Total Pageviews

Monday, November 17, 2014

പിണറായിക്കു മറവി രോഗം ബാധിച്ചോ?


ബാർ ഉടമകളിൽ നിന്നും കെ.എം മാണി കോഴ വാങ്ങിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും മാണിക്കെതിരേ ഒരക്ഷരം ഉരിയാടാതിരുന്ന പിണറായി വിജയൻ,ദിവസങ്ങൾക്കു ശേഷം മാണി രാജിവയ്ക്കണമെന്ന ഒരു അഴകൊഴമ്പൻ  പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നു.കള്ളൻ കേറിയതിന്റെ ഏഴാം പക്കം പട്ടി കുരയ്ക്കുന്നു എന്നു പറഞ്ഞതു പോലെ.ഒരിക്കലും നടക്കാൻ സാദ്ധ്യതയില്ലാത്ത ഒരു അന്വേഷണം ആവശ്യപ്പെടുക കൂടി ചെയ്തപ്പോൾ പിണറായിയുടെയും കൂട്ടരുടെയും ഉള്ളിലിരിപ്പ് എന്താണെന്ന് ജനത്തിനു മനസ്സിലായി.ജുഡീഷ്യൽ അന്വേഷണം  വേണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ പ്രത്യക്ഷ സമരമാർഗ്ഗം സ്വീകരിച്ചതോടെ നില ഒന്നുകൂടി പരുങ്ങലിലായ പിണറായി മുഖം രക്ഷിക്കാൻ തിരക്കിട്ടു വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാകട്ടെ ഏറെ അപഹസിച്ചത്  സി.പി ഐ.നേതാക്കളെ.

മാണിയെ രക്ഷിക്കാനാണ്‌ സി.പി.എം പാർട്ടി നേതൃത്വം ശ്രമിക്കുന്നതെന്ന് ആദ്യം പറഞ്ഞതു പന്ന്യൻ രവീന്ദ്രനല്ല. സ്വന്തം പാർട്ടിക്കാരനായ സ:വി.എസ് അച്യുതാനന്ദനാണ്‌.അദ്ദേഹം കേന്ദ്ര നേതൃത്വത്തിനു പരാതി നല്കുക വരെ ചെയ്തു.എന്നിട്ടും പിണറായി വിജയന്റെ അരിശം മുഴുവൻ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളോടായിരുന്നു.ജീവിച്ചിരിക്കുന്നവരെ മാത്രമല്ല കാല യവനികയ്ക്കുള്ളിൽ മറഞ്ഞവരെയും ആക്ഷേപിക്കുവാൻ അദ്ദേഹം തുനിഞ്ഞു.ഇന്ത്യയിൽതന്നെ ഇന്നേവരെ ഉണ്ടായിട്ടുള്ള മുഖ്യമന്ത്രിമാരിൽ എറ്റവും പ്രഗത്ഭനായ സ:സി.അച്യുതമേനോൻ മരിച്ചപ്പോൾ പോലും നല്ലവാക്കു പറയാതെ അപവദിച്ച ഇ.എം.എസ്സ്.നമ്പൂതിരിപ്പടിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിൽ മുമ്പനാണു് പിണറായി എന്ന് ഇപ്പോഴും തെളിയിച്ചിരിക്കുന്നു.പക്ഷേ അച്യുതമേനോന്റെ ഭരണകാലത്തെ കുറിച്ചു പരാമർശിച്ചപ്പോൾ അദ്ദേഹത്തിനു മറവിരോഗം ബാധിച്ചിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

“1964 മുതൽ കോൺഗ്രസ്സുമായി ചേർന്നു മന്ത്രിസഭ വേണമെന്നു ദേശീയ അടിസ്ഥാനത്തിൽ തീരുമാനിച്ചതിന്റെ ഫലമായാണു അടിയന്തിരാവസ്ഥയുടെ ഘട്ടത്തിൽ അതിന്റെ സംരക്ഷകനായി അച്യുതമേനോൻ മുഖ്യമന്ത്രിയായത്.” എന്നാണു പിണറായി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. സ: അച്യുതമേനോൻ ആദ്യം മുഖ്യമന്ത്രിയാകുന്നത് 1969 നവംബർ ഒന്നു മുതൽ1970 ഓഗസ്റ്റ് ഒന്നു വരെയാണ്‌..1970 ഒക്റ്റോബർ 4 നാണു അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുന്നത്.1975 ജൂണിൽ ആണു രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്.അതായത് അച്യുതമേനോൻ മന്ത്രിസഭയുടെ കാലാവധി അവസാനിക്കാൻ നാലു മാസം പോലുംതികച്ചില്ലാതിരുന്നപ്പോഴാണ്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതെന്നു സാരം.അടിയന്തിരാവസ്ഥക്കു മുമ്പുതന്നെ മുഖ്യമന്ത്രി എന്ന നിലയിൽ സംസ്ഥാനത്തിനു ചെയ്യാവുന്ന  എല്ലാ നല്ലകാര്യങ്ങളും അച്യുതമേനോൻ ചെയ്തു കഴിഞ്ഞിരുന്നു.അന്ന് അത്ഭുതമേനോൻ എന്നും മറ്റും പരിഹസിച്ച് ട്രാൻസ്ഫോമറുകൾ മറിക്കാനും തീ വയ്ക്കാനും ആളുകളെ ബസ്സിലിട്ടു ചുട്ടുകരിക്കാനും മറ്റും നടന്ന മാർക്സിസ്റ്റുകാർക്ക് നല്ല കാര്യങ്ങൾ കാണാൻ പറ്റാതെപോയതിൽ അത്ഭുതമില്ല.രണ്ടു പ്രാവശ്യം പാർട്ടിയും മുന്നണിയും വെള്ളിത്താലത്തിൽ വച്ചു നീട്ടിയ മുഖ്യമന്ത്രി പദം ശരിയായി വിനിയോഗിക്കാൻ അറിയാത്ത വക്രബുദ്ധിയായ സ്വന്തം നേതാവിന്റെ ഭരണ പരാജയത്തെ കുറിച്ച് ഓർക്കാൻ ഒരു പക്ഷേ പിണറായിയും സംഘവും ഇഷ്ടപ്പെടുന്നുണ്ടാവില്ല.അതുകൊണ്ട് സ്വന്തം നേതാവിനേക്കാൾ പ്രഗത്ഭനും മാന്യനും സംസ്കാര സമ്പന്നനും ആയ ഒരു വ്യക്തിയെ അസത്യവും ഭാഗിക സത്യവും അപവാദവും കലർത്തി അപകീർത്തിപ്പെടുത്താമെന്ന് പിണറായിയും ഈ കള്ളത്തരം കാലങ്ങളായി പറഞ്ഞു നടക്കുന്ന മാർക്സിസ്റ്റ് നേതാക്കളും കരുതണ്ടാ.

സെക്രട്ടറിയേറ്റിനു മുമ്പിൽ നടന്ന സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സ:പന്ന്യൻ രവീന്ദ്രൻ സി.പി.എമ്മിനെ വിമർശിച്ചതു ഇഷ്ടപ്പെടാഞ്ഞ പിണറായി “പന്ന്യന്റെ തെരുവു പ്രസംഗത്തിനു മറുപടി പറയുന്നില്ല” എന്നാണു പ്രതികരിച്ചത്.അദ്ധ്വാനവർഗ്ഗത്തിന്റെ,പട്ടിണിക്കാരന്റെ ,തെരുവു മക്കളുടെ, പാർട്ടി എന്നു വീമ്പിളക്കുന്ന പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയുടെ ഉള്ളിലിരിപ്പ് ഇതിൽ നിന്നു വ്യക്തമാണ്‌.ശീതികരിച്ച മുറികളിൽ പഞ്ച നക്ഷത്ര സൗകര്യങ്ങൾ ആസ്വദിച്ചും ചലിക്കുന്ന കൊട്ടരങ്ങളിൽ സഞ്ചരിച്ചും ശീലിച്ചവർക്ക് തെരുവു പ്രസംഗവും പ്രസംഗകരെയും ഇഷ്ടമാകില്ല.യഥാർത്ഥത്തിൽ പിണറായി അപമാനിച്ചത് തെരുവു പ്രസംഗം നിരോധിച്ചതിനെതിരെ പ്രസംഗിച്ചതിന്റെ പേരിൽ ജയിലിൽ പോയ എം.വി.ജയരാജനെ പോലുള്ള സ്വന്തം സഖാക്കളെയാണ്‌. ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് പന്ന്യനെ ഓർമ്മിപ്പിക്കുന്ന പിണറായി ആദ്യം സ്വന്തം സ്ഥാനത്തെ പറ്റി ഓർക്കുക.










Fans on the page

Thursday, November 13, 2014

ഗാന്ധിജി വെറും തൂപ്പുകാരനോ?




“മോഹൻ ലാൽ കരം ചന്ദ് ഗാന്ധി”എന്ന് ഇന്ത്യയിൽ വച്ചു മോഡി പറഞ്ഞപ്പോൾ നാവു പിഴച്ചതാണെന്നു നമുക്കു തോന്നി.അമേരിക്കയിൽ ചെന്നും അതാവർത്തിച്ചപ്പോൾ നാക്കു പിഴച്ചതാണെന്നു കരുതുക പ്രയാസം. ഗാന്ധിജിയെ അവഹേളിച്ചാൽ ആദ്യം പ്രതികരിക്കേണ്ട കോൺഗ്രസ്സുകാരുടെ പ്രതികരണം അറിയാനുള്ള ടെസ്റ്റ് ഡോസ്സുകളായിരുന്നു അതൊക്കെ എന്ന് എല്ലാം കൂട്ടി ചേർത്തു വായിക്കുമ്പോൾ മനസ്സിലാകുന്നു.പക്ഷേ ആ മന്ദബുദ്ധികൾക്ക് അതു ലവലേശം മനസ്സിലായിട്ടില്ല.ഭയന്നിട്ടാണോ എന്നും സംശയം ഉണ്ട് .സ്തുതിക്കുകയാണെന്ന മട്ടിൽ ഗാന്ധിജിയെ മോഡി നിരന്തരം നിന്ദിച്ചുകൊണ്ടിരിക്കുകയാണ്‌.

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി വെറും തൂപ്പുകാരനായിരുന്നോ?പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ആഹ്വാനം കേട്ട ശശിതരൂരിനെ പോലുള്ള ചില കോൺഗ്രസ്സുകാരും ധരിച്ചിരിക്കുന്നത് ഗാന്ധിജി ശുചീകരണത്തിൽ മാത്രം ശ്രദ്ധ ഊന്നിയിരുന്ന പൊതു പ്രവർത്തകനായിരുന്നു എന്നാണ്‌.പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും ഗാന്ധിജിയെ അങ്ങനെ ചിത്രീകരിക്കേണ്ടത് ആവശ്യമായിരിക്കും.ശാരീരികമായി ഗാന്ധിജിയെ ഇല്ലാതാക്കിയവരുടെ പിന്മുറക്കാർ അദ്ദേഹത്തിന്റെ യശ്ശസ്സിനെയും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നതു സ്വാഭാവികമാണു.
ഗാന്ധിജി രക്തസാക്ഷിയായതു ഹിന്ദു മുസ്ലീം ഐക്യത്തിനു വേണ്ടിയാണ്‌.സർവ്വമത മൈത്രിയും സാഹോദര്യവും സഹിഷ്ണുതയുമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പരിപാടിയിലെ മുഖ്യ അജണ്ട.സത്യമാണു ദൈവമെന്നു വിശ്വസിച്ച ആളാണദ്ദേഹം.അദ്ദേഹത്തിന്റെ പ്രധാന തത്വങ്ങളെ അപ്രധാനമാക്കി, ശുചീകരണത്തിന്റെ വക്താവു മാത്രമാക്കി ചുരുക്കുന്നത് അദ്ദേഹത്തെ അപമാനിക്കുവാനാണ്‌. ഗാന്ധിജിയുടെ മതേതരസങ്കല്പത്തെ കപടമതേതരത്വം എന്ന് ആക്ഷേപിക്കുകയും രാജ്യത്തുടനീളം വർഗ്ഗീയ സംഘട്ടനങ്ങൾ സൃഷ്ടിക്കുകയും വംശഹത്യയ്ക്കു കൂട്ടു നില്ക്കുകയും ചെയ്തവരുടെ ഗാന്ധിപ്രേമം തികഞ്ഞ കാപട്യമാണ്‌.പട്ടേലിനെ കൂടാതെ ഗാന്ധിജി പൂർണ്ണനാകില്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഗാന്ധിജിയെ അദ്ദേഹത്തിനു മനസ്സിലായിട്ടില്ല എന്നതിന്റെ പ്രകടനമാണ്‌.മഹാത്മാവ് എന്ന് ടാഗോർ ഗാന്ധിയെ അഭിസംബോധന ചെയ്തത് ഒരു പട്ടേലിനെയും കണ്ടിട്ടായിരുന്നില്ല.ഗാന്ധിജിക്കു വളരെ പ്രിയപ്പെട്ടവനായിരുന്ന ജവഹർലാലിന്റെ സഹായം പോലും ആവശ്യമില്ല അദ്ദേഹത്തിനു പൂർണ്ണനാകാൻ.
ശൂദ്രമഹര്ഷിയായ ശംബൂകനെ രാമന്‍ വധിച്ചിട്ടുള്ളത് കൊണ്ടു ശൂദ്രരില്ലാത്തതോ ശൂദ്രരെ ഉന്മൂലനം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളതോ ആയ രാജ്യം എന്നാണു "രാമരാജ്യം"കൊണ്ട് ഗാന്ധിജി ഉദ്ദേശിക്കുന്നത് എന്ന് പോലും ഇക്കൂട്ടര്‍ വ്യാഖ്യാനിക്കാന്‍ മടിക്കില്ല."എന്റെ ജീവിതമാണ് എന്റെ സന്ദേശം "എന്ന് പറഞ്ഞ ഗാന്ധിജിയെ ഇവര്‍ക്കൊന്നും മനസ്സിലാകില്ല.സംശുദ്ധ ഭരണത്തെ കുറിച്ചു സംസാരിക്കുകയും ക്രിമിനലുകളെ മന്ത്രിമാരായി അവരോധിക്കുകയും ചെയ്യുന്നവര്‍ക്ക് ഗാന്ധിജിയെ എങ്ങനെ മനസ്സിലാകാനാണ്?എവറസ്റ്റ് കൊടുമുടിയുടെ പൊക്കത്തില്‍  പ്രതിമയുള്ള ഏതു ഇന്ത്യന്‍ രാഷ്ട്രീയ നേതാവിനെക്കാളും പൊക്കം നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിക്ക് ഉണ്ട്.എത്ര വലിയ ഭൂരിപക്ഷം നേടിയ പ്രധാനമന്ത്രിക്കും ആ ഔന്നത്യം കുറയ്ക്കാന്‍  കഴിയില്ല.







Fans on the page