Total Pageviews

Tuesday, February 26, 2013

സുരക്ഷിത


പിറപ്പിച്ചവൻ തന്നെ
മടിക്കുത്തഴിച്ചാദ്യം
കൂടെപ്പിറന്നവൻ പിന്നെ;
പഠിപ്പിച്ച ഗുരുനാഥൻ,ഒപ്പം
പഠിച്ചവൻ,നിയമപാലകർ,
വഴിയേ പോയവർ...
എണ്ണം പറഞ്ഞാൽ തീരില്ല.
കൂട്ടിക്കൊടുത്താൽ കിട്ടുന്ന
കാശിൻ കണക്കു നോക്കുന്നമ്മ.
സുരക്ഷിതർ സ്ത്രീകളാർഷ
ധരിത്രിയിലെങ്ങും




Fans on the page

Monday, February 18, 2013

എം.പി എന്നാല്‍ "മഹാ പാപി" യോ?




മുൻ ജഡ്ജിക്കു പിന്നാലെ സിറ്റിങ്ങ് എം.പിയും സൂര്യനെല്ലി പെൺകുട്ടിയ്ക്കു നേരേ അസഭ്യ വർഷവുമായി ഇറങ്ങിയിരിക്കുന്നു.ബാലചികിത്സാ വീരനായ ബസന്തനു പിറകേ എത്തിയ പാർലമെന്റു മെംബറദ്ദേഹം അയാളേക്കാൾ മോശമയ പദങ്ങളാണു പെൺകുട്ടിയ്ക്കു നേരേ ചൊരിഞ്ഞിരിക്കുന്നത്.വേശ്യാവൃത്തി ചെയ്ത് കാശും പാരിതോഷിക വും മറ്റും വാങ്ങിയിട്ട് പീഡിപ്പിച്ചെന്നു നാട്ടുകാരുടെ മുമ്പിൽ പറഞ്ഞു നടക്കുകയാണു അവൾ എന്നാണു ഈ നരാധമന്റെ കമന്റ്.തെമ്മാടിത്തം പറഞ്ഞശേഷം താൻ അതിൽ തന്നെ ഉറച്ചു നില്ക്കുകയാണെന്ന് ഒരു കൂസലും ഇല്ലാതെ ആവർത്തിക്കുകയാണു  ഈ വിടസൃഗാലം.

അവൾ വ്യഭിചാരിണിയാണെന്ന് ഇയാൾക്ക് ഇത്ര തീർച്ച എന്താണു?കുമളി ഗസ്റ്റ് ഹൗസിൽ നിന്നു രക്ഷപ്പെടാൻ അവസരമുണ്ടായിട്ടും പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചില്ല എന്ന് സുധാകരനു എങ്ങനെ ഉറപ്പു പറയാൻ കഴിയും?അയാൾ അവിടെ ഉണ്ടായിരുന്നോ?തന്നെ പീഡിപ്പിച്ചെന്നു പെൺകുട്ടി പറയുന്ന ബാജി പി.ജെ.കുര്യനല്ല എന്ന് അവളെ പലർക്കും കാഴ്ചവച്ചു കാശുവാങ്ങിയ ധർമ്മരാജൻ ആവർത്തിക്കുന്ന സ്ഥിതിക്ക് ആ ‘ബാജി’സുധാകരൻ തന്നെയാണോ?കൂടെ ബസന്തും ഉണ്ടായിരുന്നോ എന്നും സംശയിക്കണം.കാരണം ജഡ്ജിയാകാൻ വേണ്ടി കോൺഗ്രസ് നേതാക്കളുടെ തിണ്ണ നിരങ്ങിയ പലരെയും തനിക്കറിയാമെന്നും ഒരു ജഡ്ജിക്ക് മറ്റൊരാൾ കൈക്കൂലി കൊടുക്കുന്നതിനു താൻ സാക്ഷിയായിട്ടുണ്ടെന്നും മുമ്പ് ഒരു പൊതു വേദിയിൽ വച്ച് പ്രസംഗിച്ചിട്ടുണ്ട്.പൊതു മുതൽ കട്ടതിനു ജയിലിലായ ആർ.ബാലകൃഷ്ണപിള്ളയെ നിയമവിരുദ്ധമായി യു.ഡി.എഫ് സർക്കാർ മോചിപ്പിച്ചപ്പോൾ നല്കിയ സ്വീകരണത്തിലാണു  ന്യായാധിപ ബന്ധങ്ങൾ സുധാകരൻ വെളിപ്പെടുത്തിയത്.പൊതുമുതൽ മോഷ്ടാവിനു വേണ്ടി അന്ന് കോടതികൾക്കുനേരേ ഉറഞ്ഞുതുള്ളിയ ഇയാൾ ഇപ്പോൾ കാമകിങ്കരന്മാർക്കു വേണ്ടി വക്കാലത്തു പിടിക്കുന്നത് സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ തന്നെയാകണം.

സുപ്രീം കോടതിയെപ്പോലും ഞെട്ടിച്ച തന്റെ വിധിന്യായത്തെ ന്യായീകരിക്കാൻ സുപ്രീം കോടതിയെത്തന്നെ അധിക്ഷേപിച്ച ബസന്തിനെയാണു സുധാകരൻ ഇവിടെയും പിന്തുടരുന്നത്.പ്രതികളെയും ഇരയെയും സാക്ഷികളെയും വിസ്തരിച്ചും വാദപ്രതിവാദങ്ങൾ കേട്ടിട്ടുമാണു വിചാരണക്കോടതി ധർമ്മരാജനെയും മറ്റു 35 പ്രതികളെയും ശിക്ഷിച്ചത്.ക്രോസ് വിസ്താര സമയത്ത് താൻ തന്നെയാണു പെൺകുട്ടിയെ പലർക്കും കാഴ്ച വച്ചതെന്ന് ധർമ്മരാജൻ സമ്മതിച്ചിട്ടുള്ളതുമാണു.ഒളിവിലിരിക്കേ ഈയിടെ മാതൃഭൂമി ചാനലിനു നല്കിയ അഭിമുഖത്തിലും പി.ജെ.കുര്യനു അവളെ അടിയറ വച്ചതും താനാണെന്ന് അയാൾ പറയുന്നുണ്ട്.പെൺകുട്ടി സ്വമേധയാ എല്ലാവർക്കും വിധേയ ആയതാണെന്ന ബസന്തിന്റെയും സുധാകരന്റെയും വാദം ശുദ്ധ അസംബന്ധമാണെന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാണു.നാല്പതു ദിവസം ഈ പെൺകുട്ടിയെ പലർക്കും കൂട്ടിക്കൊടുത്ത് കാശു വാങ്ങിയവൻ കോടതി മുമ്പാകെ അത് സമ്മതിച്ച് ശിക്ഷ ഏറ്റുവാങ്ങിയിട്ടും അവൾ സ്വൈരിണി(സാധാരണ പിമ്പുകൾക്ക് ഇത്തരംവാക്കുകൾ വഴങ്ങാത്തതിനാലാണു സുധാകരനും ബസന്തനുമൊക്കെ വേശ്യ എന്നു പ്രയോഗിക്കുന്നത്.)യാണെന്ന് സ്ഥാപിക്കുവാൻ ശ്രമിക്കുന്നത് ആരെ രക്ഷിക്കാനാണു എന്ന് എല്ലാവർക്കുമറിയാം.

വ്യഭിചാരം സ്ത്രീ മാത്രം വിചാരിച്ചാൽ നടക്കുന്നകാര്യമല്ല.പുരുഷനും അതിൽ പങ്കുണ്ട്.ആ നിലയ്ക്ക് അവനും കുറ്റവാളിയാണു.സുധാകരൻ പറയുന്നതു കേട്ടാൽ അവളെ ഉപയോഗിച്ച പുരുഷന്മാരെല്ലാം പരമയോഗ്യന്മാരാണെന്നു തോന്നും.കേവലം 16 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ഒരു പെൺകുട്ടിയെ പ്രേമം നടിച്ചു വശത്താക്കി കണ്ട കാമഭ്രാന്തന്മാർക്കെല്ലാം വിറ്റു കാശാക്കിയ കശ്മലരുടെ രക്ഷക നിരയിലേക്ക് ഇന്ത്യൻ പാർലമെന്റിലെ ഒരംഗം സ്വയം എത്തിച്ചേരുന്നത് കാണുമ്പോൾ  നമ്മുടെ ജനാധിപത്യത്തെ കുറിച്ചു തന്നെ അവജ്ഞയും ആശങ്കയുമാണു തോന്നുന്നത്.സ്ത്രീ സുരക്ഷയ്ക്കു വേണ്ടി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിനെ പരിഹസിക്കുകയും ബില്ലിനെ എതിർക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന സുധാകരന്റെ സാന്നിദ്ധ്യം കൊണ്ട് പാർലമെന്റ് പാപ പങ്കിലമാകാൻ അനുവദിക്കാതിരി ക്കാനുള്ള സന്മനസ്സെങ്കിലും ഭരിക്കുന്നവർ കാണിക്കണം.സുധാകരൻ ഇന്ത്യൻ ജനാധിപത്യത്തെ വ്യഭിചരിച്ചത് ജനാധിപത്യം വഴിയേ പോലും പോയിട്ടില്ലാത്ത ഒരു കൊച്ചു രാജ്യത്തു വച്ചാണെന്നത് ഏറെ ഗൗരവാവഹമാണു.എം.പി.എന്നതിനു മെംബർ ഓഫ് പാർലമെന്റ് എന്നല്ല 'മഹാ പാപി' എന്നാണെന്ന് ഇത്തരം നീച ജന്തുക്കളുടെ മനുഷ്യത്വരഹിത വർത്തമാനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.വഞ്ചിക്കപ്പെട്ട് പതിനേഴു വർഷത്തിനു ശേഷവും പൂർണ്ണ നീതി ലഭിച്ചിട്ടില്ലാത്ത ഒരു സാധു പെൺകുട്ടിയെ നികൃഷ്ട വാക്കുകൾ കൊണ്ട് അപമാനിക്കുവാൻ ശ്രമിക്കുന്ന ആഭാസ ജന്തുക്കളുടെ മേൽ ഇടിത്തീ  വീഴുകതന്നെ  ചെയ്യും.






Fans on the page

Tuesday, February 12, 2013

ബാലവേശ്യാ വസന്തം



സൂര്യനെല്ലി പെണ്‍കുട്ടി ബാലവേശ്യയാണെന്ന് പറഞ്ഞ മുന്‍ ഹൈക്കോടതി ജഡ്ജി ബസന്ത്  ഇപ്പോള്‍ മാദ്ധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.താന്‍ സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത്  വാര്‍ത്തയാക്കിയത്  മാദ്ധ്യമ ധര്‍മ്മമോ എന്ന്‍ അദ്ദേഹം കോപാക്രാന്തനായി അലറി ചോദിക്കുന്നു.സ്വകാര്യമായാലും പരകാര്യമായാലും അദ്ദേഹം പറയാത്തതൊന്നും വാര്ത്തയാ
യിട്ടില്ല .സ്വകാര്യ സംഭാഷണമാണെന്ന അയാളുടെ വാദവും വാസ്തവമല്ല.ഇന്ത്യാവിഷന്‍ റിപ്പോര്‍
റിപ്പോര്‍ട്ടറാണെന്ന്  പറഞ്ഞുകൊണ്ടാണ് ആ പെണ്‍കുട്ടി അയാളോട് ചോദ്യങ്ങള്‍ ചോദിച്ചത്.
"മീഡിയയില്‍ നിന്നായതുകൊണ്ട്" എന്ന് പറഞ്ഞാണ് മുന്‍ ന്യായാധിപന്‍ തന്‍റെ വിധിന്യായത്തിന്‍റെ
മഹത്വം ഉദ്ഘോഷിക്കുന്നതും തന്‍റെ മകളാകാന്‍ മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയോട് ബാലവേശ്യാവൃത്തിയെ കുറിച്ച് ക്ലാസ്സെടുക്കുന്ന്തും.അതെങ്ങനെ സ്വകാര്യ സംഭാഷണമാകും?

അയാളുടെ അധമ നാവില്‍ നിന്ന് പുറത്തു വന്ന ആഭാസകരമായ വാക്കുകള്‍ മാത്രമേ വനിതാ റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ടിട്ടുള്ളൂ.നാല്‍പത്തോളം കശ്മലന്മാര്‍ കീഴ്പ്പെടുത്തി നശിപ്പിച്ച 16 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടി എന്തുകൊണ്ട് ഇതിനിടെ രക്ഷപ്പെട്ടില്ല എന്നാണ് ഈ വഷളന്റെ ചോദ്യം.രക്ഷപ്പെടാന്‍ ശ്രമിക്കാഞ്ഞത് അവള്‍ വേഴ്ച ആസ്വദിച്ചിരുന്നത് കൊണ്ടാണെന്നാണ്
ബസന്തന്റെ നിഗമനം .അവള്‍ ബാലവേശ്യയാണെന്നു ചുരുക്കം.ഇത്ര കട്ടായമായി ആ പെണ്‍കുട്ടി ബാലവേശ്യയാണെന്നു പറയണമെങ്കില്‍ അയാള്‍ വ്യഭിചരിക്കുവാന്‍ അവളുടെ അടുക്കല്‍ പോയിരിക്കണം.അവള്‍ ചെറുപ്പത്തിലേ പിഴച്ചവളാണെന്നും ഈ നരാധമന്‍ കണ്ടുപിടിച്ചി രിക്കുന്നു.

ഫീസടയ്ക്കാന്‍ വീട്ടില്‍ നിന്ന് കൊടുത്തയച്ച പണം അവള്‍ മോഷ്ടിച്ചു എന്നാതാണ് അതിനു തെളിവായി പുത്തന്‍ വക്കീല്‍ പറയുന്നത്.കാമുകനായി അഭിനയിച്ച് അടുത്തു കൂടിയവന് ആ പണം
കൊടുത്തെന്ന്‍ പെണ്‍കുട്ടി നേരത്തെ പറഞ്ഞ മൊഴി അയാള്‍ക്ക് സ്വീകാര്യമല്ല.ഒരാളുടെ അടുത്ത് നിന്ന് അടുത്ത ആളുടെ അടുത്തേക്ക് ഗുണ്ടകളുടെയും പിമ്പുകളുടെയും അകമ്പടിയോടെയാണ് അവളെ  വേട്ടനായ്ക്കള്‍ കൊണ്ടുപോയ് ക്കൊണ്ടിരുന്നത് .പിന്നെങ്ങനെ രക്ഷപ്പെടുമെന്നാണ്
ബസന്തന്‍ പറയുന്നത്?മുന്‍ വിധികളോടെയും വെറുപ്പോടെയുമാണ്‌  ഇയാളും അന്തരിച്ച ജഡ്ജി
ഗഫൂറും കൂടി കീഴ്ക്കോടതി വിധിയെ സമീപിച്ചതെന്ന്‍ ഇതില്‍ നിന്നും വ്യക്തമല്ലേ?

തന്‍റെ വിധി വായിക്കാതെയാണ്  സുപ്രീമ് കോടതി ഇപ്പോള്‍ ഹൈക്കോടതി വിധി റദ്ദ് ചെയ്തതെന്നും ഈ  നീതിദേവന്‍ വീമ്പടിക്കുന്നു.എം.വി .ജയരാജനാണ് ഇങ്ങനെ പറഞ്ഞതെങ്കില്‍
ജയിലില്‍ ആയേനെ.ബസന്ത് ആയതുകൊണ്ട് ഒരു കുഴപ്പവുമില്ല!!മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം ന്യായാധിപ ജന്തുക്കള്‍ നീതിന്യായ വ്യവസ്ഥ യ്ക്കു മാത്രമല്ല പൊതു സമൂഹത്തിന് ഒന്നടങ്കം അപമാനമാണ്.ഇവരുടെ ചെകിട്ടത്തടിയ്ക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായം അല്പം മയത്തിലായിപ്പോയില്ലേ എന്നാണു സംശയം.ചീമുട്ട എറിഞ്ഞു കഴുതപ്പുറത്ത് കയറ്റി നാടുകടത്തുകയാണ് വേണ്ടത്.ആലംബമറ്റവന്റെ അവസാനത്തെ അഭയ സ്ഥാനമായ നീതിന്യായക്കോടതികളില്‍ ഇത്തരം നീചജന്മങ്ങള്‍  ആണല്ലോ ഇരുന്നിരുന്നത് എന്ന്‍ ഓര്‍ക്കുമ്പോള്‍  ഇവന്മാരുടെ വിധി വായിച്ചു ഞെട്ടിയ സുപ്രീമ് കോടതിയെക്കാള്‍ നമ്മള്‍ ഞെട്ടിപ്പോകുന്നു.


Fans on the page

Thursday, February 7, 2013

രാജ കന്യകയായാലും .....



നീലത്തില്‍ വീണ കുറുക്കന്റെ കഥയറിയാത്ത മലയാളികള്‍ ഉണ്ടായിരിക്കില്ല.നീലം കലക്കി വച്ചിരുന്ന തൊട്ടിയില്‍ വീ ണ കുറുക്കന്‍, താന്‍ മൃഗരാജാവാണെന്നു പറഞ്ഞ് കുറെ നാള്‍ മൃഗങ്ങളെ പറ്റിച്ചു കഴിഞ്ഞു.രാജാവിന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയത് കുറുക്കന്മാര്‍ക്ക് തന്നെയാണ്.
അവര്‍ ഒരു ദിവസം രാത്രിയില്‍ അകലെ മാറിയിരുന്ന്‍ ഒന്നിച്ച് കൂവി.അല്‍പ നേരം രാജാകുറുക്കന്‍
പിടിച്ചു നിന്നു.ഒടുവില്‍ തനി വര്‍ഗ്ഗ സ്വഭാവം കാണിച്ചു-നിര്‍ത്താതെ കൂവി .

മന്ത്രിയോ സ്പീക്കറോ ആകാന്‍ മോഹിച്ച് പതിനട്ടടവും പയറ്റി ഒടുവില്‍ ചീഫ്‌ വിപ്പ് സ്ഥാനം കിട്ടിയ പി.സി.ജോര്‍ജ്ജിന്‍റെ അവസ്ഥ കഥയിലെ കുറുക്കനേക്കാള്‍ കഷ്ടമാണ്.നിയമ നിര്‍മ്മാണ സഭയിലാണ് ഇരിക്കുന്നതെന്ന കാര്യം വിസ്മരിച്ച് വായില്‍ വരുന്ന തെമ്മാടിത്തങ്ങള്‍ വിളിച്ചു പറഞ്ഞുകളയും. ചിലപ്പോള്‍ സഭയ്ക്ക് പുറത്തും ഈ ജന്മ ഗുണം അദ്ദേഹം കാണിക്കും.മുമ്പ് വാച് ആന്റ് വാര്‍ഡിനെതിരെ അശ്ലീല  പരാമര്‍ശം നടത്തിയും പൊതു വേദിയില്‍ വച്ച് വി.എസ്.അച്യുതാനന്ദനെ തെറി വിളിച്ചും തനിഗുണം കാണിച്ച ഇദ്ദേഹം ഇപ്പോള്‍ പരസ്യമായി പ്രതിപക്ഷ സാമാജികരെ  "തെണ്ടികള്‍ " എന്ന്‍ വിളിച്ചാണ് രംഗത്ത് വന്നിരിക്കുന്നത്.അതും പോരാഞ്ഞു ദളിതരെ പരിഹസിച്ചും പുലഭ്യം പറഞ്ഞും തന്‍റെ സംസ്കാരം വെളിവാക്കുകയും ചെയ്തിരിക്കുന്നു.

അണ്‍പാര്‍ ലമെന്ററിയായ പദാവലികള്‍ ഉപയോഗിച്ചതിനെ കുറിച്ച് ചോദിച്ച ' റിപ്പോര്‍ട്ടര്‍ 'ചാനലുകാരോടും തട്ടിക്കയറി ഈ  ചീഫ് വിപ്പ്.ഇത്തരം സംസ്കാര ശൂന്യന്മാരെ തോളിലേറ്റിയിരുത്തുന്നതിന്റെ ഫലം എത്ര അനുഭവിച്ചാലും ഉമ്മന്‍ ചാണ്ടിയും സംഘവും മനസ്സിലാക്കില്ല എന്നാണു തോന്നുന്നത്.മുന്‍ മന്ത്രി എ.കെ.ബാലനെ ജാതി പറഞ്ഞു ജോര്‍ജ്ജ് അപമാനിച്ചപ്പോള്‍ പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കയും ചെയ്ത മുഖ്യമന്ത്രിയോടും  കൂട്ടരോടും അവരുടെ സ്വന്തം പാര്‍ട്ടിക്കാരനായ ടി.എന്‍...പ്രതാപനെ ജാതി പറഞ്ഞ് ആക്ഷേപിച്ചാണ് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചത്.അന്ന് ഒറ്റപ്പെ ട്ടുപോയ പ്രതാപന് കരയാനും പതം പെറുക്കാനും മാത്രമേ കഴിഞ്ഞുള്ളൂ.ഇപ്പോള്‍ പ്രതിപക്ഷ എം.എല്‍ എ മാരെ ചീത്ത വിളിച്ചും ദളിതരെ അപമാനിച്ചും ഈ സംസ്കാര ശൂന്യന്‍ അഴിഞ്ഞാടുമ്പോള്‍ "അദ്ദേഹത്തോട് ദൈവം ചോദിക്കും "
എന്നാണു പാവം പ്രതാപന്റെ പ്രതികരണം."തെറിക്കുത്തരം മുറിപ്പത്തല്‍ "  എന്ന്‍ പണ്ടുള്ളവര്‍  പറഞ്ഞിട്ടുള്ളത്  ശ്രീ പ്രതാപന്‍ കേട്ടിട്ടില്ലായിരിക്കും.

ഇന്ത്യന്‍ ജനാധിപത്യത്തിനും സംസ്കാരസമ്പന്നമായ നമ്മുടെ പാരമ്പര്യത്തിനും പേരുദോഷ മുണ്ടാ ക്കുന്ന ഇത്തരം മാരണങ്ങളെ നിയമസഭയില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും അടിച്ചി റ ക്കി ചാണകവെള്ളം തളിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


Fans on the page

Monday, February 4, 2013

പ്രതികരണം


ഉരഞ്ഞു തീർന്നിടുമരകല്ലാണെന്നു-
മെരിഞ്ഞു തീരുന്ന കരിവിളക്കെന്നും
പതിവു ബിംബങ്ങൾ പകർത്തി നേർപാതി 
പരാതിക്കെട്ടിന്റെ പൊതിയഴിക്കവേ 
പരിഹാസം കൊണ്ടു ചരിഞ്ഞ ചുണ്ടുമാ-
യടുക്കളയിലേക്കൊളിഞ്ഞു നോക്കുമെൻ
തലയ്ക്കരകല്ലു തടവുന്നു;ഷർട്ടിൻ
കഴുത്തിൽ തീ നക്കിത്തുടയ്ക്കുന്നു; കത്തി
ചിരിച്ചു നെഞ്ചിന്റെയളവെടുക്കുന്നു;
ചിരവ പള്ളയ്ക്കു പടം വരയ്ക്കുന്നു.


Fans on the page