Total Pageviews

Friday, October 11, 2013

ജുഡീഷ്യൽ അന്വേഷണം


സോളാർ തട്ടിപ്പു കേസ്സിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഇടതുപക്ഷത്തെ കബ്ബളിപ്പിച്ച ഉമ്മൻ ചാണ്ടി അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറൻസ് ഏകപക്ഷീയമായി നിശ്ചയിച്ച് വീണ്ടും പറ്റിച്ചിരിക്കുന്നു.പ്രസിദ്ധീകരിക്കപ്പെട്ട ടേംസ് ഓഫ് റഫറൻസ് തങ്ങൾക്ക് സ്വീകാര്യമല്ലെന്ന് പ്രതിപക്ഷം പറയുന്നുണ്ടെങ്കിലും സർക്കാർ(എന്നുവച്ചാൽ ഉമ്മൻ ചാണ്ടി)അവരുടെ വഴിക്ക് അവർ ആഗ്രഹിക്കുന്നതു പോലെ പോകാനാണു സാദ്ധ്യത.

ജുഡിഷ്യൽ അന്വേഷണം തന്നെ യാതൊരു പ്രയോജനവും ഇല്ലാത്ത, വ്യർത്ഥവ്യായാമമാണെന്നിരിക്കേ എന്തിനാണു പ്രതിപക്ഷം ഇത്തരം ഒരു ഡിമാന്റ് മുന്നോട്ടു വച്ചതെന്നു മനസ്സിലാകുന്നില്ല.ഇന്നേവരെ ഉണ്ടായിട്ടുള്ള കാക്കത്തൊള്ളായിരം ജുഡീഷ്യൽ അന്വേഷണ കമ്മീഷനുകളിൽ ഒന്നെങ്കിലും ഏതെങ്കിലും സർക്കാർ പൂർണ്ണമായി അംഗീകരിക്കുകയോ തുടർ നടപടി കൈക്കൊള്ളുകയോ ചെയ്തതായി അറിവില്ല.പലപ്പോഴും കുറ്റവാളികളെ രക്ഷിക്കയാണു കമ്മീഷനുകൾ ചെയ്തിട്ടുള്ളത്.എം.എം.ഹസ്സൻ ഡിഗ്രിപരീക്ഷയിൽ ക്രമക്കേടു കാട്ടിയെന്ന് ആരോപണമുണ്ടായപ്പോൾ അതിനെക്കുറിച്ച് അന്വേഷിച്ച ജ. ജിനരാജൻ കമ്മീഷൻ എന്താണു ചെയ്തതെന്ന് നമ്മൾ കണ്ടതാണു.പ്രീഡിഗ്രി ബോഡ് വിരുദ്ധ സമര കാലത്ത് നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുവാൻ അന്നു മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ ഇതേ തന്ത്രം പയറ്റി നോക്കിയതാണു.ഹസ്സനു കിട്ടിയതു പോലെ ക്ലീൻ ചിറ്റ് കിട്ടുവാൻ പാകത്തിലുള്ള ഒരു അന്വേഷണ കമ്മീഷനെ അദ്ദേഹം നിയമിച്ചെങ്കിലും ആ കമ്മീഷൻ പ്രവർത്തനം തുടങ്ങും മുമ്പ് കരുണാകരന്റെ കാലാവധി കഴിഞ്ഞു പോയി.പിന്നീട് വന്ന നായനാർ സർക്കാർ ജ.കെ.കെ.നരേന്ദ്രനെ അന്വേഷണകമ്മീഷനായി നിയമിച്ചു.വളരെ വിശദമായും വിദഗ്ദ്ധമായും അന്വേഷണം നടത്തി അദ്ദേഹം സമർപ്പിച്ച റിപ്പോർട്ട് ആ സർക്കാർ ആഘോഷപൂർ വ്വം സ്വീകരിച്ചെങ്കിലും യാതൊരു തുടർ നടപടിയും കൈക്കൊണ്ടില്ല.അന്നത്തെ വിദ്യാഭ്യാസമന്ത്രി റ്റി.എം.ജേക്കബ്ബും കേരള സർവ്വകലാശാലാ പ്രൊ വൈസ്ചാൻസലറായിരുന്ന ഡോ.എ.സുകുമാരൻ നായരും  കുറ്റക്കാരാണെന്നു തെളിവുകൾ നിരത്തി കമ്മീഷൻ സ്ഥാപിച്ചിരുന്നു.പക്ഷേ അവർക്കെതിരെ ചെറുവിരലനക്കാൻ പോലും നയനാർ സർക്കാർ തയ്യാറായില്ല.അതിന്റെ ഫലമായി പിന്നീടു വന്ന  യു.ഡി.എഫ് സർക്കാരിനു സുകുമാരൻ നായരെ മഹാത്മാ ഗാന്ധി സർവ്വകലാശാലാ വൈസ്ചാൻസലർ ആയി നിയമിക്കാൻ സാധിച്ചു.ജേക്കബ് മന്ത്രിയുമായി.

ഇങ്ങനെ കാശും സമയവും മനുഷ്യാദ്ധ്വാനവും പാഴിലാക്കാൻ മാത്രം ഉതകിയ എത്ര ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടുകൾ വേണമെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയും.ഒരുപക്ഷേ കൂടുതൽ എണ്ണത്തെ കുറിച്ച് പ്രതിപക്ഷ കക്ഷികൾക്കായിരിക്കും ധാരണ ഉണ്ടാവുക. എന്നിട്ടും ഇത്തരം ഒരു അജാഗളസ്തനം വേണമെന്നു ശഠിച്ചതിന്റെ പിന്നിലെ യുക്തി തീരെ മനസ്സിലാകുന്നില്ല.ആകെപ്പാടെ ഉണ്ടാകേണ്ട ഒരു നേട്ടം, അന്വേഷണം പ്രഖ്യാപിക്കുന്നതോടെ മുഖ്യമന്ത്രി രാജി വയ്ക്കുക എന്നതാണു.അതുണ്ടാകാൻ പോകുന്നില്ല എന്നാണു ഉമ്മൻ ചാണ്ടിയുടെ ഇതുവരെയുള്ള നിലപാടിൽ നിന്നും മനസ്സിലാകുന്നത്.1957 ലെ ഇ.എം.എസ്.മന്ത്രിസഭയിലെ ഒരംഗത്തക്കുറിച്ച് അന്വേഷണം വന്നപ്പോൾ അദ്ദേഹം രാജിവച്ചില്ല എന്നു പറഞ്ഞാണു ഉമ്മൻ ചാണ്ടി രാജിവക്കാൻ വിസമ്മതിക്കുന്നത്.1957 കഴിഞ്ഞാണു 1967 എന്നും അന്നു അന്വേഷണം പ്രഖ്യാപിച്ചപ്പോൾ തന്നെ ആരോപണവിധേയരായ എം.എൻ ഉം റ്റിവി .തോമസും രാജിവച്ചു എന്നും ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കാൻ പ്രതിപക്ഷങ്ങൾ താല്പര്യം കാട്ടുന്നുമില്ല.

ടേംസ് ഓഫ് റഫറൻസ് പ്രഖ്യാപിച്ചതു വായിച്ചാൽ ,കമ്മീഷൻ ഓഫ് എൻ ക്വയറീസ് ആക്റ്റിനെയും പ്രതിപക്ഷത്തെയും ഒരുപോലെ പരിഹസിക്കുകയാണെന്നേ തോന്നൂ.പത്രക്കാരുടെ ചോദ്യങ്ങൾക്കു മുഖ്യൻ പറഞ്ഞ മറുപടിയിൽ അജ്ഞതയും ധിക്കാരവുമാണു നിഴലിച്ചത്.ആർക്കു വേണമെങ്കിലും ടേംസ് ഓഫ് റഫറൻസ് കൂട്ടിച്ചേർക്കാമത്രെ!എന്ത് അടിസ്ഥാനത്തിലാണു അദ്ദേഹം ഈ വിഡ്ഢിത്തം എഴുന്നള്ളിച്ചത്?2013 ൽ നടന്ന തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ എന്തിനാണു അഞ്ചു കൊല്ലം മുമ്പുള്ള തട്ടിപ്പിനെപറ്റിയും അന്വേഷിക്കണം എന്ന്  നിഷ്ക്കർഷിക്കുന്നത്?അധികാരത്തിലിരിക്കുമ്പോൾ എന്തു ധിക്കാരവും ഭോഷത്തവും തട്ടിമൂളിക്കാമെന്ന്  കരുതുന്നെങ്കിൽ അതു വിനാശത്തിലേക്കുള്ള കാൽ വയ്പ്പാണെന്നു പറയാതെ വയ്യ.





Fans on the page

No comments: