Tuesday, November 4, 2008

അമേരിക്കയും മലയാളം ചാനലുകളും

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, മലയാളം ചാനലുകളെല്ലാം ഉത്സവമാക്കിയിരിക്കുകയാണ്.തമിഴ് നാട്ടിലെയോ കര്‍ണ്ണാടകത്തിലെയോ ചൈനയിലെയോ തെരഞ്ഞെടുപ്പുകള്‍ പോലും നമ്മുടെ ദൃശ്യമാദ്ധ്യമങ്ങള്‍ ഇത്ര ആവേശത്തോടെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.പ്രത്യക്ഷമായി ഇന്ത്യയെ യതൊരു വിധത്തിലും ബാധിക്കാത്ത അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കാണിക്കുന്ന അമിത താല്പര്യം സാമാന്യ ബുദ്ധിയുള്ള ആരെയും അമ്പരപ്പിക്കും.

അമേരിക്കന്‍ മാദ്ധ്യമ ഭീമനായ മര്‍ദോക്ക് വാങ്ങിയെന്ന് പിണറായി വിജയനും മാതൃഭൂമിയും പ്രചരിപ്പിക്കുന്ന ഏഷ്യാനെറ്റ് പ്രകടിപ്പിക്കുന്ന ആവേശം മനസ്സിലാക്കാം. അമേരിക്കയെ ജനാധിപത്യ,മുതലാളിത്ത സ്വര്‍ഗ്ഗങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന മനോരമയും ഇന്ത്യാ വിഷനും ഇതിന്റെ പേരില്‍ പേക്കൂത്ത് കാണിക്കുന്നതും ന്യായീകരിക്കാം.പക്ഷേ എല്ലാ സാമ്രാജ്യത്ത കുടിലത
കളുടെയും വിളനിലമായി ഇന്നലെ വരെ യു എസ് എ യെക്കണ്ടിരുന്ന കൈരളി ചാനല്‍ അതിന്‍റെ സമയത്തില്‍ നല്ലഭാഗവും അവിടുത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പു വിശേഷങ്ങള്‍ക്കായി ചെലവഴിക്കുന്നതിന്റെ പൊരുള്‍ തീരെ ബോധിക്കുന്നില്ല.

ഒബാമയോ മക്കെയിനോ ആര് പ്രസിഡന്റായാലും അമേരിക്കയില്‍ നിലവിലുള്ള സാമ്പത്തിക ക്രമങ്ങളിലോ സാമൂഹിക സം വിധാനത്തിലോ ഇന്ത്യയോടുള്ള സമീപനത്തിലോ കാതലായ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് സ. പി .ഗോവിന്ദപ്പിള്ളയെ പ്പോലുള്ളവര്‍ പല പ്രാവശ്യം പറഞ്ഞതാണ്.നയതന്ത്ര രംഗത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ളവരുടെയും അഭിപ്രായം മറിച്ചല്ല.എന്നിട്ടും 'ഒരു ജനതയുടെ ആത്മാവിഷ്കാര'മെന്നും 'വേറിട്ട ചാന'ലെന്നും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു ചാനല്‍, സാമ്പത്തികമായി പക്ഷാഘാതം പിടിപെട്ട മുതലാളിത്ത രാഷ്ട്രത്തിന്റെ പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ കാണിക്കുന്ന അമിത താല്പര്യം ഒട്ടും ആശാസ്യമല്ല.അതിന്റെ തലവന്‍ തന്നെ അമേരിക്കയില്‍ നിന്ന് തെരഞ്ഞെടുപ്പിന്‍റെ റണ്ണിങ് കമന്‍ററി നടത്തുന്നതു കാണുമ്പോള്‍
സഹതാപമാണു തോന്നുന്നത്.

നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന തീവ്രവാദികളെ ക്കുറിച്ചും ആസ്സമിലെ ബോംബ് സ്ഫോടനത്തെക്കുറിച്ചും ഇവിടുത്തെ ചാനലുകള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല.എല്ലാ വിഭവ ശേഷിയും അമേരിക്കയിലേക്കു തിരിച്ചു വച്ചിരിക്കയാണ്.

കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റു സര്‍ക്കാരിനെ താഴെയിറക്കാന്‍ അന്നത്തെ അമേരിക്കന്‍ സര്‍ക്കാര്‍ സി ഐ എ യെ ഉപയോഗിച്ചുവെന്നും അതിനായി അവര്‍ അളവറ്റ പണം ചെലവാക്കിയെന്നും വെളിപ്പെട്ടത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.അതുപോലെ പണക്കൊഴുപ്പിന്റെ പകിടകളിയായി ഇതിനകം മാറിക്കഴിഞ്ഞ ഈ പ്രസിഡന്റു തെരഞ്ഞെടുപ്പിന്റെ സാമ്പത്തികച്ചാലുകള്‍ നമ്മുടെ ചാനലുകളെയും അനുഗ്രഹിച്ചിട്ടുണ്ടോ എന്നു സംശയിക്കണം.വിമോചന സമരത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തറിയാന്‍ കാല്‍ നൂറ്റാണ്ടു കഴിയേണ്ടി വന്നെങ്കില്‍ ഇതിന്റെ സത്യാവസ്ഥ ബോദ്ധ്യമാകാന്‍ അത്രയും കാലം വേണ്ടി വരില്ല.



Fans on the page

22 comments:

  1. വളരെ പ്രസക്തമായിരിക്കുന്നു! നമ്മുടെ ചാനലുകള്‍ അല്ലെ.. കാണിക്കാന്‍ വേണ്ടി എന്തേലും നോക്കി ഇരിക്ക്‌ാ അവര്‍.. അത് കണ്ടു വിഡ്ഢികള്‍ അആകാനും നമ്മുടെ നാട്ടുകാര്‍. എന്തിനും അതിന്റെതായാ പ്രാധാന്യം കൊടുക്കണം.. അതിര് കവിയാതെ നോക്കുകയും വേണം.. അര്‍ഹിക്കപ്പെടുന്ന പല വിഷയങ്ങളും പ്രാധാന്യം കൊടുക്കപ്പെടാതെയും പോകുന്നു.. ഇതിനൊക്കെ എതിരെ നമ്മുക്ക് എന്തേലും ചെയ്യാന്‍ പറ്റുമോ..

    ReplyDelete
  2. ധേതനെന്താ കരുതിയത്, കൈരളി ചാനല്‍ അതിന്‍റെ സമയം ജനങ്ങള്‍ ആവശ്യപ്പെടുന്നത് കാണീക്കുന്നു അത്ര തന്നെ. പോരാത്തതിനു ബ്രിട്ടാസ് ഇപ്പോള്‍ അമേരിക്കയിലുണ്ട്. ഇവിടുന്നു കൈരളി കാണാന്‍ ആളുവേണമെങ്കില്‍ ഇതൊക്കെ വേണം.
    താങ്കളുടെ അമേരിക്കം വിരോധം കൈരളിയില്‍ ഇട്ടു വേവിച്ചാല്‍ ബ്രിട്ടാസുമാരുടെ വിട്ടില്‍ ചോറു കിട്ടില്ല അതന്നെ കാര്യം.

    അമേരിക്കയെ നാടു നീളെ പുലഭ്യം പറഞ്ഞുനടക്കുന്ന കൊടിയേരിയും ഇപ്പോള്‍ ഇവിടെയുണ്ട്. അങ്ങേര്‍ക്കും ഇവിടുന്ന് “ഡോളര്‍” വേണം, ഉള്ളതോ മര്‍ദോക്ക്മാരുടെ കയ്യിലും. എന്തു ചെയ്യാം, കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റു സര്‍ക്കാരിനെ താഴെയിറക്കാന്‍ അന്നത്തെ അമേരിക്കന്‍ സര്‍ക്കാര്‍ സി ഐ എ യെ ഉപയോഗിച്ചുവെന്നു നാഴികയ്ക്കു നാല്പതു പ്രവശ്യം പുലമ്പുന്നവനൊക്കെ വന്നു വാലും താഴ്ത്തി നില്‍ക്കുന്നു. അപ്പോള്‍ പിന്നെ കൈരളി ചാനല്‍ അര്‍മാദിച്ചില്ലെങ്കില്‍ , പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അമിത താല്പര്യം കാണിച്ചില്ലെങ്കില്‍ ബാലേട്ടന്‍ കാണാന്‍ കാത്തു നില്‍ക്കുന്ന മര്‍ഡോക്കുമര്‍ക്കെന്തു തോന്നും. ഇതു കണ്ട് അമ്പരക്കാന്‍ സാമാന്യ ബുദ്ധി ധാരാളം, അതുപോലുമില്ലാത്ത ഇടതുപക്ഷക്കാരെ എന്തു വിളിക്കും ?
    ധേതനു പൊരുളു പിടികിട്ടിയോ.. അമേരിക്കന്‍ വിരോധം ഒക്കെ “ഡോളറിന്റെ” പളപളപ്പിലങ്ങു മാറില്ലെ ധേതാ..

    ഹാ കഷ്ടം..

    ReplyDelete
  3. ശ്രീ ദത്തന്‍,
    ബിസിനസ്സ് ഈസ് ബിസിനസ്സ് - അത് ആര് നടത്തിയാലും. ഏഷ്യാനെറ്റ് ആയാലും കൈരളി TV ആയാലും അമൃത TV ആയാലും.
    എന്തിനാണ് CPM വിസ്മയ തീം പാര്‍ക്ക് തുടങ്ങിയത്? കുട്ടി സഖാക്കള്‍ക്ക് സൌജന്യമായി അര്‍മാദിക്കാണോ? :-)

    ഇപ്പോള്‍ കമ്മ്യൂണിസവും ഇല്ല സോഷ്യലിസവും ഇല്ല. ആകെയുള്ളത് മാറുന്ന ലോകത്തോട്‌ ചേര്‍ന്ന് നിലനില്‍ക്കാനുള്ള ശ്രമങ്ങള്‍ മാത്രം. അത്ര തന്നെ. surival of the fittest - അത് തന്നെ പ്രമാണം.

    അമേരിക്കയില്‍ ആയിരുന്നപ്പോള്‍പ്പോലും കഴിഞ്ഞ അമേരിക്കന്‍ ഇലക്ഷന് അത്ര ശ്രദ്ധ കൊടുക്കാത്തിര്‍ന്ന ഈയുള്ളവന് ഇപ്പോള്‍ അത് ശ്രദ്ധിക്കാതെ തരമില്ലെന്നായിരിക്കുന്നു . കാരണം, ഏത് ചാനല്‍ തുറന്നാലും രക്ഷയില്ല. ഒബാമയും മക്കെയിനും നിറഞ്ഞു നില്ക്കുന്നു.

    ലോകം ചുരുങ്ങുന്നു, പക്ഷെ ലോകം ചുരുങ്ങി അമേരിക്കയാവുകയാണോ?

    ReplyDelete
  4. കുഞ്ഞിക്കിളീ,
    നന്ദി.കുഞ്ഞിക്കിളി പറഞ്ഞ താ ശരി.ഓരോന്നിനും അതിന്റെതായ പ്രാധാന്യമേ കൊടുക്കാവൂ.നമ്മുടെ
    ചാനലുകള്‍ക്ക് ഔചിത്യമില്ല.പ്രേക്ഷകന്റെ താല്പര്യമോ സംഭവത്തിന്റെ പ്രാധാന്യമോ അവര്‍ക്കു പ്രശ്നമല്ല.ഇതിനെതിരേ നമുക്കു ചെയ്യാന്‍ കഴിയുന്നത് ബഹിഷ്കരിക്കുക മാത്രമാണ്.

    വേണാടാ,

    ആദ്യമേ പറയട്ടെ 'ധേതന്‍' അല്ല. 'ദത്തന്‍'.
    എനിക്ക് അമേരിക്കയോടു യാതൊരു വിധ വിരോധവുമില്ല.പോസ്റ്റിന്റെ ഉദ്ദേശ്യം താങ്കള്‍ശരിയായി
    മനസ്സിലാക്കാത്തതില്‍ ഖേദമുണ്ട്.സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും ,(വിശേഷിച്ച് അമേരിക്കയ്ക്കെതിരെ)
    പ്രചാരവേല നടത്തിക്കൊണ്ടിരിക്കുന്നവരുടെ ചാനല്‍ ഈ തെരഞ്ഞെടുപ്പിനു നല്‍കുന്ന
    ഔചിത്യ രഹിതമായ പ്രാധാന്യത്തിനെയാണ് ഞാന്‍ ഉന്നം വച്ചത്.വിമോചന സമരത്തിനു
    പണം നല്‍കിയതിന്റെ പാപരേഖ ആരു വിചാരിച്ചലും മായ്ച്ചു കളയാന്‍ കഴിയില്ല.വേണാടന്‍ അരിശപ്പെട്ടതു കൊണ്ടോ അതിന് ഇരയായവര്‍ ഇപ്പോള്‍ വാലും ചുരുട്ടി ഓച്ഛാനിച്ചു നില്‍ക്കുന്നതു കൊണ്ടോ സത്യം സത്യമല്ലാതാകില്ല.പിന്നെ;താങ്കള്‍ പറയുന്നതു പോലെ അത്രയ്ക്കു 'പളപളപ്പ്'
    ലോക മാര്‍ക്കറ്റില്‍ ഡോളറിനില്ലല്ലോ വേണാടാ.

    ചോറു തരുന്നവരോടു താങ്കള്‍ കാട്ടുന്ന കൂറും വിധേയത്വവും നല്ലതു തന്നെ.അതുകൊണ്ട് മറ്റുള്ളവരും
    അതുപോലെ വിനീത വിധേയരായിനില്‍ക്കണമെന്ന്
    ദയവു ചെയ്ത് ശഠിക്കരുത്.മര്‍ഡോക്കുമാരുടെ
    വീട്ടു പടിക്കല്‍ മൂലധനം യാചിച്ചു നില്‍ക്കുന്നവരെല്ലാം കമ്യൂണിസ്റ്റുകാരാണെന്ന തറ്റിദ്ധാരണയും വേണ്ട.

    -ദത്തന്‍

    പ്രിയ ശ്രീ @ ശ്രേയസ് ,

    ബിസ്സിനസ് ബിസിനസ് തന്നെ .സംശയമില്ല.ബിസ്സിനസ്സാണന്നു സമ്മതിച്ചാല്‍ മതി. പക്ഷേ വേറിട്ട ചാനല്‍,ജനതയുടെ ആത്മാവിഷ്കാരം എന്നൊക്കെയുള്ള ചപ്പടാച്ചിയുടെ അകമ്പടി അതിനു ചേരില്ല.
    "ഇപ്പോള്‍ കമ്മ്യൂണിസവും ഇല്ല സോഷ്യലിസവും ഇല്ല"എന്ന താങ്കളുടെ നിരീക്ഷണത്തോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്.മൂലധന കമ്യൂണിസ്റ്റുകള്‍ കാട്ടുന്ന കോപ്രായങ്ങള്‍ കമ്യൂണിസമാണെന്ന്
    ധരിക്കരുത്.അന്നന്നു കാണുന്നതിനെ വാഴ്ത്തുന്നത് അവസരവാദമാണ്. നിലനില്പിനു വേണ്ടിയുള്ള
    ശ്രമമല്ല.

    ReplyDelete
  5. അമേരിക്കന്‍ കമ്പനിയായ ഗൂഗിളിന്റെ സെര്‍വറുപയോഗിച്ചാണ് ഈ ബ്ലോഗും സൌജന്യമായി പോസ്റ്റിയത്!!

    :-)

    ReplyDelete
  6. കിഷോറിന്,
    വേണാടനുള്ള മറുപടിയില്‍ ,അമേരിക്കന്‍ വിരോധം പ്രകടിപ്പിക്കലല്ല എന്റെ ലക്ഷ്യമെന്ന്
    വ്യക്തമാക്കിയിരുന്നതാണ് .എന്നിട്ടൂം എന്തിനാണ് താങ്കളും അത്തരത്തില്‍ വ്യാഖ്യാനിക്കുന്നത് ?
    ഗൂഗിളിനെയാകട്ടെ എന്റെ പോസ്റ്റില്‍ ഒരിടത്തു പോലും പരാമര്ശിച്ചിട്ടില്ല.ഗൂഗിള്‍ അമേരിക്കന്‍ കമ്പനിയായതു കൊണ്ട് അവര്‍ നല്‍കുന്ന ഉപകരണം ഉപയോഗിച്ച് അമേരിക്കയെ വിമര്‍ശിക്കരുത്
    എന്ന വാദം വിചിത്രമാണ്.ചൈനയില്‍ നിര്‍മ്മിച്ച പേനകൊണ്ട് ചൈനയ്ക്കെതിരെ എഴുതരുത് എന്നു പറയുന്നത് പോലാണിത് .

    പിന്നെ ;താമരപ്പൂവിനു ഭംഗിയും മണവുമുള്ളതു കൊണ്ട് അതു വളരുന്ന കുളത്തിലെ
    ചളിക്കും വെള്ളത്തിനും സുഗന്ധമുണ്ടാകുമോ?
    -ദത്തന്‍

    ReplyDelete
  7. മര്‍ഡോക്ക് അമേരിക്കന്‍ മാധ്യമ “ഭീകരനല്ല” ആസ്ടേലിയന്‍ മാധ്യമ “പീറയാണ്”....

    പിന്നെ മലയാളത്തിലെ ആദ്യത്തെ മര്‍ഡോക്കിയന്‍ ബ്ലോഗ് എന്റെതാണെന്ന് അറിയില്ലല്ലേ.....മഹാകഷ്ടം...

    ReplyDelete
  8. നട്ടപ്പിരാന്താ,
    തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി.നട്ടപ്പിരാന്തന്‍ ബ്ലോഗിലെ മര്‍ഡോക്കിയന്‍ പോസ്റ്റ്(അതല്ലേ ശരിയായ പ്രയോഗം)ഞാന്‍ കണ്ടിരുന്നില്ല.
    ക്ഷമി.ഇപ്പോള്‍ വായിച്ചു.അതിലും പീറ ആസ്ട്രേലിയക്കാരനാണെന്നു സൂചിപ്പിച്ചു കണ്ടില്ല.

    വേറൊരു കാര്യം;എന്റെ പോസ്റ്റ് മര്‍ഡോക്കിനെക്കുറിച്ചായിരുന്നില്ല.

    ഇനി ചെറിയ ഒരു ഭാഷാ പ്രശ്നം:'നട്ട' കഴിഞ്ഞ് 'പ' ഇരട്ടിച്ചാലേ താങ്കള്‍ ഉദ്ദേശിക്കുന്ന ഉച്ചക്കിറുക്കന്‍ എന്ന അര്‍ത്ഥം വരൂ.
    അതായത് "നട്ടപ്പിരാന്തന്‍" എന്ന് എഴുതുകയാണ് ശരി.ഇപ്പോഴത്തപ്പോലെ എഴുതിയാല്‍
    വാഴ നട്ട പിരാന്തന്‍, തെങ്ങു നട്ട പിരാന്തന്‍ എന്ന മട്ടില്‍ മനസ്സിലാക്കാന്‍ സാദ്ധ്യതയുണ്ട്.

    വെറുമൊരു നിര്‍ദ്ദേശമാണ്.ഉചിതമെങ്കില്‍ സ്വീകരിക്കുക.അല്ലെങ്കില്‍ ഒരു നട്ടപ്രാന്തെന്നു കരുതി
    മറന്നു കള.
    -ദത്തന്‍

    ReplyDelete
  9. പേര് തെറ്റിച്ചതില്‍ ക്ഷമിക്കുമല്ലോ. ധത്തന്റെ വഴിയേ ആണു ഞാനും ചിന്തിച്ചത്...എന്റെ ചിന്തകള്‍ അല്പം തീവ്രമായിപ്പോയി..

    “വിമോചന സമരത്തിനു പണം നല്‍കിയതിന്റെ പാപരേഖ ആരു വിചാരിച്ചലും മായ്ച്ചു കളയാന്‍ കഴിയില്ല.“ ഇവിടെ ആര്‍ക്കാണു അതു പാപമായി തോന്നിയത് ? കമ്മ്യൂണിസം അമേരിക്കയില്‍ നിയമം മൂലം നിരോധിച്ചിട്ടുള്ളാതാണു, ആയതിനാല്‍ കമ്മ്യൂണിസം ചെറുക്കുവാന്‍ വേണ്ടി സമരം നടത്തിയ ആള്‍ക്കാര്‍ക്ക് പണം കൊടൂത്തുവെന്നത് അമേരിക്കയെ സംബന്ധിച്ച് നിയമപരവും, വാങ്ങിയവര്‍ക്ക് കമ്മ്യൂണീസ്റ്റ്വിരുദ്ധ സമരത്തിനു സഹായകവും, കമ്മ്യൂണീസ്റ്റ്കര്‍ക്ക് പാപവും ആയി തോന്നി. അതു നാട്ടു നടപ്പല്ലെ ദത്താ. പക്ഷെ ഇന്നു, അതല്ല കാണുന്നത്. വിമോചന സമരത്തിന്റെ പേരില്‍ അമേരിക്കയെ ചീത്തവിളിച്ചു പുലയാട്ടി നടക്കുന്നവര്‍, അമേരിക്കയില്‍ തന്നെ വന്നു വാലാട്ടി നില്‍ക്കുന്നതിലുള്ള ഔചിത്യക്കുറവാണു ഞാനും പരാമര്‍ശിച്ചത്. അതായത് വാദിക്കും പ്രതിക്കും കേസില്ല പിന്നെ വക്കീലിനാണോ കേസ്? അമേരിക്ക ചെയ്തുപോയി എന്നു കമ്മ്യുണിസ്റ്റുകള്‍ ആരോപിക്കുന്ന വിമോചന സമരപണപാപം കൊടിയേരിയുള്‍പ്പെടുന്ന കമ്മ്യൂണലിസ്റ്റുകള്‍ക്ക് ഒരു വിഷയമല്ല, അവര്‍ക്കു വേണ്ടതും അന്നു കൊടുത്ത പണമാണു. അതും ഡോളറില്‍...തല്‍ക്കാലത്തേക്കുള്ള മിനുപ്പുകുറവു ഡോളറിനു പതിവാ, അതൊക്കെയങ്ങു മാറില്ലേ.

    മര്‍ഡോക്കുമാരുടെ വീട്ടു പടിക്കല്‍ മൂലധനം യാചിച്ചു നില്‍ക്കുന്നവരെല്ലാം കമ്യൂണിസ്റ്റുകാരല്ല, മറിച്ച് കൊടിയേരിയേപ്പോലെയുള്ളവരെപ്പറ്റി പറയുന്നതില്‍ തെറ്റില്ലല്ലോ, വിരോധിക്കില്ലെങ്കില്‍ ചൈനയെയും കൂട്ടുന്നു.

    ചോറു തരുന്നവരോടു ഒരുവന്‍ കാട്ടുന്ന കൂറും വിധേയത്വവും, മറ്റുള്ളവരും അവരവര്‍ക്ക് ചോറു തരുന്നവരോടു വിധേയത്തവും കൂറും കാട്ടണമെന്നു
    ശഠിക്കുന്നതില്‍ എന്താണു തെറ്റ്? അല്ലാതാവുമ്പോളല്ലെ ചൈന-പാക്കി ചാരന്‍ എന്ന പഴി വരുന്നത്.

    ഒ.ടോ. കേരളത്തിലേക്കുള്ള ആണവനിലയം റഷ്യനോ, അതൊ ഫ്രഞ്ചോ, അല്ല ഇനി അമേരിക്കന്‍ തന്നെയായാലോ എന്നാണു ഇപ്പോള്‍ കുശുകുശുക്കുന്നത്. കാര്യങ്ങള്‍ അത്രത്തോളമായി ധത്താ, ജനങ്ങള്‍ വീണ്ടും വിഡ്ഡികളാക്കപ്പെടുന്നു.

    ReplyDelete
  10. വേണാടന്,

    കമ്മ്യൂണിസം അമേരിക്കയില്‍ നിയമം മൂലം നിരോധിച്ചിട്ടുള്ളാതാണു" എന്നു താങ്കള്‍ പറഞ്ഞത് വിശ്വസിച്ചു കൊണ്ടു ചോദിക്കട്ടെ,ലോകത്ത് എവിടെയും കമ്യൂണിസം നിരോധിക്കാനും
    നശിപ്പിക്കാനും അമേരിക്കയ്ക്ക് അധികാരം നല്‍കുന്ന നിയമവും അവിടെ നിലനില്‍ക്കുന്നുണ്ടോ?അങ്ങനെ അമേരിക്കയ്ക്ക് അധികാരം നല്‍കുന്ന നിയമം ഒരു ലോക പാര്‍ലമെന്‍റും പാസ്സാക്കിയതായി
    ഇതുവരെ കേട്ടിട്ടില്ല.അമേരിക്കന്‍ നിയമം അമേരിക്കയ്ക്കു മാത്രമാണ്. ഏറ്റവും വലിയ ജനാധി
    പത്യ രാജ്യമായ (അമേരിക്കന്‍ ജനാധിപത്യത്തിന്റെ അത്ര പഴക്കമില്ലെങ്കിലും)ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം.അവിടുത്തെ ജനങ്ങള്‍ തെരഞ്ഞെടുത്തതായിരുന്നു 1957ലെ കമ്യു.ഭരണകൂടത്തെ.

    അതിനെ ഇല്ലാതാക്കാന്‍ ഒരു നിയമവും(സ്വദേശിയോ വിദേശിയോ) അന്നത്തെ അമേരിക്കന്‍ ഭരണകൂടത്തിന് അധികാരം കൊടുത്തിരുന്നില്ല.താങ്കള്‍ പറയുന്ന കമ്യൂ.നിരോധന നിയമം വഴി അമേരിക്കന്‍ ഭരണകൂടത്തിനു അതിന് അവകാശമുണ്ടായിരുന്നെങ്കില്‍ എന്തു കൊണ്ട് നേരിട്ടും പരസ്യമായും ചെയ്യാതെ ചാരസംഘടനയിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചു?ചാരസംഘടനയെ ഭരണകൂടം
    നിയോഗിച്ചതാണെന്നാണു വാദമെങ്കില്‍ അന്നത്തെ അംബാസിഡര്‍ തന്‍റെ ആത്മകഥയിലൂടെ 25
    കൊല്ലത്തിനു ശേഷം
    വെളിപ്പെടുത്തും വരെ എന്തിനു രഹസ്യമാക്കി വച്ചു?"കമ്മ്യൂണിസം ചെറുക്കുവാന്‍ വേണ്ടി സമരം നടത്തിയ ആള്‍ക്കാര്‍ക്ക് പണം കൊടൂത്തുവെന്നത് അമേരിക്കയെ സംബന്ധിച്ച് നിയമപര" മാണെങ്കില്‍ എന്തു കൊണ്ട് അതിന്‍റെ വിശദാംശങ്ങള്‍ അമേരിക്കന്‍ സെനറ്റില്‍ പോലും ഇന്നേവരെ
    അവതരിപ്പിച്ചില്ല?അതുകൊണ്ടുതന്നെ ഇത് പുറത്തു പറയാന്‍ കൊള്ളാത്ത ഏര്‍പ്പാടാണെന്നു വ്യക്തമാണ്.

    ഒറ്റു കൊടുക്കപ്പെട്ടവന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട സഭയും വൈദികരും അദ്ദേഹത്തെ മറന്ന് ഒറ്റു
    കൊടുത്തവന്റെ ശിഷ്യരായി മാറിയതിനാലാണ് സി ഐ എ യുടെ ഒറ്റുകാശു പറ്റി കേരളഭരണത്തെ
    അട്ടിമറിച്ചത്.അവരോടൊപ്പം ചേര്‍ന്ന മറ്റു സമുദായ, രാഷ്ട്രീയ സംഘടനകളും അതിന്റെ ഓഹരി
    പറ്റിയിട്ടുണ്ട്."സൂര്യ വെളിച്ചത്തില്‍ ചെയ്യാന്‍ പാടില്ലാത്തതൊന്നും ഒരു പൊതുപ്രര്ത്തകന്‍ ചെയ്യാന്‍
    പാടില്ല" എന്ന് ഉപദേശിച്ച ഗാന്ധിജിയുടെ അനുയായികളും ഈ അവിശുദ്ധ സമ്പത്തിന്‍റെ ഓഹരി
    രുചിച്ചവരാണ്.

    വിമോചന സമരം തെറ്റായിപ്പോയെന്ന് ഒരു മാതിരി വകതിരുവുള്ള കോണ്‍ഗ്രസ്സുകാര്‍ പില്‍ക്കാലത്തു
    കുമ്പസാരിച്ചത് ,അമേരിക്കന്‍ പണം ജനാധിപത്യത്തിന്റെ കൊലച്ചോറായിരുന്നെന്ന് തിരിച്ചറിഞ്ഞതു
    മൂലമാണ്.നാണംകെട്ട ഏര്‍പ്പാടായി സായിപ്പു പോലും സമ്മതിച്ച സംഗതിയെ വെള്ളപൂശാനുള്ള
    വേണാടെന്റെ താല്പര്യം എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല.

    കോടിയേരിയ്ക്കും മറ്റും മര്‍ഡോക്കുമാരുടെ പക്കല്‍ നിന്നു മാത്രമല്ല സാന്തിയാഗോ മാര്‍ട്ടിന്മാരുടെയും
    ലിസ് ചാക്കോമാരുടെയും അടുക്കല്‍ നിന്നു പോലും മൂലധനം യാചിക്കാന്‍ മടിയില്ലാതായിരിക്കുന്നു.
    അവരെ വച്ച് കമ്യൂണിസത്തെ അളക്കാന്‍ ശ്രമിക്കരുത്.

    ചോറു തരുന്നവരോട് കൂറു കാട്ടുന്നതു നല്ലതാണെന്നു പറഞ്ഞതിന് താങ്കള്‍ പ്രകടിപ്പിക്കുന്ന തരം
    അടിമത്തം എന്ന് അര്‍ത്ഥമില്ല.താങ്കള്‍ക്ക് അമേരിക്ക വെറുതേയാണ് ചോറു തരുന്നതെങ്കില്‍
    വേണ്ടില്ല.അല്ല ജോലിക്കു കൂലിയായിട്ടണെങ്കില്‍ അത് ഔദാര്യമല്ലെന്നു മനസ്സിലാക്കുക.

    അമേരിക്കന്‍ സഹായത്തോടെയുള്ള ആണവ നിലയം എന്നൊക്കെയുള്ളത് മന്‍ മോഹന്‍ സിംഗിന്റെയും മറ്റും വെറും മനക്കോട്ടയല്ലേ?ആണവ ശക്തി സ്വന്തമായി ആര്‍ജ്ജിച്ച ഇന്ത്യയെ
    അമേരിക്കന്‍ വാലാട്ടിയാക്കാന്‍ കഴിഞ്ഞതല്ലാതെ ആണവക്കരാറു കൊണ്ട് ഒരു ഗുണവും നമുക്ക്
    ഉണ്ടാകാന്‍ പോകുന്നില്ല.

    -ദത്തന്‍

    ReplyDelete
  11. ധത്താ
    “കോടിയേരിയ്ക്കും മറ്റും മര്‍ഡോക്കുമാരുടെ പക്കല്‍ നിന്നു മാത്രമല്ല സാന്തിയാഗോ മാര്‍ട്ടിന്മാരുടെയും
    ലിസ് ചാക്കോമാരുടെയും അടുക്കല്‍ നിന്നു പോലും മൂലധനം യാചിക്കാന്‍ മടിയില്ലാതായിരിക്കുന്നു.
    അവരെ വച്ച് കമ്യൂണിസത്തെ അളക്കാന്‍ ശ്രമിക്കരുത്.“

    പിന്നെ ഇന്നത്തെ ഇന്ത്യന്‍ കമ്മ്യൂണിസത്തെ അളക്കാന്‍ ഏതാണു മൊറ്റൊരളവുകോല്‍.

    ReplyDelete
  12. പ്രിയ വേണാടാ,

    ഏതെങ്കിലും വ്യക്തിയെ വച്ചല്ല ഏതു പ്രത്യയശാസ്ത്രത്തെയും അളക്കേണ്ടത്.വിശേഷിച്ച് കമ്യൂണിസത്തെ.ഇന്ത്യന്‍ കമ്യൂണിസത്തെ അളക്കേണ്ടത് പാര്‍ട്ടിയുടെ നയപരിപാടികളെയും ഭരണത്തിലെ അവരുടെ പ്രവര്‍ത്തനങ്ങളെയും അടിസ്ഥാനമാക്കിയാണ്.

    മലയാളം വാക്കുകള്‍ ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ഭാഷാപരിചയം ഇല്ലാത്തവര്‍ തെറ്റായി വായിക്കാന്‍
    സാദ്ധ്യതയുണ്ട്.അതു തിരുത്തി മനസ്സിലാക്കിയിട്ടും ആവര്‍ത്തിക്കുന്നത് മനപ്പൂര്‍ വ്വമാണെങ്കില്‍
    മര്യാദ കേടാണ്.സംസ്കാരമില്ലായ്കയും.എന്റെ പേരിന് താങ്കള്‍ കൊടുക്കുന്ന ഇരട്ടിപ്പും നീട്ടും താങ്കളുടെ
    പേരില്‍ പ്രയോഗിച്ച് "പ്രിയ വെണ്ണട്ടാ" എന്നോ "വെണ്‍ ആടേ" എന്നോ സംബോധന ചെയ്താല്‍
    എന്തു തോന്നും?

    -ദത്തന്‍

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. പേരു തെറ്റിച്ചതില്‍ നിര്‍വ്യാജം മാപ്പു ചൊദിക്കുന്നു.

    "ഏതെങ്കിലും വ്യക്തിയെ വച്ചല്ല ഏതു പ്രത്യയശാസ്ത്രത്തെയും അളക്കേണ്ടത്.വിശേഷിച്ച് കമ്യൂണിസത്തെ.ഇന്ത്യന്‍ കമ്യൂണിസത്തെ അളക്കേണ്ടത് പാര്‍ട്ടിയുടെ നയപരിപാടികളെയും ഭരണത്തിലെ അവരുടെ പ്രവര്‍ത്തനങ്ങളെയും അടിസ്ഥാനമാക്കിയാണ്."

    ഞാന്‍ പരാമര്‍ശിച്ച വ്യക്തി പാര്‍ട്ടിയുടെ പരമോന്നതമായ സംഘടനാ തലത്തില്‍ ഉള്ളതാണെന്നാണു എന്റെ അറിവ്, അവരാണു, പാര്‍ട്ടിയുടെ നയപരിപാടികളെയും ഭരണത്തിലെ അവരുടെ പ്രവര്‍ത്തനങ്ങളെയും തീരുമാനിക്കുന്നതും നടപ്പാക്കുന്നതും മറ്റും. താങ്കള്‍ മുകളില്‍ വിവരിച്ചതുപൊലെയാണെങ്കില്‍ ഇവരല്ലാതെ ആരാണു ഡൂപ്ലിക്കേറ്റ്/ഒറിജിനല്‍ കമ്മ്യൂണീസ്റ്റുകള്‍, ഏതാണാ കമ്മ്യൂനിസ്റ്റ് പാര്‍ട്ടി, ഒളിമറയത്തിരിക്കുന്ന, പാര്‍ട്ടിയുടെ നയവും പ്രവര്‍ത്തനങ്ങളെയും തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ? അങ്ങിനെ തീരുമാനിക്കുന്ന നയങ്ങളും പ്രവര്‍ത്തനങ്ങളും ആരാണു, എവിടെയാണു നടപ്പാക്കുന്നത്?

    കമ്മ്യൂണീസം മുതലാളിത്ത വ്യവസ്ഥിതിക്കു ബദലായ സംവിധാനത്തിന്നായീ അഗോളമായി പ്രവര്‍ത്തിക്കുന്ന ഒരു ആശയസംഹിതയെന്നാണു എന്റെ അറിവു.
    ആയതിനാല്‍ നിലവില്‍ കണ്ടുവരുന്ന കമ്മ്യൂണീസം എന്തെന്ന കാര്യത്തില്‍ ദത്തനുള്ളതുപോലെ എനിക്കും സംശയങ്ങളാണു ബാക്കി.
    ഈ നട്ടെല്ലില്ലാത്ത പീപ്പീ കമ്മ്യൂണിസ്റ്റകള്‍ ( അമേരിക്കന്‍ മുതലാളിത്തത്തിന്റെ എച്ചില്‍ നക്കികള്‍- സീപിഐ മുതല്‍ അങ്ങു സുസി തുടങ്ങി യെമെല്‍ വരെ) ആണു ഇന്നു നമ്മുടെ നാടിന്റെ ശാപം.

    ReplyDelete
  15. വേണാടാ,
    "പന്നിയുടെ മുമ്പില്‍ മുത്തെറിയരുത്" എന്ന് ബൈബിളില്‍ പറയുന്നുണ്ട്.താങ്കളെപ്പോലെയുള്ള ഒരു
    കടുത്ത കമ്യൂണിസ്റ്റ് വിരോധിയോട് കമ്യൂണിസത്തിന്റെ അന്ത:സത്തയും മഹിമയും വിശദീകരിക്കാന്‍ശ്രമിക്കുന്നത് ബൈബിള്‍ വാക്യത്തെ നിഷേധിക്കലായിരിക്കും.താങ്കളുദ്ദേശിക്കുന്ന തരത്തില്‍ കമ്യൂണിസത്തെ ക്കുറിച്ച് എനിക്ക് സംശയങ്ങളൊന്നുമില്ല.
    സമത്വ സുന്ദരമായ മനുഷ്യ ജീവിതം വിഭാവനം ചെയ്യുന്ന മഹത്തായ ആ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗത്തിലും വ്യാഖ്യാനത്തിലും സംഭവിച്ച ചില പാളിച്ചകള്‍ ചൂണ്ടിക്കാട്ടി ആക്ഷേപിക്കുന്നത് അല്പത്തമാണ്.

    "അമേരിക്കന്‍ മുതലാളിത്തത്തിന്റെ എച്ചില്‍ നക്കികളാണ് നട്ടെല്ലില്ലാത്ത കമ്യൂണിസ്റ്റുകള്‍" എന്ന
    താങ്കളുടെ പ്രസ്താവന അടിസ്ഥാനമില്ലാത്ത വെറും തരംതാണ ഒന്നായിപ്പോയി.അമേരിക്കന്‍ ഭരണകൂടത്തിന്റെ എച്ചിലിനു വേണ്ടി കൈ നീട്ടി നില്‍ക്കുന്നത് മന്‍ മോഹന്‍ സിംഗിനെയും സോണിയാ ഗാന്ധിയേയും പോലുള്ള കോണ്‍ഗ്രസ്സുകാരാണ്.ജോര്‍ജ്ജ് ബുഷനെപ്പോലുള്ള ഒരു
    നരാധമന്‍റെ ആസനം താങ്ങി ഇന്ത്യാക്കാരെ നാണം കെടുത്തിയ സിംഗ് ജി ഇപ്പോള്‍ ഒബാമയുടെ
    വിളിക്ക് കാതോര്‍ത്തു കിടക്കുകയാണ്.പാക്കിസ്ഥാന്‍ പ്രസിഡന്‍റിനെ വരെ വിളിച്ചിട്ടും
    ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെ നായെ നോക്കുന്ന കണ്ണുകൊണ്ടു
    പോലും ഒബാമ നോക്കിയില്ല. ആളറിഞ്ഞാല്‍ കാള... കൊണ്ട് എന്ന ചൊല്ല് എത്ര വാസ്തവം!
    സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ കെട്ടുകെട്ടിക്കാന്‍ ജീവിതം ഹോമിച്ച ഒരു മഹാ പ്രസ്ഥാനത്തിന്‍റെ കൊടിയും പേറിയാണ് അന്തസ്സുകെട്ട വിടുവേലയ്ക്ക് മന്‍മോഹന്‍ സിംഗ് തുനിയുന്നത് എന്നോര്‍ക്കമ്പോള്‍ അമേരിക്കക്കാരന്‍റെ അപ്പത്തിനും എച്ചിലിനും കൈനീട്ടാത്ത കമ്യൂണിസ്റ്റൂകാരുള്‍പ്പടെയുള്ള ഭാരതീയര്‍ക്ക് ലജ്ജയാണു തോന്നുന്നത്.
    സായിപ്പിന്‍റെ സാമീപ്യം കൊണ്ട് വേണാടന്
    ആ വികാരം ഒരുപക്ഷേ നഷ്ടപ്പെട്ടിട്ടുണ്ടാകാം
    -ദത്തന്‍

    ReplyDelete
  16. ഇപ്പോള്‍ ദത്തന്റെ തനി നിറം പുറത്തു വന്നു. “എനിക്ക് അമേരിക്കയോടു യാതൊരു വിധ വിരോധവുമില്ല.“
    ഇതു ദത്തന്റെ തന്നെയല്ലേ?

    ReplyDelete
  17. വേണാടന്,
    'അമേരിക്കയോട് വിരോധമില്ല' എന്ന എന്റെ മുന്‍നിലപാടില്‍ മാറ്റമില്ല.
    ജോര്‍ജ് ബുഷ് മോശക്കരനാണെന്നു പറഞ്ഞാല്‍ അത് അമേരിക്കക്കാരോടുള്ള വിരോധമാകുമോ?
    ബുഷിനെക്കാള്‍ കൂടുതല്‍ മന്‍ മോഹന്‍ സിംഗിനെക്കുറിച്ചു പറഞ്ഞിട്ടൂണ്ടല്ലോ.യഥാര്‍ത്ഥത്തില്‍ വിമര്‍ശിച്ചതു മുഴുവന്‍,നട്ടെല്ലില്ലാത്ത ആ മനുഷ്യനെയാണ്.അതെങ്ങനെ അമേരിക്കന്‍ വിരോധമാകും?
    -ദത്തന്‍

    ReplyDelete
  18. ഒരിടത്തൊരു തവളയുണ്ടായിരുന്നു കിണറ്റിലായിരുന്നു താമസം...അതായിരുന്നു അതിന്റെ ലോകം...കഥ അങ്ങിനെ തുടരുന്നു...

    ReplyDelete
  19. വേണാടാ,
    സാധാരണ കിണറ്റിലെ തവള പൊട്ടക്കിണറ്റിലെ തവളയെക്കാളും ചിരട്ടയിലെ വെള്ളം സമുദ്രമാണെന്നു കരുതുന്ന ഉറുമ്പിനെക്കാളും ഭേദമാണ്.
    -ദത്തന്‍

    ReplyDelete
  20. "Communism is a socioeconomic structure and political ideology that promotes the establishment of an egalitarian, classless society based on common ownership of the means of production and property in general"

    can anyone point a country where such communism still exists?

    now about kairali TV & co, they are in it just for money... in one news bulletin they criticize American Capitalism and after the bulletin they run a 30 mts special coverage about American election or how Obama became a Communist!!

    ReplyDelete
  21. തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി.നട്ടപ്പിരാന്തന്‍ ബ്ലോഗിലെ മര്‍ഡോക്കിയന്‍ പോസ്റ്റ്(അതല്ലേ ശരിയായ പ്രയോഗം)ഞാന്‍ കണ്ടിരുന്നില്ല.
    ക്ഷമി.ഇപ്പോള്‍ വായിച്ചു.അതിലും പീറ ആസ്ട്രേലിയക്കാരനാണെന്നു സൂചിപ്പിച്ചു കണ്ടില്ല.


    ആസ്ട്രേലിയക്കാരനായി ജനിച്ചതാണെങ്കിലും 1985 ല്‍ അമേരിക്കന്‍ പൌരത്വം മര്‍ഡോക്ക് സ്വീകരിച്ചു. അതു കൊണ്ട് ദത്തന്‍ പറഞ്ഞ അമേരിക്കന്‍ മാധ്യമ ഭീകരന്‍ എന്ന വിശേഷണം തെറ്റല്ല.

    ReplyDelete
  22. കമ്മ്യൂണിസം അമേരിക്കയില്‍ നിയമം മൂലം നിരോധിച്ചിട്ടുള്ളാതാണു,

    കമ്മ്യൂണിസം അമേരിക്കയില്‍ നിയമം മൂലം നിരോധിച്ചിട്ടുള്ളാതായി അദ്യം കേള്‍ക്കുകയാണ്. എന്നാണങ്ങനെ ഒരു നിയമമുണ്ടാക്കിയതെന്നറിഞ്ഞാല്‍ നല്ലതായിരുന്നു.

    ReplyDelete