Total Pageviews

Monday, February 25, 2008

ശ്രീനാരായണ ഗുരു ഒന്നാം പ്രതി

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സുപ്രീംകോടതിയെ സര്‍ക്കാര്‍ അറിയിച്ചതോടെ ആചാരത്തിന്‍റെയും ദൈവത്തിന്‍റെയും രക്ഷകര്‍ രംഗത്തിറങ്ങിയിരിക്കയാണ്.വര്‍ഗ്ഗീയ,ജാതി
സംഘങ്ങള്‍ മാത്രമല്ല ചില രാഷ്ട്രീയ കക്ഷികളും എതിര്‍പ്പുമായി എത്തിയിട്ടുണ്ട്.ഒരു ചാനല്‍ നടത്തിയ
സംവാദത്തില്‍ പങ്കെടുത്ത വൃദ്ധഭക്തന്‍ ആവേശപൂര്‍വ്വം പറഞ്ഞത് സ്ത്രീകളെ പമ്പയില്‍ വച്ചു തന്നെ തടയുമെന്നാണ്.നിത്യബ്രഹ്മചാരിയായ അയ്യപ്പനെ ദര്‍ശിക്കുവാന്‍ സ്ത്രീകളെ അനുവദിക്കുന്നത് ആചാര ലംഘനമണെന്നാണ് ഭക്തരുടെയും രക്ഷകസംഘങ്ങളുടെയും വാദം.വര്‍ഷങ്ങളായി നിലനിന്നു വരുന്ന ആചാരങ്ങള്‍ മറ്റാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരമില്ലെന്നും അവര്‍ പറയുന്നു.

ഭക്തരുടെയും രക്ഷകരുടെയും വാദം ശരിയാണെങ്കില്‍ ഭാരതം കണ്ട ഏറ്റവും വലിയ ആചാരലംഘകര്‍ ശ്രീനാരായണഗുരുവും തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുമാണ്.
കാലക്രമം നോക്കിയാല്‍ ഒന്നാം പ്രതി ഗുരുവും രണ്ടാം പ്രതി മഹാരാജാവുമാകും.

അവര്‍ണ്ണര്‍ക്ക് ക്ഷേത്രങ്ങളുടെ പരിസരത്ത് കൂടി നടക്കാന്‍ പോലും അനുവാദമില്ലാതിരുന്ന കാലത്താണ് നാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്.മാടന്‍, മറുത,യക്ഷി മുതലായ നീചദൈവങ്ങളെ
ആരാധിക്കാന്‍ മാത്രം അവകാശമുണ്ടായിരുന്ന ജാതിയില്‍ പെട്ട ഒരാള്‍, നൂറ്റാണ്ടുകളായി നിലനിന്നു പോന്ന
ആചാരമാണ് ലംഘിച്ചത്.ക്ഷേത്ര സാമീപ്യം പോലും നിഷേധിക്കപ്പെട്ടവന്‍ ക്ഷേത്രത്തില്‍ ദേവപ്രതിഷ്ഠ നടത്തിയതില്‍ പരം ഗുരുതരമായ ആചാരലംഘനം ഉണ്ടോ?

നാരായണപ്പണിക്കരും കുമ്മനം രാജശേഖരനും കൃഷ്ണദാസും രമേശ് ചെന്നിത്തലയും അന്നില്ലാതിരുന്നതു കൊണ്ട് നാരായണ ഗുരു രക്ഷപ്പെട്ടു!

അമ്പലത്തില്‍ കയറാനോ അതിനടുത്തുള്ള പൊതുനിരത്തില്‍ കൂടി സഞ്ചരിക്കാനോ സ്വാതന്ത്ര്യമില്ലാതിരുന്ന
ജനവിഭാഗങ്ങള്‍ക്ക് ക്ഷേത്രത്തില്‍ കയറാനും ദര്‍ശനം നടത്താനും അനുവാദം നല്‍കിക്കൊണ്ടു വിളംബരം പുറപ്പെടുവിച്ച ചിത്തിരതിരുനാള്‍ മഹാരാജാവും വലിയ ആചാരലംഘനം ആണ് നടത്തിയത്.ശ്രുതിക്കും സ്മൃതിക്കും ആചാരങ്ങള്‍ക്കും എതിരായിട്ടാണ് അന്നത്തെ ഭരണാധിപന്‍ പ്രവര്‍ത്തിച്ചതെന്നു സാരം.അവര്‍ണ്ണ ജനവിഭാഗങ്ങള്‍ നടത്തിയ നിരന്തര പ്രക്ഷോഭങ്ങളുടെ ഫലമായിട്ടാണ് ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായത്.അന്നും ആചാര സംരക്ഷകരും പൗരോഹിത്യവും സര്‍വ്വശക്തിയും ഉപയോഗിച്ച് ക്ഷേത്രപ്രവേശനത്തെ എതിര്‍ത്തു.അവരുന്നയിച്ച അതേ വാദഗതി തന്നെയാണ് ഇന്ന് പണിക്കരാദികളും പറയുന്നത്...'ആചാരലംഘനം'.പക്ഷേ ശ്രീമാന്‍ നാരായണപ്പണിക്കര്‍ ആചാര്യനായി കരുതുന്ന സാക്ഷാല്‍ മന്നത്തു പദ്മനാഭന് അന്ന് ഈ അഭിപ്രായമായിരുന്നില്ല.വൈക്കം സത്യഗ്രഹ കാലത്ത് സമരത്തെ അനുകൂലിച്ചു നടന്ന സവര്‍ണ്ണ ജാഥ നയിച്ചത് ശ്രീ.മന്നത്ത് പദ്മനാഭനായിരുന്നു.

വേദമുച്ചരിക്കുന്ന അബ്രാഹ്മണന്‍റെ നാവ് അരിയണമെന്നും വേദമന്ത്രങ്ങള്‍ കേള്‍ക്കുന്ന അധ:കൃതന്‍റെ കാതില്‍
ഈയമുരുക്കി ഒഴിക്കണമെന്നും മേല്‍ജാതിക്കാരില്‍ നിന്നും തൊണ്ണൂറു വാര അകലെക്കൂടി മാത്രമേ അവര്‍ വഴിനടക്കാവൂ എന്നും ഉള്ളത് വിശുദ്ധമായ ആചാരമായി നൂറ്റാണ്ടുകള്‍ ഈ ആര്‍ഷഭൂമിയില്‍ നിലനിന്നു. മുമ്പു സൂചിപ്പിച്ച പുതിയ സനാതനികളെപ്പോലെ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയല്ല;ശരിക്കും പാലിക്കപ്പെടേണ്ട അലംഘനീയ ദൈവ വചനങ്ങളായിട്ടാണ് ഈ ആചാരങ്ങളെ അന്നത്തെ ആളുകള്‍ കരുതിയിരുന്നത്.ചവിട്ടുന്നവനും ചവിട്ടുകൊള്ളുന്നവനും കരുതിയതും അങ്ങനെതന്നെ.

വളരെക്കാലത്തെ നിരന്തര പ്രക്ഷോഭങ്ങളുടെ ഫലമായിട്ടാണ്,ക്ഷേത്രസംരക്ഷകര്‍ ആചാരമെന്നു കരുതുന്ന ആ ദുരാചാരങ്ങള്‍ അവസാനിച്ചത്.ഒരുപാടു പേരുടെ കണ്ണീരും ചോരയും കുടുംബവും ഇതിനു വേണ്ടി ഹോമിക്കപ്പെട്ടിട്ടുണ്ട്.വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ രാമന്‍ ഇളയത് എന്ന യുവാവിനെ
സവര്‍ണ്ണ ഗുണ്ടകള്‍ കൈയും കാലും കെട്ടി കണ്ണില്‍ ചുണ്ണാമ്പു തേച്ച് കൊടും വെയിലത്തിട്ടു.ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച് മഹാരാജാവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതു മൂലം മഹാകവി ഉള്ളൂരിന് അദ്ദേഹത്തിന്‍റെ സമുദായം ഭ്രഷ്ടു കല്പിച്ചു.

ആചാരങ്ങളൊന്നും മാറ്റാന്‍ പാടില്ലെന്ന് പറഞ്ഞു സമുദായ,രാഷ്ട്രീയ, ഭക്ത നേതാക്കന്മാര്‍ ബഹളം കൂട്ടുന്നത്
ചരിത്രമറിയാത്തതു കൊണ്ടാണ്.അയ്യപ്പന്‍ നിത്യ ബ്രഹ്മചാരിയായതു കൊണ്ട് ശബരിമലയില്‍ സ്ത്രീകളെ
പ്രവേശിപ്പിക്കാന്‍ പാടില്ലെന്നാണ് മറ്റൊരു വാദം.കേരളത്തില്‍ തന്നെയുള്ള മറ്റ് ശാസ്താക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ വിരോധമില്ലാത്ത സ്ഥിതിക്ക് ഈ വാദവും അര്‍ത്ഥശൂന്യമാണ്.

