Total Pageviews

Monday, April 15, 2013

റ്റി.വി.കൃഷി




കേരള നിയമസഭയിലെ എല്ലാ എം.എൽ.എ. മാർക്കും കൃഷിവകുപ്പു മന്ത്രിയുടെ വക വിഷുക്കൈനീട്ടമായി ഓരോ എൽ.സി.ഡി.റ്റി.വി നല്കിയിരിക്കുന്നു.എം.എൽ.എ.മാർക്കു മാത്രമല്ല പത്ത് ഉദ്യോഗസ്ഥ പ്രമാണിമാർക്കും കൊടുത്തു റ്റി.വി.ഏറ്റവും പുതിയ ട്രെന്റ് എൽ.ഇ.ഡി.റ്റി.വിയായിരിക്കെ, എൽ.സി.ഡി കൊടുത്തത് മോശമായിപ്പോയി.എൽസിഡിയ്ക്ക് 22 ലക്ഷം ആയെങ്കിൽ ഏതാനും ലക്ഷം കൂടെ മുടക്കിയിരുന്നെങ്കിൽ ഒന്നാംതരം എൽ.ഇ.ഡി. റ്റി.വി വാങ്ങി കൊടുക്കാമായിരുന്നു.ഇതു വാങ്ങാൻ വിനിയോഗിച്ച തുക മന്ത്രിയുടെ കുടുംബത്തിൽ നിന്നും എടുത്തതല്ലാത്ത സ്ഥിതിയ്ക്ക് പിശുക്കു കാട്ടേണ്ട കാര്യമില്ലായിരുന്നു.ജനത്തിന്റെ കാശിനു അവകാശി ജനപ്രതിനിധികളല്ലാതെ മറ്റാരാണു?

 പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാവരെയും ഒരുപോലെ പരിഗണിക്കാമെന്ന് ഭരണഘടന തൊട്ടു സത്യം ചെയ്ത് അധികാരത്തിലേറിയ കെ.പി.മോഹനൻ എന്ന കൃഷി മന്ത്രി നിയമസഭാസാമാജികരോടും ഏതാനും ഉദ്യോഗസ്ഥ പ്രമാണിമാരോടും പ്രത്യേക പ്രീതി പ്രകടിപ്പിച്ച് സത്യപ്രതിജ്ഞാ ലംഘനം ചെയ്തിരിക്കുകയാണു.വരൾച്ച കൊണ്ടു പൊറുതി മുട്ടുന്ന കർഷകർക്ക് ആശ്വാസം നല്കേണ്ട കൃഷിമന്ത്രി പൊതുമുതൽ എടുത്ത് ഇഷ്ടക്കാരെ സുഖിപ്പിക്കാനാണു നോക്കിയത്.മന്ത്രി വച്ചു നീട്ടിയ ഉപഹാരം യാതൊരെതിർപ്പും കൂടാതെ കൈനീട്ടി വാങ്ങിയ പ്രതിപക്ഷ കക്ഷികളെയോർത്ത് നമുക്കു ലജ്ജിക്കാം.പ്രതിപക്ഷ നേതാവു മാത്രമാണു റ്റി.വി. മന്ത്രിക്കു തിരിച്ചു കൊടുത്തത്.അദ്ദേഹത്തിന്റെ കാലത്ത് അന്നത്തെ ധനകാര്യമന്ത്രി ഇതുപോലെ സാമാജികന്മാർക്കു സമ്മാനം നല്കിയപ്പോൾ വിലക്കാതിരുന്ന സ്ഥിതിയ്ക്ക് ഇപ്പോഴത്തെ എതിർപ്പ് ജനങ്ങളിൽ മതിപ്പുണ്ടാക്കുകയില്ല.പ്രതിപക്ഷ ഉപനേതാവാകട്ടെ ഇതൊക്കെ പതിവാണു;തങ്ങളുടെ കാലത്തും ഇങ്ങനെ പാരിതോഷികങ്ങൾ കൊടുത്തിട്ടുണ്ട്;എന്നൊക്കെ ന്യായീകരിച്ച് ഉപഹാരം കൈപ്പറ്റുകയാണു ചെയ്തത്.വിപ്ലവകാരികൾ പാർലമെന്ററി പ്രലോഭനങ്ങളിൽ പെട്ട് നാണംകെട്ടു നില്ക്കുന്നതു കാണുമ്പോൾ സഹതാപം തോന്നുന്നു.

ഇടതുപക്ഷ സർക്കാരായാലും യുഡി.എഫ് സർക്കാരായാലും പൊതുമുതൽ കൈയിട്ടുവാരി ദാനം കൊടുക്കുന്നത് അംഗീകരിക്കാനാവില്ല.വിഷുക്കൈനീട്ടവും സക്കാത്തും ഒക്കെ കൊടുക്കണമെന്നു തോന്നുന്നവർ അതിനുള്ള വക സ്വന്തം പോക്കറ്റിൽ നിന്നും കണ്ടെത്തണം.കേരളത്തിന്റെ ഖജനാവ് ഒരു മന്ത്രിക്കും പൈതൃകമായി കിട്ടിയതല്ല എന്ന് ഇത്തരം ദാനവീരന്മാർ ഓർക്കുന്നത് നന്നായിരിക്കും.






Fans on the page

Sunday, March 31, 2013

ഇവനാര് ?



മാസങ്ങള്‍ക്ക് മുമ്പ്  സര്‍ക്കാരിന്റെ ചീഫ് വിപ്പ് പി.സി .ജോര്‍ജ്ജ് ഒരു പൊതു യോഗത്തില്‍ വച്ച് മുന്‍ മന്ത്രി ശ്രീ.എ.കെ.ബാലനെ ഉദ്ദേശിച്ച്  ഉന്നയിച്ച ഒരു ചോദ്യമാണിത്.അന്ന് ജോര്‍ജ്ജിനെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു കെ.ബി.ഗണേഷ്കുമാര് ഉള്‍പ്പെടെയുള്ള യു.ഡി.എഫ്.മന്ത്രിമാരും നേതാക്കളും.
എന്നാല്‍ അന്ന് ഹാലേലുയ്യ പാടിയവരെല്ലാം ഇപ്പോള്‍ ജോര്‍ജ്ജിനെ കൈവിട്ടിരിക്കുകയാണ്.പ്രതിപക്ഷ നേതാവ് സ.വി.എസ്.അച്യുതാനന്ദനു ഞരമ്പ് രോഗമാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞ അതേ യോഗത്തില്‍ വച്ചാണ് ചീഫ് വിപ്പ്, ബാലന് നേരെ വാളോങ്ങിയത്.മാടമ്പിക്കുഞ്ഞായ ഗണേഷ് കുമാറിനെ ദലിതനായ ബാലന്‍, മിസ്റ്റര്‍ ഗണേഷ് എന്ന്‍ അഭിസംബോധന ചെയ്തത് ജോര്‍ജ്ജിന് സഹിച്ചില്ല.എടാ പൊട്ടാ ഇങ്ങനെയാണോ മന്ത്രിയോട് സംസാരിക്കേണ്ടത് എന്നായിരുന്നു അന്ന്‍ അയാള്‍ ബാലനോടു ചോദിച്ചത്. 

*ഏറെ നാള്‍ വേണ്ടി വന്നില്ല ജോര്‍ജ്ജിന് ഗണേഷിനെ തന്തയ്ക്കു വിളിയ്ക്കുവാന്‍.  
                          
*പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്നു ഉത്തരവിട്ട ജഡ്ജിയെ പുലഭ്യം പറഞ്ഞും നിയമ വിരുദ്ധമായി ഇന്ത്യന്‍പ്രസിഡന്‍റിന് കത്തെഴുതിയും ആയിരുന്നു ജോര്‍ജ്ജിന്റെ അടുത്ത വിളയാട്ടം.

*പ്രതിപക്ഷ എം.എല്‍.എമാര്‍ വനിതാ വാച്ച് ആന്‍റ് വാര്‍ഡിനെ കൈയ്യേറ്റം ചെയ്തത് അശ്ലീലം കലര്‍ത്തി പൊതു വേദിയില്‍ എഴുന്നള്ളിച്ച് അപമാനിച്ചു.

*സ്വന്തം പാര്‍ട്ടിക്കാരനായ പി.ജെ.ജോസഫ് ഏതോ  സ്ത്രീയ്ക്ക് അശ്ലീല സന്ദേശം മൊബൈല്‍ വഴി അയച്ചു എന്ന്‍ കിംവദന്തി പരത്തി.

*സ.വി.എസ്.അച്യുതാനന്ദനെ പൊട്ടാഎന്ന് വിളിച്ചു.എന്നിട്ട് മാപ്പ് ചോദിച്ചു.

*സുര്യനെല്ലി പെണ്‍കുട്ടിയെ അധിക്ഷേപിച്ചു സംസാരിച്ചു.

*ഒരു പൊതുയോഗത്തില്‍ വച്ച് പ്രതിപക്ഷ എം.എല്‍.എ മാരെ ഒന്നടങ്കം തെണ്ടികള്‍എന്ന് വിളിച്ച് ആക്ഷേപിച്ചു.നിയമസഭയില്‍ പ്രശ്നമായപ്പോള്‍ മാപ്പ് പറഞ്ഞു.

*മന്ത്രി ഗണേഷ് കുമാറിന്‍റെ അവിഹിത ബന്ധത്തെ കുറിച്ച് പത്രക്കാരോട് വിശദീകരിച്ചു.മന്ത്രി പിതാവ് ആര്‍.ബാലകൃഷ്ണപിള്ളയുടെ അറിവോടെയാണ് ജോര്‍ജ്ജ് ഈ വെളിപ്പെടുത്തല്‍ നടത്തിയതെന്ന് കേള്‍ക്കുന്നു.

*ജോര്‍ജ്ജ് ഗണേഷ്കുമാറിനെ അപവദിക്കുന്നത്തിനിടയില്‍ ഗൌരിയമ്മ ജോര്‍ജ്ജിന്റെ പൂര്‍വ്വകാല പരസ്ത്രീ ബന്ധകഥ വെളിപ്പെടുത്തുന്നു.

*അതിന്റെ പേരില്‍ ഗൌരിയമ്മയെ മാത്രമല്ല ടി.വി.തോമസിനെയും ജോര്‍ജ്ജ് പുലഭ്യം പറയുന്നു.

*ഗൌരിയമ്മ പറഞ്ഞത് സത്യമാണെന്ന് സാക്ഷ്യപ്പെടുത്തിയ മുന്‍ മന്ത്രി ലോനപ്പന്‍ നമ്പാടനെയും ജോര്‍ജ്ജ് വെറുതെ വിട്ടില്ല.ചാകാറായിട്ടും പാര കേറ്റാന്‍ നടക്കുകയാ ണെന്നാണു ആക്ഷേപിച്ചത്.ഇത് കേട്ടാല്‍ തോന്നും ജോര്‍ജ്ജ് ചാകില്ലെന്ന്‍.

*സ്വന്തം പാര്‍ട്ടിക്കാരനായ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ തന്തയ്ക്കു വിളിച്ചു.കേരളാ കോണ്ഗ്രസ് സ്ഥാപക നേതാവായ കെ.എം.ജോര്‍ജ്ജിന്‍റെ മകനാണു ഫ്രാന്‍സിസ് ജോര്‍ജ്ജ് എന്ന്‍ ഓര്‍ക്കുക.

*കോണ്ഗ്രസ് എം.എല്‍.എ ആയ ടി.എന്‍.പ്രതാപനെ ജാതി പറഞ്ഞു അധിക്ഷേപിച്ചു.

*ഡല്‍ഹി മെട്രോ റെയില്‍ പദ്ധതി വിജയകരമായി പുര്‍ത്തിയാക്കിയ ശ്രീ.ഇ.ശ്രീധരനെ അഹങ്കാരി എന്ന്‍ വിളിച്ച് അപഹസിച്ചു.

*നടന്‍ ജഗതിയുടെ രഹസ്യഭാര്യയിലെ മകളെ ഇയാള്‍ ഭീഷണിപ്പെടുത്തുന്നതായി ആ കുട്ടി പത്രക്കാരോട് പറഞ്ഞു.പ്രതിപക്ഷ നേതാവിനോട് പരാതിപ്പെടുകയും ചെയ്തു.

ഇങ്ങനെ സദാചാര വിരുദ്ധവും സംസ്കാര വിഹീനവും സാമൂഹിക വിരുദ്ധവുമായ ചൊല്‍ക്കാഴ്ച കളുമായി പി.സി.ജോര്‍ജ്ജ് അരങ്ങു തകര്ത്തിട്ടും  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പാര്‍ട്ടി നേതാവ് കെ.എം.മാണിയും തികഞ്ഞ മൌനത്തിലായിരുന്നു.ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് ജോര്‍ജ്ജിനെ മാറ്റുന്ന പ്രശ്നമില്ലെന്ന് പറഞ്ഞു കൊണ്ടാണ് മാണി മൌനം വെടിഞ്ഞത്.തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനം ദിവസവും നടത്തിക്കൊണ്ടിരിക്കുന്ന ജോര്‍ജ്ജിനെ ന്യായീകരിക്കുക വഴി ഇവരും അത് തന്നെയാണ് ചെയ്യുന്നത്.സ്വന്തം പാര്‍ട്ടിക്കാരെയും യു.ഡി.എഫിലെ പല ഘടക കക്ഷികളെയും വെറുപ്പിച്ചു കൊണ്ടു ഉമ്മന്‍ ചാണ്ടിയും മാണിയും ജോര്‍ജ്ജിനെ സംരക്ഷിക്കുന്നത് അവര്‍ രണ്ടു പേരും അയാളെ ഭയപ്പെടുന്നതുകൊണ്ടാണ്.അതായത് ഇവരെക്കുറിച്ച് ഗണേഷ് കുമാറിനെപ്പറ്റി വെളിപ്പെടുത്ത്തിയതിനേക്കാള്‍ ഗുരുതരമായ പല രഹസ്യങ്ങളും ജോര്‍ജ്ജിനറിയാം എന്ന്‍ സാരം.

മാനം കാക്കാന്‍ വേണ്ടി ഇത്തരം ഗുണ്ടാകളെ പിണക്കാതെ നോക്കേണ്ടത് കപട സദാചാരക്കാരുടെ ആവശ്യമാണ്‌.പക്ഷെ അതിനു വേണ്ടി കാബിനറ്റ്‌ റാങ്കും കാറും വീടും സര്‍ക്കാര്‍ ചെലവില്‍ തരപ്പെടുത്തി കൊടുക്കുന്നത് ശരിയല്ല.സ്വന്തം പോക്കറ്റില്‍ നിന്ന് വേണം എടുത്തു കൊടുക്കേണ്ടത്.കേരളത്തിന്‍റെ ഖജനാവ് രണ്ടുപേരുടെയും കുടുംബസ്വത്തൊന്നുമല്ലല്ലോ.





Fans on the page

Thursday, March 7, 2013

ഓ.വി.വിജയന്‍റെ പ്രതിമ


കോട്ടയ്ക്കല്‍ രാജാസ്  സ്കൂളില്‍ സ്ഥാപിച്ചിരുന്ന ഓ.വി.വിജയന്‍റെ പ്രതിമ ഏതോ സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു.വിജയന്‍റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ നേരത്തെ മുസ്ലീംലീഗ് രംഗത്ത് വന്നിരുന്നു.വിജയന്‍ എന്ന് കേട്ടപ്പോള്‍ പിണറായി വിജയന്‍ ആയിരിക്കും എന്ന് കരുതിയാണ് പ്രതിമ വയ്ക്കുന്നതിനെ  ലീഗ്  എതിര്‍ക്കുന്നത് എന്ന്‍ ഏതോ ചാനല്‍ പണ്ഡിതന്‍ തമാശ പറയുകയുണ്ടായി.കുഞ്ഞാപ്പയുടെ ഐസ്ക്രീം കേസ് ഒതുക്കാന്‍ സഹായിച്ച പിണറായിയെ അത്ര നിഷ്ക്കരുണം ലീഗ് മറന്നുകളയുമെന്നു വിശ്വസിക്കാന്‍ പ്രയാസമാണ്.തന്നെയുമല്ല യു.എ.ബീരാന്റെ
അത്ര പ്രാധാന്യം ഓ.വി.വിജയനില്ലെന്ന ലീഗ് ബുദ്ധിജീവികളുടെ നിരീക്ഷണവും ആള് മാറിയല്ല തട്ടിക്കളഞ്ഞതെന്നതിനു തെളിവാണ്.

താലിബാനിസമാണ് പ്രതിമ തകര്ത്തതിലൂടെ തെളിയുന്നതെന്ന കെ.ഇ.എന്‍. കുഞ്ഞഹമ്മദിന്റെ
അഭിപ്രായം വാസ്തവമാകാനാണ് സാദ്ധ്യത കൂടുതല്‍...... .....പ്രതിമ സ്ഥാപിക്കുന്നത് അനിസ്ലാമിക മാണെന്ന് പ്രചരിപ്പിക്കുന്നത് ഇസ്ലാമിന്‍റെ വക്താക്കള്‍ തന്നെയാണ്.മുമ്പ് മലയാളത്തിലെ നിത്യ ഹരിത നായകന്‍ പ്രേംനസീറിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെയും ചില മതഭ്രാന്തന്മാര്‍ രംഗത്തു വന്നിട്ടുണ്ട്.ആരുടെയെങ്കിലും പ്രതിമ പ്രതിഷ്ഠിച്ചാല്‍ തകര്‍ന്നു പോകുന്ന മതമാണോ ഇസ്ലാം?കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റി ഭരിക്കുന്ന മുസ്ലീം ലീഗിനോ കേരളം ഭരിക്കുന്ന ലീഗ് മന്ത്രിമാര്‍ക്കോ ഓ.വി.വിജയന്‍റെ മഹത്വം അറിയാന്‍ വഴിയില്ല.മന്ത്രിമാരില്‍ ചിലര്‍ ധാരാളം കേട്ടിട്ടുള്ളത് സ്ത്രീ നാമങ്ങളാണ്.അവരെ പീഡിപ്പിക്കുമ്പോള്‍ യാതൊരു ഇസ്ലാമിക ബോധവും മന്ത്രിമാരെ ഭരിക്കാറില്ല.  അന്യമതസ്തയായാലും പ്രശ്നമില്ല.നിലവിളക്ക് കൊളുത്തിയാല്‍ തകര്‍ന്നു പോകുന്ന മതവിശ്വാസം നിലവിളക്ക് കത്തിച്ചു തൊഴുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ചു രസിക്കുമ്പോള്‍ തകരുന്നില്ല!

പ്രതിമ സ്ഥാപിക്കുന്നത് മതവിരുദ്ധമാണന്നു പ്രചരിപ്പിക്കുന്നവര്‍ പ്രവാചകന്‍റെ മുടി വച്ചാരാധിക്കാന്‍
കോടികള്‍ മുടക്കി പള്ളി പണിയുന്നതില്‍ ഒരു തെറ്റും കാണുന്നില്ല.സ്വന്തം മതക്കാരനാകുമ്പോള്‍ എന്ത് മതവിരുദ്ധതയും സ്വീകാര്യമാകുന്ന മഹാമനസ്കത മറ്റ്ഉള്ളവരില്‍ അവജ്ഞയാണ് സൃഷ്ടിക്കുക എന്ന്‍ ഈ വ്യാജ മതാരാധകര്‍ അറിയുന്നില്ല.ഒരു കഥാപാത്രത്തിനു മുഹമ്മദ്‌ എന്ന് പേരിട്ടു കഥഎഴുതിയാല്‍ കൈ വെട്ടാന്‍ മടിക്കാത്തവര്‍ വിജയന്‍ എന്ത് തെറ്റു ചെയ്തിട്ടാണ് അദ്ദേഹത്തിന്റെ പ്രതിമ നശിപ്പിച്ചതെന്ന്‍ വ്യക്തമാക്കണം.വിദ്യാഭ്യാസം നേടിയിട്ടും സാംസ്കാരിക ഫാസിസം കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ഭരണം കൈയ്യിലുള്ളതിന്റെ ഹുങ്കാണ്.

ഒ.വി.വിജയന്‍ ആരെന്നറിയാത്ത എമ്പോക്കികള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ഭരണകൂട ഗുണ്ടാകള്‍ , എഴുത്തും വായനയും അറിയാവുന്ന ആരെയെങ്കിലും ഭരണം ഏല്‍പ്പിക്കുകയാണ് നല്ലത്.മതാന്ധതയ്ക്ക് ചൂട്ടു പിടിക്കുന്ന സംസ്കാര ശൂന്യമായ നടപടി സര്‍ക്കാര്‍ ചെലവില്‍ ഏറെനാള്‍ നടത്തിക്കളയാമെന്ന്‍ ആരും വ്യാമോഹിക്കണ്ട.




Fans on the page

Saturday, March 2, 2013

മാപ്പ് പറയണം




"സെല്ല്ലുലോയ്ഡ്" സിനിമയിൽ തന്റെ പിതാവും മുൻ മുഖ്യമന്ത്രിയും ആയ ശ്രീ.കെ.കരുണാകരനെ കുറിച്ച് അപകീർത്തികരമായ പരാമർശങ്ങളുണ്ടെന്ന് ആരോപിച്ച് കെ.മുരളീധരനും അനുയായികളും കുറേ ദിവസങ്ങളായി തെരുവിലും ചാനലുകളിലും കലാപം നടത്തുകയായിരുന്നു.ആങ്ങള
യ്ക്കൊപ്പമോ അതിൽ കൂടുതലോ ആയിരുന്നു പെങ്ങൾ പത്മജാ വേണുഗോപാലിന്റെ ശൗര്യം.ആ സിനിമയ്ക്ക് അവാർഡ് ലഭിച്ച നാൾ തുടങ്ങി ഇത്തരം വിവാദങ്ങൾ.അപ്പോഴേക്കും കെ.പി.സി.സി.പ്രസിഡന്റും സാംസ്കാരിക വകുപ്പു മന്ത്രിയും എല്ലാം വിവാദങ്ങൾ ഏറ്റു പിടിച്ചു.വിശ്വരൂപത്തിന്റെ കാര്യത്തിൽ കമലാഹാസൻ ചെയ്തതുപോലെ ആ രംഗങ്ങളും സംഭാഷണങ്ങളും തിരുത്തണമെന്നു വരെ പറഞ്ഞുകളഞ്ഞു സാംസ്കാരിക മന്ത്രി.കെ.പി.സി.സി.പ്രസിഡന്റും മന്ത്രിയും കരുണാകര മക്കളും ഇങ്ങനെ പ്രതിഷേധിക്കുമ്പോൾ കുഞ്ഞാടുകൾ വെറുതെയിരിക്കുന്നതു ശരിയാണോ?അവർ കൂട്ടത്തോടെ തെരുവിലിറങ്ങി കമലിന്റെ കോലം കത്തിക്കൽ തുടങ്ങി.

അപ്പോഴെല്ലാം “സിനിമാ കണ്ടിട്ട് അഭിപ്രായം പറയുക” എന്ന് സിനിമായെ കുറിച്ചും സിനിമാചരിത്രത്തെ കുറിച്ചും അറിയാവുന്നവർ മക്കളെയും കോൺഗ്രസ് ഫിലിം പണ്ഡിതന്മാരെയും ഉപദേശിച്ചു.ചേലങ്ങാടു ഗോപാലകൃഷ്ണൻ ജെ.സി.ഡാനിയേലിനെ കുറിച്ച് എഴുതിയ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിനപ്പുറം ഒന്നും താൻ സിനിമയിൽ ചിത്രീകരിച്ചിട്ടില്ലെന്ന് കമൽ ആണയിട്ടിട്ടും മുരളിയും പെങ്ങളും മറ്റു കോൺഗ്രസ്സുകാരും മയപ്പെടാൻ തയ്യാറല്ലായിരുന്നു.എന്നാൽ ഇപ്പോൾ സിനിമാ കണ്ട ശേഷം ‘അദ്ദ്യെ’ത്തെപ്പറ്റി മോശമായി ഒന്നും ഇല്ലെന്നും അതുകൊണ്ട് വിവാദങ്ങൾ എല്ലാം അവസാനിപ്പിക്കുകയാണെന്നും ആയി മുരളി.അങ്ങനെ ആങ്ങളയ്ക്കും പെങ്ങൾക്കും തോന്നുമ്പോൾ വിവാദമുണ്ടാക്കാനും അവസാനിപ്പിക്കാനും കേരളമെന്താ ഇവരുടെ രണ്ടു പേരുടെയും കുടുംബ സദസോ?ആർജ്ജവവും  സാമാന്യ മര്യാദയുമുണ്ടെങ്കിൽ സംവിധായകൻ കമലിനോടും കേരളീയരോടും മാപ്പു പറയണം കെ.മുരളീധരനും പദ്മജയും.അവർ മാത്രം പറഞ്ഞാൽ പോരാ മാപ്പപേക്ഷിപ്പു വീരൻ സാംസ്കാരിക മന്ത്രിയും കേരളീയരോടു ക്ഷമ പറയണം.

ഒരുപക്ഷേ കരുണാകരന്റെ മക്കളേക്കാൾ മലയാളികളോട് അപരാധം ചെയ്തത് സാംസ്കാരിക മന്ത്രിയാണു.യാതൊരടിസ്ഥാനവുമില്ലാതെ ഒരു സിനിമയെ പറ്റി അപഖ്യാതി പ്രചരിപ്പിക്കുകയും അതിന്റെ സംവിധായകന്റെ തൊഴിലു തന്നെ നശിപ്പിക്കുമാറു അപവദിക്കുകയും ചെയ്ത മന്ത്രി ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണു നടത്തിയിട്ടുള്ളത്.പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാവരെയും ഒരുപോലെ പരിഗണിക്കാമെന്ന് പ്രതിജ്ഞ ചെയ്തിട്ടാണു മന്ത്രിക്കസേരയിൽ ഇരിപ്പുറപ്പിച്ചതെന്ന കാര്യം മന്ത്രി വിസ്മരിച്ചു.

ഇങ്ങനൊക്കെയാണെങ്കിലും കരുണാകരനും മലയാറ്റൂർ രാമകൃഷ്ണനുംചേർന്നു ജെ.സി.ഡാനിയലിനെ തമസ്ക്കരിക്കാനും മലയാള സിനിമയുടെ ചരിത്രത്തിൽ നിന്നും ഒഴിവാക്കാനും ബോധപൂർ വ്വം ശ്രമിച്ചു എന്ന സത്യം ഈ വിവാദത്തോടെ പുറത്തു ചാടി എന്നുള്ളത് ചെറിയകാര്യമല്ല.അടൂർ ഗോപാലാകൃഷ്ണനെപ്പോലെയുള്ള ചലച്ചിത്ര പ്രതിഭകൾ പോലും ആ വസ്തുത പറയാൻ നിർബ്ബന്ധിതരായി.



Fans on the page

Tuesday, February 26, 2013

സുരക്ഷിത


പിറപ്പിച്ചവൻ തന്നെ
മടിക്കുത്തഴിച്ചാദ്യം
കൂടെപ്പിറന്നവൻ പിന്നെ;
പഠിപ്പിച്ച ഗുരുനാഥൻ,ഒപ്പം
പഠിച്ചവൻ,നിയമപാലകർ,
വഴിയേ പോയവർ...
എണ്ണം പറഞ്ഞാൽ തീരില്ല.
കൂട്ടിക്കൊടുത്താൽ കിട്ടുന്ന
കാശിൻ കണക്കു നോക്കുന്നമ്മ.
സുരക്ഷിതർ സ്ത്രീകളാർഷ
ധരിത്രിയിലെങ്ങും




Fans on the page

Monday, February 18, 2013

എം.പി എന്നാല്‍ "മഹാ പാപി" യോ?




മുൻ ജഡ്ജിക്കു പിന്നാലെ സിറ്റിങ്ങ് എം.പിയും സൂര്യനെല്ലി പെൺകുട്ടിയ്ക്കു നേരേ അസഭ്യ വർഷവുമായി ഇറങ്ങിയിരിക്കുന്നു.ബാലചികിത്സാ വീരനായ ബസന്തനു പിറകേ എത്തിയ പാർലമെന്റു മെംബറദ്ദേഹം അയാളേക്കാൾ മോശമയ പദങ്ങളാണു പെൺകുട്ടിയ്ക്കു നേരേ ചൊരിഞ്ഞിരിക്കുന്നത്.വേശ്യാവൃത്തി ചെയ്ത് കാശും പാരിതോഷിക വും മറ്റും വാങ്ങിയിട്ട് പീഡിപ്പിച്ചെന്നു നാട്ടുകാരുടെ മുമ്പിൽ പറഞ്ഞു നടക്കുകയാണു അവൾ എന്നാണു ഈ നരാധമന്റെ കമന്റ്.തെമ്മാടിത്തം പറഞ്ഞശേഷം താൻ അതിൽ തന്നെ ഉറച്ചു നില്ക്കുകയാണെന്ന് ഒരു കൂസലും ഇല്ലാതെ ആവർത്തിക്കുകയാണു  ഈ വിടസൃഗാലം.

അവൾ വ്യഭിചാരിണിയാണെന്ന് ഇയാൾക്ക് ഇത്ര തീർച്ച എന്താണു?കുമളി ഗസ്റ്റ് ഹൗസിൽ നിന്നു രക്ഷപ്പെടാൻ അവസരമുണ്ടായിട്ടും പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചില്ല എന്ന് സുധാകരനു എങ്ങനെ ഉറപ്പു പറയാൻ കഴിയും?അയാൾ അവിടെ ഉണ്ടായിരുന്നോ?തന്നെ പീഡിപ്പിച്ചെന്നു പെൺകുട്ടി പറയുന്ന ബാജി പി.ജെ.കുര്യനല്ല എന്ന് അവളെ പലർക്കും കാഴ്ചവച്ചു കാശുവാങ്ങിയ ധർമ്മരാജൻ ആവർത്തിക്കുന്ന സ്ഥിതിക്ക് ആ ‘ബാജി’സുധാകരൻ തന്നെയാണോ?കൂടെ ബസന്തും ഉണ്ടായിരുന്നോ എന്നും സംശയിക്കണം.കാരണം ജഡ്ജിയാകാൻ വേണ്ടി കോൺഗ്രസ് നേതാക്കളുടെ തിണ്ണ നിരങ്ങിയ പലരെയും തനിക്കറിയാമെന്നും ഒരു ജഡ്ജിക്ക് മറ്റൊരാൾ കൈക്കൂലി കൊടുക്കുന്നതിനു താൻ സാക്ഷിയായിട്ടുണ്ടെന്നും മുമ്പ് ഒരു പൊതു വേദിയിൽ വച്ച് പ്രസംഗിച്ചിട്ടുണ്ട്.പൊതു മുതൽ കട്ടതിനു ജയിലിലായ ആർ.ബാലകൃഷ്ണപിള്ളയെ നിയമവിരുദ്ധമായി യു.ഡി.എഫ് സർക്കാർ മോചിപ്പിച്ചപ്പോൾ നല്കിയ സ്വീകരണത്തിലാണു  ന്യായാധിപ ബന്ധങ്ങൾ സുധാകരൻ വെളിപ്പെടുത്തിയത്.പൊതുമുതൽ മോഷ്ടാവിനു വേണ്ടി അന്ന് കോടതികൾക്കുനേരേ ഉറഞ്ഞുതുള്ളിയ ഇയാൾ ഇപ്പോൾ കാമകിങ്കരന്മാർക്കു വേണ്ടി വക്കാലത്തു പിടിക്കുന്നത് സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ തന്നെയാകണം.

സുപ്രീം കോടതിയെപ്പോലും ഞെട്ടിച്ച തന്റെ വിധിന്യായത്തെ ന്യായീകരിക്കാൻ സുപ്രീം കോടതിയെത്തന്നെ അധിക്ഷേപിച്ച ബസന്തിനെയാണു സുധാകരൻ ഇവിടെയും പിന്തുടരുന്നത്.പ്രതികളെയും ഇരയെയും സാക്ഷികളെയും വിസ്തരിച്ചും വാദപ്രതിവാദങ്ങൾ കേട്ടിട്ടുമാണു വിചാരണക്കോടതി ധർമ്മരാജനെയും മറ്റു 35 പ്രതികളെയും ശിക്ഷിച്ചത്.ക്രോസ് വിസ്താര സമയത്ത് താൻ തന്നെയാണു പെൺകുട്ടിയെ പലർക്കും കാഴ്ച വച്ചതെന്ന് ധർമ്മരാജൻ സമ്മതിച്ചിട്ടുള്ളതുമാണു.ഒളിവിലിരിക്കേ ഈയിടെ മാതൃഭൂമി ചാനലിനു നല്കിയ അഭിമുഖത്തിലും പി.ജെ.കുര്യനു അവളെ അടിയറ വച്ചതും താനാണെന്ന് അയാൾ പറയുന്നുണ്ട്.പെൺകുട്ടി സ്വമേധയാ എല്ലാവർക്കും വിധേയ ആയതാണെന്ന ബസന്തിന്റെയും സുധാകരന്റെയും വാദം ശുദ്ധ അസംബന്ധമാണെന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാണു.നാല്പതു ദിവസം ഈ പെൺകുട്ടിയെ പലർക്കും കൂട്ടിക്കൊടുത്ത് കാശു വാങ്ങിയവൻ കോടതി മുമ്പാകെ അത് സമ്മതിച്ച് ശിക്ഷ ഏറ്റുവാങ്ങിയിട്ടും അവൾ സ്വൈരിണി(സാധാരണ പിമ്പുകൾക്ക് ഇത്തരംവാക്കുകൾ വഴങ്ങാത്തതിനാലാണു സുധാകരനും ബസന്തനുമൊക്കെ വേശ്യ എന്നു പ്രയോഗിക്കുന്നത്.)യാണെന്ന് സ്ഥാപിക്കുവാൻ ശ്രമിക്കുന്നത് ആരെ രക്ഷിക്കാനാണു എന്ന് എല്ലാവർക്കുമറിയാം.

വ്യഭിചാരം സ്ത്രീ മാത്രം വിചാരിച്ചാൽ നടക്കുന്നകാര്യമല്ല.പുരുഷനും അതിൽ പങ്കുണ്ട്.ആ നിലയ്ക്ക് അവനും കുറ്റവാളിയാണു.സുധാകരൻ പറയുന്നതു കേട്ടാൽ അവളെ ഉപയോഗിച്ച പുരുഷന്മാരെല്ലാം പരമയോഗ്യന്മാരാണെന്നു തോന്നും.കേവലം 16 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ഒരു പെൺകുട്ടിയെ പ്രേമം നടിച്ചു വശത്താക്കി കണ്ട കാമഭ്രാന്തന്മാർക്കെല്ലാം വിറ്റു കാശാക്കിയ കശ്മലരുടെ രക്ഷക നിരയിലേക്ക് ഇന്ത്യൻ പാർലമെന്റിലെ ഒരംഗം സ്വയം എത്തിച്ചേരുന്നത് കാണുമ്പോൾ  നമ്മുടെ ജനാധിപത്യത്തെ കുറിച്ചു തന്നെ അവജ്ഞയും ആശങ്കയുമാണു തോന്നുന്നത്.സ്ത്രീ സുരക്ഷയ്ക്കു വേണ്ടി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിനെ പരിഹസിക്കുകയും ബില്ലിനെ എതിർക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന സുധാകരന്റെ സാന്നിദ്ധ്യം കൊണ്ട് പാർലമെന്റ് പാപ പങ്കിലമാകാൻ അനുവദിക്കാതിരി ക്കാനുള്ള സന്മനസ്സെങ്കിലും ഭരിക്കുന്നവർ കാണിക്കണം.സുധാകരൻ ഇന്ത്യൻ ജനാധിപത്യത്തെ വ്യഭിചരിച്ചത് ജനാധിപത്യം വഴിയേ പോലും പോയിട്ടില്ലാത്ത ഒരു കൊച്ചു രാജ്യത്തു വച്ചാണെന്നത് ഏറെ ഗൗരവാവഹമാണു.എം.പി.എന്നതിനു മെംബർ ഓഫ് പാർലമെന്റ് എന്നല്ല 'മഹാ പാപി' എന്നാണെന്ന് ഇത്തരം നീച ജന്തുക്കളുടെ മനുഷ്യത്വരഹിത വർത്തമാനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.വഞ്ചിക്കപ്പെട്ട് പതിനേഴു വർഷത്തിനു ശേഷവും പൂർണ്ണ നീതി ലഭിച്ചിട്ടില്ലാത്ത ഒരു സാധു പെൺകുട്ടിയെ നികൃഷ്ട വാക്കുകൾ കൊണ്ട് അപമാനിക്കുവാൻ ശ്രമിക്കുന്ന ആഭാസ ജന്തുക്കളുടെ മേൽ ഇടിത്തീ  വീഴുകതന്നെ  ചെയ്യും.






Fans on the page

Tuesday, February 12, 2013

ബാലവേശ്യാ വസന്തം



സൂര്യനെല്ലി പെണ്‍കുട്ടി ബാലവേശ്യയാണെന്ന് പറഞ്ഞ മുന്‍ ഹൈക്കോടതി ജഡ്ജി ബസന്ത്  ഇപ്പോള്‍ മാദ്ധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.താന്‍ സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത്  വാര്‍ത്തയാക്കിയത്  മാദ്ധ്യമ ധര്‍മ്മമോ എന്ന്‍ അദ്ദേഹം കോപാക്രാന്തനായി അലറി ചോദിക്കുന്നു.സ്വകാര്യമായാലും പരകാര്യമായാലും അദ്ദേഹം പറയാത്തതൊന്നും വാര്ത്തയാ
യിട്ടില്ല .സ്വകാര്യ സംഭാഷണമാണെന്ന അയാളുടെ വാദവും വാസ്തവമല്ല.ഇന്ത്യാവിഷന്‍ റിപ്പോര്‍
റിപ്പോര്‍ട്ടറാണെന്ന്  പറഞ്ഞുകൊണ്ടാണ് ആ പെണ്‍കുട്ടി അയാളോട് ചോദ്യങ്ങള്‍ ചോദിച്ചത്.
"മീഡിയയില്‍ നിന്നായതുകൊണ്ട്" എന്ന് പറഞ്ഞാണ് മുന്‍ ന്യായാധിപന്‍ തന്‍റെ വിധിന്യായത്തിന്‍റെ
മഹത്വം ഉദ്ഘോഷിക്കുന്നതും തന്‍റെ മകളാകാന്‍ മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയോട് ബാലവേശ്യാവൃത്തിയെ കുറിച്ച് ക്ലാസ്സെടുക്കുന്ന്തും.അതെങ്ങനെ സ്വകാര്യ സംഭാഷണമാകും?

അയാളുടെ അധമ നാവില്‍ നിന്ന് പുറത്തു വന്ന ആഭാസകരമായ വാക്കുകള്‍ മാത്രമേ വനിതാ റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ടിട്ടുള്ളൂ.നാല്‍പത്തോളം കശ്മലന്മാര്‍ കീഴ്പ്പെടുത്തി നശിപ്പിച്ച 16 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടി എന്തുകൊണ്ട് ഇതിനിടെ രക്ഷപ്പെട്ടില്ല എന്നാണ് ഈ വഷളന്റെ ചോദ്യം.രക്ഷപ്പെടാന്‍ ശ്രമിക്കാഞ്ഞത് അവള്‍ വേഴ്ച ആസ്വദിച്ചിരുന്നത് കൊണ്ടാണെന്നാണ്
ബസന്തന്റെ നിഗമനം .അവള്‍ ബാലവേശ്യയാണെന്നു ചുരുക്കം.ഇത്ര കട്ടായമായി ആ പെണ്‍കുട്ടി ബാലവേശ്യയാണെന്നു പറയണമെങ്കില്‍ അയാള്‍ വ്യഭിചരിക്കുവാന്‍ അവളുടെ അടുക്കല്‍ പോയിരിക്കണം.അവള്‍ ചെറുപ്പത്തിലേ പിഴച്ചവളാണെന്നും ഈ നരാധമന്‍ കണ്ടുപിടിച്ചി രിക്കുന്നു.

ഫീസടയ്ക്കാന്‍ വീട്ടില്‍ നിന്ന് കൊടുത്തയച്ച പണം അവള്‍ മോഷ്ടിച്ചു എന്നാതാണ് അതിനു തെളിവായി പുത്തന്‍ വക്കീല്‍ പറയുന്നത്.കാമുകനായി അഭിനയിച്ച് അടുത്തു കൂടിയവന് ആ പണം
കൊടുത്തെന്ന്‍ പെണ്‍കുട്ടി നേരത്തെ പറഞ്ഞ മൊഴി അയാള്‍ക്ക് സ്വീകാര്യമല്ല.ഒരാളുടെ അടുത്ത് നിന്ന് അടുത്ത ആളുടെ അടുത്തേക്ക് ഗുണ്ടകളുടെയും പിമ്പുകളുടെയും അകമ്പടിയോടെയാണ് അവളെ  വേട്ടനായ്ക്കള്‍ കൊണ്ടുപോയ് ക്കൊണ്ടിരുന്നത് .പിന്നെങ്ങനെ രക്ഷപ്പെടുമെന്നാണ്
ബസന്തന്‍ പറയുന്നത്?മുന്‍ വിധികളോടെയും വെറുപ്പോടെയുമാണ്‌  ഇയാളും അന്തരിച്ച ജഡ്ജി
ഗഫൂറും കൂടി കീഴ്ക്കോടതി വിധിയെ സമീപിച്ചതെന്ന്‍ ഇതില്‍ നിന്നും വ്യക്തമല്ലേ?

തന്‍റെ വിധി വായിക്കാതെയാണ്  സുപ്രീമ് കോടതി ഇപ്പോള്‍ ഹൈക്കോടതി വിധി റദ്ദ് ചെയ്തതെന്നും ഈ  നീതിദേവന്‍ വീമ്പടിക്കുന്നു.എം.വി .ജയരാജനാണ് ഇങ്ങനെ പറഞ്ഞതെങ്കില്‍
ജയിലില്‍ ആയേനെ.ബസന്ത് ആയതുകൊണ്ട് ഒരു കുഴപ്പവുമില്ല!!മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം ന്യായാധിപ ജന്തുക്കള്‍ നീതിന്യായ വ്യവസ്ഥ യ്ക്കു മാത്രമല്ല പൊതു സമൂഹത്തിന് ഒന്നടങ്കം അപമാനമാണ്.ഇവരുടെ ചെകിട്ടത്തടിയ്ക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായം അല്പം മയത്തിലായിപ്പോയില്ലേ എന്നാണു സംശയം.ചീമുട്ട എറിഞ്ഞു കഴുതപ്പുറത്ത് കയറ്റി നാടുകടത്തുകയാണ് വേണ്ടത്.ആലംബമറ്റവന്റെ അവസാനത്തെ അഭയ സ്ഥാനമായ നീതിന്യായക്കോടതികളില്‍ ഇത്തരം നീചജന്മങ്ങള്‍  ആണല്ലോ ഇരുന്നിരുന്നത് എന്ന്‍ ഓര്‍ക്കുമ്പോള്‍  ഇവന്മാരുടെ വിധി വായിച്ചു ഞെട്ടിയ സുപ്രീമ് കോടതിയെക്കാള്‍ നമ്മള്‍ ഞെട്ടിപ്പോകുന്നു.


Fans on the page