Total Pageviews

Tuesday, October 28, 2008

ആനപ്പിണ്ടത്തെയും പേടിയോ?

തന്‍റെ പാര്‍ട്ടിയും വകുപ്പു മന്ത്രിയും പറയുന്നതു പോലെയേ താന്‍ പ്രവര്‍ത്തിക്കൂ എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സ. സി കെ ഗുപ്തന്‍ മുമ്പു പറഞ്ഞിരുന്നത്.കഴിഞ്ഞ ദിവസം നടന്ന എല്‍ ഡി ക്ലാര്‍ക്ക് ഇന്‍റര്‍ വ്യൂ മാറ്റിവയ്ക്കണമെന്ന് വകുപ്പു മന്ത്രി രേഖാമൂലം സ. ഗുപ്തനോട് ആവശ്യപ്പെട്ടിരുന്നതാണ്.പാര്‍ട്ടിയുടെ യുവജന സംഘടന ഇന്‍റര്‍വ്യ്യൂ വിനെതിരെ
സമരവുമായി രംഗത്തുവന്നു.എന്നിട്ടും 'അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായ' സ.ഗുപ്തന്‍ കേട്ട ഭാവം കാട്ടിയില്ല.

ദേവസ്വം കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമം ചൂണ്ടിക്കാട്ടി പ്രകടിപ്പിച്ച എതിര്‍പ്പും ഒരു ബോര്‍ഡംഗമായ സ. പി.നാരായണന്‍റെ ബഹിഷ്കരണവും പ്രസിഡന്‍റ് അവഗണിച്ചതില്‍ അത്ഭുതമില്ല.താന്‍ അത്തരം സാധാരണ നിയമങ്ങള്‍ക്ക് അതീതനാണെന്ന് മുമ്പും അദ്ദേഹം തെളിയിച്ചിട്ടുണ്ട്.ബോര്‍ഡ് അംഗങ്ങളുടെ മുറി പൂട്ടിയപ്പോഴും അവരുടെ കാറുകള്‍ പിടിച്ചെടുത്തപ്പോഴും
അരവണ വിവാദം ഉണ്ടായപ്പോഴും എല്ലാം ഈ അപ്രമാദിത്താഭിനയം ജനം കണ്ടതാണ്.ആരു പറഞ്ഞിട്ടൂം കേള്‍ക്കതെ ഇന്‍റര്‍ വ്യൂവുമായി മുന്നോട്ട് പോകാന്‍ ഗുപ്തന്‍ തിരുമേനിയെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് ആര്‍ക്കും പിടിയില്ല.അഭിമുഖം നടത്തിയില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്നാണ് അദ്ദേഹം പത്രക്കാരോട് പറഞ്ഞത്.രണ്ടാഴ്ച മുമ്പാണ് കോടതികള്‍ക്കെതിരേ ഇദ്ദേഹം ആക്രോശിച്ചത് .

മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ അഴിമതിക്കാരും അപ്രാപ്തരുമാണെന്ന്‍ ആരോപിച്ചാണ് സര്‍ക്കാര്‍ ഇപ്പോഴത്തെ അംഗങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡ് പുനസ്സംഘടിപ്പിച്ചത്.പുതിയ ബോര്‍ഡിന്‍റെ അരങ്ങേറ്റം തന്നെ അപസ്വരങ്ങളോടെ ആയിരുന്നു.പ്രസിഡന്‍റാണു സര്‍ വ്വാധികാരി എന്നും മറ്റു രണ്ട് പേരും തന്‍റെകീഴാളര്‍ ആണെന്നുമായിരുന്നു ഗുപ്തന്‍ സഖാവിന്‍റെ നിലപാട്.അത്തരം വിവേചനത്തിനെതിരെ ആദ്യം കലഹിച്ചത് പി .നാരായണനായിരുന്നു. അത് വെറും സൗന്ദര്യപ്പിണക്കമായി ചിത്രീകരിച്ച് നിസ്സാരവല്‍ക്കരിക്കുകയാണ് വകുപ്പു മന്ത്രിയുള്‍പ്പെടെയുള്ളവര്‍ ചെയ്തത്.മറ്റൊരംഗമായ സുമതിക്കുട്ടിയമ്മ കൂടി പ്രസിഡന്‍റിനെതിരായതോടെ പ്രശ്നം എല്‍ ഡി എഫില്‍ ചര്‍ച്ചയായി.മുന്നണി നേതൃത്വം അന്ത്യശാസനം കൊടുത്തതിനു ശേഷം അംഗങ്ങള്‍ മര്യാദക്കാരായെങ്കിലും പ്രസിഡന്‍റ് പഴയപടി നിയന്ത്രണാതീതനായിത്തന്നെ തുടര്‍ന്നു.

അന്നൊക്കെ എന്‍ പിള്ളനയം പ്രകടിപ്പിച്ച് മന്ത്രിയും പാര്‍ട്ടിയും അദ്ദേഹത്തെ സം രക്ഷിക്കുകയാണുചെയ്തത്.അങ്ങനെ പ്രത്യേക പരിരക്ഷ കൊടുക്കാന്‍ തക്ക എന്തു മേന്മയാണ് ഇദ്ദേഹത്തിനുള്ളത്?ഇപ്പോള്‍ എല്ലാ പരിധിയും ലംഘിച്ച് വേതാളനൃത്തം ചവുട്ടിയിട്ടും തീരാത്ത മാനക്കേട് പാര്‍ട്ടിക്കും സര്‍ക്കാരിനും വരുത്തിയിട്ടും ബന്ധപ്പെട്ടവര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ട്?ആരും പ്രസ്ഥാനത്തേക്കാള്‍ വലുതല്ല എന്ന്( മുഖ്യമന്ത്രിയെ ഉദ്ദേശിച്ചാണെങ്കിലും)ഓര്‍മ്മിപ്പിക്കാറുള്ള പാര്‍ട്ടി സെക്രട്ടറിയും അഴിമതി വച്ചു പൊറുപ്പിക്കില്ല എന്ന് കൂടെക്കൂടെ ഉരുവിടുന്ന വകുപ്പു മന്ത്രിയും ഗുപ്തവിക്രിയകള്‍ കണ്ടില്ലെന്നു നടിക്കുന്നതിന്‍റെ പൊരുളെന്താണ്?

അതറിയണമെങ്കില്‍ ബോഡ് പ്രസിഡന്‍റാകാനുള്ള ഇദ്ദേഹത്തിന്‍റെ യോഗ്യത മനസ്സിലാക്കണം.സ.ഇ എം എസ് നമ്പൂതിരിപ്പാടിന്‍റെ മകളുടെ ഭര്‍ത്താവ് എന്ന ഒറ്റ യോഗ്യതയേ ഉള്ളൂ.പണ്ട് കെ എസ് ആര്‍റ്റി സി യുടെ എം ഡി ആയിരിക്കേ 72 ലക്ഷം രൂപയുടെ അഴിമതി നടത്തിയതിന്‍റെ പേരില്‍ പിടി വീഴുമെന്നു വന്നപ്പോള്‍ അവിടെ നിന്നും ഹാന്‍റിക്രാഫ്റ്റ്സ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടതും ആ മേല്‍ വിലാസത്തിന്‍റെ ബലത്തിലായിരുന്നു.

അഴിമതിയുടെ പൂര്‍ വ്വചരിത്രമുണ്ടായിട്ടും ഇത്തരമൊരവതാരത്തെ ശര്‍ക്കരക്കുടത്തിന്‍റെ കാവല്‍ ഏല്പിച്ചപ്പോള്‍, പശു ചത്തിട്ടും മോരിന്‍റെ പുളി പാര്ട്ടി നേതൃത്വത്തിനു പോയിട്ടില്ല എന്നേ കരുതിയുള്ളൂ.പക്ഷേ അഴിമതിക്കാരനും അപ്രാപ്തനും അഹങ്കാരിയും സര്‍വ്വരെയും വെറുപ്പിക്കുന്നവനും ആണെന്ന് നിരന്തരം തെളിയിച്ചു കൊണ്ടിരുന്നിട്ടും സര്‍ക്കരിന്‍റെ മേല്‍ ഏറ്റി വച്ച ഈ മാലിന്യം
നീക്കിക്കളയാന്‍ പാര്‍ട്ടി മടിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല.പാര്‍ട്ടിയുടെ താത്വികാചാര്യനെന്ന നിലയില്‍ ഇ എം എസ്സിനെ ആദരിക്കുന്നത് മനസ്സിലാക്കാം.അദ്ദേഹത്തിന്‍റ ബന്ധുക്കളെ മുഴുവന്‍ ചുമക്കാന്‍ തുടങ്ങിയാലോ? ആനയെ പേടിച്ചാല്‍ പോരെ ആനപ്പിണ്ടത്തെയും പേടിക്കണോ?




Fans on the page

3 comments:

മുസാഫിര്‍ said...
This comment has been removed by the author.
മുസാഫിര്‍ said...

ഇദ്ദേഹത്തിന്റെ പല കെട്ടുകാഴ്ചകളും ടി വി യില്‍
കണ്ടിരുന്നു,പക്ഷെ ഇ എം എസ്സുമായുള്ള ബന്ധം അറിഞ്ഞിരുന്നില്ല.

dethan said...

മുസാഫിറിന്,

അതല്ലേ വീര ശൂര പരാക്രമികള്‍ ഇയാളുടെ തോന്ന്യാസങ്ങള്‍ കണ്ടിട്ടും നിസ്സഹായത അഭിനയിക്കുന്നത്.

-ദത്തന്‍