Total Pageviews

Saturday, February 12, 2011

പിള്ളയുടെ നിരപരാധിത്വം



ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച ആര്‍.ബാലകൃഷ്ണപിള്ള, താന്‍ നിരപരാധിയാണെന്ന പതംപെറുക്കലുമായാണ് പത്രക്കാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.താന്‍ അഴിമതി നടത്തിയിട്ടില്ലെന്നും നാടിനെ സേവിച്ചതിനു തനിക്കു വയസ്സുകാലത്ത് കിട്ടിയ പ്രതിഫലമാണ് ഇതെന്നും തന്റെ അന്ത്യം ജയിലിലായിരിക്കും എന്നും അദ്ദേഹം വിലപിക്കുന്നു.ഈ ദയനീയാവസ്ഥയി
ലും വി.എസ്.അച്യുതാനന്ദനെ അപവദിക്കാന്‍ പിള്ളയും പുത്രനും മറക്കുന്നില്ല.

പിള്ളയുടെയും മകന്റെയും മാത്രമല്ല യു.ഡി.എഫ്.നേതാക്കളുടെയും ദേഷ്യം മുഴുവന്‍ വി.എസ്സിനോടാണ്.
ഇവരുടെ പ്രതികരണം കേട്ടാല്‍ തോന്നുക ശിക്ഷ വിധിച്ചത് അദ്ദേഹമാണെന്ന്.വിചാരണക്കോടതി അഞ്ചു വര്‍ഷം കഠിന തടവിനു ശിക്ഷിച്ച പിള്ളയെ ഹൈക്കോടതി വെറുതേ വിട്ടപ്പോള്‍ അപ്പീല്‍ പോകാതെ അദ്ദേഹത്തെ രക്ഷപ്പെടാന്‍ അനുവദിച്ച അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പൊതു മുതല്‍ കട്ടവനു കൂട്ടു നില്‍ക്കുകയാണു ചെയ്തത്.പിള്ള അധികാര ദുര്‍വ്വിനിയോഗവും അഴിമതിയും നടത്തിയെന്ന് കണ്ടെത്തിയതും വെളിപ്പെടുത്തിയതും വി.എസ് അല്ല.യു.ഡി.എഫ് സര്‍ക്കാര്‍ തന്നെ നിയമിച്ച ജസ്റ്റിസ് കെ.സുകുമാരന്‍ കമ്മീഷനാണ്.ആദ്യം ശിക്ഷ വിധിച്ചത് വിചാരണക്കോടതിയും.

ബാലകൃഷ്ണപിള്ളയും മറ്റും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കമ്മീഷന്‍ അക്കമിട്ടു നിരത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി പിള്ളയ്ക്കും മറ്റു രണ്ടു പേര്‍ക്കും അഞ്ചു വര്‍ഷത്തെ തടവു വിധിച്ചത്.വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ഹൈക്കോടതിയില്‍ തീര്‍പ്പു കല്പിച്ച ജഡ്ജി പിള്ളയെ വെറുതേ വിട്ടത് വേണ്ടത്ര പരിശോധന കൂടാതെയാണെന്ന് ഇപ്പോള്‍ സുപ്രീം കോടതി തന്നെ അഭിപ്രായപ്പെട്ടിരിക്കുകയാണ്.കേരള ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാര്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത് കോഴ വാങ്ങിയിട്ടാണ് എന്ന് കോഴ കൊടുത്തവര്‍ തന്നെ പരസ്യപ്പെടുത്തിയിരിക്കയാണ്.ആ നിലയ്ക്ക് ജ. സുകുമാരന്‍ കമ്മീഷന്‍ ചൂണ്ടിക്കാണിച്ച തെളിവുകളും വിചാരണക്കോടതി കണ്ടെത്തിയ തെളിവുകളും പിള്ളയെ വെറുതവിട്ട ഹൈക്കോടതി ജഡ്ജി കാണാതെ പോയത് എന്തുകൊണ്ടാണെന്ന് അറിയാന്‍ പാഴൂര്‍ പടിക്കല്‍ പോയി തിരക്കേണ്ടതില്ല.

"പൊതു മുതല്‍ കട്ടു തിന്നുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഇത്" എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് ഈ വിധിയുടെ ഗുണപാഠം.

അച്യുതാനന്ദന്‍ തന്നോട് രാഷ്ട്രീയമായി പക പോക്കുകയാണ് എന്നാണ് പിള്ളയുടെയും സഘത്തിന്റെയും കൂട്ട വായ്ത്താരി.രാഷ്ട്രീയ പകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ തോന്നേണ്ടത് ഉമ്മന്‍ ചാണ്ടിയോടല്ലേ?പിടിക്കപ്പെടുമ്പോള്‍ കക്കുന്നവര്‍ സഹതാപം കിട്ടാന്‍ പറയുന്ന ഒരോ അടവുകളാണ് ഇതൊക്കെ.വീടു കുത്തി തുറന്ന് മോഷ്ടിക്കുന്നവനും ഖജനാവു കക്കുന്നവനും ഇക്കാര്യത്തില്‍ പിന്തുടരു
ന്നത് ഒരേ പാത തന്നെ.അതുപോലെ തന്നെയാണ് താന്‍ നിരപരാധിയാണെന്ന പിള്ളയുടെ വാദവും.താനുണ്ടായതു കൊണ്ടാണ് ഇടമലയാര്‍ പദ്ധതി പൂര്‍ത്തിയായത് എന്നു വീമ്പു പറയുന്ന പിള്ള,കരാറു തുക കൂട്ടിക്കൊടുത്തത് സര്‍ക്കാരിനെ ഗുണപ്പെടുത്താനോ,സ്വന്തം പാര്‍ട്ടിക്കരനായ
(ഇപ്പോള്‍ അയാള്‍ മാണിയുടെ കൂടെയാണ്) കരാറുകാരനെ കനപ്പിക്കാനോ എന്നു വ്യക്തമാക്ക
ണം.സെക്യൂരിറ്റി തുക അഞ്ചിലൊന്നായി കുറച്ചത് ആരെ സഹായിക്കാനായിരുന്നു?നിലവിലുള്ള ചട്ടങ്ങള്‍ക്കു വിരുദ്ധമായി കാലി സിമന്റ് ചാക്ക് ഏതാണ്ടു മുഴുവനും തന്നെ കൈക്കലാക്കുവാന്‍ കരാറുകാരനെ സഹായിക്കുന്ന ഉത്തരവിറക്കിയത് ജനങ്ങള്‍ക്കു നന്മ ചെയ്യാനായിരുന്നോ? ഇലക്ട്രിസിറ്റി ബോഡിന്റെ പരമാധികാരത്തില്‍,മന്ത്രി അനധികൃതമായി കൈകടത്തിയാണ് ഇതൊക്കെ ചെയ്തതെന്ന് അന്വേഷണ കമ്മീഷന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

മന്ത്രിയായാല്‍ എന്തും ചെയ്തുകളയാം എന്ന പിള്ളയുടെ മാടമ്പി മനോഭാവത്തിനേറ്റ തിരിച്ചടിയാണ് ഈ വിധി.താന്‍ ഒരു വലിയ ജന്മിയുടെ മകനായതു കൊണ്ടാണ് ഇതുവരെ തെണ്ടാതിരുന്നത് എന്ന് കൂടെ
ക്കൂടെ പറയുന്ന പിള്ള,സ്വന്തക്കാരനായ കരാറുകാരനു കോടികള്‍ വഹിച്ചു കൊടുത്തത് ആ ജന്മിയുടെ സമ്പാദ്യത്തില്‍ നിന്നല്ല എന്നത് മറക്കുന്നു.

തിരുവിതാം കൂറിലെ പേരു കേട്ട സമ്പന്നരുടെ പട്ടികയിലൊന്നും പിള്ള അവകാശപ്പെടുന്ന അച്ഛന്‍ ജന്മിയെ കണ്ടിട്ടില്ല.അരഡസനോളം മക്കളുണ്ടായിരുന്ന അദ്ദേഹം സ്വത്തു മുഴുവന്‍ ഏക മകനായ മുന്‍ മന്ത്രിക്കു നല്‍കിയെന്നു വിശ്വസിക്കാന്‍ പ്രയാസം.അച്ഛന്റെ സമ്പാദ്യം കൊണ്ടൊന്നും പിള്ള കാട്ടിയിട്ടുള്ള ആര്‍ഭാടങ്ങള്‍ക്കും ധൂര്‍ത്തിനും കേസ്സിനും മറ്റു നേരമ്പോക്കുകള്‍ക്കും തികയില്ല എന്ന് നാട്ടുകാര്‍ക്ക് അറിയാം.പിതൃസ്വത്തിന്റെ എത്രയോ മടങ്ങ് അധികം സമ്പത്ത് രാഷ്ട്രീയ വ്യവസായ
ത്തിലൂടെ മ്പാദിച്ചിട്ടുണ്ടെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?അവയില്‍ ഒരു കച്ചവടത്തിലാണ് ഇപ്പോള്‍ സുപ്രീം കോടതി കയറി പിടിച്ചിരിക്കുന്നത്.ഈ കേസ്സിനു തന്നെ ലക്ഷങ്ങള്‍ ചെലവായി എന്നാണ് പിള്ള പറയുന്നത്.അതു വാസ്തവമാണെങ്കില്‍ കൂടി ലാഭം പിള്ളയ്ക്കാണ്.സര്‍ക്കാരിനെ വെട്ടിച്ച രണ്ടു കോടിയില്‍ നിന്ന് ഏതാനും ലക്ഷം ചെലവായാലും ബാക്കി മീതിയല്ലേ?ഖജനാവിനു വരുത്തി
യ നഷ്ടം പിള്ളയുടെയും കൂട്ടു കള്ളന്മാരുടെയും കൈയ്യില്‍ നിന്നു വസൂലാക്കാനുള്ള ഉത്തരവു കൂടി സുപ്രീം കോടതി പുറപ്പെടുവിക്കേണ്ടിയിരുന്നു.

കാശു കൊടുത്തോ ജാതി പറഞ്ഞോ മറ്റു നേരമ്പോക്കുകള്‍ക്കു വഴിയൊരുക്കിയോ പിള്ള ഹൈക്കോ
ടതിയില്‍ നിന്നു നേടിയ അനുകൂല വിധി,സര്‍ക്കാര്‍ നിലപാടിനു വിരുദ്ധവും ഖജനാവിനു നഷ്ടം വരു
ത്തുന്നതും ആയിട്ടും പ്രതിയെ സഹായിക്കുകയാണ് അന്നത്തെ യു.ഡീ.എഫ് സര്‍ക്കാര്‍ ചെയ്തത്.ഈ തരവഴി മുന്‍ കൂട്ടി മനസ്സിലാക്കിയ വി.എസ്.അച്യുതാനന്ദന്‍ കേസ്സില്‍ കക്ഷി ചേര്‍ന്നതു കൊണ്ടാണ് ഇപ്പോഴെങ്കിലും കള്ളന്മാര്‍ ശിക്ഷിക്കപ്പെട്ടത്.കാവല്‍ക്കാര്‍ കള്ളനു കൂട്ടു നിന്നപ്പോള്‍ കാവല്‍ക്കാരന
ല്ലാത്ത വി.എസ്.ആണ് യഥാര്‍ത്ഥ കാവല്‍ക്കാരന്റെ ചുമതല നിറവേറ്റിയത്.ഭരണഘടനാ ബാദ്ധ്യത കാറ്റില്‍ പറത്തിയവരാണ് പ്രതിയുടെ കണ്ണീരൊപ്പാന്‍ പരസ്പരം മത്സരിക്കുകയും സംസ്ഥാന താല്പര്യത്തിനു വേണ്ടി നില കൊണ്ടയാള്‍ക്കു നേരേ തെറിയഭിഷേകം നടത്തുകയും ചെയ്യുന്നത്.

പൊതു മുതല്‍ കള്ളന്മാരെയും പെണ്ണു പിടിയന്മാരെയും ചുമലിലിരുത്തി അച്ച്യുതാനന്ദന്‍ സര്‍ക്കാരി
നെതിരെ കുറ്റപത്രം നല്‍കാന്‍ പോയവര്‍ക്ക് ആ സാമൂഹിക വിരുദ്ധരെ ന്യായീകരിക്കാതെ തരമില്ല
ല്ലോ.പക്ഷേ ഖജനാവു കട്ട ബാലകൃഷ്ണ പിള്ളയ്ക്ക് രക്തസാക്ഷി പരിവേഷം നല്‍കാന്‍ വെപ്രാളപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മറന്നു പോയ ഒരു കാര്യമുണ്ട്.കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുകൊണ്ടു തന്നെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്ത് മുമ്പ് ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ വീഴ്ത്തിയ ജൂഡാസ് ആണ് അദ്ദേഹമെന്ന്.


Fans on the page

5 comments:

dethan said...

ഖജനാവു കട്ട ബാലകൃഷ്ണ പിള്ളയ്ക്ക് രക്തസാക്ഷി പരിവേഷം നല്‍കാന്‍ വെപ്രാളപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മറന്നു പോയ ഒരു കാര്യമുണ്ട്.കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുകൊണ്ടു തന്നെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്ത് മുമ്പ് ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ വീഴ്ത്തിയ ജൂഡാസ് ആണ് അദ്ദേഹമെന്ന്.
-ദത്തന്‍

kaalidaasan said...

ദത്തന്‍,

അഴിമതിക്കും സ്വജന പക്ഷപാതിത്തതിനുമെതിരെ പ്രസംഗിക്കുന്ന ആരും ഇതിനു വേണ്ടി മെനക്കെട്ടില്ല. വി എസ് ആരുടെയും സഹായമില്ലാതെയാണി കേസ് സുപ്രീം കോടതി വരെ എത്തിച്ചതും ഇപ്പോള്‍ പിള്ള ശിക്ഷിക്കപ്പെട്ടതും.

ജസ്റ്റിസ് കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടപോലെ ഇത് എല്‍ ഡി എഫിന്റെയോ സി പി എമ്മിന്റെയോ വിജയമല്ല. വ്യക്തി എന്ന നിലയില്‍ വി എസിന്റെ വിജയമാണ്. ഇതുപോലെയുള്ള വ്യക്തികള്‍ സമൂഹത്തില്‍ വിരളമായേ ഉള്ളു.

വി എസ് എന്ന വ്യക്തി ഉള്ളതുകൊണ്ടുമാത്രമാണീ ശിക്ഷ കിട്ടിയതെന്ന് പിള്ളക്ക് നന്നായി അറിയാം. അതാണദ്ദേഹത്തിനു വി എസിനോടുള്ള പകയുടെ കരണവും.

ഭരണകൂടത്തെയും ജുഡീഷ്യറിയേയും സ്വാധീനിച്ചാലും ചിലപ്പോള്‍ വ്യക്തികള്‍ മതി ഇതു പോലെ ശിക്ഷ വാങ്ങിക്കൊടുപ്പിക്കാന്‍. ഇത് പൊതു രംഗത്തുള്ളവരുടെ കണ്ണു തുറപ്പിച്ചാല്‍ അതായിരിക്കും ഈ കേസിലെ ഗുണപാഠം.

dethan said...

കാളിദാസന്‍,

താങ്കള്‍ പറഞ്ഞതു പോലെ ഈ സംഭവം പൊതു രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ കണ്ണു തുറപ്പിച്ചെങ്കില്‍ നന്നായിരുന്നു എന്നാണ് അഴിമതിയെ വെറുക്കുന്ന എല്ലാവരും ആഗ്രഹിക്കുക.പക്ഷേ യു.ഡി.എഫ്.കാര്‍ അഴിമതിക്കാരനേ വിശുദ്ധനാക്കിയേ അടങ്ങൂ എന്ന വാശിയിലാണെന്നു തോന്നുന്നു.ഖജനാവു കട്ടതിനു ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് ആലവട്ടവും വെഞ്ചാമരവും വീശുകയും അഴിമതിക്കെതിരേ പോരാടുന്ന വി.എസ്സിനെ തെറിപറയുകയുമാണ്ഗാന്ധിശിഷ്യന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇപ്പോഴത്തെ കലാപരിപാടി.

ഒരു സമ്മേളനത്തിന്റെ വരവു ചെലവു കണക്ക് യഥാസമയം അവതരിപ്പിക്കാഞ്ഞതിന്, ആന്ധ്രാപ്രദേശിലെ ഒരു വലിയ കോണ്‍ഗ്രസ് നേതാവിന്റെ മുഖത്തു നോക്കി "you are a disgrace to the entire Thelugu desam" എന്നു പറഞ്ഞ ഗാന്ധിജിയുടെ അനുയായികള്‍ കള്ളനെ പൂജിക്കുന്നതു കാണുമ്പോള്‍,കഷ്ടം എന്നല്ലാതെ
എന്തു പറയാന്‍?

sarada said...

നമ്മുടെ നേതാക്കളൊന്നും ഒരിക്കലും ഒരു ജയിലിനകം കാണില്ല എന്നതാണു നമ്മുടെ നാടിന്റെ ശാപം.ജയലളിതയായാലും,ലല്ലുവായാലും രാജ ആയാലും.അതു കൊണ്ടാണു ഇത്ര നാള്‍ എല്ലാവരും ഒരു കൂസലുമില്ലതെ അഴിഞ്ഞാടിയതു. ഒരു പ്രകാശകിരണം! ഒരു കൊല്ലമെങ്കില്‍ ഒരു കൊല്ലം പിള്ള അകത്തൂ കിടക്കണം.

എന്നെ തറയില്‍ക്കിടത്താന്‍ ധൈര്യമുള്ളവരുണ്ടോ എന്നാണു അദ്ദേഹത്തിന്റെ ഇപ്പോഴത്തേയും സംശയം!

അതിനിടക്കു ഒരു കോണ്‍ഗ്രെസ്സ്‌ എമ്പീയുടെ വെളിച്ചപ്പാടും. എന്തൊരു കോണ്‍ഗ്രെസ്സ്‌ സംസ്കാരം! എന്തൊരു അധര്‍മ്മ രോഷം!

ഇതു അച്യുതാനന്ദന്റെ വിജയമാണു. ഒരാളെങ്കിലും ,ഒരിക്കലെങ്കിലും ഇങ്ങനെ ഒരു കാര്യത്തില്‍ വിജയിക്കുന്നതു മറ്റൊരു പ്രകശകിരണം. നേരിനു പുറകേ പോയവര്‍ ദ്രോഹിക്കപ്പെട്ടു പിന്മാറ്റപ്പെടുന്ന രാജ്യമാണല്ലോ ഇതു. അച്യുതാനന്ദന്‍ ഒരിക്കലും പിന്മാറാതെ പൊയ്ക്കൊണ്ടിരുന്നു എന്നതാണു അദ്ദേഹതിന്റെ വിജയരഹസ്യം. കരുണാകരന്‍ കൂടി ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചു പോകുന്നു. ഇതൊരു തുടക്കം മാത്രം ആവണേ എന്നും!

dethan said...

ശാരദ,
നമ്മുടെ പഴയ കാല നേതാക്കള്‍ ഒരുപാടു നാള്‍ ജയിലില്‍ കിടന്നിട്ടുണ്ട്.അതു പക്ഷേ പിള്ളയെപ്പോലെ
പൊതുമുതല്‍ കട്ടതിനായിരുന്നില്ല.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സാധുക്കളുടെ മോചനത്തിനുമായിരുന്നു.
മനുഷ്യാവകാശ പ്രവര്‍ത്തകനായ വിനായക് സെന്‍ ജാമ്യം പോലും നിഷേധിക്കപ്പെട്ട് ഇരുമ്പഴിക്കുള്ളീല്‍
കിടക്കുമ്പോഴാണ് പിള്ളയേയും പുത്രനേയും പോലുള്ള കള്ളന്മാരെയും ക്രിമിനലുകളെയും ഗാന്ധി ശിഷ്യന്മാര്‍
എഴുന്നള്ളിച്ചു കൊണ്ട് നടക്കുന്നത്.

മോഷ്ടാവ് മാന്യനും അയാളെ നിയമത്തിനു മുമ്പില്‍ കൊണ്ടു വന്ന് ശിക്ഷ വാങ്ങി കൊടുത്ത വി.എസ്. നികൃഷ്ടനും!!എന്തായാലും ഗണേശന്‍ തന്തേടെ മോന്‍ തന്നെ.തെമ്മാടിത്തത്തിലും വിവരക്കേടിലും അയാള്‍ തന്തയെ കവച്ചു വയ്ക്കും.ജുഡീഷ്യറിയെ ദുര്‍ബ്ബലപ്പെടുത്തുന്ന ഒന്നും കോണ്‍ഗ്രസ് ചെയ്യില്ലെന്ന് ആണയിടുന്ന
ചാണ്ടിയും ചെന്നിത്തലയും,സുപ്രീം കോടതി ശിക്ഷിച്ച കുറ്റവാളിയെ തോളിലേറ്റി നടന്നതും അവരുടെ ഒരു
എം.പിയെക്കൊണ്ട് ജഡ്ജിമാരെ ഒന്നടങ്കം തെറി പറയിച്ചതും ജുഡീഷ്യറിയെ മാനിക്കാനായിരുന്നോ?.

അച്യുതാനന്ദന്‍ പറഞ്ഞതു പോലെ ഒരേ തൂവല്‍ പക്ഷികളെല്ലാം ഒന്നിച്ചിരിക്കുകയാണ്.ആയിരം പുള്ളുകള്‍
ചേര്‍ന്നാലും ഒരു ഗരുഢനാകുമോ? ഒരു ദിവസമെങ്കിലും കള്ളന്‍ പിള്ള അഴിക്കകത്ത് കിടക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാം.