Total Pageviews

Wednesday, September 21, 2011

പഠിപ്പു കൂടിയ(പി.സി)ജോർജ്ജിന്റെ പരാക്രമങ്ങൾ


ഈ രാജ്യത്ത് താനൊഴികെ ബാക്കിയെല്ലാവരും മണ്ടന്മാരാണെന്നാണു ഭരണ കക്ഷിയുടെ ചീഫ് വിപ്പ് പി.സി. ജോർജ്ജിന്റെ ഭാവം.നീതിയെ കുറിച്ചും കോടതിയുടെ പവിത്രതയെ കുറിച്ചും ജനാധിപത്യത്തിന്റെ നിലനില്പിനെ കുറിച്ചും ഒക്കെ ഉത്കണ്ഠയും താല്പര്യവും ഉള്ള ഏക മലയാളി താൻ ആണെന്നാണു ഇദ്ദേഹം അവകാശപ്പെടുന്നത്.പ്രതിപക്ഷ നേതാവ് സ.അച്യുതാനന്ദൻ പള്ളിക്കൂടത്തിൽ പോകാത്ത ആളാണെന്നും അതു കൊണ്ട് താൻ ഇംഗ്ലീഷിൽ രാഷ്ട്രപതിക്കയച്ച കത്ത് അദ്ദേഹത്തിനു മനസ്സിലാകില്ല എന്നുമാണു ജോർജ്ജിന്റെ പരിഹാസം.പള്ളിക്കൂടത്തിൽ പോയിട്ടില്ലെന്ന് ഇപ്പോൾ ജോർജ്ജ് ആക്ഷേപിക്കുന്ന മനുഷ്യന്റെ പിറകേ വിനീത വിധേയനായി എതാനും നാൾ മുമ്പു വരെ ജോർജ്ജ് നടന്ന വസ്തുത മലയാളികൾക്കറിയാം.

പുതിയ അഴകന്മാരെ കണ്ടപ്പോൾ അവരെ അച്ഛാ എന്നു വിളിക്കുന്ന ഇത്തരം ഓന്തുകളുടെ കൂടാരമാണല്ലോ സമീപകാല രാഷ്ട്രീയ രംഗം.അങ്ങനെ പുതിയ പിതാക്കന്മാരെ ജോർജ്ജ് കണ്ടെത്തിയിരിക്കുകയാണു.അതിൽ ഒരു പിതാവിനെ രക്ഷിക്കാൻ വേണ്ടിയാണു ജനാധിപത്യ രക്ഷകന്റെ വേഷം കെട്ടിയിരിക്കുന്നത്.മുഖ്യമന്ത്രിക്കെതിരെ തുടരന്വേഷണം വേണമെന്ന് വിജിലൻസ് കോടതി ഉത്തരവിട്ടതോടെയാണു ജോർജ്ജിനു പൗരബോധച്ചൊറിച്ചിൽ തുടങ്ങിയതത്രെ.ജഡ്ജിക്കെതിരെ രാഷ്ട്രപതിക്കും സുപ്രീം കോടതിയ്ക്കും പരാതി കൊടുത്തു കൊണ്ടാണു ജനാധിപത്യം സംരക്ഷിക്കാനുള്ള ജോർജ്ജിന്റെ പുറപ്പാട്.

ഈ കോടതി വിധി ശരിയല്ലെന്ന് ജ.വി.ആർ. കൃഷ്ണയ്യർ പറഞ്ഞതാണു തന്നിൽ പൗരബോധം ഉണരാനുള്ള പ്രചോദനം എന്നാണു ജോർജ്ജിന്റെ വിശദീകരണം.ജഡ്ജിയെ തെറിപറഞ്ഞു കൊണ്ട് ഇദ്ദേഹം എഴുതിയത് അനാവശ്യമാണെന്നാണു കൃഷ്ണയ്യർ ഈയിടെ പറഞ്ഞത്.ചീഫ് വിപ്പിന്റെ സ്ഥാനത്തിരുന്നു കൊണ്ട് ജഡ്ജിയെ പുലഭ്യം പറയുന്നത് നീതിന്യായക്കോടതികളെ ദുർബ്ബലപ്പെടുത്താനുള്ള ശ്രമമാണെന്നും ഭരണഘടനയോടുള്ള അനാദരവാണെന്നും കൂടെയുള്ളവർ പോലും കുറ്റപ്പെടുത്തിയിട്ടും അദ്ദേഹത്തിനു കുലുക്കമില്ല.ആരും കൂടില്ലെങ്കിലും തനിക്കു പ്രശ്നമില്ല പോലും.

ചീഫ് വിപ് എന്ന നിലയിൽ അല്ല;ഒരു പൗരൻ എന്ന നിലയ്ക്കാണു രാഷ്ട്രപതിയ്ക്കും മറ്റും കത്തെഴുതിയത് എന്നാണു ന്യായീകരണം. പൗരനു കത്തെഴുതാൻ എന്തിനാണു ചീഫ് വിപ്പിന്റെ ലെറ്റർ ഹെഡ്ഡ് ;വെറും വെള്ളക്കടലാസ് പോരായിരുന്നോ എന്നതിനു വ്യക്തമായ മറുപടി പൗരൻ ജോർജ്ജിനില്ല.

ഉമ്മൻ ചാണ്ടിയ്ക്ക് ഒരുപക്ഷേ ബുദ്ധിമുട്ടുണ്ടാകാനിടയുള്ള ഒരു കോടതിവിധി മൂലം ജോർജ്ജിന്റെ ഏതു പൗരാവകാശമാണു പീഡിപ്പിക്കപ്പെട്ടതെന്നാണു മനസ്സിലാകാത്തത്.ഇത്തരം അസുഖകരങ്ങളായ ചോദ്യങ്ങളെ അദ്ദേഹം നേരിടുന്നത് വിവരക്കേടും അഹങ്കാരവും കലർന്ന ഭാഷയിലാണു.അല്പത്തവും തല്ലുകൊള്ളിത്തരവും ചാലിച്ചുചേർത്ത അംഗവിക്ഷേപങ്ങൾ കാട്ടിയാണു.അച്യുതാനന്ദനെ മാത്രമല്ല സത്യം പറഞ്ഞ സ്വന്തം പാർട്ടിക്കാരനായ പി.ജെ.ജോസഫിനെയും സ്വന്തം മുന്നണിയിൽ പെട്ട വി.ഡി.സതീശനെയും മോശപ്പെട്ട ഭാഷാ പ്രയോഗത്തിലൂടെയാണു ഈ ഭാരതപൗരൻ നേരിട്ടത്.“പള്ളിക്കൂടത്തിൽ പോകാത്ത അച്യുതാനന്ദൻ”, പള്ളിക്കൂടത്തിൽ പോയെന്ന് അവകാശപ്പെടുന്ന ഈ ഇരുക്കാലി മൃഗത്തേക്കാൾ എത്രയോ ഭേദമാണെന്ന് കുറേ ദിവസമായി ചാനലുകളിലും പത്രങ്ങളിലുമായി ഇയാൾ കാട്ടുന്ന പരാക്രമങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.



Fans on the page

Monday, September 5, 2011

യഥാ രാജാ.....

ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന പുത്രിയെ

ഒമ്പതു മാസമായ് പീഡിപ്പിച്ചന്ത്യത്തിൽ

ഗർഭിണിയാക്കിയ തന്തയെ,സോദരി-

മാരെ പിഴപ്പിച്ചു നാട്ടുകാർക്കൊക്കെയും

കാണിക്കവച്ച സഹോദര ജന്തുവെ,

കൊച്ചു പെൺ കുഞ്ഞിനെ മാനഭംഗം ചെയ്ത

കൊച്ചു കാമാർത്തനെ,സ്വന്തമമ്മൂമ്മയോ-

ടൊത്ത പ്രായം വരും വൃദ്ധയെ ബന്ധിച്ചു

പ്രാപിച്ച ഹീന മനുഷ്യ മൃഗത്തിനെ,

നോക്കി,യൊടുങ്ങാത്ത കോപത്തിൽ മുങ്ങിയ

ന്യായാധിപന്മാർ പരുഷമാം ശബ്ദത്തിൽ

ചോദിച്ചു:- “കുറ്റക്കാർ നിങ്ങൾക്കു വല്ലതും

ചൊല്ലുവാനുണ്ടോയീ കോടതി മുമ്പാകെ?”

“നമ്മളെയിന്നു ഭരിച്ചു വിലസുന്ന മന്ത്രിയൊ

രുത്തൻ നടത്തിയ പോലുള്ള പീഡന-

മൊന്നുമേ ചെയ്തവരല്ലിവ,രാകയാൽ

ശിക്ഷയില്ലാതെ വെറുതെ വിട്ടീടുവാൻ

സന്മനസ്സുണ്ടാക വേണ”മെന്നോതുന്നു

കൂസലില്ലാതവർ കോടതി മുമ്പാകെ.

വാസ്തവം മുറ്റിയ വാക്കുകൾ കേൾക്കവേ

വല്ലാതെ ഞെട്ടിയ ന്യായാസനങ്ങളിൽ

നിന്നുമറിയാതടർന്നു പോലീമൊഴി;-

യാത്മഗതത്തിന്റെ മട്ടിൽ പൊടുന്നനെ:

“യഥാ രാജാ തഥാ പ്രജ:”


Fans on the page

Wednesday, August 24, 2011

പുത്തൻ വിപ്ലവ ഗാഥ



രാജവാഴ്ചയ്ക്കെതിരേ
നാടുവാഴിത്തത്തിനെതിരേ,
ജന്മിത്തത്തിനെതിരേ
പോരാടിയവരുടെ
പിന്മുറക്കാരി നഗര സാരഥി ഞാൻ,
പുത്തരിക്കണ്ടത്തിൽ നിന്നു കൊയ്ത
പുത്തൻ കറ്റയും ശിരസ്സിലേറ്റി
ശ്രീ പദ്മനാഭനു നിറപുത്തരിയുണ്ണാൻ
ശ്രീപദ്മനാഭദാസനാം
പൊന്നു തമ്പുരാന്റെ തൃക്കാല്ക്കൽ
കാഴ്ച വച്ചൊട്ടുകോൾമയിർ കൊള്ളട്ടെ.

“മൂടില്ലാത്തൊരു മുണ്ടു കൊണ്ടു മുടിയും മൂടീട്ടു വൻ കറ്റയും
ചൂടിക്കൊണ്ടരിവാൾ പുറത്തു തിരുകി പ്രാഞ്ചിക്കിതച്ചങ്ങനേ
നാടൻ കച്ചയുടുത്തു മേനി മുഴുവൻ ചേറും പുരണ്ടിപ്പൊഴീ
പ്പാടത്തൂന്നു വരുന്ന നിൻ വരവുകണ്ടേറെ ക്കൊതിക്കുന്നു ഞാൻ”
എന്നു തമ്പുരാനെ കൊതിപ്പിക്കാൻ
എനിക്കായെങ്കിലീ ജീവിതം ധന്യമായി.
ഇങ്ക്വിലാബ് സിന്ദാബാദ്!!




Fans on the page

Monday, August 8, 2011

ബാലൻ പിള്ളയുടെ ഹാർട്ട് ബ്ലോക്ക്



എന്തായാലും “മനുഷ്യത്വമില്ലാത്തവൻ” എന്ന് തന്തയും മോനും വിശേഷിപ്പിച്ച വി.എസ്.അച്യുതാനന്ദൻ നിമിത്തം ആർ. ബാലകൃഷ്ണപിള്ളയുടെ “മാരക”രോഗങ്ങൾ കണ്ടുപിടിക്കാനായല്ലോ.പൊതു മുതൽ കട്ട പിള്ളയ്ക്ക് സുപ്രീം കോടതി തടവുശിക്ഷ വിധിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഈ രോഗങ്ങൾ കണ്ടു പിടിക്കപ്പെടുക തന്നെ ഉണ്ടാവില്ലായിരുന്നു.സ്വന്തം പുത്രൻ കൂടി ഉൾപ്പെട്ട മന്ത്രിസഭ അനുവദിച്ച പരോൾ പരിധിയ്ക്കപ്പുറം അനുഭവിച്ച ശേഷം തിരികെ ജയിലിൽ എത്തിയ പിള്ളയ്ക്ക് കൊട്ടാരക്കര ഗണപതി ഭഗവാൻ(പുത്രൻ മന്ത്രി ഗണപതിയുമാകാം)നല്കിയ
അനുഗ്രഹമാകാം ഈ അസുഖങ്ങൾ.

ജയിലിൽ നിന്നു പുറത്തു കടക്കാൻ പതിനെട്ട് അടവും പൂഴിക്കടകനും പയറ്റിയിട്ടും സാധിക്കാതെ വന്നപ്പോഴാണു സ്വന്തം പുത്രി പിള്ളയ്ക്ക് ഹൃദ്രോഗ മാണെന്നു കണ്ടു പിടിക്കുന്നത്.മരുമകൾ ഡോക്റ്ററായിട്ടെന്തു ഫലം?ഡോക്റ്ററല്ലാത്ത മകൾ വേണ്ടി വന്നില്ലേ രോഗം കണ്ടു പിടിക്കാൻ.ആദ്യം പിള്ളയുടെ രക്തത്തിൽ ഇരുമ്പിന്റെ അളവു കൂടുതലുള്ളതിനാൽ ജയിലിലെ വെള്ളം ദേഹത്തു വീണാൽ പുള്ളിക്കാരൻ തുരുമ്പിച്ചു പോകും എന്ന് പറഞ്ഞു നോക്കിയെങ്കിലും ഫലിച്ചില്ല.75 വയസ്സു കഴിഞ്ഞ വൃദ്ധനായതു കൊണ്ട് ശിക്ഷയിൽ ഇളവു നല്കണമെന്നായിരുന്നു അടുത്ത നിവേദനം.കള്ളന്മാർക്കും പിടിച്ചു പറിക്കാർക്കും അത്തരം ഇളവു നല്കാൻ സാദ്ധ്യമല്ലെന്ന് നിയമോപദേശം കിട്ടിയതിനാൽ മന്ത്രിസഭ ജയിൽ മോചനത്തിനു ഭയന്നു.സംഗതി ഏല്ക്കില്ലെന്നു കണ്ടപ്പോൾ മകനെ
മന്ത്രിസഭയിൽ നിന്നു പിൻ വലിക്കുമെന്നായി പെരുന്തച്ചൻ.മുഖ്യമന്ത്രി നേരിട്ടു പോയി അപ്പനെ അനുനയിപ്പിക്കാൻ.തന്നെ ഉടനെ പുറത്തു വിട്ടില്ലെങ്കിൽ ആത്മകഥ എഴുതി നാറ്റിക്കും എന്നായി പിള്ളാച്ചൻ.

യു.ഡി.എഫ്. സർക്കരിനു തലവേദനയായി മാറിക്കൊണ്ടിരിക്കുന്ന ഈ മാരണത്തെ ഒഴിവാക്കൻ കഴിയാതെ വിഷമിച്ചിരിക്കുമ്പോഴാണു പിതാവിനു ഹൃദയത്തിൽ രണ്ടു ബ്ലോക്ക് ഉണ്ടെന്ന പരാതിയുമായി മകൾ മുഖ്യമന്ത്രിയെ സമീപിക്കുന്നത്.അതിവേഗമല്ലേ മുഖ്യന്റെ നടപടികൾ.എല്ലാം എടുപിടീന്നു നടന്നു.പിള്ളയുടെ ഹാർട്ടിന്റെ ബ്ലോക്ക് വിവരം ജയിൽ ഡോക്റ്റർ ക്ഷണനേരം കൊണ്ട് സ്ഥിരീകരിച്ചു.കൊടിയേറ്റത്തിൽ ഗോപി പറയുന്നതു പോലെ “എന്തൊരു സ്പീഡ്.”

രക്ത ധമനികളിൽ ബ്ലോക്ക് കണ്ടു പിടിച്ചു എന്നു കേട്ടിട്ടുണ്ട്.ഹൃദയത്തിൽ ബ്ലോക്ക് എന്ന് ആദ്യമായിട്ടാണു കേൾക്കുന്നത്.പൊതു മുതൽ മോഷ്ടാവും കീഴൂട്ടെ ജന്മിയും മന്ത്രിയുടെ പിതാശ്രീയും ഒക്കെ ആകുമ്പോൾ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതിരിക്കാൻ തരമില്ലല്ലോ.അടിയന്തിര ചികിത്സ അത്യാവശ്യം.
ജയിൽപുള്ളിക്കു സ്വകാര്യ ആശുപത്രിയിൽ അല്ലാതെ നല്ല ചികിത്സ ലഭ്യമാക്കുന്നതെങ്ങനെ?മകനും കൂടി ഭരണം കൈയ്യാളുമ്പോൾ വിശേഷിച്ചും?അങ്ങനെ തലസ്ഥാനത്തെ പഞ്ചനക്ഷത്ര ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണു പിള്ളയദ്യേത്തിനെ.

ഭരണഘടനയെ തൊട്ട് ആണയിടുകയും നിയമ വാഴ്ചയുടെ മഹത്വം വാതോരാതെ വാഴ്ത്തുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടിയും കൂട്ടരും യഥാർത്ഥത്തിൽ രാജ്യത്തെ പരമോന്നത നീതിപീഠത്തെ കൊഞ്ഞനം കുത്തുകയാണു.വിജിലൻസ് കോടതിയുടെ പരാമർശത്തിന്റെ പേരിൽ ഇപ്പോൾ രാജി ഭീഷണിമുഴക്കുന്ന ഉമ്മൻ ചാണ്ടിയ്ക്ക് കോടതിയോട് അല്പമെങ്കിലും ബഹുമാനമുണ്ടായിരുന്നെങ്കിൽ ബലകൃഷ്ണപിള്ളയെ പോലെയുള്ള ഒരു കുറ്റവാളിയെ,കോടതിവിധിയെ അപഹസിക്കുമാറു തുറന്നു വിടുമായിരുന്നോ?അധികാരം ഉണ്ടെന്നു കരുതി എന്തു തെമ്മാടിത്തവും തോന്ന്യാസവും ചെയ്യും എന്ന പ്രഖ്യാപനമല്ലേ ഈ നിയമ നിഷേധത്തിലൂടെ നടത്തിയിരിക്കുന്നത്?“ആരോടും പ്രത്യേക പ്രീതിയോ വിദ്വേഷമോ കൂടാതെ”ഭരണം നിർ വ്വഹിച്ചുകൊള്ളാം എന്ന് ഗവർണ്ണർ മുമ്പാകെ ചെയ്ത പ്രതിജ്ഞയുടെ പ്രകടമായ ലംഘനമാണിത്.പിള്ളയേക്കാൾ രോഗാതുരരും പ്രായമേറിയവരുമായ കുറ്റവാളികൾ പലരും ഇരുമ്പഴിക്കുളിൽ കിടക്കുമ്പോൾ ഇദ്ദേഹത്തിനു മാത്രം സൗകര്യം ഒരുക്കിയത് പ്രീതി കൊണ്ടു തന്നെയാണു.

സ്ത്രീ പീഡക മന്ത്രിക്കു വേണ്ടി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ പേരിൽ കോടതി നടപടി നേരിടുന്ന അഭിഭാഷകനെ ഭീഷണിക്കു വഴങ്ങി അഡീഷണൽ അഡ്വക്കേറ്റ് ജനറലായി നിയമിച്ച മുഖ്യമന്ത്രി, അച്ഛൻ-മോൻ പാർട്ടിയുടെ നേതാവായ അച്ഛന്റെ ആത്മകഥാ ഭീഷണി(ആത്മഹത്യാ ഭീഷണി എന്നേ മുമ്പു കേട്ടിട്ടുള്ളൂ)യ്ക്കു മുമ്പിലും കീഴടങ്ങിയിരിക്കുകയാണു.രാജ്യദ്രോഹ പ്രവർത്തനം വരെ ചെയ്തതായി ആരോപിക്ക പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ വ്യഗ്രത കാട്ടിയതിലൂടെ എന്ത് അഴിമതി ചെയ്യാനും തനിക്കു മടിയില്ലെന്ന് തെളിയിച്ചിരിക്കുകയാണു മുഖ്യൻ.രാഷ്ട്രീയ സദാചാരത്തെയും അഴിമതി വിരുദ്ധ ഭരണത്തെയും കുറിച്ചു വാ തോരാതെ സംസാരിക്കുകയും നേർ വിപരീതമായി പ്രവർത്തിക്കുകയുമാണു തന്റെ ശൈലി എന്ന് ഒരിക്കൽ കൂടി അദ്ദേഹം തെളിയിച്ചിരിക്കുന്നു.

“പിണ്ണാക്കു തന്നില്ലെങ്കിൽ ചക്കിൽ കാഷ്ടിക്കും” എന്നു പണ്ടൊരു നാട്ടുമ്പുറത്തുകാരൻ പയ്യൻ എണ്ണയാട്ടുകാരനെ ഭീഷണിപ്പെടുത്തിയതു പോലെയാണു പിള്ള.ഒന്നു പറഞ്ഞ് രണ്ടാമതിനു ആത്മകഥയിൽ എഴുതി തുലച്ചു കളയും എന്നാണു പേടിപ്പിക്കൽ.തിരുവിതാം കൂറിനെ വിലയ്ക്കു വാങ്ങാൻ ശേഷിയുണ്ടായിരുന്ന ഒരു ജന്മിയുടെ മകനാണെന്നു പറഞ്ഞു നടക്കുന്ന ഈ മാടമ്പി നേതാവ് ജയിലിൽ നിന്നു പുറത്തു കടക്കാൻ കാട്ടിയ പേക്കൂത്തുകൾ ആരിലും അവജ്ഞയുളവാക്കാൻ പോരുന്നതാണു.അതിനു വേണ്ടി പയറ്റിയ നെറികെട്ട കളികൾ തന്നെ മതി അദ്ദേഹം അഴിമതിയുടെ ആശാനാണെന്നു വ്യക്തമാകാൻ.അധികാരം കൈയ്യിലുണ്ടെങ്കിൽ എന്തു വൃത്തികേടും കാട്ടാം എന്ന സ്വന്തം പോളിസി നടപ്പാക്കാൻ മകൻ കൂടി പങ്കാളിയായ സർക്കാരിനെ നിർബ്ബന്ധിക്കുന്നത് അതുകൊണ്ടാണു.

അഹങ്കാരത്തിന്റെ അവതാരമായ മകന്റെയും അഴിമതി വീരനായ പിതാവിന്റെയും ബ്ലാക്മെയിലിങ്ങ് തന്ത്രത്തിൽ വീഴുന്ന ഉമ്മൻ ചാണ്ടി എന്തൊക്കയൊ ഭയക്കുന്നുണ്ട് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.അല്ലെങ്കിൽ മുഖ്യമന്ത്രിക്കസേരയുടെ വലിപ്പവും ഉത്തരവാദിത്വവും മറന്ന് സുപ്രീം കോടതി ശിക്ഷിച്ച അഴിമതിക്കാരനെ അയാളുടെ വീട്ടിൽ പോയി കാണുകയില്ലായിരുന്നു.അതു വഴി ഭരണഘടനാ ലംഘനം നടത്തിയ
അദ്ദേഹം ആ കസേരയിൽ ഇരിക്കാൻ അയോഗ്യനും അപ്രാപ്തനുമാണെന്നു സ്വയം പ്രഖ്യാപിച്ചിരിക്കുകയാണു. വ്യാജ മെഡിക്കൽ റിപ്പോർട്ടിന്റെ പേരിൽ പിള്ളയ്ക്കു സുഖവാസം അനുവദിച്ചു കൊണ്ട് അത് ഒന്നു കൂടി ശരിവച്ചിരിക്കുന്നു.




Fans on the page

Friday, July 29, 2011

പൂന്താനം കണ്ട മമ്മൂട്ടിയും മോഹൻലാലും


മമ്മൂട്ടിയേയും മോഹൻ ലാലിനേയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തതറിഞ്ഞെത്തിയ ഭക്ത കവി പൂന്താനം രഹസ്യമായി രണ്ടുപേരുമായി ഇന്റർവ്യൂ തരപ്പെടുത്തുകയുണ്ടായി.അതിനു ശേഷമുള്ള കവിയുടെ നിരീക്ഷണം ചുവടെ ചേർക്കുന്നു:
“അർത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരിക്കലും
പത്തു കിട്ടുകിൽ നൂറുമതിയെന്നും
ശതമാകിൽ സഹസ്രം മതിയെന്നും
ആയിരം പണം കൈയ്യിലുണ്ടാകുമ്പോ-
ളയുതമാകിലാശ്ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേർ വിടാതെ കരേറുന്നു മേല്ക്കുമേൽ.
ചത്തു പോം നേരം വസ്ത്രമതു പോലു-
മൊത്തിടാ കൊണ്ടു പോവാനൊരുത്തർക്കും.
വിത്തത്തിലാശ പറ്റുക ഹേതുവായ്
സത്യത്തെ ത്യജിക്കുന്നു ചിലരഹോ!“


Fans on the page

Saturday, July 23, 2011

വീണിതല്ലോ കിടക്കുന്നു..........



കേരള സർ വ്വകലാശാലാ സിൻഡിക്കേറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വളരെപ്പേർ മത്സരിച്ചു.അതിൽ കുറച്ചു പേർ ജയിക്കുകയും ഏറെപ്പേർ തോല്ക്കുകയും ചെയ്തു.സിൻഡിക്കേറ്റിലേക്കു തെരഞ്ഞെടുക്കപ്പെടേണ്ടവരുടെ എണ്ണം കുറവും സ്ഥാനാർത്ഥികൾ അധികവും ആകുമ്പോൾ അങ്ങനെ സംഭവിക്കാതിരിക്കാൻ തരമില്ല.എന്നാൽ ഒരു തോൽ വി പ്രത്യേകം പരാമർശം അർഹിക്കുന്നു.

കഴിഞ്ഞ നാല്പതു കൊല്ലത്തിലേറെയായി സിൻഡിക്കേറ്റിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന കിങ്ങ് മേക്കറാ
ണു ഇപ്പോൾ അടി തെറ്റി വീണവരിൽ പ്രധാനി.കേരള സർ വ്വകലാശാലാ നിയമം നിലവിൽ വന്നതിനു ശേഷം സംഘടിപ്പിക്കപ്പെട്ട എല്ലാ സെനറ്റിലും അംഗമായിരുന്ന ഇദ്ദേഹം ഇക്കുറിയും ആ പതിവു തെറ്റിച്ചില്ല.സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സിൻഡിക്കേറ്റിൽ എത്തിപ്പെടാൻ ആയില്ല.അടുപ്പിച്ച് രണ്ടു ടേം കഴിഞ്ഞാൽ (4വർഷമാണു ഒരു ടേമിന്റെ
കാലയളവ്)അടുത്ത പ്രാവശ്യം മത്സരിക്കാൻ നിയമം അനുവദിക്കുന്നില്ല.അനുവദനീയമായ എല്ലാ ടേമിലും മുൻ കാലങ്ങളിൽ അദ്ദേഹം സിൻഡിക്കേറ്റിൽ കയറിപ്പറ്റിയിട്ടുണ്ട്.ഒരു ഇടവേളയിൽ തനിക്കു പകരം അനിയനെ സിൻഡിക്കേറ്റിലേക്കു ജയിപ്പിക്കാൻ വരെ കഴിഞ്ഞ മഹാപ്രതാപിയാണു ഈ പ്രാവശ്യം തോൽ വിയുടെ രുചിയറിഞ്ഞത്.

നിയമപ്രകാരം സെനറ്റിലേക്കു മത്സരിക്കാൻ പോലും യോഗ്യതയില്ലാത്ത വ്യക്തിയാണു ഇത്രയും വർഷം സെനറ്റിലും സിൻഡിക്കേറ്റിലും കയറിപ്പറ്റി അന്തമറ്റ പരാക്രമങ്ങൾ നടത്തിയിരുന്നത്.ഒരു നിയമ സ്വാശ്രയ സ്ഥാപനത്തിന്റെ മറവിൽ ഈ കാലമത്രയും ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.ആദ്യം സെനറ്റിലും സിൻഡിക്കേറ്റിലും എത്തിയത് അഫീലിയേറ്റഡ് പ്രൊഫഷണൽ കോളേജ് പ്രിൻസിപ്പാൾ എന്ന ലേബലിലായിരുന്നു.പിന്നീട് എത്തിയത് മാനേജർ വേഷത്തിൽ.കഴിഞ്ഞ ആന്റണി സർക്കാരിന്റെ കാലത്തു മാത്രമാണു സ്വാശ്രയ കോളേജുകൾക്ക് അംഗീകാരം നല്കിയതെന്നുകൂടി അറിയുമ്പോഴേ എത്ര അനർഹമായിട്ടാണു സെനറ്റിലും സിൻഡിക്കേറ്റിലും ആദ്യം മുതൽ കയറിപ്പറ്റിയത് എന്ന് വ്യക്തമാകൂ.

കേരളത്തിലെ ഏറ്റവും പഴക്കമേറിയ സർക്കാർ നിയമ കലാലയത്തിനും നിയമ വിദ്യാഭ്യാസത്തിനു തന്നെയും പരിഹരിക്കനാകാത്ത കെടുതി വരുത്തിയ ഈ കിങ്ങ് മേക്കർ ഇപ്പോൾ പരാജയപ്പെട്ടതിന്റെ പ്രധാനകാരണം കഴിഞ്ഞ പ്രാവശ്യം മുതൽ പ്രാബല്യത്തിൽ വന്ന തെരഞ്ഞെടുപ്പു പരിഷ്കാരമാണു.ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ബലമായിരുന്ന രജിസ്റ്റേഡ് ഗ്രാജ്വേറ്റ് മണ്ഡലം അന്നു തൊട്ടാണു വേണ്ടെന്നു വച്ചത്.20 സീറ്റുകളുണ്ടായിരുന്ന ഈ മണ്ഡലത്തിലെ വോട്ടർമാർ സർ വ്വകലാശാലയിൽ രജിസ്റ്റർ ചെയ്യുന്ന ബിരുദ ധാരികളായിരുന്നു.പേരൂർക്കടയിലെ തന്റെ സ്ഥാപനത്തിൽ നിയമ പഠനത്തിനെത്തുന്ന വിദ്യാർത്ഥികളെ കൊണ്ടും മറ്റുള്ള ബിരുദ ധാരികളുടെ ഡിഗ്രി വാങ്ങി സ്വന്തം ചെലവിലും രജിസ്റ്റർ ചെയ്യിപ്പിച്ചും വലിയൊരു വോട്ടു ബാങ്ക് ഇദ്ദേഹം സൃഷ്ടിച്ചു വച്ചിരുന്നു.തപാൽ വഴി അയയ്ക്കുന്ന ബാലറ്റുകൾ മുഴുവൻ തന്റെ കെയർ ഓഫ് അഡ്രസ്സിൽ ലഭിക്കുന്നതിനു വേണ്ടതെല്ലാം അദ്ദേഹം ചെയ്തുവന്നു.അവ കൂടാതെയാണു ഭാര്യയുടെയും മക്കളുടെയും,വിവിധ പാർട്ടിയിൽ പെട്ട സഹോദരങ്ങളുടെയും പേരിൽ എത്തുന്ന ബാലറ്റുകൾ.പ്രിഫറൻഷ്യൽ സമ്പ്രദായത്തിൽ നടക്കുന്ന വോട്ടെടുപ്പിൽ ആകെയുള്ള 20 സീറ്റിൽ കുറഞ്ഞത് 6 പേരെയെങ്കിലും ജയിപ്പിച്ചെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.അങ്ങനെ തനിക്കു സിൻഡിക്കേറ്റിലേക്കു ജയിക്കുവാനും മറ്റു ചിലരെക്കൂടി ജയിപ്പിക്കുവാനും സാധിക്കുമായിരുന്നു.നിയമ ഭേദഗതിയിലൂടെ രജിസ്റ്റേഡ് ഗ്രാജ്വേറ്റ് മണ്ഡലം നിർത്തലാക്കിയതിനാൽ അദ്ദേഹത്തിന്റെ സ്ഥിരം പരിപാടി നടന്നില്ല.അഞ്ചു ദശകത്തോളം നീണ്ട ഈ പകിടകളിയിൽ ഇപ്പോൾ തോൽവി പിണഞ്ഞത് അതുകൊണ്ടാണു.കേരള സർവ്വകലാശലയുടെയും ഗവ.ലാ കോളേജിന്റെയും ഭാഗ്യം.

നിയമ വിദ്യാലയത്തിന്റെ മേൽ വിലാസത്തിൽ ഇദ്ദേഹം നേടിയെടുക്കാത്ത ആനുകൂല്യങ്ങളില്ല.സിൻഡിക്കേറ്റംഗത്വം ഉപയോഗിച്ച് സർ വ്വകലാശാലയിൽ കാണിക്കാത്ത വിക്രിയകളുമില്ല.അഡ്മിറ്റു ചെയ്യാൻ അനുവദിച്ചിട്ടുള്ളതിൽ കൂ​‍ടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തുക,ഏറ്റവും നല്ല ഗവേഷണ പ്രസിദ്ധീകരണത്തിനും ഏറ്റവും നല്ല ഗവേഷണ സ്ഥപനത്തിനും ഉള്ള യൂണിവേഴ്സിറ്റി അവാർഡ് സ്വന്തം സ്ഥാപനത്തിനു സ്ഥിരമായി തരപ്പെടുത്തിയെടുക്കുക,തുടങ്ങിയ കലാപരിപാടികളാണു സിഡിക്കേറ്റിലിരുന്ന് നടത്തിക്കൊണ്ടിരുന്നത്.ഫലത്തിൽ സ്വാശ്രയ കോളേജ് ആണെങ്കിലും പത്തു പൈസ പോലും കോഴ വാങ്ങാത്ത സ്ഥാപനമെന്ന പേർ നിലനിർത്താൻ ശ്രദ്ധിച്ച അദ്ദേഹം കോടികളുടെ കോഴ കൊണ്ടും നേടാനാകാത്ത സൗഭാഗ്യം മറ്റു വിധത്തിൽ മുതലാക്കി.എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടപ്പെട്ടവനായി.തന്റെ സ്ഥാപനമില്ലായിരുന്നെങ്കിൽ പല യുവ നേതാക്കന്മാരും വക്കീൽ കോട്ട് അണിയില്ലായിരുന്നു എന്ന് അദ്ദേഹം പറയാറുള്ളത് വെറുതെയല്ല.കഴിഞ്ഞ മന്ത്രിസഭയിലെയും ഇപ്പോഴത്തെ മന്ത്രിസഭയിലെയും പലരും ഇദ്ദേഹത്തിന്റെ സ്ഥാപനം വഴി നിയമ ബിരുദം നേടിയവരാണു.സർ വ്വകലാശാലയിലും പുറത്തും നിയമ വ്യവസ്ഥകൾ കാറ്റിൽ പറത്തിക്കൊണ്ട് അഴിഞ്ഞാടുവാൻ ഇദ്ദേഹത്തിനു ധൈര്യം നല്കിയത് വിപുലമായ ഇത്തരം സ്വാധീനങ്ങളാണു.

അനർഹമായും അന്യായമായും സ്വായത്തമാക്കുന്ന ഏതു കിരീടവും കാലം എന്ന മഹാപ്രഭുവിനു മുമ്പിൽ അടിയറ വയ്ക്കേണ്ടി വരും എന്നാണു ഈ അതികായന്റെ പതനം വെളിവാക്കുന്ന പരമ സത്യം.








Fans on the page

Sunday, July 10, 2011

ജസ്റ്റിസ്.കെ.കെ.നരേന്ദ്രൻ



സാമൂഹിക പ്രതിബദ്ധതയും നിഷ്പക്ഷമായ നീതി ബോധവും ഉണ്ടായിരുന്ന ഒരു നിയമജ്ഞൻ കൂടി അന്തരിച്ചു.പണം കണ്ടു കണ്ണു മഞ്ഞളിക്കുന്ന ജഡ്ജിമാരുടെ എണ്ണം കൂടി വരുന്ന ഇക്കാലത്ത് ജ.കെ.കെ.നരേന്ദ്രനെപ്പോലുള്ളവരുടെ തിരോധാനം വലിയ നഷ്ടമാണു.ഹൈക്കോടതി ജഡ്ജി ആയിരിക്കേ അദ്ദേഹം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ കേരള നീതിന്യായ ചരിത്രത്തിലെ സുവർണ്ണ രേഖകളാണു.

സേവന നിരതനായിരുന്നു വിരമിച്ച ശേഷവും അദ്ദേഹം.മാറിമാറി വന്ന സർക്കാരുകളെല്ലാം, റിട്ടയർ ചെയ്തതിൽ പിന്നീടും അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.സംവരണത്തെ കുറിച്ചു പഠിക്കാൻ നിയോഗിച്ച കമ്മീഷന്റെ ചെയർമാനായി പ്രവർത്തിച്ചത് ഈ കാലയളവിലാണു.
പ്രീഡിഗ്രി ബോഡ് വിരുദ്ധസമരകാലത്ത് കേരള സർ വ്വകലാശാലയിൽ നടന്ന പരീക്ഷാ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുവാൻ ജസ്റ്റിസ് കെ.കെ.നരേന്ദ്രനെയാണു അന്നത്തെ ഇടതു സർക്കാർ ഏകാംഗ കമ്മീഷനായി നിയമിച്ചത്.അന്ന് തെളിവു നല്കാൻ പോയപ്പോഴാണു അദ്ദേഹത്തിനെ അടുത്തറിയാൻ കഴിഞ്ഞത്.സർവ്വകലാശലാ ജീവനക്കരുടെ ഒരു സംഘടനയെ പ്രതിനിധീകരിച്ച് തെളിവു നല്കുക മാത്രമല്ല മറ്റുള്ളവരെ വിസ്തരിക്കാനുള്ള ചുമതലയും കൂടി എന്നിൽ വന്നു ചേർന്നു.സംഘടന വക്കാലത്ത് കൊടുത്ത അഭിഭാഷകൻ കമ്മീഷൻ സിറ്റിംഗുകളിൽ തുടർച്ചയായി ഹാജരാകാതിരുന്നപ്പോൾ കക്ഷികളെ നേരിട്ടു വിസ്തരിക്കാൻ ജഡ്ജി അനുവദിക്കുകയായിരുന്നു.അഭിഭാഷകനല്ലാത്ത എനിക്ക് അതിനുള്ള ആത്മവിശ്വാസം ലഭിച്ചത് കമ്മീഷൻ നല്കിയ പ്രോത്സാഹനം ഒന്ന് കൊണ്ടു മാത്രമാണു.ഇത്തരം അന്വേഷണ കമ്മീഷനുകളെ വക്കീലന്മാർ അത്ര ഗൗരവമായി എടുക്കാറില്ല എന്ന് അനുഭവിച്ച് അറിഞ്ഞിട്ടുള്ളതു കൊണ്ടു കൂടിയാകാം
ഒരു സാധാരണക്കാരനെ വക്കീൽ പണി ചെയ്യാൻ അദ്ദേഹം അനുവദിച്ചതും പ്രോത്സാഹിപ്പിച്ചതും.

മുമ്പ് കേരള സർ വ്വകലാശാലയിൽ നടന്ന മാർക്ക് തട്ടിപ്പു കേസ് അന്വേഷിച്ച ജസ്റ്റിസ്.എം.പി.മേനോൻ കമ്മീഷനിലും ഞങ്ങൾ കക്ഷി ചേരുകയും സംഘടനയെ പ്രതിനിധീകരിച്ച് ഹാജരാകുകയും ചെയ്തിരുന്നു.എന്നാൽ മറ്റു കക്ഷികളെ വിസ്തരിക്കുന്നതിനോ വാദിക്കുന്നതിനോ അനുവദിച്ചിരുന്നില്ല.
മതിയായ സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തി കൊടുക്കാതിരുന്നിട്ടും യഥാസമയം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ടു സമർപ്പിച്ചതിൽ നിന്നും അദ്ദേഹത്തിന്റെ ചുമതലാബോധം
വ്യക്തമാണു.നിയമത്തിന്റെ മുമ്പിൽ എല്ലാവരും സമന്മാരാണെന്ന് പേർത്തും വെളിവാക്കുന്ന തരത്തിലായിരുന്നു തെളിവെടുപ്പു വേളയിൽ അദ്ദേഹം കൈക്കൊണ്ട ഒരോ നടപടിയും.

സമരകാലത്ത് മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ തെളിവെടുപ്പിനു ഹാജരാകാതെ പലപ്പോഴും ഒഴിഞ്ഞു മാറി.അദ്ദേഹത്തിന്റെ അഭിഭാഷകനോട് ചോദിക്കുമ്പോഴെല്ലാം 'ലീഡർക്ക് സമയമി'ല്ലെന്ന സ്ഥിരം പല്ലവിയാണു കമ്മീഷനു കിട്ടിക്കൊണ്ടിരുന്നത്.ഭരണം പോയി വലിയ രാഷ്ട്രീയ കോലാഹലങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ആവർത്തിച്ച് കൊണ്ടിരുന്ന 'സമയമില്ലായ്മ' എന്ന നുണക്കഥ കമ്മീഷനും വിശ്വസിച്ചു എന്നു ഞങ്ങൾ കരുതി.പക്ഷേ കരുണാകരന്റെ വക്കീലിനെയും ബാക്കിയുള്ളവരെയും ഞെട്ടിച്ചു കൊണ്ട് ഒരു ദിവസം കമ്മീഷൻ അടുത്ത സിറ്റിംഗ് തീയതി അറിയിച്ചിട്ടു പറഞ്ഞു:“നിങ്ങളുടെ കക്ഷി അന്നു ഹാജരാകണം.അല്ലാത്ത പക്ഷം സമൻസും വാറണ്ടും ഒക്കെ അയച്ച് കമ്മീഷനു അദ്ദേഹത്തെ വരുത്തേണ്ടി വരും”.കമ്മീഷൻ നിശ്ചയിച്ച തീയതിയിൽ തന്നെ മുൻ മുഖ്യൻ ഹാജരായി.

ജീവനക്കാർ പണിമുടക്കിലായിരുന്നപ്പോൾ എല്ലാ ക്രമക്കേടുകൾക്കും നേതൃത്വം കൊടുത്ത അന്നത്തെ പ്രോ വൈസ് ചാൻസലർ എന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ വിസമ്മതിച്ചപ്പോഴെല്ലാം അദ്ദേഹത്തെ കമ്മീഷൻ ശക്തമായി താക്കീതു ചെയ്തതും ഓർക്കുന്നു.

തെളിവെടുപ്പു വേളകളിൽ പലപ്പോഴും നർമ്മം വിതറാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.മുൻ വൈസ് ചാൻസലർ പി.എസ്.ഹബീബ് മുഹമ്മദിനെ വിസ്തരിച്ചു കൊണ്ടിരുന്ന ഒരു പ്രമുഖ അഭിഭാഷകൻ ഇടയ്ക്ക് അല്പം വെള്ളം കുടിച്ചു.ഉടനെ വന്നു കമ്മീഷന്റെ കമന്റ്:“സാധരണ വക്കീലന്മാരാണു സാക്ഷികളെ വെള്ളം കുടിപ്പിക്കുന്നത്.ഇവിടിപ്പോൾ വക്കീലാണല്ലോ വെള്ളം കുടിക്കുന്നത്?”
ഏറെ നാളത്തെ തെളിവെടുപ്പിനും അന്വേഷണത്തിനും വാദങ്ങൾക്കും ശേഷം വളരെ വിശദമായ റിപ്പോർട്ട് നല്കിയെങ്കിലും അദ്ദേഹം ചൂണ്ടിക്കാണിച്ച കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനോ നിർദ്ദേശിച്ച ശുപാർശകൾ നടപ്പാക്കുന്നതിനോ അന്നത്തെ നായനാർ സർക്കാർ താല്പര്യം കാണിച്ചില്ല.എല്ലാ ജുഡീഷ്യൽ അന്വേഷണ കമ്മീഷനുകൾക്കും എന്നതു പോലെ നരേന്ദ്രൻ കമ്മീഷനും റഫറൻസ് ഷെല്ഫിൽ വിശ്രമിക്കാനാണു യോഗം.എന്നാൽ, സർക്കാർ ഉദ്യോഗങ്ങളിൽ പിന്നോക്ക പ്രാതിനിധ്യം നിർണ്ണയിക്കാൻ അദ്ദേഹം ചെയർമാനായി നിയമിക്കപ്പെട്ട കമ്മീഷനു ആ ഗതി വന്നില്ല.

നിഷ്പക്ഷനും നീതിമാനും മനുഷ്യ സ്നേഹിയുമായ ആ അതുല്യ ന്യായാധിപന്റെ സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ










Fans on the page