Total Pageviews

Tuesday, December 3, 2013

സ.ആന്റണി തോമസ്





ജനയുഗത്തിന്റെ മുൻ പത്രാധിപരും സി.പി.ഐ സംസ്ഥാന കൺ ട്രോൾ കമ്മീഷൻ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു നവംബർ 30 നു അന്തരിച്ച സ.ആന്റണി തോമസ്.പുതു തലമുറയിലെ മറ്റു രാഷ്ട്രീയ പാർട്ടികളിലെ പലർക്കും ഏറെയൊന്നും അറിയില്ല അദ്ദേഹത്തെക്കുറിച്ച്.1957 മുതൽ1962 വരെ എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ,സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അന്നത്തെ തീപ്പൊരിയായിരുന്നു ആന്റണി തോമസ്.സ.സി.കെ.ചന്ദ്രപ്പനോടൊപ്പം ഇടതു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരത്തെത്തിയ ആന്റണിതോമസ് നിരവധി വിദ്യാർത്ഥി സമരങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.കുപ്രസിദ്ധമായ വിമോചന സമരകാലത്ത് കമ്യൂണിസ്റ്റ് ആശയഗതിയുള്ള വിദ്യാർത്ഥി സംഘടന നേരിടേണ്ടിവന്ന എതിർപ്പുകളും വെല്ലുവിളികളും എത്രകഠിനമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളു.അവയെ എല്ലാം തൃണവൽ ഗണിച്ച് വിദ്യാർത്ഥികൾക്കു വേണ്ടി ഒരുപാടു കാര്യങ്ങൾ നേടിയെടുക്കാൻ ചന്ദ്രപ്പനും ആന്റണി തോമസ്സും ഉൾപ്പെട്ട നേതൃ നിരയ്ക്ക് കഴിഞ്ഞു.

വിദ്യാർത്ഥി നേതാക്കളെ വരുതിയ്ക്കു നിർത്താൻ അന്നത്തെ കോളെജ് മാനേജ്മെന്റ് എടുത്തു പ്രയോഗിച്ചു വന്ന ഡീറ്റൻഷൻ എന്ന ബ്രഹ്മാസ്ത്രത്തിന്റെ മുനയൊടൊച്ചത് ഇവർ നയിച്ച എ.ഐ.എസ്.എഫ് അഴിച്ചു വിട്ട വിദ്യാർത്ഥി സമരമായിരുന്നു.കമ്യൂണിസ്റ്റു പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനു അവിശ്രമം പണിയെടുത്ത ഈ വിജ്ഞാനനിധി ഒരിക്കലും അധികാരത്തിന്റെ പിറകേ പോയിട്ടില്ല.ആന്റണി തോമസ്സിനെപ്പോലെ അഗാധമായ അറിവും പ്രശ്നങ്ങളെ വിശകലനം ചെയ്യാനുള്ള സാമർത്ഥ്യവും ഉള്ള രാഷ്ട്രീയ നേതാക്കൾ വളരെ അപൂർവ്വമാണു.എപ്പോഴും പ്രസന്നവദനനായി മാത്രമേ അദ്ദേഹത്തെ കാണാൻ കഴിയുമായിരുന്നുള്ളു.

പതിഞ്ഞ ശബ്ദത്തിൽ പറയാനുള്ള കാര്യം വെടിപ്പായി ,ആരെയും നോവിക്കാതെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുവാൻ ആദ്ദേഹത്തിനുള്ള കഴിവ് ഒന്ന് വേറെതന്നെയായിരുന്നു.ഒരിക്കൽ പരിചയപ്പെട്ടാൽ ആരും അദ്ദേഹത്തിന്റെ ആരാധകരായി മാറിപ്പോകും.രാഷ്ട്രീയത്തിലെയും ചരിത്രത്തിലെയും ഏതു സംശയത്തിനും ഉത്തരം കിട്ടുവാൻ ആശ്രയിക്കാവുന്ന വിജ്ഞാനകേന്ദ്രമാണു ഓർമ്മയായി മാറിയത്.വെളിയം ആശാനെയും സി.കെ.ചന്ദ്രപ്പനെയും പോലെ,പകരക്കരില്ലാത്ത മറ്റൊരു നേതാവുകൂടി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു.മഹാനായ ആ കമ്യൂണിസ്റ്റിന്റെ സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലി.






Fans on the page

No comments: