്ടതാകാം.

എല്ലാം സുതാര്യമാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇങ്ങനെ ഉഹാപോഹങ്ങൾക്കും ദുർവ്യാഖ്യാനങ്ങൾക്കും ഇടം കൊടുക്കുന്ന മണുമണുപ്പൻ വിശദീകരണമല്ല ഇക്കാര്യത്തിൽ നല്കേണ്ടത്.പൊതുമുതൽ മോഷ്ടിച്ചതിനു സുപ്രീം കോടതി ജയിലിൽ അടച്ച ബാലകൃഷ്ണപിള്ളയെ തുറന്നു വിടുകയും അതിനെ ന്യായീകരിക്കൻ, അഴിമതിക്കേസിലല്ല പിള്ളയ്ക്കു ശിക്ഷ കിട്ടിയതെന്ന് ഉളുപ്പില്ലാതെ പറയുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിക്ക് ഇങ്ങനെയേ പറയാൻ കഴിയൂ.ഉന്നത വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്നവരെ ഒന്നടങ്കം അപമാനിക്കുന്ന ഈ വീസി പീഡനം സ്ത്രീ പീഡകരുടെയും പൊതുമുതൽ മോഷ്ടാക്കളുടെയും ഔദാര്യത്തിൽ കഴിയുന്ന ഭരണ നാഥനു ചേർന്നതാ യിരിക്കാം. പക്ഷേ കേരളത്തിലെ ജനങ്ങളെല്ലാം “പൊട്ടൻ”മാരാണെന്നു ധരിക്കരുത്.

Tuesday, November 1, 2011

മോഷണേന്ദ്ര തീർത്ഥ സ്വാമി തിരുവടികൾ



ഗൗഢസാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആത്മീയ ധർമ്മ പീഠമായ കാശി മഠത്തിൽ നിന്നും അമൂല്യ ദേവ വിഗ്രഹങ്ങളും ആഭരണങ്ങളും കൈവശപ്പെടുത്തി മുങ്ങിയ രാഘവേന്ദ്ര തീർത്ഥയെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു.കാശി മഠത്തിൽ നിന്നും അടിച്ചുമാറ്റിയ വിഗ്രഹങ്ങളും ആഭരണങ്ങളും പണവും രാഘവേന്ദ്ര തീർത്ഥ താമസിച്ചിരുന്ന വീട്ടിൽ നിന്നു പോലീസ് പിടിച്ചെടുത്തത്രെ.

കാശി മഠത്തിന്റെ ഇരുപതാമത് ഗുരുവായ സ്വാമി സുധീന്ദ്ര തീർത്ഥയുടെ പിൻ ഗാമിയായി 1989 ലേ അവരോധിക്കപ്പെട്ട ഈ കൊച്ചീക്കാരൻ ഇത്ര വലിയ പുള്ളിയാണെന്ന് പാവം കാശിക്കാർ ധരിച്ചു കാണില്ല.തനിനിറം ഏതാണ്ടു വെളിവായപ്പോഴേക്കും അവരുടെ പ്രധാന ആരാധനാമൂർത്തിയായ വേദവ്യാസ രഘുപതിയുടെ വിഗ്രഹങ്ങൾ രാഘവേന്ദ്രയുടെ കൈയ്യിലെത്തിയിരുന്നു.കൂടാതെ 500 വർഷം പഴക്കമുള്ള പഞ്ച ലോഹ വിഗ്രഹങ്ങളും 1000 കിലോ വെള്ളിയും പുതിയ തീർത്ഥ പാദർ കൈക്കലാക്കിയിരുന്നു.വിവരം മനസ്സിലാക്കിയ മഠാധിപതി ഇയാളെ പിൻ ഗാമി സ്ഥാനത്തു നിന്നും പുറത്താക്കി.പക്ഷെ കൈയ്യിൽ കിട്ടിയ വിലപിടിപ്പുള്ളതൊന്നും കൊച്ചീക്കാരൻ വിട്ടികൊടുത്തില്ല.കേസും വഴക്കുമായി.കോടതി വിധിയെല്ലാം ഇയാൾക്കെതിരായി.പുള്ളി പിള്ളഗ്രൂപ്പുകാരനല്ലാത്തതു കൊണ്ടും പോലീസ് ഉമ്മൻ ചാണ്ടിയുടേതല്ലാത്തതു കൊണ്ടും പിടി വീണു.

ഏതു ദൈവത്തിനും വിപണന മൂല്യത്തിനപ്പുറം ഒന്നുമില്ല എന്ന് രാഘവേന്ദ്ര തെളിയിച്ചിരിക്കുകയാണു.തന്ത്രവും മന്ത്രവും അറിയാത്ത ഒരു സ്ത്രീലമ്പടൻ തന്ത്രി വേഷം കെട്ടി കുറേനാൾ ശബരിമല അയ്യപ്പനെ കൈ കുത്തിക്കാണിച്ച് വിലസിയത് മലയാളിയായ രാഘവേന്ദ്രയ്ക്കറിയാം.

ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിലവറകളിൽ കണ്ടെത്തിയ അമൂല്യ വസ്തുക്കൾ ജനോപകാരപ്രദമായി വിനിയോഗിക്കണമെന്ന അഭിപ്രയം ഉയർന്നു വന്നപ്പോൾ“ഭഗവാന്റെ മുതലിൽ ഹിന്ദുക്കളല്ലാത്തവർക്ക് അവകാശമില്ല” എന്ന് അലറി വിളിച്ച കുമ്മനം രാജശേഖരനും വെള്ളാപ്പള്ളി നടേശനും സി.പി.നായർ ഐ.എ.എസ്സും നമ്മുടെ രാഘവേന്ദ്ര തീർത്ഥപാദരുടെ വിഗ്രഹപ്രേമത്തെ കുറിച്ച് ഒന്നും ഉരിയാടാത്തത് എന്താണു?ഗൗഢസാരസ്വത ബ്രാഹ്മണർ ഹിന്ദുക്കളല്ലേ? തട്ടിയെടുത്തത് ഹിന്ദു ആയതിനാൽ ദൈവകോപം ഉണ്ടാകില്ലെന്നാണോ?

ഹിന്ദുത്വം സംരക്ഷിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന രാഷ്ട്രീയപ്പാർട്ടിയും സദാചാര സേനക്കാരും രാഘവേന്ദ്ര തീർത്ഥരെ എന്തു ചെയ്യുമെന്നറിയാൻ ഭക്തി ലഹരി തലയ്ക്കു പിടിച്ചിട്ടില്ലാത്ത സാധാരണക്കാർക്ക് ആഗ്രഹമുണ്ട്.


Fans on the page

Friday, October 28, 2011

“കെ.ബി.”എന്നത് കാമ ഭ്രാന്തിന്റെ ചുരുക്കെഴുത്തോ?



മന്ത്രി ശ്രീ. കെ.ബി.ഗണേഷ് കുമാർ, പ്രതിപക്ഷ നേതാവ് ശ്രി.വി.എസ് അച്യുതാനന്ദനെ കാമ ഭ്രാന്തനെന്നും ഞരമ്പു രോഗിയെന്നും മറ്റും ഒരു പൊതുവേദിയിൽ വച്ച് ആക്ഷേപിക്കുകയും പിന്നീട് അങ്ങനെ പറഞ്ഞതിൽ മാപ്പു ചോദിക്കുകയും ചെയ്തിരിക്കുന്നു.പത്തനാപുരത്ത് ഒരു പൊതുയോഗത്തിൽ വച്ചാണു 88 വയസ്സുള്ള വി.എസ്സിനെ ഗണേഷ് കുമാർ അസഭ്യം കൊണ്ട് അഭിഷേകം ചെയ്തത്.ഇയാളുടെ പേരിന്റെ മുമ്പിലുള്ള ഇനിഷ്യലിനുള്ള വിപുലീകരണം കാമ ഭ്രാന്ത് എന്നാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

തന്റെ മുത്തച്ഛന്റെ പ്രായമുള്ള അച്യുതാനന്ദനെ കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞതിൽ തനിക്കു ഖേദമുണ്ടെന്നും എല്ലാം പിൻ വലിച്ച് മാപ്പു ചോദിക്കുന്നു എന്നും അയാൾ പത്രസമ്മേളനം വിളിച്ചു കൂട്ടി പറഞ്ഞു.അതോടൊപ്പം ചാനലുകൾ കാണിച്ച ദൃശ്യങ്ങളിൽ നിന്നും അത് വികാരാവേശത്താൽ നാക്കിനു പറ്റിയ പിഴവല്ലെന്നും മുൻ കൂട്ടി ഉരുവിട്ടു പഠിച്ചത് ആവർത്തിക്കുകയായിരുന്നു എന്നും വ്യക്തമാണു.മാത്രമല്ല നിയമസഭ കൂടുന്നതിനു തൊട്ടു മുമ്പ് ഇന്ത്യാവിഷൻ റിപ്പോർട്ടറോട്,താൻ പറഞ്ഞതിൽ തന്നെ ഉറച്ചു നില്ക്കുന്നു എന്നും അച്യുതാനന്ദനു മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതെന്നും ആണു ഒരു മാടമ്പിയുടെ ധാർഷ്ട്യത്തോടെ ഗണേഷ്കുമാർ പറയുന്നത്.നിയമസഭയിൽ തന്നെ അനുകൂലിക്കുവാൻ ആരുമില്ലെന്നു മനസ്സിലായതുകൊണ്ടോ മുഖ്യമന്ത്രിയും സ്പീക്കറും വിരട്ടിയിട്ടോ ആകണം ഇയാൾ തന്റെ നിലപാടു മാറ്റിയത്.പണ്ട് പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയതിന്റെ പേരിൽ തന്തപ്പടിയെ കരുണാകരൻ തന്റെ മന്ത്രിസഭയിൽ നിന്നു പുറത്താക്കിയ കഥ പലരും ഓർമ്മിപ്പിക്കുക കൂടി ചെയ്തപ്പോൾ കാമ ഭ്രാന്തൻ കുമാർ ശരിക്കും വിരണ്ടു കാണും.കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞതു പോലെ,മന്ത്രിസ്ഥാനം പോകാതിരിക്കാൻ മാപ്പു പറയുകയല്ല എന്തു വേണമെങ്കിലും അയാൾ ചെയ്യും.അല്ലതെ ആത്മാർത്ഥമായ കുറ്റബോധം കൊണ്ടോ സ്വയം തോന്നിയോ നടത്തിയ ഖേദപ്രകടനം ആയിരുന്നില്ല.

മുത്തച്ഛന്റെ പ്രായമുള്ള ആളെ കാമ ഭ്രാന്തൻ എന്നു വിളിച്ചവൻ തന്തയുടെ പ്രായമുള്ളവരെ എന്താണു വിളിക്കുക?വി.എസ്സിന്റെ പ്രായത്തെ ബഹുമാനിച്ചാണത്രെ മാപ്പു ചോദിക്കുന്നത്!താൻ പ്രായം കൂടിയവരെ എന്നും ബഹുമാനിച്ചിട്ടേ ഉള്ളു പോലും!പൊതു മുതൽ കട്ടതിനു ആർ.ബാലകൃഷ്ണപിള്ളയെ സുപ്രീം കോടതി ശിക്ഷിച്ചതിന്റെ തൊട്ടടുത്തദിവസം കൊട്ടാരക്കരയിൽ ചേർന്ന പൊതുയോഗത്തിൽ വച്ച് ഇതേപോലെ ആഭാസകരമായ പദപ്രയോഗങ്ങൾ അച്യുതാനന്ദനു നേരേ ഇയാൾ ചൊരിഞ്ഞത് ആരും മറന്നിട്ടില്ല.അന്നു അച്യുതാനന്ദനു എന്തേ കെ.ബി.(കാമ ഭ്രാന്തൻ)യേക്കാൾ പ്രായം കുറവായിരുന്നോ?മറ്റൊരു ആഭാസനായ ജോർജ്ജ് പറഞ്ഞതുപോലെ ചീത്തവിളി കേൾക്കാൻ പറ്റിയ പ്രായമായ 35 ആയിരുന്നോ അദ്ദേഹത്തിനു?

ഇയാളുടെ തന്തയുടെ പ്രായമുള്ള നടൻ തിലകനെ തെറി പറയുകയും ഉപദ്രവിക്കുകയും ചെയ്തതും മറക്കാറായിട്ടില്ല.തിലകൻപ്രശ്നത്തിൽ അഭിപ്രായം പറഞ്ഞ സുകുമാർ അഴീക്കോടിനു നേരേ എന്തെല്ലാം തെമ്മാടിത്തരങ്ങളാണു ഈ കാമഭ്രാന്തകുമാരൻ അന്നു വിളിച്ചു പറഞ്ഞത്?അഴീക്കോടുമായി നേരിട്ട് ഏറ്റ മോഹൻ ലാലുപോലും പറയാത്ത അസഭ്യ വാക്കുകളാണു ഇയാൾ അദ്ദേഹത്തിനു നേരേ ചൊരിഞ്ഞത്.പ്രായമായവരോടു ആദരവോടെ മാത്രമേ പെരുമാറിയിട്ടുള്ളു എന്ന് ഇയാൾ പറയുന്നത് എത്ര ‘വാസ്തവം’ആണെന്ന് ഇതിൽ നിന്നെല്ലാം മനസ്സിലായില്ലേ?

അല്പനും അഹങ്കാരിയും മാടമ്പിയുമായ ഒരുത്തന്റെ മകൻ ആഭാസനും ഗുരുത്വദോഷിയും ആയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളു.പതിനഞ്ചു വർഷം മുമ്പ് കൊയിലാണ്ടിയിൽ വച്ച് ഒരു വനിതയെയും കുടുംബത്തെയും കാറിൽ പിന്തുടർന്ന് ചീത്ത വിളിച്ചതിന്റെ പേരിൽ അവിടുത്തെ ഒരു പോലീസ് സ്റ്റേഷനിൽ ഗണേഷിന്റെ പേരിൽ ഉണ്ടായിരുന്ന കേസിന്റെ വിവരം ഒരു ചാനൽ ഇന്ന് പുറത്തു വിട്ടിട്ടുണ്ട്.അന്ന് ഒരു സൂപ്പർ സ്റ്റാർ വഴി ആ സ്ത്രീയുടെ കാലു പിടിച്ചാണത്രേ കേസിൽ നിന്ന് ഊരിയത്.

കണ്ടവന്റെ കൈയ്യും തന്റെ പുറവുമായി ഗുണ്ടാ മോഡലിൽ അഴിഞ്ഞാടി നടന്നവനെയൊക്കെ മന്ത്രിക്കസേരയിൽ പിടിച്ചിരുത്തിയാൽ ഇത്തരം സംസ്കാരശൂന്യവും മ്ളേഛവുമായ പുലയാട്ടുകൾ ഇനിയും മലയാളികൾ കേൾക്കേണ്ടി വരും.

ആർക്കൊക്കെയാണു കാമഭ്രാന്തെന്ന് ലോനപ്പൻ നമ്പാടന്റെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുണ്ട്.തന്തയും മോനും മോശമല്ലെന്ന് അദ്ദേഹം പച്ചയ്ക്കു പറയുന്നുണ്ട്.എന്തായാലും, കാമഭ്രാന്ത് സഹിക്കാഞ്ഞോ മറ്റു കാരണങ്ങളാലോ അച്യുതാനന്റെ ഭാര്യ പിണങ്ങിപ്പോകുകയോ വിവാഹമോചനത്തിനു കേസു കൊടുക്കുകയോ ചെയ്തതായി ആർക്കും അറിവില്ല.പക്ഷേ ഗണേഷ് കുമാറിന്റെ ഭാര്യ പിണങ്ങി പോയതും അയാൾ കുടുംബക്കോടതി നിരങ്ങുന്നതും ഒടുവിൽ മന്ത്രിയായപ്പോൾ ഒന്നിച്ചതും എല്ലാം കേരളീയർ കണ്ടതാണു.

സ്വന്തം അനുഭവവും സ്വഭാവവും മറ്റുള്ളവരിൽ ആരോപിക്കുന്ന ഇത്തരം തെമ്മാടിത്തത്തിനു പരിഹാരം പണ്ടേ പറയപ്പെട്ടിട്ടുണ്ട്;- “തെറിക്കുത്തരം മുറിപ്പത്തൽ.”





Tuesday, October 25, 2011

ചാനൽ മമ്മൂഞ്ഞുമാർ



ട്രാവങ്കൂർ ടൈറ്റാനിയത്തിലെ മാലിന്യ സംസ്കരണപ്ലാന്റ് നിർമ്മാണത്തിൽ ഉണ്ടായ അഴിമതിയിൽ ഉമ്മൻ ചാണ്ടിക്കുള്ള പങ്ക് വ്യക്തമാക്കുന്ന നിർണ്ണായ രേഖകൾ തങ്ങൾക്കു കിട്ടി എന്ന അവകാശവാദവുമായാണു സ്തോഭജനകമായ ആ വാർത്ത
ഇന്ത്യാവിഷനിൽ വന്നത്.പരസ്യത്തിന്റെ ഇടവേളയിൽ റിമോട്ടിൽ അമർത്തിയപ്പോൾ റിപ്പോർട്ടർ ചാനലിൽ അതേ വാർത്ത;തങ്ങൾക്കു മാത്രം കിട്ടിയ ചൂടുള്ള വാർത്ത എന്നമട്ടിൽ.കൗതുകം തോന്നി വീണ്ടും ചാനലുകൾ മാറ്റിയപ്പോൾ അവയിലെല്ലാം ഈ വാർത്ത തങ്ങളുടെ സ്വന്തം എന്ന വിധത്തിൽ കസറുന്നു.നാട്ടിൽ ഏതു പെണ്ണിനു ഗർഭമുണ്ടായാലും അതിനെല്ലാം കാരണക്കാരൻ താനാണെന്ന് അവകാശപ്പെടുന്ന എട്ടുകലി മമ്മൂഞ്ഞിന്റെ വേഷം മലയാളം ചാനലുകൾ കെട്ടുന്നത് ഇതാദ്യമല്ല.തങ്ങളുടെ എക്സ്ക്ലൂസീവ് റിപ്പോർട്ട് എന്ന ലേബൽ ഒട്ടിച്ച് പല ചാനലുകളും പുറത്തു വിടുന്ന വാർത്തകൾ മിക്കവയും അവരുടെ മാത്രമല്ലെന്നതാണു വാസ്തവം.ഇങ്ങനെ വല്ലവരുടെയും കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ യാതൊരു സങ്കോചവും ചാനലുകൾക്കില്ല.മറിച്ച് അതിൽ അവർ അഭിമനിക്കുകയും ചെയ്യുന്നു.

പരസന്തതികൾക്ക് പിതാവു ചമയുന്നതിൽ മാത്രമല്ല മറ്റു പല കാര്യങ്ങളിലും അപക്വവും ബാലിശവും നിലവാരമില്ലാത്തതുമായ നിലപാടുകളാണു ചാനലുകൾ കൈക്കൊള്ളാറുള്ളത്.സ്വന്തം ചാനലിനു കിട്ടുന്ന പുരസ്കാരങ്ങളെ പറ്റി മിനിട്ടുകൾ നീളുന്ന വാർത്തചമയ്ക്കുന്ന ഒരു ചാനൽ മറ്റുള്ളവയ്ക്ക് അതോടൊപ്പം കിട്ടിയ അവാർഡുകളെക്കുറിച്ച് ഒരു ചെറിയ പരാമർശം പോലും നടത്തില്ല.വാർത്തയുടെ പ്രാധാന്യമോ മാനേജ്മെന്റിന്റെ താല്പര്യമോ മൂലം അന്യ ചാനലിന്റെ ചില റിപ്പോർട്ടുകൾ സമ്പ്രേഷ്ണം ചെയ്യേണ്ടി വരുമ്പോൾ പോലും വാർത്തയുടെ ഉടമയായ ചാനലിന്റെ പേരു പറയാൻ മടിയാണു.പണ്ടത്തെ സ്ത്രീകൾ ഭർത്താവിനെകുറിച്ചു സൂചിപ്പിക്കാൻ കൊച്ചിന്റച്ഛൻ, വീട്ടുകാരൻ, എന്നൊക്കെ പറഞ്ഞിരുന്നതു പോലെ പോലും മറ്റേചാനലിനെ പറ്റി പരാമർശിക്കില്ല.

മാദ്ധ്യമസദാചാരമില്ലായ്മ എന്നാണു മിതമായ ഭാഷയിൽ ഇതിനെക്കുറിച്ചു പറയേണ്ടത്.സാധാരണ രാഷ്ട്രീയനേതാക്കൾ പ്രയോഗിക്കുന്ന വാക്കാണിത്.തങ്ങൾക്ക് ഇഷ്ടമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവർ എന്നേ അവരുടെ പ്രയോഗത്തിനു അർത്ഥമുള്ളു.ഇവിടെ ഉദ്ദേശിക്കുന്നത് അതല്ല.
സ്വന്തം വർഗ്ഗത്തിൽ പെട്ടവരെ തമസ്കരിക്കുകയും അവഗണിക്കുകയും ചെയ്യുന്ന വാർത്താ മാദ്ധ്യമങ്ങളുടെ അല്പത്തത്തെയും മര്യാദയില്ലായ്മയുമയേയും സൂചിപ്പിക്കാൻ പറ്റിയ ഉചിതമായ വാക്കണു മാദ്ധ്യമസദാചാരമില്ലായ്മ.അത് ഏറ്റവും അധികം യോജിക്കുന്നത് ചാനലുകൾക്കാണു.അതുകൊണ്ടാണു പലപ്പോഴും ബഷീറിയൻ കഥാപാത്രത്തിന്റെ വേഷം അവർ കെട്ടുന്നത്.

Sunday, October 16, 2011

എന്തിനു പിള്ളയെ സംശയിക്കണം?



ജയിലിൽ കഴിയുന്ന (പഞ്ച നക്ഷത്ര ആശുപത്രിയിൽ ആയാലും ജയിൽ പുള്ളി ജയിൽ പുള്ളി തന്നെ)ആർ.ബാലകൃഷ്ണ പിള്ളയെ ഒരു അദ്ധ്യാപകന്റെ പരുക്കുമായി ബന്ധപ്പെടുത്തുന്നതിന്റെ പൊരുൾ അദ്ദേഹത്തിനും പുത്രൻ ഉൾപ്പെയുള്ള മന്ത്രിമാർക്കും ഭരണ കക്ഷിക്കാർക്കും ഡി.ജി.പിയ്ക്കും മറ്റും തീരെ മനസ്സിലാകുന്നില്ല.രക്തത്തിൽ ഇരുമ്പുള്ള പിള്ള എന്ന ആർ.ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അദ്ധ്യാപകനായ കൃഷ്ണകുമാറിനു പറ്റിയ അപകടം പിള്ളാച്ചനുമായി ഉടക്കിയതിന്റെ ഫലമാണെന്നും പിള്ളയ്ക്ക് അതിലുള്ള പങ്കിനെ പറ്റിയും ഏതു കൊച്ചു കുട്ടിയ്ക്കും സംശയം ഉണ്ടാകാവുന്ന നിരവധി തെളിവുകൾ
ഇതിനകം തന്നെ പല വഴിക്കൂടെ പുറത്തു വന്നിട്ടുണ്ട്.

ഇതൊന്നും പോരെങ്കിൽ ശക്തമായ ഒരു തെളിവുണ്ട്.മറ്റൊന്നുമല്ല; ഇത്രയും ദിവസമായിട്ടും ഒരു പ്രതിയെപ്പോലും കണ്ടെത്താനോ അപകടത്തെ കുറിച്ച് യുക്തിസഹമായ വിശദീകരണം നല്കാനോ കേരളത്തിലെ പോലീസിനു കഴിയുന്നില്ല എന്നതു തന്നെ.യാതൊരു തുമ്പുമില്ലാതിരുന്ന നിരവധി കേസ്സുകൾ നിഷ്പ്രയാസം തെളിയിച്ചിട്ടുള്ള കേരളത്തിലെ പോലീസ് സേനയ്ക്ക് വാളകത്തു വച്ചു അദ്ധ്യാപകനെ ആക്രമിച്ചവരെ മാത്രം കണ്ടെത്താൻ കഴിയാത്തതിൽ നിന്നു തന്നെ മുഖ്യപ്രതി ആശുപത്രിയിൽ ആണെന്നു വ്യക്തമല്ലേ?


Fans on the page

Thursday, October 6, 2011

ഹിന്ദു ഐക്യന്മാർ എവിടെ?


തിരുവമ്പാടി ക്ഷേത്ര ഭരണസമിതിയിൽ നിലനിന്നിരുന്ന അയിത്തം നിയമവിരുദ്ധമാണെന്ന് തൃശൂർ മുൻസിഫ് കോടതി വിധിച്ചിരിക്കുന്നു!ഈ വിധിക്കെതിരെ അപ്പീൽ പോകാൻ നിലവിലെ സവർണ്ണ ഭരണസമിതി ഒരുങ്ങുകയാണത്രേ.ക്ഷേത്ര ഭരണസമിതിയിൽ സവർണ്ണ ഹിന്ദുക്കൾ മാത്രമേ പാടുള്ളു എന്ന ക്ഷേത്രഭരണ നിയമാവലിയാണു കോടതി അസാധുവാക്കിയിരിക്കുന്നത്.
ഭരണഘടനാ വിരുദ്ധവും പ്രാകൃതവുമായ ഒരു നിയമാവലിയുടെ അടിസ്ഥാനത്തിൽ ഭരിക്കപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് പേരു കേട്ട തൃശൂരിൽ ആണെന്നതാണു ഏറെ കൗതുകകരം.
തൊട്ടു കൂടാത്തവരും തീണ്ടിക്കൂടാത്തവരും ഇപ്പോഴും കേരളത്തിൽ ഉണ്ടെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന അത്ഭുതവും ലജ്ജയും വിവരണാതീതമാണു.
“ജാതിഭേദം മതദ്വേഷ-
മേതുമില്ലാതെ സർ വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാന”മായി കേരളത്തെ കണ്ടവർ ലജ്ജിച്ചു തലതാഴ്ത്തട്ടെ.

ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളിൽ കണ്ട അളവറ്റ സമ്പത്ത് പൊതുജനങ്ങൾക്ക് പ്രയോജനപ്രദമായ രീതിയിൽ വിനിയോഗിക്കണമെന്ന ഒരു അഭിപ്രായം ഉയർന്നു വന്നപ്പോൾ,ക്ഷേത്ര സ്വത്തിനെകുറിച്ച് അഭിപ്രായം പറയാൻ ഹിന്ദുക്കൾക്കേ അവകാശമുള്ളൂ എന്ന് ഓരിയിട്ടവരാണു ഹിന്ദു ഐക്യവേദി നേതാവും വെള്ളാപ്പള്ളി നടേശനും. തിരുവമ്പാടിക്ഷേത്രത്തിലെ അയിത്ത വാഴ്ചയുടെ പശ്ചാത്തലത്തിൽ ആരെയൊക്കെയാണു ഹിന്ദുക്കളെന്നു പറയുമ്പോൾ ഇവർ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കണം.ഹിന്ദു എന്നു കേട്ടാൽ ചോര തിളയ്ക്കുന്ന ആർ.എസ്.എസ്.,സംഘപരിവാർ,ബി.ജെ.പി നേതാക്കന്മാരും ഹിന്ദു ആരെന്നു പറയണം.ബ്രാഹ്മണ പൗരോഹിത്യത്തിനെ തൃപ്തിപ്പെടുത്താൻ ശംബൂകൻ എന്ന ശൂദ്രമഹർഷിയുടെ തലയറുത്ത ശ്രീരാമന്റെ കാലത്തെ ഹിന്ദുക്കളെകുറിച്ചാണോ?എങ്കിൽ ശൂദ്രർ മുതൽ താഴോട്ടുള്ള വർണ്ണങ്ങൾ അതിൽ പെടില്ല.ആ വക ജന്തുക്കളെ മനുഷ്യരായി പോലും ആരും അന്നു പരിഗണിച്ചിരുന്നില്ല.

“ഇന്ത്യയ്ക്കു സ്വതന്ത്ര്യം കിട്ടി ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും ക്ഷേത്ര ഭരണത്തിൽ അവർണ്ണരെ ഒഴിവാക്കുന്ന സവർണ്ണ കൗശലം തിരിച്ചറിയണം”എന്ന് വെള്ളാപ്പള്ളി നടേശന്റേതായി ഒരു പ്രസ്താവന, കോടതിവിധിയ്ക്കു പിന്നാലെ വരികയുണ്ടായി.രണ്ടാഴ്ച മുമ്പ് തിരുവിതാം കൂർ രാജാവിന്റെയും ഹിന്ദുവിന്റെയും പേരിൽ പുളകം കൊണ്ട വെള്ളാപ്പള്ളിയ്ക്ക് ഇതു പറയാൻ എന്താണവകാശം?അയിത്തോച്ചാടനം കോൺഗ്രസ്സിന്റെ കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിക്കുകയും വൈക്കം സത്യഗ്രഹത്തിനു നേതൃത്വം കൊടുക്കുകയും ചെയ്ത റ്റി.കെ.മാധവനും,
“ഹന്ത!യിജ്ജാതിയെ ഹോമിച്ചൊഴിച്ചാൽ നിൻ
ചിന്തിതം സാധിച്ചു രത്നഗർഭേ”എന്ന് ഉപദേശിക്കുകയും
“മാറ്റുവിൻ ചട്ടങ്ങളെ സ്വയം ;അല്ലായ്കിൽ
മാറ്റുമതുകളീ നിങ്ങളേത്താൻ “എന്ന് ബ്രാഹ്മണ പൗരോഹിത്യത്തിന്റെ നേർക്കു ഗർജ്ജിക്കുകയും ചെയ്ത കുമാരനാശാനും ഇരുന്ന കസേരയിൽ ഇരുന്നുകൊണ്ട് ഹിന്ദുത്വ മഹത്വം പാടി നിർവൃതികൊള്ളുകയും ഇപ്പൊഴും പൊന്നുതമ്പുരന്റെ തിരുവാസനം താങ്ങാൻ മുട്ടുകാലിലിഴയുകയും ചെയ്യുന്ന നടേശന്റെ വാക്കിനെന്തു വില?
ഹിന്ദുക്കളെ ഐക്യപ്പെടുത്താൻ ദൈവങ്ങളെയും തമ്പുരാക്കന്മാരെയും
കൂട്ടുപിടിച്ചും അവരുടെ താറു താങ്ങിയും നടക്കുന്ന കുമ്മനം രാജശേഖരന്മാർ എന്തേ തിരുവമ്പാടി ദേവസ്വത്തിൽ സവർണ്ണ ഭരണമാണു നടക്കുന്നതെന്നു ഇതുവരെ അറിയാതെ പോയി?ഇവിടെ ഹിന്ദു ഇല്ല ;ഉള്ളത് നമ്പൂതിരിയും നായരും ഈഴവനും പറയനും പുലയനും ഉള്ളാടനും മറ്റും മാത്രം.പിന്നോക്കക്കാരുടെയും ദളിതന്റെയും പണത്തിനു സവർണ്ണർക്കും അവരുടെ ദൈവങ്ങൾക്കും അയിത്തമില്ല.നോക്കാത്ത ദൈവത്തെ തൊഴാതിരിക്കനുള്ള തന്റേടമെങ്കിലും, തമ്പ്രാക്കന്മാർ ഇന്നും ഇരുക്കാലിമാടുകളായി മാത്രം കണുന്ന അവർണ്ണ സമൂഹം കാണിക്കണം.എങ്കിൽ മാത്രമെ “മർത്യരിൽ ഭേദവും ഭേദത്തിൽ ഭേദവും ജല്പിക്കുന്ന വൈദിക മാനികളുടെ” ഹുങ്ക് അവസാനിക്കൂ.ഹിന്ദു ഐക്യത്തിന്റെ പേരുപറഞ്ഞു മുതലെടുപ്പു നടത്തുന്ന ഏഴാം കൂലികളുടെ മതക്കച്ചവടം അവസാനിപ്പിക്കാനും അതാണു ചെയ്യേണ്ടത്.



Fans on the page

Wednesday, September 21, 2011

പഠിപ്പു കൂടിയ(പി.സി)ജോർജ്ജിന്റെ പരാക്രമങ്ങൾ


ഈ രാജ്യത്ത് താനൊഴികെ ബാക്കിയെല്ലാവരും മണ്ടന്മാരാണെന്നാണു ഭരണ കക്ഷിയുടെ ചീഫ് വിപ്പ് പി.സി. ജോർജ്ജിന്റെ ഭാവം.നീതിയെ കുറിച്ചും കോടതിയുടെ പവിത്രതയെ കുറിച്ചും ജനാധിപത്യത്തിന്റെ നിലനില്പിനെ കുറിച്ചും ഒക്കെ ഉത്കണ്ഠയും താല്പര്യവും ഉള്ള ഏക മലയാളി താൻ ആണെന്നാണു ഇദ്ദേഹം അവകാശപ്പെടുന്നത്.പ്രതിപക്ഷ നേതാവ് സ.അച്യുതാനന്ദൻ പള്ളിക്കൂടത്തിൽ പോകാത്ത ആളാണെന്നും അതു കൊണ്ട് താൻ ഇംഗ്ലീഷിൽ രാഷ്ട്രപതിക്കയച്ച കത്ത് അദ്ദേഹത്തിനു മനസ്സിലാകില്ല എന്നുമാണു ജോർജ്ജിന്റെ പരിഹാസം.പള്ളിക്കൂടത്തിൽ പോയിട്ടില്ലെന്ന് ഇപ്പോൾ ജോർജ്ജ് ആക്ഷേപിക്കുന്ന മനുഷ്യന്റെ പിറകേ വിനീത വിധേയനായി എതാനും നാൾ മുമ്പു വരെ ജോർജ്ജ് നടന്ന വസ്തുത മലയാളികൾക്കറിയാം.

പുതിയ അഴകന്മാരെ കണ്ടപ്പോൾ അവരെ അച്ഛാ എന്നു വിളിക്കുന്ന ഇത്തരം ഓന്തുകളുടെ കൂടാരമാണല്ലോ സമീപകാല രാഷ്ട്രീയ രംഗം.അങ്ങനെ പുതിയ പിതാക്കന്മാരെ ജോർജ്ജ് കണ്ടെത്തിയിരിക്കുകയാണു.അതിൽ ഒരു പിതാവിനെ രക്ഷിക്കാൻ വേണ്ടിയാണു ജനാധിപത്യ രക്ഷകന്റെ വേഷം കെട്ടിയിരിക്കുന്നത്.മുഖ്യമന്ത്രിക്കെതിരെ തുടരന്വേഷണം വേണമെന്ന് വിജിലൻസ് കോടതി ഉത്തരവിട്ടതോടെയാണു ജോർജ്ജിനു പൗരബോധച്ചൊറിച്ചിൽ തുടങ്ങിയതത്രെ.ജഡ്ജിക്കെതിരെ രാഷ്ട്രപതിക്കും സുപ്രീം കോടതിയ്ക്കും പരാതി കൊടുത്തു കൊണ്ടാണു ജനാധിപത്യം സംരക്ഷിക്കാനുള്ള ജോർജ്ജിന്റെ പുറപ്പാട്.

ഈ കോടതി വിധി ശരിയല്ലെന്ന് ജ.വി.ആർ. കൃഷ്ണയ്യർ പറഞ്ഞതാണു തന്നിൽ പൗരബോധം ഉണരാനുള്ള പ്രചോദനം എന്നാണു ജോർജ്ജിന്റെ വിശദീകരണം.ജഡ്ജിയെ തെറിപറഞ്ഞു കൊണ്ട് ഇദ്ദേഹം എഴുതിയത് അനാവശ്യമാണെന്നാണു കൃഷ്ണയ്യർ ഈയിടെ പറഞ്ഞത്.ചീഫ് വിപ്പിന്റെ സ്ഥാനത്തിരുന്നു കൊണ്ട് ജഡ്ജിയെ പുലഭ്യം പറയുന്നത് നീതിന്യായക്കോടതികളെ ദുർബ്ബലപ്പെടുത്താനുള്ള ശ്രമമാണെന്നും ഭരണഘടനയോടുള്ള അനാദരവാണെന്നും കൂടെയുള്ളവർ പോലും കുറ്റപ്പെടുത്തിയിട്ടും അദ്ദേഹത്തിനു കുലുക്കമില്ല.ആരും കൂടില്ലെങ്കിലും തനിക്കു പ്രശ്നമില്ല പോലും.

ചീഫ് വിപ് എന്ന നിലയിൽ അല്ല;ഒരു പൗരൻ എന്ന നിലയ്ക്കാണു രാഷ്ട്രപതിയ്ക്കും മറ്റും കത്തെഴുതിയത് എന്നാണു ന്യായീകരണം. പൗരനു കത്തെഴുതാൻ എന്തിനാണു ചീഫ് വിപ്പിന്റെ ലെറ്റർ ഹെഡ്ഡ് ;വെറും വെള്ളക്കടലാസ് പോരായിരുന്നോ എന്നതിനു വ്യക്തമായ മറുപടി പൗരൻ ജോർജ്ജിനില്ല.

ഉമ്മൻ ചാണ്ടിയ്ക്ക് ഒരുപക്ഷേ ബുദ്ധിമുട്ടുണ്ടാകാനിടയുള്ള ഒരു കോടതിവിധി മൂലം ജോർജ്ജിന്റെ ഏതു പൗരാവകാശമാണു പീഡിപ്പിക്കപ്പെട്ടതെന്നാണു മനസ്സിലാകാത്തത്.ഇത്തരം അസുഖകരങ്ങളായ ചോദ്യങ്ങളെ അദ്ദേഹം നേരിടുന്നത് വിവരക്കേടും അഹങ്കാരവും കലർന്ന ഭാഷയിലാണു.അല്പത്തവും തല്ലുകൊള്ളിത്തരവും ചാലിച്ചുചേർത്ത അംഗവിക്ഷേപങ്ങൾ കാട്ടിയാണു.അച്യുതാനന്ദനെ മാത്രമല്ല സത്യം പറഞ്ഞ സ്വന്തം പാർട്ടിക്കാരനായ പി.ജെ.ജോസഫിനെയും സ്വന്തം മുന്നണിയിൽ പെട്ട വി.ഡി.സതീശനെയും മോശപ്പെട്ട ഭാഷാ പ്രയോഗത്തിലൂടെയാണു ഈ ഭാരതപൗരൻ നേരിട്ടത്.“പള്ളിക്കൂടത്തിൽ പോകാത്ത അച്യുതാനന്ദൻ”, പള്ളിക്കൂടത്തിൽ പോയെന്ന് അവകാശപ്പെടുന്ന ഈ ഇരുക്കാലി മൃഗത്തേക്കാൾ എത്രയോ ഭേദമാണെന്ന് കുറേ ദിവസമായി ചാനലുകളിലും പത്രങ്ങളിലുമായി ഇയാൾ കാട്ടുന്ന പരാക്രമങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.



Fans on the page

Monday, September 5, 2011

യഥാ രാജാ.....

ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന പുത്രിയെ

ഒമ്പതു മാസമായ് പീഡിപ്പിച്ചന്ത്യത്തിൽ

ഗർഭിണിയാക്കിയ തന്തയെ,സോദരി-

മാരെ പിഴപ്പിച്ചു നാട്ടുകാർക്കൊക്കെയും

കാണിക്കവച്ച സഹോദര ജന്തുവെ,

കൊച്ചു പെൺ കുഞ്ഞിനെ മാനഭംഗം ചെയ്ത

കൊച്ചു കാമാർത്തനെ,സ്വന്തമമ്മൂമ്മയോ-

ടൊത്ത പ്രായം വരും വൃദ്ധയെ ബന്ധിച്ചു

പ്രാപിച്ച ഹീന മനുഷ്യ മൃഗത്തിനെ,

നോക്കി,യൊടുങ്ങാത്ത കോപത്തിൽ മുങ്ങിയ

ന്യായാധിപന്മാർ പരുഷമാം ശബ്ദത്തിൽ

ചോദിച്ചു:- “കുറ്റക്കാർ നിങ്ങൾക്കു വല്ലതും

ചൊല്ലുവാനുണ്ടോയീ കോടതി മുമ്പാകെ?”

“നമ്മളെയിന്നു ഭരിച്ചു വിലസുന്ന മന്ത്രിയൊ

രുത്തൻ നടത്തിയ പോലുള്ള പീഡന-

മൊന്നുമേ ചെയ്തവരല്ലിവ,രാകയാൽ

ശിക്ഷയില്ലാതെ വെറുതെ വിട്ടീടുവാൻ

സന്മനസ്സുണ്ടാക വേണ”മെന്നോതുന്നു

കൂസലില്ലാതവർ കോടതി മുമ്പാകെ.

വാസ്തവം മുറ്റിയ വാക്കുകൾ കേൾക്കവേ

വല്ലാതെ ഞെട്ടിയ ന്യായാസനങ്ങളിൽ

നിന്നുമറിയാതടർന്നു പോലീമൊഴി;-

യാത്മഗതത്തിന്റെ മട്ടിൽ പൊടുന്നനെ:

“യഥാ രാജാ തഥാ പ്രജ:”


Fans on the page

Wednesday, August 24, 2011

പുത്തൻ വിപ്ലവ ഗാഥ



രാജവാഴ്ചയ്ക്കെതിരേ
നാടുവാഴിത്തത്തിനെതിരേ,
ജന്മിത്തത്തിനെതിരേ
പോരാടിയവരുടെ
പിന്മുറക്കാരി നഗര സാരഥി ഞാൻ,
പുത്തരിക്കണ്ടത്തിൽ നിന്നു കൊയ്ത
പുത്തൻ കറ്റയും ശിരസ്സിലേറ്റി
ശ്രീ പദ്മനാഭനു നിറപുത്തരിയുണ്ണാൻ
ശ്രീപദ്മനാഭദാസനാം
പൊന്നു തമ്പുരാന്റെ തൃക്കാല്ക്കൽ
കാഴ്ച വച്ചൊട്ടുകോൾമയിർ കൊള്ളട്ടെ.

“മൂടില്ലാത്തൊരു മുണ്ടു കൊണ്ടു മുടിയും മൂടീട്ടു വൻ കറ്റയും
ചൂടിക്കൊണ്ടരിവാൾ പുറത്തു തിരുകി പ്രാഞ്ചിക്കിതച്ചങ്ങനേ
നാടൻ കച്ചയുടുത്തു മേനി മുഴുവൻ ചേറും പുരണ്ടിപ്പൊഴീ
പ്പാടത്തൂന്നു വരുന്ന നിൻ വരവുകണ്ടേറെ ക്കൊതിക്കുന്നു ഞാൻ”
എന്നു തമ്പുരാനെ കൊതിപ്പിക്കാൻ
എനിക്കായെങ്കിലീ ജീവിതം ധന്യമായി.
ഇങ്ക്വിലാബ് സിന്ദാബാദ്!!




Fans on the page

Monday, August 8, 2011

ബാലൻ പിള്ളയുടെ ഹാർട്ട് ബ്ലോക്ക്



എന്തായാലും “മനുഷ്യത്വമില്ലാത്തവൻ” എന്ന് തന്തയും മോനും വിശേഷിപ്പിച്ച വി.എസ്.അച്യുതാനന്ദൻ നിമിത്തം ആർ. ബാലകൃഷ്ണപിള്ളയുടെ “മാരക”രോഗങ്ങൾ കണ്ടുപിടിക്കാനായല്ലോ.പൊതു മുതൽ കട്ട പിള്ളയ്ക്ക് സുപ്രീം കോടതി തടവുശിക്ഷ വിധിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഈ രോഗങ്ങൾ കണ്ടു പിടിക്കപ്പെടുക തന്നെ ഉണ്ടാവില്ലായിരുന്നു.സ്വന്തം പുത്രൻ കൂടി ഉൾപ്പെട്ട മന്ത്രിസഭ അനുവദിച്ച പരോൾ പരിധിയ്ക്കപ്പുറം അനുഭവിച്ച ശേഷം തിരികെ ജയിലിൽ എത്തിയ പിള്ളയ്ക്ക് കൊട്ടാരക്കര ഗണപതി ഭഗവാൻ(പുത്രൻ മന്ത്രി ഗണപതിയുമാകാം)നല്കിയ
അനുഗ്രഹമാകാം ഈ അസുഖങ്ങൾ.

ജയിലിൽ നിന്നു പുറത്തു കടക്കാൻ പതിനെട്ട് അടവും പൂഴിക്കടകനും പയറ്റിയിട്ടും സാധിക്കാതെ വന്നപ്പോഴാണു സ്വന്തം പുത്രി പിള്ളയ്ക്ക് ഹൃദ്രോഗ മാണെന്നു കണ്ടു പിടിക്കുന്നത്.മരുമകൾ ഡോക്റ്ററായിട്ടെന്തു ഫലം?ഡോക്റ്ററല്ലാത്ത മകൾ വേണ്ടി വന്നില്ലേ രോഗം കണ്ടു പിടിക്കാൻ.ആദ്യം പിള്ളയുടെ രക്തത്തിൽ ഇരുമ്പിന്റെ അളവു കൂടുതലുള്ളതിനാൽ ജയിലിലെ വെള്ളം ദേഹത്തു വീണാൽ പുള്ളിക്കാരൻ തുരുമ്പിച്ചു പോകും എന്ന് പറഞ്ഞു നോക്കിയെങ്കിലും ഫലിച്ചില്ല.75 വയസ്സു കഴിഞ്ഞ വൃദ്ധനായതു കൊണ്ട് ശിക്ഷയിൽ ഇളവു നല്കണമെന്നായിരുന്നു അടുത്ത നിവേദനം.കള്ളന്മാർക്കും പിടിച്ചു പറിക്കാർക്കും അത്തരം ഇളവു നല്കാൻ സാദ്ധ്യമല്ലെന്ന് നിയമോപദേശം കിട്ടിയതിനാൽ മന്ത്രിസഭ ജയിൽ മോചനത്തിനു ഭയന്നു.സംഗതി ഏല്ക്കില്ലെന്നു കണ്ടപ്പോൾ മകനെ
മന്ത്രിസഭയിൽ നിന്നു പിൻ വലിക്കുമെന്നായി പെരുന്തച്ചൻ.മുഖ്യമന്ത്രി നേരിട്ടു പോയി അപ്പനെ അനുനയിപ്പിക്കാൻ.തന്നെ ഉടനെ പുറത്തു വിട്ടില്ലെങ്കിൽ ആത്മകഥ എഴുതി നാറ്റിക്കും എന്നായി പിള്ളാച്ചൻ.

യു.ഡി.എഫ്. സർക്കരിനു തലവേദനയായി മാറിക്കൊണ്ടിരിക്കുന്ന ഈ മാരണത്തെ ഒഴിവാക്കൻ കഴിയാതെ വിഷമിച്ചിരിക്കുമ്പോഴാണു പിതാവിനു ഹൃദയത്തിൽ രണ്ടു ബ്ലോക്ക് ഉണ്ടെന്ന പരാതിയുമായി മകൾ മുഖ്യമന്ത്രിയെ സമീപിക്കുന്നത്.അതിവേഗമല്ലേ മുഖ്യന്റെ നടപടികൾ.എല്ലാം എടുപിടീന്നു നടന്നു.പിള്ളയുടെ ഹാർട്ടിന്റെ ബ്ലോക്ക് വിവരം ജയിൽ ഡോക്റ്റർ ക്ഷണനേരം കൊണ്ട് സ്ഥിരീകരിച്ചു.കൊടിയേറ്റത്തിൽ ഗോപി പറയുന്നതു പോലെ “എന്തൊരു സ്പീഡ്.”

രക്ത ധമനികളിൽ ബ്ലോക്ക് കണ്ടു പിടിച്ചു എന്നു കേട്ടിട്ടുണ്ട്.ഹൃദയത്തിൽ ബ്ലോക്ക് എന്ന് ആദ്യമായിട്ടാണു കേൾക്കുന്നത്.പൊതു മുതൽ മോഷ്ടാവും കീഴൂട്ടെ ജന്മിയും മന്ത്രിയുടെ പിതാശ്രീയും ഒക്കെ ആകുമ്പോൾ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതിരിക്കാൻ തരമില്ലല്ലോ.അടിയന്തിര ചികിത്സ അത്യാവശ്യം.
ജയിൽപുള്ളിക്കു സ്വകാര്യ ആശുപത്രിയിൽ അല്ലാതെ നല്ല ചികിത്സ ലഭ്യമാക്കുന്നതെങ്ങനെ?മകനും കൂടി ഭരണം കൈയ്യാളുമ്പോൾ വിശേഷിച്ചും?അങ്ങനെ തലസ്ഥാനത്തെ പഞ്ചനക്ഷത്ര ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണു പിള്ളയദ്യേത്തിനെ.

ഭരണഘടനയെ തൊട്ട് ആണയിടുകയും നിയമ വാഴ്ചയുടെ മഹത്വം വാതോരാതെ വാഴ്ത്തുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടിയും കൂട്ടരും യഥാർത്ഥത്തിൽ രാജ്യത്തെ പരമോന്നത നീതിപീഠത്തെ കൊഞ്ഞനം കുത്തുകയാണു.വിജിലൻസ് കോടതിയുടെ പരാമർശത്തിന്റെ പേരിൽ ഇപ്പോൾ രാജി ഭീഷണിമുഴക്കുന്ന ഉമ്മൻ ചാണ്ടിയ്ക്ക് കോടതിയോട് അല്പമെങ്കിലും ബഹുമാനമുണ്ടായിരുന്നെങ്കിൽ ബലകൃഷ്ണപിള്ളയെ പോലെയുള്ള ഒരു കുറ്റവാളിയെ,കോടതിവിധിയെ അപഹസിക്കുമാറു തുറന്നു വിടുമായിരുന്നോ?അധികാരം ഉണ്ടെന്നു കരുതി എന്തു തെമ്മാടിത്തവും തോന്ന്യാസവും ചെയ്യും എന്ന പ്രഖ്യാപനമല്ലേ ഈ നിയമ നിഷേധത്തിലൂടെ നടത്തിയിരിക്കുന്നത്?“ആരോടും പ്രത്യേക പ്രീതിയോ വിദ്വേഷമോ കൂടാതെ”ഭരണം നിർ വ്വഹിച്ചുകൊള്ളാം എന്ന് ഗവർണ്ണർ മുമ്പാകെ ചെയ്ത പ്രതിജ്ഞയുടെ പ്രകടമായ ലംഘനമാണിത്.പിള്ളയേക്കാൾ രോഗാതുരരും പ്രായമേറിയവരുമായ കുറ്റവാളികൾ പലരും ഇരുമ്പഴിക്കുളിൽ കിടക്കുമ്പോൾ ഇദ്ദേഹത്തിനു മാത്രം സൗകര്യം ഒരുക്കിയത് പ്രീതി കൊണ്ടു തന്നെയാണു.

സ്ത്രീ പീഡക മന്ത്രിക്കു വേണ്ടി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ പേരിൽ കോടതി നടപടി നേരിടുന്ന അഭിഭാഷകനെ ഭീഷണിക്കു വഴങ്ങി അഡീഷണൽ അഡ്വക്കേറ്റ് ജനറലായി നിയമിച്ച മുഖ്യമന്ത്രി, അച്ഛൻ-മോൻ പാർട്ടിയുടെ നേതാവായ അച്ഛന്റെ ആത്മകഥാ ഭീഷണി(ആത്മഹത്യാ ഭീഷണി എന്നേ മുമ്പു കേട്ടിട്ടുള്ളൂ)യ്ക്കു മുമ്പിലും കീഴടങ്ങിയിരിക്കുകയാണു.രാജ്യദ്രോഹ പ്രവർത്തനം വരെ ചെയ്തതായി ആരോപിക്ക പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ വ്യഗ്രത കാട്ടിയതിലൂടെ എന്ത് അഴിമതി ചെയ്യാനും തനിക്കു മടിയില്ലെന്ന് തെളിയിച്ചിരിക്കുകയാണു മുഖ്യൻ.രാഷ്ട്രീയ സദാചാരത്തെയും അഴിമതി വിരുദ്ധ ഭരണത്തെയും കുറിച്ചു വാ തോരാതെ സംസാരിക്കുകയും നേർ വിപരീതമായി പ്രവർത്തിക്കുകയുമാണു തന്റെ ശൈലി എന്ന് ഒരിക്കൽ കൂടി അദ്ദേഹം തെളിയിച്ചിരിക്കുന്നു.

“പിണ്ണാക്കു തന്നില്ലെങ്കിൽ ചക്കിൽ കാഷ്ടിക്കും” എന്നു പണ്ടൊരു നാട്ടുമ്പുറത്തുകാരൻ പയ്യൻ എണ്ണയാട്ടുകാരനെ ഭീഷണിപ്പെടുത്തിയതു പോലെയാണു പിള്ള.ഒന്നു പറഞ്ഞ് രണ്ടാമതിനു ആത്മകഥയിൽ എഴുതി തുലച്ചു കളയും എന്നാണു പേടിപ്പിക്കൽ.തിരുവിതാം കൂറിനെ വിലയ്ക്കു വാങ്ങാൻ ശേഷിയുണ്ടായിരുന്ന ഒരു ജന്മിയുടെ മകനാണെന്നു പറഞ്ഞു നടക്കുന്ന ഈ മാടമ്പി നേതാവ് ജയിലിൽ നിന്നു പുറത്തു കടക്കാൻ കാട്ടിയ പേക്കൂത്തുകൾ ആരിലും അവജ്ഞയുളവാക്കാൻ പോരുന്നതാണു.അതിനു വേണ്ടി പയറ്റിയ നെറികെട്ട കളികൾ തന്നെ മതി അദ്ദേഹം അഴിമതിയുടെ ആശാനാണെന്നു വ്യക്തമാകാൻ.അധികാരം കൈയ്യിലുണ്ടെങ്കിൽ എന്തു വൃത്തികേടും കാട്ടാം എന്ന സ്വന്തം പോളിസി നടപ്പാക്കാൻ മകൻ കൂടി പങ്കാളിയായ സർക്കാരിനെ നിർബ്ബന്ധിക്കുന്നത് അതുകൊണ്ടാണു.

അഹങ്കാരത്തിന്റെ അവതാരമായ മകന്റെയും അഴിമതി വീരനായ പിതാവിന്റെയും ബ്ലാക്മെയിലിങ്ങ് തന്ത്രത്തിൽ വീഴുന്ന ഉമ്മൻ ചാണ്ടി എന്തൊക്കയൊ ഭയക്കുന്നുണ്ട് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.അല്ലെങ്കിൽ മുഖ്യമന്ത്രിക്കസേരയുടെ വലിപ്പവും ഉത്തരവാദിത്വവും മറന്ന് സുപ്രീം കോടതി ശിക്ഷിച്ച അഴിമതിക്കാരനെ അയാളുടെ വീട്ടിൽ പോയി കാണുകയില്ലായിരുന്നു.അതു വഴി ഭരണഘടനാ ലംഘനം നടത്തിയ
അദ്ദേഹം ആ കസേരയിൽ ഇരിക്കാൻ അയോഗ്യനും അപ്രാപ്തനുമാണെന്നു സ്വയം പ്രഖ്യാപിച്ചിരിക്കുകയാണു. വ്യാജ മെഡിക്കൽ റിപ്പോർട്ടിന്റെ പേരിൽ പിള്ളയ്ക്കു സുഖവാസം അനുവദിച്ചു കൊണ്ട് അത് ഒന്നു കൂടി ശരിവച്ചിരിക്കുന്നു.




Fans on the page

Friday, July 29, 2011

പൂന്താനം കണ്ട മമ്മൂട്ടിയും മോഹൻലാലും


മമ്മൂട്ടിയേയും മോഹൻ ലാലിനേയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തതറിഞ്ഞെത്തിയ ഭക്ത കവി പൂന്താനം രഹസ്യമായി രണ്ടുപേരുമായി ഇന്റർവ്യൂ തരപ്പെടുത്തുകയുണ്ടായി.അതിനു ശേഷമുള്ള കവിയുടെ നിരീക്ഷണം ചുവടെ ചേർക്കുന്നു:
“അർത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരിക്കലും
പത്തു കിട്ടുകിൽ നൂറുമതിയെന്നും
ശതമാകിൽ സഹസ്രം മതിയെന്നും
ആയിരം പണം കൈയ്യിലുണ്ടാകുമ്പോ-
ളയുതമാകിലാശ്ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേർ വിടാതെ കരേറുന്നു മേല്ക്കുമേൽ.
ചത്തു പോം നേരം വസ്ത്രമതു പോലു-
മൊത്തിടാ കൊണ്ടു പോവാനൊരുത്തർക്കും.
വിത്തത്തിലാശ പറ്റുക ഹേതുവായ്
സത്യത്തെ ത്യജിക്കുന്നു ചിലരഹോ!“


Fans on the page

Saturday, July 23, 2011

വീണിതല്ലോ കിടക്കുന്നു..........



കേരള സർ വ്വകലാശാലാ സിൻഡിക്കേറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വളരെപ്പേർ മത്സരിച്ചു.അതിൽ കുറച്ചു പേർ ജയിക്കുകയും ഏറെപ്പേർ തോല്ക്കുകയും ചെയ്തു.സിൻഡിക്കേറ്റിലേക്കു തെരഞ്ഞെടുക്കപ്പെടേണ്ടവരുടെ എണ്ണം കുറവും സ്ഥാനാർത്ഥികൾ അധികവും ആകുമ്പോൾ അങ്ങനെ സംഭവിക്കാതിരിക്കാൻ തരമില്ല.എന്നാൽ ഒരു തോൽ വി പ്രത്യേകം പരാമർശം അർഹിക്കുന്നു.

കഴിഞ്ഞ നാല്പതു കൊല്ലത്തിലേറെയായി സിൻഡിക്കേറ്റിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന കിങ്ങ് മേക്കറാ
ണു ഇപ്പോൾ അടി തെറ്റി വീണവരിൽ പ്രധാനി.കേരള സർ വ്വകലാശാലാ നിയമം നിലവിൽ വന്നതിനു ശേഷം സംഘടിപ്പിക്കപ്പെട്ട എല്ലാ സെനറ്റിലും അംഗമായിരുന്ന ഇദ്ദേഹം ഇക്കുറിയും ആ പതിവു തെറ്റിച്ചില്ല.സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സിൻഡിക്കേറ്റിൽ എത്തിപ്പെടാൻ ആയില്ല.അടുപ്പിച്ച് രണ്ടു ടേം കഴിഞ്ഞാൽ (4വർഷമാണു ഒരു ടേമിന്റെ
കാലയളവ്)അടുത്ത പ്രാവശ്യം മത്സരിക്കാൻ നിയമം അനുവദിക്കുന്നില്ല.അനുവദനീയമായ എല്ലാ ടേമിലും മുൻ കാലങ്ങളിൽ അദ്ദേഹം സിൻഡിക്കേറ്റിൽ കയറിപ്പറ്റിയിട്ടുണ്ട്.ഒരു ഇടവേളയിൽ തനിക്കു പകരം അനിയനെ സിൻഡിക്കേറ്റിലേക്കു ജയിപ്പിക്കാൻ വരെ കഴിഞ്ഞ മഹാപ്രതാപിയാണു ഈ പ്രാവശ്യം തോൽ വിയുടെ രുചിയറിഞ്ഞത്.

നിയമപ്രകാരം സെനറ്റിലേക്കു മത്സരിക്കാൻ പോലും യോഗ്യതയില്ലാത്ത വ്യക്തിയാണു ഇത്രയും വർഷം സെനറ്റിലും സിൻഡിക്കേറ്റിലും കയറിപ്പറ്റി അന്തമറ്റ പരാക്രമങ്ങൾ നടത്തിയിരുന്നത്.ഒരു നിയമ സ്വാശ്രയ സ്ഥാപനത്തിന്റെ മറവിൽ ഈ കാലമത്രയും ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.ആദ്യം സെനറ്റിലും സിൻഡിക്കേറ്റിലും എത്തിയത് അഫീലിയേറ്റഡ് പ്രൊഫഷണൽ കോളേജ് പ്രിൻസിപ്പാൾ എന്ന ലേബലിലായിരുന്നു.പിന്നീട് എത്തിയത് മാനേജർ വേഷത്തിൽ.കഴിഞ്ഞ ആന്റണി സർക്കാരിന്റെ കാലത്തു മാത്രമാണു സ്വാശ്രയ കോളേജുകൾക്ക് അംഗീകാരം നല്കിയതെന്നുകൂടി അറിയുമ്പോഴേ എത്ര അനർഹമായിട്ടാണു സെനറ്റിലും സിൻഡിക്കേറ്റിലും ആദ്യം മുതൽ കയറിപ്പറ്റിയത് എന്ന് വ്യക്തമാകൂ.

കേരളത്തിലെ ഏറ്റവും പഴക്കമേറിയ സർക്കാർ നിയമ കലാലയത്തിനും നിയമ വിദ്യാഭ്യാസത്തിനു തന്നെയും പരിഹരിക്കനാകാത്ത കെടുതി വരുത്തിയ ഈ കിങ്ങ് മേക്കർ ഇപ്പോൾ പരാജയപ്പെട്ടതിന്റെ പ്രധാനകാരണം കഴിഞ്ഞ പ്രാവശ്യം മുതൽ പ്രാബല്യത്തിൽ വന്ന തെരഞ്ഞെടുപ്പു പരിഷ്കാരമാണു.ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ബലമായിരുന്ന രജിസ്റ്റേഡ് ഗ്രാജ്വേറ്റ് മണ്ഡലം അന്നു തൊട്ടാണു വേണ്ടെന്നു വച്ചത്.20 സീറ്റുകളുണ്ടായിരുന്ന ഈ മണ്ഡലത്തിലെ വോട്ടർമാർ സർ വ്വകലാശാലയിൽ രജിസ്റ്റർ ചെയ്യുന്ന ബിരുദ ധാരികളായിരുന്നു.പേരൂർക്കടയിലെ തന്റെ സ്ഥാപനത്തിൽ നിയമ പഠനത്തിനെത്തുന്ന വിദ്യാർത്ഥികളെ കൊണ്ടും മറ്റുള്ള ബിരുദ ധാരികളുടെ ഡിഗ്രി വാങ്ങി സ്വന്തം ചെലവിലും രജിസ്റ്റർ ചെയ്യിപ്പിച്ചും വലിയൊരു വോട്ടു ബാങ്ക് ഇദ്ദേഹം സൃഷ്ടിച്ചു വച്ചിരുന്നു.തപാൽ വഴി അയയ്ക്കുന്ന ബാലറ്റുകൾ മുഴുവൻ തന്റെ കെയർ ഓഫ് അഡ്രസ്സിൽ ലഭിക്കുന്നതിനു വേണ്ടതെല്ലാം അദ്ദേഹം ചെയ്തുവന്നു.അവ കൂടാതെയാണു ഭാര്യയുടെയും മക്കളുടെയും,വിവിധ പാർട്ടിയിൽ പെട്ട സഹോദരങ്ങളുടെയും പേരിൽ എത്തുന്ന ബാലറ്റുകൾ.പ്രിഫറൻഷ്യൽ സമ്പ്രദായത്തിൽ നടക്കുന്ന വോട്ടെടുപ്പിൽ ആകെയുള്ള 20 സീറ്റിൽ കുറഞ്ഞത് 6 പേരെയെങ്കിലും ജയിപ്പിച്ചെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.അങ്ങനെ തനിക്കു സിൻഡിക്കേറ്റിലേക്കു ജയിക്കുവാനും മറ്റു ചിലരെക്കൂടി ജയിപ്പിക്കുവാനും സാധിക്കുമായിരുന്നു.നിയമ ഭേദഗതിയിലൂടെ രജിസ്റ്റേഡ് ഗ്രാജ്വേറ്റ് മണ്ഡലം നിർത്തലാക്കിയതിനാൽ അദ്ദേഹത്തിന്റെ സ്ഥിരം പരിപാടി നടന്നില്ല.അഞ്ചു ദശകത്തോളം നീണ്ട ഈ പകിടകളിയിൽ ഇപ്പോൾ തോൽവി പിണഞ്ഞത് അതുകൊണ്ടാണു.കേരള സർവ്വകലാശലയുടെയും ഗവ.ലാ കോളേജിന്റെയും ഭാഗ്യം.

