Total Pageviews

Tuesday, November 23, 2010

മുന്‍ വി.സി ഹബീബ് മുഹമ്മദ്



കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ശ്രീ.പി.എസ്.ഹബീബ് മുഹമ്മദ് അടുത്തിടെ അന്തരിച്ചു.
ഒരു കാലത്ത് സര്‍വ്വകലാശാലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും ഒരു പോലെ ശോഭിച്ച അദ്ദേഹത്തിന്റെ മരണം മാദ്ധ്യമങ്ങള്‍ക്ക് പ്രധാനപ്പെട്ട വാര്‍ത്ത ആയില്ല.ലൈം ലൈറ്റില്‍ നിന്നു മാറിയാല്‍ അവഗണിക്കപ്പെടുന്ന അനുഭവം സിനിമാക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രമല്ല പ്രഗത്ഭരായ മറ്റുള്ളവര്‍ക്കും ബാധകമാണെന്ന് ഒന്നു
കൂടി വ്യക്തമായി.സിനിമാക്കാരെയും രാഷ്ട്രീയക്കാരെയും,ജീവിച്ചിരിക്കുമ്പോള്‍ അവഗണിച്ചാലും അവരുടെ മരണം ആഘോഷമാക്കി മാറ്റാന്‍ ചാനലുകളും അച്ചടി മാദ്ധ്യമങ്ങളും ശ്രദ്ധിക്കാറുണ്ട്.അത്തരം മരണാനന്തര ഭാഗ്യം പോലും ഈ മുന്‍ വൈസ്ചാന്‍സലര്‍ക്കു കിട്ടിയില്ല.അടൂര്‍ പങ്കജം മുതല്‍ എ.അയ്യപ്പന്‍ വരെയുള്ള
വരുടെ മൃതശരീരത്തിനു പിന്നാലെ, ആദരിക്കാന്‍ ആചാര വെടിയുമായി നടന്ന വിദ്യാഭ്യാസ മന്ത്രി,താന്‍ പ്രോ ചാന്‍സലറായഒരു സര്‍വ്വകലാശാലയിലെ മുന്‍ വൈസ്ചാന്‍സലര്‍ ആയിരുന്ന ഹബീബ് മുഹമ്മദിനെ ഒരു പൊട്ടാസുപൊട്ടിച്ചു പോലും ആദരിച്ചതായി കേട്ടില്ല.

സമര കലുഷിതമായ ഒരു കാലഘട്ടത്തില്‍ കേരള സര്‍വ്വകലാശാലയെ നയിച്ച വൈസ്ചാന്‍സലര്‍ ആയിരുന്നു ശ്രീ.ഹബീബ് മുഹമ്മദ്.വിദ്യാഭ്യാസ വിചക്ഷണരായി അറിയപ്പെട്ടിട്ടുള്ളവര്‍ മാത്രമിരുന്ന വൈസ് ചാന്‍സലറുടെ കസേരയില്‍ ഒരു ഐ .എ എസ്സുകാരന്‍ അവരോധിക്കപ്പെടുന്നത് കേരള സര്‍വ്വകലാശാലയില്‍ ആദ്യമായിരുന്നു. അതുകൊണ്ടു തന്നെ അക്കാഡമീഷ്യന്‍സിന്റെ ഇടയില്‍ നിന്നും മുറുമുറുപ്പ് ഉയര്‍ന്നു.ആദ്യത്തെ പത്രസമ്മേളനത്തിലോ വിദ്യാര്ത്ഥികളുമായി നടത്തിയ അഭിമുഖത്തിലോ മറ്റോ അദ്ദേഹം, "കേരള സര്‍വ്വകലാശാല കണ്ടതില്‍ വച്ച് ഏറ്റവും സംസ്ക്കാരശൂന്യനായ വൈസ് ചാന്‍സലറായിരിക്കും ഞാന്‍" എന്നു പറഞ്ഞതോടെ അപവാദ,പരിഹാസ പ്രചരണങ്ങള്‍ക്ക് ആക്കം കൂടി.

പല സന്ദര്‍ഭങ്ങളിലും ഈ"ശൂന്യ"ഭീഷണി അദ്ദേഹം ആവര്‍ത്തിക്കാറുണ്ടായിരുന്നെങ്കിലും സംസ്കാര സമ്പന്നരെന്നു ഖ്യാതിപ്പെട്ട അക്കാഡമിഷ്യന്മാരില്‍ പലരെക്കാളും മാന്യമായിട്ടായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്.വള്ളത്തോള്‍, നാടന്‍ കൃഷിക്കാരെപ്പറ്റി പറഞ്ഞതു പോലെ,ഒരുമാതിരി നാളികേരപ്പാകം.പുറമേ പരുക്കനെന്നു തോന്നുമെങ്കിലും അകമേ സന്മനസ്സും സഹൃദയത്വവും.
കേരളത്തിലെ ഒരു നാട്ടിന്‍ പുറത്ത് ജനിച്ച അദ്ദേഹം അങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.കോളെജ് അദ്ധ്യാപകനായിരിക്കേ ഐ.എ.എസ് ലഭിച്ച ഹബീബ് മുഹമ്മദ് ഒറീസാ ചീഫ് സെക്രട്ടറിയായിരിക്കുമ്പോഴാണ് കേരള സര്‍വ്വകലാശാലയില്‍ വി.സി ആയി നിയമിക്ക
പ്പെട്ടത്.കുറേ നാള്‍ റബ്ബര്‍ബോഡ് ചെയര്‍മാനുമായിരുന്നു.വളരെക്കാലം കേരളത്തിനു പുറത്തായിരുന്നെങ്കിലും കേരളീയന്റെ മനശ്ശാസ്ത്രം നല്ല വശമായിരുന്നു.വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ച ഐ.എ.എസ്സു കാരുടെ ജനുസ്സില്‍ പെടാത്തതാകാം കാരണം.

ആദ്യം വിദ്യാര്‍ത്ഥികളുമായി ഉടക്കിയതു പോലെ അദ്ധ്യാപകരുമായും അനദ്ധ്യാപകരുമായി അദ്ദേഹം കൊമ്പു കോര്‍ക്കുകയുണ്ടായി.അതെല്ലാം യൂണിവേഴ്സിറ്റിയുടെ നന്മയ്ക്കു വേണ്ടി ആയിരുന്നു.ആരോടും വ്യക്തിപരമയ പാരുഷ്യമോ പകപോക്കലോ അതിനുപിന്നില്‍ ഉണ്ടായിരുന്നില്ല.അതുവരെ വി.സി വിളിച്ചു കൂട്ടുന്ന വകുപ്പദ്ധ്യക്ഷന്മാരുടെ യോഗങ്ങള്‍ വെറും വഴിപാടായിരുന്നു.പതിവു രീതി അവലംബിച്ച പഠന വകുപ്പു തലവന്മാര്‍ ഒറ്റ യോഗത്തോടെ നേര്‍ വഴിയിലായി.ആരെയും ശിക്ഷിക്കാതെ തന്നെ ഓഫീസ് പ്രവര്‍ത്തനം കാര്യ്ക്ഷമമാക്കുവാനും അദ്ദേഹത്തിനു സാധിച്ചു.പുതിയ പ്രൊ-വൈസ് ചാന്‍സലറും പ്രീഡിഗ്രി ബോഡ് വിരുദ്ധ സമരവും വന്നതോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞെങ്കിലും വളരെ വേഗം പൂര്‍വ്വസ്ഥിതി വീണ്ടെടുക്കാന്‍ കഴിഞ്ഞത് വൈസ് ചാന്‍സലറുടെ മിടുക്കു കൊണ്ടാണ്.സര്‍ക്കാര്‍,സര്‍വ്വകലാശാലാ നിയമങ്ങള്‍ ശരിക്ക് അറിയാവുന്നതിനാല്‍ കാലതാമസം കൂടാതെ തീരുമാനം എടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.സ്ഥാപിത താല്പര്യങ്ങള്‍
ഇല്ലാതിരുന്നതും ഭരണം സുഗമ മാക്കാന്‍ സഹായകമായി.

സിന്‍ഡിക്കേറ്റിന്റെ അമിതാധികാര പ്രവണതയ്ക്കു തടയിടാന്‍ കഴിഞ്ഞതാണ് ഹബീബ് മുഹമ്മദിന്റെ ഭരണ കാലത്തെ ഏറ്റവും വലിയ നേട്ടം.(പിന്നീടു വന്ന റബ്ബര്‍ നട്ടെല്ലുള്ള പല വി.സി മാരും അതു കളഞ്ഞുകുളിച്ചു എന്നതു വേറെ കാര്യം)അദ്ദേഹത്തിനു മുമ്പും പിമ്പും സര്‍വ്വകലശാല തങ്ങളുടെ കുടുംബ സ്വത്താണെന്നു ഭാവിച്ചു നടന്നിരുന്ന പല സിന്‍ഡിക്കേറ്റംഗങ്ങളും അന്ന് വളരെ മര്യാദ നാരായണന്മാരായിട്ടാണ് പെരുമാറിയത്.

ജീവനക്കാരുടെ പ്രശ്നങ്ങളെ ചൊല്ലി പലപ്പോഴും വൈസ് ചാന്‍സലറുമായി ഇടയേണ്ടി വന്നിട്ടുണ്ട്.പക്ഷേ അതിന്റെ പേരില്‍ പകയും വിദ്വേഷവും അദ്ദേഹം വച്ചു പുലര്‍ത്തിയിരുന്നില്ല.വി.സിയുടെ കാലാവധി കഴിഞ്ഞ് ഒറീസയിലേക്കു തിരികെ പോയ അദ്ദേഹത്തെ പിന്നീടു ഒന്നു രണ്ടു തവണ കണ്ടപ്പോള്‍ അതു ശരിക്കും ബോദ്ധ്യമായി.

അപ്രതീക്ഷിതമായിട്ടല്ലെങ്കിലും പൊലിഞ്ഞു പോയ ആ കര്‍മ്മ കുശലന്റെ സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍.





Fans on the page

Sunday, November 14, 2010

സഖാവേ!ഇതു വളരെ ചീപ്പായിപ്പോയി



പിണറായി വിജയന് അപകീര്‍ത്തികരമായ ഇ മെയില്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ മൊയ്തു എന്നയാളെ പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നു.ഐ.റ്റി.ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ച്, മൂന്നു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്താവുന്ന കുറ്റമാണത്രെ ശ്രീ.മൊയ്തു ചെയ്തിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ജാള്യം മറ
യ്ക്കാന്‍ പിണറായി നടത്തുന്ന പ്രസ്താവനകളായി "സന്ദേശം" സിനിമയിലെ ശങ്കരാടിയുടെ ഡയലോഗു
കള്‍ ഫോര്‍വേഡ് ചെയ്തതിന്റെ പേരിലാണ് മൊയ്തു അറസ്റ്റിലായത്.ആരോ അയച്ച മെയില്‍ ഫോര്‍വേ
ഡ് ചെയ്യുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ എന്നാണ് പ്രതിയുടെ ഭാഷ്യം.

മുമ്പ് മറ്റാരുടെയോ മണിമന്ദിരത്തിന്റെ ഫോട്ടോ സ.പിണറായി വിജയന്റെ വീട് ആണെന്നു പറഞ്ഞ് നെറ്റില്‍ പ്രചരിപ്പിച്ച ചിലരെ സ. പിണറായിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുപോലെ അറ
സ്റ്റു ചെയ്തിരുന്നു.അപകീര്‍ത്തിപ്പെടുത്തുവാന്‍ ഉദ്ദേശിച്ചു നടത്തിയ അസത്യ പ്രചാരകരെ നിയമത്തിന്റെ പിടിയില്‍ വരുത്തിയതില്‍ ഭൂരിഭാഗം ജനങ്ങളും സന്തോഷിച്ചു.സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന വ
ര്‍ക്കും ചെയ്യാന്‍ ഒരുങ്ങുന്നവര്‍ക്കും അതൊരു താക്കീതും മുന്നറിയിപ്പും ആയിരുന്നു.വ്യക്തിപരം എന്നതി
നപ്പുറം സാമൂഹിക പ്രസക്തിയുള്ള സംഭവമായി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും അതിനെ വിലയിരു
ത്തി.

പക്ഷേ തന്നെ കളിയാക്കി പ്രചരിക്കുന്ന മെയിലിന്റെ പേരില്‍ പരാതിയും കേസുമായി പോയത് വെറും അല്പത്തമായിപ്പോയി.സ.പിണറായിയെ പോലെ ദീര്‍ഘകാല പ്രവര്‍ത്തന ചരിത്രമുള്ള ഒരു രാഷ്ട്രീയ നേതാവ് ഇത്തരം ചെറിയ കര്യങ്ങളില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് മോശമാണ്.വൈതാളികരും വന്ദികളും അടങ്ങുന്ന ഉപജാപക സംഘങ്ങള്‍ അല്ലാതെ മറ്റാരും ഇത് സല്പ്രവൃത്തിയാണെന്ന് വാ
ഴ്ത്തുകയില്ല.വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഒക്കെ അതീതനാണ് താന്‍ എന്ന് ഒരു പൊതു പ്രവര്‍ത്തകന്‍ കരുതുന്നത് ആശാസ്യമല്ല.

ഹിന്ദുദൈവങ്ങളെ ആക്ഷേപിക്കുന്നു എന്നാരോപിച്ച് "ചിത്രകാര"നെതിരെ കേസ്സുകൊടുത്ത ഒരു ബാലി
ശബുദ്ധിയായ ബ്ലോഗറെപ്പോലെയും നായന്മാരെ അപമാനിക്കുന്നതില്‍ രോഷം പൂണ്ട് പരാതി നല്‍കി വേറൊരു ബ്ലോഗ് പൂട്ടിച്ച എന്‍.എസ്.എസ് പ്രസിഡന്റിനെപ്പോലെയും സി.പി.എം സെക്രട്ടറി പെരുമാ
റുന്നത് ശരിയോ?വ്യക്തിപരമായ നേട്ടത്തിനോ പരിഹാസ പരിഹാരത്തിനോ ആയിരുന്നില്ല പരാതിയു
മായി സൈബര്‍ സെല്ലിനെ സമീപിച്ചതെന്ന ന്യായീകരണമെങ്കിലും മേല്പറഞ്ഞ രണ്ടു പേര്‍ക്കും പറയാ
നുണ്ടാകും.

മുലകുടി മാറാത്ത കുട്ടികള്‍ മുതല്‍ മദ്ധ്യവയസ്കര്‍ വരെ മിമിക്രിക്കു വിഷയമാക്കിക്കൊണ്ടിരിക്കുന്ന സ്വന്തം
പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രി സ. വി.എസ്.അച്യുതാനന്ദനെ ഇക്കാര്യത്തില്‍ മാതൃകയാക്കുകയാണ് നല്ലത്.അതിന് സ.പിണറായിക്ക് വൈമനസ്യവും ചമ്മലുമുണ്ടെങ്കില്‍ അദ്ദേഹത്തിനും മുമ്പ് മുഖ്യമന്ത്രി
യായിരുന്ന സ.ഇ.കെ.നായനാരെ മാതൃകയാക്കാം.






Fans on the page

Friday, November 5, 2010

*വിജയം


നാട്ടുകാര്‍ക്ക് ഉപകാരമുള്ള
നല്ല കാര്യങ്ങള്‍ ഒരുപാടു ഞാന്‍ ചെയ്തു;
പക്ഷേ അവര്‍ക്കതു മനസ്സിലായില്ല.
നന്നാകാനുള്ള
നാനാതരം ഉപദേശങ്ങള്‍
പല വട്ടം
പല മട്ടില്‍ പറഞ്ഞു;
അതും അവര്‍ ഗ്രഹിച്ചില്ല.
തലോടാന്‍ പൊക്കിയ എന്റെ
വലതു കൈ അവര്‍ അരിഞ്ഞു വീഴ്ത്തി;
ഓടാനൊരുങ്ങിയ എന്റെ കാലു രണ്ടും
അടിച്ചൊടിച്ചു.
താഴെ വീണു തല പൊട്ടിയപ്പോള്‍
കഴുത്തിലും വയറ്റിലും കുത്തി.
(കത്തിയുടാകൃതി എന്തെന്നോര്‍മ്മയില്ല)
എങ്കിലും ആശുപത്രിയിലെ
ഭാരമളക്കുന്ന ഉപകരണത്തില്‍ നോക്കിയപ്പോള്‍
എന്റെ തൂക്കം മുമ്പത്തെക്കാള്‍
രണ്ടു ശതമാനം കൂടിയിരിക്കുന്നു!!

..................................
*സമീപ കാല രാഷ്ട്രീയ സംഭവ വികാസങ്ങളുമായി ഈ കവിതയ്ക്ക് യാതൊരു ബന്ധവുമില്ല.ആര്‍ക്കെങ്കിലും അങ്ങനെ തോന്നുന്നെങ്കില്‍ കവി ഉത്തരവാദിയല്ല.










Fans on the page