Thursday, November 27, 2008

തെരഞ്ഞെടുപ്പു ഡ്യൂട്ടി തമാശകള്‍..(1) 'അങ്ങനെയും വിളിക്കും'

വോട്ടിങ് യന്ത്രവും ഫോട്ടോ പതിച്ച വോട്ടര്‍ പട്ടികയും തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചു തുടങ്ങുന്നതിനു മുമ്പു നടന്നതാണ്.

തിരുവനന്തപുരം നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ പെട്ട ഒരു പോളിങ് ബൂത്ത്. ഉച്ച തിരിഞ്ഞതേഉള്ളൂ.പോളിങ് പൊതുവേ മന്ദഗതിയില്‍.സ്ഥാനാര്‍ത്ഥികളില്‍ ആരോ നല്‍കിയ സ്ലിപ്പ് ഒരു വോട്ടര്‍ ഒന്നാം പോളിങ് ഓഫീസറുടെ കൈയില്‍ കൊടുക്കുന്നു.
"സുരേഷ് കുമാര്‍ " ഒന്നാം പോളിങ് ഓഫീസര്‍ നീട്ടിവിളിച്ചു.ഉടന്‍ തന്നെ ഒന്നിലധികം സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ എതിര്‍പ്പുമായി എഴുന്നേറ്റു.

"ഇതു കള്ളവോട്ടാണ്. ഇയാള്‍ സുരേഷ് കുമാറല്ല." അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.ഇതിനിടെ ഒരേജന്റ് "ഞാന്‍ ചലഞ്ച് ചെയ്യുന്നു എന്ന് പറഞ്ഞ് അതിനുള്ള ഫീസുമായി പ്രിസൈഡിങ് ഓഫീസറെ സമീപിച്ചു. അദ്ദേഹം വോട്ടറോടു ചോദിച്ചു:"നിങ്ങടെ പേരെന്താ?" അല്പം പോലും താമസിക്കാതെ "സുരേഷ് കുമാര്‍ " എന്ന് അയാള്‍ ആവര്‍ത്തിച്ചു.അല്ല; അല്ല എന്ന് ഏജന്റുമാരുടെ കോറസ് .

"നിങ്ങളുടെ അച്ഛന്റെ പേര്?" പ്രിസൈഡിങ് ഓഫീസറുടെ ചോദ്യം കേട്ടുണ്ടായ പരുങ്ങല്‍ മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് അയാള്‍ പറഞ്ഞു:"ഭാസ്കരന്‍ നായര്‍"."സുരേഷ് കുമാറിന്റെ അച്ഛന്‍ ഭാസ്ക്കരന്‍ നായരല്ല."-എന്ന് ഏജന്റുമാര്‍ ബഹളം വച്ചു പ്രിസൈഡിങ്
ഓഫീസര്‍ വോട്ടേഴ്സ് ലിസ്റ്റ് പരിശോധിച്ചു.അദ്ദേഹം വോട്ടറോടു: "മാധവന്‍ നായര്‍ എന്നാണല്ലോ സുരേഷ് കുമാറിന്റെ അച്ഛന്റെ പേര്‍" എന്നു പറഞ്ഞു .

പെട്ടെന്നായിരുന്നു അയാളുടെ മറുപടി:"അങ്ങനെയും വിളിക്കും." കനത്തു നിന്ന അന്തരീക്ഷത്തില്‍ പൊട്ടിച്ചിരിയുടെ വെടിക്കെട്ട്.

"പോയി റേഷന്‍ കാര്‍ഡ് എടുത്തുകൊണ്ടു വാ" എന്ന് പ്രിസൈഡിങ് ഓഫീസര്‍ പറയാത്ത താമസം ആ ചെറുപ്പക്കാരന്‍ ജീവനും കൊണ്ട് കടന്നു.



Fans on the page

5 comments:

  1. കൊള്ളാം ദത്തൻ മാ‍ഷെ ഇതു പോലുള്ള സംഭവങ്ങൾ
    പില്ക്കാലത്ത് പൊടി തട്ടിയെടുക്കൂന്നത് നല്ലതാണ്

    ReplyDelete
  2. പ്രിയ അനൂപ്,
    നന്ദി.
    ഒരുപാട് അനുഭവങ്ങളുണ്ട്.പലതും മറന്നു പോയിരിക്കുന്നു.ഓര്‍ക്കുന്ന മുറയ്ക്ക് തട്ടി വിടാം.

    ReplyDelete
  3. ശരിയാ.അങ്ങനെയും വിളിക്കും.എനിക്കറിയാം മാധവേട്ടനെ.മൂപ്പരെ ഭാസ്കരാന്നും വിളിക്കും.:)
    രസമുണ്ട്,ഇത്തരം ഓർമ്മകൾ.തുടരൂ...

    ReplyDelete
  4. വികടശിരോമണിക്ക്,
    നന്ദി.

    ReplyDelete