Total Pageviews

Thursday, June 14, 2012

പിണം കുത്തികൾ




റ്റി.പി.ചന്ദ്രശേഖരനെ കുലം കുത്തി എന്നു വിളിച്ചുകൊണ്ട് പിണറായി വിജയൻ വീണ്ടും പിണത്തിൽ കുത്തു വിപ്ലവം തുടരുകയാണു.റ്റി.പി.വധിക്കപ്പെട്ട ശേഷം താൻ അങ്ങനെ വിളിച്ചിട്ടില്ലെന്നും പത്രക്കാർ ചോദിച്ചപ്പോൾ കുലം കുത്തികൾ എന്നും കുലം കുത്തികൾ തന്നെ എന്നു പറഞ്ഞതാണെന്ന് വ്യാഖ്യാനിച്ച് നാവു വായിലിടും മുമ്പാണു ഓർക്കാട്ടേരിയിൽ സി.പി.എം ന്റെ പൊതുയോഗത്തിൽ അദ്ദേഹം റ്റി.പിയെ കുലം കുത്തി എന്ന് വീണ്ടും ആക്ഷേപിച്ചത്.മാർക്സിസ്റ്റു പദാവലി മറന്നതിന്റെ പേരിൽ കേന്ദ്ര കമ്മിറ്റിയിൽ നിന്നും പോളിറ്റ് ബ്യൂറോയിൽ നിന്നും  പ്രഹരം കിട്ടിയിട്ടായിരിക്കും,കുലം കുത്തി എന്നാൽ വർഗ്ഗവഞ്ചകൻ എന്നാണു അർത്ഥമെന്ന് ടിപ്പണിയോടു കൂടിയാണു ഇപ്പോൾ പിണറായിയുടെ ചന്ദ്രശേഖര ഭർത്സനം.

അവിടം കൊണ്ടും നിർത്താതെ,വീട്ടുകാരുറങ്ങുമ്പോൾ ചന്ദ്രശേഖരൻ ഒറ്റയ്ക്ക് എവിടെ പോയതാണു എന്നു കൂടി പോലീസ് സംഘം അന്വേഷിക്കണം എന്ന്  ഓർക്കാട്ടേരിയിൽ ആവശ്യപ്പെട്ടു.ഒരു പത്രക്കാരും ചോദിച്ചിട്ടായിരുന്നില്ല പാർട്ടിസെക്രട്ടറിയുടെ ഈ മുനവച്ച അഭ്യർത്ഥന.ചന്ദ്രശേഖരൻ മോഷ്ടിക്കാനോ പിടിച്ചു പറിക്കാനോ വ്യഭിചരിക്കാനോ പോയതാണെന്നാണോ പിണറായി അർത്ഥമാക്കുന്നത്?ഒരു മനുഷ്യനു ഇത്ര തരം താണ വർത്തമാനം പറയാൻ കഴിയുമോ?അഥവാ അതിനൊക്കെയാണു പോയതെങ്കിൽ വെട്ടിക്കൊല്ലിക്കുമോ?കേരളത്തിൽ ആരാണു 10 മണിയാകുമ്പ്പോഴേക്ക് ഉറങ്ങാൻ പോകുന്നത്?അമിത ഭക്ഷണവും മദ്യപാനവും മൂലം നേരത്തേ ഉറക്കം വരുന്ന ചില സമ്പന്നർ ഒരു പക്ഷേ ഇത്ര നേരത്തേ ഉറക്കറ പൂകിയേക്കാം.അത്തരം പണക്കാരുമായുള്ള ചങ്ങാത്തം മൂലമായിരിക്കാം  പിണറായിക്ക് ഉറക്കം സംബന്ധിച്ച പുതിയ വെളിപാടുണ്ടയത്.മാർക്സിസ്റ്റു പദാവലി മാത്രമല്ല കമ്യൂണിസ്റ്റു ജീവിത ശൈലിയും അദ്ദേഹത്തിനു അന്യമായിപ്പോയെന്നാണു ഇതിൽ നിന്നു മനസ്സിലാക്കേണ്ടത്.

പ്രചണ്ഡമായ പ്രചരണം കൊണ്ടും അസത്യത്തിന്റെ ആവർത്തനം കൊണ്ടും വാസ്തവം മറയ്ക്കാൻ കഴിയാതെ വന്നപ്പോൾ സമനില തെറ്റിപ്പോവുക സ്വാഭാവികമാണു.ഉന്മൂലനം കൊണ്ട് റ്റി.പിയെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും തകർക്കാമെന്ന കണക്കുകൂട്ടൽ തെറ്റിയതിന്റെ ജാള്യം  മറയ്ക്കാൻ ഇത്തരം അപവാദ,നുണപ്രചരണങ്ങൾക്ക് സാധിക്കില്ല.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിനു ശേഷം എന്തെല്ലാം വിടുവായത്തങ്ങളാണു കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ ‘ആരാദ്ധ്യനായ’സെക്രട്ടറിയും അനുചരന്മാരും കൂടി തട്ടിവിട്ടത്?ക്വട്ടേഷൻ സംഘമാണു കൊലയ്ക്കു പിന്നിൽ എന്നായിരുന്നു ആദ്യ പ്രതികരണം.അതു തിരിഞ്ഞുകുത്തുമെന്നു കണ്ടപ്പോൾ തീവ്രവാദികളാണു ഇതിന്റെ പിന്നിൽ എന്നായി.മുത്തൂറ്റ് വധക്കേസിൽ “s”ആകൃതി കത്തി തിയറി അവതരിപ്പിച്ച ആളിന്റെ കുറ്റാന്വേഷണ വൈദഗ്ധ്യത്തെ കുറിച്ച് മുൻ പരിചയമുള്ള ജനത്തിനു പ്രതികൾ ആരെന്ന് പതുക്കെ തെളിഞ്ഞു തുടങ്ങിയെന്നു മനസ്സിലായപ്പോൾ അടവു മാറ്റി.ഞങ്ങളുടെ പാർട്ടിയിൽ നിന്നു പലകാലങ്ങളിലായി പലരും അകന്നു പോയിട്ടുണ്ട്.അവരുടെ ആരുടെയെങ്കിലും മേൽ ഒരു നുള്ളു പൂഴി പോലും ഞങ്ങൾ വാരിയിട്ടിട്ടില്ല എന്നായി പുതിയ മുദ്രാവാക്യം.
ആർ.എം.പിയിലെ നിരവധി പേരും എം.ആർ.മുരളിയും തങ്ങളെ മാർക്സിസ്റ്റു “സാധുക്കൾ” ഉമ്മ വച്ചതിന്റെ പാടുകൾ കാട്ടി മറുപടി പറഞ്ഞപ്പോൾ ആ മുദ്രാവാക്യവും പൊളിഞ്ഞു.ചീഫ് വിപ്പ് പി.സി.ജോർജ്ജാണു ക്വട്ടേഷൻ സംഘത്തെ ഇടപാടു ചെയ്ത് റ്റി.പിയെ വകവരുത്തിയത് എന്നായി അടുത്ത കണ്ടുപിടുത്തം.ആരോപണം തെളിയിക്കാൻ അയാൾ വെല്ലുവിളിച്ചതോടെ ഗ്യാസ് പോയി.

ഇതിനിടെ കൊലപാതകികൾ ഓരോന്നായി പോലീസ് പിടിയിലായി.രജീഷ് എന്ന കൊലയാളി റ്റി.പിയെ കൊല്ലാൻ നടന്ന ഗൂഢാലോചനയിൽ സി.പി.എം.നേതാക്കളുടെ പങ്ക് വെളിപ്പെടുത്തിയപ്പോൾ “എനക്ക് ഇങ്ങനെ ഒരുത്തനെ അറിഞ്ഞേകൂടാ”എന്നാണു പരമ ശുദ്ധനായ സെക്രട്ടറി മൊഴിഞ്ഞത്.‘അച്ഛൻ പത്തായത്തിൽ പോലുമില്ല’എന്ന് പണ്ടൊരു കുട്ടി പറഞ്ഞതാണു നാട്ടുകാർക്ക് ഓർമ്മ വന്നത്.അതു കേട്ടപ്പോൾ തന്നെ “പിണറായി യും പി.ജയരാജനും അറിയാതെ ഈ അരും കൊല നടക്കില്ല” എന്നു പറഞ്ഞ റ്റി.പിയുടെഭാര്യയും ആർ.എം.പി.പ്രവർത്തകരും പശ്ചാത്തപിച്ചിട്ടുണ്ടാകും.പക്ഷേ എം.എം.മണി.എല്ലാം കളഞ്ഞുകുളിച്ചു.ഞങ്ങൾ കൊന്നിട്ടുണ്ട്;ഇനീം വേണ്ടിവന്നാൽ കൊല്ലും.എന്ന് അർഥശങ്കയ്ക്കിടയില്ലാത്ത വണ്ണം അദ്ദേഹം നയം വ്യക്തമാക്കി.വെറുതെയല്ല;കൊന്ന ചരിത്രം അക്കമിട്ടു നിരത്തിക്കൊണ്ടും കൊന്ന വിധം വർണ്ണിച്ചുകൊണ്ടും  തന്നെ.

ഇ.പി.ജയരാജനെയും ദക്ഷിണാമൂർത്തിയെയും പോലുള്ള വൈതാളിക വേതാളങ്ങളെക്കൊണ്ട്, റ്റി.പി വധിക്കപ്പെട്ടതിൽ പിണറായിക്കും തങ്ങൾക്കും വേദനയുണ്ടെന്നും  അദ്ദേഹത്തിന്റെ വീടു സന്ദർശിക്കാൻ പിണറായി ആഗ്രഹിക്കുന്നു എന്നുമൊക്കെ കരഞ്ഞുപറഞ്ഞ് ദു:ഖാഭിനയം നടത്തി നോക്കി.കുലം കുത്തി എന്നു അന്നൊരാവേശത്തിന്റെ പുറത്തു വിളിച്ചതാണെന്നും മരണപ്പെട്ട ശേഷം അങ്ങനെ വിളിച്ചിട്ടില്ലെന്നും ആർ.എം.പിക്കാരുമായി അനുരഞ്ജനത്തിനു ശ്രമിച്ചെന്നും മറ്റും അവകാശപ്പെട്ട് നിരപരാധിവേഷം കെട്ടാനും ശ്രമിച്ചു.ഇനിയും പൂർണ്ണമായി വന്ധീകരിക്കപ്പെട്ടിട്ടില്ലാത്ത ചില അണികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നാടകമായിരുന്നു പി.ജയരാജനെ മുൻ നിർത്തി നടത്തിയതെന്ന് തിരിച്ചറിയാൻ അധിക സമയം വേണ്ടിവന്നില്ല.ചന്ദ്രശേഖരനെ വെള്ളപുതപ്പിച്ചു കിടത്തുമെന്ന് പ്രസംഗിച്ചവരുടെ പുതിയ വേഷം കെട്ടൽ ഒഞ്ചിയത്തെ ജനങ്ങൾ അപ്പോൾ തന്നെ മനസ്സിലാക്കി.

കൊലപാതകികൾ മിക്കവരും പിടിയിലായതോടെ കൊല ആസൂത്രണം ചെയ്തതിൽ പാർട്ടിക്കുള്ള പങ്ക് വെളിവായിക്കൊണ്ടിരിക്കുകയാണു.തങ്ങൾക്കിതിൽ യാതൊരു  കൈയ്യുമില്ലെന്ന പല്ലവി ഏശില്ലെന്നു കണ്ടിട്ടകാം രക്ത സാക്ഷിയായ സഖാവിനു നേരേ അപവാദപ്രചരണത്തിനിറ
ങ്ങിയിരിക്കുന്നത്.

ക്വട്ടേഷൻ സംഘവും തങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്നു പറയുന്ന നേതാക്കൾ,പോലീസ് അവരെ ക്രൂരമായി മർദ്ദിക്കുന്നു എന്നു നിലവിളിക്കുന്നത് എന്തിനാണു? മൃഗീയവും പൈശാചികവുമായ വിധത്തിൽ കൊല നടത്തിയവന്മാരെ സത്യം പറയിക്കാൻ രണ്ടു തല്ലു കൊടുക്കുമ്പോൾ എളമരം കരീമിനു നോവുന്നത് എന്തുകൊണ്ട്?മനുഷ്യാവകാശ ധ്വംസനത്തിൽ വേദനിച്ചിട്ടോ?എങ്കിൽ എന്തേ അരും കൊല ചെയ്യപ്പെട്ട പഴയ സഖാവിന്റെ കാര്യത്തിൽ അതില്ലാതെ പോയി?സി.പി.എമ്മിലെ കണ്ണൂർ നേതൃമാഫിയയ്ക്കു മാത്രമേ ബുദ്ധിയുള്ളൂ എന്നാണു അവരുടെ വിചാരം.മുമ്പൊക്കെ എങ്ങനെയാണു പാർട്ടി കൊലപാതകങ്ങൾ ആസൂത്രണം ചെയ്തിരുന്നതെന്നും കേസ്സിൽ നിന്ന് എങ്ങനെയാണു ഊരിപ്പോന്നിരുന്നതെന്നും ഒരു മർദ്ദനവും പ്രേരണയും കൂടാതെ പിണറായിയുടെ വത്സലശിഷ്യൻ മണിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.“പ്രതികളെ ഞങ്ങൾ കൊടുക്കും;ഞങ്ങൾ കേസ് നടത്തും ”എന്നാണദ്ദേഹം തട്ടിമൂളിച്ചത്.അതാണു വാസ്തവം എന്ന് സകലമാന പേർക്കുമറിയാം.അദ്ദേഹത്തെ പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദ്ദം കൊണ്ട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയാലൊന്നും അതു വാസ്തവമല്ലാതായി മാറുകില്ല.

പാർട്ടി നയങ്ങൾക്കു വിരുദ്ധമായി പ്രസംഗിച്ചതു കൊണ്ടാണു പോലും മണിയെ മാറ്റിയത്! എന്താണു പാർട്ടി നയം?എതിരാളികളെ ഉന്മൂലനം ചെയ്യാം പക്ഷേ അത് പരസ്യമായി സമ്മതിക്കരുത് എന്നോ?അതൊന്നും ചോദിക്കാൻ സ്വന്തം വളർത്തുനായ്ക്കൾ ധൈര്യപ്പെടില്ല.സ്വന്തം അണികളിൽ പെട്ട വിദ്യാർത്ഥികൾ സ്വാശ്രയകോളേജുകൾക്കെതിരെ സമരം ചെയ്ത് തലപൊട്ടിയും കാലും കൈയ്യും ഒടിഞ്ഞും തെരുവിൽ കിടക്കുമ്പോൾ അമൃതാനന്ദമയിയുടെ കാലു പിടിച്ച് അവരുടെ സ്വാശ്രയകോളേജിൽ മകൾക്ക് അഡ്മിഷൻ നേടിയ ആളാണു പാർട്ടി സെക്രട്ടറി.വീരസ്യം പറയുന്ന ഒരു എസ്.എഫ് ഐക്കാരനും “ഇതു ന്യായമാണോ സഖാവേ” എന്ന് ചോദിക്കാനുള്ള ധൈര്യമുണ്ടായില്ല.അതിൽ നിന്നു തന്നെ എത്രമാത്രം ‘ബോധജ്ഞാനം’ഉള്ള
വരാണു കൂടെ നടന്ന് സിന്ദാബാദ് വിളിക്കുന്ന അണികൾ എന്നു വ്യക്തമാണു.അതു നല്ലതു പോലെ അറിയാവുന്നതുകൊണ്ടാണു അതിദാരുണമായി വധിക്കപ്പെട്ട ഒരു മനുഷ്യന്റെ പിണത്തെയും ഓർമ്മകളെയും പോലും അവരെ സാക്ഷി നിർത്തി അപമാനിക്കുവാൻ പിണറായിയും ജയരാജന്മാരും ധൈര്യപ്പെടുന്നത്.പക്ഷേ സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു വലിയ സമൂഹം ഇവിടുണ്ടെന്ന് മറക്കരുത്.





Fans on the page

7 comments:

മുക്കുവന്‍ said...

മൃഗീയവും പൈശാചികവുമായ വിധത്തിൽ കൊല നടത്തിയവന്മാരെ സത്യം പറയിക്കാൻ രണ്ടു തല്ലു കൊടുക്കുമ്പോൾ എളമരം കരീമിനു നോവുന്നത് എന്തുകൊണ്ട്?മനുഷ്യാവകാശ ധ്വംസനത്തിൽ വേദനിച്ചിട്ടോ?...


this is a good point. till now I was supporting Pinarayi.. I guess, I am moving out of his ship...

Baiju Elikkattoor said...

സ്റ്റാലിന്‍, പോള്പോട്ട്, കിം - ഈ ഗണത്തില്‍ ഉള്ളവനാണ് പിണറായി. വര അല്പം തെറ്റി കേരളത്തില്‍ ജനിച്ചു എന്ന് മാത്രം....!!!

തീക്ഷ്ണമായ ചിന്തകള്ക്ക് ആശംസകള്‍.....!!!

sarada said...

Pinam kuthi-another great coinage!

Can't figure out how come there are so many valarthunaykkal howling the glory of Pinarayi. Must be one Pinarayi brings in his wake numerous valarthunaykkal. When something rots,an unbelievable number of worms and maggots appear from nowhere.

He has gone one step further than 'attam parathi gopalan'in his 'decent householder's' doubt as to why Chandrasekharan stepped out on that fateful night

kaalidaasan said...

പിണം കുത്തി എന്നത് പിണം റായിക്ക് യോജിക്കുന്ന പേരു തന്നെ.

സി പി എം എന്ന പാര്‍ട്ടിയെ തകര്‍ക്കാന്‍ അരുടെയോ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട് ഈ പിണം.

മുക്കുവനൊക്കെ പിണം റായിയെ ഇപ്പോഴെങ്കിലും മനസിലായി വരുന്നത് നല്ലതാണ്.

dethan said...

മുക്കുവൻ,

മാന്യനായ ഒരു പൊതു പ്രവർത്തകന്റെ രക്ത സാക്ഷിത്വത്തിനു ഫലമുണ്ടാകാതിരിക്കില്ല.മനുഷ്യത്വം ഇല്ലാത്തവരുടെ നേതൃത്വം നാശത്തിലേക്കേ നയിക്കുകയുള്ളൂ.

ബൈജൂ,
മനുഷ്യത്വം ഇല്ലാത്തവർ ഏതു രാജ്യത്തു ജനിച്ചാലും ഏതു പാർട്ടിയുടെ നേതാവായാലും അവരുടെ പ്രവർത്തനശൈലി ഒരുപോലെ ആയിരിക്കും.

dethan said...

ശാരദ,
“ലോകാനുരാഗമിയലാത്തവരേ നരന്റെ-
യാകാരമാർന്നിവിടെ നിങ്ങൾ ജനിച്ചിടായ്‌വിൻ“
എന്നു കുമാരനാശാൻ പറഞ്ഞത് പിണറായിയെപ്പോലുള്ള പിണം കുത്തികളെ ഉദ്ദേശിച്ചായിരിക്കും. എല്ലാ പൈശാചിക വിദ്യകളും പേറി നടക്കുന്ന ഈ ക്രൗര്യമൂർത്തികളെ തലയിലേറ്റി വാഴ്ത്തുന്ന ശിഖണ്ഡികളെയോർത്ത് നമുക്കു സഹതപിക്കാം.

dethan said...

കാളിദാസൻ,

“പിണനാറി”എന്നാണു ഇവിടെയൊക്കെയുള്ള സാധാരണക്കാർ വിളിക്കുന്നത്.“പിണം റായി”യും യോജിക്കുന്നത് തന്നെ.പണമാണെല്ലാം എന്ന് കരുതുന്നവർക്ക് എന്തു പാർട്ടി?അവർ പാർട്ടിയെ അല്ല എന്തിനെയും തകർക്കും പണം കിട്ടിയാൽ.