Total Pageviews

Wednesday, November 27, 2013

സ്ത്രീപീഡന കഥകൾ




വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിയും മുമ്പു ദന്ത ഡോകടറായ വരൻ മധുവിധു കാലത്തെ സ്വന്തം കിടപ്പറ രംഗങ്ങളും ഭാര്യയുടെ നഗ്നചിത്രങ്ങളും നെറ്റിൽ പ്രദർശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ഭാര്യയിൽ നിന്നും 10 ലക്ഷം രൂപ തട്ടാൻ ശ്രമിച്ചെന്നും അകന്നു കഴിയുന്ന ഭാര്യയുടെയും പിതാവിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ ദന്തഡോക്റ്ററെ അറസ്റ്റു ചെയ്തു നീലപ്പടങ്ങളടങ്ങുന്ന ലാപ്ടോപ്പും മറ്റും കസ്റ്റഡിയിൽ എടുത്തെന്നുമാണു രണ്ടു ദിവസം മുമ്പ് വന്ന ഒരു വാർത്ത.പിറ്റേന്ന് വന്ന വാർത്തയിൽ സംഗതികളാകെ തകിടം മറിഞ്ഞു.സ്ത്രീ പീഡന പരാതികളിൽ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണു തിരുവനന്തപുരം മെഡിക്കൽ കോളജ് സർക്കിൾ ഇൻസ്പെക്റ്റർ പ്രതിയെ അറസ്റ്റു ചെയ്തതെന്നും അതിന്റെപേരിൽ സർക്കിളിനെതിരെ നടപടി സ്വീകരിക്കാൻ സിറ്റി പോലീസ് കമ്മിഷണർ ഒരുങ്ങുന്നു എന്നുമായി വാർത്ത.നീലപ്പടമുണ്ടെന്നു പറഞ്ഞു പിടിച്ചെടുത്ത ലാപ്ടോപ്പിൽ അത്തരമൊന്നും കാണാനായില്ലെന്നും പ്രതിയുടെ അമ്മയുടെ പരാതിയിന്മേലാണു നടപടിയെന്നുമാണു വിശദീകരണം.വാദി പ്രതിയായെന്നു കേട്ടിട്ടുണ്ട്.കേസന്വേഷിച്ചവർ പ്രതിയാകുന്നത് ആദ്യമായി കേൾക്കുകയാണു.

പത്രങ്ങൾ പലതരത്തിലാണു കഥകൾ വിസ്തരിക്കുന്നത്.പരാതി വ്യാജമാണെന്ന് ഒരു കൂട്ടർ.പ്രതിയുടെ പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ബലത്തിലാണു തല്ക്കാലം രക്ഷപ്പെട്ടതെന്നാണു മറ്റൊരു പക്ഷം.എന്തായാലും അത്ര ശരിയല്ലാത്ത എന്തൊക്കയോ ഈ കേസ്സിൽ അന്തർഭവിച്ചിട്ടുണ്ട് എന്നു മാത്രമേ സാമാന്യബുദ്ധിയുള്ളവർക്കു മനസ്സിലാക്കാൻ കഴിയൂ.ഒരുപക്ഷേ ഇനി ഇതേക്കുറിച്ച് വായനക്കാർ ഒന്നും അറിഞ്ഞില്ലെന്നുമിരിക്കും.നേരും
പൊളിയും ഏതാണെന്നറിയാതെ സ്ത്രീപീഡനകഥകൾ നാട്ടുകാരെ വട്ടം ചുറ്റിക്കുന്നത് ഇതാദ്യമല്ല.പതിവാണെന്നു തന്നെ പറയാം.മേല്പറഞ്ഞ സംഭവത്തിൽ പരാതി വ്യാജമാണെന്നാകും അവസാനം കേൾക്കാൻ പോകുന്നത്.എന്നാൽ വ്യാജമല്ലാത്ത ഒരു പരാതിയിൽ ഇടപെട്ട് സമയനഷ്ടം മാത്രം ഉണ്ടായത് എന്റെ അനുഭവമാണു.

വളരെനാളായി ഒരു ബന്ധവുമില്ലാതിരുന്ന സുഹൃത്ത് ഒരു ദിവസം ഒരു ചെറുപ്പക്കാരനുമായി വീട്ടിലെത്തുന്നു.സംഗതി സ്ത്രീപീഡനമാണു.സുഹൃത്തിന്റെ ബന്ധുവായ ചെറുപ്പക്കാരൻ അവന്റെ ഭാര്യയെ എന്തോ കാരണത്തിനു ഒരടി കൊടുത്തു.അടിയ്ക്കു ശേഷം ലോഹ്യമായി സന്തോഷത്തോടെ ജോലിക്കു പോയി.അവൾ പ്രൈവറ്റ് ആശുപത്രിയിൽ നഴ്സ്;അവൻ സർക്കാരാപ്പീസിൽ ഗുമസ്തൻ.വൈകിട്ട് ആശുപത്രിയിൽ നിന്നുമിറങ്ങാറാകുമ്പോൾ പതിവു പോലെ വിളിക്കാമെന്ന് പറഞ്ഞിട്ടാണു വഴക്കിട്ട ദിവസവും അവൾ പോയത്.പതിവു സമയം കഴിഞ്ഞിട്ടും വിളി വന്നില്ല.അങ്ങോട്ടു വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്.ആശുപത്രിയിൽ തിരക്കിചെന്നപ്പോൾ അവിടെ നിന്നു പോയിരിക്കുന്നു.ഒടുവിൽ അവളുടെ വല്യച്ഛന്റെ വീട്ടിലേക്കു വിളിച്ചപ്പോൾ കക്ഷി അവിടെയുണ്ട്.പിന്നീടു സംസാരിക്കാം ;അങ്ങോട്ടു ചെല്ലെണ്ടാ എന്ന് പറഞ്ഞ് വല്യച്ഛൻ ഫോൺ താഴെ വച്ചു.പെൺകുട്ടി വയനാട്ടു കാരിയാണു.തിരുവനന്തപുരത്തുകാരനാണു പയ്യൻ.അവിടെയുള്ള വല്യച്ഛൻ വഴി വന്ന ആലോചനയാണു.അദ്ദേഹത്തോട് എല്ലാം പറഞ്ഞ് ശരിയാക്കാം എന്നു സമാധാനിച്ച് കിടന്നുറങ്ങി.നേരം വെളുത്തപ്പോൾ കണ്ടത് പോലീസുകാരെ.ചെറുപ്പക്കാരനും അമ്മയും ചേർന്ന് പെൺകുട്ടിയെ ദേഹോപദ്രവം ഏല്പ്പിക്കുകയും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുകയും ചെയ്യുന്നു എന്ന് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂട്ടിക്കൊണ്ടുപോകാൻ വന്നതാണു പോലീസുകാർ.വേണ്ടവണ്ണം കണ്ടിട്ടാകാം ,വിവരം നല്കിയശേഷം പോലീസുകാർ പോയി.സംഗതിയുടെ ഗൗരവം പിടികിട്ടിയ പയ്യൻ മുങ്കൂർ ജാമ്യത്തിനു ശ്രമം തുടങ്ങി.പക്ഷേ രണ്ടു ദിവസം കഴിഞ്ഞേ കോടതിയുള്ളൂ.അതുവരെ അറസ്റ്റു ചെയ്യപ്പെടാതിരിക്കണം.

അതിനാണു എന്നെക്കാണാൻ വന്നിരിക്കുന്നത്.എനിക്കെങ്ങനെ അതു സാധിക്കും എന്ന് അന്ധാളിച്ചു നില്ക്കുമ്പോൾ സുഹൃത്ത് പോംവഴി പറഞ്ഞുതന്നു.എന്റെ പരിചയക്കാരനായ ഒരു മുൻ എം.എൽ.എ.യുടെ സുഹൃത്തിന്റെ മകളാണു പെൺകുട്ടി.മുൻ എം.എൽ.എ.പറഞ്ഞാൽ അയാൾ കേൾക്കും.കേസ്സും കൂട്ടവും ഒന്നുമില്ലാതെ തന്നെ അവർ പറയുന്നത് പയ്യൻ അനുസരിക്കും.പീഡനക്കേസ്സാണു;സുഹൃത്തിനു തന്നെ പയ്യൻ പറയുന്നതിൽ പൂർണ്ണ വിശ്വാസമില്ല.സ്വന്തമായി അവനെ ചെറിയ തോതിൽ ചോദ്യം ചെയ്തു.അവൻ പറഞ്ഞതിനും അപ്പുറം എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്.ഫോൺനമ്പരില്ല്ല എന്നു പറഞ്ഞ് ഒഴിയാൻ നോക്കി.രക്ഷയില്ല;അവൻ അതും സംഘടിപ്പിച്ചാണു വന്നിരിക്കുന്നത്.വിളിച്ചപ്പോൾ പഴയ എം.എൽ.എ.യെ കിട്ടി.അദ്ദേഹത്തിനു ഇവരുടെ എല്ലാക്കര്യവും അറിയാം;സ്വരക്കേടുൾപ്പെടെ.പക്ഷേ ഒരാഴ്ച കഴിഞ്ഞേ അദ്ദേഹത്തിനു ഇതിൽ ഇടപെടാൻ പറ്റൂ.അതുവരെ പാർട്ടിയുടെ പ്രധാനപ്പെട്ട എന്തോ പരിപാടിയുണ്ട്.അദ്ദേഹം അങ്ങനെ പറഞ്ഞ സ്ഥിതിയ്ക്ക് ധൈര്യമായി പോകാൻ ഉപദേശിച്ചു വിട്ടു.

തിരക്കിനിടയിൽ ഞാൻ പിന്നെ ഇതേപ്പറ്റി ഓർത്തില്ല.കുറേ നാളിനു ശേഷം സുഹൃത്തിനെ കണ്ടപ്പോൾ എന്തായി സ്ഥിതിയെന്ന് തിരക്കി.അയാൾക്ക് മുങ്കൂർ ജാമ്യം കിട്ടി.പക്ഷേ അതിന്റെയൊന്നും കാര്യമില്ലായിരുന്നു.വല്യച്ഛൻ പ്രേരിപ്പിച്ചതിന്റെ പേരിൽ കൊടുത്ത പരാതിയിൽ വാസ്തവമില്ലെന്നു പെൺകുട്ടി തന്നെ പോലീസ് റ്റേഷനിൽ പോയി എഴുതിക്കൊടുത്തു.അവരിപ്പോൾ ഹാപ്പിയായി കഴിയുന്നു!!






Fans on the page

Saturday, November 16, 2013

സയനോരാ സച്ചിൻ



ക്രിക്കറ്റ് ഇതിഹാസം കളിക്കളം വിട്ടു.ലോകത്ത് ഇന്നേവരെ ഒരു കായിക താരത്തിനും ലഭിച്ചിട്ടില്ലാത്ത സ്നേഹവും ആദരവും നേടിയാണു സച്ചിൻ ക്രിക്കറ്റിൽ നിന്നു വിരമിച്ചത്.അനന്യമായ ഈ സ്നേഹാദരവുകൾ ഒരു ദിവസംകൊണ്ടോ ഒരു കളികൊണ്ടോ കൈവരിച്ചതല്ല.ക്രിക്കറ്റിനു വേണ്ടി അക്ഷരാർത്ഥത്തിൽ ജീവിതം സമർപ്പിച്ച മഹാനായ കളിക്കാരനു ലോകം പൂർണ്ണ മനസ്സോടെ കാഴ്ചവയ്ക്കുന്നതാണു ഈ അപൂർവ്വ പരിഗണന.

സച്ചിൻ തെണ്ടുല്ക്കറെപ്പോലെ മഹാനായ കളിക്കരൻ കായികലോകത്തിന്റെ ഒരു മേഖലയിലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല.അമ്പയർമാരുടെ തെറ്റായതീരുമാനത്തിലൂടെ ഔട്ടാകുമ്പോൾ പോലും അവർക്കുനേരേ കയർക്കാതെ തീരുമാനം ശിരസ്സാവഹിക്കുകയേ അദ്ദേഹം ചെയ്തിട്ടുള്ളൂ.സഹകളിക്കാരോടും എതിർ ടീമിലുള്ളവരോടും മാന്യമായിട്ടേ പെരുമാറിയിട്ടുള്ളൂ.നേരായ മാർഗ്ഗം മാത്രമേ കളിയിൽ അവലംബിക്കാവൂ എന്ന അച്ഛന്റെ ഉപദേശം അണുവിട തെറ്റിക്കാതെയാണു ഇക്കാലമത്രയും അദ്ദേഹം കളിച്ചത്.

രാജ്യത്തിനു വേണ്ടിയാണു താൻ കളിക്കുന്നതെന്ന ബോധം സച്ചിനുണ്ടായിരുന്നു.ഒരിക്കൽ ശിവസേനക്കാരോട്,ഒന്നാമതായി താൻ ഇന്ത്യാക്കാരനാണു;പിന്നീടേ മഹാരാഷ്ട്രക്കാരനാകൂ എന്ന് പറയാൻ അദ്ദേഹം രണ്ടാമതൊന്ന് ആലോചിച്ചില്ല.അതിന്റെ പേരിൽ അവരും ബി.ജെ.പിക്കാരും എതിർപ്പും ഭീഷണിയും മുഴക്കിയപ്പോഴും സച്ചിൻ തന്റെ നിലപാടിൽ ഉറച്ചു നില്ക്കുക തന്നെ ചെയ്തു.

ക്രിക്കറ്റ് കളിയിലെ മിക്ക റിക്കാഡുകളും സ്വന്തമാക്കിയിട്ടുള്ള സച്ചിൻ രാജ്യത്തിനു നേടിത്തന്ന പ്രശസ്തിയും പരിഗണനയും എത്ര വലുതാണെന്ന് പറയേണ്ടതില്ല.ലോകക്രിക്കറ്റിലെ മഹാരഥന്മാരെല്ലാം ഈ ചെറുപ്പക്കാരനെ എത്രമാത്രം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു എന്ന് ,അദ്ദേഹത്തിന്റെ വിരമിക്കൽ തീരുമാനം പുറത്തു വന്നപ്പോൾ മുതൽ പ്രകടിപ്പിക്കപ്പെട്ട അഭിപ്രായങ്ങളിൽ നിന്നു വ്യക്തമാണു.

“സായിപ്പ് വെയിൽ കൊള്ളാൻ കണ്ടുപിടിച്ച കളി”എന്ന് പരിഹസിച്ച് മുഖം തിരിഞ്ഞു നിന്നിരുന്ന എന്നെപ്പോലുള്ള അനേകായിരം പേരെ ക്രിക്കറ്റ് കളി കാണാൻ പ്രേരിപ്പിച്ച ഘടകം സച്ചിനാണു.ക്രിക്കറ്റ് കളിക്കാത്ത രാജ്യക്കാരെ വരെ ആ കളിയുടെ ആരാധകരാക്കാൻ അദ്ദേഹത്തിന്റെ കളിക്കളത്തിലെ സാന്നിദ്ധ്യം പ്രേരകമായിട്ടുണ്ട്.സച്ചിൻ വിട പറയുമ്പോൾ ഒരു യുഗം അവസാനിക്കുകയാണു.നിറഞ്ഞ കണ്ണുകളോടെയും നീറുന്ന മനസ്സോടെയും
മാത്രമേ, എക്കാലത്തെയും മഹാനായ ഈ കായിക താരത്തിനു യാത്രാമൊഴി ഓതുവാൻ കഴിയൂ.

കളിക്കളം വിട്ടാലും ജനമനസ്സുകളിൽ നിന്ന് ഒരിക്കലും സച്ചിനു  വിരമിക്കലില്ല.അതു വെറും പറച്ചിലല്ല എന്ന് ഈ ദിവസം തന്നെ വന്ന “ഭാരതരത്ന”ബഹുമതി നല്കാനുള്ള രാഷ്ട്രത്തിന്റെ തീരുമാനം വെളിപ്പെടുത്തുന്നു.ഭാരതരത്ന ലഭിക്കുന്ന ആദ്യത്തെ കായിയക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണു.കളിക്കളത്തിൽ കളിച്ചു റിക്കാഡുകൾ സൃഷ്ടിച്ചിട്ടുള്ള സച്ചിനു സർക്കാരിൽ നിന്നു ലഭിക്കുന്ന ഏറ്റവും വലിയ സിവിലിയൻ ബഹുമതിയ്ക്കും റിക്കാർഡിന്റെ അകമ്പടിയുണ്ട് എന്നുള്ളത് കൗതുകവും ആഹ്ലാദവും പകരുന്നു.




Fans on the page

Monday, November 4, 2013

ഡോ.പല്പു


ഇന്നലെ(2.11.2013) ഡോ.പല്പുവിന്റെ നൂറ്റിയൻപതാം ജന്മവാർഷികമായിരുന്നു.ഡോ.പല്പു ഫൗണ്ടേഷൻ മാത്രമാണു ആ ചരിത്രപുരുഷനെ ഓർത്തത്.അദ്ദേഹത്തിന്റെ ശതാബ്ദി ആരും അറിയാതെയും ഓർക്കാതെയും പോയ സ്ഥിതിയ്ക്ക് നൂറ്റൻപത് അവരെങ്കിലും ഓർത്തതും കഴിയും വണ്ണം ആഘോഷിച്ചതും വലിയ കര്യം തന്നെ.ഇത്രമാത്രം നന്ദികേടും നീതികേടും ഒരു ചരിത്രപുരുഷനും അനുഭവിക്കേണ്ടി വന്നിട്ടില്ല.അരുവിപ്പുറം ക്ഷേത്രത്തിലെ “വാവൂട്ടു യോഗത്തെ”എസ്.എൻ.ഡി.പി യോഗമാക്കി പരിവർത്തിപ്പിച്ച് ആധുനിക കേരളത്തിനു അടിത്തറയിട്ട ആ മഹാപുരുഷനെ ആദ്യം ഓർക്കേണ്ടത് എസ്.എൻ.ഡി.പി യോഗമായിരുന്നു.അവർ നൂറാം ജന്മദിനവും നൂറ്റമ്പതാം ജന്മദിനവും ഓർത്തില്ല.അതു മാത്രമല്ല;ഡോ.പല്പ്പു എന്ന മഹാശയനെ അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ യോഗം മറന്നു.

വഴി നടക്കാനും ഇഷ്ട ദൈവത്തെ ആരാധിക്കാനും പഠിക്കാനും മാറു മറയ്ക്കാനും ആഭരണമണിയാനും അവകാശമില്ലാതെ പുഴുക്കളെ പോലെ കഴിഞ്ഞിരുന്ന ഒരു ജനതയെ അവകാശ ബോധമുള്ളവരാക്കി മാറ്റുവാൻ ആയുസ്സും വപുസ്സും ഹോമിച്ച മനുഷ്യനാണു ഡോ.പല്പു.അങ്ങനെ ഉയർന്നു വന്ന സമുദായം തന്നെയാണു അദ്ദേഹത്തോട് ഏറ്റവുമധികം കൃതഘ്നത കട്ടിയിട്ടുള്ളതും.ഡസൻ കണക്കിനു കോളജുകളും സ്കൂളുകളും സ്വന്തമായുള്ള എസ്.എൻ.ഡി.പിയോഗത്തിന്റെ ഒരു വിദ്യാലയത്തിന്ന് പോലും പല്പ്പുവിന്റെ പേരു നല്കിയിട്ടില്ല.ഒരു സ്ഥാപനം പോലും അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ വേണ്ടി തുടങ്ങിയിട്ടില്ല.അദ്ദേഹത്തിന്റെ വീടും അന്ത്യവിശ്രമസ്ഥാനവും പോലും വേണ്ടവിധം സംരക്ഷിക്കുവാൻ യോഗം മുൻ കൈ എടുത്തില്ല.

ആരെയാണു തങ്ങൾ മറന്നതെന്ന് യോഗനേതൃത്വം അറിയുന്നില്ല.പി.പല്പുവും ജ്യേഷ്ഠൻ പി. വേലായുധനും  തിരുവിതാം കൂറിൽ ജോലി തേടിയപ്പോൾ അവരുടെ ജാതിക്കാർക്ക് സർക്കാർ ഉദ്യോഗം നല്കാൻ പറ്റില്ല എന്നാണു പൊന്നുതമ്പുരാൻ അരുളിയത്.പി.വേലായുധൻ തമിഴ്നാട്ടിലും പി.പല്പു മൈസൂറിലും ജോലി തേടി പോയി.വലിയ ശ്രമം കൂടാതെ ഇരുവർക്കും ജോലി കിട്ടുകയും ചെയ്തു.മദ്രാസിൽ ദിവാൻ പേഷ്ക്കാർ പദവിയിൽ വരെ എത്തിയ ചേട്ടൻ പി.വേലായുധൻ,ചെറുപ്പത്തിൽ തിരുവിതാംകൂർ മഹാരാജാവിൽ നിന്നേറ്റ അപമാനം മറക്കുകയോ അവഗണിക്കുകയോ ചെയ്തു.പക്ഷേ അങ്ങനെ മറക്കാൻ ഡോ. പല്പുവിനു കഴിഞ്ഞില്ല.മൈസൂറിലെ മെഡിക്കൽ ഡയറക്റ്റർ പദവി വരെ ഉയർന്നപ്പോഴും ജന്മനാടിൽ നിന്നേറ്റ പ്രഹരം അദ്ദേഹത്തെ വേട്ടയാടി.അദ്ദേഹത്തിനു ജോലി നിഷേധിക്കാൻ രാജാവിനു കൂട്ടു നിന്ന പല തമ്പുരാക്കന്മാർക്കും സ്വപ്നം കാണാൻ പോലും കഴിയാത്ത പ്രൗഢിയിലും പ്രശസ്തിയിലും വേതനസമൃദ്ധിയിലും അധികാരത്തിലും വാഴുമ്പോഴും തന്റെ സമുദായക്കാർ അനുഭവിക്കുന്ന അവഗണനയും കഷ്ടപ്പാടുമായിരുന്നു അദ്ദേഹത്തിന്റെ മനസ്സു നിറയെ.

സ്വാമി വിവേകാനന്ദന്റെ ഉപദേശമനുസരിച്ച് ശ്രീനാരായണഗുരുവിനെ മുന്നിൽ നിർത്തി സംഘടന രൂപവല്ക്കരിക്കുന്നത് അങ്ങനെയാണു.ഗുരുവിന്റെ പേരിൽ ഡോ.പല്പുവിന്റെ ഉത്സാഹത്തിൽ ഉടലെടുത്ത ആ എസ്.എൻ.ഡി.പി യോഗമാണു പല്പ്പുവിനെ അവഗണന കൊണ്ട് ഗുരുദക്ഷിണ നല്കിയിരിക്കുന്നത്.അവസാനകാലത്ത് ശ്രീനാരായണഗുരുവിനെത്തന്നെ നോവിക്കുകയും അദ്ദേഹത്തിന്റെ ശാപം വലിച്ചു വയ്ക്കുകയും ചെയ്ത ഒരു സംഘടന, ഡോക്റ്ററെ മറന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.യോഗം തുടങ്ങാൻ കാരണക്കാരനായതു മാത്രമല്ല ;കായിക്കരയുടെ ചുറ്റുവട്ടത്തിൽ ഒതുങ്ങിപ്പോകുമായിരുന്ന കുമാരുവിനെ മഹാകവി കുമാരനാശാൻ ആക്കി മാറ്റിയ ബാംഗ്ലൂരിലെയും കല്ക്കട്ടയിലെയും  പഠനത്തിനു എല്ലാ സഹായവും ചെയ്തു കൊടുത്തതും ഡോ.പല്പ്പുവാണു.ആദ്യകാലത്ത് യോഗത്തിന്റെ മിക്ക കാര്യങ്ങളും നോക്കിയിരുന്നതും ചെലവു വഹിച്ചിരുന്നതും ഡോക്റ്ററാണു.അദ്ദേഹത്തിന്റെ പുത്രനാണു ശ്രീനാരായണദർശനങ്ങൾ ലോകം മുഴുവൻ പ്രചരിപ്പിച്ച നടരാജഗുരു(ഡോ.പി.നടരാജൻ).ഗുരു മുൻ കൈ എടുത്തു സ്ഥാപിച്ച സന്ന്യാസി സംഘത്തിലെ സ്വാമിമാർ പലരും,ഡോക്റ്റർ വിശേഷിപ്പിച്ചതുപോലെ “പെരിച്ചാഴികൾ” ആയതിൽ ദു:ഖിതനായിരുന്ന ഗുരുവിനു ആശ്വാസമായത് യഥാർത്ഥ ശിഷ്യനായ നടരാജഗുരുവാണു.

കേരളത്തിലെ അധ:സ്ഥിത വർഗ്ഗങ്ങളുടെ മോചനത്തിനും ഉന്നമനത്തിനുമായി ജീവിതത്തിലെ സകല സൗഭാഗ്യങ്ങളും വിനിയോഗിച്ച ഈ കർമ്മയോഗിയെ സ്വന്തം ജനങ്ങൾ മറന്നാലും ചരിത്രത്തിനും നവോത്ഥാന പ്രസ്ഥാനങ്ങൾക്കും മറക്കാൻ കഴിയില്ല.




Fans on the page