Total Pageviews

Saturday, March 2, 2013

മാപ്പ് പറയണം




"സെല്ല്ലുലോയ്ഡ്" സിനിമയിൽ തന്റെ പിതാവും മുൻ മുഖ്യമന്ത്രിയും ആയ ശ്രീ.കെ.കരുണാകരനെ കുറിച്ച് അപകീർത്തികരമായ പരാമർശങ്ങളുണ്ടെന്ന് ആരോപിച്ച് കെ.മുരളീധരനും അനുയായികളും കുറേ ദിവസങ്ങളായി തെരുവിലും ചാനലുകളിലും കലാപം നടത്തുകയായിരുന്നു.ആങ്ങള
യ്ക്കൊപ്പമോ അതിൽ കൂടുതലോ ആയിരുന്നു പെങ്ങൾ പത്മജാ വേണുഗോപാലിന്റെ ശൗര്യം.ആ സിനിമയ്ക്ക് അവാർഡ് ലഭിച്ച നാൾ തുടങ്ങി ഇത്തരം വിവാദങ്ങൾ.അപ്പോഴേക്കും കെ.പി.സി.സി.പ്രസിഡന്റും സാംസ്കാരിക വകുപ്പു മന്ത്രിയും എല്ലാം വിവാദങ്ങൾ ഏറ്റു പിടിച്ചു.വിശ്വരൂപത്തിന്റെ കാര്യത്തിൽ കമലാഹാസൻ ചെയ്തതുപോലെ ആ രംഗങ്ങളും സംഭാഷണങ്ങളും തിരുത്തണമെന്നു വരെ പറഞ്ഞുകളഞ്ഞു സാംസ്കാരിക മന്ത്രി.കെ.പി.സി.സി.പ്രസിഡന്റും മന്ത്രിയും കരുണാകര മക്കളും ഇങ്ങനെ പ്രതിഷേധിക്കുമ്പോൾ കുഞ്ഞാടുകൾ വെറുതെയിരിക്കുന്നതു ശരിയാണോ?അവർ കൂട്ടത്തോടെ തെരുവിലിറങ്ങി കമലിന്റെ കോലം കത്തിക്കൽ തുടങ്ങി.

അപ്പോഴെല്ലാം “സിനിമാ കണ്ടിട്ട് അഭിപ്രായം പറയുക” എന്ന് സിനിമായെ കുറിച്ചും സിനിമാചരിത്രത്തെ കുറിച്ചും അറിയാവുന്നവർ മക്കളെയും കോൺഗ്രസ് ഫിലിം പണ്ഡിതന്മാരെയും ഉപദേശിച്ചു.ചേലങ്ങാടു ഗോപാലകൃഷ്ണൻ ജെ.സി.ഡാനിയേലിനെ കുറിച്ച് എഴുതിയ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിനപ്പുറം ഒന്നും താൻ സിനിമയിൽ ചിത്രീകരിച്ചിട്ടില്ലെന്ന് കമൽ ആണയിട്ടിട്ടും മുരളിയും പെങ്ങളും മറ്റു കോൺഗ്രസ്സുകാരും മയപ്പെടാൻ തയ്യാറല്ലായിരുന്നു.എന്നാൽ ഇപ്പോൾ സിനിമാ കണ്ട ശേഷം ‘അദ്ദ്യെ’ത്തെപ്പറ്റി മോശമായി ഒന്നും ഇല്ലെന്നും അതുകൊണ്ട് വിവാദങ്ങൾ എല്ലാം അവസാനിപ്പിക്കുകയാണെന്നും ആയി മുരളി.അങ്ങനെ ആങ്ങളയ്ക്കും പെങ്ങൾക്കും തോന്നുമ്പോൾ വിവാദമുണ്ടാക്കാനും അവസാനിപ്പിക്കാനും കേരളമെന്താ ഇവരുടെ രണ്ടു പേരുടെയും കുടുംബ സദസോ?ആർജ്ജവവും  സാമാന്യ മര്യാദയുമുണ്ടെങ്കിൽ സംവിധായകൻ കമലിനോടും കേരളീയരോടും മാപ്പു പറയണം കെ.മുരളീധരനും പദ്മജയും.അവർ മാത്രം പറഞ്ഞാൽ പോരാ മാപ്പപേക്ഷിപ്പു വീരൻ സാംസ്കാരിക മന്ത്രിയും കേരളീയരോടു ക്ഷമ പറയണം.

ഒരുപക്ഷേ കരുണാകരന്റെ മക്കളേക്കാൾ മലയാളികളോട് അപരാധം ചെയ്തത് സാംസ്കാരിക മന്ത്രിയാണു.യാതൊരടിസ്ഥാനവുമില്ലാതെ ഒരു സിനിമയെ പറ്റി അപഖ്യാതി പ്രചരിപ്പിക്കുകയും അതിന്റെ സംവിധായകന്റെ തൊഴിലു തന്നെ നശിപ്പിക്കുമാറു അപവദിക്കുകയും ചെയ്ത മന്ത്രി ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണു നടത്തിയിട്ടുള്ളത്.പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാവരെയും ഒരുപോലെ പരിഗണിക്കാമെന്ന് പ്രതിജ്ഞ ചെയ്തിട്ടാണു മന്ത്രിക്കസേരയിൽ ഇരിപ്പുറപ്പിച്ചതെന്ന കാര്യം മന്ത്രി വിസ്മരിച്ചു.

ഇങ്ങനൊക്കെയാണെങ്കിലും കരുണാകരനും മലയാറ്റൂർ രാമകൃഷ്ണനുംചേർന്നു ജെ.സി.ഡാനിയലിനെ തമസ്ക്കരിക്കാനും മലയാള സിനിമയുടെ ചരിത്രത്തിൽ നിന്നും ഒഴിവാക്കാനും ബോധപൂർ വ്വം ശ്രമിച്ചു എന്ന സത്യം ഈ വിവാദത്തോടെ പുറത്തു ചാടി എന്നുള്ളത് ചെറിയകാര്യമല്ല.അടൂർ ഗോപാലാകൃഷ്ണനെപ്പോലെയുള്ള ചലച്ചിത്ര പ്രതിഭകൾ പോലും ആ വസ്തുത പറയാൻ നിർബ്ബന്ധിതരായി.



Fans on the page

No comments: