Total Pageviews

Thursday, October 22, 2009

മോഹന്‍ലാലിനോടു പറയാം



വര്‍ത്തമാനകാല മലയാളിയുടെ ആശങ്കകളും ആകുലതകളും തന്റെ ബ്ലോഗില്‍ പകര്‍ത്തുന്ന
മോഹന്‍ലാല്‍ ആത്മഗതമെന്നോണം ഉരുവിടുന്നു: "ആരോടു പറയാന്‍?" എന്ന്.സാധാരണ
കേരളീയന്‍ നേരിടുന്ന പ്രശ്നങ്ങള്‍ അല്പം പോലും അഭിനയം കലര്‍ത്താതെയാണ് ഈ സമര്‍ത്ഥനായ നടന്‍ അവതരിപ്പിക്കുന്നത്."കൂട്ടത്തില്‍ നിന്നു മാറി മലയാളിയെയും നമ്മുടെ സമൂഹത്തെയും നിരീക്ഷിച്ച"ആദ്ദേഹം കണ്ടെത്തുന്നത് നൂറു ശതമാനവും സത്യമാണ്.

ശുചിത്വത്തിനും വിദ്യാഭ്യാസത്തിനും രാഷ്ട്രീയ ബോധത്തിനും മറ്റും പേരുകേട്ട കേരളം ഇപ്പോള്‍ അക്രമികളും സാമൂഹിക വിരുദ്ധരും അഴിഞ്ഞാടുന്ന സ്ഥലമായി മാറിയിരിക്കുന്നു.യുവാക്കള്‍ ചോരയുടെ വഴിയിലൂടെ പോകുന്നു.റോഡും തോടും നദിയും മൈതാനവും എല്ലാം മലയാളി
മലിനമാക്കിക്കൊണ്ടിരിക്കുന്നു.റോഡുകള്‍ മിക്കതും സഞ്ചാരയോഗ്യമല്ലാത്ത വിധം കുണ്ടും കുഴിയും നിറഞ്ഞിരിക്കുന്നു.ഇതിനൊക്കെ പരിഹാരം കാണുവാന്‍ ചുമതലപ്പെട്ട ഭരണാധികാരികള്‍ തമ്മില്‍ തല്ലി കാലം കഴിക്കുന്നു.തുടങ്ങിയ നിരീക്ഷണങ്ങളാണ് ''ആരോടു പറയാന്‍?'' എന്ന ചോദ്യം ഉന്നയിക്കാന്‍ മോഹന്‍ലാലിനെ പ്രേരിപ്പിച്ചത്.

ആ ചോദ്യത്തില്‍ നിസ്സഹായതയും ആശങ്കയും മാത്രമല്ല;ഉദാസീനമായ ഭരണക്കാരോടുള്ള അവജ്ഞയും പ്രകടമാകുന്നുണ്ട്.ശരാശരി കേരളീയന്റെ മനസ്സില്‍ ഇന്ന് നിരന്തരം ഉയര്‍ന്നു കൊണ്ടിരിക്കുന്ന ചോദ്യമാണ് അദ്ദേഹം ഉറക്കെപ്പറഞ്ഞത്.പക്ഷേ യുവാക്കളുടെ അക്രമ വാസനയുടെ വ്യാപനം തടയുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്ന കാര്യം ആരോടു പറയാന്‍ എന്നു ചോദിച്ചാല്‍ അതിന് സാധാരണക്കാരനു പെട്ടന്നുള്ള ഉത്തരം "മോഹന്‍ലാലിനോട് പറയാം" എന്നായിരിക്കും.അല്ലെങ്കില്‍ മമ്മൂട്ടിയോടോ സുരേഷ് ഗോപിയോടോ പറയാം എന്നായിരിക്കും.

കാരണം ഗുണ്ടാകളെയും അധോലോക നായകന്മാരെയും മഹത്വവല്ക്കരിക്കുന്ന എത്ര നായക
വേഷങ്ങളാണ് ഇവര്‍ മലയാള സിനിമയില്‍ കെട്ടിയാടിയത്?ഇപ്പോഴും ആടിക്കൊണ്ടിരിക്കുന്നത്?
പോലീസ് ഓഫീസര്‍മാരെ വഴിയിലിട്ടടിക്കുന്നവന്‍;പോലീസ് കുപ്പായമൂരി അധോലോകത്തിന്റെ
കിരീടം ചൂടുന്നവന്‍;എതിരാളിയുടെ കൈയ്യും കാലും ഒന്നൊന്നായി വെട്ടിയെടുക്കുന്നവന്‍;തുടങ്ങി
അക്രമത്തിന്റെ ആള്‍ രൂപങ്ങളായവരെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് ഫലിപ്പിച്ച ഒരാളാണ്
മോഹന്‍ലാല്‍.ഇതു കണ്ടു വളരുന്ന മലയാളത്തിന്റെ കൗമാരവും യൗവനവും ചോരയുടെ വഴിയിലൂടെ സഞ്ചരിക്കുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമുണ്ടോ?തങ്ങളുടെ ആരാധനാപാത്രമായ താരത്തിനെ അനുകരിക്കാന്‍ യുവാക്കള്‍ ശ്രമിക്കുക സ്വാഭാവികമാണ്.

മോഹന്‍ലാല്‍ ചൂണ്ടിക്കാണിച്ച പലതിനും പരിഹാരം കാണാന്‍ നമ്മള്‍ വിചാരിച്ചാല്‍ കഴിയില്ല.എങ്കിലും യുവാക്കളെ അക്രമങ്ങളിലേക്ക് ആകര്‍ഷിക്കുന്ന കഥാപാത്രങ്ങളായി എന്തു പ്രലോഭനമുണ്ടായാലും അഭിനയിക്കില്ല എന്ന് അദ്ദേഹവും മറ്റു താരങ്ങളും നടന്മാരും തീരുമാനിച്ചാല്‍,ഒരു പ്രശ്നത്തിന് അല്പമെങ്കിലും മുക്തിയുണ്ടാകും.

തമിഴ് നാട്ടിനെ കവച്ചു വയ്ക്കുന്ന താരാരാധനയ്ക്ക് കേരളം വിളനിലമാകാന്‍ ഒരുങ്ങുകയാണോ
എന്ന് ചില സമീപകാലസംഭവ വികാസങ്ങള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നു.അതിനു മുന്‍ കൈ എടുക്കുന്നത് ചെറുപ്പക്കാരാണ്.ആ നിലയ്ക്ക് രാജ്യത്തിന്റെ ഭാവി കരുപ്പിടിപ്പിക്കേണ്ട അവരെ ക്കൂടി കണ്ടുകൊണ്ടു വേണം സാമൂഹിക ദുരിതങ്ങളില്‍ ഉരുകുന്ന മനസ്സുള്ള മോഹന്‍ലാലിനെപ്പോലുള്ളവര്‍ അഭിനയമുള്‍പ്പെടെ പൊതുജനശ്രദ്ധ പതിയുന്ന കാര്യങ്ങളില്‍ പങ്കെടുക്കേണ്ടത്.

അടുത്തകാലത്ത് അദ്ദേഹം ഒരു ആള്‍ദൈവത്തിന്റെ കാല്‍ക്കല്‍ കുമ്പിടുന്നതു കാണുകയുണ്ടായി.
യഥാസമയം പിടിക്കപ്പെട്ടിരുന്നെങ്കില്‍ സന്തോഷ് മാധവന്‍,ദിവ്യാ ജോഷി,കൊട്ടിയത്തമ്മ,
തുടങ്ങിയ ആള്‍ദൈവങ്ങളുടെ ഗതി തന്നെ വരുമായിരുന്ന ഈ വ്യാജദൈവത്തിന്റെ വിനീതഭക്തനായി മാറിയപ്പോള്‍ തെറ്റായ സന്ദേശമാണ് അദ്ദേഹം തന്റെ ആരാധകര്‍ക്ക് നല്‍കിയത്.അമ്മദൈവം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അനുകരണീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും അധോലോക നായകരും സമൂഹ മദ്ധ്യത്തില്‍ മാന്യത നേടാനും നികുതി വെട്ടിക്കാനും കൊള്ളരുതായ്മകള്‍ക്കു മറയിടാനും ചെയ്യുന്ന സൂത്രപ്പണിയാണ് "ജീവകാരുണ്യ പ്രവര്‍ത്തനം"എന്ന കെട്ടു കാഴ്ച.

ചെറുകിട വ്യാപാരികള്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ വര്‍ഷം തോറും വരുമാനത്തിന്റെ കണക്കു ബോധിപ്പിക്കുകയും നികുതി അടയ്ക്കുകയും ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടിയുണ്ടാകും.വള്ളിക്കാവിലെ ഒരു നിര്‍ദ്ധനകുടുംബത്തില്‍ പിറന്ന ഈ മനുഷ്യ ദൈവത്തിന്
നൂറുകണക്കിന് മോഹന്‍ലാല്‍ മാരെ വിലയ്ക്കെടുക്കുവാനും കോടികള്‍ ദാനം ചെയ്യുവാനുമുള്ള
ആസ്ഥി എങ്ങനെ ഉണ്ടായി?അവര്‍ക്ക് ഇത്തരം സര്‍ക്കാര്‍ നിയമങ്ങള്‍ ബാധകമല്ലേ?
വരുമാനത്തിന്റെ സ്രോതസ് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ഡോ.സുകുമാര്‍ അഴീക്കോടിന്റെ വീടാക്രമിക്കാന്‍ ആളെ വിട്ടാണ് "അമ്മയും"മക്കളും കൂടി അനുഗ്രഹം ചൊരിഞ്ഞത്.

ഇവരുടെ മെഡിക്കല്‍ കോളജില്‍ എം .ബി.ബി.എസ്.അഡ്മിഷനു നാല്പതും അന്‍പതും ലക്ഷം കോഴ കൊടുക്കണം.സ്കൂളിലെ അദ്ധ്യാപകര്‍ക്ക് പതിനായിരത്തിന് ഒപ്പിടുവിച്ചിട്ട് ആറായിരമാണു ശമ്പളമിനത്തില്‍ നല്‍കുന്നത്.അങ്ങനെ തട്ടിപ്പറിച്ചും മറ്റ് അവിഹിത മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചും കുന്നുകൂട്ടുന്ന പണം ദാനം ചെയ്യുന്നത് മഹത്വമായി കണ്ടു വാഴ്ത്തുന്നത് ആശാസ്യമല്ല.

ഒരു പൊതു പരിപാടിക്കു വിളിച്ചാല്‍, വിളിക്കുന്ന ആളിന്റെ ജാതകം തിരക്കേണ്ട കാര്യമുണ്ടോ എന്ന്
ചോദിച്ചേക്കാം.ക്ഷണിക്കപ്പെറ്റുന്നവര് വലിയ ഒരു യുവസമൂഹം ആരാധിക്കുന്ന വ്യക്തികളും പൊതു പ്രവര്‍ത്തകരും ആണെങ്കില്‍,തങ്ങളെ മുതലെടുക്കാനാണോ ഈ ക്ഷണം എന്ന് അന്വേഷിക്കുക തന്നെ വേണം.അങ്ങനെ അന്വേഷിച്ചതുകൊണ്ടാണ് മുമ്പ് ഒരു കേരളാ ഗവര്‍ണ്ണര്‍ ഇവരുടെ ക്ഷണം നിരസിച്ചത്.കര്‍ണ്ണാടകക്കാരനായ അദ്ദേഹത്തിന്റെ സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന ഐ.പി.എസ്.ഓഫീസര്‍ മുമ്പ് കൊല്ലം എസ്പി ആയിരുന്നു.അതുകൊണ്ട് വള്ളിക്കാവിലെ വിക്രിയകള്‍ അദ്ദേഹത്തിനറിയാമായിരുന്നു.ഒരു ഗവര്‍ണ്ണറേക്കാള്‍ എത്രയോ അധികം സ്വാധീനം മോഹന്‍ലാലിനെ പോലുള്ള അനുഗൃഹീത നടന്മാര്‍ക്ക് ജനങ്ങള്‍ക്കിടയിലുണ്ട് !

വെറുമൊരു വരുമാന മാര്‍ഗ്ഗം മാത്രമായി അഭിനയത്തെ കാണുന്നവനും സാമൂഹിക പ്രശ്നങ്ങളില്‍
ഉദാസീനനും ആയ വ്യക്തി അല്ല മോഹന്‍ലാല്‍ എന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന്
വ്യക്തമായതു കൊണ്ട് ഇത്രയും പറയാതെ വയ്യ.
Fans on the page

24 comments:

dethan said...

മോഹന്‍ലാലിന്റെ ബ്ലോഗായ
‍www.thecompleteactor.com ല്‍ "ആരോടു പറയാന്‍?"എന്ന തലക്കെട്ടില്‍ വന്ന നിരീക്ഷണത്തോടുള്ള പ്രതികരണം.

-ദത്തന്‍

kaalidaasan said...

ദത്തന്‍ ,

ശക്തമായ പ്രതികരണം.

മോഹന്‍ ലാലിനേപ്പോലുള്ള കാപട്യങ്ങള്‍ ഇതിലപ്പുറം പറയും.

കുറച്ചു നാളുകള്‍ക്ക് മുമ്പ് മമ്മൂട്ടി ജനാധിപത്യത്തിന്റെ താക്കോലന്വേഷിച്ച് വന്നിരുന്നു. ഇപ്പോള്‍ കാണുന്നില്ല.

വിന്‍സ് said...

ലാലേട്ടന്‍ സിനിമയില്‍ രണ്ടു പെഗ്ഗടിച്ചാല്‍, പോലിസിനെ തല്ലിയാല്‍, അല്ലെങ്കില്‍ ആക്രമാസന്നനായി പെരുമാറിയാല്‍ ആരെങ്കിലും അതൊക്കെ ശെരിക്കുള്ള ജീവിതത്തില്‍ പകര്‍ത്തും എങ്കില്‍ അവനൊക്കെ അര്‍ഹിക്കുന്നതു മാത്രം ആണതു.

മോഹന്‍ ലാല്‍ അല്ല എന്റെ സ്വന്തം അപ്പനാണേല്‍ പോലും ആ പേട്ടു തള്ളയുടെ കാലില്‍ കുമ്പിട്ടു വീണാല്‍ ആ തള്ളാച്ചിയെ ഒരിക്കലും ആരാധിക്കാന്‍ ഞാന്‍ പോവില്ല. ഇനി അങ്ങനെ പോവുന്ന വട്ടന്മാരൊണ്ടെങ്കില്‍ അതൊക്കെ പുള്ളിയുടെ കുറ്റം ആണെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം.

സിനിമ ആണോ ജീവിതം? താങ്കളുടെ ചോദ്യങ്ങള്‍ കേട്ടിട്ട് എനിക്കങ്ങനെ തോന്നുന്നു. ചുമ്മ വട്ടു കാര്യങ്ങള്‍ എഴുതി തള്ളാതെ മാഷെ.

kaalidaasan said...

വിന്‍സ്,

ആരര്‍ഹിക്കുന്നതാണെന്നാണു വിന്‍സ് പറയുന്നത്? പോലീസോ അതോ അക്രമത്തിനിരയാകുന്ന മനുഷ്യരോ?

ഉത്സവപ്പിറ്റേന്ന് എന്ന സിനിമയിലെ മോഹന്‍ ലാലിനെ അനുകരിച്ച് ഒരു കുട്ടി ആത്മഹത്യ ചെയ്തത് കേരളത്തില്‍ തന്നെയാണ്.

സിനിമയില്‍ വളരെ മോശമായാണു പോലീസുകാരെയും രാഷ്ട്രീയക്കാരെയും സര്‍ക്കാര്‍ ജീവനക്കാരെയും സാധാരണ ചിത്രീകരിക്കാറ്. വളര്‍ന്നു വരുന്ന തലമുറയില്‍ അവരേക്കുറിച്ച് മോശം അഭിപ്രായം ഉണ്ടാകാന്‍ അത് കാരണമാകുന്നുണ്ട്.

മോഹന്‍ ലാലിന്റെയും മറ്റ് സൂപ്പര്‍ സ്റ്റാറുകളുടെയും അമാനുഷ കഥാപാത്രങ്ങളെ അനുകരിക്കാന്‍ യുവ തലമുറ ശ്രമിക്കുന്നുണ്ട്. പങ്കജകസ്തൂരിയുടെ പരസ്യം മോഹന്‍ലാല്‍ നല്‍കുന്നത്, പൊതു ജനം കൂടുതലായി വിശ്വസിക്കും എന്ന യാധാര്‍ത്ഥ്യത്തില്‍ നിന്നാണ്.

പേട്ടു തള്ളയെ വിന്‍സിനു പുച്ഛമാണെങ്കിലും ആയിരക്കണക്കിനാളുകള്‍ അവരുടെ ആരാധകരാണ്. രാഷ്ട്രീയക്കാര്‍ അവരെ പിന്തുണക്കുന്നതു കൊണ്ടാണ്, കോടിക്കണക്കിനു കള്ളപ്പണം അവര്‍ക്ക് വിദേശത്തു നിന്ന് കൊണ്ടുവരാനും അവരുടേതെന്ന പേരില്‍ വിതരണം ചെയ്യാനാകുന്നതും. ഓ രാജഗോപാലിനേപ്പോലുള്ള പാദസേവകരുള്ളപ്പോള്‍ പേട്ടു തള്ളക്ക് കാര്യങ്ങള്‍ കുറച്ചുകൂടെ എളുപ്പം. മോഹന്‍ ലാലൊക്കെ നമസ്കരിക്കാനുള്ളപ്പോള്‍ വിന്‍സിന്റെ നമസ്കാരം അവര്‍ക്ക് തൃണം. പക്ഷെ ഒരു കാര്യമുണ്ട്. മോഹന്‍ ലാലായാലും വിന്‍സ് ആയാലും മുന്നില്‍ വന്നാല്‍ അവര്‍ കെട്ടിപ്പിടിക്കും.

dethan said...

കാളിദാസന്‍,

നന്ദി.നല്ല വാക്കിനും വിന്‍സിനു മറുപടി പറഞ്ഞതിനും.

വിന്‍സ്,
തങ്ങളുടെ ആരാധനാ പാത്രത്തെ അനുകരിക്കാന്‍ പക്വതയില്ലാത്ത പ്രായത്തില്‍ പലരും ശ്രമിക്കും
എന്നത് കേവല യാഥാര്‍ത്ഥ്യം മാത്രമാണ്.ദൃശ്യമാദ്ധ്യമങ്ങളും സിനിമയും യുവാക്കളെയും കൗമാരക്കാരെയും മാത്രമല്ല കൊച്ചു കുട്ടികളെപ്പോലും സ്വാധീനിക്കുമെന്നുള്ളതിന് എത്രയോ തെളിവുകള്‍ ഉണ്ട്.സാമൂഹിക തിന്മകളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നവര്‍ അതിന്റെ കാരണം കൂടി തിരയേണ്ടതല്ലേ?അങ്ങനെ വരുമ്പോള്‍ മോഹന്‍ലാല്‍ ചൂണ്ടിക്കാണിച്ച ഒരു ദുരവസ്ഥയ്ക്ക് അദ്ദേഹം കൂടി ഉത്തരവാദിയാണെന്ന് പറയാതിരിക്കാന്‍ പറ്റില്ല.അദ്ദേഹം മാത്രമല്ല മറ്റു താരങ്ങള്‍ക്കും ഈ കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്.അവരാരും അതില്‍ വേവലാതിപ്പെടാത്തതിനാല്‍ അവരോട് പറയേണ്ടിവന്നില്ല.

വിന്‍സിനെപ്പോലെ ദൃഢബുദ്ധിയുള്ളവര്‍ ആയിരിക്കണമെന്നില്ല"ലാലേട്ടന്റെ"എല്ലാ ആരാധകരും.
ആയിരം അത്ഭുതകഥകള്‍ പതിനായിരങ്ങള്‍ ചെലവാക്കി പ്രചരിപ്പിച്ചാല്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഭക്തരെ സൃഷ്ടിക്കുവാന്‍ ഒരു താരത്തിന്റെ സാന്നിദ്ധ്യം കൊണ്ടു സാധിക്കുമെന്ന് "അമ്മ"യുടെ
മാര്‍ക്കറ്റിങ് മാനേജര്‍മാര്‍ക്ക് അറിയാം.ഒരു ജനപ്രിയ നടന്റെ അംഗീകാരം വ്യാജമാതാവിന്റെ കള്ളത്തരങ്ങള്‍ക്കു വെള്ളപൂശാന്‍ ഉതകുമെന്നു അവര്‍ കണക്കു കൂട്ടിയിരിക്കും.ആള്‍ ദൈവങ്ങള്‍ എന്ന
വൈറസ്സുകളെ ആരാധിക്കുവാന്‍ മോഹന്‍ലാലിന്റെ ആ സാന്നിധ്യം കുറേപ്പേരെയെങ്കിലും പ്രരിപ്പിക്കും.

സിനിമയും ജീവിതവും രണ്ടാണെന്നതില്‍ തര്‍ക്കമില്ല.പക്ഷേ സങ്കല്പവും യാഥാര്‍ത്ഥ്യവും തിരിച്ചറിയാന്‍ കഴിയാത്ത ധാരാളം പേര്‍ ഉണ്ടെന്നു കൂടി ഓര്‍ക്കണം. താരാരാധനയും അനുകരണവും എല്ലാം അത്തരക്കരുടെ കൂടെപ്പിറപ്പാണ്.അവരെ വഴിതെറ്റിക്കരുതെന്നേ പറഞ്ഞുള്ളൂ.

-ദത്തന്‍

കുളക്കടക്കാലം said...

ദത്തന്‍,
നന്ദി. അപ്രിയ യാഥാര്‍ധ്യങ്ങള്‍ പറഞ്ഞതിന്. പെറ്റമ്മയെ തല്ലുന്നതിനു പോലും രണ്ടോ അതിലധികമോ അഭിപ്രായങ്ങള്‍ രൂപീകരിക്കുന്ന നമ്മുടെ നാട്ടില്‍ ഈ ഒറ്റപ്പെട്ട നിലവിളികൊന്ദ്‌ നീതിലഭിക്കും എന്ന് കരുതുന്നത് ശുദ്ധഭോഷ്ക്കാവും.അഭിനയ മികവിന്റെ കാര്യത്തില്‍ മോഹന്‍ലാലിനെ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ മനസ്സില്‍ ആരാധിക്കുന്നവനാണ് ഞാനും.( "നിന്റെ ആരാധനയില്ലെന്കിലും മോഹന്‍ലാലിനു ഒരു ചുക്കും സംഭവിക്കനില്ലെടാ" ............... എന്ന് ഏതെങ്കിലും ഒരു ആരാധകന്റെ ആക്രോശവും ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. അതില്‍ അദ്ഭുതവും ലവലേശം ഇല്ല.) പക്ഷെ അഭിനെതാവിനപ്പുറം അദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യത്തിന്റെ,കച്ചവട താല്‍പ്പര്യങ്ങളുടെ പ്രചാരവേലകനാവുക എന്ന ദുത്യം ഞാനെന്നല്ല കേവലബുദ്ധി അവശേഷിക്കുന്ന ആരെങ്കിലും ചെയ്യുമെന്ന് കരുതാനാകില്ല. തൊഴില്‍ രഹിതരായ ആരെങ്കിലും ഇതിനെ ഒരു ഉപജീവന ഉപാധിയായി ഉപയോഗിക്കുന്നുവെങ്കില്‍ ( വിന്‍സ്‌ അടക്കം) അതിനെ ബുദ്ധിപരം എന്ന് ഞാനും സമ്മതിക്കും.പക്ഷെ അതിനുവേണ്ടി വിന്‍സ്‌ അടക്കമുള്ള പറയുന്നതെന്തും വെള്ളം കൂട്ടാതെ വിഴുങ്ങണം എന്ന് ആവശ്യപ്പെടരുത്.
ഏറ്റവും കൂടുതലായി സാധാരണ ജനത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു മാധ്യമമാണ് സിനിമ എന്നതിന് തര്‍ക്കമുണ്ടാകുമോ എന്നറിയില്ല. ആ മാധ്യമത്തില്‍ അഭിനയ മികവു കൊണ്ടും,മറ്റേതു വിഭാഗതിലുമെന്നപോലെ സിനിമയിലും നിലനില്‍ക്കുന്ന ഗ്രൂപ്പ് കളികളുടെ ആകെതുകയാണ് മോഹന്‍ലാലും. ഏതുരംഗത്തും പിടിച്ചുനില്‍ക്കാനുള്ള പയറ്റുകള്‍ മാറ്റാരുമെന്നപോലെ അദ്ധേഹവും കളിക്കുന്നു(,കളിച്ചുപോകും ) .സമൂഹത്തില്‍ ആദരണീയ പദവികളില്‍ (സാമ്പത്തിക മാനദണ്ഡം മുഖ്യം)ഇരിക്കുന്നവരെ റോള്‍ മോഡലായി കാണാനുള്ള പ്രവണത മനുഷ്യസഹജമാണ്. മഹാത്മാ ഗാന്ധി മഹത്തായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലേക്ക്‌ ഒരു ജനതയെ മുഴുവന്‍ നയിച്ചുകൊണ്ടുപോയത് ഈ കരിസ്മ ഒന്നുകൊണ്ടു മാത്രമാണ്. മനസ്സിലെ ആരാധനാ വിഗ്രഹം ആവശ്യപ്പെട്ടാല്‍ സ്വജീവിതം പോലും പുല്ലുപോലെ വലിച്ചെറിയാന്‍ തയ്യാറാകുന്ന എണ്ണമറ്റ 'സുമനസ്സുകളുടെ' നാടാണിത്. അങ്ങനെ ചെയ്തുപോകുന്നത് അവന്റെ വൈകല്യമാനെന്കില്‍ തിരശീല യില്‍ മറയുന്ന അയഥാര്‍ത്ഥ രൂപത്തെ കൈയടിച്ചും,പൂക്കള്‍ വിതറിയും ആഖോഷിക്കുന്ന നമ്മുടെ മാനസിക വൈകല്യം എത്രമാത്രമാണ്‌ ?
അങ്ങനെ ബഹുഭൂരിപക്ഷത്തിന്റെ ആദരവുനെടുന്നവന്റെ ചെയ്തികളെയും സാധാരണ ജനം വീക്ഷിക്കുന്നത് അങ്ങനെതന്നെയാണ്. അവരില്‍ അര്‍പ്പിതമായ വിശ്വാസമാണ് അതിനാധാരം.
അതുകൊണ്ടുതന്നെ അത്തരത്തിലുള്ളവരുടെ ഉത്തരവാദിത്വം വര്‍ധിക്കുകയാണ് ചെയ്യുന്നത്. സ്വാതന്ത്ര്യ സമരം നയിച്ച ഗാന്ധിജി കടുത്ത സമ്മര്‍ദ്ദത്തെ സഹിക്കാനാകാതെ നെഹ്രുവിനെയും
കൂട്ടി ഒരു മദ്യക്കടയില്‍ മദ്യപിച്ചു മടങ്ങുന്ന ചിത്രം ഒന്ന് ഭാവന ചെയ്യാന്‍ പോലും നമുക്കാവില്ല.അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ സ്വാതന്ത്ര്യ ചരിത്രം മറ്റൊന്നാകുമായിരുന്നു. അതുകൊണ്ട്
ഇത്തരക്കാര്‍ പാലിക്കേണ്ട മര്യാദ (അത് അവര്‍ തീരുമാനിക്കേണ്ടതും,ആച്ചരിക്കെണ്ടതും..) വളരെ പ്രസക്തമാണ്. ഈ അര്‍ഥത്തില്‍ ഈ മഹാ നടന്റെ മഠം സന്ദര്‍ശനവും,ഭാഷണവും തെറ്റായ സന്ദേശമാണ് നല്‍കിയതും,നല്‍കുന്നതും.
കച്ചവടക്കാരെ സംബന്ധിച്ച് വ്യവസായത്തെ പുഷ്ടിപ്പെടുത്താന്‍ പരസ്പരം ചേര്‍ന്ന് ചില വ്യവസായതന്ത്രങ്ങള്‍ ആവിഷ്കരിച്ചു നടപ്പാക്കേണ്ടതുണ്ട്.വ്യവസായം
ലാഭാധിഷ്ടിതമാണ്. അതേ ഇവിടെയും നടന്നിട്ടുള്ളൂ."ആരോടു പറയാന്‍? ..(ഇതു രണ്ടാമത്തെ കമന്റ്‌ ആയി വരേണ്ടതായിരുന്നു നിരവധി തവണ കമന്റാന്‍ ശ്രമിച്ചു പരാജയപ്പെട്ടു,വീണ്ടും ശ്രമിക്കുന്നു,ഇടവേള ഉണ്ടാക്കുന്ന വൈരുദ്‌ധ്യം ബാധകം)

Baiju Elikkattoor said...

'ലാലേട്ടന്‍', 'മമ്മൂക്ക' വിളികളില്‍ തന്നെ ഉണ്ട് ഒരുതരം അന്ധമായ ദാസ്യ മനോഭാവമാണ്. മോഹന്‍ ലാല്‍ എന്നും മമ്മൂട്ടി എന്നും വിളിച്ചാല്‍ അവരോടുള്ള ആരാധനയ്ക്ക് കോട്ടം ഒട്ടും തട്ടും എന്ന് തോന്നില്ല. മുമ്പ് മലയാളികള്‍, 'നസീറിക്ക' എന്നോ 'മധുവേട്ടന്‍' എന്നോ 'സത്യേട്ടന്‍' എന്നോ 'ജേയട്ടന് ' എന്നോ എങ്ങും വിളിച്ചിരുന്നില്ല.

വിന്‍സ് said...

കുട്ടി തൂങ്ങി മരിച്ചതു പോലെ എത്രയോ എണ്ണം സീരിയലില്‍ വരെയുള്ള സംഭവങ്ങള്‍ കണ്ട് തൂങ്ങി മരിക്കുന്നു.

സിനിമയില്‍ കാണുന്നതൊക്കെ അനുകരിക്കാന്‍ നടന്നു നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഈ ലോകത്തിനും ഒക്കെ ഒരു ഉപകാരമില്ലാതെ ആയി തീര്‍ന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നവരെ അല്ല ഉപദേശിക്കാന്‍ നില്‍ക്കേണ്ടത്. ഇവന്മാരെ ഒക്കെ ജനിപ്പിച്ചവരെ ആണു.

സിനിമയും സീരിയലും ഒക്കെ കണ്ട് അതില്‍ നടക്കുന്ന കാര്യങ്ങള്‍ ഒക്കെ അനുകരിച്ചു തൂങ്ങുകയോ വെടി വച്ചു ചാവുകയോ ഒക്കെ ചെയ്യുന്നവരു അങ്ങനെ ചെയ്യുന്നതു എത്രയും നേരത്തെ തന്നെ ചെയ്യുന്നതാണു നല്ലതെന്നാണു എന്റെ അഭിപ്രായം. പിന്നെ ലോകത്തിനൊരു ഭാരം ആയി വരില്ലല്ലോ. വിവരം കെട്ട കന്നുകാലികള്‍ ഓരോന്നു ചെയ്ത് കൂട്ടുന്നതിനു അഭിനയിക്കുന്നവരെ പറയുന്നതിന്റെ പൊരുള്‍ എനിക്കിതു വരെ മനസ്സിലായിട്ടില്ല.

പിന്നെ രാഷ്ട്രീയക്കാരും, പോലീസുകാരും, സര്‍ക്കാര്‍ ജീവനക്കാരും സാധാരണ ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും നല്ലതു ചെയ്തു കാണിക്കട്ടെ...ജനങ്ങളുടെ അഭിപ്രായം മാറി കൊള്ളും. ഇവരെ അതേ പടി സിനിമയില്‍ കാണിക്കുന്നു എങ്കില്‍ അതു സിനിമാക്കാരുടെ കുറ്റം അല്ല. അവന്മാരുടെ തന്നെ പ്രശ്നം ആണു. ഒരു സര്‍ക്കാര്‍ ഓഫീസില്‍ പോയി കണ്ട പെലയന്റെയും പറയന്റെയും മുന്‍പില്‍ പോയി കുമ്പിട്ടു നിന്നു അവന്റെ ഔദാര്യത്തിനു കാത്തിരിക്കുന്നവന്റെ വിഷമം സിനിമയില്‍ കാണിച്ചാ വിഷമിച്ചിട്ടു കാര്യം ഇല്ല. നല്ലവരെ നല്ലവരായിട്ടു തന്നെ ആണു സിനിമയില്‍ കാണിക്കുന്നത്. എത്രയോ ആദര്‍ശവാന്മാരായ രാഷ്ട്രീയക്കാരെ, പോലീസുകാരെ, സര്‍ക്കാര്‍ ജീവനക്കാരെ സിനിമയില്‍ കാണിക്കുന്നു. ഒരു യോഗ്യനും അതു അനുകരിക്കാന്‍ തോന്നില്ലേ???

മോഹന്‍ ലാല്‍ ഒരു സിനിമാ നടന്‍ മാത്രം ആണു, എന്റെ അഭിപ്രായത്തില്‍ ലോകം കണ്ടതില്‍ വച്ചേറ്റവും മികച്ച നടന്‍. അതു മാത്രം ആണു മോഹന്‍ ലാല്‍. അദ്ധേഹത്തിന്റെ അഭിനയസിദ്ധിയെ ആരാധിക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. പക്ഷേ അതിന്റെ പുറത്ത് പുള്ളി വൈകിട്ടു ഓള്‍ഡ് കാസ്ക്കടിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ പോ മോനെ ദിനേശാ എന്നു പറഞ്ഞു സീസറേ അടിക്കൂ!!! അല്ലാത്തവരുണ്ടെങ്കില്‍ അത് ലാലേട്ടന്റെ ഇന്‍ഫ്ലുവന്‍സ് അല്ല, കോമണ്‍ സെന്‍സിന്റെ കുറവാണു.

മമ്മൂണ്ണിക്കു പിന്നെ പേടിക്കണ്ടല്ലോ.... മാന്യമായ കാര്യങ്ങള്‍ മാത്രം അല്ലേ ചെയ്യത്തുള്ളു. കള്ളു കുടിക്കില്ല, പെണ്ണു പിടിക്കില്ല, യാതൊരലമ്പിനും പോവത്തില്ല. ലോകത്തുള്ള എല്ലാ മലയാളികളും പുള്ളിയെ അനുകരിക്കട്ടൂ. അല്ല പിന്നേ!!!

kaalidaasan said...

വിന്‍സ്,

സിനിമയായാലും സീരിയല്‍ ആയലും, അത് കണ്ട് ഒരാള്‍ തൂങ്ങി മരിക്കുന്നു എങ്കില്‍, അത് ആ മാധ്യമത്തിന്റെ സ്വാധീനം തന്നെയാണ്.

താങ്കള്‍ അമേരിക്കയിലെ ധാരാളിത്തതില്‍ വളരുന്നതു കൊണ്ട്, കേരളത്തിലെ കാര്യങ്ങള്‍ അത്ര നിശ്ചയമില്ലായിരിക്കാം. ജീവിതം അവസാനിപ്പിക്കണമെന്നു ഒരിക്കലെങ്കിലും ചിന്തിക്കേണ്ട അവസ്ഥകളുള്ള വളരെപ്പേര്‍ ഇവിടെയുണ്ട്. അതു പോലെ മറ്റൊരാളെ കൊല്ലണം എന്ന ചിന്തയുള്ളവരും. കൊള്ള നടത്തണം എന്ന ആഗ്രഹമുള്ളവരുമുണ്ട്. സിനിമകളിലും സീരിയലുകളിലും ഇതിനൊക്കെ വിഭിന്നമായ രീതികള്‍ വിശദമായി ചിത്രീകരിക്കുമ്പോള്‍ അവരില്‍ ചിലരെങ്കിലും അത് പകര്‍ത്താന്‍ ശ്രമിക്കും.

കേരളത്തിലെ റോഡുകളില്‍ പൊലിയുന്ന ജീവനുകളില്‍ ഭൂരിഭാഗവും ചെറുപ്പക്കാരും കോളേജു കുട്ടികളുമാണ്. ഒരു ബൈക്ക് വാങ്ങുക അതില്‍ ചെത്തി നടക്കുക. പറ്റുമെങ്കില്‍ ബൈക്കോടികുമ്പോള്‍ മൊബൈലില്‍ കൊച്ചു വര്‍ത്താനം പറയുക എന്നതൊക്കെ ഒരു ശരാശരി വിദ്യാര്‍ത്ഥിയുടെ മോഹങ്ങളാണ്. അങ്ങനെ ബൈക്ക് വാങ്ങിക്കൊടുക്കാന്‍ വിധിക്കപ്പെട്ട ഒരു രക്ഷിതാവിന്റെ ആത്മ സംഘര്‍ഷം ആ സ്ഥാനത്തെത്തിയാലേ മനസിലാകൂ. അതുപോലെയുള്ള ഏതെങ്കിലും അമ്മമാരോടു ചോദിച്ചു അതു മനസിലാകും. മകന്‍ ബൈക്കുമായി പുറത്തു പോയാല്‍ ഏതു നടനെ അനുകരിച്ച് അഭ്യാസം കാണിക്കുകയാണിന്ന് എന്ന ഇടിത്തീയായിരിക്കും അവരുടെ നെഞ്ചില്‍.

ബൈക്ക് വാങ്ങിക്കൊടുത്തവരും ചാകുന്നവരും അതര്‍ഹിക്കുന്നു എന്ന വിന്‍സിന്റെ ക്രൂരമായ തമാശ കേട്ട് എന്തായാലും എനിക്ക് ചിരിക്കാന്‍ വയ്യ.

വിന്‍സ് said...

അതു ശെരി...അപ്പോള്‍ അങ്ങനെ ആയോ???

മനപ്പൂര്‍വ്വം ചെയ്യുന്ന കാര്യങ്ങളും ആക്സിഡന്റുകളും തമ്മില്‍ എന്തു ബന്ധം?

അമേരിക്കയില്‍ ഒരു ധാരാളിത്തവും ഇല്ല മാഷേ...പതിനഞ്ചാം വയസ്സില്‍ വന്നു, അന്നു മുതല്‍ ജോലി ചെയ്യുന്നു, കിട്ടുന്ന ശമ്പളം കൊണ്ട് എനിക്കു സൌകര്യം ഉള്ളത് ചെയ്യുന്നു, അത്രേ ഉള്ളൂ.

വിന്‍സ് said...

/താങ്കള്‍ അമേരിക്കയിലെ ധാരാളിത്തതില്‍ വളരുന്നതു കൊണ്ട്, കേരളത്തിലെ കാര്യങ്ങള്‍ അത്ര നിശ്ചയമില്ലായിരിക്കാം. ജീവിതം അവസാനിപ്പിക്കണമെന്നു ഒരിക്കലെങ്കിലും ചിന്തിക്കേണ്ട അവസ്ഥകളുള്ള വളരെപ്പേര്‍ ഇവിടെയുണ്ട്. അതു പോലെ മറ്റൊരാളെ കൊല്ലണം എന്ന ചിന്തയുള്ളവരും. കൊള്ള നടത്തണം എന്ന ആഗ്രഹമുള്ളവരുമുണ്ട്. സിനിമകളിലും സീരിയലുകളിലും ഇതിനൊക്കെ വിഭിന്നമായ രീതികള്‍ വിശദമായി ചിത്രീകരിക്കുമ്പോള്‍ അവരില്‍ ചിലരെങ്കിലും അത് പകര്‍ത്താന്‍ ശ്രമിക്കും./

എന്നാ പിന്നെ നാളെ തൊട്ടു അമ്രതാ ടിവിയും, ഷാലോം ടിവിയും മാത്രം മതി കേരളത്തില്‍. കുറേ പേട്ടു കത്തനാരുമാരുടെയും മറ്റേ തള്ളച്ചിയുടേയും പ്രഭാഷണങ്ങള്‍ മാത്രം കേട്ടു മുകളില്‍ പറഞ്ഞ ആളുകള്‍ നല്ലവരായി തീരട്ടേ. നാളെ മുതല്‍ ഇനി സിനിമയും വേണ്ട, കാരണം ലോകത്തു മൊത്തം ജനങ്ങളെ ചീത്ത ആക്കുന്നത് സിനിമ ആണല്ലോ.

Baiju Elikkattoor said...

"................എന്റെ അഭിപ്രായത്തില്‍ ലോകം കണ്ടതില്‍ വച്ചേറ്റവും മികച്ച നടന്‍."

അങ്ങനെ സ്വയം ഒരു അഭിപ്രായത്തില്‍ എത്തിച്ചേരാന്‍ ആര്‍ക്കും സ്വതന്ത്രൃമുണ്ട്. പക്ഷെ അത് സത്യം ആകണമെങ്കില്‍, ലോകം മര്‍ലോണ്‍ ബ്രാണ്ടോയെ കണ്ടിട്ടില്ല, റോബര്‍ട്ട്‌ ടെ നിറോയേ കണ്ടിട്ടില്ല, പോള്‍ ന്യൂമാനെ കണ്ടിട്ടില്ല, എന്തിനു ഹിന്ദിയിലെ ദിലിപ്‌ കുമാറിനെയോ, ഓം പൂരിയെയോ, മോത്തി ലാലിനെയോ വേണ്ട ഭരത് ഗോപിയെ പോലും കണ്ടിട്ടില്ല!

സംശയമില്ല, മോഹന്‍ലാല്‍ ലോക നിലവാരം ഉള്ള ഒരു നടന്‍ തന്നെ. എന്നാല്‍ മറ്റു അഭിനയ പ്രതിഭകള്‍ മോഹന്‍ലാലിലും താഴെ ആണെനു ചിന്തിക്കുന്നത് അന്ധമായ ആരാധന തലയ്ക്കു പിടിച്ചത് കൊണ്ടാണ്.

വിന്‍സ് said...

വോ ശെരി

dethan said...

കുളക്കടക്കാലം,
പോസ്റ്റ് ശരിയായി മനസ്സിലാക്കിയതിന് നന്ദി.

ബൈജു എലിക്കാട്ടൂര്‍,
അപ്പൂപ്പന്റെ പ്രായമുള്ള തകഴിയെ പണ്ടൊരു പെങ്കൊച്ച് 'തകഴിച്ചേട്ടാ'എന്നു വിളിച്ച കഥയുണ്ട്.കേട്ടു നിന്ന മുതിര്‍ന്ന ആരോ അവളെ കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കി കൊടുത്തത്രേ.താര സഹോദര
ന്മാര്‍ക്ക് ആരു പറഞ്ഞാലും മനസ്സിലാകില്ല.

-ദത്തന്‍

കുളക്കടക്കാലം said...

പ്രിയ വിന്‍സ്‌,
അഭിപ്രായങ്ങള്‍ നമ്മുടെതാണ്‌,അത് പറയാനും,സ്ഥാപിക്കാനുള്ള അവകാശവും. ആരെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴും നാം അവര്‍ക്കുനല്കേണ്ട ഒരു ബഹുമാനമുണ്ട്.അത് സംരക്ഷിക്കേണ്ടത്,നല്‍കേണ്ടത്‌ നമ്മുടെ എല്ലാം ബാദ്ധ്യതയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശരിയായ ലക്‌ഷ്യം പോലും മോശമായ ഭാഷ കൊണ്ട് പിഴച്ചുപോകാം.

dethan said...

വിന്‍സ്,
"ലോകം കണ്ടതില്‍ വച്ചേറ്റവും മികച്ച നടന്റെ"ആയാലും ആരാധകന്മാര്‍ എങ്ങനെ ആയിരിക്കും എന്നതിന്റെ ഒന്നാം തരം ഉദാഹരണമായി വിന്‍സ് ഓരോ കമന്റിലും കൂടി തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
പതിനഞ്ചാം വയസ്സു മുതല്‍ അദ്ധ്വാനിച്ചു ജീവിക്കുന്ന ആളാണെങ്കിലും ഒരു ടിപ്പിക്കല്‍
'മോഹന്‍ലാല്‍ ഫാന്‍' ന്റെ സ്വരം ആണ് താങ്കളുടെ ശബ്ദത്തില്‍ മുഴങ്ങുന്നത്.
ഗുണ്ടകളെയും തെരുവു തെമ്മാടികളെയും മഹത്വവല്‍ക്കരിക്കുന്നതില്‍
മോഹന്‍ലാലിനു മാത്രമല്ല മറ്റു താരങ്ങള്‍ക്കും പങ്കുണ്ടെന്ന് ഒറിജിനല്‍ പോസ്റ്റില്‍ തന്നെ സൂചിപ്പിച്ചിരുന്നു.മമ്മൂട്ടിയേയും സുരേഷ്
ഗോപിയേയും പേരെടുത്ത് പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.കാളിദാസന്‍ തന്റെ കമന്റില്‍ മറ്റൊരു വിധത്തില്‍ മമ്മൂട്ടിയെ പരിഹസിക്കുകയും ചെയ്യുകയുണ്ടായി.എന്നിട്ടും മമ്മൂട്ടിയെ ഞങ്ങളുള്‍പ്പെടെയുള്ളവര്‍ വിശുദ്ധനാക്കിയെന്ന മട്ടില്‍ വിന്‍സ് അദ്ദേഹത്തെ അപഹസിക്കുന്നു.
മോഹന്‍ലാല്‍ മഹാനടനാകണമെങ്കില്‍ മമ്മൂട്ടി മോശം നടനാകണമെന്ന കാഴ്ചപ്പാട് ബാലിശവും പരിഹാസ്യവുമാണ്.ഇത്രയും ലോക പരിചയവും അദ്ധ്വാന ചരിത്രവുമുള്ള ഒരാളുടെ മനസ്സിലിരിപ്പ്
ഇതാണെങ്കില്‍ ഭൂരിപക്ഷവും കൗമാര പ്രായക്കാരും യുവാക്കളും അടങ്ങുന്ന ആരാധകര്‍, തങ്ങളുടെ ഇഷ്ടതാരത്തിന്റെ
സിനിമാജീവിത ചെയ്തികളെ എങ്ങനെ ആയിരിക്കും കാണുക എന്ന് സ്വയം ഒന്ന് ആലോചിച്ചു നോക്കുക.

മറ്റുള്ള നടന്മാരോട് കൂടുതല്‍ പറയാത്തത്, അവരാരും സമീപകാല കേരളത്തിലെ അക്രമ സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടില്ലാത്തതു കൊണ്ടാണ്.നിസ്സഹായതയുടെ നിലവിളികേള്‍ക്കാന്‍ ആരുമില്ലെന്ന മോഹന്‍ലാലിന്റെ വാദം പൂര്‍ണ്ണമായും ശരിയല്ലെന്നു ചൂണ്ടിക്കാട്ടുക മാത്രമ
ചെയ്തിട്ടുള്ളു.അല്ലാതെ അദ്ദേഹത്തിന്റെ അഭിനയശേഷിയെ ആക്ഷേപിക്കുകയോ വിമര്‍ശിക്കുകയോ ഒന്നും ലക്ഷ്യമാക്കിയിട്ടില്ല.

വിന്‍സ് said...

ഇവിടെ വിഷയം മോഹന്‍ ലാലോ, മമ്മൂട്ടിയോ, സുരേഷ് ഗോപിയോ ഒന്നും അല്ല. ഇവര്‍ മൂലം ജനം വഴി തെറ്റുന്നു എന്നു പറയുന്നത് ശുദ്ധ പോക്രിത്തരം ആണു. നാളെ മുതല്‍ സിനിമ നിരോധിക്കണം എന്നു പറയാത്തതു നന്നായി.

ഇതെന്നാ സൌദി അറേബ്യയോ??

വിന്‍സ് said...

സിനിമയിലൂടെ ഉപദേശം മാത്രമേ ആവാകൂ എങ്കില്‍ അമ്രതാനന്ദമയിയും, മാര്‍പ്പാപ്പയും, മറ്റു ഉപദേശികളും എങ്ങനെ ജീവിക്കും എന്നു കൂടി നിങ്ങള്‍ വിശദമാക്കണം.

ഒരു വ്യക്തി അവന്റെ വ്യക്തിത്യം രൂപീകരിക്കുന്നത് അവന്റെ മാതാപിതാക്കളുടെ അടുത്തു നിന്നും, അധ്യാപകരില്‍ നിന്നും, അവന്‍ ഉണ്ടാക്കി എടുക്കുന്ന സുഹ്രുത്തുക്കളില്‍ നിന്നുമൊക്കെയല്ലേ. ഇവന്‍ സിനിമ കാണാന്‍ തുടങ്ങുന്നതും മനസ്സിലാക്കാന്‍ തുടങ്ങുന്നതുമൊക്കെ ഒരു പന്ത്രണ്ട്, പതിമൂന്നു വയസ്സിലൊക്കെ അല്ലെ. അപ്പോളേക്കും എന്താണു ശെരി എന്താണു തെറ്റ് എന്നുള്ളതൊക്കെ അവന്‍ മനസ്സിലാക്കിയിരിക്കും. മോഹന്‍ ലാലിന്റെ സിനിമ ഒരുത്തനെ കൊലപാതകിയും കള്ളനും ഫുള്‍ തണ്ണി അടിക്കാരനൊക്കെ ആക്കി മാറ്റുമായിരുന്നെങ്കില്‍ ഞാന്‍ ഒക്കെ എത്ര കൊലപാതകവും, മോഷണവും നടത്തി തണ്ണി അടിച്ചു വാളും വച്ചു റോഡിന്റെ വക്കത്തു കിടന്നേനെ. അവസാനം കട്ടതിന്റെ ഫലം ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നു, എന്റെ മമ്മീ ഒന്നര മയിലാണു പുളിങ്കമ്പു കൊണ്ട് അടിച്ചടിച്ചു കട്ടതൊക്കെ തിരികെ കൊണ്ടു കൊടുപ്പിച്ചത്. എന്തായാലും എന്റെ അപ്പനും അമ്മയും മോഹന്‍ ലാലിന്റെ സിനിമ കണ്ടു ചീത്ത ആവാത്തതു നന്നായി.

ഏതേലും ഒരുത്തന്‍ കക്കുകയോ ദ്രോഹം ചെയ്യുകയോ ചെയ്താല്‍ അവന്റെ ജനുസിന്റെ ഗുണം, അതിനു സിനിമാക്കാരെ പറഞ്ഞിട്ടു കാര്യം ഇല്ല.

എനിവേ ഇനി ഞാന്‍ ഇതിനേ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല.

Baiju Elikkattoor said...

ആകെ കണ്‍ഫ്യൂഷന്‍ ആണല്ലോ വിന്‍സ്!

".....സിനിമ കാണാന്‍ തുടങ്ങുന്നതും മനസ്സിലാക്കാന്‍ തുടങ്ങുന്നതുമൊക്കെ ഒരു പന്ത്രണ്ട്, പതിമൂന്നു വയസ്സിലൊക്കെ അല്ലെ. അപ്പോളേക്കും എന്താണു ശെരി എന്താണു തെറ്റ് എന്നുള്ളതൊക്കെ അവന്‍ മനസ്സിലാക്കിയിരിക്കും."

അതൊക്കെ പണ്ട്. ഇപ്പോള്‍ പിള്ളേര്‍ കമഴ്ന്നു വീഴും മുമ്പേ സിനിമയും അരക്കെട്ട് കൊണ്ടുള്ള അറിയാട്ടും കണ്ടാണ്‌ വളരുന്നത്. അപ്പോള്‍ അവര്‍ക്ക് മോഹന്‍ലാലിനെ പോലുള്ളവര്‍ കാണിക്കുകയും പറയുകയും ചെയ്യുന്ന 'ശരികള്‍' ആണ് ശരി. വെറും ബ്ലാങ്ക് ആയ മസ്തിഷ്കത്തിലേക്ക്‌ ആദ്യം കടന്നു ചെല്ലുന്ന ശീലങ്ങളും അനുഭവങ്ങളും ആ വ്യക്തിയെ ആജീവന്തം സ്വാധീനിക്കും എന്ന് മനസില്ലാക്കാന്‍ വലിയ ശാസ്ത്രഞ്ജന്‍ ആകേണ്ട ആവശ്യമില്ല. വെറുതെ ജനുസിലും കുനുസിലും പിടിച്ചു തൂങ്ങിയിട്ടു കാരിയമില്ല. ചൊട്ടയിലെ ശീലം ചുടല വരെ എന്ന് പറയുന്നത് വെറുതെ അല്ലാ.

Baiju Elikkattoor said...
This comment has been removed by the author.
kaalidaasan said...

വിന്‍സ്,

സിനിമയിലൂടെ ഉപദേശം നല്‍കുന്ന കാര്യം ഇവിടെയാരും ചര്‍ച്ച ചെയ്തില്ല. സിനിമയുടെ സ്വാധീനത്തില്‍ കുറച്ചു പേരെങ്കിലും വഴിതെറ്റി പോകുനുണ്ടെന്നത് യാധാര്‍ ത്ഥ്യമാണ്. ഏഷ്യാനെറ്റില്‍ കാണിക്കുന്ന എന്റെ മാനസപുത്രി പോലുള്ള സിരിയലിനേക്കാള്‍ മെച്ചം ഷാലോം റ്റിവിയായിരിക്കും. ആ സീരിയലില്‍ ആളുകളെ ഏതെല്ലാം തരത്തില്‍ കൊല്ലാമെന്നും അവഹേളിക്കാമെന്നുമുള്ളതിനു നല്ല പരിശീലനം ആണു നല്‍കുന്നത്.

അവസാനം കട്ടതിന്റെ ഫലം ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നു, എന്റെ മമ്മീ ഒന്നര മയിലാണു പുളിങ്കമ്പു കൊണ്ട് അടിച്ചടിച്ചു കട്ടതൊക്കെ തിരികെ കൊണ്ടു കൊടുപ്പിച്ചത്. എന്തായാലും എന്റെ അപ്പനും അമ്മയും മോഹന്‍ ലാലിന്റെ സിനിമ കണ്ടു ചീത്ത ആവാത്തതു നന്നായി.

ഇപ്പറഞ്ഞത്, തൊട്ടു താഴെ പറഞ്ഞ

ഏതേലും ഒരുത്തന്‍ കക്കുകയോ ദ്രോഹം ചെയ്യുകയോ ചെയ്താല്‍ അവന്റെ ജനുസിന്റെ ഗുണം, അതിനു സിനിമാക്കാരെ പറഞ്ഞിട്ടു കാര്യം ഇല്ല. എന്ന വാചകങ്ങളുമായി യോജിക്കുന്നില്ലല്ലോ? വിന്‍സ് കട്ടെടുത്തത് താങ്കളുടെ ജനുസിന്റെ ഗുണമാണെന്നു വായനക്കാര്‍ മനസിലാക്കുന്നതില്‍ വിരോധമുണ്ടോ?

പക്ഷെ ഞാന്‍ അങ്ങനെ മനസിലാക്കുന്നില്ല. താങ്കള്‍ കള്ളവാസനയുള്ള ഒരാളായി ജനിച്ചു എന്ന് ഞാന്‍ മനസിലക്കുന്നില്ല. താങ്കളുടെ മാതാപിതാക്കളും ആ വാസനയുള്ളവരായും തോന്നുന്നില്ല. അങ്ങനെയാണെങ്കില്‍ താങ്കളുടെ മമ്മി പുളിക്കമ്പു കൊണ്ട് അടിക്കുന്നതിനു പകരം താങ്കളെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുമായിരുന്നു.

പിന്നെ എങ്ങനെ താങ്കള്‍ കള്ളനായി? താങ്കള്‍ പഠിച്ച സ്കൂളില്‍ അതിനു പരിശീലനം നല്‍കുന്നു എന്നു ഞാന്‍ വിശ്വസിക്കില്ല. അതല്ല ഈ സ്വഭാവം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നുണ്ടായതാണെങ്കില്‍ അത് കുടുംബ പാരമ്പര്യം എന്നു വിലയിരുത്തേണ്ടി വരും. അപ്പനിലും അമ്മയിലും അതില്ലാത്ത സ്ഥിതിക്ക് പൂര്‍വികരില്‍ നിന്നും കിട്ടിയ ജീനാണെന്നും കരുതേണ്ടി വരും. അതാണ്, വിന്‍സിന്റെ കട്ടെടുക്കലിന്റെ സത്യമെങ്കില്‍ എനിക്ക് കൂടുഅതലൊന്നും പറയാനില്ല.

പക്ഷെ ഞാന്‍ കരുതുന്നത് അതല്ല. എങ്ങനെയോ കട്ടെടുക്കുക എന്ന ദുശ്ശീലം താങ്കളില്‍ കടന്നു കൂടി. ആരുടെയും സ്വാധീനം ഇല്ലാതെ ആയതാണെങ്കില്‍ അത് ജനുസിന്റെ ഗുണമായി ഞാന്‍ കരുതുമായിരുന്നു. കട്ടെടുക്കുന്ന മറ്റു കുട്ടികളെ അനുകരിച്ചതാകാനേ സാധ്യതയുള്ളു.അല്ലെങ്കില്‍ കട്ടെടുക്കുന്ന കാര്യം വായിച്ചോ കണ്ടോ മനസിലാക്കിയതാകാം. ഇത് വിന്‍സിനു മനസിലാക്കാന്‍ പറ്റുമെങ്കില്‍ സിനിമയൊക്കെ എങ്ങനെ സ്വാധീനം ചെലുത്തുനു എന്നു മനസിലാകും.

dethan said...

വിന്‍സ്,
സാരോപദേശമേ സിനിമയില്‍ കൂടി ആകാവൂ എന്ന് ആരും പറഞ്ഞിട്ടില്ല.സത്യവും സങ്കല്പവും തിരിച്ചറിയാന്‍ കഴിയാത്തവര്‍,അവരുടെ ആരാധനാ വിഗ്രഹത്തെ അനുകരിക്കും എന്നു തീര്‍ച്ച. വിഗ്രഹം മോഹന്‍ലാല്‍ തന്നെ ആകണമെന്നില്ല ഷാരൂഖാനോ ഋത്വിക് റോഷനോ ആയാലും മതി.
പിന്നെ;അമ്മയുടെ ഒക്കത്തിരുന്ന് വീട്ടില്‍ വച്ചു തന്നെ സിനിമാ കാണാന്‍ സൗകര്യമുള്ളപ്പോള്‍
പന്ത്രണ്ട് പതിമൂന്ന് വയസ്സായാലേ കുട്ടികള്‍ സിനിമാ കാണാന്‍ തുടങ്ങൂ എന്നു പറയുന്നത് വസ്തുതകള്‍ക്കു നിരക്കാത്തതാണ്.അക്ഷരം വ്യക്തമായി ഉരുവിടാന്‍ അറിയാത്ത കുഞ്ഞുങ്ങള്‍ പോലും'ലജ്ജാവതിയേ..'
പാടുന്നത്(അഥവാ തള്ളമാര്‍ പാടിച്ചു മേനി നടിക്കുന്നത്) ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്.ഇവിടെ പരാമര്‍ശ വിധേയനാകുന്നത് മോഹന്‍ലാല്‍ ആയതുകൊണ്ടാണ് വിന്‍സ് പ്രകോപിതനാകുന്നതും സഭ്യമല്ലാത്ത വാക്കുകള്‍ മറ്റുള്ളവര്‍ക്കു നേരേ
പ്രയോഗിക്കുന്നതും.ഇതിന്റെ വികസിത പരിണാമമാണ് തല്ലുകൂടുന്നതും വെള്ളമടിക്കുന്നതും മറ്റും.
കണ്ണില്‍ കുത്തിയിട്ട് കണ്ണുനീര്‍ വരുന്നതെന്താണെന്നു ചോദിച്ചാല്‍ കുത്തിയത് മോഹന്‍ലാലായതു കൊണ്ട് മിണ്ടാതിരിക്കാന്‍ പ്രതികരണ ശേഷിയുള്ളവര്‍ക്ക് സാധിക്കില്ല.

Sriletha Pillai said...

ആള്‍ദൈവങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവരുടെ പുറകേ പോകാന്‍ ആളുള്ളതുകൊണ്ടാണ്‌ അവരെല്ലാം തഴച്ചുവളരുന്നത്‌. എന്തുകൊണ്ടാ ണ്‌ ആള്‍ക്കാര്‍ ഇവരുടെയൊക്കെ പുറകെ പോകുന്നത്‌. ദിവ്യാജോഷിയെപ്പോലുള്ളവരുടെ പുറകെ പോകുന്നവരില്‍ പലരും പെട്ടന്ന്‌ പണക്കാരാകുക മുതലായ സ്വാര്‍ത്ഥതാത്‌പര്യക്കാരാകാം. എന്നാല്‍ ഭൂരിഭാഗവും മനഃസമാധാനം തേടി പോകുന്നവരാണ്‌. ഒരു ദര്‍ശനം കൊണ്ട്‌, കെട്ടിപ്പിടിക്കല്‍ കൊണ്ട്‌ മൂന്നു പേര്‍ക്കെങ്കിലും മനഃസമാധാനം കൊടുക്കാന്‍ അമൃതാനന്ദമയീദേവിക്ക്‌ കഴിയുമെങ്കില്‍ അതൊരു വലിയ കാര്യമായി എന്നു കരുതാം. ഇക്കാലത്ത്‌ തീരെ കിട്ടാനില്ലാത്ത സാധനമാണ്‌ അത്‌ (മനഃസമാധാനം) .വിലകൊടുത്ത്‌ വാങ്ങാന്‍ കഴിയില്ലല്ലോ. അത്‌ കൊടുക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും അതിനപ്പുറമുള്ള ഒരു കാരുണ്യമില്ല.

മോഹന്‍ലാല്‍ പോയതിനെപ്പറ്റി പറഞ്ഞതിനോട്‌ പൂര്‍ണ്ണയോജിപ്പ്‌.

പിന്നെ ആശ്രമങ്ങളില്‍ മാത്രമല്ല ,നമ്മുടെ ഹിന്ദു-മുസ്ലീം-കൃസ്‌ത്യന്‍ ആരാധനാലയങ്ങളിലും പണം കുമിഞ്ഞുകൂടുന്നുണ്ട്‌. അതിനെ എല്ലാത്തിനേയും ഒരേ പോലെ കണ്ട്‌ നികുതിയോ നിയമമോ ഏര്‍പ്പെടുത്തേണ്ടതാണ്‌. ആ പണം രാജ്യനന്മയ്‌ക്കുപയോഗിക്കണം. പക്ഷേ അതും കട്ടു മുടിക്കരുതെന്നു മാത്രം! ആരു ഭരിച്ചാലും ഒന്നുപോലെ എന്ന നിസ്സഹായതയില്‍ എത്തിയിരിക്കുന്നു പാവം പൊതുജനമെന്ന നമ്മള്‍. ആരോടു പറയാന്‍?

dethan said...

maithreyi,

മദ്യത്തില്‍ നിന്ന് മന:സമാധാനം ലഭിക്കുമെന്ന് അവകാശപ്പെട്ടാണ് നല്ലൊരു വിഭാഗം ആളുകള്‍ മദ്യം
കഴിക്കുന്നതിക്കുന്നതിനെ ന്യായീകരിക്കുന്നത്.മയക്കു മരുന്ന് ഉപയോഗിക്കുന്നവരും ഇതു തന്നെ
യാണ് പറയുന്നത്.അമൃതാനന്ദമയിയെ കെട്ടിപ്പിടിക്കാന്‍ പോകുന്നവരും അമൃതാനന്ദമയിയുടെ പബ്ലിസിറ്റി ഓഫീസര്‍മാരും കൂടി പറഞ്ഞു പരത്തുന്ന വ്യാജപ്രചരണമാണ് മനസ്സമാധാനത്തിന്റെ
കഥകള്‍‍.അമൃതാനന്ദ മയിയുടെ ആദിരൂപത്തില്‍ കെട്ടിയാടിയ ഒരു കൊട്ടിയത്തുകാരിയുടെ കാല്ക്കല്‍ ഓ.രാജഗോപാല്‍ വീഴുന്നത് നമ്മള് കണ്ടതല്ലേ?'വള്ളിക്കാവമ്മ'യുടെ നിത്യ ആരാധകനായ അദ്ദേഹത്തിന് അവിടെ നിന്ന് സമാധാനം കിട്ടിയിരുന്നെങ്കില്‍ പിന്നെ എന്തിനാണ്'കൊട്ടിയത്തമ്മ'യുടെ കാലില്‍ വീഴാന്‍ പോയത്?
മൂന്നു പേരുടെ മനസ്സമാധാനം കൊടുക്കുമെന്നു പറയുന്നവര്‍ മൂവായിരം കുടുംബങ്ങളുടെ മനസ്സമാധാനം നശിപ്പിക്കാറുണ്ടെന്ന് മൈത്രേയിക്ക് അറിയുമോ?എത്രയോ തൈക്കിളവന്മാര്‍ (കിളവികളും)സ്വന്തക്കാരെ കണ്ണീര്‍ കുടിപ്പിച്ച് ഇവരുടെ നക്ഷത്ര സങ്കേതത്തിലെ അന്തേവാസിക
ളായ കഥ എനിക്കറിയാം.അതൊന്നും ഫ്രീ ആയിട്ടുമല്ല.ഇവര്‍ക്ക് കിട്ടിയെന്നു പറയുന്ന മനസ്സമാധാനം താങ്കള്‍ വിശ്വസിക്കുന്നതു പോലെ വില കൊടുക്കാതെയല്ല കിട്ടിയതെന്ന് സാരം.സമൂഹത്തിലെ ഇത്തിള്‍ക്കണ്ണികളും വൈറസ്സുകളുമായ ഇത്തരം വ്യാജ ദൈവങ്ങള്‍ സൃഷ്ടിക്കുന്ന കെടുതികള്‍ ചെറുതല്ല.
-ദത്തന്‍