Total Pageviews

Wednesday, December 26, 2007

പരിപൂര്‍ണ്ണന്‍ പറഞ്ഞിട്ടും

ദേവസ്വം ബോര്‍ഡിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെപല ഭാഗങ്ങളും ഇതിനകം പുറത്തുവന്നുകഴിഞ്ഞു.ബോര്‍ഡംഗങ്ങള്‍ മുതല്‍ തന്ത്രിമാര്‍ വരെയുള്ളവര്‍ കുറ്റക്കാരാണെന്നാണ് കമ്മിഷന്‍റെ കണ്ടെത്തല്‍। നൂറു ശതമാനം ദൈവ ഭക്തന്മാരും വിശ്വാസികളും ആയ കക്ഷിക്കാര്‍ ദേവസ്വവും സംസ്ഥാനവും ഭരിച്ചിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി ആയിരുന്നു അന്വേഷണമെങ്കിലും ഇപ്പോഴത്തെ ഭരണക്കാര്‍ക്കും കണ്ടെത്തലുകള്‍ ബാധകമാണെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു।അഴിമതിയും പിടിപ്പുകേടും കൊണ്ട് ദേവസ്വം ഭരണം അലങ്കോലമാക്കിയ ബോര്‍ഡംഗങ്ങളെയും ഉദ്യോഗസ്ഥരെയും ശിക്ഷിക്കണമെന്ന ആവശ്യം നാനാഭാഗത്തു നിന്നുംഇതിനകം ഉയരുകയും ചെയ്തു।പക്ഷേ,കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള തന്ത്രിമാര്‍ക്കെതിരെ ഒരക്ഷരം ആരും ഉരിയാടിയില്ല.പല തന്ത്രിമാര്‍ക്കും മന്ത്രമോ പൂജാവിധികളോ അറിയില്ലെന്നു കുറെ മാസം മുമ്പു പറഞ്ഞ ദേവസ്വം മന്ത്രിക്കെതിരെ ചന്ദ്രഹാസമിളക്കിയവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലാതായിട്ടുണ്ട്.മന്ത്രി പറഞ്ഞത് ദൈവനിഷേധം ആയി വ്യാഖ്യാനിച്ചവര്‍ അതേ കാര്യം അതിനേക്കാള്‍ ശക്തമായി ജ.പരിപൂര്‍ണ്ണന്‍ പറഞ്ഞപ്പോള്‍ നിശ്ശബ്ദരായിപ്പോയത് എന്തുകൊണ്ടാണ്?ജഡ്ജിയും ദൈവനിഷേധിയാണെന്ന് ഇവര്‍ അഭിപ്രായപ്പെടുമോ?യേശുദാസിനെ ഗുരുവായൂരും സ്ത്രീകളെ ശബരിമലയിലും ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അതൊക്കെ ആചാരലംഘനമാണെന്നും ദേവകോപമുണ്ടാകുമെന്നും അലമുറയിട്ടവരുടെ കൂട്ടത്തില്‍ ക്ഷേത്രസംരക്ഷണ സമതിക്കാരും വര്‍ഗ്ഗീയകക്ഷികളും മാത്രമല്ല ചില സമുദായ സംഘടനകളുടെ നേതാക്കളും ഉണ്ടായിരുന്നു.ശബരിമല ക്ഷേത്രത്തിലെ ഒരു തന്ത്രിക്ക് മന്ത്രമോ തന്ത്രവിധികളോ പൂജാകര്‍മ്മങ്ങളോ അറിയില്ലെന്ന് കമ്മിഷന്‍റെ തെളിവെടുപ്പു വേളയില്‍തന്നെ വെളിപ്പെട്ടതാണ്.ഗായത്രി മന്ത്രംചൊല്ലാന്‍ കൂടി വശമില്ലാത്ത ഇദ്ദേഹത്തിനെതിരെ റിപ്പോര്‍ട്ടിലും പരാമര്‍‍ശമുണ്ട്.എന്നിട്ടും ഒരു ഭക്തന്‍പോലും ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടില്ല! ഭക്തി നടിച്ച് യഥാര്‍ത്ഥ ഭക്തരെ കബളിപ്പിക്കുന്ന പൂജാരിയല്ലേ ഭക്തനും വിശ്വാസിയും അല്ലാത്ത മന്ത്രിയേക്കാള്‍ ദൈവനിന്ദകന്‍?ഭക്തിയോ വിശ്വാസമോ തരിമ്പും ഉണ്ടായിരുന്നെങ്കില്‍,കോടിക്കണക്കിന് ഭക്തര്‍ കണ്ട് തൊഴുന്ന അയ്യപ്പവിഗ്രഹത്തിനു മുമ്പില്‍ കൈകുത്തിക്കാണിക്കാന്‍(പൂജയറിയാത്തവന്‍ ചെയ്യുന്ന കൈക്രിയയെ അങ്ങനെയേ കാണാന്‍ പറ്റൂ)ധൈര്യപ്പെടുമായിരുന്നോ?പൗരോഹിത്യം തേര്‍ വാഴ്ച നടത്തിയ ചാതുര്‍വര്‍ണ്ണ്യ നാളുകളില്‍ പോലും വ്യാജതന്ത്രികള്‍ക്കെതിരെ ഭക്തര്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്.പക്ഷേ പുതിയ വിശ്വാസികള്‍ക്കും ക്ഷേത്രസം രക്ഷകര്‍ക്കും നേതാക്കന്മാര്‍ക്കും കപട പൂജാരികള്‍ക്കെതിരെ നാവുയര്‍ത്താന്‍ ഭയം.അല്ലെങ്കില്‍തന്നെ ശബരിമലയെന്നു കേട്ടാല്‍ അരവണ മാത്രം ഓര്‍മ്മ വരുന്നവര്‍ക്ക് പൂജാദികളിലെന്തു താല്പര്യം!ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നത് ഭഗവാന് ഇഷ്ടമല്ലെന്ന് കവടി നിരത്തി കണ്ടെത്തിയ ജ്യോല്‍സ്യന്മാര്‍,ശബരിമലയില്‍ പല തവണ ദേവപ്രശ്നം വച്ചിട്ടും ഒരു വ്യാജതന്ത്രി ശ്രീകോവില്‍ അശുദ്ധമാക്കിക്കൊണ്ടിരുന്ന കാര്യം കണ്ടെത്തിയില്ല എന്നതാണ് രസകരം.ഇതെല്ലാം കാണുമ്പോള്‍ ആചാര്യന്‍ പറഞ്ഞ താണ് ഓര്‍മ്മ വരിക:'ഉദരനിമിത്തം ബഹുകൃത വേഷം.'

No comments: