Total Pageviews

Wednesday, November 27, 2013

സ്ത്രീപീഡന കഥകൾ




വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിയും മുമ്പു ദന്ത ഡോകടറായ വരൻ മധുവിധു കാലത്തെ സ്വന്തം കിടപ്പറ രംഗങ്ങളും ഭാര്യയുടെ നഗ്നചിത്രങ്ങളും നെറ്റിൽ പ്രദർശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ഭാര്യയിൽ നിന്നും 10 ലക്ഷം രൂപ തട്ടാൻ ശ്രമിച്ചെന്നും അകന്നു കഴിയുന്ന ഭാര്യയുടെയും പിതാവിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ ദന്തഡോക്റ്ററെ അറസ്റ്റു ചെയ്തു നീലപ്പടങ്ങളടങ്ങുന്ന ലാപ്ടോപ്പും മറ്റും കസ്റ്റഡിയിൽ എടുത്തെന്നുമാണു രണ്ടു ദിവസം മുമ്പ് വന്ന ഒരു വാർത്ത.പിറ്റേന്ന് വന്ന വാർത്തയിൽ സംഗതികളാകെ തകിടം മറിഞ്ഞു.സ്ത്രീ പീഡന പരാതികളിൽ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണു തിരുവനന്തപുരം മെഡിക്കൽ കോളജ് സർക്കിൾ ഇൻസ്പെക്റ്റർ പ്രതിയെ അറസ്റ്റു ചെയ്തതെന്നും അതിന്റെപേരിൽ സർക്കിളിനെതിരെ നടപടി സ്വീകരിക്കാൻ സിറ്റി പോലീസ് കമ്മിഷണർ ഒരുങ്ങുന്നു എന്നുമായി വാർത്ത.നീലപ്പടമുണ്ടെന്നു പറഞ്ഞു പിടിച്ചെടുത്ത ലാപ്ടോപ്പിൽ അത്തരമൊന്നും കാണാനായില്ലെന്നും പ്രതിയുടെ അമ്മയുടെ പരാതിയിന്മേലാണു നടപടിയെന്നുമാണു വിശദീകരണം.വാദി പ്രതിയായെന്നു കേട്ടിട്ടുണ്ട്.കേസന്വേഷിച്ചവർ പ്രതിയാകുന്നത് ആദ്യമായി കേൾക്കുകയാണു.

പത്രങ്ങൾ പലതരത്തിലാണു കഥകൾ വിസ്തരിക്കുന്നത്.പരാതി വ്യാജമാണെന്ന് ഒരു കൂട്ടർ.പ്രതിയുടെ പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ബലത്തിലാണു തല്ക്കാലം രക്ഷപ്പെട്ടതെന്നാണു മറ്റൊരു പക്ഷം.എന്തായാലും അത്ര ശരിയല്ലാത്ത എന്തൊക്കയോ ഈ കേസ്സിൽ അന്തർഭവിച്ചിട്ടുണ്ട് എന്നു മാത്രമേ സാമാന്യബുദ്ധിയുള്ളവർക്കു മനസ്സിലാക്കാൻ കഴിയൂ.ഒരുപക്ഷേ ഇനി ഇതേക്കുറിച്ച് വായനക്കാർ ഒന്നും അറിഞ്ഞില്ലെന്നുമിരിക്കും.നേരും
പൊളിയും ഏതാണെന്നറിയാതെ സ്ത്രീപീഡനകഥകൾ നാട്ടുകാരെ വട്ടം ചുറ്റിക്കുന്നത് ഇതാദ്യമല്ല.പതിവാണെന്നു തന്നെ പറയാം.മേല്പറഞ്ഞ സംഭവത്തിൽ പരാതി വ്യാജമാണെന്നാകും അവസാനം കേൾക്കാൻ പോകുന്നത്.എന്നാൽ വ്യാജമല്ലാത്ത ഒരു പരാതിയിൽ ഇടപെട്ട് സമയനഷ്ടം മാത്രം ഉണ്ടായത് എന്റെ അനുഭവമാണു.

വളരെനാളായി ഒരു ബന്ധവുമില്ലാതിരുന്ന സുഹൃത്ത് ഒരു ദിവസം ഒരു ചെറുപ്പക്കാരനുമായി വീട്ടിലെത്തുന്നു.സംഗതി സ്ത്രീപീഡനമാണു.സുഹൃത്തിന്റെ ബന്ധുവായ ചെറുപ്പക്കാരൻ അവന്റെ ഭാര്യയെ എന്തോ കാരണത്തിനു ഒരടി കൊടുത്തു.അടിയ്ക്കു ശേഷം ലോഹ്യമായി സന്തോഷത്തോടെ ജോലിക്കു പോയി.അവൾ പ്രൈവറ്റ് ആശുപത്രിയിൽ നഴ്സ്;അവൻ സർക്കാരാപ്പീസിൽ ഗുമസ്തൻ.വൈകിട്ട് ആശുപത്രിയിൽ നിന്നുമിറങ്ങാറാകുമ്പോൾ പതിവു പോലെ വിളിക്കാമെന്ന് പറഞ്ഞിട്ടാണു വഴക്കിട്ട ദിവസവും അവൾ പോയത്.പതിവു സമയം കഴിഞ്ഞിട്ടും വിളി വന്നില്ല.അങ്ങോട്ടു വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്.ആശുപത്രിയിൽ തിരക്കിചെന്നപ്പോൾ അവിടെ നിന്നു പോയിരിക്കുന്നു.ഒടുവിൽ അവളുടെ വല്യച്ഛന്റെ വീട്ടിലേക്കു വിളിച്ചപ്പോൾ കക്ഷി അവിടെയുണ്ട്.പിന്നീടു സംസാരിക്കാം ;അങ്ങോട്ടു ചെല്ലെണ്ടാ എന്ന് പറഞ്ഞ് വല്യച്ഛൻ ഫോൺ താഴെ വച്ചു.പെൺകുട്ടി വയനാട്ടു കാരിയാണു.തിരുവനന്തപുരത്തുകാരനാണു പയ്യൻ.അവിടെയുള്ള വല്യച്ഛൻ വഴി വന്ന ആലോചനയാണു.അദ്ദേഹത്തോട് എല്ലാം പറഞ്ഞ് ശരിയാക്കാം എന്നു സമാധാനിച്ച് കിടന്നുറങ്ങി.നേരം വെളുത്തപ്പോൾ കണ്ടത് പോലീസുകാരെ.ചെറുപ്പക്കാരനും അമ്മയും ചേർന്ന് പെൺകുട്ടിയെ ദേഹോപദ്രവം ഏല്പ്പിക്കുകയും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുകയും ചെയ്യുന്നു എന്ന് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂട്ടിക്കൊണ്ടുപോകാൻ വന്നതാണു പോലീസുകാർ.വേണ്ടവണ്ണം കണ്ടിട്ടാകാം ,വിവരം നല്കിയശേഷം പോലീസുകാർ പോയി.സംഗതിയുടെ ഗൗരവം പിടികിട്ടിയ പയ്യൻ മുങ്കൂർ ജാമ്യത്തിനു ശ്രമം തുടങ്ങി.പക്ഷേ രണ്ടു ദിവസം കഴിഞ്ഞേ കോടതിയുള്ളൂ.അതുവരെ അറസ്റ്റു ചെയ്യപ്പെടാതിരിക്കണം.

അതിനാണു എന്നെക്കാണാൻ വന്നിരിക്കുന്നത്.എനിക്കെങ്ങനെ അതു സാധിക്കും എന്ന് അന്ധാളിച്ചു നില്ക്കുമ്പോൾ സുഹൃത്ത് പോംവഴി പറഞ്ഞുതന്നു.എന്റെ പരിചയക്കാരനായ ഒരു മുൻ എം.എൽ.എ.യുടെ സുഹൃത്തിന്റെ മകളാണു പെൺകുട്ടി.മുൻ എം.എൽ.എ.പറഞ്ഞാൽ അയാൾ കേൾക്കും.കേസ്സും കൂട്ടവും ഒന്നുമില്ലാതെ തന്നെ അവർ പറയുന്നത് പയ്യൻ അനുസരിക്കും.പീഡനക്കേസ്സാണു;സുഹൃത്തിനു തന്നെ പയ്യൻ പറയുന്നതിൽ പൂർണ്ണ വിശ്വാസമില്ല.സ്വന്തമായി അവനെ ചെറിയ തോതിൽ ചോദ്യം ചെയ്തു.അവൻ പറഞ്ഞതിനും അപ്പുറം എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്.ഫോൺനമ്പരില്ല്ല എന്നു പറഞ്ഞ് ഒഴിയാൻ നോക്കി.രക്ഷയില്ല;അവൻ അതും സംഘടിപ്പിച്ചാണു വന്നിരിക്കുന്നത്.വിളിച്ചപ്പോൾ പഴയ എം.എൽ.എ.യെ കിട്ടി.അദ്ദേഹത്തിനു ഇവരുടെ എല്ലാക്കര്യവും അറിയാം;സ്വരക്കേടുൾപ്പെടെ.പക്ഷേ ഒരാഴ്ച കഴിഞ്ഞേ അദ്ദേഹത്തിനു ഇതിൽ ഇടപെടാൻ പറ്റൂ.അതുവരെ പാർട്ടിയുടെ പ്രധാനപ്പെട്ട എന്തോ പരിപാടിയുണ്ട്.അദ്ദേഹം അങ്ങനെ പറഞ്ഞ സ്ഥിതിയ്ക്ക് ധൈര്യമായി പോകാൻ ഉപദേശിച്ചു വിട്ടു.

തിരക്കിനിടയിൽ ഞാൻ പിന്നെ ഇതേപ്പറ്റി ഓർത്തില്ല.കുറേ നാളിനു ശേഷം സുഹൃത്തിനെ കണ്ടപ്പോൾ എന്തായി സ്ഥിതിയെന്ന് തിരക്കി.അയാൾക്ക് മുങ്കൂർ ജാമ്യം കിട്ടി.പക്ഷേ അതിന്റെയൊന്നും കാര്യമില്ലായിരുന്നു.വല്യച്ഛൻ പ്രേരിപ്പിച്ചതിന്റെ പേരിൽ കൊടുത്ത പരാതിയിൽ വാസ്തവമില്ലെന്നു പെൺകുട്ടി തന്നെ പോലീസ് റ്റേഷനിൽ പോയി എഴുതിക്കൊടുത്തു.അവരിപ്പോൾ ഹാപ്പിയായി കഴിയുന്നു!!






Fans on the page

No comments: