Total Pageviews

Saturday, April 21, 2012

എത്ര മുഖ്യമന്ത്രിമാർ?




കേരളത്തിനു ഇപ്പോൾ എത്ര മുഖ്യമന്ത്രിമാരാണുള്ളത്?നിയമപ്രകാരവും രേഖകൾ പ്രകാരവും ഉമ്മൻ ചാണ്ടി മാത്രമാണു മുഖ്യമന്ത്രിയെങ്കിലും ഇപ്പോൾ കേരളം ഭരിക്കുന്നത് ഒന്നിലധികം മുഖ്യമന്ത്രിമാരാണെന്നത് അങ്ങാടിപ്പാട്ടാണു?എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ശ്രീ.സുകുമാരൻ നായർ പറയുന്നത് മൂന്നു “കു”മാരാണു മുഖ്യന്മാരെന്നാണു.കുഞ്ഞൂഞ്ഞ്,കുഞ്ഞാലിക്കുട്ടി,കുഞ്ഞു
മാണി.ഈ മൂന്നു ‘കു’ മാരെക്കൂടാതെ വേറേ ചിലരും ചേർന്നതാണു മുഖ്യമന്ത്രിവൃന്ദം എന്നാണു നാട്ടുകാർ പറയുന്നത്.അതിൽ, മൂന്നു ‘കു’മാരെ കണ്ടെത്തിയ സുകുമാരൻ നായരും പെടും.പാണക്കാട്ടു തങ്ങൾ,വെള്ളാപ്പള്ളി നടേശൻ,ആലഞ്ചേരി പിതാവ് എന്നിവരാണു മറ്റുള്ളവർ.
കുഞ്ഞാലിക്കുട്ടിയെന്ന സൂപ്പർ മുഖ്യമന്ത്രിയാണു ആദ്യകാലങ്ങളിൽ ഭരണം നിയന്ത്രിച്ചിരുന്നത് എന്ന് കോൺഗ്രസ്സുകാർക്കിടയിൽ തന്നെ സംസാരമുണ്ടായിരുന്നു.കുഞ്ഞാലിക്കുട്ടിയുടെ പെണ്ണു കേസ് ഒതുക്കാൻ കൂട്ടുനിന്ന സകലമാനപേരെയും ഭരണത്തിന്റെ പല തലങ്ങളിലും വിന്യസിച്ചത് ആ സംസാരങ്ങൾ ശരിയാണെന്നതിന്റെ തെളിവാണു.തങ്ങൾ സഹായിച്ചിട്ടാണു യു.ഡി.എഫ്.അധികാരത്തിൽ വന്നതെന്ന് രണ്ടു സമുദായനേതാക്കൾ അവകാശപ്പെട്ടിരുന്നെങ്കിലും പിറവം തെരഞ്ഞെടുപ്പു വിജയത്തിനു ശേഷമാണു അവർ മുഖ്യമന്ത്രി ചമയാൻ തുടങ്ങിയത്.

ഉമ്മൻ ചാണ്ടി അധികാരത്തിലേറിയ ശേഷം പാണക്കാട്ടേക്കു  ഏടും കെട്ടും എടുത്ത് പോകുന്ന പതിവ് ഇവരെല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു.തങ്ങൾ കല്പിച്ച അഞ്ചാം മന്ത്രിയെ സ്വന്തം പാർട്ടി നേതാക്കളുടെയും അണികളുടെയും എതിർപ്പ് അവഗണിച്ച് മുസ്ല്ലീം ലീഗിനു നല്കിയതോടെ സാമുദായിക സന്തുലിതാവസ്ഥ തകർന്നെന്ന് നിലവിളിക്കാൻ തുടങ്ങിയ ഭൂരിപക്ഷ വർഗ്ഗീയ കോമരങ്ങളെ പ്രീണിപ്പിക്കാനായി ഉമ്മൻ ചാണ്ടിയുടെ അടുത്ത ശ്രമം.അതിന്റെ ഫലമാണു പെരുന്നയിലെ ആചാര്യനെയും  കണിച്ചുകുളങ്ങരയിലെ ഗുരുവിനെയും കർദ്ദിനാൾ പിതാവിനെയും പാണക്കാടു തങ്ങളോടൊപ്പം ഭരണഘടനാതീത മുഖ്യമന്ത്രിമാരായി വാഴിക്കാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചത്.ന്യൂനപക്ഷങ്ങൾ സമ്മർദ്ദ തന്ത്രങ്ങളിലൂടെ അനർഹമായി പലതും നേടിയെടുക്കുന്നു എന്നു പറഞ്ഞതിന്റെ പേരിൽ ആന്റണിയുടെ തെറിച്ചു പോയ കസേരയിൽ കയറി മുഖ്യമന്ത്രിപ്പണിക്കു തുടക്കം കുറിച്ച ഉമ്മൻ ചാണ്ടി തന്റെ രണ്ടാമൂഴത്തിൽ ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷങ്ങളെയും ഒരുപോലെ പ്രീണിപ്പിക്കാനാണു ശ്രമിക്കുന്നത്.

പാണക്കാട്ടെ മുഖ്യൻ കല്പിക്കുന്നതു പോലെ പെരുന്ന മുഖ്യനും കല്പിക്കാൻ തുടങ്ങിയിരിക്കുന്നു.അഴിമതിക്കു ശിക്ഷിക്കപ്പെട്ട ഇരുമ്പുപിള്ളയെ കാലാവധി തീരും മുമ്പ് ജയിലിൽ നിന്നു മോചിപ്പിച്ചത് ഭൂതത്തിനെ കുടത്തിൽ നിന്നു പുറത്തു വിട്ടതു പോലെയായി.മന്ത്രിക്കസേരയിൽ ഇരിക്കുന്ന സ്വന്തം പുത്രനായ ഞരമ്പുപിള്ളയെ കസേരയോടൊപ്പം നിലത്തടിച്ച് അവസനിപ്പിക്കാൻ ഭൂതത്തെപ്പോലെ ഓടിനടക്കുകയാണു പിതാശ്രീ ഇരുമ്പുപിള്ള.
മുന്നണിയിലെയും മന്ത്രിസഭയിലെയും ഈ ഊരാക്കുരുക്കഴിക്കാൻ ഭരണഘടനാബാഹ്യനായ പെരുന്ന മുഖ്യന്റെ സഹായം തേടുന്ന നാണം കെട്ട കാഴ്ചയാണു ജനാധിപത്യ,മതേതര കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

നമ്മുടെ ഭരണ വ്യവസ്ഥയനുസരിച്ച് മുഖ്യമന്ത്രിയാണു മന്ത്രിമാർക്കു വകുപ്പുകൾ വിഭജിച്ചു നല്കുന്നത്.പക്ഷേ മുസ്ലീം ലീഗു മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചതും പ്രഖ്യാപിച്ചതും ഭരണഘടന പ്രകാരം മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി ആയിരുന്നില്ല ഭരണഘടനാ ബാഹ്യനായ പാണക്കാട്ടെ മുഖ്യമന്ത്രിയായിരുന്നു.ഇപ്പോൾ മന്ത്രിസഭാ തർക്കം തീർക്കാൻ മറ്റൊരു ഭരണഘടനാതീത മുഖ്യൻ ഇടപെട്ടിരിക്കുന്നു.നിയമപരമായുള്ള മുഖ്യനെത്തന്നെ മാറ്റണമെന്ന നിലപാടിലാണു ഈ നിയമാതീത മുഖ്യൻ.

അംഗബലം വച്ച് കൂടുതൽ മന്ത്രിസ്ഥാനം ഒരു പാർട്ടി ആവശ്യപ്പെട്ടാൽ അവരെ കുറ്റം പറയാൻ കഴിയില്ല.ഒന്നും അരയും എമ്മെല്ലേമാരുള്ള ഈർക്കിൽ പാർട്ടികളെയും അതേ രീതിയിൽ പരിഗണിക്കണമെന്നു പറയുന്നത് യുക്തിസഹമാണോ?അച്ഛൻ പാർട്ടി നേതാവും മകൻ മന്ത്രിയുമായിട്ടും മുന്നണിക്കും നാട്ടുകാർക്കും സ്വൈരം കൊടുക്കാത്ത ആക്രി പാർട്ടിയും മുസ്ലീം ലീഗും ഒരുപോലെയല്ലല്ലോ.സാമൂഹിക സന്തുലിതാവസ്ഥയേയും ജനാധിപത്യ വ്യവസ്ഥയേയും മതേതരത്വത്തെയും മറ്റും ബാധിക്കുമോ എന്നും മറ്റും നോക്കേണ്ടത് മുന്നണി നേതാക്കളും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുമാണു.അതു നോക്കാനും പരിരക്ഷിക്കാനും കഴിവില്ലാത്തവർക്ക് ആസ്ഥാനത്ത് തുടരാൻ അർഹതയില്ല.മുസ്ലീം ലീഗിനു കൂടുതൽ മന്ത്രിമാരെ കൊടുത്തതിനാൽ ക്ഷോഭിക്കുന്ന മുരളീധരനും മറ്റും എന്തുകൊണ്ടാണു കേരളത്തിന്റെ മൊത്തം സന്തുലിതാവസ്ഥ തകർക്കുന്ന ഒരു പിതൃ-പുത്ര പുലയാട്ടിനു പക്ഷം പിടിക്കുന്ന പെരുന്ന മുഖ്യന്റെ കല്പനകളോടു പ്രതികരിക്കാത്തത്?ഒരു മന്ത്രിയെ ഭരിക്കാൻ സമ്മതിക്കാതെ അയാളുടെ സെക്രട്ടറിമാരെയും മറ്റും വീടു കേറിത്തല്ലി ക്രമസമാധാന പ്രശ്നം തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു വൃദ്ധ മാടമ്പിയ്ക്കു വേണ്ടി മുഖ്യമന്ത്രിയെ ഭർത്സിക്കുന്നത് എവിടുത്തെ ഭൂരിപക്ഷ ന്യായമാണു?

‘ആളറിഞ്ഞാൽ കാള ....കൊണ്ട്’ എന്നു പറയുന്നതു പോലെയാണു ഇപ്പോൾ ജനം ഉമ്മൻ ചാണ്ടിയെ കാണുന്നത്.യഥാർത്ഥ മുഖ്യനെ കണ്ടിട്ടു പ്രയോജനമില്ലെന്ന് മനസ്സിലാക്കിയിട്ടാണു വി.എസ്.ഡി.പി നേതാക്കൾ നാടാർ മന്ത്രിയ്ക്കു വേണ്ടി ചരടുവലിക്കാൻ കണിച്ചുകുളങ്ങര മുഖ്യന്റെയും പെരുന്ന മുഖ്യന്റെയും ആസ്ഥാനത്ത് പോയി കണ്ടത്.

മുന്നണി സംവിധാനത്തിൽ പലപ്പോഴും വിട്ടുവീഴ്ചകൾ വേണ്ടിവരും.ഏറ്റവും വലിയ കക്ഷിയാണു അത്തരം വിട്ടുവീഴ്ചയ്ക്കു സന്നദ്ധമാകുന്നതെങ്കിൽ ഏറെ ശ്ലാഘിക്കപ്പെടുകയും ചെയ്യും.പക്ഷേ അങ്ങനെ സൗമനസ്യം കാണിക്കുന്നത് സംസ്ഥാനത്തിന്റെയും പൊതു സമൂഹത്തിന്റെയും താല്പര്യങ്ങൾ ഹനിച്ചുകൊണ്ടാകരുത്.മത വൈരവും ജാതിസ്പർദ്ധയും ഉണ്ടാകുവാൻ ഇടവരുത്തരുത്.അധികാരത്തിൽ തുടരുവാൻ എന്തു വൃത്തികേടിനും കൂട്ടു നില്ക്കുന്നത് നല്ലതല്ല.ജാതിമത വർഗ്ഗീയ കോമരങ്ങൾക്കു മുമ്പിൽ ഓച്ഛാനിച്ചു നില്ക്കുന്ന ഒരു മുഖ്യമന്ത്രി നാടിനപമാനമാണു.
 



Fans on the page

Wednesday, April 11, 2012

ഈസ്റ്റർ ആയാലും വിഷു ആയാലും...



വിഷുവോ ഈസ്റ്ററോ റംസാനോ, ഏതോ ആയിക്കോട്ടെ,ചാനലുകാർക്ക് ആഘോഷം എന്നു വച്ചാൽ നടീ നടന്മാരുമായിട്ടുള്ള സല്ലാപമാണു.വെറും കൊച്ചുവർത്തമാനത്തിനപ്പുറം പോകാത്ത ഇത്തരം സൊറപറച്ചിലുകൾക്ക്,കടുത്ത സിനിമാഭ്രാന്തരും താരാരാധകരും പോലും ചെവികൊടുക്കാതായിട്ടുണ്ട്.എന്നിട്ടും നമ്മുടെ ചാനലുകൾ താരഭ്രമണം നിർത്തുന്നില്ല.താരവിശേഷങ്ങൾക്ക് നമ്മുടെ ദേശീയ,മത ആഘോഷങ്ങളിൽ എന്തു പ്രസക്തിയാണുള്ളത്? ഈ വിശേഷ ദിവസങ്ങളിൽ പോലും ഷൂട്ടിങ്ങ് ലൊക്കേഷനിൽ ആയിരിക്കുന്ന ഇവർക്ക് ശരിയായ വിധം നാട്ടിലെയും വീട്ടിലെയും ആഘോഷങ്ങളിൽ പങ്കെടുത്ത അനുഭവം പോലും ഇല്ലെന്നതാണു വാസ്തവം.

എളുപ്പത്തിൽ തട്ടിക്കൂട്ടാവുന്ന പരിപാടി താരസല്ലാപമായിരിക്കാം.പക്ഷേ അതു പ്രേക്ഷക പീഡനമാണെന്ന വസ്തുത ചാനൽ നടത്തിപ്പുകാർ ഓർക്കുന്നില്ല.അല്പം ഭാവനയും അർപ്പണബോധവും ഉണ്ടെങ്കിൽ എത്രയോ പുതുമയുള്ള പ്രോഗ്രാമുകൾ സംഘടിപ്പിക്കാൻ ചാനലുകൾക്കു കഴിയും.കുടുംബ ബന്ധങ്ങൾ പൊട്ടിച്ചെറിഞ്ഞവരും സമൂഹത്തിന്റെ മുമ്പിൽ വിലയില്ലാത്തവരുമായ ചില താരങ്ങൾ നാട്ടുകാരുടെ മുമ്പിൽ നല്ലപിള്ള ചമയാനും ഉപദേശധാര കോരാനും ശ്രമിക്കുന്നതു കാണുമ്പോൾ അവജ്ഞയും വെറുപ്പുമാണു പ്രേക്ഷകർക്കു തോന്നുക.ഒന്നിനെ കുറിച്ചും യാതൊരു ധാരണയും ഇല്ലാത്ത ഇത്തരക്കാരെ വമ്പൻ ചാനലുകൾ പോലും എഴുന്നള്ളിച്ചു കൊണ്ടു നടക്കുന്നതാണു കഷ്ടം.ഇവരൊക്കെ അഭിനയത്തിന്റെ കാര്യത്തിൽ ഒന്നാം കിടക്കാരായിരിക്കാം.അതുകൊണ്ട് എന്തിനെക്കുറിച്ചും അഭിപ്രായം പറഞ്ഞുകളയാമെന്ന ധാരണ ശരിയല്ല.വളരെ തയ്യാറെടുപ്പുകൾക്കു ശേഷം സമ്പ്രേഷണം ചെയ്യുന്ന കോടീശ്വരൻ പരിപാടിയുടെ അവതാരകനായ സൂപ്പർസ്റ്റാർ കഴിഞ്ഞ ദിവസം വള്ളത്തോളിന്റെ കവിത ഉദ്ധരിച്ചത് :“ഭാരതമെന്നു കേട്ടാൽ തിളയ്ക്കണം ചോര നമുക്ക്.”എന്നാണു.ഭാരതമെന്ന പേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം“എന്നാണു മഹാകവി പാടിയിട്ടുള്ളത്. അല്പസ്വല്പം ഹോം വർക്ക് നടത്തി ചെയ്യുന്ന പരിപാടിയിലെ പ്രകടനം ഇതാണെങ്കിൽ വായിൽ വരുന്നതൊക്കെ വിളിച്ചുകൂവുന്ന താരസല്ലാപങ്ങൾ എങ്ങനെയിരിക്കും എന്ന് ഊഹിച്ചാൽ മതി. വിവേകവും വിനയവുമുള്ളവർ അവരുടെ പരിമിതി മനസ്സിലാക്കി ഒഴിഞ്ഞു നില്ക്കും.അല്ലാത്തവരാണു ചാനൽ പ്രലോഭനത്തിൽ വീണു വിഡ്ഢിവേഷം കെട്ടാൻ എത്തുന്നത്.

സ്വന്തം പോരായ്മകൾ അറിയാത്തവരെ സർവ്വവിജ്ഞാന സങ്കേതമാണെന്ന മട്ടിൽ അവതരിപ്പിക്കുന്ന ദൃശ്യമാദ്ധ്യമങ്ങൾ ആ സാധുക്കളോടും പ്രേക്ഷകരോടും വലിയ അപരാധമാണു ചെയ്യുന്നത്.മലയാളികളുടെ പ്രിയപ്പെട്ട ഉത്സവങ്ങളെ കൊഞ്ഞനം കുത്തുകയാണു.സാംസ്കാരിക
മണ്ഡലത്തെ മലീമസമാക്കുകയാണു.


Friday, March 30, 2012

അഭിനവ നളിനി അഥവാ ഒരു കപടസ്നേഹം

ശ്രീ.ചെമ്മനം ചാക്കോ 'കലാകൗമുദി' വാരികയിൽ എഴുതിയ കവിതയാണു ഇവിടെ കൊടുക്കുന്നത്.ചില മാദ്ധ്യമങ്ങളും സൗഹൃദം അഭിനയിച്ച ഏതാനും മാന്യന്മാരും കൂടി ആഘോഷിച്ച സുകുമാർ അഴീക്കോടിന്റെ “പ്രണയകഥയുടെ” പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ശ്രീ .ചെമ്മനം ചാക്കോയുടെ ഈ കവിതയ്ക്ക് ഇപ്പോൾ വലിയ പ്രസക്തിയുണ്ട്.സത്യത്തിന്റെ തിളക്കവും തീഷ്ണതയുമുണ്ട്.





Sunday, March 25, 2012

സഖാവ് ചന്ദ്രപ്പൻ


സമകാലിക രാഷ്ട്രീയ മണ്ഡലത്തിലെ ഒരു വിശുദ്ധമായ വിപ്ലവ താരകം കൂടി പൊലിഞ്ഞു.രോഗഗ്രസ്തനായിരുന്നെങ്കിലും ഇത്രപെട്ടന്ന് സ.സി.കെ.ചന്ദ്രപ്പൻ യാത്രയാകുമെന്ന് ആരും കരുതിയില്ല.എതിരാളികളോടു പോലും മാന്യമായി മാത്രം ഇടപെട്ടിരുന്ന അദ്ദേഹം സാധാരണ രാഷ്ട്രീയക്കാരിൽ നിന്നൊക്കെ ഏറെ വ്യത്യസ്തനായിരുന്നു.എല്ലാപ്പാർട്ടികളിലും പെട്ട ഇന്നത്തെ രാഷ്ട്രീയനേതാക്കൾ പലരും,മഹാകവി കുമാരനാശാൻ പറഞ്ഞതു പോലെ,
“പരപുച്ഛവുമഭ്യസൂയയും
ദുരയും ദുർവ്യതിയാനസക്തിയും
കരളിൽ കുടിവച്ച“ വരാണു.

എതിർ ചേരിയിൽ നില്ക്കുന്നവരെല്ലാം മോശപ്പെട്ടവരും വിവരദോഷികളുമാണെന്ന മട്ടിലാണു അവരൊക്കെ കരുതുന്നതും പെരുമാറുന്നതും.ചില നിർണ്ണായക നിമിഷങ്ങളിൽ അവരുടെ ചെമ്പു തെളിഞ്ഞ് അപഹാസ്യരാകാറുമുണ്ട്.എന്നാൽ ആലോചിച്ചും കാര്യമാത്ര പ്രസക്തമായും മാത്രമേ സ.സി.കെ അഭിപ്രായം പറഞ്ഞിരുന്നുള്ളു.അദ്ദേഹം വർത്തമാനം പറഞ്ഞത് ആരെയും സുഖിപ്പിക്കാൻ വേണ്ടി ആയിരുന്നില്ല.അതിരൂക്ഷമായി പ്രതികരിക്കുമ്പോഴും മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചു.അദ്ദേഹം മാതൃകാ കമ്യൂണിസ്റ്റു മാത്രമായിരുന്നില്ല അനുകരണീയനായ ഒരു രാഷ്ടീയ നേതാവും പൊതു പ്രവർത്തകനും കൂടിയായിരുന്നു.കാര്യങ്ങൾ പഠിച്ചിട്ടു മാത്രമേ അഭിപ്രായം പറഞ്ഞിരുന്നുള്ളൂ.പാർലമെന്റംഗത്വം, യാത്രപ്പടിയും ദിനബത്തയും പറ്റാനും മറ്റ് സർക്കാർ ആനുകൂല്യങ്ങൾ വശത്താക്കാനും ഉള്ള പദവിയായിരുന്നില്ല സ.ചന്ദ്രപ്പനു.നാട്ടുകാർക്കു വേണ്ടി അർത്ഥവത്തായും പ്രയോജനകരമായും പലതും ചെയ്യാൻ ഒരു പാർലമെന്റംഗത്തിനു കഴിയുമെന്ന് അദ്ദേഹം കാണിച്ചുതന്നു.

കമ്യുണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി കുറച്ചു കാലം മാത്രമേ അദ്ദേഹത്തിനു പ്രവർത്തിക്കുവാൻ സാധിച്ചുള്ളു.ആ ചുരുങ്ങിയ സമയം കൊണ്ടുതന്നെ പാർട്ടിയുടെ അന്തസ്സും വ്യക്തിത്വവും കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് അദ്ദേഹം കാട്ടിക്കൊടുത്തു.ഏറെ പ്രതീക്ഷകളോടെ എല്ലാവരും ഉറ്റുനോക്കിയിരിക്കുമ്പോഴാണു കാലം ആ അനുപമനായ നേതാവിനെ തട്ടിയെടുത്തത്.സമാനതകളില്ലാത്ത പ്രിയ സഖാവിന്റെ സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ.



Fans on the page

Wednesday, March 21, 2012

പിറവത്തെ “ക്യാപ്പിറ്റൽ പണിഷ്മെന്റ്”


പിറവം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്.സ്ഥാനാർത്ഥി ശ്രീ അനൂപ് ജേക്കബ്,പന്തീരായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കുന്നു. എൽ.ഡി.എഫിലെ ശ്രീ.എം.ജെ.ജേക്കബിനെയാണു അനൂപ് പരാജയപ്പെടുത്തിയത്.അദ്ദേഹത്തിന്റെ പിതാവു ടി.എം.ജേക്കബ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ വിജയിച്ചത് 157 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു.യു.ഡി.എഫ് സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലായിരിക്കും ഈ ഉപതെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷവും ഒരുപോലെ പറഞ്ഞിരുന്നു.

അവിടുത്തെ ജയപരാജയങ്ങളുടെ കാരണങ്ങൾ ചാനൽ പണ്ഡിതന്മാരും രാഷ്ട്രീയ നേതാക്കളും വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണു.വരും ദിവസങ്ങളിലും അതു തുടരാനാണു സാധ്യത.എൽ.ഡി.എഫിലെ പൊതുവായ വിലയിരുത്തൽ എന്തു തന്നെയായാലും സി.പി.എം പൂർണ്ണമായി അംഗീകരിക്കാറില്ല.കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ അപ്രതീക്ഷിത വിജയത്തിനു പിന്നിലെ പ്രധാന ഘടകം വി.എസ്.അച്യുതാനന്ദന്റെ പ്രചരണ നേതൃത്വമായിരുന്നു എന്ന് മുന്നണിയിലെ മറ്റു കക്ഷികൾ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിട്ടും അതു സമ്മതിക്കാൻ സി.പി.എമ്മിന്റെ നേതൃത്വം തയ്യാറായിരുന്നില്ല.തെരഞ്ഞെടുപ്പു കാലത്ത് വി.എസ്സിന്റെ പടം വച്ചും അദ്ദേഹത്തെ മണ്ഡലങ്ങളിലുടനീളം കൊണ്ടുപോയി പ്രചാരണം നടത്തിയും വിജയിച്ചവർ പോലും പാർട്ടി സമ്മേളനത്തിൽ അദ്ദേഹത്തെ ഹിംസിക്കാൻ വാളോങ്ങുന്നത് എല്ലാവരും കണ്ടതാണു.പാർട്ടി കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും വിജയശില്പിയായി വി.എസ്സിനെ അംഗീകരിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല.

മാത്രമല്ല അദ്ദേഹത്തിന്റെ ചെറുമകനാകാൻ പോലും പ്രായമില്ലാത്ത ചില “പിതൃശൂന്യൻ”മാരെക്കൊണ്ട് അദ്ദേഹത്തിനു “ക്യാപ്പിറ്റൽ പണിഷ്മെന്റ്” തന്നെ നല്കണമെന്ന് വാദിപ്പിക്കുകയും ചെയ്തു.അദ്ദേഹത്തിനെ പ്രതിരോധിക്കാൻ പുറപ്പെട്ട ഒരംഗത്തെ പാർട്ടി സെക്രട്ടറി നേരിട്ട് ഭീഷണിപ്പെടുത്തിയതും വാർത്തയായിരുന്നു.വി.എസ്സിനെപ്പോലെ ശിക്ഷാർഹനായ ഒരാളുടെ മാത്രം നേതൃത്വത്തിൽ പിറവത്തു തെരഞ്ഞെടുപ്പു പ്രചരണം വേണ്ടാ എന്നു കരുതിയിട്ടാകും പാർട്ടിസെക്രട്ടറിയും വിശ്വസ്തരായ ജയരാജന്മാരും അവിടെ തമ്പടിച്ചു പ്രചരണത്തിനു ചുക്കാൻ പിടിച്ചത്.അച്യുതാനന്ദനെ അടുപ്പിക്കാതെ പാർട്ടി സെക്രട്ടറിയും ശിങ്കിടികളും ചേർന്ന് പാർലമെന്റ് തെരഞ്ഞെടുപ്പിനു ചുക്കാൻ പിടിച്ചപ്പോഴും ഫലം വ്യത്യസ്തമായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എസ്സിനെ പ്രചരണത്തിനു നിയോഗിച്ചതോടെ സ്ഥിതി മാറി ഫലവും മാറി.പക്ഷേ പാലം കടന്നപ്പോൾ അദ്ദേഹത്തിനെ കഴുവേറ്റണമെന്നായി നേതൃത്വം.

സെക്രട്ടറിയും ശിങ്കിടികളും പാർട്ടിക്കുള്ളിലും പുറത്തും കാണിക്കുന്ന ധാർഷ്ട്യവും ക്രൗര്യവും മനസ്സിലാക്കിയ ജനം നല്കിയ “ക്യാപ്പിറ്റൽ പണിഷ്മെന്റ്”ആണു പിറവത്തെ തെരഞ്ഞെടുപ്പു ഫലം.വി.എസ്.പോലും ഈ വസ്തുത സമ്മതിക്കുമെന്നു തോന്നുന്നില്ല.പക്ഷേ സത്യമതാണു.പാർട്ടി രൂപവല്ക്കരണ വേളയിൽ ഉണ്ടായിരുന്നവരിൽ അവശേഷിക്കുന്ന ഏക നേതാവായ വയോധികനോടു പോലും മര്യാദയ്ക്കു സംസാരിക്കാത്തവർ മറ്റുള്ളവരോട് എങ്ങനെ പെരുമാറുമെന്ന് സംശയിക്കുന്ന സാമാന്യ ജനത്തിന്റെ പ്രതികരണമാണിത്.അഹങ്കാരത്തിന്റെ ആനപ്പുറത്തുനിന്നും ഇറങ്ങാതെ പാവപ്പെട്ടവന്റെ മനസ്സിൽ കയ്യറിപ്പറ്റാമെന്ന് ആരും കരുതരുത്.



Fans on the page

Wednesday, March 14, 2012

യു.ഡി.എഫിന്റെ പെൺസ്നേഹം !


വി.എസ്.അച്യുതാനന്ദൻ സിന്ധു ജോയിയെ എന്തോ വേണ്ടാത്തത് പറഞ്ഞെന്നും പറഞ്ഞ് യു.ഡി.എഫ് മഹിളാസംഘടനകൾ ചന്ദ്രഹാസമിളക്കി നടക്കുകയാണല്ലോ.പ്രയോഗത്തിലെ ന്യായാന്യാങ്ങൾ ഇരിക്കട്ടെ.സിന്ധു ജോയിക്കു മാത്രമേ മാനാപമാനങ്ങൾ ഉള്ളോ?അവർ മാത്രമേ സ്ത്രീ പട്ടികയിൽ പെടുകയുള്ളോ? സൂര്യനെല്ലിയിലെ പെൺകുട്ടിക്ക് ഇപ്പറയുന്ന മാനവും അപമാനവും ഇല്ലേ?കള്ളക്കേസ്സിൽ കുടുക്കി ഉമ്മൻ ചാണ്ടിയുടെ പോലീസ് ആ പെൺകുട്ടിയെ വേട്ടയാടുന്നത് മഹിളാകോൺഗ്രസിലെ മഹതികൾ അറിഞ്ഞില്ലേ?അവർ സ്ത്രീയുടെ ഇനത്തിൽ പെടില്ലേ? അതോ കോൺഗ്രസ് മന്ത്രിയുടെ പോലീസ് ദ്രോഹിക്കുന്നത് ദ്രോഹമല്ലെന്നു വരുമോ?

സൂര്യനെല്ലിയിലെ പെൺകുട്ടിയോടൊപ്പമുള്ള മറ്റു മൂന്ന് പ്രതികളെ അറസ്റ്റു ചെയ്യാതെ അവരെ മാത്രം അറസ്റ്റു ചെയ്തു പ്രദർശിപ്പിച്ചത് എന്തു കൊണ്ടാണു?ആറ്റുകാൽ പൊങ്കാലയിട്ട സ്ത്രീകൾക്കെതിരെ എടുത്ത കേസ് താൻ അറിയാതെയാണെന്നു പറഞ്ഞ് നിരപരാധി ചമയുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ മൗനം അവലംബിക്കുന്നത് എന്തുകൊണ്ടാണു?ഈ കേരളത്തിൽ സിന്ധു ജോയി മാത്രമേ പെണ്ണായിട്ടുള്ളോ?സ്വാശ്രയ കോളേജ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത് സിന്ധു ജോയി ,ഉമ്മൻ ചാണ്ടിയുടെ പോലീസിന്റെ ഗ്രനേഡ് ഏറേറ്റ് റോഡിൽ കിടന്നു പിടഞ്ഞപ്പോൾ ഒരു മഹിളാ കോൺഗ്രസ്സുകാരിയേയും കണ്ടില്ലാല്ലൊ.അന്ന് സിന്ധു ജോയി പെണ്ണായിരുന്നില്ലേ?

നിയമ സഭയിലെ ഒരു വനിതാ വാച്ച് ആൻഡ് വാർഡിനെ ചില എം.എൽ.എ മാർ കൈയ്യേറ്റം ചെയ്തതു സംബന്ധിച്ച് ചീഫ് വിപ് പി.സി.ജോർജ്ജ് നടത്തിയ അശ്ലീല പരാമർശങ്ങൾ കേട്ടിട്ട് ഈ മഹിളാമണികളുടെ ചോര തിളയ്ക്കാതിരുന്നതെന്തേ?വാളകത്തുവച്ച് ആക്രമിക്കപ്പെട്ട അദ്ധ്യാപകന്റെ ഭാര്യയും ബാലകൃഷ്ണപിള്ളയുടെ സ്കൂളിലെ ഹെഡ്മിസ്ട്രസ്സുമായ സ്ത്രീയെ ബാലകൃഷ്ണ പിള്ള പരസ്യമായി പച്ചത്തെറിപറഞ്ഞാക്ഷേപിച്ചപ്പോൾ മഹിളാകോൺഗ്രസ്സുകാരുടെ സ്ത്രീസ്നേഹം എവിടെപ്പോയിരുന്നു?ഇപ്പോൾ വനിതാരക്ഷകർ ചമയുന്ന മുഖ്യമന്ത്രിയും കെ.പി.സി.സി.പ്രസിഡന്റും എന്തേ നാവടക്കിയിരുന്നത്?

ഇനി നമുക്ക് വി.എസ്.ന്റെ പ്രയോഗത്തിൽ എന്താണു കുഴപ്പം എന്ന് പരിശോധിക്കാം. "‘അഭിസാരികകളെ ആവശ്യം കഴിഞ്ഞു വലിച്ചെറിയുന്നതു പോലെ’ സിന്ധു ജോയിയെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണു ചെയ്തത്.സെൽ വരാജിന്റെ ഗതിയും അതു തന്നെയായിരിക്കും".എന്നാണദ്ദേഹം പറഞ്ഞത്.ഇതിൽ എവിടെയാണു വേണ്ടാതീനവും സ്ത്രീവിരോധവും അശ്ലീലവും?സിന്ധുജൊയിയെ തെരഞ്ഞെടുപ്പു പ്രചരണത്തിനു ഉപയോഗിച്ചെന്നാണു സൂചിപ്പിച്ചത്.അല്ലാതെ കാമശമനത്തിനുപയോഗിച്ചു എന്നല്ല.മാത്രവുമല്ല, അതേ ഗതി സെൽ വരാജനും വരും എന്നു പറഞ്ഞതിൽ നിന്ന് അദ്ദേഹം പറഞ്ഞത് രാഷ്ട്രീയമാണു, വ്യഭിചാര കഥയല്ല എന്ന് സ്പഷ്ടവുമാണു.ആ സ്ഥിതിയ്ക്ക് അദ്ദേഹം ഉദ്ദേശിക്കാത്ത ദുരർത്ഥം നല്കിയ മാദ്ധ്യമ പണ്ഡിതരും യു.ഡി.എഫ് പൂവാലന്മാരും മഹിളാകോൺഗ്രസ് കുശുമ്പികളുമാണു സിന്ധുജോയിയെ അപമാനിച്ചത്.ആ പ്രയോഗം അദ്ദേഹം നടത്തിയില്ലായിരുന്നെങ്കിൽ സിന്ധു ജോയിക്കു മുമ്പ് ശ്രീമതി എന്നു ചേർത്തില്ല എന്നാകുമായിരുന്നു ആക്ഷേപം.ശ്രീമതി എന്നു ചേർത്തു പറഞ്ഞെങ്കിൽ,കല്യാണം കഴിക്കാത്ത കുട്ടിയെ അങ്ങനെ വിളിച്ചതിൽ ദുരുദ്ദേശമുണ്ടെന്നാകുമായിരുന്നു ആരോപണം.മുമ്പ് ഈ ലലനാമണിയെ ഒരുത്തി എന്നു വിശേഷിപ്പിച്ചതിനെ ചൊല്ലിയായിരുന്നല്ലോ പുകിൽ?

ഇഷ്ടമില്ലാത്തച്ചി തൊട്ടതൊക്കെ കുറ്റം എന്ന മനോഭാവം മാത്രമാണു ഇപ്പോഴത്തെ അച്യുതാനന്ദാക്രമണത്തിനു പിന്നിലുള്ളത്.പിറവം ഉപതെരഞ്ഞെടുപ്പായതിനാൽ വിശേഷിച്ചും.
“അച്ചി”എന്നു പറഞ്ഞത് നായന്മാരെ ആക്ഷേപിക്കാനാണെന്നു പറഞ്ഞ് എന്റെ മേൽ ആരോപണം ഉന്നയിക്കാവുന്നതാണു. അതുകൊണ്ട് “ഇഷ്ടമില്ലാത്ത ചോത്തി”,“കുറത്തി”,“പെമ്പിള” “ഉമ്മാച്ചി”തുടങ്ങി ഷ്ടം പോലെ പകരം പ്രയോഗിച്ചു വായിക്കാൻ മാദ്ധ്യമ പണ്ഡിതർ ശ്രദ്ധിക്കണമെന്ന് അപേക്ഷ.


Saturday, March 10, 2012

“വിലാസിനി പറയുന്നത് പച്ചക്കള്ളങ്ങൾ”

മരണക്കിടക്കയിൽ ആയിരുന്ന സുകുമാർ അഴീക്കോടിനെ സന്ദർശിച്ച ശേഷം വിലാസിനി എന്ന റിട്ടയേഡ് അദ്ധ്യാപിക പറഞ്ഞു പരത്തിയ പച്ചക്കള്ളങ്ങൾ തുറന്നുകാട്ടുന്നു ശ്രീ.പോൾ മണലിൽ.സുകുമാർ അഴീക്കോട് ട്രസ്റ്റ് സെക്രട്ടറിയും മലയാള മനോരമ പത്രത്തിന്റെ ചേർത്തല ബ്യൂറോ ചീഫുമായ പോൾ മണലിൽ ‘തന്മ’ മാസികയിൽ എഴുതിയതാണു ഈ ലേഖനം .“അഴീക്കോട് എന്ന വിചാരശില്പി” എന്ന ഗ്രന്ഥത്തിന്റെ കർത്താവു കൂടിയാണു ശ്രീ.പോൾ മണലിൽ.