Tuesday, December 18, 2007

വാടകയും പണയവും

നാക്ക് വാടകയ്ക്ക് കൊടുക്കരുതെന്ന് ആര്‍ എസ് പി നേതാവ് സ.റ്റി.ജെ.ചന്ദ്രചൂഡന് സി പി ഐ(എം)നേതാവ് സ.പിണറായി വിജയന്‍റെ ഉപദേശം.കമ്യൂണിസ്റ്റുകാര്‍ സമ്പത്തിനു പിന്നാലെ പോകുന്നു എന്നും ഫാരിസ് അബൂബേക്കറെ പോലുള്ളവരോടാണ് അവര്‍ക്ക് അടുപ്പം എന്നും മറ്റും പറഞ്ഞതാണ് സ.പിണറായിയെ ചൊടിപ്പിച്ചത്.മാത്രമല്ല തന്‍റെ ആശ്രിതനായ ദേവസ്വം മന്ത്രിയെ മദമിളകിയ ആനയെന്നു പരിഹസിക്കുകയുംചെയ്തു. ഉള്ളത് പറഞ്ഞാല്‍ കള്ളന് തുള്ളല്‍ വരും എന്ന് കേട്ടിട്ടേ ഉള്ളു.ഇപ്പോള്‍ബോദ്ധ്യമായി. സമ്പത്തിന്‍റെപിറകേ പോകുന്ന ഏതെങ്കിലും വ്യക്തിയെ സ.ചന്ദ്രചൂഡന്‍ ചൂണ്ടിക്കാട്ടിയിരുന്നില്ല.പക്ഷേ കട്ടവനേ കഴക്കൂഎന്ന ചൊല്ല് ശരിവച്ചു കൊണ്ട്,ആരാണ് പണത്തിന്‍റെ പിറകേ പോകുന്നതെന്ന് സ.പിണറായി സ്വയം വെളിപ്പെടുത്തി.പഠനകാലത്തുടനീളം കുറഞ്ഞ മാര്‍ക്ക് മാത്രം വാങ്ങി കഷ്ടിച്ചു ജയിച്ചു പോന്ന മകനെ വിദേശ സ്വാശ്രയ സര്‍വ്വകലാശാലയില്‍ അയച്ചു പഠിപ്പിക്കാന്‍ തക്ക സാമ്പത്തിക ശേഷി പിണറായിക്ക് എങ്ങനെ ഉണ്ടായി എന്ന വളരെ ലളിതമായ ചോദ്യത്തിന് ഇന്നലെ വരെ അദ്ദേഹം മറുപടി പറഞ്ഞിരുന്നില്ല.ചന്ദ്രചൂഡനുള്ള പ്രതികരണത്തിലൂടെ അതും കിട്ടി.എന്തെങ്കിലും സംശയം ബാക്കി ഉണ്ടായിരുന്നെങ്കില്‍ അതും ഇല്ലാതാക്കുന്നതായിരുന്നു അടുത്ത ദിവസത്തെ അദ്ദേഹത്തിന്‍റെ പ്രസ്താവന:"പണമുള്ളതു കൊണ്ടു മാത്രം ഒരാളെ മോശക്കാരനായി കാണരുത്". മുതലാളിത്തം സമ്പത്ത് സ്വരൂപിക്കുന്നത് ചൂഷണത്തിലൂടെയാണ് എന്ന പഴയ കമ്യൂണിസ്റ്റ് സിദ്ധാന്തമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തിരുത്തിയിരിക്കുന്നത്!മുതലാളിമരെ വര്‍ഗ്ഗശത്രുക്കളായി കണ്ടിരുന്ന പഴയ കമ്യൂണിസ്റ്റുകാര്‍ എത്ര മണ്ടന്മാര്‍!മുതലാളിമാര്‍ വച്ചു നീട്ടിയ വിലകൂടിയ സിഗററ്റും മുന്തിയ മദ്യവും തട്ടിക്കളഞ്ഞ് മുറിബീഡിയും കട്ടന്‍ ചായയും കൊണ്ട് കാലം കഴിച്ച അവര്‍ എത്ര വിവരദോഷികള്‍!ലോട്ടറി തട്ടിപ്പുകാരനായ സാന്തിയാഗോ മാര്‍ട്ടിനെയും ജനങ്ങളെപ്പറ്റിച്ച ലിസ് മുതലാളിയേയും റിയല്‍ എസ്റ്റേറ്റ് രാജാവ് ഫാരിസ് അബൂബേക്കറേയും ഉദ്ദേശിച്ചാണോ സഖാവ് ഈ പൊതു തത്ത്വം അരുളിയതെന്ന് വ്യക്തമാക്കണം.അങ്ങനെയെങ്കില്‍ പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ക്കും ഇതു തന്നെയാണോ അഭിപ്രായം എന്നും അറിഞ്ഞാല്‍ കൊള്ളാം.ഈ നല്ല പണക്കാരില്‍ ആരാണ് മകനെ പഠിപ്പിക്കാന്‍ പണമിറക്കുന്നതെന്ന് അറിയാനുംജനങ്ങള്‍ക്ക് താല്പര്യമുണ്ട്. നാക്ക് വാടകയ്ക്ക് കൊടുത്തെന്ന് സ.ചന്ദ്രചൂഡന്‍റെ മേല്‍ കുറ്റം ചാര്‍ത്തുമ്പോള്‍ആര്‍ക്കാണ് കൊടുത്തതെന്നു കൂടി വെളിപ്പെടുത്തണമായിരുന്നു.അങ്ങനെ ചെയ്യാത്തതു കൊണ്ടാണ് വി എസ്സിനാണു വാടകയ്ക്കു കൊടുത്തതെന്ന്,എം.എം.ഹസ്സനെപ്പോലുള്ളവര്‍ വ്യഖ്യാനിക്കുന്നത്.എങ്കില്‍ ചന്ദ്രചൂഡന് നാണിക്കാനില്ല.കാരണം വെടിവയ്ക്കുന്ന വര്‍ഗ്ഗശത്രുവിനു നേരേ വാരിക്കുന്തവുമായി പോയവരുടെകൂട്ടത്തില്‍ പെട്ട ഒരു പഴയ കമ്യൂണിസ്റ്റുകാരനാണല്ലോ നാക്കു കൊടുത്തത്.തട്ടിപ്പും വെട്ടിപ്പും കള്ളവാറ്റുംകരിഞ്ചന്തയും നടത്തി കാശുണ്ടാക്കുന്ന പുത്തന്‍ മടിശീലക്കാര്‍ക്ക് നാക്ക് പണയപ്പെടുത്തുന്നതിനേക്കാള്‍ എത്രയോ ഭേദമാണത്.ആദര്‍ശവും മനസ്സാക്ഷിയും പ്രത്യയശാസ്ത്രവും പണച്ചാക്കുകള്‍ക്ക് അടിയറ വച്ചവര്‍ക്ക്,നാക്ക് വാടകയ്ക്ക് കൊടുത്തവരെ ആക്ഷേപിക്കാന്‍ യോഗ്യതയുണ്ടോ?

4 comments:

  1. വാര്‍ത്തകള്‍ വര്‍ത്തമാനം പറയുന്നു.
    പുതു വാര്‍ത്ത വരുംവരെ
    വിവാദമായ്, പുകഞ്ഞും ജ്വലിച്ചും
    കപടമുഖം വലിച്ചു കീറാന്‍
    ത്രാണിയില്ലാത്ത വെപ്പു കൈകള്‍
    നുണപൊതിഞ്ഞ വാക്കു മൊഴിയും
    വാടകക്കെടുത്ത നാക്കുകള്‍....

    ReplyDelete
  2. പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ വായന ആയാസരഹിതമാകും.

    ആശംസകള്‍.

    ReplyDelete
  3. ഫസലിന്‌,
    വാടകയ്ക്കുള്ളതെങ്കിലും നാക്ക് നെറിയുള്ളതാകണം,

    വായ്പയാണെങ്കിലും കാശു കക്കാത്തതാകണം,

    പണയമാണെങ്കിലും പണ്ടം പൊന്നായിരിക്കണം,

    എന്നുകൂടിയാകാം.

    ReplyDelete
  4. അഞ്ചല്‍ക്കാരന്‌,
    നിര്‍ദ്ദേശത്തിന്‌ നന്ദി.

    ReplyDelete