Total Pageviews

Tuesday, December 18, 2012

ഗുരുക്കന്മാരെ വെല്ലുന്ന ശിഷ്യർ



മദ്യം വിഷമാണെന്നു ഗുരു.
വാറ്റുചാരായത്തെ കുറിച്ചാ-
ണപ്പറഞ്ഞതെന്നു ശിഷ്യൻ.
ആകയാൽ ശീമമദ്യ-
മാകാമെന്നും ശിഷ്യൻ.
ചെത്തരുതെന്നു ഗുരു.
പെൻസിൽ ചെത്തുന്ന കാര്യമെന്നു
ശിഷ്യ പുത്രവ്യാഖ്യാനം.

നല്ലവാക്കു പറയുന്നതും
മാപ്പ് കൊടുക്കുന്നതുമാണു
ഉപദ്രവം തുടരുന്ന ദാനത്തേക്കാ-
ളുത്തമമെന്നു ഗുരു.
കൈവെട്ടുന്നതും കുടലെടുക്കുന്നതു-
മാണുകേമമെന്നു ശിഷ്യർ.

“എന്റെ പിന്നാലെ വരുവിൻ;
ഞാൻ നിങ്ങളെ മനുഷ്യരെ
പിടിക്കുന്നവരാക്കും”
എന്നു മീൻ പിടുത്തക്കാരോടു ഗുരു.
“എന്റെ പിന്നാലെ വരിക പണവുമായി
ഞാൻ നിങ്ങളെ മനുഷ്യ-
ക്കടത്തിനിരയാക്കും”
എന്നു പുതിയ ശിഷ്യൻ.


Fans on the page

Saturday, December 8, 2012

നീതിപീഠത്തിനും വിവേചനമോ ?



കോടതിയുടെ നടപടികളെ ,വിധിന്യായങ്ങളെ ഒക്കെ വിമർശിക്കുന്നവർക്കെതിരേ കോടതി നേരിട്ട് കേസ്സെടുക്കുന്നതാണു പതിവ്.മുൻ മന്ത്രി പാലൊളിമുഹമ്മദ് കുട്ടിയും സി.പി.എം നേതാവ് എം.വി.ജയരാജനും കോടതിവിധിയെയും ന്യായാധിപന്മാരെയും വിമർശിച്ചതിന്റെ പേരിൽ കോടതി സ്വമേധയാ കേസ്സെടുത്തിട്ട് അധികനാളായില്ല.മാപ്പു പറഞ്ഞു തടിയൂരിയതുകൊണ്ട് പാലൊളിയ്ക്ക് ശിക്ഷ കിട്ടിയില്ല.ജയരാജനു ഒരാഴ്ചയോളം ജയിലിൽ കിടക്കേണ്ടി വന്നു.

പക്ഷേ ഭൂമിദാനക്കേസ്സിൽ തനിക്കെതിരേ തയ്യാറാക്കിയ എഫ്.ഐ.ആർ റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദൻ ഹൈക്കോടതിയിൽ നല്കിയ കേസിൽ അദ്ദേഹത്തിനു അനുകൂലമായ സിംഗിൾ ബഞ്ച് വിധി ഉണ്ടായതു മുതൽ ഗവണ്മെന്റ് ചീഫ് വിപ്പ് പി.സി.ജോർജ്ജ് ജഡ്ജിക്കെതിരേ ഓടിനടന്നു പുലഭ്യം പറഞ്ഞിട്ടും ഒരു നടപടിയും എടുത്തു കാണുന്നില്ല.വിജിലൻസിനെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ സർക്കാർ നിശ്ശബ്ദരാക്കുകയണോ എന്നു ജഡ്ജി എസ്.എസ്.സതീശ് ചന്ദ്രൻ വിധിന്യായത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.കേസ്സന്വേഷണം നടത്തിയ വിജിലൻസ് ഉദ്യോഗസ്ഥനു ക്രിമിനൽ കേസ്സന്വേഷണത്തിന്റെ ബാലപാഠം പോലും അറിയില്ലെന്നും ജഡ്ജി കുറ്റപ്പെടുത്തി.സർക്കാരിനെതിരേ അതിരൂക്ഷമായ വിമർശനം നടത്തിയതാണു ചീഫ് വിപ്പിനെ പ്രകോപിപ്പിച്ചത്.ജ.സതീശ് ചന്ദ്രനെ മാത്രമല്ല സകലമാന ന്യായാധിപന്മാരെയും അടച്ചാക്ഷേപിച്ചുകൊണ്ട് അഴിഞ്ഞാടുകയാണു പി.സി.ജോർജ്ജ്.

സിംഗിൾബഞ്ച് ജഡ്ജിയുടെ വിമർശനം ശരിവയ്ക്കുന്നതാണു മണിക്കൂറുകൾക്കുള്ളിൽ ഡിവിഷൻ ബഞ്ചിൽ അപ്പീൽ കൊടുത്ത സർക്കാർ നടപടി.വിധിപ്പകർപ്പിന്റെ സർട്ടിഫൈഡ് കോപ്പി കിട്ടുന്നതിനു മുമ്പേ ധൃതിപ്പെട്ട് അപ്പീൽ കൊടുക്കാൻ തക്ക അടിയന്തിര സ്വഭാവം ഉള്ളതല്ല ഈ കേസ്സെന്ന് ആർക്കും മനസ്സിലാകും.തന്നെയുമല്ല സംസ്ഥാനത്തിന്റെ പൊതു താല്പര്യത്തിനു അപകടം പറ്റുന്ന കേസ്സുകളിൽ പോലും അപ്പീൽ നല്കാൻ മാസങ്ങളോളം അമാന്തം കാണിച്ച ചരിത്രമുള്ള ഈ സർക്കാർ സൂപ്പർസോണിക് വേഗതയിൽ സിംഗിൾ ബഞ്ച് വിധിക്കെതിരേ അപ്പീൽ ഫയൽ ചെയ്തത് വി.എസ്സിനോടുള്ള രാഷ്ട്രീയ വിരോധം മൂലമാണെന്നു വ്യക്തമല്ലേ?വി.എസ്സിനെ പ്രതി ചേർക്കാൻ തക്ക തെളിവുകളില്ലെന്ന, ആദ്യം കിട്ടിയ നിയമോപദേശം മറികടക്കാൻ വേറേ അനുകൂല നിയമോപദേശം എഴുതിപ്പിച്ചു വാങ്ങിയ സർക്കാർ വ്യഗ്രത മറ്റെന്താണു പ്രകടിപ്പിക്കുന്നത്?

സിംഗിൾ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്തെങ്കിലും സർക്കാരാഗ്രഹിച്ചതുപോലെയുള്ള വിധിയല്ല ഡിവിഷൻ ബഞ്ചിൽ നിന്നും കിട്ടിയത്.അന്തിമ വിധിവരെ കുറ്റപത്രം സമർപ്പിക്കാൻ പാടില്ലെന്ന ഡിവിഷൻ ബഞ്ചിന്റെ വിലക്ക് സിംഗിൾ ബഞ്ച് വിധിയെ ഒരളവു വരെ ശരിവയ്ക്കുന്നതാണു.അതുകൊണ്ടായിരിക്കണം ജ. സതീശ് ചന്ദ്രനിൽ മാത്രം ഒതുക്കാതെ പി.സി.ജോർജ്ജ്, തെറിയഭിഷേകം എല്ലാ ജഡ്ജിമാർക്കും മേൽ നടത്തുന്നത്!

ജഡ്ജിമാർക്കു നേരെ ജോർജ്ജ് കുരച്ചു ചാടുന്നത് ഇത് ആദ്യമായല്ല.പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഉത്തരവിട്ട ജഡ്ജിയെ ഇയാൾ മയവും മര്യാദയുമില്ലാതെ  ചീത്ത വിളിക്കുകയുണ്ടായി.ജഡ്ജിമാരെ മാത്രമല്ല സമൂഹത്തിൽ ഒരുമാതിരി നിലയും വിലയുമുള്ളവരെയെല്ലാം ചീത്തവിളിച്ചിട്ടുണ്ട്.ഇങ്ങനെ തെറി വിളിക്കാൻ  ഇയാൾക്ക് ആരാണു ലൈസൻസ് കൊടുത്തിട്ടുള്ളത്?ഫേസ് ബുക്കിൽ അഭിപ്രായമെഴുതിയതിന്റെ പേരിൽ രണ്ടു പെൺ കുട്ടികളെ അറസ്റ്റു ചെയ്ത് ഉപദ്രവിച്ച ചരിത്രമുള്ള നാട്ടിൽ ജഡ്ജിമാരെയും നീതിന്യായ വ്യവസ്ഥിതിയെയും വെല്ലുവിളിച്ചും പുലഭ്യം പറഞ്ഞും തെരുവുതെമ്മാടികളും തോല്ക്കുന്ന മട്ടിൽ അഴിഞ്ഞാടുന്ന പി.സി.ജോർജ്ജിനെതിരെ നടപടിയെടുക്കാൻ എന്താണു തടസ്സം?ചീഫ് വിപ്പിനു മറ്റൊരു പൗരനുമില്ലാത്ത പ്രത്യേക നിയമപരിരക്ഷയുണ്ടോ?അതോ ഇടതുപക്ഷക്കാർ,വിശേഷിച്ച് സി.പി.എം കാർ പറയുന്നതു മാത്രമേ കോർട്ടലക്ഷ്യമാവുകയുള്ളു എന്നുണ്ടോ?


Fans on the page

Wednesday, November 28, 2012

ഹാരിസൺ മലയാളം പേടി




പുലിപ്പേടി,പനിപ്പേടി,മഴപ്പേടി, പ്രേതപ്പേടി തുടങ്ങിയ നിരവധി പേടികളെപ്പറ്റി കേട്ടിട്ടുണ്ട്.മനുഷ്യർ വ്യക്തികളെന്ന നിലയിൽ അനുഭവിക്കുന്ന ഭയങ്ങളാണിവയൊക്കെ.ഇപ്പോൾ പുതിയ ഒരു പേടി ഉണ്ടായിരിക്കുന്നു.അത് ഹാരിസൺ മലയാളം പേടിയാണു.ഇത് ജഡ്ജിമാരെ മാത്രം പിടികൂടുന്ന ഭയമാണത്രെ.സർക്കാരും ഹാരിസൺ മലയാളം പ്ലാന്റേഷനുമായുള്ള കേസ്സിൽ വാദം കേൾക്കുകയും വിധി പറയുകയും ചെയ്യേണ്ട ജഡ്ജിമാർ ഓരോരുത്തരായി പിൻ വാങ്ങിക്കൊണ്ടിരിക്കുകയാണു.ഇപ്പോൾ ഒഴിഞ്ഞുമാറിയത് ആറാമത്തെ ജഡ്ജിയാണുപോലും.ചീഫ്ജസ്റ്റിസ് നിയോഗിച്ച ഹൈക്കോടതി ഡിവിഷൻബഞ്ചിലെ ജഡ്ജിമാരാണു ഓരോരുത്തരായി പിന്മാറിക്കൊണ്ടിരിക്കുന്നത്.കേസ് ഇങ്ങനെ അനിശ്ചിതമായി നീണ്ടുപോകുന്നതു മൂലം സർക്കാർ നടപടികൾ എല്ലാം അവതാളത്തിലായിരിക്കുകയാണു.എന്നിട്ടും യാതൊരു കാരണവും ചൂണ്ടിക്കാണിക്കാതെയുള്ള ജഡ്ജിമാരുടെ പിന്മാറ്റം ജനങ്ങളുടെയിടയിൽ ഒരുപാട് സംശയങ്ങൾക്ക് ഇടകൊടുത്തിട്ടുണ്ട്.

സംസ്ഥാനത്തെ പരമോന്നത നീതിപീഠം ഇങ്ങനെ സംശയത്തിന്റെ നിഴലിൽ നില്ക്കുന്നത് ആർക്കും നല്ലതല്ല.നീതി തേടിയുള്ള യാത്രയിൽ സാധാരണക്കരന്റെ അവസാനത്തെ ആശ്രയമാണു കോടതി.ഭരണകൂടങ്ങൾ പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങി അനീതിയ്ക്കു കൂട്ടുനില്ക്കുന്ന അവസ്ഥയാണു ഇന്നു രാജ്യത്തു നിലനില്ക്കുന്നത്.അതിന്നു തടയിടാൻ കഴിയുന്ന കോടതികൾ നിസ്സഹായത വെളിപ്പെടുത്തുന്ന മട്ടിൽ പെരുമാറിയാൽ ജനങ്ങൾ ഭീതിയിലാകും.വൈകിയെത്തുന്ന നീതി നിഷേധിക്കപ്പെട്ട നീതിയ്ക്കു തുല്യമാണു.സർക്കാരിന്റെ അനുഭവം പോലും ഇങ്ങനെയാകുമ്പോൾ സാധാരണക്കാരന്റെ സ്ഥിതി എന്താകും എന്ന് സ്വാഭാവികമായും ആരും ചോദിച്ചു പോകും.

കോടതിയലക്ഷ്യത്തിന്റെ ബ്രഹ്മാസ്ത്രം ഭയന്ന് ആരും ഒന്നും പറയാത്തതാണു.അതിനെപ്പോലും കൂസാതെ വിടുവായത്തം പുലമ്പുന്ന രാഷ്ട്രീയ നേതാക്കന്മാർ പോലും എതിർ കക്ഷി ഹാരിസൺ മലയാളം ആയതുകൊണ്ട് മൗനം പാലിക്കുകയാണു.എന്തിന്റെ പേരിലായാലും ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടുന്നത്  ന്യായാധിപർക്കു ഭൂഷണമല്ല.കേസ്സുകൾ തീർപ്പു കല്പിക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കും.



Fans on the page

Saturday, November 17, 2012

മലയാളത്തെ അപമാനിക്കരുത്




ഭാഷാ സ്നേഹികളുടെ ചിരകാലാഭിലാഷമായിരുന്ന മലയാളം സ ർവ്വകലാശാല നിലവിൽ വന്നതോടെ മലയാളം ലോകഭാഷകളുടെ നിറുകയിൽ എത്തി എന്നാണു മുഖ്യമന്ത്രിമുതൽ പ്രൈമറി അദ്ധ്യാപകർ വരെ പറഞ്ഞുനടക്കുന്നത്.ചില മലയാളം പ്രൊഫസർമാരുടെ മട്ടും ഭാവവും കണ്ടൽ ഇതില്പരം ഒരു സായൂജ്യം ഇനി വരാനില്ലെന്നാണു തോന്നുക.മറ്റു മൂന്നു ദക്ഷിണേന്ത്യൻ ഭാഷകളായ കന്നട,തെലുങ്ക്, തമിഴ് എന്നിവയ്ക്ക് സർവ്വകലാശാലകൾ ഉണ്ടായിട്ട് ദശാ
ബ്ദങ്ങൾ ആയി.എന്നിട്ടും നമുക്ക് മലയാള സർ വ്വകലാശാല സ്ഥാപിക്കാൻ ഈ നവംബർ ഒന്നു വരെ കഴിഞ്ഞിരുന്നില്ല.അതുകൊണ്ട് മറ്റുള്ളവരുടെ മുഖത്ത് നോക്കിയിട്ടു തന്നെ ദശാബ്ദങ്ങളായെന്നാണു നമ്മുടെ മുഖ്യമന്ത്രി പോലും പറയുന്നത്.എന്തൊരു ഭാഷാസ്നേഹം!!

ഭാരതം മുഴുവൻ വ്യാപിച്ചിരുന്ന ഭാഷയായ സംസ്കൃതത്തിനു തനതായ ഒരു സർ വ്വകലാശാല നമ്മളാണു സ്ഥാപിച്ചത് എന്നതൊന്നും മുഖ്യമന്ത്രിയ്ക്ക് ആശ്വാസം പകർന്നില്ല.അദ്ദേഹം പ്രത്യേകിച്ചു ചൂണ്ടിക്കാണിച്ച മറ്റു മൂന്നു ദക്ഷിണേന്ത്യൻ ഭാഷകളുടെയും സംസ്കൃതത്തിന്റെയും പേരിൽ സ്ഥാപിക്കപ്പെട്ട സർ വ്വകലാശാലകളുടെയും ഇന്നത്തെ അവസ്ഥ എന്തെന്നു മുഖ്യമന്ത്രി അറിയാൻ ശ്രമിച്ചിരുന്നെങ്കിൽ ഈ സർവ്വകലാശാല സ്ഥാപിക്കുവാൻ അദ്ദേഹം തുനിയുമായിരുന്നില്ല.അവിടങ്ങളിലെല്ലാം ഭാഷാ പഠനത്തെക്കാൾ കൂടുതൽ മറ്റു വിഷയങ്ങളിലാണു പഠനം നടക്കുന്നത്.പെയിന്റിങ്ങും ഭരതനാട്യവും എം.എസ്.ഡബ്ല്യുവും അറബിയും മലയാളവും മറ്റും പഠിപ്പിച്ചാണു ശ്രീശങ്കര സംസ്കൃത സർ വ്വകലാശാല സംസ്കൃതത്തെ 'ലോക നിലവാര'ത്തിലേക്ക് ഉയർത്തുന്നതെങ്കിൽ എർത്ത് സയൻസും കമ്പ്യൂട്ടർ സയൻസും ഹിസ്റ്ററിയും ബീകോമും ഒക്കെ ഇംഗ്ലീഷിൽ പഠിപ്പിച്ചാണു തമിഴ് സർവ്വകലാശാല തമിഴിനെ വളർത്തിക്കൊണ്ടിരിക്കുന്നത്!കന്നട,തെലുങ്ക് സർവ്വകലാശാലകൾ ചെയ്യുന്നതും ഇതൊക്കെത്തന്നെ.

ദശാബ്ദങ്ങളായി മനസ്സിൽ കൊണ്ടു നടന്ന ഒരാശയം പ്രാവർത്തികമാക്കാൻ വിശ്വസ്ത സേവകൻ സർവീസിൽ നിന്നും പിരിയും വരെ മുഖ്യൻ കാത്തിരുന്നതെന്തിനാണെന്നു ചോദിക്കരുത്.ഇത്ര ധൃതിപ്പെട്ട് സർവ്വകലാശാല തുടങ്ങാനുള്ള ആവശ്യകത എന്തെന്നും ചോദിക്കരുത്.തിരൂരിൽ തന്നെ യൂണിവേഴ്സിറ്റി തുടങ്ങണമെന്ന് ഇത്ര നിർബ്ബന്ധമെന്താണെന്നും ചോദിക്കരുത്.

മലയാളത്തോടുള്ള പ്രേമം കൊണ്ടാണു മലയാള സർവ്വകലാശാല സ്ഥാപിക്കാൻ വിദ്യാഭ്യാസമന്ത്രി ഉത്സാഹിച്ചതെന്നു പറഞ്ഞാൽ അത് അല്പം ഉപ്പു ചേർത്തേ വിഴുങ്ങാൻ കഴിയൂ.താമസിയാതെ തന്നെ അറബിക് സർവ്വകലാശാല നിലവിൽ വരുമ്പോൾ കാള വാലു പൊക്കിയത് എന്തിനാണെന്നു മനസ്സിലാകും.സർക്കാരിനു മലയാളത്തോട് അല്പമെങ്കിലും ബഹുമാനമുണ്ടായിരുന്നെങ്കിൽ ഒരു പെൻഷൻ പറ്റിയ ഇംഗ്ലീഷ് എം.എ.ക്കാരൻ ഐ.എ.എസ്സുകാരനെ മലയാളം സർവ്വകലാശാലയുടെ വി.സി.ആയി നിയമിക്കുമായിരുന്നോ?മലയാളം സിനിമയ്ക്കു പാട്ടെഴുതിയിട്ടുണ്ടെന്നുള്ളതല്ലാതെ വി.സിയാകാനുള്ള എന്തു യോഗ്യതയാണു ശ്രീ കെ.ജയകുമാറിനുള്ളത്?2010 ൽ പുതുക്കിയ യു.ജി.സി.നിയമാവലി അനുസരിച്ച് പ്രൊഫസ്സറായി കുറഞ്ഞത് 10 വർഷമെങ്കിലും പഠിപ്പിച്ചു പരിചയമുള്ളവരെ മാത്രമേ വൈസ്ചാൻസലർമാരായി നിയമിക്കാൻ പാടുള്ളു. ഇദ്ദേഹത്തിന്റെ അദ്ധ്യാപന പരിചയം ഒരു വർഷത്തിൽ താഴെയാണു.ജീവിതകാലം മുഴുവൻ ബ്യൂറോക്രസിയുടെ ഭാഗമായി മാത്രം കഴിഞ്ഞ  ഇദ്ദേഹത്തിനു മലയാളം സർവ്വകലാശാലയുടെ എന്നല്ല ഇന്ത്യയിലെ ഒരു സർവ്വകലാശാലയുടെയും വൈസ്ചാൻസലറാകാനുള്ള യോഗ്യതയില്ല.നിർദ്ദിഷ്ട യോഗ്യതകളില്ലാത്ത,ഇംഗ്ലീഷ് ബിരുദാനന്തരബിരുദക്കാരനെ മലയാളഭാഷയെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ സ്ഥാപിച്ച സർവ്വകലാശാലയുടെ വിസിയാക്കിയതിലൂടെ ഭാഷയെത്തന്നെ അവഹേളിച്ചിരിക്കയാണു സർക്കാർ.നിരവധി വിദ്യാർത്ഥികൾക്ക് ഭാഷയുടെ മഹത്വം പഠിപ്പിക്കുകയും ഭാഷാഗവേഷണത്തിനു മാർഗ്ഗനിർദ്ദേശം നല്കുകയും ചെയ്തിട്ടുള്ള പ്രഗത്ഭരായ മലയാളം പ്രൊഫസർമാരെ അപമാനിച്ചിരിക്കയാണു.മലയാളം സർവ്വകലാശാലയ്ക്ക് ഇത്രയൊക്കെ മതി എന്ന ഭരണകൂടധാർഷ്ട്യമാണു ഇതിലൂടെ വെളിവാകുന്നത്.

തഞ്ചാവൂരെ തമിഴ് സർവ്വകലാശാലയെ ചൂണ്ടി, മാതൃഭാഷാ സർവ്വകലാശാലയുടെ ആവശ്യകതയെക്കുറിച്ചു വാദിക്കുന്ന സർക്കാർ ,ആ സർവ്വകലാശാലയുടെ പ്രഥമ വിസി തമിഴ് പണ്ഡിതനായിരുന്നു എന്ന കാര്യം സൗകര്യ പൂർ വ്വം തമസ്ക്കരിക്കുന്നു.കേരള സർവ്വകലാശാലയിലെ ഭാഷാശാസ്ത്രവകുപ്പിന്റെ തലവനും ഇന്ത്യയിൽ അന്നു ജീവിച്ചിരുന്ന ഏറ്റവും വലിയ തമിഴ് പണ്ഡിതനുമായിരുന്ന ഡോ.വി.ഐ.സുബ്രഹ്മണ്യത്തെയാണു തമിഴ് സർവ്വകലാശാലയുടെ ആദ്യത്തെ വി.സിയായി തമിഴ്നാടു സർക്കാർ നിയമിച്ചത്.അല്ലാതെ ഇംഗ്ലീഷ് എം.എക്കാരനെയല്ല.

വി.സി.,പി.വി.സി ,അദ്ധ്യാപക അനധ്യാപക നിയമനങ്ങൾ,സിൻഡിക്കേറ്റ്,സെനറ്റ്, അക്കാദമിക് കൗൺസിൽ തുടങ്ങിയ സമിതിയിലേക്കുള്ള നോമിനേഷുകൾ,സ്ഥലമെടുപ്പ്, കെട്ടിട നിർമ്മാണം,ഉപകരണങ്ങൾ വാങ്ങൽ തുടങ്ങി എന്തെല്ലാം പുതിയ 'ലഡ്ഢു' കളാണു സർക്കാർ മോന്മാരുടെ മനസ്സിൽ പൊട്ടുന്നതെന്ന് ആർക്കും ഊഹിക്കാം.അതാണു മലയാള സർവ്വകലാശാല സ്ഥാപിക്കലിന്റെ പിന്നിലെ യഥാർത്ഥ ആകർഷണം.

മാതൃഭാഷയെ ഓർത്ത് “മത്താടിക്കൊൾകഭിമാനമേ,നീ” എന്നു വള്ളത്തോൾ പറഞ്ഞത് “മത്താടിക്കൊൾകപമാനമേ നീ” എന്നു തിരുത്തേണ്ട ഗതികേടിലാണു ഭാഷയും ഭാഷാ സ്നേഹികളും!





Fans on the page

Monday, November 12, 2012

കൊട്ടാര വിപ്ലവം!




കോവളത്തെ ഹാൽസിയൻ കൊട്ടാരവും ചുറ്റുമുള്ള 10.5 ഏക്കർ സ്ഥലവും സർക്കാർ വകയാണെന്നതിന്റെ രേഖകൾ പുറത്തു വന്നിട്ടും ഹോട്ടല്മുതലാളിക്കു വിട്ടുകൊടുക്കാൻ സർക്കാർ കാണിക്കുന്ന ഉത്സാഹത്തിനു പിന്നിൽ അഴിമതിയാണു ഒളിഞ്ഞിരിക്കുന്നത്.അതിൽ ആർക്കും അത്ഭുതം തോന്നുന്നില്ല.പക്ഷേ എന്തു വിലകൊടുത്തും സ്വകാര്യ മുതലാളിക്കു കൈമാറാനുള്ള നീക്കത്തെ ചെറുക്കുമെന്നു നാഴികയ്ക്കു നാല്പതു വട്ടം വീമ്പടിച്ചിരുന്ന പ്രതിപക്ഷത്തെ മുഖ്യകക്ഷിയുടെ നേതാക്കൾ, ഇപ്പോൾ സർക്കാർ നിലപാടിനെ ന്യായീകരിക്കുന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു.ഇപ്പോഴും ഈ അന്യായ നീക്കത്തെ തകർക്കുമെന്ന വാശിയോടെ പ്രതിപക്ഷ നേതാവ് രംഗത്തുണ്ടെങ്കിലും തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹത്തിനു പിന്നിൽ സ്വന്തം പാർട്ടിക്കാർ ആരുമില്ലെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്താണു ഈ ചുവടുമാറ്റത്തിനു പിന്നിൽ?കൊട്ടാരത്തിന്റെയും അനുബന്ധ ഭൂമിയുടെയും ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാണെന്നു വ്യക്തമാക്കുന്ന,സി.അച്യുതമേനോൻ സർക്കരിന്റെ കാലത്ത് പുറപ്പെടുവിച്ച ഉത്തരവ് പൂഴ്ത്തിവച്ച് മുതലാളിമാർക്ക് ഒത്താശ ചെയ്തുകൊടുത്തത് മുൻ വ്യവസായ വകുപ്പ് സെക്രട്ടറിയാണെന്ന് തെളിഞ്ഞിരിക്കുകയാണു.വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിനു പാരപണിയാൻ ശ്രമിച്ച ഈ മുൻ മന്ത്രീമരുമകൻ,അന്നത്തെ വ്യവസായമന്ത്രി എളമരം കരീമിനും ഇപ്പോഴത്തെ മന്ത്രി കുഞ്ഞാലിക്കുട്ടിക്കും കണ്ണിലുണ്ണിയാണു.പക്ഷേ അതൊന്നുമല്ല മാർക്സിസ്റ്റു പാർട്ടിയുടെ മനം മാറ്റത്തിനു പിന്നിൽ എന്നാണു കേൾക്കുന്നത്. കൊട്ടാരം കൈക്കലാക്കുവാൻ ശ്രമിക്കുന്ന കുത്തക മുതലാളിയുടെ കമ്പനിയിലെ ജോലിക്കാരാണു രണ്ടു പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ മക്കൾ എന്നതാണത്രേ പുതിയ ചുവടുമാറ്റത്തിനു പിന്നിൽ.സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനുമെതിരേ ഘോരഗർജ്ജനം നടത്തുന്ന രണ്ടു വലിയ നേതാക്കളുടെ മക്കളാണു ഒരു വൻ കിട മുതലാളിയ്ക്കു ദാസ്യവേല ചെയ്യുന്നത്.

പ്രായപൂർത്തിയായവരും വിദ്യാസമ്പന്നരുമായ മക്കൾ അച്ഛന്മാരുടെ രാഷ്ട്രീയ വിശ്വാസം പിന്തുടരണമെന്നു ശഠിക്കുന്നത് ശരിയല്ല.പക്ഷേ മക്കളുടെ നന്മയുദ്ദേശിച്ച് സ്വന്തം വിശ്വാസ പ്രമാണങ്ങളെയും അണികളെയും രാജ്യതാല്പര്യത്തെയും ഒറ്റുകൊടുക്കുന്ന അച്ഛന്മാർ ആ പാർട്ടിയ്ക്കും പൊതുപ്രവർത്തകർക്കും അപമാനമാണു.മുതലാളിയോട് അത്ര വിധേയത്വവും ബഹുമാനവും ഒക്കെ തോന്നുന്നെങ്കിൽ പാർട്ടിനേതൃത്വം വിട്ടൊഴിഞ്ഞ് മക്കളോടു ചേർന്ന് അദ്ദേഹത്തിന്റെ കീഴിൽ എന്തെങ്കിലും ജോലിക്കു ചേരുകയാണു വേണ്ടത്;അല്ലാതെ പൊതുമുതൽ കൊള്ളയടിയ്ക്കാൻ കൂട്ടുനില്ക്കുകയല്ല.

ഇതു നഗ്നമായ അഴിമതിയാണു.പാർട്ടിയെ സ്വകാര്യലാഭത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്ന നീചമായ വഞ്ചനയാണു.കമ്യൂണിസത്തെ അപഹസിക്കലാണു.എന്നിട്ടും ഈ നേതാക്കളോട് രാജിവച്ചു പോകാൻ പറയാനുള്ള തന്റേടമില്ലാത്ത ആണും പെണ്ണും കെട്ട വർഗ്ഗമായിപ്പോയോ അതിലെ ചെറുപ്പക്കാർ?അച്ചടക്കം ലംഘിക്കുന്നു എന്നാരോപിച്ച് പാർട്ടിയിലെ തലമൂത്ത നേതാവിനു ‘ക്യാപ്പിറ്റൽ പണിഷ്മെന്റു’ നല്കണമെന്നു വാദിച്ച യുവസിംഹങ്ങൾ ഇപ്പോൾ എവിടെ?അഴിമതിയുടെ പേരിൽ 650000(ആറുലക്ഷത്തി അമ്പതിനായിരം)പേരെ പാർട്ടിയിൽ നിന്നു പുറത്താക്കിയെന്നാണു ചൈനീസ് കമ്യൂണിസ്റ്റു പാർട്ടി പറയുന്നത്.റ്റി.പി ചന്ദ്രശേഖരൻ വധത്തിന്റെ അന്വേഷണം ചൂടുപിടിച്ചപ്പോൾ ചൈനയിലേക്കു വിമാനം കയറിയ ജില്ലാസെക്രട്ടറിയെ ന്യായീകരിച്ചുകൊണ്ട് ഒരു നേതാവു പറഞ്ഞത്“ഏതൊരു കമ്യൂണിസ്റ്റുകാരന്റെയും ജീവിതാഭിലാഷമാണു ചൈന കാണുകയെന്നത്”എന്നാണു.അങ്ങനെയുള്ള വാഗ്ദത്തഭൂമിയുടെ ഭരണം തിരിക്കുന്ന കമ്യൂണിസ്റ്റു പാർട്ടി സ്വീകരിച്ച അഴിമതിവിരുദ്ധ നടപടിയെ അനുകരിക്കാൻ എന്തേ ഇവർക്കു ധൈര്യമില്ല?

സത് നാം സിംഗ് മാൻ എന്ന ചെറുപ്പക്കാരനെ അമൃതാന്ദമയിയുടെ നക്ഷത്രസങ്കേതത്തിൽ വച്ച് മർദ്ദിച്ചുകൊന്നിട്ട് സി.പി.ഐ.(എം)പാർട്ടിയെന്നനിലയിൽ ഒരു പ്രക്ഷോഭത്തിനും മുതിരാതിരുന്നതിന്റെ പിന്നിലും ഇതുപോലെ പാർട്ടി സെക്രട്ടറി പറ്റിയ ഒരപ്പക്കഷണമുണ്ടായിരുന്നു.കെട്ടിപ്പിടിക്കുന്ന ആൾദൈവത്തിന്റെ കോളജിൽ മകൾക്ക് അഡ്മിഷനു വേണ്ടി ആടിയ നാണംകെട്ട വേഷങ്ങളുടെ കഥ ബർലിൻ കുഞ്ഞനന്തൻ നായർ വെളിപ്പെടുത്തിയിട്ടുണ്ട്.അന്നും ഇതു ശരിയോ സഖാവേ എന്നു ചോദിക്കാൻ പോലും അണികൾക്ക് നാവു പൊന്തിയില്ല. ഇങ്ങനെ രാജസേവകരെപ്പോലെ എതിർപ്പു കാണിക്കാതെ വാലാട്ടിപ്പട്ടികളായി പിറകേ നടക്കുന്നതാണോ അനുയായികളുടെ ധർമ്മം?

1954 ൽ കോവളം കൊട്ടാരവും അനുബന്ധ പ്രദേശവും തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്നും സർക്കാർ ഏറ്റെടുത്തതാണു.കോഴവാങ്ങി അത് ഒരു കുത്തമുതലാളിയ്ക്ക് കാഴ്ച വയ്ക്കാൻ ഇപ്പോഴത്തെ സർക്കാർ ശ്രമിക്കുമ്പോൾ എതിർക്കേണ്ടതിനു പകരം രണ്ടോ മൂന്നോ നേതാക്കളുടെ മക്കളുടെ ജോലിയെക്കരുതി നിലപാടു മാറ്റുന്ന പ്രതിപക്ഷത്തെ വലിയ പാർട്ടിയുടെ ഗതികേടോർത്ത് സഹതപിക്കാം.വന്ധീകരിക്കപ്പെട്ട അണികൾ മാത്രമുള്ള ഒരു പാർട്ടിയുടെ നേതാക്കൾക്കല്ലാതെ എതിർപ്പിന്റെ നേർത്ത ശബ്ദം പോലും കേൾക്കാതെ ഇത്തരം അപഹാസ്യമായ നിലപാടുകൾ കൈക്കൊള്ളാൻ കഴിയില്ല.



Fans on the page

Sunday, October 14, 2012

ആരുടെ “ഹിന്ദു”?



പണ്ട് ഞാനും ഒരു കൂട്ടുകാരനും കൂടി നടന്നു പോകുമ്പോൾ ഞങ്ങൾക്കു രണ്ടുപേർക്കും അടുത്തു പരിചയമുള്ള ഒരുവൻ എതിരേ വരുന്നു.“ഇന്ന് ഇവന്റെ അച്ഛനാരാ?”എന്ന കൂട്ടുകാരന്റെ
ചോദ്യം കേട്ട് ഞാനമ്പരന്നു.“രണ്ടു ദിവസം മുമ്പ് ഞാനായിരുന്നു.ഇന്നലെ വേറൊരുത്തനായിരുന്നു.അതുകൊണ്ടു ചോദിച്ചതാ ഇന്നിവന്റെ തന്ത ആരാണെന്ന്.ഒരു പക്ഷേ നിങ്ങളായിരിക്കും.”എന്റെ അമ്പരപ്പിനു പരിഹാരമെന്നോണം കൂട്ടുകാരൻ വിശദീകരിച്ചു.കാര്യം കാണാൻ ആരെയും അച്ഛാ എന്നു വിളിക്കുന്ന കഥാപുരുഷന്റെ സ്വഭാവം കൂട്ടുകാരൻ ശരിക്കു മനസ്സിലാക്കിയിരിക്കുന്നു എന്നറിഞ്ഞു.അത് അവതരിപ്പിച്ച രീതി എനിക്കു രസിച്ചു.

ദിവസവും രാവിലെ ‘ദ ഹിന്ദു’ പത്രം തുറക്കുന്നതിനു മുമ്പ് എന്റെ ആലോചനയും ഇതുപോലെ, “ഇന്നത്തെ ‘ഹിന്ദു’ ആരുടേതായിരിക്കും”എന്നാണു.അന്തസ്സുള്ള പത്രപ്രവർത്തനത്തിനു പേരുകേട്ട ഈ പത്രം ദിവസം തോറും ഓരോരോ മുതലാളിമാരുടെ പരസ്യവിഴുപ്പു മുഖത്തു പൂശിയാണു പ്രത്യക്ഷപ്പെടുന്നത്.കണികാണുന്നത് ഫുൾ പേജ് പരസ്യം.കോർപ്പറേറ്റ് അധിനിവേശത്തെ കുറിച്ച് ജനങ്ങളെ ബോധവല്ക്കരിക്കുന്ന മാദ്ധ്യമവൃദ്ധനെ കോർപ്പറേറ്റുകൾ വിഴുങ്ങുന്ന ദയനീയ ദൃശ്യമാണു മിക്ക ദിവസങ്ങളിലും കാണാൻ കഴിയുക.

പത്രസ്വാതന്ത്ര്യം എന്നാൽ പത്ര ഉടമയുടെ സ്വാതന്ത്ര്യമാണെന്ന്, പത്ര സ്വാതന്ത്ര്യത്തെക്കുറിച്ചെഴുതിയ ഒരു ലേഖനത്തിൽ നിരൂപകനും പത്രപ്രവർത്തകനുമായിരുന്ന ശ്രീ.പി.കെ.ബാലകൃഷ്ണൻ സുചിപ്പിക്കുകയുണ്ടായി.സ്വന്തം അനുഭവത്തിൽ നിന്നാണു അദ്ദേഹം ഇത്തരം ഒരു നിഗമനത്തിൽ എത്തിച്ചേർന്നത്.ഇപ്പോൾ അവിടമൊക്കെ കഴിഞ്ഞ് പരസ്യം നല്കുന്നവരുടെ സ്വാതന്ത്ര്യമാണു പത്രസ്വാതന്ത്ര്യം എന്ന അവസ്ഥയിലായിരിക്കുന്നു.അല്ലെങ്കിൽ 1878 മുതൽ പ്രസിദ്ധീകരിച്ചു വരുന്ന,ദേശീയ സ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനും വേണ്ടി നിരന്തരം വാദിച്ച ,‘ഹിന്ദു’വെ പോലുള്ള ഒരു പത്രം അതിന്റെ പേരിനെത്തന്നെ നിഷ്പ്രഭമാക്കിക്കൊണ്ട് ആശീർവാദ് ആട്ടയുടെയും ജോസ്കോ ജൂവലേഴ്സിന്റെയും ഡി.ഓപ്ഷന്റെയും ബിഗ് ബസാറിന്റെയും ഒക്കെ ബഹുവർണ്ണ പരസ്യം തിരു നെറ്റിയിൽ അടിച്ചു പ്രദർശിപ്പിക്കുമായിരുന്നോ?

ഹിന്ദു മാത്രമല്ല എല്ലാ അച്ചടി മാദ്ധ്യമങ്ങളുടെയും സ്ഥിതി ഇതു തന്നെ.ദൃശ്യമാദ്ധ്യമങ്ങൾ ഇതിനേക്കാൾ വിധേയത്വമാണു പരസ്യദാദാക്കളോടു കാട്ടുന്നത്.സുമുഖനും പ്രതിഭാശാലിയുമായ ഒരു യുവാവിനെ വള്ളിക്കാവിലെ ആൾദൈവ സന്നിധിയിൽ വച്ച് മർദ്ദിച്ചു കൊന്നതു വലിയ വാർത്തയാകാഞ്ഞത് ഈ വിധേയത്വം കൊണ്ടാണു.കോർപ്പറേറ്റുകളെക്കാൾ വലിയ പരസ്യദാതാവണല്ലോ ഈ ആൾ ദൈവം!പല ചാനലുകൾക്കും വാർത്തകൾ പോലും സ്വന്തമല്ല.പ്രത്യക്ഷത്തിൽ നിരുപദ്രവമെന്നു തോന്നുമെങ്കിലും പരസ്യ അടിമത്തം പല പ്രധാന വിവരങ്ങളും തമസ്കരിക്കാൻ മാദ്ധ്യമങ്ങളെ നിർബ്ബന്ധിതരാക്കും.ഇന്ദുലേഖ എണ്ണയുടെയും ധാത്രി ഉല്പന്നങ്ങളുടെയും നിർമ്മാണ കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിന്റെ വിവരങ്ങൾ മുഖ്യധാരാമാദ്ധ്യമങ്ങൾ  മറച്ചു വച്ചു.യാതൊരു ശാസ്ത്രീയ തെളിവുകളും ഇല്ലാതെയാണു മുടി വളരുമെന്നും തൊലിവെളുക്കുമെന്നും മറ്റും അവകാശപ്പെടുന്നതെന്ന് കണ്ടെത്തിയിട്ടും ആവിവരം മാലോകരെ മാദ്ധ്യമങ്ങൾ അറിയിച്ചില്ല.അത്രയ്ക്കുണ്ട് പരസ്യത്തിൽ നിന്നുള്ള വരുമാനത്തിന്റെ ശക്തി!



Fans on the page

Tuesday, October 9, 2012

“അപ്രമാദിത്വ”ത്തിലെ പ്രമാദം



പണ്ട് ഒരു നാട്ടുമ്പുറത്തുകാരൻ “കുണ്ഠിതം” എന്നു കേട്ട പാടെ ആ വാക്കുമായി പ്രണയത്തിലായി.ലൗ അറ്റ് ഫസ്റ്റ് ഹിയറിങ്ങ്.അർത്ഥം അറിഞ്ഞുകൂടെങ്കിലും അതൊന്നു പ്രയോഗിക്കാഞ്ഞ് ഇരിപ്പുറയ്ക്കാതായി.അങ്ങനെയിരിക്കെയാണു ഗുരുവായൂരപ്പനെ ദർശിക്കാൻ അവസരം കിട്ടിയത്.തിരികെയെത്തിയപാടേ പുള്ളിക്കാരൻ കണ്ടവരോടൊക്കെ പറഞ്ഞു:“ഹാ! ഗുരുവായൂരപ്പന്റെ വിഗ്രഹം കാണാൻ എന്തൊരു കുണ്ഠിതമാ” എന്ന്.വാക്കിന്റെ അർത്ഥമറിയാവുന്നവർ മൂക്കത്തു വിരൽ വച്ചു.അറിയാത്തവർ അഹോ മഹാ പാണ്ഡിത്യം. എന്ന് അത്ഭുതം കൂറി.

കേരള ഭരണ രംഗത്തെ ചെറിയ കാര്യം പോലും മുസ്ലീം ലീഗ് അറിയാതെ നടക്കില്ല എന്നും ലീഗാണു യഥാർത്ഥത്തിൽ ഭരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടിയുടെ തൊമ്മിയായ ഇബ്രാഹിം കുഞ്ഞ് എന്ന മന്ത്രി പറഞ്ഞതു കേട്ടതോടെ എല്ലാവരും ലീഗിനെതിരെ തിരിഞ്ഞു.പിണറായി വിജയൻ മുതൽ വി.മുരളീധരനും കെ.മുരളീധരനും വരെയും സുകുമാരൻ നായരും വെള്ളാപ്പള്ളിയും മുതൽ കുമ്മനം രാജശേഖരൻ വരെയും ഉള്ള സകലമാന രാഷ്ട്രീയ, ജാതി,മത നേതാക്കളെല്ലാം ചാടിവീണു.ആളു തൊമ്മിയാണെങ്കിലും ഇബ്രാഹിം കുഞ്ഞു പറഞ്ഞത് പച്ചപ്പരമാർത്ഥം മാത്രമാണു.അപൂർവ്വമായി മാത്രമേ രാഷ്ട്രീയക്കാരുടെ നാവിൽ സത്യം ഉദിക്കാറുള്ളൂ.അത്യപൂർവ്വമായി മാത്രം സംഭവിക്കുന്ന ഈ വാസ്തവ പരാമർശത്തെ പുകഴ്ത്തുന്നതിനു പകരം ശകാരിക്കാനാണു മറ്റുള്ളവർ ശ്രമിക്കുന്നത്.പക്ഷേ ശകാരിക്കാനുദ്ദേശിച്ചു പറഞ്ഞതെല്ലാം ആരാധനയായി മാറിപ്പോയോ എന്നു സംശയം.

എല്ലാവരും പറഞ്ഞത് “ലീഗിന്റെ അപ്രമാദിത്വം അംഗീകരിക്കാൻ സാദ്ധ്യമല്ല”,“അപ്രമാദിത്തം അനുവദിക്കില്ല” എന്നൊക്കെയാണു.അപ്രമാദിത്വം എന്ന വാക്കിന്റെ അർത്ഥം “തെറ്റു പറ്റായ്ക”, “തെറ്റിപ്പോകായ്ക” എന്നൊക്കെയാണു.തെറ്റുപറ്റാത്തവരാണു ലീഗു കാരെങ്കിൽ എന്തിനാണു അവർക്കു നേരേ ശണ്ഠയ്ക്കു പോകുന്നത്?അവർ തെറ്റു ചെയ്യണമെന്നാണോ പറയുന്നത്?തങ്ങൾ അപ്രമാദികൾ(തെറ്റുപറ്റാത്തവർ) ആണെന്നു ലീഗ് അവകാശപ്പെട്ടിട്ടുണ്ടെങ്കിൽ,അതു സമ്മതിച്ചു കൊടുക്കില്ല എന്നു പറയുന്നതു മനസ്സിലാക്കാം.ലീഗ് അപ്രമാദിത്വമെന്ന വാക്കേ ഉപയോഗിച്ചിട്ടില്ല.തെറ്റുപറ്റാത്തവരായി മനുഷ്യകുലത്തിൽ ജനിച്ച ആരെങ്കിലും ഉണ്ടെന്നു ലീഗെന്നല്ല ആരും പറയുമെന്നും തോന്നുന്നില്ല.അപ്പോൾ എന്താണു യഥാർത്ഥ പ്രശ്നം? ഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ“കുണ്ഠിതം” ദർശിച്ച, മുകളിൽ പറഞ്ഞ നാട്ടുമ്പുറത്തുകാരന്റെ അതേ അസുഖം പിണറായി യാദികളെ ബാധിച്ചിരിക്കുന്നു.വാക്കുകൾ അർത്ഥമറിയാതെ പ്രയോഗിക്കുന്ന രോഗം.

 പ്രമാദം എന്ന വാക്ക് ഏറെക്കാലം തെറ്റായ അർത്ഥത്തിൽ ഭാഷയിൽ പ്രയോഗിച്ചു വന്നിരുന്നു.കോളിളക്കമുണ്ടാക്കിയ കേസ്സിനെ പ്പറ്റി “പ്രമാദമായ”കേസ് എന്ന് ഒരുകാലത്ത് പറഞ്ഞിരുന്നു.യഥാർത്ഥത്തിൽ “പ്രമാദ”ത്തിന്റെ അർത്ഥം തെറ്റ് എന്നാണു.പത്രക്കാരാണു ഈ തെറ്റായ പ്രയോഗത്തിനു പ്രചാരമുണ്ടാക്കിയത്.വൈകിയാണെങ്കിലും തങ്ങൾക്കു പറ്റിയ പ്രമാദം(തെറ്റ്) മനസ്സിലാക്കിയതോടെ അവർ ആ പ്രയോഗം ഉപേക്ഷിച്ചു.ഇപ്പോൾ അങ്ങനെ ആരും പ്രയോഗിക്കാറില്ല.രാഷ്ട്രീയക്കാർക്കു “അപ്രമാദിത്വ” പ്രയോഗത്തിൽ പറ്റിയ പ്രമാദത്തിലും “പ്രമാദം” കടന്നു വന്നത് യാദൃശ്ചികമാകാം.പുതിയ തെറ്റായ പ്രയോഗത്തിന്റെ പ്രചാരകരായി മാദ്ധ്യമങ്ങൾ മാറുന്നതും കാലത്തിന്റെ കളിതന്നെ.മണ്ടത്തരം ഏതു കൊലകൊമ്പൻ പറഞ്ഞാലും മണ്ടത്തരമാണെന്നു പറയാനുള്ള തന്റേടം നമ്മുടെ മാദ്ധ്യമങ്ങൾ എന്നാണാവോ കാണിക്കുക?


Fans on the page