നിയമ വിദ്യാലയത്തിന്റെ മേൽ വിലാസത്തിൽ ഇദ്ദേഹം നേടിയെടുക്കാത്ത ആനുകൂല്യങ്ങളില്ല.സിൻഡിക്കേറ്റംഗത്വം ഉപയോഗിച്ച് സർ വ്വകലാശാലയിൽ കാണിക്കാത്ത വിക്രിയകളുമില്ല.അഡ്മിറ്റു ചെയ്യാൻ അനുവദിച്ചിട്ടുള്ളതിൽ കൂ​‍ടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തുക,ഏറ്റവും നല്ല ഗവേഷണ പ്രസിദ്ധീകരണത്തിനും ഏറ്റവും നല്ല ഗവേഷണ സ്ഥപനത്തിനും ഉള്ള യൂണിവേഴ്സിറ്റി അവാർഡ് സ്വന്തം സ്ഥാപനത്തിനു സ്ഥിരമായി തരപ്പെടുത്തിയെടുക്കുക,തുടങ്ങിയ കലാപരിപാടികളാണു സിഡിക്കേറ്റിലിരുന്ന് നടത്തിക്കൊണ്ടിരുന്നത്.ഫലത്തിൽ സ്വാശ്രയ കോളേജ് ആണെങ്കിലും പത്തു പൈസ പോലും കോഴ വാങ്ങാത്ത സ്ഥാപനമെന്ന പേർ നിലനിർത്താൻ ശ്രദ്ധിച്ച അദ്ദേഹം കോടികളുടെ കോഴ കൊണ്ടും നേടാനാകാത്ത സൗഭാഗ്യം മറ്റു വിധത്തിൽ മുതലാക്കി.എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടപ്പെട്ടവനായി.തന്റെ സ്ഥാപനമില്ലായിരുന്നെങ്കിൽ പല യുവ നേതാക്കന്മാരും വക്കീൽ കോട്ട് അണിയില്ലായിരുന്നു എന്ന് അദ്ദേഹം പറയാറുള്ളത് വെറുതെയല്ല.കഴിഞ്ഞ മന്ത്രിസഭയിലെയും ഇപ്പോഴത്തെ മന്ത്രിസഭയിലെയും പലരും ഇദ്ദേഹത്തിന്റെ സ്ഥാപനം വഴി നിയമ ബിരുദം നേടിയവരാണു.സർ വ്വകലാശാലയിലും പുറത്തും നിയമ വ്യവസ്ഥകൾ കാറ്റിൽ പറത്തിക്കൊണ്ട് അഴിഞ്ഞാടുവാൻ ഇദ്ദേഹത്തിനു ധൈര്യം നല്കിയത് വിപുലമായ ഇത്തരം സ്വാധീനങ്ങളാണു.

അനർഹമായും അന്യായമായും സ്വായത്തമാക്കുന്ന ഏതു കിരീടവും കാലം എന്ന മഹാപ്രഭുവിനു മുമ്പിൽ അടിയറ വയ്ക്കേണ്ടി വരും എന്നാണു ഈ അതികായന്റെ പതനം വെളിവാക്കുന്ന പരമ സത്യം.








Fans on the page

Sunday, July 10, 2011

ജസ്റ്റിസ്.കെ.കെ.നരേന്ദ്രൻ



സാമൂഹിക പ്രതിബദ്ധതയും നിഷ്പക്ഷമായ നീതി ബോധവും ഉണ്ടായിരുന്ന ഒരു നിയമജ്ഞൻ കൂടി അന്തരിച്ചു.പണം കണ്ടു കണ്ണു മഞ്ഞളിക്കുന്ന ജഡ്ജിമാരുടെ എണ്ണം കൂടി വരുന്ന ഇക്കാലത്ത് ജ.കെ.കെ.നരേന്ദ്രനെപ്പോലുള്ളവരുടെ തിരോധാനം വലിയ നഷ്ടമാണു.ഹൈക്കോടതി ജഡ്ജി ആയിരിക്കേ അദ്ദേഹം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ കേരള നീതിന്യായ ചരിത്രത്തിലെ സുവർണ്ണ രേഖകളാണു.

സേവന നിരതനായിരുന്നു വിരമിച്ച ശേഷവും അദ്ദേഹം.മാറിമാറി വന്ന സർക്കാരുകളെല്ലാം, റിട്ടയർ ചെയ്തതിൽ പിന്നീടും അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.സംവരണത്തെ കുറിച്ചു പഠിക്കാൻ നിയോഗിച്ച കമ്മീഷന്റെ ചെയർമാനായി പ്രവർത്തിച്ചത് ഈ കാലയളവിലാണു.
പ്രീഡിഗ്രി ബോഡ് വിരുദ്ധസമരകാലത്ത് കേരള സർ വ്വകലാശാലയിൽ നടന്ന പരീക്ഷാ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുവാൻ ജസ്റ്റിസ് കെ.കെ.നരേന്ദ്രനെയാണു അന്നത്തെ ഇടതു സർക്കാർ ഏകാംഗ കമ്മീഷനായി നിയമിച്ചത്.അന്ന് തെളിവു നല്കാൻ പോയപ്പോഴാണു അദ്ദേഹത്തിനെ അടുത്തറിയാൻ കഴിഞ്ഞത്.സർവ്വകലാശലാ ജീവനക്കരുടെ ഒരു സംഘടനയെ പ്രതിനിധീകരിച്ച് തെളിവു നല്കുക മാത്രമല്ല മറ്റുള്ളവരെ വിസ്തരിക്കാനുള്ള ചുമതലയും കൂടി എന്നിൽ വന്നു ചേർന്നു.സംഘടന വക്കാലത്ത് കൊടുത്ത അഭിഭാഷകൻ കമ്മീഷൻ സിറ്റിംഗുകളിൽ തുടർച്ചയായി ഹാജരാകാതിരുന്നപ്പോൾ കക്ഷികളെ നേരിട്ടു വിസ്തരിക്കാൻ ജഡ്ജി അനുവദിക്കുകയായിരുന്നു.അഭിഭാഷകനല്ലാത്ത എനിക്ക് അതിനുള്ള ആത്മവിശ്വാസം ലഭിച്ചത് കമ്മീഷൻ നല്കിയ പ്രോത്സാഹനം ഒന്ന് കൊണ്ടു മാത്രമാണു.ഇത്തരം അന്വേഷണ കമ്മീഷനുകളെ വക്കീലന്മാർ അത്ര ഗൗരവമായി എടുക്കാറില്ല എന്ന് അനുഭവിച്ച് അറിഞ്ഞിട്ടുള്ളതു കൊണ്ടു കൂടിയാകാം
ഒരു സാധാരണക്കാരനെ വക്കീൽ പണി ചെയ്യാൻ അദ്ദേഹം അനുവദിച്ചതും പ്രോത്സാഹിപ്പിച്ചതും.

മുമ്പ് കേരള സർ വ്വകലാശാലയിൽ നടന്ന മാർക്ക് തട്ടിപ്പു കേസ് അന്വേഷിച്ച ജസ്റ്റിസ്.എം.പി.മേനോൻ കമ്മീഷനിലും ഞങ്ങൾ കക്ഷി ചേരുകയും സംഘടനയെ പ്രതിനിധീകരിച്ച് ഹാജരാകുകയും ചെയ്തിരുന്നു.എന്നാൽ മറ്റു കക്ഷികളെ വിസ്തരിക്കുന്നതിനോ വാദിക്കുന്നതിനോ അനുവദിച്ചിരുന്നില്ല.
മതിയായ സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തി കൊടുക്കാതിരുന്നിട്ടും യഥാസമയം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ടു സമർപ്പിച്ചതിൽ നിന്നും അദ്ദേഹത്തിന്റെ ചുമതലാബോധം
വ്യക്തമാണു.നിയമത്തിന്റെ മുമ്പിൽ എല്ലാവരും സമന്മാരാണെന്ന് പേർത്തും വെളിവാക്കുന്ന തരത്തിലായിരുന്നു തെളിവെടുപ്പു വേളയിൽ അദ്ദേഹം കൈക്കൊണ്ട ഒരോ നടപടിയും.

സമരകാലത്ത് മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ തെളിവെടുപ്പിനു ഹാജരാകാതെ പലപ്പോഴും ഒഴിഞ്ഞു മാറി.അദ്ദേഹത്തിന്റെ അഭിഭാഷകനോട് ചോദിക്കുമ്പോഴെല്ലാം 'ലീഡർക്ക് സമയമി'ല്ലെന്ന സ്ഥിരം പല്ലവിയാണു കമ്മീഷനു കിട്ടിക്കൊണ്ടിരുന്നത്.ഭരണം പോയി വലിയ രാഷ്ട്രീയ കോലാഹലങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ആവർത്തിച്ച് കൊണ്ടിരുന്ന 'സമയമില്ലായ്മ' എന്ന നുണക്കഥ കമ്മീഷനും വിശ്വസിച്ചു എന്നു ഞങ്ങൾ കരുതി.പക്ഷേ കരുണാകരന്റെ വക്കീലിനെയും ബാക്കിയുള്ളവരെയും ഞെട്ടിച്ചു കൊണ്ട് ഒരു ദിവസം കമ്മീഷൻ അടുത്ത സിറ്റിംഗ് തീയതി അറിയിച്ചിട്ടു പറഞ്ഞു:“നിങ്ങളുടെ കക്ഷി അന്നു ഹാജരാകണം.അല്ലാത്ത പക്ഷം സമൻസും വാറണ്ടും ഒക്കെ അയച്ച് കമ്മീഷനു അദ്ദേഹത്തെ വരുത്തേണ്ടി വരും”.കമ്മീഷൻ നിശ്ചയിച്ച തീയതിയിൽ തന്നെ മുൻ മുഖ്യൻ ഹാജരായി.

ജീവനക്കാർ പണിമുടക്കിലായിരുന്നപ്പോൾ എല്ലാ ക്രമക്കേടുകൾക്കും നേതൃത്വം കൊടുത്ത അന്നത്തെ പ്രോ വൈസ് ചാൻസലർ എന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ വിസമ്മതിച്ചപ്പോഴെല്ലാം അദ്ദേഹത്തെ കമ്മീഷൻ ശക്തമായി താക്കീതു ചെയ്തതും ഓർക്കുന്നു.

തെളിവെടുപ്പു വേളകളിൽ പലപ്പോഴും നർമ്മം വിതറാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.മുൻ വൈസ് ചാൻസലർ പി.എസ്.ഹബീബ് മുഹമ്മദിനെ വിസ്തരിച്ചു കൊണ്ടിരുന്ന ഒരു പ്രമുഖ അഭിഭാഷകൻ ഇടയ്ക്ക് അല്പം വെള്ളം കുടിച്ചു.ഉടനെ വന്നു കമ്മീഷന്റെ കമന്റ്:“സാധരണ വക്കീലന്മാരാണു സാക്ഷികളെ വെള്ളം കുടിപ്പിക്കുന്നത്.ഇവിടിപ്പോൾ വക്കീലാണല്ലോ വെള്ളം കുടിക്കുന്നത്?”
ഏറെ നാളത്തെ തെളിവെടുപ്പിനും അന്വേഷണത്തിനും വാദങ്ങൾക്കും ശേഷം വളരെ വിശദമായ റിപ്പോർട്ട് നല്കിയെങ്കിലും അദ്ദേഹം ചൂണ്ടിക്കാണിച്ച കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനോ നിർദ്ദേശിച്ച ശുപാർശകൾ നടപ്പാക്കുന്നതിനോ അന്നത്തെ നായനാർ സർക്കാർ താല്പര്യം കാണിച്ചില്ല.എല്ലാ ജുഡീഷ്യൽ അന്വേഷണ കമ്മീഷനുകൾക്കും എന്നതു പോലെ നരേന്ദ്രൻ കമ്മീഷനും റഫറൻസ് ഷെല്ഫിൽ വിശ്രമിക്കാനാണു യോഗം.എന്നാൽ, സർക്കാർ ഉദ്യോഗങ്ങളിൽ പിന്നോക്ക പ്രാതിനിധ്യം നിർണ്ണയിക്കാൻ അദ്ദേഹം ചെയർമാനായി നിയമിക്കപ്പെട്ട കമ്മീഷനു ആ ഗതി വന്നില്ല.

നിഷ്പക്ഷനും നീതിമാനും മനുഷ്യ സ്നേഹിയുമായ ആ അതുല്യ ന്യായാധിപന്റെ സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ










Fans on the page

Tuesday, June 28, 2011

“കുറ്റവിമുക്തനായ” കുഞ്ഞാലിക്കുട്ടി



പെൺ വാണിഭ വീരനായ കുഞ്ഞാലിക്കുട്ടിയെ മന്ത്രിയാക്കുന്നതു ശരിയോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മുഖ്യമന്ത്രി പറഞ്ഞ മറുപടി, ജനം കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി എന്നാണു. തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ തന്നെ അദ്ദേഹത്തെ യുഡി ഏഫുകാരും ഏതാനും കൂലിയെഴുത്തു കാരും കൂടി പരമ വിശുദ്ധനായി വാഴ്ത്താൻ തുടങ്ങിയിരുന്നു.ചില ചാനൽ പണ്ഡിതന്മാരുടെയും രാഷ്ട്രീയ ജ്യോതിഷികളുടെയും സർട്ടിഫിക്കറ്റുകളും കൂടി ആയപ്പോൾ സാധാരണാക്കാർ പോലും കുറച്ചൊക്കെ വിശ്വസിച്ചു പോയി.പെൺ കുട്ടികളെ മാനഭംഗപ്പെടുത്തിയ നരാധമനെ വിശുദ്ധനാക്കാൻ കൂലിയെഴുത്തുകാരും മുസ്ലീം ലീഗുകാരും മുഖ്യമന്ത്രിയും ചേർന്ന്‌ സത്യത്തിനെ ബലാല്ക്കാരം ചെയ്യുകയായിരുന്നെന്ന്‌ ഇപ്പോൾ വെളിയായിരിക്കുന്നു.

ഡോ.എൻ.ജയദേവൻ ജൂൺ 26 ലെ കലാകൗമുദിയിൽ(ലക്കം 1868) എഴുതിയ ലേഖനത്തിൽ
യാഥാർത്ഥ്യം എന്തെന്ന്‌ കണക്കുകൾ ഉദ്ധരിച്ച്‌ വ്യക്തമാക്കുന്നു.
“കുഞ്ഞാലിക്കുട്ടി കുറ്റ വിമുക്തനായോ ?” എന്ന ലേഖന ഭാഗം ഇങ്ങനെ:

“കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങര ലീഗിന്റെ ഏറ്റവും സുരക്ഷിത മണ്ഡലമാണു.ഇടതുപക്ഷത്തിനു യാതൊരു അടിത്തറയുമില്ലാത്ത മണ്ഡലം.എന്നിട്ടും വേങ്ങരയിലാണു ഏറ്റവും കുറഞ്ഞ പോളിംഗ് നടന്നത്.ഒരു ലക്ഷത്തിൽ താഴെ വോട്ടു രേഖപ്പെടുത്തപ്പെട്ട മലപ്പുറം ജില്ലയിലെ ഏക മണ്ഡലം വേങ്ങരയാണു.കുഞ്ഞാലിക്കുട്ടി ഇവിടെ നേടിയത് 63138 വോട്ടാണു.എന്നാൽ മലപ്പുറത്തെ മറ്റ് 9 യുഡി.എഫ് സ്ഥാനാർത്ഥികൾ അദ്ദേഹത്തെക്കാൾ വളരെക്കൂടുതൽ
വോട്ടു നേടിയാണു വിജയിച്ചത്.ഏറ്റവും കൂടുതൽ വോട്ടു നേടിയവർ പി.ഉബൈദുള്ള(മലപ്പുറം-77928)എ.പി.അനിൽ കുമാർ(വണ്ടൂർ-77588)എന്നിവരാണു.
.........................................
എന്തുകൊണ്ടാണു ജില്ലയിലാകെ മുസ്ലീം ഏകീകരണമുണ്ടായപ്പോൾ ലീഗിന്റെ ശക്തികേന്ദ്രമായ വേങ്ങരയിൽ മാത്രം പോളിംഗും ലീഗ് സ്ഥാനാർത്ഥിയുടെ വോട്ടും കുറഞ്ഞതെന്ന് പരിശോധിക്കുമ്പോഴാൺ മലപ്പുറത്തെയോ വേങ്ങരയിലെയോ ജനങ്ങൾ ഒറ്റക്കെട്ടായി കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് തെളിയുന്നതു.കുഞ്ഞാലിക്കുട്ടിക്ക് ജനകീയാംഗീകാരം കിട്ടിയെന്ന് അവകാശപ്പെടുന്നവർ ഓർക്കേണ്ടത് കേരളമാകെപങ്കെടുക്കുന്ന ഒരു ഹിത പരിശോധനയ്ക്ക് അദ്ദേഹം വിധേയനായിട്ടില്ലെന്ന വസ്തുതയാണു.”

Fans on the page

Monday, June 20, 2011

കെട്ടും കെട്ടി പാണക്കാട്ടേക്ക്



ഭരണത്തിലിരിക്കാൻ എന്തു വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്ന ആളാണു വി.എസ്.അച്യുതാനന്ദൻ എന്നായിരുന്നു അദ്ദേഹം മുഖ്യമന്ത്രി ആയിരുന്ന കാലമത്രയും ഉമ്മൻ ചാണ്ടിയും കോൺഗ്രസ്സുകാരും പറഞ്ഞു നടന്നത്.പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ അച്യുതാനന്ദൻ കൈക്കൊണ്ട ചില നടപടികൾ പാർട്ടി സമ്മർദ്ദം മൂലം മാറ്റേണ്ടി വന്നപ്പോഴാണു പ്രധാനമായും ഈ ആക്ഷേപം അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ടത്.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയപ്പോൾ അദ്ദേഹം എന്താണു ചെയ്യുന്നത്?ഭരണമുന്നണിയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവായ അദ്ദേഹം ഏകാംഗ കക്ഷിയുടെ പോലും സമ്മർദ്ദത്തിനു വഴങ്ങി അവരുടെ മുമ്പിൽ മുട്ടുകാലിൽ ഇഴയുകയല്ലേ?കേരളത്തിന്റെ മുഖ്യമന്ത്രിക്കു അധികാരം നിലനിർത്തണമെങ്കിൽ പാണക്കാട്ടെ തങ്ങളുടെ മുമ്പിൽ പോയി ഏത്തമിടണമെന്നയിരിക്കുന്നു.തങ്ങളദ്ദേഹത്തെ കോട്ടയത്തിനു വരുത്തിയതിന്റെ പ്രായശ്ചിത്തമായി ഉമ്മൻ ചാണ്ടി ഏടും കെട്ടുമായി പാണക്കാട്ടെത്തി സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞിരിക്കുന്നു.

രാഷ്ട്രീയം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത ഒരു മനുഷ്യന്റെ അടുക്കൽ കേരളത്തിന്റെ മുഖ്യമന്ത്രി കുമ്പിടുന്നതിലെ അനൗചിത്യവും അപമാനവും അധാർമ്മികതയും പലരും ചൂണ്ടിക്കാട്ടിയപ്പോൾ അതിൽ അസ്വാഭാവിയകത
യില്ലെന്ന് പറഞ്ഞു ന്യായീകരിക്കുകയാണു കുഞ്ഞാലിക്കുട്ടി.പാണക്കാട്ടു പോക്കിനെ ആക്ഷേപിക്കുന്നത് വിവരമില്ലായ്മ കൊണ്ടാണെന്നു കൂടി , ലക്ഷണമൊത്ത വിടന്റെ ആഭാസച്ചിരിയുടെ അകമ്പടിയോടെ കുഞ്ഞാലിക്കുട്ടി പറയുന്നു. അദ്ദേഹത്തിന്റെ വിവരം എത്ര വിശാലമാണെന്നു നാട്ടുകാർക്കു(വിശേഷിച്ച് സ്ത്രീകൾക്ക്)നല്ല ബോദ്ധ്യമുള്ള സ്ഥിതിക്ക് തങ്ങൾക്കും ഉമ്മൻ ചാണ്ടിക്കും പറ്റിയ സാക്ഷി തന്നെ!

നെഹ്രു ചത്ത കുതിര എന്നു വിശേഷിപ്പിച്ച മുസ്ലീം ലീഗിന്റെ ചാണകം വാരുകയും അതു കസ്തൂരിയാണെന്നു പറഞ്ഞു നടക്കുകയും ചെയ്യേണ്ട ഗതികേടിൽ ഒരു കോൺഗ്രസ്സ് മുഖ്യമന്ത്രി എത്തിയിരിക്കുന്നു.ഭരണം നിലനിർത്താനല്ലെങ്കിൽ പിന്നെന്തിനാണു ഉമ്മൻ ചാണ്ടി നട്ടെല്ല് ‘റ’ പോലെ വളച്ച് കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരുടെ മുമ്പിൽ ഓച്ഛാനിച്ചു നില്ക്കുന്നത്?അച്ച്യുതാനന്ദൻ സ്വന്തം പാർട്ടി നേതൃത്വത്തിനെ അനുസരിച്ചുള്ളു.അ
തു പോലും കീഴടങ്ങലായി വ്യാഖ്യാനിച്ച ഉമ്മൻ ചാണ്ടിയും കോൺഗ്രസ്സുകാരും ഒരു അന്യ കക്ഷി(അതുംവർഗ്ഗീയ കക്ഷി)യുടെ നേതാവിന്നു കീഴ്വണങ്ങി നില്ക്കുന്നതു കാണുമ്പോൾ സഹതാപമാണു തോന്നുന്നത്.

ഉടുത്തിരിക്കുന്ന മുണ്ടു കീറിയതായതു കൊണ്ട് അയലത്തു കാരനോട് ഒരു മുണ്ടൂ കടം വാങ്ങാമെന്നു കരുതി ചെന്നപ്പോൾ അയാൾ പായും ഉടുത്തു നില്ക്കുന്നു എന്നു പറഞ്ഞതു പോലെയായി.അച്യുതാനന്ദനു സ്വന്തം പാർട്ടിക്കു മുമ്പിലേ അനുസരണ കാട്ടേണ്ടി വന്നുള്ളു.ഉമ്മൻ ചാണ്ടിക്കു കണ്ടവന്റെയെല്ലാം മുമ്പിൽ ഏത്തമിടേണ്ട ഗതികേടായി.


Fans on the page

Friday, June 17, 2011

രാഷ്ട്രീയക്കാരുടെ 'ധാർമ്മിക ബോധം'



“ഗളഹസ്തം ചെയ്യും പോൽ,ഗളഹസ്തം ചെയ്യും പോൽ
ഗളഹസ്തം വെറുമൊരു ചൊറികുത്താണോ?”
എന്ന്‌ ചങ്ങമ്പുഴ ചോദിച്ചിട്ടുണ്ട്‌.
കേരളം ഭരിക്കുന്ന രണ്ടു മന്ത്രിമാരും ഒരു ഡി.വൈ.എഫ്‌ ഐ സഖാവും കോഴ കൊടുത്തു തങ്ങളുടെ മക്കൾക്ക്‌ വേണ്ടി തരപ്പെടുത്തിയ മെഡിസിൻ സീറ്റുകൾ വേണ്ടെന്നു വയ്ക്കുന്നത്‌ ധാർമ്മികതയുടെ പേരിലാണെന്ന്‌ ആണയിടുന്നതു കേട്ടപ്പോൾ മേലുദ്ധരിച്ച കവിതയാണു ഓർമ്മ വരുന്നത്‌.ധാർമ്മിക ബോധം എന്നത്‌,ചങ്ങമ്പുഴ ചോദിക്കും പോലെ വെറും ചൊറി കുത്താണോ?

ഒരു കോടിയോളം രൂപാ കോഴകൊടുത്ത്‌ ആരോഗ്യ മന്ത്രി അടൂർ പ്രകാശും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബും മക്കൾക്ക്‌ വേണ്ടി വഹിച്ചെടുത്ത മെഡിസിൻ പി.ജി.സീറ്റുകൾ വേണ്ടെന്നു വയ്ക്കുകയാണെന്നും അർഹത പ്പെട്ടതാണെങ്കിലും ധാർമ്മിക മൂല്യങ്ങൾ ഉയർത്തി പ്പിടിക്കുന്നതിനും പൊതു ജീവിത വിശുദ്ധി നിലനിർത്തുന്നതിനും വേണ്ടിയാണു ഈ ത്യാഗം ചെയ്യുന്നത്‌ എന്നു മായിരുന്നു രണ്ടു പേരുടെയും അവകാശ വാദം.അദ്ധാന വർഗ്ഗത്തിന്റെ പ്രത്യയ ശാസ്ത്ര ഗീർ വാണം മുഴക്കുന്ന ഡി.വൈ.എഫ്‌ ഐ നേതാവിന്റെയും വാചകമടി ഇതേ ലൈനിലയിരുന്നു.അദ്ദേഹവും 40 ലക്ഷം രൂപ തലവരി കൊടുത്ത്‌ മകൾ ക്കു വേണ്ടി ഒപ്പിച്ചെടുത്ത എം.ബി.ബി.എസ്‌.അഡ്മിഷൻ വേണ്ടെന്നു വയ്ക്കുന്നതും ധാർമ്മിക മൂല്യത്തിന്റെ അസ്കിത കൊണ്ടാണത്രെ.
രാത്രി പകലാക്കി പഠിച്ച്‌ മിടുക്കരായ കുട്ടികൾ എന്റ്രൻസിൽ ഉയർന്ന റാങ്കു വാങ്ങിയാലും പിന്തള്ളപ്പെട്ടു പോകുമ്പോഴാണു പണത്തിന്റെ കൊഴുപ്പിൽ വിലകൊടുത്ത്‌ ഈ പിതാക്കന്മാർ സീറ്റു കരസ്ഥമാക്കിയത്‌.അടൂർ പ്രകാശ്‌ പറഞ്ഞത്‌ താൻ മന്ത്രിയാകുന്നതിനു മുമ്പാണു കോഴകൊടുത്തതെന്നാണു.മന്ത്രിയാകും മുമ്പ്‌ കോഴ കൊടുത്തു സീറ്റു വാങ്ങുന്നതിൽ തെറ്റില്ലെന്നു ധ്വനി.അബ്ദു റബ്ബിന്റെയും ന്യായീകരണത്തിന്റെ വഴിയും അതു തന്നെ.ഇരിപ്പിടത്തിന്റെ വ്യത്യാസമനുസരിച്ച്‌ മാറി മറിയുന്നതാണോ ധാർമ്മികത?സൂര്യ വെളിച്ചത്തിൽ ചെയ്യാൻ പാടില്ലാത്തതൊന്നും ഒരു പൊതു പ്രവർത്തകൻ ചെയ്തുകൂടാ എന്ന്‌ പറഞ്ഞ ഗാന്ധിജിയുടെ ശിഷ്യന്മാരെന്നു അഭിമാനിക്കുന്നവരാണു ഇത്തരം തൊടു ന്യായങ്ങൾ ഉരുവിട്ട്‌ അഴിമതിയെ ന്യായീകരിക്കുന്നത്‌.
മാദ്ധ്യമങ്ങൾ അഴിമതിക്കഥ പുറത്തു കൊണ്ടു വരുന്നതിനു മുമ്പ്‌ ധാർമ്മിക ബോധം മന്ത്രിമാർക്ക്‌ ഉണരാതിരുന്നത്‌ എന്തുകൊണ്ട്‌?ഈ പ്രശ്നം ആരെങ്കിലും കോടതി മുമ്പാകെ കൊണ്ടുവന്നാൽ നാറുമെന്നു മനസ്സിലായി നിവൃത്തിയില്ലാതെ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തിൽ ഉയരുന്ന ധാർമ്മിക ബോധം കാപട്യമാണു.എന്തും
വിലയ്ക്കെടുക്കാം എന്ന അഹങ്കാരമാണു ഇപ്പോൾ മിക്ക രാഷ്ട്രീയക്കാരെയും ഭരിക്കുന്നത്‌.മുമ്പൊക്കെ ഇടതു കക്ഷികൾക്ക്‌ വിലയ്ക്കു വാങ്ങൽ പോളിസിയോട്‌ അത്ര ആഭിമുഖ്യമുണ്ടായിരുന്നില്ല.മൂലധനത്തിന്റെ സ്തുതിപാഠകരായി മാറിയതോടെ അവരും മുതലാളിത്ത വഷളത്തങ്ങളിൽ അഭിരമിക്കാൻ തുടങ്ങി.അതുകൊണ്ടാണു മാർക്സിസ്റ്റു പാർട്ടിയുടെ യുവജന സംഘടനാ നേതാവ്‌ കോഴകൊടുത്തതിനെ ന്യായീകരിക്കുന്നത്‌.

മോഷണം പിടിക്കപ്പെടുമ്പോൾ ഹരിശ്ചന്ദ്ര വേഷം കെട്ടാനുള്ള ശ്രമം അപഹാസ്യമാണു. ആരോഗ്യമന്ത്രിയും വിദ്യഭ്യാസ മന്ത്രിയും ആണു ഈ സീറ്റു കച്ചവടത്തിന്റെ അംബാസിഡർമാരെന്നത് സ്വാശ്രയമേഖലയുടെ ഭാവി എത്ര
കേമമായിരിക്കും എന്ന് പറയാതെ പറയുന്നുണ്ട്.പെൺ വാണിഭ നേതാവ് നേതൃത്വം കൊടുക്കുന്ന ഭരണത്തിൽ ഇതൊക്കെ കണ്ട് ആരും അത്ഭുതപ്പെടില്ല.വെറുതെ ധാർമ്മിക ബോധം എന്നും മറ്റും പറഞ്ഞ് ആളുകളെ റജീനമാരാക്കരുതെന്നു മാത്രം.



Saturday, June 4, 2011

ഉമ്മന്‍ ചാണ്ടീ, ഇങ്ങനെ ചിരിപ്പിക്കല്ലേ!!



അടുത്ത നൂറു ദിവസത്തെ കര്‍മ്മ പരിപാടികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു.1825 ദിവസം കാലാവധിയുള്ള ഒരു സര്‍ക്കാരിന്റെ ആദ്യത്തെ 100 ദിവസത്തിന് എന്തു പ്രത്യേകതയാണുള്ളത് എന്നു മനസ്സിലാകുന്നില്ല.പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് എന്നൊക്കെ പറയുന്നതു പോലെ ഒരു സാമ്പിള്‍ ഭരണക്കൊട്ട് ആണെന്നു കരുതാം.സുതാര്യത,അഴി
മതി വിരുദ്ധത,അതിവേഗം ബഹുദൂരം,വികസനവും കരുതലും എന്നിങ്ങനെ നാലു വശങ്ങളാണത്രെ ഈ ശതദിന കര്‍മ്മ പരിപാടികള്‍ക്കുള്ളത്.

മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ എന്തിനാണ് നൂറു ദിവസമെന്നും വിഴിഞ്ഞം തുറമുഖം,കൊച്ചി മെട്രോ തുടങ്ങിയവ നൂറു ദിവസത്തിനുള്ളില്‍ എങ്ങനെ
നടപ്പാക്കും എന്നുമൊക്കെയുള്ള ഏനക്കേടുണ്ടാക്കുന്ന ചോദ്യങ്ങള്‍ തല്‍ക്കാലം വിടാം.മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരങ്ങളും അന്നന്നത്തെ സര്‍ക്കാരുത്തരവുക ളും വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ ഭര‍ണം സുതാര്യമായെന്ന് കരുതുന്ന ബാലിശ മനോഭാവത്തെയും നമുക്കു കണ്ടില്ലെന്നു നടിക്കാം.പക്ഷേ "അഴിമതിയ്ക്കെതിരേ അതിശക്തമായി" എന്ന ബലം പിടുത്തം കാണുമ്പോള്‍ ആരും ചിരിച്ചു പോകും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കേ സംഘടിപ്പിച്ച രണ്ടു സമരങ്ങളാണു വിജ
യിച്ചിട്ടുള്ളത്.ഒന്ന് എല്‍.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രി ആയീരുന്ന റ്റി.യു.കുരുവിള ‍വസ്തു തട്ടിപ്പു കേസില്‍
കുടുങ്ങിയപ്പോള്‍ അദ്ദേഹത്തെ രാജി വയ്പ്പിക്കാന്‍.മറ്റൊന്ന് ആകാശത്തു വച്ച് സ്ത്രീ പീഡനം നടത്തിയെന്നാരോപിക്കപ്പെട്ട മന്ത്രി പി.ജെ ജോസഫിനെ രാജി വയ്പ്പിക്കാന്‍.രണ്ടിലും വിജയിച്ച ഉമ്മന്‍ ചാണ്ടീയും സംഘവും പിന്നെയും അഴിമതിയുടെ പേരില്‍ വേട്ടയാടിയ ആളാണ് പി.ജെ.ജോ
സഫ്.കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയില്‍ നിന്ന് പെണ്ണു കേസ്സില്‍പെട്ട് മന്ത്രിസ്ഥാനം പോയ മാന്യ
നാണ് കുഞ്ഞാലിക്കുട്ടി.ആ സ്ത്രീപീഡന കേസ് ഒതുക്കുവാന്‍ ജഡ്ജിമാര്‍ക്ക് കോഴ കൊടുക്കുവാന്‍ ഇടനിലക്കാരനായി നിന്ന വ്യക്തിയാണ് അഡ്വക്കേറ്റ് ഐപ്പ്.വിജിലന്‍സ് കേസില്‍ പ്രതിയാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്.

കുഞ്ഞാലിക്കുട്ടിയെ വലത്തും പി.ജെ.ജോസഫിനെയും റ്റി.യു.കുരുവിളയെയും ഇടത്തും അടൂര്‍ പ്രകാശിനെ മടിയിലും ഇരുത്തി അഡ്വ.ഐപ്പിന്റെ നിയമോപദേശവും സ്വീകരിച്ച് "അഴിമതിക്കെതിരെ അതിശക്തമായി" അതിവേഗം പായും എന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിക്കുമ്പോള്‍ ചിരിക്കാതെന്തു ചെയ്യും?ഇങ്ങനെ ചിരിപ്പിച്ചാല്‍ കുടലു പഴുത്ത് ജനം ചത്തു പോകും.ഓണത്തിനു കിട്ടുന്ന ഒരു രൂപയുടെ അരി വാങ്ങാന്‍ ആളുകള്‍ കാണില്ല.അതാണ് ഉദ്ദേശ്യമെങ്കില്‍ ഇത്തരം തമാശകള്‍ ഇനിയും ആകാം.


Fans on the page

Friday, May 27, 2011

ആരാണു മുഖ്യന്‍?



പുതിയതായി അധികാരമേറ്റ ഒരു മന്ത്രിസഭയെ അസുഖകരങ്ങളായ ചോദ്യങ്ങള്‍ ഉന്നയിച്ച് വിഷമിപ്പിക്കുന്നത് മര്യാദയല്ല.എങ്കിലും സംസ്ഥാനത്തിനു അസുഖം സമ്മാനിക്കുന്ന ചില പ്രഖ്യാപനങ്ങള്‍ പുതിയ ഭരണകൂടം കൈക്കൊള്ളുമ്പോള്‍ ചോദിക്കാതിരിക്കാനും വയ്യ.ഇപ്പോള്‍ ആരാണു മുഖ്യമന്ത്രി?ഉമ്മന്‍ ചാണ്ടിയോ കുഞ്ഞാലിക്കുട്ടിയോ?താന്‍ ഉള്‍പ്പെടെ 20 മന്ത്രിമാരാണ് പുതിയ മന്ത്രിസഭയില്‍ ഉണ്ടാകുക എന്നാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത്.ലീഗിനു നാലും മാണികോണ്‍ഗ്രസ്സിനു രണ്ടും മന്ത്രിമാര്‍ തുടങ്ങി ഘടക കക്ഷികളുടെ മന്ത്രിമാരുടെ എണ്ണവും അദ്ദേഹം വ്യക്തമാക്കി.യു.ഡി.എഫ് കണ്‍ വീനര്‍ പി.പി.തങ്കച്ചന്‍ ആവര്‍ത്തിച്ചതും അതു തന്നെ.പക്ഷേ അവരുടെ പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ പാണക്കാട്ടു നിന്നും പുതിയ കല്പനകള്‍ ഇറങ്ങി.ലീഗിന് അഞ്ചു മന്ത്രിമാര്‍ ഉണ്ടാകും.അവര്‍ ആരൊക്കെ
യാണെന്നും വകുപ്പുകള്‍ ഏതൊക്കെയെന്നും പ്രഖ്യാപനമുണ്ടായി.

ഡല്‍ഹിയില്‍ ആയിരുന്ന മുഖ്യമന്ത്രിസ്ഥാനിയോടു പത്രക്കാര്‍ ചോദിച്ചപ്പോള്‍ തനിക്ക് അതേപ്പറ്റി ഒന്നും
അറിയില്ല എന്നായിരുന്നു മറുപടി.മുതിര്‍ന്ന ഐക്യമുന്നണി നേതാവായ കെ.എം.മാണിയുടെയും പ്രതികരണവും അതു തന്നെയായിരുന്നു.കുഞ്ഞാലിക്കുട്ടി പറഞ്ഞതാകട്ടെ "ഇന്നലെ 20 എന്നായിരുന്നതു കൊണ്ട് നാളെ ഇരുപത്തി ഒന്നായിക്കൂടാ എന്നില്ലല്ലോ" എന്നും.38 എം.എല്ലെ മാര്‍ മാത്രമുള്ള കോണ്‍ഗ്രസ്സിന് മുഖ്യമന്ത്രിയടക്കം 10 മന്ത്രിമാര്‍ ആകാമെങ്കില്‍ 20 എം.എല്‍ എ മാരുള്ള മുസ്ലീം ലീഗിന് 5 മന്ത്രിമാര്‍ ആയിക്കൂടേ?എന്ന യുക്തിഭദ്രമായ ഭീഷണി കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തില്‍ അടങ്ങിയിട്ടുണ്ട്.

പെണ്‍ വാണിഭക്കാരെയും പൊതുമുതല്‍ മോഷ്ടാക്കളെയും മറ്റ് അഴിമതിക്കാരെയും ജനങ്ങളുടെ മേല്‍ അടിച്ചേല്പ്പിക്കരുത് എന്ന വി.എസ്.അച്യുതാനന്ദന്റെ അഭ്യര്‍ത്ഥനയ്ക്ക് "ജനങ്ങളുടെ കോടതിയില്‍ ജയിച്ചുവന്നവരെ മന്ത്രിമാരാക്കുന്നതിന് എനിക്ക് അച്യുതാനന്ദന്റെ ഉപദേശം ആവശ്യമില്ല"എന്നായി
രുന്നു ഉമ്മന്‍ ചാണ്ടിയുടെ ഉത്തരം.സ്ത്രീലമ്പടന്മാരെ സ്ഥാനാര്‍ത്ഥിയാക്കിയത് ലീഗ് സ്ത്രീ വര്‍ഗ്ഗത്തോട് ചെയ്ത അപരാധമാണ്.ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാത്ത സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഒരു പറ്റം നിസ്സഹായര്‍ അത്തരക്കാരെ ജയിപ്പിച്ചു വിട്ടതു കൊണ്ട് കേരളത്തിലെ സകല ജനങ്ങളെയും ഭരിക്കാന്‍ അവര്‍ യോഗ്യനാണെന്നു വ്യാഖ്യാനിക്കുന്നത് അല്പം കടന്ന കൈയ്യാണ്.

ഇടമലയാര്‍ കേസ്സില്‍ ശിക്ഷിക്കപ്പെട്ട ബാല‍കൃഷ്ണപിള്ളയുടെയും പെണ്‍ വാണിഭ കേസ്സില്‍ നിന്ന് അവിഹിത മാര്‍ഗ്ഗങ്ങളിലൂടെ രക്ഷപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി അച്യുതാനന്ദന്‍ നടത്തിയ പ്രചരണമാണ്, നൂറും നൂറ്റിപ്പത്തും സീറ്റുകള്‍ സ്വപ്നം കണ്ട യു.ഡി.എഫിനെ 72-ല്‍ തളച്ചിട്ടത് എന്ന് രാഷ്ട്രീയത്തിന്റെ മഞ്ഞക്കാമില ബാധിക്കാത്ത ആര്‍ക്കും ബോദ്ധ്യമാകും.കു
ഞ്ഞാലിക്കുട്ടിയ്ക്കു കിട്ടിയ ഭൂരിപക്ഷം കാട്ടി ഈ വസ്തുത മറയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള
വര്‍, ബാലകൃഷ്ണപിള്ളയുടെ ഡമ്മിയായി കൊട്ടാരക്കരയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥി ഇരുപതിനാ
യിരത്തില്‍ പരം വോട്ടിനു പൊട്ടിയതിന്നു പിന്നില്‍ എന്തു തരം ജനഹിതമാണു പ്രവര്‍ത്തിച്ചതെന്ന് കൂടി വിശദമാക്കണം.നട്ടുച്ചയ്ക്ക് ഉമ്മന്‍ ചാണ്ടി കണ്ണടച്ചാല്‍ അദ്ദേഹത്തിനു മാത്രമേ ഇരുട്ടായി തോന്നുകയു
ള്ളു.വയലാര്‍ രവിക്കും ഏ.കെ.ആന്റണിക്കും പോലും ഇരുട്ടയി തോന്നുകയില്ല.എന്നു മാത്രമല്ല നട്ടുച്ചയാണെന്ന് മനസ്സില്ലാ മനസ്സോടെയാണെങ്കിലും അവര്‍ സമ്മതിക്കുകയും ചെയ്യും.

ഇടമലയാര്‍ കേസ് നിലവിലുണ്ടായിരുന്നപ്പോള്‍ ഇതേപോലെ ജനകീയ കോടതിയില്‍ ജയിച്ചു വന്ന പിള്ളയെ മന്ത്രിയാക്കാന്‍ അന്ന് ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ്സും വിസമ്മതിച്ചതും പകരം അദ്ദേഹത്തി
ന്റെ പുത്രനെ മന്ത്രിയാക്കിയതും എന്തുകൊണ്ടായിരുന്നു?റൗഫ് പറഞ്ഞതു ശരിയെങ്കില്‍ പാണക്കാട് തങ്ങളെ വരെ ബ്ലാക് മെയില്‍ ചെയ്തു കാര്യം സാധിക്കുന്ന ആളാണ് കുഞ്ഞാലിക്കുട്ടി.അദ്ദേഹം അങ്ങനെ വല്ല 'നേരമ്പോക്കും' കാട്ടിയാണോ ഉമ്മന്‍ ചാണ്ടിയെ വശപ്പെടുത്തിയത്?

ജനകീയക്കോടതിയില്‍ ജയിച്ചുവന്നവനെ മന്ത്രിയാക്കിയത് ജനാധിപത്യ ബോധം കൊണ്ടാണെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചു കൊടുക്കാം.പക്ഷേ കുഞ്ഞാലിക്കുട്ടിയുടെ പെണ്ണു കേസ് ഒതുക്കുന്നതിനു വേണ്ടി കോഴവാങ്ങിയതുമായി ബന്ധപ്പെട്ട് കോടതി കയറി ഇറങ്ങുന്ന അഡ്വ.ഐപ്പിനെ വീണ്ടും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി നിയമിച്ചത് ഏതു ജനകീയ കോടതിയുടെ വിധിപ്രകാരമാണ് എന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണം.സമ്പൂര്‍ണ്ണ മന്ത്രി സഭയുടെ ആദ്യ യോഗം ചേരുന്നതിനു മുമ്പു തന്നെ തിടുക്കത്തില്‍ ഈ അഴിമതിക്കരനെ ഉന്നത പദവിയില്‍ നിയമിക്കാനുള്ള എന്ത് അടിയന്തിര വ്യവഹാരമാണ് പുതിയ സര്‍ക്കരിന്റെ മുമ്പില്‍ വന്നു മുട്ടിയത്?പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളേക്കാള്‍ മുന്‍ ഗണന കൊടുക്കത്തക്ക എന്ത് സവിശേഷ പ്രാധാന്യമാണ് ഐപ്പിന്റെ നിയമനത്തിനുള്ളത്?ഉമ്മന്‍ ചാണ്ടി മാത്രമല്ല എ.കെ.ആന്റണിയെയും വി.എം സുധീരനെയും പോലുള്ള കോണ്‍ഗ്രസ്സിലെ ആദര്‍ശക്കുരുവികളും ഇതിനു മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.

വകുപ്പു വിഭജിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കു മാത്രമാണുള്ളത്.അതെല്ലാം ഇപ്പോള്‍ ചെയ്യുന്നത് ജനം ധരിച്ചിരിക്കുന്ന മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയല്ല;കുഞ്ഞാലിക്കുട്ടിയാണ്.തദ്ദേശ സ്വയംഭരണ വകുപ്പ് ഉമ്മന്‍ ചാണ്ടി ഒന്നു വിഭജിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി അത് വീണ്ടും വിഭജിച്ചു.ആരുണ്ട് ചോദിക്കാന്‍ എന്നാണ് അദ്ദേഹത്തിന്റെ ഭാവം.

കളങ്കിതരെ മാത്രമല്ല കളങ്കിതരുടെ വളര്‍ത്തു മൃഗങ്ങളെയും എല്ലാ സദാചാരമൂല്യങ്ങളും ലംഘിച്ചു കൊണ്ട് ഉന്നത പദവിയില്‍ അവരോധിക്കുകയും മുഖ്യമന്ത്രിയുടെ അധികാരത്തില്‍ കൈവയ്ക്കുകയും മറ്റും ചെയ്യുന്നത് കാണുമ്പോള്‍ മനസ്സാക്ഷി പണയപ്പെടുത്തിയിട്ടില്ലാത്ത ആരും ചോദിച്ചു പോകും "ആരാണു കേരളം ഭരിക്കുന്നത്?"എന്ന്.
Fans on the page

Wednesday, May 18, 2011

തെരഞ്ഞെടുപ്പും അഴിമതിയും



അഴിമതിയും പെണ്‍ വാണിഭവും ഒന്നും സാധാരണ ജനങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും വികസനവും വിലക്കയറ്റവും അരിയും തുണിയും മറ്റുമാണ് അവരുടെ മുഖ്യ വിഷയം എന്നും ആയിരുന്നു എല്ലാ യു.ഡി.എഫ് നേതാക്കളും തെരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ പറഞ്ഞത്.ആദര്‍ശത്തിന്റെ ആള്‍ രൂപമായി കോണ്‍ഗ്രസ്സുകാര് ഉയര്‍ത്തിക്കാട്ടാറുള്ള ഏ.കെ.ആന്റണിയുള്‍പ്പെടെയുള്ളവരുടെ വായ്ത്താരിയും ഇതു തന്നെയായിരുന്നു. യു.ഡി.എഫ് നേതാക്കള്‍ മാത്രമല്ല ധാരളം ചാനല്‍ പണ്ഡിതന്മാരും നിഷ്പക്ഷത നടിച്ച പല രാഷ്ട്രീയ വിശകലന വീരരും മാദ്ധ്യമ പുലികളും ഇതേ അഭിപ്രായക്കാരായിരുന്നു.തങ്ങളെ വോട്ടു ചെയ്ത് അധികാരത്തിലേറ്റുന്ന പൊതുജനം വെറും കഴുതകളാണെന്നാണ് ഇവര്‍ പറഞ്ഞതിന്റെ പച്ചമലയാളം.

പൊതുമുതല്‍ മോഷ്ടിച്ചതിന് സുപ്രീം കോടതി ശിക്ഷിച്ച ആര്‍.ബാലകൃഷ്ണപിള്ളയേയും പെണ്‍ വാണിഭ വീരന്‍ കുഞ്ഞാലിക്കുട്ടിയേയും രണ്ടു തോളിലുമിരുത്തി തെരഞ്ഞെടുപ്പു പ്രചരണം ആരംഭിച്ച ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഇത്തരം നിലപാട് എടുത്തതില്‍ അതിശയിക്കാനില്ല.വയറുനിറഞ്ഞാല്‍ ഏതു വാഴച്ചുവട്ടിലും കിടന്നുറങ്ങി ക്കൊള്ളുന്നവരാണ് വോട്ടര്‍മാര്‍ എന്ന് അവര്‍ ധരിക്കുകയും മറ്റുള്ളവരെ ധരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു.എത്ര പിഴപ്പിക്കപ്പെട്ടാലും ബംഗ്ലാവും കാറും പണവും നല്‍കിയാല്‍ എങ്ങനെയൊക്കെ വേണമെങ്കിലും മൊഴിമാറ്റിപ്പറയുന്ന സ്ത്രീ ജന്മങ്ങളെ കൈകാര്യം ചെയ്തു പരിചയിച്ചവരും അവരുടെ അനുഭവം കണ്ടു പരിചയിച്ചവരും, മറ്റുള്ളവരും അത്തരക്കാരാണെന്നു വിചാരിക്കുക സ്വാഭാവികം മാത്രം.

എന്നാല്‍ ഇതല്ല യാഥാര്‍ത്ഥ്യം.അക്ഷരാര്‍ത്ഥത്തില്‍ തേനും പാലും ഒഴുക്കി തമിഴ് നാടിനെ സുഭിക്ഷതയില്‍ ആറാടിച്ചു ഭരിച്ച കരുണാനിധിയെയും കൂട്ടരെയും അവിടുത്തെ ജനം തൂത്തെറിഞ്ഞത് എന്തു കൊണ്ടാണ്?തെരഞ്ഞെടുപ്പില്‍ അഴിമതി ഗൗരവമുള്ള വിഷയമായി തമിഴ് മക്കള്‍ തിരിച്ചറിഞ്ഞതിന്റെ പ്രത്യാഘമാണ് അവിടെ സംഭവിച്ചത്.പൊന്നു കൊണ്ടു പുളിശേരി വച്ചു കൊടുത്താലും പൊതുമുതല്‍ കക്കുന്നവന്‍ അധികാരത്തില്‍ കയറണ്ടാ എന്ന താക്കീതാണ് അവിടുത്തെ തെരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചന.

അങ്ങനെയെങ്കില്‍ കേരളത്തിലും അതേപടി സംഭവിക്കണമായിരുന്നല്ലോ എന്ന ചോദ്യമുയരാം.അതു തന്നെയാണ് ഇവിടെയും സംഭവിച്ചത് എന്നാണ് ഉത്തരം.പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിലും അതിദയനീയ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ എല്‍.ഡി.എഫ് നാല്പതു സീറ്റിനപ്പുറം പിടിക്കില്ലെന്ന് കരുതിയിയവരില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാത്രമല്ല എല്‍.ഡി.എഫ് അനുഭാവികളും ഉണ്ടായിരുന്നു.മിക്ക രാഷ്ട്രീയ ജ്യോത്സ്യന്മാരുടെ പ്രവചനങ്ങളും അത്തരത്തിലുള്ളതായിരുന്നു.ആ ഒരവസ്ഥയില്‍ നിന്നും അറുപത്തെട്ടില്‍ എത്തിയതിന്റെ പിന്നില്‍ അഴിമതിയ്ക്കും സ്ത്രീപീഡനത്തിനും എതിരായ ജനവികാരത്തിന് നല്ല പങ്കുണ്ട്.ഭരണ നേട്ടങ്ങളോടൊപ്പം വി.എസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ അഴിമതി വിരുദ്ധ നിലപാടിന് ലഭിച്ച വലിയ സ്വീകാര്യതയാണ് തെരഞ്ഞെടുപ്പില്‍ അഭിമാനാര്‍ഹമായ വിജയം കൊയ്യാന്‍ എല്‍.ഡി.എഫിനെ തുണച്ചത്.

ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും മാത്രമേ പാവപ്പെട്ടവന്റെ അജണ്ടയില്‍ ഉള്ളൂ എന്നും അഴിമതിയും കെടുകാര്യസ്ഥതയും സ്ത്രീ പീഡനവും ഒന്നും അവനെ സ്പര്‍ശിക്കാത്ത വിഷയങ്ങളാണെന്നുമുള്ള ചില രാഷ്ട്രീയ,മാദ്ധ്യമ,ത്തമ്പുരാക്കന്മാരുടെ വാദഗതി അസംബന്ധമാണെന്ന് കേരളത്തിലെയും തമിഴ് നാട്ടിലെയും തെരഞ്ഞെടുപ്പു ഫലങ്ങള്‍ നമുക്കു കാണിച്ചു തരുന്നു.ഉദരപൂരണത്തിനായി രാഷ്ട്രീയം കൊണ്ടു നടക്കുന്നവരേക്കാള്‍ രാഷ്ട്രീയ ബോധം നിരക്ഷരനും പ്രബുദ്ധതയില്ലാത്തവനുമായ വോട്ടര്‍ക്കുണ്ടെന്ന് ,ഇനിയെങ്കിലും ഇവര്‍ മനസ്സിലാക്കുമോ?
Fans on the page

Wednesday, May 4, 2011

ഇങ്ങനെയമുണ്ടോ വിവരദോഷികള്‍?



കേരളത്തിലെ സമുദായ സംഘടനാ നേതാക്കളില്‍ ഏറ്റവും വലിയ വിവരദോഷി വെള്ളാപ്പള്ളി നടേശനാണെന്നാണ് കരുതിയിരുന്നത്.എന്നാല്‍ അദ്ദേഹത്തെ ബഹുദൂരം പിന്നിലാക്കുന്ന ഒരുവന്‍ ഉണ്ടെന്നു തെളിഞ്ഞിരിക്കുന്നു.എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന സുകുമാരന്‍ നായരാണ് ഈ വിദ്വാന്‍.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ.വി.എസ്. അച്യുതാന
ന്ദനെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളില്‍ നിന്നും വിവരദോഷി മാത്രമല്ല സംസ്കാര ശൂന്യനുമാണെന്ന് വെളിവായി.

സി.പി.എം.നേതാവായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും കഴിഞ്ഞ പല പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്ന സ.അച്യുതാനന്ദന്‍ കേരളത്തിന്റെ പൊതു ജീവിതത്തിലെ സജീവ സാന്നിദ്ധ്യ
മാണ്.തീഷ്ണമായ സമര പഥങ്ങളിലൂടെ ,പ്രതിബന്ധങ്ങളെ വകവയ്ക്കാതെ പാവപ്പെട്ടവര്‍ക്കു വേണ്ടി അദ്ദേഹം മുന്നേറിയപ്പോള്‍ എന്‍.എസ്.എസിന്റെ കോളേജുകളില്‍ പാറ്റയേയും മണ്ണിരയേയും പിടിച്ചു കൊടുത്ത് കാലയാപനം കഴിക്കുകയായിരുന്ന സുകുമാരന്‍ നായര്‍ക്ക് അച്യുതാനന്ദനെ വിലയി
രുത്താനുള്ള യോഗ്യതയില്ല.രാഷ്ട്രീയം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത സുകുമാരന്‍ നായര്‍ക്ക് വി.എസിനെ എന്നല്ല ഒരു കെ.എസ്.യു.നേതാവിനെ കുറിച്ചു പോലും അഭിപ്രായം പറയാനുള്ള പാങ്ങില്ല.ആരുടെയൊക്കയോ കാലു നക്കി എന്‍.എസ്.എസിന്റെ തലപ്പത്ത് എത്തിയ ഇയാള്‍ക്ക്, താന്‍ കൂടെക്കൂടെ തട്ടിവിടുന്ന 'സമദൂര സിദ്ധാന്ത'ത്തിന്റെ അര്‍ത്ഥം പോലും അറിഞ്ഞുകൂടാ എന്ന് ഇന്നലത്തെ പ്രസ്താവനയില്‍ നിന്നു തന്നെ മനസ്സിലാക്കാം.വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഇയാളെ അതെല്ലാമുള്ള പലരെയും തഴഞ്ഞ് അനര്‍ഹമായ പദവിയില്‍ പ്രതിഷ്ഠിച്ചപ്പോള്‍, പില്‍ക്കാലത്ത് സമുദായത്തിനു നാണക്കേടും ബാദ്ധ്യതയുമാകുമെന്ന് ,അറിവുള്ള പലരും അന്നേ സൂചിപ്പിച്ചതാണ്.

'ഉല്പ്പത്തി നീചനുമക്ഷര യോഗത്താല്‍
ക്ഷിപ്രം മഹിമ തടവീടു'മെന്ന് അവര്‍ പോലും പ്രതീക്ഷിച്ചു.മാന്യനും സംസ്കാരസമ്പന്നനും വിദ്യാസമ്പന്നനും പക്വമതിയും ആയ പി.കെ.നാരായണപ്പണിക്കരോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ മഹിമ കൈവരുമെന്നു വിചാരിച്ചു.പക്ഷേ യാതൊരു പരിവര്‍ത്തനവും ഈ ഉല്പത്തി നീചന് ഉണ്ടായില്ല എന്ന് ഇപ്പോള്‍ ബോദ്ധ്യമായി.നീലത്തില്‍ വീണ കുറുക്കനെപ്പോലെ ഒരു നിര്‍ണ്ണായക സമയത്ത് യഥാര്‍ത്ഥ സ്വരൂപം വെളിപ്പെട്ടു.ഒരു കണക്കിന് സുകുമാരന്‍ നായരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.അദ്ദേഹം കണ്ടിട്ടുള്ള ഏറ്റവും വലിയ രാഷ്ട്രീയ നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയാണ്.പിന്നെ സൂര്യനെല്ലി ബന്ധം വഴി പി.ജെ.കുര്യനും.അഴിമതി നടത്തിയതിന് സുപ്രീം കോടതി ശിക്ഷിച്ച് അകത്തിട്ടിരിക്കുന്ന പിള്ളയെ ആരാധിക്കുന്ന സുകുമാരന്‍ നായര്‍ക്ക് എങ്ങനെയാണ് അച്യുതാനന്ദനെ മനസ്സിലാകുക?

ഇന്നലെ വരെ ഗുണദോഷിച്ചും ശാസിച്ചും ഒപ്പം കൊണ്ടുനടന്ന പെണ്‍ കുട്ടി പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവളെ കുറിച്ചു 'ഒരുത്തി' എന്ന് അച്യുതാനന്ദന്‍ പരാമര്‍ശിച്ചതു കേട്ട് വേദനിച്ചു പിടയുകയും ധാര്‍മ്മിക രോഷം കൊണ്ടു പൊട്ടിത്തെറിയ്ക്കുകയും ചെയ്ത ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സന്മാര്‍ഗ്ഗ ബോധം ഇപ്പോള്‍ എവിടെപ്പോയി?എണ്‍പത്തേഴു കഴിഞ്ഞ കേരളത്തിന്റെ മുഖ്യമന്ത്രിയെ, വയസ്സിലും പ്രവര്‍ത്തന പാരമ്പര്യത്തിലും സാമൂഹിക ബോധത്തിലും പൊതുജീവിത വിശുദ്ധിയിലും അദ്ദേഹത്തെക്കാള്‍ വളരെ വളരെ താഴെ നില്‍ക്കുന്ന ഒരു ഏഴാം കൂലി,"കൊള്ളരുതാത്തവന്‍‍",
"സംസ്കാരമില്ലാത്തവന്‍","എന്തു വൃത്തികേടും ചെയ്യുന്നവന്‍","ജനാധിപത്യ ബോധമില്ലാത്തവന്‍"
എന്നെല്ലാം പറഞ്ഞ് അധിക്ഷേപിച്ചപ്പോള്‍ ഭാഷാ ശുദ്ധിയെ കുറിച്ച് ഉരിയാടാന്‍ ഇവരുടെ നാവനങ്ങാതെ പോയതെന്തുകൊണ്ട്?പവാറും ജയറാം രമേശും പ്രധാനമന്ത്രിയും ചേര്‍ന്നു ചീറ്റിയ എന്‍ഡോസള്‍ഫാന്‍ വിഷം തീണ്ടി നാവു ചലിക്കാതായതു കൊണ്ടോ?

സുകുമാരന്‍ നായരുടെ സംസ്കാരലോപത്തെ വിമര്‍ശിക്കുന്നതിനു പകരം ഏതോ എന്‍.എസ്.എസ് മന്ദിരത്തിന്റെ ജനാലച്ചില്ലു പൊട്ടിയതില്‍ പൂങ്കണ്ണീരൊഴുക്കുന്ന മുന്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ മാന്യതയും
സാമൂഹിക പ്രതിബദ്ധതയും ഒന്നുകൂടി ജനത്തിനു ബോദ്ധ്യമായി.ഒന്നുമില്ലെങ്കിലും അച്യുതാനന്ദനും താനും ഒരു വര്‍ഗ്ഗം(രാഷ്ട്രീയക്കാര്‍)ആണെന്ന ബോധമെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് ഉണ്ടാകണമായി
രുന്നു.ആരാദ്ധ്യനായ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ,ജാതിക്കുശുമ്പും രാഷ്ട്രീയ വൈരവും വേര്‍ തിരി
ച്ചറിയാന്‍ കഴിയാത്ത പരുവത്തിലായിരിക്കുകയാണോ?അതോ യൂ.ഡി.എഫിനു ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ തന്റെ മുഖ്യമന്ത്രി പദത്തിനുണ്ടാകാന്‍ സാദ്ധ്യതയുള്ള ഭീഷണിമുന്നില്‍ കണ്ട് ന
ടത്തുന്ന സേവ പിടുത്തമോ?

യു.ഡി.എഫിനു ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ അത് എന്‍.എസ്.എസ്, സമദൂര സിദ്ധാന്തത്തില്‍ വെള്ളം ചേര്‍ത്ത് യു.ഡി.എഫിനെ സഹായിച്ചതു കൊണ്ടാണെന്നു വരുത്തി ത്തീര്‍ക്കാനുള്ള വിലകുറഞ്ഞ തന്ത്രമാണ് സുകുമാരന്‍ നായര്‍ പയറ്റുന്നത് എന്ന കണ്ണൂര്‍ ഡി.സി.സി.പ്രസിഡന്റ് രാമകൃഷ്ണന്റെ നിരീക്ഷണം യുക്തി സഹമാണ്.അത്തരമൊരു നിലപാട് തിരഞ്ഞെടുപ്പിനു മുമ്പ് പ്രകടിപ്പിക്കാതെ ഇപ്പോള്‍ പറയുന്നത് വിജയ സാദ്ധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള മലക്കം മറിച്ചിലാണെന്നും അത് വിശ്വസിക്കാന്‍ പ്രയാസമാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.സാമാന്യ രാഷ്ട്രീയ ബോധം മാത്രമുള്ള ആര്‍ക്കും മനസ്സിലാകുന്ന ഈ സത്യം ഉമ്മന്‍ ചാണ്ടിയ്ക്കു മനസ്സിലാകാത്തതിന്റെ മന:ശാസ്ത്രം മേല്പറഞ്ഞ അപകടശങ്കയാണ്.ബാലകൃഷ്ണപി
ള്ളയുടെ ആശ്രിതനായ സുകുമാരന്‍ നായരുടെ എട്ടുകാലി മമ്മൂഞ്ഞു വേഷം തിരിച്ചറിഞ്ഞിട്ടും അദ്ദേഹത്തിനെ സഹായിക്കാന്‍"അടിയന്‍ ലച്ചിപ്പോം" എന്ന മട്ടില്‍ പ്രതിപക്ഷ നേതാവു ചാടി വീണതും അതുകൊണ്ടു തന്നെ.

സുകുമാരന്‍ നായരെ പ്പോലുള്ള നീചബുദ്ധികളുടെയും കാലുനക്കികളുടെയും സംസ്കാര ശൂന്യവും അമാന്യവുമായ പദപ്രയോഗങ്ങള്‍ കൊണ്ട് വാടിപ്പോകുന്നതല്ല, ഇപ്പോഴും സിരകളില്‍ സമരവീര്യം ജ്വലിച്ചു നില്‍ക്കുന്ന അച്യുതാനന്ദനും അദ്ദേഹത്തിന്റെ സല്പ്പേരും.നായ്ക്കള്‍ ഓരിയിട്ടതു കൊണ്ട് ചന്ദ്രന്റെ പ്രകാശം മങ്ങുകയില്ല.പക്ഷേ കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് വലിയ സംഭാവന നല്‍കിയ ഒരു പ്രമുഖ സാമുദായിക സംഘടനയുടെ തലപ്പത്ത് ഇത്തരം വിവരദോഷികളെ താല്‍ക്കാലികമായിട്ടാണെങ്കില്‍ പോലും ഇരുത്തുന്നത് ആ സംഘടനയ്ക്കും സമുദായത്തിനും കളങ്കമുണ്ടാക്കുക തന്നെ ചെയ്യും.



Fans on the page

Tuesday, April 26, 2011

പിള്ളയുടെ ഭള്ള്



'അരിയും തിന്ന് ആശാനേം കടിച്ചിട്ടും പിന്നേം പട്ടിയ്ക്കാ മുറുമുറുപ്പ്'എന്നു പറഞ്ഞ പോലെയാണ്
ആര്‍.ബാലകൃഷ്ണപിള്ളയുടെ പെരുമാറ്റം.പൊതു മുതല്‍ കട്ടിട്ടും അതിന്റെ പേരില്‍ കോടതി ശിക്ഷിച്ച് ജയിലില്‍ കിടന്നിട്ടും പിന്നെയും പിള്ളയ്ക്കാണു മുറുമുറുപ്പ്.സര്‍ക്കാരിന്റെ ഔദാര്യം കൊണ്ട് ഇപ്പോള്‍ പരോള്‍ ലഭിച്ച ഈ ജയില്‍ പുള്ളി പരോള്‍ അനുവദിച്ച സര്‍ക്കാരിന്റെ തലവനായ മുഖ്യമന്ത്രിയെ തെറി പറഞ്ഞിട്ടു മതിവരാതെ കേന്ദ്ര പ്രതിരോധ മന്ത്രിയുള്‍പ്പെടെ കണ്ണില്‍ കണ്ടവരെയെല്ലാം പുലഭ്യം പറഞ്ഞു നടക്കുകയാണ്.

തനിക്ക് ജയിലില്‍ എ ക്ലാസ് സൗകര്യങ്ങള്‍ തന്നില്ലെന്നും അതിനു കാരണക്കാരന്‍ അച്യുതാനന്ദനാണെന്നും അദ്ദേഹം തന്നെ ജയിലില്‍ വച്ചും പീഡിപ്പിച്ചെന്നും മറ്റുമാണ് പിള്ളയുടെ ആരോപണം.പൊതു മുതല്‍ മോഷ്ടിച്ചെന്നു തെളിഞ്ഞതിന്റെ പേരില്‍ സുപ്രീം കോടതി ശിക്ഷിച്ച പ്രതിയാണു ബാലകൃഷ്ണപിള്ള.അദ്ദേഹം കീഴടങ്ങിയ കോടതി മുമ്പാകെ തന്നെ തനിക്കു ജയിലില്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് അപേക്ഷിച്ചിരുന്നതാണ്.ഒരു സാധാരണ കുറ്റവാളിയ്ക്കു കിട്ടുന്ന പരിഗണനയ്ക്കപ്പുറം ഒന്നും നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല എന്നാണ് അന്ന് കോട
തി അഭിപ്രായപ്പെട്ടത്.ഇന്ത്യന്‍ നീതി ന്യായ കോടതികള്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചതിന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഉത്തരവാദിയാകുന്നതെങ്ങനെ?തന്നെപ്പോലുള്ളവര്‍ക്ക് വഴിവിട്ടു സൗകര്യങ്ങള്‍ ചെയ്തു കൊടുക്കകയാണ് കേരള മുഖ്യന്റെ ചുമതല എന്നാണോ പിള്ള അര്‍ത്ഥ
മാക്കുന്നത്?അങ്ങനെയൊക്കെ ധരിച്ച് ചില മുഖ്യമന്ത്രിമാര്‍ താളം തുള്ളിയതു കൊണ്ടാണ് പിള്ളയ്ക്ക് പൊതു മുതല്‍ കക്കാന്‍ പറ്റിയത്.അതു പോലെ അച്യുതാനന്ദനും പ്രവര്ത്തിക്കണമെന്നു ശഠിച്ചാല്‍ നടക്കുമോ?

കീഴൂട്ട് രാമന്‍ പിള്ളയുടെ മകന് പ്രത്യേക നീതി കീഴൂട്ട് വീട്ടില്‍ കിട്ടിയേക്കും. ഇന്ത്യാ മഹാരാജ്യത്ത് ഇന്നത്തെ സാഹചര്യത്തില്‍ കിട്ടുക പ്രയാസമാണ്.പിള്ളയുടെ വാദം അംഗീകരിച്ചാല്‍ ഗുണ്ടാകളും കള്ളന്മാരുമായ പുത്തന്‍ പാലം രാജേഷിനും പുത്തന്‍ പാലം രാജേഷിനും ഗുണ്ടുകാട് ഷാജിയ്ക്കും ഒക്കെ എ ക്ലാസ് സൗകര്യങ്ങള്‍ ജയിലില്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കേണ്ടീ വരുമല്ലൊ.രാഷ്ട്രീയ തടവുകാര്‍ക്കു കിട്ടുന്ന സൗകര്യങ്ങള്‍ മോഷ്ടാവായ രാഷ്ട്രീയക്കാരന് വേണമെന്നു ശഠിച്ചാല്‍ നടക്കി
ല്ല.മുഖ്യമന്ത്രിയെ തെറിപറഞ്ഞതു കൊണ്ട് അത്തരം സൗകര്യം കിട്ടുമെന്നും കരുതേണ്ട.

തന്നെ ജയിലിലാക്കാന്‍ പരിശ്രമിച്ച അച്യുതാനന്ദനെ മാത്രമല്ല ജയിലില്‍ വന്നു കാണാന്‍ കൂട്ടാക്കാതിരുന്ന യു.ഡീ.എഫ് നേതാക്കളെയും പിള്ള പള്ളു(ചീത്ത)പറയുന്നുണ്ട്.എ.കെ.ആന്റണിയാണ് അവരില്‍ പ്രധാനി.അഴിമതിയുടെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ഒരു കുറ്റവാളിയെ ഇന്ത്യന്‍ പ്രതിരോധ മന്ത്രി ജയിലില്‍ ചെന്നു കാണാഞ്ഞത് മഹാപരാധം തന്നെ!വായു സേനയുടെ പ്രത്യേക വിമാനത്തില്‍ തന്നെ ചെന്നു കാണേണ്ടതായിരുന്നു. ഒരു കെട്ടു പുകയിലയും വാഴക്കുലയും കൂടി കൊണ്ടു ചെല്ലണമായിരുന്നു.എന്തു ചെയ്യാം; ആന്റണിക്കും വകതിരുവില്ലാതെ പോയി!! ആന്റണിയോട് പഴയ ഒരു ചൊരുക്കുമുണ്ടു പിള്ളയ്ക്ക്.വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരികയും ആന്റണി മുഖ്യമന്ത്രിയാവുകയും ചെയ്ത അവസരത്തില്‍ ഇടമലയാര്‍ കേസില്‍ വിചാരണ നേരിടുകയായിരുന്ന പിള്ളയെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു.സുപ്രീം കോടതി ശിക്ഷിച്ചിട്ടും പിള്ള നിരപരാധിയാണെന്നു ഇപ്പോള്‍ പറഞ്ഞു നടക്കുന്ന ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും അഭിപ്രായമായിരുന്നില്ല ആന്റണിയ്ക്ക്.അന്നു പരസ്യമായി പരാതി പറയാന്‍ ധൈര്യമില്ലാതിരുന്ന പിള്ള ഇപ്പോള്‍ വിലപ നാട്യത്തില്‍ കണക്കു തീര്‍ക്കുകയാണ്.
തെരഞ്ഞെടുപ്പു പ്രചരണത്തിലുടനീളം അച്യുതാനന്ദനെതിരെ ആവനാഴിയിലെ എല്ലാ അമ്പും പ്രയോഗിച്ച ആന്റണി, പിള്ളക്കേസിനെ കുറിച്ച് ഒരക്ഷരം ഉരിയാടാതിരുന്നതിലൂടെ തന്റെ നിലപാട് വ്യക്തമാക്കുകയാണു ചെയ്തത്.എന്നിട്ടും യാതൊരു സങ്കോചവും ഇല്ലാതെ പിള്ള ആന്റണിയുടെ കാരുണ്യം അഭ്യര്‍ത്ഥിക്കുന്നത് അഭിമാനമുള്ളവരില്‍ അവജ്ഞയാണ് ഉളവാക്കുക.ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും സംഭവിച്ചതു പോലുള്ള ഓര്‍മ്മക്കുറവ് ആര്‍.ശങ്കറിന്റെ കാലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവായ ആന്റണിക്ക് വന്നു പെട്ടിട്ടില്ല.ശങ്കറെ കാലുവാരിയതിന്റെ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയ പിള്ള ഉള്‍പ്പെടെയുള്ള പതിനഞ്ച് എം.എല്‍.എ മാര്‍ ചേര്‍ന്നു രൂപം കൊടുത്ത കേരളാ കോണ്‍ഗ്രസ്സിന് പിന്നീടു നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാന്‍ സഹായിച്ച മന്നത്തു പത്മനാഭനെ ആദ്യവും സ്വന്തം പാര്‍ട്ടി നേതാവായ കെ.എം.ജോര്‍ജ്ജിനെ
പിന്നീടും തള്ളിപ്പറഞ്ഞ പിള്ളയുടെ തനിനിറം നന്നായി മനസ്സിലാക്കിയ ആളാണ് ഏ.കെ.ആന്റണി.

അതുപോലെ പിള്ള മനസ്സിലെ കള്ളം മുഴുവന്‍ അറിയാവുന്ന മറ്റൊരു വ്യക്തിയാണ് കെ.എം.മാണി.
സുപ്രീം കോടതിയുടെ ശിക്ഷ വന്നപ്പോള്‍ അച്ഛനും മോനും കെ.സുധാകരനും കൂടി കൊട്ടാരക്കര പട്ടണത്തില്‍ നിരപരാധിത്തെയ്യം കെട്ടിയാടുകയും അച്യുതാനന്ദനും ജഡ്ജിമാര്‍ക്കുമെതിരേ ഭരണിപ്പാട്ടു പാടുകയും ചെയ്തപ്പോള്‍ മാണി ആ വഴിക്കെങ്ങും പോകാഞ്ഞത് അതുകൊണ്ടാണ്.അതിന്റെ പേരില്‍ മാണിക്കും കിട്ടി പിള്ളമാടമ്പിയുടെ വക തെറിയഭിഷേകവും ആരോപണ പ്രഹരവും.

കുറ്റവാളിയാണെന്നു അന്വേഷണ കമ്മീഷന്‍ കണ്ടെത്തുകയും വിചാരണക്കോടതിയും സുപ്രീം കോടതിയും ശിക്ഷിക്കുകയും ചെയ്ത ബാലകൃഷ്ണപിള്ളയുടെ,താന്‍ നിരപരാധിയാണെന്ന വായ്ത്താരി ആരും വിശ്വസിക്കാന്‍ പോകുന്നില്ല.ഹൈക്കോടതിയില്‍ നിന്നും ഊരിപ്പോന്നതിനെ പറ്റി കേള്‍ക്കുന്ന പിന്നാമ്പുറക്കഥകള്‍ വാസ്തവമാണെന്നാണ് എന്‍.എസ്.എസ് ആസ്ഥാനത്തോട്(എന്‍.എസ്.എ
സ്സിനോടല്ല)കാട്ടുന്ന അമിത വിധേയത്വം തെളിയിക്കുന്നത്.

ഭാര്യയ്ക്ക് അസുഖം കൂടുതലാണെന്ന കാരണം പറഞ്ഞ് പരോള്‍ വാങ്ങിയ പിള്ള ഭാര്യയെ കാണുന്നതില്‍ കൂടുതല്‍ പരിഗണന നല്‍കിയത് മുഖ്യമന്ത്രിയെ ഭര്‍ത്സിക്കുന്നതിനാണ്.പരോള്‍ കിട്ടാന്‍ വേണ്ടി പോലും
കള്ളക്കാരണം ഹാജരാക്കുന്ന കുറ്റവാളി, പൊതു മുതല്‍ കട്ടെന്നു വിശ്വസിക്കാന്‍ വേറെ ഒരുപാടു തെളിവിന്റെ ആവശ്യമില്ല.പരോള്‍ അനുവദിക്കുന്ന സര്‍ക്കാരിന് അത് റദ്ദാക്കാനുമുള്ള അധികാരമു
ണ്ടെന്ന്,അച്യുതാനന്ദ വിരോധം കൊണ്ടു സമനില തെറ്റി പൂരപ്പാട്ടു നടത്തുന്ന ബാലകൃഷ്ണപിള്ള മറന്നു പോകരുത്.

Fans on the page

Thursday, April 14, 2011

ന്യുമോണിയ ബാധിക്കുന്ന ദൈവങ്ങള്‍!



മനുഷ്യനും മറ്റു ജന്തുക്കള്‍ക്കും രോഗം ബാധിക്കാറുണ്ട്.മരിക്കാറുമുണ്ട്.പക്ഷേ ദൈവത്തിനും പനി പിടിക്കുമെന്നും മഞ്ഞപ്പിത്തം ബാധിക്കുമെന്നും ഒക്കെ കേള്‍ക്കുന്നത് ആദ്യമായാണ്.പ്രധാന മന്ത്രിമാരും ജഡ്ജിമാരും വലിയ ശാസ്ത്രജ്ഞരും എല്ലാം ആരാധിച്ചു വന്ന പുട്ടപര്‍ത്തിയിലെ ദൈവം ന്യുമോണിയ ബാധിച്ച്
ആശുപത്രിയില്‍ ആണ്.ജനകോടികളെ രോഗത്തില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷിച്ചിട്ടുണ്ടെന്നു അനുയായികള്‍ വിശ്വാസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ദൈവമാണ് ആശുപത്രിയിലെ തീവ്രപരിചരണ
വിഭാഗത്തില്‍ ചികത്സയില്‍ കഴിയുന്നത്.

ഈ ദൈവത്തിന്റെ ആരോഗ്യത്തിനു വേണ്ടി അദ്ദേഹത്തിന്റെ ഭക്തന്മാര്‍ അമ്പലങ്ങള്‍ തോറും പൂജയും പ്രാര്‍ത്ഥനയും മറ്റും നടത്തുന്നതായാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വ്യക്തമാക്കു ന്നത്.ബാലകൃഷ്ണന്‍ ഏറാടിയെ പോലുള്ള ജഡ്ജിമാരും ആര്‍.കെ കരിഞ്ചിയയെ പോലുള്ള പത്രാധിപ പുലികളും ഇന്ത്യന്‍ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ദൈവമാക്കി കൊണ്ടു നടന്നിരുന്ന ആളാണ് ശയ്യാവലംബിയായി മരണത്തോടു മല്ലടിക്കുന്നത്.ഒരു മനുഷ്യന്‍ രോഗബാധിതനാകുമ്പോള്‍ അയാളോട് കാരുണ്യമാണ് മറ്റുള്ളവര്‍ക്കു തോന്നുക.പക്ഷേ സായിബാബയ്ക്കു ന്യൂമോണിയ ബാധിച്ചെന്നു കേട്ടപ്പോള്‍ തമാശയാണു തോന്നുന്നത്.വലിയ ഒരു ജനസമൂഹത്തെ പതിറ്റാണ്ടുകള്‍ കബളിപ്പിച്ചു വിലസിയ മഹാന്‍
ദൈവമല്ലെന്നു ഭക്തര്‍ക്കു കൂടി ബോദ്ധ്യമാകുവാന്‍ അദ്ദേഹത്തിന്റെ രോഗാവസ്ഥയ്ക്കു കഴിയുമെങ്കില്‍ നന്നായിരുന്നു.പക്ഷേ ആരെയെങ്കിലും ആരാധിച്ചില്ലെങ്കില്‍ ഉറക്കം വരാത്ത ഇന്ത്യയിലെ അന്ധ വിശ്വാസി സമൂഹം ഇതും "ഭഗവാന്റെ ലീല"യായി കാണാനാണു സാദ്ധ്യത.

സന്തോഷ് മാധവനും തോക്കു സ്വാമിയും കൊട്ടിയത്തമ്മയും എല്ലാം ഇതുപോലെ വന്‍ ദൈവങ്ങളായി പൂത്തുലയേണ്ടതായിരുന്നു.എന്തു ചെയ്യാം സര്‍ക്കാരും ചില അവിശ്വാസികളും ചേര്‍ന്ന് ആ പൂജാ വിഗ്രഹങ്ങളെ തല്ലിത്തകര്ത്തു കളഞ്ഞു!ജീവിത ദുരിതങ്ങളില്‍ നിന്ന് ആശ്വാസം കിട്ടാന്‍ ഏതു കച്ചിത്തുരുമ്പി
നെയും ദൈവമായി ആരാധിക്കാന്‍ തുനിയുന്ന പാവങ്ങളെക്കാള്‍ ഇത്തരം കള്ളനാണയങ്ങളെ കനക വിഗ്രഹങ്ങളാക്കുന്ന മാദ്ധ്യമങ്ങളും കപട വേഷം കെട്ടാന്‍ മടിയില്ലാത്ത ഉരുപ്പടികളുമാണ് ആള്‍ ദൈവ സങ്കേതമായി ഇന്ത്യയെ മാറ്റിയത്.

സായിബാബ ദൈവമാണെന്നു പ്രചരിപ്പിക്കുവാന്‍,'ബ്ലിറ്റ്സ്' പത്രാധിപരായിരുന്ന ആര്‍.കെ.കരിഞ്ചിയ രചിച്ച"God lives in India"എന്ന പുസ്തകം ഇതിന്റെ ഒന്നാം തരം തെളിവാണ്. ഇന്ത്യയിലെ ഈ ദൈവവുമായി പത്രാധിപര്‍ നടത്തിയ അഭിമുഖങ്ങള്‍ നിറഞ്ഞ ഗ്രന്ഥം രണ്ടുപേരുടെയും സ്വഭാവം വെളിപ്പെടുത്തുന്നുണ്ട്.തന്റെ അത്ഭുത സിദ്ധികളെ വെല്ലുവിളിക്കുന്ന പാറ്റ്നാ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറും ശാസ്ത്രജ്ഞനുമായ ഡോ.നരസിംഹയ്യയേയും ഡോ. എ.റ്റി.കോവൂരിനെയും മറ്റും ചന്തച്ചട്ടമ്പികള്‍ പോലും പറയാനറയ്ക്കുന്ന വാക്കുകള്‍ കൊണ്ടാണ് ദൈവം ശകാരിക്കുന്നത്.ബാബ വിളമ്പുന്ന അബദ്ധജടിലങ്ങളായ അഭിപ്രായങ്ങള്‍ മഹത്തായ ശാസ്ത്ര തത്ത്വങ്ങളായിട്ടാണ് കരിഞ്ചിയ എഴുന്നള്ളിക്കുന്നത്.

ലോകപ്രശസ്ത മാന്ത്രികന്‍ പി.സി.സര്‍ക്കാര്‍ ജൂനിയര്‍, ഈ ദൈവത്തിനെ കാണാന്‍ പോയ കഥ അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.അന്തരീക്ഷത്തില്‍ നിന്നു വിഭൂതി എടുത്തു കൊടുത്ത് അനുഗ്രഹിച്ച ദൈവത്തിന് അന്തരീക്ഷത്തില്‍ നിന്നു തന്നെ ലഡു എടുത്തു ദക്ഷിണയായി നല്‍കിയ മാന്ത്രികനെ ദൈവത്തിന്റെ ഗുണ്ടകള്‍ കൈകാര്യം ചെയ്തത്രേ.കഷ്ടിച്ചാണ് അദ്ദേഹം അന്നു രക്ഷപ്പെട്ടത്.

സായിബാബയുടെ മാത്രമല്ല എല്ലാ ആള്‍ദൈവ സങ്കേതങ്ങളും നിയന്ത്രിക്കുന്നത് ഗുണ്ടാ സംഘങ്ങളാണ്.നിയമ വിരുദ്ധ പ്രവര്‍ത്തനത്തെ നിയന്ത്രിക്കേണ്ടവരും ശിക്ഷ വിധിക്കേണ്ടവരും നിയമ നിര്‍മ്മാതാക്കളും ഈ ആള്‍ദൈവങ്ങ ളുടെ ആരാധകരും പ്രചാരകരും ആകുമ്പോള്‍ അവറ്റകള്‍ സര്‍വ്വതന്ത്രസ്വതന്ത്രരായി വളരാതിരിക്കുന്നതെങ്ങനെ? പക്ഷേ കാപട്യത്തിലൂടെയും ചൂഷണത്തിലൂടെയും എത്ര വളര്‍ന്നാലും കാലം എന്ന മഹാപരീക്ഷകന്റെ മുമ്പില്‍
ചെപ്പടി വിദ്യകളുടെ മുഖം മൂടി അഴിച്ചു മാറ്റി സമസ്താപരാധം പറയേണ്ട സമയം വരും.സായി ബാബ ആ അവസ്ഥയില്‍ ആണ് ഇപ്പോള്‍.എന്നിട്ടും പാഠം പഠിക്കില്ലെന്ന വാശിയിലാണ് വിശ്വാസികളും മിക്ക മാദ്ധ്യമങ്ങളും.

ഒന്നുമില്ലെങ്കിലും നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും ചികിത്സാ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനനങ്ങളും അദ്ദേഹത്തിന്റെ പേരില്‍ നടത്തപ്പെടുന്നില്ലേ;അതു വഴി ധാരാളം ആളുകള്‍ക്ക് പ്രയോജനം ഉണ്ടാകുന്നില്ലേ?എന്നൊക്കെ സംശയമുദിക്കാം.ഇതെല്ലാം ദാവൂദ് ഇബ്രാഹിമും മണിച്ചനും ഒക്കെ ചെയ്യുന്നുണ്ട്.ബാബയില്‍ വിശ്വസിക്കുന്നതു മൂലം ഒരുപാടു പേര്‍ക്ക് മനശ്ശാന്തി കിട്ടുന്നെങ്കില്‍ നല്ലതല്ലേ എന്ന ചോദ്യവും ഉയരാം.മയക്കു മരുന്നും മദ്യവും ഉപയോഗിക്കുന്നവരും അവകാശപ്പെടുന്നതും ഇതു തന്നെയാണ്.മയക്കു മരുന്നിനേക്കാള്‍ വലിയ സാമൂഹിക വിപത്താണ് ആള്‍ദൈവങ്ങള്‍ എന്നു തിരിച്ചറിയാന്‍ ഈ ന്യൂമോണിയാ ബാധ ഉപകരിക്കുമെങ്കില്‍ അത്രയും നന്ന്.



Fans on the page

Wednesday, March 30, 2011

ഒരുത്തിയുടെ രോഷം;ഓരോരുത്തന്മാരുടെയും



സി.പി.എമ്മില്‍ നിന്നും ചാടി കോണ്‍ഗ്രസ്സില്‍ ചേക്കേറിയ സിന്ധു ജോയി പഴയ പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പു ഗോദായില്‍ ഇറങ്ങിയിരിക്കുകയാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്റെ എതിരാളി ആയിരുന്ന ഉമ്മന്‍ ചാണ്ടിക്കു വേണ്ടി വോട്ടു പിടിച്ചുകൊണ്ടാണ് സിന്ധു പുതിയ മാര്‍ഗ്ഗം കൂടല്‍ ഉദ്ഘാടിച്ചത് എന്നതു അവര്‍ ജന്മനാ തന്നെ ഗാന്ധി ശിഷ്യയും സത്യവിശ്വാസിയും ആണെന്നതിന്റെ തെളിവാണ്.മാര്‍ക്സിസ്റ്റു പാര്‍ട്ടി തീര്‍ത്ത ഇരുമ്പു കൂടിനുള്ളില്‍ കിടന്നു വീര്‍പ്പു മുട്ടിയ ഈ കുഞ്ഞാടിന്റെ വിമോചനത്തില്‍ സഭയും കോണ്‍ഗ്രസും അതിരറ്റ് ആഹ്ളാദിക്കുകയാണ്.

അവരുടെ സന്തോഷം ഇരട്ടിപ്പിച്ചു കൊണ്ട് കുഞ്ഞാട് ഇടതുപക്ഷ വിരോധ വിഷം വിതറി സ്റ്റേജില്‍ നിന്നു സ്റ്റേജിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി സ. വി.എസ്.അച്യുതാനന്ദന്‍, തന്നെ 'ഒരുത്തി' എന്നു വിളിച്ചതിനെ ചൊല്ലി കുഞ്ഞാട് രോഷം കൊള്ളമ്പോള്‍ പുതിയ ഇടയന്മാര്‍, അദ്ദേഹം സ്ത്രീത്വത്തെ അപമാനിച്ചു എന്ന് മുക്രയിടുന്നു.ഒരുത്തി ഒരുത്തന്‍ തുടങ്ങിയ വാക്കുകള്‍ അശ്ളീലമാണോ? എങ്കില്‍
"ഉടലതി രമ്യമൊരുത്തനു കാല്‍ക്കൊരു
മുടവുണ്ടവനു നടക്കുന്നേരം" എന്നെഴുതിയ കുഞ്ചന്‍ ന‍മ്പ്യാര്‍ അശ്ളീല സാഹിത്യകാരനാകണമല്ലോ?

അപക്വ മതിയായ ഒരു യുവതി ഭാഷാപരിജ്ഞാനക്കുറവു കൊണ്ടോ പഴയ നേതാവിനോടുള്ള വിരോധം കൊണ്ടോ ഇത്തരം വിവരക്കേടുകള്‍ എഴുന്നള്ളിക്കുന്നതു മനസ്സിലാക്കാം.എന്നാല്‍ പരിണിത
പ്രജ്ഞനെന്നു അനുയായകള്‍ കൊണ്ടാടുന്ന ഉമ്മന്‍ ചാണ്ടിയെ പോലൊരുത്തനും കോണ്‍ഗ്രസ്സിന്റെ വക്താവു വേഷം കെട്ടിയാടുന്ന എം. എം.ഹസ്സനെ പോലെ ഒരുത്തനും ഈ വാക്കില്‍ പിടിച്ച് വി.എസ്. അച്യുതാനന്ദനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ സഹതാപമാണു തോന്നുന്നത്.
വി.എസ്സിനെ കുറിച്ച് മറ്റാരോപണങ്ങള്‍ പറയാനില്ലാത്തതു കൊണ്ട് നിസ്സാരമായ പദപ്രയോഗത്തിന്റെ പേരിലെങ്കിലും കുറ്റപ്പെടുത്താന്‍ കഴിയുമോ എന്നാകും പ്രതിപക്ഷ നേതാവിന്റെയും ശിഷ്യന്മാരുടെയും നോട്ടം.

സൈലന്റ് വാലി സമരം നടക്കുന്ന കാലത്ത് ശ്രീമതി സുഗത കുമാരിയെയും മറ്റും പറ്റി "അവളുമാര്‍" എന്ന് ,അന്ന് മന്ത്രി ആയിരുന്ന ആര്‍.ബാലകൃഷ്ണപിള്ളയും,"ഓള്‍" എന്ന് സീതിഹാജിയും വിളിക്കുകയും അശ്ലീല ധ്വനിയുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തപ്പോള്‍ പ്രതിഷേധിക്കാനും ഉപദേശിക്കാനും ഒന്നും ഉമ്മാന്‍ ചാണ്ടിയേയും ഹസ്സനെയും രമേശ് ചെന്നിത്തലയേയും കേരളത്തില്‍ ആരും കണ്ടില്ല.
സുപ്രീം കോടതി ശിക്ഷിച്ച ബാലകൃഷ്ണ പിള്ളയും, പുത്രനും കെ.സുധാകരനും കൂടി കോടതിയെയും നിയമ വ്യവസ്ഥയെയും വെല്ലു വിളിച്ചു കൊണ്ട് കൊട്ടാരക്കര പട്ടണത്തില്‍ അഴിഞ്ഞാടിയപ്പോള്‍ ഈ സമചിത്തര്‍ എവിടെയായിരുന്നു? തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍
മത്സരിച്ച സമയത്ത് അദ്ദേഹത്തെ ജാതി പറഞ്ഞ് ബാലകൃഷ്ണ പിള്ള അധിക്ഷേപിച്ചപ്പോള്‍ മൗ
നം ദീക്ഷിച്ചത് എന്തുകൊണ്ടായിരുന്നു? ധാര്‍മ്മിക രോഷം ചിലപ്പോള്‍ മാത്രം ഉണ്ടാകുന്ന അസുഖ
മാണോ?

പാര്‍ട്ടി പ്രവര്‍ത്തകയായ തന്നെ പാര്‍ട്ടിക്കുള്ളില്‍ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയാത്ത അച്യുതാനന്ദന് കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും രക്ഷകനാകാന്‍ എങ്ങനെ കഴിയും എന്നാണ് സിന്ധു ജോയിയു
ടെ മറ്റൊരു ചോദ്യം.പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്തു കളയുന്നവരെയും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പര്‍ട്ടി വിട്ടു പോകുന്നവരെയും സംരക്ഷിക്കുന്ന ചുമതല മുഖ്യമന്ത്രിക്കാണോ?
പെണ്‍ വാണിഭക്കാരെ ഇരുമ്പഴിക്കകത്താക്കുമെന്നു പറയുന്നതിന്, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സ്ത്രീകളെ സം രക്ഷിക്കുക എന്നാണ് അര്‍ത്ഥമെന്ന് സിന്ധു ജോയി വ്യാഖ്യാനിച്ചാല്‍ 'റാന്‍' എന്നു പറയാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമേ കഴിയൂ.അതു തന്നെ എത്ര
നാള്‍ എന്ന് കണ്ടറിയാം.

പാര്‍ട്ടിയില്‍ സംരക്ഷണം നല്‍കാത്ത മഹാപാതകം ചെയ്ത വി.എസ്സിനെ പുലഭ്യം പറയാന്‍ സിന്ധു ജോയി കൂടിയിരിക്കുന്നത് ആര്‍ക്കൊക്കെ ഒപ്പമാണ്?പത്ത് കൈ വിരലുകളും പത്തു കാല്‍ വിരലുകളും കൊണ്ട് എണ്ണിയാലും തീരാത്തത്ര പെണ്‍ കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ചെന്ന്,അതിനു കൂട്ടു നിന്ന
സ്വന്തം ബന്ധു സാക്ഷി പറയുന്ന കുഞ്ഞാലിക്കുട്ടിയെ പോലുള്ള വിഷയ ലമ്പടന്മാര്‍ക്കും സ്ത്രീപീഡ
കര്‍ക്കും ഒപ്പം നിന്നു കൊണ്ട്!!എത്ര സുരക്ഷിത സ്ഥാനത്താണ് പഴയ വിപ്ലവ നായിക എത്തിപ്പെ
ട്ടിരിക്കുന്നത്!!

സിന്ധു ജോയിക്ക് ഇപ്പോള്‍ സ്ത്രീകളോട് എന്തു ബഹുമാനവും ആദരവും!മുമ്പ് നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ എസ്.എഫ്.ഐ.നേതാവായി അവര്‍ തിരുവനന്തപുരത്ത് വിലസിയിരുന്ന കാലം.അന്ന് കേരള സര്‍ വ്വകലാശാലാ ജീവനക്കാര്‍ പണിമുടക്കു സമരത്തിന്റെ ഭാഗമായി ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തിക്കൊണ്ടിരുന്നപ്പോള്‍ മുന്‍ നിരയിലിരുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ, പത്തലും പട്ടിയലും മറ്റുമായി ആക്രമിച്ച എസ്.എഫ്.ഐ ഗുണ്ടകള്‍ക്കൊപ്പം സിന്ധു ജോയിയും ഉണ്ടായിരുന്നു.അന്നു തലപൊട്ടി ആശുപത്രിയില്‍ ദീര്‍ഘ കാലം ചികിത്സയില്‍ കഴിയേണ്ടി വന്ന ജീവനക്കാരികളില്‍ പലരും ഉമ്മന്‍ ചാണ്ടിയുടെ പാര്‍ട്ടിയില്‍ പെട്ടവരായിരുന്നു എന്നത് അദ്ദേഹം മറന്നിട്ടുണ്ടാകും.പഴയ എസ്.എഫ്.ഐ സഖാവും വിസ്മരിച്ചിരിക്കാം. പക്ഷേ തല്ലും ഏറും കൊണ്ടവരും അതു കണ്ടു നിന്നവരും ഒന്നും മറന്നിട്ടില്ല.

പെണ്‍കുട്ടികളെ പിഴപ്പിച്ച കുഞ്ഞാലിക്കുട്ടി തെളിക്കുന്ന തെരഞ്ഞെടുപ്പു തേരില്‍ ഇരുന്നു കൊണ്ട് സ്ത്രീ പീഡനത്തിനെതിരെ സംസാരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെയും സിന്ധു ജോയിയുടെയും ഉളുപ്പില്ലായ്മ സമ്മതിയ്ക്കണം.പെണ്‍ വാണിഭക്കാരെ കൈയ്യാമം വയ്ക്കുമെന്നു പറയുന്ന വി.എസ്, സ്ത്രീപീഡകനായ
സ്വന്തം പാര്‍ട്ടിക്കാരന്‍ പി.ശശിക്കെതിരെ നടപടി എടുക്കാത്തത് എന്തെന്ന് ഇവര്‍ ചോദിക്കുന്നു.
പി.ശശിക്കെതിരെ വേണ്ട നടപടികള്‍ പാര്‍ട്ടി കൈക്കൊള്ളും എന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ പരിഹസിച്ചു കൊണ്ടാണ് ചോദ്യം.പി.ശശിയുടെ പീഡനത്തെ കുറിച്ച് ആരും സര്‍ക്കാരില്‍ പരാതിപ്പെട്ടിട്ടില്ല.പാര്‍ട്ടി സെക്രട്ടറിക്കാണ് പരാതി ലഭിച്ചത്.അതിന്മേല്‍ നടപടി സ്വീകരിക്കേണ്ടത് പാര്‍ട്ടിയല്ലാതെ മുഖ്യമന്ത്രിയാണോ?

മുഖ്യമന്ത്രി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ കഴിയാത്ത പ്രതിപക്ഷനേതാവ് യുക്തി രഹിതവും ബാലിശവുമായ വാദഗതികള്‍ പുറപ്പെടുവിച്ച് സ്വയം പരിഹാസ്യനാവുകയാണ്.സിന്ധു ജോയി എന്ന കോടാലിക്കൈ ഉപയോഗിച്ചു രാഷ്ട്രീയം കളിക്കുന്നത് ജനം സഹിച്ചെന്നിരിക്കും.പക്ഷേ സ്ത്രീകളുടെ മാനത്തിനു വില പറയുന്ന കുഞ്ഞാലിക്കുട്ടിയെ പോലുള്ള വിഷയലമ്പടന്മാരുടെ തോളില്‍ കൈയ്യിട്ടു കൊണ്ട് ഉമ്മന്‍ ചാണ്ടി സ്ത്രീപീഡനത്തിനെതിരെ കണ്ഠക്ഷോഭം ചെയ്യുന്നതും അച്യുതാനന്ദനെ കുറ്റപ്പെടുത്തുന്നതും പൊറുക്കില്ല.അഞ്ചുകൊല്ലം ഭരിച്ചിട്ടും പെണ്‍ വാണിഭക്കാരെ കൈയ്യാമം വയ്ക്കാഞ്ഞത് എന്തെന്ന ചോദ്യത്തിന്,ഇരുപതു കൊല്ലത്തിനു ശേഷം പൂജപ്പുര ജയിലില്‍ എത്തിയ ബാലകൃഷ്ണ പി
ള്ളയാണു മറുപടി.

സിന്ധു ജോയിയെ പോലൊരുത്തിയെ മുന്‍ നിര്‍ത്തി വി.എസ്സിനെ പോലൊരുത്തനെ ആക്ഷേപിച്ച് തറ പറ്റിയ്ക്കാമെന്ന് ഉമ്മന്‍ ചാണ്ടിയെ പോലൊരുത്തന്‍ കരുതുന്നത് സ്വന്തം കൂടാരത്തില്‍ തന്നെയുള്ള ഓരോരുത്തന്മാര്‍ നല്‍കുന്ന പ്രഹരമേറ്റ് സ്വബോധം നഷ്ടപ്പെട്ടതിനാലാകണം.



Fans on the page

Saturday, March 12, 2011

വി.എസ്സും ബുദ്ധദേവും



ഒരു പന്തിയില്‍ രണ്ടു വിളമ്പ് എന്നു കേട്ടിട്ടേ ഉള്ളൂ.സി.പി.എം.കേന്ദ്രകമ്മിറ്റി അതു കാണിച്ചു തന്നു.
കേന്ദ്ര കമ്മിറ്റി തീരുമാനം വിശദീകരിച്ചു കൊണ്ട് സ.പ്രകാശ് കാരാട്ട് പറഞ്ഞത് ബംഗാളിലെ തെരഞ്ഞെടുപ്പില്‍ ബുദ്ധദേവ് പാര്‍ട്ടിയെ നയിക്കും;കേരളത്തില്‍ ആരു നയിക്കും എന്ന് സംസ്ഥാനകമ്മിറ്റി തീരുമാനിക്കും എന്നാണ്.പ്രാദേശിക,ജാതി രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ പോലും പറയാത്ത വിചിത്രമായ തീരുമാനമാണ് ഒരു കമ്യൂണിസ്റ്റു പാര്‍ട്ടി സെക്രട്ടറി ഉരുവിട്ടത്.കേരളത്തിലെ പാര്‍ട്ടി ഘടകം കേന്ദ്രകമ്മിറ്റിയ്ക്കും പോളിറ്റ് ബ്യൂറോയ്ക്കും ഒക്കെ മുകളിലാണോ?ബംഗാളില്‍ മുഖ്യമന്ത്രി ബുദ്ധദേവ് തന്നെ തെരഞ്ഞെടുപ്പ് യുദ്ധം നയിക്കട്ടെ എന്നു തീരുമാനിച്ചപ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രി നയിക്കണമെന്നോ വേണ്ടെന്നോ തീരുമാനിക്കാതെ സംസ്ഥാന കമ്മിറ്റിയെ ചുമതലപ്പെടുത്തിയതില്‍ നിന്ന് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നത് അതാണ്.സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനം എടുപ്പിക്കാന്‍, ജനിതക വിത്തിന്റെ വ്യക്താവായ പി.ബി.അംഗത്തെയും കൂട്ടി കേരളത്തില്‍ എത്തിയ ദേശീയ സെക്രട്ടറി, ഉറിപോലെ തിരികെ പോയതോടെ കേന്ദ്ര നേതൃത്വത്തിന്റെ "ശക്തി" ശരിക്കും ബോദ്ധ്യമായിട്ടുണ്ട്.

വി.എസ്.ഇനിയും മത്സരിക്കുമോ എന്ന് വലിയ ഒരു വിഭാഗം ജനങ്ങള്‍ ആകാംക്ഷപ്പെടുന്നുണ്ട്.അ
ദ്ദേഹത്തിന് ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്നു വിശ്വസിക്കുന്ന അവരില്‍ പലരും ഒരു പാര്‍ട്ടിയിലും പെട്ടവരല്ല.അതുകൊണ്ടുതന്നെ അവരുടെ ആഗ്രഹത്തിന് അനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു ബാദ്ധ്യതയുമില്ല.പക്ഷേ ബുദ്ധദേവിന് ഒരു നീതിയും അച്യുതാനന്ദന് മറ്റൊരു നീതിയും എന്തുകൊണ്ടെന്നു പാര്‍ട്ടി അണികളോടെങ്കിലും
വിശദീകരിക്കേണ്ട ചുമതല സി.പി.എമ്മിനുണ്ട്.

സംസ്ഥാന കമ്മിറ്റി തീരുമാനിക്കും എന്നൊക്കെ ആധികാരികമായി പറഞ്ഞ ദേശീയ സെക്രട്ടറിയെ,"താന്‍ ആരു കൂവാ അങ്ങനെ ഞങ്ങളോടു കല്പ്പിക്കാന്‍" എന്ന് പറയാതെ പറഞ്ഞ് നോക്കു കുത്തിയാക്കി ഇരുത്തി അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം ഒഴികെ സൂര്യനു കീഴെയുള്ള സകലതിനെ കുറിച്ചും ചര്‍ച്ചിച്ച് പിരിയുകയാണ് സംസ്ഥാന കമ്മിറ്റി ചെയ്തത്.വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം രണ്ടു ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലും ചര്‍ച്ച ചെയ്യാത്തത് വലിയ വാര്‍ത്തയാക്കി സംസ്ഥാനത്തെ സൂപ്പര്‍ നേതാക്കള്‍ ആഘോഷിക്കുകയാണ്.വി.എസ്സിനെയല്ല സ്വന്തം ദേശീയ സെക്രട്ടറിയെ ആണ് യഥാര്‍ത്ഥത്തില്‍ തങ്ങള്‍ അപമാനിച്ചത് എന്ന് ഈ ആഘോഷ കമ്മിറ്റി മനസ്സിലാക്കുന്നില്ല.

തന്റെ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റിയും മറ്റും ബന്ധപ്പെട്ടവര്‍ വിശദമാക്കും എന്ന്,മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി വി.എസ് പറഞ്ഞത്, അദ്ദേഹത്തിനു പാര്‍ട്ടിക്കര്യങ്ങളില്‍ വിവരമില്ലാഞ്ഞിട്ടാ
ണെന്നും ഒരിക്കലും ഒരു കമ്യൂണിസ്റ്റുകാരന്‍ അങ്ങനെ പറയില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞതോടെ കാര്യങ്ങളുടെ കിടപ്പ് ഏകദേശം തെളിഞ്ഞു വരുന്നുണ്ട്.സാന്റിയാഗോ മാര്‍ട്ടിനെ പ്പോലുള്ള ഒരു ലോട്ടറി മാഫിയായുടെ കൈയ്യില്‍ നിന്നും ദേശാഭിനിക്കാണെന്നും പറഞ്ഞ് രണ്ടു കോടി കൈപ്പറ്റുന്നതും "പെണറായി" ആണു പ്രസ്ഥാനം എന്ന് ഉളുപ്പില്ലാതെ വാഴ്ത്തിപ്പാടുന്നതും ആണു കമ്യൂണിസമെന്ന് പാവം പഴയ നേതാവിനു പിടികിട്ടിയിട്ടുണ്ടാകില്ല.

മകന്‍ മരിച്ചാലും വേണ്ടില്ല മരുമകളുടെ ദു:ഖം കണ്ടാല്‍ മതിയെന്ന മനോഭാവമാണ് അല്പബുദ്ധികളായ നേതൃശുംഭന്മാരെ ഭരിക്കുന്നത് എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു.അഞ്ചു വര്‍ഷക്കാലവും
ഭരിക്കാന്‍ സമ്മതിക്കാതെ അച്ചടക്കത്തിന്റെ വാളോങ്ങിയും അപവദിച്ചും അപമാനിച്ചും കുറ്റം കണ്ടുപിടിച്ചും മാത്രം 'സഹായിച്ച' പാര്‍ട്ടി നേതൃത്വത്തിനെ നന്നായി മനസ്സിലാക്കിയ അവസ്ഥയില്‍, നിര്‍ബ്ബന്ധിച്ചാല്‍ പോലും മത്സരിയ്ക്കാന്‍ തയ്യാറാകാതിരിക്കുന്നതാണ് വി.എസ്സിനെ സംബന്ധിച്ച് അഭിലഷണീയം.സ്വരം നല്ലപ്പഴേ പാട്ടു നിര്‍ത്തുകയാണു ബുദ്ധി.എവിടെ നിന്നാലും സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തോല്പിക്കുമെന്ന് ഉറപ്പുള്ള സ്ഥിതിയ്ക്ക് വിശേഷിച്ചും.അല്ലെങ്കില്‍ തന്നെ ത്യാഗ ധനരായ പഴയ കമ്യൂണിസ്റ്റു നേതാക്കളേക്കാള്‍ ബാലകൃഷ്ണ പിള്ളമാരെയും കുഞ്ഞാലിക്കുട്ടിമാരെയും സാന്തിയാഗോ മാര്‍ട്ടിന്മാരെയും മാതൃകയാക്കി കഴിഞ്ഞവര്‍ നയിക്കുന്നിടത്ത് വി.എസ്സിന് എന്തു കാര്യം?



Fans on the page