Total Pageviews

Friday, May 27, 2011

ആരാണു മുഖ്യന്‍?



പുതിയതായി അധികാരമേറ്റ ഒരു മന്ത്രിസഭയെ അസുഖകരങ്ങളായ ചോദ്യങ്ങള്‍ ഉന്നയിച്ച് വിഷമിപ്പിക്കുന്നത് മര്യാദയല്ല.എങ്കിലും സംസ്ഥാനത്തിനു അസുഖം സമ്മാനിക്കുന്ന ചില പ്രഖ്യാപനങ്ങള്‍ പുതിയ ഭരണകൂടം കൈക്കൊള്ളുമ്പോള്‍ ചോദിക്കാതിരിക്കാനും വയ്യ.ഇപ്പോള്‍ ആരാണു മുഖ്യമന്ത്രി?ഉമ്മന്‍ ചാണ്ടിയോ കുഞ്ഞാലിക്കുട്ടിയോ?താന്‍ ഉള്‍പ്പെടെ 20 മന്ത്രിമാരാണ് പുതിയ മന്ത്രിസഭയില്‍ ഉണ്ടാകുക എന്നാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത്.ലീഗിനു നാലും മാണികോണ്‍ഗ്രസ്സിനു രണ്ടും മന്ത്രിമാര്‍ തുടങ്ങി ഘടക കക്ഷികളുടെ മന്ത്രിമാരുടെ എണ്ണവും അദ്ദേഹം വ്യക്തമാക്കി.യു.ഡി.എഫ് കണ്‍ വീനര്‍ പി.പി.തങ്കച്ചന്‍ ആവര്‍ത്തിച്ചതും അതു തന്നെ.പക്ഷേ അവരുടെ പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ പാണക്കാട്ടു നിന്നും പുതിയ കല്പനകള്‍ ഇറങ്ങി.ലീഗിന് അഞ്ചു മന്ത്രിമാര്‍ ഉണ്ടാകും.അവര്‍ ആരൊക്കെ
യാണെന്നും വകുപ്പുകള്‍ ഏതൊക്കെയെന്നും പ്രഖ്യാപനമുണ്ടായി.

ഡല്‍ഹിയില്‍ ആയിരുന്ന മുഖ്യമന്ത്രിസ്ഥാനിയോടു പത്രക്കാര്‍ ചോദിച്ചപ്പോള്‍ തനിക്ക് അതേപ്പറ്റി ഒന്നും
അറിയില്ല എന്നായിരുന്നു മറുപടി.മുതിര്‍ന്ന ഐക്യമുന്നണി നേതാവായ കെ.എം.മാണിയുടെയും പ്രതികരണവും അതു തന്നെയായിരുന്നു.കുഞ്ഞാലിക്കുട്ടി പറഞ്ഞതാകട്ടെ "ഇന്നലെ 20 എന്നായിരുന്നതു കൊണ്ട് നാളെ ഇരുപത്തി ഒന്നായിക്കൂടാ എന്നില്ലല്ലോ" എന്നും.38 എം.എല്ലെ മാര്‍ മാത്രമുള്ള കോണ്‍ഗ്രസ്സിന് മുഖ്യമന്ത്രിയടക്കം 10 മന്ത്രിമാര്‍ ആകാമെങ്കില്‍ 20 എം.എല്‍ എ മാരുള്ള മുസ്ലീം ലീഗിന് 5 മന്ത്രിമാര്‍ ആയിക്കൂടേ?എന്ന യുക്തിഭദ്രമായ ഭീഷണി കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തില്‍ അടങ്ങിയിട്ടുണ്ട്.

പെണ്‍ വാണിഭക്കാരെയും പൊതുമുതല്‍ മോഷ്ടാക്കളെയും മറ്റ് അഴിമതിക്കാരെയും ജനങ്ങളുടെ മേല്‍ അടിച്ചേല്പ്പിക്കരുത് എന്ന വി.എസ്.അച്യുതാനന്ദന്റെ അഭ്യര്‍ത്ഥനയ്ക്ക് "ജനങ്ങളുടെ കോടതിയില്‍ ജയിച്ചുവന്നവരെ മന്ത്രിമാരാക്കുന്നതിന് എനിക്ക് അച്യുതാനന്ദന്റെ ഉപദേശം ആവശ്യമില്ല"എന്നായി
രുന്നു ഉമ്മന്‍ ചാണ്ടിയുടെ ഉത്തരം.സ്ത്രീലമ്പടന്മാരെ സ്ഥാനാര്‍ത്ഥിയാക്കിയത് ലീഗ് സ്ത്രീ വര്‍ഗ്ഗത്തോട് ചെയ്ത അപരാധമാണ്.ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാത്ത സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഒരു പറ്റം നിസ്സഹായര്‍ അത്തരക്കാരെ ജയിപ്പിച്ചു വിട്ടതു കൊണ്ട് കേരളത്തിലെ സകല ജനങ്ങളെയും ഭരിക്കാന്‍ അവര്‍ യോഗ്യനാണെന്നു വ്യാഖ്യാനിക്കുന്നത് അല്പം കടന്ന കൈയ്യാണ്.

ഇടമലയാര്‍ കേസ്സില്‍ ശിക്ഷിക്കപ്പെട്ട ബാല‍കൃഷ്ണപിള്ളയുടെയും പെണ്‍ വാണിഭ കേസ്സില്‍ നിന്ന് അവിഹിത മാര്‍ഗ്ഗങ്ങളിലൂടെ രക്ഷപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി അച്യുതാനന്ദന്‍ നടത്തിയ പ്രചരണമാണ്, നൂറും നൂറ്റിപ്പത്തും സീറ്റുകള്‍ സ്വപ്നം കണ്ട യു.ഡി.എഫിനെ 72-ല്‍ തളച്ചിട്ടത് എന്ന് രാഷ്ട്രീയത്തിന്റെ മഞ്ഞക്കാമില ബാധിക്കാത്ത ആര്‍ക്കും ബോദ്ധ്യമാകും.കു
ഞ്ഞാലിക്കുട്ടിയ്ക്കു കിട്ടിയ ഭൂരിപക്ഷം കാട്ടി ഈ വസ്തുത മറയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള
വര്‍, ബാലകൃഷ്ണപിള്ളയുടെ ഡമ്മിയായി കൊട്ടാരക്കരയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥി ഇരുപതിനാ
യിരത്തില്‍ പരം വോട്ടിനു പൊട്ടിയതിന്നു പിന്നില്‍ എന്തു തരം ജനഹിതമാണു പ്രവര്‍ത്തിച്ചതെന്ന് കൂടി വിശദമാക്കണം.നട്ടുച്ചയ്ക്ക് ഉമ്മന്‍ ചാണ്ടി കണ്ണടച്ചാല്‍ അദ്ദേഹത്തിനു മാത്രമേ ഇരുട്ടായി തോന്നുകയു
ള്ളു.വയലാര്‍ രവിക്കും ഏ.കെ.ആന്റണിക്കും പോലും ഇരുട്ടയി തോന്നുകയില്ല.എന്നു മാത്രമല്ല നട്ടുച്ചയാണെന്ന് മനസ്സില്ലാ മനസ്സോടെയാണെങ്കിലും അവര്‍ സമ്മതിക്കുകയും ചെയ്യും.

ഇടമലയാര്‍ കേസ് നിലവിലുണ്ടായിരുന്നപ്പോള്‍ ഇതേപോലെ ജനകീയ കോടതിയില്‍ ജയിച്ചു വന്ന പിള്ളയെ മന്ത്രിയാക്കാന്‍ അന്ന് ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ്സും വിസമ്മതിച്ചതും പകരം അദ്ദേഹത്തി
ന്റെ പുത്രനെ മന്ത്രിയാക്കിയതും എന്തുകൊണ്ടായിരുന്നു?റൗഫ് പറഞ്ഞതു ശരിയെങ്കില്‍ പാണക്കാട് തങ്ങളെ വരെ ബ്ലാക് മെയില്‍ ചെയ്തു കാര്യം സാധിക്കുന്ന ആളാണ് കുഞ്ഞാലിക്കുട്ടി.അദ്ദേഹം അങ്ങനെ വല്ല 'നേരമ്പോക്കും' കാട്ടിയാണോ ഉമ്മന്‍ ചാണ്ടിയെ വശപ്പെടുത്തിയത്?

ജനകീയക്കോടതിയില്‍ ജയിച്ചുവന്നവനെ മന്ത്രിയാക്കിയത് ജനാധിപത്യ ബോധം കൊണ്ടാണെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചു കൊടുക്കാം.പക്ഷേ കുഞ്ഞാലിക്കുട്ടിയുടെ പെണ്ണു കേസ് ഒതുക്കുന്നതിനു വേണ്ടി കോഴവാങ്ങിയതുമായി ബന്ധപ്പെട്ട് കോടതി കയറി ഇറങ്ങുന്ന അഡ്വ.ഐപ്പിനെ വീണ്ടും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി നിയമിച്ചത് ഏതു ജനകീയ കോടതിയുടെ വിധിപ്രകാരമാണ് എന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണം.സമ്പൂര്‍ണ്ണ മന്ത്രി സഭയുടെ ആദ്യ യോഗം ചേരുന്നതിനു മുമ്പു തന്നെ തിടുക്കത്തില്‍ ഈ അഴിമതിക്കരനെ ഉന്നത പദവിയില്‍ നിയമിക്കാനുള്ള എന്ത് അടിയന്തിര വ്യവഹാരമാണ് പുതിയ സര്‍ക്കരിന്റെ മുമ്പില്‍ വന്നു മുട്ടിയത്?പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളേക്കാള്‍ മുന്‍ ഗണന കൊടുക്കത്തക്ക എന്ത് സവിശേഷ പ്രാധാന്യമാണ് ഐപ്പിന്റെ നിയമനത്തിനുള്ളത്?ഉമ്മന്‍ ചാണ്ടി മാത്രമല്ല എ.കെ.ആന്റണിയെയും വി.എം സുധീരനെയും പോലുള്ള കോണ്‍ഗ്രസ്സിലെ ആദര്‍ശക്കുരുവികളും ഇതിനു മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.

വകുപ്പു വിഭജിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കു മാത്രമാണുള്ളത്.അതെല്ലാം ഇപ്പോള്‍ ചെയ്യുന്നത് ജനം ധരിച്ചിരിക്കുന്ന മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയല്ല;കുഞ്ഞാലിക്കുട്ടിയാണ്.തദ്ദേശ സ്വയംഭരണ വകുപ്പ് ഉമ്മന്‍ ചാണ്ടി ഒന്നു വിഭജിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി അത് വീണ്ടും വിഭജിച്ചു.ആരുണ്ട് ചോദിക്കാന്‍ എന്നാണ് അദ്ദേഹത്തിന്റെ ഭാവം.

കളങ്കിതരെ മാത്രമല്ല കളങ്കിതരുടെ വളര്‍ത്തു മൃഗങ്ങളെയും എല്ലാ സദാചാരമൂല്യങ്ങളും ലംഘിച്ചു കൊണ്ട് ഉന്നത പദവിയില്‍ അവരോധിക്കുകയും മുഖ്യമന്ത്രിയുടെ അധികാരത്തില്‍ കൈവയ്ക്കുകയും മറ്റും ചെയ്യുന്നത് കാണുമ്പോള്‍ മനസ്സാക്ഷി പണയപ്പെടുത്തിയിട്ടില്ലാത്ത ആരും ചോദിച്ചു പോകും "ആരാണു കേരളം ഭരിക്കുന്നത്?"എന്ന്.
Fans on the page

Wednesday, May 18, 2011

തെരഞ്ഞെടുപ്പും അഴിമതിയും



അഴിമതിയും പെണ്‍ വാണിഭവും ഒന്നും സാധാരണ ജനങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും വികസനവും വിലക്കയറ്റവും അരിയും തുണിയും മറ്റുമാണ് അവരുടെ മുഖ്യ വിഷയം എന്നും ആയിരുന്നു എല്ലാ യു.ഡി.എഫ് നേതാക്കളും തെരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ പറഞ്ഞത്.ആദര്‍ശത്തിന്റെ ആള്‍ രൂപമായി കോണ്‍ഗ്രസ്സുകാര് ഉയര്‍ത്തിക്കാട്ടാറുള്ള ഏ.കെ.ആന്റണിയുള്‍പ്പെടെയുള്ളവരുടെ വായ്ത്താരിയും ഇതു തന്നെയായിരുന്നു. യു.ഡി.എഫ് നേതാക്കള്‍ മാത്രമല്ല ധാരളം ചാനല്‍ പണ്ഡിതന്മാരും നിഷ്പക്ഷത നടിച്ച പല രാഷ്ട്രീയ വിശകലന വീരരും മാദ്ധ്യമ പുലികളും ഇതേ അഭിപ്രായക്കാരായിരുന്നു.തങ്ങളെ വോട്ടു ചെയ്ത് അധികാരത്തിലേറ്റുന്ന പൊതുജനം വെറും കഴുതകളാണെന്നാണ് ഇവര്‍ പറഞ്ഞതിന്റെ പച്ചമലയാളം.

പൊതുമുതല്‍ മോഷ്ടിച്ചതിന് സുപ്രീം കോടതി ശിക്ഷിച്ച ആര്‍.ബാലകൃഷ്ണപിള്ളയേയും പെണ്‍ വാണിഭ വീരന്‍ കുഞ്ഞാലിക്കുട്ടിയേയും രണ്ടു തോളിലുമിരുത്തി തെരഞ്ഞെടുപ്പു പ്രചരണം ആരംഭിച്ച ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഇത്തരം നിലപാട് എടുത്തതില്‍ അതിശയിക്കാനില്ല.വയറുനിറഞ്ഞാല്‍ ഏതു വാഴച്ചുവട്ടിലും കിടന്നുറങ്ങി ക്കൊള്ളുന്നവരാണ് വോട്ടര്‍മാര്‍ എന്ന് അവര്‍ ധരിക്കുകയും മറ്റുള്ളവരെ ധരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു.എത്ര പിഴപ്പിക്കപ്പെട്ടാലും ബംഗ്ലാവും കാറും പണവും നല്‍കിയാല്‍ എങ്ങനെയൊക്കെ വേണമെങ്കിലും മൊഴിമാറ്റിപ്പറയുന്ന സ്ത്രീ ജന്മങ്ങളെ കൈകാര്യം ചെയ്തു പരിചയിച്ചവരും അവരുടെ അനുഭവം കണ്ടു പരിചയിച്ചവരും, മറ്റുള്ളവരും അത്തരക്കാരാണെന്നു വിചാരിക്കുക സ്വാഭാവികം മാത്രം.

എന്നാല്‍ ഇതല്ല യാഥാര്‍ത്ഥ്യം.അക്ഷരാര്‍ത്ഥത്തില്‍ തേനും പാലും ഒഴുക്കി തമിഴ് നാടിനെ സുഭിക്ഷതയില്‍ ആറാടിച്ചു ഭരിച്ച കരുണാനിധിയെയും കൂട്ടരെയും അവിടുത്തെ ജനം തൂത്തെറിഞ്ഞത് എന്തു കൊണ്ടാണ്?തെരഞ്ഞെടുപ്പില്‍ അഴിമതി ഗൗരവമുള്ള വിഷയമായി തമിഴ് മക്കള്‍ തിരിച്ചറിഞ്ഞതിന്റെ പ്രത്യാഘമാണ് അവിടെ സംഭവിച്ചത്.പൊന്നു കൊണ്ടു പുളിശേരി വച്ചു കൊടുത്താലും പൊതുമുതല്‍ കക്കുന്നവന്‍ അധികാരത്തില്‍ കയറണ്ടാ എന്ന താക്കീതാണ് അവിടുത്തെ തെരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചന.

അങ്ങനെയെങ്കില്‍ കേരളത്തിലും അതേപടി സംഭവിക്കണമായിരുന്നല്ലോ എന്ന ചോദ്യമുയരാം.അതു തന്നെയാണ് ഇവിടെയും സംഭവിച്ചത് എന്നാണ് ഉത്തരം.പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിലും അതിദയനീയ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ എല്‍.ഡി.എഫ് നാല്പതു സീറ്റിനപ്പുറം പിടിക്കില്ലെന്ന് കരുതിയിയവരില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാത്രമല്ല എല്‍.ഡി.എഫ് അനുഭാവികളും ഉണ്ടായിരുന്നു.മിക്ക രാഷ്ട്രീയ ജ്യോത്സ്യന്മാരുടെ പ്രവചനങ്ങളും അത്തരത്തിലുള്ളതായിരുന്നു.ആ ഒരവസ്ഥയില്‍ നിന്നും അറുപത്തെട്ടില്‍ എത്തിയതിന്റെ പിന്നില്‍ അഴിമതിയ്ക്കും സ്ത്രീപീഡനത്തിനും എതിരായ ജനവികാരത്തിന് നല്ല പങ്കുണ്ട്.ഭരണ നേട്ടങ്ങളോടൊപ്പം വി.എസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ അഴിമതി വിരുദ്ധ നിലപാടിന് ലഭിച്ച വലിയ സ്വീകാര്യതയാണ് തെരഞ്ഞെടുപ്പില്‍ അഭിമാനാര്‍ഹമായ വിജയം കൊയ്യാന്‍ എല്‍.ഡി.എഫിനെ തുണച്ചത്.

ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും മാത്രമേ പാവപ്പെട്ടവന്റെ അജണ്ടയില്‍ ഉള്ളൂ എന്നും അഴിമതിയും കെടുകാര്യസ്ഥതയും സ്ത്രീ പീഡനവും ഒന്നും അവനെ സ്പര്‍ശിക്കാത്ത വിഷയങ്ങളാണെന്നുമുള്ള ചില രാഷ്ട്രീയ,മാദ്ധ്യമ,ത്തമ്പുരാക്കന്മാരുടെ വാദഗതി അസംബന്ധമാണെന്ന് കേരളത്തിലെയും തമിഴ് നാട്ടിലെയും തെരഞ്ഞെടുപ്പു ഫലങ്ങള്‍ നമുക്കു കാണിച്ചു തരുന്നു.ഉദരപൂരണത്തിനായി രാഷ്ട്രീയം കൊണ്ടു നടക്കുന്നവരേക്കാള്‍ രാഷ്ട്രീയ ബോധം നിരക്ഷരനും പ്രബുദ്ധതയില്ലാത്തവനുമായ വോട്ടര്‍ക്കുണ്ടെന്ന് ,ഇനിയെങ്കിലും ഇവര്‍ മനസ്സിലാക്കുമോ?
Fans on the page

Wednesday, May 4, 2011

ഇങ്ങനെയമുണ്ടോ വിവരദോഷികള്‍?



കേരളത്തിലെ സമുദായ സംഘടനാ നേതാക്കളില്‍ ഏറ്റവും വലിയ വിവരദോഷി വെള്ളാപ്പള്ളി നടേശനാണെന്നാണ് കരുതിയിരുന്നത്.എന്നാല്‍ അദ്ദേഹത്തെ ബഹുദൂരം പിന്നിലാക്കുന്ന ഒരുവന്‍ ഉണ്ടെന്നു തെളിഞ്ഞിരിക്കുന്നു.എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന സുകുമാരന്‍ നായരാണ് ഈ വിദ്വാന്‍.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ.വി.എസ്. അച്യുതാന
ന്ദനെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളില്‍ നിന്നും വിവരദോഷി മാത്രമല്ല സംസ്കാര ശൂന്യനുമാണെന്ന് വെളിവായി.

സി.പി.എം.നേതാവായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും കഴിഞ്ഞ പല പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്ന സ.അച്യുതാനന്ദന്‍ കേരളത്തിന്റെ പൊതു ജീവിതത്തിലെ സജീവ സാന്നിദ്ധ്യ
മാണ്.തീഷ്ണമായ സമര പഥങ്ങളിലൂടെ ,പ്രതിബന്ധങ്ങളെ വകവയ്ക്കാതെ പാവപ്പെട്ടവര്‍ക്കു വേണ്ടി അദ്ദേഹം മുന്നേറിയപ്പോള്‍ എന്‍.എസ്.എസിന്റെ കോളേജുകളില്‍ പാറ്റയേയും മണ്ണിരയേയും പിടിച്ചു കൊടുത്ത് കാലയാപനം കഴിക്കുകയായിരുന്ന സുകുമാരന്‍ നായര്‍ക്ക് അച്യുതാനന്ദനെ വിലയി
രുത്താനുള്ള യോഗ്യതയില്ല.രാഷ്ട്രീയം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത സുകുമാരന്‍ നായര്‍ക്ക് വി.എസിനെ എന്നല്ല ഒരു കെ.എസ്.യു.നേതാവിനെ കുറിച്ചു പോലും അഭിപ്രായം പറയാനുള്ള പാങ്ങില്ല.ആരുടെയൊക്കയോ കാലു നക്കി എന്‍.എസ്.എസിന്റെ തലപ്പത്ത് എത്തിയ ഇയാള്‍ക്ക്, താന്‍ കൂടെക്കൂടെ തട്ടിവിടുന്ന 'സമദൂര സിദ്ധാന്ത'ത്തിന്റെ അര്‍ത്ഥം പോലും അറിഞ്ഞുകൂടാ എന്ന് ഇന്നലത്തെ പ്രസ്താവനയില്‍ നിന്നു തന്നെ മനസ്സിലാക്കാം.വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഇയാളെ അതെല്ലാമുള്ള പലരെയും തഴഞ്ഞ് അനര്‍ഹമായ പദവിയില്‍ പ്രതിഷ്ഠിച്ചപ്പോള്‍, പില്‍ക്കാലത്ത് സമുദായത്തിനു നാണക്കേടും ബാദ്ധ്യതയുമാകുമെന്ന് ,അറിവുള്ള പലരും അന്നേ സൂചിപ്പിച്ചതാണ്.

'ഉല്പ്പത്തി നീചനുമക്ഷര യോഗത്താല്‍
ക്ഷിപ്രം മഹിമ തടവീടു'മെന്ന് അവര്‍ പോലും പ്രതീക്ഷിച്ചു.മാന്യനും സംസ്കാരസമ്പന്നനും വിദ്യാസമ്പന്നനും പക്വമതിയും ആയ പി.കെ.നാരായണപ്പണിക്കരോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ മഹിമ കൈവരുമെന്നു വിചാരിച്ചു.പക്ഷേ യാതൊരു പരിവര്‍ത്തനവും ഈ ഉല്പത്തി നീചന് ഉണ്ടായില്ല എന്ന് ഇപ്പോള്‍ ബോദ്ധ്യമായി.നീലത്തില്‍ വീണ കുറുക്കനെപ്പോലെ ഒരു നിര്‍ണ്ണായക സമയത്ത് യഥാര്‍ത്ഥ സ്വരൂപം വെളിപ്പെട്ടു.ഒരു കണക്കിന് സുകുമാരന്‍ നായരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.അദ്ദേഹം കണ്ടിട്ടുള്ള ഏറ്റവും വലിയ രാഷ്ട്രീയ നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയാണ്.പിന്നെ സൂര്യനെല്ലി ബന്ധം വഴി പി.ജെ.കുര്യനും.അഴിമതി നടത്തിയതിന് സുപ്രീം കോടതി ശിക്ഷിച്ച് അകത്തിട്ടിരിക്കുന്ന പിള്ളയെ ആരാധിക്കുന്ന സുകുമാരന്‍ നായര്‍ക്ക് എങ്ങനെയാണ് അച്യുതാനന്ദനെ മനസ്സിലാകുക?

ഇന്നലെ വരെ ഗുണദോഷിച്ചും ശാസിച്ചും ഒപ്പം കൊണ്ടുനടന്ന പെണ്‍ കുട്ടി പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവളെ കുറിച്ചു 'ഒരുത്തി' എന്ന് അച്യുതാനന്ദന്‍ പരാമര്‍ശിച്ചതു കേട്ട് വേദനിച്ചു പിടയുകയും ധാര്‍മ്മിക രോഷം കൊണ്ടു പൊട്ടിത്തെറിയ്ക്കുകയും ചെയ്ത ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സന്മാര്‍ഗ്ഗ ബോധം ഇപ്പോള്‍ എവിടെപ്പോയി?എണ്‍പത്തേഴു കഴിഞ്ഞ കേരളത്തിന്റെ മുഖ്യമന്ത്രിയെ, വയസ്സിലും പ്രവര്‍ത്തന പാരമ്പര്യത്തിലും സാമൂഹിക ബോധത്തിലും പൊതുജീവിത വിശുദ്ധിയിലും അദ്ദേഹത്തെക്കാള്‍ വളരെ വളരെ താഴെ നില്‍ക്കുന്ന ഒരു ഏഴാം കൂലി,"കൊള്ളരുതാത്തവന്‍‍",
"സംസ്കാരമില്ലാത്തവന്‍","എന്തു വൃത്തികേടും ചെയ്യുന്നവന്‍","ജനാധിപത്യ ബോധമില്ലാത്തവന്‍"
എന്നെല്ലാം പറഞ്ഞ് അധിക്ഷേപിച്ചപ്പോള്‍ ഭാഷാ ശുദ്ധിയെ കുറിച്ച് ഉരിയാടാന്‍ ഇവരുടെ നാവനങ്ങാതെ പോയതെന്തുകൊണ്ട്?പവാറും ജയറാം രമേശും പ്രധാനമന്ത്രിയും ചേര്‍ന്നു ചീറ്റിയ എന്‍ഡോസള്‍ഫാന്‍ വിഷം തീണ്ടി നാവു ചലിക്കാതായതു കൊണ്ടോ?

സുകുമാരന്‍ നായരുടെ സംസ്കാരലോപത്തെ വിമര്‍ശിക്കുന്നതിനു പകരം ഏതോ എന്‍.എസ്.എസ് മന്ദിരത്തിന്റെ ജനാലച്ചില്ലു പൊട്ടിയതില്‍ പൂങ്കണ്ണീരൊഴുക്കുന്ന മുന്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ മാന്യതയും
സാമൂഹിക പ്രതിബദ്ധതയും ഒന്നുകൂടി ജനത്തിനു ബോദ്ധ്യമായി.ഒന്നുമില്ലെങ്കിലും അച്യുതാനന്ദനും താനും ഒരു വര്‍ഗ്ഗം(രാഷ്ട്രീയക്കാര്‍)ആണെന്ന ബോധമെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് ഉണ്ടാകണമായി
രുന്നു.ആരാദ്ധ്യനായ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ,ജാതിക്കുശുമ്പും രാഷ്ട്രീയ വൈരവും വേര്‍ തിരി
ച്ചറിയാന്‍ കഴിയാത്ത പരുവത്തിലായിരിക്കുകയാണോ?അതോ യൂ.ഡി.എഫിനു ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ തന്റെ മുഖ്യമന്ത്രി പദത്തിനുണ്ടാകാന്‍ സാദ്ധ്യതയുള്ള ഭീഷണിമുന്നില്‍ കണ്ട് ന
ടത്തുന്ന സേവ പിടുത്തമോ?

യു.ഡി.എഫിനു ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ അത് എന്‍.എസ്.എസ്, സമദൂര സിദ്ധാന്തത്തില്‍ വെള്ളം ചേര്‍ത്ത് യു.ഡി.എഫിനെ സഹായിച്ചതു കൊണ്ടാണെന്നു വരുത്തി ത്തീര്‍ക്കാനുള്ള വിലകുറഞ്ഞ തന്ത്രമാണ് സുകുമാരന്‍ നായര്‍ പയറ്റുന്നത് എന്ന കണ്ണൂര്‍ ഡി.സി.സി.പ്രസിഡന്റ് രാമകൃഷ്ണന്റെ നിരീക്ഷണം യുക്തി സഹമാണ്.അത്തരമൊരു നിലപാട് തിരഞ്ഞെടുപ്പിനു മുമ്പ് പ്രകടിപ്പിക്കാതെ ഇപ്പോള്‍ പറയുന്നത് വിജയ സാദ്ധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള മലക്കം മറിച്ചിലാണെന്നും അത് വിശ്വസിക്കാന്‍ പ്രയാസമാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.സാമാന്യ രാഷ്ട്രീയ ബോധം മാത്രമുള്ള ആര്‍ക്കും മനസ്സിലാകുന്ന ഈ സത്യം ഉമ്മന്‍ ചാണ്ടിയ്ക്കു മനസ്സിലാകാത്തതിന്റെ മന:ശാസ്ത്രം മേല്പറഞ്ഞ അപകടശങ്കയാണ്.ബാലകൃഷ്ണപി
ള്ളയുടെ ആശ്രിതനായ സുകുമാരന്‍ നായരുടെ എട്ടുകാലി മമ്മൂഞ്ഞു വേഷം തിരിച്ചറിഞ്ഞിട്ടും അദ്ദേഹത്തിനെ സഹായിക്കാന്‍"അടിയന്‍ ലച്ചിപ്പോം" എന്ന മട്ടില്‍ പ്രതിപക്ഷ നേതാവു ചാടി വീണതും അതുകൊണ്ടു തന്നെ.

സുകുമാരന്‍ നായരെ പ്പോലുള്ള നീചബുദ്ധികളുടെയും കാലുനക്കികളുടെയും സംസ്കാര ശൂന്യവും അമാന്യവുമായ പദപ്രയോഗങ്ങള്‍ കൊണ്ട് വാടിപ്പോകുന്നതല്ല, ഇപ്പോഴും സിരകളില്‍ സമരവീര്യം ജ്വലിച്ചു നില്‍ക്കുന്ന അച്യുതാനന്ദനും അദ്ദേഹത്തിന്റെ സല്പ്പേരും.നായ്ക്കള്‍ ഓരിയിട്ടതു കൊണ്ട് ചന്ദ്രന്റെ പ്രകാശം മങ്ങുകയില്ല.പക്ഷേ കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് വലിയ സംഭാവന നല്‍കിയ ഒരു പ്രമുഖ സാമുദായിക സംഘടനയുടെ തലപ്പത്ത് ഇത്തരം വിവരദോഷികളെ താല്‍ക്കാലികമായിട്ടാണെങ്കില്‍ പോലും ഇരുത്തുന്നത് ആ സംഘടനയ്ക്കും സമുദായത്തിനും കളങ്കമുണ്ടാക്കുക തന്നെ ചെയ്യും.



Fans on the page

Tuesday, April 26, 2011

പിള്ളയുടെ ഭള്ള്



'അരിയും തിന്ന് ആശാനേം കടിച്ചിട്ടും പിന്നേം പട്ടിയ്ക്കാ മുറുമുറുപ്പ്'എന്നു പറഞ്ഞ പോലെയാണ്
ആര്‍.ബാലകൃഷ്ണപിള്ളയുടെ പെരുമാറ്റം.പൊതു മുതല്‍ കട്ടിട്ടും അതിന്റെ പേരില്‍ കോടതി ശിക്ഷിച്ച് ജയിലില്‍ കിടന്നിട്ടും പിന്നെയും പിള്ളയ്ക്കാണു മുറുമുറുപ്പ്.സര്‍ക്കാരിന്റെ ഔദാര്യം കൊണ്ട് ഇപ്പോള്‍ പരോള്‍ ലഭിച്ച ഈ ജയില്‍ പുള്ളി പരോള്‍ അനുവദിച്ച സര്‍ക്കാരിന്റെ തലവനായ മുഖ്യമന്ത്രിയെ തെറി പറഞ്ഞിട്ടു മതിവരാതെ കേന്ദ്ര പ്രതിരോധ മന്ത്രിയുള്‍പ്പെടെ കണ്ണില്‍ കണ്ടവരെയെല്ലാം പുലഭ്യം പറഞ്ഞു നടക്കുകയാണ്.

തനിക്ക് ജയിലില്‍ എ ക്ലാസ് സൗകര്യങ്ങള്‍ തന്നില്ലെന്നും അതിനു കാരണക്കാരന്‍ അച്യുതാനന്ദനാണെന്നും അദ്ദേഹം തന്നെ ജയിലില്‍ വച്ചും പീഡിപ്പിച്ചെന്നും മറ്റുമാണ് പിള്ളയുടെ ആരോപണം.പൊതു മുതല്‍ മോഷ്ടിച്ചെന്നു തെളിഞ്ഞതിന്റെ പേരില്‍ സുപ്രീം കോടതി ശിക്ഷിച്ച പ്രതിയാണു ബാലകൃഷ്ണപിള്ള.അദ്ദേഹം കീഴടങ്ങിയ കോടതി മുമ്പാകെ തന്നെ തനിക്കു ജയിലില്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് അപേക്ഷിച്ചിരുന്നതാണ്.ഒരു സാധാരണ കുറ്റവാളിയ്ക്കു കിട്ടുന്ന പരിഗണനയ്ക്കപ്പുറം ഒന്നും നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല എന്നാണ് അന്ന് കോട
തി അഭിപ്രായപ്പെട്ടത്.ഇന്ത്യന്‍ നീതി ന്യായ കോടതികള്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചതിന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഉത്തരവാദിയാകുന്നതെങ്ങനെ?തന്നെപ്പോലുള്ളവര്‍ക്ക് വഴിവിട്ടു സൗകര്യങ്ങള്‍ ചെയ്തു കൊടുക്കകയാണ് കേരള മുഖ്യന്റെ ചുമതല എന്നാണോ പിള്ള അര്‍ത്ഥ
മാക്കുന്നത്?അങ്ങനെയൊക്കെ ധരിച്ച് ചില മുഖ്യമന്ത്രിമാര്‍ താളം തുള്ളിയതു കൊണ്ടാണ് പിള്ളയ്ക്ക് പൊതു മുതല്‍ കക്കാന്‍ പറ്റിയത്.അതു പോലെ അച്യുതാനന്ദനും പ്രവര്ത്തിക്കണമെന്നു ശഠിച്ചാല്‍ നടക്കുമോ?

കീഴൂട്ട് രാമന്‍ പിള്ളയുടെ മകന് പ്രത്യേക നീതി കീഴൂട്ട് വീട്ടില്‍ കിട്ടിയേക്കും. ഇന്ത്യാ മഹാരാജ്യത്ത് ഇന്നത്തെ സാഹചര്യത്തില്‍ കിട്ടുക പ്രയാസമാണ്.പിള്ളയുടെ വാദം അംഗീകരിച്ചാല്‍ ഗുണ്ടാകളും കള്ളന്മാരുമായ പുത്തന്‍ പാലം രാജേഷിനും പുത്തന്‍ പാലം രാജേഷിനും ഗുണ്ടുകാട് ഷാജിയ്ക്കും ഒക്കെ എ ക്ലാസ് സൗകര്യങ്ങള്‍ ജയിലില്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കേണ്ടീ വരുമല്ലൊ.രാഷ്ട്രീയ തടവുകാര്‍ക്കു കിട്ടുന്ന സൗകര്യങ്ങള്‍ മോഷ്ടാവായ രാഷ്ട്രീയക്കാരന് വേണമെന്നു ശഠിച്ചാല്‍ നടക്കി
ല്ല.മുഖ്യമന്ത്രിയെ തെറിപറഞ്ഞതു കൊണ്ട് അത്തരം സൗകര്യം കിട്ടുമെന്നും കരുതേണ്ട.

തന്നെ ജയിലിലാക്കാന്‍ പരിശ്രമിച്ച അച്യുതാനന്ദനെ മാത്രമല്ല ജയിലില്‍ വന്നു കാണാന്‍ കൂട്ടാക്കാതിരുന്ന യു.ഡീ.എഫ് നേതാക്കളെയും പിള്ള പള്ളു(ചീത്ത)പറയുന്നുണ്ട്.എ.കെ.ആന്റണിയാണ് അവരില്‍ പ്രധാനി.അഴിമതിയുടെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ഒരു കുറ്റവാളിയെ ഇന്ത്യന്‍ പ്രതിരോധ മന്ത്രി ജയിലില്‍ ചെന്നു കാണാഞ്ഞത് മഹാപരാധം തന്നെ!വായു സേനയുടെ പ്രത്യേക വിമാനത്തില്‍ തന്നെ ചെന്നു കാണേണ്ടതായിരുന്നു. ഒരു കെട്ടു പുകയിലയും വാഴക്കുലയും കൂടി കൊണ്ടു ചെല്ലണമായിരുന്നു.എന്തു ചെയ്യാം; ആന്റണിക്കും വകതിരുവില്ലാതെ പോയി!! ആന്റണിയോട് പഴയ ഒരു ചൊരുക്കുമുണ്ടു പിള്ളയ്ക്ക്.വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരികയും ആന്റണി മുഖ്യമന്ത്രിയാവുകയും ചെയ്ത അവസരത്തില്‍ ഇടമലയാര്‍ കേസില്‍ വിചാരണ നേരിടുകയായിരുന്ന പിള്ളയെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു.സുപ്രീം കോടതി ശിക്ഷിച്ചിട്ടും പിള്ള നിരപരാധിയാണെന്നു ഇപ്പോള്‍ പറഞ്ഞു നടക്കുന്ന ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും അഭിപ്രായമായിരുന്നില്ല ആന്റണിയ്ക്ക്.അന്നു പരസ്യമായി പരാതി പറയാന്‍ ധൈര്യമില്ലാതിരുന്ന പിള്ള ഇപ്പോള്‍ വിലപ നാട്യത്തില്‍ കണക്കു തീര്‍ക്കുകയാണ്.
തെരഞ്ഞെടുപ്പു പ്രചരണത്തിലുടനീളം അച്യുതാനന്ദനെതിരെ ആവനാഴിയിലെ എല്ലാ അമ്പും പ്രയോഗിച്ച ആന്റണി, പിള്ളക്കേസിനെ കുറിച്ച് ഒരക്ഷരം ഉരിയാടാതിരുന്നതിലൂടെ തന്റെ നിലപാട് വ്യക്തമാക്കുകയാണു ചെയ്തത്.എന്നിട്ടും യാതൊരു സങ്കോചവും ഇല്ലാതെ പിള്ള ആന്റണിയുടെ കാരുണ്യം അഭ്യര്‍ത്ഥിക്കുന്നത് അഭിമാനമുള്ളവരില്‍ അവജ്ഞയാണ് ഉളവാക്കുക.ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും സംഭവിച്ചതു പോലുള്ള ഓര്‍മ്മക്കുറവ് ആര്‍.ശങ്കറിന്റെ കാലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവായ ആന്റണിക്ക് വന്നു പെട്ടിട്ടില്ല.ശങ്കറെ കാലുവാരിയതിന്റെ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയ പിള്ള ഉള്‍പ്പെടെയുള്ള പതിനഞ്ച് എം.എല്‍.എ മാര്‍ ചേര്‍ന്നു രൂപം കൊടുത്ത കേരളാ കോണ്‍ഗ്രസ്സിന് പിന്നീടു നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാന്‍ സഹായിച്ച മന്നത്തു പത്മനാഭനെ ആദ്യവും സ്വന്തം പാര്‍ട്ടി നേതാവായ കെ.എം.ജോര്‍ജ്ജിനെ
പിന്നീടും തള്ളിപ്പറഞ്ഞ പിള്ളയുടെ തനിനിറം നന്നായി മനസ്സിലാക്കിയ ആളാണ് ഏ.കെ.ആന്റണി.

അതുപോലെ പിള്ള മനസ്സിലെ കള്ളം മുഴുവന്‍ അറിയാവുന്ന മറ്റൊരു വ്യക്തിയാണ് കെ.എം.മാണി.
സുപ്രീം കോടതിയുടെ ശിക്ഷ വന്നപ്പോള്‍ അച്ഛനും മോനും കെ.സുധാകരനും കൂടി കൊട്ടാരക്കര പട്ടണത്തില്‍ നിരപരാധിത്തെയ്യം കെട്ടിയാടുകയും അച്യുതാനന്ദനും ജഡ്ജിമാര്‍ക്കുമെതിരേ ഭരണിപ്പാട്ടു പാടുകയും ചെയ്തപ്പോള്‍ മാണി ആ വഴിക്കെങ്ങും പോകാഞ്ഞത് അതുകൊണ്ടാണ്.അതിന്റെ പേരില്‍ മാണിക്കും കിട്ടി പിള്ളമാടമ്പിയുടെ വക തെറിയഭിഷേകവും ആരോപണ പ്രഹരവും.

കുറ്റവാളിയാണെന്നു അന്വേഷണ കമ്മീഷന്‍ കണ്ടെത്തുകയും വിചാരണക്കോടതിയും സുപ്രീം കോടതിയും ശിക്ഷിക്കുകയും ചെയ്ത ബാലകൃഷ്ണപിള്ളയുടെ,താന്‍ നിരപരാധിയാണെന്ന വായ്ത്താരി ആരും വിശ്വസിക്കാന്‍ പോകുന്നില്ല.ഹൈക്കോടതിയില്‍ നിന്നും ഊരിപ്പോന്നതിനെ പറ്റി കേള്‍ക്കുന്ന പിന്നാമ്പുറക്കഥകള്‍ വാസ്തവമാണെന്നാണ് എന്‍.എസ്.എസ് ആസ്ഥാനത്തോട്(എന്‍.എസ്.എ
സ്സിനോടല്ല)കാട്ടുന്ന അമിത വിധേയത്വം തെളിയിക്കുന്നത്.

ഭാര്യയ്ക്ക് അസുഖം കൂടുതലാണെന്ന കാരണം പറഞ്ഞ് പരോള്‍ വാങ്ങിയ പിള്ള ഭാര്യയെ കാണുന്നതില്‍ കൂടുതല്‍ പരിഗണന നല്‍കിയത് മുഖ്യമന്ത്രിയെ ഭര്‍ത്സിക്കുന്നതിനാണ്.പരോള്‍ കിട്ടാന്‍ വേണ്ടി പോലും
കള്ളക്കാരണം ഹാജരാക്കുന്ന കുറ്റവാളി, പൊതു മുതല്‍ കട്ടെന്നു വിശ്വസിക്കാന്‍ വേറെ ഒരുപാടു തെളിവിന്റെ ആവശ്യമില്ല.പരോള്‍ അനുവദിക്കുന്ന സര്‍ക്കാരിന് അത് റദ്ദാക്കാനുമുള്ള അധികാരമു
ണ്ടെന്ന്,അച്യുതാനന്ദ വിരോധം കൊണ്ടു സമനില തെറ്റി പൂരപ്പാട്ടു നടത്തുന്ന ബാലകൃഷ്ണപിള്ള മറന്നു പോകരുത്.

Fans on the page

Thursday, April 14, 2011

ന്യുമോണിയ ബാധിക്കുന്ന ദൈവങ്ങള്‍!



മനുഷ്യനും മറ്റു ജന്തുക്കള്‍ക്കും രോഗം ബാധിക്കാറുണ്ട്.മരിക്കാറുമുണ്ട്.പക്ഷേ ദൈവത്തിനും പനി പിടിക്കുമെന്നും മഞ്ഞപ്പിത്തം ബാധിക്കുമെന്നും ഒക്കെ കേള്‍ക്കുന്നത് ആദ്യമായാണ്.പ്രധാന മന്ത്രിമാരും ജഡ്ജിമാരും വലിയ ശാസ്ത്രജ്ഞരും എല്ലാം ആരാധിച്ചു വന്ന പുട്ടപര്‍ത്തിയിലെ ദൈവം ന്യുമോണിയ ബാധിച്ച്
ആശുപത്രിയില്‍ ആണ്.ജനകോടികളെ രോഗത്തില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷിച്ചിട്ടുണ്ടെന്നു അനുയായികള്‍ വിശ്വാസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ദൈവമാണ് ആശുപത്രിയിലെ തീവ്രപരിചരണ
വിഭാഗത്തില്‍ ചികത്സയില്‍ കഴിയുന്നത്.

ഈ ദൈവത്തിന്റെ ആരോഗ്യത്തിനു വേണ്ടി അദ്ദേഹത്തിന്റെ ഭക്തന്മാര്‍ അമ്പലങ്ങള്‍ തോറും പൂജയും പ്രാര്‍ത്ഥനയും മറ്റും നടത്തുന്നതായാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വ്യക്തമാക്കു ന്നത്.ബാലകൃഷ്ണന്‍ ഏറാടിയെ പോലുള്ള ജഡ്ജിമാരും ആര്‍.കെ കരിഞ്ചിയയെ പോലുള്ള പത്രാധിപ പുലികളും ഇന്ത്യന്‍ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ദൈവമാക്കി കൊണ്ടു നടന്നിരുന്ന ആളാണ് ശയ്യാവലംബിയായി മരണത്തോടു മല്ലടിക്കുന്നത്.ഒരു മനുഷ്യന്‍ രോഗബാധിതനാകുമ്പോള്‍ അയാളോട് കാരുണ്യമാണ് മറ്റുള്ളവര്‍ക്കു തോന്നുക.പക്ഷേ സായിബാബയ്ക്കു ന്യൂമോണിയ ബാധിച്ചെന്നു കേട്ടപ്പോള്‍ തമാശയാണു തോന്നുന്നത്.വലിയ ഒരു ജനസമൂഹത്തെ പതിറ്റാണ്ടുകള്‍ കബളിപ്പിച്ചു വിലസിയ മഹാന്‍
ദൈവമല്ലെന്നു ഭക്തര്‍ക്കു കൂടി ബോദ്ധ്യമാകുവാന്‍ അദ്ദേഹത്തിന്റെ രോഗാവസ്ഥയ്ക്കു കഴിയുമെങ്കില്‍ നന്നായിരുന്നു.പക്ഷേ ആരെയെങ്കിലും ആരാധിച്ചില്ലെങ്കില്‍ ഉറക്കം വരാത്ത ഇന്ത്യയിലെ അന്ധ വിശ്വാസി സമൂഹം ഇതും "ഭഗവാന്റെ ലീല"യായി കാണാനാണു സാദ്ധ്യത.

സന്തോഷ് മാധവനും തോക്കു സ്വാമിയും കൊട്ടിയത്തമ്മയും എല്ലാം ഇതുപോലെ വന്‍ ദൈവങ്ങളായി പൂത്തുലയേണ്ടതായിരുന്നു.എന്തു ചെയ്യാം സര്‍ക്കാരും ചില അവിശ്വാസികളും ചേര്‍ന്ന് ആ പൂജാ വിഗ്രഹങ്ങളെ തല്ലിത്തകര്ത്തു കളഞ്ഞു!ജീവിത ദുരിതങ്ങളില്‍ നിന്ന് ആശ്വാസം കിട്ടാന്‍ ഏതു കച്ചിത്തുരുമ്പി
നെയും ദൈവമായി ആരാധിക്കാന്‍ തുനിയുന്ന പാവങ്ങളെക്കാള്‍ ഇത്തരം കള്ളനാണയങ്ങളെ കനക വിഗ്രഹങ്ങളാക്കുന്ന മാദ്ധ്യമങ്ങളും കപട വേഷം കെട്ടാന്‍ മടിയില്ലാത്ത ഉരുപ്പടികളുമാണ് ആള്‍ ദൈവ സങ്കേതമായി ഇന്ത്യയെ മാറ്റിയത്.

സായിബാബ ദൈവമാണെന്നു പ്രചരിപ്പിക്കുവാന്‍,'ബ്ലിറ്റ്സ്' പത്രാധിപരായിരുന്ന ആര്‍.കെ.കരിഞ്ചിയ രചിച്ച"God lives in India"എന്ന പുസ്തകം ഇതിന്റെ ഒന്നാം തരം തെളിവാണ്. ഇന്ത്യയിലെ ഈ ദൈവവുമായി പത്രാധിപര്‍ നടത്തിയ അഭിമുഖങ്ങള്‍ നിറഞ്ഞ ഗ്രന്ഥം രണ്ടുപേരുടെയും സ്വഭാവം വെളിപ്പെടുത്തുന്നുണ്ട്.തന്റെ അത്ഭുത സിദ്ധികളെ വെല്ലുവിളിക്കുന്ന പാറ്റ്നാ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറും ശാസ്ത്രജ്ഞനുമായ ഡോ.നരസിംഹയ്യയേയും ഡോ. എ.റ്റി.കോവൂരിനെയും മറ്റും ചന്തച്ചട്ടമ്പികള്‍ പോലും പറയാനറയ്ക്കുന്ന വാക്കുകള്‍ കൊണ്ടാണ് ദൈവം ശകാരിക്കുന്നത്.ബാബ വിളമ്പുന്ന അബദ്ധജടിലങ്ങളായ അഭിപ്രായങ്ങള്‍ മഹത്തായ ശാസ്ത്ര തത്ത്വങ്ങളായിട്ടാണ് കരിഞ്ചിയ എഴുന്നള്ളിക്കുന്നത്.

ലോകപ്രശസ്ത മാന്ത്രികന്‍ പി.സി.സര്‍ക്കാര്‍ ജൂനിയര്‍, ഈ ദൈവത്തിനെ കാണാന്‍ പോയ കഥ അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.അന്തരീക്ഷത്തില്‍ നിന്നു വിഭൂതി എടുത്തു കൊടുത്ത് അനുഗ്രഹിച്ച ദൈവത്തിന് അന്തരീക്ഷത്തില്‍ നിന്നു തന്നെ ലഡു എടുത്തു ദക്ഷിണയായി നല്‍കിയ മാന്ത്രികനെ ദൈവത്തിന്റെ ഗുണ്ടകള്‍ കൈകാര്യം ചെയ്തത്രേ.കഷ്ടിച്ചാണ് അദ്ദേഹം അന്നു രക്ഷപ്പെട്ടത്.

സായിബാബയുടെ മാത്രമല്ല എല്ലാ ആള്‍ദൈവ സങ്കേതങ്ങളും നിയന്ത്രിക്കുന്നത് ഗുണ്ടാ സംഘങ്ങളാണ്.നിയമ വിരുദ്ധ പ്രവര്‍ത്തനത്തെ നിയന്ത്രിക്കേണ്ടവരും ശിക്ഷ വിധിക്കേണ്ടവരും നിയമ നിര്‍മ്മാതാക്കളും ഈ ആള്‍ദൈവങ്ങ ളുടെ ആരാധകരും പ്രചാരകരും ആകുമ്പോള്‍ അവറ്റകള്‍ സര്‍വ്വതന്ത്രസ്വതന്ത്രരായി വളരാതിരിക്കുന്നതെങ്ങനെ? പക്ഷേ കാപട്യത്തിലൂടെയും ചൂഷണത്തിലൂടെയും എത്ര വളര്‍ന്നാലും കാലം എന്ന മഹാപരീക്ഷകന്റെ മുമ്പില്‍
ചെപ്പടി വിദ്യകളുടെ മുഖം മൂടി അഴിച്ചു മാറ്റി സമസ്താപരാധം പറയേണ്ട സമയം വരും.സായി ബാബ ആ അവസ്ഥയില്‍ ആണ് ഇപ്പോള്‍.എന്നിട്ടും പാഠം പഠിക്കില്ലെന്ന വാശിയിലാണ് വിശ്വാസികളും മിക്ക മാദ്ധ്യമങ്ങളും.

ഒന്നുമില്ലെങ്കിലും നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും ചികിത്സാ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനനങ്ങളും അദ്ദേഹത്തിന്റെ പേരില്‍ നടത്തപ്പെടുന്നില്ലേ;അതു വഴി ധാരാളം ആളുകള്‍ക്ക് പ്രയോജനം ഉണ്ടാകുന്നില്ലേ?എന്നൊക്കെ സംശയമുദിക്കാം.ഇതെല്ലാം ദാവൂദ് ഇബ്രാഹിമും മണിച്ചനും ഒക്കെ ചെയ്യുന്നുണ്ട്.ബാബയില്‍ വിശ്വസിക്കുന്നതു മൂലം ഒരുപാടു പേര്‍ക്ക് മനശ്ശാന്തി കിട്ടുന്നെങ്കില്‍ നല്ലതല്ലേ എന്ന ചോദ്യവും ഉയരാം.മയക്കു മരുന്നും മദ്യവും ഉപയോഗിക്കുന്നവരും അവകാശപ്പെടുന്നതും ഇതു തന്നെയാണ്.മയക്കു മരുന്നിനേക്കാള്‍ വലിയ സാമൂഹിക വിപത്താണ് ആള്‍ദൈവങ്ങള്‍ എന്നു തിരിച്ചറിയാന്‍ ഈ ന്യൂമോണിയാ ബാധ ഉപകരിക്കുമെങ്കില്‍ അത്രയും നന്ന്.



Fans on the page

Wednesday, March 30, 2011

ഒരുത്തിയുടെ രോഷം;ഓരോരുത്തന്മാരുടെയും



സി.പി.എമ്മില്‍ നിന്നും ചാടി കോണ്‍ഗ്രസ്സില്‍ ചേക്കേറിയ സിന്ധു ജോയി പഴയ പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പു ഗോദായില്‍ ഇറങ്ങിയിരിക്കുകയാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്റെ എതിരാളി ആയിരുന്ന ഉമ്മന്‍ ചാണ്ടിക്കു വേണ്ടി വോട്ടു പിടിച്ചുകൊണ്ടാണ് സിന്ധു പുതിയ മാര്‍ഗ്ഗം കൂടല്‍ ഉദ്ഘാടിച്ചത് എന്നതു അവര്‍ ജന്മനാ തന്നെ ഗാന്ധി ശിഷ്യയും സത്യവിശ്വാസിയും ആണെന്നതിന്റെ തെളിവാണ്.മാര്‍ക്സിസ്റ്റു പാര്‍ട്ടി തീര്‍ത്ത ഇരുമ്പു കൂടിനുള്ളില്‍ കിടന്നു വീര്‍പ്പു മുട്ടിയ ഈ കുഞ്ഞാടിന്റെ വിമോചനത്തില്‍ സഭയും കോണ്‍ഗ്രസും അതിരറ്റ് ആഹ്ളാദിക്കുകയാണ്.

അവരുടെ സന്തോഷം ഇരട്ടിപ്പിച്ചു കൊണ്ട് കുഞ്ഞാട് ഇടതുപക്ഷ വിരോധ വിഷം വിതറി സ്റ്റേജില്‍ നിന്നു സ്റ്റേജിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി സ. വി.എസ്.അച്യുതാനന്ദന്‍, തന്നെ 'ഒരുത്തി' എന്നു വിളിച്ചതിനെ ചൊല്ലി കുഞ്ഞാട് രോഷം കൊള്ളമ്പോള്‍ പുതിയ ഇടയന്മാര്‍, അദ്ദേഹം സ്ത്രീത്വത്തെ അപമാനിച്ചു എന്ന് മുക്രയിടുന്നു.ഒരുത്തി ഒരുത്തന്‍ തുടങ്ങിയ വാക്കുകള്‍ അശ്ളീലമാണോ? എങ്കില്‍
"ഉടലതി രമ്യമൊരുത്തനു കാല്‍ക്കൊരു
മുടവുണ്ടവനു നടക്കുന്നേരം" എന്നെഴുതിയ കുഞ്ചന്‍ ന‍മ്പ്യാര്‍ അശ്ളീല സാഹിത്യകാരനാകണമല്ലോ?

അപക്വ മതിയായ ഒരു യുവതി ഭാഷാപരിജ്ഞാനക്കുറവു കൊണ്ടോ പഴയ നേതാവിനോടുള്ള വിരോധം കൊണ്ടോ ഇത്തരം വിവരക്കേടുകള്‍ എഴുന്നള്ളിക്കുന്നതു മനസ്സിലാക്കാം.എന്നാല്‍ പരിണിത
പ്രജ്ഞനെന്നു അനുയായകള്‍ കൊണ്ടാടുന്ന ഉമ്മന്‍ ചാണ്ടിയെ പോലൊരുത്തനും കോണ്‍ഗ്രസ്സിന്റെ വക്താവു വേഷം കെട്ടിയാടുന്ന എം. എം.ഹസ്സനെ പോലെ ഒരുത്തനും ഈ വാക്കില്‍ പിടിച്ച് വി.എസ്. അച്യുതാനന്ദനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ സഹതാപമാണു തോന്നുന്നത്.
വി.എസ്സിനെ കുറിച്ച് മറ്റാരോപണങ്ങള്‍ പറയാനില്ലാത്തതു കൊണ്ട് നിസ്സാരമായ പദപ്രയോഗത്തിന്റെ പേരിലെങ്കിലും കുറ്റപ്പെടുത്താന്‍ കഴിയുമോ എന്നാകും പ്രതിപക്ഷ നേതാവിന്റെയും ശിഷ്യന്മാരുടെയും നോട്ടം.

സൈലന്റ് വാലി സമരം നടക്കുന്ന കാലത്ത് ശ്രീമതി സുഗത കുമാരിയെയും മറ്റും പറ്റി "അവളുമാര്‍" എന്ന് ,അന്ന് മന്ത്രി ആയിരുന്ന ആര്‍.ബാലകൃഷ്ണപിള്ളയും,"ഓള്‍" എന്ന് സീതിഹാജിയും വിളിക്കുകയും അശ്ലീല ധ്വനിയുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തപ്പോള്‍ പ്രതിഷേധിക്കാനും ഉപദേശിക്കാനും ഒന്നും ഉമ്മാന്‍ ചാണ്ടിയേയും ഹസ്സനെയും രമേശ് ചെന്നിത്തലയേയും കേരളത്തില്‍ ആരും കണ്ടില്ല.
സുപ്രീം കോടതി ശിക്ഷിച്ച ബാലകൃഷ്ണ പിള്ളയും, പുത്രനും കെ.സുധാകരനും കൂടി കോടതിയെയും നിയമ വ്യവസ്ഥയെയും വെല്ലു വിളിച്ചു കൊണ്ട് കൊട്ടാരക്കര പട്ടണത്തില്‍ അഴിഞ്ഞാടിയപ്പോള്‍ ഈ സമചിത്തര്‍ എവിടെയായിരുന്നു? തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍
മത്സരിച്ച സമയത്ത് അദ്ദേഹത്തെ ജാതി പറഞ്ഞ് ബാലകൃഷ്ണ പിള്ള അധിക്ഷേപിച്ചപ്പോള്‍ മൗ
നം ദീക്ഷിച്ചത് എന്തുകൊണ്ടായിരുന്നു? ധാര്‍മ്മിക രോഷം ചിലപ്പോള്‍ മാത്രം ഉണ്ടാകുന്ന അസുഖ
മാണോ?

പാര്‍ട്ടി പ്രവര്‍ത്തകയായ തന്നെ പാര്‍ട്ടിക്കുള്ളില്‍ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയാത്ത അച്യുതാനന്ദന് കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും രക്ഷകനാകാന്‍ എങ്ങനെ കഴിയും എന്നാണ് സിന്ധു ജോയിയു
ടെ മറ്റൊരു ചോദ്യം.പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്തു കളയുന്നവരെയും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പര്‍ട്ടി വിട്ടു പോകുന്നവരെയും സംരക്ഷിക്കുന്ന ചുമതല മുഖ്യമന്ത്രിക്കാണോ?
പെണ്‍ വാണിഭക്കാരെ ഇരുമ്പഴിക്കകത്താക്കുമെന്നു പറയുന്നതിന്, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സ്ത്രീകളെ സം രക്ഷിക്കുക എന്നാണ് അര്‍ത്ഥമെന്ന് സിന്ധു ജോയി വ്യാഖ്യാനിച്ചാല്‍ 'റാന്‍' എന്നു പറയാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമേ കഴിയൂ.അതു തന്നെ എത്ര
നാള്‍ എന്ന് കണ്ടറിയാം.

പാര്‍ട്ടിയില്‍ സംരക്ഷണം നല്‍കാത്ത മഹാപാതകം ചെയ്ത വി.എസ്സിനെ പുലഭ്യം പറയാന്‍ സിന്ധു ജോയി കൂടിയിരിക്കുന്നത് ആര്‍ക്കൊക്കെ ഒപ്പമാണ്?പത്ത് കൈ വിരലുകളും പത്തു കാല്‍ വിരലുകളും കൊണ്ട് എണ്ണിയാലും തീരാത്തത്ര പെണ്‍ കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ചെന്ന്,അതിനു കൂട്ടു നിന്ന
സ്വന്തം ബന്ധു സാക്ഷി പറയുന്ന കുഞ്ഞാലിക്കുട്ടിയെ പോലുള്ള വിഷയ ലമ്പടന്മാര്‍ക്കും സ്ത്രീപീഡ
കര്‍ക്കും ഒപ്പം നിന്നു കൊണ്ട്!!എത്ര സുരക്ഷിത സ്ഥാനത്താണ് പഴയ വിപ്ലവ നായിക എത്തിപ്പെ
ട്ടിരിക്കുന്നത്!!

സിന്ധു ജോയിക്ക് ഇപ്പോള്‍ സ്ത്രീകളോട് എന്തു ബഹുമാനവും ആദരവും!മുമ്പ് നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ എസ്.എഫ്.ഐ.നേതാവായി അവര്‍ തിരുവനന്തപുരത്ത് വിലസിയിരുന്ന കാലം.അന്ന് കേരള സര്‍ വ്വകലാശാലാ ജീവനക്കാര്‍ പണിമുടക്കു സമരത്തിന്റെ ഭാഗമായി ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തിക്കൊണ്ടിരുന്നപ്പോള്‍ മുന്‍ നിരയിലിരുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ, പത്തലും പട്ടിയലും മറ്റുമായി ആക്രമിച്ച എസ്.എഫ്.ഐ ഗുണ്ടകള്‍ക്കൊപ്പം സിന്ധു ജോയിയും ഉണ്ടായിരുന്നു.അന്നു തലപൊട്ടി ആശുപത്രിയില്‍ ദീര്‍ഘ കാലം ചികിത്സയില്‍ കഴിയേണ്ടി വന്ന ജീവനക്കാരികളില്‍ പലരും ഉമ്മന്‍ ചാണ്ടിയുടെ പാര്‍ട്ടിയില്‍ പെട്ടവരായിരുന്നു എന്നത് അദ്ദേഹം മറന്നിട്ടുണ്ടാകും.പഴയ എസ്.എഫ്.ഐ സഖാവും വിസ്മരിച്ചിരിക്കാം. പക്ഷേ തല്ലും ഏറും കൊണ്ടവരും അതു കണ്ടു നിന്നവരും ഒന്നും മറന്നിട്ടില്ല.

പെണ്‍കുട്ടികളെ പിഴപ്പിച്ച കുഞ്ഞാലിക്കുട്ടി തെളിക്കുന്ന തെരഞ്ഞെടുപ്പു തേരില്‍ ഇരുന്നു കൊണ്ട് സ്ത്രീ പീഡനത്തിനെതിരെ സംസാരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെയും സിന്ധു ജോയിയുടെയും ഉളുപ്പില്ലായ്മ സമ്മതിയ്ക്കണം.പെണ്‍ വാണിഭക്കാരെ കൈയ്യാമം വയ്ക്കുമെന്നു പറയുന്ന വി.എസ്, സ്ത്രീപീഡകനായ
സ്വന്തം പാര്‍ട്ടിക്കാരന്‍ പി.ശശിക്കെതിരെ നടപടി എടുക്കാത്തത് എന്തെന്ന് ഇവര്‍ ചോദിക്കുന്നു.
പി.ശശിക്കെതിരെ വേണ്ട നടപടികള്‍ പാര്‍ട്ടി കൈക്കൊള്ളും എന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ പരിഹസിച്ചു കൊണ്ടാണ് ചോദ്യം.പി.ശശിയുടെ പീഡനത്തെ കുറിച്ച് ആരും സര്‍ക്കാരില്‍ പരാതിപ്പെട്ടിട്ടില്ല.പാര്‍ട്ടി സെക്രട്ടറിക്കാണ് പരാതി ലഭിച്ചത്.അതിന്മേല്‍ നടപടി സ്വീകരിക്കേണ്ടത് പാര്‍ട്ടിയല്ലാതെ മുഖ്യമന്ത്രിയാണോ?

മുഖ്യമന്ത്രി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ കഴിയാത്ത പ്രതിപക്ഷനേതാവ് യുക്തി രഹിതവും ബാലിശവുമായ വാദഗതികള്‍ പുറപ്പെടുവിച്ച് സ്വയം പരിഹാസ്യനാവുകയാണ്.സിന്ധു ജോയി എന്ന കോടാലിക്കൈ ഉപയോഗിച്ചു രാഷ്ട്രീയം കളിക്കുന്നത് ജനം സഹിച്ചെന്നിരിക്കും.പക്ഷേ സ്ത്രീകളുടെ മാനത്തിനു വില പറയുന്ന കുഞ്ഞാലിക്കുട്ടിയെ പോലുള്ള വിഷയലമ്പടന്മാരുടെ തോളില്‍ കൈയ്യിട്ടു കൊണ്ട് ഉമ്മന്‍ ചാണ്ടി സ്ത്രീപീഡനത്തിനെതിരെ കണ്ഠക്ഷോഭം ചെയ്യുന്നതും അച്യുതാനന്ദനെ കുറ്റപ്പെടുത്തുന്നതും പൊറുക്കില്ല.അഞ്ചുകൊല്ലം ഭരിച്ചിട്ടും പെണ്‍ വാണിഭക്കാരെ കൈയ്യാമം വയ്ക്കാഞ്ഞത് എന്തെന്ന ചോദ്യത്തിന്,ഇരുപതു കൊല്ലത്തിനു ശേഷം പൂജപ്പുര ജയിലില്‍ എത്തിയ ബാലകൃഷ്ണ പി
ള്ളയാണു മറുപടി.

സിന്ധു ജോയിയെ പോലൊരുത്തിയെ മുന്‍ നിര്‍ത്തി വി.എസ്സിനെ പോലൊരുത്തനെ ആക്ഷേപിച്ച് തറ പറ്റിയ്ക്കാമെന്ന് ഉമ്മന്‍ ചാണ്ടിയെ പോലൊരുത്തന്‍ കരുതുന്നത് സ്വന്തം കൂടാരത്തില്‍ തന്നെയുള്ള ഓരോരുത്തന്മാര്‍ നല്‍കുന്ന പ്രഹരമേറ്റ് സ്വബോധം നഷ്ടപ്പെട്ടതിനാലാകണം.



Fans on the page

Saturday, March 12, 2011

വി.എസ്സും ബുദ്ധദേവും



ഒരു പന്തിയില്‍ രണ്ടു വിളമ്പ് എന്നു കേട്ടിട്ടേ ഉള്ളൂ.സി.പി.എം.കേന്ദ്രകമ്മിറ്റി അതു കാണിച്ചു തന്നു.
കേന്ദ്ര കമ്മിറ്റി തീരുമാനം വിശദീകരിച്ചു കൊണ്ട് സ.പ്രകാശ് കാരാട്ട് പറഞ്ഞത് ബംഗാളിലെ തെരഞ്ഞെടുപ്പില്‍ ബുദ്ധദേവ് പാര്‍ട്ടിയെ നയിക്കും;കേരളത്തില്‍ ആരു നയിക്കും എന്ന് സംസ്ഥാനകമ്മിറ്റി തീരുമാനിക്കും എന്നാണ്.പ്രാദേശിക,ജാതി രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ പോലും പറയാത്ത വിചിത്രമായ തീരുമാനമാണ് ഒരു കമ്യൂണിസ്റ്റു പാര്‍ട്ടി സെക്രട്ടറി ഉരുവിട്ടത്.കേരളത്തിലെ പാര്‍ട്ടി ഘടകം കേന്ദ്രകമ്മിറ്റിയ്ക്കും പോളിറ്റ് ബ്യൂറോയ്ക്കും ഒക്കെ മുകളിലാണോ?ബംഗാളില്‍ മുഖ്യമന്ത്രി ബുദ്ധദേവ് തന്നെ തെരഞ്ഞെടുപ്പ് യുദ്ധം നയിക്കട്ടെ എന്നു തീരുമാനിച്ചപ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രി നയിക്കണമെന്നോ വേണ്ടെന്നോ തീരുമാനിക്കാതെ സംസ്ഥാന കമ്മിറ്റിയെ ചുമതലപ്പെടുത്തിയതില്‍ നിന്ന് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നത് അതാണ്.സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനം എടുപ്പിക്കാന്‍, ജനിതക വിത്തിന്റെ വ്യക്താവായ പി.ബി.അംഗത്തെയും കൂട്ടി കേരളത്തില്‍ എത്തിയ ദേശീയ സെക്രട്ടറി, ഉറിപോലെ തിരികെ പോയതോടെ കേന്ദ്ര നേതൃത്വത്തിന്റെ "ശക്തി" ശരിക്കും ബോദ്ധ്യമായിട്ടുണ്ട്.

വി.എസ്.ഇനിയും മത്സരിക്കുമോ എന്ന് വലിയ ഒരു വിഭാഗം ജനങ്ങള്‍ ആകാംക്ഷപ്പെടുന്നുണ്ട്.അ
ദ്ദേഹത്തിന് ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്നു വിശ്വസിക്കുന്ന അവരില്‍ പലരും ഒരു പാര്‍ട്ടിയിലും പെട്ടവരല്ല.അതുകൊണ്ടുതന്നെ അവരുടെ ആഗ്രഹത്തിന് അനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു ബാദ്ധ്യതയുമില്ല.പക്ഷേ ബുദ്ധദേവിന് ഒരു നീതിയും അച്യുതാനന്ദന് മറ്റൊരു നീതിയും എന്തുകൊണ്ടെന്നു പാര്‍ട്ടി അണികളോടെങ്കിലും
വിശദീകരിക്കേണ്ട ചുമതല സി.പി.എമ്മിനുണ്ട്.

സംസ്ഥാന കമ്മിറ്റി തീരുമാനിക്കും എന്നൊക്കെ ആധികാരികമായി പറഞ്ഞ ദേശീയ സെക്രട്ടറിയെ,"താന്‍ ആരു കൂവാ അങ്ങനെ ഞങ്ങളോടു കല്പ്പിക്കാന്‍" എന്ന് പറയാതെ പറഞ്ഞ് നോക്കു കുത്തിയാക്കി ഇരുത്തി അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം ഒഴികെ സൂര്യനു കീഴെയുള്ള സകലതിനെ കുറിച്ചും ചര്‍ച്ചിച്ച് പിരിയുകയാണ് സംസ്ഥാന കമ്മിറ്റി ചെയ്തത്.വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം രണ്ടു ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലും ചര്‍ച്ച ചെയ്യാത്തത് വലിയ വാര്‍ത്തയാക്കി സംസ്ഥാനത്തെ സൂപ്പര്‍ നേതാക്കള്‍ ആഘോഷിക്കുകയാണ്.വി.എസ്സിനെയല്ല സ്വന്തം ദേശീയ സെക്രട്ടറിയെ ആണ് യഥാര്‍ത്ഥത്തില്‍ തങ്ങള്‍ അപമാനിച്ചത് എന്ന് ഈ ആഘോഷ കമ്മിറ്റി മനസ്സിലാക്കുന്നില്ല.

തന്റെ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റിയും മറ്റും ബന്ധപ്പെട്ടവര്‍ വിശദമാക്കും എന്ന്,മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി വി.എസ് പറഞ്ഞത്, അദ്ദേഹത്തിനു പാര്‍ട്ടിക്കര്യങ്ങളില്‍ വിവരമില്ലാഞ്ഞിട്ടാ
ണെന്നും ഒരിക്കലും ഒരു കമ്യൂണിസ്റ്റുകാരന്‍ അങ്ങനെ പറയില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞതോടെ കാര്യങ്ങളുടെ കിടപ്പ് ഏകദേശം തെളിഞ്ഞു വരുന്നുണ്ട്.സാന്റിയാഗോ മാര്‍ട്ടിനെ പ്പോലുള്ള ഒരു ലോട്ടറി മാഫിയായുടെ കൈയ്യില്‍ നിന്നും ദേശാഭിനിക്കാണെന്നും പറഞ്ഞ് രണ്ടു കോടി കൈപ്പറ്റുന്നതും "പെണറായി" ആണു പ്രസ്ഥാനം എന്ന് ഉളുപ്പില്ലാതെ വാഴ്ത്തിപ്പാടുന്നതും ആണു കമ്യൂണിസമെന്ന് പാവം പഴയ നേതാവിനു പിടികിട്ടിയിട്ടുണ്ടാകില്ല.

മകന്‍ മരിച്ചാലും വേണ്ടില്ല മരുമകളുടെ ദു:ഖം കണ്ടാല്‍ മതിയെന്ന മനോഭാവമാണ് അല്പബുദ്ധികളായ നേതൃശുംഭന്മാരെ ഭരിക്കുന്നത് എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു.അഞ്ചു വര്‍ഷക്കാലവും
ഭരിക്കാന്‍ സമ്മതിക്കാതെ അച്ചടക്കത്തിന്റെ വാളോങ്ങിയും അപവദിച്ചും അപമാനിച്ചും കുറ്റം കണ്ടുപിടിച്ചും മാത്രം 'സഹായിച്ച' പാര്‍ട്ടി നേതൃത്വത്തിനെ നന്നായി മനസ്സിലാക്കിയ അവസ്ഥയില്‍, നിര്‍ബ്ബന്ധിച്ചാല്‍ പോലും മത്സരിയ്ക്കാന്‍ തയ്യാറാകാതിരിക്കുന്നതാണ് വി.എസ്സിനെ സംബന്ധിച്ച് അഭിലഷണീയം.സ്വരം നല്ലപ്പഴേ പാട്ടു നിര്‍ത്തുകയാണു ബുദ്ധി.എവിടെ നിന്നാലും സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തോല്പിക്കുമെന്ന് ഉറപ്പുള്ള സ്ഥിതിയ്ക്ക് വിശേഷിച്ചും.അല്ലെങ്കില്‍ തന്നെ ത്യാഗ ധനരായ പഴയ കമ്യൂണിസ്റ്റു നേതാക്കളേക്കാള്‍ ബാലകൃഷ്ണ പിള്ളമാരെയും കുഞ്ഞാലിക്കുട്ടിമാരെയും സാന്തിയാഗോ മാര്‍ട്ടിന്മാരെയും മാതൃകയാക്കി കഴിഞ്ഞവര്‍ നയിക്കുന്നിടത്ത് വി.എസ്സിന് എന്തു കാര്യം?



Fans on the page