'ആചാര നൂലുകള്‍ പഴകിപ്പോയെന്നും ദുര്‍ബ്ബലപ്പെട്ട ചരടില്‍ ജനതയെ കെട്ടിനിര്‍ത്താനാകില്ലെന്നും ചട്ടങ്ങള്‍
മാറ്റണമെന്നും' കുമാരനാശാന്‍ പറഞ്ഞിട്ട് 85 വര്‍ഷം കഴിഞ്ഞു.അദ്ദേഹം ദീര്‍ഘ ദര്‍ശനം ചെയ്ത പോലെ
സംഭവിച്ചു.കാലത്തിന്‍റെ കുത്തൊഴുക്കിലും സാമൂഹിക പരിവര്‍ത്തനത്തിന്‍റെ കൊടുങ്കാറ്റിലും പെട്ട് ആചാരനൂലുകള്‍ ഒന്നൊന്നായി പൊട്ടി.ചട്ടങ്ങള്‍ മാറി.ഇന്ന് ആചാരത്തിന്‍റെ പൊട്ടിയ നൂലുകള്‍ ഏച്ചുകെട്ടിയും
അനാചാരത്തിന്‍റെയും അന്ധവിശ്വാസത്തിന്‍റെയും പുതിയ ചരടുകള്‍ പിരിച്ചുകൂട്ടിയും ജനതയെ വീണ്ടും
വരിഞ്ഞു മുറുക്കാനുള്ള ശ്രമം നടക്കുകയാണ്.സാധാരണക്കാരുടെ ഭക്തി മുതലെടുത്ത് രാഷ്ട്രീയം കളിക്കുന്നവരാണ് ഇതിനു പിന്നില്‍.ഈ സ്ത്രീപ്രവേശം വിവാദമാക്കുന്നതും അവരണ്.

സര്‍വ്വമാനപേര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കാന്‍ തിരുവിതാംകൂറിന്‍റെ പഴയ ഭരണകര്‍ത്താവിന് അവകാശമുണ്ടായിരുന്നെങ്കില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ കേരളത്തിന്‍റെ പുതിയ
ഭരണാധികാരികള്‍ക്കും അവകാശമുണ്ടെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി.

Saturday, February 16, 2008

ഈ വര്‍ഷം ദു:ഖവെള്ളിയാഴ്ച ഏതു ദിവസമായിരിക്കും?/ദു:ഖവെള്ളി, വെള്ളിയാഴ്ചയാകുന്നത് എന്തുകൊണ്ട്?

ഒരുകാലത്ത് കൗമാരപ്രായക്കാരെയും നവസാക്ഷരരെയും ഇക്കിളിക്കഥകളും നോവലും കൊണ്ടു വശീകരിച്ചിരുന്ന പൈങ്കിളി വാരികകളുടെ സ്ഥാനം ഇന്ന് ചാനലുകള്‍ കൈയടക്കിയിരിക്കുകയാണ്.വാരികകള്‍
ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കില്‍ ചാനലുകളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ അഞ്ചു ദിവസം പൈങ്കിളി സീരിയലുകള്‍ അരങ്ങു തകര്‍ക്കുകയാണ്.'വേറിട്ട ചാനല്‍' എന്ന് അവകാശപ്പെട്ട് ആരംഭിച്ച
തിന്‍റെയും സ്ഥിതി വ്യത്യസ്തമല്ല.എന്തൊക്കെ കുറ്റം പറഞ്ഞാലും പൈങ്കിളി വാരികകള്‍ നമ്മുടെ ഗ്രാമീണരില്‍
വായനാ ശീലം വളര്‍ത്താന്‍ ഉപകരിച്ചിട്ടുണ്ട്.അതുപോലും അവകാശപ്പെടാനില്ലാത്ത ചാനലുകള്‍ സൃഷ്ടിക്കുന്ന
കെടുതികള്‍ മറ്റൊരു വലിയ വിഷയമാണ്.

ആത്യന്തികമായി ചാനലും വ്യവസായമാണ്.ആ നിലയ്ക്ക് ലാഭം ആഗ്രഹിക്കുക സ്വാഭാവികം. ലാഭമുണ്ടായില്ലെങ്കിലും നഷ്ടമില്ലാതിരിക്കാന്‍ നോക്കേണ്ടത് അത്യാവശ്യം തന്നെ.അപ്പോള്‍ ചില മസാലക്കൂട്ടുകള്‍ ചേര്‍ക്കേണ്ടി വരും.പക്ഷേ വാര്‍ത്താചാനലും പൈങ്കിളി ആയാലോ?

മലയാളം ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന ചര്‍ച്ചാവിഷയങ്ങളുടെ ഏകദേശ സാമ്പിള്‍ ആണ് ഈ പോസ്റ്റിന്‍റെ തലക്കെട്ട്.വളരെ ബാലിശവും അതിശയോക്തിപരവുമാണ് ഈ തലക്കെട്ട് എന്ന് ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ കഴിഞ്ഞ കുറെ ആഴ്ചകളായി രണ്ടു പ്രമുഖ ന്യൂസ് ചാനലുകളില്‍ വന്ന വിഷയങ്ങള്‍ ശ്രദ്ധിക്കുക:

ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് ഉണ്ടാകുമോ?
ഒബാമയെ അമേരിക്ക അംഗീകരിക്കുമോ?
നസീറിനെ വെല്ലുന്ന നായകന്‍ പിന്നീടുണ്ടായോ?
കലോത്സവത്തിന്‍റെ ആവേശം നിലനിര്‍ത്താന്‍ കഴിയുന്നുണ്ടോ?
പെര്‍ത്തില്‍ ഇന്ത്യയ്ക്കു ജയിക്കാനാകുമോ?
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമോ?

ഇന്ത്യാവിഷനില്‍ വോട്ട് & ടോക് പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട ചിലത്.

ഏതാണ്ട് അതേ ദിവസങ്ങളില്‍ ഏഷ്യാനെറ്റിലെ ഫോക്കസില്‍ വന്നവ കൂടി നോക്കുക:
കരുണാകരന്‍റെ മടക്കം കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുമോ?
ഇന്ത്യ ഓസ്ട്രേലിയന്‍ പരമ്പര മതിയാക്കി മടങ്ങിപ്പോരണോ?
കലോത്സവത്തിന്‍റെ നിലവാരം ഉയര്‍ന്നോ?
പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ ജയിക്കുമോ?
പ്രതിപക്ഷ നേതാവിന്‍റെ നിലപാട് ശരിയോ?
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമോ?

രണ്ടു ചാനലുകളും ഒരേ ദിവസം തെരഞ്ഞെടുക്കുന്ന വിഷയം പലതും ഒന്നു തന്നെയായിരിക്കും.കേവല സാമ്യമല്ല വള്ളി പുള്ളി വിസര്‍ഗ്ഗ വ്യത്യാസമില്ലാത്ത പൊരുത്തം തന്നെയാണ് ചിലപ്പോള്‍ കാണുക.ശബരിമലയിലെ സ്ത്രീപ്രവേശനം ഉദാഹരണം.'സി പി എം പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏകപക്ഷീയമോ?'
എന്ന് ഇന്ത്യാ വിഷന്‍ സന്ദേഹിക്കുമ്പോള്‍'റിപ്പോര്‍ട്ടും ചര്‍ച്ചയും ഐക്യത്തിനു സഹായകമോ' എന്ന് ഏഷ്യാനെറ്റ് ചോദിക്കുന്നു.ഇതെല്ലാം വോട്ടിനിട്ടും ചര്‍ച്ച ചെയ്തും തീര്‍ച്ചപ്പെടുത്തിക്കളയാം എന്ന വിചാരത്തില്‍ യുക്തിഹീനതയെക്കാള്‍ പ്രേക്ഷകനോടുള്ള പുച്ഛമാണു മുന്നിട്ട് നില്‍ക്കുന്നത്.മാത്രമല്ല എല്ലാം പൈങ്കിളി മട്ടില്‍ കാണുക എന്നചാനല്‍ നയത്തിന്‍റെ പ്രകടനവും.

ഓരോ വിഷയവും ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുന്നതിന് പറ്റിയ ആസ്ഥാന പണ്ഡിതന്മാരും ചാനലുകള്‍ക്ക് സ്വന്തമായുണ്ട്.ഈ വിദ്വാന്മാരുമായി ഗഹനമായ ചര്‍ച്ച നടക്കുമ്പോഴാകും ബഹു.മന്ത്രിമാര്‍ ആരെങ്കിലും ഫോണലെത്തുന്നത്.ഉടനെ, പറഞ്ഞ വാചകം പൂര്‍ത്തിയാക്കാന്‍ പണ്ഡിതരെ അനുവദിക്കാതെ മന്ത്രി
മൊഴിക്കു കാതോര്‍ക്കുകയായി.വീണ്ടും പണ്ഡിതരുമായി ചര്‍ച്ച തുടങ്ങുമ്പോഴായിരിക്കും ഒരു പ്രേക്ഷകന്‍
മറുതലയ്ക്കല്‍ വരുന്നത്.പ്രേക്ഷകന്‍റെ അഭിപ്രായം വശക്കേടാണെന്നു തോന്നിയാല്‍ പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്യും.എന്നിട്ട് "താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി."എന്നു കൂടി പറയും.ഒരു വാക്കു പോലും
പറയാന്‍ സമ്മതിക്കാതെയാണ് ഈ നന്ദിപ്രകടനം!അപ്പോഴാണ് പരസ്യത്തിന്‍റെ കാര്യം ഓര്‍മ്മ വരിക.അന്നദാദാ
വിനെ വെറുപ്പിക്കാന്‍ പറ്റുമോ അതോടെ ചര്‍ച്ച ചുരുട്ടിക്കെട്ടും.

സീരിയലുകളെപ്പോലെ ചര്‍ച്ചകളും പരസ്യത്തിന്‍റെ ഇടവേളകളാണ് എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.

Sunday, February 10, 2008

സി എച്ച് 'രക്ഷപ്പെട്ട' കഥ

കേരള സര്‍വ്വകലാശാല സംഘടിപ്പിച്ച ആദ്യത്തെ ലോകമലയാള സമ്മേളനം.തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ഉദ്ഘാടനച്ചടങ്ങ്.വൈക്കം മുഹമ്മദ് ബഷീറിനെ ഇംഗ്ലീഷുകാര്‍ക്ക് പരിചയ
പ്പെടുത്തിക്കൊടുത്ത പ്രൊഫ.ആഷര്‍ ഉള്‍പ്പടെയുള്ള വിദേശീയരും ഇന്ത്യാക്കാരുമായ പണ്ഡിതരും ഭാഷാ
സ്നേഹികളും പങ്കെടുക്കുന്നു.നാലു നിലപ്പന്തല്‍ നിറഞ്ഞ് പുരുഷാരം.മുഖ്യമന്ത്രി ശ്രീ.എ.കെ.ആന്‍റണി അദ്ധ്യക്ഷന്‍.വിദ്യാഭ്യാസമന്ത്രി ശ്രീ.സി.എച്ച്.മുഹമ്മദ് കോയയും സമ്മേളനത്തിനെത്തേണ്ടതായിരുന്നു.പക്ഷേ
ചെന്നൈയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നതിനാല്‍ എത്താന്‍ കഴിഞ്ഞില്ല.

യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിലെ ചേരിതിരിവും വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസവും മൂലം യൂണിവേഴ്സിറ്റിയിലും സമ്മേളനസ്ഥലത്തും രാവിലെ മുതല്‍ പ്രതിഷേധ പ്രകടനവും
ധര്‍ണ്ണയും നടക്കുകയായിരുന്നു.പ്രതിഷേധം അതിന്‍റെ കൊടുമുടിയില്‍ നില്ക്കുമ്പോഴായിരുന്നു ഉദ്ഘാടനം.വിദേ
ശീയരും മറ്റു സംസ്ഥാനക്കാരും ഉള്ളതുകൊണ്ടാകണം,വൈസ് ചാന്‍സലര്‍ കോട്ടും ടൈയും ഒക്കെ കെട്ടിയാണ്
വേദിയില്‍ പ്രത്യക്ഷപ്പെട്ടത്.വേഷം കണ്ടപ്പോള്‍ത്തന്നെ ജനം കൂവല്‍ തുടങ്ങി.അദ്ദേഹം ഇംഗ്ലീഷില്‍ സ്വാഗതം പറയാന്‍ കൂടി തുടങ്ങിയപ്പോള്‍ ബഹളം എല്ലാ സീമയും കടന്നു.

മലയാളത്തില്‍ പ്രസംഗിക്കണമെന്ന് സദസ്സില്‍ നിന്നും ആവശ്യം ഉയര്‍ന്നു.എന്തു വന്നാലും കുലുങ്ങാത്ത വി സി യുണ്ടോ വിടുന്നു!ഒച്ച കൂട്ടി അദ്ദേഹം ആംഗലത്തില്‍ പ്രസംഗം തുടര്‍ന്നു.ആനുപാതികമായി ബഹളത്തിന്‍റെ ശക്തിയും വര്‍ദ്ധിച്ചു.രോഗം മനസ്സിലാക്കിയ സമ്മേളന കണ്‍വീനര്‍ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ വി സി യുടെ ചെവിയില്‍ എന്തോ മന്ത്രിച്ചു.ഇംഗ്ലീഷില്‍ സ്വാഗതം പറഞ്ഞുകൊണ്ടിരുന്ന വൈസ് ചാന്‍സലര്‍ പെട്ടെന്ന്,''സുഹൃത്തുക്കളേ'' എന്ന് ഒറ്റ വിളി.വീണ്ടും കൂവല്‍. ഇപ്പോള്‍ സന്തോഷം കൊണ്ടാണെന്നു മാത്രം.
എഴുതി തയ്യാറാക്കിയ ഇംഗ്ലീഷ് പ്രസംഗം നോക്കിത്തന്നെ നല്ല മലയാളത്തില്‍ വി സി സ്വാഗതം തുടര്‍ന്നു.സദസ്സ്
ഏതാണ്ട് ശാന്തമായി.

സമ്മേളനത്തിന്‍റെ പ്രസക്തിയും പ്രാധാന്യവും വിശദീകരിച്ച ശേഷം വിശിഷ്ടാതിഥികള്‍ക്ക് ഓരോരുത്തര്‍ക്കായി
സ്വാഗതമോതിയ വി സി ഒടുവില്‍ ഇങ്ങനെ പറഞ്ഞു:'ബഹു.വിദ്യാഭ്യാസമന്ത്രി ശ്രീ.സി എച് മുഹമ്മദ് കോയ
ഈ സമ്മേളനത്തില്‍ സംബന്ധിക്കേണ്ടതായിരുന്നു പക്ഷേ അദ്ദേഹം കഷ്ടിച്ചു രക്ഷപ്പെടുകയാണുണ്ടായത്.'
പിന്നത്തെ പുകില്‍ പറയേണ്ടതില്ലല്ലോ?

Thursday, February 7, 2008

'പോന മച്ചാന്‍ തിരുമ്പി വന്താന്‍'

അല്പന്‍,അഹങ്കാരി,അഴിമതിവീരന്‍,അവസരവാദി,വാക്കിനു വിലയില്ലാത്തവന്‍ തുടങ്ങി ഒട്ടേറെ ആക്ഷേപ പദങ്ങള്‍ ശ്രീ കെ.കരുണാകരനെതിരെ എതിരാളികള്‍ പ്രയോഗിച്ചിട്ടുണ്ട്.എന്നാല്‍,കടുത്ത ശത്രുക്കള്‍ പോലും
അദ്ദേഹത്തെ കാലുമാറ്റക്കാരനായോ കൂറുമാറ്റക്കാരനായോ ചിത്രീകരിച്ചിരുന്നില്ല,അടുത്തകാലം വരെ.ഇപ്പോള്‍
ആ തൊപ്പിയും കരുണാകരന്‍റെ തലയില്‍ പതിച്ചിരിക്കുന്നു.മറ്റു വിശേഷണങ്ങളെപ്പോലെ ഇതും അദ്ദേഹത്തിന്
നന്നായി ഇണങ്ങുന്നുണ്ട്.എല്ലാറ്റിലും കേമം എന്‍ സി പി നേതാവായ സ്വന്തം മകന്‍ ശ്രീ.കെ.മുരളീധരന്‍
ചാര്‍ത്തിക്കൊടുത്ത തലപ്പാവാണ്...'രാഷ്ട്രീയ സത്യസന്ധതയില്ലാത്തവന്‍'.

ഏഴ് ആറ്റില്‍ കുളിച്ചാലും പോകാത്തത്ര അപവാദങ്ങളും ആരോപണങ്ങളും സംസ്ഥാന,ദേശീയ നേതൃത്വങ്ങള്‍ക്കെതിരെ ചൊരിഞ്ഞ് കോണ്‍ഗ്രസ്സ് വിട്ടപ്പോഴും ഡി ഐ സി എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കിയപ്പോഴും അതിനെ പിന്നീട് എന്‍ സി പി യില്‍ ലയിപ്പിച്ചപ്പോഴും ആരും അദ്ദേഹത്തിനെ
ആക്ഷേപിച്ചില്ല.ഒരുപാട് ദുര്‍ഗ്ഗുണങ്ങളുണ്ടെങ്കിലും അതീതവാര്‍ദ്ധക്യത്തിലെത്തിയ ഒരു നേതാവിന്‍റെ അന്തസ്സുള്ള നടപടിയായി രാഷ്ട്രീയകേരളം അതിനെ കാണുകയും ചെയ്തു.പക്ഷേ പറഞ്ഞതെല്ലാം വിഴുങ്ങി
നാണംകെട്ട രീതിയില്‍ മാതൃസംഘടനയിലേക്ക് മടങ്ങിപ്പോയതോടെ കരുണാകരന്‍, മകനും മറ്റുള്ളവരും നല്‍കിയ പുതിയ'ബഹുമതി'ക്ക് എല്ലാവിധത്തിലും യോഗ്യനായി.

രാഷ്ട്രീയത്തില്‍ ദീക്ഷിക്കേണ്ട സാമാന്യമര്യാദയും സദാചാരവും അവഗണിച്ച് യഥാര്‍ത്ഥ പാര്‍ട്ടിക്കാര്‍ക്ക്
മുകളില്‍ കരുണാകരന്‍ അവരോധിച്ച സ്വന്തം പുത്രനോളം അച്ഛന്‍റെ നെറികേടിനെക്കുറിച്ചു സംസാരിക്കാനുള്ള
യോഗ്യത മറ്റാര്‍ക്കുമില്ല.ആ നിലയ്ക്ക് ശ്രീ.മുരളിയുടെ വാക്കുകള്‍ പ്രസക്തമാണ്.കയ്പേറിയ ജീവിതാനുഭവങ്ങ
ളാണ് മനുഷ്യനെക്കൊണ്ട് സത്യം പറയിക്കുന്നത്.'വ്യഥ പോലറിവോതിടുന്ന സദ്ഗുരു മര്‍ത്യനു വേറെയില്ല'
എന്ന് കുമാരനാശന്‍ പണ്ടേ പാടിയിട്ടുണ്ട്.

'വ്യക്തി ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്താത്തവര്‍ക്ക് രാഷ്ട്രീയത്തിലും സത്യസന്ധരാകാന്‍ കഴിയില്ല' എന്ന
മുരളിയുടെ അഭിപ്രായം 'രാപ്പനി'യറിഞ്ഞവന്‍റെ വെളിപ്പെടുത്തലാണ്;കരുണാകരനെ സംബന്ധിച്ചുള്ള ശരിയായ
വിലയിരുത്തലും.

ശങ്കര്‍ മന്ത്രിസഭയുടെ പതനത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മുന്‍ നിര നേതാക്കന്മാരെല്ലാം
തോറ്റു പോയപ്പോള്‍ യാദൃശ്ചികമായി നിയമസഭാകക്ഷി നേതാവായ ആളാണ് കരുണാകരന്‍. അദ്ദേഹത്തിന്‍റെ ആശ്രിതന്മാരും ചില പത്രപണ്ഡിതന്മാരും ചാനല്‍ പൈങ്കിളികളും പുത്തന്‍ കോണ്‍ഗ്രസ്സുകാരും ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് കോണ്‍ഗസ്കണ്ടുപിടിച്ചത് അദ്ദേഹമാണെന്നാണ്.കരുണാകരനോട് ചോദിച്ചാല്‍ അദ്ദേഹവും അതു ശരി വയ്ക്കും.'പണ്ഡിറ്റ്ജിയും കൂടെയുണ്ടായിരുന്നു'എന്നും കൂടി ചിലപ്പോള്‍ പറഞ്ഞെന്നി
രിക്കും.ഒന്‍പത് എം എല്‍ എ മാരുടെ നേതാവായി നേതൃത്വത്തില്‍ വന്ന കരുണാകരന്‍ പിന്നീട് കുത്തിത്തിരിപ്പും കുതികാല്‍ വെട്ടും കുടിലതന്ത്രങ്ങളും പയറ്റി, കിട്ടിയ സ്ഥാനം നിലനിര്‍ത്തുകയും കൂടുതല്‍
നേട്ടങ്ങള്‍ കൈക്കലാക്കുകയും ചെയ്തു.കാലത്തിന്‍റെ കുസൃതിയാകാം,ഒന്‍പത് സാമാജികരുടെ നേതാവായി
നേതൃത്വത്തിലേറിയ അദ്ദേഹം കോണ്‍ഗസ് വിടുമ്പോഴും കൂടെയുണ്ടായിരുന്നത് അത്രയും എം എല്‍ എ
മാരായിരുന്നു.ഒടുവില്‍ എന്‍സിപി യില്‍ ലയിക്കനൊരുങ്ങിയപ്പോള്‍ അവരും വഴിപിരിഞ്ഞു;ഇപ്പോള്‍
കൂടെയുണ്ടായിരുന്ന ഏക മകനും.

അല്പസ്വല്പം നാണവും മാനവും ബാക്കിയുള്ളതു കൊണ്ട് മുരളീധരന്‍ അനുഗമിച്ചില്ലെങ്കിലെന്ത്? കൂടെ ചെല്ലാന്‍ പറ്റിയ ഒരു പറ്റം ആശ്രിതരെ പിതാവ് പരുവപ്പെടുത്തിയെടുത്തിട്ടുണ്ട്.കോടോത്ത് ഗോവിന്ദന്‍ നായരെ പ്പോലുള്ള തൊമ്മിമാരെ.രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ കരുണാകരന്‍ നിര്‍ത്തിയ കോടോത്ത് ക്ലീനായി തോറ്റു.ജയിക്കുമെന്ന് ഉറപ്പുള്ള ഒരു രാജ്യസഭാ സീറ്റ് ഒഴിവ് വന്നപ്പോഴാകട്ടെ അത് കോടൊത്തിന് നല്‍കിയില്ല.പകരം തന്നത്താന്‍ കൈക്കലാക്കി.എന്നിട്ടും വിനീതവിധേയനായി കോടോത്ത് ഇപ്പോഴും കൂടെയുണ്ട്.ചിന്താശേഷിയെ വന്ധീകരിച്ച ഇത്തരം തൊമ്മിമാരെ ആശ്രിതന്മാരാക്കിയ കരുണാകരന്‍ അവരേക്കാള്‍ വലിയ ആശ്രിതനാണെന്നത് വേറേ കാര്യം.നെഹ്രു കുടുംബത്തിലെ ഇളമുറത്തമ്പുരാനെക്കൂടി സേവിക്കാന്‍ വേണ്ടിയാണ് അപഹാസ്യമായ മടങ്ങിപ്പോക്ക് നാടകം അര‍ങ്ങേറിയത്.അന്ത്യകൂദാശാ സമയത്ത് പാര്‍ട്ടിപ്പതാക പുതയ്ക്കാനുള്ള മോഹത്തിന് ഒരു പക്ഷേ രണ്ടാം സ്ഥാനമേ കാണൂ.

പോയ മച്ചാന്‍ തിരിച്ചു വന്നതില്‍ രോമാഞ്ചം അഭിനയിക്കുന്നവര്‍ക്ക് സന്തോഷിക്കാം.അവരെയെല്ലാം ചീത്ത
വിളിക്കാന്‍ മുപ്പത്തി രണ്ട് മാസം മുമ്പ് വേദിയൊരുക്കിയ അതേ സ്ഥലത്തു വരുത്തി മറിച്ചു പറയിക്കാന്‍
കഴിഞ്ഞല്ലോ.പക്ഷേ വഴിയേ പോയ വയ്യാവേലി തലയില്‍ എടുത്തു വച്ചതിന്‍റെ ഫലം കെപിസിസി നേതൃത്വം
അറിയാനിരിക്കുന്നതേ ഉള്ളു.