Total Pageviews

Friday, August 7, 2009

വിവരക്കേടിന്റെ വയലാര്‍ സൂര്യന്‍

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നു് ആരോപിച്ചാണ് 1957 ലെ കേരള സര്ക്കാരിനെ കേന്ദ്രം പിരിച്ചു വിട്ടത്.
ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവച്ച ആ നടപടിയില്‍ ജവഹര്‍ ലാല്‍ നെഹ്രുവിനെ പ്പോലുള്ളവര് പില്ക്കാലത്ത് പശ്ചാത്തപിച്ചിട്ടുണ്ട്.കോണ്ഗ്രസ്സും മത,ജാതി സംഘടനകളും ചേര്ന്നു നടത്തിയ വിമോചന സമരത്തിന്റെ പേരിലായിരുന്നു പിരിച്ചു വിടല്‍.

ഭൂമുഖത്തു നിന്ന് കമ്യൂണിസത്തെ തുടച്ചു നീക്കാന്‍ കച്ചകെട്ടിയ അമേരിക്കയുടെ ചാരസംഘടനയായ സി.ഐ.എ യുടെ പണം പറ്റിക്കൊണ്ട് പ്രതിപക്ഷ കക്ഷികളും പള്ളിയും പട്ടക്കാരും കൂടി അഭിനയിച്ച നാടകമായിരുന്നു വിമോചനസമരം. ഇന്ത്യയിലെ അന്നത്തെ അമേരിക്കന്‍ അംബാസിഡറുടെ ആത്മകഥയിലൂടെയാണ് ലോകം ഈ നാണം കെട്ട ഒറ്റുകൊടുക്കലിന്റെ ഉള്ളൂകള്ളികള്‍ അറിഞ്ഞത്.

വാസ്തവം മനസ്സിലായതോടെ അല്പസ്വല്പം നാണവും മാനവും ഉള്ള കോണ്ഗ്രസ്സുകാരും വൈദികരും വിമോചന സമരത്തിന്റെ വീരസ്യം പറച്ചില്‍ അവസാനിപ്പിച്ചു.ചിലര്‍ തള്ളിപ്പറയുക പോലും ചെയ്തു.എന്നാല്‍ നാറ്റവും മണവും തിരിച്ചറിയാന്‍ കഴിവില്ലാത്ത ചില വൈദികപ്രമാണിമാരും കോണ്ഗ്രസ് നേതാക്കളും ആ ഒറ്റുനാടകത്തെ ച്ചൊല്ലി അഭിമാന പുളകിതരാകുകയാണ് ഇന്നും.പൗവ്വത്തില്‍ തിരുമേനിയെപ്പോലെ കമ്യൂണിസ്റ്റു വിരോധം രക്തത്തില്‍ അലിഞ്ഞു ചേര്ന്നിട്ടുള്ളവര്‍ ചാരപ്പണം പറ്റിയതില്‍ അഭിമാനിക്കുന്നതു മനസ്സിലാക്കാം.എന്നാല്‍ ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരായി സ്വയം വാഴ്ത്തുന്ന കേരളത്തിലെ ചില കോണ്ഗ്രസ്സുകാര്‍ ഇതേ മനോഭാവം വച്ചു പുലര്ത്തുന്നതാണ് അത്ഭുതം.

അതും സഹിക്കാം.ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയെ പിരിച്ചു വിട്ടതിന് പുതിയ കാരണങ്ങള്‍ വരെ കണ്ടെത്തി സ്വയം പരിഹാസ്യരാകുന്ന ചില നേതാക്കന്മാരുടെ വിവരക്കേട് പൊറുക്ക വയ്യ.കേരളത്തെ സ്വതന്ത്ര രാഷ്ട്രമാക്കാന്‍ കമ്യൂണിസ്റ്റു സര്ക്കാര്‍ ശ്രമിച്ചതുകൊണ്ടാണ് കേന്ദ്രത്തിന് ആ മന്ത്രിസഭയെ പിരിച്ചു വിടേണ്ടി വന്നതെന്നാണ് പുതിയ കണ്ടുപിടുത്തം.കണ്ടു പിടിച്ചത് മറ്റാരുമല്ല; ഇപ്പോഴത്തെ കേന്ദ്രമന്ത്രിയും വിമോചനസമരത്തിന്റെ ഉല്പന്നവുമായ ശ്രീ. വയലാര്‍ രവി.അമേരിക്കന്‍ മോഡല്‍
സ്വതന്ത്ര തിരുവിതാം കൂര്‍ സൃഷ്ടിക്കാന്‍ തന്ത്രം മിനഞ്ഞ സി പി രാമസ്വാമി അയ്യര്‍ക്കെതിരേ സമരം ചെയ്ത കമ്യൂണിസ്റ്റുകാരെപ്പറ്റി ഇത്തരം ഒരു ആരോപണം ഉന്നയിക്കാന്‍, ചരിത്രത്തെക്കുറിച്ചുള്ള അജ്ഞത മാത്രം പോരാ അസാമാന്യമായ തൊലിക്കട്ടി കൂടി വേണം.
ചുമ്മാതല്ല വി കെ എന്‍ ഇദ്ദേഹത്തെ "പുന്നപ്ര മന്തന്‍" എന്നു വിശേഷിപ്പിച്ചത്.

"അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍" എന്ന് ആവേശപൂര്‍ വ്വം മുദ്രാവാക്യം വിളിച്ച് നിറ തോക്കുകള്‍ക്ക് മുമ്പില്‍ വിരിമാറുകാട്ടി വയലാറിലെയും പുന്നപ്രയിലെയും ധീര ദേശാഭിമാനികല്‍ പിടഞ്ഞു വീഴുമ്പോള്‍ സിപിയുടെ പോലീസുകാരുടെ ഒറ്റുകാരായി മാറിയ ചിലര്‍ വയലാറില്‍ ഉണ്ടായിരുന്നു.അവരുടെ പാരമ്പര്യ വീര്യമാണ് വയലാര്‍ രവിയുടെ സിരകളില്‍ ഒഴുകുന്നത്.അല്ലെങ്കില്‍ ചാരപ്പണത്തിന്റെ ദുര്‍ഗ്ഗന്ധം വമിക്കുന്ന ഒരു പഴയ പേക്കൂത്തിനെയും അതിന്റെ പേരില്‍ കേന്ദ്ര കോണ്ഗ്രസ് സര്ക്കാര്‍ നടത്തിയ ജനാധിപത്യ ഹത്യയേയും ന്യായീകരിക്കാന്‍ ഇത്തരം വിവരക്കേടുകള്‍ എഴുന്നള്ളിക്കില്ലായിരുന്നു.

സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന സിപിയുടെ സ്വപ്നം സാക്ഷാത് കരിക്കാന്‍ അദ്ദേഹത്തിന്റെ കാലുനക്കി നടന്നിരുന്നത് ഖദര്‍ കുപ്പായമിട്ട രവിയുടെ ആചാര്യന്മാരായിരുന്നു എന്നറിയാന്‍ സ. കെ.സി.ജോര്ജ്ജിന്റെ "പുന്നപ്ര വയലാര്‍ സമരചരിത്രം" വായിക്കണമെന്നില്ല;യഥാര്‍ത്ഥ കോണ്ഗ്രസുകാരനായിരുന്ന സി.കേശവന്റെ "ജീവിതസമരം" വായിച്ചാല്‍ മതി.

വായനാശീലമില്ലെങ്കില്‍ വേണ്ട.അറിവുള്ളവര്‍ പറയുന്നത് ചെവിക്കൊള്ളനുള്ള സന്മനസെങ്കിലും കാണിക്കണ്ടേ?അതെങ്ങനെ? കൂടെനില്ക്കുന്നവനെ കുപ്പിയിലിറക്കിയും കുതികാല്‍ വെട്ടിയും അധികാരമുള്ളവന്റെ പാദസേവ ചെയ്തും സ്ഥാനമാനങ്ങള്‍ സമ്പാദിക്കാമെന്നതല്ലെ ഇവരുടെ അനുഭവ പ്രമാണം!

വര്ഷങ്ങള്‍ മുമ്പ്,തിരുവനന്തപുരത്ത് പുളിമൂട് ജംഗ്ഷനില്‍ നിന്ന് വയലാര് രവി ഗര്ജ്ജിക്കുന്നു:"ശ്രീമാന്‍ കരുണാകരനെ തെരണ്ടിവാല്‍ കൊണ്ട് അടിക്കണം" എന്ന്.ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ നടന്ന കെപിസിസി പ്രസിഡന്റു തെരഞ്ഞെടുപ്പില്‍,
ഏ.കെ.ആന്റണിക്കെതിരെ കരുണാകരന്റെ നോമിനിയായി മത്സരിച്ചത് വയലാര്‍ രവി.അതുവരെ രണ്ടു മെയ്യും ഒറ്റ കരളുമായി നടന്നിരുന്നവരാണ് ആന്റണിയും രവിയും എന്നു കൂടി അറിയുമ്പോഴേ കുതികാല്‍ വെട്ടാനും കുതികാല്‍ നക്കാനും ഛര്‍ദ്ദിച്ചതു ഭക്ഷിക്കാനും വയലാറിലെ ഈ "വീരകേസരി" എത്ര സമര്‍ത്ഥനാണെന്നു മനസ്സിലാകൂ.

കൂടെപ്പിറപ്പിനെപ്പോലെ കൊണ്ടുനടന്നവനെ ചതിച്ചു വീഴ്ത്തിയ ആള്‍ക്ക് വിദേശിയുടെ ഒറ്റുകാശുപറ്റി സ്വന്തം നാടിന്റെ ഭരണകൂടത്തെ മറിച്ചിട്ട സമരാഭാസത്തെ ന്യായീകരിക്കാന്‍ യാതൊരു മനസ്സക്ഷിക്കുത്തും കാണില്ല. പക്ഷേ നാട്ടുകാരുടെ ചെലവില്‍ മന്ത്രിക്കസേരയിലിരുന്നു കൊണ്ട് പോക്കണം കേടു വിളിച്ചു പറയുമ്പോള്‍ ഇരിക്കുന്ന കസേരയുടെ വലിപ്പമെങ്കിലും ഓര്‍ക്കണം.



Fans on the page

53 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വിമോചന സമരത്തിന്റെ സന്തതികൾ ആണല്ലോ രവിയും ആന്റണിയുമൊക്കെ..അവരാണു ജനാധിപത്യത്തിന്റെ കാവൽ‌ക്കാർ...നമ്മളിൽ പലർക്കും അന്ന് എന്തൊക്കെ നടന്നു എന്ന് കേട്ടറിവു മാത്രമേ ഉള്ളു..

ഇതാ ഈ പോസ്റ്റ് ഒന്നു വായിച്ചു നോക്കൂ

ദത്തൻ, ആശംസകൾ

നാട്ടുകാരന്‍ said...

താല്‍ക്കാലിക ലാഭത്തിനു വേണ്ടിയുള്ള ഓരോരോ കളികള്‍!

dethan said...

സുനില്‍ കൃഷ്ണന്‍,

താങ്കളൂടെ പോസ്റ്റ് കണ്ടിരുന്നില്ല.അത് നേരത്തേ വായിച്ചിരുന്നെങ്കില്‍ എനിക്കു സഹായകമാകുമായി
രുന്നു.ഡോ. തോമസ് ഐസക്കിന്റെ പുസ്തകം ഇതു വരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല.എങ്കിലും പുസ്തകത്തെക്കുറിച്ച് നല്ല ഒരു ധാരണ സൃഷ്ടിക്കുവാന്‍ താങ്കളുടെ പോസ്റ്റിനു സാധിച്ചിരിക്കുന്നു.
അതിഭാവുകത്വം കലരാത്ത ര‍ചനയ്ക്ക് അഭിനന്ദനങ്ങള്‍

ആന്റണിയും രവിയുമൊക്കെ വിമോചന സമരത്തിന്റെ സന്തതികളായതു കൊണ്ട് അതു സംബന്ധിച്ചു പുലര്‍ത്തുന്ന നിലപാടുകള്‍ക്ക് അവരുടേതായ ന്യായീകരണങ്ങള്‍ കാണും.അത് അവരുടെ ഇഷ്ടം.പക്ഷേ മറ്റുള്ളവരെല്ലാം
ഇതേക്കുറിച്ചൊന്നും അറിയാത്ത മൊണ്ണകളാണെന്ന മട്ടിലുള്ള സംസാരം വകവച്ചു കൊടുക്കാന്‍ കഴിയില്ല.

നാട്ടുകാരന്‍,
താല്‍ക്കാലിക ലാഭത്തിനു വേണ്ടി കളിച്ചോട്ടെ.എഴുത്തും വായനയും അറിയാവുന്ന കേരളീയന്റെ ചരിത്ര ബോധത്തിന്റെ മണ്ടയില്‍
കേറി അങ്ങനെ കളിക്കണ്ടാ.
-ദത്തന്‍

A Cunning Linguist said...

നന്നായിട്ടുണ്ട്. ആന്റണി പില്‍ക്കാലത്ത് വിമോചനസമരത്തെ തള്ളിപ്പറഞ്ഞിരുന്നില്ലേ? (അതോ എന്റെ തോന്നലാണോ)

kaalidaasan said...

വയലാര്‍ രവി പറഞ്ഞത്, കമ്യൂണിസ്റ്റുകാര്‍ കേരളം ഒരു സ്വതന്ത്ര രാജ്യമാക്കാന്‍ ശ്രമിച്ചു എന്നാണ്. എം ജി എസ് നാരായണന്‍ പറഞ്ഞത് കേരളം ബംഗാളോ ചൈനയോ ആക്കാന്‍ ശ്രമിച്ചു എന്നാണ്.

ആന്റണി വിമോചന സമരത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പക്ഷെ രവി ഇന്നും അതിന്റെ പ്രേതം കൊണ്ടാണു നടക്കുന്നത്.

വിമോചന സമരം ​തെറ്റായിരുന്നു എന്ന് ജനങ്ങള്‍ തന്നെ മനസിലാക്കി. കമ്യൂണിസ്റ്റുകാര്‍ സ്വതന്ത്ര രാജ്യം ഉണ്ടാക്കാന്‍ ശ്രമിക്കില്ല എന്ന് അവര്‍ മനസിലാക്കിയതിന്റെ തെളിവാണ്, വീണ്ടും പല പ്രാവശ്യം കമ്യൂണിസ്റ്റുകാരെ അധികാരം ഏല്‍പിച്ചത്.

രവിയൊക്കെ ജീവിക്കുന്നത് ഏതോ സ്വപ്ന ലോകത്താണ്. കുറച്ച് മത തീവ്രവദികള്‍ വിമോചന സമരം എന്ന് വിളിച്ചു പറഞ്ഞതു കൊണ്ടാണ്, എല്‍ ഡി എഫ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്നാണദ്ദേഹം ധരിച്ചു വശായിരിക്കുന്നത്.

dethan said...

ഞാന്‍,
നന്ദി.
ആന്റണി ആ സമര വൈകൃതത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്.അത്രയെങ്കിലും
മാന്യത അദ്ദേഹം കാണിച്ചു.

കാളിദാസന്‍,
വിമോചനസമരം തെറ്റായിരുന്നു എന്ന് നാണോം മാനോം ഉള്ളവരെല്ലാം സമ്മതിച്ചതാണ്.
അതു രണ്ടും ഇല്ലാത്തതു കൊണ്ട് രവി അതിന്റെ മഹത്വം പാടുകയും നട്ടാല്‍ കിളിര്‍ക്കാത്ത
നുണ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

നിസ്സാരന്‍ said...

വിമോചനസമരം നടന്നില്ലെങ്കില്‍ കേരളത്തില്‍ ജനാധിപത്യം എന്നൊന്ന് ഉണ്ടാകുമായിരുന്നില്ല.കമ്മ്യൂണിസ്റ്റുകാര്‍ പറയുന്ന ജനാധിപത്യം കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമുള്ളതാണു,എല്ലാവര്‍ക്കുമുള്ളതല്ല.കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ച പല രാജ്യങ്ങള്‍ ഭൂപടത്തിലേ ഇന്നില്ല.ജനങ്ങള്‍ പിഴുതെറിഞ്ഞു.അതിലും വലുതല്ല വിമോചനസമരം.സെല്‍ ഭരണം നടത്താന്‍ ഇന്ന് കമ്മ്യൂണിസ്റ്റുകള്‍ ഭയപ്പെടും.അത് വിമോചനസമരത്തിന്റെ നേട്ടമാണ്.

kaalidaasan said...

ദേവദാസേ,

കേരളം ഒരു സ്വതന്ത്ര രാജ്യമായിരുന്നെങ്കില്‍ തദങ്കളുടെ ഈ പേടിക്ക്‌ എന്തെങ്കിലും സാംഗത്യമുണ്ടായേനെ. ഇന്‍ഡ്യയില്‍ ജനാധിപത്യം ഇല്ലാതായാലേ, കേരളത്തില്‍ ജനാധിപത്യം ഇല്ലാതാകൂ. 1957 ല്‍ കമ്യൂണിസ്റ്റുപാര്‍ട്ടിക്ക്‌ കിട്ടിയത്‌ 35% വോട്ടായിരുന്നു. ഇന്നും കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കെല്ലാം കൂടി അത്രയൊക്കെയേ ഉള്ളു. ഇതില്‍ കൂടുതല്‍ ജനങ്ങള്‍ വോട്ടു ചെയ്താണ്‌ അവര്‍ പല പ്രവശ്യം അധികാരത്തില്‍ വന്നത്‌. എന്നു വച്ചാല്‍ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കു പുറത്തുള്ള 5 മുതല്‍ 10 ശതമാനം വരെ ആളുകള്‍ അവരെ പലപ്പോഴും പിന്തുണച്ചിട്ടാണെന്ന്. ജനാധിപത്യം ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ഈ വോട്ടര്‍മാര്‍ അതിനൊരു സംതുലനം നല്‍കി രക്ഷപ്പെടുത്തും.


സെല്‍ ഭരണം എന്നൊക്കെ പറയുന്നതിന്റെ വാസ്തവം ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല.കേരളത്തില്‍ ആരധികാരത്തിലിരുന്നാലും ഭരിക്കുന്ന പാര്‍ട്ടിയുടെ താഴെ തലം ഭരണത്തില്‍ ഇടപെടാറുണ്ട്‌. കമ്യൂണിസ്റ്റുപാര്‍ട്ടി അധികാരത്തില്‍ ഇരിക്കുമ്പോള്‍ അത്‌ കുറച്ചുകൂടി പ്രകടമാണ്‌. അതിനപ്പുറം സെല്‍ ഭരണം എന്നൊക്കെ പറയുന്നതില്‍ വലിയ കഴമ്പില്ല.

സെല്‍ ഭരണം ഇപ്പോഴും വിമോചന സമരക്കാരുടെ ഇഷ്ടപദമാണ്‌.എത്ര മോശപ്പെട്ട രിതിയില്‍ ഭരിച്ചാലും ഇനിയൊരു വിമോചന സമരം നടക്കാന്‍ പോകുന്നില്ല. തോമസ്‌ ഐസ്സക്കിനേപ്പോലുള്ളവര്‍ പറഞ്ഞു പേടിപ്പിക്കുന്നതു പോലെ ഒന്നും സംഭവിക്കും ഇല്ല. കാരണം ഒരേ വിഡ്ഢിത്തം ആരും ആവര്‍ത്തിക്കാറില്ല. മത സാമുദയിക ശക്തികള്‍ ആഗ്രഹിച്ചാലും കോണ്‍ഗ്രസിനേപ്പോലുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ അതിനിറങ്ങിത്തിരിക്കുകയും ഇല്ല.

ഒരു സര്‍ക്കാരിനെ പിഴുതെറിയാന്‍ പാകത്തിലുള്ള ഒരു ജനമുന്നേറ്റമൊന്നും ആയിരുന്നില്ല അന്നു നടന്നത്‌. പങ്കെടുത്തവരില്‍ ഏറെപ്പേരും, കഥയറിയതെ ആട്ടം കാണുന്നവരും ആയിരുന്നു. പ്രൈമറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ പങ്കെടുക്കുന്ന പോലെ. കമ്യൂണിസ്റ്റു സര്‍ക്കാരിനെ പുറത്താക്കാന്‍ തക്കം പാര്‍ത്തിരുന്ന കോണ്‍ഗ്രസിനും നെഹ്രുവിനും അതൊരു സുവര്‍ണ്ണവസരമായിരുന്നു. അവര്‍ അതുപയോഗപ്പെടുത്തി. പിന്നീടാണവരില്‍ പലര്‍ക്കും അത്‌ മണ്ടത്തരമായിരുന്നു എന്നു തോന്നിയത്‌.

നിസ്സാരന്‍ said...

കാളിദാസന്‍, പാര്‍ലമെന്ററി സമ്പ്രദായത്തിലൂടെ അധികാരത്തില്‍ വന്നാലും കമ്മ്യൂണിസ്റ്റുകളുടെ ഉള്ളിലിരുപ്പ് എന്താണ്? അന്നാണെങ്കില്‍ സായുധവിപ്ലവത്തില്‍ കലശലായി വിശ്വസിച്ചിരുന്ന കാലവും. പോകട്ടെ, ഇന്നെങ്കിലും കമ്മ്യൂണിസ്റ്റുകാരുടെ ഉദ്ദേശം എന്താണ്? തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന ആശയം ഉപേക്ഷിച്ചിട്ടില്ലല്ലൊ ഇനിയും. അത് ഉപേക്ഷിക്കാത്ത കാലത്തോളം കമ്മ്യൂണിസ്റ്റുകാരുടെ ജനാധിപത്യപ്രേമം സംശയാസ്പദവും ഭയജനകവുമാണ്. മറ്റുള്ള എല്ലാ പാര്‍ട്ടികളും അനുവദിച്ചു തരുന്ന ജനാധിപത്യസ്വാതന്ത്ര്യമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇവിടെ അനുഭവിക്കുന്നത്. അതേ സ്വാതന്ത്ര്യം മറ്റുള്ള പാര്‍ട്ടികള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അനുവദിച്ചുകൊടുക്കുമെന്ന് എങ്ങനെ വിശ്വസിക്കും? ഇത് ചിന്തിക്കുന്നവന്റെ ഭയമാണ്. ഈ ഭയമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഇന്നത്തെ സ്ഥിതിയില്‍ തളച്ചിടാന്‍ കാരണം. ഈ ഭയം അകറ്റപ്പെടുന്നത് വരെ കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യപ്രേമം വേശ്യയുടെ ചാരിത്യപ്രസംഗം പോലെയല്ലേ?

വീ.കെ.ബാല said...

അടുത്തകാലത്ത് കേട്ടതിൽ വച്ചും ഏറ്റവും നല്ല തമാശ ആണ് രവിച്ചേട്ടന്റെ ഈ “കമ്മ്യൂണിസ്റ്റ് കാരുടെ സ്വരാജ്യ പ്രഖ്യാപനം” ദത്തൻ നന്നായി പറഞ്ഞിരിക്കുന്നു ആശംസകള്‍
ഈ പോസ്റ്റ് വായിക്കുമല്ലോ

dethan said...

കാളിദാസന്‍,
നന്ദി.പ്രതികരിച്ചതിനും ദേവദാസിന് കൃത്യമായ മറുപടി കൊടുത്തതിനും.
താങ്കള്‍ പറഞ്ഞതു പോലെ,കഥയറിയാതെ ആട്ടം കണ്ടവരായിരുന്നു വിമോചനസമരത്തില്‍
പങ്കെടുത്ത ബഹു ഭൂരിപക്ഷവും.ചാരക്കാശിന്റെ ഓഹരി പറ്റാത്തവരും ആര്‍ജ്ജവവും
സത്യസന്ധ്യതയും കൈമോശം വരാത്തവരും ചരിത്ര ബോധമുള്ളവരും അബദ്ധം
മനസ്സിലാക്കി അതിനെ തള്ളിപ്പറഞ്ഞു.എന്നിട്ടും ചില കുഞ്ഞാടുകളില്‍ നിന്ന് പണ്ടു കുത്തിവക്ക
പ്പെട്ട വിഷം ഇതു വരെയും ഇറങ്ങിയിട്ടില്ലെന്നാണ് ദേവദാസനെപ്പോലെയുള്ളവരുടെ
പ്രതികരണത്തില്‍ നിന്നും മനസ്സിലാക്കേണ്ടത്.

നിസ്സാരന്‍ said...

വിഷം ആരിലാണുള്ളത് എന്നതാണ് പ്രശ്നം. എന്റെ ചോദ്യത്തിനുത്തരം ഇനിയും ലഭിച്ചില്ല. നിങ്ങളുടെ യഥാര്‍ഥ ഉള്ളിലിരുപ്പ് എന്താണ്? വിമോചനസമരം എന്ന് പിച്ചും പേയും പറയുന്ന നിങ്ങള്‍ക്ക് പാര്‍ലമെന്ററി ജനാധിപത്യത്തോടുള്ള സമീപനം എന്താണ്? ജനകീയജനാധിപത്യവിപ്ലവം പൂര്‍ത്തീകരിച്ച് ഇന്ത്യയില്‍ ഏകകഷിഭരണം നടപ്പാക്കാനാണോ പരിപാടി? അതോ ഇന്നത്തെ പോലെ ബഹുകക്ഷിജനാധിപത്യം തുടരുമോ? അഥവാ ഇതിനൊന്നും നിങ്ങള്‍ക്ക് പരിപാടിയില്ലേ? ഇതേ പോലെ മൂന്ന് സംസ്ഥാനങ്ങളില്‍ ഒതുങ്ങി പ്രവര്‍ത്തിക്കാനാണെങ്കില്‍ ആളുകളെ പേടിപ്പിക്കുന്ന ഈ തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം നടപ്പാക്കും എന്ന പരിപാടി ഇനിയും മാറ്റാത്തതെന്ത്? കാളിദാസന്‍ മറുപടി പറയും എന്ന് പ്രതീക്ഷിക്കുന്നു.

dethan said...

ദേവദാസ്,
ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്ന താങ്കളെപ്പോലെ ഒരാള്‍ക്ക്
എങ്ങനെ മണ്മറഞ്ഞ മന്നത്തിനെയും കെ.എം.ചെറിയാനെയും മറ്റും പോലെ ചിന്തിക്കാന്‍ കഴിയുന്നു എന്ന് അമ്പരന്നു പോകുന്നു.ഇന്ത്യയിലെ പ്രധാനപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടികളെല്ലാം
സായുധ വിപ്ലവം ഉപേക്ഷിച്ചത് താങ്കള്‍ അറിഞ്ഞിട്ടില്ലേ?ചാരപ്പണം പറ്റി വിമോചന
സമരം സംഘടിപ്പിച്ചവരുടെ പിന്‍ തലമുറയ്ക്ക് പോലും കമ്യൂണിസ്റ്റുകാരുടെ ജനാധിപത്യത്തില്‍ വിശ്വാസമുണ്ടായിരുന്നതു കൊണ്ടല്ലേ കേരളത്തില്‍ അവരോടൊപ്പം ഭരണം പങ്കിട്ടത്?കഴിഞ്ഞ
ലോക് സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ കേന്ദ്രഭരണം കൈയ്യാളുവാന്‍ കമ്യൂണിസ്റ്റുകാരെ
ക്ഷണിച്ചത് കുറെ ജനാധിപത്യ വിരുദ്ധരും കൂടെ ഇരിക്കട്ടെ എന്നു വിചാരിച്ചായിരുന്നോ?
1848 ല്‍ പുറത്തിറങ്ങിയ കമ്യൂണിസ്റ്റു മാനിഫെസ്റ്റോയില്‍,"കമ്യൂണിസ്റ്റു ഭൂതം ബാധിച്ച യൂറോപ്പി"ലെ കോലാഹലത്തെ പരിഹസിക്കുന്നുണ്ട്.2009 ലും കേരളത്തിലെ ചിലര്‍ക്ക് കമ്യൂണിസ്റ്റ് ഭൂത
പ്പേടിമാറിയിട്ടില്ലെന്ന് കാണുന്നത് കഷ്ടമെന്നല്ലാതെ എന്തു പറയാന്‍!!

"വിമോചന സമരം നടന്നില്ലായിരുന്നെങ്കില്‍ കേരളത്തില്‍ ജനാധിപത്യം എന്നൊന്ന് ഉണ്ടാകുമായിരുന്നില്ല" എന്ന താങ്കളുടെ കണ്ടുപിടുത്തം വയലാര്‍ രവിയേയും കടത്തി വെട്ടിയിരിക്കുന്നു എന്നു പറയാതെ വയ്യ.തെരഞ്ഞെടുപ്പിലൂടെയാണ് 1957ല്‍ കമ്യൂണിസ്റ്റു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നത്.അന്നത്തെ നിയമസഭയില്‍ ശക്തമായ പ്രതിപക്ഷവും ഉണ്ടായിരുന്നു എന്നാണ് രേഖകളില്‍ നിന്ന് മനസ്സിലാകുന്നത്.തെരഞ്ഞെടുപ്പും ഭരണപക്ഷവും പ്രതിപക്ഷവും എല്ലാം ജനാധിപത്യത്തിന്റെ എതിര്‍ ലക്ഷണങ്ങളാണെന്നാണോ താങ്കള്‍ ധരിച്ചിരിക്കുന്നത്? ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമായി അധികാരത്തില്‍ വന്ന ഗവണ്മെന്റിനെ അട്ടിമറിച്ച സമരാഭാസ
മാണ് കേരളത്തില്‍ ജനാധിപത്യത്തിനു വിത്തുപാകിയതെന്ന് വിശ്വസിക്കുന്ന താങ്കളെക്കുറിച്ചോര്‍ത്ത് സഹതപിക്കുകയേ നിവൃത്തിയുള്ളു.

dethan said...

വീ.കെ.ബാല,
നന്ദി.
താങ്കളുടെ "കറുത്ത കുര്‍ബാന നടത്തുന്നവര്‍" വായിച്ചു.നന്നായിരിക്കുന്നു.
"വെള്ളയടിച്ച ശവക്കല്ലറകള്‍' എന്ന് പണ്ട് കര്‍ത്താവ് വിശേഷിപ്പിച്ചത്
ഇവരെക്കുറിച്ചണെന്നതിന് സംശയമില്ല.

ഓ.ടോ. :താങ്കളുടെ ബ്ലൊഗില്‍ കമന്റാന്‍ കഴിയുന്നില്ലല്ലൊ.

നിസ്സാരന്‍ said...

ദത്തന്‍, താങ്കള്‍ മൌലികമായ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. അമ്പത് വര്‍ഷത്തിന് ശേഷവും വിമോചനസമരത്തെയും,അന്ന് സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടതിനെതിരെയും കുറിച്ചു നിങ്ങള്‍ വിലപിക്കുന്നു. 48ല്‍ സായുധവിപ്ലവത്തിന് ആഹ്വാനം നല്‍കിയ പാര്‍ട്ടിയാണ് 57ല്‍ ഭരണത്തില്‍ എത്തിയത്. കല്‍ക്കത്ത തീസീസ് തള്ളപ്പറഞ്ഞെങ്കിലും സായുധവിപ്ലവം ഉപേക്ഷിച്ചിരുന്നില്ല.ചൈനീസ് മോഡലില്‍ ഭരണം പിടിച്ചടക്കി ഏകകക്ഷിസര്‍വ്വാധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യവും പാര്‍ട്ടി ഒളിച്ചു വെച്ചിട്ടില്ല. അന്ന് ഇന്ത്യയില്‍ പ്രബലമായ പാര്‍ട്ടിയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.അധികാരം ലഭിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് ശൈലിയില്‍ പാര്‍ട്ടിഭരണം നടത്താന്‍ തുനിഞ്ഞതാണ് വിമോചനസമരത്തിന് ഹേതുവായത്. നിയമവാഴ്ച പൂര്‍ണ്ണമായും തകര്‍ന്ന അന്ന് പിരിച്ചുവിടപ്പെടാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നില്ല. ജനങ്ങള്‍ സംഘടിച്ചാല്‍ സാമ്രാജ്യം പോലും തകരും എന്നതിന് ഉദാഹരണങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിച്ച രാജ്യങ്ങള്‍ തന്നെയാണ്.ഇതില്‍ നിന്നൊന്നും പാഠം ഉള്‍ക്കൊള്ളാതെ ഇന്നും വിമോചനസമരം എന്ന് മാറത്തടിച്ച് വിലപിക്കുന്നതിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല. ഇവിടെ നിങ്ങള്‍ക്ക് പിന്നെയും ഭരണത്തില്‍ വരാന്‍ കഴിയുന്നുണ്ടല്ലൊ. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭരണം രാജ്യത്ത് സംസ്ഥാപിതമായാല്‍ മറ്റ് പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല എന്നതാണ് തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. അത് മാറ്റാത്ത കാലത്തോളം ജനാധിപത്യത്തെക്കുറിച്ച് വിലപിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം? തങ്ങള്‍ക്ക് ജനാധിപത്യാവകാശം വേണം,അമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത് ധ്വംസിക്കപ്പെട്ടു എന്ന് മുറവിളി കൂട്ടുകയും എന്നാല്‍ തങ്ങളുടെ ഭരണത്തില്‍ മറ്റുള്ളവര്‍ക്ക് ജനാധിപത്യം അനുവദിക്കുകയില്ല എന്ന പരിപാടിയില്‍ ഉറച്ചു നില്‍ക്കുക ഇതിലൊക്കെ ഒരു വഞ്ചനയില്ലെ? ഇന്നും ശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മറ്റുള്ള പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ഭരണത്തില്‍ വരാന്‍ കഴിയില്ലല്ലൊ. ഈ ഭയം ഇവിടത്തെ കമ്മ്യൂണിസ്റ്റല്ലാത്തവര്‍ക്കുണ്ട്. തൊളിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന ആശയം ഉപേക്ഷിച്ച് ബഹുകക്ഷിസമ്പ്രദായം അംഗീകരിക്കാത്ത കാലത്തോളം നിങ്ങള്‍ പറയുന്ന ജനാധിപത്യം കാപട്യമാണ്. മാത്രമല്ല 57 മോഡല്‍ ഭരണം നടത്തിയാല്‍ ഇനിയും വിമോചനസമരങ്ങളും ഉണ്ടാകും. ഇവിടെ ജനങ്ങളാണ് പരമാധികാരികള്‍,പാര്‍ട്ടികളല്ല. കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ പാര്‍ട്ടിക്കാണ് പരമാധികാരം,ജനങ്ങള്‍ക്കല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ ഭരണത്തില്‍ വരും എന്ന് സങ്കല്‍പ്പിച്ചാല്‍ നിങ്ങള്‍ മറ്റ് പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമോ? ഇതാണെന്റെ ചോദ്യം. അനുവദിക്കുമെങ്കില്‍ എന്ത്കൊണ്ട് തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം ഉപേക്ഷിക്കുന്നില്ല?

നിസ്സാരന്‍ said...

ദത്തന്‍,താങ്കളുടെ കൈയ്യില്‍ എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം ഉണ്ടാവുകയില്ല എന്നറിയാം.കാരണം കഥയറിയാതെ ആട്ടം കാണുന്നവരാണ് താങ്കളെപ്പോലെയുള്ളവര്‍. കാലം ഒരുപാട് മാറി.ഒപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും എത്രയോ മാറി. പാര്‍ട്ടി കോണ്‍ഗ്രസ്സിലും കേന്ദ്രക്കമ്മറ്റികളിലും നടക്കുന്ന ചര്‍ച്ചകളും, മാറ്റപ്പെടുന്ന നയപരിപാടികളും ഒന്നും അണികള്‍ അറിയാറോ ശ്രദ്ധിക്കാറോ ഇല്ല. ഇന്ന് പാര്‍ലമെന്ററി ജനാധിപത്യപ്രക്രിയകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സക്രിയമായി ഇടപെടുന്നു. എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യവും ബഹുകക്ഷിജനാധിപത്യവും അംഗീകരിച്ചുകൊണ്ട് പാര്‍ട്ടി പരിപാടി മാറ്റിയിട്ടുമില്ല. കാരണം തൊളിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം ഉപേക്ഷിച്ചാല്‍ തങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായി പോകുമോ എന്ന് നേതൃത്വം ഭയപ്പെടുന്നു. അണികളെ എങ്ങനെ ബോധ്യപ്പെടുത്തുമെന്ന ആശങ്കയുമുണ്ടാവാം. അതായത് പരിപൂര്‍ണ്ണമായി ജനാധിപത്യമാര്‍ഗ്ഗം സ്വീകരിക്കേണ്ടതായ കാലത്തിന്റെ നിര്‍ബ്ബന്ധം ഒരു വശത്ത്, അത് പ്രവര്‍ത്തിയില്‍ സ്വീകരിച്ചിട്ടും തത്വത്തില്‍ അംഗീകരിക്കാന്‍ കഴിയാത്ത ഒരു പ്രതിസന്ധി മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ട്. ഇതെല്ലാം അണികളില്‍ നിന്ന് മറച്ചു വയ്ക്കപ്പെടുകയാണ്. മാറിയ പരിസ്ഥിതിയില്‍ കമ്മ്യൂണിസം എങ്ങനെ പുനര്‍നിര്‍വ്വചിക്കപ്പെടാം എന്ന് കൂടി ആലോചിച്ചാലേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രസക്തിയുണ്ടാകൂ. അല്ലാതെ അമ്പത് വര്‍ഷം മുന്‍പത്തെ വിമോചനസമരം ഇന്നും ഉരുവിടുന്നതില്‍ കാര്യമില്ല. അതിന് ശേഷവും എത്ര പിരിച്ചുവിടലുകള്‍ ഇവിടെ നടന്നു. എന്നിട്ടും ഇവിടെ ജനാധിപത്യം അഭംഗുരം പുലരുന്നില്ലേ? ഈ ഒരു ജനാധിപത്യസമ്പ്രദായം നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ അതാണ് കാതലായ ചോദ്യം. ഇല്ല എന്നേ ഇന്നത്തെ നിലയ്ക്ക് ഏത് കമ്മ്യൂണിസ്റ്റുകാരനും പറയാന്‍ കഴിയൂ. അംഗീകരിക്കുന്നു എന്ന് പറയണമെങ്കില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് അതംഗീകരിക്കണം. അത്കൊണ്ട് ജനാധിപത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റുകള്‍ ഒഴുക്കുന്ന കണ്ണീര്‍ മുതലയുടേതിന് സമാനമാണ്.

kaalidaasan said...

ദേവദാസ്

ദത്തന്‍ താങ്കള്‍ക്ക് മനസിലാകുന്ന വിധത്തില്‍ മറുപടി തന്നിട്ടുണ്ട്.

മുഖ്യധാര കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ സയുധ വിപ്ളവം ലക്ഷ്യമല്ലാതാക്കിയതിനു ശേഷമാണ്, പാര്‍ലമെന്ററി ജനാധിപത്യ പ്രക്രീയയില്‍ പങ്കെടുത്തു തുടങ്ങിയത്. മറ്റു രാജ്യങ്ങളിലെ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ എന്തു ചെയ്യുന്നു എന്ന ചോദ്യത്തിനു പ്രസക്തിയില്ല. അമേരിക്കയിലെയും ഇംഗ്ളണ്ടിലെയും മുതലാളിത്ത വ്യവസ്ഥിതി വളരെ വ്യത്യസ്ഥമാണ്. അതു പോലെ കമ്യൂണിസവും പലയിടങ്ങളിലും വ്യത്യസ്ഥമാണ്.

തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യം അല്ല ലക്ഷ്യം, എന്നതു കൊണ്ടല്ലേ തെരഞ്ഞെടുപ്പു സമ്പ്രദായം സ്വീകരിക്കുന്നതും ജനാധിപത്യപരമായി സര്‍ക്കാരുകള്‍ ഉണ്ടാക്കുന്നതും. തൊഴിലാളികളും തൊഴിലാളികളല്ലാത്തവരും അവര്‍ക്ക് വോട്ടു ചെയ്യുന്നുണ്ട്. ഇന്ന് രണ്ടു കമ്യൂണിസ്റ്റുപാര്‍ട്ടികളിലും തൊഴിലാളികളെ പ്രതിനിധീകരിക്കുന്നവര്‍ നേതൃത്വത്തില്‍ അധികമില്ല. തൊഴിലളികളുടെ അമിതാധികാര പ്രവണതയും എതിര്‍ക്കപ്പെടുന്നുണ്ട്.

വിമോചനസമരം എന്ന് അരെങ്കിലും പിച്ചും പേയും പറയുന്നതായി എനിക്കറിവില്ല. വിമോചന സമരം നടത്തുമെന്ന് ഇടവേളകളില്‍ പറയുന്നവരും, വിമോചന സമരത്തിനുള്ള കാലാവസ്ഥയുണ്ടെന്നു പറയുന്നവരും കമ്യൂണിസ്റ്റുകാരല്ല. വയലര്‍ രവിയേപ്പോലെ രാഷ്ട്രീയാന്ധത ബാധിച്ചവരും പവ്വത്തില്‍ പിതാവിനേപ്പോലെ മതാന്ധത ബാധിച്ചവരുമാണത് പറയുന്നത്. അതിനെ എതിര്‍ക്കുന്നവരും അതേക്കുറിച്ചു പറയുന്നുണ്ട്. അത് പറഞ്ഞു പേടിപ്പിക്കുന്നവരും കമ്യൂണിസ്റ്റുപാര്‍ട്ടിയിലുണ്ട്. തോമസ് ഐസ്സക്കിനേപ്പോലുള്ളവര്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയിലെ പ്രശ്നങ്ങളി നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും, സ്വശ്രയ പ്രശ്നത്തില്‍ മന്ത്രി ബേബിയുടെ സമ്പൂര്‍ ണ്ണ കീഴടങ്ങലിലെ ജാള്യം മറച്ചു വക്കാനും അതുപയോഗിക്കുന്നു. അതിലപ്പുറം ഇനി ഒരു വിമോചന സമരം ഉണ്ടാകുമെന്ന് ആരും തന്നെ പ്രതീക്ഷിക്കുന്നില്ല. ഇന്നത്തെ കേരളിയര്‍ക്ക് കമ്യൂണിസ്റ്റുപാര്‍ട്ടികളെ നന്നായി അറിയാം. പല പ്രാവശ്യം ജനാധിപത്യ പ്രക്രീയയിലൂടെ അധികാരത്തില്‍ വന്ന അവര്‍ ഭരണ പക്ഷവും പ്രതി പക്ഷവും ആയി ദീര്‍ഘകാലം ഇരുന്നിട്ടുണ്ട്. വാര്‍ത്താ മധ്യമങ്ങള്‍ വിരളമായിരുന്ന 1957 ല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ എളുപ്പമായിരുന്നു. അന്ന് പള്ളികളില്‍ ബിഷപുമാര്‍ പ്രചരിപ്പിക്കുന്ന ഇടയലേഖനങ്ങള്‍ മാത്രമായിരുന്നു വിശ്വസികള്‍ക്ക് വാര്‍ത്തയുടെ ഉറവിടം. ഇന്നങ്ങനെയല്ല. കുറച്ചൊക്കെ അതിശയോക്തി കലരുമെങ്കിലും വാര്‍ത്തകള്‍ അറിയാന്‍ പല ശ്രോതസുകളുമുണ്ട്.

പോലീസ് ഒരാളെ വെടിവച്ചു കൊന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ കുറെയേറെ പേര്‍ ഇന്നറിയും. അതുപോലെ സ്വാശ്രയ നിയമത്തേക്കുറിച്ച് ബിഷപ്പുമാര്‍ പ്രചരിപ്പിക്കുന്ന നുണകള്‍ മാത്രമല്ല വിശ്വാസികള്‍ അറിയുക. അതു കാരണമാണ്, പവ്വത്തില്‍ പിതാവും താഴത്തു പിതാവും അഹ്വാനം ചെയ്തിട്ടും വിമോചന സമരം ക്ളച്ചു പിടിക്കാതിരുന്നത്. വിശ്വാസികള്‍ അന്ധമായി ആട്ടിത്തെളിയിച്ചു കൊണ്ടു പോകുന്ന കുഞ്ഞാടുകള്‍ എന്ന സ്ഥാനത്തു നിന്നും പണ്ടേ മാറി.

നിസ്സാരന്‍ said...

തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യം അല്ല ലക്ഷ്യം, എന്നതു കൊണ്ടല്ലേ തെരഞ്ഞെടുപ്പു സമ്പ്രദായം സ്വീകരിക്കുന്നതും ജനാധിപത്യപരമായി സര്‍ക്കാരുകള്‍ ഉണ്ടാക്കുന്നതും.

കാളിദാസന്‍ ചോദ്യത്തിനുള്ള ഉത്തരത്തിന്റെ അടുത്ത് എത്തിയിട്ടും ബോധപൂര്‍വ്വം തെന്നിമാറുന്നു. ഞാന്‍ പറഞ്ഞല്ലോ,പാര്‍ലമെന്ററി ഡിമോക്രസി സിസ്റ്റത്തില്‍ നിന്ന് കൊണ്ടാണ് സി.പി.എം. പ്രവര്‍ത്തിക്കുന്നത്.അതില്‍ നിന്ന് ഇനിയവര്‍ക്ക് തിരിച്ചു പോകാനും കഴിയുകയില്ല. അത് പോരല്ലോ. ലെനിനിസ്റ്റ് സംഘടനാതത്വങ്ങളല്ലെ പാര്‍ട്ടി മുറുകെ പിടിക്കുന്നത്. തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം സ്ഥാപിക്കും എന്ന പാര്‍ട്ടി പരിപാടിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇന്നും രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത്. ഇതെന്തേ കാളിദാസന്‍ കാണുന്നില്ല? ആ പരിപാടി ഇന്നും പാര്‍ട്ടിയുടെ നയങ്ങളുടെ ആധാരശിലയായത്കൊണ്ട് ജനാധിപത്യ പ്രക്രിയകളില്‍ പൂര്‍ണ്ണമായും ഇടപെടാന്‍ പാര്‍ട്ടിക്ക് കഴിയാതെ പോകുന്നത്. പ്രധാനമന്ത്രിസ്ഥാനം സ്വീകരിക്കാന്‍ കഴിയാതെ പോയത് ഒരുദാഹരണം. പ്രാദേശികമായി പാര്‍ട്ടി പ്രവര്‍ത്തകരുടെ അസഹിഷ്ണുത മറ്റുള്ളവരില്‍ വെറുപ്പ് സൃഷ്ടിക്കുന്നത് തെളിവ് നല്‍കാന്‍ കഴിയില്ലെങ്കിലും യാഥാര്‍ഥ്യം. സോമനാഥ് ചാറ്റര്‍ജി മുതല്‍ വി.എസ്. പ്രശ്നം വരെ ഈ ലെനിനിസ്റ്റ് സംഘടനാതത്വങ്ങളുടെ സൃഷ്ടിയാണ്. ജനാധിപത്യസമൂഹത്തില്‍ ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടിക്ക് യാതൊരു സംഭാവനയും ചെയ്യാന്‍ കഴിയില്ല. ചുരുക്കത്തില്‍ രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രവര്‍ത്തനത്തില്‍ ഒന്നാന്തരം പാര്‍ലമെന്ററി പാര്‍ട്ടികള്‍. എന്നാല്‍ സംഘടനാപരമായി സി.പി.എം. ഇന്നും ഒന്നാന്തരം സ്റ്റാലിനിസ്റ്റ് പാര്‍ട്ടി. ഈ കാപട്യം എന്തിന് തുടരണം? അപ്പോള്‍ കാളിദാസനും ശരിയായ ഉത്തരമില്ല അല്ലേ?

നിസ്സാരന്‍ said...

പിച്ചും പേയും എന്നത് ഒരാലങ്കാരികപ്രയോഗമായി എടുത്താല്‍ മതി. പക്ഷെ വിമോചനസമരത്തെ സ്ഥാനത്തും അസ്ഥാനത്തും എടുത്ത് പറയുന്നുണ്ട്. അമ്പത് വര്‍ഷങ്ങള്‍ക്കകത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സംഭവിച്ച പരിണാമങ്ങളെ കണ്ടില്ലെന്ന് നടിച്ച് താല്‍ക്കാലിക തിരിച്ചടിയെന്ന് മാത്രം ലളിതവല്‍ക്കരിക്കപ്പെടുന്നതെന്ത്കൊണ്ട്? കാറല്‍ മാര്‍ക്സ് വിഭാവനം ചെയ്ത തൊളിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം ലെനിന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍വ്വാധിപത്യമാക്കി പരിമിതപ്പെടുത്തി. ആ ആശയമാണ് ഇന്നും ഇവിടെ പിന്‍‌പറ്റുന്നത്. ഇനിയിവിടെ വിമോചനസമരം നടക്കുകയില്ല എന്ന് പറയുന്നതിനേക്കാളും ശരി അത്തരമൊരു സമരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ക്ഷണിച്ചുവരുത്തുകയില്ല എന്നാണ്. ഇവിടെ വിജയിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യമാണ്. കല്‍ക്കത്താതീസ്സീസില്‍ നിന്നുള്ള ഈ ദൂരം കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ പരാജയം കൂടിയാണ് അടയാളപ്പെടുത്തുന്നത്.

dethan said...

ദേവദാസ്‍,
1948 നു ശേഷം അര്‍ദ്ധ പുരുഷായസ് കഴിഞ്ഞിട്ടും ഇന്ത്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ കക്ഷികളുടെ നയപരിപാടികളില്‍ ഒരുപാടു മാറ്റം വന്നിട്ടും അത് കണ്ടില്ലെന്നു നടിക്കണമെങ്കില്‍ അസാമാന്യമായ ബാലിശ വാശി വേണം.ഇന്ത്യയിലെ മുഖ്യ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ സായുധ സമരം കൈ ഒഴിഞ്ഞെന്ന വസ്തുത അറിയാവുന്ന രീതിയിലെല്ലാം പറഞ്ഞിട്ടും താങ്കള്‍ സമ്മതിക്കാത്തതിന്റെ യുക്തി മനസ്സിലാകുന്നില്ല.കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ അവരുടെ നയ
ങ്ങളില്‍ മാറ്റം വരുത്തുന്നത് ബന്ധപ്പെട്ട സമിതികള്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്തിട്ടു തന്നെയാണ്.അങ്ങനെയാണ് കല്‍ക്കട്ടാ തീസിസ് ഉപേക്ഷിച്ചതും തെരഞ്ഞെടുപ്പിനെ നേരിട്ടതും മറ്റും.വിമോചനസമരം നടത്തിയവര്‍ക്കു കൂടി ബോദ്ധ്യപ്പെട്ട കാര്യം, രണദിവേയും സുന്ദരയ്യയും ഡാങ്കെയും മറ്റും കുഴിമാടത്തില്‍ നിന്നും എഴുന്നേറ്റുവന്നു പറഞ്ഞാലേ താങ്കള്‍വിശ്വസിക്കൂ എന്നു ശഠിച്ചാല്‍ ചുറ്റിപ്പോകും.

മറ്റൊരാളുമായി സംസാരിക്കുമ്പോള്‍ സാക്ഷാ ഇട്ടു കിലുക്കിയതിന് അച്ഛന്‍
കുട്ടിയെ അടിച്ചു.കരഞ്ഞു കരഞ്ഞ് ഉറങ്ങിപ്പോയ അവന്‍ പിറ്റേന്ന് ഉണര്‍ന്നപ്പോള്‍ തനിക്ക് ഇന്നലെ കിടുക്കണം എന്നു പറഞ്ഞു കരഞ്ഞതു പോലെയാണ്
ദേവദാസേ താങ്കളുടെ ഈ ബാലിശ
ശാഠ്യം.

"കല്‍ക്കട്ടാ തീസിസ് ഉപേക്ഷിച്ചിട്ടും സായുധ വ്വിപ്ലവത്തെ ഉപേക്ഷിച്ചില്ല"എന്നൊക്കെ പറയുന്നത്എന്തടിസ്ഥാനത്തിലാണ്?കല്‍ക്കട്ടാ
തീസിസിനെ തള്ളിപ്പറഞ്ഞ ശേഷം കഴിഞ്ഞ അരനൂറ്റാണ്ടിനിടയ്ക്ക്,രണ്ടു കമ്യൂണിസ്റ്റു പാര്‍ട്ടികളും കൂടി ഇന്ത്യയില്‍ എവിടൊക്കെയാണ് സായുധ
കലാപമുണ്ടാക്കി അധികാരം പിടിച്ചെടുത്തത്?

വിമോചന സമരം നടത്തിയത് വിദേശചാരസംഘടനയുടെ പണം പറ്റിക്കൊണ്ടായിരുന്നു.അത്
മോശപ്പെട്ട കാര്യമാണെന്നു തോന്നാത്തത് തേനും വയമ്പിനോടുമൊപ്പം കമ്യൂണിസ്റ്റു വിരോധം കൂടി ഉരച്ചു തന്നതു കൊണ്ടാണ്.കമ്യൂണിസ്റ്റുകള്‍ പഴയ പോലെ ഭരിച്ചാല്‍ വീണ്ടും വിമോചന സമരമുണ്ടാകും എന്നു താങ്കള്‍ വീമ്പു പറയുന്നുണ്ടല്ലോ!
വിമോചനത്തിനു പാകമായി എന്ന് പഴയ ചില വിമോചന സന്തതികളും വല്യ തിരുമേനിമാരും കുറേ നാളായി പറയുന്നു.എന്നിട്ടെന്തേ മൂന്നു കൊല്ലമായിട്ടും വിമോചന സമരം പുറത്തു വരാത്തെ?
സാമ്പത്തിക മാന്ദ്യം കൊണ്ടു നട്ടം തിരിയുന്ന അമേരിക്കയില്‍ നിന്നും പണ്ടത്തെപ്പോലെ ചാരപ്പണം ഇനി കിട്ടുമെന്നു പ്രതീക്ഷിക്കണ്ടാ.
ക്ഷീരബല ആവര്‍ത്തിക്കുന്നതു പോലെ കമ്യൂണിസ്റ്റു വിരുദ്ധ ഇടയലേഖനങ്ങളിറക്കി കുഞ്ഞാടുകളെ വശത്താക്കാമെന്നും കരുതേണ്ട.

സിപി എം ലെ അടുക്കളപ്പോരിനിടക്ക് അണികളെ ആശയക്കുഴപ്പത്തിലാക്കാന്‍ ജയരാജന്മാരോ പണറായി വിജയനോ മറ്റോ "ലനിനിസ്റ്റ് സംഘടനാ തത്വങ്ങളില്‍ ഉറച്ചു നിന്നു പ്രവര്‍ത്തിക്കണം"എന്നു പറഞ്ഞതു കേട്ട് അതാണ് കമ്യൂണിസമെന്നു ധരിച്ചാല്‍ എന്തു ചെയ്യും?അഭിപ്രായ വ്യത്യാസണ്ടായാലും ഭൂരിപക്ഷത്തിന്റെ തീരുമാനം അംഗീകരിച്ച് ന്യൂനപക്ഷം പ്രവര്‍ത്തിക്കണം എന്നേ അതിനര്‍ത്ഥമുള്ളു.മുമ്പ് ഈ ലെനിനിസ്റ്റു തത്ത്വം അനുസരിക്കാതിരുന്നവരാണ് ഇപ്പോള്‍ ഇതു പറയുന്നതെന്നു കൂടി അറിയുക.

മറ്റു പലസംസ്ഥാന മന്ത്രി സഭകളെയും പിരിച്ചു വിട്ടതു പോലെയല്ല അന്‍പത്തി ഏഴിലെ കമ്യൂണിസ്റ്റു സര്‍ക്കരിനെ പിരിച്ചു വിട്ടത്.
അമേരിക്കന്‍ ചാരസംഘടന സ്പൊന്‍സര്‍ ചെയ്ത പേക്കൂത്തിന്റെ പേരിലാണ് അങ്ങനെ ചെയ്തത്.അതുകൊണ്ടു തന്നെ അതിനു സമാനമായ മറ്റൊന്നു ചൂണ്ടിക്കാണിക്കാനാവില്ല.
50 കൊല്ലം കഴിഞ്ഞിട്ടും ഭാവനാ സൃഷ്ടമായ സായുധ വിപ്ലവത്തിന്റെയും സെല്‍ ഭരണത്തിന്റെയും ഉമ്മാക്കി കാട്ടി ആ ദുര്‍ഗ്ഗന്ധത്തെ സുഗന്ധമാക്കി ചിത്രീകരിക്കാന്‍ ഒറ്റുകാശിന്റെ ഓഹരി പറ്റിയവര്‍ക്കേ കഴിയൂ.

നിസ്സാരന്‍ said...

ദത്തന്‍,വിമോചനസമരം കേരളജനത അന്നത്തെ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ നടത്തിയ ഐതിഹാസികമായ ബഹുജജനമുന്നേറ്റമാണ്. ഇതാണ് ജനാധിപത്യവിശ്വസികളുടെ അന്നുമിന്നുമുള്ള അഭിപ്രായം. ഒരു ജനാധിപത്യവാദിയും അന്നും ഇന്നും വിമോചനസമരത്തെ തള്ളിപ്പറഞ്ഞിട്ടില്ല. മറിച്ചുള്ള താങ്കളുടെ വാദം ജനാധിപത്യവിശ്വാസികള്‍ ആരും മുഖവിലയ്ക്കെടുക്കുകയില്ല. ആ സമരത്തെ മറ്റാരോ സ്പോണ്‍സര്‍ ചെയ്ത സമരാഭാസം എന്നൊക്കെ വ്യാഖ്യാനിച്ച് കേരളജനതയെയും അവരുടെ സമരവീര്യത്തെയും അപമാനിക്കാന്‍ താങ്കള്‍ക്ക് ഇവിടത്തെ ജനാധിപത്യം അവകാശം നല്‍കുന്നുണ്ട്.

സമരം ചെയ്യാനുള്ള അവകാശം തങ്ങള്‍ക്ക് മാത്രമാണെന്നും തങ്ങള്‍ക്കെതിരെ ആരും സമരം ചെയ്തുകൂടെന്നുമുള്ള ശാഠ്യത്തില്‍ നിന്നാണ് ഈ തരത്തിലുള്ള വാദങ്ങള്‍ ഉയര്‍ന്ന് വരുന്നത്. ടിയാനന്‍മെന്‍ സ്ക്വയര്‍ സമരത്തെ ചൈനീസ് ഭരണകൂടത്തെ അട്ടിമറിക്കാനുള്ള പ്രതിവിപ്ലവം എന്നാണ് ഇ.എം.എസ്സ്. പോലും പറഞ്ഞിരുന്നത്. ഇ.എം.എസ്. അങ്ങനെ പറഞ്ഞത്കൊണ്ട് ആ സമരം പ്രതിവിപ്ലവമാണെന്ന് ഒരു ജനാധിപത്യവാദിയും കരുതുകയില്ല. അത്പോലെയാണ് വിമോചനസമരവും. കമ്മ്യൂണിസ്റ്റുകളുടെ ശരികള്‍ ജനാധിപത്യവാദികള്‍ക്ക് ശരിയല്ല,തെറ്റുകള്‍ തെറ്റുമല്ല. ഇവിടെ കേരളത്തിലും ജനാധിപത്യവാദികള്‍ ആണ് ഭൂരിപക്ഷം എന്ന് മനസ്സിലാക്കണം. മറ്റാരും സ്പോണ്‍സര്‍ ചെയ്യാതെ സമരം നടത്താനുള്ള ശേഷി ഇവിടത്തെ ജനാധിപത്യശക്തികള്‍ക്ക് അന്നുമിന്നുമുണ്ട്. അത് തിരിച്ചറിയുന്നത്കൊണ്ടാണു സി.പി.എം.നേതാക്കള്‍ പള്ളികളും അരമനകളും കയറിയിറങ്ങുന്നത്. റഷ്യയിലെയും മറ്റ് കി.യൂറോപ്പിലേയും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നതും ബഹുജനമുന്നേറ്റം കൊണ്ടാണെന്നും മറ്റാരും സ്പോണ്‍സര്‍ ചെയ്തിട്ടല്ലെന്നും സാധിക്കുമെങ്കില്‍ മനസ്സിലാക്കുക. എത്ര പാടി പുകഴ്ത്തിയാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകാധിപത്യപ്രവണതകള്‍ മൂലം അത് ഇന്ന് നാശോന്മുഖമാണെന്നും തിരിച്ചറിയുക. ഇത് ജനാധിപത്യയുഗമാണ്.

കമ്മ്യൂണിസ്റ്റുകള്‍ ജനാധിപത്യവാദികളല്ല. അവര്‍ പാര്‍ട്ടി ഏകാധിപത്യവാദികളാണ്. തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യവും ലെനിനിസ്റ്റ് സംഘടനാതത്വങ്ങളും പാര്‍ട്ടി പരിപാടിയുടെ ഭാഗമാണ്. അത് ഉപേക്ഷിച്ചിട്ടില്ല.സംശയമുണ്ടെങ്കില്‍ ഏതെങ്കിലും പാര്‍ട്ടി അംഗത്തോട് ചോദിച്ച് സംശയം ദൂരീകരിക്കുക. തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന പേരില്‍ പാര്‍ട്ടി ഏകാധിപത്യം സ്ഥാപിക്കുമെന്ന ഭീതി കൊണ്ടാണ് ജനാധിപത്യവാദികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ അകറ്റി നിര്‍ത്തുന്നത് തന്നെ.

സായുധവിപ്ലവം ഇവിടെ രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ സി.പി.ഐ.പൂര്‍ണ്ണമായും സി.പി.എം. ഏറെക്കുറെയും ഉപേക്ഷിച്ചിട്ടുണ്ട്. അത് പക്ഷെ അവരുടെ ഔദാര്യമൊന്നുമല്ല. സാധിക്കുകയില്ല അതാണ് വസ്തുത. ഇത്രനേരവും പറഞ്ഞതിന്റെ രത്നച്ചുരുക്കം ഇതാണ്: മറ്റുള്ളവര്‍ക്ക് ജനാധിപത്യസ്വാതന്ത്ര്യം അനുവദിക്കാത്ത കമ്മ്യൂണിസ്റ്റുകള്‍ക്ക് ജനാധിപത്യത്തെക്കുറിച്ച് മിണ്ടാന്‍ അവകാശമില്ല. അവര്‍ക്ക് അധികാരം ലഭിച്ചാല്‍ അവര്‍ മറ്റാര്‍ക്കും ജനാധിപത്യ പൌരാവകാശങ്ങള്‍ അനുവദിക്കുകയില്ല. അതും പക്ഷെ ഇനി നടക്കാന്‍ പ്രയാസമാണെന്നാണ് നേപ്പാളില്‍ പ്രചണ്ഡ സ്ഥാനത്യാഗം ചെയ്യേണ്ടിവന്നതില്‍ നിന്നും മനസ്സിലാകുന്നത്.

തൊളിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം സ്ഥാപിക്കും എന്ന പരിപാടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉപേക്ഷിക്കുകയാണെങ്കില്‍ പിന്നെ ജനാധിപത്യവിശ്വാസികള്‍ എന്തിനവരെ ഭയപ്പെടണം? ഞാനെന്തിനിവിടെ കമന്റണം?

dethan said...

ദേവദാസ്,
ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ ആയിരുന്ന മൊയ്നിഹാന്റെ ആത്മകഥയായ
"A Dangerous place" ആണ് വിമോചന സമരത്തിനു അമേരിക്കയുടെ സാമ്പത്തിക സഹായമുണ്ടായിരുന്നു എന്ന് ആദ്യം വെളിപ്പെടുത്തിയത്.മറ്റൊരു അംബാസിഡര്‍ ആയ എല്‍വര്‍ത്ത്
ബങ്കര്‍ പിന്നീട് ഇക്കാര്യം സ്ഥിരീകരിക്കയും ചെയ്തു.പണം കൊടുത്തവര്‍ തന്നെ പറയുന്നതില്‍ കൂടുതല്‍ തെളിവ് എന്താണ് വേണ്ടത്?അമേരിക്കക്കാര്‍ ഇവിടെ വന്നു നടത്തിയ സമരമാണെന്ന്
ആരും പറഞ്ഞിട്ടില്ല.മന്നത്തിന്റെയും പാതിരിമാരുടെയും ഇന്ദിരയുടെയും(അന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് അവരായിരുന്നു) കഥയറിയാതെ ആട്ടം കണ്ട കുഞ്ഞാടുകള്‍ തന്നെയാണ് ഇവിടെക്കിടന്ന് അഴിഞ്ഞാടിയത്.

"ഒരു ജനാധിപത്യവാദിയും അന്നും ഇന്നും വിമോചനസമരത്തെ തള്ളിപ്പറഞ്ഞിട്ടില്ല." എന്ന താങ്കളുടെ പ്രസ്താവന വിചിത്രമായിരിക്കുന്നു.വിമോചനസമരത്തെ തള്ളിപ്പറഞ്ഞ ജവഹര്‍ലാല്‍
നെഹ്രുവും ഏ.കെ.ആന്റണിയും ജനാധിപത്യ വാദികള്‍ അല്ലെന്നാണോ താങ്കളുടെ വാദം?കണ്ണടച്ച് ഇരുട്ടാക്കിയാല്‍ യഥാര്‍ത്ഥ ഇരുട്ടാകില്ല.ഒരു കള്ളം ആയിരം പ്രാവശ്യം ആവര്‍ത്തിച്ചാലും സത്യമാകില്ല.സപ്തസാഗരങ്ങളിലെ വെള്ളം കൊണ്ടു കഴുകി,ടണ്‍കണക്കിനു
സുഗന്ധ ദ്രവ്യം പൂശിയാലും ചാരപ്പണത്തിന്റെ നാറ്റം വിമോചനസമരത്തെ വിട്ടുമാറില്ല.

നിസ്സാരന്‍ said...

അമേരിക്കന്‍ അംബാസഡറുടെ പരാമര്‍ശങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് വേദവാക്യമാകുന്നത് വിചിത്രം തന്നെ. ജവഹര്‍ലാല്‍ നെഹ്രു മുതല്‍ ആന്റണി വരെ വിമോചനസമരത്തെ തള്ളിപ്പറഞ്ഞു എന്നതും വിചിത്രമായിരിക്കുന്നു. എന്നാലും സര്‍ക്കാരിനെതിരെ ബഹുജനമുന്നേറ്റം നടന്നു എന്നതും സര്‍ക്കാരിനെ പിരിച്ചുവിടും വിധം സാമൂഹ്യാന്തരീക്ഷം കലുഷിതമായി എന്നതും തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ജയിച്ചുവരാനായില്ല എന്നതും ചരിത്രവസ്തുതയാണ്. ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍ ഡിലീറ്റ് ചെയ്യാവുന്നതല്ല ആ ചരിത്രമുഹൂര്‍ത്തങ്ങള്‍. അത്കൊണ്ട് തന്നെ കേരളത്തിലെ ജനാധിപത്യവിശ്വാസികളുടെ മഗ്നാകാര്‍ട്ടയാണ് അന്നത്തെ വിമോചനസമരം. അത്കൊണ്ടാണ് കേരളം ബംഗാളാകാതിരുന്നത്. അതിനുശേഷം ജനാധിപത്യവിശ്വാസികളുടെ വോട്ട് കൂടി ആവശ്യമായി വന്നു കമ്മ്യൂണിസ്റ്റുകള്‍ക്ക് അധികാരത്തില്‍ വരാന്‍. വിമോചനസമരം നടന്നില്ലായിരുന്നുവെങ്കില്‍ കേരളത്തെ മോചിപ്പിച്ചു ക്യൂബ പോലെയോ മറ്റോ പാര്‍ട്ടിഏകാധിപത്യരാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കുമായിരുന്നു. അതൊന്നും നടക്കാതെ പോയ നൈരാശ്യം ഇപ്പോഴും കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുന്നുണ്ട് എന്ന് തോന്നുന്നു.

പിന്നെ ചാരപ്പണം,ഒറ്റുകാശ് എന്നൊക്കെ പറയാമെങ്കില്‍ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകാരാണ് ചാരപ്പണി ചെയ്തതും ഒറ്റുകാശ് കൈപ്പറ്റിയതും.ചൈന നമ്മെ ആക്രമിച്ച കാലത്ത് നമ്മുടെ സൈന്യത്തിന് ഭക്ഷണങ്ങളും ആയുധങ്ങളും കൊണ്ടുപോകുന്ന പട്ടാളവണ്ടികളെ തടയാന്‍ ബന്ദ് നടത്തിയ കഥകളൊക്കെ ബ്ലോഗുകളില്‍ തന്നെയുണ്ട്. ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് രക്തദാനം ചെയ്യാന്‍ പാടില്ല എന്ന് അന്ന് പാര്‍ട്ടി തീരുമാനിച്ചതും ചാരപ്പണിക്ക് തുല്യമാണ്. സോവിയറ്റ് യൂനിയനില്‍ നിന്ന് ഇന്ത്യന്‍ ഭാഷകളില്‍ പുസ്തകങ്ങള്‍ അച്ചടിച്ച് സൌജന്യമായി ഇവിടത്തെ പാര്‍ട്ടിക്ക് അയച്ചുകൊടുക്കാറുണ്ടായിരുന്നു. ആ പുസ്തകങ്ങള്‍ വിറ്റുകിട്ടുന്ന കാശ് കൊണ്ടാണ് ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ പ്രവര്‍ത്തിച്ചത്. അത് ഒറ്റുകാശ് ആണ് എന്ന് പറയാം. പൊതുവെ കമ്മ്യൂണിസ്റ്റുകള്‍ ചെയ്യുന്ന തിന്മകളാണ് മറ്റുള്ളവരുടെ മേല്‍ ആരോപിക്കാറ്. അത് കൊണ്ടാണ് പറയുന്നത്, കമ്മ്യൂണിസ്റ്റുകാരുടെ ഭാഷയും ശൈലിയും വാദങ്ങളുമൊന്നും ജനാധിപത്യവിശ്വാസികള്‍ക്ക് ബാധകമല്ല. കേരളത്തില്‍ ദേശാഭിമാനിയേക്കാളും കൂടുതല്‍ മറ്റ് പത്രങ്ങള്‍ ചെലവാകുന്നതിന്റെ കാരണവും അതാണ്.

kaalidaasan said...

ദേവദാസ്‌ ഉദ്ദേശിച്ചത്‌ ഇപ്പോഴാണു പിടികിട്ടിയത്‌.


തൊഴിലാളി വര്‍ഗ സര്‍വധിപത്യം എന്ന കുറ്റിയില്‍ കിടന്നു നട്ടം തിരിയുകയാണെന്നു തോന്നുന്നു. Dictatorship of the Proletariat എന്ന പ്രയോഗത്തെ തര്‍ജമ ചെയ്തതില്‍ വന്ന കുഴപ്പമാണ്‌. അത്‌ തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യം എന്ന്‌ മൊഴിമാറ്റം നടത്തി, സി ഐ റ്റിയു വിന്റെയോ എ ഐ റ്റി യു സിയുടേയോ സര്‍വാധിപത്യമാണെന്നങ്ങു തീരുമാനിച്ചു.


എവിടെ നിന്നാണു ദേവദാസിനീ വിചിത്രമായ ആശയം കിട്ടിയത്‌? കമ്യൂണിസം തൊഴിലാളി വര്‍ഗ്ഗത്തിന്റെ സര്‍വാധിപത്യത്തില്‍ വിശ്വസിക്കുന്നു. തൊഴിലാളി എന്നു പറഞ്ഞാല്‍ തൊഴില്‍ ചെയ്യുന്നവന്‍ എന്നാണര്‍ത്ഥം, അല്ലാതെ ഏതെങ്കിലും രഷ്ട്രീയപാര്‍ട്ടിയുടെ തൊഴിലാളി സംഘടന എന്നല്ല.

തൊഴിലുടമകള്‍ തൊഴിലാളികളെ അവകാശങ്ങള്‍ നല്‍കാതെ അടിമകളേപ്പോലെ കണ്ടിരുന്ന ഒരു കാലത്താണു കമ്യൂണിസം ജന്‍മമെടുത്തത്‌. അന്നു മുതല്‍ തൊഴിലാളികള്‍ അവരുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടി പോരാടി. അങ്ങനെ നേടിയെടുത്തതാണിപ്പോള്‍ കിട്ടുന്ന എല്ലാ അവകാശങ്ങളും. നിശ്ചിത സമയം ജോലി, നിജപ്പെടുത്തിയ കുറഞ്ഞ വേതനം, പെന്‍ഷന്‍ മുതലായ ആനുകൂല്യങ്ങള്‍, ക്ഷാമബത്ത, ചികിസാസൌകര്യങ്ങള്‍ , അവധികള്‍, മറ്റു ധനസഹായങ്ങള്‍ എല്ലാം സമരങ്ങളിലൂടെ നേടി എടുത്തതാണ്‌. ഒരു മുതലാളിയും ചുമ്മാ നല്‍കിയതല്ല. ഇന്നിപ്പോള്‍ ഒരു മുതലാളിക്കും തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കാനാവില്ല.

ഇതിന്റെയൊക്കെ ആരംഭം മെയ്‌ ദിനം എന്നപേരില്‍ ലോകം മുഴുവന്‍ ആചരിക്കുന്ന ഒരു സംഭവത്തേത്തുടര്‍ന്നാണ്‌. അതു ഉണ്ടായത്‌ മുതലാളിത്തത്തിന്റെ മെക്കയായ അമേരിക്കയിലും. ഇന്ന്‌ ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും ഭരണം തീരുമാനിക്കുന്നത്‌ അവിടങ്ങളിലെ തൊഴിലാളികളാണ്‌. തൊഴിലാളികളുടെ അവകാശങ്ങള്‍ അംഗീകരിക്കാന്‍ തൊഴിലുടമകള്‍ തയ്യറാണെങ്കില്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സര്‍വാധിപത്യം എന്ന ലക്ഷ്യം ഉപേക്ഷിച്ചേക്കും.

തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യം എങ്ങനെ ദേവദാസിനെ ബാധിക്കും എന്നറിഞ്ഞാല്‍ കൊള്ളാം.

വീ.കെ.ബാല said...

കാളിദാസാ, തൽക്കാലം ദേവദാസന് ചിന്തിക്കാനുള്ള വക നൽകിയതിൽ സന്തോഷം,
@ ദേവദാസന്
ജനാധിപത്യം എന്താണ് എന്ന് പഠിക്കുന്നത് നല്ലതായിരിക്കും. ദേവദാസിന്റെ ഉറക്കം കെടുത്തിയ ഒരു ചോദ്യമാണ് കമ്മ്യൂണിസം വന്നാൽ മറ്റ് പാർട്ടികൾക്ക് പ്രവർത്തിക്കാൻ അവസരം കൊടുക്കുമോ എന്ന് ? വളരെ അർത്ഥവത്തായതാണ് ചോദ്യം, ഞഞ്ഞ, മിഞ്ഞ പറഞ്ഞ് ഒഴിയേണ്ടതല്ല എന്ന് ചുരുക്കം. മറുചോദ്യം ചോദിക്കുന്നതിന് മുൻപ് ഉത്തരം പറയാം “ ഇല്ല” അച്ഛനുള്ളപ്പോൾ എന്തിനാ ദേവദാസ അപ്പുറത്തെ ബീരാനെ അച്ഛാ എന്ന് വിളിക്കുന്നത്, അതുമല്ലെങ്കിൽ ഇല്ലാത്ത അസുഖത്തിന് വാക്സിനേഷൻ ആരെങ്കിലും നടത്തുമോ ?, താങ്കൾ സ്വയം ചോദിക്കേണ്ട ഒന്നുരണ്ട് ചോദ്യങ്ങൾ ഉണ്ട് എന്താണ് ജനാധിപത്യം ? എന്തുകൊണ്ട് വീണ്ടും വീണ്ടും രാഷ്ട്രീയപ്പാർട്ടികൾ ഉണ്ടാകുന്നു, അതിന്റെ ഉത്തരം താങ്കൾ തന്നെ കണ്ടുപിടിക്ക്.

നിസ്സാരന്‍ said...

കാളിദാസന്‍ തെറ്റ്ദ്ധരിച്ചിരിക്കുന്നു. ഞാന്‍ ഒരു കുറ്റിയിലും കിടന്ന് നട്ടം തിരിയുന്നില്ല. അതിന്റെ ആവശ്യമെന്ത്? കമ്മ്യൂണിസ്റ്റുകള്‍ വിപ്ലവം നടത്തി പാര്‍ട്ടി സര്‍വ്വാധിപത്യം സ്ഥാപിച്ച് ജനാധിപത്യാവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള വിദൂരസാധ്യത പോലും ഇന്ത്യയിലില്ല. ആ ഭയമാണ് കമ്മ്യൂണിസ്റ്റുകളെ ജനാധിപത്യവിശ്വാസികള്‍ തളച്ചിടാന്‍ കാരണം എന്ന് സൂചിപ്പിച്ചതാണ്. ഇന്നിപ്പോള്‍ കമ്മ്യൂണിസത്തിന് തീരെ പ്രസക്തിയില്ലാത കാലത്താണ് നാം ജീവിയ്ക്കുന്നത്. നിങ്ങള്‍ എന്ത് ആഗ്രഹിച്ചാലും കമ്മ്യൂണിസത്തിന് ഇനിയൊരു പുനരുജ്ജീവനം അസാധ്യമാണ്. കമ്മ്യൂണിസ്റ്റുകള്‍ പിണറായിമാര്‍ ആകുന്ന കാലമാണിത്. കമ്മ്യൂണിസം ഇല്ലെങ്കിലും ലോകത്തിന് ഒരു കുഴപ്പവുമില്ല എന്ന് അംഗീകരിക്കണമെങ്കില്‍ കമ്മ്യൂണിസത്തെ മതമായി കാണാത്ത കാഴ്ചപ്പാട് വേണം.

തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന വാക്കിന് കാളിദാസന്റെ പരിഭാഷ ആവശ്യമില്ല. ആ പരിപാടി മാറ്റിയാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനാധിപത്യസമ്പ്രദായത്തില്‍ വിലപ്പെട്ട സംഭാവനകള്‍ ചെയ്യാന്‍ കഴിയും എന്നൊരു അഭിപ്രായം പറയുന്നു എന്ന് മാത്രം. അതൊക്കെ കമ്മ്യൂണിസ്റ്റുകളുടെ സൌകര്യം. ഇല്ലെങ്കിലും കുഴപ്പമില്ല. മറ്റുള്ളവര്‍ക്ക് ജനാധിപത്യം അനുവദിക്കാത കമ്മ്യൂണിസ്റ്റുകള്‍ക്ക് ജനാധിപത്യത്തെക്കുറിച്ച് പറയാന്‍ അവകാശമില്ല എന്ന് പറയാനാണ് ഞാന്‍ ഈ ബ്ലോഗില്‍ വന്നത്. കമ്മ്യൂണിസം നടപ്പിലായി പിന്നെ ഇല്ലാതായ രാജ്യങ്ങളിലെയും കമ്മ്യൂണിസം ഇപ്പോഴും നിലവിലുള്ള രാജ്യങ്ങളിലെയും അനുഭവം വെച്ചാണ് ഇത് പറയുന്നത്. ഇന്ത്യയില്‍ വിപ്ലവം നടന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ എന്ത് ചെയ്യും എന്ന് പരീക്ഷിക്കാന്‍ ഇന്ത്യന്‍ ജനത ഒരിക്കലും തയ്യാറാവുകയുമില്ല. കാളിദാസന് കാര്യം വ്യക്തമായിരിക്കും എന്ന് കരുതുന്നു.

ജനശക്തി said...

കമ്യൂണിസ്റ്റ് പാര്‍ട്ടികളെ ജനാധിപത്യവല്‍ക്കരിക്കണം എന്ന പ്രചരണം ആദ്യമായൊന്നുമല്ല. കെ.വേണുവും പറഞ്ഞുകൊണ്ടിരിക്കുന്നത് ഇത് തന്നെ. അതേ സമയം പിണറായി വിജയനും ഐസക്കും ഒക്കെ എം.എന്‍.വിജയന്റെയും കൂട്ടരുടെയും തെറി കേട്ടതും, ചാരന്മാരെന്ന പഴി കേട്ടതും കൂടുതല്‍ ജനാധിപത്യം കൊണ്ടുവന്നു എന്നു പറഞ്ഞാണ്. ജനാധിപത്യം ഇല്ല എന്ന് ഒരു വശത്ത് പറയുക. അതിനു മറുപടി പറയുമ്പോള്‍ മറ്റൊരു വിഭാഗം ജനാധിപത്യം കൂടിപ്പോയി എന്ന് പറഞ്ഞ് വിമര്‍ശിക്കാന്‍ തുടങ്ങുക. ഇത് രണ്ടും ചേരില്ല എന്ന് പറയേണ്ടല്ലോ. പരസ്പരവിരുദ്ധമായ ഇത്തരം രണ്ട് വിമര്‍ശനങ്ങളും ഉള്ളതിനാല്‍ തന്നെ പാര്‍ട്ടിക്ക് ജനാധിപത്യത്തെയും ഭാവിസമൂഹത്തെയും കുറിച്ച് വ്യക്തമായ മറ്റൊരു കാഴ്ചപ്പാടുണ്ടെന്ന് മനസ്സിലാക്കാം. മുകളില്‍ പറഞ്ഞ രണ്ട് തരം വിമര്‍ശനങ്ങള്‍ക്കും മറുപടിയായ ശരിയായ ഒരു കാഴ്ചപ്പാട്.

പാര്‍ട്ടി പരിപാടി വായിക്കുന്നതും ശരിക്ക് മനസ്സിലാക്കുന്നതും നന്നായിരിക്കും. ഇവിടെ ബ്ലോഗര്‍മാര്‍ പറയുന്ന അഭിപ്രായങ്ങള്‍ സി.പി.എമ്മിന്റെതായിരിക്കണം എന്നുമില്ല. അവര്‍ അവരവരുടെ കാഴ്ചപ്പാടായിരിക്കാം അവതരിപ്പിക്കുന്നത്.

പാര്‍ട്ടി പരിപാടിയില്‍ ഇങ്ങനെ കാണുന്നു

“ഉറച്ച തൊഴിലാളി-കര്‍ഷകസഖ്യത്തിന്‍െറ അടിസ്‌ഥാനത്തില്‍, തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍, എല്ലാ അസ്സല്‍ ഫ്യൂഡല്‍വിരുദ്ധ, കുത്തകവിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ ശക്‌തികളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള സഖ്യത്തിന്‍െറ അടിസ്‌ഥാനത്തില്‍ ജനകീയജനാധിപത്യം സ്‌ഥാപിക്കുക. ഇന്നത്തെ ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണകൂടത്തെ തൂത്തെറിഞ്ഞ്‌ ജനകീയ ജനാധിപത്യ ഭരണകൂടം സ്‌ഥാപിക്കുകയെന്നതാണ്‌ ഇതിനുള്ള പ്രഥമവും പ്രധാനവുമായ മുന്നുപാധി. ഇന്ത്യന്‍ വിപ്ലവത്തിന്‍െറ പൂര്‍ത്തീകരിക്കപ്പെടാത്ത ജനാധിപത്യ കടമ പൂര്‍ത്തീകരിക്കാനും സോഷ്യലിസത്തിന്‍െറ പാതയിലൂടെ രാജ്യത്തെ നയിക്കുന്നതിന്‌ കളമൊരുക്കാനും ഇതുകൊണ്ട്‌ മാത്രമേ കഴിയൂ.“

“ഉറച്ച തൊഴിലാളി-കര്‍ഷകസഖ്യത്തിന്‍െറ അടിസ്‌ഥാനത്തില്‍, തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍, എല്ലാ അസ്സല്‍ ഫ്യൂഡല്‍വിരുദ്ധ, കുത്തകവിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ ശക്‌തികളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള സഖ്യത്തിന്‍െറ അടിസ്‌ഥാനത്തില്‍‘ എന്നത് ഇന്ന് ദുരിതമനുഭവിക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ട് തന്നെ ജനകീയജനാധിപത്യവിപ്ലവം വന്നാല്‍ ഭയപ്പെടേണ്ടത് ചൂഷകരായിരിക്കും. അവര്‍ക്കുവേണ്ടിയാണോ ജനാധിപത്യം ഉണ്ടാവുമോ ഇല്ലായിരിക്കുമോ എന്നൊക്കെ ചോദ്യങ്ങള്‍ വരുന്നത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല.

“ജനകീയ ജനാധിപത്യ ഗവണ്‍മെന്‍റ്‌ നിര്‍വഹിക്കുന്ന കടമകളും പരിപാടികളും ഇവയാണ്‌“ എന്നതിനു താഴെ പാര്‍ട്ടി പരിപാടിയില്‍ കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. പാര്‍ട്ടിയുടെ നിലപാട് അതാണെന്ന് മനസ്സിലാക്കാം. ലിങ്ക് ഇതാണ്.

ദേവദാസ് പറയുന്ന ജനാധിപത്യം എന്താണെന്ന് വിശദീകരിക്കാമോ? ഇന്ന് അതു നടപ്പിലാക്കപ്പെടുന്നുണ്ടോ എന്നും. ഇന്ന് നടപ്പിലാക്കപ്പെട്ടു കൊണ്ടിരിക്കുന്ന നയങ്ങള്‍ താങ്കളുടെ മനസ്സിലെ ജനാധിപത്യം എന്ന ആശയത്തിനു യോജിക്കുന്നതു തന്നെയോ എന്നും വിശദീകരിക്കുമല്ലോ.

അടിയന്തിരാവസ്ഥ നടപ്പിലാക്കിയത് ‘ജനാധിപത്യകക്ഷിയായ‘ കോണ്‍ഗ്രസ് ആയിരുന്നു.സംഘടനാ തെരഞ്ഞെടുപ്പ് പോലും ഇല്ലാതെ മുകളില്‍ നിന്ന് നേതൃത്വം ടാലന്റ് ഹണ്ട് വഴി ഉണ്ടാകുന്നതും കോണ്‍ഗ്രസിലാണ്. സന്തതികളിലേക്ക് അധികാരം കൈമാറപ്പെടുന്നതും കോണ്‍ഗ്രസിലല്ലേ? നെഹ്രു കുടുംബത്തിന്റെ പാരമ്പര്യം കോണ്‍ഗ്രസില്‍ ഉന്നതപദവിയിലെത്താനുള്ള വലിയ യോഗ്യത അല്ലേ? ഇത് ജനാധിപത്യം തന്നെയോ?

*
അമേരിക്കന്‍ അംബാസഡറുടെ പരാമര്‍ശങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് വേദവാക്യമാകുന്നത് വിചിത്രം തന്നെ. ജവഹര്‍ലാല്‍ നെഹ്രു മുതല്‍ ആന്റണി വരെ വിമോചനസമരത്തെ തള്ളിപ്പറഞ്ഞു എന്നതും വിചിത്രമായിരിക്കുന്നു.

ഇതിലെന്ത് വൈചിത്ര്യമാണുള്ളത്? നടപ്പിലാക്കാന്‍ സഹായിച്ചവര്‍ തന്നെ പിന്നീട് തങ്ങള്‍ സഹായിച്ചു എന്ന് സമ്മതിക്കുന്നതും, നടപ്പിലാക്കിയവര്‍ തങ്ങള്‍ക്ക് അന്ന് തെറ്റുപറ്റിപ്പോയി എന്ന് സമ്മതിക്കുന്നതും എടുത്ത് കാണിക്കുന്നു എന്നേയുള്ളൂ. ജവഹര്‍ലാല്‍ നെഹ്രുവിനും ആന്റണിക്കും വരെ അതിനെ തള്ളിപ്പറയേണ്ടി വന്നത് വിചിത്രമായിരിക്കുന്നു എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് ഒഴിയാതെ കാരണം തിരക്കിയിട്ടുണ്ടോ?

വിമോചനസമരം കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സീറ്റ് കുറഞ്ഞെങ്കിലും വോട്ട്/വോട്ട് ശതമാനം 1957നേക്കാള്‍ കൂടുതലായിരുന്നു എന്ന കാര്യം ദേവദാസിനറിയാമോ?

നിസ്സാരന്‍ said...

ജനശക്തിയുടെ ഇടപെടല്‍ ഈ ചര്‍ച്ചയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. വിമോചനസമരത്തെക്കുറിച്ച് ജനാധിപത്യവിശ്വാസി എന്ന നിലയില്‍ എന്റെ വാദമുഖങ്ങള്‍ വീണ്ടും ആവര്‍ത്തിക്കേണ്ട ആവശ്യമില്ല.ആവശ്യത്തിലധികം പറഞ്ഞുകഴിഞ്ഞു.

ജനാധിപത്യം എന്നത് കൊണ്ട് ഞാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നത് ബഹുകക്ഷി പാര്‍ലമെന്ററി സമ്പ്രദായം മാത്രമാണ്.അതിന്റെ പോരായ്മകള്‍ ഇവിടെ വിഷയമല്ല. ഓരോ രാജ്യത്തിന്റെയും സാമൂഹ്യവളര്‍ച്ചയ്ക്കനുസരിച്ചിരിക്കും അവിടങ്ങളിലെ ജനാധിപത്യത്തിന്റെ വളര്‍ച്ചയും. നമ്മുടെ രാജ്യത്ത് തന്നെ ജനാധിപത്യം പൂര്‍ണ്ണ വളര്‍ച്ച നേടിക്കഴിഞ്ഞിട്ടില്ല. അതൊക്കെ കണ്ടിന്യൂയിങ്ങ് പ്രോസസ്സിങ്ങ് ആണ്.

ഇനി പാര്‍ട്ടി പരിപാടിയെക്കുറിച്ച്. അതൊക്കെ ആവിഷ്ക്കരിക്കുമ്പോള്‍ ആ കാഴ്ചപ്പാടൊക്കെ ശരിയായിരിക്കാം. എന്നാല്‍ അതിനെയൊക്കെ തീര്‍ത്തും അപ്രസക്തമാക്കിക്കൊണ്ട് കാലം വളരെ മാറി. ഈ മാറ്റത്തെ റദ്ധാക്കാന്‍ പാര്‍ട്ടിപ്പരിപാടിക്ക് കഴിയില്ല. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മുന്നുപാധിയായ ബഹുകക്ഷി സമ്പ്രദായം അംഗീകരിച്ചുകൊണ്ട്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുന:സംഘടിപ്പിക്കുക എന്നതിനപ്പുറം മറ്റൊന്നും ജനാധിപത്യവാദികള്‍ക്ക് കമ്മ്യൂണിസ്റ്റുകാരോട് പറയാനില്ല. കാലത്തിന്റെ പരീക്ഷണത്തില്‍ തോറ്റുപോയ പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസം. അല്ലെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്.

നിസ്സാരന്‍ said...

www.cpimkerala.org-ന്റെ സൈറ്റ് ലോഡ് ചെയ്തു വരാന്‍ വളരെ താമസം നേരിടുന്നു. സാവകാശം വായിക്കാം.ലിങ്കിന് നന്ദി.

ramachandran said...

“ഇനി പാര്‍ട്ടി പരിപാടിയെക്കുറിച്ച്. അതൊക്കെ ആവിഷ്ക്കരിക്കുമ്പോള്‍ ആ കാഴ്ചപ്പാടൊക്കെ ശരിയായിരിക്കാം. എന്നാല്‍ അതിനെയൊക്കെ തീര്‍ത്തും അപ്രസക്തമാക്കിക്കൊണ്ട് കാലം വളരെ മാറി.”

പാര്‍ട്ടി പരിപാടിയെന്നത് ഇരുമ്പുലക്കയല്ല ദേവദാസ്സാ..സാമൂഹ്യപരിവര്‍ത്തനത്തിന്റെ ( വിപ്ലവത്തിന്റെ) ഘട്ടം ഏതെന്നതനുസരിച്ച് നടപ്പിലാക്കേണ്ട പരിപാടിയില്‍ മാറ്റം വരും. സോവ്യറ്റ് യൂണിയന്റെ പതനത്തിനു ശേഷം ലോകമാകെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തങ്ങളുടെ പരിപാടികളില്‍ ‍കാലാനുസൃതമ്മായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടല്ലോ?

ചര്‍ച്ചകള്‍ തുടരട്ടെ

വീ.കെ.ബാല said...

"ജനാധിപത്യം എന്നത് കൊണ്ട് ഞാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നത് ബഹുകക്ഷി പാര്‍ലമെന്ററി സമ്പ്രദായം മാത്രമാണ്."
ഹ ഹ ഹ ഹ .......... അതായത് യു.പി.എ, സകല അലമ്പുകളേയും കുത്തിനിറച്ച് ഓടിക്കുന്ന ബഹുകക്ഷി പാര്‍ലമെന്ററി സംബ്രദായം
നമിക്കുന്നു ദേവദാസാ, നമിക്കുന്നു.ഇന്ത്യയില് ജനാധിപത്യം ഇന്നും ശൈശവത്തിലാണ്......
ചര്‍ച്ചകള് തുടരട്ടെ, നാളെ ബാക്കി കമന്റാം ...

dethan said...

ദേവദാസ്,
ഉള്ളത് അമേരിക്കക്കാരനല്ല,ദേവദാസ് പറഞ്ഞാലും അംഗീകരിക്കും.ഇല്ലാത്തതും അസംബന്ധവും ദേവേന്ദ്രന്‍ പറഞ്ഞാലും സമ്മതിച്ചു കൊടുക്കയുമില്ല.അക്കാര്യത്തില്‍ താങ്കളെപ്പോലെ ദുശാഠ്യങ്ങളൊന്നുമില്ല.
വിമോചനസമരത്തില്‍ പങ്കെടുത്തവരും അതിന്റെ പേരില്‍ സര്‍ക്കരിനെ
പിരിച്ചു വിട്ടവരും അതിനെ തള്ളിപ്പറഞ്ഞാലും സമ്മതിക്കില്ല എന്നു താങ്കള്‍ പറഞ്ഞാല്‍ എന്തു ചെയ്യും?
കാളിദാസനും വി.കെ. ബാലയും മുകളില്‍ പറഞ്ഞിട്ടുള്ളതു പോലെ, താങ്കള്‍ ആദ്യം ജനാധിപത്യം എന്താണെന്നു മനസ്സിലാക്കാന്‍ ശ്രമിക്കയെങ്കിലുംചെയ്യുക."ജനാധിപത്യവിശ്വാസികളുടെ മഗ്നാകാര്‍ട്ടയാണ് അന്നത്തെ വിമോചനസമരം" എന്ന് ഒരു ഉളുപ്പും ഇല്ലാതെ തട്ടി വിട്ടതില്‍ നിന്നും ജനാധിപത്യത്തെ കുറിച്ചുള്ള താങ്കളുടെ 'ജ്ഞാനം'എത്രയുണ്ടെന്ന് ഏകദേശം മനസ്സിലായി.അതുകൊണ്ടാണ് ഞാനും അഭ്യര്‍ത്ഥന ആവര്‍ത്തിക്കുന്നത്.
മാലിന്യക്കൂമ്പാരം കണ്ടിട്ട്
ഹിമാലയമാണെന്നു വാദിച്ചാല്‍ ഹാ! കഷ്ടം എന്നല്ലാതെന്തു പറയാന്‍?

"എന്നെപ്പറഞ്ഞാല്‍ ഞാനും പറയും" എന്നു നാടന്‍ പെണ്ണുങ്ങള്‍ ആക്രോശിക്കുന്നതു പോലെയല്ലേ കമ്യൂണിസ്റ്റുകാരും ചാരപ്പണം പറ്റീ എന്നു ചുമ്മാ വിളിച്ചു കൂവുന്നത്?
വിമോചനസമരത്തിനു കോണ്‍ഗ്രസ് പാര്‍ട്ടിയും ജാതി മത സംഘടനകളും ഒറ്റുകാശ് പറ്റി എന്ന ലോകര്‍ക്കു മുഴുവന്‍ ബോദ്ധ്യമായ സത്യം
പറഞ്ഞതിനു പകരമായുള്ള യാതൊരടിസ്ഥാനവുമില്ലാത്ത പുലമ്പലല്ലേ ഈ ആരോപണം?
ഏതാനും വര്‍ഷം മുമ്പ് ചാരവൃത്തി നടത്തിയ ചിലരെ പിടി കൂടിയത് ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന കാര്യവും ഇപ്പോള്‍ ഓര്‍ത്തു പോകുന്നു.
അതിലൊന്നും ഒരു കമ്യൂണിസ്റ്റു കാരനുമായിരുന്നില്ല പങ്കാളി. ചാരപ്പണവുമായി ഗാഢബന്ധം ആര്‍ക്കാണുള്ളതെന്ന് ഇതില്‍ നിന്ന്‍ വിവേകമുള്ളവര്‍ മനസ്സിലാക്കി കൊള്ളും.

പുസ്തകം വായിക്കുന്നതു ചാരപ്രവര്‍ത്തനമാണെന്നും വിറ്റുകിട്ടുന്ന പണം ഒറ്റുകാശാണെന്നും ഉള്ളത് പുതിയ അറിവാണ്.
എന്തായാലും അത്തരം "ചാരപ്പണി" നടത്താത്തതിന്റെ ഗുണം താങ്കളുടെ വാക്കുകളില്‍
നിഴലിക്കുന്നുണ്ട്.ഉറുമ്പു കരുതുന്നതു പോലെ ചിരട്ടയിലെ വെള്ളം മഹാസമുദ്രമാണെന്നു
വിശ്വസിക്കുന്നതും അതുകൊണ്ടാണ്.'യുദ്ധവും സമാധാനവും' 'ഡോണ്‍ ശാന്തമായി ഒഴുകുന്ന'തും 'ഇഡിയറ്റും' 'കരമസോവ് സഹോദരന്മാരും' മറ്റും വായിച്ച് റഷ്യന്‍ ചാരനാകാതെ രക്ഷപ്പെട്ടവരില്‍ താങ്കളും ഉള്‍പ്പെടും എന്നറിയുന്നതില്‍ സന്തോഷം.

dethan said...

ജനശക്തി,
ഉറങ്ങുന്നവരെയേ ഉണര്‍ത്താന്‍ കഴിയൂ;ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ പറ്റില്ല.
അര്‍ത്ഥവത്തായി സംവദിച്ചതിന് നന്ദി.

രാമചന്ദ്രന്‍,
മുന്‍ വിധികളും മുന്നുപാധികളും മസ്തിഷ്കത്തെ ഭരിക്കുമ്പോള്‍,
"കേള്‍ക്കീലയാരുമേ സജ്ജന ഭാഷിതം." എന്നല്ലേ?
നന്ദി.

kaalidaasan said...

ദേവദാസ്‌,

കമ്മ്യൂണിസ്റ്റുകള്‍ വിപ്ലവം നടത്തി പാര്‍ട്ടി സര്‍വ്വാധിപത്യം സ്ഥാപിച്ച് ജനാധിപത്യാവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള വിദൂരസാധ്യത പോലും ഇന്ത്യയിലില്ല. ആ ഭയമാണ് കമ്മ്യൂണിസ്റ്റുകളെ ജനാധിപത്യവിശ്വാസികള്‍ തളച്ചിടാന്‍ കാരണം എന്ന് സൂചിപ്പിച്ചതാണ്.

ഇന്‍ഡ്യയില്‍ വിപ്ളവം നടത്തി പാര്‍ട്ടി സര്‍വാധിപത്യം സ്ഥാപിച്ചെടുക്കാന്‍ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക്‌ ഉദ്ദേശമില്ല. പിന്നെന്തിനു ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള വിദൂര സാധ്യതയേപ്പറ്റി പേടിക്കുന്നു?

താങ്കള്‍ പടിപ്പുകഴ്ത്തുന്ന മുഴുത്ത ജനാധിപത്യ പ്രസ്ഥാനമായ കോണ്‍ഗ്രസല്ലെ 1975 ല്‍ അടിയന്തരവസ്ഥ പ്രഖ്യപിച്ച്‌, പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്‌ പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിച്ച്‌, നേതാക്കളെ തടവിലാക്കി, പൌരവകാശങ്ങള്‍ കവര്‍ന്നെടുത്ത്‌ ജനാധിപത്യത്തെ കഴുത്തു ഞെരിച്ചു കൊന്നത്‌? അത്‌ തെളിയിക്കുന്നത്‌, പാടിപ്പുകഴ്ത്തുന്ന ജനാധിപത്യ വാദികളും ഇതൊക്കെ ചെയ്യും എന്നല്ലേ?

എന്തിനോടാണ്‌ താങ്കള്‍ക്കെതിര്‍പ്പ്‌? കമ്യൂണിസം എന്ന ലേബലിനോടോ?


ജനാധിപത്യവാദികള്‍ ഇന്‍ഡ്യയില്‍ കമ്യൂണിസത്തെ തളച്ചിട്ടൊന്നും ഇല്ല. ഇനി ആരാണീ ജനാധിപത്യ വാദികള്‍ എന്നു നോക്കാം.

1. കുടുംബാധിപത്യം നെഹ്രു മുതല്‍ നടപ്പിലാക്കിയ കോണ്‍ഗ്രസ്‌ പാര്‍ട്ടിയോ? സോണിയ ഗാന്ധിക്കെതിരെ ശബ്ദിക്കുന്നവര്‍ കോണ്‍ഗ്രസിനു പുറത്ത്‌ എന്നതാണവിടത്തെ നിയമം. കുറച്ചു ആളുകള്‍ കൂടിച്ചേര്‍ന്ന്‌ നെഹ്രു കുടുംബത്തിലെ ഒരാളെ കിരീടം ധരിപ്പിക്കുന്നതാണു ജനാധിപത്യം എന്നു വിശ്വസിക്കുന്ന താങ്കളൊക്കെ ജാനധിപത്യത്തേക്കുറിച്ചേറെ പഠിക്കാനുണ്ട്‌.

2. പണാക്കാട്ടെ പശുവിനെ വരെ, അതും ആത്മീയവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍, നേതാവായി അംഗീകരിക്കുന്ന ആ സര്‍ക്കസാണോ ജനാധിപത്യം?

3. മാണി, ജേക്കബ്‌, പിള്ള,ജോസഫ്‌ തുടങ്ങിയ കുടുംബ സ്വത്തുക്കളണോ ജനാധിപത്യം?

4. കരുണാനിധിയും ജയലളിതയും രാജാവും രാജ്ഞിയുമായി വാഴുന്ന വീരപാണ്ഢ്യ കട്ടബൊമ്മ ചരിതമാണോ ജനാധിപത്യം?

5. ദേവഗൌഡ എന്ന ഓന്തു നയിക്കുന്നതാണോ ജനാധിപത്യം?

6. ബാല്‍ താക്കറെ എന്ന സങ്കുചിത തീവ്രവാദി ആണോ ജനാധിപത്യം കാത്തുസൂക്ഷിക്കുനത്‌?

7. മുലായം സിംഗ്‌, ബാദല്‍, പ്രവീന്‍ പട്‌ നായിക്‌, ലാലൂ, നിതീഷ്‌ , നായിഡു, മായാവതി തുടങ്ങിയവര്‍ കൊണ്ടുനടക്കുന്ന തറവാട്ടു സ്വത്തുക്കളാണൊ ജനാധിപത്യം?

ഇവരൊക്കെക്കൂടി തട്ടിക്കൂട്ടുന്ന അവിയലാണ്‌ ജനാധിപത്യമെന്നു വിശ്വസിക്കാന്‍ താങ്കള്‍ക്കവകാശമുണ്ട്‌. പക്ഷെ മറ്റുള്ളവരും അതൊക്കെ വിശ്വസിക്കണം എന്നു കരുതല്ലേ?

താങ്കളൊക്കെ സ്വപ്നത്തിലെങ്കിലും കാണുന്ന ജനാധിപത്യം ഇന്‍ഡ്യയില്‍ കുറച്ചെങ്കിലുമുള്ളത്‌ കമ്യൂണിസ്റ്റുപാര്‍ട്ടികളിലും ബി ജെ പിയിലുമാണ്‌.

kaalidaasan said...

ഇന്നിപ്പോള്‍ കമ്മ്യൂണിസത്തിന് തീരെ പ്രസക്തിയില്ലാത കാലത്താണ് നാം ജീവിയ്ക്കുന്നത്. നിങ്ങള്‍ എന്ത് ആഗ്രഹിച്ചാലും കമ്മ്യൂണിസത്തിന് ഇനിയൊരു പുനരുജ്ജീവനം അസാധ്യമാണ്. കമ്മ്യൂണിസ്റ്റുകള്‍ പിണറായിമാര്‍ ആകുന്ന കാലമാണിത്. കമ്മ്യൂണിസം ഇല്ലെങ്കിലും ലോകത്തിന് ഒരു കുഴപ്പവുമില്ല എന്ന് അംഗീകരിക്കണമെങ്കില്‍ കമ്മ്യൂണിസത്തെ മതമായി കാണാത്ത കാഴ്ചപ്പാട് വേണം.

കമ്മ്യൂണിസത്തിന് തീരെ പ്രസക്തിയില്ലാത കാലത്താണ് നാം ജീവിയ്ക്കുന്നത്, എന്നൊക്കെ അങ്ങു തീരുമാനിക്കാമോ? കമ്യൂണിസം സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതി നടപ്പാക്കാനുള്ള ഒരു ഉപാധിയാണ്‌. അത്‌ നടപ്പാക്കുന്ന രിതി മാറികൊണ്ടിരിക്കും. മാറ്റമില്ലാത്തത്‌ മാറ്റം എന്ന വാക്കിനു മാത്രമാണെന്നാണ്‌ മാര്‍ക്സ്‌ പറഞ്ഞത്‌. അതുകൊണ്ട്‌ സാമൂഹികാവസ്ഥ മാറുന്നതനുസരിച്ച്‌ കമ്യൂണിസത്തിന്റെ പ്രയോഗത്തിനും മാറ്റം വരും. സയുധവിപ്ളവം എന്നത്‌, മറ്റ്‌ മാര്‍ഗ്ഗങ്ങളിലൂടെ സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതി നടപ്പാക്കാന്‍ പറ്റാത്ത അവസ്ഥയിലാണുണ്ടാകുക. അത്‌ അവസാനത്തെ ആയുധമാണ്‌.

കമ്യൂണിസം പൊതുവായ ഉടമസ്ഥതയില്‍ വിശ്വസിക്കുന്നു. കമ്യൂണിസ്റ്റുരാജ്യങ്ങളില്‍ അത്‌ സര്‍ക്കാര്‍ ഉടമസ്ഥതയിലാണ്‌. പക്ഷെ അത്‌ സാര്‍വത്രിക നിലപാടാകണമെന്നില്ല. വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മുതലാളിത്ത സംരഭങ്ങളും പൊതു ഉടമയിലേക്കു മാറുന്നതായി നാം കാണുന്നു. ഷെയര്‍ വില്‍പനയില്‍ നടക്കുന്നത്‌ അതാണ്‌.ലാഭം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നത്‌ അത്‌ ഒഴിവാക്കുന്നു. അത്‌ കമ്യൂണിസം വിഭാവന ചെയ്ത തത്വമാണ്‌. അത്‌ കമ്യൂണിസം മറ്റൊരു തരത്തില്‍ പ്രയോഗിക്കുന്നതല്ലേ?


ഒരു പിണറായി വിജയനെ കണ്ട്‌, അതാണു കമ്യൂണിസമെന്നൊക്കെ വിലയിരുത്തുന്നത്‌ വികലമായ കാഴ്ചപ്പാടാണ്‌. പിണറായി എടുത്ത പല നടപടികളും ഇപ്പോള്‍ വിമര്‍ശന വിധേയമായിക്കൊണ്ടിരിക്കുന്നു.


കമ്യൂണിസത്തെ മതമായി കാണുന്നു എന്നതിലൊക്കെ വെറും ഭംഗിവാക്കാണെന്നതിനപ്പുറം ഒന്നുമില്ല. കമ്യൂണിസത്തിനു സമൂഹത്തേക്കുറിച്ച്‌ വ്യക്തമായ കാഴ്ചപ്പാടുണ്ട്‌. മുതലാളിത്തതിനതില്ല. അവിടെ കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നതാണവസ്ഥ. വെള്ളം ചേര്‍ക്കാത്ത മുതാളിത്തം പരിഷ്‌കൃതസമൂഹത്തിലെ ആര്‍ക്കും അംഗീകരിക്കാന്‍ ആവില്ല.

kaalidaasan said...

ദേവദാസ്‌,

തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യത്തിനു കാളിദാസന്‍ പ്രത്യേകിച്ച്‌ ഒരു പരിഭാഷയും നല്‍കിയില്ല. ദേവദാസ്‌ അതേക്കുറിച്ച്‌ ധരിച്ചു വച്ചിരിക്കുന്നത്‌ വികലമായ കാഴ്ചപ്പാടാണെനു പറഞ്ഞതേ ഉള്ളു.

ഇന്‍ഡ്യയില്‍ 1952 മുതല്‍ കമ്യൂണിസ്റ്റുകാര്‍ പരലമെന്ററി ജനാധിപത്യത്തില്‍ പങ്കാളികളാണ്‌. തെരഞ്ഞെടുപ്പു പ്രക്രീയകളില്‍ പങ്കെടുക്കുന്നു. ആര്‍ക്കാണവര്‍ ജനാധിപത്യം അനുവദിക്കാത്തത്‌? അവര്‍ പല മന്ത്രിസഭകള്‍ ഉണ്ടാക്കി. പല പ്രാവശ്യം ഭരിച്ചു. പ്രതിപക്ഷത്തും ഇരുന്നിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ ഉല്‍പ്പടെയുള്ള പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പു സഖ്യവും ഉണ്ടാക്കിയിട്ടുണ്ട്‌. ഇനിയും ജനാധിപത്യം അനുവദിക്കുന്നില്ല എന്നു പറയുന്നത്‌ കാഴ്ചയുടെ കന്നം തിരിവല്ലേ?

കമ്യൂണിസം നടപ്പിലായി ഇല്ലാതായ ഒരു രാജ്യമാണ്‌ റഷ്യ. കമ്യൂണിസത്തില്‍ ഉണ്ടായിരുന്നാതിനേക്കാള്‍ കൂടുതല്‍ നിയന്ത്രണങ്ങളാണവിടെ പുട്ടിന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. കമ്യൂണിസത്തെ തകര്‍ത്ത്‌ സമ്പത്തു മുഴുവന്‍ അടിച്ചു മാറ്റിയ ഒലിഗാര്‍ക്കുകളെ പിന്തുണച്ചത്‌ അമേരിക്കയായിരുന്നു. സമ്പത്ത്‌ അടിച്ചെടുത്ത്‌ പടിഞ്ഞാറന്‍ നാടുകളിലേക്ക്‌ ഒളിച്ചോടിയ പലരെയും പുട്ടിന്റെ ചാരന്‍മാര്‍ അവിടങ്ങളില്‍ വച്ചു വധിച്ചു. പലരും റഷ്യയില്‍ ജയിലുലിലുമാണ്‌. 95 ശതമാനം ജനങ്ങളുടെ പിന്തുണ പിട്ടിനു കിട്ടുന്നു. കമ്യൂണിസ്റ്റ്‌ എന്ന ലേബല്‍ മാറ്റി പുട്ടിന്‍ എന്ന ലേബലില്‍ അതെല്ലാം നടപ്പാക്കിയപ്പോള്‍, അമേരിക്കക്കു സന്തോഷം. താങ്കള്‍ക്കും സന്തോഷം.


ഇന്‍ഡ്യയില്‍ കമ്യൂണിസ്റ്റു വിപ്ളവം എന്ന ലക്ഷ്യം കമ്യൂണിസ്റ്റുകള്‍ ഉപേക്ഷിച്ചിട്ട്‌ അര നൂറ്റണ്ടായി. അവരേക്കൊണ്ട്‌ വിപ്ളവം നടത്തിക്കണം എന്ന്‌ ദേവദാസിനെന്താ ഇത്ര വാശി?

നിസ്സാരന്‍ said...


ഇന്‍ഡ്യയില്‍ കമ്യൂണിസ്റ്റു വിപ്ളവം എന്ന ലക്ഷ്യം കമ്യൂണിസ്റ്റുകള്‍ ഉപേക്ഷിച്ചിട്ട്‌ അര നൂറ്റണ്ടായി. അവരേക്കൊണ്ട്‌ വിപ്ളവം നടത്തിക്കണം എന്ന്‌ ദേവദാസിനെന്താ ഇത്ര വാശി


കാളിദാസാ, എനിക്ക് വാശിയില്ല. ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തും ഇനി വിപ്ലവം നടക്കില്ല എന്ന് എല്ലാ കമ്മ്യൂണിസ്റ്റുകാര്‍ക്കും അറിയാം. ലോകം മൊത്തത്തില്‍ വിപ്ലവം നടന്ന് ഒരു ആഗോളകമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി നിലവില്‍ വരും എന്നാണല്ലൊ മാര്‍ക്സ് കണ്ടെത്തിയത്.അത് അസാധ്യമാണെന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല. ഈ യാഥാര്‍ഥ്യങ്ങളുമായുള്ള പൊരുത്തപ്പെടലാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ വിപ്ലവം ഉപേക്ഷിക്കലിലേക്ക് എത്തിച്ചത്. അല്ലാതെ ഏതെങ്കിലും നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ കൊണ്ടല്ല.അപ്പോള്‍ തീര്‍ത്തും അസാധ്യമായ വിപ്ലവം തങ്ങള്‍ നടത്തും എന്ന പരിപാടി പാര്‍ട്ടിപ്പുസ്തകത്തില്‍ നിന്ന് മാറ്റിക്കൂടേ എന്നാണു എന്റെ ചോദ്യം. കാരണം അതില്‍ ഒരു വഞ്ചന ഒളിഞ്ഞിരിപ്പുണ്ട്. ഞങ്ങള്‍ വിപ്ലവം നടത്തിയിരിക്കും എന്ന് കിത്താബില്‍ എഴുതും,എന്നാല്‍ ഞങ്ങളത് പണ്ടേ ഉപേക്ഷിച്ചിരിക്കുന്നു എന്നാണ് ന്യായം പറയുന്നതെങ്കില്‍ മറുവാക്കില്ല.

ജനാധിപത്യം എന്ന് പറയുമ്പോള്‍ ഇന്ത്യയിലെ ഭരണസമ്പ്രദായത്തെ, ഇവിടത്തെ സാമൂഹ്യവ്യവസ്ഥിതിയെ,ജനങ്ങള്‍ക്ക് തങ്ങളുടെ ഭരണസാരഥികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.അതിനെയാണ് പാടിപ്പുകഴ്ത്തുന്നത്. ഇവിടത്തെ പാര്‍ട്ടികളോ നേതാക്കളോ ഈ സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. അതിന്റെയൊക്കെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നത് ജനങ്ങളാണ്. പാര്‍ട്ടികളോ നേതാക്കളോ ദുഷിച്ചാല്‍ ഇതോ ജനാധിപത്യത്തിന്റെ മേന്മ എന്ന് ചോദിക്കരുത്. ജനാധിപത്യം അവിടെയുണ്ടോ എന്നതാണ് പ്രശ്നം. അടിയന്തിരാവസ്ഥയെ നമ്മുടെ ജനാധിപത്യം അതിജീവിച്ചില്ലേ? ഈ ഒരു ജനാധിപത്യം ജനങ്ങള്‍ക്ക് നിഷേധിക്കുന്ന രാഷ്ട്രീയപ്രസ്ഥാനം ലോകത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രമാണ്. അത് ലോകത്ത് നിന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുന്നു എന്നത് ലോകമെമ്പാടുമുള്ള ജനാധിപത്യവിശ്വാസികള്‍ക്ക് ആവേശം നല്‍കുന്ന കാര്യമാണ്.

കമ്മ്യൂണിസ്റ്റ്കാരുടെ ഭരണവും,സാമ്പത്തികനടപടികളും,മനുഷ്യക്കശാപ്പുകളും,തകര്‍ച്ചകളും ഒക്കെ ലോകം കണ്ടു. കമ്മ്യൂണിസം തകര്‍ന്ന റഷ്യ പോലെയുള്ള രാജ്യങ്ങളില്‍ മുന്‍‌കമ്മ്യൂണിസ്റ്റുകള്‍,വിപ്ലവവും തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യവും ഉപേക്ഷിച്ച് ബഹുകക്ഷിസമ്പ്രദായവും മാര്‍ക്കറ്റ് എക്കണോമിയും സ്വീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന കാഴ്ചയും നാം കാണുന്നു.

പുടിനെ കുറ്റം പറഞ്ഞാല്‍ ആയോ? കമ്മ്യൂണിസ്റ്റുകള്‍ക്ക് വയ്യല്ലോ. അപ്പോള്‍ എന്ത് ചെയ്യും? ജനങ്ങളും കാലവും അതൊക്കെ തിരുത്തി മുന്നേറട്ടെ. കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇനി ഇതിലൊന്നൊം റോള്‍ ഇല്ല.

വീ.കെ.ബാല said...

ക്‍ാളിദാസനും, ജനശക്തിക്കും,ദത്തനും അഭിനന്ദനം, എന്തുകൊണ്ട് എന്തുകൊണ്ട് എന്ന് ചോദിക്കുകയും, അതിന്റെ ഉത്തരം ൻലകുമ്പോൾ, “നേതി, നേതി “ എന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ അദ്വൈദക്കാർക്ക് ഏറ്റവും ലളിതമായ ഭാഷയിൽ തന്നെ നല്ല ഒരു വിശധീകരണം നൽകാൻ ശ്രമിച്ചതിന് ഒരിക്കൽ കൂടെ നന്ദി അറിയിക്കട്ടെ, പലപ്പോഴും കെ.പെ. സുകുമാരൻ മാഷ് പറഞ്ഞതുപോലെ, ദേവദാസിനെ പോലുള്ള ഉദ്യോഗസ്ഥരിൽ നിന്നും പിടിച്ച് പറിച്ച് കർഷകത്തൊഴിലാളിക്ക് നൽകുന്നതാണ് സോഷ്യലിസം, പിന്നെ പേടിക്കാതിരിക്കാൻ പറ്റുമോ ?

ദേവദാസിന്റെ ഐഡിയോളജിയിൽ കോൺഗ്രസ്സാണ് ജനാധിപത്യത്തിന്റെ കാവൽക്കാർ, മൊത്തവിൽപ്പനക്കാർ.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആവർത്തി ജനാധിപത്യ വിരുദ്ധ ഭരണം കാഴ്ച്ചവച്ചത് ആരാണ്, ഉളുപ്പില്ലാതെ വിളിച്ച് പറ, ഉത്തമനായ ഒരു ജനാധിപത്യ വിശ്വാസി ആണെങ്കിൽ.

ലോകം മുഴുവൻ മനുഷ്യാവകാല ലംങ്കനമാണ് നടക്കുന്നത് എന്ന് അലമുറ ഇടുന്ന അമേരിക്ക പറയട്ടെ ലോകത്തിൽ ഏറ്റവും കൂടുതൽ മനുഷ്യാവകാശ ലംങ്കനം നടത്തിയ രാജ്യം ഏതാണെന്ന് ഹിരോഷിമയും നാഗസാക്കിയിലും, സിവിലിയന് നേരെ അണുവായുധം നിഷ്ക്കരുണം ഉപയോഗിക്കുമ്പോൾ അവിടെ മനുഷ്യാവകാശം ബാധകമായിരുന്നില്ലെ? ലിറ്റിൽ ബോയ് കത്തിച്ചുകളഞ്ഞത് ഒന്നര ലക്ഷം മനുഷ്യരെ ആണ്, അതിന്റെ എത്രയോ ഇരട്ടി ആളുകൾ റേഡിയേഷൻ മൂലം നരകയാതന അനുഭവിക്കുന്നു ഇന്ന് ഈ നൂറ്റാണ്ടിൽ ഇറാഖ് വരെ എത്തിനിൽക്കുന്നു അവരുടെ മനുഷ്യാവകാശ സംരക്ഷണം

ഗണികയുടെ ചാരിത്ര്യ പ്രസംഗം മാത്രമല്ലെ, കോൺഗ്രസ്സിന്റെ ജനാധിപത്യ സ്നേഹവും, അമേരിക്കയുടെ മനുഷ്യാവകാശ സ്നേഹവും. സ്വന്തം പാർട്ടിയിൽ ജനാധിപത്യം നടപ്പാക്കാൻ സാധിക്കാത്ത ഷണ്ഡന്മാരാണ് രാജ്യത്ത് ജനാധിപത്യം നടപ്പാക്കുന്നത്. ഇവിടുത്തെ ഭൂരിപക്ഷം വരുന്നവർക്ക് വേണ്ടി എത്ര നിയമങ്ങൾ (അടിസ്ഥാന ജീവിതത്തിന് ആധാരമായ) ഇന്ത്യൻ പാർലമെന്റിൽ പാസ്സക്കിയിട്ടുണ്ട് ?? അങ്ങനെ ഒരു പിടി നിയമങ്ങൾ പാസ്സാക്കിയതിനാണ് ഇ.എം.എസ്സ് മന്ത്രി സഭയ്ക്ക് ജനാധിപത്യ വിശ്വാസികളുടെ തല്ല് കൊള്ളേണ്ടിവന്നത്….. ദേവദാസാ താങ്കളെ പോലുള്ള ജനാധിപത്യ സംരക്ഷകരെ കാണുമ്പോൾ സത്യം ലജ്ജിച്ച് തല താഴ്ത്തും.

വീ.കെ.ബാല said...

ചുരുക്കിപ്പറഞ്ഞാൽ, പത്ത് പാർട്ടികൾക്ക് (ബഹുകക്ഷി, ബഹുകേമം) “സമാധാനപരമായി” തിരഞ്ഞെടുപ്പിന് നിൽക്കാൻ കഴിഞ്ഞാൽ അതാണ് ജനാധിപത്യം.പിന്നെ ജനാധിപത്യം പലരാജ്യങ്ങളിലും പലവിധമാണ്, അക്കൂട്ടത്തിൽ നമ്മുടെ ജനാധിപത്യവും, മാറ്റമില്ലാത്തത് ഒന്നേ ഉള്ളു അത് “മാറ്റം” ആണ് എന്ന് മാർക്സ് പറഞ്ഞകാര്യം മുകളിൽ സൂചിപ്പിച്ചിരുന്നു, അങ്ങനെ മാറുന്നതാണെങ്കിൽ എന്തുകൊണ്ട് “കിതാബിൽ” നിന്നും മാറ്റുന്നില്ല ? പ്രശ്നം “കോപ്പി റൈറ്റ് “ തന്നെ. കാലത്തിന്റെ മാറ്റം കമ്മ്യൂണിസ്റ്റുകളും ഉൾക്കൊള്ളുന്നുണ്ട് അതിനെ ഉൾക്കൊള്ളാൻ താങ്കളെ പോലെ കമ്മ്യൂണിസം “കിതാ“ബിലെ പോലെ തന്നെ പാടുള്ളു എന്ന ചിന്താഗതിക്കാർക്ക് പറ്റുന്നില്ല. ഒരു മുദ്രാവാക്യം ഓർമ്മ വരുന്നു “ മാറണം മാറ്റണം മാറ്റിമറിക്കണം, മാറിയില്ലങ്കിലോ മാറ്റിയില്ലങ്കിലോ നാം തന്നെ മാറ്റണം നമ്മുടെ കൈകളാൽ” ഇതാണ് മാഷെ സത്യം, മാറ്റങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും അനിവാര്യമായതാണ് കാലഘട്ടത്തിന്റെ ആ അനിവാര്യതയെ പാർട്ടി ഉൾക്കൊള്ളുന്നു.

Shankar said...

ദത്തനും കാളിദാസനും മറ്റേ ഗ്രൂപ്പാ..ദേവദാസിനെക്കൊണ്ടു പറയിക്കുകയാ..യേത്

kaalidaasan said...

ദേവദാസ്,

ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തും ഇനി വിപ്ലവം നടക്കില്ല എന്നൊക്കെ അങ്ങ് ഉറപ്പിച്ചു പറയാതെ. അടുത്തകാലത്താണ്‌ നേപ്പാളില്‍ രാജാവിനെ പുറത്താക്കി മാവോയിസ്റ്റുകള്‍ അധികാരം പിടിച്ചെടുത്തത്.

ഇന്‍ഡ്യയില്‍ കമ്യൂണിസ്റ്റുകാര്‍ വിപ്ളവം നടത്തന്‍ പോകുന്നില്ല എന്ന് എന്ന് എല്ലാ കമ്മ്യൂണിസ്റ്റുകാര്‍ക്കും ബാക്കി മനുഷ്യര്‍ക്കൊക്കെയും അറിയാം.
അറിയാന്‍ പടില്ലാത്തത് കുറച്ചു പക്ഷിമൃഗാദികള്‍ക്കും പിന്നെ ദേവദാസിനും ആണെന്നു തോന്നുന്നു.

കാള്‍ മാര്‍ക്സ് പറഞ്ഞ പലതും സംഭവിക്കുന്നുണ്ടിപ്പോള്‍. മുതലാളിതത്തേകുറിച്ച് പറഞ്ഞത് ശരിയായി. നാളെ എന്തു സംഭവിക്കും എന്നു പറയാനാകില്ല.

വിപ്ളവം നടത്തി മാത്രമല്ല കമൂണിസ്റ്റശയങ്ങള്‍ നടപ്പിലാക്കാന്‍ പറ്റുക. അല്ലാതെയും നടപ്പിലാക്കാന്‍ പറ്റുമെന്ന് കേരളത്തിലും ബംഗാളിലും ത്രിപുരയിലും തെളിയിച്ചു. കമ്യൂണിസ്റ്റുകാരുടെ നയമായ ദേശിയ തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കിയത് അടുത്ത നാളുകളിലാണ്.

ഇതൊന്നും ഒരു വിപ്ളവവും നടത്തിയല്ല. വിപ്ളവം കമ്യൂണിസ്റ്റു കാരുടെ അവസാനത്തെ ആയുധമാണ്. അത് അസാധ്യമൊന്നും അല്ല. അതുകൊണ്ടാണ്, നേപ്പാളില്‍ അത് നടന്നത്. അത് പാര്‍ട്ടി പുസ്തകത്തില്‍ നിന്നു മാറ്റേണ്ട അവശ്യമില്ല. ലോകത്തിന്റെ ചരിത്രം തന്നെ മാറ്റിയത് ഇതു പോലുള്ള പല വിപ്ളവങ്ങളുമാണ്.

പാര്‍ട്ടി ഭരണ സാരഥികളെ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കാന്‍ പറ്റാത്ത പാര്‍ട്ടികള്‍ എന്തു ജനാധിപത്യത്തേക്കുറിച്ച് പ്രസംഗിച്ചാലും അതില്‍ വലിയ മഹത്വമില്ല. കമ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന കേരളത്തിലും, ബംഗാളിലും, ത്രിപുരയിലും ജനങ്ങള്‍ ഭരണ സാരഥികളെ ജനാധിപത്യത്തിലൂടെ തന്നെയാണു തെരഞ്ഞെടുക്കുന്നത്.

മരിക്കുന്നതു വരെ നെഹ്രു, ഇന്ദിര, രജീവ്, സോണിയ , രാഹുല്‍ , കരുണാനിധി, എം ജി ആര്‍ , എന്‍ റ്റി ആര്‍ , ജയലളിത, മാണി,ജേക്കബ്, മുലയം സിം ഗ് , ലാലൂ, മായാവതി തുടങ്ങിയവരെ തെരഞ്ഞെടുക്കുന്നത് ഒരു ഗുണനിലവാരവും നോക്കിയല്ല. പണ്ടു രാജാക്കന്മാരും ഇതുപോലെയൊക്കെ തന്നെയായിരുന്നു. ചിലരൊക്കെ ചില ഇടവേളകളില്‍ അധികാരത്തിനു പുറത്തു നില്‍ ക്കുന്നു എന്നതൊഴിച്ചാല്‍ വലിയ മാറ്റമില്ല.
ദുഷിച്ച നേതാക്കളും പാര്‍ ട്ടികളും ജനധിപത്യത്തില്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ , ജനാധിപത്യം ഇല്ലാത്ത കമ്യൂണിസം എന്ന ദുഷിപ്പിനേക്കുറിച്ച് വേവലാതിപ്പെടരുത്.
അടിയന്തരാവസ്ഥയെ ജനാധിപത്യം അതിജീവിച്ചു. ആ അതിജീവനത്തില്‍ താങ്കള്‍ ഇപ്പോള്‍ തെറി പറയുന്ന കമ്യൂണിസവും ചെറുതല്ലാത്ത ഒരു പങ്കു വഹിച്ചു എന്നതും മറക്കരുത്.


താങ്കള്‍ കമ്യൂണിസം അന്വേഷിച്ച് ലോകം മുഴുവന്‍ അലയുന്നതിന്റെ യുക്തി മനസിലാകുന്നില്ല. ഇന്‍ഡ്യയില്‍ ദേശിയ പാര്‍ട്ടികള്‍ എന്ന അംഗീകാരമുള്ള രണ്ടു കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഉണ്ട്. ഇന്‍ഡ്യയിലെ കമ്യൂണിസത്തെ പ്രതിധാനം ചെയ്യുന്നവര്‍ അവരാണ്. അവര്‍ എവിടെയാണു ജനാധിപത്യം നിഷേധിച്ചത്? കേരളത്തില്‍ കമ്യൂണിസ്റ്റുപാര്‍ ട്ടി ഇപ്പോള്‍ ഭരിക്കുന്നുണ്ട്. താങ്കളുടെ എന്തു ജനാധിപത്യ അവകാശമാണവര്‍ നിഷേധിച്ചത്?

പുട്ടിനെ ഞാന്‍ കുറ്റം പറഞ്ഞില്ലല്ലോ ദേവദാസ്. പുട്ടിന്‍ ചെയ്യുന്നത് പണ്ടു കമ്യൂണിസ്റ്റുകാര്‍ ചെയ്തതിലും കര്‍ക്കശമായ കാര്യങ്ങളാണെന്നു പറഞ്ഞതേ ഉള്ളു. കമ്യൂണിസ്റ്റുകാര്‍ അടച്ചമര്‍ത്തുന്നു, ജനധിപത്യം നിഷേധിക്കുന്നു എന്നായിരുന്നു പടിഞ്ഞാറന്‍ തിരുമേനിമാര്‍ പറഞ്ഞിരുന്നത്. അതേ പടിഞ്ഞാറു നിന്നു കുത്തിവച്ച ജനാധിപത്യത്തിലൂടേ അധികാരത്തിലേറിയതാണു പുട്ടിനും. അവര്‍ ഇപ്പോഴും പറയുന്നു പുട്ടിന്‍ ജനാധിപത്യം നിഷേധിക്കുന്നു എന്ന്. എന്താണു ദേവദാസെ ഇതിനു പിന്നിലെ ഗുട്ടന്‍സ്? ജനധിപത്യം അളക്കുന്ന അളവുകോല്‍ ആരുടെ കയ്യിലാണ്?

നിസ്സാരന്‍ said...

കാളിദാസന്‍,താങ്കള്‍ ഇങ്ങനെ ഒന്നും മനസ്സിലാകാത പോലെ സംസാരിക്കുന്നതില്‍ ഖേദമുണ്ട്.കേരളത്തിലും ബംഗാളിലുമല്ല ഇന്ത്യയില്‍ മെജോറിറ്റി ലഭിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടപ്പാക്കാവുന്ന ഏകകക്ഷിഭരണത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഇന്ത്യയില്‍ ജനകീയജനാധിപത്യവിപ്ലവം പൂര്‍ത്തീകരിക്കും എന്നാണ് സി.പി.എം.പരിപാടി. അത് ഇന്ത്യന്‍ ജനത ഒരിക്കലും അനുവദിക്കില്ല. ഇതെന്താ നാറാണത്ത് ഭ്രാന്തന്‍ കളിയോ? മുന്‍‌കമ്മ്യൂണിസ്റ്റുരാജ്യങ്ങളുടെ അനുഭവങ്ങള്‍ പൂര്‍വ്വകാലപ്രാബല്യത്തോടെ ഇവിടെ ആവര്‍ത്തിക്കാന്‍?

താങ്കള്‍ നേപ്പാളിലെ സമീപകാലസംഭവങ്ങള്‍ ശ്രദ്ധിച്ചില്ലേ? അവിടെ മാവോയിസ്റ്റ് ഏകാധിപത്യം സ്ഥാപിക്കാന്‍ പ്രചണ്ഡ സ്വീകരിച്ച കുതന്ത്രങ്ങള്‍ പാളിപ്പോയ കഥയൊന്നും അറിഞ്ഞില്ലേ? ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെയും സ്വഭാവം ലോകത്ത് മറ്റേതൊരു കമ്മ്യൂണിസ്റ്റുകളുടെയും പോലെ തന്നെയാണ്. അധികാരം കിട്ടിയാലേ തനിനിറം പുറത്ത് വരൂ. സംസ്ഥാനങ്ങളിലല്ല,രാജ്യത്ത്. അത് കൊണ്ട് നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും കാത്ത് സൂക്ഷിക്കാന്‍ മറ്റ് പാര്‍ട്ടികളും ജനാധിപത്യവിശ്വാസികളും ജാഗ്രതയുള്ളവരാണ്.

kaalidaasan said...

ദേവദാസ്,

എനിക്ക് മനസിലായ കാര്യങ്ങളാണു ഞാന്‍ എഴുതിയത്. അത് താങ്കള്‍ ഉദ്ദേശിച്ചതല്ല. അതു കൊണ്ട് ഞാന്‍ പറയുന്നത് തങ്കള്‍ക്ക് അംഗീകരിക്കാനാകുന്നില്ല.

ഇന്‍ഡ്യയില്‍ അധികാരം കിട്ടിയാല്‍ ഒരു ഏക കക്ഷി ഭരണവും കമ്യൂണിസ്റ്റുപാര്‍ട്ടി നടപ്പാക്കില്ല. ജനകീയ ജനാധിപത്യം എന്നു പറയുന്നത്, ജനങ്ങളുടെ ഭരണം എന്നതാണ്. ഇപ്പോള്‍ കോണ്‍ഗ്രസൊക്കെ നടപ്പാക്കുന്ന വേള്‍ഡ് ബാങ്ക് ഭരണമോ, അംബാനിമാരുടെ ഭരണമോ അല്ലായിരിക്കും അത്. ഇന്‍ഡ്യയിലെ കര്‍ഷകരുടെ നടു ഒടിക്കുന്ന വ്യാപാര നയവുമായിരിക്കില്ല അത്. സാധരണ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ ഭരിക്കുന്നതാണു ജനകീയ ജനാധിപത്യ വിപ്ളവം എന്നത് കൊണ്ടുദ്ദേശിക്കുന്നത്.

നേപ്പാളിലെ സമീപകാല സംഭവമാണു ഞാന്‍ പറഞ്ഞത്. ഒരു ജനകീയ വിപ്ളവത്തിലൂടെ അവിടെ രാജഭരണം തൂത്തെറിയപ്പെട്ടു. വിപ്ളവം നടക്കില്ല എന്ന താങ്കളുടെ വാദം ശരിയല്ലെന്ന് അത് തെളിയിക്കുന്നു.

ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുകളാണു കേരളത്തില്‍ പല പ്രാവശ്യം ഭരിച്ചത്. ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുകാരുടെ പിന്തുണയോടെയാണ്, നാലു വര്‍ഷക്കാലം കോണ്‍ഗ്രസ് ഭരിച്ചത്. അവര്‍ക്കൊന്നും ഇല്ലാത്ത പേടി ദേവദാസിനെവിടന്നു വന്നു?

നിസ്സാരന്‍ said...

കാളിദാസ്, ഒരു സാങ്കല്പികചര്‍ച്ചയാണ് നമ്മള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ജനശക്തി ചൂണ്ടിക്കാട്ടിയ പോലെ ബ്ലോഗ്ഗര്‍മാര്‍ എന്ന നിലയിലുള്ള അഭിപ്രായപ്രകടനം. പാര്‍ട്ടിയുടെ നിലപാടല്ലല്ലൊ നാം പറയുന്നത്. ഒരു ജനാധിപത്യവാദിയുടെ ആശങ്കകളാണ് ഞാനിവിടെ പങ്ക് വെച്ചത്. കാളിദാസന്‍ പറഞ്ഞത് എനിക്ക് മനസ്സിലായിട്ടുണ്ട്. അത് പാര്‍ട്ടിയുടെ നിലപാടുകള്‍ ഒന്നുമല്ലല്ലൊ.

നേപ്പാളില്‍ രാജാവ് നിഷ്ക്കാസിതനായ പോലെ തന്നെ മാവോയിസ്റ്റ് നേതാവും സ്വയം നിഷ്ക്കാസിതനായിട്ടുണ്ട്. വിപ്ലവത്തിന്റെ സമീപകാലസാധ്യത അങ്ങനെ തടയപ്പെട്ടിരിക്കുന്നു. ചൈന ഇടപെടുന്നില്ലെങ്കില്‍ അവിടെ ജനാധിപത്യം വേരുറക്കാനാണ് സാധ്യത. ഞാന്‍ എത്ര പറഞ്ഞാലും ചില പരിമിതികളില്‍ നിന്നാണ് കാളിദാസന്‍ സംസാരിക്കുന്നത് എന്നെനിക്ക് ബോധ്യം വന്നിട്ടുണ്ട്. അവസാനവാക്ക് പറയാനുള്ള അവസരം കാളിദാസന് നല്‍കുന്നു. ഇത്രയും നേരം പ്രകോപനമില്ലാതെ സംവാദം നടത്താന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ നന്ദി പറയുന്നു.

kaalidaasan said...

ദേവദാസ്‌,

ഞാന്‍ ഒരു സാങ്കല്‍പ്പിക ചര്‍ച്ചയും നടത്തിയില്ല. ജനശക്തി പറഞ്ഞത്‌ തങ്കളേപ്പോലുള്ളവര്‍ സാങ്കല്‍പ്പിക ചര്‍ച്ച നാത്തുന്നു എന്നാണ്‌.

അരനൂറ്റാണ്ടു മുമ്പ്‌ കമ്യൂണിസ്റ്റുപാര്‍ട്ടി ഉപേക്ഷിച്ച സായുധ സമരം ഇപ്പോഴും പാര്‍ട്ടി അജണ്ടയാണെനു പറയുന്നതല്ലെ സാങ്കല്‍പ്പിക നിലപാട്‌? തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യം എന്നു പറഞ്ഞാല്‍ തൊഴിലാളി സംഘടനകളുടെ ആധിപത്യം എന്നു വിലയിരുത്തുന്നതല്ലേ സങ്കല്‍പ്പികം എന്നു പറയുന്നത്‌?


ജനകീയ വിപ്ളവം നടക്കില്ല എന്നു ദേവദാസ്‌ പറഞ്ഞത്‌ തെറ്റാണെന്നു തെളിയിക്കാനാണു ഞാന്‍ നേപ്പാളിലെ കാര്യം പരാമര്‍ശിച്ചത്‌. പറ്റിയ തെറ്റു മനസിലാക്കാതെ, അതിനു ശേഷം നേപ്പാളില്‍ എന്തു നടന്നു എന്നൊക്കെ പറയുന്നത്‌ പാപ്പരത്തമല്ലേ ദേവദാസ്‌?

ഞാന്‍ ഒരു പരിമിതികളും ഇല്ലാതെയാണു ഇതൊക്കെ പറഞ്ഞത്‌.

ramachandran said...

പ്രിയപ്പെട്ട ദേവദാസ്

ഇടതു പക്ഷം ഇന്നു വരെ പ്രവര്‍ത്തിച്ചതും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും 100 ശതമാനം ശരിയെന്ന് വാദിച്ചുറപ്പിക്കുകയല്ല ഈ കമന്റിന്റെ ലക്ഷ്യം എന്ന് ആദ്യമേ തന്നെ പറയട്ടെ. പക്ഷെ ഒരു കാര്യം പറയാതെ വയ്യ. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യങ്ങളെ വസ്തു നിഷ്ഠമായി വിലയിരുത്തുകയും സൃഷ്ടിപരമായ ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയും ചെയ്യുന്നത് ഇടതു പക്ഷമാണെന്നു തോന്നുന്നു.

ജനാധിപത്യത്തെക്കുറിച്ച് താങ്കളുടെ ധാരണകള്‍ എന്തുകൊണ്ട് പൂര്‍ണമല്ല ( വ്യക്തമല്ല) എന്ന് പലരും ചൂണ്ടിക്കണിച്ചുവല്ലോ? അതു പോലെ തന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്നോട്ട് വയ്ക്കുന്ന വിപ്ലവത്തെക്കുറിച്ചുള്ള താങ്കളുടെ ധാരണയും. ആരൊക്കെയോ പറഞ്ഞു പ്രചരിപ്പിക്കുന്ന അര്‍ദ്ധ സത്യങ്ങള്‍ ആവര്‍ത്തിക്കും മുമ്പ് എന്താണ് വിപ്ലവം എന്ന പദത്തിലൂടെ കമ്യൂണിസ്റ്റുകള്‍ ഉദ്ദേശിക്കുന്നത് എന്ന് ഒരു പ്രാവശ്യമെങ്കിലും വായിച്ചിരുന്നുവെങ്കില്‍ ഇത്തരം അബദ്ധ പരാമര്‍ശങ്ങള്‍ താങ്കള്‍ നടത്തുമായിരുന്നില്ല എന്നു തോന്നുന്നു ( താങ്കളുടെ ശൈലിയില്‍ നിന്ന് താങ്കള്‍ ഉള്ളില്‍ തട്ടി സ്വയം ബോധ്യപ്പെട്ട കാര്യങ്ങള്‍ പറയുന്ന ആളാണെന്നു തോന്നുന്നു ).

തൂടരും

ramachandran said...

സി പി എം പരിപാടിയില്‍ ഇങ്ങനെ പറയുന്നു

“6.4 കൃഷിയുടെയും കര്‍ഷകരുടെയും മേഖലയില്‍: കൃഷിയെ അടിസ്‌ഥാനമാക്കിയുള്ള ഒരു സമ്പദ്‌വ്യവസ്‌ഥയാണ്‌ ഇന്ത്യക്കുള്ളത്‌. ജനസംഖ്യയില്‍ 70 ശതമാനത്തിലേറെയും ഗ്രാമങ്ങളിലാണ്‌ വസിക്കുന്നത്‌. അതിനാല്‍ കൃഷി വികസിപ്പിക്കേണ്ടതും കര്‍ഷക ജനസാമാന്യത്തിന്‍െറ ജീവിതനിലവാരം ഉയര്‍ത്തേണ്ടതും സമ്പദ്‌വ്യവസ്‌ഥയുടെ സമഗ്ര വികസനത്തില്‍ നിര്‍ണായക ഘടകങ്ങളാണ്‌.

ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ജനകീയ ജനാധിപത്യ ഗവണ്‍മെന്‍റ്‌ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതായിരിക്കും

i. മൗലികമായ ഭൂപരിഷ്‌കാരങ്ങള്‍ നടപ്പാക്കിക്കൊണ്ട്‌ ഭൂപ്രഭുത്വം അവസാനിപ്പിക്കും. കര്‍ഷകത്തൊഴിലാളികള്‍ക്കും ദരിദ്ര കൃഷിക്കാര്‍ക്കും സൗജന്യമായി ഭൂമി വിതരണം ചെയ്യുക.

ii. ദരിദ്രകൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും കൈത്തൊഴില്‍ക്കാരും ഹുണ്ടികക്കാര്‍ക്കും ഭൂപ്രഭുക്കള്‍ക്കും കൊടുക്കാനുള്ള കടങ്ങള്‍ റദ്ദാക്കുക.

iii. വന്‍കിട കച്ചവടക്കാരില്‍നിന്നും ബഹുരാഷ്‌ട്ര കോര്‍പ്പറേഷനുകളില്‍നിന്നും വിലനിലവാരത്തിന്‍െറ കുത്തനെയുള്ള ഏറ്റക്കുറച്ചിലുകളില്‍നിന്നും കര്‍ഷക ജനസാമാന്യത്തെ സംരക്ഷിക്കുന്നതിനു വേണ്ടി സര്‍ക്കാരിന്‍െറ നേതൃത്വത്തില്‍ ഒരു വിപണന വ്യവസ്‌ഥ വളര്‍ത്തിയെടുക്കുക. കൃഷിക്കാര്‍ക്കും കൈത്തൊഴില്‍ക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും കുറഞ്ഞ പലിശനിരക്കില്‍ ദീര്‍ഘകാല വായ്‌പ ഉറപ്പുവരുത്തുക. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്‌ ന്യായവില ഉറപ്പുവരുത്തുക.

iv. ജലസേചന-വിദ്യുച്‌ഛക്‌തി സൗകര്യങ്ങള്‍ പരമാവധി വര്‍ധിപ്പിക്കുക. അവ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തുക. കാര്‍ഷികമേഖലയില്‍ നാടന്‍ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കു പ്രോല്‍സാഹനം നല്‍കുക. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനായി ആധുനിക സാങ്കേതികവിദ്യകളും മെച്ചപ്പെട്ട വിത്തിനങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട്‌ കൃഷിസമ്പ്രദായം പരിഷ്‌കരിക്കാന്‍ കൃഷിക്കാരെ സഹായിക്കുക.

v കര്‍ഷകത്തൊഴിലാളികള്‍ക്ക്‌ ന്യായമായ കൂലിയും സാമൂഹ്യസുരക്ഷാനടപടികളും ജീവിത പരിതഃസ്‌ഥിതികളും ഉറപ്പുവരുത്തുക.
v്‌i. കൃഷിക്കും മറ്റ്‌ സേവനങ്ങള്‍ക്കുമായി, സ്വയം സന്നദ്‌ധതയുടെ അടിസ്‌ഥാനത്തില്‍ കൃഷിക്കാരുടെയും കൈത്തൊഴില്‍ക്കാരുടെയും സഹകരണ സംഘങ്ങള്‍ക്ക്‌ പ്രോത്‌സാഹനം നല്‍കുക.

്‌ii. ഭക്ഷ്യധാന്യങ്ങളും മറ്റ്‌ അവശ്യവസ്‌തുക്കളും കുറഞ്ഞവിലയ്‌ക്ക്‌ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കുന്നതിനായി സമഗ്രമായ ഒരു പൊതുവിതരണ സമ്പ്രദായം ഏര്‍പ്പെടുത്തുക.


തുടരും

ramachandran said...

6.5 വ്യത്യസ്‌ത നിലവാരങ്ങളിലുള്ള സാമ്പത്തിക വികസനത്തോടും വ്യത്യസ്‌ത സാമൂഹ്യ-സാമ്പത്തിക മാതൃകകളോടും കൂടിയ ഒരു വലിയ രാജ്യമാണ്‌ ഇന്ത്യ. അതിനാല്‍ രാജ്യത്തിന്‍െറ സമ്പദ്‌വ്യവസ്‌ഥയുടെ വികാസത്തിനും ജനങ്ങളുടെ ജീവിതപരിതഃസ്‌ഥിതികളുടെ അനുക്രമമായ പുരോഗതിക്കും ആവശ്യമായ ഉല്‍പ്പാദനശക്‌തികള്‍ ദ്രുതഗതിയില്‍ വളര്‍ച്ച കൈവരിക്കണമെങ്കില്‍, സമ്പദ്‌വ്യവസ്‌ഥയുടെ പരമപ്രധാനമേഖലകളില്‍ പൊതു ഉടമസ്‌ഥത നടപ്പാക്കിയും മറ്റ്‌ മേഖലകളില്‍ നിയന്ത്രകമാര്‍ഗനിദേശക പങ്ക്‌ കൈക്കൊണ്ടും ജനകീയ ജനാധിപത്യ ഗവണ്‍മെന്‍റ്‌ നിര്‍ണായകമായ കടമ നിര്‍വഹിക്കേണ്ടതുണ്ട്‌. ജനകീയ ജനാധിപത്യ സമ്പദ്‌വ്യവസ്‌ഥ, വിവിധ ഉടമസ്‌ഥതാരീതികളോടു കൂടിയ ഒരു ബഹുഘടനാ സംവിധാനമായിരിക്കും. എന്നാല്‍ അതില്‍ പൊതുമേഖലയ്‌ക്ക്‌ മേധാവിത്വപരമായ പങ്കുണ്ടായിരിക്കുകയും ചെയ്യും. ആഗോളസമ്പദ്‌വ്യവസ്‌ഥയില്‍ വമ്പിച്ച മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന പശ്‌ചാത്തലത്തില്‍ വിദേശത്തുനിന്നുള്ള ആധുനിക സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തുന്ന അവസരത്തില്‍ത്തന്നെ, നമ്മുടെ രാജ്യം അതിന്‍െറ സ്വാശ്രയ അടിത്തറ കൂടുതല്‍ ശക്‌തിപ്പെടുത്താന്‍ പരിശ്രമിക്കും.

6.6 വ്യവസായത്തിന്‍െറയും തൊഴിലിന്‍െറയും മേഖലയില്‍: കര്‍ഷകജനസാമാന്യത്തിന്‍െറ കുറഞ്ഞ വാങ്ങല്‍ക്കഴിവിന്‍െറ ആഘാതം മാത്രമല്ല നമ്മുടെ വ്യവസായത്തിന്‌ സഹിക്കേണ്ടിവരുന്നത്‌. ഉല്‍പ്പാദനത്തിന്‍െറ ഏതാണ്ടെല്ലാ മേഖലകളിലും കുത്തക കുടുംബങ്ങളുടെ മരണപ്പിടിത്തത്തിന്‍െറയും വിദേശമൂലധനത്തിന്‍െറ വര്‍ധമാനമായ നുഴഞ്ഞുകയറ്റത്തിന്‍െറയും സാമ്രാജ്യത്വ ഏജന്‍സികള്‍ ചെലുത്തിക്കൊണ്ടിരിക്കുന്ന നാനാരൂപങ്ങളിലുള്ള മേധാവിത്വത്തിന്‍െറയും ആഘാതങ്ങളും അതിന്‌ സഹിക്കേണ്ടിവരുന്നുണ്ട്‌. കുത്തകകമ്പനികളില്‍ ആസ്‌തികള്‍ കേന്ദ്രീകരിക്കപ്പെടുന്നതുമൂലം സാമ്പത്തിക വികസനം വികൃതമാക്കപ്പെടുകയും വ്യാപകമായ അസമത്വങ്ങള്‍ക്ക്‌ കാരണമായിത്തീരുകയും ചെയ്യുന്നു. വിദേശമൂലധനത്തിന്മേലുള്ള ആശ്രിതത്വവും അന്താരാഷ്‌ട്ര ഫിനാന്‍സ്‌ മൂലധനത്തിന്‍െറ തിട്ടൂരങ്ങളും കടുത്ത ചൂഷണത്തിനും വികസന-വൈകൃതങ്ങള്‍ക്കും വഴിവയ്‌ക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്നവയല്ല ഇവ. അതിനാല്‍ വ്യവസായത്തിന്‍െറ മേഖലയില്‍ ജനകീയ ജനാധിപത്യ ഗവണ്‍മെന്‍റ്‌ താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതായിരിക്കും.
വ്യവസായധനം, കച്ചവടം, സേവനം എന്നീ വിവിധ മേഖലകളില്‍ ഇന്ത്യനും വിദേശിയുമായ കുത്തകകളെ ഇല്ലാതാക്കുന്നതിനും അവയുടെ ആസ്‌തികള്‍ ഏറ്റെടുക്കുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളും.
ശശ. ആധുനികവല്‍ക്കരണം, ജനാധിപത്യവല്‍ക്കരണം, ഉദ്യോഗസ്‌ഥ ദുഷ്‌പ്രഭുത്വ നിയന്ത്രണങ്ങളിലൂടെ അഴിമതിയില്‍നിന്നും മോചിപ്പിക്കല്‍, ഉത്തരവാദിത്വം നിശ്‌ചയിക്കല്‍, മാനേജ്‌മെന്‍റില്‍ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തല്‍, മല്‍സരിക്കാനുള്ള കഴിവ്‌ ഉണ്ടാക്കിക്കൊടുക്കല്‍ എന്നിവയിലൂടെ പൊതുമേഖലാ വ്യവസായ സ്‌ഥാപനങ്ങളെ ശക്‌തിപ്പെടുത്തും. അതിലൂടെ അവയ്‌ക്ക്‌ സമ്പദ്‌വ്യവസ്‌ഥയില്‍ നായകസ്‌ഥാനം ഉറപ്പുവരുത്തും.

ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും വേണ്ടി തെരഞ്ഞെടുക്കപ്പെട്ട ചില മേഖലകളില്‍ വിദേശ പ്രത്യക്ഷനിക്ഷേപം അനുവദിക്കും. സമ്പദ്‌വ്യവസ്‌ഥയുടെ മൊത്തത്തിലുള്ള താല്‍പര്യത്തിനുവേണ്ടി ഫിനാന്‍സ്‌ മൂലധനത്തിന്‍െറ ഒഴുക്ക്‌ നിയന്ത്രിക്കും.

വായ്‌പ, ന്യായമായ വിലയ്‌ക്ക്‌ അസംസ്‌കൃത സാധനങ്ങള്‍, വിപണന സൗകര്യങ്ങള്‍ എന്നിവ നല്‍കി ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സഹായിക്കും.

സന്തുലിതവും ആസൂത്രിതവുമായ സാമ്പത്തിക വികസനം കൈവരിക്കാന്‍ കഴിയത്തക്ക വിധത്തില്‍ സമ്പദ്‌വ്യവസ്‌ഥയുടെ വിവിധ മേഖലകളെയും വിപണിയെയും നിയന്ത്രിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യും. വിദേശവാണിജ്യത്തെ നിയന്ത്രിക്കും.

തുടാരും

ramachandran said...

താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്‌തുകൊണ്ട്‌ തൊഴിലാളികളുടെ ജീവിത നിലവാരം മൗലികമായി മെച്ചപ്പെടുത്തും.

1. ജീവിക്കാന്‍ ആവശ്യമായ കൂലി നിശ്‌ചയിക്കുക.

2. തൊഴില്‍ നിയമം ക്രമമായി കുറച്ചുകൊണ്ടുവരിക.

3. ഓരോരോ രീതിയിലുള്ള അവശതകള്‍ക്കും തൊഴിലില്ലായ്‌മക്കും പരിഹാരമായി സാമൂഹ്യ ഇന്‍ഷ്വറന്‍സ്‌.

4. തൊഴിലാളികള്‍ക്ക്‌ പാര്‍പ്പിട സൗകര്യം.

5. കൂട്ടായി വിലപേശാനും പണിമുടക്കാനുമുള്ള ട്രേഡ്‌യൂണിയനുകളുടെ അവകാശം അംഗീകരിക്കല്‍. രഹസ്യ വോട്ടെടുപ്പിലൂടെ ട്രേഡ്‌ യൂണിയനുകള്‍ക്ക്‌ അംഗീകാരം.

6. ബാലവേല ഇല്ലായ്‌മ ചെയ്യുക.

തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും കൈത്തൊഴില്‍ക്കാര്‍ക്കും നികുതിയില്‍നിന്ന്‌ പരമാവധി ആശ്വാസം നല്‍കുക. കൃഷിയിലും വ്യവസായത്തിലും കച്ചവടത്തിലും പടിപടിയായുള്ള നികുതിനിരക്കുകള്‍ ഏര്‍പ്പെടുത്തുക. സാധാരണക്കാരുടെ താല്‍പര്യങ്ങള്‍ക്കു നിരക്കുന്ന ഒരു വിലനയം ഫലപ്രദമായി നടപ്പാക്കുക.

6.7 വിദേശനയത്തിന്‍െറ മേഖലയില്‍: ലോകസമാധാനം കാത്തുസൂക്ഷിക്കുന്നതിനും സാമ്രാജ്യത്വത്തിന്‍െറ മേധാവിത്വത്തിനെതിരായി നീങ്ങുന്നതിനും അന്താരാഷ്‌ട്രബന്‌ധങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കുന്നതിനും ഇന്ത്യ അര്‍ഹമായ പങ്ക്‌ നിര്‍വഹിക്കുമെന്ന്‌ ഉറപ്പുവരുത്താനായി ജനകീയ ജനാധിപത്യ ഗവണ്‍മെന്‍റ്‌ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതായിരിക്കും.
സൗഹൃദത്തിന്‍െറയും സഹകരണത്തിന്‍െറയും അടിസ്‌ഥാനത്തില്‍ എല്ലാ രാജ്യങ്ങളുമായും ബന്‌ധം വളര്‍ത്തിയെടുക്കുക. ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും എല്ലാ വികസ്വരരാജ്യങ്ങളുമായി ബന്‌ധവും ഐക്യദാര്‍ഢ്യവും ശക്‌തിപ്പെടുത്തുക. സാമ്രാജ്യത്വ രാജ്യങ്ങളുടെ മേധാവിത്വത്തെ ചെറുക്കാനായി ദക്ഷിണ-ദക്ഷിണ സഹകരണം പ്രോല്‍സാഹിപ്പിക്കുകയും ചേരിചേരാപ്രസ്‌ഥാനത്തെ പുനരുജ്‌ജീവിപ്പിക്കുകയും ചെയ്യുക.

സോഷ്യലിസ്‌റ്റ്‌ രാജ്യങ്ങളുമായും സമാധാനകാംക്ഷികളായ എല്ലാ രാഷ്‌ട്രങ്ങളുമായും സൗഹൃദബന്‌ധവും സഹകരണവും വളര്‍ത്തിയെടുക്കുക. സാമ്രാജ്യത്വത്തിന്‌ എതിരായും ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള എല്ലാ സമരങ്ങള്‍ക്കും പിന്തുണ നല്‍കുക.

ആണവ യുദ്‌ധഭീഷണി ഇല്ലാതാക്കാന്‍വേണ്ടി പ്രവര്‍ത്തിക്കുക. സാര്‍വത്രിക ആണവനിരായുധീകരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുക. സര്‍വനാശം വരുത്തുന്ന എല്ലാവിധ ആയുധങ്ങളും (ആണവ-രാസ-ജൈവ ആയുധങ്ങളെല്ലാം) നിര്‍മാര്‍ജനം ചെയ്യുക. വിദേശ സൈനികത്താവളങ്ങളെല്ലാം പൊളിച്ചുമാറ്റണമെന്ന്‌ ആവശ്യപ്പെടുക. പരിസരസംരക്ഷണത്തിനും പരിസ്‌ഥിതി സന്തുലനത്തിനും വേണ്ടി അന്താരാഷ്‌ട്ര സഹകരണം വളര്‍ത്തിക്കൊണ്ടുവരിക.

ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാക്കിസ്‌താന്‍, ചൈന, ബംഗ്ലാദേശ്‌, നേപ്പാള്‍, ശ്രീലങ്ക, ബര്‍മ എന്നിവയുമായി നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും സമാധാനപരമായി പരിഹരിക്കുന്നതിനും സൗഹൃദബന്‌ധം ശക്‌തിപ്പെടുത്തുന്നതിനും പരസ്‌പര ചര്‍ച്ചകളിലൂടെ പ്രത്യേക ശ്രമം നടത്തുക. ദക്ഷിണേഷ്യന്‍ സഹകരണം വളര്‍ത്തുക.”

ഇത് പാര്‍ട്ടി പരിപാടിയില്‍ ജനകീയ ജനാധിപത്യ വിപ്ലവത്തെക്കുറിച്ച് പറയുന്ന ഭാഗമാണ്. ഇന്‍ഡ്യയിലെന്നല്ല ഒരിടത്തും ഇനി വിപ്ലവം നടക്കില്ല എന്ന് പറഞ്ഞു വിശ്വസിക്കാന്‍ ശ്രമിക്കുന്ന ദേവദാസിന് ഇതില്‍ ഏത് ഭാഗത്തോടാണ് എതിര്‍പ്പ് എന്ന് ഒന്നു അറിഞ്ഞാല്‍ നന്നായിരുന്നു.

പാര്‍ട്ടി പരിപാടി പൂര്‍ണ്ണമായി വായിക്കണമെങ്കില്‍ , അതിവിടെ ഉണ്ട്

http://www.cpimkerala.org/programme-22.php?n=1

വീണ്ടും കാണാം

വീ.കെ.ബാല said...
This comment has been removed by the author.
വീ.കെ.ബാല said...

സ്വാദന്ത്ര്യദിനാശംസകൾ, നമ്മൾ സ്വതന്ത്രർ (?) ഇന്ന് 63 മത് സ്വാദന്ത്ര്യ ദിനം ആചരിക്കുന്നു.!!

എന്റെ രാമചന്ദ്രൻ മാഷെ,
ദേവദാസ്ന്മാർ സംതൃപ്തരല്ല, അവർ നിഴലിനോട് യുദ്ധം ചെയ്യുന്നവർ ആണ് കമ്മ്യൂണിസം ആണ് അവരുടെ ശത്രു രാമചന്ദ്രൻ മാഷ് വിവരിച്ച ഈ നിലപാടുകളിൽ ഏതിനോടാണ് ദേവദാസിന് വിയോജിപ്പ് ? ഏത് പോയിന്റാണ് “ജനാധിപത്യ വിരുദ്ധം” എന്ന ഗണത്തിൽ താങ്കളും “കോൺഗ്രസ്സും” തളച്ചിടുന്നത് ദയവായി ഒന്നു വ്യക്തമാക്കുക

Sriletha Pillai said...

ഇന്ത്യയിലെ അന്നത്തെ അമേരിക്കന്‍ അംബാസിഡറുടെ ആത്മകഥയിലൂടെയാണ് .....Which is that book?

dethan said...

മൈത്രേയി,
'A Dangerous Place' എന്നാണ് ആ പുസ്തകത്തിന്റെ പേര്‍
-ദത്തന്‍