Total Pageviews

Friday, January 4, 2008

"കുഞ്ഞാലിക്കുട്ടി മരക്കാര്‍"

വര്‍ഷങ്ങള്‍ മുമ്പ് നടന്ന മൂലൂര്‍ അവാര്‍ഡ് ദാനച്ചടങ്ങ്. ഇലവുംതിട്ടയിലെ മൂലൂര്‍ സ്മാരകത്തിലാണ് യോഗം.അന്നത്തെ യു ഡി എഫ് സര്‍ക്കാരിന്‍റെ സാംസ്കാരിക മന്ത്രിയും മുമ്പത്തെ എല്‍ ഡി എഫ് സാംസ്കാരിക മന്ത്രിയും പങ്കെടുക്കുന്നു.

മണ്മറഞ്ഞ പല മഹാന്മാരുടെയും വീടും മറ്റ് വസ്തുക്കളും ഏറ്റെടുത്ത് സംരക്ഷിക്കാന്‍ സര്‍ക്കര്‍ തയ്യാറാണെങ്കിലും അവ വിട്ടുകൊടുക്കാന്‍ അവരുടെ ബന്ധുക്കള്‍ മടിക്കയാണെന്ന് അവാര്‍ഡ് സമ്മാനിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.ചിലരുടെ അവകാശികള്‍ എല്ലാം നല്‍കാന്‍ ഒരുക്കമാണ്.പക്ഷേ അത് നന്നാക്കി മോടിപിടിപ്പിക്കുമെങ്കിലേ നല്‍കൂ.'പഴയ കാല പടനായകനായിരുന്ന കുഞ്ഞാലിക്കുട്ടിമരക്കാരുടെ വീട് ഏറ്റെടുക്കാന്‍കഴിയാതെ പോയത് അത്തരം ഒരു ഡിമാന്‍റ് അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ വച്ചതു കൊണ്ടാണ്.' അദ്ദേഹം പറഞ്ഞു.തന്‍റെ പ്രസംഗത്തിലുടനീളം 'കുഞ്ഞാലിക്കുട്ടിമരക്കാര്‍' എന്ന് മന്ത്രി ആവര്‍ത്തിക്കുന്നത് കേട്ട് ജനം അമ്പരന്നു.ഇത് ഏതു പടനായകന്‍? എന്ന് അന്യോന്യം ചോദിച്ചു.കുഞ്ഞാലി മരക്കാര്‍ എന്നേ അവര്‍ കേട്ടിട്ടുള്ളു।

സദസ്യരുടെ സംശയത്തിന് അറുതി വരുത്തിയത് തുടര്‍ന്നു സംസാരിച്ച മുന്‍ മന്ത്രിയാണ്.'കേരള ചരിത്രത്തിലുള്ള ധീരനായ പടയാളി കുഞ്ഞാലി മരക്കാരാണ്.മന്ത്രിയുടെ സഹപ്രവര്‍ത്തകനായി കുഞ്ഞാലിക്കുട്ടി എന്നൊരു മന്ത്രിയുള്ളതായറിയാം.' മുന്‍ മന്ത്രി ചെറു ചിരിയോടെ പറഞ്ഞു.അദ്ദേഹത്തിന്‍റെ പുഞ്ചിരി സദസ്സിന്‍റെപൊട്ടിച്ചിരിയായി മാറാന്‍ പിന്നെ അധിക സമയം വേണ്ടി വന്നില്ല.

No comments: