Total Pageviews

Tuesday, June 28, 2011

“കുറ്റവിമുക്തനായ” കുഞ്ഞാലിക്കുട്ടി



പെൺ വാണിഭ വീരനായ കുഞ്ഞാലിക്കുട്ടിയെ മന്ത്രിയാക്കുന്നതു ശരിയോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മുഖ്യമന്ത്രി പറഞ്ഞ മറുപടി, ജനം കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി എന്നാണു. തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ തന്നെ അദ്ദേഹത്തെ യുഡി ഏഫുകാരും ഏതാനും കൂലിയെഴുത്തു കാരും കൂടി പരമ വിശുദ്ധനായി വാഴ്ത്താൻ തുടങ്ങിയിരുന്നു.ചില ചാനൽ പണ്ഡിതന്മാരുടെയും രാഷ്ട്രീയ ജ്യോതിഷികളുടെയും സർട്ടിഫിക്കറ്റുകളും കൂടി ആയപ്പോൾ സാധാരണാക്കാർ പോലും കുറച്ചൊക്കെ വിശ്വസിച്ചു പോയി.പെൺ കുട്ടികളെ മാനഭംഗപ്പെടുത്തിയ നരാധമനെ വിശുദ്ധനാക്കാൻ കൂലിയെഴുത്തുകാരും മുസ്ലീം ലീഗുകാരും മുഖ്യമന്ത്രിയും ചേർന്ന്‌ സത്യത്തിനെ ബലാല്ക്കാരം ചെയ്യുകയായിരുന്നെന്ന്‌ ഇപ്പോൾ വെളിയായിരിക്കുന്നു.

ഡോ.എൻ.ജയദേവൻ ജൂൺ 26 ലെ കലാകൗമുദിയിൽ(ലക്കം 1868) എഴുതിയ ലേഖനത്തിൽ
യാഥാർത്ഥ്യം എന്തെന്ന്‌ കണക്കുകൾ ഉദ്ധരിച്ച്‌ വ്യക്തമാക്കുന്നു.
“കുഞ്ഞാലിക്കുട്ടി കുറ്റ വിമുക്തനായോ ?” എന്ന ലേഖന ഭാഗം ഇങ്ങനെ:

“കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങര ലീഗിന്റെ ഏറ്റവും സുരക്ഷിത മണ്ഡലമാണു.ഇടതുപക്ഷത്തിനു യാതൊരു അടിത്തറയുമില്ലാത്ത മണ്ഡലം.എന്നിട്ടും വേങ്ങരയിലാണു ഏറ്റവും കുറഞ്ഞ പോളിംഗ് നടന്നത്.ഒരു ലക്ഷത്തിൽ താഴെ വോട്ടു രേഖപ്പെടുത്തപ്പെട്ട മലപ്പുറം ജില്ലയിലെ ഏക മണ്ഡലം വേങ്ങരയാണു.കുഞ്ഞാലിക്കുട്ടി ഇവിടെ നേടിയത് 63138 വോട്ടാണു.എന്നാൽ മലപ്പുറത്തെ മറ്റ് 9 യുഡി.എഫ് സ്ഥാനാർത്ഥികൾ അദ്ദേഹത്തെക്കാൾ വളരെക്കൂടുതൽ
വോട്ടു നേടിയാണു വിജയിച്ചത്.ഏറ്റവും കൂടുതൽ വോട്ടു നേടിയവർ പി.ഉബൈദുള്ള(മലപ്പുറം-77928)എ.പി.അനിൽ കുമാർ(വണ്ടൂർ-77588)എന്നിവരാണു.
.........................................
എന്തുകൊണ്ടാണു ജില്ലയിലാകെ മുസ്ലീം ഏകീകരണമുണ്ടായപ്പോൾ ലീഗിന്റെ ശക്തികേന്ദ്രമായ വേങ്ങരയിൽ മാത്രം പോളിംഗും ലീഗ് സ്ഥാനാർത്ഥിയുടെ വോട്ടും കുറഞ്ഞതെന്ന് പരിശോധിക്കുമ്പോഴാൺ മലപ്പുറത്തെയോ വേങ്ങരയിലെയോ ജനങ്ങൾ ഒറ്റക്കെട്ടായി കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് തെളിയുന്നതു.കുഞ്ഞാലിക്കുട്ടിക്ക് ജനകീയാംഗീകാരം കിട്ടിയെന്ന് അവകാശപ്പെടുന്നവർ ഓർക്കേണ്ടത് കേരളമാകെപങ്കെടുക്കുന്ന ഒരു ഹിത പരിശോധനയ്ക്ക് അദ്ദേഹം വിധേയനായിട്ടില്ലെന്ന വസ്തുതയാണു.”

Fans on the page

Monday, June 20, 2011

കെട്ടും കെട്ടി പാണക്കാട്ടേക്ക്



ഭരണത്തിലിരിക്കാൻ എന്തു വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്ന ആളാണു വി.എസ്.അച്യുതാനന്ദൻ എന്നായിരുന്നു അദ്ദേഹം മുഖ്യമന്ത്രി ആയിരുന്ന കാലമത്രയും ഉമ്മൻ ചാണ്ടിയും കോൺഗ്രസ്സുകാരും പറഞ്ഞു നടന്നത്.പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ അച്യുതാനന്ദൻ കൈക്കൊണ്ട ചില നടപടികൾ പാർട്ടി സമ്മർദ്ദം മൂലം മാറ്റേണ്ടി വന്നപ്പോഴാണു പ്രധാനമായും ഈ ആക്ഷേപം അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ടത്.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയപ്പോൾ അദ്ദേഹം എന്താണു ചെയ്യുന്നത്?ഭരണമുന്നണിയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവായ അദ്ദേഹം ഏകാംഗ കക്ഷിയുടെ പോലും സമ്മർദ്ദത്തിനു വഴങ്ങി അവരുടെ മുമ്പിൽ മുട്ടുകാലിൽ ഇഴയുകയല്ലേ?കേരളത്തിന്റെ മുഖ്യമന്ത്രിക്കു അധികാരം നിലനിർത്തണമെങ്കിൽ പാണക്കാട്ടെ തങ്ങളുടെ മുമ്പിൽ പോയി ഏത്തമിടണമെന്നയിരിക്കുന്നു.തങ്ങളദ്ദേഹത്തെ കോട്ടയത്തിനു വരുത്തിയതിന്റെ പ്രായശ്ചിത്തമായി ഉമ്മൻ ചാണ്ടി ഏടും കെട്ടുമായി പാണക്കാട്ടെത്തി സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞിരിക്കുന്നു.

രാഷ്ട്രീയം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത ഒരു മനുഷ്യന്റെ അടുക്കൽ കേരളത്തിന്റെ മുഖ്യമന്ത്രി കുമ്പിടുന്നതിലെ അനൗചിത്യവും അപമാനവും അധാർമ്മികതയും പലരും ചൂണ്ടിക്കാട്ടിയപ്പോൾ അതിൽ അസ്വാഭാവിയകത
യില്ലെന്ന് പറഞ്ഞു ന്യായീകരിക്കുകയാണു കുഞ്ഞാലിക്കുട്ടി.പാണക്കാട്ടു പോക്കിനെ ആക്ഷേപിക്കുന്നത് വിവരമില്ലായ്മ കൊണ്ടാണെന്നു കൂടി , ലക്ഷണമൊത്ത വിടന്റെ ആഭാസച്ചിരിയുടെ അകമ്പടിയോടെ കുഞ്ഞാലിക്കുട്ടി പറയുന്നു. അദ്ദേഹത്തിന്റെ വിവരം എത്ര വിശാലമാണെന്നു നാട്ടുകാർക്കു(വിശേഷിച്ച് സ്ത്രീകൾക്ക്)നല്ല ബോദ്ധ്യമുള്ള സ്ഥിതിക്ക് തങ്ങൾക്കും ഉമ്മൻ ചാണ്ടിക്കും പറ്റിയ സാക്ഷി തന്നെ!

നെഹ്രു ചത്ത കുതിര എന്നു വിശേഷിപ്പിച്ച മുസ്ലീം ലീഗിന്റെ ചാണകം വാരുകയും അതു കസ്തൂരിയാണെന്നു പറഞ്ഞു നടക്കുകയും ചെയ്യേണ്ട ഗതികേടിൽ ഒരു കോൺഗ്രസ്സ് മുഖ്യമന്ത്രി എത്തിയിരിക്കുന്നു.ഭരണം നിലനിർത്താനല്ലെങ്കിൽ പിന്നെന്തിനാണു ഉമ്മൻ ചാണ്ടി നട്ടെല്ല് ‘റ’ പോലെ വളച്ച് കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരുടെ മുമ്പിൽ ഓച്ഛാനിച്ചു നില്ക്കുന്നത്?അച്ച്യുതാനന്ദൻ സ്വന്തം പാർട്ടി നേതൃത്വത്തിനെ അനുസരിച്ചുള്ളു.അ
തു പോലും കീഴടങ്ങലായി വ്യാഖ്യാനിച്ച ഉമ്മൻ ചാണ്ടിയും കോൺഗ്രസ്സുകാരും ഒരു അന്യ കക്ഷി(അതുംവർഗ്ഗീയ കക്ഷി)യുടെ നേതാവിന്നു കീഴ്വണങ്ങി നില്ക്കുന്നതു കാണുമ്പോൾ സഹതാപമാണു തോന്നുന്നത്.

