Total Pageviews

Thursday, December 8, 2011

നഴ്സുമാരുടെ സമരം


അമൃത മെഡിക്കൽ കോളജിൽ നഴ്സുമാർ നടത്തുന്ന സമരം പല പ്രധാന ദൃശ്യ,അച്ചടി മാദ്ധ്യമങ്ങളും കണ്ടില്ലെന്നു നടിക്കുകയാണു.ഏതാണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും ഇങ്ങനൊരു സമരം നടക്കുന്നതായിപ്പോലും ഭാവിക്കുന്നില്ല.നിസാര പ്രശ്നങ്ങൾക്കു പോലും സമരവീര്യം പുറത്തെടുക്കാറുള്ള യുവ കേസരികൾക്കും മൗനമാണു.അമൃതാനന്ദ മയിയുടെ കാൽ കഴുകി നടക്കുന്ന മുൻ കേന്ദ്രമന്ത്രിയെപ്പോലുള്ളവരെ വെറുപ്പിക്കാൻ യുവ മോർച്ചയ്ക്ക് ഭയം കാണും.പിണറായി വിജയന്റെ മകൾക്ക് ക്യാപ്റ്റൻ കൃഷ്ണൻ നായർ വഴി അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ വാങ്ങിയിട്ടുള്ളതിനാൽ ഡി.വൈ.എഫ്.ഐക്കും അമൃതാനന്ദ മയിയെ വെറുപ്പിക്കാൻ സങ്കോചം കാണും.ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും “അമ്മയുടെ” ആലിംഗന സുഖം അനുഭവിച്ചിട്ടുള്ളതിനാൽ യൂത്തുകാർക്കും സമരത്തോട് അനുഭാവം പ്രകടിപ്പിക്കാൻ വൈമുഖ്യമുണ്ടാകും. (നേതാക്കന്മാരുടെ വ്യക്തിപരമായ കാര്യലാഭമാണോ യുവജന സംഘടനകളുടെ നയങ്ങളെ നിശ്ചയിക്കുന്നത് ?എന്ന ചോദ്യം വേറേ)ഇവർ മാത്രമല്ലല്ലോ സംഘടനകൾ.ബാക്കിയുള്ളവരുടെ നാവും കൈയ്യും കെട്ടിയിരിക്കുന്നത് ആരാണു?

ലോകമെമ്പാടും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ നിരത്തിലിറങ്ങുന്ന സംഘങ്ങളേയും കാണാനില്ല.സർവ്വ രാജ്യത്തെയും തൊഴിലാളികൾക്കു വേണ്ടി നിലകൊള്ളുന്ന പാർട്ടികളും ഇക്കാര്യത്തിൽ മൗനം ദീക്ഷിക്കുകയാണു.അമ്മദൈവത്തിന്റെ ചൂഷണത്തിനെതിരെ ശബ്ദിച്ചു പോയാൽ ദൈവനിന്ദയാകുമെന്ന ആരോപണം വരുമെന്ന ഭയമാണോ ഇവരെ ഇതിൽ നിന്നും അകറ്റി നിർത്തുന്നത്? ലോകം മുഴുവൻ ഭക്തരുണ്ടെന്നു ശിഷ്യഗണങ്ങൾ പ്രചരിപ്പിക്കുന്ന ഈ വ്യജദൈവത്തിൽ വിശ്വസിക്കുന്നവർ കേരളത്തിലെങ്ങും ഉണ്ടെന്നും വലിയ വോട്ടു ബാങ്കുകൾക്കധീനയാണു ഇവരെന്നുമുള്ള തെറ്റിദ്ധാരണയാണോ അമ്മക്കിളിക്കെതിരെശബ്ദമുയർത്തുവാൻ രാഷ്ട്രീയ കക്ഷികൾ ഭയക്കുന്നതിനു കാരണം?
ഇവർ ആളും അർത്ഥവും അനുഗ്രഹവും നല്കി ജയിക്കാൻ തിരുവനന്തപുരത്തേക്കു പലപ്രാവശ്യം പറഞ്ഞുവിട്ട ഒ.രാജഗോപാലിനു എന്തു പറ്റിയെന്ന് നമുക്കറിയാം.അതിൽ നിന്നും ഇവരുടെ ജനസ്വാധീനം വ്യക്തമല്ലേ?ഓന്തു ചാടിയാൽ വേലിക്കൽ വരെ.അത്രയേ ഉള്ളൂ.

രാഷ്ട്രീയപ്പാർട്ടികളെ തല്ക്കാലം വിടാം. രാഷ്ട്രീയ കക്ഷികളെയും ഭരണകൂടത്തെയും വിറപ്പിക്കാൻ കെല്പ്പുള്ള ചാനൽ പ്രഭുക്കൾക്കും പത്ര മുത്തശിമാർക്കും എന്തേ സാധുക്കളായ നേഴ്സുകളോട് ഇപ്പോൾ യാതൊരു കരുണയുമില്ലാതെ പോയത്?

നോട്ടിസ് വിതരണം ചെയ്യാൻ ചെന്ന നേഴ്സിനെ മുറിയിൽ പൂട്ടിയിട്ടു മർദ്ദിച്ച ആശുപത്രി അധികൃതരുടെ കാടത്തം ഹൈക്കോടതിയ്ക്കു പ്രശ്നമല്ല.മർദ്ദനമേറ്റവരോട് അല്ല കോടതിയ്ക്ക് അനുതാപം; മർദ്ദിച്ച ആശുപത്രി അധികൃതരോടാണു.ആശുപത്രിക്ക് പോലീസ് സംരക്ഷണം നല്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്രേ.സായിബാബ മുതലുള്ള സകലമാന ആൾദൈവങ്ങളെയും വളർത്തുന്നതിൽ ജഡ്ജിമാർ വഹിച്ച പങ്ക് ചെറുതല്ല.ആൾദൈവങ്ങളോടു ചാഞ്ഞു നില്ക്കുന്ന ന്യായാസനങ്ങളിൽ നിന്ന് ദൈവങ്ങൾക്കെതിരെ വിധി കിട്ടും എന്നു കരുതുക വയ്യ.

അമ്മ എന്ന വാക്കിനെ വ്യഭിചരിക്കുന്ന കപടദൈവത്തിന്റെ യഥാർത്ഥ മുഖം വ്യക്തമാകാൻ ഈ സമരം അവസരം തരുന്നു.ഇവരുടെ സ്ഥാപനങ്ങളിലെ താഴേക്കിടയിലുള്ള ജീവനക്കാരെയെല്ലാം വർഷങ്ങളായി ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണു.മിനിമം വേതനം പോലും നല്കാതെ നഴ്സുമാരുടെ അദ്ധ്വാനത്തിന്റെ വില കവർന്നെടുക്കുകയായിരുന്നു.അദ്ധ്യാപകർക്ക് പേ റോളിൽ രേഖപ്പെടുത്ത്യതിന്റെ പകുതിപോലും കൊടുക്കാറില്ല.എംബിബി എസ് അഡ്മിഷനു 50ലക്ഷവും പിജിയ്ക്ക് ഒരു കോടിയും കോഴവാങ്ങുന്നവവരാണു പട്ടിണി മാറ്റാനുള്ള കാശു പോലും നഴ്സുമാർക്ക് കൊടുക്കാത്തത്.ജോലിയെടുപ്പിച്ചിട്ട് അർഹതപ്പെട്ട കൂലി കൊടുക്കാത്തവർ സുനാമിദുരിതാശ്വാസത്തിനു കോടികൾ വാഗ്ദാനം ചെയ്യുന്നതിലെ കാപട്യവും പ്രചരണ ഭ്രാന്തും ആർക്കും ബോദ്ധ്യപ്പെടും.

സമരം ചെയ്യുന്ന നഴ്സുമാരെ ഗുണ്ടകളെ വിട്ട് തല്ലിച്ചതച്ചതും നോട്ടീസ് വിതരണത്തിനു തുനിഞ്ഞ ന്ഴ്സിനെ പുറിയിലിട്ടു പൂട്ടി
മാരകമായി പരിക്കേല്പ്പിച്ചതും അവരുടെ തനിനിറം വെളിപ്പെടുത്തുന്നുണ്ട്.തന്നെ എതിർത്ത സ്വന്തം സഹോദരനെ വകവരുത്തിയാണു ഇവർ ദൈവവേഷം ഉറപ്പിച്ചതെന്ന സ്ഥലവാസികളുടെ ആരോപണം ശരിയാണെന്ന് കരുതേണ്ടിയിരിക്കുന്നു.2001സെപ്റ്റംബറിൽ മുംബൈ സ്വദേശി രാമനാഥ അയ്യർ വള്ളിക്കാവിലെ ഇവരുടെ നക്ഷത്ര മഠത്തിൽ വച്ചു മരണപ്പെട്ടതുൾപ്പെടെ നിരവധി അപമൃത്യു കേസുകൾ ഇന്നും തെളിയാതെ കിടക്കുന്നു എന്ന വാർത്തകൂടി ഇതോടൊപ്പം ചേർത്തു വായിക്കണം.അപ്പഴേ തങ്കപ്പെട്ട ‘അമ്മ’യുടെ സന്താന സ്നേഹം മനസ്സിലാകൂ.

ചാരിറ്റബിൾ സൊസൈറ്റി ആക്റ്റിന്റെ മറവിൽ കോടികളുടെ നികുതി വെട്ടിപ്പു നടത്തിക്കൊണ്ടാണു സാധുക്കളെ ചൂഷണം ചെയ്യുന്നതെന്ന് ഓർക്കണം.വേതന നിഷേധവും നികുതിവെട്ടിപ്പും ഒരേസമയം ഇവർ നടത്തിക്കൊണ്ടിരിക്കുന്നു.ഇന്ത്യൻ ദുരിതബാധിതർക്കു മാത്രമല്ല അമേരിക്കയിലെയും ജപ്പാനിലെയും ദുരന്ത ബാധിതർക്കു വരെ കോടികൾ വാഗ്ദാനം ചെയ്യുന്ന ഈ ഉദാരമതിയായ ആലിംഗന മാതാവ് സ്വന്തം സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന പാവപ്പെട്ടവരുടെ പിച്ചചട്ടിയിൽ കൈയ്യിട്ടു വാരുന്നു.

"അടുത്തു നില്പോരനുജനെ നോക്കാനക്ഷികളില്ലാത്തോർ-
ക്കരൂപനീശനദൃശ്യനായാലതിലെന്താശ്ചര്യം?” എന്നാണു മഹാകവി ഉള്ളൂർ ചോദിക്കുന്നത്.ഇവിടെ അടുത്തു നില്ക്കുന്ന സ്വന്തം സഹജരെ സ്നേഹപൂർവ്വം നോക്കുന്നില്ലെന്നു മാത്രമല്ല അവരെ തൊഴിക്കുകയും ചെയ്യുന്നു.എന്നിട്ടും ബുദ്ധിയും യുക്തിയും കെട്ട ഒരു വലിയ വിഭാഗവും ഭരണ കൂടവും ,ഈശ്വര ദർശനത്തിനു പോലും അർഹയല്ലാത്ത ഈ കാപട്യജന്മത്തെ ദൈവമാണെന്നു കരുതി പൂജിച്ചു നടക്കുന്നു.ഹാ കഷ്ടം! എന്നല്ലാതെന്തു പറയാൻ!!എല്ലാവരെയും എല്ലാക്കാലത്തും വഞ്ചിക്കാമെന്ന് “അമ്മയും”മക്കളും വിചാരിക്കരുത്.




Fans on the page

Saturday, November 19, 2011

പരമ ചെറ്റ


നാടു നടുക്കി നടന്നു വരുന്നു
മാടു കണക്കൊരു വയറൻ.
വായ തുറന്നാൽ തെമ്മാടിത്തം
വാരി വിളമ്പും ശപ്പൻ.
തന്തേപ്പോലുമനിഷ്ടം വന്നാൽ
“തെണ്ടീ”യെന്നും“പൊട്ടാ”യെന്നും
രോഷം മൂത്താൽ “..മോനേ”യെന്നും
ഘോഷം കൂട്ടും ചീപ്പൻ.




Fans on the page

Sunday, November 6, 2011

വൈസ് ചാൻസലർ വെറും സർക്കാരുദ്യോഗസ്ഥനോ?



കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ്ചാൻസലർ ആയി നിയമിക്കപ്പെട്ട
ഡോ.ബി.അശോകിനെ ഉമ്മൻ ചാണ്ടി സർക്കാർ പുറത്താക്കിയിരിക്കുകയാണു.അഞ്ചു വർഷത്തേക്കു നിയമിക്കപ്പെട്ട വിസിയുടെ കാലാവധി, പ്രത്യേക കാരണമൊന്നും ചൂണ്ടിക്കാണിക്കാതെ അവസാനിപ്പിച്ചതു സർ വ്വകലാശാലാ നിയമങ്ങളുടെ നഗ്നമായ ലംഘനവും ഉന്നതവിദ്യാഭ്യാസ മേഖലയോടുള്ള അവഹേളനവുമാണു.ഡോ.അശോക് ഐ.എ.എസ്സുകാരനായതുകൊണ്ട് എങ്ങോട്ടു വേണമെങ്കിലും മാറ്റാൻ സർക്കാരിനു അധികാരമുണ്ടെന്നാണു മുഖ്യമന്ത്രിയുടെ ഭാഷ്യം.

ചീഫ് സെക്രട്ടറിയെ പരിഹസിച്ചു ലേഖനമെഴുതിയതിന്റെ പേരിലാണു വി.സിയെമാറ്റിയതെന്ന് നാട്ടുകാർക്കു മുഴുവൻ അറിയാം.എന്നിട്ടും ആരെയോ ഭയപ്പെടുന്ന മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണു.എന്തിന്റെ പേരിലായാലും ഒരു വൈസ് ചാൻസലറെ സർക്കാരിനു തോന്നും പോലെ മാറ്റാമോ എന്നതാണു പ്രസക്തമായ ചോദ്യം.കേന്ദ്ര സർവ്വീസിലെ ആയാലും സംസ്ഥാന സർവ്വീസിലെ ആയാലും ഒരുദ്യോഗസ്ഥനെ വൈസ് ചാൻസലറായി നിയമിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിനെ ബന്ധപ്പെട്ട സർവ്വകലാശാലയുടെ നിയമത്തിനു വിധേയമായി മാത്രമേ മാറ്റാൻ ഏതു സർക്കരിനും അധികാരമുള്ളൂ.ഇവിടെ, കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാലയുടെ നിയമം അനുസരിച്ചല്ല ഡോ.അശോകിനെ വി.സി സ്ഥാനത്തു നിന്നു നീക്കം ചെയ്തത്.ലൈംഗികാതിക്രമം,സാമ്പത്തിക ക്രമക്കേട് തുടങ്ങിയ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടാൽ മാത്രമെ വി.സിയെ ആ സ്ഥാനത്തു നിന്നു നീക്കാൻ സർക്കരിനു കഴിയൂ.അത്തരം കുറ്റങ്ങൾ ഒന്നും ഡോ.അശോകിനു മേൽ ആരോപിക്കപ്പെട്ടിട്ടു പോലുമില്ല.

ഐ.എ.എസ്സുകാരെ സർക്കാരിനു വട്ടുതട്ടാം എന്നാണു മുഖ്യമന്ത്രിയുടെ വിശദീകരണം കേട്ടാൽ തോന്നുക.കുറെ ചാനൽ കൂലിത്തിഴിലാളികളും ചീട്ടു കീറിയ ചില ഐ.എ.എസ് പ്രഭൃതികളും മുഖ്യന്റെ വാദഗതികളെ ന്യായീകരിക്കുവാൻ അമിതോത്സാഹം കാണിക്കുന്നുണ്ട്.സെക്രട്ടറിമാരുടെയും കളക്റ്റർമാരുടെയും ട്രാൻസ്ഫർ പോലെയേ ഉള്ളു ഇതെന്നാണു ഒരു പഴയ ഐ.എ.എസ്സുകാരി മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ തട്ടിവിട്ടിരിക്കുന്നത്.തങ്ങളെയൊക്കെ സർക്കാരുകൾ ഇട്ടു വട്ടുതട്ടിയപ്പോൾ ചോദിക്കാനും പറയാനും ആരുമില്ലായിരുന്നു;മറുത്തൊരക്ഷരം പറയാതെ ട്രാൻസ്ഫർ ചെയ്യപ്പെട്ടിടത്തേക്ക് പോയിരുന്നു;എന്നൊക്കെയാണു അവരുടെ സാക്ഷിമൊഴി.ഡോ.അശോകിനെ വി.സീ.സ്ഥാനത്തു നിന്നു നിയമവിരുദ്ധമായി നീക്കിയതിനെ ചൊല്ലി പ്രതിപക്ഷം നടത്തിയ വാക്കൗട്ടിനെ പരിഹസിക്കാനും അവർ മറന്നില്ല.കേവലം ഒരു ട്രാൻസ്ഫറിനെതിരെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചുകളഞ്ഞത്രേ.

വിസി ആയി നിയമിക്കപ്പെട്ട ആദ്യത്തെ ഐ.എ.എസ്സുകാരനല്ല ഡോ. ബി.അശോക് .കേരള കാർഷിക സർവ്വകലാശാലയുടെ ആദ്യത്തെ വി.സി ഐ.എ.എസ്സു കാരനായ ചന്ദ്രഭാനു ആയിരുന്നു.ഐ.എ.എസ്സു കാരായ കാളീശ്വരനും മാധവമേനോനും പിന്നീട് അതേ സർവ്വകലാശലയുടെ വി.സി.ആയിട്ടുണ്ട്.സംസ്കൃത സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലറും ഐ.എ.എസ്സുകാരനും ചീഫ് സെക്രട്ടറിയുമായിരുന്ന രാമചന്ദ്രൻ നായരായിരുന്നു.

കേരള സർവ്വ കലാശാലയിൽ വിസി.ആയിരുന്ന പി.എസ്. ഹബീബ് മുഹമ്മദും കോഴിക്കോടു സർവ്വകലാശാലയിൽ വി.സി ആയിരുന്ന റ്റി.എൻ.ജയചന്ദ്രനും ഐ.എ.എസ്സുകരായിരുന്നു.ഇവരെയൊന്നും ആരും വിസി സ്ഥാനത്തുനിന്നും നീക്കുകയോ സ്ഥലം മാറ്റുകയോ ചെയ്തിട്ടില്ല.ആദ്യ വൈസ് ചാൻസലറായതുകൊണ്ട് സർക്കാരിനിഷ്ടമുള്ളതു പോലെ മാറ്റുകയും കേറ്റുകയും ചെയ്യാം എന്നു വാദിക്കുന്നവർ കാർഷിക സർ വ്വകലാശാലയുടെയും സംസ്കൃത സർവ്വകലാശാലയുടെയും ആദ്യ വി.സിമാരായിരുന്നവരെ നീക്കാഞ്ഞതെന്തുകൊണ്ട് എന്നു പറയണം.ആരോപണം ഒന്നുമുണ്ടാകാഞ്ഞതിനാൽ ആണെന്നാണു മറുപടിയെങ്കിൽ അശോകിന്റെ പേരിലുള്ള കുറ്റം എന്തെന്നു വ്യക്തമാക്കണം.സർക്കാരിനു മറുപടിയില്ലെങ്കിൽ ഫലിതപ്രിയായ മാഡം ഐ.എ.എസ് എങ്കിലും പറഞ്ഞാൽ മതി.ഒരുപക്ഷേ ശമ്പളത്തിന്റെയും പാവങ്ങളെ വിരട്ടുന്നതിന്റെയും തോതു വച്ചു നോക്കുമ്പോൾ ചീഫ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും ഇമ്മിണി ബല്യ വെള്ളാനകളായിരിക്കും.പക്ഷേ വൈസ്ചാൻസലർ വൈസ്ചാൻസലറും സെക്രട്ടറി സെക്രട്ടറിയുമാണു.നിയമ സഭ പാസ്സാക്കിയ നിയമങ്ങളെല്ലാം ലംഘിച്ചു കൊണ്ട് ഒരു വൈസ്ചൻസലറെ നീക്കം ചെയ്യുന്നതും ഒരു വകുപ്പു സെക്രട്ടറിയെ സ്ഥലം മാറ്റുന്നതും ഒരുപോലെയാണെന്നു കരുതുന്ന ഐ. എ.എസ് മാഡങ്ങളെ പോലുള്ളവർ സർവീസിലുണ്ടായിരുന്ന കാലത്ത് എന്തെല്ലാം നടന്നിരിക്കാം?

വി.സിയാകാൻ പത്തു വർഷത്തെ അദ്ധ്യാപന പരിചയമെങ്കിലും വേണം എന്നാണു ഒരു ചാനൽ സേവകന്റെ കണ്ടുപിടുത്തം.അസിസ്റ്റന്റ് മുതൽ രജിസ്ട്രാർ വരെയുള്ളവർക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച് വ്യക്തമായ സൂചനകളുള്ള യൂണിവേഴ്സിറ്റി നിയമങ്ങളിൽ വിസിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ഒന്നും പറയുന്നില്ല എന്നതാണു വാസ്തവം.ചാനൽ മുതലാളിക്കുവേണ്ടി കണ്ഠക്ഷോഭം നടത്താൻ കടപ്പെട്ട സേവകൻ അജ്ഞത കൊണ്ടോ സമ്മർദ്ദം കൊണ്ടോ“പറയാതെ വയ്യാ”ത്ത അവസ്ഥയിൽ എത്തിയതു കൊണ്ടു തട്ടിവിട്ടതാകാം.

എല്ലാം സുതാര്യമാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇങ്ങനെ ഉഹാപോഹങ്ങൾക്കും ദുർവ്യാഖ്യാനങ്ങൾക്കും ഇടം കൊടുക്കുന്ന മണുമണുപ്പൻ വിശദീകരണമല്ല ഇക്കാര്യത്തിൽ നല്കേണ്ടത്.പൊതുമുതൽ മോഷ്ടിച്ചതിനു സുപ്രീം കോടതി ജയിലിൽ അടച്ച ബാലകൃഷ്ണപിള്ളയെ തുറന്നു വിടുകയും അതിനെ ന്യായീകരിക്കൻ, അഴിമതിക്കേസിലല്ല പിള്ളയ്ക്കു ശിക്ഷ കിട്ടിയതെന്ന് ഉളുപ്പില്ലാതെ പറയുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിക്ക് ഇങ്ങനെയേ പറയാൻ കഴിയൂ.ഉന്നത വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്നവരെ ഒന്നടങ്കം അപമാനിക്കുന്ന ഈ വീസി പീഡനം സ്ത്രീ പീഡകരുടെയും പൊതുമുതൽ മോഷ്ടാക്കളുടെയും ഔദാര്യത്തിൽ കഴിയുന്ന ഭരണ നാഥനു ചേർന്നതാ യിരിക്കാം. പക്ഷേ കേരളത്തിലെ ജനങ്ങളെല്ലാം “പൊട്ടൻ”മാരാണെന്നു ധരിക്കരുത്.

Tuesday, November 1, 2011

മോഷണേന്ദ്ര തീർത്ഥ സ്വാമി തിരുവടികൾ



ഗൗഢസാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആത്മീയ ധർമ്മ പീഠമായ കാശി മഠത്തിൽ നിന്നും അമൂല്യ ദേവ വിഗ്രഹങ്ങളും ആഭരണങ്ങളും കൈവശപ്പെടുത്തി മുങ്ങിയ രാഘവേന്ദ്ര തീർത്ഥയെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു.കാശി മഠത്തിൽ നിന്നും അടിച്ചുമാറ്റിയ വിഗ്രഹങ്ങളും ആഭരണങ്ങളും പണവും രാഘവേന്ദ്ര തീർത്ഥ താമസിച്ചിരുന്ന വീട്ടിൽ നിന്നു പോലീസ് പിടിച്ചെടുത്തത്രെ.

കാശി മഠത്തിന്റെ ഇരുപതാമത് ഗുരുവായ സ്വാമി സുധീന്ദ്ര തീർത്ഥയുടെ പിൻ ഗാമിയായി 1989 ലേ അവരോധിക്കപ്പെട്ട ഈ കൊച്ചീക്കാരൻ ഇത്ര വലിയ പുള്ളിയാണെന്ന് പാവം കാശിക്കാർ ധരിച്ചു കാണില്ല.തനിനിറം ഏതാണ്ടു വെളിവായപ്പോഴേക്കും അവരുടെ പ്രധാന ആരാധനാമൂർത്തിയായ വേദവ്യാസ രഘുപതിയുടെ വിഗ്രഹങ്ങൾ രാഘവേന്ദ്രയുടെ കൈയ്യിലെത്തിയിരുന്നു.കൂടാതെ 500 വർഷം പഴക്കമുള്ള പഞ്ച ലോഹ വിഗ്രഹങ്ങളും 1000 കിലോ വെള്ളിയും പുതിയ തീർത്ഥ പാദർ കൈക്കലാക്കിയിരുന്നു.വിവരം മനസ്സിലാക്കിയ മഠാധിപതി ഇയാളെ പിൻ ഗാമി സ്ഥാനത്തു നിന്നും പുറത്താക്കി.പക്ഷെ കൈയ്യിൽ കിട്ടിയ വിലപിടിപ്പുള്ളതൊന്നും കൊച്ചീക്കാരൻ വിട്ടികൊടുത്തില്ല.കേസും വഴക്കുമായി.കോടതി വിധിയെല്ലാം ഇയാൾക്കെതിരായി.പുള്ളി പിള്ളഗ്രൂപ്പുകാരനല്ലാത്തതു കൊണ്ടും പോലീസ് ഉമ്മൻ ചാണ്ടിയുടേതല്ലാത്തതു കൊണ്ടും പിടി വീണു.

ഏതു ദൈവത്തിനും വിപണന മൂല്യത്തിനപ്പുറം ഒന്നുമില്ല എന്ന് രാഘവേന്ദ്ര തെളിയിച്ചിരിക്കുകയാണു.തന്ത്രവും മന്ത്രവും അറിയാത്ത ഒരു സ്ത്രീലമ്പടൻ തന്ത്രി വേഷം കെട്ടി കുറേനാൾ ശബരിമല അയ്യപ്പനെ കൈ കുത്തിക്കാണിച്ച് വിലസിയത് മലയാളിയായ രാഘവേന്ദ്രയ്ക്കറിയാം.

ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിലവറകളിൽ കണ്ടെത്തിയ അമൂല്യ വസ്തുക്കൾ ജനോപകാരപ്രദമായി വിനിയോഗിക്കണമെന്ന അഭിപ്രയം ഉയർന്നു വന്നപ്പോൾ“ഭഗവാന്റെ മുതലിൽ ഹിന്ദുക്കളല്ലാത്തവർക്ക് അവകാശമില്ല” എന്ന് അലറി വിളിച്ച കുമ്മനം രാജശേഖരനും വെള്ളാപ്പള്ളി നടേശനും സി.പി.നായർ ഐ.എ.എസ്സും നമ്മുടെ രാഘവേന്ദ്ര തീർത്ഥപാദരുടെ വിഗ്രഹപ്രേമത്തെ കുറിച്ച് ഒന്നും ഉരിയാടാത്തത് എന്താണു?ഗൗഢസാരസ്വത ബ്രാഹ്മണർ ഹിന്ദുക്കളല്ലേ? തട്ടിയെടുത്തത് ഹിന്ദു ആയതിനാൽ ദൈവകോപം ഉണ്ടാകില്ലെന്നാണോ?

ഹിന്ദുത്വം സംരക്ഷിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന രാഷ്ട്രീയപ്പാർട്ടിയും സദാചാര സേനക്കാരും രാഘവേന്ദ്ര തീർത്ഥരെ എന്തു ചെയ്യുമെന്നറിയാൻ ഭക്തി ലഹരി തലയ്ക്കു പിടിച്ചിട്ടില്ലാത്ത സാധാരണക്കാർക്ക് ആഗ്രഹമുണ്ട്.


Fans on the page

Friday, October 28, 2011

“കെ.ബി.”എന്നത് കാമ ഭ്രാന്തിന്റെ ചുരുക്കെഴുത്തോ?



മന്ത്രി ശ്രീ. കെ.ബി.ഗണേഷ് കുമാർ, പ്രതിപക്ഷ നേതാവ് ശ്രി.വി.എസ് അച്യുതാനന്ദനെ കാമ ഭ്രാന്തനെന്നും ഞരമ്പു രോഗിയെന്നും മറ്റും ഒരു പൊതുവേദിയിൽ വച്ച് ആക്ഷേപിക്കുകയും പിന്നീട് അങ്ങനെ പറഞ്ഞതിൽ മാപ്പു ചോദിക്കുകയും ചെയ്തിരിക്കുന്നു.പത്തനാപുരത്ത് ഒരു പൊതുയോഗത്തിൽ വച്ചാണു 88 വയസ്സുള്ള വി.എസ്സിനെ ഗണേഷ് കുമാർ അസഭ്യം കൊണ്ട് അഭിഷേകം ചെയ്തത്.ഇയാളുടെ പേരിന്റെ മുമ്പിലുള്ള ഇനിഷ്യലിനുള്ള വിപുലീകരണം കാമ ഭ്രാന്ത് എന്നാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

തന്റെ മുത്തച്ഛന്റെ പ്രായമുള്ള അച്യുതാനന്ദനെ കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞതിൽ തനിക്കു ഖേദമുണ്ടെന്നും എല്ലാം പിൻ വലിച്ച് മാപ്പു ചോദിക്കുന്നു എന്നും അയാൾ പത്രസമ്മേളനം വിളിച്ചു കൂട്ടി പറഞ്ഞു.അതോടൊപ്പം ചാനലുകൾ കാണിച്ച ദൃശ്യങ്ങളിൽ നിന്നും അത് വികാരാവേശത്താൽ നാക്കിനു പറ്റിയ പിഴവല്ലെന്നും മുൻ കൂട്ടി ഉരുവിട്ടു പഠിച്ചത് ആവർത്തിക്കുകയായിരുന്നു എന്നും വ്യക്തമാണു.മാത്രമല്ല നിയമസഭ കൂടുന്നതിനു തൊട്ടു മുമ്പ് ഇന്ത്യാവിഷൻ റിപ്പോർട്ടറോട്,താൻ പറഞ്ഞതിൽ തന്നെ ഉറച്ചു നില്ക്കുന്നു എന്നും അച്യുതാനന്ദനു മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതെന്നും ആണു ഒരു മാടമ്പിയുടെ ധാർഷ്ട്യത്തോടെ ഗണേഷ്കുമാർ പറയുന്നത്.നിയമസഭയിൽ തന്നെ അനുകൂലിക്കുവാൻ ആരുമില്ലെന്നു മനസ്സിലായതുകൊണ്ടോ മുഖ്യമന്ത്രിയും സ്പീക്കറും വിരട്ടിയിട്ടോ ആകണം ഇയാൾ തന്റെ നിലപാടു മാറ്റിയത്.പണ്ട് പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയതിന്റെ പേരിൽ തന്തപ്പടിയെ കരുണാകരൻ തന്റെ മന്ത്രിസഭയിൽ നിന്നു പുറത്താക്കിയ കഥ പലരും ഓർമ്മിപ്പിക്കുക കൂടി ചെയ്തപ്പോൾ കാമ ഭ്രാന്തൻ കുമാർ ശരിക്കും വിരണ്ടു കാണും.കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞതു പോലെ,മന്ത്രിസ്ഥാനം പോകാതിരിക്കാൻ മാപ്പു പറയുകയല്ല എന്തു വേണമെങ്കിലും അയാൾ ചെയ്യും.അല്ലതെ ആത്മാർത്ഥമായ കുറ്റബോധം കൊണ്ടോ സ്വയം തോന്നിയോ നടത്തിയ ഖേദപ്രകടനം ആയിരുന്നില്ല.

മുത്തച്ഛന്റെ പ്രായമുള്ള ആളെ കാമ ഭ്രാന്തൻ എന്നു വിളിച്ചവൻ തന്തയുടെ പ്രായമുള്ളവരെ എന്താണു വിളിക്കുക?വി.എസ്സിന്റെ പ്രായത്തെ ബഹുമാനിച്ചാണത്രെ മാപ്പു ചോദിക്കുന്നത്!താൻ പ്രായം കൂടിയവരെ എന്നും ബഹുമാനിച്ചിട്ടേ ഉള്ളു പോലും!പൊതു മുതൽ കട്ടതിനു ആർ.ബാലകൃഷ്ണപിള്ളയെ സുപ്രീം കോടതി ശിക്ഷിച്ചതിന്റെ തൊട്ടടുത്തദിവസം കൊട്ടാരക്കരയിൽ ചേർന്ന പൊതുയോഗത്തിൽ വച്ച് ഇതേപോലെ ആഭാസകരമായ പദപ്രയോഗങ്ങൾ അച്യുതാനന്ദനു നേരേ ഇയാൾ ചൊരിഞ്ഞത് ആരും മറന്നിട്ടില്ല.അന്നു അച്യുതാനന്ദനു എന്തേ കെ.ബി.(കാമ ഭ്രാന്തൻ)യേക്കാൾ പ്രായം കുറവായിരുന്നോ?മറ്റൊരു ആഭാസനായ ജോർജ്ജ് പറഞ്ഞതുപോലെ ചീത്തവിളി കേൾക്കാൻ പറ്റിയ പ്രായമായ 35 ആയിരുന്നോ അദ്ദേഹത്തിനു?

ഇയാളുടെ തന്തയുടെ പ്രായമുള്ള നടൻ തിലകനെ തെറി പറയുകയും ഉപദ്രവിക്കുകയും ചെയ്തതും മറക്കാറായിട്ടില്ല.തിലകൻപ്രശ്നത്തിൽ അഭിപ്രായം പറഞ്ഞ സുകുമാർ അഴീക്കോടിനു നേരേ എന്തെല്ലാം തെമ്മാടിത്തരങ്ങളാണു ഈ കാമഭ്രാന്തകുമാരൻ അന്നു വിളിച്ചു പറഞ്ഞത്?അഴീക്കോടുമായി നേരിട്ട് ഏറ്റ മോഹൻ ലാലുപോലും പറയാത്ത അസഭ്യ വാക്കുകളാണു ഇയാൾ അദ്ദേഹത്തിനു നേരേ ചൊരിഞ്ഞത്.പ്രായമായവരോടു ആദരവോടെ മാത്രമേ പെരുമാറിയിട്ടുള്ളു എന്ന് ഇയാൾ പറയുന്നത് എത്ര ‘വാസ്തവം’ആണെന്ന് ഇതിൽ നിന്നെല്ലാം മനസ്സിലായില്ലേ?

അല്പനും അഹങ്കാരിയും മാടമ്പിയുമായ ഒരുത്തന്റെ മകൻ ആഭാസനും ഗുരുത്വദോഷിയും ആയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളു.പതിനഞ്ചു വർഷം മുമ്പ് കൊയിലാണ്ടിയിൽ വച്ച് ഒരു വനിതയെയും കുടുംബത്തെയും കാറിൽ പിന്തുടർന്ന് ചീത്ത വിളിച്ചതിന്റെ പേരിൽ അവിടുത്തെ ഒരു പോലീസ് സ്റ്റേഷനിൽ ഗണേഷിന്റെ പേരിൽ ഉണ്ടായിരുന്ന കേസിന്റെ വിവരം ഒരു ചാനൽ ഇന്ന് പുറത്തു വിട്ടിട്ടുണ്ട്.അന്ന് ഒരു സൂപ്പർ സ്റ്റാർ വഴി ആ സ്ത്രീയുടെ കാലു പിടിച്ചാണത്രേ കേസിൽ നിന്ന് ഊരിയത്.

കണ്ടവന്റെ കൈയ്യും തന്റെ പുറവുമായി ഗുണ്ടാ മോഡലിൽ അഴിഞ്ഞാടി നടന്നവനെയൊക്കെ മന്ത്രിക്കസേരയിൽ പിടിച്ചിരുത്തിയാൽ ഇത്തരം സംസ്കാരശൂന്യവും മ്ളേഛവുമായ പുലയാട്ടുകൾ ഇനിയും മലയാളികൾ കേൾക്കേണ്ടി വരും.

ആർക്കൊക്കെയാണു കാമഭ്രാന്തെന്ന് ലോനപ്പൻ നമ്പാടന്റെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുണ്ട്.തന്തയും മോനും മോശമല്ലെന്ന് അദ്ദേഹം പച്ചയ്ക്കു പറയുന്നുണ്ട്.എന്തായാലും, കാമഭ്രാന്ത് സഹിക്കാഞ്ഞോ മറ്റു കാരണങ്ങളാലോ അച്യുതാനന്റെ ഭാര്യ പിണങ്ങിപ്പോകുകയോ വിവാഹമോചനത്തിനു കേസു കൊടുക്കുകയോ ചെയ്തതായി ആർക്കും അറിവില്ല.പക്ഷേ ഗണേഷ് കുമാറിന്റെ ഭാര്യ പിണങ്ങി പോയതും അയാൾ കുടുംബക്കോടതി നിരങ്ങുന്നതും ഒടുവിൽ മന്ത്രിയായപ്പോൾ ഒന്നിച്ചതും എല്ലാം കേരളീയർ കണ്ടതാണു.

സ്വന്തം അനുഭവവും സ്വഭാവവും മറ്റുള്ളവരിൽ ആരോപിക്കുന്ന ഇത്തരം തെമ്മാടിത്തത്തിനു പരിഹാരം പണ്ടേ പറയപ്പെട്ടിട്ടുണ്ട്;- “തെറിക്കുത്തരം മുറിപ്പത്തൽ.”





Tuesday, October 25, 2011

ചാനൽ മമ്മൂഞ്ഞുമാർ



ട്രാവങ്കൂർ ടൈറ്റാനിയത്തിലെ മാലിന്യ സംസ്കരണപ്ലാന്റ് നിർമ്മാണത്തിൽ ഉണ്ടായ അഴിമതിയിൽ ഉമ്മൻ ചാണ്ടിക്കുള്ള പങ്ക് വ്യക്തമാക്കുന്ന നിർണ്ണായ രേഖകൾ തങ്ങൾക്കു കിട്ടി എന്ന അവകാശവാദവുമായാണു സ്തോഭജനകമായ ആ വാർത്ത
ഇന്ത്യാവിഷനിൽ വന്നത്.പരസ്യത്തിന്റെ ഇടവേളയിൽ റിമോട്ടിൽ അമർത്തിയപ്പോൾ റിപ്പോർട്ടർ ചാനലിൽ അതേ വാർത്ത;തങ്ങൾക്കു മാത്രം കിട്ടിയ ചൂടുള്ള വാർത്ത എന്നമട്ടിൽ.കൗതുകം തോന്നി വീണ്ടും ചാനലുകൾ മാറ്റിയപ്പോൾ അവയിലെല്ലാം ഈ വാർത്ത തങ്ങളുടെ സ്വന്തം എന്ന വിധത്തിൽ കസറുന്നു.നാട്ടിൽ ഏതു പെണ്ണിനു ഗർഭമുണ്ടായാലും അതിനെല്ലാം കാരണക്കാരൻ താനാണെന്ന് അവകാശപ്പെടുന്ന എട്ടുകലി മമ്മൂഞ്ഞിന്റെ വേഷം മലയാളം ചാനലുകൾ കെട്ടുന്നത് ഇതാദ്യമല്ല.തങ്ങളുടെ എക്സ്ക്ലൂസീവ് റിപ്പോർട്ട് എന്ന ലേബൽ ഒട്ടിച്ച് പല ചാനലുകളും പുറത്തു വിടുന്ന വാർത്തകൾ മിക്കവയും അവരുടെ മാത്രമല്ലെന്നതാണു വാസ്തവം.ഇങ്ങനെ വല്ലവരുടെയും കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ യാതൊരു സങ്കോചവും ചാനലുകൾക്കില്ല.മറിച്ച് അതിൽ അവർ അഭിമനിക്കുകയും ചെയ്യുന്നു.

പരസന്തതികൾക്ക് പിതാവു ചമയുന്നതിൽ മാത്രമല്ല മറ്റു പല കാര്യങ്ങളിലും അപക്വവും ബാലിശവും നിലവാരമില്ലാത്തതുമായ നിലപാടുകളാണു ചാനലുകൾ കൈക്കൊള്ളാറുള്ളത്.സ്വന്തം ചാനലിനു കിട്ടുന്ന പുരസ്കാരങ്ങളെ പറ്റി മിനിട്ടുകൾ നീളുന്ന വാർത്തചമയ്ക്കുന്ന ഒരു ചാനൽ മറ്റുള്ളവയ്ക്ക് അതോടൊപ്പം കിട്ടിയ അവാർഡുകളെക്കുറിച്ച് ഒരു ചെറിയ പരാമർശം പോലും നടത്തില്ല.വാർത്തയുടെ പ്രാധാന്യമോ മാനേജ്മെന്റിന്റെ താല്പര്യമോ മൂലം അന്യ ചാനലിന്റെ ചില റിപ്പോർട്ടുകൾ സമ്പ്രേഷ്ണം ചെയ്യേണ്ടി വരുമ്പോൾ പോലും വാർത്തയുടെ ഉടമയായ ചാനലിന്റെ പേരു പറയാൻ മടിയാണു.പണ്ടത്തെ സ്ത്രീകൾ ഭർത്താവിനെകുറിച്ചു സൂചിപ്പിക്കാൻ കൊച്ചിന്റച്ഛൻ, വീട്ടുകാരൻ, എന്നൊക്കെ പറഞ്ഞിരുന്നതു പോലെ പോലും മറ്റേചാനലിനെ പറ്റി പരാമർശിക്കില്ല.

മാദ്ധ്യമസദാചാരമില്ലായ്മ എന്നാണു മിതമായ ഭാഷയിൽ ഇതിനെക്കുറിച്ചു പറയേണ്ടത്.സാധാരണ രാഷ്ട്രീയനേതാക്കൾ പ്രയോഗിക്കുന്ന വാക്കാണിത്.തങ്ങൾക്ക് ഇഷ്ടമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവർ എന്നേ അവരുടെ പ്രയോഗത്തിനു അർത്ഥമുള്ളു.ഇവിടെ ഉദ്ദേശിക്കുന്നത് അതല്ല.
സ്വന്തം വർഗ്ഗത്തിൽ പെട്ടവരെ തമസ്കരിക്കുകയും അവഗണിക്കുകയും ചെയ്യുന്ന വാർത്താ മാദ്ധ്യമങ്ങളുടെ അല്പത്തത്തെയും മര്യാദയില്ലായ്മയുമയേയും സൂചിപ്പിക്കാൻ പറ്റിയ ഉചിതമായ വാക്കണു മാദ്ധ്യമസദാചാരമില്ലായ്മ.അത് ഏറ്റവും അധികം യോജിക്കുന്നത് ചാനലുകൾക്കാണു.അതുകൊണ്ടാണു പലപ്പോഴും ബഷീറിയൻ കഥാപാത്രത്തിന്റെ വേഷം അവർ കെട്ടുന്നത്.

Sunday, October 16, 2011

എന്തിനു പിള്ളയെ സംശയിക്കണം?



ജയിലിൽ കഴിയുന്ന (പഞ്ച നക്ഷത്ര ആശുപത്രിയിൽ ആയാലും ജയിൽ പുള്ളി ജയിൽ പുള്ളി തന്നെ)ആർ.ബാലകൃഷ്ണ പിള്ളയെ ഒരു അദ്ധ്യാപകന്റെ പരുക്കുമായി ബന്ധപ്പെടുത്തുന്നതിന്റെ പൊരുൾ അദ്ദേഹത്തിനും പുത്രൻ ഉൾപ്പെയുള്ള മന്ത്രിമാർക്കും ഭരണ കക്ഷിക്കാർക്കും ഡി.ജി.പിയ്ക്കും മറ്റും തീരെ മനസ്സിലാകുന്നില്ല.രക്തത്തിൽ ഇരുമ്പുള്ള പിള്ള എന്ന ആർ.ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അദ്ധ്യാപകനായ കൃഷ്ണകുമാറിനു പറ്റിയ അപകടം പിള്ളാച്ചനുമായി ഉടക്കിയതിന്റെ ഫലമാണെന്നും പിള്ളയ്ക്ക് അതിലുള്ള പങ്കിനെ പറ്റിയും ഏതു കൊച്ചു കുട്ടിയ്ക്കും സംശയം ഉണ്ടാകാവുന്ന നിരവധി തെളിവുകൾ
ഇതിനകം തന്നെ പല വഴിക്കൂടെ പുറത്തു വന്നിട്ടുണ്ട്.

ഇതൊന്നും പോരെങ്കിൽ ശക്തമായ ഒരു തെളിവുണ്ട്.മറ്റൊന്നുമല്ല; ഇത്രയും ദിവസമായിട്ടും ഒരു പ്രതിയെപ്പോലും കണ്ടെത്താനോ അപകടത്തെ കുറിച്ച് യുക്തിസഹമായ വിശദീകരണം നല്കാനോ കേരളത്തിലെ പോലീസിനു കഴിയുന്നില്ല എന്നതു തന്നെ.യാതൊരു തുമ്പുമില്ലാതിരുന്ന നിരവധി കേസ്സുകൾ നിഷ്പ്രയാസം തെളിയിച്ചിട്ടുള്ള കേരളത്തിലെ പോലീസ് സേനയ്ക്ക് വാളകത്തു വച്ചു അദ്ധ്യാപകനെ ആക്രമിച്ചവരെ മാത്രം കണ്ടെത്താൻ കഴിയാത്തതിൽ നിന്നു തന്നെ മുഖ്യപ്രതി ആശുപത്രിയിൽ ആണെന്നു വ്യക്തമല്ലേ?


Fans on the page