Total Pageviews

Thursday, September 12, 2013

പൊതുമേഖലയെ തുലയ്ക്കുന്നത് എങ്ങനെ?



ഇന്ത്യയ്ക്ക് ഏറ്റവും യോജിച്ചത് മിശ്ര സമ്പദ് ഘടനയാണെന്നു കണ്ടെത്തിയത് പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവാണു.എങ്കിലും പൊതു മേഖലയോടായിരുന്നു അദ്ദേഹത്തിനു താല്പര്യം കൂടുതൽ. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ കഴിയുന്നത്ര സ്ഥാപനങ്ങൾ പൊതുമേഖലയിൽ തുടങ്ങുന്നതിനു ശ്രദ്ധിച്ചിരുന്നു.ഇന്ദിരാഗാന്ധിയും അതേപാത തന്നെയാണു പിന്തുടർന്നത്.ബാങ്ക് ദേശസാല്ക്കരണത്തോടെ അവർ പിതാവിനെ അക്കാര്യത്തിൽ കടത്തി വെട്ടുകയും ചെയ്തു.എന്നാൽ പിന്നീടു വന്ന കോൺഗ്രസ്സ് പ്രധാനമന്ത്രിമാരെല്ലാം തന്നെ പൊതുമേഖലയെ തകർക്കുന്നതിൽ മത്സരിക്കുകയാണുണ്ടായത്.മന്മോഹൻ സിംഗിന്റെ ഭരണകാലമായപ്പോൾ അത് സകല സീമയും കടന്നു.മാത്രമല്ല സ്വകാര്യ മേഖലയ്ക്കു വേണ്ടി പൊതു മേഖലയെ നശിപ്പിക്കുന്നിടം വരെ കാര്യങ്ങൾ എത്തി.

കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന കേരളത്തിലെ ഇപ്പോഴത്തെ ഭരണകൂടവും പൊതുമേഖലയെ ഉന്മൂലനം ചെയ്യാനുള്ള പുറപ്പാടിലാണു.ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ നഷ്ടത്തിലാക്കുകയാണു അവയെ നശിപ്പിക്കാനുള്ള ആദ്യപടി.പിന്നീട് നഷ്ടത്തിലാണെന്ന കാരണം പറഞ്ഞ് സ്വകാര്യവ്യക്തികൾക്ക്(അതു മിക്കപ്പോഴും നേതാക്കളുടെ ബിനാമികളോ മച്ചമ്പികളോ ആയിരിക്കും)കൈമാറും. മുമ്പ് യുഡി എഫ് അധികാരത്തിൽ വന്നപ്പോൾ നഷ്ടത്തിലാക്കിയ പല പൊതുമേഖലാ സ്ഥാപനങ്ങളും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ലാഭകരമാക്കി.അവയെല്ലാം ഒന്നൊന്നായി നഷ്ടത്തിലാക്കിക്കൊണ്ടിരിക്കുകയാണു ഇപ്പോഴത്തെ യു.ഡി.എഫ് സർക്കാർ.എന്തെല്ലാം ചെയ്തിട്ടും നഷ്ടത്തിലാകാത്തവയെ പോലും പാപ്പരാക്കാൻ എന്തു ചെയ്യണമെന്ന ഗവേഷണത്തിലാണു സർക്കാർ.

അതിന്റെ ഫലമാണു ചെയർമാന്മാർക്കു ശമ്പളവും അധികാരവും കൂട്ടിക്കൊണ്ട് സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ്.ചെയർമാന്മാരുടെ ശമ്പളം6000 രൂപയിൽ നിന്ന് 20000രൂപയായി ഉയർത്തി.ബോഡ് യോഗങ്ങളടക്കം ഏതു പരിപാടിയിൽ പങ്കെടുക്കുന്നതിനും 500രൂപ സിറ്റിങ്ങ് ഫീസായി എഴുതി എടുക്കാം.എല്ലാ ചെയർമാന്മാർക്കും സെക്രട്ടറിയെ നിയമിക്കാം.ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കാവുന്ന ദൂര പരിധി 500 കിലോമീറ്ററിൽ നിന്നും 3000 കിലോമീറ്ററായി വർദ്ധിപ്പിച്ചു.മൊബൈൽ ഫോൺ വിളിക്കായി ആണ്ടിൽ 18000 രൂപാ നല്കും.

ലാഭനഷ്ടങ്ങൾ തുല്യമായുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ഈ ഉത്തരവു നടപ്പാക്കിത്തുടങ്ങുന്ന ആദ്യമാസം തന്നെ നഷ്ടഗർത്തത്തിൽ വീഴും .ലാഭത്തിൽ പ്രവർത്തിക്കുന്നവ ലാഭത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് ക്രമേണ ഊർദ്ധ്വശ്വാസം വലിച്ചുകൊള്ളും.അങ്ങേയറ്റം ഒരുകൊല്ലം.അതിനു മുമ്പേ ക്ലോസ്സാകും.ഒരുതരം സ്ലോ പോയിസണിങ്ങ്.

ചില മന്ത്രിമാരുടെ മേൽ നോട്ടത്തിൽ സ്ഥാപിച്ചിട്ടുള്ള കറക്കുകമ്പനികളും മച്ചമ്പിമാരായ ഭൂമാഫിയാ രാജാക്കന്മാരും കൂടി കേരളത്തിലെ കണ്ണായ സ്ഥലങ്ങളിലുള്ള വസ്തുക്കൾ ഇതിനകം തന്നെ കൈവശപ്പെടുത്തിക്കഴിഞ്ഞു എന്നാണു വാർത്ത.ഇനി കിട്ടുന്നത്ര പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി അടിച്ചെടുക്കാനാണു ഉന്നം.സെക്രട്ടറിയേറ്റിന്റെ അസ്ഥിവാരമെങ്കിലും ഈ ഭരണം കഴിയുമ്പോൾ അവശേഷിക്കുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.പറഞ്ഞുവരുമ്പോൾ അതും പൊതുസ്ഥാപനമാണല്ലോ!



Fans on the page

Tuesday, September 3, 2013

നമ്മളെ വിഘടനവാദികളാക്കുമോ?


ടോം ജോസഫിന് അര്‍ജ്ജുന അവാര്‍ഡ് നല്‍കുന്നത് സംബന്ധിച്ച് ആലോചന നടത്താന്‍ കേന്ദ്രത്തിലെ യേമാന്മാര്‍ക്ക് ആഴ്ചകള്‍ വേണ്ടിവന്നു.ഒടുവില്‍ നൂറു ന്യായം പറഞ്ഞ് കൊടുക്കാന്‍ സാദ്ധ്യമല്ലെന്ന് വിധിച്ചു.അതില്‍ ഒരു ന്യായം എല്ലാം നേരത്തെ തീര്‍ച്ച പ്പെടുത്തിപ്പോയി എന്നാണു.രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജ്ജുന അവാര്‍ഡ് പ്രഖ്യാപിച്ചത് വളരെ നേരത്തെ.അവാര്‍ഡ് വാങ്ങാന്‍ രാഷ്ട്രപതിഭവനിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.അവാര്‍ഡു വാങ്ങാന്‍ നീട്ടിയ കൈകളില്‍ അവാര്‍ഡ് എത്തിയില്ല.ഏതാനും മണിക്കൂര്‍ മുമ്പ് ആരോ ഉന്നയിച്ച ആരോപണത്തിന്റെ പേരില്‍ അര്‍ജ്ജുന അവാര്‍ഡ് രഞ്ജിത്തിനു നല്‍കിയില്ല.'നേരത്തെ തീര്ച്ചപ്പെടുത്തിയത്'എന്ന ന്യായം ഒരു ഏമാനും പറഞ്ഞില്ല.തൊട്ടടുത്ത ദിവസം തന്നെ തീരുമാനം അദ്ദേഹത്തിനു അനുകൂലമായുണ്ടാകും എന്നാണു കേന്ദ്രത്തിന്റെ കുഞ്ഞാടുകള്‍ പ്രചരിപ്പിച്ചത്.ഈ നിമിഷം വരെ അങ്ങനെ ഒരു പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ഭാരതത്തിനു ലോക കായിക ഭൂപടത്തില്‍ മേല്‍ വിലാസമുണ്ടാക്കാന്‍ മലയാളി വേണം;അവനെ അംഗീകരിക്കാന്‍ ഭാരത ഭരണകര്‍ത്താക്കള്‍ക്ക് വലിയ മടി .

ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിദേശ നാണ്യം നേടിക്കൊടുക്കുന്നത് കേരളമാണ്.അതിന്നു ആനുപാതികമായി സംസ്ഥാനത്തിന്റെ വികസനത്തിന് യാതൊന്നും കേന്ദ്രം ചെയ്യുന്നില്ല.കോച്ചു ഫാക്ടറി,സ്പെഷ്യല്‍ സോന്‍ തുടങ്ങി റയില്‍വേ വാഗ്ദാനം ചെയ്തവ പോലും കടലാസില്‍ മാത്രം ഒതുങ്ങുന്നു.ചരിത്രത്തില്‍ ആദ്യമായിട്ടാണ് കേന്ദ്ര മന്ത്രിസഭയില്‍ ഇത്രയധികം മലയാളി മന്ത്രിമാരുള്ളത് .അതും അപ്രധാന സ്ഥാനത്തിരിക്കുന്നവരല്ല.മന്ത്രിസഭയിലെ രണ്ടാമന്‍ വരെ കേരളീയന്‍ ആണെന്നാണ്‌ ഖ്യാതി.നാടിനു പത്ത് പൈസയുടെ ഉപകാരമില്ലെന്നു മാത്രം.

സാക്ഷരതയില്‍ മുമ്പില്‍ നില്‍ക്കുന്ന നമ്മള്‍ ഗോസായി ഏമാന്മാരുടെ ദൃഷ്ടിയില്‍ ഐ.ഐ.ടി ലഭിക്കാന്‍ അയോഗ്യര്‍ !

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖമായ വിഴിഞ്ഞത്തെ ഇല്ലാതാക്കാനും വികസിപ്പിക്കതിരിക്കാനും കേന്ദ്രത്തിലിരുന്നു ഭരണക്കാര്‍ ചരടു വലിക്കുന്നു.

ഇങ്ങനെ ഓരോന്ന് കണ്ടും കേട്ടും കഴിയുമ്പോള്‍ നമ്മള്‍ കേരളീയര്‍ ഉത്തരേന്ത്യക്കാരുടെ അടിമകളോ എന്ന്‍ ആരെങ്കിലും ചിന്തിച്ചു പോയാല്‍ കുറ്റം പറയാന്‍ കഴിയുമോ?





Fans on the page

Wednesday, August 7, 2013

നിയമനത്തട്ടിപ്പ്


സോളാർ പാനൽ തട്ടിപ്പിൽ പെട്ടവർക്കെല്ലാം കൂടി ആകെ നഷ്ടപ്പെട്ടത് വെറും പത്തു കോടി മാത്രമാണെന്നും അതിന്റെ പേരിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ നടത്തിയ ഹർത്താലിൽ സർക്കാരിനുണ്ടായ നഷ്ടം 1000 കോടിയാണെന്നുമാണു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവകാശപ്പെട്ടത്.ഹർത്താലിനു ആധാരമായ പ്രശ്നം ഉത്ഭവിച്ചത് ഈ പത്തു കോടിയിൽ നിന്നാണെന്ന വസ്തുത ഉമ്മൻ ചാണ്ടി മറക്കുന്നു.പക്ഷേ അദ്ദേഹം പറഞ്ഞതിൽ ഒരു തത്ത്വം ഉണ്ട്.അതായത് എതാനും വ്യക്തികളുടെ നഷ്ടത്തേക്കാൾ ഖജനാവിനുണ്ടായ നഷ്ടമാണു ഉമ്മൻ ചാണ്ടിയെ വ്യാകുലപ്പെടുത്തുന്നത് എന്ന്.ഒരു ഭരണാധികാരി എന്ന നിലയിൽ അങ്ങനെ തന്നെയാണു വേണ്ടതും.പൊതുമുതൽ കട്ടതിനു ജയിലിൽ പോയ ബാലകൃഷ്ണപിള്ളയെ ശിക്ഷ തീരും മുമ്പ് മോചിപ്പിച്ച മുഖ്യമന്ത്രിയാണു ഉമ്മൻ ചാണ്ടി.അപ്പോൾ ഈ പൊതുമുതലിനോടുള്ള കരുതൽ എവിടെപ്പോയിരുന്നു എന്ന് ചോദിക്കരുത്.

പൊതുമുതൽ നഷ്ടപ്പെടുത്തുന്നതും ചോർത്തുന്നതും തരിമ്പും ഇഷ്ടപ്പെടാത്ത ഉമ്മൻ ചാണ്ടിയുടെ ശിഷ്യന്മാർ നിറഞ്ഞ കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് ,സർവ്വകലാശാലയുടെ ഖജനാവ് സ്വന്തക്കാർക്കു ചോർത്തിക്കൊടുക്കുന്നത്,പക്ഷേ അദ്ദേഹം അറിയുന്നതേ ഇല്ല.അഥവാ അറിഞ്ഞതായി ഭാവിക്കുന്നില്ല.കഴിഞ്ഞ സിൻഡിക്കേറ്റിന്റെ കാലത്തു അസിസ്റ്റന്റ് നിയമനത്തിൽ നടന്ന അഴിമതി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആ നിയമനങ്ങൾ എല്ലാം കോടതി റദ്ദു ചെയ്യുകയുണ്ടായി.പുതിയ നിയമനം നടത്താനുള്ള നടപടി തുടങ്ങിയിട്ടുമില്ല.നിലവിലുള്ള ഒഴിവുകൾ പോലും നികത്താൻ കഴിയാത്ത അവസ്ഥയാണു ഇതു മൂലം സംജാതമായിട്ടുള്ളത്.ഈ സാഹചര്യം മുതലെടുത്ത് കോൺഗ്രസ്സിനു മേല്ക്കൈ ഉള്ള സിൻഡിക്കേറ്റ് അവിഹിത നിയമനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണു.

പെൻഷൻ പറ്റിയ സ്വന്തക്കാരെയെല്ലാം കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയണു ഒരു മാർഗ്ഗം.മലയാളമഹാനിഘണ്ടു(മലയാളം ലക്സിക്കൺ ) വകുപ്പിൽ നിന്നും വകുപ്പു തലവനായ എഡിറ്റർ 60 വയസ് പൂർത്തിയായി റിട്ടയർ ചെയ്തു പോയപ്പോൾ അതേ പ്രായത്തിൽ മദ്രാസ് സർവ്വകലാശാലയിൽ നിന്നു പെൻഷനായ ഒരു മലയാളം പ്രൊഫസ്സറെയാണു എഡിറ്ററായി കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്.ഒരാളും അപ്രതീക്ഷമായി പൊടുന്നനെ വിരമിക്കാറില്ല.സ്വാഭാവികമായി ഒരു വകുപ്പദ്ധ്യക്ഷൻ എന്നു വിരമിക്കും എന്ന് യൂണിവേഴ്സിറ്റിയ്ക്ക് കൃത്യമായി അറിയാം.അതുകൊണ്ട് മുൻ കൂട്ടി പരസ്യപ്പെടുത്തി നിയമപ്രകാരം നിയമനം നടത്താൻ ഒരുപ്രയാസവുമില്ല.എന്തെങ്കിലും അവിചാരിത കാരണങ്ങളാൽ അതിനു സാധിച്ചില്ലെങ്കിൽ യൂണിവേഴ്സിറ്റിയുടെ മറ്റു ഡിപ്പാർട്ട്മെന്റുകളിൽ നിന്നോ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ നിന്നോ അദ്ധ്യാപകരെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാം.മുൻ കാലങ്ങളിൽ അങ്ങനെ ചെയ്തിട്ടുമുണ്ട്.വ്യവസ്ഥാപിതവും നിയമപരവുമായ അത്തരം മാർഗ്ഗങ്ങൾ ഒന്നും അവലംബിക്കാതെ എഡിറ്ററെ നിയമിച്ചത് നഗ്നമായ അഴിമതിയാണു.അതിനു കണ്ടെത്തിയ കുറുക്കുവഴിയാണു ഏറെ രസാവഹം.സിൻഡിക്കേറ്റിലെ ഏതാനും പേരെ ചേർത്ത് ഒരു സേർച്ച് കമ്മിറ്റി ഉണ്ടാക്കുന്നു.കേരളത്തിലോ മറ്റു സംസ്ഥാനങ്ങളിലോ ലക്സിക്കോഗ്രാഫിയിൽ പ്രാവീണ്യമുള്ള പ്രഗത്ഭനെ കണ്ടെത്തുകയാണു കമ്മിറ്റിയുടെ ചുമതല.അങ്ങനെ വിശദമായ അന്വേഷണത്തിനു ശേഷം സേർച്ച് കമ്മിറ്റി കണ്ടെത്തിയ പ്രഗത്ഭനാണു മേല്പറഞ്ഞ പരദേശപണ്ഡിതൻ.അന്നത്തെ വൈസ്ചാൻസലറുടെ ആശ്രിതനും സേർച്ച് കമ്മിറ്റിയിൽ പെട്ട ഒരു സിൻഡിക്കേറ്റംഗത്തിനു എംഫില്ലും പി.എച്ച്.ഡിയും തരപ്പെടുത്തിക്കൊടുത്ത മാന്യനുമാണു ഇദ്ദേഹം എന്നറിയുമ്പോഴേ കമ്മിറ്റിയുടെ സേർച്ച്ലൈറ്റ് ഈ ‘പണ്ഡിത’ ശിരസ്സിൽ പതിച്ചതിന്റെ ഗുട്ടൻസ് പിടികിട്ടൂ.

കാലു പിടിച്ചും കാക്ക പിടിച്ചും കയറിപ്പറ്റിയെങ്കിലും നിഘണ്ടു നിർമ്മാണം അങ്ങാടിയോ പച്ചമരുന്നോ എന്ന് ഗ്രാഹ്യമില്ലാത്ത പരദേശി എഡിറ്റർ സഹായത്തിനായി നാലു അസ്സിസ്റ്റന്റ് എഡിറ്റർമാരെ നിയമിച്ചിരികയാണു.ഇതേ ഡിപ്പാർട്ട്മെന്റിൽ നിന്നും പതിറ്റാണ്ടുകൾക്കു മുമ്പേ വിരമിച്ചവരാണു ഇവരിൽ രണ്ടുപേർ.അസ്സിസ്റ്റന്റ് എഡിറ്റർമാരായല്ല;അതിനേക്കാൾ രണ്ടുമൂന്നു തസ്തിക താഴേയുള്ള ടെക്നിക്കൽ അസ്സിസ്റ്റന്റുമാരായി പിരിഞ്ഞവർ!ഒരാൾ ഷഷ്ടിപൂർത്തിയും അപരൻ സപ്തതിയും കഴിഞ്ഞതാണു എന്ന പ്രത്യേകതയും ഇവർക്കുണ്ട്.താൻ വന്ന അതേ മാർഗ്ഗം അവലംബിച്ച് സഹായികളെ കണ്ടെത്തിയ എഡിറ്റർ ചില്ലറക്കാരനല്ല.കഴിഞ്ഞ ഒരു വർഷമായി യാതൊരു പണിയും ചെയ്യാതെ പ്രതിമാസം അര ലക്ഷത്തോളം രൂപ വീതമാണു ശമ്പളമിനത്തിൽ ഇദ്ദേഹം കൈപ്പറ്റുന്നത്.

സേർച്ച് കമ്മിറ്റി നിയമനത്തട്ടിപ്പിനു ഫലപ്രദമായ മാർഗ്ഗമാണെന്നു മനസ്സിലാക്കിയ  സിൻഡിക്കേറ്റ്,അസ്സിസ്റ്റന്റ് എഡിറ്റർമാരെ കണ്ടെത്തിയതും അതേ രീതിയിൽ തന്നെ.അതും വിജയകരമായതോടെ എല്ലാ അദ്ധ്യാപക,അനദ്ധ്യാപക ഒഴിവുകളിലേക്കും ഇതേ പരിപാടി ആവർത്തിക്കാനാണു നീക്കം.കരാർ നിയമനമാകുമ്പോൾ ശമ്പളം കുറച്ചു കൊടുത്താൽ മതിയാകും;വേറേ ബാദ്ധ്യത ഒന്നുമില്ല;തുടങ്ങി സർവ്വകലാശാലയെ ‘കനപ്പിക്കുന്ന’ഒരുപാടു വാദമുഖങ്ങളാണു അധികൃതർ നിരത്തുന്നത്.അസിസ്റ്റന്റായി വിരമിച്ചവനെ അസ്സിസ്റ്റന്റ് എഡിറ്ററായി നിയമിച്ച് ആ ശമ്പളം കൊടുക്കുന്നത് ലാഭകരമാണത്രേ!!എന്തൊരത്ഭുത ഗണിത വിജ്ഞാനം!

സർവ്വകലശാലയിൽ ഒരു പ്യൂണിനെ മുതൽ വൈസ്ചാൻസലറെ വരെ നിയമിക്കുന്നതിനു വ്യക്തമായ നിയമങ്ങൾ ഉണ്ട്.പെൻഷൻ പറ്റിയവരെ ഒരു സാഹചര്യത്തിലും കരാർ അടിസ്ഥാനത്തിലോ മറ്റെന്തെങ്കിലും വ്യവസ്ഥയിലോ നിയമിക്കാൻ നിലവിലുള്ള ഒരു നിയമവും അനുവദിക്കുന്നില്ല.ഇത്തരം പിൻ വാതിൽ നിയമനങ്ങൾ യഥേഷ്ടം അരങ്ങേറുമ്പോൾ അവസരങ്ങൾ നഷ്ടപ്പെടുന്നത് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്കാണു.പക്ഷേ ഇടതും വലതുമുള്ള ഒരു യുവജന സംഘടനയും ഇതിനെതിരേ യാതൊരു പ്രക്ഷോഭത്തിനും മുതിരുന്നില്ല. എന്തുകൊണ്ടാണു അവർ ഇങ്ങനെ മൗനം അവലംബിക്കുന്നതെന്നു മനസ്സിലാകുന്നില്ല.





Fans on the page

Tuesday, July 23, 2013

ചെറ്റത്തരങ്ങൾ



അധികാരം വ്യക്തികളെ ദുഷിപ്പിക്കും എന്നു കേട്ടിട്ടേ ഉള്ളൂ. അത് വാസ്തവമാണെന്നു അനുനിമിഷം തെളിഞ്ഞുകൊണ്ടിരിക്കുന്നു.സ്വയം ദുഷിക്കുക മാത്രമല്ല ആ ദുഷ്ട് സമൂഹത്തിൽ അവർ വ്യാപിപ്പിക്കുകയും ചെയ്യും.അധികാരത്തിൽ സുഖിച്ചു വാഴുവാൻ എന്തും ചെയ്യും.കേരളത്തിലെ സമീപകാല സംഭവവികാസങ്ങൾ വിരൽ ചൂണ്ടുന്നത് ഈ പരമമായ സത്യത്തിലേക്കാണു.ഭരണ പക്ഷത്തിനെതിരേ പ്രതിപക്ഷം ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങളല്ല ഇവിടുത്തെ പ്രതിപാദ്യം.സമനില തെറ്റിയ ഭരണകൂടം കാട്ടിക്കൂട്ടുന്ന,താരതമ്യേന ചെറിയ ചെറ്റത്തരങ്ങളിൽ ചിലവ മാത്രമാണു.

1.സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഫെയ്സ് ബുക്കിൽ മുഖ്യമന്ത്രിയെ അപഹസിച്ചെഴുതിയ വാചകത്തിനടിയിൽ കമന്റിട്ടതിന്റെ പേരിൽ ഒരു സെക്രട്ടറിയേറ്റ് ജീവനക്കാരനെ സസ്പന്റു ചെയ്തതാണു ഓർമ്മയിലെത്തുന്ന ആദ്യത്തെ ചെറ്റത്തരം.

2.ക്വാറി ഉടമയായ ശ്രീധരൻ നായർ എന്ന വ്യവസായി മുഖ്യമന്ത്രിക്കെതിരെ കോടതിയിൽ മൊഴികൊടുക്കുകയും മാദ്ധ്യമങ്ങൾക്ക് അഭിമുഖം നല്കുകയും ചെയ്തതിന്റെ തൊട്ടടുത്ത ദിവസം അദ്ദേഹത്തിന്റെ പാറമട ഉൾപ്പെടുന്ന പ്രദേശങ്ങളിൽ പാറപൊട്ടിക്കുന്നത് നിരോധിച്ചു  കൊണ്ട് ഉത്തരവിറക്കി.ചാനലുകൾ വാർത്ത ഫ്ലാഷ് ചെയ്തതോടെ നിരോധനം നീക്കി.എങ്കിലും ടാക്സ്,രജിസ്റ്റ്രേഷൻ, പരിസ്ഥിതി,വനം വകുപ്പുകളെ ഉപയോഗിച്ച് പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണു.

3.ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളാണെന്നു പറഞ്ഞ് തന്റെ കൈയ്യിൽ നിന്നു ഒന്നരക്കോടിയിലധികം രൂപ തട്ടിയെടുത്തെന്നു പരാതി നല്കിയ ബാംഗ്ലൂർ വ്യവസായിയെ കള്ളക്കേസ്സിൽ കുടുക്കി ജയിലിൽ അടച്ചു.അദ്ദേഹം കൊടുത്ത കേസ്സിലാണു ഹൈക്കോടതിയുടെ വകയായി ഉമ്മൻ ചാണ്ടിക്കു ഇന്നു ഒരു രൂക്ഷ വിമർശനം കിട്ടിയിരിക്കുന്നത്.

4.സമരം ചെയ്ത വിദ്യാർത്ഥി, യുവജന നേതാക്കളെ സ്വന്തം വീട്ടിനടുത്തുനിന്നും ഗുണ്ടകളെ ഇറക്കി തല്ലിച്ചതപ്പിച്ചു.എന്നിട്ട് തല്ലിയവരെ പോലീസ് സംരക്ഷണം നല്കി കാത്തു.നിവൃത്തിയില്ലാതായപ്പോൾ സകല തല്ലു കേസ്സുകളും ഒരുത്തന്റെ തലയിൽ കെട്ടിവച്ച് കൂടുതൽ അടുപ്പമുള്ള ഗുണ്ടകളെ കേസ്സിൽ നിന്നും ഒഴിവാക്കി.

5.സ്വന്തം പാർട്ടിക്കാരനും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ,റ്റി.പി.ചന്ദ്രശേഖരൻ വധക്കേസ്സിൽ പ്രതികളാക്കാൻ ചില മാർക്സിസ്റ്റു നേതാക്കളുടെ ലിസ്റ്റ് തന്റെ കൈയ്യിൽ തന്നെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു.ശാലുമേനോന്റെ വീട്ടിൽ പോയിട്ടേ ഇല്ല എന്നു മുമ്പു പറഞ്ഞ കള്ളം പൊളിഞ്ഞതിന്റെ ജാള്യം മറയ്ക്കാൻ തട്ടിവിട്ട ഗുണ്ടായിരുന്നെന്ന് അദ്ദേഹം തന്നെ സമ്മതിച്ചു;മുല്ലപ്പള്ളി വിരട്ടിയപ്പോൾ.ചെറ്റത്തരത്തേക്കാൾ കടുത്തതും മോശപ്പെട്ടതുമായ വാക്കാണു ഇവിടെ ചേരുക.

6.വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും എതിരേ വിജിലൻസ് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നു.

7.കോരിച്ചൊരിയുന്ന മഴയത്തും സെക്രട്ടറിയേറ്റിനുമുമ്പിൽ സത്യഗ്രഹം കിടക്കുന്നതിനു പന്തൽ കെട്ടാൻ പ്രതിപക്ഷ നേതാക്കളെ അനുവദിച്ചില്ല.ഒടുവിൽ അനുമതിയില്ല്ലാതെ പന്തൽ കെട്ടിയതിന്റെ പേരിൽ പിണറായിയുടെയും പന്ന്യൻ രവീന്ദ്രന്റെയും മറ്റും പേരിൽ കേസ്സെടുത്തു.

8.ബിജു രാധാകൃഷ്ണനും സരിതയും ഒക്കെ തട്ടിപ്പു തുടങ്ങിയത് ഇടതുപക്ഷങ്ങൾ ഭരിക്കുമ്പോഴായിരുന്നു എന്നു പറഞ്ഞ് ഇപ്പോഴത്തെ തട്ടിപ്പിനെ ന്യയീകരിക്കാൻ ശ്രമിക്കുന്നു.അന്ന് ഈ തട്ടിപ്പിനെ കുറിച്ച്  അറിവുണ്ടായിരുന്നെങ്കിൽ അന്ന് പ്രതിപക്ഷത്തിരുന്ന ഇവർ എന്തുകൊണ്ട് പ്രതികരിച്ചില്ല?

9.സരിത നായർക്ക് സോളാർ തട്ടിപ്പു സംബന്ധിച്ച കേസ്സിൽ വക്കീൽ വഴി മൊഴി നല്കാൻ അനുമതി കിട്ടിയപ്പോൾ മറ്റു പല കേസ്സുകളുടെ കാര്യം പറഞ്ഞ് പോലീസ്സിനെകൊണ്ട് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പെന്നു പറഞ്ഞ് ഊരു ചുറ്റിയ്ക്കുക.ഇതിന്റെ പേരിലാണു ഉമ്മൻ ചാണ്ടിക്കും അന്വേഷണസംഘത്തിനും ഇന്നു ഹൈക്കോടതിയിൽ നിന്നും മറ്റൊരു താമ്രപത്രം കിട്ടിയത്.

10.ഒരേ കുറ്റം ചെയ്ത മൂന്നു പേരിൽ ഒരാളെ മാത്രം ജയിലിലാക്കുകയും തെളിവെടുക്കുകയും ചെയ്യുക.മറ്റുള്ള രണ്ടുപേരെയും സ്വച്ഛന്ദ വിഹാരത്തിനു അനുവദിക്കുകയും ചെയ്യുക.

അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുവാൻ എന്തു നീച കർമ്മവും ചെയ്യുന്നതിനു അതിന്റെ രുചി ആസ്വദിച്ചവർ മടിക്കില്ല എന്നതിനു തെളിവു കൂടിയാണു ഈ നീചകർമ്മ കഥകൾ.




Fans on the page

Thursday, July 11, 2013

നനവ് അന്വേഷണം


രാജാവിന്റെ കിടക്കയില്‍ നനവ്
ആരീ പണിപറ്റിച്ചെന്നു നൃപന്‍.. .
അങ്ങല്ലാതാരും ശയിക്കാത്ത ശയ്യയില്‍
എങ്ങനെ വരുമന്യമൂത്രമെന്നു മന്ത്രി.
"ശത്രുരാജ്യത്തിന്‍ ഗൂഢാലോചന"
ചൊല്ലുന്നു രാജന്‍ .
ഒളിക്യാമറ നോക്കാമെന്നോതി സചിവന്‍ 
ദൃശ്യങ്ങള്‍ നിരീക്ഷിക്കേ
കണ്ടലസഗമനയാളാം രാജതോഴി തന്‍
നഗ്നമേനി നനവു തട്ടിയമട്ടില്‍ ശയ്യയില്‍ .
വാര്‍ത്ത ചോര്‍ത്തിയെടുത്ത പത്ര,-
ച്ചാനല്‍ ഗൃദ്ധ്ര വംശമാകവേ
വന്നു ചേര്‍ന്നതറിഞ്ഞു മന്നവനോതിയിങ്ങനെ:
''ക്യാമറയില്‍ ദൃശ്യങ്ങള്‍ തെളിയായ്കയാല്‍
നനവന്വേഷണം സിബിഐക്ക് വിടുന്നു.''
ചോദ്യ ശരങ്ങള്‍ കടുക്കവേ കൂട്ടി-
ച്ചേര്‍ത്തവനിത്രയും:
"കണ്ടിട്ടില്ല ഞാനാരെയും--ഒരു
പെണ്ണിനെ പ്പോലും തല്പത്തില്‍ ."





Fans on the page

Sunday, July 7, 2013

ദേശീയ ഗാനത്തെ വീണ്ടും അപമാനിക്കരുത്



ദേശീയഗാനത്തെ അപമാനിച്ചെന്ന കേസ്സിൽ കേന്ദ്ര സഹമന്ത്രി ശശിതരൂരിനെ എറണാകുളം അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്റ്റ്രേറ്റ് കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നു.അതു കോടതിയുടെ അധികാരം .പക്ഷേ ശശിതരൂരിനെ രക്ഷപ്പെടുത്താൻ കോടതി കണ്ടെത്തിയ ന്യായം സാമാന്യയുക്തിക്കു നിരക്കുന്നതല്ല.2008 ൽ കൊച്ചിയിൽ നടന്ന ഒരു പൊതു ചടങ്ങിൽ ഇന്ത്യൻ ദേശീയഗാനമാലപിക്കുമ്പോൾ,അമേരിക്കക്കാർ അവരുടെ ദേശീയഗാനം ആലപിക്കുന്ന സമയത്ത് നില്ക്കുന്നതു പോലെ കൈ നെഞ്ചോടു ചേർത്ത് നില്ക്കുകയും സദസ്യരോട് അതുപോലെ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തത് നമ്മുടെ ദേശീയ ഗാനത്തെ അപമാനിക്കലാണെന്ന് ആരോപിച്ചാണു ശശിതരൂരിനെതിരെ പൊതു താല്പര്യ ഹർജി ഫയൽ ചെയ്യപ്പെട്ടത്.ദേശഭക്തി വളർത്താനും ദേശസ്നേഹം പ്രകടിപ്പിക്കാനുമാണു ഇങ്ങനെ ചെയ്തതെന്ന തരൂരിന്റെ അഭിഭാഷകരുടെ വാദം അംഗീകരിച്ചുകൊണ്ടാണത്രെ മജിസ്ട്രേറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്!

 ഇപ്പോൾ നമ്മുടെ ദേശീയഗാനം ആലപിക്കുന്ന സമയത്ത് ബഹു.മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ളവർ നില്ക്കുന്ന രീതി ശരിയല്ലെന്നും ദേശസ്നേഹം കുറവായതുകൊണ്ടാണു അങ്ങനെ നില്ക്കുന്നതെന്നും അല്ലേ അതിന്റെ അർത്ഥം?ജനഗണമന നമ്മുടെ ദേശീയ ഗാനമായി അംഗീകരിച്ച മഹാന്മാരായ നേതാക്കളും ഭരണകൂടവും അത് ആലപിക്കാൻ എടുക്കേണ്ട സമയത്തെ കുറിച്ചും അപ്പോൾ ഏതു രീതിയിലാണു നില്ക്കേണ്ടത് എന്നതിനെ സംബന്ധിച്ചും വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ട്.അതു സർക്കാർ ഉത്തരവായി ഇപ്പോഴും പ്രാബല്യത്തിലുമുണ്ട്.ആ സർക്കാർ ഉത്തരവ് മോശമാണെന്നും അത് ദേശസ്നേഹം വളർത്താൻ പര്യാപ്തമല്ലെന്നുമാണു ശശിതരൂരിനെ ന്യായീകരിക്കുന്നവർ വാദിക്കുന്നത്.പ്രധാനമന്ത്രി മൻ മോഹൻ സിംഗിനെ പോലെ അമേരിക്കൻ നോക്കിയായ ശശിതരൂരും അമേരിക്കക്കാരൻ ചെയ്യുന്നതെല്ലാം മഹത്തരമാണെന്നു പറയുന്നതിൽ അത്ഭുതമില്ല.എന്നാൽ ന്യായാസനങ്ങൾ കൂടി ഇത്തരം വിവരക്കേടുകളെ പ്രോത്സാഹിപ്പിക്കുന്നത് പ്രതിഷേധാർഹമാണു.ടാഗൂറും ഗാന്ധിജിയും നെഹ്രുവും അംബേദ്കറും 120 കോടിയിൽ അധികം വരുന്ന ഇന്ത്യാക്കാരും എല്ലാം മണ്ടന്മാരാണെന്ന് ഏതു കോടതി പറഞ്ഞാലും അംഗീകരിക്കാൻ ബുദ്ധിമുട്ടാണു.

ദേശീയഗാനാലാപന സമയത്ത് ഇന്ത്യാക്കാരൻ നില്ക്കുന്ന രീതി ശരിയല്ലെന്നു പറയുന്ന ശശിതരൂർ, നാളെ ദേശീയഗാനമേ കൊള്ളില്ല എന്നു പറയില്ലെന്ന് ആരു കണ്ടു?അഴകനെ കണ്ട് അച്ഛാ എന്നു വിളിക്കുന്നവൻ കൊഴുത്ത പ്രലോഭനങ്ങൾക്കു വശംവദനായി രാജ്യത്തെ ഒറ്റു കൊടുക്കില്ലെന്ന് എങ്ങനെ ഉറപ്പിക്കാം?വെളുത്ത മുണ്ടിനു തടുക്കിടുന്ന പഴയ സ്വഭാവം മറ്റാരു കാട്ടിയാലും കോടതികൾ കാട്ടാൻ പാടില്ല.ജനിച്ച നാടിനേക്കാളും ജനിപ്പിച്ച മാതാപിതാക്കളെക്കാളും സ്നേഹവും ബഹുമാനവും പരദേശത്തോടും പരദേശികളോടും പ്രകടിപ്പിക്കുന്ന അല്പന്മാരെ രക്ഷിക്കാൻ ഇത്തരം ന്യായീകരണങ്ങൾ കണ്ടെത്തുന്നത്  അതിമഹത്തായ ഒരു രാജ്യത്തിന്റെ അതി വിശിഷ്ടദേശീയ ഗാനത്തെ വീണ്ടും വീണ്ടും അപമാനിക്കലാണു.





Fans on the page

Tuesday, June 4, 2013

മല്ലനും മാതേവനും (വെള്ളാപ്പള്ളിയും സുകുമാരൻ നായരുമല്ല)



മല്ലനും മാതേവനും വലിയ കൂട്ടുകാരായിരുന്നു.“ഇരു മെയ്യെങ്കിലും ഒറ്റക്കരൾ”.അങ്ങനെയിരിക്കുമ്പോൾ രണ്ടു പേരും കൂടി കരടികളുള്ള കാട്ടിൽ കൂടി നടന്നു പോയി.അതാ ഒരു കരടി.മല്ലൻ അടുത്തു കണ്ട മരത്തിൽ വലിഞ്ഞുകയറി.മാതേവൻ മരിച്ചതു പോലെ മണ്ണിൽ കിടന്നു.കരടി മാതേവനെ മണപ്പിച്ചു നോക്കി ഉപദ്രവിക്കതെ കടന്നു പോയി.

ഇതു പഴയ കഥ.ഈയിടെ നടന്ന കഥ ഇങ്ങനെ:

പച്ചക്കരടികൾ നിറഞ്ഞ കാട്ടിൽ നിന്ന് മല്ലനും മാതേവനും കൂടി കരടികളെ ചീത്ത വിളിച്ചു.അതു കേട്ട് ചില പച്ചക്കരടികൾ ചാടി വീണു.മല്ലൻ അടുത്ത മരപ്പൊത്തിൽ മറഞ്ഞു.പച്ചക്കരടികൾ മാതേവനെ ശരിക്കു പൂശി.മാതേവന്റെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടി.സർവ്വാംഗം മുറിവുമായി നില്ക്കുന്ന മാതേവൻ പച്ചക്കരടികളുടെ ആക്രമണത്തെക്കുറിച്ച് പതമ്പെറുക്കി.ആൾക്കൂട്ടം കണ്ട് മറവിൽ നിന്നു പുറത്തു വന്ന മല്ലനെ ചൂണ്ടി,ഏങ്ങലടക്കാൻ കഴിയാത്ത മാതേവൻ, “ബാക്കി മല്ലൻ പറയും”എന്നു പറഞ്ഞു.ആൾക്കൂട്ടം മല്ലനെ വളഞ്ഞപ്പോൾ അയാൾ ഉദാസീനനായി ഉരുവിട്ടതിങ്ങനെ:“ഞാൻ മാതേവന്റെ വക്താവൊന്നുമല്ല അങ്ങേരുടെ കാര്യം വിശദീകരിക്കാൻ.”





Fans on the page