ഉടുത്തിരിക്കുന്ന മുണ്ടു കീറിയതായതു കൊണ്ട് അയലത്തു കാരനോട് ഒരു മുണ്ടൂ കടം വാങ്ങാമെന്നു കരുതി ചെന്നപ്പോൾ അയാൾ പായും ഉടുത്തു നില്ക്കുന്നു എന്നു പറഞ്ഞതു പോലെയായി.അച്യുതാനന്ദനു സ്വന്തം പാർട്ടിക്കു മുമ്പിലേ അനുസരണ കാട്ടേണ്ടി വന്നുള്ളു.ഉമ്മൻ ചാണ്ടിക്കു കണ്ടവന്റെയെല്ലാം മുമ്പിൽ ഏത്തമിടേണ്ട ഗതികേടായി.


Fans on the page

Friday, June 17, 2011

രാഷ്ട്രീയക്കാരുടെ 'ധാർമ്മിക ബോധം'



“ഗളഹസ്തം ചെയ്യും പോൽ,ഗളഹസ്തം ചെയ്യും പോൽ
ഗളഹസ്തം വെറുമൊരു ചൊറികുത്താണോ?”
എന്ന്‌ ചങ്ങമ്പുഴ ചോദിച്ചിട്ടുണ്ട്‌.
കേരളം ഭരിക്കുന്ന രണ്ടു മന്ത്രിമാരും ഒരു ഡി.വൈ.എഫ്‌ ഐ സഖാവും കോഴ കൊടുത്തു തങ്ങളുടെ മക്കൾക്ക്‌ വേണ്ടി തരപ്പെടുത്തിയ മെഡിസിൻ സീറ്റുകൾ വേണ്ടെന്നു വയ്ക്കുന്നത്‌ ധാർമ്മികതയുടെ പേരിലാണെന്ന്‌ ആണയിടുന്നതു കേട്ടപ്പോൾ മേലുദ്ധരിച്ച കവിതയാണു ഓർമ്മ വരുന്നത്‌.ധാർമ്മിക ബോധം എന്നത്‌,ചങ്ങമ്പുഴ ചോദിക്കും പോലെ വെറും ചൊറി കുത്താണോ?

ഒരു കോടിയോളം രൂപാ കോഴകൊടുത്ത്‌ ആരോഗ്യ മന്ത്രി അടൂർ പ്രകാശും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബും മക്കൾക്ക്‌ വേണ്ടി വഹിച്ചെടുത്ത മെഡിസിൻ പി.ജി.സീറ്റുകൾ വേണ്ടെന്നു വയ്ക്കുകയാണെന്നും അർഹത പ്പെട്ടതാണെങ്കിലും ധാർമ്മിക മൂല്യങ്ങൾ ഉയർത്തി പ്പിടിക്കുന്നതിനും പൊതു ജീവിത വിശുദ്ധി നിലനിർത്തുന്നതിനും വേണ്ടിയാണു ഈ ത്യാഗം ചെയ്യുന്നത്‌ എന്നു മായിരുന്നു രണ്ടു പേരുടെയും അവകാശ വാദം.അദ്ധാന വർഗ്ഗത്തിന്റെ പ്രത്യയ ശാസ്ത്ര ഗീർ വാണം മുഴക്കുന്ന ഡി.വൈ.എഫ്‌ ഐ നേതാവിന്റെയും വാചകമടി ഇതേ ലൈനിലയിരുന്നു.അദ്ദേഹവും 40 ലക്ഷം രൂപ തലവരി കൊടുത്ത്‌ മകൾ ക്കു വേണ്ടി ഒപ്പിച്ചെടുത്ത എം.ബി.ബി.എസ്‌.അഡ്മിഷൻ വേണ്ടെന്നു വയ്ക്കുന്നതും ധാർമ്മിക മൂല്യത്തിന്റെ അസ്കിത കൊണ്ടാണത്രെ.
രാത്രി പകലാക്കി പഠിച്ച്‌ മിടുക്കരായ കുട്ടികൾ എന്റ്രൻസിൽ ഉയർന്ന റാങ്കു വാങ്ങിയാലും പിന്തള്ളപ്പെട്ടു പോകുമ്പോഴാണു പണത്തിന്റെ കൊഴുപ്പിൽ വിലകൊടുത്ത്‌ ഈ പിതാക്കന്മാർ സീറ്റു കരസ്ഥമാക്കിയത്‌.അടൂർ പ്രകാശ്‌ പറഞ്ഞത്‌ താൻ മന്ത്രിയാകുന്നതിനു മുമ്പാണു കോഴകൊടുത്തതെന്നാണു.മന്ത്രിയാകും മുമ്പ്‌ കോഴ കൊടുത്തു സീറ്റു വാങ്ങുന്നതിൽ തെറ്റില്ലെന്നു ധ്വനി.അബ്ദു റബ്ബിന്റെയും ന്യായീകരണത്തിന്റെ വഴിയും അതു തന്നെ.ഇരിപ്പിടത്തിന്റെ വ്യത്യാസമനുസരിച്ച്‌ മാറി മറിയുന്നതാണോ ധാർമ്മികത?സൂര്യ വെളിച്ചത്തിൽ ചെയ്യാൻ പാടില്ലാത്തതൊന്നും ഒരു പൊതു പ്രവർത്തകൻ ചെയ്തുകൂടാ എന്ന്‌ പറഞ്ഞ ഗാന്ധിജിയുടെ ശിഷ്യന്മാരെന്നു അഭിമാനിക്കുന്നവരാണു ഇത്തരം തൊടു ന്യായങ്ങൾ ഉരുവിട്ട്‌ അഴിമതിയെ ന്യായീകരിക്കുന്നത്‌.
മാദ്ധ്യമങ്ങൾ അഴിമതിക്കഥ പുറത്തു കൊണ്ടു വരുന്നതിനു മുമ്പ്‌ ധാർമ്മിക ബോധം മന്ത്രിമാർക്ക്‌ ഉണരാതിരുന്നത്‌ എന്തുകൊണ്ട്‌?ഈ പ്രശ്നം ആരെങ്കിലും കോടതി മുമ്പാകെ കൊണ്ടുവന്നാൽ നാറുമെന്നു മനസ്സിലായി നിവൃത്തിയില്ലാതെ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തിൽ ഉയരുന്ന ധാർമ്മിക ബോധം കാപട്യമാണു.എന്തും
വിലയ്ക്കെടുക്കാം എന്ന അഹങ്കാരമാണു ഇപ്പോൾ മിക്ക രാഷ്ട്രീയക്കാരെയും ഭരിക്കുന്നത്‌.മുമ്പൊക്കെ ഇടതു കക്ഷികൾക്ക്‌ വിലയ്ക്കു വാങ്ങൽ പോളിസിയോട്‌ അത്ര ആഭിമുഖ്യമുണ്ടായിരുന്നില്ല.മൂലധനത്തിന്റെ സ്തുതിപാഠകരായി മാറിയതോടെ അവരും മുതലാളിത്ത വഷളത്തങ്ങളിൽ അഭിരമിക്കാൻ തുടങ്ങി.അതുകൊണ്ടാണു മാർക്സിസ്റ്റു പാർട്ടിയുടെ യുവജന സംഘടനാ നേതാവ്‌ കോഴകൊടുത്തതിനെ ന്യായീകരിക്കുന്നത്‌.

മോഷണം പിടിക്കപ്പെടുമ്പോൾ ഹരിശ്ചന്ദ്ര വേഷം കെട്ടാനുള്ള ശ്രമം അപഹാസ്യമാണു. ആരോഗ്യമന്ത്രിയും വിദ്യഭ്യാസ മന്ത്രിയും ആണു ഈ സീറ്റു കച്ചവടത്തിന്റെ അംബാസിഡർമാരെന്നത് സ്വാശ്രയമേഖലയുടെ ഭാവി എത്ര
കേമമായിരിക്കും എന്ന് പറയാതെ പറയുന്നുണ്ട്.പെൺ വാണിഭ നേതാവ് നേതൃത്വം കൊടുക്കുന്ന ഭരണത്തിൽ ഇതൊക്കെ കണ്ട് ആരും അത്ഭുതപ്പെടില്ല.വെറുതെ ധാർമ്മിക ബോധം എന്നും മറ്റും പറഞ്ഞ് ആളുകളെ റജീനമാരാക്കരുതെന്നു മാത്രം.



Saturday, June 4, 2011

ഉമ്മന്‍ ചാണ്ടീ, ഇങ്ങനെ ചിരിപ്പിക്കല്ലേ!!



അടുത്ത നൂറു ദിവസത്തെ കര്‍മ്മ പരിപാടികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു.1825 ദിവസം കാലാവധിയുള്ള ഒരു സര്‍ക്കാരിന്റെ ആദ്യത്തെ 100 ദിവസത്തിന് എന്തു പ്രത്യേകതയാണുള്ളത് എന്നു മനസ്സിലാകുന്നില്ല.പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് എന്നൊക്കെ പറയുന്നതു പോലെ ഒരു സാമ്പിള്‍ ഭരണക്കൊട്ട് ആണെന്നു കരുതാം.സുതാര്യത,അഴി
മതി വിരുദ്ധത,അതിവേഗം ബഹുദൂരം,വികസനവും കരുതലും എന്നിങ്ങനെ നാലു വശങ്ങളാണത്രെ ഈ ശതദിന കര്‍മ്മ പരിപാടികള്‍ക്കുള്ളത്.

മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ എന്തിനാണ് നൂറു ദിവസമെന്നും വിഴിഞ്ഞം തുറമുഖം,കൊച്ചി മെട്രോ തുടങ്ങിയവ നൂറു ദിവസത്തിനുള്ളില്‍ എങ്ങനെ
നടപ്പാക്കും എന്നുമൊക്കെയുള്ള ഏനക്കേടുണ്ടാക്കുന്ന ചോദ്യങ്ങള്‍ തല്‍ക്കാലം വിടാം.മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരങ്ങളും അന്നന്നത്തെ സര്‍ക്കാരുത്തരവുക ളും വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ ഭര‍ണം സുതാര്യമായെന്ന് കരുതുന്ന ബാലിശ മനോഭാവത്തെയും നമുക്കു കണ്ടില്ലെന്നു നടിക്കാം.പക്ഷേ "അഴിമതിയ്ക്കെതിരേ അതിശക്തമായി" എന്ന ബലം പിടുത്തം കാണുമ്പോള്‍ ആരും ചിരിച്ചു പോകും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കേ സംഘടിപ്പിച്ച രണ്ടു സമരങ്ങളാണു വിജ
യിച്ചിട്ടുള്ളത്.ഒന്ന് എല്‍.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രി ആയീരുന്ന റ്റി.യു.കുരുവിള ‍വസ്തു തട്ടിപ്പു കേസില്‍
കുടുങ്ങിയപ്പോള്‍ അദ്ദേഹത്തെ രാജി വയ്പ്പിക്കാന്‍.മറ്റൊന്ന് ആകാശത്തു വച്ച് സ്ത്രീ പീഡനം നടത്തിയെന്നാരോപിക്കപ്പെട്ട മന്ത്രി പി.ജെ ജോസഫിനെ രാജി വയ്പ്പിക്കാന്‍.രണ്ടിലും വിജയിച്ച ഉമ്മന്‍ ചാണ്ടീയും സംഘവും പിന്നെയും അഴിമതിയുടെ പേരില്‍ വേട്ടയാടിയ ആളാണ് പി.ജെ.ജോ
സഫ്.കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയില്‍ നിന്ന് പെണ്ണു കേസ്സില്‍പെട്ട് മന്ത്രിസ്ഥാനം പോയ മാന്യ
നാണ് കുഞ്ഞാലിക്കുട്ടി.ആ സ്ത്രീപീഡന കേസ് ഒതുക്കുവാന്‍ ജഡ്ജിമാര്‍ക്ക് കോഴ കൊടുക്കുവാന്‍ ഇടനിലക്കാരനായി നിന്ന വ്യക്തിയാണ് അഡ്വക്കേറ്റ് ഐപ്പ്.വിജിലന്‍സ് കേസില്‍ പ്രതിയാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്.

കുഞ്ഞാലിക്കുട്ടിയെ വലത്തും പി.ജെ.ജോസഫിനെയും റ്റി.യു.കുരുവിളയെയും ഇടത്തും അടൂര്‍ പ്രകാശിനെ മടിയിലും ഇരുത്തി അഡ്വ.ഐപ്പിന്റെ നിയമോപദേശവും സ്വീകരിച്ച് "അഴിമതിക്കെതിരെ അതിശക്തമായി" അതിവേഗം പായും എന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിക്കുമ്പോള്‍ ചിരിക്കാതെന്തു ചെയ്യും?ഇങ്ങനെ ചിരിപ്പിച്ചാല്‍ കുടലു പഴുത്ത് ജനം ചത്തു പോകും.ഓണത്തിനു കിട്ടുന്ന ഒരു രൂപയുടെ അരി വാങ്ങാന്‍ ആളുകള്‍ കാണില്ല.അതാണ് ഉദ്ദേശ്യമെങ്കില്‍ ഇത്തരം തമാശകള്‍ ഇനിയും ആകാം.


Fans on the page