Total Pageviews

Wednesday, May 23, 2012

സാംസ്കാരിക മൗനം





റ്റി.പി.ചന്ദ്രശേഖരൻ വധിക്കപ്പെട്ടപ്പോൾ കേരളത്തിലെ സാംസ്കാരിക നായകർ പ്രതികരിക്കാതിരുന്നത് ചില മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുകയുണ്ടായി. പിന്നാലെ മുഖ്യമന്ത്രിയും മറ്റു വലതുപക്ഷ രാഷ്ട്രീയക്കാരും അത് ഏറ്റുപിടിച്ചു.തുടർന്ന് എല്ലാ ഭാഗത്തു നിന്നും ബുദ്ധിജീവികൾക്കും  സാഹിത്യനായകർക്കുമെതിരേ ജനവികാരത്തിന്റെ കുത്തൊഴുക്കുണ്ടായി.അതോടെ സാഹിത്യകാരന്മാർ പലരും തങ്ങളുടെ മൗനത്തിനു ന്യായീകരണങ്ങളുമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി.

 ജീവിച്ചിരിക്കുന്ന രണ്ടു ജ്ഞാനപീഠ ജേതാക്കളെയും സുഗതകുമാരിയേയും വ്യക്തമായി സൂചിപ്പിച്ച് കെ.മുരളീധരനെപ്പോലുള്ളവർ ആക്ഷേപിക്കുകയും ചെയ്തു.“കൊലപാതകം കണ്ട് ദു:ഖിക്കാത്തവരായി കവികളെ കാണരുത്”എന്ന് ഒ.എൻ.വി. ദിവസങ്ങൾക്കു ശേഷം അതിനു മറുപടി പറയുകയുണ്ടായി.ശ്രീമതി സുഗതകുമാരിയും വിനയചന്ദ്രനും ഒക്കെ ഏതാണ്ട് ഇതേ അർത്ഥം വരുന്ന പ്രസ്താവനകൾ നടത്തി.ബാലചന്ദ്രൻ ചുള്ളിക്കാടാകട്ടെ പ്രതികരിക്കാൻ തനിക്കു പേടിയാണെന്നു തെളിച്ചു തന്നെ പറഞ്ഞു.പക്ഷേ പിണറായി വിജയനെയാണോ കൊടി സുനിയെയാണോ രണ്ടുപേരും ജയരാജന്മാരും കൂടിയുള്ള ക്വട്ടേഷൻ സംഘത്തെയാണോ പേടിയെന്ന് വ്യക്തമാക്കിയില്ല.

സാംസ്കാരിക നായകന്മാരും ബുദ്ധിജീവികളും ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാത്തതിൽ പൊതുജനം ഉത്കണ്ഠപ്പെടുന്നത് തെറ്റിദ്ധാരണകൊണ്ടാണു. ‘സാംസ്കാരികനായകൻ’ എന്ന വാക്കു തന്നെ സുകുമാർ അഴീക്കോടിനെ വിശേഷിപ്പിക്കാൻ ആരോ കണ്ടെത്തിയതാണെന്ന് ശ്രീ.ബി.ആർ.പി.ഭാസ്കർ ഒരിക്കൽ പറയുകയുണ്ടായി.അദ്ദേഹം പറഞ്ഞത് വാസ്തവമാണെന്ന്,അഴീക്കോടിന്റെ മരണശേഷം നടന്ന റ്റി.പി.വധമുൾപ്പെടെയുള്ള സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇത്തരം കാര്യങ്ങളിൽ അദ്ദേഹത്തിന്റെ പ്രതികരണം ഉടനടിയുണ്ടാകുമായിരുന്നു.പാപ്പിനിശ്ശേരി പാമ്പു പാർക്കിനു മാർക്സിസ്റ്റുകാർ തീയിട്ടപ്പോഴും അദ്ധ്യാപകനെ കുട്ടികളുടെ മുമ്പിലിട്ടു വെട്ടിക്കൊന്നപ്പോഴും മാത്രമല്ല അമ്മയുടെ മുമ്പിലിട്ട് മകനെ ആർ.എസ്.എസുകാർ കശാപ്പു ചെയ്തപ്പോഴും പ്രതികരിക്കുവാൻ അദ്ദേഹം മടിച്ചില്ല.തിലകൻ പ്രശ്നത്തിൽ മോഹൻലാൽ ഉൾപ്പെടെയുള്ള താര രാജാക്കന്മാരോടും അവരുടെ സംഘടനയോടും ഏറ്റുമുട്ടി.അതിനൊന്നും ആരുടെയും കൂട്ടും അദ്ദേഹം തേടിയിട്ടില്ല.മുക്കാൽ നൂറ്റാണ്ടു കാലത്തോളം എല്ലാറ്റിനോടും  യുക്തിസഹമായി പ്രതികരിച്ചിരുന്ന അഴീക്കോടിനെ കണ്ടും കേട്ടും പരിചയിച്ച മലയാളികൾ,മറ്റു സാഹിത്യകാരും പ്രഭാഷകരും അതേ ഗണത്തിൽ പെട്ടവരാണെന്ന് വെറുതേ കരുതുന്നു.അതുകൊണ്ടാണു ജ്ഞാനപീഠവും എഴുത്തച്ഛൻ പുരസ്ക്കാരവും ബുക്കർ പ്രൈസും ഒക്കെ കിട്ടിയവർ വലിയ സാംസ്കാരിക നായകർ ആണെന്നു ധരിച്ച് നേരിന്റെ പക്ഷത്തു നിന്നു പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.ആളും തരവും നോക്കി മാത്രം പ്രതികരിക്കുവാനേ അവർക്കറിയൂ.അവർ സാഹിത്യ നായകരാകാം;സാംസ്കാരിക നായകരാകില്ല.

ഒരു വട്ടക്കമ്പു മുറുക്കുമ്പോൾ വേദനകൊണ്ട് പുളയുന്ന അവർക്ക് മലയാള അക്ഷരങ്ങളുടെ എണ്ണത്തിനൊപ്പം(51)വെട്ടേല്പിച്ച് അതിനിഷ്ഠുരമായി ഒരു മനുഷ്യനെ തെരുവിലിട്ടു കൊന്ന വാർത്ത കേട്ട് ഉള്ളുരുകണമെന്നില്ല.
“സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും.“എന്നു പാടിയത് വയലാറാണു.ഇന്നു ജീവിച്ചിരിക്കുന്ന സാഹിത്യ നായകർ ആരുമല്ല.




Fans on the page

3 comments:

Baiju Elikkattoor said...

"പ്രതികരണം ഇല്ല" എന്നാണ് ഓ എന്‍ വി മനോരമയോടു പറഞ്ഞത് . പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളെ പറ്റി പാടിയ കവിക്ക്‌ ഒരു കമ്മ്യുണിസ്റ്റ്ന്റെ അരും കൊലയെ അപലപിക്കാന്‍ ഉള്ള ഊര്‍ജ്ജം പോലും ബാക്കി ഇല്ലാതായിരിക്കുന്നൂ....!!

dethan said...

ബൈജു,

ഊർജ്ജം ഇല്ലാഞ്ഞിട്ടല്ല.മനസ്സില്ലാഞ്ഞിട്ട്.ആളും തരവും നോക്കിയേ ഇത്തരക്കാർ പ്രതികരിക്കൂ എന്നു പറഞ്ഞത് അതുകൊണ്ടാണു.

Anonymous said...

ഓ എന്‍ വി ഇടത് ലേബലില്‍ അല്ലെ നേടിയതൊക്കെ !! ഇനിയും പലതും നേടാനും ഉണ്ട്, മഹാ ബുദ്ധി ശാലി ആണ് അദ്ദേഹം , കുട്ടികള്‍ മലയാളം പഠിക്കാത്തതില്‍ പുള്ളി കണ്ണീരോഴുക്കും,സ്വന്തം മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ക്കും , എം ടി പക്ഷെ ഇങ്ങിനെ ഒന്നും പ്രതികരിക്കാറില്ല ആരെങ്കിലും ചെന്ന് കുത്തിപ്പോക്കിയാല്‍ പ്രസ്താവന ഒപ്പിട്ടുകൊടുക്കും എന്നേയുള്ളു , കൊണ്ഗ്രസുകാരനെ ചീത്തവിളിച്ചാല്‍ ആരും ഒന്നും പറയില്ല കരുണാകരനെ പത്മജയെ ഒക്കെ എങ്ങിനെ എല്ലാം നാറ്റിയിരിക്കുന്നു അവര്‍ ഒരിക്കലും പ്രതികാര ബുദ്ധിയോടെ ഒന്നും ചെയ്തിട്ടില്ല, അധ്യാപകന്റെ കൈ വെട്ടു കേസിലും ഇവര്‍ ആരും പ്രതികരിച്ചില്ല