Total Pageviews

Wednesday, December 11, 2013

വഴിപാടു സമരങ്ങൾ



ആത്മാർത്ഥതയില്ലാതെ ചെയ്യുന്നതെന്തും പരാജയപ്പെടും എന്നത് കേവല വസ്തുത മാത്രമാണു.
സമരങ്ങളും അതിൽ നിന്നു ഭിന്നമല്ല.എത്ര ചെറിയ സമരമായാലും അതു വിജയിക്കണമെങ്കിൽ സമരം നയിക്കുന്നവർക്ക് ആത്മാർത്ഥതയുണ്ടായിരിക്കണം.പങ്കെടുക്കുന്ന സമരഭടന്മാർക്ക് ആത്മാത്ഥതയുണ്ടായിരിക്കണം.സമരത്തിനാധാരമായ കാര്യങ്ങളെക്കുറിച്ച് ആത്മാർത്ഥമായ ധാരണയുണ്ടായിരിക്കണം.ആർക്കാനും വേണ്ടി ഓക്കാനിക്കുന്നതു പോലെ ചെയ്യുന്ന വഴിപാടു പ്രക്ഷോഭങ്ങൾ പരാജയപ്പെടുകയേ ഉള്ളൂ.

ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കൈക്കൊണ്ടിട്ടുള്ള ജനവിരുദ്ധ നടപടികൾ നിരവധിയാണു.തട്ടിപ്പും വെട്ടിപ്പും അഴിമതിയുമാകട്ടെ അതിലധികവും.എന്നിട്ടും ദുർബ്ബല ഭൂരിപക്ഷത്തിൽ പ്രവർത്തിക്കുന്ന ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ നടത്തിയ ഒരു സമരം പോലും വിജയത്തിലെത്തിക്കാൻ ഇടതുപക്ഷമുന്നണി നയിക്കുന്ന പ്രതിപക്ഷത്തിനായിട്ടില്ല.
സർക്കാരിന്റെ അടിത്തറ ഇളക്കാൻ പോരുന്ന സോളാർ തട്ടിപ്പു കേസ്സിൽ സർക്കാരിനെതിരെ പ്രതിപക്ഷം നടത്തിയ ആദ്യ പ്രക്ഷോഭം മുതൽ ഡിസംബർ 9 മുതൽ ആരംഭിച്ച ക്ലിഫ് ഹൗസ് ഉപരോധം വരെ വൻ പരാജയമായത് ആത്മാർത്ഥതയില്ലായ്മ കൊണ്ടാണു.കൃത്യമായി പറഞ്ഞാൽ ഇടതുപക്ഷമുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.ഐ.എം ഔദ്യോഗിക നേതൃത്വത്തിന്റെ ആത്മാർത്ഥതയില്ലായ്മ കൊണ്ടാണു.  

സെക്രട്ടറിയേറ്റ് ഉപരോധസമരം വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായ സന്ദർഭത്തിൽ അവർ സ്വീകരിച്ച പിൻ വാങ്ങൽ തീരുമാനമാണു തുടർന്നു വന്ന എല്ലാ പ്രക്ഷോഭങ്ങളുടെയും അടിതെറ്റിച്ചത്.മുന്നണിയിലെ മറ്റു കക്ഷികളോട് ആലോചിക്കാതെ അവർ ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനമായിരുന്നു അത് എന്ന് അന്നുതന്നെ പരാതിയുണ്ടായിരുന്നു.ഇത്രയധികം ജനം പങ്കെടുക്കുന്ന പ്രക്ഷോഭം ഏറെനാൾ കൊണ്ടുപോകാൻ കഴിയുമായിരുന്നില്ല എന്നാണു നേതൃത്വം പറഞ്ഞ ഒരു ന്യായം.വലിയ ജനക്കൂട്ടം വരുമെന്നു സമരരംഗത്തു വന്നപ്പോഴാണോ നേതാക്കൾക്കു മനസ്സിലായത്?ഉമ്മൻ ചാണ്ടി രാജി വയ്ക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന് ഒരു നേതാവ് ചാനലുകളിലിരുന്നു വീമ്പിളക്കുമ്പോൾ,സമരം പിൻ വലിച്ചു എന്ന് വലിയ അക്ഷരത്തിൽ അതേചാനലുകളിൽ തന്നെ എഴുതിക്കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു.അത്ര പ്രമുഖനായ നേതാവു പോലും അറിയാതെ സി.പി.എമ്മിലെ ഏതാനും നേതാക്കൾ ചേർന്ന് പിൻ വലിക്കാൻ ധാരണയുണ്ടാക്കുകയായിരുന്നു എന്ന് സാരം.ജുഡീഷ്യൽ അന്വേഷണത്തിനു മുഖ്യമന്ത്രി സമ്മതിച്ചു;സർക്കാർ മുട്ടു മടക്കി എന്നൊക്കെ അണികളെ ആവേശം കൊള്ളിക്കാൻ പ്രസംഗിച്ച നേതാക്കളേക്കാൾ, സമരാരംഭത്തിലുന്നയിച്ച ഡിമാന്റ് എന്തായിരുന്നു എന്ന് സാധാരണ അണികൾക്കു ബോദ്ധ്യമുണ്ടായിരുന്നു;നാട്ടുകാർക്കും.

സമരം തുടരും ;മുഖ്യമന്ത്രിയെ വഴിനടക്കാൻ സമ്മതിക്കില്ല എന്നൊക്കെ നേതാക്കൾ പറയുന്നതു കേട്ട് കൈ അടിച്ചു പിരിഞ്ഞപ്പോൾ അതിൽ അല്പമെങ്കിലും ആത്മാർത്ഥതയുണ്ടാകുമെന്നു സമരഭടന്മാരെങ്കിലും വിശ്വസിച്ചു കാണണം.എന്നാൽ വഴിപാടു കരിങ്കൊടി വീശലും കല്ലേറും മാത്രമായി സമരം ചുരുങ്ങുന്നതാണു കേരളം കണ്ടത്.ലോകം മുഴുവൻ കാൺകെ ഒരു പോലീസ് നീചൻ, സമരം ചെയ്ത ഒരു ചെറുപ്പക്കാരന്റെ ജനനേന്ദ്രിയം അടിച്ചു തകർത്തതോടെ കരിങ്കൊടി വീശലും പഴങ്കഥയായി.ആ നരാധമനെതിരെ സ്വകാര്യ അന്യായം ഫയൽ ചെയ്യാൻ പോലും ഇതുവരെ തയ്യാറായിട്ടില്ല എന്നാണറിയുന്നത്.പോലീസ്സിന്റെ നരനായാട്ടോടെ അത്തരം സമര രീതി തിരുവനന്തപുരം ജില്ലയിൽ അവസാനിപ്പിച്ചു എന്നതാണു ഏറ്റവും നാണക്കേടുണ്ടാക്കിയ വസ്തുത.

കണ്ണൂരെ കല്ലേറും മുഖ്യന്റെ അഭിനയവും ഒക്കെകൂടി ആയപ്പോൾ അടുത്ത ഘട്ട സമരവും വടിയായി.ജനസമ്പർക്ക പരിപാടിയ്ക്കു വരുന്ന മുഖ്യനെ വിഴുങ്ങും എന്നായിരുന്നു അടുത്ത ഗീർവ്വാണം.മുഖ്യൻ കൃത്യസമയത്തിനും മണിക്കൂറുകൾ മുമ്പേ ജനസമ്പർക്കവേദിയിലെത്തിയപ്പോൾ പ്രക്ഷോഭ ശിങ്കങ്ങൾ കുളിയും ജപവും പൂമൂടലും കഴിഞ്ഞ് പല മണിക്കൂറുകൾ താമസ്സിച്ച് സമര കവാടത്തിലെത്തി ശരണം വിളിച്ചു മടങ്ങി.

അങ്ങനെ അടിയുംകൊണ്ട്,പുളിയും കുടിച്ച് കരവും കൊടുക്കാനുള്ള തയ്യാറെടുപ്പായിട്ടാണു ക്ലിഫ് ഹൗസ് ഉപരോധം എന്ന അത്യന്തം നൂതനമായ സമരമുറ തുടങ്ങിയിരിക്കുന്നത്.തിരുവനന്തപുരം ജില്ലാ നേതൃത്വംക്ലിഫ്ഹൗസ് ഉപരോധം വെറും പ്രതീകാത്മക സമരമായിരിക്കുമെന്നാണു പ്രഖ്യാപിച്ചത്.തൊട്ടടുത്ത ദിവസം എൽ.ഡി.എഫ് കൺ വീനർ തിരുത്തി.സമരം യഥാർത്ഥവും സമ്പൂർണ്ണവും ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു.ദിവസം തോറും സമരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞു വരികയാണു.ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മിൽ പോലും അഭിപ്രായ ഐക്യവും ധാരണയും ഇല്ലാതെ തുടങ്ങിയ സമരത്തിന്റെ ഗതി എന്താകുമെന്ന് ഊഹിക്കുവാൻ വലിയ രാഷ്ട്രീയ വിചക്ഷണതയൊന്നും വേണ്ടാ.

അഴിമതിക്കാരനും അസത്യവാദിയും സ്വജനപക്ഷപാതിയും വർഗീയക്കോമരങ്ങളുടെ പാദസേവകനുമായ ഒരു മുഖ്യമന്ത്രിയും കളങ്ക പങ്കിലരും അസാന്മാർഗ്ഗികളുമായ ചില മന്ത്രിമാരും ചേർന്നു ചെയ്തുകൊണ്ടിരിക്കുന്ന ഭരണനൃശംസതയ്ക്കെതിരേ നടത്തുന്ന ഏതു പ്രക്ഷോഭത്തെയും സ്വാഗതം ചെയ്യാൻ സാധാരണക്കാർ കാത്തു നില്ക്കുമ്പോഴാണു തോറ്റു കൊടുക്കാനായി  ഇടതു പക്ഷ നേതൃത്വം സമരം സംഘടിപ്പിക്കുന്നത് എന്നതാണു ഏറെ കഷ്ടതരം.ഈ ആത്മ വഞ്ചനയ്ക്കും പരവഞ്ചനയ്ക്കും ഉത്തരവാദിത്തരാഹിത്യത്തിനും ഇടതുപക്ഷ മുന്നണി നേതൃത്വം ജനത്തിനും കാലത്തിനും മുമ്പിൽ കണക്കു പറയേണ്ടി വരും.

മറ്റൊരു വഴിപാട്

ഏതാണ്ട് ആറു മാസത്തോളമായി തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിൽ മറ്റൊരു കാട്ടിക്കൂട്ടൽ സമരം നടക്കുന്നു.പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30മുതൽ വൈകിട്ട് 5 മണി വരെയാണു സമരം. തലസ്ഥാന വികസനമാണു ഏക ഡിമാന്റ്.എൽ.ഡി.എഫിനു ഭൂരിപക്ഷമുള്ള നഗരസഭ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ പൊലും ചെയ്യാതെ തലസ്ഥാനം വികസിപ്പിക്കാൻ സർക്കാരിനെതിരെ സമരം ചെയ്യുന്നതിലെ ആത്മാർത്ഥത ആർക്കെങ്കിലും ബോദ്ധ്യപ്പെടുമോ?മറ്റുള്ളവരെക്കൊണ്ടു ചിരിപ്പിക്കാനും കുട്ടിനേതാക്കന്മാർക്കു പ്രസംഗിച്ചു പഠിക്കുവാനും ഒരു പക്ഷേ ഈ വർക്കിങ്ങ് ഡേ സമരം ഉപകരിച്ചേക്കാം.പക്ഷേ ഒരു വലിയമുന്നണിയുടെ പ്രക്ഷോഭ
ക്ഷമതയും വിശ്വാസ്യതയുമാണു പരിഹാസ്യമായിത്തീരുന്നത് എന്ന കാര്യം മറന്നു പോകുന്നു.









Fans on the page

No comments: