Total Pageviews

Monday, November 4, 2013

ഡോ.പല്പു


ഇന്നലെ(2.11.2013) ഡോ.പല്പുവിന്റെ നൂറ്റിയൻപതാം ജന്മവാർഷികമായിരുന്നു.ഡോ.പല്പു ഫൗണ്ടേഷൻ മാത്രമാണു ആ ചരിത്രപുരുഷനെ ഓർത്തത്.അദ്ദേഹത്തിന്റെ ശതാബ്ദി ആരും അറിയാതെയും ഓർക്കാതെയും പോയ സ്ഥിതിയ്ക്ക് നൂറ്റൻപത് അവരെങ്കിലും ഓർത്തതും കഴിയും വണ്ണം ആഘോഷിച്ചതും വലിയ കര്യം തന്നെ.ഇത്രമാത്രം നന്ദികേടും നീതികേടും ഒരു ചരിത്രപുരുഷനും അനുഭവിക്കേണ്ടി വന്നിട്ടില്ല.അരുവിപ്പുറം ക്ഷേത്രത്തിലെ “വാവൂട്ടു യോഗത്തെ”എസ്.എൻ.ഡി.പി യോഗമാക്കി പരിവർത്തിപ്പിച്ച് ആധുനിക കേരളത്തിനു അടിത്തറയിട്ട ആ മഹാപുരുഷനെ ആദ്യം ഓർക്കേണ്ടത് എസ്.എൻ.ഡി.പി യോഗമായിരുന്നു.അവർ നൂറാം ജന്മദിനവും നൂറ്റമ്പതാം ജന്മദിനവും ഓർത്തില്ല.അതു മാത്രമല്ല;ഡോ.പല്പ്പു എന്ന മഹാശയനെ അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ യോഗം മറന്നു.

വഴി നടക്കാനും ഇഷ്ട ദൈവത്തെ ആരാധിക്കാനും പഠിക്കാനും മാറു മറയ്ക്കാനും ആഭരണമണിയാനും അവകാശമില്ലാതെ പുഴുക്കളെ പോലെ കഴിഞ്ഞിരുന്ന ഒരു ജനതയെ അവകാശ ബോധമുള്ളവരാക്കി മാറ്റുവാൻ ആയുസ്സും വപുസ്സും ഹോമിച്ച മനുഷ്യനാണു ഡോ.പല്പു.അങ്ങനെ ഉയർന്നു വന്ന സമുദായം തന്നെയാണു അദ്ദേഹത്തോട് ഏറ്റവുമധികം കൃതഘ്നത കട്ടിയിട്ടുള്ളതും.ഡസൻ കണക്കിനു കോളജുകളും സ്കൂളുകളും സ്വന്തമായുള്ള എസ്.എൻ.ഡി.പിയോഗത്തിന്റെ ഒരു വിദ്യാലയത്തിന്ന് പോലും പല്പ്പുവിന്റെ പേരു നല്കിയിട്ടില്ല.ഒരു സ്ഥാപനം പോലും അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ വേണ്ടി തുടങ്ങിയിട്ടില്ല.അദ്ദേഹത്തിന്റെ വീടും അന്ത്യവിശ്രമസ്ഥാനവും പോലും വേണ്ടവിധം സംരക്ഷിക്കുവാൻ യോഗം മുൻ കൈ എടുത്തില്ല.

ആരെയാണു തങ്ങൾ മറന്നതെന്ന് യോഗനേതൃത്വം അറിയുന്നില്ല.പി.പല്പുവും ജ്യേഷ്ഠൻ പി. വേലായുധനും  തിരുവിതാം കൂറിൽ ജോലി തേടിയപ്പോൾ അവരുടെ ജാതിക്കാർക്ക് സർക്കാർ ഉദ്യോഗം നല്കാൻ പറ്റില്ല എന്നാണു പൊന്നുതമ്പുരാൻ അരുളിയത്.പി.വേലായുധൻ തമിഴ്നാട്ടിലും പി.പല്പു മൈസൂറിലും ജോലി തേടി പോയി.വലിയ ശ്രമം കൂടാതെ ഇരുവർക്കും ജോലി കിട്ടുകയും ചെയ്തു.മദ്രാസിൽ ദിവാൻ പേഷ്ക്കാർ പദവിയിൽ വരെ എത്തിയ ചേട്ടൻ പി.വേലായുധൻ,ചെറുപ്പത്തിൽ തിരുവിതാംകൂർ മഹാരാജാവിൽ നിന്നേറ്റ അപമാനം മറക്കുകയോ അവഗണിക്കുകയോ ചെയ്തു.പക്ഷേ അങ്ങനെ മറക്കാൻ ഡോ. പല്പുവിനു കഴിഞ്ഞില്ല.മൈസൂറിലെ മെഡിക്കൽ ഡയറക്റ്റർ പദവി വരെ ഉയർന്നപ്പോഴും ജന്മനാടിൽ നിന്നേറ്റ പ്രഹരം അദ്ദേഹത്തെ വേട്ടയാടി.അദ്ദേഹത്തിനു ജോലി നിഷേധിക്കാൻ രാജാവിനു കൂട്ടു നിന്ന പല തമ്പുരാക്കന്മാർക്കും സ്വപ്നം കാണാൻ പോലും കഴിയാത്ത പ്രൗഢിയിലും പ്രശസ്തിയിലും വേതനസമൃദ്ധിയിലും അധികാരത്തിലും വാഴുമ്പോഴും തന്റെ സമുദായക്കാർ അനുഭവിക്കുന്ന അവഗണനയും കഷ്ടപ്പാടുമായിരുന്നു അദ്ദേഹത്തിന്റെ മനസ്സു നിറയെ.

സ്വാമി വിവേകാനന്ദന്റെ ഉപദേശമനുസരിച്ച് ശ്രീനാരായണഗുരുവിനെ മുന്നിൽ നിർത്തി സംഘടന രൂപവല്ക്കരിക്കുന്നത് അങ്ങനെയാണു.ഗുരുവിന്റെ പേരിൽ ഡോ.പല്പുവിന്റെ ഉത്സാഹത്തിൽ ഉടലെടുത്ത ആ എസ്.എൻ.ഡി.പി യോഗമാണു പല്പ്പുവിനെ അവഗണന കൊണ്ട് ഗുരുദക്ഷിണ നല്കിയിരിക്കുന്നത്.അവസാനകാലത്ത് ശ്രീനാരായണഗുരുവിനെത്തന്നെ നോവിക്കുകയും അദ്ദേഹത്തിന്റെ ശാപം വലിച്ചു വയ്ക്കുകയും ചെയ്ത ഒരു സംഘടന, ഡോക്റ്ററെ മറന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.യോഗം തുടങ്ങാൻ കാരണക്കാരനായതു മാത്രമല്ല ;കായിക്കരയുടെ ചുറ്റുവട്ടത്തിൽ ഒതുങ്ങിപ്പോകുമായിരുന്ന കുമാരുവിനെ മഹാകവി കുമാരനാശാൻ ആക്കി മാറ്റിയ ബാംഗ്ലൂരിലെയും കല്ക്കട്ടയിലെയും  പഠനത്തിനു എല്ലാ സഹായവും ചെയ്തു കൊടുത്തതും ഡോ.പല്പ്പുവാണു.ആദ്യകാലത്ത് യോഗത്തിന്റെ മിക്ക കാര്യങ്ങളും നോക്കിയിരുന്നതും ചെലവു വഹിച്ചിരുന്നതും ഡോക്റ്ററാണു.അദ്ദേഹത്തിന്റെ പുത്രനാണു ശ്രീനാരായണദർശനങ്ങൾ ലോകം മുഴുവൻ പ്രചരിപ്പിച്ച നടരാജഗുരു(ഡോ.പി.നടരാജൻ).ഗുരു മുൻ കൈ എടുത്തു സ്ഥാപിച്ച സന്ന്യാസി സംഘത്തിലെ സ്വാമിമാർ പലരും,ഡോക്റ്റർ വിശേഷിപ്പിച്ചതുപോലെ “പെരിച്ചാഴികൾ” ആയതിൽ ദു:ഖിതനായിരുന്ന ഗുരുവിനു ആശ്വാസമായത് യഥാർത്ഥ ശിഷ്യനായ നടരാജഗുരുവാണു.

കേരളത്തിലെ അധ:സ്ഥിത വർഗ്ഗങ്ങളുടെ മോചനത്തിനും ഉന്നമനത്തിനുമായി ജീവിതത്തിലെ സകല സൗഭാഗ്യങ്ങളും വിനിയോഗിച്ച ഈ കർമ്മയോഗിയെ സ്വന്തം ജനങ്ങൾ മറന്നാലും ചരിത്രത്തിനും നവോത്ഥാന പ്രസ്ഥാനങ്ങൾക്കും മറക്കാൻ കഴിയില്ല.




Fans on the page

No comments: