Total Pageviews

Wednesday, December 2, 2009

വെള്ളം വാര്‍ന്ന ശേഷം ചിറ കെട്ടുന്നവര്‍


നളചരിതം ആട്ടക്കഥയിലെ പ്രസിദ്ധമായ വാക്യമാണ് "പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു
സേതു ബന്ധനോദ്യോഗമെന്തെടോ?" എന്നത്.ദമയന്തിയുടെ വിവാഹം നടന്നതറിയാതെ സ്വയം വരത്തില്‍ പങ്കു കൊള്ളാന്‍ പോകുന്നവരോട് ഇതിനപ്പുറം അര്‍ത്ഥപൂര്‍ണ്ണവും ചമല്ക്കാര സമ്പന്നവു
മായ
ഒരു ചോദ്യം ചോദിക്കാനില്ല.താലികെട്ടു കഴിഞ്ഞ് വധൂവരന്മാര്‍ മണിയറ പൂകാറായപ്പോള്‍ കല്യാണത്തില്‍ സംബന്ധിക്കാന്‍ പോകുന്നവര്‍ ഈ ചോദ്യം അര്‍ഹിക്കുന്നുണ്ട്.

ഇങ്ങനെ, വെള്ളമൊഴുകിപ്പോയ ശേഷം ചിറകെട്ടാന്‍ എന്തിനാണു ശ്രമിക്കുന്നത്,എന്ന് ആരും ചോദിച്ചു
പോകുന്ന ഒരവസ്ഥയാണ് ഇന്ന് രാജ്യമൊട്ടാകെ ഉള്ളത്. ചെയ്യേണ്ട സമയത്തു ഒന്നും ചെയ്യാതിരിക്കുക
യും അതിനു ശേഷം കര്‍മ്മനിരതമാകാന്‍ ശ്രമിക്കുകയും ചെയ്യുക എന്നത് നമ്മുടെ പൊതു സ്വഭാവമായി മാറിക്കഴിഞ്ഞിരിക്കുന്നു.നിയമനിര്‍മ്മാണ സഭകള്‍ മുതല്‍ നീതിന്യായ പീഠങ്ങളും ഭരണകൂടങ്ങളും വരെ ഈ പൊതു സ്വഭാവത്തില്‍ നിന്നു മുക്തമല്ല.തന്നയുമല്ല അവയിലാണ് ഈ പ്രവണത കൂടുതല്‍ കണ്ടുവ
രുന്നത്.

തേക്കടി ബോട്ടു ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചപ്പോഴാണ് അപകടത്തില്‍ പെട്ട ബോട്ടിന്റെ നിര്മ്മാ
ണത്തിലെ പിഴവുകളെ ക്കുറിച്ച് കെറ്റിഡിസിയും സര്‍ക്കാരും അന്വേഷിക്കുന്നത്.ആ ബോട്ട് ആരും അ
ന്തരീക്ഷത്തില്‍ നിന്ന് കൈ വീശി എടുത്തതല്ല.ആരെങ്കിലും സംഭാവന നല്കിയതുമല്ല.കെറ്റിഡിസി ആവശ്യപ്പെട്ടതനുസരിച്ച് ഒരു ബോട്ടു നിര്‍മ്മാണക്കമ്പനി നിര്‍മ്മിച്ചു നല്കിയതാണ്.സര്‍ക്കാര്‍ സ്ഥാപ
നങ്ങളില്‍ ഉപകരണങ്ങളും വാഹനങ്ങളും വാങ്ങുന്നതിനും നിര്‍മ്മിക്കുന്നതിനും മറ്റും നിയതമായ നടപടി
ക്രമങ്ങളുണ്ട്.വാങ്ങിയ വസ്തുവിന്റെ ഗുണനിലവാരം ഉറപ്പു വരുത്തേണ്ടതും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുമതലയാണ്.അതൊന്നും ഈ ബോട്ടിന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരി
ക്കുന്നു.

അപകടത്തിനു ശേഷം വിവിധ ഏജന്‍സികള്‍ അന്വേഷിച്ചപ്പോഴാണത്രെ ഈ വസ്തുതകള്‍ മനസ്സി
ലായത്.വിലപിടിപ്പുള്ള ഈ ആഡംബര ബോട്ട് നീറ്റിലിറക്കിയത് രഹസ്യമായിട്ടായിരിക്കാന്‍ ഇടയില്ല.
ബന്ധപ്പെട്ട മന്ത്രിയോ ഉന്നത ഉദ്യോഗസ്ഥനോ ചെയര്‍മാനോ ആരെങ്കിലും ആ ചടങ്ങില്‍ സംബന്ധി
ച്ചിരുന്നിരിക്കണം.മാദ്ധ്യമങ്ങള്‍ അതെപ്പറ്റി ഒന്നും പറഞ്ഞു കണ്ടില്ല.അഥവാ അവരാരും പങ്കെടുത്തി
ല്ലെങ്കില്‍ തന്നെ ഈ ജല വാഹനത്തിന്റെ കാര്യക്ഷമത അന്നേ ഉറപ്പു വരുത്തേണ്ടതായിരുന്നില്ലേ?
വകുപ്പു മന്ത്രിയ്ക്ക് കെറ്റിഡിസിയുടെ ദൈനം ദിനകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടില്ല.അതുകൊ
ണ്ടാണല്ലോ ഒരു ഫുള്‍ ടൈം ചെയര്‍മാനെയും ഡയറക്റ്ററെയും നിയമിച്ചിട്ടുള്ളത്.കോര്‍പ്പറേഷന്‍ കോടി
കള്‍ മുടക്കി ഉല്ലാസ നൗക വാങ്ങുമ്പോള്‍ അതിന്റെ ഗുണമേന്മ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം അ
വര്‍ക്കില്ലേ?

നിര്‍മ്മാണത്തിലെ പിഴവുകള്‍, അനിമേഷന്‍ ചിത്രങ്ങളുടെ സഹായത്തോടെ ഇപ്പോള്‍ ബോദ്ധ്യപ്പെടു
ത്തുന്ന പ്യാരിലാല്‍ എന്ന സാങ്കേതിക വിദഗ്ദ്ധനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കിയതില്‍ ക്രമക്കേടു
നടന്നിട്ടുണ്ടെന്നു കണ്ടെത്തിയവരും ബോട്ട് നീറ്റിലിറക്കിയ കാലത്തും സര്‍ക്കാരിന്റെയും കെറ്റിഡിസി
യുടെയും വിളിപ്പുറത്തുണ്ടായിരുന്നു.അന്ന് അവരുടെ സഹായം തേടിയില്ല.ഇപ്പോള്‍ കാണിക്കുന്ന ഉത്സാ
ഹത്തിന്റെയും ശുഷ്കാന്തിയുടെയും നൂറിലൊരംശം അന്നു കാണിച്ചിരുന്നെങ്കില്‍ നാല്പത്തഞ്ചിലധികം
പേരുടെ മരണത്തിനിടയാക്കിയ മഹാ ദുരന്തം ഒഴിവാകുമായിരുന്നു.

ഇതിന്റെ നടുക്കം മാറുന്നതിനു മുമ്പാണ് മറ്റൊരു ജലദുരന്തം അരീക്കോട് ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്ക്
സ്ക്കൂളില്‍ പോകാനായിട്ടെങ്കിലും ഒരു പാലം നിര്‍മ്മിക്കണമെന്ന്‍ അവിടത്തെ നാട്ടുകാര്‍ മുറവിളി കൂട്ടു
വാന്‍ തുടങ്ങിയിട്ട് എത്രയോ കാലമായി.പാലം പണിയിച്ചില്ലെന്നതു പോകട്ടെ,സുരക്ഷിതമായി സഞ്ച
രിക്കാവുന്ന ഒരു വള്ളം പോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല.ഭരണാധികാരികളുടെ കുറ്റകരമായ ഉദാസീനതയ്ക്ക് വില നല്‍കേണ്ടിവന്നത് പാവം വിദ്യാര്‍ത്ഥികളുടെ ജീവനാണ്.അപകടം ഉണ്ടായതോ
ടെ ടണ്‍ കണക്കിന് സഹതാപവും സഹായവാഗ്ദാനങ്ങളുമായി മന്ത്രിമാര്‍ മുതല്‍ വാര്‍ഡ് മെമ്പര്‍മാര്‍ വരെ അവിടെ എത്തി.കോണ്‍ക്രീറ്റു പാലത്തിനു പകരം ഒരു കമ്പിപ്പാലമെങ്കിലും നിര്‍മ്മിച്ചിരുന്നെ
ങ്കില്‍ ഈ ദുരന്തം ഒഴിവാകുമായിരുന്നു.ചില സ്വകാര്യ തോട്ടങ്ങളില്‍ പുഴകള്‍ക്കു കുറുകെ ഇങ്ങനെ നിര്‍മ്മിച്ചിട്ടുള്ള നിരവധി പാലങ്ങള്‍ കാണാം.കോടികളുടെ മുടക്കൊന്നും അത്തരമൊരു പാലം കെട്ടു
വാന്‍ വേണ്ടാ.ആവശ്യത്തിനു വള്ളവും കടത്തുകാരെയും നല്‍കിയിരുന്നെങ്കിലും മതിയായിരുന്നു.ഇപ്പോ
ള്‍ കോണ്‍ക്രീറ്റു പാലം തീര്‍ക്കുമെന്നു പറയുന്നവര്‍ക്ക് നേരത്തെ ഈ കര്‍ത്തവ്യ ബോധം തോന്നിയി
രുന്നെങ്കിലോ?

വെള്ളം ഒഴുകിപ്പോയിക്കഴിഞ്ഞ് ചിറ കെട്ടാന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുന്നതിന്റെ ഉദാഹരണങ്ങളാ
ണ് ഇവ.ഉണ്ണായി വാര്യര്‍ ഉയര്‍ത്തിയ ചോദ്യം നീതിപീഠത്തിന്റെ നേര്‍ക്കും നീട്ടാന്‍ പോരുന്നതാണ്
മുന്‍ ലോക് സഭാംഗം പി.സി.തോമസിനെതിരായുണ്ടായ സുപ്രീം കോടതി വിധി.അദ്ദേഹം തെരഞ്ഞെടു
ക്കപ്പെട്ട ഉടനെ ഫയല്‍ ചെയ്ത കേസ്സിന്റെ വിധി വന്നത് ആ ലോക് സഭയുടെ കാലാവധിയും അടുത്ത തെരഞ്ഞെടുപ്പും കഴിഞ്ഞാണ്.ഇതില്പരം ജങ്ങളെ വിഡ്ഢികളും നീതിന്യായ വ്യവസ്ഥയെ പരിഹാസപാത്ര
വും ആക്കുന്ന ഒരു നടപടി രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ നിന്ന് ഉണ്ടാകാനുണ്ടോ?

"പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു സേതു ബന്ധനോദ്യോഗമെന്തെടോ?" എന്ന ചോദ്യത്തിന്,
ദമയന്തീ സ്വയം വരം നടന്നത് അറിയാഞ്ഞതു കൊണ്ടു പറ്റിപ്പോയതാണെന്നു പറഞ്ഞ് നളചരിത കഥാ
പാത്രങ്ങള്‍ക്ക് തടിതപ്പാന്‍ കഴിയും.പക്ഷേ ഇവിടെ പരാമര്‍ശിക്കപ്പെട്ട സമീപകാല സംഭവങ്ങളിലെ
യഥര്‍ത്ഥ കഥാപാത്രങ്ങള്‍ക്ക് അങ്ങനെ വിശദീകരിച്ച് ആ ചോദ്യത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല.
Fans on the page

No comments: