Total Pageviews

Saturday, December 28, 2013

വിധേയർ വി.സിമാരാകുമ്പോൾ


യഥാർത്ഥ യോഗ്യതകൾ കണക്കിലെടുക്കതെ രാഷ്ട്രീയ,ജാതി,മത പരിഗണനകൾ നോക്കി വൈസ് ചാൻസലർമാരെയും പ്രോ വൈസ് ചാൻസലർമാരെയും നിയമിക്കാൻ തുടങ്ങിയതോടെ സർവ്വകലാശാലകളുടെയും സർവ്വകലാശാലാ വിദ്യാഭ്യാസത്തിന്റെയും മാന്യതയും മഹിമയും വിശ്വാസ്യതയും നഷ്ടമാകാൻ തുടങ്ങി.വൈസ്ചാൻസലറാകാൻ വേണ്ടി 20 കോടി രൂപ വരെ കോഴ കൊടുത്ത സംഭവം തനിക്കറിയാമെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പു മന്ത്രി തന്നെ സമ്മതിച്ചത് അടുത്ത കാലത്താണു.കേരളത്തിൽ അത്ര “പുരോഗമനം” ഇതുവരെ ഉണ്ടായതായി അറിയില്ല.പക്ഷേ അതിനേക്കാൾ മോശപ്പെട്ട അവസ്ഥയിലേക്കാണു കേരളത്തിൽ വി.സി.നിയമനങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ അരങ്ങേറുന്ന നാടകങ്ങൾ.

അവിടെ ഡോ.എ.വി. ജോർജ്ജ്  വൈസ് ചാൻസലറായി നിയമിക്കപ്പെട്ടിട്ട് അധിക നാളായില്ല.വീതം വച്ചപ്പോൾ കേരള കോൺഗ്രസ് മാണിഗ്രൂപ്പിനാണത്രെ വി.സി സ്ഥാനം കിട്ടിയത്. അവരുടെ വിധേനായ ഒരു തൊമ്മിയാകണം ഡോ.ജോർജ്ജ്.കോൺഗ്രസ്സുകാർക്കു മുൻ തൂക്കമുള്ള സിൻഡിക്കേറ്റ് മാണി ശിഷ്യനെ അംഗീകരിക്കാൻ കൂട്ടാക്കുന്നില്ല.എല്ലാ പ്രശ്നങ്ങൾക്കും കാരണം അതാകാം.ഇതിനകം മൂന്നു പ്രാവശ്യം വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ് നല്കിക്കഴിഞ്ഞു.മൂന്നും വ്യത്യസ്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടി!നേരത്തേ ആരോപിച്ച കുറ്റങ്ങൾ പുറത്താക്കാൻ പറ്റിയവയല്ലെന്നു മനസ്സിലാക്കിയതു കൊണ്ടാകാം മൂന്നാമത് പുതിയ  കുറ്റം ചാർത്തി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.ബയോഡേറ്റയോടൊപ്പം ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നതാണു പുതിയ ആരോപണം.

ഒരു പ്രൈമറി സ്കൂളിന്റെ ഹെഡ്മാസ്റ്ററാകാൻ പോലും യോഗ്യത തനിക്കില്ലെന്ന് ചാർജ് എടുത്ത ദിവസം മുതൽ ജോർജ്ജ് തെളിയിച്ചു കൊണ്ടിരിക്കുകയാണു.അപക്വമായ തീരുമാനങ്ങളും അനാവശ്യ വിവാദങ്ങളും കൊണ്ട് ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം കെടുത്തുന്നതിലും ഇയാൾ മുമ്പനാണു.സിൻഡിക്കേറ്റിലെ ഭൂരിപക്ഷത്തിനും അനഭിമതനും കൂടിയാകുമ്പോൾ വിഡ്ഢിവേഷം പൂർണ്ണമാകുന്നു.പക്ഷേ ഇവിടെ പ്രശ്നം അതല്ല.വൈസ് ചാൻസലറെ കണ്ടെത്താൻ നിയോഗിച്ച കമ്മിറ്റി തിരഞ്ഞു പിടിച്ചു വിസിയാകാൻ പരമയോഗ്യനെന്നു ശുപാർശ ചെയ്തതിന്റെ വെളിച്ചത്തിൽ സർക്കാർ നിർദ്ദേശ്ശിച്ചതനുസരിച്ച് ചാൻസലർ കൂടിയായ ഗവർണ്ണറാണു ജോർജ്ജിനെ വൈസ്ചാൻസലറായി നിയമിച്ചത്.അങ്ങനെ താൻ നിയമിച്ച വ്യക്തി വ്യാജനാണു എന്നു ഗവർണ്ണർ തന്നെ ആരോപിക്കുമ്പോൾ നഷ്ടമാകുന്നത്,ഗവർണ്ണറുടെ വിശ്വാസ്യതയാണു.

ഒരു സുപ്രഭാതത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തിയല്ല വൈസ്ചാൻസലറെ നിയമിക്കുന്നത്.മൂന്നംഗ സമിതിയാണു വി.സിയെ കണ്ടെത്തുന്നത്.അതു കവടി നിരത്തിയുമല്ല.വിദ്യാഭ്യാസ യോഗ്യതയും അദ്ധ്യാപന പരിചയവും ഒക്കെ പരിശോധിച്ച ശേഷമാണു അർഹതയുള്ള  ആളെ ഈ സമിതി തെരഞ്ഞെടുക്കുന്നത്,അഥവാ തെരഞ്ഞെടുക്കേണ്ടത്.ഇങ്ങനെ കണ്ടെത്തിയ വ്യക്തിയുടെ പേർ സർക്കാർ ശുപാർശ ചെയ്യുകയും ഗവർണ്ണർ അതംഗീകരിച്ച് ഉത്തരവിറക്കുകയുമാണു പതിവ്.വ്യാജനാണെങ്കിൽ ഈ ഘട്ടങ്ങളിൽ എപ്പോഴെങ്കിലും പിടിക്കപ്പെടുമായിരുന്നു.കള്ളത്തരം കണ്ടുപിടിക്കാനായില്ലെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം സമിതിയ്ക്കും സർക്കാരിനുമാണു.മാണിയേയും കിഞ്ഞാലിക്കുട്ടിയേയുമൊക്കെ സന്തോഷിപ്പിക്കാൻ,അവർ പറയുന്ന വിഡ്ഢികൂശ്മാണ്ടങ്ങളെയും വിധേയന്മാരെയും വൈസ്ചാൻസലർമാരാക്കുമ്പോൾ സംഭവിക്കാവുന്ന സ്വാഭാവിക അവസ്ഥയാണു മഹാത്മാ ഗാന്ധി,കോഴിക്കോടു സർവ്വകലാശാലകൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്.

ഹാജരാക്കിയ രേഖകളിൽ പറയുന്ന യോഗ്യതകൾ ഇല്ലെന്നു പറഞ്ഞ് ജോർജ്ജിനെ നീക്കാനൊരുങ്ങുന്ന സർക്കാർ,മലയാളം സർവ്വകലാശാലയുടെ വൈസ്ചാൻസലറായി,യു.ജി.സി.നോംസ് അനുസരിച്ച് വിസിയാകാൻ യാതൊരു യോഗ്യതയുമില്ലാത്ത ഒരാളെയാണു വിസി ആയി അവരോധിച്ചത്.പത്തു വർഷം പ്രൊഫസ്സറായി പഠിപ്പിച്ച പരിചയമോ മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദമോ ഇല്ലാത്ത അദ്ദേഹത്തെ എഴുത്തച്ഛന്റെ പേരിലുള്ള സർവ്വകലാശാലയുടെ പ്രഥമ വൈസ്ചാൻസലറായി നിയമിച്ച സർക്കാരിനു ക്വാളിഫിക്കേഷൻ കുറഞ്ഞുപോയി എന്നാരോപിച്ച് ഒരാളെ വിസി സ്ഥാനത്തു നിന്നു പുറത്താക്കാൻ എന്തു ധാർമ്മികാവകാശമാണുള്ളത്?

ഡോ.ജോൺ മത്തായി കേരള സർവ്വകലാശാലാ വൈസ് ചാൻസലർ ആയിരിക്കുമ്പോൾ അന്നത്തെ കേരള മുഖ്യമന്ത്രി സ.ഇ.എം.എസ് നമ്പൂതിരിപ്പാട് അദ്ദേഹത്തെ കാണാൻ സർവ്വകലാശാലയിൽ എത്തി എന്നു കേട്ടിട്ടുണ്ട്.താൻ ആവശ്യപ്പെട്ടത്രയും തുക സർവ്വകലാശാലയ്ക്കു വേണ്ടി ബഡ്ജറ്റിൽ വക കൊള്ളിക്കാത്തതിന്റെ പേരിൽ  ഡോ.വി.കെ.നന്ദൻ മേനോൻ  കേരള സർവ്വകലാശാലയുടെ വൈസ്ചാൻസലർ സ്ഥാനം ഉപേക്ഷിച്ചു പോയതും ചരിത്രമാണു.അങ്ങനെയുള്ള ഒരു സംസ്ഥാനത്താണു ഭരണകക്ഷി നേതാക്കളുടെ മക്കൾക്കും ചെറുമക്കൾക്കും ചായ വാങ്ങിക്കൊടുക്കുകയും നേതാക്കന്മാരുടെ കാലുനക്കുകയും ചെയ്യുന്ന തൊമ്മിമാർ വി.സിയും പി.വിസിയും ഒക്കെയായി അവരോധിക്കപ്പെടുന്നത്!വിദ്യാഭ്യാസ മേഖലയ്ക്കും സംസ്ക്കാരത്തിനും നാണക്കേടുണ്ടാക്കുന്ന ഇത്തരം നാറ്റക്കേസ്സുകൾ നിരത്തിലിട്ട് അലക്കാതിരിക്കാനുള്ള സാമാന്യ വിവേകമെങ്കിലും ഭരിപ്പന്മാർ(ഭരിക്കുന്നവർ)ക്കുണ്ടാകണം.അതെങ്ങനെ?നാറുന്നതും മണക്കുന്നതും തിരിച്ചറിയാണുള്ള ശേഷി വേണ്ടേ?






Fans on the page

Wednesday, December 11, 2013

വഴിപാടു സമരങ്ങൾ



ആത്മാർത്ഥതയില്ലാതെ ചെയ്യുന്നതെന്തും പരാജയപ്പെടും എന്നത് കേവല വസ്തുത മാത്രമാണു.
സമരങ്ങളും അതിൽ നിന്നു ഭിന്നമല്ല.എത്ര ചെറിയ സമരമായാലും അതു വിജയിക്കണമെങ്കിൽ സമരം നയിക്കുന്നവർക്ക് ആത്മാർത്ഥതയുണ്ടായിരിക്കണം.പങ്കെടുക്കുന്ന സമരഭടന്മാർക്ക് ആത്മാത്ഥതയുണ്ടായിരിക്കണം.സമരത്തിനാധാരമായ കാര്യങ്ങളെക്കുറിച്ച് ആത്മാർത്ഥമായ ധാരണയുണ്ടായിരിക്കണം.ആർക്കാനും വേണ്ടി ഓക്കാനിക്കുന്നതു പോലെ ചെയ്യുന്ന വഴിപാടു പ്രക്ഷോഭങ്ങൾ പരാജയപ്പെടുകയേ ഉള്ളൂ.

ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കൈക്കൊണ്ടിട്ടുള്ള ജനവിരുദ്ധ നടപടികൾ നിരവധിയാണു.തട്ടിപ്പും വെട്ടിപ്പും അഴിമതിയുമാകട്ടെ അതിലധികവും.എന്നിട്ടും ദുർബ്ബല ഭൂരിപക്ഷത്തിൽ പ്രവർത്തിക്കുന്ന ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ നടത്തിയ ഒരു സമരം പോലും വിജയത്തിലെത്തിക്കാൻ ഇടതുപക്ഷമുന്നണി നയിക്കുന്ന പ്രതിപക്ഷത്തിനായിട്ടില്ല.
സർക്കാരിന്റെ അടിത്തറ ഇളക്കാൻ പോരുന്ന സോളാർ തട്ടിപ്പു കേസ്സിൽ സർക്കാരിനെതിരെ പ്രതിപക്ഷം നടത്തിയ ആദ്യ പ്രക്ഷോഭം മുതൽ ഡിസംബർ 9 മുതൽ ആരംഭിച്ച ക്ലിഫ് ഹൗസ് ഉപരോധം വരെ വൻ പരാജയമായത് ആത്മാർത്ഥതയില്ലായ്മ കൊണ്ടാണു.കൃത്യമായി പറഞ്ഞാൽ ഇടതുപക്ഷമുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.ഐ.എം ഔദ്യോഗിക നേതൃത്വത്തിന്റെ ആത്മാർത്ഥതയില്ലായ്മ കൊണ്ടാണു.  

സെക്രട്ടറിയേറ്റ് ഉപരോധസമരം വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായ സന്ദർഭത്തിൽ അവർ സ്വീകരിച്ച പിൻ വാങ്ങൽ തീരുമാനമാണു തുടർന്നു വന്ന എല്ലാ പ്രക്ഷോഭങ്ങളുടെയും അടിതെറ്റിച്ചത്.മുന്നണിയിലെ മറ്റു കക്ഷികളോട് ആലോചിക്കാതെ അവർ ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനമായിരുന്നു അത് എന്ന് അന്നുതന്നെ പരാതിയുണ്ടായിരുന്നു.ഇത്രയധികം ജനം പങ്കെടുക്കുന്ന പ്രക്ഷോഭം ഏറെനാൾ കൊണ്ടുപോകാൻ കഴിയുമായിരുന്നില്ല എന്നാണു നേതൃത്വം പറഞ്ഞ ഒരു ന്യായം.വലിയ ജനക്കൂട്ടം വരുമെന്നു സമരരംഗത്തു വന്നപ്പോഴാണോ നേതാക്കൾക്കു മനസ്സിലായത്?ഉമ്മൻ ചാണ്ടി രാജി വയ്ക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന് ഒരു നേതാവ് ചാനലുകളിലിരുന്നു വീമ്പിളക്കുമ്പോൾ,സമരം പിൻ വലിച്ചു എന്ന് വലിയ അക്ഷരത്തിൽ അതേചാനലുകളിൽ തന്നെ എഴുതിക്കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു.അത്ര പ്രമുഖനായ നേതാവു പോലും അറിയാതെ സി.പി.എമ്മിലെ ഏതാനും നേതാക്കൾ ചേർന്ന് പിൻ വലിക്കാൻ ധാരണയുണ്ടാക്കുകയായിരുന്നു എന്ന് സാരം.ജുഡീഷ്യൽ അന്വേഷണത്തിനു മുഖ്യമന്ത്രി സമ്മതിച്ചു;സർക്കാർ മുട്ടു മടക്കി എന്നൊക്കെ അണികളെ ആവേശം കൊള്ളിക്കാൻ പ്രസംഗിച്ച നേതാക്കളേക്കാൾ, സമരാരംഭത്തിലുന്നയിച്ച ഡിമാന്റ് എന്തായിരുന്നു എന്ന് സാധാരണ അണികൾക്കു ബോദ്ധ്യമുണ്ടായിരുന്നു;നാട്ടുകാർക്കും.

സമരം തുടരും ;മുഖ്യമന്ത്രിയെ വഴിനടക്കാൻ സമ്മതിക്കില്ല എന്നൊക്കെ നേതാക്കൾ പറയുന്നതു കേട്ട് കൈ അടിച്ചു പിരിഞ്ഞപ്പോൾ അതിൽ അല്പമെങ്കിലും ആത്മാർത്ഥതയുണ്ടാകുമെന്നു സമരഭടന്മാരെങ്കിലും വിശ്വസിച്ചു കാണണം.എന്നാൽ വഴിപാടു കരിങ്കൊടി വീശലും കല്ലേറും മാത്രമായി സമരം ചുരുങ്ങുന്നതാണു കേരളം കണ്ടത്.ലോകം മുഴുവൻ കാൺകെ ഒരു പോലീസ് നീചൻ, സമരം ചെയ്ത ഒരു ചെറുപ്പക്കാരന്റെ ജനനേന്ദ്രിയം അടിച്ചു തകർത്തതോടെ കരിങ്കൊടി വീശലും പഴങ്കഥയായി.ആ നരാധമനെതിരെ സ്വകാര്യ അന്യായം ഫയൽ ചെയ്യാൻ പോലും ഇതുവരെ തയ്യാറായിട്ടില്ല എന്നാണറിയുന്നത്.പോലീസ്സിന്റെ നരനായാട്ടോടെ അത്തരം സമര രീതി തിരുവനന്തപുരം ജില്ലയിൽ അവസാനിപ്പിച്ചു എന്നതാണു ഏറ്റവും നാണക്കേടുണ്ടാക്കിയ വസ്തുത.

കണ്ണൂരെ കല്ലേറും മുഖ്യന്റെ അഭിനയവും ഒക്കെകൂടി ആയപ്പോൾ അടുത്ത ഘട്ട സമരവും വടിയായി.ജനസമ്പർക്ക പരിപാടിയ്ക്കു വരുന്ന മുഖ്യനെ വിഴുങ്ങും എന്നായിരുന്നു അടുത്ത ഗീർവ്വാണം.മുഖ്യൻ കൃത്യസമയത്തിനും മണിക്കൂറുകൾ മുമ്പേ ജനസമ്പർക്കവേദിയിലെത്തിയപ്പോൾ പ്രക്ഷോഭ ശിങ്കങ്ങൾ കുളിയും ജപവും പൂമൂടലും കഴിഞ്ഞ് പല മണിക്കൂറുകൾ താമസ്സിച്ച് സമര കവാടത്തിലെത്തി ശരണം വിളിച്ചു മടങ്ങി.

അങ്ങനെ അടിയുംകൊണ്ട്,പുളിയും കുടിച്ച് കരവും കൊടുക്കാനുള്ള തയ്യാറെടുപ്പായിട്ടാണു ക്ലിഫ് ഹൗസ് ഉപരോധം എന്ന അത്യന്തം നൂതനമായ സമരമുറ തുടങ്ങിയിരിക്കുന്നത്.തിരുവനന്തപുരം ജില്ലാ നേതൃത്വംക്ലിഫ്ഹൗസ് ഉപരോധം വെറും പ്രതീകാത്മക സമരമായിരിക്കുമെന്നാണു പ്രഖ്യാപിച്ചത്.തൊട്ടടുത്ത ദിവസം എൽ.ഡി.എഫ് കൺ വീനർ തിരുത്തി.സമരം യഥാർത്ഥവും സമ്പൂർണ്ണവും ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു.ദിവസം തോറും സമരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞു വരികയാണു.ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മിൽ പോലും അഭിപ്രായ ഐക്യവും ധാരണയും ഇല്ലാതെ തുടങ്ങിയ സമരത്തിന്റെ ഗതി എന്താകുമെന്ന് ഊഹിക്കുവാൻ വലിയ രാഷ്ട്രീയ വിചക്ഷണതയൊന്നും വേണ്ടാ.

അഴിമതിക്കാരനും അസത്യവാദിയും സ്വജനപക്ഷപാതിയും വർഗീയക്കോമരങ്ങളുടെ പാദസേവകനുമായ ഒരു മുഖ്യമന്ത്രിയും കളങ്ക പങ്കിലരും അസാന്മാർഗ്ഗികളുമായ ചില മന്ത്രിമാരും ചേർന്നു ചെയ്തുകൊണ്ടിരിക്കുന്ന ഭരണനൃശംസതയ്ക്കെതിരേ നടത്തുന്ന ഏതു പ്രക്ഷോഭത്തെയും സ്വാഗതം ചെയ്യാൻ സാധാരണക്കാർ കാത്തു നില്ക്കുമ്പോഴാണു തോറ്റു കൊടുക്കാനായി  ഇടതു പക്ഷ നേതൃത്വം സമരം സംഘടിപ്പിക്കുന്നത് എന്നതാണു ഏറെ കഷ്ടതരം.ഈ ആത്മ വഞ്ചനയ്ക്കും പരവഞ്ചനയ്ക്കും ഉത്തരവാദിത്തരാഹിത്യത്തിനും ഇടതുപക്ഷ മുന്നണി നേതൃത്വം ജനത്തിനും കാലത്തിനും മുമ്പിൽ കണക്കു പറയേണ്ടി വരും.

മറ്റൊരു വഴിപാട്

ഏതാണ്ട് ആറു മാസത്തോളമായി തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിൽ മറ്റൊരു കാട്ടിക്കൂട്ടൽ സമരം നടക്കുന്നു.പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30മുതൽ വൈകിട്ട് 5 മണി വരെയാണു സമരം. തലസ്ഥാന വികസനമാണു ഏക ഡിമാന്റ്.എൽ.ഡി.എഫിനു ഭൂരിപക്ഷമുള്ള നഗരസഭ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ പൊലും ചെയ്യാതെ തലസ്ഥാനം വികസിപ്പിക്കാൻ സർക്കാരിനെതിരെ സമരം ചെയ്യുന്നതിലെ ആത്മാർത്ഥത ആർക്കെങ്കിലും ബോദ്ധ്യപ്പെടുമോ?മറ്റുള്ളവരെക്കൊണ്ടു ചിരിപ്പിക്കാനും കുട്ടിനേതാക്കന്മാർക്കു പ്രസംഗിച്ചു പഠിക്കുവാനും ഒരു പക്ഷേ ഈ വർക്കിങ്ങ് ഡേ സമരം ഉപകരിച്ചേക്കാം.പക്ഷേ ഒരു വലിയമുന്നണിയുടെ പ്രക്ഷോഭ
ക്ഷമതയും വിശ്വാസ്യതയുമാണു പരിഹാസ്യമായിത്തീരുന്നത് എന്ന കാര്യം മറന്നു പോകുന്നു.









Fans on the page

Tuesday, December 3, 2013

സ.ആന്റണി തോമസ്





ജനയുഗത്തിന്റെ മുൻ പത്രാധിപരും സി.പി.ഐ സംസ്ഥാന കൺ ട്രോൾ കമ്മീഷൻ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു നവംബർ 30 നു അന്തരിച്ച സ.ആന്റണി തോമസ്.പുതു തലമുറയിലെ മറ്റു രാഷ്ട്രീയ പാർട്ടികളിലെ പലർക്കും ഏറെയൊന്നും അറിയില്ല അദ്ദേഹത്തെക്കുറിച്ച്.1957 മുതൽ1962 വരെ എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ,സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അന്നത്തെ തീപ്പൊരിയായിരുന്നു ആന്റണി തോമസ്.സ.സി.കെ.ചന്ദ്രപ്പനോടൊപ്പം ഇടതു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരത്തെത്തിയ ആന്റണിതോമസ് നിരവധി വിദ്യാർത്ഥി സമരങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.കുപ്രസിദ്ധമായ വിമോചന സമരകാലത്ത് കമ്യൂണിസ്റ്റ് ആശയഗതിയുള്ള വിദ്യാർത്ഥി സംഘടന നേരിടേണ്ടിവന്ന എതിർപ്പുകളും വെല്ലുവിളികളും എത്രകഠിനമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളു.അവയെ എല്ലാം തൃണവൽ ഗണിച്ച് വിദ്യാർത്ഥികൾക്കു വേണ്ടി ഒരുപാടു കാര്യങ്ങൾ നേടിയെടുക്കാൻ ചന്ദ്രപ്പനും ആന്റണി തോമസ്സും ഉൾപ്പെട്ട നേതൃ നിരയ്ക്ക് കഴിഞ്ഞു.

വിദ്യാർത്ഥി നേതാക്കളെ വരുതിയ്ക്കു നിർത്താൻ അന്നത്തെ കോളെജ് മാനേജ്മെന്റ് എടുത്തു പ്രയോഗിച്ചു വന്ന ഡീറ്റൻഷൻ എന്ന ബ്രഹ്മാസ്ത്രത്തിന്റെ മുനയൊടൊച്ചത് ഇവർ നയിച്ച എ.ഐ.എസ്.എഫ് അഴിച്ചു വിട്ട വിദ്യാർത്ഥി സമരമായിരുന്നു.കമ്യൂണിസ്റ്റു പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനു അവിശ്രമം പണിയെടുത്ത ഈ വിജ്ഞാനനിധി ഒരിക്കലും അധികാരത്തിന്റെ പിറകേ പോയിട്ടില്ല.ആന്റണി തോമസ്സിനെപ്പോലെ അഗാധമായ അറിവും പ്രശ്നങ്ങളെ വിശകലനം ചെയ്യാനുള്ള സാമർത്ഥ്യവും ഉള്ള രാഷ്ട്രീയ നേതാക്കൾ വളരെ അപൂർവ്വമാണു.എപ്പോഴും പ്രസന്നവദനനായി മാത്രമേ അദ്ദേഹത്തെ കാണാൻ കഴിയുമായിരുന്നുള്ളു.

പതിഞ്ഞ ശബ്ദത്തിൽ പറയാനുള്ള കാര്യം വെടിപ്പായി ,ആരെയും നോവിക്കാതെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുവാൻ ആദ്ദേഹത്തിനുള്ള കഴിവ് ഒന്ന് വേറെതന്നെയായിരുന്നു.ഒരിക്കൽ പരിചയപ്പെട്ടാൽ ആരും അദ്ദേഹത്തിന്റെ ആരാധകരായി മാറിപ്പോകും.രാഷ്ട്രീയത്തിലെയും ചരിത്രത്തിലെയും ഏതു സംശയത്തിനും ഉത്തരം കിട്ടുവാൻ ആശ്രയിക്കാവുന്ന വിജ്ഞാനകേന്ദ്രമാണു ഓർമ്മയായി മാറിയത്.വെളിയം ആശാനെയും സി.കെ.ചന്ദ്രപ്പനെയും പോലെ,പകരക്കരില്ലാത്ത മറ്റൊരു നേതാവുകൂടി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു.മഹാനായ ആ കമ്യൂണിസ്റ്റിന്റെ സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലി.






Fans on the page