Total Pageviews

Sunday, September 22, 2013

വെളിയം ആശാൻ




85 വയസ്സ് എന്നത് മനുഷ്യനെ സംബന്ധിച്ച് അത്ര കുറഞ്ഞ ആയുസ്സല്ല.എങ്കിലും ആ പ്രായത്തിലെത്തിയ ഒരു വ്യക്തിയുടെ മരണം പോലും നമ്മിൽ തീവ്രമായ വേദനയും നഷ്ടബോധവും സൃഷ്ടിക്കുന്നെങ്കിൽ അദ്ദേഹം അത്രമാത്രം നമുക്കു പ്രിയപ്പെട്ടവനായിരിക്കണം;ആരാദ്ധ്യനായിരിക്കണം.2013 സെപ്റ്റംബർ 18നു അന്തരിച്ച സഖാവ് വെളിയം ഭാർഗ്ഗവൻ എന്ന ആശാൻ വലിയ ഒരു ജനവിഭാഗത്തിനു പ്രിയപ്പെട്ടവനായിരുന്നു.ബഹുമാന്യനായ നേതാവും വഴികാട്ടിയുമായിരുന്നു.അടുത്തു പെരുമാറിയിട്ടുള്ളവർക്കെല്ലാം എന്നെന്നും ഓർത്തിരിക്കാനുള്ള എന്തെങ്കിലും അദ്ദേഹം അവശേഷിപ്പിച്ചിട്ടുണ്ടാകും.

യൂണിവേഴ്സിറ്റി ജീവനക്കാരുടെ ഒരു സംഘടനാ പ്രതിനിധിയെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെടാൻ ആശാനെ കാണാൻ ചെന്നതാണു.പതിവു രീതിയിൽ തോളത്തു തട്ടിക്കൊണ്ട് ചോദ്യം:“എന്തിനാടോ?സാർ സാർ എന്നു വിളിച്ചു തലയും ചൊറിഞ്ഞു നില്ക്കാനല്ലേ?” “എനിക്കാകണ്ടാ.അതെല്ലാം ചെയ്യാൻ മടിയില്ലാത്ത ആരെയെങ്കിലും....” “ശരി. വഴിയുണ്ടാക്കാം.”എന്ന് പറഞ്ഞു.പറഞ്ഞതുപോലെ തന്നെ ഞങ്ങളുടെ സംഘടനയിൽ പെട്ട ഒരു ഡപ്യൂട്ടി രജിസ്ട്രാറെ അന്നത്തെ ഭക്ഷ്യമന്ത്രി സ.ഇ.ചന്ദ്രശേഖരൻ നായരുടെയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ഉൾപ്പെടുത്തുകയും ചെയ്തു.

2000 ൽ കേരള സർവ്വകലാശാലാ സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരും നോമിനേറ്റ് ചെയ്യപ്പെട്ടവരുമായ പാർട്ടിയംഗങ്ങളുടെ യോഗം ആശാന്റെ സാന്നിദ്ധ്യത്തിൽ എം.എൻ സ്മാരകത്തിൽ.യോഗം കഴിഞ്ഞു പൊതുകാര്യങ്ങൾ ചർച്ചാവിഷയമായി.കൊല്ലം എസ്.എൻ.കോളജിൽ അന്ന് എ.ഐ.എസ്.എഫ് പ്രവർത്തകരെ മറ്റൊരു വിദ്യാർഥി സംഘടനാംഗങ്ങളും പുറത്തു നിന്നുള്ള ഗുണ്ടകളും ചേർന്ന് നിരന്തരം ഉപദ്രവിക്കുന്ന കാര്യം
കൊല്ലക്കാരനായ ഒരു സെനറ്റംഗം പരാതിയായി പറഞ്ഞു.കേൾക്കാത്ത താമസം ആശാൻ പ്രതിവചിച്ചതിങ്ങനെ: “കൊല്ലത്തുള്ള നമ്മുടെ പിള്ളേരെ സംരക്ഷിക്കാൻ തിരുവനന്തപുരത്തു നിന്നും ഞങ്ങൾ ആളെ അയയ്ക്കണോ?താനൊക്കെ എന്തിനാ പാർട്ടിപ്രവർത്തകനാണെന്നും പറഞ്ഞ് രാവിലെ ഡയറിയും കക്ഷത്തടുക്കി എറങ്ങുന്നത്?”പരാതിക്കാരൻ സഖാവിന്റെ അവസ്ഥ ഊഹിക്കാവുന്നതേ ഉള്ളൂ.

കള്ളത്തരവും ജാഡയും അഹംഭാവവും ആശാന്റെ മുമ്പിൽ വിലപ്പോകുമായിരുന്നില്ല.അഭിനയം അദ്ദേഹത്തിനു ഇഷ്ടമല്ലായിരുന്നു.അധികാര രാഷ്ട്രീയത്തിൽ നിന്നും എന്നും അകന്നു നിന്നിരുന്ന അദ്ദേഹം ഉത്തമനായ കമ്യൂണിസ്റ്റായിരുന്നു.പാർട്ടിയ്ക്കും ജനങ്ങൾക്കും വേണ്ടിയാണു അദ്ദേഹം ജീവിച്ചത്.മനുഷ്യർ ബ്രഹ്മചര്യവും ഗാർഹസ്ഥ്യവും വാനപ്രസ്ഥവും കഴിഞ്ഞ് അനുഷ്ഠിക്കുന്നതെന്നു ഭാരതീയർ വിശ്വസിക്കുന്ന സന്ന്യാസം രണ്ടാമതു തന്നെ കൈക്കൊണ്ട ആളാണു ആശാൻ.സന്ന്യാസിമാരുടെ കാപട്യവും സ്വാർഥതയും മനസ്സിലാക്കിയതോടെ സന്ന്യാസത്തോടു വിടപറഞ്ഞ് മനുഷ്യസ്നേഹത്തിലൂന്നിയ പ്രത്യയശാസ്ത്രത്തിന്റെ വക്താവും പ്രയോക്താവുമായി മാറി.സന്ന്യാസ കാലം നല്കിയ സർവ്വസംഗപരിത്യാഗപാഠം അദ്ദേഹത്തിനെ സ്വാധീനിച്ചിട്ടുണ്ട്.പില്ക്കാലത്ത് അധികാര രാഷ്ട്രീയത്തിന്റെ പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിഞ്ഞത് അതുകൊണ്ടാണു.ഒരു നല്ല കമ്യൂണിസ്റ്റുകാരൻ,ഒരു നല്ല പൊതുപ്രവർത്തകൻ,എങ്ങനെ ആയിരിക്കണം എന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തന്ന അതുല്യനായ നേതാവാണു വെളിയം ആശാൻ.




Fans on the page

1 comment:

dethan said...

സ്നേഹം ചൊരിഞ്ഞും ആശ്വസിപ്പിച്ചും ഉപദേശങ്ങൾ നല്കി നേർ വഴിക്കു നയിച്ചും കടന്നുപോയ ആശാന്റെ ദീപ്ത സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലി.